ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വിദേശയാത്ര സംബന്ധിച്ച നിയമങ്ങൾ ലഘൂകരിക്കുന്നതോടെ ഇനി യാത്രകൾ കൂടുതൽ എളുപ്പത്തിലാവും. ട്രാഫിക് ലൈറ്റ് സിസ്റ്റം ഉപേക്ഷിച്ചതോടൊപ്പം ഒക്ടോബർ 4 തിങ്കളാഴ്ച മുതൽ ആമ്പർ, ഗ്രീൻ ലിസ്റ്റുകൾ ഒന്നിലേക്ക് ലയിപ്പിക്കും. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ ഇനി പിസിആർ പരിശോധന നടത്തേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കി. റെഡ് ലിസ്റ്റ് നിലനിൽക്കുമെങ്കിലും അതിലുൾപ്പെടുന്ന രാജ്യങ്ങളുടെ എണ്ണം പതിവിലും കുറവായിരിക്കും. തുർക്കി, പാകിസ്താൻ, മാലിദ്വീപ് എന്നിവയുൾപ്പെടെ എട്ട് രാജ്യങ്ങളെ സെപ്റ്റംബർ 22 മുതൽ റെഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുകയാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർ ഇപ്പോഴും പുറപ്പെടുന്നതിന് മുമ്പ് പരിശോധന നടത്തണം. എത്തിച്ചേർന്നതിന് ശേഷമുള്ള രണ്ട്, എട്ട് ദിവസങ്ങളിൽ പിസിആർ പരിശോധനയും ആവശ്യമാണ്.

ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ജപ്പാൻ, ഇസ്രായേൽ, കാനഡ എന്നിവയുൾപ്പെടെ 17 രാജ്യങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിച്ച യാത്രക്കാരെയും അംഗീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. സ്പെയിനിൽ നിന്ന് മടങ്ങുന്ന യാത്രക്കാർ പിസിആർ ടെസ്റ്റ് ചെയ്യാൻ സർക്കാർ നിർദ്ദേശിക്കുന്നുണ്ട്. സ്പെയിൻ, ഫ്രാൻസ്, ഗ്രീസ്, ഇറ്റലി തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇപ്പോൾ ആമ്പർ ലിസ്റ്റിലാണ്. ആമ്പർ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യത്ത് നിന്ന് മടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. പൂർണമായി വാക്സിൻ സ്വീകരിക്കാത്തവർ 10 ദിവസം സ്വയം ഒറ്റപ്പെടണം.

നിലവിൽ ഗ്രീൻ ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിച്ച ശേഷം ഐസൊലേഷനിൽ കഴിയേണ്ടതില്ല. പുറപ്പെടുന്നതിന് മുമ്പ് കോവിഡ് -19 ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം കയ്യിൽ കരുതിയാൽ മതിയാവും. തിരിച്ചെത്തിയതിന് ശേഷം രണ്ടാം ദിവസം ഒരു ടെസ്റ്റ് ബുക്ക് ചെയ്യുകയും ഒരു പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കുകയും ചെയ്യണം. പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ മാത്രം ഐസൊലേഷനിൽ കഴിയുക. ബ്രസീലും ദക്ഷിണാഫ്രിക്കയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ നിലവിൽ റെഡ് ലിസ്റ്റിലാണ്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് തിരികെ എത്തുന്നവർ സർക്കാർ അംഗീകൃത ക്വാറന്റൈൻ ഹോട്ടലിൽ 10 ദിവസം ഐസൊലേഷനിൽ കഴിയണം. ഇതിനായി മുൻകൂട്ടി പണമടച്ചു ബുക്ക് ചെയ്യേണ്ടതുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഡ്രൈവിംഗ് ലൈസൻസ് സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ വരുത്തുവാൻ ഡ്രൈവർ & വെഹിക്കിൾ ലൈസൻസിങ് ഏജൻസി (ഡി വി എൽ എ ) തീരുമാനിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് കാർഡുകൾക്ക് പകരം പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ ആയിരിക്കും ഇനിമുതൽ ലൈസൻസുകൾ ലഭ്യമാവുക. ഡിജിറ്റൽ സംവിധാനത്തോടൊപ്പം തന്നെ പ്ലാസ്റ്റിക് കാർഡുകളും നൽകുമെങ്കിലും, കുറച്ചു കഴിയുമ്പോൾ പ്ലാസ്റ്റിക് കാർഡുകൾ പൂർണമായും നിർത്തുവാൻ ആകുമെന്നും ഏജൻസി അറിയിച്ചു. യൂറോപ്യൻ യൂണിയനിൽ നിലനിന്നിരുന്ന നിയമം മൂലമാണ് ഇതുവരെയും ഡിജിറ്റൽ സംവിധാനം നടപ്പിലാക്കാൻ സാധിക്കാതിരുന്നത് എന്ന് ഡിപ്പാർട്ട്മെന്റ് ഫോർ ട്രാൻസ്പോർട്ട് വക്താവ് അറിയിച്ചു. യുകെയിലെ ഗതാഗത സംവിധാനം ആധുനികതയിലേക്ക് നടന്നടുക്കുകയാണെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് വ്യക്തമാക്കി.

2024 ഓടെ മാത്രമേ പുതിയ പ്രൊഫഷണൽ ലൈസൻസുകൾ ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാകുകയുള്ളൂ. എന്നാൽ അടുത്ത വർഷം മുതൽ ഇതിന്റെ ട്രയൽ സംവിധാനം ആരംഭിക്കുമെന്നും ട്രാൻസ്പോർട്ട് സെക്രട്ടറി പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസുകളോടൊപ്പം തന്നെ വാഹന ടെസ്റ്റുകൾക്കായുള്ള ബുക്കിംഗ് സംവിധാനവും, സർട്ടിഫിക്കറ്റുമെല്ലാം ഡിജിറ്റിലൈസ് ചെയ്യാനുള്ള നീക്കമാണ് ട്രാൻസ്പോർട്ട് വകുപ്പിലെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കൂടുതൽ കാര്യക്ഷമതയോടെ കാര്യങ്ങൾ നടക്കുന്നതിന് പുതിയ സംവിധാനം സഹായകരമാകുമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി അഭിപ്രായപ്പെട്ടു. പേപ്പർ ആപ്ലിക്കേഷനുകൾ ആറു മുതൽ എട്ട് ആഴ്ച വരെ താമസിച്ചാണ് പ്രോസസിംഗ് നടക്കുന്നത്. എന്നാൽ ഡിജിറ്റൽ സംവിധാനം ഇത്തരത്തിലുള്ള കാലതാമസങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിലെ ട്രാവൽ ട്രാഫിക് ലൈറ്റ് സിസ്റ്റം കൂടുതൽ ലളിതമാകുന്നു. ആമ്പർ ലിസ്റ്റ് റദ്ദാക്കാനുള്ള തീരുമാനം സ്വീകരിച്ചു കഴിഞ്ഞു. ഇനി റെഡ് ലിസ്റ്റ് മാത്രമാകും ഉണ്ടാകുക. നിയമങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ നാല് മുതലാണ് ഇത് നടപ്പിലാകുക. ബുധനാഴ്ച മുതൽ എട്ട് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് വ്യക്തമാക്കി. തുർക്കി പോലുള്ള സ്ഥലങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന ആളുകൾക്ക് ഇനിമുതൽ ഹോട്ടൽ ക്വാറന്റൈനിൽ കഴിയേണ്ടതില്ല എന്നാണ് ഇതിനർത്ഥം. കൂടാതെ, ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന പൂർണമായും കുത്തിവയ്പ് സ്വീകരിച്ച യാത്രക്കാർക്ക് ഇനി പിസിആർ ടെസ്റ്റുകളും ആവശ്യമില്ല. ഒക്ടോബറിൽ പിസിആർ ടെസ്റ്റിന് പകരം വിലകുറഞ്ഞതും വേഗത്തിലുള്ളതുമായ ലാറ്ററൽ ഫ്ലോ ടെസ്റ്റ് ഏർപ്പെടുത്താനും പദ്ധതിയുണ്ട്.

തുർക്കി, പാക്കിസ്ഥാൻ, മാലിദ്വീപ്, ഈജിപ്ത്, ശ്രീലങ്ക, ഒമാൻ, ബംഗ്ലാദേശ്, കെനിയ എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തേക്കും. ഇംഗ്ലണ്ടിന്റെ ഈ നടപടിയെ പിന്തുടരുമെന്ന് വെയിൽസ് വ്യക്തമാക്കി. പുതിയ യാത്രാ നിയമങ്ങൾ പുതുവർഷം വരെ നിലനിൽക്കുമെന്ന് ഗതാഗത സെക്രട്ടറി കൂട്ടിച്ചേർത്തു. റെഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുന്നതോടെ മാലദ്വീപ്, മെക്സിക്കോ , ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതൽ യാത്രക്കാർ എത്തി തുടങ്ങും.

നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതോടെ ഈ വാരാന്ത്യത്തിൽ വിദേശയാത്രകൾക്കുള്ള ബുക്കിംഗിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്ന് യാത്രാ വിദഗ്ധർ പ്രതീക്ഷിക്കുന്നു. വാക്സിൻ സ്വീകരിക്കാത്തവർ വിദേശത്ത് നിന്ന് വരികയാണെങ്കിൽ അവർ ഐസൊലേഷനിൽ കഴിയേണ്ടത് നിർബന്ധമാണ്. ഒപ്പം രണ്ട്, എട്ട് ദിവസങ്ങളിൽ രണ്ട് പിസിആർ ടെസ്റ്റുകൾ നടത്തുകയും വേണം. ആമ്പർ ലിസ്റ്റ് ഇല്ലാതാവുന്നതോടെ അതിൽ ഉൾപ്പെട്ടിരുന്ന രാജ്യങ്ങളിലേക്ക് നിയന്ത്രണങ്ങൾ കൂടാതെ ബ്രിട്ടീഷ് സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ സാധിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അറവു കത്തി ഉപയോഗിച്ച് സ്ത്രീയേയും കുടുംബാംഗങ്ങളെയും ഉപദ്രവിച്ച ശേഷം രക്ഷപെട്ടയാൾക്ക് ജയിൽശിക്ഷ. നാൽപത്തിമൂന്നുകാരനായ ക്ലിയോൺ സ്മിത്ത് ആണ് 2019 ഡിസംബറിൽ ബിർമിങ്ഹാമിലെ മോസ് ലിയിലുള്ള നാൽപത്തിരണ്ടുകാരിയായ സ്ത്രീയെ ഉപദ്രവിക്കുവാൻ ശ്രമിച്ചത്. ആദ്യ പ്രാവശ്യം വീട്ടിലെത്തി 20 തവണയോളം സ്ത്രീയെ പ്രഹരിച്ച ശേഷം, മെറ്റൽ ബാറ്റൺ ഉപയോഗിച്ചും ഇയാൾ ഉപദ്രവിച്ചു. ഇതു മൂലം താടിയെല്ല് പൊട്ടിയതിനെ തുടർന്ന്, ഉപദ്രവത്തിനിരയായ സ്ത്രീയ്ക്ക് സർജറി ആവശ്യമായി വന്നു. ഇതോടൊപ്പംതന്നെ കണ്ണിന് ക്ഷതം സംഭവിച്ചതിനാൽ, ഇവർക്ക് ഐ സോക്കറ്റിൽ സ്ഥിരമായ മെറ്റൽ പ്ലേറ്റ് ഉപയോഗിക്കേണ്ടതായും വന്നു. മൂന്ന് ദിവസത്തിനു ശേഷം വീണ്ടും ഇയാൾ നടത്തിയ ആക്രമണത്തിൽ, വാഹനത്തിൽ ബന്ധുക്കളോടൊപ്പം ആയിരുന്ന സ്ത്രീയേ വലിച്ചിറക്കി അറവു കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കയ്യിലും തലയിലും എല്ലാം മുറിവേറ്റ സ്ത്രീയോടൊപ്പം, കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിക്കും പരിക്കേറ്റു. ഇവരെ ആക്രമിച്ച ശേഷം സ്മിത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് നിരവധി അവാർഡുകൾ പോലീസ് പുറപ്പെടുവിച്ചെങ്കിലും കണ്ടെത്താനായില്ല.

നിരവധി അന്വേഷണങ്ങൾക്ക് ശേഷം, ഇന്റലിജൻസ് നൽകിയ വിവരപ്രകാരം 2020 ജനുവരി 10 ന് സ്മിത്തിന് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ലഭിക്കാവുന്ന എല്ലാ തെളിവുകളും പോലീസ് അധികൃതർ ശേഖരിച്ചിരുന്നു. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും, അതോടൊപ്പം തന്നെ ആക്രമണത്തിന് ഉപയോഗിച്ച് കത്തിയിലെ ഡിഎൻഎ ഫിംഗർ പ്രിന്റുകളും എല്ലാം തെളിവുകളിൽ ഉൾപ്പെടുന്നു.
32 വർഷത്തെ ശിക്ഷയാണ് സ്മിത്തിന് ബെർമിങ്ഹാം കോടതി വിധിച്ചത്. വളരെ അപകടകാരിയായ കുറ്റവാളിയാണ് സ്മിത്തെന്ന് കോടതി വിലയിരുത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് ശേഷം, പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബുധനാഴ്ച മന്ത്രിസഭ പുനഃസംഘടനയ്ക്ക് തുടക്കമിട്ടു. വേഗത്തിലും കാര്യക്ഷമമായുമാണ് ഇത് നടപ്പിലാക്കിയത്. അതിനുശേഷം ഇന്ന് അദ്ദേഹം പുതിയ മന്ത്രിസഭാ യോഗം വിളിച്ചുചേർത്തു. വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ, ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ബക്ക് ലാൻഡ് എന്നിവരുൾപ്പെടെ മൂന്നു മുതിർന്ന മന്ത്രിമാരെ ജോൺസൻ പുറത്താക്കിയിരുന്നു. ലിസ് ട്രൂസ് പുതിയ വിദേശകാര്യ സെക്രട്ടറി ആയപ്പോൾ നാദിം സഹാവി പുതിയ വിദ്യാഭ്യാസ സെക്രട്ടറിയായി. നദിൻ ഡോറിസിന് സാംസ്‌കാരിക വകുപ്പിന്റെ ചുമതലയും നൽകി. അഫ് ഗാൻ പ്രശ് നത്തിന് മുമ്പാണ് ഈ അഴിച്ചുപണി നടന്നിരുന്നതെങ്കിൽ ഡൊമനിക് റാബ് വിദേശകാര്യ സെക്രട്ടറിയായി തന്നെ തുടരുമായിരുന്നെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ നിറവേറ്റാനാണ് പുതിയ ഹൗസിങ് & ലെവലിംഗ് അപ്പ് സെക്രട്ടറിയായി മൈക്കിൾ ഗോവ് എത്തുന്നത്. കോവിഡ് പകർച്ചവ്യാധിയെ നേരിടാൻ 18 മാസങ്ങൾ “പാഴായി” എന്ന ഭയം സർക്കാരിൽ ഉണ്ട്. ഈ ഭയം കാരണമാണ് മന്ത്രിസഭാ അഴിച്ചുപണി വേഗത്തിൽ നടന്നത്. സർക്കാരിന് ഇതിലും മികച്ച രീതിയിൽ മുന്നോട്ട് നീങ്ങേണ്ടതുണ്ട് എന്നത് പ്രധാനമായ കാര്യം. ജോൺസൻ അടുത്ത തിരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് കരുക്കൾ നീക്കുന്നത്. ആത്യന്തികമായി രാഷ്ട്രീയ വിജയി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തി ഉയർത്താൻ ജോൺസൻ ശ്രമിക്കുന്നു.
അതിനാലാണ് തന്റെ വാഗ്ദാനങ്ങൾ നിറവേറ്റാൻ പുതിയ മന്ത്രിസഭയെ ജോൺസൻ സജ്ജമാക്കുന്നത്. 2023 -ൽ പ്രധാനമന്ത്രി പെട്ടെന്നുള്ളൊരു തിരഞ്ഞെടുപ്പിലേക്ക് പോകുമെന്ന് ഏറെക്കാലമായി വാർത്തകൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള ഏറ്റവും വലിയ അഴിച്ചുപണിയാണ് ജോൺസൻ നടത്തിയിരിക്കുന്നന്ത്. ഇപ്പോഴത്തെ മന്ത്രിസഭയാകും അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം തിരഞ്ഞെടുക്കുന്ന ടീമിന്റെ അടിസ്ഥാനമാകുക. ഇന്ന് നടന്ന പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ, ബ്രെക്സിറ്റും വാക്സിൻ പ്രോഗ്രാമും ഉദ്ധരിച്ച് ജോൺസൻ തന്റെ സർക്കാരിനെ പ്രശംസിക്കുകയുണ്ടായി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : “ലണ്ടനിൽ പഠിച്ച എന്റെ പിതാവിന്റെ പാത പിന്തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് പണം ഉള്ളപ്പോൾ എല്ലാം ശരിയായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് പിന്തുണ ആവശ്യമുള്ളപ്പോൾ യൂണിവേഴ്സിറ്റി അതിന് തയ്യാറാകുന്നില്ല. എന്റെ വിദ്യാഭ്യാസത്തിനായി യുകെയിലേക്ക് വരുന്നത് ശരിയായ കാര്യമാണോ?” ഇന്ത്യയിൽ നിന്നുള്ള 21കാരനായ മണിയുടെ ഈ ചോദ്യം യുകെ യൂണിവേഴ്സിറ്റിയിൽ ചേരാനായി കാത്തിരിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥിയുടെയും ആശങ്കയാണ് തുറന്നുകാട്ടുന്നത്. 2020 മാർച്ചിൽ പകർച്ചവ്യാധി ആരംഭിച്ചപ്പോൾ, മണി ലണ്ടൻ സർവകലാശാലയിൽ മൂന്നുവർഷത്തെ കോഴ്‌സിന് ചേർന്നു. യുകെയിൽ തുടരാൻ അദ്ദേഹത്തിന് അവസരമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കോഴ്സ് മാറ്റിവച്ചതിനാൽ, കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അത് ഇപ്പോൾ ചെലവ് വർദ്ധിക്കുന്നതിന് കാരണമായി. ഇന്ത്യയിൽ ആയിരിക്കെ, അദ്ദേഹത്തിന്റെ സ്റ്റുഡന്റ് വിസയുടെ കാലാവധി അവസാനിച്ചു. പുതിയത് ലഭിക്കാൻ ബാങ്കിൽ 40,000 പൗണ്ട് ഉണ്ടായിരിക്കണം. ഇത്രയും വലിയ തുക കണ്ടെത്താൻ മണി പാടുപെടുകയാണ്. തന്റെ സർവകലാശാലയിൽ നിന്ന് സഹായം അഭ്യർത്ഥിച്ചെങ്കിലും സാമ്പത്തികമായി സഹായിക്കാൻ കഴിയില്ലെന്നായിരുന്നു അവരുടെ മറുപടി.

യൂണിവേഴ്സിറ്റി യുകെയുടെ കണക്കുകൾ പ്രകാരം, 2019/20 ൽ 538,615 ഇന്റർനാഷണൽ വിദ്യാർത്ഥികൾ യുകെയിൽ പഠിക്കുന്നുണ്ട്. കോവിഡ് എത്തിയതോടെ വിമാനങ്ങൾ റദ്ദാക്കിയതും കോഴ്സുകൾ മുടങ്ങിയതും മിക്ക വിദ്യാർത്ഥികൾക്കും പണം നഷ്ടപ്പെടുന്നതിന് കാരണമായി. അന്താരാഷ്ട്ര വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സർവകലാശാലകൾക്ക് അറിയാവുന്നതാണ്. പിസിആർ ടെസ്റ്റുകളുടെയും ക്വാറന്റൈൻ ഫീസുകളുടെയും ചെലവുകൾ വഹിക്കാൻ സർവകലാശാലകളോട് ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തേയ്ക്ക് വരുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഒരു വർഷത്തെ ഉപഭോഗം യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് 28.8 ബില്യൺ പൗണ്ട് നേടികൊടുക്കുന്നുണ്ടെന്ന് എച്ച്ഇപിഐ അടുത്തയിടെ കണ്ടെത്തുകയുണ്ടായി.

കോവിഡ് -19 ഉണ്ടാക്കിയ വെല്ലുവിളികളെക്കുറിച്ച് അറിയാമെന്നും വിദൂര പഠനം പോലുള്ള കാര്യങ്ങൾ അവതരിപ്പിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ജീവിതവും പഠനവും എളുപ്പമാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും യൂണിവേഴ്സിറ്റീസ് യുകെ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കാരണം പണം അധികമായി ചിലവാക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാകുന്നു. സർവകലാശാലകളും സർക്കാരും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ പ്രധാന കോസ്റ്റൽ നഗരങ്ങളായ ലണ്ടൻ, ബ്രിസ്റ്റോൾ, ഹൾ തുടങ്ങിയവ കാലാവസ്ഥ വ്യതിയാനം മൂലം വാസയോഗ്യമല്ലാതാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ക്ലൈമറ്റ് ക്രൈസിസ് അഡ്വൈസറി ഗ്രൂപ്പ് ചെയർമാൻ സർ ഡേവിഡ് കിങ്. ആഗോളതാപനം മൂലം സമുദ്രനിരപ്പിൽ ഉണ്ടാക്കുന്ന വർധന ഈ നഗരങ്ങളെ വെള്ളത്തിനടിയിൽ ആക്കാനും സാധ്യതയുണ്ട്. ഇതോടൊപ്പം തന്നെ ആഗോളതാപനത്തെ ഒരു പരിധി വരെയെങ്കിലും കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ, ബ്രിട്ടൻ കൂടുതൽ തീവ്രതയുള്ള കൊടുങ്കാറ്റുകളെയും, പ്രളയങ്ങളെയും മറ്റും നേരിടേണ്ടതായി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിനാൽ തന്നെ ബ്രിട്ടനിലെ തലസ്ഥാനം ലണ്ടനിൽ നിന്ന് നീക്കേണ്ടതായ സാഹചര്യം പോലും ഉണ്ടാകാമെന്ന് കാലാവസ്ഥ വിദഗ്ധനായ ഡേവിഡ് കിങ് വ്യക്തമാക്കി. ഒരു ദ്വീപ് രാജ്യമായ ബ്രിട്ടൻ കാലാവസ്ഥ വ്യതിയാനം മൂലം ഏറ്റവും കൂടുതൽ നേരിടേണ്ടി വരുക, സമുദ്രനിരപ്പിൽ ഉള്ള അനിയന്ത്രിതമായ വർധനവും, കൊടുങ്കാറ്റുകളും മറ്റും ആയിരിക്കും.

നിലവിലെ പോലെ തന്നെ ഹരിതഗൃഹവാതകങ്ങളുടെ പുറം തള്ളൽ തുടർന്നാൽ ഒരിക്കലും തിരിച്ചു പിടിക്കാൻ ആകാത്തവിധം നഷ്ടങ്ങൾ ഉണ്ടാകും. ഇന്തോനേഷ്യയിൽ അടുത്തിടെയായി നടന്നത് ഇതിന് ഉദാഹരണമാണെന്ന് ഡേവിഡ് കിങ് പറഞ്ഞു. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത നഗരം നിലവിൽ തന്നെ വാസയോഗ്യമല്ലാതായി മാറി കഴിഞ്ഞിരിക്കുകയാണ്. അതിനാൽ തന്നെയാണ് ഇന്തോനേഷ്യ തലസ്ഥാനം ജക്കാർത്തയിൽ നിന്ന് മാറ്റുവാൻ തീരുമാനിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി, സമുദ്രനിരപ്പിൽ വർദ്ധനവ് ഉണ്ടാകുമ്പോൾ തന്നെ രാജ്യത്തിനകത്ത് നദികളിലും ക്രമാതീതമായ തോതിലുള്ള ജലത്തിന്റെ വർദ്ധനവ് ഉണ്ടാകും. അതിനാൽ തന്നെ നഗരങ്ങൾക്ക് നിലനിൽക്കാൻ ആകാത്ത സാഹചര്യം ഉണ്ടാകുമെന്നും ഡേവിഡ് കിങ് മുന്നറിയിപ്പുനൽകി. കാലാവസ്ഥാ വ്യതിയാനത്തിന്റെ മാറ്റങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഉണ്ടാകും. അതിനാൽ തന്നെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. അടുത്തമാസം ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടി ഇതിന് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നീണ്ടുനിൽക്കുന്ന മാനസിക സമ്മർദ്ദം നേരിടുന്നവർക്ക് മറ്റുള്ളവരെക്കാൾ ഉയർന്ന രക്തസമ്മർദ്ദവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനറിപ്പോർട്ട്. 400 പേരെ ഒരുദശാബ്ദത്തിലേറെ നിരീക്ഷിച്ചതിന്റെ ഫലമായാണ് ശാസ്ത്രജ്ഞർ ഇത്തരത്തിലുള്ള ഒരു കണ്ടെത്തലിലേയ്ക്ക് എത്തിയത്. ഇവരുടെ മൂത്രത്തിലെ സ്ട്രസ് ഹോർമോണുകളുടെ തോതും ശാസ്ത്രജ്ഞർ പഠനത്തിന് വിധേയമാക്കി.സ്ട്രസ് ഹോർമോണുകളുടെ അളവ് ഇരട്ടിയാവുന്ന സാഹചര്യത്തിൽ ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസംബന്ധമായ മറ്റു രോഗങ്ങൾക്കുള്ള സാധ്യത 90 ശതമാനത്തോളം വർധിക്കുന്നതായാണ് കണ്ടെത്തിയത്. ഇതു കൂടാതെ ഉയർന്ന രക്തസമ്മർദം അതായത് ഹൈപ്പർടെൻഷനുള്ള സാധ്യത ഏകദേശം 30 ശതമാനമായി ഉയരും. ഹൈപ്പർ ടെൻഷൻ ഹൃദയത്തെയും ശരീരത്തിൻറെ പ്രധാന അവയവങ്ങളെയും ബാധിക്കുകയും പല രോഗങ്ങളിലേയ്ക്ക് വഴിവയ്ക്കുകയും ചെയ്യും.
ഒരു വ്യക്തി മാനസിക സമ്മർദ്ദത്തിൽ ഇരയാകുമ്പോൾ അവരുടെ ശരീരം കോർട്ടിസോൾ പോലുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നു. ഇത് അവരെ ഫൈറ്റ് ഓർ ഫ്ലൈറ്റ് മോഡിലേയ്ക്ക് കൊണ്ടുവരുന്നു. അതുവഴി രക്തസമ്മർദ്ദം കൂടുകയും ഹൃദയമിടിപ്പ് വേഗത്തിലാകുകയും പേശികളിലേയ്ക്കുള്ള ഓക്സിജൻെറ ഒഴുക്ക് വർദ്ധിക്കുകയും ചെയ്യും . താമസിയാതെ തന്നെ ഇവ സാധാരണ നിലയിലേക്ക് എത്തും. എന്നാൽ ആരോഗ്യത്തിന് ദൂക്ഷ്യമായ ഭക്ഷണവും അമിതമായ മദ്യപാനവും മറ്റും ദീർഘകാല രക്തസമ്മർദ്ദത്തിന് കാരണമാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹോസ്പിറ്റലുകളിലും ഹെൽത്ത് സെൻററുകളിലും കെയർ ഹോമുകളിലും ജോലിചെയ്യുന്ന ഏകദേശം മൂവായിരം പേരെയാണ് ഫ്രാൻസിൽ ഉടനീളം വാക്സിൻ എടുക്കാത്തതിൻെറ പേരിൽ സസ്പെൻഡ് ചെയ്തത്. ഇത് ഫ്രാൻസിൻെറ ആരോഗ്യമേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് . ഫ്രാൻസിൽ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ജൂലൈ പകുതിയോടെ റസ്റ്റോറന്റുകളിലും ജിമ്മുകളിലും മ്യൂസിയങ്ങളിലും പോകാൻ ഹെൽത്ത് പാസ് നിർബന്ധമാക്കിയിരുന്നു. ഇതോടൊപ്പംതന്നെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും പ്രതിരോധകുത്തിവെയ്പ്പ് എടുക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവരുടെ എണ്ണത്തിൽ വൻ ഉയർച്ചയാണ് ഉണ്ടായത്.

പ്രതിരോധകുത്തിവയ്‌പ്പ് നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതോടെ കുത്തിവെയ്പ്പ് എടുക്കാത്ത ആശുപത്രികളിലും കെയർ ഹോമുകളിലും ജോലിചെയ്യുന്നവർക്ക് ജോലിയിൽ തുടരാൻ സാധിക്കില്ല . ഒരു പ്രാദേശിക ദിനപത്രത്തിൻെറ കണക്കുപ്രകാരം സൗത്തേൺ ഫ്രാൻസിൽ ജോലി ചെയ്യുന്ന 7500 ആരോഗ്യപ്രവർത്തകരിൽ 450 പേരെയാണ് വാക്സിൻ എടുക്കാത്തതിൻെറ പേരിൽ സസ്പെൻഡ് ചെയ്തത്. എന്നാൽ സസ്പെൻഡ് ചെയ്യപ്പെട്ട ആളുകളിൽ ഭൂരിഭാഗവും പ്രധാന ചുമതലകൾ നിർവഹിക്കാത്തവരായതിനാൽ ഇത് വലുതായി തങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഹെൽത്ത് മിനിസ്റ്റർ ഒലിവിയർ വെരാൻ പറഞ്ഞു . മിക്ക സസ്പെൻഷനുകളും താൽക്കാലികം മാത്രമാണെന്നും പ്രതിരോധകുത്തിവെയ്പ്പുകൾ എടുക്കുന്നത് നിർബന്ധമാണെന്നത് മനസ്സിലാക്കി പലരും കുത്തിവെപ്പുകൾ സ്വീകരിക്കാൻ തുടങ്ങി എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇറ്റലിയിലും എല്ലാ തൊഴിലാളികൾക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കോവിഡ് നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു . നെതർലാൻഡിൽ ക്ലബ്ബുകളിലും ബാറുകളിലും പ്രവേശിക്കാൻ വാക്‌സിനേഷൻ നിയമം നിലവിലുണ്ട് . അതേസമയം ബ്രിട്ടൻ ശൈത്യകാലത്തിന് മുമ്പ് എല്ലാ ആരോഗ്യ സാമൂഹിക പ്രവർത്തകർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കാബിനറ്റ് പുനഃസംഘടനയിൽ സുപ്രധാന മാറ്റങ്ങളുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനെ ജസ്റ്റിസ് ഡിപ്പാർട്മെന്റിലേക്ക് മാറ്റുകയും വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസനെ പുറത്താക്കുകയും ചെയ്തു. ചാൻസലർ റിഷി സുനക്കും ഹോം സെക്രട്ടറി പ്രീതി പട്ടേലും അവരുടെ സ്ഥാനം നിലനിർത്തി. ലിസ് ട്രൂസിന് വിദേശകാര്യ സെക്രട്ടറിയായി സ്ഥാനകയറ്റം ലഭിച്ചപ്പോൾ നദിൻ ഡോറിസിന് സാംസ്‌കാരിക വകുപ്പ് ലഭിച്ചു. പകർച്ചവ്യാധി ഏല്പിച്ച ആഘാതത്തിൽ നിന്ന് തിരിച്ചുവരാൻ ശക്തവും ഐക്യവുമുള്ള ഒരു ടീമിനെ സജ്ജമാക്കുക എന്നതാണ് പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു. ഇനിയുള്ള പ്രധാന വകുപ്പുകളിലേക്കും ഉടൻ നിയമനം ഉണ്ടായേക്കും.

46 -ആം വയസ്സിൽ, ലിസ് ട്രൂസ് യുകെയിലെ രണ്ടാമത്തെ വനിതാ വിദേശകാര്യ സെക്രട്ടറിയായി. 15 വർഷം മുമ്പ് ലേബറിന്റെ മാർഗരറ്റ് ബെക്കറ്റ് യുകെയുടെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി പദം അലങ്കരിച്ചിരുന്നു. ജസ്റ്റിസ് സെക്രട്ടറിയും ലോർഡ് ചാൻസലറും കൂടാതെ, ഡൊമനിക് റാബിന് ഉപപ്രധാനമന്ത്രി പദവിയും നൽകിയിട്ടുണ്ട്. അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടിയിൽ ഉണ്ടായ പിഴവാണ് അദ്ദേഹത്തിന്റെ വിദേശകാര്യ സെക്രട്ടറി സ്ഥാനം നഷ്ടമാവാൻ കാരണമെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു. വാക്സിൻ മന്ത്രി നാദിം സഹാവിയെ വിദ്യാഭ്യാസ സെക്രട്ടറിയായി ഉയർത്തിയിട്ടുണ്ട്. ഹൗസിങ് സെക്രട്ടറി റോബർട്ട് ജെൻറിക്ക് പുറത്താക്കപ്പെട്ടു. അതിനു പകരമായി മൈക്കിൾ ഗോവിനെ നിയമിച്ചു.
അമാൻഡ മില്ലിന് പകരം ഡൗഡൻ കൺസർവേറ്റീവ് പാർട്ടിയുടെ സഹ അധ്യക്ഷനാകും. സൈമൺ ക്ലാർക്ക് ട്രഷറിയുടെ ചീഫ് സെക്രട്ടറിയാകുമ്പോൾ സ്‌കൂൾ മന്ത്രിയായ നിക്ക് ഗിബ് ഏഴ് വർഷത്തിന് ശേഷം സർക്കാർ വിടുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണ കാലഘട്ടങ്ങളിലൊന്നിലൂടെയാണ് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ കടന്നുപോയത്. പകർച്ചവ്യാധിയുടെ നാളുകളിൽ ഉടനീളം വിദ്യാഭ്യാസ നടപടികൾ സംബന്ധിച്ച് ഏറ്റവുമധികം വിമർശനങ്ങൾക്ക് ഇരയായതും വില്യംസൺ ആയിരുന്നു.