Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നവരെ ആരോഗ്യ സെക്രട്ടറി അപമാനിച്ചതായി ആക്ഷേപിച്ച് വൻ പ്രതിഷേധം. കോവിഡിനെ പേടിക്കേണ്ടെന്ന രീതിയിൽ അദ്ദേഹം നടത്തിയ ട്വീറ്റാണ് വൻ വിമർശനം വിളിച്ചുവരുത്തിയത്. രോഗബാധിതനായി ഒരാഴ്ചയ്ക്കുശേഷം കോവിഡ് വിമുക്തനായതായി കാണിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനയിലാണ് കോവിഡിനെ പേടിച്ചോടരുത് എന്ന രീതിയിലുള്ള പരാമർശം നടത്തിയത്.

എന്നാൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ നിഷ്കർഷിക്കേണ്ട മന്ത്രി തന്നെ നിയമങ്ങൾ പാലിക്കുന്നവരെ അപകീർത്തിപ്പെടുത്തുകയാണെന്ന തരത്തിലുള്ള ശക്തമായ ആക്ഷേപങ്ങൾ ആണ് അദ്ദേഹത്തിനെതിരെ ഉയർന്നുവന്നത്. ഇതിനെ തുടർന്ന് തൻെറ പ്രസ്താവന പിൻവലിച്ച് അദ്ദേഹം ക്ഷമ ചോദിച്ചു. അത് ഒരു മോശം പരാമർശമായിരുന്നു ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായി അദ്ദേഹം തൻറെ പ്രസ്താവനയിൽ അറിയിച്ചു. പുതിയ ട്വീറ്റിൽ ആരോഗ്യ സെക്രട്ടറി തൻറെ പഴയ പോസ്റ്റ് ഡിലീറ്റ് ചെയ്തതായും പറഞ്ഞു. ജൂലൈ 17 -നാണ് ആരോഗ്യ സെക്രട്ടറി കോവിഡ് പോസിറ്റീവ് ആയത്. അദ്ദേഹവുമായി സമ്പർക്ക പട്ടികയിൽ വന്നതിനെ തുടർന്ന് പ്രധാനമന്ത്രിയും ചാൻസലറും ക്വാറന്റീനിൽ ആയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

NHS -ന് കൈത്താങ്ങായി യോർക്ക്ഷയർ മലയാളികളായ ഷിബു മാത്യുവും ജോജി തോമസും നേതൃത്വം നൽകുന്ന സ്പോൺസേർഡ് കനാൽ വാക്കിന് ജനപിന്തുണയേറുന്നു. കനാൽ വാക്ക് അനൗൺസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ സ്പോൺസർഷിപ്പ് രണ്ടായിരം പൗണ്ടിലേയ്ക്കടുക്കുന്നു.

യുകെയുടെ ചരിത്രത്തിൻ്റെ ഭാഗമായ ലീഡ്സ് ലിവർപൂൾ കനാൽ കടന്നു പോകുന്ന സ്കിപ്ടണിൽ നിന്ന് സ്പോൺസേർഡ് കനാൽ വാക്ക് ആരംഭിക്കും. ഓഗസ്റ്റ് 14 -ന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന കനാൽ വാക്കിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം യുക്മ നേഴ്സസ്സ് ഫോറം സെക്രട്ടിയും മുൻ യുകെ ക്നാനായ കാത്തലിക് വിമൻസ് ഫോറം സെക്രട്ടറിയുമായ ലീനുമോൾ ചാക്കോയും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വിമൻസ് ഫോറം പ്രസിഡൻ്റും CC ഗ്ലോബൽ മെഡിക്കൽ കൗൺസിലർ മെമ്പറുമായ ജോളി മാത്യുവും സംയുക്തമായി നിർവ്വഹിക്കും. തുടർന്ന് ജോജി തോമസും ഷിബു മാത്യുവും നേതൃത്വം നൽകുന്ന ലീഡ്സിനെ ലക്ഷ്യമാക്കിയുള്ള കനാൽ വാക്ക് ആരംഭിക്കും. കനാൽ വാക്കിൻ്റെ തുടക്കത്തിൽ തന്നെ NHS -ൻ്റെ നേതൃത്വ നിരയിലുള്ള ഡോക്ടേഴ്സും നേഴ്സുമാരുമടങ്ങുന്ന നിരവധി മലയാളികളും അവരുടെ കുടുംബവും കനാൽ വാക്കിൽ അണിനിരക്കും. 31 മൈൽ ദൈർഘ്യമുള്ള കനാൽ വാക്കിൽ മുഴുവനായും ഭാഗീകമായും നടക്കുവാൻ താല്പര്യപ്പെട്ട് നിരവധി യോർക്ക്ക്ഷയർ മലയാളികളാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്. രാവിലെ ഏഴ് മണിക്കാരംഭിക്കുന്ന കനാൽ വാക്ക് 31 മൈൽ താണ്ടി വൈകിട്ട് ഏഴ് മണിയോടെ ലീഡ്സിൽ എത്തിച്ചേരും.

യുകെയിൽ താമസിക്കുന്ന ഓരോ മലയാളിയും NHS -ൻ്റെ ഏറ്റവും വലിയ പ്രയോക്താക്കളാണ്. തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ തങ്ങളേക്കാൾ കൂടുതൽ കരുതൽ NHS എടുക്കുന്നു എന്നതാണ് പ്രഥമ കാരണം. അതിലുപരിയായി നമ്മളിൽ ഭൂരിഭാഗം പേരുടെയും അന്നമാണ് NHS . ബ്രിട്ടൺ എന്ന വികസിത രാജ്യത്തേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ചത് NHS  ആണ്. അതു കൊണ്ടു തന്നെNHS -ന് മലയാളികളുമായി നല്ല ബന്ധമാണുള്ളത്. ഈ ബന്ധം കൂടുതൽ ഊർജ്ജസ്വലതയുള്ളതാക്കി തീർത്ത് നമ്മൾ ഇപ്പോൾ ആയിരിക്കുന്ന രാജ്യത്തിനോടൊപ്പം നിൽക്കേണ്ടത് മലയാളികളായ നമ്മുടെ ഉത്തരവാദിത്വവും നന്മയുമാണ്.

ഓർമ്മിക്കുക. നിങ്ങൾ കൊടുക്കുന്ന ഓരോ പെൻസും വളരെ വിലപ്പെട്ടതാണ്. അത് രാജ്യത്തിൻ്റെ നന്മയ്ക്കായി ഉപകരിക്കും. നിങ്ങളുടെ സ്പോൺസർഷിപ്പുകൾ ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്ത് അതിൽ നിക്ഷേപിക്കുക.

Hello! My friend Joji and Shibu is fundraising for NHS Charities Together. Here’s their JustGiving page, if you’d like to donate

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ബ്രിട്ടന്റെ സാമ്പത്തികരംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുവാൻ പദ്ധതികളുമായി ചാൻസലർ റിഷി സുനക്. ജനങ്ങളുടെ കയ്യിലുള്ള ഔദ്യോഗിക കറൻസി ഒഴിവാക്കി, ഡിജിറ്റൽ കറൻസിയായ ‘ബ്രിറ്റ് കോയിൻ ‘ ഔദ്യോഗികമാക്കാനുള്ള തീരുമാനങ്ങളാണ് ചാൻസലർ മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിലുള്ള സ്റ്റെർലിംഗിന് പകരമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുല്യ അനുപാതത്തിലുള്ള ഡിജിറ്റൽ കറൻസി നിലനിർത്താനാണ് പുതിയ പദ്ധതികൾ പ്രകാരമുള്ള തീരുമാനം. എന്നാൽ ഇത്തരത്തിൽ ഡിജിറ്റൽ കോയിൻ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തകർക്കുമെന്ന അഭിപ്രായം വിദഗ്ധരുടെ ഇടയിലുണ്ട്. ബ്രിറ്റ് കോയിനിന്റെ ഗുണങ്ങളെപ്പറ്റി പഠിക്കുവാനായി പ്രത്യേക സമിതിയും ചാൻസലർ രൂപീകരിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ഡിജിറ്റൽ കറൻസി ഓൺലൈൻ രീതിയിലുള്ള പണമിടപാടുകളുടെ സമയവും ചിലവും കുറയ്ക്കും. നിലവിൽ തന്നെ ക്രിപ്റ്റോകറൻസികളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ ഇത്തരമൊരു നീക്കം ഗുണംചെയ്യുമെന്ന് വിലയിരുത്തുന്നവരും ഉണ്ട്. മറ്റ് രാജ്യങ്ങളിലും ഇത്തരത്തിൽ ഡിജിറ്റൽ ക്രിപ്റ്റോകറൻസികൾ നടപ്പിലാക്കാനുള്ള തീരുമാനങ്ങൾ നടന്നുവരുന്നു. ചൈനയും, യു എസുമെല്ലാം ഈ രാജ്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടുമായി നേരിട്ട് ലിങ്ക് ചെയ്ത അക്കൗണ്ടുകളിൽ ഇത്തരം ഡിജിറ്റൽ കറൻസികൾ നിലനിർത്താം. ബ്രിറ്റ് കോയിനുകൾക്ക് പലിശ നിരക്കുകൾ ഏർപ്പെടുത്തണമോ എന്നത് സംബന്ധിച്ച് ഇതു വരെയും തീരുമാനമായിട്ടില്ല. റിട്ടെയിൽ കമ്പനികളിലേയ്ക്കുള്ള സാധാരണ പണമിടപാടുകൾക്കും ഇനി മുതൽ ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കാം. എന്നാൽ ഓരോ ഉപഭോക്താവിനും കൈവശം വെക്കാനാകുന്ന ബ്രിറ്റ് കോയിനിന്റെ എമൗണ്ടിൽ പരിധി ഉണ്ടാകും. ഇതോടൊപ്പം തന്നെ ജനങ്ങൾക്ക് സ്റ്റെർലിങ്ങും, ബ്രിറ്റ് കോയിനും തമ്മിൽ സുഗമമായി മാറ്റാനുള്ള സൗകര്യവും ഉണ്ടാകും.

ഒരു കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിലെ രണ്ടാമത്തെ നഗരമെന്ന പദവി അലങ്കരിച്ചിരുന്ന സ്ഥലമാണ് ലിവർപൂൾ. ആയിരത്തിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള ലിവർപൂൾ കിംഗ് ജോൺ വെറും ഏഴ് തെരുവുകളെ ഇംഗ്ലീഷ് അക്ഷരമാലയിലെ H-ന്റെ ആകൃതിയിൽ സ്ഥാപിച്ച് രൂപം കൊടുത്തതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഒന്നായ ലിവർപൂളിന് ലോക ഹെറിറ്റേജ് പദവി എടുത്തു കളയാനുള്ള യുനസ്കോയുടെ തീരുമാനം ചരിത്ര പ്രേമികളെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുക.

നഗരത്തിൽ അടുത്തകാലത്ത് നടന്ന പല വികസന, നിർമാണപ്രവർത്തനങ്ങളും ലിവർപൂളിന്റെ ചരിത്രപരമായ പ്രസക്തി നഷ്ടപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് യുനസ്കോ യൂറോപ്പിലെ ന്യൂയോർക്ക് എന്ന് അറിയപ്പെടുന്ന ലിവർപൂളിനെ ലോക പൈതൃക പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത്. ചൈനയിൽ വച്ച് നടന്ന യുനസ്കോ യോഗത്തിൽ രഹസ്യ ബാലറ്റിലൂടെയാണ് തീരുമാനം ഉണ്ടായത്. എന്തായാലും പ്രസ്തുത തീരുമാനം യുനസ്കോയിൽ നിന്നുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നിലയ്ക്കാൻ കാരണമാകും. മലയാളികൾ നിരവധി തിങ്ങി പാർക്കുന്ന ലിവർപൂളിന്റെ ടൂറിസം മേഖലയ്ക്കും തിരിച്ചടിയാണ് യുനസ്കോയുടെ തീരുമാനം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ അതിതീവ്രമായി കോവിഡ് വ്യാപിക്കുന്നത് പ്രധാനമായും 25 ഹോട്ട്സ്പോട്ടുകളിൽ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സോയി കോവിഡ് സിംപ്റ്റം സ്റ്റഡി ആണ് ഇതിനോട് അനുബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 25 സ്ഥലങ്ങളിൽ ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ളത് സ്റ്റോക്ക് ടൺ ഓൺ ടീസിൽ ആണ്. മുഖ്യ ഗവേഷകനും കിംഗ്സ് കോളേജ് ലണ്ടനിലെ പ്രൊഫസറുമായ ടിം സ്‌പെക്റിൻെറ അഭിപ്രായത്തിൽ നിലവിലെ കോവിഡ് തരംഗം ശക്തിയാർജിക്കും എന്നുള്ള ഭയാശങ്കകൾ കുറഞ്ഞിട്ടുണ്ട്. ചെറുപ്പക്കാരിലും പ്രതിരോധ കുത്തിവെയ് പ്പെടുത്തവരിലും വൈറസ് വ്യാപനം കുറവാണ്. എന്നാൽ ജനിതകമാറ്റം വന്ന പുതിയ വൈറസുകളുടെ ആവിർഭാവത്തോടെ നിലവിലെ സാഹചര്യം എപ്പോൾ മാറും എന്ന് പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതൽ ആൾക്കാർക്ക് ഒറ്റപ്പെടൽ നിർദ്ദേശം ലഭിക്കുമെന്നും അത് നമ്മുടെ സ്വാഭാവിക ജീവിതം തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് പ്രൊഫസർ ടിം സ്‌പെക്ർ അഭിപ്രായപ്പെട്ടു. ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ള ഹോട്ട്സ്പോട്ടുകൾ താഴെപ്പറയുന്നവയാണ്.

ഈസ്റ്റ് ഇംഗ്ലണ്ട്: ബെഡ്ഫോർഡ്, പീറ്റർബറോ, തുറോക്ക്

ലണ്ടൻ: കാംഡൻ, ഹാക്ക്‌നി, ഹമ്മർസ്മിത്ത് ആൻഡ് ഫുൾഹാം, ഹയൻസ്ലോ , ഐസ്ലിംഗ്ടൺ, ലംബെത്ത്, സൗത്ത്വാർക്ക്, ടവർ ഹാംലെറ്റുകൾ, വാണ്ട്സ്‌വർത്ത്

നോർത്ത് ഈസ്റ്റ്: ഡാർലിംഗ്ടൺ, റെഡ്കാർ, ക്ലീവ്‌ലാന്റ്, സ്റ്റോക്ക്‌ടൺ

നോർത്ത് വെസ്റ്റ് : ലിവർപൂൾ, സെന്റ് ഹെലൻസ്

സ്കോട്ട്ലൻഡ് : ഡംഫ്രീസും ഗാലോവേയും ഫാൽകിർക്കും

യോർക്ക്‌ഷയറും ദി ഹമ്പറും: ബാർൺസ്‌ലി, ബ്രാഡ്‌ഫോർഡ്, കിംഗ്സ്റ്റൺ ഓൺ ഹൾ, ലീഡ്സ്, നോർത്ത് ഈസ്റ്റ് ലിങ്കൺഷയർ, റോതർഹാം

സ്റ്റോക്ക് ടൺ ഓൺ ടീസിൽ കഴിഞ്ഞ ആഴ്ച 2352 കോവിഡ് കേസുകളാണ് പുതിയതായി രേഖപ്പെടുത്തിയത്. അഞ്ച് ആഴ്ചകളോളം നീണ്ടുനിൽക്കുന്ന കർമപദ്ധതി രോഗവ്യാപനം തീവ്രമായിട്ടുള്ള മേഖലകളിൽ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് അറിയിച്ചു.

സുജിത് തോമസ്

പാര്‍ട്ട് 1
മൈദ ഒന്നര കപ്പ്
കറുവ, ഗ്രാമ്പൂ, ഏലക്ക, ജാതിപത്രി ഇവ പൊടിച്ചത് – 2 ടീസ്പൂണ്‍
ചുക്ക് പൊടിച്ചത് 1/4 ടീ സ്പൂണ്‍
സോഡാ പൊടി1/2 ടീ സ്പൂണ്‍
ബേക്കിംങ് പൗഡര്‍- 1 ടീസ്പൂണ്‍

ഉപ്പ്-1/4 ടീ സ്പൂണ്‍
ഇവ എല്ലാം ഒരുമിച്ച് തെള്ളിയെടുത്ത് മാറ്റിവക്കുക.

പാര്‍ട്ട് 2
ടുട്ടി ഫ്രൂട്ടി-1 1/2 കപ്പ്( റം അല്ലെങ്കില്‍ ബ്രാണ്ടിയില്‍ കുതിര്‍ത്തത്)2 ആഴ്ചയെങ്കിലും കുതിര്‍ത്താല്‍ നല്ലത്.
കശുവണ്ടി- 1/2 കപ്പ് ചെറുതായി ചതച്ചത്. ഇതിലേക്ക് നാല് ടീസ്പൂണ്‍ മൈദ ചേര്‍ത്ത് കോട്ട് ചെയ്ത് മാറ്റിവക്കുക
മുട്ട -3
വെജിറ്റബിള്‍ ഓയില്‍ 3/4 കപ്പ്
1/2 കപ്പ് പഞ്ചസാര 3 ഏലക്കാ ചേര്‍ത്ത് പൊടിച്ചത്
വാനില എസന്‍സ്- 1 ടീസ്പൂണ്‍

പാര്‍ട്ട്3
കാരവന്‍ സിറപ്പ്- തയ്യാറാക്കുന്ന വിധം
1/2 കപ്പ് പഞ്ചസാര, 3 ടേബിള്‍ സ്പൂണ്‍ വെളളം ചേര്‍ത്ത് ഇടത്തരം ചൂടില്‍ അലിയിക്കുക. ഉരുകി പത വന്ന് ഗോള്‍ഡന്‍ ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ തീ ഓഫ് ചെയ്ത് ഉടനെ 4/3 കപ്പ് തിളച്ച വെള്ളം ഒഴിച്ച് ഇളക്കി തണുക്കാന്‍ വെക്കുക

കേക്ക് തയ്യാറാക്കുന്ന വിധം

1 മൂന്നു മുട്ട വെള്ളയും മഞ്ഞയുമായി തിരിക്കുക
2. മുട്ട വെള്ള നന്നായി കട്ടിയായി അടിച്ചുമാറ്റി വക്കുക
3 മുട്ടയുടെ മഞ്ഞ നന്നായി അടിക്കുക ഇതിലേക്ക് 3/4 കപ്പ് വെജിറ്റബിള്‍ ഓയില്‍ കൂടി ചേര്‍ത്ത് വീണ്ടും നന്നായി അടിക്കുക
4 ഈ മിശ്രിതത്തിലേക്ക് പൊടിച്ച പഞ്ചസാര, പല തവണയായി ചേര്‍ത്ത് വീണ്ടും അടിച്ച് യോജിപ്പിക്കുക
5 ഈ ചേരുവയിലേക്ക് തയ്യാറാക്കിവച്ചിരിക്കുന്ന കാരവന്‍ സിറപ്പും വാനില എസന്‍സും കൂടി ചേര്‍ത്ത് യോജിപ്പിക്കുക
6 ഇനി പാര്‍ട്ട് ഒന്നിലെ ചേരുവകള്‍ കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക
7 പാര്‍ട്ട് രണ്ടിലെ ചേരുവകള്‍ ചേര്‍ത്ത് നന്നായി ഫോള്‍ഡ് ചെയ്ത് എടുക്കുക
8 മുട്ടയുടെ വെള്ള പതപ്പിച്ചതും കൂടി ചേര്‍ത്ത് സാവധാനം ഫോള്‍ഡ് ചെയ്ത് എടുക്കുക.
9 വെണ്ണ പുരട്ടി തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഈ മിശ്രിതം ഒഴിച്ച് പ്രീഹീറ്റ് ചെയ്ത് ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 45 മുതല്‍ 55 മിനിറ്റ് വരെ ബേക്ക് ചെയ്‌തെടുക്കുക.

ഫ്രൂട്ട്‌സ് റൂണില്‍ സോക്ക് ചെയ്യാന്‍- 3 ടേബിള്‍സ്പൂണ്‍ ബ്രാണ്ടി അല്ലെങ്കില്‍ റം ടൂട്ടിഫ്രൂട്ടില്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് ചില്ലുഭരണിയില്‍ 2 ആഴ്ചയെങ്കിലും വെച്ച ശേഷം ഉപയോഗിച്ചാല്‍ വളരെ നന്നായിരിക്കും. കേക്ക് രണ്ടു ദിവസം മുന്‍പേ തയ്യാറാക്കി അല്പം ആപ്രിക്കോട്ട് ജാം മുകളില്‍ തേച്ചാല്‍ കേക്കിന് നല്ല മണവും തിളക്കവും ലഭിക്കും.

 

സുജിത് തോമസ്

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇടിമിന്നലിൽ ബ്രിട്ടനിൽ കനത്ത നാശനഷ്ടം. ഹാംപ്ഷെയറിലെ വീടുകളുടെ മേൽക്കൂര ഇടിമിന്നലേറ്റ് തകർന്നു. ചൂട് കൂടിയതോടെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിൽ ഉണ്ട്. ആൻഡോവറിലെ രണ്ട് വീടുകൾ തകർന്നെങ്കിലും താമസക്കാരായ രണ്ട് സ്ത്രീകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും കനത്ത മഴയും മഞ്ഞുവീഴ്ചയും 55 മൈൽ വേഗതയിലുള്ള കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുകളുള്ളത്. സ്കൂൾ അവധി ദിനങ്ങൾ ആരംഭിക്കുന്നതിനാൽ അവധിക്കാല യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നവരെ മോശം കാലാവസ്ഥ പ്രതികൂലമായി ബാധിക്കും . ഈ വാരാന്ത്യത്തിൽ തന്നെ ഏകദേശം 400,000 വിനോദസഞ്ചാരികൾ ആണ് വിമാനത്താവളങ്ങളിലേയ്ക്ക് യാത്രയ്ക്കായി തിരിച്ചിരിക്കുന്നത് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നാല് പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിക്കാനുള്ള കരാറിൽ ഒപ്പുവച്ച് ഹാരി. ഇതിൽ രണ്ട് പുസ്തകത്തിന്റെ രചയിതാവ് ഹാരി ആയിരിക്കും. ഒരെണ്ണം ഭാര്യ മേഗനാണ് എഴുതുന്നത്. അടുത്ത വർഷം രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഹാരി രാജകുമാരൻ ഒരു ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിക്കും. ഒരു മെഗാ ഡീലിന് ശേഷമാണ് ഈ തീരുമാനം. ലേലം 18 മില്യൺ പൗണ്ടിൽ ആരംഭിച്ചെങ്കിലും അവസാന കണക്ക് 29 മില്യൺ പൗണ്ടിൽ എത്തിയതായി പബ്ലിഷിംഗ് ഹൗസ് അറിയിച്ചു. പെൻ‌ഗ്വിൻ റാൻഡം ഹൗസുമായുള്ള കരാറിന്റെ ഭാഗമായി മേഗൻ‌ ഒരു ‘വെൽ‌നെസ്’ ഗൈഡ് എഴുതുകയാണ്. നാലാമത്തെ പുസ്തകത്തിന്റെ ശീർഷകവും വിഷയവും രചയിതാവും അജ്ഞാതമാണ്. ഹാരിയെ കാണാൻ രണ്ട് പ്രസാധകർ ലണ്ടനിൽ നിന്ന് എത്തിയപ്പോൾ മറ്റുള്ളവർ വീഡിയോ കോളിലൂടെ ലേലത്തിൽ പങ്കെടുത്തു. ഹാരി രാജകുമാരൻ എഴുതുന്ന ആദ്യ പുസ്തകം അടുത്ത വർഷം പുറത്തിറങ്ങുമെന്നിരിക്കെ രണ്ടാമത്തെ പുസ്തകം രാജ്ഞിയുടെ മരണത്തിന് ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.

“അവസാന കരാർ യഥാർത്ഥത്തിൽ നാല് പുസ്തക ഇടപാടായിരുന്നു. മേഗൻ ഒരു വെൽ‌നെസ്-ടൈപ്പ് പുസ്തകം എഴുതുകയും നാലാമത്തേത് എന്താണെന്ന് ആളുകൾക്ക് ഉറപ്പില്ല. പക്ഷേ, ഏറ്റവും ഞെട്ടിക്കുന്ന കാര്യം, രാജ്ഞിയുടെ മരണം വരെ രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിക്കില്ലെന്ന ഹാരിയുടെ നിർദ്ദേശമാണ്.” പബ്ലിഷിംഗ് ഹൗസ് അറിയിച്ചു. പുലിറ്റ്‌സർ ജേതാവായ ഗോസ്റ്റ് റൈറ്റർ ജെ ആർ മൊഹ്രിംഗറുമായി രഹസ്യമായി സഹകരിക്കാനുള്ള ഹാരിയുടെ തീരുമാനത്തിൽ രാജകുടുംബം വളരെയധികം ആശങ്കാകുലരാണ്. രണ്ട് പേരും ഒരു വർഷമായി പുസ്തകത്തിനായി പ്രവർത്തിക്കുകയാണ്. ഹാരി തന്റെ ജീവിതത്തെക്കുറിച്ചുള്ള ‘പൂർണമായും സത്യസന്ധനായ ആദ്യ വിവരണം’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ രാജകുമാരന്റെ അനുഭവങ്ങളെക്കുറിച്ചുള്ള ഏകപക്ഷീയമായ ഒരു വിവരണമാണിതെന്ന് രാജകീയ വൃത്തങ്ങൾ കരുതുന്നു. രാജ്ഞിയും മുതിർന്ന രാജകുടുംബാംഗങ്ങളും ഇപ്പോഴും ഹാരിയുടെ അഭിമുഖങ്ങളിൽ‌ നിന്നുണ്ടായ തിരിച്ചടികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

39 കാരനായ ഹാരിയും മേഗനും ഒന്നിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നു എന്ന വസ്തുത ഔദ്യോഗിക പ്രഖ്യാപനത്തിൽ പരാമർശിച്ചിട്ടില്ല. പുസ്തകത്തിൽ നിന്നുള്ള വരുമാനം ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് പറഞ്ഞു. എന്നാൽ ഇതിൽ റോയൽറ്റിയും അഡ്വാൻസും ഇതിൽ ഉൾപ്പെടുമോ എന്ന് വിശദീകരിച്ചിട്ടില്ല. തന്റെ പുസ്തകത്തിന്റെ പദ്ധതികളെക്കുറിച്ച് രാജ്ഞിയടക്കം കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും രാജകുമാരന്റെ വക്താവ് പറഞ്ഞു. ഹാരിയുടെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാൻ ബക്കിംഗ്ഹാം കൊട്ടാരം വിസമ്മതിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഔദ്യോഗിക കണക്കുകൾ പ്രകാരം ബ്രിട്ടനിൽ തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 36, 389 ആണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് 64 മരണങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെ എണ്ണത്തിൽ 15,000 ത്തിലധികം കുറവുണ്ട്. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷമുള്ള രോഗവ്യാപനം പുതിയ കണക്കുകളിൽ പ്രതിഫലിച്ചിട്ടില്ലന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ വരുംദിനങ്ങളിൽ രോഗവ്യാപനം പ്രതിദിനം ഇരട്ടിയിലധികം ആകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.

ഇതിനിടെ രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചവരെ ഒറ്റപ്പെടലിൽ നിന്ന് ഒഴിവാക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ കടുത്ത സമ്മർദമാണ് നേരിടുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . എൻഎച്ച്എസിന്റെ കോവിഡ് -19 ആപ്ലിക്കേഷനിൽ നിന്ന് ജീവനക്കാർക്ക് ഒറ്റപ്പെടൽ നിർദ്ദേശം ലഭിക്കുന്നതു മൂലം പല സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത് . ഇതിനെതിരെ പ്രതിഷേധം ഉയർത്തിയ സ്ഥാപന ഉടമകൾക്ക് പിന്തുണയുമായി ലണ്ടൻ മേയർ സാദിഖ് ഖാൻ രംഗത്തുവന്നു. നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് പ്രവർത്തനം ആരംഭിച്ച പബ്ബുകൾ, ബാറുകൾ, റസ്റ്റോറന്റുകൾ എന്നിവ കടുത്ത തോതിൽ ജീവനക്കാരുടെ ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉചിതമായ തീരുമാനം കൈക്കൊള്ളുന്നില്ലെങ്കിൽ ഒറ്റപ്പെടൽ നിർദ്ദേശത്തിന് പൊതുജനത്തിന്റെ ഭാഗത്തുനിന്നും പിന്തുണ ലഭിക്കുകയില്ലെന്ന് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെലക്ട് കമ്മിറ്റി ചെയർമാനും കൺസർവേറ്റീവ് എംപിയുമായ ജെറമി ഹണ്ട് മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബോൾട്ടനിൽ നിന്നും കാണാതായ 11 വയസ്സുകാരി പെൺകുട്ടിക്കായി പോലീസ് അന്വേഷണം ശക്തമാക്കി. ഫറ്റുമാ കാദിറിനെ ആണ് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ നിന്നും വ്യാഴാഴ്ച കാണാതായത്. പെൺകുട്ടി വ്യാഴാഴ്ച രാത്രി മാഞ്ചസ്റ്ററിൽ നിന്നും ലണ്ടനിലേക്കുള്ള ട്രെയിനിൽ കയറിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തങ്ങളുടെ മകളോട് എത്രയും വേഗം വീട്ടിലേക്ക് തിരിച്ചു വരണമെന്നും തങ്ങൾ അവൾക്കായി കാത്തിരിക്കുകയാണെന്നും മാതാപിതാക്കളായ അഷീമും മിസ്രയും പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11ന് പെൺകുട്ടി ലണ്ടൻ ബ്രിഡ്ജ് ട്യൂബ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട് എന്നാണ് പോലീസ് അനുമാനിക്കുന്നത്. പെൺകുട്ടിയെ മറ്റൊരു പുരുഷനോടും സ്ത്രീയോടുമൊപ്പം സ്റ്റേഷനിൽ കണ്ടെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇവർ പെൺകുട്ടിയെ സഹായിക്കാൻ ശ്രമിച്ചവരാണ് എന്നാണ് പോലീസ് കരുതുന്നത്.


പെൺകുട്ടിയുടെ സുരക്ഷയെ സംബന്ധിച്ച് തങ്ങൾക്ക് അതിയായ ആശങ്കയുണ്ടെന്നും, വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്നും ഡിസിപി പോൾ റോളിൻസൺ അറിയിച്ചു. പെൺകുട്ടിയുടെ പക്കൽ മൊബൈൽ ഉണ്ടെങ്കിലും, ഇപ്പോൾ പ്രവർത്തനരഹിതമാണ് എന്ന് അധികൃതർ വ്യക്തമാക്കി. എന്താണ് പെൺകുട്ടി മാതാപിതാക്കളെ ഉപേക്ഷിച്ചു പോകാനുള്ള കാരണം എന്ന് ഇതുവരെയും വ്യക്തമല്ല.

RECENT POSTS
Copyright © . All rights reserved