Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഏകദേശം 30,000 ജോലികൾ കൊറോണ വൈറസിൻെറ വ്യാപനം മൂലം ഉണ്ടായ എണ്ണവിലയുടെ കുറവുമൂലം നഷ്ടപ്പെട്ടേക്കാം എന്നാണ് യുകെയുടെ ഓയിൽ ആൻഡ് ഇൻഡസ്ട്രിയുടെ വിലയിരുത്തൽ. ലോക ഡൗൺ മൂലം ആഗോളതലത്തിൽ എണ്ണ വിതരണം കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏറ്റവും താഴ്ന്ന നിലയിലാണ് . ഓയിൽ ആൻഡ് ഗ്യാസ് യുകെയുടെ സർവേയുടെ അടിസ്ഥാനത്തിൽ കൊറോണ എന്ന ഈ മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധിയെ അതിജീവിക്കാൻ പല കമ്പനികളും പാടുപെടും.കൊറോണാ വൈറസിനെ ലോകം കീഴടക്കിയാലും അത് ഉണ്ടാക്കിയ ആഘാതം എണ്ണ വിപണിയിൽ കൂടുതൽ കാലം നിൽക്കാനാണ് സാധ്യത. ഇതിനർത്ഥം തൊഴിലിൽ നിന്ന് പിരിച്ചുവിടുന്നത് കൂടാതെ വേറെ കാര്യങ്ങളും ചെയ്യേണ്ടതായി വരും എന്നാണ്.

 

കോവിഡ് -19 ൻെറ വലിയ തോതിലുള്ള വ്യാപനം എണ്ണ വിലയെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്കെത്തിച്ചു . ഇതിനോടകം ജോലി നഷ്ടപ്പെട്ടവരെ കൂടാതെ മറ്റുള്ളവരും തെഴിൽ നഷ്ടത്തിൻെറ ഭീതിയിലാണ് കഴിയുന്നത് . ചരിത്രത്തിൽ ആദ്യമായി അമേരിക്കയിൽ  ക്രൂഡോയിൽ വില പൂജ്യത്തിനു താഴെ വന്നത് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . ഉപഭോഗം ഗണ്യമായി കുറയുന്നതുകൊണ്ട് സ്വാഭാവികമായും പല സ്ഥലങ്ങളിലും എണ്ണ ഉത്പാദനം പൂർണ്ണമായോ ഭാഗികമായോ അടച്ചിടലിനെ നേരിടുന്ന സാധ്യതകളാണ് നിലനിൽക്കുന്നത് .

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

എന്തെങ്കിലുമൊന്നു നിഷേധിക്കുന്നത് നമുക്കാർക്കും സഹിക്കാൻ ആവില്ല. നമ്മുടെ സ്ഥിരം ശീലം തടയാൻ ആരും ഇഷ്ടപ്പെടുന്നില്ല. ഭാഗികമായി ചെറിയ മാറ്റം പോലും താങ്ങാനാവാത്ത മനുഷ്യൻ ഇക്കാലത്തെ വീട്ടിൽ പൂട്ടിയിടപെട്ട അവസ്ഥ എങ്ങനെ ഉൾക്കൊള്ളും? ഹൗസ് അറസ്റ്റ് എന്ന് കേട്ടിട്ടല്ലേ ഉള്ളു അതനുഭവിക്കാൻ ഇടയായപ്പോൾ ഉള്ള മാനസിക പ്രശ്നങ്ങൾ നമുക്ക് അതിജീവിച്ചേ മതിയാകു.

മനസ്സും ശരീരവും ആയുള്ള വേർതിരിരിക്കാനാവാത്ത ബന്ധം അംഗീകരിക്കുന്ന ആരോഗ്യ ശാസ്ത്രമാണ് ആയുർവ്വേദം. ചൂടുള്ള നെയ്യ് ഒരു മൺ പത്രത്തിൽ ഒഴിച്ചാൽ നെയ്മയം പത്രം വലിച്ചെടുക്കുകയും പത്രം തൊട്ടാൽ ചൂടുള്ളതായും നമുക്ക് അനുഭവപ്പെടുന്നു. അതേ പോലെ ഒരു ചൂട് പാത്രത്തിൽ ഒരു സ്പൂൺ നെയ്യ് ഒഴിച്ചാൽ നെയ്യ് ചൂട് വലിച്ചെടുക്കുന്നതിനാൽ നെയ് ചൂടുള്ളതായി കാണാൻ ആവും. ഇതേ പോലെ ശരീരത്തിന് ഉണ്ടാകുന്ന ഏതൊരു അസ്വസ്ഥതയും മനസിനെയും, മനസ്സിനുണ്ടാകുന്നത് ശരീരത്തെയും ബാധിക്കുന്നു എന്നാണ് ആയുർവ്വേദം കരുതുന്നത്.
രാഗം ദ്വേഷം ക്രോധം മദം മോഹം മത്സരം ഔത്സുക്യം എന്നിവ എല്ലാം തന്നെ രോഗം ആയോ രോഗ കരണമായോ തീരും എന്നും, അത്തരം രോഗങ്ങൾ പോലും ശമിപ്പിക്കുന്ന അപൂർവ വൈദ്യനെ നമസ്കരിച്ചു കൊണ്ടാണ് അഷ്ടാംഗഹൃദയം ആരംഭിക്കുന്നത്.

സമ്മിശ്രമായ പല തരം ക്ലേശ ഭാവങ്ങൾക്ക് ലോക് ഡൗൺ ഇടയാക്കിയിട്ടുണ്ട്. നാളിതുവരെ ഉള്ള രീതി പൊടുന്നനെ മാറ്റി മറിച്ചതിൽ ഉള്ള പരിഭ്രാന്തി. എത്ര നാൾ ഇങ്ങനെ എന്ന ഉത്കണ്ഠ, ഇതിനു ശേഷം എങ്ങനെ എന്നുള്ള സങ്കർഷം, ഉറ്റവരെ സുഹൃത്തുക്കളെ അകന്ന് നിൽക്കേണ്ടി വരുന്നതിൽ ഉള്ള ദ്വേഷം, ഓരോ ദിവസത്തെയും രോഗാതുരമായ ലോക വാർത്ത കേൾക്കുമ്പോൾ ഉള്ള പ്രയാസം. എല്ലാം കൂടി ഒരു വലിയ മനഃക്ലേശം വരുത്തിവെക്കുന്നു.
ഇതിൽ നിന്ന് ഉള്ള മോചനം, അതിജീവനത്തിന് അനിവാര്യമാണ്. ഓരോ ദിവസവും എന്തെങ്കിലും ഒരു പുതിയ കാര്യം ചെയ്യാൻ തയ്യാർ ആകുക. പഴയ സുഹൃത്തുക്കളെ ബന്ധുക്കളെ ഒന്ന് വിളിക്കുക അവരുടെ ക്ഷേമം അന്വേഷിക്കുക. വീട്ടിൽ ഉള്ളവരും ആയി സ്നേഹ സന്തോഷങ്ങൾ പങ്കു വെക്കുക. പുസ്തകം വായിക്കുക. കൃഷി പൂന്തോട്ടം പച്ചക്കറി തോട്ടം, എന്നിവ തയ്യാർ ആക്കുക. വീട് വൃത്തിയാക്കുക അങ്ങനെ എന്തെല്ലാം ഉണ്ട് ചെയ്യുവാനായി.
ചെറിയ കലാ പരിശീലനം പാട്ട്, നൃത്തം, ചിത്രം വരക്കുക, തയ്യൽ, വാദ്യോപകരണം വായിക്കുക അങ്ങനെ ആസ്വാദ്യതയുടെ ആഹ്ലാദ നിമിഷങ്ങൾ കണ്ടെത്തുക.
യാഥാർഥ്യ ബോധത്തോടെ ചിന്തിക്കുക നമ്മുടെ ശരീരത്തിനും മനസ്സിനും അഹിതം ആയവ തിരിച്ചറിയുക അവയെ ഒഴിവാക്കുക. അനാവശ്യ ആധികൾ, മനസ്സിനെ ദുർബല പെടുത്തുന്ന ചിന്തകൾ അകറ്റി മനസ്സ് കരുത്തുള്ളതാക്കുക. യോഗ പ്രാണായാമം ധ്യാനം എന്നിവ പരിശീലിക്കുക. ആവശ്യം എങ്കിൽ തന്റെ വ്യാകുലതകൾ ഏറ്റവും അടുപ്പം ഉള്ളവരുമായി പങ്കു വെക്കുക. വീട്ടിൽ ഉള്ളവരും ആയി തുറന്നു സംസാരിക്കുക. ഒറ്റപ്പെട്ടു പോയവർ ആരോഗ്യ പ്രവർത്തകരും ആയി ഇടയ്ക്കിടെ ഫോൺ വഴി ബന്ധപ്പെടുക.
ചിലർക്ക് ഉറക്കക്കുറവുണ്ടാകാം അത് പരിഹരിക്കാൻ തലയിൽ തേച്ചു കുളിക്കാൻ ഉള്ള തൈലം ഉണ്ട്. മനസ്സിന് ശാന്തത നൽകുന്ന ഔഷധങ്ങൾ, അഭ്യംഗം എന്നിവ പരിഹാരം ആയി ചെയ്യാവുന്നവയാണ്. എരിവും പുളിയും മസാലയും ഒക്കെ കുറച്ച് ഉള്ള ആഹാരം ശീലം ആക്കുക. വൈകുന്നേരം നേരത്തെ ഭക്ഷണം കഴിക്കുക സസ്യാഹാരത്തിന് പ്രാധാന്യം നൽകുക എന്നിവയും നന്ന്.
ഏത് പ്രതിസന്ധി ഘട്ടവും ഒരു നല്ല നാളേക്ക് വഴി തുറക്കും എന്ന ശുഭാപ്‌തി വിശ്വാസം ഉറപ്പിക്കുക. പ്രസാദാത്മകമായ ചിന്തകൾ കൊണ്ട് മനസ്സിനെ പ്രസന്നമാക്കുക. ഇതൊരു അവസരം ആണ്. ഒരു നവയുഗ സൃഷ്ടിക്ക് നമുക്കു ഒന്നിച്ചു നീങ്ങാം. കരുതലോടെ. കരുത്തേകാൻ ആയുർവ്വേദം ഒപ്പമുണ്ട്.

 

  

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

പ്രിയ യുകെ മലയാളികളെ, ഒടുവിൽ നമ്മൾ കേൾക്കാൻ ആഗ്രഹിക്കാതിരുന്ന ആ വാർത്തയെത്തി. എല്ലാ പ്രാർഥനകളും മുറിയപ്പെട്ട് നമ്മുടെ പ്രിയപ്പെട്ട അനൂജ് (അനൂജ് കുമാർ കുറ്റിക്കോട്ടു വീട്, ഉഴവൂർ,കോട്ടയം ) യാത്രയായി. കഴിഞ്ഞ കുറെ നാളുകളായി കോവിഡിനോട് യുദ്ധം ചെയ്ത് ബോസ്റ്റണിലും ലസ്റ്ററിലുമുള്ള ഹോസ്പിറ്റലുകളിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുകയായിരുന്നു.

ഇന്നലെ രാത്രി 11.15 നോടെ ലസ്റ്ററിലെ ഗ്ലെൻഫീൽഡ് ഹോസ്പിറ്റലിലായായിരുന്നു അന്ത്യം. ഭാര്യ സന്ധ്യയും മകൻ അ കുലും ഇന്നലെ അവിടെ എത്തി അനൂജിനെ കണ്ടിരുന്നു. നിങ്ങളുടെ പ്രാർഥനയിൽ നമ്മുടെ ഈ സഹോദരനെ കൂടെ ഓർക്കുക. അനൂ ജിൻ്റെ ഭാര്യ സന്ധ്യയ്ക്കും, മക്കൾ അകുലിനും, ഗോകുലിനും മറ്റു കുടുംബാംഗങ്ങൾക്കും ഈ വിഷമഘട്ടം തരണം ചെയ്യാനുള്ള ശക്തിയും ലഭിക്കട്ടെ എന്ന് പ്രത്യാശിക്കാം.

അകാലത്തിൽ ഉള്ള അനൂജിന്റെ വിയോഗത്തിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു. സംസ്കാരത്തിൻ്റെ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം .

സ്വന്തം ലേഖകൻ

മഹാമാരിയുടെ സമയത്ത് എല്ലാ ദിവസവും രാവിലെ 9.15 നു നടത്തിവരാറുള്ള വാർ ക്യാബിനറ്റിൽ ലോക് ഡൗൺ നീക്കാനുള്ള ആദ്യ ശ്രമങ്ങളെ എതിർത്ത് പ്രധാനമന്ത്രി. എന്നാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മുട്ടുകുത്തിക്കുന്ന കിരാത നിയമമായ സോഷ്യൽ ഡിസ്റ്റൻസിംഗ് എടുത്തു കളയണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ പേർ നിരത്തിലിറങ്ങിയത് ജനങ്ങൾക്ക് ലോക് ഡൗണിനോടുള്ള പ്രതികൂല മനോഭാവമാണ് ചൂണ്ടിക്കാണിക്കുന്നത്. ലണ്ടനിലെ പെരിവാലെയിൽ, ഗ്രീൻവിച്ച്, ബ്രിസ്റ്റോൾ, വാൾസാൽ എന്നിവിടങ്ങളിൽ റഷ് അവറുകളിൽ കാറുകൾ, വാനുകൾ, ലോറികൾ എന്നിവ കൂടുതലായി നിരത്തിലിറങ്ങിയതായി ചിത്രങ്ങൾ പുറത്തു വന്നു. എന്നാൽ റെയിൽ വകുപ്പ് അത്യാവശ്യ സർവീസുകൾ മാത്രമേ ഇപ്പോഴും നൽകുന്നുള്ളൂ. ആപ്പിളിൽ നിന്നുള്ള മൊബിലിറ്റി ഡേറ്റ നൽകുന്ന സൂചനകളും സമാനമാണ്, കൂടുതൽ ആളുകൾ ലോക് ഡൗൺ ലംഘിച്ച് നിരത്തിൽ ഇറങ്ങുന്നുണ്ട്.

രോഗം പടർന്നു പിടിക്കുന്ന സാധ്യത കുറഞ്ഞിട്ടും, സർക്കാർ യുക്തിയില്ലാത്ത നടപടികൾ കൈക്കൊള്ളുകയാണ് എന്നും, കുട്ടികളെപ്പോലെ വാശി കാണിച്ച് ജനങ്ങളെ പുറത്തിറക്കാതെ കബളിപ്പിക്കുകയാണെന്നും ടോറി നേതാവായ സർ ഗ്രഹാം ബ്രാഡി പറഞ്ഞു. എന്നാൽ ആരോഗ്യ മന്ത്രി ആയ എഡ്വാർഡ് ആർഗർ പറയുന്നത്, പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും വികാരം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്, എന്നാൽ നമ്മൾ ഇപ്പോഴും അതിലേക്ക് എത്തിയിട്ടില്ല. ശാസ്ത്രം നമ്മളോട് എന്ന് ഭയപ്പെടാതെ പുറത്തിറങ്ങാം എന്നു പറയുന്നുവോ, അന്ന് വരെ നമ്മൾ കാത്തിരിക്കേണ്ടതുണ്ട് എന്നാണ്.

വാഹന നിരക്ക് കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് 38 ശതമാനത്തിൽനിന്ന് 49 ശതമാനമായി ഉയർന്ന സാഹചര്യത്തിൽ ഡ്രൈവർമാർ അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ വാഹനങ്ങളുമായി റോഡിലിറങ്ങാവൂ എന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ നിർദേശിച്ചു. രോഗം ബാധിച്ചവരും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുമായ നേതാക്കളെല്ലാം ഡൗണിംഗ് സ്ട്രീറ്റിലെ ഭരണസിരാകേന്ദ്രം സന്ദർശിച്ചു തുടങ്ങി. എന്നാൽ കൊറോണ ബാധിതനായി ഒരാഴ്ചയോളം ഐസിയുവിൽ കഴിഞ്ഞ പ്രധാനമന്ത്രി ബോറിസ് ജോൺസൺന്റെ മടക്കം പ്രതീക്ഷിച്ചതിലും വേഗത്തിൽ ആയിരുന്നു എന്ന് ആരോഗ്യമന്ത്രി നദൈൻ ഡോറിസ് പറഞ്ഞു. കുറഞ്ഞത് മൂന്നു മാസമെങ്കിലും കോവിഡ് ബാധിച്ച ഒരു രോഗി വിശ്രമിച്ചാൽ മാത്രമേ സാധാരണ ആരോഗ്യ നിലയിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. എന്നാൽ പ്രൈം മിനിസ്റ്റർ മൂന്ന് ആഴ്ചയ്ക്കു ശേഷം കളത്തിൽ ഇറങ്ങിയിരിക്കുകയാണ്, ഗുഡ് ലക്ക് ബോസ് എന്ന് അവർ ട്വീറ്റ് ചെയ്തു.

ലോക് ഡൗണിന് എന്തെങ്കിലും ഇളവ് നൽകുന്നത്, രോഗബാധിതരുടെ സംഖ്യ വർദ്ധിക്കാൻ ഇടയാകും എന്ന് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോൾ ആശുപത്രികളിൽ രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും പരിപൂർണ്ണമായി വിലക്കുകൾ പിൻവലിച്ചാൽ രോഗികളുടെ എണ്ണം കുത്തനെ വർദ്ധിക്കുകയേ ഉള്ളൂ. സാമ്പത്തിക രംഗത്തെ വൻ ഇടിവ് എന്നതിലുപരിയായി രണ്ടാമതൊരു കനത്ത രോഗബാധ കൂടി താങ്ങാൻ രാജ്യത്തിന് ശേഷി ഉണ്ടാവില്ല എന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടിരുന്നു. അപകടം ഒഴിവാക്കാനായി ഈ പുതിയ ‘ സാധാരണത്വത്തെ’ ജനങ്ങൾ അംഗീകരിക്കണമെന്ന് മിസ്റ്റർ റാബ് അഭിപ്രായപ്പെട്ടു.

മുൻ ചാൻസിലർ ആയിരുന്ന ഫിലിപ്പ് ഹാമൻഡ് പറയുന്നത് ക്രോണിക് പ്രതിരോധത്തിനായി ഉള്ള വാക്സിൻ കണ്ടുപിടിക്കുന്നത് വരെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അതിജീവിക്കും എന്ന് പറയാൻ കഴിയില്ല എന്നാണ്. സാമ്പത്തികം പൂർവ സ്ഥിതിയിലേക്ക് കൊണ്ടു വരാൻ ലോക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചേ മതിയാവൂ. എത്ര നാളാണ് ജനങ്ങൾ അടച്ചുപൂട്ടി വീട്ടിൽ ഇരിക്കുക, സൂപ്പർ മാർക്കറ്റുകളിൽ പൂക്കൾ മാത്രമല്ല ഭക്ഷണസാധനങ്ങളും വിൽക്കുന്നുണ്ട്, അനാവശ്യമായ കരിനിയമങ്ങൾ അടിച്ചേൽപ്പിച്ചു സർക്കാർ ജനങ്ങളെ പറ്റിക്കുകയാണ് ഈ അവസ്ഥ നിലനിന്നാൽ മുഴു പട്ടിണിയിലേക്ക് ആയിരിക്കും ജനങ്ങൾ നീങ്ങുക.

സർക്കാർ ജനങ്ങളോട് വീട്ടിലിരുന്നു തൊഴിലെടുക്കാൻ പറയുന്നുണ്ട്, അതോടൊപ്പം തൊഴിൽദാതാക്കളോട് തൊഴിലാളികൾക്ക് പ്രവർത്തിക്കാനാവശ്യമായ സുരക്ഷിതമായ ഇടങ്ങൾ ഒരുക്കി കൊടുക്കണം എന്നും പറഞ്ഞിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് വ്യക്തമായ അഭിപ്രായം പറയാൻ സർക്കാരിനായില്ല എന്നും സർ ഗ്രഹാം വിമർശിച്ചു

സ്വന്തം ലേഖകൻ

പൂനെ : കൊറോണ വൈറസിനെ തുടച്ചുനീക്കാനായി ഒരു വാക്സിൻ ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമത്തിലാണ് മിക്ക ലോകരാജ്യങ്ങളും. കൊറോണ വൈറസിനെതിരെ വാക്സിനുകൾ വികസിപ്പിക്കുന്നതിന് ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് പറഞ്ഞിരുന്നു. ഇതിൽ ആശ്ചര്യപ്പെടേണ്ട കാര്യമൊന്നുമില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി ഇരു രാജ്യങ്ങളും അന്താരാഷ്ട്ര അംഗീകാരമുള്ള സംയുക്ത വാക്സിൻ വികസന പരിപാടി നടത്തുന്നു. അതുവഴി ഡെങ്കി, എന്റർ‌റ്റിക് രോഗങ്ങൾ, ഇൻഫ്ലുവൻസ, ടിബി എന്നിവ തടഞ്ഞുനിർത്തുന്നതിന് സാധിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകളും വാക്സിനുകളും നിർമ്മിക്കുന്ന രാജ്യമാണ് ഇന്ത്യ. പോളിയോ, മെനിഞ്ചൈറ്റിസ്, ന്യുമോണിയ, റോട്ടവൈറസ്, ബിസിജി, മീസിൽസ്, മം‌പ്സ്, റുബെല്ല എന്നിവയ്‌ക്കെതിരായ വാക്‌സിൻ ഉണ്ടാക്കുന്ന അനേകം നിർമ്മാതാക്കൾ ഇവിടെയുണ്ട്. ഇപ്പോൾ അര ഡസൻ ഇന്ത്യൻ സ്ഥാപനങ്ങൾ കോവിഡ് -19 ന് കാരണമാകുന്ന വൈറസിനെതിരെ വാക്സിനുകൾ വികസിപ്പിക്കുന്നു.

അതിലൊന്നാണ് പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ആഗോളതലത്തിൽ ഉൽ‌പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡോസുകളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവ് കൂടിയാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട്. 53 വർഷം പഴക്കമുള്ള ഈ കമ്പനി പ്രതിവർഷം 1.5 ബില്യൺ ഡോസുകൾ ഉണ്ടാക്കുന്നു. 7,000 ത്തോളം ആളുകൾ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. 165 രാജ്യങ്ങളിലായി 20 ഓളം വാക്സിനുകൾ കമ്പനി വിതരണം ചെയ്യുന്നുമുണ്ട്. ഇപ്പോൾ ഒരു വാക്സിൻ ഉണ്ടാക്കിയെടുക്കാനായി അമേരിക്കൻ ബയോടെക് കമ്പനിയായ കോഡജെനിക്സുമായി ഈ കമ്പനി സഹകരിച്ചു. “ഈ വാക്സിൻ ഒരു കൂട്ടം മൃഗങ്ങളിൽ ഇപ്പോൾ പരീക്ഷിക്കാൻ ഞങ്ങൾ ആസൂത്രണം ചെയ്യുന്നു. സെപ്റ്റംബറോടെ നമുക്ക് മനുഷ്യനിൽ പരീക്ഷണങ്ങൾ ആരംഭിക്കാൻ കഴിയണം” ; സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദർ പൂനവല്ല ബിബിസിയോട് പറഞ്ഞു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുക്കുന്നതും യുകെ സർക്കാരിന്റെ പിന്തുണയുള്ളതുമായ ഒരു വാക്സിൻ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് പൂനവല്ലയുടെ കമ്പനി പങ്കാളികളായിട്ടുണ്ട്.

ഓക്സ്ഫോർഡിൽ വാക്സിൻ പരീക്ഷണങ്ങൾ വ്യാഴാഴ്ച ആരംഭിച്ചു. എല്ലാം നല്ല രീതിയിൽ നടക്കുന്നുവെങ്കിൽ, സെപ്റ്റംമ്പറോടെ കുറഞ്ഞത് ഒരു ദശലക്ഷം ഡോസുകൾ നൽകാമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. മറ്റു ഇന്ത്യൻ കമ്പനികളും യുഎസ് ആസ്ഥാനമായുള്ള കമ്പനികളുമായി വാക്സിൻ നിർമാണത്തിൽ പങ്കാളികളായിട്ടുണ്ട്. ആഗോളതലത്തിൽ മരണസംഖ്യ രണ്ട് ലക്ഷം കടന്നത് ആശങ്കാജനകമാണ്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം പത്തു ലക്ഷം കടന്നു. ലോകത്താകെ 30 ലക്ഷത്തിലധികം രോഗികളാണ് ഉള്ളത്. ബ്രിട്ടനിൽ രോഗികളുടെ എണ്ണം 157,149 ആയി ഉയർന്നു. 21,092 മരണങ്ങളും ഇതുവരെ ഉണ്ടായിക്കഴിഞ്ഞു. ഇന്നലെ 360 മരണങ്ങൾ മാത്രമാണ് ഉണ്ടായതെന്ന കണക്ക് ബ്രിട്ടന് ആശ്വാസം പകരുന്നു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ വൈറസുമായി ബന്ധപ്പെട്ട് യുകെയിലെ കുട്ടികളിൽ ഒരു അപൂർവ തരം ഇൻഫെക്ഷൻ ഉണ്ടാകുന്നതായി പുതിയ കണ്ടെത്തൽ. പനിയുടെ പോലെ രോഗലക്ഷണങ്ങൾ കാണിക്കുന്നതോടൊപ്പം, ഒന്നിലധികം ശരീരാവയവങ്ങളിൽ ഇൻഫ്ലമ്മേഷനും ഉണ്ടാകുന്നു. ഈ രോഗ ലക്ഷണം കാണിക്കുന്ന കുട്ടികളിൽ പകുതിയിലധികം പേരും കൊറോണ ബാധിതരാണ്. എത്രത്തോളം കുട്ടികൾക്കാണ് ഈ ലക്ഷണങ്ങൾ കാണിക്കുന്നതെന്ന കൃത്യമായ കണക്കുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ കാണാനിടയായത് എന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് അറിയിച്ചു. ഈ സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും, വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

എൻഎച്ച്എസ് ഇംഗ്ലണ്ട് ഇത് സംബന്ധിച്ച് ഒരു ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് പുതിയ തരത്തിലുള്ള ഒരു ഇൻഫെക്ഷൻ യുകെയിലെ കുട്ടികളിൽ കാണപ്പെടുന്നു എന്നതാണ് ഈ ജാഗ്രതാ നിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോക ലക്ഷണങ്ങൾ കാണിക്കുന്ന ഈ കുട്ടികൾ പല പ്രായത്തിൽ ഉള്ളവരാണ്. ഉയർന്ന ടെമ്പറേച്ചർ, കുറഞ്ഞ ബ്ലഡ് പ്രഷർ, ശ്വാസമെടുക്കാനുള്ള തടസ്സം, ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചിലരിൽ വയറുവേദന, ശർദ്ദിൽ മുതലായ രോഗലക്ഷണങ്ങളും കാണിക്കുന്നുണ്ട്.

ഇത്തരം രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ അടിയന്തര ചികിത്സക്ക് വിധേയമാക്കണമെന്ന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ലോകത്തെമ്പാടുമുള്ള കണക്കുകൾ അനുസരിച്ച് കുട്ടികളിലാണ് കൊറോണ ബാധ ഏറ്റവും കുറവ് കണ്ടെത്തിയിരിക്കുന്നത്. യുകെയിലും ഇത്തരത്തിലുള്ള കേസുകൾ ഇരുപതിൽ താഴെ മാത്രമാണ് എന്നാണ് നിഗമനം.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ബിർമിംഗ്ഹാം : കൊറോണകാലത്ത് സാന്ത്വനമായി സെന്റ് ബെനഡിക്ട് മിഷന്റെ മനോഹര സംഗീതം. ദുരിതകാലത്തിൽ പെട്ട് കഴിയുന്നവർക്ക് ആശ്വാസമാണ് സീറോ മലബാർ സഭയുടെ ബിർമിങ്ഹാമിലെ സെന്റ് ബെനഡിക്ട് മിഷൻ ക്വയറിന്റെ ഈ സംഗീത വിരുന്ന്. ക്വയറിലെ ഗായകർ തങ്ങളുടെ ഭവനങ്ങളിൽ നിന്ന് പാടി ഒരുക്കിയിരിക്കുന്ന ഈ ഗാനം ക്രൈസ്തവ സമൂഹത്തിന് ഏറെ പരിചിതമായ ഗാനങ്ങളിൽ ഒന്നാണ്.

160ഓളം കുടുംബങ്ങളുള്ള ഇടവകയുടെ വികാരിയായ ടെറിൻ മുല്ലക്കര അച്ഛന്റെ സന്ദേശം വീഡിയോയുടെ ആദ്യഭാഗത്തുണ്ട്. ഈ ദുരിതകാലത്ത് നമ്മുടെ മനസ്സുകളെ സ്വാന്തനസംഗീതത്തിലേക്ക് നയിക്കുന്നതോടൊപ്പം ദുഃഖം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും അച്ഛൻ ആവശ്യപ്പെടുന്നു. “യൂദന്മാരുടെ രാജാവായ നസ്രായനാം ഈശോയെ ” എന്ന് തുടങ്ങുന്ന ഗാനം സെന്റ് ബെനഡിക്ട് മിഷൻ ക്വയറിലെ 13ഓളം ഗായകർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

മിഷൻന്റെ ഈ പരിപാടിയിലെ പാട്ടിന്റെ ആരംഭം കുറിക്കുന്ന ബിജു കൊച്ചുതെള്ളിയിൽ യുകെ മലയാളികൾക്ക് വളരെ സുപരിചിതനാണ്. യുകെയിൽ തന്നെ പല വേദികളിലും, സീറോ മലബാറിന്റെ ധ്യനങ്ങളിലെ നിറ സാന്നിധ്യമായ ബിജു നല്ലൊരു കീബോർഡ് പ്ലയെർ കൂടിയാണ്. ക്രൈസ്തവ ആത്മീയ ഗാനശാഖയിൽ നിരവധി കയ്യൊപ്പുകൾ പതിപ്പിച്ച വൈദികനായ ഷാജി തുമ്പേചിറയിൽ അച്ഛന്റെ ആൽബത്തിൽ പാടിയിട്ടുള്ള കുട്ടികളും മിഷന്റെ ഈ ഉദ്യമത്തിൽ പാടിയിട്ടുണ്ട്.

കൊറോണ ഭീതിയിൽ കഴിയുന്ന ഏവർക്കും സംഗീതത്തിലൂടെ സാന്ത്വനം പകരുകയാണ് ബിർമിങ്ഹാമിലെ ഇടവക വികാരി ടെറിൻ മുല്ലക്കര അച്ഛനും ക്വയർ സംഘവും.

ലണ്ടൻ: യുകെയിലെ നാഷണൽ ഹെൽത്ത് സെർവിസിൽ കൊറോണക്കെതിരെ പോരാടി ജീവൻ ഹോമിച്ച NHS ഹീറോകളുടെ കുടുംബത്തെ നെഞ്ചിലേറ്റി ബ്രിട്ടീഷ് സർക്കാർ. ഓരോ കുടുംബത്തിനും ഉണ്ടായിട്ടുള്ള നഷ്ടങ്ങൾക്ക് പണം പകരമാവില്ല എന്ന ഉത്തമ ബോധ്യം ഉണ്ടെങ്കിലും കണ്ണീരിൽ മുങ്ങിയ നേഴ്‌സുമാരുടെയും ഡോക്ടർമാരുടെയും മറ്റു ഹെൽത്ത് ജീവനക്കാരുടെയും കുടുംബത്തെ കരം പിടിച്ചു ഉയർത്താൻ ശ്രമിക്കുന്ന പ്രഖ്യപനങ്ങൾ ആണ് പത്രസമ്മേളനത്തിൽ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് പുറത്തുവിട്ടത്‌.

കൊറോണ മൂലം മരണമടഞ്ഞ ഫ്രണ്ട് ലൈൻ ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് 60,000 പൗണ്ടിന്റെ ധനസഹായം നൽകുമെന്ന് അറിയിച്ചു. എന്നാൽ ഈ തുക ടാക്‌സ് രഹിതമാണോ എന്ന് വ്യക്തമല്ല. എന്‍എച്ച്എസ് ഫ്രണ്ട് ലൈന്‍ സ്റ്റാഫിന് ഷോര്‍ട്ട് ടേം ലൈഫ് അഷുറന്‍സ് സ്‌കീം ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്നു. കൊറോണയുമായി ബന്ധപ്പെട്ട മേഖലകളില്‍ ജോലി ചെയ്യുന്ന മറ്റു കീ വര്‍ക്കേഴ്‌സിനെയും ഈ സ്‌കീമിന്റെ കീഴില്‍ കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് പ്രഖ്യപിച്ച സാമ്പത്തിക സഹായവും, ലൈഫ് അഷുറൻസും വിദേശ ജോലിക്കാർക്കും, പെൻഷൻ പറ്റിയശേഷം ഇപ്പോൾ തിരിച്ചു ജോലിയിൽ പ്രവേശിച്ചവർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

82 എന്‍എച്ച്എസ് സ്റ്റാഫുകളും 16 കെയര്‍ വര്‍ക്കേഴ്‌സും ആണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. അതിനിടെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ചെറിയ ബിസിനസ് സ്ഥാപനങ്ങൾക്ക്‌ 50,000 വരെ വായ്‌പ ലഭ്യമാക്കുന്ന പുതിയ പദ്ധതി ഇന്ന് രാവിലെ ധനകാര്യ വകുപ്പ് മേധാവി റിഷി സുനാക് പ്രഖ്യപിച്ചിരുന്നു. നൂറു ശതമാനം ഗവൺമെന്റ് ഗ്യാരന്റി ആണ് ലോണിന് നൽകുന്നത്.

യുകെയിലെ എല്ലാവര്ക്കും ആശ്വാസമായി ഇന്നത്തെ മരണ സംഖ്യ 360 ഒതുങ്ങി. ശുഭ സൂചനകൾ ആണ് എന്ന് വിലയിരുത്തപ്പെടുന്നു. ആകെ മരണ സംഖ്യ 21,092 ൽ എത്തിനിൽക്കുന്നു. കഴിഞ്ഞ ഏഴ് ദിവസത്തെ ആവറേജ് മരണ സംഖ്യ നോക്കിയാൽ പീക് സമയം കഴിഞ്ഞു എന്നാണ് വിദഗ്ദ്ധരുടെ അനുമാനം.

ബ്രിട്ടീഷ് പ്രധാനമന്ത്രി കൊറോണ ബാധിതനായശേഷം പൂർണ്ണ ആരോഗ്യവാനായി തിരിച്ചു ഓഫീസിൽ എത്തിയ ദിവസം കൂടിയായിരുന്നു ഇന്ന്. അതേസമയം അക്ഷമരായ യുകെ ജനത പതിവില്ലാതെ നിരത്തിലിറങ്ങിയതായി എല്ലാ മാധ്യമങ്ങളും റിപ്പോർട്ട്  ചെയ്‌തിരുന്നു. മോട്ടോർ വേ പതിവില്ലാതെ കാറുകളെകൊണ്ട് നിറഞ്ഞിരുന്നു. എന്നിരുന്നാലും എന്ന് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ഇതുവരെ സൂചിപ്പിച്ചിട്ടില്ല.

സ്വന്തം ലേഖകൻ

ഓരോ വ്യക്തിക്കും ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും. എന്നാൽ ഇതിനുനമ്മൾ അത്രമാത്രം പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ് സത്യം. ഭക്ഷണവും വ്യായാമവും മാത്രമല്ല ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിന്റെ സമ്മർദ്ദം, നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യം, അല്ലെങ്കിൽ നിങ്ങൾക്ക് എത്രമാത്രം ആത്മവിശ്വാസമുണ്ട് എന്നിങ്ങനെ നിരവധി ഘടകങ്ങൾ ആരോഗ്യത്തെ സ്വാധീനിക്കുന്നു. മനസ്സിനെയും ശരീരത്തിനെയും ഒരു പോലെ പരിപാലിക്കുന്നതിനുള്ള 10 വഴികൾ വിദഗ്ദർ നിർദേശിക്കുന്നു.

1.ഹെർബൽ ഫുഡ്‌ സപ്ലിമെന്റ്
ചില സമയങ്ങളിൽ, നാം നമ്മെത്തന്നെ നന്നായി പരിപാലിച്ചാലും അസുഖങ്ങൾ കടന്നുവരും. നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പിന്തുണയ്ക്കാനും ജലദോഷം പോലുള്ളവയ്‌ക്കെതിരെ സ്വാഭാവിക തടസ്സം സൃഷ്ടിക്കാനും ഫൈറ്റോ റിലീഫ് സഹായിക്കും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സമഗ്ര സംവിധാനങ്ങളിലൊന്നായ പരമ്പരാഗത ആയുർവേദ പ്രതിവിധിയെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. ഈ ഹെർബൽ ഫുഡ് സപ്ലിമെന്റിൽ കുർക്കുമ, മാതളനാരകം, ഇഞ്ചി എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ പ്രവർത്തനത്തെ ശക്തമായി ഉത്തേജിപ്പിക്കുന്നു.

2.തെറാപ്പി – പുതിയ യുഗത്തിൽ
വിഷാദം, മാനസികരോഗങ്ങൾ എന്നിവയുമായുള്ള പോരാട്ടം കഠിനമാണ്. എന്നാൽ ആരോടെങ്കിലും സംസാരിക്കാൻ, പ്രത്യേകിച്ച് മാനസികാരോഗ്യ വിദഗ്ധരുമായി സംസാരിക്കാൻ കഴിഞ്ഞാലോ? യുകെയിലുടനീളം പലരും ഇതിനകം ഉപയോഗിച്ച ഇൻക്വയർ ടോക് എന്ന ജനപ്രിയ പോർട്ടൽ, നിങ്ങൾ എവിടെയായിരുന്നാലും പരിശോധിച്ചതും യോഗ്യതയുള്ളതുമായ സൈക്കോതെറാപ്പിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, കൗൺസിലർമാർ എന്നിവരുമായി ഓൺലൈൻ തെറാപ്പി സെഷനുകൾ ബുക്ക് ചെയ്യാൻ നിങ്ങളെ പ്രാപ്‌തമാക്കുന്നു. അഞ്ച് മണിക്കൂർ മുമ്പേ ഒരു സെഷൻ ബുക്ക് ചെയ്യാം. ഒപ്പം നിങ്ങൾക്ക് സുരക്ഷിതവും സന്തോഷകരവുമാണെന്ന് തോന്നുന്ന ഒരിടത്ത് നിന്ന് പൂർണ്ണമായും രഹസ്യാത്മക തെറാപ്പി സെഷൻ ആസ്വദിക്കുക.

3.ചിക്കൻപോക്സിനെക്കുറിച്ച് അറിയുക.
കുട്ടികൾക്ക് സാധാരണയായി ഉണ്ടാകാവുന്ന രോഗങ്ങളിലൊന്നാണ് ചിക്കൻപോക്സ്. ചൊറിച്ചിൽ, പൊള്ളയായ ചുണങ്ങു എന്നിവയാണ് ചിക്കൻപോക്സിന്റെ സവിശേഷത. ചിക്കൻപോക്സ് പിടിപെട്ടവരെ വീട്ടിൽ തന്നെ ചികിത്സിക്കുക. ഒരു കുത്തിവയ്പ്പിലൂടെ ചിക്കൻപോക്സും തടയാം. ചിക്കൻ‌പോക്സിനെക്കുറിച്ചുള്ള കൂടുതൽ‌ വിവരങ്ങൾ‌ക്ക്, നിങ്ങളുടെ ജി‌പി, ഫാർ‌മസിസ്റ്റ് അല്ലെങ്കിൽ നഴ്സുമായി സംസാരിക്കുക. ചൊറിച്ചിൽ ഒഴിവാക്കാൻ നിങ്ങളുടെ ഫാർമസിസ്റ്റിന് കൂളിംഗ് ക്രീമുകളെക്കുറിച്ച് ഉപദേശിക്കാനും സാധിക്കും.

4.വീട്ടിൽ സ്പാ-സ്റ്റാൻഡേർഡ് ലേസർ ചികിത്സ
വിദഗ്ധ ഡയോഡ് ലേസർ സാങ്കേതികവിദ്യയുടെ സഹായത്തോടെ ട്രിയ ബ്യൂട്ടി വീട്ടിൽത്തന്നെ ചർമ്മസംരക്ഷണത്തിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. അനാവശ്യ മുടി മുതൽ അകാല വാർദ്ധക്യം വരെയുള്ള നിരവധി ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇതിന്റെ ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങൾ സഹായിക്കുന്നു.

5.ഒരു കപ്പ് ചായ
തുടർച്ചയായ മാനസിക സമ്മർദത്തിന് അടിപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ ഒരു ഹെർബൽ ടീ ഉപയോഗിച്ചു നോക്കൂ. വെഗൻ ആൻഡ് ഓർഗാനിക് സർട്ടിഫൈഡ് സിബിഡി ബിസിനസ്സ് ആണ് ഈ ചായ വിൽക്കുന്ന ലോകത്തിലെ ഒരേയൊരു കമ്പനി. ഇത് സമ്മർദ്ദം, ഉത്കണ്ഠ, മോശം ഉറക്കം, മാനസികാവസ്ഥയിലെ പ്രശ്നങ്ങൾ എന്നിവയെ പരിഹരിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

6.ആരോഗ്യത്തോടെയിരിക്കുക, ജലാംശം നിലനിർത്തുക
ഭക്ഷണം കഴിക്കുന്നത്തോടൊപ്പം തന്നെ ശാരീരിക ആരോഗ്യത്തിനു പ്രാധാന്യം നൽകിയാലോ. ഫിസ് ടാബ്‌ലെറ്റുകളിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു, ഇത് നിങ്ങൾ വീട്ടിൽ ആയിരിക്കുമ്പോൾ  ജലാംശം നിലനിർത്താനും ആരോഗ്യകരമായി ഇരിക്കാനും സഹായിക്കുന്നു. നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പിന്തുണയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കാനും ഫിസ് സഹായിക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ ടാബ്‌ലറ്റ് കലർത്തുക. നിങ്ങൾ കുടിക്കുമ്പോൾ, ഇലക്ട്രോലൈറ്റുകളും ഗ്ലൂക്കോസും നിങ്ങളുടെ ശരീരത്തെ വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. വിറ്റാമിൻ സി, സിങ്ക്, മറ്റ് ശക്തമായ ആന്റിഓക്‌സിഡന്റുകൾ എന്നിവയും ഫിസിൽ അടങ്ങിയിരിക്കുന്നു. അതിനാൽ വീട്ടിൽ കഴിയുമ്പോഴും ആരോഗ്യം നിലനിർത്തുക.

7. സുഖമായ ഉറക്കം
ഉറക്കകുറവാണ് ഇപ്പോൾ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അതിനും പ്രതിവിധിയുണ്ട്. മോഷൻ ന്യൂട്രീഷ്യന്റെ സ്ലീപ്പ് സപ്പോർട്ടറായ അൺപ്ലഗ് ഉപയോഗിക്കാം. പ്രകൃതിദത്ത ധാതുക്കൾ, പ്ലാന്റ് എക്സ്ട്രാക്റ്റുകൾ, അമിനോ ആസിഡുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച അൺപ്ലഗ് ശരീരത്തിന്റെ മെലറ്റോണിൻ – സ്ലീപ്പ് ഹോർമോൺ ഉൽപാദനത്തെ സഹായിക്കുന്നു. അതിനാൽ നിങ്ങൾക്ക് ക്രമേണ വേഗത്തിൽ ആഴമേറിയതും കൂടുതൽ സംതൃപ്തി നൽകുന്നതുമായ ഉറക്കം ലഭിക്കും.

8.വ്യായാമം – കുടുംബത്തിലെ എല്ലാവർക്കും
വേനൽക്കാലം അടുക്കുകയും കാലാവസ്ഥ ചൂടുപിടിക്കുകയും ചെയ്യുമ്പോൾ വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ബൈക്ക് ബ്രാൻഡുകളിലൊന്നായ റാലിക്ക് നിങ്ങളുടെ വേനൽക്കാല ഔട്ടിംഗിനും അതിനുമപ്പുറമുള്ള മികച്ച ബൈക്ക് നൽകാൻ കഴിയും. ഓരോ ആവശ്യത്തിനും അനുയോജ്യമായ മോഡലുകൾ ഉണ്ട്. കുട്ടികളുടെ സൈക്ലിംഗ് കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്നതിനുള്ള മികച്ച സ്റ്റാർട്ടർ ബൈക്ക് ഉൾപ്പെടെയുള്ളവ ലഭ്യമാണ്.

9.ഇ – ഫാക്ടർ
യുകെയിലുടനീളം 3 മുതൽ 6 ദശലക്ഷം ആളുകൾ വരെ (5 മുതൽ 10 ശതമാനം വരെ) യൂറിനറി പ്രശ്നങ്ങൾ നേരിടുന്നവരാണ്. എംബ്രാസ്മെന്റ് ഫാക്ടറിനെ പറ്റി ആലോചിക്കേണ്ട സമയമാണിത്. അഥവാ മൂത്രസഞ്ചി ബലഹീനത. എന്നാൽ ഈയൊരു പ്രശ്നത്തിൽ വിദഗ്ദ്ധോപദേശവും പരിഹാരവും നൽകാൻ ഒന്റെക്സ് ഹെൽത്ത് കെയറിന് കഴിയും.

10.വരണ്ട കൈകളോട് വിട പറയുക
വരണ്ട കൈകൾ നമ്മുടെ സൗന്ദര്യത്തിന് വിലങ്ങുതടി ആവുകയാണ്. ഭാഗ്യവശാൽ, ഇതിനെ നേരിടാൻ ഡെർമാലെക്സ് നിങ്ങളെ സഹായിക്കും. വരണ്ട ചർമ്മത്തെ ശക്തിപ്പെടുത്തുന്നതിനും നന്നാക്കുന്നതിനും സഹായിക്കുന്നതിനിടയിൽ അൾട്രാ-ഹൈഡ്രേറ്റിംഗ് മോയ്‌സ്ചുറൈസർ ഹൈഡ്രേറ്റുകൾ പുനഃസ്ഥാപിക്കും. ഇത് കൈകളെ വൃത്തിയുള്ളതും മനോഹരവും ആക്കും.

സ്വന്തം ലേഖകൻ

ലണ്ടൻ : ലോകത്തെങ്ങും കൊറോണ വൈറസ് പടർന്നുപിടിച്ചതോടെ ലോക്ക്ഡൗണിലാണ് മിക്ക രാജ്യങ്ങളും. ലോക്ക്ഡൗണിൽ പല പ്രതിസന്ധികളും ഉടലെടുത്തെങ്കിലും പ്രകൃതി കൂടുതൽ സുന്ദരിയായി മാറിയത് ഈ കാലത്താണ്. വാഹനങ്ങൾ അധികം ഓടാത്തതിനാൽ യുകെയിലെ ചില പ്രദേശങ്ങളിൽ നൈട്രജൻ ഡൈ ഓക്സൈഡ് അളവ് (എക്‌സ്‌ഹോസ്റ്റ് ഫ്യൂമുകൾ) 50 ശതമാനത്തിലധികം കുറഞ്ഞു. കാലാവസ്ഥയും മെച്ചപ്പെട്ടതോടെ മലിനീകരണം ഇല്ലാതെ ആകാശം നീല നിറത്തിൽ കാണപ്പെട്ടു. മനുഷ്യസഞ്ചാരവും വാഹനസഞ്ചാരവും കുറഞ്ഞതോടെ പ്രഭാതത്തിൽ പക്ഷികളുടെ കലകളാരവവും കേൾക്കാൻ തുടങ്ങി. കൂടുതൽ തേനീച്ച, പക്ഷികൾ, അണ്ണാൻ, കുറുക്കൻ, ബാഡ്ജറുകൾ എന്നിവ പൂന്തോട്ടങ്ങളിലേക്ക് തിരിച്ചെത്തിയതായി ആളുകൾ ശ്രദ്ധിച്ചു. തേനീച്ചകളുടെ സഞ്ചാരത്തിനും തേൻ ശേഖരണത്തിനും ലോക്ക്ഡൗൺ കാലം സഹായകമായി മാറി. പ്രകൃതിയിൽ ഉണ്ടായ ഈ മാറ്റം മനുഷ്യരാശിക്ക് മുഴുവനായുള്ള സന്ദേശമാണ്.

 

ആകാശത്ത് വിമാനങ്ങൾ കുറവായതിനാൽ, രാത്രിയിൽ ആകാശത്തിന്റെ ഫോട്ടോ എടുക്കാൻ പുറപ്പെടുന്ന ഫോട്ടോഗ്രാഫർമാരുടെ എണ്ണവും കൂടിവരുന്നു. ന്യൂകാസിലിലെ കടൽതീരത്ത് സന്ദർശകർ കുറവായതിനാൽ കടൽകൊക്കുകൾ മീൻ പിടിക്കുന്ന കാഴ്ചയും രൂപപ്പെട്ടു. നമ്മുടെ ഗ്രഹത്തിന്റെ ചൂടിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയോ എന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പരിശോധിക്കുന്നുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും ഈ തിരിച്ചുവരവും മലിനീകരണം ഇല്ലാത്തതിനാൽ തെളിഞ്ഞ ആകാശവും സമുദ്രവും മനുഷ്യന് നൽകുന്നത് വലിയ സന്ദേശമാണ്. പ്രകൃതിയുടെ യഥാർത്ഥ സൗന്ദര്യം വെളിപ്പെട്ടുവന്ന ചിത്രങ്ങളും ലോക്ക്ഡൗൺ കാലത്തെ മനോഹര കാഴ്ചകളായി.

RECENT POSTS
Copyright © . All rights reserved