Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഒമിക്രോൺ വ്യാപനം രൂക്ഷമായതിനെത്തുടർന്ന് നോർഫോക്കിലെ സാൻഡ്രിൻങ്ഹാമിലെ ക്രിസ്മസ് ആഘോഷം ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ് എലിസബത്ത് രാജ്ഞി. രാജ്ഞി വിൻഡ്സർ കാസ്റ്റിലിൽ തന്നെ തുടരുമെന്നും, മറ്റ് രാജകുടുംബാംഗങ്ങൾ രാജ്ഞിയോടൊപ്പം ചേരുമെന്നും അധികൃതർ വ്യക്തമാക്കി. തികച്ചും സ്വകാര്യമായ ഒരു തീരുമാനമാണ് ഇതെന്നും, കോവിഡ് മുൻകരുതലിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനമെന്നും കൊട്ടാരം അധികൃതർ വ്യക്തമാക്കി. ഇതു രണ്ടാം തവണയാണ് സാൻഡ്രിൻങ്ഹാമലുള്ള ക്രിസ്മസ് ആഘോഷം കോവിഡ് മൂലം മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ ആഴ്ച കുടുംബാംഗങ്ങളോടൊപ്പം ക്രിസ്മസിന് മുന്നേയുള്ള വിരുന്നിൽ പങ്കെടുക്കുന്നില്ലെന്ന് രാജ്ഞി അറിയിച്ചിരുന്നു. കുടുംബാംഗങ്ങൾ ആരൊക്കെ വിൻഡ്സർ കാസ്റ്റിലിൽ എത്തുമെന്ന് വ്യക്തമല്ലെങ്കിലും, കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിക്കുമെന്ന് രാജകുടുംബ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


രാജ്ഞിയുടെ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിലായി രാജ്ഞിയുടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് നിരവധി പൊതുപരിപാടികളിൽ നിന്നും വിട്ടു നിന്നിരുന്നു. എന്നാൽ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് മാത്രമാണെന്ന് രാജകുടുംബാംഗങ്ങൾ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിയിൽ നിന്ന് വിരമിച്ച അധ്യാപകരോട് സേവനം ആവശ്യപ്പെട്ട് ബ്രിട്ടീഷ് ഗവൺമെൻറ് . ഒമിക്രോൺ വ്യാപനം മൂലം ബ്രിട്ടനിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെ സ്കൂളുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി ഈ നടപടി സഹായിക്കും എന്നാണ് കരുതുന്നത് . ഓഫ്‌ലൈൻ ക്ലാസുകൾ സുഗമമായി നടത്തുന്നതിനു വേണ്ടി സഹായിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി ആണ് വിരമിച്ച അധ്യാപകരുടെ സേവനം ആവശ്യപ്പെട്ടത്. കോവിഡ് മൂലമോ സമ്പർക്ക പട്ടികയിൽ വന്നതിനാലോ ഒറ്റപ്പെടലിന് വിധേയരാകേണ്ടി വരുന്ന അധ്യാപകർക്ക് തുടർന്ന് ക്ലാസ്സുകൾ എടുക്കാൻ സാധിക്കാത്ത സാഹചര്യം മുന്നിൽ കണ്ടാണ് വിരമിച്ച അധ്യാപകരുടെ സേവനം ആവശ്യ സർവീസായി ഉപയോഗപ്പെടുത്താൻ ഗവൺമെൻറ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഇന്ന് മുതൽ വിരമിച്ച അധ്യാപകർക്കും ഈ സംരംഭത്തിൽ ചേർന്ന് തുടങ്ങാമെന്നാണ് കരുതപ്പെടുന്നത്. ആഴ്ചയിൽ ഒരു ദിവസം എങ്കിലും വിരമിച്ച അധ്യാപകരുടെ സേവനം ലഭ്യമാകുകയാണെങ്കിൽ വളരെ സഹായകമാണെന്നാണ് ഗവൺമെൻ്റിൻ്റെ അഭിപ്രായം.                     ഗെറ്റ് ഇൻറ്റു ടീച്ചിങ് വെബ്സൈറ്റ് ലിങ്ക് വഴി താല്പര്യമുള്ള വിരമിച്ചതോ അതോ നേ രത്തെ അധ്യാപക വൃത്തിയിൽ ഏർപ്പെടുകയോ ചെയ്തവർക്ക് രജിസ്റ്റർ ചെയ്യാം .

ഒമിക്രോൺ വ്യാപനം ഗുരുതരമാകുകയാണെങ്കിൽ ഓഫ്‌ലൈൻ ക്ലാസുകൾ നടത്തി കൊണ്ട് പോകുന്നതിന് സ്കൂളുകൾ വൻ പ്രതിസന്ധിയെ നേരിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . കൂടുതൽ അധ്യാപകരെ ലഭ്യമാക്കുന്നത് സഹായകരമാണെങ്കിലും ഇപ്പോൾതന്നെ സ്കൂളുകൾ കടുത്ത പ്രതിസന്ധിയെ ആണ് നേരിടുന്നതെന്ന് എൻഎ എച്ച് റ്റി യൂണിയൻ തലവൻ പോൾ വൈറ്റ്മാൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രമുഖ യു കെ മലയാളി ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കലിനെ സ്ത്രീപീഡനക്കേസിൽ കേരളത്തിൽ അറസ്റ്റ് ചെയ്തു. വിദേശ ജോലി തട്ടിപ്പ് കേസിലും ലക്സൺ പ്രതിയാണ്. യുകെ പൗരത്വമുള്ള ചങ്ങനാശേരി സ്വദേശിയായ ലക്സനെ എറണാകുളം നോർത്ത് പോലീസാണ് അറസ്റ്റ് ചെയ്തത് .

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിനും സെൻട്രൽ സ്റ്റേഷനിലും യുവതിയെ പീഡിപ്പിച്ചത് നോർത്ത് സ്റ്റേഷനിലും പ്രതിക്കെതിരെ കേസുകളുണ്ട്. 2018 ഒക്ടോബറിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനാണ് എറണാകുളം നോർത്ത് പോലീസ് ലക്സനെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ മാഞ്ചസ്റ്ററിൽ സ്ഥാനാർത്ഥിയായി മത്സരിച്ച് വാർത്തകളിൽ ഇടംപിടിച്ച ലക്സനെതിരെ നിരവധി ആരോപണങ്ങളാണ് ഉള്ളത് . യുവതിയുടെ കൈയ്യിൽ നിന്ന് 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിനും സമൂഹ മാധ്യമങ്ങൾ വഴി സ്വഭാവ ഹത്യ നടത്തിയതിനും കേസുകൾ നിലവിൽ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനുശേഷം പ്രതി മുൻ പോലീസ് മേധാവിയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതും വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഗ്രാൻഡ്സ്ലാം കിരീടം നേടി ബ്രിട്ടന്റെ യശസ്സുയർത്തിയ എമ്മ റാഡുകാനു ബിബിസി സ്‌പോർട്‌സ് പേഴ്‌സണാലിറ്റി ഓഫ് ദ ഇയർ. ഈ നേട്ടം അഭിമാനകരമാണെന്നും സ്പോർട്സ് പേഴ്‌സണാലിറ്റി ഓഫ് ദ ഇയർ ജേതാക്കളിൽ ഒരാൾ ആകാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും എമ്മ പ്രതികരിച്ചു. ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാക്കളായ ഡൈവർ ടോം ഡെയ്‌ലി, നീന്തൽ താരം ആദം പീറ്റി എന്നിവരെ പിന്തള്ളിയാണ് എമ്മ പുരസ്‌കാരം നേടിയത്. പൊതു വോട്ടെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. 44 വർഷങ്ങൾക്കു ശേഷം വനിതാ സിംഗിൾസ് ഗ്രാൻഡ്സ്ലാം കിരീടം നേടിയ ബ്രിട്ടീഷ് താരമാണ് എമ്മ. 1977-ൽ വിംബിൾഡൺ കിരീടം നേടിയ വിർജീനിയ വെയ്ഡാണ് ഇതിനു മുമ്പ് ബ്രിട്ടനിനായി ഗ്രാൻഡ്സ്ലാം കിരീടം നേടിയ താരം. കാനഡയുടെ ലൈല ഫെര്‍ണാണ്ടസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപിച്ചായിരുന്നു എമ്മയുടെ ചരിത്ര വിജയം. ലോക റാങ്കിങ്ങിൽ നിലവിൽ 19-ാം സ്ഥാനത്താണ് എമ്മ.

വൈൽഡ് കാർഡ് എൻട്രിയിലൂടെ തന്റെ ആദ്യ ഗ്രാൻഡ്സ്ലാം ടൂർണമെന്റ് കളിച്ച എമ്മ, നാലാം റൗണ്ട് മത്സരത്തിനിടെ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് പിന്മാറിയിരുന്നു. ഒരു മാസത്തിനപ്പുറം യു.എസ് ഓപ്പൺ കിരീടം നേടിക്കൊണ്ട് ആ 19-കാരി ബ്രിട്ടന്റെ അഭിമാനമായി. തന്റെ രണ്ടാം ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ തന്നെ കിരീടമണിഞ്ഞ എമ്മ, മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാൻഡ്സ്ലാം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി.

കാനഡയിലാണ് എമ്മ ജനിച്ചത്. ടൊറൊന്റോയിലെ ഒണ്ടാരിയോയിലായിരുന്നു ജനനം. അച്ഛൻ റൊമാനിയക്കാരൻ ഇയാൻ റാഡുകാനു, അമ്മ ചൈനീസുകാരി റെനീ റാഡുകാനു. ഇരുവരുടെയും ഏക മകളാണ് എമ്മ. എമ്മയ്ക്ക് രണ്ടു വയസുള്ളപ്പോഴാണ് ഫിനാൻഷ്യൽ എക്സിക്യുട്ടീവ്സായ മാതാപിതാക്കൾ ബ്രിട്ടനിലേക്ക് താമസം മാറുന്നത്. പിന്നീട് 2007ൽ എമ്മ ടെന്നീസിലേക്ക് തിരിഞ്ഞു. ആൻഡി മുറെയുടെ ഭാര്യാപിതാവ് നിഗെൽ സിയേഴ്സായിരുന്നു എമ്മയുടെ ആദ്യ ടെന്നീസ് പരിശീലകൻ. അദ്ദേഹത്തിനു കീഴിൽ 2018-ലാണ് എമ്മ പ്രൊഫഷണൽ ടെന്നീസിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. അവിടെ നിന്നും മൂന്ന് വർഷങ്ങൾക്കിപ്പുറം ഗ്രാൻഡ്സ്ലാം കിരീടം കരസ്ഥമാക്കി നേട്ടത്തിന്റെ പടവുകൾ കയറുകയാണ് ഈ കൗമാര താരം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പ്രശസ്ത സ്പാനിഷ് ഗായകൻ കാർലോസ് മറിൻ അൻപത്തിമൂന്നാമത്തെ വയസിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇൽ ഡിവോ മ്യൂസിക്കൽ ഗ്രൂപ്പിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളെ തന്നെയാണ് നഷ്ടമായതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഡിസംബർ 7 നാണ് കാർലോസ് കോവിഡ് ബാധിതനായത്. ഓക്സിജൻ ലെവൽ കുറഞ്ഞതിനെ തുടർന്ന് ഇന്റൻസീവ് കെയർ യൂണിറ്റിൽ മെഡിക്കലി ഇൻഡ്യുസ് ഡ് കോമയിലായിരുന്നു കാർലോസ്. കാർലോസിന്റെ മരണം ട്വിറ്ററിൽ സുഹൃത്തുക്കളാണ് പങ്കുവെച്ചത്. കാർലോസിന്റെ മരണത്തിൽ തങ്ങൾ എല്ലാവരും ദുഃഖിതരാണെന്ന് ഇൽ ഡിവോ ബാൻഡിലെ സഹഗായകർ വ്യക്തമാക്കി.


കാർലോസിന്റെ ശബ്ദത്തിനു പകരം വയ്ക്കുവാൻ മറ്റൊരാൾ ഇല്ലെന്ന് അവർ പറഞ്ഞു. 2003 ലാണ് ഇൽ ഡിവോ ട്രൂപ്പ് ആരംഭിച്ചത്. ഗ്രൂപ്പിന്റെ ആൽബങ്ങൾക്ക് 30 മില്യനോളം ആവശ്യക്കാരാണ് ലോകമെമ്പാടും ഉള്ളത്. കാർലോസിന്റെ മരണത്തിൽ വിവിധ വിവിധ മേഖലയിലുള്ള നിരവധി പേർ അനുശോചനം അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ദിനംപ്രതി കുതിച്ചുയരുന്ന കോവിഡ് വ്യാപനത്തിൻെറ ഭീതിയിലാണ് ബ്രിട്ടൻ . കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചു. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് തള്ളിക്കളയാനാകുകയില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. യുകെയിൽ 12133 ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും യഥാർത്ഥ രോഗികളുടെ എണ്ണം ഇതിലും വളരെ കൂടുതലാകാനുള്ള സാധ്യത ഉണ്ടെന്നാണ് ആരോഗ്യവിദഗ്ധർ വിരൽചൂണ്ടുന്നത്.

കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ തൊഴിൽ സംബന്ധമല്ലാത്ത അനാവശ്യ കൂടിച്ചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ നീക്കമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്നലെ രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 87,886 ആണ്. ഇതിനിടെ രോഗപ്രതിരോധത്തിൻെറ ഭാഗമായുള്ള പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുന്നുണ്ട്. ഇംഗ്ലണ്ടിൽ ഇന്നലെ റിക്കോർഡ് വാക്സിൻ ഡോസുകൾ ആണ് വിതരണം ചെയ്യപ്പെട്ടത് . ഇന്നലെ മാത്രം 906,656 ഡോസ് പ്രതിരോധകുത്തിവയ്പ്പുകൾ നൽകിയതതിൽ 830,000 ഡോസ് ബൂസ്റ്റർ വാക്സിനാണ്. നിലവിൽ യുകെയിലെ 27 ദശലക്ഷത്തിലധികം ആളുകൾക്ക് ബൂസ്റ്റർ ഡോസ് നൽകാൻ സാധിച്ചിട്ടുണ്ട്. ബൂസ്റ്റർ ഡോസ് നൽകുന്നത് ഒമിക്രോൺ പ്രതിരോധത്തിന് നിർണായകമായ ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ രണ്ട് ഡോസ് വാക്സിൻ ഒമിക്രോണിനെ പ്രതിരോധിക്കുകയില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒമിക്രോൺ വ്യാപനഭീതിയിൽ യുകെയിലെ നിരവധി സ്കൂളുകൾ ഓൺലൈൻ പഠന സംവിധാനത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ചില ക്ലാസുകൾ ഇപ്പോൾതന്നെ ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ് നൽകുന്നതെന്ന് 30 -തിലധികം പ്രാദേശിക ഭരണകൂടങ്ങൾ ബിബിസിയോട് പറഞ്ഞു. നിലവിലെ മാർഗ്ഗ നിർദ്ദേശമനുസരിച്ച് പുതുവത്സരത്തിലും സ്കൂളുകളിൽ ഓഫ് ലൈൻ ക്ലാസുകൾ ആണ് നടത്തപ്പെടേണ്ടത്. സ്കൂളുകളിൽ സുഗമമായ രീതിയിൽ ക്ലാസുകൾ നടത്തപ്പെടുമെന്ന് ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി അലക്സ് ബർഗാർട്ട് പറഞ്ഞു.

പക്ഷേ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും വീണ്ടും സ്കൂളുകൾ ഒരു അടച്ചുപൂട്ടൽ നേരിടേണ്ടി വരുമോ എന്ന കടുത്ത ആശങ്കയിലാണ്. പല അധ്യാപകരും രക്ഷിതാക്കളും ഓൺലൈൻ പഠന രീതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് വലിയ പരാതികളാണ് ഉന്നയിക്കുന്നത്. നേരിട്ടുള്ള പഠനത്തിനു പകരം തുടർച്ചയായി ഓൺലൈൻ ക്ലാസുകളിൽ കൂടി പഠനം നടത്തുന്നത് വിദ്യാർത്ഥികളുടെ നിലവാര തകർച്ചയ്ക്ക് കാരണമാകുമെന്ന് ഭൂരിപക്ഷം അധ്യാപകരും രക്ഷിതാക്കളും കരുതുന്നു. ഓൺലൈൻ ക്ലാസുകൾ മൂലം ലാപ്ടോപ്പും മൊബൈലും ഉൾപ്പെടെയുള്ളവയുടെ തുടർച്ചയായ ഉപയോഗം സൃഷ്ടിക്കുന്ന ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങളും വലിയതോതിൽ വിദ്യാർത്ഥികൾ നേരിടേണ്ടി വരുന്നുണ്ട്.

നേരത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം സ്കൂളുകൾ അടച്ചതിനെ തുടർന്ന് ബ്രിട്ടനിൽ ഉടനീളം ഓൺലൈൻ ക്ലാസ്സുകൾ നടപ്പിലാക്കിയിരുന്നു. എന്നാൽ രോഗവ്യാപനം കുറഞ്ഞതിനെ തുടർന്ന് സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ ഏകദേശം ഒരു ലക്ഷത്തിനടുത്ത് കുട്ടികൾ മുഴുവൻ സമയം അധ്യയനത്തിലേയ്ക്ക് മടങ്ങിയെത്തിയിട്ടില്ല എന്ന റിപ്പോർട്ടുകൾ രാജ്യത്തെ ഞെട്ടിച്ചിരുന്നു . സെൻറർ ഫോർ സോഷ്യൽ ജസ്റ്റിസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 93514 വിദ്യാർഥികളാണ് മുഴുവൻ സമയ വിദ്യാഭ്യാസത്തിലേയ്ക്ക് മടങ്ങിവരുന്നതിൽ പരാജയപ്പെട്ടതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

യുകെയിൽ മാസങ്ങളോളം വീട്ടിൽ ചിലവഴിച്ചതിനുശേഷം പ്രൈമറി സ്കൂളിൽ നിന്നും സെക്കൻഡറി സ്കൂളിലേക്ക് പോകുന്ന പല കുട്ടികളുടെയും പഠനനിലവാരം വളരെ മോശമാണെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. പല കുട്ടികൾക്കും വായിക്കാനും എഴുതാനും പോലും അറിയില്ല. നിലവാരമില്ലാത്ത രണ്ട് ലക്ഷത്തോളം കുട്ടികളാണ് ഉയർന്ന ക്ലാസുകളിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടി പോയത്.

യുകെയിൽ പല കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ സംബന്ധിക്കുന്നതിന് ആവശ്യമായ കംപ്യൂട്ടറുകളുടെയും ഇന്റർനെറ്റ് സംവിധാനങ്ങളുടെയും കുറവുകളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അതോടൊപ്പം ഓൺലൈൻ ക്ലാസുകൾക്കായി മണിക്കൂറോളം കമ്പ്യൂട്ടറുകളും ഫോണുകളും ഉപയോഗിക്കുന്നതു വഴി ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ബാധിച്ചേക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ ബോറിസ് ജോൺസൺ തൻെറ മന്ത്രിസഭയിൽ നിന്നും പാർട്ടിയിലെ എംപിമാരിൽ നിന്നും കടുത്ത എതിർപ്പാണ് നേരിടുന്നത് . ലോക്ക്ഡൗൺ നിയന്ത്രണങ്ങളോടുള്ള വിയോജിപ്പ് മൂലം ലോർഡ് ഫ്രോസ്റ്റ് ബ്രെക്‌സിറ്റ് മന്ത്രി സ്‌ഥാനം രാജിവച്ചതാണ് ഏറ്റവും പുതിയ സംഭവ വികാസം. യൂറോപ്യൻ യൂണിയൻ പിൻവലിക്കൽ കരാറിനും വടക്കൻ അയർലൻഡ് യുകെ ചർച്ചകൾക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. ബ്രെക്‌സിറ്റ് ഇപ്പോൾ സുരക്ഷിതമാണെന്നും എന്നാൽ ഭാവിയെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ലോർഡ് ഫ്രോസ്റ്റ് പറയുന്നു. വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്ത മെയിൽ ഓൺ സൺഡേ കോവിഡ് നിയന്ത്രണങ്ങളോടുള്ള വിയോജിപ്പുമൂലമാണ് അദ്ദേഹം രാജി നൽകിയത് എന്നാണ് റിപ്പോർട്ട് ചെയ്‌തത്‌. തൻറെ രാജി ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും ലോർഡ് ഫ്രോസ്റ്റിൻെറ കത്തിൽ പറയുന്നു. രാജ്യത്തെ ജനതയ്ക്ക് ഉടൻതന്നെ പഴയ ജീവിത ശൈലിയിലേയ്ക്ക് മടങ്ങാൻ കഴിയട്ടെ എന്നും മറ്റ് രാജ്യങ്ങളിൽ കാണുന്ന രീതിയിലുള്ള നിർബന്ധിത നടപടികൾ യുകെയിൽ നടപ്പാക്കുന്നില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനും രാജ്യത്തിനും വേണ്ടിയുള്ള ലോർഡ് ഫ്രോസ്റ്റിൻെറ ചരിത്രപരമായ സേവനത്തിൽ താൻ വളരെയധികം അഭിമാനിക്കുന്നു എന്ന് ബോറിസ് ജോൺസൺ പറഞ്ഞു.

രണ്ടു നൂറ്റാണ്ടോളം പാർട്ടി കൈവശം വെച്ച നോർത്ത് ഷ്രോപ്‌ഷെയർ കൈവിട്ടതിന് പിന്നാലെ ലോർഡ് ഫ്രോസ്റ്റിൻെറ രാജി പ്രധാനമന്ത്രിയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത് . ഇംഗ്ലണ്ടിൽ പ്ലാൻ ബി നിയന്ത്രണങ്ങളുടെ വരവോടുകൂടി സ്വന്തം പാർട്ടിയിലെ എംപിമാർ പോലും ഗവൺമെന്റിനെതിരെ വോട്ട് ചെയ്തിരുന്നു. ആകെ 99 കൺസർവേറ്റീവുകളാണ് സർക്കാരിനെതിരെ വോട്ട് ചെയ്തത്. ബ്രെക്‌സിറ്റിനു ശേഷമുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച് ലോർഡ് ഫ്രോസ്റ്റിൻെറ നേതൃത്വത്തിൽ ആണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നത്. 2019-ൽ യുകെയും യൂറോപ്യൻ യൂണിയനും അംഗീകരിച്ച നോർത്ത് അയർലൻഡ് പ്രോട്ടോകോളിൻെറഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു, ഇത് പരിശോധനകൾ ഇല്ലാതെ നോർത്ത് അയർലൻഡിനും റിപ്പബ്ലിക് ഓഫ് അയർലൻഡിനും ഇടയിൽ അതിർത്തി കടക്കാൻ ചരക്കുനീക്കത്തെ അനുവദിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ‘സെക്‌സ് ആൻഡ് ദി സിറ്റി’ നായകൻ ക്രിസ് നോത്തിനെതിരെ ലൈംഗികാരോപണം. യഥാർത്ഥ പേരുകൾ വെളിപ്പെടുത്താതെ സോ, ലില്ലി എന്നീ പേരുകൾ സ്വീകരിച്ചാണ് സ്ത്രീകൾ ഗുരുതര ആരോപണം ഉന്നയിച്ചത്. 2004-ൽ വെസ്റ്റ് ഹോളിവുഡിലെ ഒരു അപ്പാർട്ട്‌മെന്റിൽ വച്ച് ക്രിസ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് സോ വെളിപ്പെടുത്തി. അന്ന് തനിക്ക് 22 വയസ്സായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. 2015ൽ ന്യൂയോർക്ക് സിറ്റിയിലെ ഗ്രീൻവിച്ച് വില്ലേജ് അപ്പാർട്ട്‌മെന്റിൽ വെച്ച് ഇരുപത്തിയഞ്ചാം വയസ്സിൽ ക്രിസിന്റെ പീഡനത്തിനിരയായതായി ലില്ലി വെളിപ്പെടുത്തി. ദി ഹോളിവുഡ് റിപ്പോർട്ടർ മാസികയിൽ വന്ന വെളിപ്പെടുത്തൽ ഇതിനകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.

എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പരസ്പര സമ്മതത്തോടെ ആയിരുന്നുവെന്ന് പറഞ്ഞ നോത്ത്, തനിക്കെതിരായ ആരോപണങ്ങൾ പൂർണ്ണമായി നിഷേധിച്ചു. നായകനെതിരെയുള്ള ആരോപണങ്ങളിൽ നിലവിൽ അന്വേഷണം നടക്കുന്നില്ലെന്ന് ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് (എൽഎപിഡി) പറഞ്ഞു. സെക്സ് ആൻഡ് സിറ്റിയുടെ സീക്വലായ ‘ആൻഡ് ജസ്റ്റ്‌ ലൈക്ക് ദാറ്റ്‌’ ഡിസംബർ 9നാണ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് ആരോപണം ഉയർന്നത്.

എന്തുകൊണ്ടാണ് ഈ സ്ത്രീകൾ ലൈംഗികാരോപണങ്ങൾ ഉന്നയിക്കാൻ ഇത്രയും സമയം എടുത്തതെന്ന ചോദ്യം പ്രസക്തമാണ്. നീതി ലഭിക്കുന്നതിനേക്കാൾ ഉപരിയായി മീടൂ (#MeToo) ആരോപണം നടത്തി നായകനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് ഇതെന്ന് വാദിക്കുന്നവരുമുണ്ട്. 1998-ൽ ആരംഭിച്ച ‘സെക്സ് ആൻഡ് ദി സിറ്റി’ 2004 വരെ നീണ്ട ടിവി ഡ്രാമയാണ്. ആറു സീസൺ ഉണ്ടായിരുന്നു. ടിവി ഷോയുടെ വിജയത്തിന് പിന്നാലെ രണ്ട് സിനിമയും നിർമ്മിക്കപ്പെട്ടു. അവയിലൊന്ന് ബോക്‌സ് ഓഫീസിൽ 419 മില്യൺ ഡോളർ നേടിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മൂലം ഉല്പാദന രംഗത്തുണ്ടായ പ്രതിസന്ധിയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ താരതമ്യങ്ങളില്ലാത്ത വിലവർദ്ധനവ് മൂലവും യുകെ മലയാളികളുടെ ജീവിതം ദുരിതപൂർണ്ണമാവുകയാണ് . പലരുടെയും കുടുംബ ബഡ്ജറ്റ് താളം തെറ്റാൻ കാരണമായിരിക്കുകയാണ് സമീപകാലത്ത് പ്രത്യേകിച്ച് ക്രിസ്തുമസ് കാലത്ത് ഉണ്ടായ അഭൂതപൂർവമായ വിലവർദ്ധനവ്. ഇതിനു പുറമേ കോവിഡ് കാലത്തെ ലോക് ഡൗൺ കാരണം നിരവധി മലയാളികളുടെ ജോലി നഷ്ടമായത് ദുരിതം ഇരട്ടിപ്പിച്ചിട്ടുണ്ട്.

പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവും, കോവിഡ് മൂലമുള്ള ഉൽപാദന നഷ്ടവും മൂലമുള്ള വിലവർധനവ് ഒരു ആഗോള പ്രതിഭാസമാണെങ്കിലും മറ്റു രാജ്യങ്ങളിൽ ജീവിക്കുന്ന ജനങ്ങളെ ഇത് യുകെ ജനതയുടെ അത്രയും ബാധിച്ചിട്ടില്ല. ഭൂരിഭാഗം ഉപഭോഗ വസ്തുക്കൾക്കായും ബ്രിട്ടൻ പുറംരാജ്യങ്ങളെ ആശ്രയിക്കുന്നതാണ് ഇതിനൊരു പ്രധാന കാരണം. വർഷംതോറും നാട്ടിൽ പോകുന്നതും , നാട്ടിലുള്ള മാതാപിതാക്കളുടെ സംരക്ഷണവും എല്ലാം ജീവിത ചിലവ് കഴിഞ്ഞുള്ള നീക്കിയിരിപ്പു കൊണ്ടായിരുന്നു യുകെ മലയാളികൾ നടത്തിയിരുന്നത്. ജീവിത ചിലവിലുണ്ടായ അഭൂതപൂർവമായ വർദ്ധനവ് ഇതിനെയെല്ലാം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved