ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പനജി : ഗോവയിൽ വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് വനിത ബലാത്സംഗത്തിനിരയായി. വടക്കൻ ഗോവയിലെ അരംപോൽ ബീച്ചിനു സമീപത്തെ പ്രശസ്തമായ സ്വീറ്റ് ലേക്കിലാണ് സംഭവം. ഭർത്താവിനൊപ്പം ഗോവയിൽ അവധി ആഘോഷിക്കാനെത്തിയ 42 വയസ്സുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ ഗോവ സ്വദേശിയായ ജോയൽ വിന്‍സെന്റ് ഡിസൂസയെ (32) പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ബീച്ചിൽ വിശ്രമിക്കുന്നതിനിടെ ജൂൺ രണ്ടിനാണ് ലൈംഗികാതിക്രമം ഉണ്ടായത്. മാസാജ് ചെയ്തുതരാമെന്ന വ്യാജേന പ്രതി അടുത്തുകൂടുകയായിരുന്നു. സംഭവത്തിൽ ജൂൺ ആറിനാണ് പോലീസിന് പരാതി നൽകുന്നത്. ബ്രിട്ടീഷ് ഹൈക്കമ്മീഷനെയാണ് ദമ്പതികൾ പരാതിയുമായി സമീപിച്ചത്.

തുടർന്ന് അധികൃതർ ഗോവ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരാതി ലഭിച്ച് ഒരുമണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടിയെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പ്രതി മുൻപ് സ്‌കൂൾ ലൈബ്രേറിയനായി ജോലി ചെയ്തിരുന്നതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ അടുത്ത തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : വിശ്വാസ വോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് വിജയം. 211 എംപിമാർ അദ്ദേഹത്തെ പിന്തുണച്ചപ്പോൾ, 148 പേരാണ് എതിർത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാന്‍ 180 വോട്ടാണ് ആവശ്യം. വിശ്വാസ വോട്ടെടുപ്പ് ഫലം നിർണായകമാണെന്ന് ജോൺസൻ പ്രതികരിച്ചു. കൺസർവേറ്റീവ് പാർട്ടിയിൽ ബോറിസ് ജോൺസണിന്‍റെ നേതൃത്വം ചോദ്യം ചെയ്ത് കൂടുതൽ എംപിമാർ രംഗത്തെത്തിയതോടെയാണ് വിശ്വാസ വോട്ടെടുപ്പിന് കളമൊരുങ്ങിയത്. നിലവിലെ നിയമപ്രകാരം ഇനി ഒരുവർഷത്തേക്ക് എംപിമാർക്ക് വിശ്വാസവോട്ടെടുപ്പിന് ആവശ്യപ്പെടാൻ കഴിയില്ല. വോട്ടെടുപ്പ് അനുകൂലമായതിനാല്‍ ഒരുവര്‍ഷംകൂടി ബോറിസിന് പ്രധാനമന്ത്രിസ്ഥാനത്ത് തുടരാൻ കഴിയും. എന്നാൽ അത് കൂടുതൽ കഠിനമാകാനാണ് സാധ്യത.

പാർട്ടിയിൽ നിന്നുള്ള 59% വോട്ടുകൾ നേടിയെങ്കിലും അധികാരം ദുർബലമാകുന്നതിന്റെ സൂചനയാണിതെന്ന് പല വിമർശകരും അഭിപ്രായപ്പെട്ടു. മുൻ പ്രധാനമന്ത്രി തെരേസ മേയും 2018-ൽ പാർട്ടി വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചിരുന്നു. 63% വോട്ടുകളാണ് നേടിയത്. എന്നാൽ ആറുമാസത്തിനുശേഷം ബ്രെക്‌സിറ്റ് പ്രതിസന്ധിയെത്തുടർന്ന് തെരേസ മേ രാജിവെച്ചു.

കൺസർവേറ്റീവ് പാർട്ടി ചട്ടം അനുസരിച്ച് 15 ശതമാനം പാർട്ടി എംപിമാർ ആവശ്യപ്പെട്ടാൽ വോട്ടെടുപ്പ് നടത്തണം. 650 അംഗ പാർലമെന്‍റിൽ 359 അംഗങ്ങളാണ് കൺസർവേറ്റീവ് പാർട്ടിക്കുള്ളത്. സ്വന്തം പാർട്ടിക്കകത്ത് നിന്നാണ് ബോറിസിന് വോട്ടെടുപ്പ് നേരിടേണ്ടി വന്നതെങ്കിലും പ്രധാനമന്ത്രിക്കെതിരായ നീക്കങ്ങളെ പ്രതിപക്ഷമായ ലേബർ പാർട്ടിയും ശ്രദ്ധയോടെയാണ് നോക്കിക്കണ്ടത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദത്തിലാണ് ജോണ്‍സനെതിരേ സ്വന്തം പാര്‍ട്ടിയിൽ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നത്. വിരുന്നിൽ പങ്കെടുത്തെന്ന് സമ്മതിച്ച് ബോറിസ് പാർലമെന്‍റിൽ ക്ഷമാപണം നടത്തിയെങ്കിലും പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷത്തെ ചിലരും ഉറച്ച് നിൽക്കുകയായിരുന്നു. വിവാദത്തെത്തുടർന്ന് രൂപീകരിച്ച അന്വേഷണ കമ്മീഷൻ ബോറിസിന്‍റെ വസതിയ്ക്ക് പുറമെ മറ്റ് മന്ത്രി മന്ദിരങ്ങളിലും സമാനമായ പാർട്ടി നടന്നിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ എംപിമാർ ബോറിസിനെതിരെ വിശ്വാസവോട്ടിന് കത്ത് നൽകിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ആയുധ സഹായം നൽകിയാൽ കൂടുതൽ പ്രദേശത്തേയ്ക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന റഷ്യയുടെ ഭീഷണി അവഗണിച്ച് ഉക്രയിനിലേയ്ക്ക് ദീർഘ ദൂര മിസൈലുകൾ അയക്കുമെന്ന് ബ്രിട്ടൻ വ്യക്തമാക്കി. തങ്ങളുടെ ആദ്യത്തെ ദീർഘദൂര മിസൈലുകൾ ഉക്രയിനിലേയ്ക്ക് അയക്കുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു.

ബ്രിട്ടന്റെ മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനം റഷ്യയ്ക്കെതിരെ ഫലപ്രദമായി പ്രതിരോധിക്കാൻ ഉക്രയിനെ സഹായിക്കുമെന്ന് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. എത്ര ആയുധങ്ങൾ അയക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അത് മൂന്ന് ആയിരിക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

ഉക്രയിന് കൂടുതൽ ആയുധങ്ങൾ നൽകാൻ കഴിഞ്ഞ ആഴ്ച യു എസ് തീരുമാനിച്ചിരുന്നു. ദീർഘദൂര മിസൈൽ സംവിധാനമായ ഹൈമാർസ് ഉക്രയിന് നൽകാനുള്ള തീരുമാനത്തിന് കടുത്ത തിരിച്ചടി ഉണ്ടാകുമെന്ന് റഷ്യൻ പ്രസിഡൻറ് വ്ളാഡിമർ പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിൽ പതിനാലുകാരിയായ പെൺകുട്ടി ലൂക്കിമിയ ബാധിച്ച് മരിച്ച സംഭവത്തിൽ നടന്ന അന്വേഷണം രാജ്യത്താകമാനമുള്ള ഹിമറ്റോളജിസ്റ്റുകളുടെ കുറവിനെ ചൂണ്ടിക്കാട്ടുന്നു. ലിവർപൂളിലെ അൽഡർ ഹേ ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെയ്റ്റി വിൽകിൻസ് എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്. ആശുപത്രിയിൽ നിന്ന് വന്ന ചികിത്സാപിഴവ് ആണ് മരണത്തിന് കാരണമെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. തലച്ചോറിൽ നിന്നും അമിതമായ രക്തസ്രാവം ഉണ്ടായിരുന്ന പെൺകുട്ടിയെ ചികിത്സിച്ചത് ഹിമറ്റോളജിസ്‌റ്റിന് പകരം ഓങ്കോളജിസ്റ്റ് ആയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥയായ കേയ്റ്റി അയ്ഞ്ച് ആണ് രാജ്യത്താകമാനം നടക്കുന്ന റിക്രൂട്ട്മെന്റ് പ്രശ്നങ്ങളെ സംബന്ധിച്ച് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇവർ ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദിനും കത്തെഴുതിയിട്ടുണ്ട്. ഇത്തരത്തിലുള്ള മരണങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥ വ്യക്തമാക്കി.

ആശുപത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായ അനാസ്ഥയാണ് തങ്ങളുടെ മകളുടെ മരണത്തിന് കാരണമെന്ന് ചെഷൈറിലെ വാറിങ്ടാണിൽ നിന്നുള്ള കേയ്റ്റിയുടെ കുടുംബം വ്യക്തമാക്കി. 2020 ജൂലൈയിലാണ് കേയ്റ്റിക്ക് അക്യൂട്ട് പ്രൊമൈലോസൈറ്റിക് ലുക്കിമിയ ആണെന്ന് കണ്ടെത്തിയത്. എന്നാൽ ഇതിനു മുൻപേ തന്നെ രോഗവസ്ഥ വാറിങ്ടൻ ആശുപത്രി അധികൃതർക്ക് കണ്ടെത്താൻ സാധിക്കുമായിരുന്നു. പിന്നീടാണ് കേയ്റ്റിയെ അൽഡർ ഹേ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വെച്ച് ഹെമറ്റോളജി ഡിപ്പാർട്ട്മെന്റും ഓങ്കോളജി ഡിപ്പാർട്ട്മെന്റും തമ്മിലുള്ള ആശയവിനിമയമില്ലായ്മയെ തുടർന്നാണ് 31 ജൂലൈയിൽ തങ്ങളുടെ മകൾ മരണപ്പെട്ടതെന്ന് കുടുംബം വ്യക്തമാക്കുന്നു. അൽഡർ ഹേയിൽ കേയ്റ്റിയെ ഓങ്കോളജിസ്റ്റ് മാത്രമായിരുന്ന ചികിത്സിച്ചത്. സാധാരണ ഇത്തരം കേസുകളിൽ ഇരു ഡിപ്പാർട്ട്മെന്റുകളും ചേർന്നുള്ള ചികിത്സാരീതിയാണ് നടപ്പിലാക്കുന്നത്. ഹെമറ്റോളജിസ്റ്റുകളെ റിക്രൂട്ട് ചെയ്യുന്നതിൽ ഉണ്ടാകുന്ന പിഴവാണ് ഇത്തരം മരണങ്ങൾക്ക് കാരണമാകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥ വിലയിരുത്തി. ഇതുസംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉടൻ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും അവർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഴിഞ്ഞ മെയ് മാസം പതിമൂന്നാം തീയതി നോർത്താംപ്റ്റണിൽ മരണമടഞ്ഞ ജെയ്മോൻ പോളിന് യുകെ മലയാളികളുടെ യാത്രാമൊഴി. ജെയ്മോൻ പോളിൻെറ മൃതസംസ്കാര ശുശ്രൂഷകളിൽ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. മുൻപ് അറിയിച്ചത് പോലെ രാവിലെ 10 മണി മുതൽ 11. 30 വരെ ജെയ്മോൻ പോളിൻെറ ഭൗതികശരീരം സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് ആർ സി പള്ളിയിൽ പൊതുദർശനം ആരംഭിച്ചു .
ചേതനയറ്റ പപ്പയ്ക്ക് അന്ത്യചുംബനം അർപ്പിക്കുന്ന മക്കളെയും വിങ്ങിപ്പൊട്ടുന്ന പ്രിയതമയേയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ദുഃഖത്തിൽ ആയിരുന്നു എല്ലാവരും. തങ്ങളുടെ ഓമന പുത്രന് അന്ത്യചുംബനം അർപ്പിക്കാൻ കേരളത്തിൽ മൂവാറ്റുപുഴ കുന്നേക്കാലിൽ നിന്ന് മാതാപിതാക്കൾ എത്തിയിരുന്നു. 42 വയസ്സുമാത്രം പ്രായമുള്ള തങ്ങളുടെ ഓമന പുത്രൻെറ വേർപാടിൽ വിങ്ങി പൊട്ടി കരയുന്ന മാതാപിതാക്കളുടെ അണപൊട്ടിയൊഴുകിയ ദുഃഖം ഹൃദയഭേദകമായിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന് അവസാന യാത്രാമൊഴിയേകാൻ ഒട്ടേറെ മലയാളികളാണ് എത്തിച്ചേർന്നത്. ജെയ്മോൻ പോൾ മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്റ്റണിലെ ആദ്യകാല മെമ്പറായിരുന്നു. ഒട്ടേറെ സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന 42 വയസ് മാത്രം പ്രായമുള്ള ജെയ്മോൻ പോളിൻെറ വേർപാട് പലർക്കും ഉൾക്കൊള്ളാനാകുമായിരുന്നില്ല.

വിവിധ വൈദികരുടെ സാന്നിധ്യത്തിൽ സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് നോർത്താംപ്ടൺ വികാരി ഫാ. ജെബിൻ ഐപ്പിന്റെ നേതൃത്വത്തിൽ പ്രാർത്ഥനയും സംസ്കാര ശുശ്രൂഷയും നടന്നു . അന്ത്യ സംസ്കാര ചടങ്ങുകൾ നടന്നത് കിംഗ് സ് തോർപ്പ് സെമിത്തേരിയിലാണ്.









ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലോക് ഡൗൺ പാർട്ടി വിവാദത്തെ തുടർന്ന് ബോറിസ് ജോൺസന്റെ നേതൃത്വത്തെ ചോദ്യം ചെയ്തു നിരവധി എംപിമാർ രംഗത്തെത്തിയതോടെ പാർട്ടിയിലെ വിശ്വാസവോട്ടെടുപ്പ് ബുധനാഴ്ച നടത്തുവാൻ തീരുമാനമായിരിക്കുകയാണ്. കോവിഡ് ലോക്ക് ഡൗൺ സമയത്ത് പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അടക്കം മദ്യസൽക്കാര പാർട്ടികൾ നടന്നതായി അന്വേഷണ കമ്മീഷൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതാണ് ഇപ്പോൾ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകാൻ കാരണം. സ്വന്തം പാർട്ടിയിൽ നിന്നും ബോറിസ് ജോൺസനെതിരെ ശക്തമായ വിമർശനങ്ങൾ ഉണ്ട്. 54 കൺസർവേറ്റീവ് എംപിമാർ ബോറിസ് ജോൺസനെതിരെ വിശ്വാസ വോട്ടിന് കത്തുനൽകി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്വന്തം ഭാഗത്തുനിന്ന് വന്ന വീഴ്ചയ്ക്ക് പ്രധാനമന്ത്രി ക്ഷമ ചോദിച്ചെങ്കിലും, രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ രാജിവെക്കാൻ തയ്യാറല്ലെന്നാണ് ജോൺസൻ പ്രതികരിച്ചത്.

നിലവിലെ സംഘടനാ നിയമ പ്രകാരം, പാർട്ടിയിലെ തന്നെ 15 ശതമാനം എംപിമാർ ആവശ്യപ്പെട്ടാൽ വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടിവരും. കൺസർവേറ്റീവ് പാർട്ടിക്ക് നിലവിൽ 359 എം പി മാരാണ് പാർലമെന്റിൽ ഉള്ളത്. ഇതിൽ 54 പേർ ബോറിസ് ജോൺസനെതിരെ കത്തെഴുതിയാൽ വിശ്വാസവോട്ടെടുപ്പ് ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ കത്തെഴുതിയ എംപി മാരുടെ പേരുകൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചാൽ ബോറിസ് ജോൺസന് തന്റെ സ്ഥാനത്ത് തുടരാം. വീണ്ടും ഒരു വിശ്വാസ വോട്ടെടുപ്പ് നടക്കണമെങ്കിൽ 12 മാസത്തെ സമയവും ആവശ്യമാണ്. എന്നാൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ് ക്കേണ്ടതായി വരും. ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും, ബുധനാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോക് ഡൗണിന്റെ ആദ്യകാലത്ത് പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അടക്കം മന്ത്രിമാരുടെ ഭവനങ്ങളിലും ക്രിസ്മസ് പാർട്ടികൾ നടന്നുവെന്ന വാർത്തയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഗാർഡിയൻ പത്രം അടക്കം ഈ മദ്യ സൽക്കാരത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ഇതേതുടർന്നാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യം ശക്തപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ ബുധനാഴ്ചത്തെ വോട്ടെടുപ്പ് ബോറിസ് ജോൺസന്റെ ഭാവി തീരുമാനിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടണിൽ 91000 ത്തോളം സിവിൽ സർവീസ് പോസ്റ്റുകൾ കുറയ്ക്കുവാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനത്തെ ശക്തമായി എതിർത്തിരിക്കുകയാണ് യൂണിയൻ നേതാക്കൾ. ബ്രെക്സിറ്റിന് ശേഷമുള്ള അമിത ജോലി ഭാരം കൈകാര്യം ചെയ്യാൻ സാധിക്കില്ല എന്ന കാരണമാണ് അവർ മുന്നോട്ട് വയ്ക്കുന്നത്. അടുത്തിടെയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സിവിൽ സർവീസ് ജോലികളുടെ എണ്ണം 2016 നു സമമാക്കാൻ മന്ത്രിമാരോടും ഉയർന്ന ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടത്. ബ്രെക്സിറ്റ് മൂലവും, കോവിഡ് പകർച്ചവ്യാധി മൂലവുമാണ് സിവിൽ സർവീസ് ജോലികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന ഉണ്ടായത്. കഴിഞ്ഞ ആഴ്ച ബോറിസ് ജോൺസൺ എല്ലാ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും കത്തെഴുതിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ തീരുമാനത്തെ ശക്തമായി എതിർത്ത് യൂണിയൻ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ കണക്കുകൾ പ്രകാരം ഓരോ 10,000 യു കെ പൗരന്മാർക്കുമുള്ള
സിവിൽ സർവെന്റുകളുടെ എണ്ണം 2010ൽ എഴുപത്തിയാറിൽ നിന്നും 2016 ൽ അമ്പത്തിഒൻപതിലേക്ക് എത്തിയിരുന്നു. എന്നാൽ ബ്രെക്സിറ്റ് മൂലവും കോവിഡ് മൂലവും കഴിഞ്ഞ വർഷം ഈ കണക്ക് എഴുപതിൽ എത്തിയതാണ് ഇപ്പോൾ വീണ്ടും കുറയ്ക്കുവാൻ തീരുമാനമായിരിക്കുന്നത്. ഇപ്പോഴത്തെ പദ്ധതിപ്രകാരം ജോലിക്കാരുടെ എണ്ണം കുറച്ചാൽ, 2025 ഓടെ 10,000 പേർക്ക് അമ്പത്തിയാറ് പേർ എന്ന ഏറ്റവും കുറവ് കണക്കിൽ എത്തും എന്നാണ് ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. നിലവിൽ 485,000 സിവിൽ സെർവന്റുമാരാണ് യു കെയിൽ ഉടനീളം ഉള്ളത്. 2016 ൽ യൂറോപ്യൻ യൂണിയൻ റഫറണ്ടം നടക്കുന്ന സമയത്ത്, 384000 സിവിൽ സെർവന്റുമാർ മാത്രമേ യുകെയിൽ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നത് ദോഷം മാത്രമേ ഉണ്ടാക്കൂ എന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ വിമാന യാത്രാ തടസ്സം തുടരുന്നതിനാൽ ഡസൻ കണക്കിന് വിമാനസർവീസുകൾ റദ്ദാക്കി ഈസിജെറ്റ്, വിസ് എയർ എന്നിവയുൾപ്പെടെയുള്ള വിമാനക്കമ്പനികൾ. ഞായറാഴ്ച 80 വിമാനസർവീസുകൾ വെട്ടിക്കുറച്ചതായി ഈസിജെറ്റ് അറിയിച്ചു. ഇതിനെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഉണ്ടാവുന്ന തടസ്സങ്ങൾക്ക് ക്ഷമ ചോദിക്കുന്നതായും അധികൃതർ അറിയിച്ചു. അർദ്ധ കാല അവധിദിവസങ്ങളിൽ യുകെയിലെ ഫ്ലൈറ്റ് റദ്ദാക്കലുകൾ നിരവധി കുടുംബങ്ങൾക്ക് തടസ്സം ഉണ്ടാക്കിയിരുന്നു. വിമാനസർവീസുകളുടെ കുറവ് മൂലം നിരവധി കുട്ടികൾക്ക് ഇന്ന് രാവിലെ സ്കൂളിൽ എത്താൻ സാധിക്കില്ല.

പല വിമാന സർവീസുകളും അവസാന നിമിഷം റദ്ദാക്കുന്നതിനാൽ ഇവ യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമാണ്. നിലവിലുള്ള വെല്ലുവിളി നിറഞ്ഞ പ്രവർത്തനാന്തരീക്ഷം മൂലമാണ് ഞായറാഴ്ച എൺപതോളം വിമാനങ്ങൾ റദ്ദാക്കേണ്ടിവന്നതെന്ന് ഈസിജെറ്റ് അറിയിച്ചു. തങ്ങളുടെ തീരുമാനം മൂലം യാത്രക്കാർക്ക് ഉണ്ടായ അസൗകര്യങ്ങൾക്കു ക്ഷമ ചോദിക്കുന്നതായും അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് സാധ്യമായ എല്ലാം സഹായവും എയർലൈൻ നൽകുമെന്നും അറിയിച്ചു. തങ്ങളുടെ ഉപഭോക്തൃ സേവന സമയം രാവിലെ 7 മുതൽ വൈകുന്നേരം 11:00 വരെ നീട്ടിയതായും ഹോട്ടൽ താമസസൗകര്യം കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നതായും അധികൃതർ പറഞ്ഞു. ചരക്ക്, മീറ്റ് സംസ്കരണ വ്യവസായങ്ങളിൽ ചെയ്തതുപോലെ ഹ്രസ്വകാലത്തേക്കെങ്കിലും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്നും പ്രത്യേക ഇമിഗ്രേഷൻ നൽകണമെന്നും വിമാനക്കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബംഗ്ലാദേശിലെ ചിറ്റഗോംഗിലുള്ള തീപിടിത്തത്തിൽ 49 പേർ വെന്തുമരിച്ചു. നൂറുകണക്കിനാളുകൾക്കാണ് ഗുരുതര പരുക്കേറ്റത്. ഷിപ്പിംഗ് കണ്ടെയ്നറിൽ തീപിടിച്ചാണ് അപകടം സംഭവിച്ചത്. ചില കണ്ടെയ്നറുകളിൽ രാസവസ്തുക്കൾ ഉണ്ടായിരുന്നതാണ് തീപിടുത്തത്തിലേയ്ക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്.

പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും മരിച്ചവരുടെ എണ്ണം ഇതിലും കൂടാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രദേശത്തെ ആശുപത്രികൾ തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്തദാനത്തിനായി ആളുകൾ മുന്നോട്ട് വരണമെന്നുള്ള അഭ്യർത്ഥന അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് .

തീപിടുത്തത്തെ തുടർന്ന് നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളും പോലീസും സന്നദ്ധപ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. തീയണക്കാൻ ശ്രമിച്ചപ്പോൾ വൻ സ്ഫോടനം ഉണ്ടായത് രക്ഷാപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ മരണത്തിന് കാരണമായി. ബംഗ്ലാദേശിൽ വ്യവസായമേഖലയിൽ തീപിടിത്തം സർവ്വ സാധാരണമാണ്. മോശം സുരക്ഷാ മാനദണ്ഡങ്ങളാണ് അപകടത്തിലേക്ക് വഴിവെക്കുന്നതെന്ന ആക്ഷേപം പരക്കെയുണ്ട് .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : വിൻഡ്‌സറിൽ ആദ്യ ജന്മദിനം ആഘോഷിച്ച് ലില്ലിബെറ്റ്. ഹാരിയും മേഗനും യുകെയിൽ എത്തിയതും ലില്ലിബെറ്റിന്റെ ആദ്യ ജന്മദിനം അവിടെ ആഘോഷിക്കുന്നതും രാജ്ഞിക്ക് ഏറെ സന്തോഷം നൽകുന്ന അവസരമായി മാറി. ഫ്രോഗ്‌മോർ കോട്ടേജിലാണ് ജന്മദിനാഘോഷ ചടങ്ങ് നടന്നത്. അതേസമയം, പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഹാരിയും മേഗനും ചാൾസും കാമിലയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചയും നടത്തിയതായും റിപ്പോർട്ടുണ്ട്. ബക്കിംഗ്ഹാം കൊട്ടാരവും ചാൾസും കാമിലയും വില്യമും കേറ്റും ട്വിറ്ററിൽ ലിലിബെറ്റിന് ജന്മദിനാശംസകൾ നേർന്നു. വളരെ സ്വകാര്യമായാണ് ജന്മദിനാഘോഷം നടന്നത്.

വിൻഡ്‌സറിലെ ഒരു സ്വകാര്യ മീറ്റിംഗിൽ രാജ്ഞി ലില്ലിബെറ്റിനെ നേരിൽ കണ്ടതായി ഡെയിലിമെയിൽ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷയിൽ പങ്കെടുത്ത ശേഷം വിൻഡ്‌സറിലെ ഫ്രോഗ്‌മോർ കോട്ടേജിലേക്കാണ് ഹാരി തിരിച്ചെത്തിയത്. ഇവിടെ വെച്ചായിരുന്നു മകളുടെ ആദ്യ ജന്മദിനാഘോഷവും.

ലില്ലിബെറ്റ് ഡയാന മൗണ്ട്ബാറ്റണ്‍-വിന്‍സര്‍ എന്നാണ് കുട്ടിയുടെ പൂർണനാമം. എലിസബത്ത് രാജ്ഞിയുടെ വിളിപ്പേരാണ് ലില്ലിബെറ്റ്. ഹാരി രാജകുമാരന്റെ അമ്മയുടെ പേരാണ് ഡയാന. ബ്രിട്ടീഷ് രാജ്ഞിമാരുടെ നിരയില്‍ എട്ടാം സ്ഥാനക്കാരിയാണ് ലില്ലിബെറ്റ്. മകളുടെ ജന്മദിനം രാജ്ഞിക്കൊപ്പം ആഘോഷിക്കാൻ ഹാരി തീരുമാനിച്ചത് രാജ കുടുംബാംഗങ്ങൾക്കും ഏറെ സന്തോഷം പകരുന്ന വാർത്തയാണ്. അതേസമയം, സെന്റ് പോൾസ് ചർച്ചിലെ ചടങ്ങിൽ പങ്കെടുത്തിട്ടും വില്യമും ഹാരിയും പരസ്പരം സംസാരിക്കാത്തത് ബ്രിട്ടീഷ് മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അമ്മയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായാണ് സഹോദരങ്ങള്‍ അവസാനമായി പരസ്പരം കണ്ടത്.