Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഊർജ്ജ വില വൻതോതിൽ വർധിച്ചതിനെ തുടർന്ന് രണ്ടു യു കെ ഊർജ്ജ വിതരണ കമ്പനിക്കാർ കൂടി വിതരണത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരിക്കുകയാണ്. പ്യുവർ പ്ലാനറ്റ്, കൊളറാഡോ എനർജി എന്നീ കമ്പനികളാണ് വിതരണം അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഊർജ്ജ വിലയിലുള്ള വൻതോതിലുള്ള വർധനവും, കസ്റ്റമേഴ്സിനു മേൽ കൂടുതൽ തുക ചുമത്തുന്നതിലുള്ള നിയന്ത്രണങ്ങളുമാണ് കമ്പനികളെ ഈ സംരംഭത്തിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുന്നത്. രണ്ടു കമ്പനികളുടെയും ഉപഭോക്താക്കൾക്ക് പുതിയ സപ്ലൈയേഴ്സിനെ ലഭിക്കും. ഏകദേശം 2,35000 ത്തോളം ഉപഭോക്താക്കൾക്കാണ് പ്യുവർ പ്ലാനറ്റ് ഗ്യാസ്, ഇലക്ട്രിസിറ്റി എന്നിവ വിതരണം ചെയ്യുന്നത്. കോളറാഡോ വിതരണക്കാർ ഏകദേശം 15, 000 ത്തോളം ഉപഭോക്താക്കൾക്കും നൽകിവരുന്നുണ്ട്. അടുത്ത രണ്ട് ആഴ്ചകൾക്കുള്ളിൽ തന്നെ ഉപഭോക്താക്കൾക്ക് പുതിയ ഡീലർമാരെ ലഭിക്കുമെന്ന ഉറപ്പ് എനർജി റെഗുലേറ്റർ ആയിരിക്കുന്ന ഓഫ്ജെം അറിയിച്ചിട്ടുണ്ട്.

ഇതോടെ ഊർജ്ജ വിലവർദ്ധനവ് മൂലം പ്രതിസന്ധിയിലായിരിക്കുന്നത് ഏകദേശം രണ്ടു മില്യനോളം ആയിരിക്കുകയാണ്. ഊർജ്ജ വിലവർദ്ധനവ് വിതരണക്കാർക്ക് മേൽ വൻ സമ്മർദ്ദം ഏൽപ്പിക്കുന്നതായി കഴിഞ്ഞ ദിവസം ഓഫ്ജെം വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കളുടെ സംരക്ഷണമാണ് തങ്ങൾക്ക് മുഖ്യമെന്ന് ഓഫ്ജെം ഡയറക്ടർ നീൽ ലോറൻസ് പറഞ്ഞു. ഉപഭോക്താക്കൾക്ക് ഒരുതരത്തിലുള്ള ധനനഷ്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. തങ്ങൾ ഊർജ്ജം വാങ്ങുന്നതിനേക്കാൾ കുറച്ചു വിലയ്ക്ക് ഉപഭോക്താക്കളിൽ എത്തിക്കണമെന്നാണ് ഗവണ്മെന്റും ഓഫ്ജെമും ആവശ്യപ്പെടുന്നതെന്ന് പ്യുവർ പ്ലാനറ്റ് അധികൃതർ പറഞ്ഞു. എന്നാലിത് തങ്ങളാൽ അസാധ്യമാണെന്നും, അതിനാലാണ് പിൻമാറുന്നതെന്നും കമ്പനി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഭാവിയിൽ ഡ്രൈവിംഗ് ലൈസൻസുകളിൽ മാറ്റമുണ്ടാകുമെന്നും ലൈസൻസുകൾ ഡിജിറ്റലായി മാറുമെന്നും ഡിവിഎൽഎ വ്യക്തമാക്കി. ഇപ്പോഴുള്ള ഡ്രൈവിംഗ് ലൈസൻസിന് പകരമായി ഡിജിറ്റൽ ലൈസൻസ്‌ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. 2024ഓടെ ലൈസൻസുകൾക്കായി ഒരു ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഡിവിഎൽഎ വ്യക്തമാക്കിക്കഴിഞ്ഞു. താൽക്കാലിക ലൈസൻസ് വിജയകരമാണെങ്കിൽ, പൂർണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറാനാണ് സർക്കാർ പദ്ധതിയിടുന്നത്. യൂറോപ്യൻ യൂണിയൻ നിയമങ്ങൾ കാരണമാണ് ഡിജിറ്റൽ ലൈസൻസുകൾ അവതരിപ്പിക്കുന്നതിന് കാലതാമസം വന്നത്. എന്നാൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ഗതാഗത സെക്രട്ടറി വ്യക്തമാക്കി.

2021 മുതൽ 2024 വരെ നീണ്ടുനിൽക്കുന്ന പദ്ധതിയിലെ ആദ്യ ഘട്ടമായി പ്രൊവിഷണൽ ഡ്രൈവർമാർക്ക് ഡിജിറ്റൽ ലൈസൻസ് നൽകും. പേപ്പർ സർട്ടിഫിക്കറ്റുകൾ ഒഴിവാക്കി ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഉപഭോക്താക്കൾക്ക് സുരക്ഷിതമായ നിരവധി സേവനങ്ങളിലേയ്ക്ക് വളരെ വേഗം എത്താൻ കഴിയുമെന്നതോടൊപ്പം വർദ്ധിച്ചുവരുന്ന സാങ്കേതികവിദ്യകളുടെ ഉപയോഗം വിപുലീകരിക്കുകയെന്ന ലക്ഷ്യവും സർക്കാരിനെ സ്വാധീനിച്ചിട്ടുണ്ട്.

ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റൽ ആവുന്നതോടെ ഉപയോഗം എളുപ്പമാകുമെന്ന് മോട്ടോർ റിസർച്ച് ചാരിറ്റി ആർഎസി ഫൗണ്ടേഷന്റെ ഡയറക്ടർ സ്റ്റീവ് ഗുഡിംഗ് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ഡ്രൈവിംഗ് ചാരിറ്റികളും സ്ഥാപനങ്ങളും പുതിയ പദ്ധതികളെക്കുറിച്ച് ആശങ്കാകുലരാണ്. വ്യക്തിഗത വിവരങ്ങൾ ഫോണുകളിൽ സൂക്ഷിക്കുന്നത് ഹാക്കർമാരെ കൂടുതൽ ആകർഷിക്കുമെന്ന് അവർ ഭയപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് വാക്സിനെതിരെ പ്രചാരണം നടത്തുന്നവർ സ്കൂളുകളിലെ കുട്ടികൾ വാക്‌സിനെടുക്കെരുതെന്ന തരത്തിലുള്ള വ്യാജ രേഖകൾ പ്രധാനാദ്ധ്യാപകർക്ക് നൽകി. യുകെയിൽ 12 – 15 വയസ്സിനിടയിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകുന്നതിനായുള്ള തീരുമാനം എടുക്കുന്നതിന് വളരെ മുൻപ് തന്നെ പ്രായമായവരെ അപേക്ഷിച്ച് കൊറോണ വൈറസിൽ നിന്ന് വളരെ കുറഞ്ഞ അപകടസാധ്യതയുള്ള ആരോഗ്യമുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്‌പ്പുകൾ നൽകേണ്ടതുണ്ടോ എന്ന ചർച്ച നടന്നിരുന്നു. എന്നാൽ ഈ ചർച്ച നിലനിൽക്കേയാണ് വാക്‌സിനെതിരെ പ്രചാരകർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്.

എൻഎച്ച്എസിൽ നിന്ന് എന്ന രീതിയിലുള്ള വ്യാജ വാക്സിൻ-സമ്മത പത്രമാണ് ഇംഗ്ലണ്ടിലെ സ്കൂളുകളിലേയ്ക്ക് പ്രചാരകർ അയച്ചത്. ഇത്തരത്തിലുള്ള വാക്സിൻ വിരുദ്ധ കത്തുകളെക്കുറിച്ച് സ്കൂളുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട് . വാക്സിൻ സ്വീകരിക്കുന്ന 29,389 ൽ ഒരാളെങ്കിലും വാക്സിൻ സ്വീകരിക്കുന്നത് മൂലം മരണപ്പെടുന്നുണ്ടെന്നുള്ള തെറ്റായ പ്രസ്താവനയും കത്തിൽ ഉണ്ട്. പ്രതിരോധകുത്തിവയ്പുകൾ എടുത്തതിനുശേഷം ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായുള്ള മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ യെല്ലോ കാർഡ് സ്കീമിൽ നിന്നാണ് ഈ കണക്കുകൾ എടുത്തതെന്നാണ് പ്രാഥമിക നിഗമനം. സ്കീമിൽ ഏകദേശം 49 ദശലക്ഷം ആളുകൾ ഒരു ഡോസ് പ്രതിരോധകുത്തിവയ്‌പ്പെങ്കിലും സ്വീകരിച്ചതായും 1,600 മരണങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധകുത്തിവയ്പ്പിനുശേഷം ഒരാൾ മരിക്കുമ്പോൾ വാക്സിൻ സ്വീകരിച്ചതുമൂലമാണ് അയാൾ മരിച്ചതെന്ന് അർഥമാകുന്നില്ല. ഓരോ ദിവസവും പല കാരണങ്ങളാൽ മനുഷ്യർ മരിക്കുന്നു, പ്രായമായവരും ഗുരുതരമായ രോഗാവസ്ഥയിൽ നിൽക്കുന്നതുമായ നിരവധി പേരാണ് കോവിഡ് വാക്സിൻ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്.

എംഎച്ച്ആർഎ യുടെ അന്വേഷണത്തിൽ മരണമുൾപ്പടെയുള്ള കോവിഡ് വാക്സിൻെറ പാർശ്വ ഫലങ്ങളായി കരുതുന്നവ സാധാരണ ജനസംഖ്യയെ അപേക്ഷിച്ച് കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ താരതമ്യേന കുറവാണെന്ന് കണ്ടെത്താൻ സാധിച്ചിരുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ (ഒഎൻഎസ്) ഓഗസ്റ്റ് മാസം വരെയുള്ള കണക്കനുസരിച്ച് 5 മരണങ്ങൾക്കാണ് വാക്സിൻ അടിസ്ഥാന കാരണമായി നിലനിൽക്കുന്നത്. ഇത് മരിച്ചവരുടെ മെഡിക്കൽ രേഖകളും മറ്റും പരിശോധിച്ചതിൻെറ വെളിച്ചത്തിൽ ഡോക്ടർമാരാണ് നിർണയിച്ചത്. അതായത് അഞ്ച് ദശലക്ഷത്തിൽ ഒരാൾ മാത്രമായിരിക്കും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചത് മൂലം മരിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ചുവന്ന ‘എക്സ്’ അടയാളപ്പെടുത്തിയിരിക്കുന്ന പാതയിലൂടെ വാഹനമോടിച്ചാൽ ഇനി പിടിവീഴും. പ്രവേശനം നിരോധിച്ച വഴിയിലൂടെ വാഹനമോടിക്കുന്നവരെ പിടികൂടാൻ ഓട്ടോമാറ്റിക് മോട്ടോർവേ ക്യാമറകൾക്ക് കഴിയുമെന്ന് ഹൈവേസ് ഇംഗ്ലണ്ട് സ്ഥിരീകരിച്ചു. രാജ്യമെമ്പാടുമുള്ള മോട്ടോർവേകളിൽ ‘എക്സ്'(X) അടയാളപ്പെടുത്തിയ പാതകളിൽ വാഹനം ഓടിക്കുന്നവരെ തിരിച്ചറിയാനാണ് പുതിയ ഓട്ടോമാറ്റിക് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. റെഡ് എക്സ് ലെയിനിൽ ഡ്രൈവ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും മോട്ടോർവേ ക്യാമറകൾക്ക് ഇപ്പോൾ നിയമം ലംഘിക്കുന്ന ഡ്രൈവർമാരെ സ്വയമേ കണ്ടെത്താനാകുമെന്നും അധികൃതർ അറിയിച്ചു. പിടിക്കപ്പെട്ടാൽ 100 പൗണ്ട് പിഴ അടയ്‌ക്കേണ്ടി വരും. ഒപ്പം ലൈസൻസിൽ മൂന്ന് പോയിന്റുകളും നേരിടേണ്ടിവരും.

എന്നാൽ പുതിയ നിയമത്തിൽ ഡ്രൈവർമാർ അസന്തുഷ്ടരാണ്. ഇത്തരം നിയന്ത്രണങ്ങൾ വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അവർ പ്രതികരിച്ചു. റോഡ് പണിയില്ലാത്തപ്പോൾ മോട്ടോർവേയിൽ അസംബന്ധ ചിഹ്നങ്ങൾ സ്ഥാപിക്കുന്നത് ആദ്യം അവസാനിപ്പിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു. എന്നിരുന്നാലും നിയമങ്ങൾ കർശനമാകുന്നതോടെ അപകടങ്ങൾ കുറയുമെന്ന പ്രതീക്ഷയിലാണ് അധികാരികൾ. ഇത്തരം മോട്ടോർവേ ക്യാമറകളിലൂടെ അശ്രദ്ധമായ ഡ്രൈവിംഗിന് ഒരുപരിധി വരെ തടയിടാൻ കഴിയും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മഹാമാരിയുടെ തുടക്കത്തിൽ കൂടുതൽ ഫലപ്രദമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബ്രിട്ടൻ പരാജയപ്പെട്ടതായി കുറ്റപ്പെടുത്തുന്ന എംപിമാരുടെ റിപ്പോർട്ട് പുറത്തുവന്നു. കോവിഡ് കൈകാര്യം ചെയ്തത് രാജ്യത്തിൻറെ ചരിത്രത്തിലെ നാളിതുവരെയുള്ള പൊതുജനാരോഗ്യ പരാജയങ്ങളുടെ ഏറ്റവും വലിയതായാണ് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത് . വൈറസ് ബാധയിലൂടെ നേടുന്ന ആർജ്ജിത പ്രതിരോധശേഷിയിലൂടെ മഹാമാരിയെ മറികടക്കാമെന്ന ചിന്താഗതി സർക്കാരിനെ ഉണ്ടായിരുന്നതാണ് ബ്രിട്ടനിൽ തുടക്കത്തിൽ കോവിഡ്-19 പിടിവിട്ട് പടർന്നു പിടിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതാണ് രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടക്കത്തിൽ ഏർപ്പെടുത്താൻ കാലതാമസം നേരിട്ടതും അതിൻറെ ഫലമായി ആയിരക്കണക്കിന് ജീവൻ നഷ്ടപ്പെടാൻ കാരണവും ആയത് . റിപ്പോർട്ടിലെ ഈ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ ബോറിസ് ജോൺസൺ സർക്കാരിൻറെ മേൽ വൻ വിമർശനങ്ങൾക്ക് കാരണമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

എന്നാൽ റിപ്പോർട്ടിൽ പ്രതിരോധകുത്തിവയ്പ്പിനെ കുറിച്ചുള്ള പരാമർശ ഭാഗങ്ങൾ ഗവൺമെൻറിന് ആശ്വാസം നൽകുന്നവയാണ് . ലോകത്തിൽ ആദ്യമായി പൊതു ജനങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കം ഇട്ടത് ബ്രിട്ടനായിരുന്നു . യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകി രോഗത്തെ നിയന്ത്രിക്കാൻ ബ്രിട്ടീഷ് സർക്കാരിനും എൻഎച്ച്എസിനും വിജയം കണ്ടെത്താനായി . പലരാജ്യങ്ങളും ആവശ്യമായ വാക്സിൻ കിട്ടാതെ ബുദ്ധിമുട്ടിയപ്പോഴും തുടക്കത്തിൽ തന്നെ വാക്‌സിൻ നിർമാതാക്കളുമായി കരാറിൽ ഏർപ്പെടാൻ രാജ്യത്തിനായി. ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ കമ്മിറ്റി, സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റി, വിവിധ പാർട്ടികളിൽ നിന്നുള്ള എംപിമാർ എന്നിവരിൽനിന്ന് തെളിവ് എടുത്താണ് 180 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രാജ്യത്തെ തൊഴിലവസരങ്ങളുടെ എണ്ണം കുത്തനെ ഉയർന്നതായി ഔദ്യോഗിക കണക്കുകൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെ ജോലി ഒഴിവുകൾ 11 ലക്ഷത്തിൽ എത്തിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു. 2001 ന് ശേഷം ഇതാദ്യമായാണ് ഒഴിവുകൾ ഇത്രയധികം ഉയരുന്നത്. ചില്ലറവ്യാപാര മേഖലയിലും വാഹന അറ്റകുറ്റപ്പണി മേഖലയിലുമാണ് കൂടുതൽ ഒഴിവുകൾ. കോവിഡ് പ്രത്യാഘാതങ്ങളിൽ നിന്ന് തൊഴിൽ മേഖല ശക്തിപ്പെട്ടു വരികയാണ്. ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ എണ്ണം സെപ്റ്റംബറിൽ ഉയർന്നിട്ടുണ്ട്. എല്ലാ തൊഴിൽ മേഖലയിലും കോവിഡിന് മുമ്പുള്ളത്രയും ഒഴിവ് ഇപ്പോഴുമുള്ളതായി ഒഎൻഎസ് വ്യക്തമാക്കി.

സർക്കാരിന്റെ പ്രവർത്തനം പ്രോത്സാഹജനകമാണെന്ന് ചാൻസലർ റിഷി സുനക് പറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് എട്ടു മാസം തുടർച്ചയായി കുറഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും വർദ്ധിച്ചുവരുന്ന ഒഴിവുകൾ രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുപ്പിനെ തടസ്സപ്പെടുത്തുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിദഗ്ദ്ധരായ ജീവനക്കാരെ കണ്ടെത്താൻ തൊഴിലുടമകൾ ബുദ്ധിമുട്ടുന്നതിനാൽ പല മേഖലയിലും ഒഴിവുകൾ വർദ്ധിക്കുകയാണ്. ജീവനക്കാരെ നിലനിർത്തുന്നത് ഒരു പ്രശ്നമാണെന്നും വ്യവസായത്തിന് മേൽ സമ്മർദ്ദം ഏറുകയാണെന്നും തൊഴിലുടമകൾ വ്യക്തമാക്കി.

ലോറി ഡ്രൈവർമാരുടെ കുറവ്, കോവിഡ്, ബ്രെക്സിറ്റ്, നികുതി മാറ്റങ്ങൾ എന്നിവയോടൊപ്പം കഴിഞ്ഞ ആഴ്ച ഇന്ധന വിതരണത്തിലുണ്ടായ തടസ്സവും ഭക്ഷ്യ വിതരണ ശൃംഖലയെ മോശമായി ബാധിച്ചു. തൊഴിൽ ക്ഷാമം സമ്പദ് വ്യവസ്ഥയെ മുഴുവൻ ബാധിക്കുന്നുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപ്ലോയ്മെന്റ് സ്റ്റഡീസ് അറിയിച്ചു. കോവിഡ് സമയത്ത് സർക്കാർ ഏർപ്പെടുത്തിയ തൊഴിൽ പിന്തുണ പദ്ധതിയായ ഫർലോ സ്കീം കഴിഞ്ഞ മാസമാണ് അവസാനിച്ചത്. സ്കീമിനെ ആശ്രയിച്ചാണ് പത്തു ലക്ഷത്തോളം ജോലികൾ നിലനിന്നിരുന്നത്. എന്നാൽ അതിനുശേഷം ജോലി വെട്ടിക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

എഡ്മണ്ടൻ:- കോട്ടയം മേരിലാൻ്റ് കാര്യാങ്കൽ ജോസഫിൻ്റെ മകൻ സണ്ണി ജോസഫ് ഒക്ടോബർ 9 വൈകുന്നേരം നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തിന് നാട്ടിൽ ചികിത്സയിലായിരുന്നു. ഭാര്യ റീനാ സണ്ണി നോർത്ത് മിഡിൽസെക്സ് എൻ.എച്ച്.എസ് ഹോസ്പിറ്റൽ എ & ഇ നേഴ്സാണ്. മക്കൾ : അലൻ സണ്ണി (18) മെഡിസിൻ വിദ്യാർത്ഥി, യു സി എൽ ലണ്ടൻ, നയന സണ്ണി (14) ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി. പരേതൻ്റെ കുടുംബം ഈസ്റ്റ് ആംഗ്ലിയ റീജിയനിലെ നോർത്ത് ലണ്ടൻ എഡ്മമണ്ടൻ മലയാളി അസോസിയേഷനിലെ അംഗമാണ് .

മൃതസംസ്കാര ശുശ്രൂഷകൾ പതിനൊന്നാം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് മേരിലാൻ് സെൻ്റ്. മേരീസ് പള്ളിയിൽ വച്ച് നടന്നു .

സണ്ണി ജോസഫിൻ്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലിലിബറ്റിന്റെ ജ്ഞാനസ്നാന ചടങ്ങ് യുകെയിൽ വെച്ചുണ്ടാവില്ലെന്ന് അറിയിച്ച് കൊട്ടാരം. ഹാരിക്കും മേഗനും ഈ വർഷം ജൂൺ 4നാണ് കുഞ്ഞ് പിറന്നത്. മകൾ ലിലിബെറ്റുമായി ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്നും അവിടെ വച്ച് ജ്ഞാനസ്നാന ചടങ്ങ് നടത്തുമെന്നും മുമ്പ് അറിയിച്ചിരുന്നു. എന്നാൽ അതുണ്ടാവില്ലെന്നും കാലിഫോർണിയയിൽ വച്ചു തന്നെ ചടങ്ങ് നടത്തപ്പെടുമെന്നും രാജകീയ വൃത്തങ്ങൾ അറിയിച്ചു. രാജ്ഞിയുടെ കുട്ടിക്കാലത്തെ വിളിപ്പേരാണ് കുഞ്ഞിന് ഇപ്പോൾ നൽകിയിരിക്കുന്നത്. വിൻഡ് സർ കൊട്ടാരത്തിൽ രാജ്ഞിയുടെ മുമ്പാകെ ചടങ്ങ് നടത്താനാണ് മുമ്പ് പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് മാറ്റം ഉണ്ടാവുകയായിരുന്നു.

യുകെയിൽ ഈ ചടങ്ങ് നടക്കാൻ സാധ്യത ഇല്ലെന്നും ദമ്പതികൾ യുഎസിലെ എപ്പിസ്കോപ്പൽ ദേവാലയത്തിൽ മകൾക്ക് നാമകരണം ചെയ്യുമെന്നും സ്രോതസ്സുകൾ വെളിപ്പെടുത്തി. പേരക്കുട്ടിയെ നേരിൽ കാണാൻ രാജ്ഞി ഇനിയും കാത്തിരിക്കേണ്ടി വരും. അടുത്ത ആഴ്ച ബ്രിട്ടനിൽ തന്റെ സഹോദരൻ വില്യം രാജകുമാരനോടൊപ്പം ഹാരി പാർട്ടിയിൽ പങ്കെടുക്കില്ലെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം ഉണ്ടാവുന്നത്. യു‌എസിൽ ചടങ്ങ് നടത്തുന്നതിനാൽ ലിലിബെറ്റിനെ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഒരു അംഗമായി പരിഗണിക്കില്ല. എന്നിരുന്നാലും, യുകെയിൽ വന്നാൽ പള്ളിയിൽ പേര് ചേർക്കാൻ സാധിക്കും.

2019 ൽ വിൻഡ്‌സറിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ വച്ചാണ് ലിലിബറ്റിന്റെ സഹോദരൻ ആർച്ചിയുടെ ജ്ഞാനസ്നാന ചടങ്ങ് നടന്നത്. 25 പേർ മാത്രം ഉൾപ്പെട്ട ചടങ്ങ് വളരെ സ്വകാര്യമായാണ് നടന്നത്. ദമ്പതികൾ ഇതുവരെയും മകളുടെ ചിത്രം പുറത്തുവിട്ടിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞ ക്രിസ്മസ് കാലത്ത് കുടുംബത്തോടൊപ്പം ക്രിസ്മസ് ഡിന്നർ കഴിച്ചത് മൂലം നട്സ് അലർജി ഉണ്ടായി മരണപ്പെട്ട പന്ത്രണ്ടുവയസ്സുകാരൻ കേസൺ ഹാൾവുഡിന്റെ മരണത്തിൽ അന്വേഷണം പൂർത്തിയായി. വിൻസ്ഫോർഡിൽ നിന്നുള്ള കേസൺ കഴിഞ്ഞ ക്രിസ്മസ് കാലത്ത് കൂട്ടുകാരോടൊപ്പം വാർട്ടൻ റിക്രിയേഷൻ പാർക്കിൽ കളിച്ചു കൊണ്ടിരുന്നപ്പോഴാണ് സുഖമില്ലാതായത്. ആസ്മയും, നട്സ് അലർജിയുമുള്ള കുട്ടി ക്രിസ്മസ് ഡിന്നർ കഴിച്ച ശേഷമാണ് സുഖമില്ലാതായത്. കുട്ടിയുടെ മുത്തശ്ശൻ ആൽബർട്ട് കുട്ടിയുടെ അലർജി ഓർമ്മിക്കാതെ, ഭക്ഷണത്തിൽ നട്ട്സ് ഉൾപ്പെടുത്തിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ വിചാരണയിൽ ആൽബർട്ട് തനിക്ക് സംഭവിച്ച മറവി ഏറ്റുപറഞ്ഞു. പാർക്കിൽ കുഴഞ്ഞുവീണ കുട്ടിയുടെ അടുത്തേക്ക് ഉടൻതന്നെ പാരാമെഡിക്കൽ സംഘമെത്തിയെങ്കിലും രക്ഷിക്കാനായിരുന്നില്ല.


സീനിയർ പോലീസ് ഓഫീസർ ചെഷ്യർ അലൻ മൂറിനു കുട്ടിയുടെ മാതാവ് ലൂയിസ് നൽകിയ വിവരണത്തിൽ, 2.25ന് ആണ് ഏകദേശം തങ്ങൾ ഭക്ഷണം കഴിക്കുവാൻ ഇരുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണത്തിനുശേഷം കൂട്ടുകാരോടൊപ്പം കളിക്കാനായി കേസൺ പോവുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഇരുപതു മിനിറ്റിനു ശേഷം കേസണിനു സുഖം ഇല്ലാതായി എന്ന ഫോൺ കോൾ തനിക്ക് വന്നതായും അവർ പറഞ്ഞു. ശ്വാസം മുട്ടൽ അനുഭവപ്പെട്ട കേസണിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാനുള്ള ആംബുലൻസ് വന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസ് അധികൃതർക്ക് നൽകിയ റിട്ടൻ സ്റ്റേറ്റ് മെന്റിൽ തന്റെ മകളായ ലൂയിസിനെയും കൊച്ചുമക്കളെയും ക്രിസ്മസ് കാലത്ത്‌ താനാണ് വീട്ടിലേക്ക് ക്ഷണിച്ചതെന്ന് ആൽബർട്ട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആഹാരം ഉണ്ടാക്കിയപ്പോൾ കേസണിനു നട്സ് അലർജി ഉണ്ടെന്ന് ഓർമിക്കാതെ, ഭക്ഷണത്തിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. അനാഫൈലാറ്റിക് ആസ്തമ മൂലമാണ് കേസൺ മരണപ്പെട്ടത് എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനിൽ മലയാളി യുവാവിന് വെടിയേറ്റ സംഭവത്തിൽ രണ്ട് ദിവസമായി അക്രമികളെ പിടികൂടാനായിട്ടില്ല. വെടിയേറ്റതിനു പുറകെ കഠാര ആക്രമണത്തിനും ഇരയായ മലയാളി യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. അന്വേഷണം ഊർജിതമായി നടത്തുന്നതായാണ് പോലീസിനോട് അടുത്ത കേന്ദ്രങ്ങൾ നൽകുന്ന സൂചന. യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ മലയാളി യുവാവിനെ കൂടാതെ മറ്റു രണ്ടു പേരും ആക്രമണത്തിന് ഇരയായിരുന്നു. ഭീകരാക്രമണം അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചെങ്കിലും സംഭവത്തിന് പിന്നിലുള്ള യഥാർത്ഥ കാരണം പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അക്രമികൾ ഉപയോഗിച്ചു എന്ന് കരുതുന്ന ഒരു ബ്ലാക്ക് ഓഡി എ 7 കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

യുകെയിലേയ്ക്ക് കുടിയേറിയ മലയാളി സമൂഹത്തിന് കടുത്ത ഞെട്ടലും ആശങ്കയുമാണ് മലയാളി യുവാവിനേറ്റ ദാരുണ സംഭവത്തെ തുടർന്ന് ഉണ്ടായിരിക്കുന്നത്. സംഭവത്തിന് പിന്നിലുള്ള കാരണം വംശീയ വിദ്വേഷമാണോ എന്ന സംശയവും ശക്തമായിട്ടുണ്ട്. നേരത്തെ യുകെയിലെ മലയാളിയെ അതിക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച പട്ടാളക്കാരന് കോടതി കഠിന ശിക്ഷ വിധിച്ചിരുന്നു. യുകെയിലെ പ്രമുഖ ഷെഫും യൂട്യൂബറുമായ നോർത്ത് യോർക്ക് ഷെയറിലെ നോർത്ത് അലർറ്റൻ സ്വദേശി നോബി ജെയിംസിനെ ആക്രമിച്ച സംഭവം മാധ്യമങ്ങളിൽ വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. അന്ന് ബ്രിട്ടീഷ് പൗരനും, മുൻ ആർമി ഓഫീസറുമായ സ്റ്റെഫാൻ വിൽസണെ 10 വർഷത്തെ തടവ് ശിക്ഷയ്ക്കാണ് കോടതി വിധിച്ചത്.

RECENT POSTS
Copyright © . All rights reserved