Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാനൊരുങ്ങി സർക്കാർ. 13 ലക്ഷം പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളവർദ്ധനവ് അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്ന് ചാൻസലർ റിഷി സുനക് അറിയിച്ചു. ബുധനാഴ്ചയിലെ ബജറ്റിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നഴ്‌സുമാർ, അധ്യാപകർ, സേനാംഗങ്ങൾ എന്നിവർക്ക് പ്രയോജനം ലഭിക്കുമെന്ന് ചാൻസലർ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ നവംബറിലാണ് ശമ്പളവർദ്ധനവ് താത്കാലികമായി നിർത്തിവെച്ചത്. ശക്തമായ സാമ്പത്തിക വീണ്ടെടുക്കലും തൊഴിൽ വിപണിയിലെ കുതിച്ചുചാട്ടവും ഈ ബജറ്റിലൂടെ സാധ്യമാകുമെന്ന് തിങ്കളാഴ്ച വൈകുന്നേരം സുനക് അറിയിച്ചിരുന്നു.

നികുതിയും വിലക്കയറ്റവും കാരണം കുടുംബങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് ലേബർ പാർട്ടി ചൂണ്ടിക്കാട്ടി. എന്നാൽ കോവിഡ് പ്രതിസന്ധി കാരണമാണ് പൊതുമേഖലാ ശമ്പളവർദ്ധനവ് താത്ക്കാലികമായി നിർത്തലാക്കാനുള്ള തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്ന് സുനക് പ്രസ്താവിച്ചു. ഇപ്പോൾ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കണ്ടു തുടങ്ങിയിരുക്കുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് ശമ്പളവർദ്ധനവ് വീണ്ടും ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നത്.

2020-21 സാമ്പത്തിക വർഷത്തിൽ പൊതുമേഖലയിലെ ശരാശരി പ്രതിവാര വരുമാനം 4.5% വർദ്ധിച്ചു. അതേസമയം സ്വകാര്യ മേഖലയിലെ വേതന വർദ്ധനവ് കോവിഡിന് മുമ്പുള്ളതിനേക്കാൾ മൂന്നിലൊന്ന് കുറഞ്ഞ് 1.8 ശതമാനത്തിൽ എത്തി നിൽക്കുന്നു. വളരെ ആവശ്യമായ ശമ്പളവർദ്ധനവിന് ധനസഹായം നൽകാൻ ചാൻസലർ തയ്യാറാകണമെന്ന് യൂണിസൺ ജനറൽ സെക്രട്ടറി ക്രിസ്റ്റീന മക്‌നിയ ആവശ്യപ്പെട്ടു. നവംബറിലെ ശമ്പള മരവിപ്പിക്കൽ ഒട്ടേറെ കുടുംബങ്ങളെ തകർത്തുകളഞ്ഞെന്ന് അവർ ആരോപിച്ചു. കുതിച്ചുയരുന്ന എനർജി ബില്ലിനും വിലക്കയറ്റത്തിനും ഇടയിൽ നട്ടം തിരിയുന്ന കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്ലാസ്റ്റിക് വസ്തുക്കളുടെ പുനരുപയോഗം ആഗോള സമുദ്രങ്ങളും സമുദ്രത്തിലെ വന്യജീവികളും നേരിടുന്ന ഭീഷണികൾക്ക് ഉത്തരമാവുകയില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. സി ഒ പി 26 കാലാവസ്ഥ വ്യതിയാന ഉച്ചകോടിയ്ക്ക് മുന്നോടിയായി കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് പ്ലാസ്റ്റിക്കിൻെറ പുനരുപയോഗം പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കുവാൻ മതിയാവുകയില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞത്. പകരം ജനങ്ങൾ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രധാനമന്ത്രി ബോറിസ് ജോൺസൺൻെറ അഭിപ്രായങ്ങൾ വളരെ നിരാശജനകമാണെന്നും ഗവൺമെൻറ് നയങ്ങൾക്ക് വിരുദ്ധമായുള്ള പരാമർശങ്ങളാണ് അദ്ദേഹം നടത്തിയതെന്നും റീസൈക്ലിങ് അസോസിയേഷൻറെ പ്രതിനിധിയായ സൈമൺ എല്ലിൻ പറഞ്ഞു.

ചില പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പെയ്‌നേഴ്‌സ് പ്രധാനമന്ത്രിയുടെ നിലപാടിനെ പ്രശംസിക്കുകയും പ്ലാസ്റ്റിക്കിൻെറ ഉപയോഗം ഗണ്യമായി കുറയ്ക്കുവാനുള്ള നടപടികൾ എത്രയും പെട്ടെന്ന് തന്നെ നടപ്പിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. യുകെയിൽ ഏകദേശം പത്ത് ശതമാനത്തിൽ താഴെ പ്ലാസ്റ്റിക്കുകൾ മാത്രമാണ് യഥാർത്ഥത്തിൽ റീസൈക്കിൾ ചെയ്യുന്നത്. പരിസ്ഥിതി പ്രശ്നങ്ങൾക്കുള്ള പരിഹാരമായി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും വ്യവസായികൾ പ്ലാസ്റ്റിക്കിൻെറ അമിത ഉൽപ്പാദനത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.

ഡൗണിംഗ് സ്ട്രീറ്റിൻെറ നേതൃത്വത്തിൽ എട്ടു മുതൽ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രത്യേക പരിപാടിയിലാണ് റീസൈക്ലിംഗിനെ ആശ്രയിക്കുന്നതിനു പകരം ആളുകൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞത്. സമൂഹം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാനായി പാസ്റ്റിക്കിൻെറ പുനരുപയോഗം കൊണ്ടാവുമെന്ന് കരുതുന്നത് തെറ്റാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽ മിനിമം വേതനവും നാഷണൽ ലിവിങ് വേജും വർദ്ധിക്കും. ബുധനാഴ്ചയിലെ ബജറ്റിൽ ഈ വർദ്ധനവ് ഔദ്യോഗികമായി സ്ഥിരീകരിക്കും. 23 വയസ്സിന് മുകളിലുള്ളവരുടെ മിനിമം വേതനത്തിൽ 6.6% വർദ്ധനവ് ഉണ്ടാകും. മണിക്കൂറിൽ 8.91 പൗണ്ടിൽ നിന്ന് 9.50 പൗണ്ടായാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ തൊഴിലാളികളെ സഹായിക്കാൻ സർക്കാർ നിരന്തരം സമ്മർദം നേരിടുകയായിരുന്നു. കുറഞ്ഞ വേതനം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നതെന്ന് ചാൻസലർ റിഷി സുനക് വ്യക്തമാക്കി.

21-22 വയസ് പ്രായമുള്ളവരുടെ ദേശീയ മിനിമം വേതനം മണിക്കൂറിന് 8.36 പൗണ്ടിൽ നിന്ന് 9.18 പൗണ്ടായും അപ്രന്റീസ് നിരക്ക് മണിക്കൂറിന് 4.30 പൗണ്ടിൽ നിന്ന് 4.81 പൗണ്ടായും വർദ്ധിപ്പിക്കും. 18 മുതൽ 20 വയസുവരെ പ്രായമുള്ളവരുടെ ദേശീയ മിനിമം വേതനം 6.56 പൗണ്ടിൽ നിന്ന് 6.83 പൗണ്ടായാണ് ഉയർത്തുന്നത്. ജീവനക്കാർക്ക് ലഭിക്കേണ്ട മിനിമം വേതനം അവരുടെ പ്രായത്തെയും അവർ അപ്രന്റീസുകളാണോയെന്നതിനെയും ആശ്രയിച്ചിരിക്കുന്നു. മിനിമം വേതനത്തേക്കാൾ ഉയർന്നതാണ് നാഷണൽ ലിവിങ് വേജ്.

മിനിമം വേതനം ഉയരുന്നത് കൂടുതൽ തൊഴിലില്ലായ്മയിലേക്ക് നയിക്കുമെന്ന് തൊഴിലുടമകൾ ഭയപ്പെടുന്നു. വർദ്ധനവ് താങ്ങാനായി തൊഴിലാളികളെ പിരിച്ചുവിടാൻ ഉടമകൾ നിർബന്ധിതരാകുമെന്നതാണ് കാരണം. എന്നാൽ മിനിമം വേതന വർധനവിന്റെ ഫലമായി തൊഴിൽ നഷ്‌ടമായതിന്റെ തെളിവുകളില്ലെന്ന് വിദ്ഗധർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഈ സമയം ചെറുകിട വ്യവസായങ്ങൾ കടുത്ത സമ്മർദ്ദത്തിലായിരുന്നു. 2024 ഓടെ തൊഴിൽ ദാരിദ്ര്യം മുതലായവ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ നികുതി വർദ്ധനവ്, ഉയർന്ന എനർജി ബില്ലുകൾ തുടങ്ങിയവ പ്രതിസന്ധി സൃഷ്ടിക്കുന്ന കാലത്ത് ഈ വർദ്ധനവ് പൊതുജനങ്ങളെ സഹായിക്കാൻ പര്യാപ്തമല്ലെന്ന് ലേബറിന്റെ ഷാഡോ ചീഫ് സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ ചൂണ്ടിക്കാട്ടി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഏറ്റവും കഠിനമായ ഒരു ശൈത്യകാലത്തെ അഭിമുഖീകരിക്കാൻ ഒരുങ്ങുകയാണ് എൻഎച്ച്എസ്. ഒരു വശത്ത് കോവിഡ് കേസുകൾ ഉയരുമ്പോഴും വാക്സിൻ പ്രതിരോധം ഉയർത്തിപിടിച്ച് ഭയപ്പെടേണ്ടതില്ലെന്ന് അധികാരികൾ പറയുന്നു. എൻഎച്ച്എസ്‌ ഇപ്പോൾ അമിത സമ്മർദ്ദം നേരിടുന്നില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ഉൾപ്പെടെയുള്ള മന്ത്രിമാർ പറഞ്ഞിട്ടുണ്ട്. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അരലക്ഷം അടുത്തിരിക്കുന്നു. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ആയിരം എത്തിയിരിക്കുന്നു. വീണ്ടുമൊരു ക്രിസ്മസ് ലോക്ക്ഡൗൺ ഉണ്ടാകാതിരിക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ പ്രതിദിനം കേസുകളിൽ ഉണ്ടാവുന്ന ഉയർച്ച വലിയ ആശങ്ക ഉളവാക്കുന്നുണ്ട്.

ഗുരുതരമായ ഒരു പ്രശ്നത്തിലേക്കാണ് രാജ്യം അടുക്കുന്നതെന്ന് ഗവൺമെന്റിന്റെ കോവിഡ് മോഡലിംഗ് കമ്മിറ്റി ചെയർ പ്രൊഫസർ ഗ്രഹാം മെഡ്‌ലി മുന്നറിയിപ്പ് നൽകി. വരുന്ന മാസങ്ങളിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണവും ഉയരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എൻഎച്ച്എസ് ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഏറ്റവും കഠിനമായ ശൈത്യകാലമായിരിക്കും വരുന്നതെന്ന് റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിനും മുന്നറിയിപ്പ് നൽകിയിരുന്നു. നേഴ്‌സുമാരുടെ ക്ഷാമവും ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുകയാണ്.

വേനൽക്കാലം മുഴുവൻ രാജ്യം പ്രതീക്ഷിച്ചതുപോലെ കോവിഡ് കേസുകളുടെയും ആശുപത്രി പ്രവേശനങ്ങളുടെയും നിരക്ക് കുറവായിരുന്നു. എന്നാൽ ആദ്യം വാക്സിൻ സ്വീകരിച്ച വിഭാഗങ്ങൾക്കിടയിൽ പ്രതിരോധശേഷി കുറയുന്നുവെന്ന വസ്തുത ഇപ്പോൾ മന്ത്രിമാരെ വല്ലാതെ അലട്ടുന്നുണ്ട്. വർദ്ധിച്ചുവരുന്ന രോഗവ്യാപനത്തെ തടയാനായി ഒരു ‘പ്ലാൻ ബി’ തയ്യാറാക്കാൻ സേജ് ശാസ്ത്രജ്ഞർ മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാത്രി 160 ലധികം രോഗികളാണ് റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ നിറഞ്ഞത്. പ്രതിവാര ആശുപത്രി പ്രവേശനം ഇപ്പോൾ ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. കോവിഡിനെ കൂടാതെ എൻഎച്ച്എസ് ഇതിനകം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുടെ കൂട്ടത്തിലേയ്ക്കാണ് ഇതുമെത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഒരു രാത്രി ടെസ്റ്റുകൾക്കും മറ്റുമായുള്ള ആശുപത്രി വാസത്തിന് ശേഷം, താൻ കൂടുതൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുവാൻ ആഗ്രഹിക്കുന്നതായി എലിസബത്ത് രാജ്ഞി അറിയിച്ചതായി ഔദ്യോഗിക വക്താവ് വ്യക്തമാക്കി. മുൻകരുതലുകൾക്ക് വേണ്ടിയുള്ള ടെസ്റ്റുകൾ മാത്രമായിരുന്നുവെന്നും, ലണ്ടനിലെ ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ രാജ്ഞി വിൻഡ്സർ കാസ്റ്റിലിൽ വി ശ്രമിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന കോപ് 26 കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിൽ രാജ കുടുംബത്തെ പ്രതിനിധീകരിച്ച് പോകുവാൻ എലിസബത്ത് രാജ്ഞി ആഗ്രഹിക്കുന്നതായും അവർ വ്യക്തമാക്കി. ഒക്ടോബർ 31 മുതൽ നവംബർ 12 വരെയാണ് 120 രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുന്ന ഈ ഉച്ചകോടി നടക്കുന്നത്. ആശുപത്രിയിൽ നിന്ന് വന്നുള്ള വിശ്രമത്തിൽ ആയതിനാൽ, വിൻഡ്സർ കാസ്റ്റിലിലെ ഓൾ സെയിന്റ്സ് ചാപ്പലിൽ വിശുദ്ധ ബലിക്ക് ഞായറാഴ്ച രാജ്ഞി പങ്കെടുത്തില്ല. രാജ്ഞി പൂർണ്ണ ആരോഗ്യവതിയായി ഇരിക്കുന്നുവെന്നാണ് ബക്കിങ്ങ്ഹാം കൊട്ടാരം അധികൃതരും ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്.

രണ്ടാഴ്ചകൾക്ക് മുൻപാണ് ആദ്യമായി രാജ്ഞി പൊതുസ്ഥലത്ത് വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കുവാൻ ആരംഭിച്ചത്. നോർത്തേൺ അയർലൻഡിലേയ്ക്കുള്ള രണ്ട് ദിവസത്തെ യാത്രയും രാജ്ഞി ക്യാൻസൽ ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ഒരു മണിക്കൂറോളം നീണ്ട പ്രമുഖർക്കായുള്ള റിസപ്ഷൻ ചടങ്ങിൽ പൂർണ്ണ സമയവും രാജ്ഞി ആരോഗ്യവതിയായി കാണപ്പെട്ടു. ഈ റിസപ്ഷനിൽ ക്ഷണിക്കപ്പെട്ടവരിൽ മൈക്രോസോഫ്റ്റ് ചെയർമാൻ ബിൽ ഗേറ്റ്സ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. എന്നിരുന്നാൽ തന്നെയും രാജ്ഞിയുടെ ആരോഗ്യകാര്യത്തിൽ അധികൃതർ കൂടുതൽ ശ്രദ്ധ കാണിക്കുന്നുണ്ട്.

ടെലിഫോൺ കോളുകൾ വഴിയും മെസ്സേജുകൾ വഴിയും ബ്രിട്ടനിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരത്തിൽ സാമ്പത്തികനഷ്ടം വന്ന മലയാളികളും നിരവധിയാണ്. പലരും പണം നഷ്ടപ്പെട്ടു കഴിയുമ്പോൾ മാനഹാനിയോർത്ത് തട്ടിപ്പിനെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത് . പലപ്പോഴും തട്ടിപ്പുകാരുടെ വിളികൾ എത്തുക എച്ചം എമ്മ് റവന്യു (HM Revenue ) വിന്റെയും മറ്റും പേരിലായതിനാലും , വിശ്വസനീയമായ രീതിയിൽ നമ്മുടെ ചില വ്യക്തിഗതവിവരങ്ങൾ പറയുന്നതിനാലുമാണ് പലരും ചതിയിൽപ്പെടുന്നത്.

ബ്രിട്ടനിലൊട്ടാകെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നാലര കോടിയോളം ജനങ്ങൾക്കാണ് ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ ഫോൺ കോളോ, സന്ദേശങ്ങളോ ലഭിച്ചിരിക്കുന്നത്. മൊത്തം ജനസംഖ്യയുടെ പകുതിയിലേറെ പേർക്കാണ് തട്ടിപ്പുകാരുടെ വിളികളോ, സന്ദേശമോ എത്തിയതെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത് ഓഫ് കോമാണ് .തട്ടിപ്പുകാരുടെ സന്ദേശങ്ങൾ അടങ്ങിയ ലിങ്കുകൾ മൊബൈൽ ഫോണിൽ ഓൺ ചെയ്താൽ പോലും പലപ്പോഴും നമ്മുടെ വ്യക്തിഗതവിവരങ്ങൾ നഷ്ടപ്പെടാം. പലപ്പോഴും പ്രായമായവരും, പുതുതായി യുകെയിൽ എത്തുന്നവരുമാണ് തട്ടിപ്പുകാരുടെ ഇര . സംശയാസ്പദമായ ടെസ്റ്റ് മെസ്സേജുകൾ 7726 എന്ന നമ്പറിലേയ്ക്ക് ഫോർവേഡ് ചെയ്യാമെന്നുള്ള കാര്യം ഭൂരിഭാഗം ഉപഭോക്താക്കൾക്കും അറിയില്ല.

ഇപ്‌സ്‌വിച്: യുകെയിലെ ഇപ്‌സ്‌വിച്ചിലുള്ള ഈ  മലയാളി നഴ്സുമാരുടെ വാർത്തകൾ ബിബിസി, ഡെയിലി മെയിൽ എന്ന് തുടങ്ങി പല മുൻനിര  ഇംഗ്ലീഷ് മാധ്യമങ്ങളും 2018 മുതൽ പലപ്പോഴായി നൽകുന്നു. കാരണം ഈ മലയാളി കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങളും ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്ന ഉന്നതിയും ഏതൊരാളുടെയും കണ്ണ് തുറപ്പിക്കുന്നതും പ്രചോദനം പകർന്നു നൽകുന്നതുമാണ് എന്ന കാര്യത്തിൽ തർക്കമില്ല. നഴ്സിംഗ് പഠനം പൂർത്തിയാക്കി സാഫോക്ക് യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങുകൾ  ആണ് ഇവർ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്.

ആദ്യമായി ഇവരെക്കുറിച്ചു വാർത്ത വരുന്നത് ബിബിസിയിൽ 2018 ആണ്. നാല് പേരും ഒരേ  യൂണിവേഴ്സിറ്റിയിൽ പ്രവേശനം  സംഭവിച്ചപ്പോൾ ആയിരുന്നു. പിന്നീട് യുകെയിലെ പല മാധ്യമങ്ങളും തുടന്ന് അമേരിക്കയിൽ നിന്നും ഇവരെ ബന്ധപ്പെട്ട് വാർത്തകൾ വരികയുണ്ടായി.ഒരു മിനിറ്റ് ഇടവിട്ട് ഉണ്ടായ നാല് പെൺകുട്ടികൾ ആണ് ഈ കുടുംബത്തെ ലോക സമൂഹത്തിന് മാധ്യമങ്ങൾ പരിചയപ്പെടുത്താൻ ഉണ്ടായ പ്രധാന കാരണമെങ്കിൽ പിന്നീട് ഇവർ എടുക്കുന്ന അല്ലെങ്കിൽ നേടുന്ന ഓരോ വിജയവും വാർത്തകളിൽ ഇടം പിടിക്കുകയായിരുന്നു.

ഇന്ന് രാവിലെ മലയാളം യുകെയോട് പങ്കുവെച്ച കാര്യങ്ങൾ ഞങ്ങൾ ലോക മലയാളി സമൂഹത്തിനായി, വളർന്നു വരുന്ന യുകെ മലയാളി കുട്ടികളെ ഓർത്തു വേവലാതിപ്പെടുന്ന രക്ഷാകർത്താക്കൾക്ക്, ഒപ്പം മറ്റു രാജ്യങ്ങളിൽ കഴിയുന്ന പ്രവാസി മലയാളികൾക്കായി പങ്കുവെയ്ക്കുന്നു.

കായംകുളം സ്വദേശിയായ ഷിബു മാത്യു ഭാര്യ ജോബി ഷിബു, പത്തനംതിട്ട നെടുമ്പൻകര സ്വദേശിനി. പ്രവാസികളായി ഒമാനിലേക്ക്. എല്ലാവരെയും പോലെ കുഞ്ഞുങ്ങളെ പ്രതീക്ഷിച്ചിരുന്ന ഈ ദമ്പതികൾ പക്ഷെ കാത്തിരിക്കേണ്ടിവന്നത് 6 വർഷങ്ങൾ… സ്വാഭാവികമായും മറ്റുള്ളവരിൽ നിന്നും ഉയരുന്ന ചോദ്യങ്ങൾ… അതുണ്ടാക്കുന്ന മനോവേദന… പ്രവാസ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ ഒരു വശത്തും ഇത്തരം മാനസിക വ്യഥകൾ മറ്റൊരുവശത്തും. എങ്കിലും എന്നും വിശ്വാസത്തിൽ ഗാഢമായി സമർപ്പിതമായ ജീവിതം.

ജോബി ഷിബുവിന്, ജീവിതത്തിൽ വെളിച്ചമായി പ്രതീക്ഷയായി ആ സന്തോഷവാർത്തയെത്തി. താൻ ഗർഭിണിയായിരിക്കുന്നു… മുറപോലെ സ്‌കാനിങ് നടന്നു. ഒരു കുട്ടിയെ പ്രതീക്ഷിച്ചു സ്കാനിംഗ് നടത്തിയപ്പോൾ തന്റെ ഗർഭപാത്രത്തിൽ ഉള്ളത് ഒന്നല്ല മറിച്ചു കുട്ടികൾ മൂന്നാണ് എന്ന വാർത്ത… താൻ അനുഭവിച്ച ആറ് വർഷത്തെ വേദനകൾക്ക്, പ്രാർത്ഥനകൾക്ക് പ്രതിഫലം തന്നിരിക്കുന്നു എന്ന് ജോബിയും ഭർത്താവ് ഷിബുവും തിരിച്ചറിഞ്ഞു.

മൂന്ന് കുട്ടികളെയും നോക്കാൻ സമയം വേണം എന്ന തിരിച്ചറിവ് 1995 മുതൽ 2000 ആണ്ട് വരെയുള്ള അഞ്ച് വർഷത്തെ ഗൾഫ് പ്രവാസം മതിയാക്കി പ്രസവത്തിനായി നാട്ടിലേക്ക് പുറപ്പെട്ടു. സിസേറിയൻ നടക്കുമ്പോൾ മാത്രമാണ് കുട്ടികൾ മൂന്നല്ല നാലാണ് എന്ന് തിരിച്ചറിയുന്നത്. ഓരോ മിനിറ്റുകളുടെ വ്യത്യാസത്തിൽ എയ്ഞ്ചൽ, അനീറ്റ, അലീന, അനീഷ എന്നീ നാല് പെൺകുട്ടികൾ…  ജോബി ഷിബു മലയാളം യുകെയോട് പങ്കുവെച്ചത് ജീവിതത്തിൽ  പ്രതീക്ഷിക്കാത്ത, സ്കാനിങ്ങിൽ തെളിയാത്ത യേശുവിന്റെ പരിപാലനയെക്കുറിച്ചാണ്, അനുഗ്രഹത്തെക്കുറിച്ചാണ്.നാലുപേരെയും നന്നായി വളർത്തണം… അവർക്കു നല്ലൊരു ജീവിതം ഉണ്ടാകണമെങ്കിൽ പണം ആവശ്യമാണ്. കുട്ടികളെ നാട്ടിലെ സ്കൂളിൽ ചേർത്തശേഷം ജോബി യുകെയിലേക്ക് 2007 ൽ  എത്തിച്ചേർന്നു. അതും നഴ്‌സായി ജോലി ചെയ്തുകൊണ്ടിരുന്ന ആൾ എത്തിയത് സീനിയർ കെയറർ വിസയിൽ. ഇപ്‌സ്‌വിച്ചിനടുത്തുള്ള ഫ്രാമലിംഗം എന്ന സ്ഥലത്തുള്ള നഴ്സിംഗ് ഹോമിലേക്ക്. രണ്ട് വർഷങ്ങൾക്ക് ശേഷം കുട്ടികളെയും യുകെയിൽ എത്തിച്ചു.

പരിശ്രമിച്ചാൽ എന്നും ജീവിത വിജയങ്ങൾ നേടാം എന്ന വിശ്വാസം ജോബിയെ എത്തിച്ചത് സഫോക് യൂണിവേഴ്സിറ്റിയിലെ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിയായി പഠനം തുടങ്ങുകയായിരുന്നു. 2017 ൽ നഴ്സിംഗ് ഡിഗ്രി നേടി  സീനിയർ കെയറർ എന്ന പദവി ഉപേക്ഷിച്ചു നഴ്‌സായി ഇപ്‌സ്‌വിച് ആശുപത്രിൽ. നഴ്സിംഗ് പഠിച്ചതുകൊണ്ട് അതിൽ നിന്നും എന്തൊക്കെ നേടാമെന്നും മനസ്സിലാക്കിയ ജോബി കുട്ടികളോടും അത് പങ്കുവെച്ചു. എങ്കിലും ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിന് അനുസൃതമായി തിരഞ്ഞെടുക്കാനും അനുവാദം നൽകുകയുണ്ടായി.

എന്നാൽ അമ്മയെ പിന്തുടർന്ന് മൂന്ന്  മക്കൾ ‘അമ്മ പഠിച്ച അതെ യൂണിവേഴ്സിറ്റിയിൽ ചേരുകയായിരുന്നു. അനീറ്റ, എയ്ഞ്ചൽ, അലീന എന്നിവർ നഴ്സിങ്ങിനും, അനീഷ ഫിസിയോതെറാപ്പി തിരഞ്ഞെടുത്ത് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിൽ തന്റെ പഠനം പൂർത്തിയാക്കി. മൂന്ന്  പേരുടെ ട്രെയിനിങ് പ്ലെയ്സ്മെന്റുകൾ എല്ലാം തന്നെ ജോബി ജോലിചെയ്തിരുന്ന ഇപ്സ്വിച് ആശുപത്രിയിലായിരുന്നു. ഉന്നത വിജയം കരസ്ഥമാക്കി കഴിഞ്ഞ ഇരുപത്തിയൊന്നാം തിയതി (21/10/2021) നടന്ന ബിരുദധാന ചടങ്ങുകൾ ആണ് ഇപ്പോൾ യുകെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. (ഈ ചടങ്ങുകൾ ക്യാമറയിൽ പകർത്തിയത് കുടുംബ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ബെന്നി ചാക്കോയാണ് – 07398717843)പഠനം പൂർത്തിയാകുന്നതോടെ ജോലി കണ്ടുപിടിക്കണം. എന്തായാലും കെയിംബ്രിഡ്ജ്  പാപ് വെർത് ആശുപത്രിയിലേക്ക് ഒരു അപ്ലിക്കേഷൻ വിട്ടത് മൂത്ത കുട്ടി എയ്ഞ്ചൽ ആണ്. എന്തായാലും കൊറോണ സമയം ആയിരുന്നതിനാൽ ഓൺലൈൻ ഇന്റർവ്യൂ ആണ് നടന്നത്. കഠിനമായ ചോദ്യങ്ങൾക്ക് സമർത്ഥമായി  ഉത്തരം നൽകിയപ്പോൾ ആശുപത്രി അധികൃതർക്ക് മറ്റൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ഇന്റർവ്യൂ നടക്കുന്ന സമയത്തു വീട്ടിലുള്ളവരെപ്പറ്റി ചോദിക്കുക യുകെയിൽ സാധാരണമാണ്. ഈ അവസരത്തിൽ എയ്ഞ്ചൽ നഴ്സുമാരായ തന്റെ സഹോദരിമാരെപ്പറ്റി പരാമർശിച്ചപ്പോൾ എയ്ഞ്ചൽലിനെ ഞെട്ടിച്ചു ഇന്റർവ്യൂ ബോർഡ് ചോദിച്ച ചോദ്യ ആയിരുന്നു. നിന്റെ സഹോദരിമാർ എന്തൊകൊണ്ടാണ് ഇവിടെ ഈ ആശുപത്രിയിൽ ജോലിക്കായി അപേക്ഷിക്കാത്തതെന്ന്? തുടർന്ന് അനീറ്റ,  അലീന എന്നിവർ അപേക്ഷ കൊടുക്കുകയും ജോലി ലഭിക്കുകയും ആയിരുന്നു. കെയിംബ്രിഡ്ജ്  പാപ് വെർത് ആശുപത്രി വെബ്സൈറ്റിൽ ഇവറെപ്പറ്റിയുള്ള ലേഖനം ഫോട്ടോ സഹിതം ആർക്കും കാണാം. അനീഷ കെറ്റേറിങ് ജനറൽ ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പിസ്റ്റായിട്ടാണ് ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്.

യുകെയിൽ മെയിന്റനൻസ് ടെക്‌നിഷ്യൻ ആയി ജോലി ചെയ്യുന്ന ഷിബു തന്റെ ഭാര്യയുടെയും മക്കളുടെയും സേവന മനോഭാവത്തിൽ അഭിമാനിക്കുകയാണ്. മക്കളായ പെൺകുട്ടികളെ നഴ്സിങ് ആണ് പഠിപ്പിക്കുന്നത് എന്ന് സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ പലരും നിരുൽസാഹപ്പെടുത്തിയെങ്കിലും ജോബിക്ക് തന്റെ പെൺമക്കൾ മെഡിക്കൽ ഫീൽഡ് തിരഞ്ഞെടുത്താൽ വിജയമേ ലഭിക്കു  എന്ന് ഉറച്ചു വിശ്വസിച്ചു.

ഇന്ന് ഈ പെൺമക്കളുടെ വിജയങ്ങളുടെ നല്ല വാർത്തകൾ യുകെ മലയാളി കുടുംബങ്ങളുടെ കണ്ണ് തുറപ്പിക്കട്ടെ. കാരണം യുകെയിൽ നഴ്സിംഗ് പഠിച്ചാൽ അത്രമാത്രം ഉയർച്ച നേടാനും മറ്റ് പല ഫീൽഡിലേക്കും വളരാനുമുള്ള അവസരം നൽകുന്നു എന്നാണ് അനുഭവസ്ഥയായ ഈ നാല് പെൺകുട്ടികളുടെ അമ്മയായ ജോബി ഷിബു മലയാളം യുകെയോട് പറഞ്ഞു നിർത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ന് മുതൽ ഇംഗ്ലണ്ടിലേയ്ക്ക് തിരിച്ചെത്തുന്ന യാത്രക്കാർക്ക് ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്താം. ചെലവേറിയ പിസിആർ ടെസ്റ്റുകൾക്ക് പകരമായാണ് ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്താൻ സർക്കാർ അനുമതി നൽകിയത്. ഈ നടപടി വിനോദസഞ്ചാര മേഖലയ്ക്ക് ഉത്തേജനം പകരുമെന്ന് സർക്കാർ അറിയിച്ചു. റെഡ് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവർ എത്തിയതിനു രണ്ട് ദിവസങ്ങൾക്ക് ശേഷം ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്തേണ്ടതാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്കാണ് ഈ ഇളവുകൾ ബാധകം. ഒരാഴ്ചയ്ക്ക് ശേഷം വെയിൽസും ഈ മാറ്റം കൊണ്ടുവരും. സ്‌കോട്ട്‌ലൻഡും നോർത്തേൺ അയർലൻഡും അധികം വൈകാതെ തന്നെ ഈ നടപടി പിന്തുടരുമെന്ന് സൂചന നൽകി.

അർദ്ധകാല അവധിയുടെ സമയത്ത് കൊണ്ടുവരുന്ന ഈ ഇളവ് കൂടുതൽ യാത്രക്കാരെ ആകർഷിക്കും. സ്വകാര്യ ദാതാവിൽ നിന്നാണ് ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ വാങ്ങേണ്ടത്. യുകെയിലേയ്ക്ക് വരുന്നതിന് മുമ്പ് യാത്രക്കാർ ടെസ്റ്റുകൾ ബുക്ക് ചെയ്യണം. സർക്കാരിന്റെ കോവിഡ് വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്ന 24 സ്വകാര്യ ദാതാക്കളിൽ നിന്ന് യാത്രക്കാർക്ക് ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ ബുക്ക് ചെയ്യാം. £19 മുതൽ £39 വരെയാണ് വില. ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ച്, യാത്രക്കാർ അവരുടെ പരിശോധനാ ഫലത്തിന്റെ ഫോട്ടോ സ്വകാര്യ ദാതാവിന് അയയ്‌ക്കേണ്ടതുണ്ട്. ഇതിന് സാധിക്കാത്ത യാത്രക്കാരിൽ നിന്ന് 1,000 പൗണ്ട് പിഴ ഈടാക്കും. പരിശോധന ഫലം പോസിറ്റീവ് ആകുന്നവർ എൻ‌എച്ച്‌എസിൽ നിന്ന് ഒരു സൗജന്യ പി‌സി‌ആർ പരിശോധന നടത്തേണ്ടതുണ്ട്.

വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയശേഷം 10 ദിവസത്തിനുള്ളിൽ റിപ്പബ്ലിക് ഓഫ് അയർലൻഡ്, നോർത്തേൺ അയർലൻഡ്, സ്കോട്ട്ലൻഡ്, വെയിൽസ്, ചാനൽ ഐലൻഡ്സ് അല്ലെങ്കിൽ ഐൽ ഓഫ് മാൻ എന്നിവിടങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവർ ആ രാജ്യങ്ങളിലെ പരിശോധനയ്ക്കും ക്വാറന്റീനുമുള്ള നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. മികച്ച രീതിയിലുള്ള വാക്സിൻ പ്രോഗ്രാം കാരണമാണ് ഈ ഇളവുകൾ സാധ്യമായതെന്ന് ട്രാൻസ്‌പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് അഭിപ്രായപ്പെട്ടു. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർ യുകെയിൽ എത്തിയതിന് ശേഷവും 10 ദിവസത്തേക്ക് വീട്ടിൽ ക്വാറന്റീനിൽ കഴിയണം.

ജിമ്മി ജോസഫ്

ഗ്ലാസ്ഗോ. സ്‌കോട്ടീഷ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ വിജയം കൈവരിച്ച യുകെയിലെ ആദ്യ മലയാളി എന്ന ഖ്യാതി നേടിയ ആൽബർട്ട് ആന്റണി വീണ്ടും ഇടിക്കളത്തിൽ നിറഞ്ഞാടി. സ്കോട്‌ലാൻഡിലെ പ്രമുഖ ബോക്സിംങ് ക്ലബ്ബ് ആയ ഡുറിസ് ബോക്സിംങ് ക്ലബ് ഗ്ലാസ്ഗോ സംഘടിപ്പിച്ച ബോക്സിംങ് ചാമ്പ്യൻഷിപ്പിൽ വീണ്ടും ചരിത്രം കുറിച്ച് ഗ്ലാസ്ഗോ മലയാളി ബോക്സിംങ്ങ് താരം ആൽബർട്ട് ആന്റണി.

ഗ്ലാസ്ഗോ കിംഗ്സ് പാർക്ക് ഹോട്ടലിൽ പ്രത്യേകം തയ്യാറാക്കിയ ബോക്സിംങ് റിംഗിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 28 ബോക്സിംങ്ങ് താരങ്ങൾ പങ്കെടുത്തു . 76 കിലോ വിഭാഗത്തിൽ എഡിൻബറോ റോയൽ അമേച്വർ ബോക്സിംങ്ങ് ക്ലബിന്റെ ജാക്ക് മറേ ആയിരുന്നു ആൽബർട്ട് ആന്റണിയുടെ എതിരാളി. മൂന്നു റൗണ്ടുകളിലും വ്യക്തമായ മുന്നേറ്റം നടത്തിയ ആൽബർട്ടിന്റെ കൈക്കരുത്തിനു മുൻപിൽ എഡിൻബറോ താരം അടിയറവു പറഞ്ഞു.

പൊതുവേ ശാന്തനും സൗമ്യനുമായ ആൽബർട്ട് ബോക്സിംങ്ങ് റിംങിലെത്തിയാൽ ആളാകെ മാറും തീപാറുന്ന ഊക്കൻ ഇടികൾ കൊണ്ടും ശക്തമായ പ്രതിരോധം തീർത്തും എതിരാളികളെ ചോരതുപ്പിയ്ക്കുന്ന ആൽബർട്ടിന്റെ ഓരോ മത്സരങ്ങളും കാണികൾക്കെന്നും വിസ്മയക്കാഴ്ചയാണ് സമ്മാനിക്കുന്നത്. ഇക്കുറിയും ആ പതിവ് തെറ്റിയില്ല. ബോക്സിംങ് പ്രേമികളെ കോൾമയിൽ കൊള്ളിക്കുന്ന ഇടിക്കൂട്ടിലെ സംഹാര താണ്ഡവമായി മാറി ഇത്തവണയും. ചാട്ടൂളി പോലെയുള്ള അറ്റാക്കുകളും വിസ്മയകരമായ ഡിഫെൻസിംഗും ഇടിമിന്നൽ പിണർ പോലെയുള്ള കൗണ്ടർ അറ്റാക്കുകളും നിറഞ്ഞു നിന്ന 3 റൗണ്ട് മത്സരം അക്ഷരാർത്ഥത്തിൽ ആവേശപ്പെരുമഴയുടെ അലകടലിൽ ഇടിമിന്നൽ പിണരായി പെയ്തിറങ്ങുകയായിരുന്നു.

ഗ്ലാസ്‌ഗോ കാമ്പസ് ലാംഗിലെ മലയാളി സമൂഹത്തിന്റെ എല്ലാമെല്ലാമായ തൃശൂർ ചാലക്കുടി സ്വദേശി പുതിയിടത്ത് ആന്റണിയുടെയും സിനു ആന്റണിയുടെയും രണ്ട് മക്കളില്‍ മൂത്തമകനായ ആല്‍ബര്‍ട്ടാണ് ബോക്‌സിംഗ് രംഗത്ത് പുതുചരിത്രമെഴുതി മുന്നേറുന്നത്. ഗ്ലാസ്‌ഗോയിലെ സ്ട്രാത്ത് ക്ലെയിഡ് യൂണിവേഴ്‌സിറ്റിയില്‍ അക്കൗണ്ടന്‍സിയില്‍ ബിരുദത്തിന് പഠിക്കുകയാണ് ആല്‍ബര്‍ട്ട് ആന്റണി. കൂടാതെ റോയൽ ബാങ്ക് ഓഫ് സ്കോട് ലാൻഡിൽ പാർട്ട് ടൈം ജോലിയുമുണ്ട്. 81കി. ഗ്രാംവിഭാഗത്തില്‍ നിലവിലെ സ്‌കോട്ടിഷ് ചാംമ്പ്യൻ കൂടിയാണ് ആൽബർട്ട്.

ഇന്നേവരെ ഒരു മലയാളിയും മുതിരാത്ത ഈ രംഗത്ത് ആല്‍ബര്‍ട്ടിന് പ്രചോദനമേകി മാതാപിതാക്കളും സഹോദരി അലീനയും എപ്പോഴും ആല്‍ബര്‍ട്ടിനോടൊപ്പമുണ്ട്. കൂടാതെ ആല്‍ബര്‍ട്ടിന് സർവ്വ പിന്തുണയുമായി സ്കോട്‌ലാൻഡിലെ പ്രമുഖ മലയാളി സംഘടനയായ കലാകേരളം ഗ്‌ളാസ്‌ഗോയും.

ചെറുപ്പം മുതലെ ബാസ്‌കറ്റ് ബോളിലും കരേട്ടയിലുമായിരുന്നു ആല്‍ബര്‍ട്ടിനു താല്പര്യം. അപ്രതീക്ഷിതമായി കൂട്ടുകാരില്‍ നിന്നു കിട്ടിയ പ്രചോദനത്താല്‍ ബോക്‌സിംഗ് രംഗത്ത് എത്തിയ ആല്‍ബര്‍ട്ടിന് വ്യക്തമായ പരിശീലന മുറകള്‍, ദിനചര്യകളില്‍ വരുത്തിയ മാറ്റങ്ങള്‍, ശത്രുക്കളുടെ നീക്കങ്ങളെ നേരത്തെ തിരിച്ചറിയാനുള്ള മൂന്നാം കണ്ണ് ഇതൊക്കെയാണ് ആല്‍ബര്‍ട്ടിന്റെ വിജയത്തിനാധാരം. അല്പം പ്രതിരോധത്തിലേക്ക് എന്ന തോന്നല്‍ എതിരാളിക്ക് നല്‍കി തൊട്ടടുത്ത നിമിഷം കടന്നാക്രമിച്ച് ഇടിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ക്കുന്ന രീതിയാണ് ആല്‍ബര്‍ട്ടിന്.

അത്യധികം അപകടം പിടിച്ച മേഖലയില്‍ ആല്‍ബര്‍ട്ടിനെ പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ട് എന്ന മലയാളം യുകെ യുടെ ചോദ്യത്തോട് ആല്‍ബര്‍ട്ടിന്റെ പിതാവ് പ്രതികരിച്ചത് ഇങ്ങനെ.
കുട്ടികളുടെ താല്പര്യമാണ് പ്രധാനം. അപകടം നിറഞ്ഞതാണെങ്കിലും അത് ശരിയായ ദിശയിലാണ് പോകുന്നതെങ്കില്‍ നമ്മള്‍ മാതാപിതാക്കന്മാര്‍ അതിനെ പ്രോത്സാഹിപ്പിക്കണം. എങ്കിലേ നമ്മുടെ മക്കള്‍ വിജയത്തിലെത്തുകയുള്ളൂ. ആധുനിക കാലഘട്ടത്തില്‍ പുതുതലമുറയേ പിറകോട്ടു കൊണ്ടു പോകുന്ന അറിവേ നമുക്കുള്ളൂ എന്ന് എന്റെ പ്രായത്തിലുള്ള എല്ലാ മാതാപിതാക്കളും ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒരു സത്യം തുറന്നു പറഞ്ഞു എന്നു മാത്രം. ഇനിപ്പറയട്ടെ. മക്കള്‍ അപകട മേഘലയില്‍ പ്രവര്‍ത്തിക്കുന്നത് കാണാന്‍ ഒരു മാതാപിതാക്കളും തയ്യാറാകില്ല. ഞാനും അതില്‍പ്പെട്ടയാളാണ്. മകന്റെ ഇഷ്ടത്തോട് ചേര്‍ന്നു നില്ക്കുന്നു എന്ന് മാത്രം. എന്റെ അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ ശരിയും തെറ്റും ഞാന്‍ പറഞ്ഞു കൊടുത്തു. തിരിച്ചറിവ് ഉണ്ടാകേണ്ടത് അവര്‍ക്കാണ്. വിജയിച്ച് തിരിച്ച് വരും എന്ന് അവര്‍ക്ക് ആത്മവിശ്വാസവും ഉറപ്പുമുണ്ടെങ്കില്‍ നമ്മള്‍ മാതാപിതാക്കള്‍ എന്തിന് അവര്‍ക്ക് കീറാമുട്ടിയായി നിലകൊള്ളണം?? അവന്‍ അത് തെളിയിച്ചു. ഡോ. എ പി ജെ അബ്ദുള്‍ കലാം ഒരിക്കല്‍ പറഞ്ഞു. കുട്ടികളുടെ ആത്മവിശ്വാസത്തില്‍ എനിക്ക് സംതൃപ്തിയാണുള്ളത്. ഞാനും അങ്ങനെ ചിന്തിക്കുന്ന ഒരു പിതാവാണ്. ദൈവീക ചിന്തകളുള്ള ഒരു പിതാവിന്റെ ആത്മവിശ്വാസമാണ് ഞങ്ങള്‍ മലയാളം യുകെ കണ്ടത്.

യുകെയിലെ ബോക്‌സിംഗ് രംഗത്ത് ഒരു പാട് പ്രതീക്ഷകളുള്ള താരമാകാന്‍ ആല്‍ബര്‍ട്ടിന് സാധിക്കും എന്നതില്‍ സംശയമില്ല. ആഗോള മലയാളികള്‍ക്ക് അഭിമാനമാണ് ആല്‍ബര്‍ട്ടിന്റെ പ്രകടനം. തീപാറുന്ന പോരാട്ടവീര്യവുമായി ബോക്സിംങ് രംഗത്തെ അതുല്യ പ്രതിഭയായി വിളങ്ങാനുള്ള എല്ലാ ഭാവുകങ്ങളും ആൽബർട്ടിന് ആശംസിക്കുന്നു. അഭിനന്ദനങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അടുത്ത വർഷം വേനലവധിക്കാലത്ത് വിദേശത്തേയ്ക്ക് പോകുന്ന ബ്രിട്ടീഷുകാർക്ക് മൂന്നു കോവിഡ് വാക്സിനേഷൻ ആവശ്യമായി വന്നേക്കാം. അടുത്ത വർഷത്തോടെ മൂന്നു ഡോസ് അംഗീകൃത വാക്സിൻ സ്വീകരിച്ചവർക്കാകും വിദേശ യാത്രാനുമതി നൽകുക. വാക്സിൻ പാസ്‌പോർട്ട് സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കെയർ മിനിസ്റ്റർ ഗില്ലിയൻ കീഗൻ പറഞ്ഞു. ഇപ്പോഴത്തെ ഉപദേശം രണ്ട് ഡോസ് വാക്സിനേഷൻ ആണെങ്കിലും അത് മൂന്നായി പരിണമിക്കുമെന്ന് കെയർ മിനിസ്റ്റർ വ്യക്തമാക്കി. 37 ലക്ഷം ആളുകൾ ഇപ്പോൾ മൂന്നാമത്തെ ഡോസ് എടുത്തിട്ടുണ്ട്.

50 വയസ്സിന് താഴെയുള്ള ആളുകൾക്കുള്ള ബൂസ്റ്റർ ഡോസുകൾ ക്രിസ്മസിന് ശേഷം നൽകുമെന്നാണ് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ (JCVI) പറഞ്ഞിരിക്കുന്നത്. അതേസമയം മറ്റൊരു ‘ക്രിസ്മസ് ലോക്ക്ഡൗൺ’ ഉണ്ടാകുമെന്ന് ഭയപ്പെടുന്നതായി ഒരു സർക്കാർ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞു. ആറ് ആഴ്ചകൾക്ക് ശേഷം ആദ്യമായി ഇന്നലെയാണ് കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനം ആയിരം കടക്കുന്നത്. വാക്സിനിൽ നിന്ന് ലഭിച്ച പ്രതിരോധശേഷിയിലൂടെ ആശുപത്രി പ്രവേശനം തടഞ്ഞുനിർത്താൻ സാധിക്കുമെന്ന് അധികാരികൾ വിശ്വസിക്കുന്നു. എന്നാൽ ഈ ശൈത്യകാലത്ത് നിയന്ത്രണങ്ങളില്ലെങ്കിൽ പോലും എൻ എച്ച് എസ് അമിത സമ്മർദ്ദത്തിലേയ്ക്ക് വീഴില്ലെന്ന് സേജ് ശാസ്ത്രജ്ഞർ ഉറപ്പ് നൽകുന്നു. പ്രതിദിനം കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനം 1,500 ന് മുകളിൽ ഉയരില്ലെന്ന് ഗ്രൂപ്പ് കണക്കാക്കിയിട്ടുണ്ട്.

നാം ഉടൻ പ്രവർത്തിച്ചില്ലെങ്കിൽ മറ്റൊരു ക്രിസ്മസ് ലോക്ക്ഡൗണിലേക്ക് രാജ്യം നീങ്ങാൻ സാധ്യതയുണ്ടെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ പ്രൊഫസർ ഓപ്പൺഷോ ബിബിസിയോട് പറഞ്ഞു. “പൊതുജനാരോഗ്യ നടപടികളിലൂടെ പ്രവർത്തിക്കാനുള്ള സമയമാണിത്. കാലതാമസം വരുത്തുകയാണെങ്കിൽ പിന്നീട് കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കേണ്ടതായി വരും. നമുക്കെല്ലാവർക്കും കുടുംബത്തോടൊപ്പം നല്ലൊരു ക്രിസ്മസ് ആഘോഷിക്കണം.” അദ്ദേഹം കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved