Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോകമാകെ കോവിഡ് മരണം 50 ലക്ഷം കടന്നു. ഏറ്റവുമധികം മരണം യുഎസിലാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. രണ്ടാമത് ബ്രസീലും മൂന്നാമത് ഇന്ത്യയും. എന്തുകൊണ്ടാണ് കോവിഡ് രോഗം ബാധിച്ചവരിൽ ചിലർ മരണപ്പെടുന്നതും മറ്റുള്ളവർ രക്ഷ നേടുന്നതും? ഈ ഒരന്വേഷണം നടത്തിയ ഗവേഷകർ പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് മരണ സാധ്യത എല്ലാവരിലും ഒരുപോലെയല്ലെന്ന് വ്യക്തമാക്കിയ അവർ, മനുഷ്യശരീരത്തിലെ ജീനുകളാണ് അതിന് കാരണമെന്നും വിശദമാക്കി. വൈറസിനെതിരെ പോരാടുന്നതിൽ നിന്ന് ശ്വാസകോശ കോശങ്ങളെ തടയുന്ന ഡിഎൻഎ തന്മാത്രയുടെ ഒരു ഭാഗം ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഗവേഷകർ വ്യക്തമാക്കുകയുണ്ടായി. LZTFL1 എന്ന് വിളിക്കപ്പെടുന്ന ജീൻ കോവിഡ് മരണ സാധ്യത ഇരട്ടിയാക്കുന്നു.

ബ്രിട്ടീഷുകാർക്കിടയിൽ ആറിലൊരാളിൽ ഈ ജീൻ ഉണ്ടായിരിക്കാം. എന്നാൽ ദക്ഷിണേഷ്യൻ (South Asian) പൈതൃകത്തിൽ നിന്നുള്ള ജനങ്ങളാണ് വലിയ ഭീഷണി നേരിടുന്നത്. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള 61.2 ശതമാനം ആളുകളിലും ഈ ജീൻ കാണപ്പെടുമെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ ജീൻ മാത്രമല്ല പ്രധാന കാരണം. സമൂഹവുമായി കൂടുതൽ ഇടപഴകി ജോലി ചെയ്യുന്നവർക്ക് രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്.

വൈറസിനോട് ശരിയായ രീതിയിൽ പ്രതികരിക്കുവാൻ കോശങ്ങൾക്ക് സാധിക്കുന്നില്ല. ശ്വാസനാളങ്ങളിലും ശ്വാസകോശങ്ങളിലുമുള്ള കോശങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ജീൻ തടയുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ജീനിനെ ലക്ഷ്യമാക്കി ഒരു മരുന്ന് രൂപപ്പെടുത്തിയാൽ എല്ലാവർക്കും പ്രയോജനപ്പെടുമെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു. എന്നാൽ നേച്ചർ ജെനറ്റിക്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ജീൻ രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തെ തടയുന്നില്ലെന്ന് കണ്ടെത്തി. അതുകൊണ്ട് തന്നെ മരണസാധ്യത ഇല്ലാതാക്കാൻ വാക്സീനുകൾക്ക് സാധിക്കുമെന്ന് അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷ് ആഫ്രിക്കൻ സമൂഹത്തിനെതിരെ 1970-ൽ തങ്ങളുടെ ഒരു ഉദ്യോഗസ്ഥൻ നടത്തിയ വംശീയ വെറിയ്ക്ക് ക്ഷമാപണം നടത്തി ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് (ബിടിപി). ഈ സംഭവത്തിൽ നിരവധി കറുത്ത വംശജരായ യുവാക്കളാണ് ചെയ്യാത്ത കുറ്റത്തിന് ജയിലിലായത്. വാട്ടർലൂ ഫോർ, ഓവൽ ഫോർ, സ്റ്റോക്ക്‌വെൽ സിക്‌സ് എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രൂപ്പുകൾക്കെതിരെ തെറ്റായ തെളിവുകൾ ഡെറക് റിഡ് ജ്‌വെൽ എന്ന ഓഫീസർ വിചാരണയിൽ നൽകി. സംഭവിച്ച കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെങ്കിലും അതിൽനിന്നും തെറ്റ് മനസ്സിലാക്കി പാഠങ്ങൾ പഠിക്കാൻ കഴിയുമെന്ന് ബിടിപി ചീഫ് കോൺസ്റ്റബിൾ ലൂസി ഡി ഓർസി പറഞ്ഞു.കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഓവൽ ഫോറിനും സ്റ്റോക്ക് വെൽ സിക്സിനും നൽകിയ ശിക്ഷകൾ കോടതി റദ്ദാക്കി. ഓരോ കേസിലും ബിടിപിയിലെ ഉദ്യോഗസ്ഥൻ കേസിലെ ഇരകളോട് ക്ഷമാപണം നടത്തി. എന്നാൽ, ഓവൽ ഫോറിലെ ഒരാളായ വിൻസ്റ്റൺ ട്രൂവാണ് ബിടിപി ബ്രിട്ടീഷ് ആഫ്രിക്കൻ സമൂഹത്തോട് ക്ഷമാപണം നടത്തണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.

1972-ൽ സ്റ്റെർലിംഗ് ക്രിസ്റ്റി, ജോർജ്ജ് ഗ്രിഫിത്ത്‌സ്, കോൺസ്റ്റന്റൈൻ “ഒമർ” ബൗച്ചർ എന്നിവർക്കൊപ്പം മിസ്റ്റർ ട്രൂ ഹാൻഡ്‌ബാഗുകൾ മോഷ്ടിച്ചതായും ഉദ്യോഗസ്ഥരെ ആക്രമിച്ചതായും ആരോപിക്കപ്പെട്ടതിനെ തുടർന്ന് എട്ട് മാസം ജയിലിൽ കഴിഞ്ഞു. 1960-1970 കാലയളവിൽ ബി ടി പി യിൽ ജോലിചെയ്തിരുന്ന പോലീസ് ഓഫീസറായ ഡിഎസ് ഡെറക് റിഡ്ജ് വെലിൻെറ ക്രിമിനൽ നടപടികൾ മൂലം ബ്രിട്ടീഷ് ആഫ്രിക്കൻ സമൂഹം അനുഭവിച്ച കഷ്ടതയിൽ താൻ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്ന് ചീഫ് കോൺസ്റ്റബിൾ പറഞ്ഞു. നിരപരാധികളായ ബ്രിട്ടീഷ് ആഫ്രിക്കക്കാരെ ശിക്ഷിക്കുന്നതിന് കാരണമായി ഇത്തരത്തിലുള്ള നീക്കത്തിനെതിരെ എത്രയും വേഗം നടപടി എടുക്കാൻ കഴിയാത്തതിലുള്ള ഖേദവും അവർ അറിയിച്ചു.


ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിക്കുന്ന രണ്ട് സിംബാവെ സ്വദേശികൾക്കെതിരെയുള്ള ഡെറ്റ് സർജൻറ് റിഡ്ജ്‌വെല്ലിന്റെ തെളിവുകൾ വിചിത്രമായി തോന്നിയതിനെ തുടർന്ന് 1973-ൽ ടോട്ടൻഹാം കോർട്ട് റോഡ് ടു കോടതിയിലെ വിചാരണ ജഡ്ജി നിർത്തിവെച്ചു. പിൽക്കാലത്ത് തൻെറ ഏഴ് വർഷത്തെ ജയിൽശിക്ഷ കാലയളവിൽ 1982-ൽ ഹൃദയാഘാതത്തെ തുടർന്ന് ഡെറ്റ് സർജൻറ് റിഡ്ജ്‌വെൽ മരണമടഞ്ഞു. ഡെറ്റ് റിഡ്ജ്‌വെല്ലിന്റെ പ്രവർത്തനങ്ങൾ നിലവിലെ ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസുമായി ഒരിക്കലും താരതമ്യപ്പെടുത്തരുതെന്നും പൊതുജനങ്ങളുടെ സംരക്ഷണത്തിൽ താൽപര്യരായ ഉദ്യോഗസ്ഥരാണ് ഇപ്പോൾ ബിടിപിയിൽ ഉള്ളതെന്നും ചീഫ് കോൺസ്റ്റബിൾ ഡി’ഓർസി പറഞ്ഞു. മുന്നോട്ട് നീങ്ങുമ്പോൾ ബ്രിട്ടീഷ് ആഫ്രിക്കൻ കമ്മ്യൂണിറ്റിയുമായി ഇടപഴകാനും കൂടുതൽ അടുത്ത് പ്രവർത്തിക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും സംഭവിച്ച കാര്യങ്ങളിൽ ഇനി മാറ്റം വരുത്താൻ കഴിയില്ലെങ്കിലും അതിൽനിന്ന് പാഠം ഉൾക്കൊള്ളുമെന്നും ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട സംഭവങ്ങളിൽ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ്-19 നെതിരെയുള്ള ഫൈസർ ആൻറി വൈറൽ ഗുളിക ഗുരുതര രോഗമുള്ള മുതിർന്നവരിലെ മരണസാധ്യത 89 ശതമാനം കുറയ്ക്കുന്നതായി പരീക്ഷണത്തിൽ കണ്ടെത്തി. ഫൈസറിൻെറ പഠനത്തിൽ 1,219 രോഗികളിൽ പൊണ്ണത്തടി അല്ലെങ്കിൽ വാർദ്ധക്യം പോലുള്ള അവസ്ഥ ഗുരുതരമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നുണ്ടെങ്കിലും ആൻറി വൈറസ് ഗുളിക സ്വീകരിച്ചവരിൽ കോവിഡ്-19ൻെറ പാർശ്വഫലങ്ങൾ വളരെ കുറഞ്ഞ രീതിയിൽ ആണെന്ന് കണ്ടെത്തി. രോഗലക്ഷണങ്ങൾ കണ്ട് മൂന്നു ദിവസത്തിനുള്ളിൽ ഫൈസർ മരുന്ന് സ്വീകരിച്ചവരിൽ 0.8% പേർ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് 28 ദിവസം ആയിട്ടും പ്രശ്നങ്ങളൊന്നുമില്ലാതെ കഴിയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഏഴ് ശതമാനം പ്ലേസിബോ രോഗികളിൽ ഏഴ് മരണങ്ങളാണ് ഉണ്ടായത്.

രോഗം സ്ഥിരീകരിച്ച അഞ്ചു ദിവസത്തിനു ശേഷം ചികിത്സ തേടിയ രോഗികളുടെ കണക്കും സമാനമാണ്. ഇതിൽ ഒരു ശതമാനം രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 6.7 ശതമാനം പ്ലാസിബോ രോഗികളിൽ 10 മരണങ്ങളും രേഖപ്പെടുത്തി. ഫൈസറിൻെറ ആൻറി വൈറൽ ഗുളികകളുടെ 2,50,000 കോഴ്സുകൾ നേടിയതായി ഈ മാസം ആദ്യം യുകെ അറിയിച്ചിരുന്നു. കോവിഡിൻെറ അപകടസാധ്യത ഇല്ലാതെ ആളുകൾക്ക് ഗുളിക ഉപയോഗിക്കാനാകുമോ എന്നും വൈറസ് ബാധിതരിൽ കൊറോണ വൈറസിൻെറ അണുബാധ തടയാൻ ആൻറി വൈറൽ മരുന്നുകൾക്ക് ആകുമോ എന്നും ഫൈസർ പഠനം നടത്തിവരികയാണ്. ആൻറിവൈറലുകൾ ഏറ്റവും ഫലപ്രദം ആവാൻ അണുബാധ പിടിപെടുന്നതിന് മുമ്പുതന്നെ ഇവ നൽകേണ്ടതുണ്ട്.

ഒക്ടോബറിൽ അടിയന്തര ഉപയോഗത്തിൻെറ ഭാഗമായി തുറന്ന യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിൽ റിറ്റോണാവിർ എന്ന ആൻറിവൈറലുമായി സംയോജിപ്പിച്ച ഗുളികകളുടെ പരീക്ഷണ ഫലങ്ങൾ സമർപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. പാക്‌സ്‌ലോവിഡ് എന്ന് പേരുള്ള ഈ കോമ്പിനേഷൻ ചികിത്സയിൽ ദിവസവും രണ്ടു തവണ നൽകുന്ന 3 ഗുളികകൾ ആണ് അടങ്ങിയിട്ടുള്ളത്. ഗുരുതരമായ രോഗം വരാൻ സാധ്യതയുള്ള കോവിഡ്-19 രോഗികൾ ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത പകുതിയായി കുറയ്ക്കാൻ മെർക്ക് ആൻഡ് കോ ഇങ്കിന്റെ മോൾനുപിരാവിർ എന്ന ഗുളികയ്ക്ക് സാധിച്ചുവെന്ന ഫലങ്ങൾ കഴിഞ്ഞമാസം പുറത്തുവന്നിരുന്നു. ഫൈസറിൻറെ ടാബ്ലറ്റ് മോൾനുപിരാവിറിനേക്കാൾ ഫലം കാണിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ രണ്ട് കമ്പനികളുടെയും പൂർണ്ണ ട്രയൽ ഡേറ്റ ഇതുവരെ ലഭ്യമല്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ട് നഗരമായ കവൻട്രിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ടര വയസ്സുകാരി ജെർലിൻ ജയിംസ് കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വദേശികളായ പടത്തുകടവ് ഇളവകുന്നേൽ ജെയിംസിന്റെയും റിന്റോ ജെയിംസിന്റെയും ഇളയ മകളാണ് ജെർലിൻ. ജെർലിന്റെ കുടുംബത്തിൽ എല്ലാവരും കോവിഡ് പോസിറ്റീവായിരുന്നു. എന്നാൽ ജെർലിന്റെ നില വഷളായതിനെത്തുടർന്ന് ബർമിങ്ഹാമിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എഗ്മോ മെഷീന്റെ സഹായത്തോടെ കുട്ടിയുടെ ജീവൻ നിലനിർത്തുവാൻ ശ്രമിച്ചുവെങ്കിലും, മരണത്തിന് കീഴടങ്ങുകയായിരുന്നു.

മൂന്നിലാവ് പുളിമൂട്ടിൽ കുടുംബാംഗമാണ് ജെർലിന്റെ മാതാവ് റിന്റോ. ഗ്രേസ് ലിൻ (12), ജെറോൺ (18) എന്നിവർ ജെർലിന്റെ സഹോദരങ്ങളാണ്. ജെയിംസിന്റെ സഹോദരി ടെസിയും ഭർത്താവ് ഡെറിക്കും ലൂട്ടണിൽ സ്ഥിരതാമസക്കാരാണ്. ജെർലിന്റെ ശവസംസ്കാര ശുശ്രൂഷ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

ജെർലിന്റെ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ അഥവാ എച്ച്പിവി വാക്സിൻ സെർവിക്കൽ ക്യാൻസർ കേസുകളുടെ എണ്ണത്തെ 90 ശതമാനത്തോളം കുറയ്ക്കുന്നതായുള്ള കണക്കുകൾ പുറത്ത്. ക്യാൻസർ റിസർച്ച് യുകെ ചരിത്രപരം എന്ന് വിശേഷിപ്പിച്ച ഈ കണ്ടെത്തൽ വാക്സിൻ ജീവൻ രക്ഷിക്കുന്നു എന്നതിനുള്ള തെളിവാണ്. മിക്കവാറുമുള്ള സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നത് വൈറസ് മൂലമാണ്. വാക്സിനേഷനുകൾ ഈ രോഗങ്ങളെ ഏതാണ്ട് ഇല്ലാതാക്കും എന്നാണ് പ്രതീക്ഷ. ലോകത്താകമാനമുള്ള സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണുന്ന അർബുദങ്ങളിൽ ഒന്നാണ് സെർവിക്കൽ ക്യാൻസർ. ഏകദേശം 30 ലക്ഷത്തിലധികം പേരാണ് ഇതുമൂലം ഓരോ വർഷവും മരണമടയുന്നത്. ദരിദ്ര രാജ്യങ്ങളിൽ സെർവിക്കൽ ക്യാൻസറുള്ള രോഗികളിൽ പത്തിൽ ഒൻപത് പേരും മരിക്കുന്നു. യുകെ പോലുള്ള സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് വാക്സിനേഷൻ ഈ രാജ്യങ്ങളിൽ വലിയ സ്വാധീനം ചെലുത്തും എന്നാണ് പ്രതീക്ഷ.


സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതിയുടെ ഭാഗമായി നൂറിലധികം രാജ്യങ്ങളാണ് വാക്‌സിൻ ഉപയോഗിക്കാൻ തുടങ്ങിയിട്ടുള്ളത്. യുകെയിൽ 11ഉം 13ഉം വയസിനിടയിലുള്ള പെൺകുട്ടികൾക്ക് അവർ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് വാക്സിൻ നൽകുന്നു. 2019 ആൺകുട്ടികൾക്കും വാക്‌സിൻ നൽകുന്നുണ്ട്. എച്ച്പിവി വാക്സിന് അണുബാധയെ തടയാൻ മാത്രമേ സാധിക്കുള്ളൂ, ഒരിക്കൽ വൈറസ് പിടിപെട്ടാൽ പിന്നെ ശരീരത്തിൽനിന്നിത് മാറില്ല.

2008-ൽ വാക്സിൻ ലഭിച്ച പെൺകുട്ടികൾക്ക് എന്താണ് സംഭവിച്ചതെന്ന പഠന റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഈ പെൺകുട്ടികൾ ഇപ്പോൾ ഇരുപതുകളിൽ പ്രായമുള്ളവരാണ്. ഇവരിൽ സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത 87 ശതമാനമായി കുറഞ്ഞു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ പഠന റിപ്പോർട്ട് വാക്സിൻ സെർവിക്കൽ ക്യാൻസർ തടയുന്നതിന് എത്രമാത്രം പ്രധാന പങ്കുവഹിക്കുന്നുവെന്നതിൻെറ തെളിവാണെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ ഗവേഷകരിലൊരാളായ പ്രൊഫ.പീറ്റർ സാസിയേനി പറഞ്ഞു. എച്ച്പിവി വാക്സിൻ പ്രോഗ്രാം വഴി ഏകദേശം 450 ക്യാൻസറുകളും 17200 പ്രീക്യാൻസറുകളും തടയാൻ സാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനത്തിൽ നിന്ന് ‘വെളുത്ത മധ്യവയസ്കരായ’ സെലിബ്രിറ്റികളെ ഒഴിവാക്കണമെന്ന മാനേജരുടെ ആവശ്യത്തെ എതിർത്തതിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട വിദ്യാർത്ഥി യൂണിയൻ ജീവനക്കാരൻ എംപ്ലോയ്മെൻറ് ട്രിബ്യൂണലിൽ വിജയിച്ചു. ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്സ് യൂണിയനിലെ സീനിയർ മാനേജരായിരുന്ന എല്ലെൻ റഡ് ജാണ് പുതിയ ഹബ്ബായ പെർസി ഗീ ബിൽഡിംഗിൻെറ ഉദ്ഘാടനത്തിനായി അതിഥികളുടെ പേരുകൾ മുന്നോട്ടുവയ്ക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ട് ഈമെയിൽ അയച്ചത്. “വൈവിധ്യത്തെ പ്രതിഫലിപ്പിക്കാൻ” ശ്രമിക്കുന്നതിനാൽ ഉദ്ഘാടനത്തിനായി മറ്റൊരു ‘വെള്ളക്കാരനായ മധ്യവയസ്കനെ’ ആവശ്യമില്ലെന്ന് മാർക്കറ്റിംഗ് മാനേജരുടെ ഈമെയിലിൽ പറഞ്ഞിരുന്നു. എന്നാൽ, എച്ച്ആർ പ്രവർത്തകനായ റിക്കാർഡോ ഷാംപെയ്നാണ് ഒരു പ്രത്യേക വിഭാഗത്തെ ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള മാനേജരുടെ പ്രവർത്തി കുറ്റകരവും അപകീർത്തികരവുമാണെന്ന്ചൂണ്ടിക്കാട്ടിയത്.

ഷാംപെയ്നിൻെറ ഇത്തരത്തിലുള്ള പ്രതികരണത്തെക്കുറിച്ച് മാർക്കറ്റിംഗ് മാനേജരായ റഡ്‌ജ് തൻെറ മേലുദ്യോഗസ്ഥനോട് പരാതിപ്പെട്ടതിനെത്തുടർന്ന് ഷാംപെയ്നെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം രാജിവച്ചത്. എംപ്ലോയ്മെൻറ് ട്രിബ്യൂണലിൽ വിവേചനത്തെ ചൂണ്ടിക്കാട്ടിയതിനാണ് വിദ്യാർത്ഥി യൂണിയൻ തന്നെ ഇരയാക്കിയതെന്ന് 6 വയസ്സുള്ള കുട്ടിയുടെ പിതാവായ അദ്ദേഹം ആരോപിച്ചു. നോട്ടിംഗ്ഹാമിലെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലിൽ ജഡ്ജി ഷാംപെയിൻെറ വാദം ന്യായമാണെന്നും റഡ്‌ജിൻെറ ഇമെയിൽ വിവേചനപരമാണെന്നും വിധിച്ചു.

ഈമെയിലിൽ സെപ്റ്റംബറിലുള്ള സർവകലാശാലയുടെ പുതിയ ബിൽഡിംഗിൻെറ ഉദ്ഘാടനത്തിനായി ശ്രദ്ധേയരായ വ്യക്തികളെ നിർദ്ദേശിക്കുവാൻ ജീവനക്കാരെ ക്ഷണിക്കുന്നു എന്നും വ്യക്തി വൈവിധ്യത്തെ പ്രതിഫലിപ്പിക്കാനായി ‘വെളുത്ത മധ്യവയസ്കരെ’ പാടില്ല എന്നും പറയുന്നു. ഇതിന് മറുപടിയായാണ് ഷാംപെയ്ൻ ഒരു വിഭാഗത്തിനെതിരെയും അപകീർത്തികരമായ രീതിയിൽ സംസാരിക്കുന്നത് ശരിയല്ല എന്ന് പ്രതികരിച്ചത്.

തന്നെ ഒരു വംശീയ വാദിയായിയാണ് ഷാംപെയ്ൻ ആരോപിച്ചതെന്നും തൻെറ സത്യസന്ധത ചോദ്യം ചെയ്യപെട്ടുവെന്നും റഡ്‌ജ് ആരോപിച്ചു. വിഷയം ഉടൻ തന്നെ എച്ച് ആർ മാനേജരായ സാമന്ത ക്രീസിൻെറ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇവർ വിഷയം ഗൗരവമായി കാണുകയും ഷാംപെയ്നിനെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതേസമയം സഹപ്രവർത്തകരായ സ്ത്രീകൾക്ക് ഷാംപെയ്നിനിൽനിന്ന് മോശം സന്ദേശങ്ങൾ ലഭിച്ചതായുള്ള പരാതി ഉയർന്നുവന്നിരുന്നു. ഈ സംഭവത്തിലും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുകയും ചെയ്തു. ഇരയാക്കപ്പെട്ടതിനെ തുടർന്ന് തൻെറ ആത്മവിശ്വാസം നഷ്ടമായെന്നും ഷാംപെയ്നിൻ പറഞ്ഞു. അദ്ദേഹത്തിന് 1,048 പൗണ്ട് നഷ്ടപരിഹാരമായി ലഭിച്ചു. എന്നാൽ മോശമായ സന്ദേശങ്ങൾ അയച്ചതിനുള്ള ശിക്ഷ നേരിടേണ്ടിവരുമെന്നും ജഡ്ജി ബ്രോട്ടൺ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്വാൻസി : പന്ത്രണ്ടുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ സഹോദരൻ (16) അറസ്റ്റിൽ. ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചു. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പെൺകുട്ടി അൽപ സമയത്തിന് ശേഷം പ്രസവിക്കുകയായിരുന്നു. ഇതേതുടർന്നാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടന്നത്. കാർമാർഥെൻഷെയറിലാണ് സംഭവം. പെൺകുട്ടിക്ക് പതിനൊന്നു വയസുള്ളപ്പോഴാണ് പീഡനം നടന്നത്. സ്വന്തം വീട്ടിൽ വെച്ചായിരുന്നു സഹോദരൻ പീഡിപ്പിച്ചത്. സ്വാൻസീ ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ, തന്റെ സഹോദരിയെ ബലാത്സംഗം ചെയ്തതായി പ്രതി സമ്മതിച്ചു. കഠിനമായ വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ കാർമാർഥെൻഷെയറിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുറ്റകൃത്യം വെളിവായതെന്ന് അഭിഭാഷകയായ ജോർജിന ബക്ക്ലി പറഞ്ഞു. രണ്ടു മണിക്കൂറിനുള്ളിൽ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി.

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പെൺകുട്ടിയോട് ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. സംഭവത്തിൽ അധികാരികൾ ഇടപെട്ടതോടെ പെൺകുട്ടിയുടെ സഹോദരനെ പോലീസ് ചോദ്യം ചെയ്തു. മാതാപിതാക്കൾ പുറത്തുപോയ സമയത്ത് സഹോദരിയുമായി ഗുസ്തി (Wrestling) നടത്തിയിരുന്നതായും പിന്നീട് കിടക്കയിൽ ഗുസ്തി പിടിക്കാൻ മുകളിലേക്ക് പോയതായും അദ്ദേഹം വെളിപ്പെടുത്തി. വസ്ത്രങ്ങൾ അഴിച്ചുമാറ്റുന്നതിന് മുമ്പ് തങ്ങൾ പരസ്പരം ചുംബിച്ചെന്നും തുടർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും അവൻ വെളിപ്പെടുത്തി. സംഭവത്തിൽ ബലപ്രയോഗമോ ഭീഷണിയോ ഉണ്ടായതായി സൂചനകളില്ലെന്ന് അഭിഭാഷക വ്യക്തമാക്കി.

കോടതിയിൽ നടത്തിയ പ്രസ്താവനയിൽ, തനിക്ക് ഇനി വീട്ടിലേക്ക് പോകാൻ താൽപ്പര്യമില്ലെന്നും സാധാരണ ജീവിതം നയിക്കണമെന്നും തന്റെ കുഞ്ഞിന് മികച്ച ജീവിതം ലഭിക്കണമെന്നും പെൺകുട്ടി പറഞ്ഞു. 10 വയസ്സുമുതൽ തന്നെ പ്രതി അശ്ലീലചിത്രങ്ങൾ കാണാറുണ്ടെന്ന് അഭിഭാഷക വ്യക്തമാക്കി. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെ ഉത്പന്നമാണ് പ്രതിയെന്നും മാതാപിതാക്കളുടെ നല്ല ശിക്ഷണം അവനു ലഭിച്ചില്ലെന്നും പ്രതിഭാഗം വക്കീൽ വാദിച്ചു. പ്രതിയെ രണ്ട് വർഷത്തെ യൂത്ത് റഫറൽ ഓർഡറിന് വിധേയമാക്കി. ഒപ്പം പ്രതിയെ 30 മാസത്തേക്ക് ലൈംഗിക കുറ്റവാളിയായി രജിസ്റ്റർ ചെയ്യുമെന്നും ജഡ്ജി ക്രിസ്റ്റഫർ വോസ്‌പർ ക്യുസി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് വാക്സിനുകൾ കുത്തിവെയ്പുകൾ അല്ലാതെ വൈകാതെ തന്നെ നേസൽ സ്പ്രേ ആയി നൽകാം. ഇത്തരത്തിൽ നൽകുന്ന വാക്സിനായിരിക്കും കൂടുതൽ ഫലപ്രദമെന്ന് ശാസ്ത്രജ്ഞർ. “സ്വീറ്റ് ടേസ്റ്റിംഗ്” സ്പ്രേകൾക്ക് യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ അണുബാധയെ തടയാൻ സാധിക്കുമോ എന്ന് അറിയുവാൻ വേണ്ടിയുള്ള പഠനം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഗവേഷണകർ നടത്തിവരികയാണ്. ഇതുവരെ പ്രതിരോധകുത്തിവയ്പ്പുകൾ സ്വീകരിക്കാത്ത 30 പേരിലാണ് ഓക്സ്ഫോർഡ് / ആസ്ട്രസെനെക്ക വാക്സിൻ ദ്രാവകരൂപത്തിൽ നൽകിയത്. ട്രയൽ 1ൻെറ ഭാഗമായി 12 പേർക്ക് ബൂസ്റ്റർ വാക്സിൻ സ്പ്രേ രൂപത്തിൽ നൽകി. വൈകാതെ തന്നെ ഈ രൂപത്തിലുള്ള വാക്സിനുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. കുട്ടികൾക്ക് ഇതിനൊടകംതന്നെ ഈ രീതിയിൽ ഇൻഫ്ലുവൻസ വാക്സിനേഷൻ നൽകിയിട്ടുണ്ട് . ഹേഫീവറിനെതിരായുള്ള വാക്സിനുകളും സ്പ്രേ രൂപത്തിലാണുള്ളത്.

വാക്സിൻ സ്വീകരിച്ചപ്പോൾ യാതൊന്നും അനുഭവപ്പെട്ടില്ലെന്നും നേസൽ സ്പ്രേയ്ക്ക് ഒരുതരം പഞ്ചസാരയുടെ മധുരം ആണെന്നും താൻ വിചാരിച്ചതിനേക്കാൾ വളരെ മികച്ച വാക്സിനാണെന്നും വോളണ്ടിയർ ആയ ലൈൽ ഹോപ്കിൻസ് പറഞ്ഞു. സൂചി ഇഷ്ടപ്പെടാത്ത കുട്ടികൾക്കും മുതിർന്നവർക്കും വാക്സിനുകൾ കൂടുതൽ ആകർഷകമാകുമെന്നതുമുൾപ്പെടെയുള്ള നിരവധി നേട്ടങ്ങൾ ഇതിലൂടെ സാധ്യമാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന ഡോ.സാൻഡി ഡഗ്ലസ് പറഞ്ഞു. മൂക്കിലൂടെ വാക്സിൻ നൽകുന്നത് അണുബാധ തടയുന്നതിൽ വളരെ നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേസൽ സ്പ്രേകൾ ലഭ്യമാകുന്നതിന് ഇനിയും ഒരു വർഷം കൂടി താമസമെടുക്കുമെന്നും ജനങ്ങൾ താമസിക്കാതെതന്നെ വാക്സിനേഷൻ എടുക്കണമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ഹാംസ്റ്ററുകളിലും കുരങ്ങുകളും നടത്തിയ പരിശോധനകൾ വഴി ആൻറിബോഡി പ്രതികരണം സൃഷ്ടിക്കുന്നതിൽ നേസൽ സ്പ്രേകൾ ഫലപ്രദമാണെന്ന് കണ്ടെത്തി. ആദ്യ ഡോസ് നേസൽ സ്പ്രേയ്ക്ക് ശേഷം ഹാംസ്റ്ററുകളിൽ ഉയർന്ന അളവിൽ ആൻറിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്ന് സയൻസ് ട്രാൻസ്ലേഷണൽ മെഡിസിൻ ജേണലിലുള്ള ഒരു പഠനത്തിൽ കണ്ടെത്തി. വാക്സിനേഷൻ സ്വീകരിക്കാത്ത മറ്റു ഹാംസ്റ്ററുകളുടെ ശ്വാസകോശത്തിൽ കേടുപാടുകൾ സംഭവിക്കുകയും കോവിഡ് മൂലം ശരീരഭാരം കുറയുകയും ചെയ്തപ്പോൾ ഒരു ഡോസ് വാക്സിനേഷനെങ്കിലും സ്വീകരിച്ച ഹാംസ്റ്ററുകളിൽ ഇത് സംഭവിച്ചില്ല. കുരങ്ങുകളിൽ നടത്തിയ പരീക്ഷണത്തിലും സമാനമായ ഫലങ്ങളാണ് കണ്ടതെന്ന് എന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. കുത്തിവെയ്പ്പുകൾ എടുക്കാൻ ഇഷ്ടപ്പെടാത്തവർക്ക് പുതിയ രൂപത്തിലുള്ള വാക്സിൻ പ്രോത്സാഹനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ വാക്‌സിൻ ഡെവലപ്‌മെന്റ് ടീമായ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിൽ സോഷ്യൽ കെയറിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി യുകെ ഗവൺമെന്റ് ക്യാമ്പെയ്‌ൻ ആരംഭിച്ചു. നിലവിൽ ഈ മേഖലയിൽ ഒരു ലക്ഷത്തിലധികം ജോലി ഒഴിവുകളുണ്ട്. ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവയിലൂടെയാണ് പ്രചാരണം നടക്കുന്നത്. “കെയർ വർക്കർ ആകാൻ ഇതിലും നല്ലൊരു സമയമില്ല” എന്നതാണ് പരസ്യ വാചകം. എന്നാൽ സോഷ്യൽ കെയറിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ പ്രചാരണം മതിയാകില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രായമായവരെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്ന ജോലിയിലേയ്ക്ക് കൂടുതൽ പേരെ എത്തിക്കാൻ ഇത്തരം പരസ്യങ്ങൾ സഹായിക്കുമെന്ന് മന്ത്രിമാർ വിശ്വസിക്കുന്നു.

‘മെയ്ഡ് വിത്ത് കെയർ’ എന്നു പേരിട്ടിരിക്കുന്ന ക്യാമ്പെയ്‌നിലൂടെ കൂടുതൽ ആളുകളെ സോഷ്യൽ കെയർ മേഖലയിലേയ്ക്ക് ആകർഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓൺലൈൻ പ്രചാരണം അഞ്ച് മാസം നീണ്ടുനിൽക്കുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഫോർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ (ഡിഎച്ച്എസ്‌സി) അറിയിച്ചു. ബുധനാഴ്ച പ്രീമിയർ ചെയ്ത ടിവി പരസ്യം നവംബർ 21 വരെ ഐടിവി, സ്കൈ, ചാനൽ 4 എന്നിവയിൽ സംപ്രേഷണം ചെയ്യും. ഇംഗ്ലണ്ടിലെ സോഷ്യൽ കെയർ മേഖലയിൽ ഇപ്പോൾ 112,000-ത്തിലധികം ജോലി ഒഴിവുകൾ ഉണ്ടെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

സോഷ്യൽ കെയറിലേയ്ക്കുള്ള നിലവിലെ ഫണ്ടിംഗ് ക്യാമ്പെയ്‌നെ ദുർബലപ്പെടുത്തുകയാണെന്ന പരാതി ഉയരുന്നുണ്ട്. സുരക്ഷിതമായ പരിചരണം നൽകാൻ ഈ മേഖല ബുദ്ധിമുട്ടുകയാണ്. ജീവനക്കാരുടെ കുറവ് കാരണം സേവനങ്ങൾ പലതും അവസാനിപ്പിക്കേണ്ടതായി വരുന്നു. കോവിഡിന്റെ അധിക സമ്മർദം താങ്ങാനാവാതെയാണ് പലരും ജോലി ഉപേക്ഷിച്ചത്. ജീവനക്കാർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയതും ജോലി ഉപേക്ഷിക്കാൻ കാരണമായി. കഴിഞ്ഞ പതിനെട്ട് മാസമായി സർക്കാർ നടത്തിവരുന്ന റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകളിൽ ഏറ്റവും പുതിയതാണ് ഇത്. ലക്ഷ്യം ഒന്നേ ഉള്ളൂ – കൂടുതൽ ജീവനക്കാരെ തിരഞ്ഞെടുത്ത് സോഷ്യൽ കെയർ ശക്തിപ്പെടുത്തുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പരിസ്ഥിതി സൗഹൃദ ഇന്ധനമായ ഇ10 പെട്രോൾ ഡ്രൈവർമാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് റിപ്പോർട്ട്‌. പുതിയ പെട്രോൾ, ഇന്ധന ഉപഭോഗത്തിലെ വർദ്ധനവിന് കാരണമാകുന്നുവെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടി. സാധാരണ പെട്രോളിനെക്കാൾ ഊർജ്ജസാന്ദ്രത കുറവായതിനാൽ ഇ10 അധികമായി ഉപയോഗിക്കേണ്ടി വരും. അതിലൂടെ ചിലവും ഉയരും. യൂട്യൂബ് ചാനലായ നമ്പർ 27 ആണ് പ്രശ്നം റിപ്പോർട്ട്‌ ചെയ്തത്. ഇ10 പെട്രോൾ ഉപയോഗിക്കുമ്പോൾ ഇന്ധനക്ഷമത കുറയുന്നത് ഡ്രൈവർമാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഗ്രീൻ പെട്രോൾ ഉപയോഗിക്കുന്ന കാറുകളിൽ ഇന്ധനക്ഷമത കുറയുന്നതായി പല ഡ്രൈവർമാരും റിപ്പോർട്ട്‌ ചെയ്‌തെന്ന് ചാനൽ ഉടമയായ ജാക്ക് പറഞ്ഞു.

പുതിയ E10 ഗ്രേഡിന് കീഴിൽ ഇന്ധനക്ഷമത കുറയുമെന്ന് ഗതാഗത വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇന്ധനക്ഷമത രണ്ട് ശതമാനം വരെ കുറയുമെന്ന് അവർ സ്ഥിരീകരിച്ചു. അതേസമയം കാർബൺ പുറന്തള്ളലിന്റെ അളവ് കുറവായതിനാൽ ഇ10 പെട്രോൾ പരിസ്ഥിതിക്ക് ഗുണം ചെയ്യും. കാർബൺ ഉദ്വമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബറിലാണ് ഇ10 പെട്രോൾ രാജ്യത്തെ കാറുകളിൽ ഉപയോഗിച്ച് തുടങ്ങിയത്. ബയോ എഥനോൾ അടങ്ങിയിരിക്കുന്ന ഇന്ധനം കാർബൺ പുറന്തള്ളലിന്റെ അളവ് കുറയ്ക്കുന്നു.

പുതിയ ഇന്ധനം ഉപയോഗിക്കുമ്പോൾ വാഹന ഇന്ധനക്ഷമത ഏകദേശം മൂന്ന് ശതമാനം കുറയുമെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്നതായി നിരവധി ഡ്രൈവർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ പെട്രോളിലേക്കുള്ള മാറ്റത്തിന് ശേഷം നാല് എംപിജി(mpg) വരെ കുറവ് ഉണ്ടായതായി ഡ്രൈവർമാർ പരാതിപ്പെട്ടു.

RECENT POSTS
Copyright © . All rights reserved