Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എട്ടാം വയസ്സിൽ നിയമവിരുദ്ധമായി ബ്രിട്ടനിലേക്ക് കടത്തപ്പെട്ടയാളാണ് താനെന്ന വെളിപ്പെടുത്തലുമായി ദീർഘദൂര ഓട്ടത്തിലെ ഇതിഹാസ താരം മോ ഫറ. കുട്ടിക്കാലത്ത് താൻ ഒരു വീട്ടിൽ അടിമയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ബിബിസി ഡോക്യുമെന്ററിയായ ‘ദി റിയൽ മോ ഫറ’യിലാണ് ഒളിമ്പിക് ജേതാവിന്റെ തുറന്നുപറച്ചിൽ. പരിപാടി നാളെ രാത്രി 9 മണിക്ക് സംപ്രേഷണം ചെയ്യും. ജന്മനാടായ സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തിൽ പിതാവ് കൊല്ലപ്പെട്ടു. പിന്നാലെ, എട്ടാം വയസിൽ ബ്രിട്ടനിലേക്ക് അനധികൃതമായി കടത്തപ്പെട്ടു. ബ്രിട്ടനിലെ ആദ്യ നാളുകൾ ഗാർഹിക അടിമത്തത്തിൽ. വെസ്റ്റ് ലണ്ടനിലെ ഫെൽഥാമിലുള്ള ജൂനിയർ സ്കൂളിൽ ചേർന്നെങ്കിലും വംശീയ അധിക്ഷേപത്തിന് ഇരയായി. തന്റെ പേര് മോ ഫറ എന്നല്ല, ഹുസൈൻ അബ്ദി കഹിൻ എന്നാണ് – അദ്ദേഹം തുറന്നുപറയുന്നു.

1983ൽ സോമാലിലാൻഡിൽ ജനിച്ച മോ ഫറയ്ക്ക് നാലാം വയസിൽ പിതാവിനെ നഷ്ടമായി. വേദനയുടെയും കഷ്ടപ്പാടിന്റെയും നാളുകളായിരുന്നു പിന്നീട്. അമ്മയിൽ നിന്ന് വേർപിരിഞ്ഞ് ബന്ധുക്കളോടൊപ്പം കഴിയാൻ ആഫ്രിക്കയിലെ ജിബൂട്ടിയിലേക്ക് പോയി. 1993ലാണ് മോ ഫറ എന്ന വ്യാജ പേരിൽ അനധികൃത കുടിയേറ്റക്കാരനായി യുകെയിലേക്ക് കടത്തപ്പെട്ടത്. 1997ൽ ലാത്വിയയിൽ നടന്ന ഒരു അന്താരാഷ്ട്ര മീറ്റിൽ ഇംഗ്ലണ്ടിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ബ്രിട്ടീഷ് പൗരത്വം ഇല്ലായിരുന്നു.

2000ത്തിൽ ഫറയ്ക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചു. ലണ്ടനിൽ നടന്ന 2012 ഒളിമ്പിക് ഗെയിംസിൽ ഗ്രേറ്റ്‌ ബ്രിട്ടനുവേണ്ടി മോ പുരുഷന്മാരുടെ 5,000, 10,000 മീറ്ററുകളിൽ സ്വർണ്ണ മെഡൽ നേടി. 2017 നവംബറിൽ ഭാര്യ ടാനിയയ്‌ക്കൊപ്പം ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വെച്ച് നൈറ്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടു. വ്യാജ പേരിൽ, അനധികൃതമായി ബ്രിട്ടനിലേക്ക് കടത്തപ്പെട്ട്, ബാല്യത്തിൽ തന്നെ അടിമയായി കഴിയേണ്ടി വന്ന മോ പിന്നീട് ബ്രിട്ടന്റെ അഭിമാനമായി. മോയക്ക് വേണ്ടി കാലം കാത്തുവെച്ചത് അതായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- തന്റെ പെൻഷൻ പണത്തിൽ നിന്നും 45000 പൗണ്ട് തുക തട്ടിപ്പുകാരിലൂടെ നഷ്ടമായതായി വെളിപ്പെടുത്തിയിരിക്കുകയാണ് അമ്പത്തെട്ടുകാരിയായ എൻഎച്ച്എസ് നേഴ്സ് പോളിൻ പാഡൻ. കൂടുതൽ റിട്ടേണുകളും ക്യാഷ് ബോണസുകളും മറ്റും നൽകാമെന്ന് വാഗ്ദാനത്തിലാണ് ഇവർ പെൻഷൻ പണം വാങ്ങിയതെന്ന് നേഴ്സ് വ്യക്തമാക്കി. 2013ൽ തന്റെ മാതാവ് ആശുപത്രിയിലായിരുന്ന സമയത്താണ് ഇവർ പോളിനുമായി ബന്ധപ്പെടുന്നത്. നിലവിലെ പെൻഷൻ അവരുടെ അക്കൗണ്ടിലേക്ക് നൽകിയാൽ കൂടുതൽ തുക ബോണസായി ലഭിക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ് പോളിൻ തന്റെ പെൻഷൻ ട്രാൻസ്ഫർ ചെയ്തത്. ഫോണിലൂടെയാണ് എല്ലാ ഇടപാടുകളും നടന്നതെന്ന് പോളിൻ വ്യക്തമാക്കുന്നുണ്ട്. സ്കീമിന്റെ വിശ്വാസ്യത തെളിയിക്കുന്നതിനായി പോളിന് 2500 പൗണ്ട് തുക അവർ നൽകി. അതിനുശേഷം തനിക്ക് 1900 പൗണ്ട് കൂടി ലഭിച്ചതോടെ പോളിന് ഈ സ്കീമിലുള്ള വിശ്വാസം വർധിച്ചു.

എന്നാൽ പിന്നീട് കുറെ മാസങ്ങൾ ഇവരിൽ നിന്നും യാതൊരു വിവരങ്ങളും ലഭിക്കാതായതോടെയാണ് പോളിൻ ആശങ്കപ്പെട്ടത്. പിന്നീട് ആറ് മാസങ്ങൾക്ക് ശേഷം പെൻഷൻസ് റെഗുലേറ്റർ ഓഫീസിൽ നിന്നും വിവരങ്ങൾ അറിഞ്ഞപ്പോഴാണ് താൻ ചതിക്കപ്പെട്ടെന്ന് പോളിൻ തിരിച്ചറിഞ്ഞത്. നിരവധി കോടികളുടെ ഈ തട്ടിപ്പിൽ ഉൾപ്പെട്ട രണ്ടുപേരെ പിന്നീട് കഴിഞ്ഞ ഏപ്രിലിൽ ജയിൽ ശിക്ഷക്ക് വിധിച്ചിരുന്നു. സൂസൻ ഡാൽട്ടനും അലൻ ബാരറ്റും ചേർന്നാണ് 2012 മുതൽ 2014 വരെയുള്ള കാലഘട്ടങ്ങളിൽ ഏകദേശം 245 ഓളം പേരിൽനിന്ന് 13.7 മില്യൻ പൗണ്ട് തുക തട്ടിയെടുത്തത്. ഈ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് ഓസ്റ്റിൻ 2019 ൽ പോലീസ് അന്വേഷണം ഭയന്ന് ആത്മഹത്യ ചെയ്തിരുന്നു. ഓരോ വ്യക്തിയിൽ നിന്നും ശരാശരി 55000 പൗണ്ട് തുകയോളമാണ് തട്ടിപ്പുകാർ തട്ടിയെടുത്തത്. അടുത്തിടെ മാധ്യമങ്ങൾക്ക് നൽകിയ ഇന്റർവ്യൂവിലാണ് എൻഎച്ച്എസ് നേഴ്സ് തന്റെ അനുഭവം വെളിപ്പെടുത്തിയത്.

എന്റര്‍ടൈം ഡെസ്‌ക്. മലയാളം യുകെ.

പ്രശസ്ത സംഗീത സംവിധായകന്‍ ജോജി കോട്ടയം, ഗാന രചയിതാവ് ഷിബു മാത്യൂ കൂട്ടുകെട്ടില്‍ വിരിഞ്ഞൊരു പ്രണയകാവ്യം ‘പ്രിയ സഖി” എന്ന റൊമാന്റിക് മ്യൂസിക്കല്‍ ആല്‍ബം യൂ ടൂബില്‍ റിലീസ് ചെയ്തു. യുകെ മലയാളി ബാബു സെബാസ്റ്റ്യന്‍ നിര്‍മ്മിച്ച് ജോജി

ഷിബു മാത്യൂ

കോട്ടയം സംവിധാനം ചെയ്ത പ്രിയ സഖി എന്ന റൊമാന്റിക് ആല്‍ബത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് യുകെ മലയാളിയും മലയാളം യുകെ ന്യൂസ് ഡയറക്ടറുമായ ഷിബു മാത്യുവാണ്. ജോജി കോട്ടയം ഷിബു മാത്യൂ കൂട്ടുകെട്ടില്‍ വിരിഞ്ഞ യാത്രാമൊഴി എന്ന ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരുന്നു.

ബാബു സെബാസ്റ്റ്യൻ

പുതു തലമുറയിലെ പ്രണയമാണ് ഈ ഗാനത്തിനാധാരമെന്ന് ഗാന രചയിതാവ് ഷിബു മാത്യൂ പറയുന്നു. പെട്ടന്ന് പ്രണയിക്കുകയും പെട്ടന്നകലുകയും ചെയ്യുന്ന പ്രണയകാലം. വാകമരങ്ങളുടെയും ബോഗന്‍ വില്ലകളുടേയും കോളേജ് കാമ്പസിന്റെയും തണലില്ലാത്ത പ്രണയം. സോഷ്യല്‍ മീഡിയയുടെ തണലില്‍ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്ന പ്രണയം. ഇതാണ് ന്യൂജന്‍ പ്രണയം. പക്ഷേ, അകലുമ്പോഴും അല്പം പ്രണയം ഇക്കൂട്ടര്‍ ബാക്കി വെക്കും.

ജോജി കോട്ടയം

പ്രിയ സഖി എന്ന റൊമാന്റിക് മ്യൂസിക്കല്‍ ആല്‍ബത്തിന് ഒരു പാട് പ്രത്യേകതകള്‍ ഉണ്ട്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഈ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ഗാനത്തിന്റെ വരികള്‍ക്കൊപ്പം ഒരു ന്യൂജന്‍ സമീപനമാണ് ആല്‍ബത്തിലുടനീളം അവതരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചത്. പ്രേക്ഷകര്‍ക്ക് ഓരോ ക്ലിപ്പും
പരസ്പര വിരുദ്ധമായി തോന്നും. പക്ഷേ, ഇത് അവരുടെ ജീവിതമല്ല. സമൂഹത്തില്‍ നടമാടുന്ന ന്യൂജന്‍ പ്രണയത്തിന്റെ സത്യസന്ധമായ സാക്ഷാത്കാരമാണ് അവതരിപ്പിച്ചത്.

ജിനോ ആൻ്റണി

ആയിരത്തിലധികം ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച ജോജി കോട്ടയമാണ് പ്രിയസഖി എന്ന ആല്‍ബത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ക്രൈസ്തവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ‘തിരുവോസ്തിയായ് അല്‍ത്താരയില്‍’ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നതും ജോജി കോട്ടയമാണ്.
പ്രിയ സഖി എന്ന പ്രണയകാവ്യത്തിന്റെ സാക്ഷാത്കാരം യൂ ടൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്.
ദയവായി ലിങ്ക് ഓപ്പണ്‍ ചെയ്യുക..

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യു കെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസം ഈ വരാന്ത്യത്തിലായിരിക്കുമെന്ന് മെറ്റ് ഓഫീസ് പ്രവചനം. ഈ ഞായറാഴ്ച ഇംഗ്ലണ്ടിൽ മിക്കയിടത്തും താപനില 38 ഡിഗ്രിയിൽ എത്തും. ഉഷ്ണതരംഗം കൂടുതൽ രൂക്ഷമാകാനും സാധ്യതയുണ്ട്. ഞായറാഴ്ച മുതൽ താപനില അസാധാരണമാംവിധം ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ഇത് റോഡ്, റെയിൽ, വിമാന ഗതാഗതം തടസ്സപ്പെടും. ഈ വാരാന്ത്യം അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിലെത്താൻ മുപ്പത് ശതമാനം സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് കാലാവസ്ഥ വിദഗ്ദ്ധൻ ഡാൻ സ്റ്റൗഡ് അറിയിച്ചു.

പ്രവചനം സത്യമായാൽ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ ദിവസമായി ഇത് മാറും. ഇതിനു മുൻപ് ബ്രിട്ടനിലേറ്റവും ചൂടേറിയ ദിവസം 2019 ജൂലായ് 15 ആയിരുന്നു. അന്നേദിവസം കേംബ്രിഡ്‌ജിൽ രേഖപ്പെടുത്തിയത് 38.7 ഡിഗ്രി സെൽഷ്യസാണ്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) ലെവൽ ത്രീ ഹീറ്റ് ഹെൽത്ത് അലേർട്ട് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച 24 മണിക്കൂറും അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അടുത്ത ആഴ്‌ച വരെ നീട്ടാൻ സാധ്യതയുണ്ട്.

ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, ലണ്ടൻ, സൗത്ത് ഈസ്റ്റ്, നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, യോർക്ക്ഷയർ, ഹംബർ എന്നീ പ്രദേശങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടും. സൗത്ത് ലണ്ടനിലെ ബാറ്റർസിയിൽ പാലത്തിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് വിക്ടോറിയക്കും ബ്രിക്സ്റ്റണിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ ഇന്ന് രാവിലെ നിർത്തിവച്ചു. ചൂട് കൂടുന്നതോടെ ബ്രിട്ടനിലെ പാർക്കുകളിലേക്കും കടൽത്തീരങ്ങളിലേക്കും ജനങ്ങൾ ഇരച്ചെത്തുകയാണ്. ബ്രിട്ടനിൽ മാത്രമല്ല, യൂറോപ്പിലാകമാനം ചൂട് ഉയരുകയാണ്. ഫ്രാൻസിലെ അന്തരീക്ഷ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് പ്രവചനം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിലേക്കെത്താനുള്ളവരുടെ എണ്ണം ഉയരുകയാണ്. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് മത്സരരംഗത്തുണ്ടെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ, മുൻ ചാൻസലർ ഋഷി സുനകിന്റെ സാധ്യതകൾക്ക് മങ്ങലേറ്റു. പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവായ ഡൊമിനിക് കമ്മിംഗ്സുമായുള്ള ബന്ധം നിഷേധിക്കാൻ ഋഷി സുനക്ക് കഴിഞ്ഞ രാത്രി നിർബന്ധിതനായി. മത്സരരംഗത്തുള്ളവരെ പറ്റി കമ്മിംഗ്സ് ഓൺലൈനിൽ വിവാദപരമായ പല പ്രസ്താവനകളും നടത്തിയിട്ടുണ്ട്. എന്നാൽ, ഇതിൽ സുനക് ഉൾപ്പെടുന്നില്ല. 2020 അവസാനത്തോടെ നമ്പർ 10 വിട്ടതിനുശേഷം കമ്മിംഗ്സുമായി സംസാരിച്ചിട്ടില്ലെന്ന് മുൻ ചാൻസലറുടെ ടീം തറപ്പിച്ചു പറഞ്ഞു.

കമ്മിംഗ്‌സുമായി ബന്ധമില്ലെന്ന കാര്യം സുനക് തെളിയിക്കേണ്ടതുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി ടോറി നേതൃത്വ മത്സരാർത്ഥികൾക്കെതിരെ കടുത്ത ആരോപണങ്ങളാണ് കമ്മിംഗ്‌സ് ഉന്നയിച്ചത്. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് രാജ്യത്തെ നയിക്കാൻ യോഗ്യയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോര്‍പ്പറേഷന്‍ ടാക്‌സ് വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനമാണ് മിക്കവരും നൽകുന്നത്. ഋഷി സുനക് പ്രഖ്യാപിച്ചിരുന്ന നികുതി വര്‍ദ്ധന റദ്ദാക്കി, 25 ശതമാനം എന്നത് 15 ശതമാനമാക്കി കുറയ്ക്കും എന്നാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് സജിദ് ജാവിദും ജെറേമി ഹണ്ടും പറഞ്ഞത്.

ഇതുവരെ മത്സരരംഗത്തുള്ളവർ;

• മുൻ ഇക്വാലിറ്റി മന്ത്രി കെമി ബാഡെനോക്ക്

•അറ്റോർണി ജനറൽ സുല്ല ബ്രാവർമാൻ

•പുതുതായി നിയമിതനായ വിദേശകാര്യ മന്ത്രി റഹ് മാൻ ചിഷ് തി

•മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട്

•മുൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്

•വാണിജ്യ മന്ത്രി പെന്നി മോർഡൗണ്ട്

•ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ്

•മുൻ ചാൻസലർ ഋഷി സുനക്

•വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്

•ബാക്ക്ബെഞ്ചർ ടോം തുഗെന്ധത്

•ചാൻസലർ നാദീം സഹവി

എന്നാൽ, സ്ഥാനാർഥികളുടെ എണ്ണം വരും ദിവസങ്ങളിൽ ചുരുങ്ങും. മത്സരത്തിന്റെ നിയമങ്ങളും സമയക്രമവും അന്തിമമാക്കാൻ കൺസർവേറ്റീവ് ബാക്ക്ബെഞ്ചർമാർ തിങ്കളാഴ്ച യോഗം ചേരും. പിന്നീട് എംപിമാർക്കിടയിൽ ആദ്യ റൗണ്ട് വോട്ടെടുപ്പ് നടക്കും. ജൂലൈ 21 ന് പാർലമെന്റിന്റെ വേനൽക്കാല അവധി ആരംഭിക്കുമ്പോൾ ഇതിൽ നിന്ന് രണ്ട് പേരെ അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഊബർ എങ്ങനെയാണ് ഉന്നത രാഷ്ട്രീയക്കാരെ സ്വാധീനിച്ചത് എന്നതിൻെറ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നു. ഊബറിൻെറ ആയിരക്കണക്കിന് ഫയലുകൾ ചോർന്നതിന് പിന്നാലെയാണ് ഇവ പുറത്തായത്. ഇമ്മാനുവൽ മാക്രോൺ, മുൻ യൂറോപ്യൻ യൂണിയൻ കമ്മീഷണർ നീലി ക്രോസ് തുടങ്ങിയ നേതാക്കളിൽ നിന്ന് ഊബറിന് ലഭിച്ച സഹായങ്ങളുടെ വിവരങ്ങളാണ് ചോർന്നത്. കമ്പ്യൂട്ടറുകൾ ആക്സസ് ചെയ്യുന്നതിൽ നിന്ന് പോലീസിനെ തടയാൻ ഒരു “കിൽ സ്വിച്ച്” ഉപയോഗിക്കാൻ ടാക്സി സ്ഥാപനത്തിന്റെ മുൻ മേധാവി വ്യക്തിപരമായി ഉത്തരവിട്ടതെങ്ങനെയെന്നും ഇതിൽ പറയുന്നു. 2013 മുതൽ 2017 വരെയുള്ള കാലയളവിൽ 83,000 ഈമെയിലുകളുടെയും 124,000-ലധികം റെക്കോർഡുകളും ആണ് ഊബർ ഫയലുകളിൽ ഉള്ളത്.

എന്നാൽ തങ്ങളുടെ മുൻകാല പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ നിലവിലെ കമ്പനിയെ വിലയിരുത്തരുതെന്നാണ് വാർത്തകളെ കുറിച്ച് ഊബർ പ്രതികരിച്ചത് . ഊബറിൻെറ വഴിവിട്ട ബിസിനസ്സ് നയങ്ങൾ നേരത്തെ തന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങിയതായിരുന്നു. ഫയലുകൾ ചോർന്നതോടെ പല ലക്ഷ്യങ്ങളും നേടിയെടുക്കാൻ കമ്പനി എത്രമാത്രം വഴിവിട്ടു പ്രവർത്തിച്ചുവെന്നുള്ളതിൻെറ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബ്രസൽസിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളായ മുൻ യൂറോപ്പ്യൻ യൂണിയൻ ഡിജിറ്റൽ കമ്മീഷണർ നീലി ക്രോസ് തന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഊബറിൽ ചേരാൻ ചർച്ചകൾ നടത്തിയതും പുറത്ത് വന്നു. അക്കാലത്ത് ഊബർ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന കമ്പനികളിൽ ഒന്നായിരുന്നില്ല കോടതി കേസുകൾ, ലൈംഗിക പീഡന ആരോപണങ്ങൾ, ഡാറ്റാ ലംഘന അഴിമതികൾ എന്നി വിവാദങ്ങൾ നേരിട്ടിരുന്ന കമ്പനി ആയിരുന്നു. ഈ കാലയളവിൽ നിരവധി നേതാക്കൾ ധാർമിക നിയമങ്ങൾ ലംഘിച്ചുകൊണ്ട് കമ്പനിയെ രഹസ്യമായി സഹായിച്ചു എന്നും റിപ്പോർട്ടിൽ കണ്ടെത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതിയ കോവിഡ് വകഭേദത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപന ശേഷിയെ കുറിച്ച് ശക്തമായ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ രംഗത്തെത്തി. ഏതെങ്കിലും തരത്തിലുള്ള ആന്റിബോഡി പ്രതിരോധശേഷിയുള്ളവരെയും ബാധിക്കാൻ കോവിഡിന്റെ പുതിയ വകഭേദങ്ങൾക്ക് സാധിക്കുമെന്നത് വളരെ ആശങ്ക ഉളവാക്കുന്നതാണെന്നാണ് വിലയിരുത്തൽ . ഒമിക്രോണിൻറെ BA.5 വേരിയന്റാണ് വ്യാപന ശേഷിയിൽ മുൻ വകഭേദങ്ങളെ കവച്ചു വയ്ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

ഒരു പ്രാവശ്യം രോഗം ബാധിച്ചവരെ തന്നെ വീണ്ടും നാലാഴ്ചയ്ക്കകം ബാധിക്കാനുള്ള കഴിവ് ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾക്കുള്ളതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ കോവിഡ് കേസുകളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ 26.5 ശതമാനമാണ് കൂടിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,39,272 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. രാജ്യത്ത് നിലവിൽ കോവിഡ് വ്യാപനത്തെ ചെറുക്കാൻ നിയന്ത്രണങ്ങളൊന്നുമില്ല. തങ്ങൾക്ക് നിഷ്കർഷിക്കപ്പെട്ടിരിക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ എല്ലാവരും എടുക്കുക, പതിവായി കൈ കഴുകുക തുടങ്ങിയ സുരക്ഷിത സമ്പ്രദായങ്ങൾ സ്വീകരിക്കുക എന്നിവയിലൂടെ രോഗ വ്യാപനം പരമാവധി കുറയ്ക്കാൻ സാധിക്കുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ചെയ്യാത്ത കുറ്റത്തിന് പിഴ അടയ്‌ക്കേണ്ടി വന്നാൽ അത് അനീതിയാണ്. കാർ പാർക്കിങ്ങിൽ മൂന്നു മണിക്കൂറിൽ കൂടുതൽ ചിലവഴിച്ചു എന്ന കുറ്റത്തിന് 21 കാരനായ ജാമി ചാൽമേഴ്സിനോട് 100 പൗണ്ട് പിഴ അടയ്ക്കാനാണ് കമ്പനി ആവശ്യപ്പെട്ടത്. എന്നാൽ, ഫോണിലെ ഗൂഗിൾ ലൊക്കേഷൻ ഹിസ്റ്ററി ഉപയോഗിച്ച് താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ജാമി സമർത്ഥമായി തെളിയിച്ചു. യഥാർത്ഥത്തിൽ ജാമി തന്റെ കാർ അവിടെ പാർക്ക്‌ ചെയ്തിരുന്നില്ല. തുടർന്ന് അദ്ദേഹം കുറ്റാരോപണത്തിനെതിരെ അപ്പീൽ നൽകി. തന്റെ ഗൂഗിൾ ലൊക്കേഷൻ ഹിസ്റ്ററി ആക്‌സസ് ചെയ്‌ത്, കുറ്റം ചെയ്തുവെന്ന് നോട്ടിസിൽ പറയുന്ന സമയം താൻ പോർട്ട്‌സ്‌മൗത്തിലെ ഹാന്റ്‌സിൽ ആയിരുന്നെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിരപരാധിത്വം തെളിയിച്ചതിലൂടെ വൻ പിഴ അടയ്ക്കാതെ രക്ഷപ്പെട്ടു.

പിഴ ചുമത്തിയ പ്രീമിയർ പാർക്ക്‌ ലിമിറ്റഡ് എന്ന കമ്പനിക്ക് അദ്ദേഹം തെളിവ് അയച്ചുനൽകിയിരുന്നു. ഇതോടെ പിഴ അസാധുവാക്കാൻ കമ്പനി തീരുമാനിച്ചു. “ഞാൻ മൂന്നു മണിക്കൂർ കാർ പാർക്കിൽ ചിലവഴിച്ചു എന്നാണ് അവർ പറയുന്നത്. ഇത് തെറ്റാണ്. ഞാൻ കാർ പാർക്ക്‌ ഉപയോഗിച്ചിരുന്നില്ല. ഞാൻ ഡ്രൈവ് ത്രൂവിൽ മാത്രമേ പോയിട്ടുള്ളൂ.” ജാമി വെളിപ്പെടുത്തി. തനിക്കെതിരെ വന്ന ക്ലെയിമുകൾ ഇല്ലാതാക്കാൻ ഗൂഗിൾ ലൊക്കേഷൻ ഹിസ്റ്ററി ഉപയോഗിച്ചുവെന്നും പെനാൽറ്റി ചാർജ് നോട്ടീസ് റദ്ദാക്കിയെന്ന അറിയിപ്പ് കമ്പനിയിൽ നിന്ന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് വന്ന പെനാൽറ്റി നോട്ടീസ് റദ്ദാക്കിയതിനെതുടർന്ന് ലൊക്കേഷൻ ഹിസ്റ്ററി ഫീച്ചർ ഉപയോഗിച്ച് തെറ്റായി വന്ന പിഴകൾക്കെതിരെ പോരാടണമെന്ന് ജാമി പറഞ്ഞു. ഇതിനായി ഗൂഗിൾ ലൊക്കേഷൻ ഹിസ്റ്ററി ഓണാക്കിയിടേണ്ടതുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേംബ്രിഡ്ജ് : കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ പ്രമേയത്തിൽ സുപ്രധാന തീരുമാനവുമായി എൻഎംസി. മലയാളിയായ കൗൺസിലർ ബൈജു തിട്ടാല കൊണ്ടുവന്ന പ്രമേയം കേംബ്രിഡ്ജ് സിറ്റി കൗൺസിൽ പാസാക്കിയിരുന്നു. യൂറോപ്യൻ യൂണിയൻ ഇതര നേഴ്‌സ് എൻറോൾമെന്റ് രജിസ്‌ട്രേഷൻ സംബന്ധിച്ച് കേംബ്രിഡ്ജ് സിറ്റി കൗൺസിൽ ഗ്രൂപ്പ് ലീഡർ ലൂയിസ് ഹെർബർട്ട്, കൗൺസിലർ ബൈജു തിട്ടാല എന്നിവരുമായി കൂടിയാലോചന നടത്താൻ നേഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിനോട് അഭ്യർത്ഥിക്കുന്ന പ്രമേയമാണ് ഇത്. ബ്രിട്ടനിലേക്ക് കുടിയേറിയ എല്ലാ നേഴ്‌സുമാരും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയക്കണമെന്ന് എൻഎംസി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിനുള്ള മാനദണ്ഡങ്ങൾ വിവേചനപരമാണെന്ന് ബൈജു തിട്ടാല നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. ഏകദേശം 10 വർഷമായി എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം കെയർ അസിസ്റ്റന്റുമാരും ടെസ്റ്റിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു.

ലൂയിസ് ഹെർബർട്ട്

യുകെയിൽ വിജയകരമായി ബിരുദം / ബിരുദാനന്തര ബിരുദം നേടിയ കെയർ അസിസ്റ്റന്റുമാർക്ക് നേഴ്‌സായി യോഗ്യത നേടുന്നതിന് ഇംഗ്ലീഷ് പരീക്ഷ എഴുതണം. എൻഎംസിയുടെ ഇത്തരം ആവശ്യകതകൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നമ്മുടെ ആരോഗ്യമേഖലയിൽ ദീർഘനേരം ജോലി ചെയ്യുന്ന നേഴ്സുമാർക്ക് ഇംഗ്ലീഷ് പരീക്ഷ ആവശ്യമാണെന്ന എൻഎംസി നിലപാട് അന്യായമാണെന്ന് ബൈജു തിട്ടാലയുടെ പ്രമേയത്തിൽ പറയുന്നു. 2019ലാണ് ഈ പ്രമേയം പാസായത്. കൺസൾട്ടേഷനായി 2020 ജനുവരി 30 – ന് ഹെർബർട്ട്,ബൈജു തിട്ടാല എന്നിവരെ എൻഎംസി ക്ഷണിച്ചു. 4 വർഷത്തിലേറെയായി കെയർ അസിസ്റ്റന്റുമാരായി ജോലി ചെയ്യുന്ന ആന്റണി സേവ്യർ , ഷാലി തോമസ് , സിനി പോൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഗവേഷണത്തിന്റെ കണ്ടെത്തലുകൾ വിശദമായി പരിശോധിക്കാമെന്ന് എൻഎംസി പിന്നീട് കത്തിൽ ഉറപ്പുനൽകി.

ബൈജു തിട്ടാല

ഐഇഎല്‍ടിഎസ്, ഒഇടി ടെസ്റ്റുകളാണ് നിലവില്‍ അന്താരാഷ്ട്ര പരിശീലനം നേടി രജിസ്റ്ററില്‍ ചേരാനെത്തുന്ന നേഴ്സുമാര്‍ക്കായി എന്‍എംസി സ്വീകരിക്കുന്നത്. ഇതില്‍ നിന്നും സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും ന്യായമായ രീതിയിലേക്ക് നയം മാറ്റണമെന്ന ആവശ്യമാണ് ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ ഉയർന്നത്. ഇതിന്റെ ഫലമായി ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് പരിഗണിക്കുന്ന രീതിയാണ് ആദ്യം കണ്‍സള്‍ട്ടേഷന് വിധേയമാകുക. രണ്ടാമത്, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരിശോധിക്കാന്‍ മറ്റ് തെളിവുകള്‍ പരിഗണിക്കേണ്ടതുണ്ടോ എന്നതാണ്. എംപ്ലോയറുടെ റഫറന്‍സ്, യുകെയിലെ ഹെല്‍ത്ത്കെയര്‍ സംവിധാനങ്ങളില്‍ റെഗുലേറ്റ് ചെയ്യാത്ത പ്രാക്ടീസില്‍ നിന്നുള്ള തെളിവ്, ബിരുദാനന്തര ബിരുദം ഇംഗ്ലീഷിൽ പഠിച്ചതാണോ എന്ന് തുടങ്ങിയ പരിശോധനകളും ഇതില്‍ പെടും.

ഈ പ്രമേയത്തെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ കൗൺസിലർമാർക്കും കേംബ്രിഡ്ജ് ലേബർ പാർട്ടിക്കും കൗൺസിലർ ഹെർബെർട്ടും കൗൺസിലർ ബൈജു തിട്ടാലയും നന്ദി പറഞ്ഞു. അന്തിമ തീരുമാനത്തിന് മുൻപായി കേംബ്രിഡ്ജ് സിറ്റി കൗൺസിലുമായി കൂടിയാലോചിക്കണമെന്ന് എൻഎംസിക്ക് കത്തെഴുതാനുള്ള നീക്കത്തിലാണ് ബൈജു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക്, പിന്നീട് പ്രധാനമന്ത്രി സ്ഥാനത്തേക്കുമുള്ള മത്സരത്തിൽ ഇന്ത്യൻ വംശജനായ റിഷി സുനകിനു പിന്നാലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ ആരോഗ്യ സെക്രട്ടറിമാരായ സാജിദ് ജാവേദും, ജെറെമി ഹണ്ടും. ഇവരെ കൂടാതെ തന്നെ നിരവധി പേർ ഈ സ്ഥാനത്തേക്ക് കടന്നുവരുവാനുള്ള തങ്ങളുടെ നീക്കം അറിയിച്ചിട്ടുണ്ട്. ഇതിൽ ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ്, അറ്റോർണി ജനറൽ സുല്ല ബ്രേവർമാൻ, ചാൻസലർ നാദീം സഹാവി, മുൻ എക്വാളിറ്റിസ് മിനിസ്റ്റർ കെമി ബടെന്നോച്ച്, ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ടോം ടുഗൻധത്ത് എന്നിവർ ഉൾപ്പെടുന്നുണ്ട്. ടാക്സുകൾ കുറയ്ക്കുമെന്ന വാഗ്ദാനമാണ് ഭൂരിഭാഗം സ്ഥാനാർത്ഥികളും മുന്നോട്ട് വയ്ക്കുന്നത്.
കോർപ്പറേഷൻ ടാക്സുകൾ 15 ശതമാനം കുറയ്ക്കുമെന്ന് ജെറെമി ഹണ്ട് വാഗ്ദാനം ചെയ്തിരിക്കുകയാണ്. യുകെ ഫോറിൻ സെക്രട്ടറി ലിസ് ട്രെസും മത്സരരംഗത്തേക്ക് കടന്നു വരാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. നിലവിലുള്ള ജീവിത ചെലവുകളുടെ വർദ്ധന പിടിച്ചു നിർത്തുകയാണ് മറ്റൊരു ലക്ഷ്യമെന്ന് ജാവേദ് വ്യക്തമാക്കി. ഞായറാഴ്ച ടെലഗ്രാഫ് പത്രത്തിലൂടെയാണ് ഇരുവരും തങ്ങളുടെ സ്ഥാനാർത്ഥിത്വം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വംശജനായ ചാൻസലർ റിഷി സുനക് തന്റെ സ്ഥാനാർത്ഥിത്വം വെളിപ്പെടുത്തിയത്. നിലവിലുള്ള സ്ഥാനാർത്ഥികളിൽ ഏറ്റവും ഉയർന്ന സാധ്യത റിഷി സുനകിന് തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകനായ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ ചരിത്ര സംഭവമാകും. ഒരു സോഷ്യൽ മീഡിയയിലൂടെ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച റിഷി സുനക് രാജ്യത്ത് നഷ്ടപ്പെട്ടുപോയ വിശ്വാസം പുനഃസ്ഥാപിക്കുവാനും സമ്പദ് വ്യവസ്ഥയെ പുനർ നിർമ്മിക്കുവാനും രാജ്യത്തെ വീണ്ടും ഐക്യതയോടെ നിലനിർത്തുവാനുമാണ് ഇത്തരം ഒരു തീരുമാനം താൻ കൈക്കൊണ്ടതെന്ന് വ്യക്തമാക്കി. നേതൃത്വ തെരഞ്ഞെടുപ്പിന്റെ സമയക്രമം അടുത്തയാഴ്ച അറിയാൻ ആകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സെപ്റ്റംബറിൽ പുതിയ പ്രധാനമന്ത്രി ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ.

Copyright © . All rights reserved