Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ നിന്ന് യുവ സഹോദരിമാരായ അസ്നയെയും സനയെയും വിജയകരമായി ഒഴിപ്പിച്ചു. ഇംഗ്ലണ്ടിൽ ഒരു പുതിയ ജീവിതം ആരംഭിക്കാൻ അവർ തയ്യാറെടുക്കുമ്പോൾ കാബൂളിൽ നിന്നുള്ള ബ്രിട്ടീഷ് രക്ഷാദൗത്യങ്ങളുടെ വിജയത്തിന് മാറ്റ് കൂടുകയാണ്. അഫ്ഗാനിസ്ഥാൻ പ്രചാരണകാലത്ത് ഒരു വിവർത്തകനായി ജോലി ചെയ്ത് ബ്രിട്ടീഷ് സൈന്യത്തെ സഹായിച്ച വ്യക്തിയാണ് അവരുടെ പിതാവ് നൂരാഘ ഹാഷിമി. ആയിരത്തോളം ആളുകൾ നിറഞ്ഞ സ്ഥലത്തു നിന്ന്, അഫ്ഗാനിൽ നിന്നും എങ്ങനെ രക്ഷ നേടാൻ തങ്ങൾക്ക് സാധിച്ചുവെന്ന കാര്യത്തിൽ അവർ ഇപ്പോഴും അശ്ചര്യപ്പെടും. എന്നാൽ അവരുടെ പിതാവിനെ സംബന്ധിച്ചിടത്തോളം, കാബൂളിൽ നിന്ന് ബ്രിട്ടനിലേക്കുള്ള ആർഎഎഫ് വിമാനം ഒരു ജീവനാഡിയായിരുന്നു. കാരണം ബ്രിട്ടീഷ് സൈന്യത്തിനുള്ള സുപ്രധാന പിന്തുണ കാരണം താലിബാൻ തന്നെ കൊല്ലുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

6,000 യുകെ പൗരന്മാരെയും യോഗ്യരായ അഫ്ഗാനികളെയും പുറത്തെത്തിക്കുന്നതിനുള്ള പദ്ധതികൾ മന്ത്രിമാർ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ 7,000 പേരെ രക്ഷിക്കാൻ ബ്രിട്ടന് താൽപ്പര്യമുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. പട്ടാളക്കാരിൽ നിന്നും താലിബാനിൽ നിന്നുമുള്ള വെടിവെപ്പ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പാസ്പോർട്ട് ഉടമകൾ അടച്ചിട്ട വാതിലിനു പിന്നിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മാതാപിതാക്കളെ പ്രവേശിപ്പിക്കുമ്പോൾ എയർപോർട്ടിന് പുറത്തുള്ള സംഘർഷത്തിൽ ഉപേക്ഷിക്കപ്പെട്ട രണ്ട് കുട്ടികളുടെ കരച്ചിൽ ഐടിഎൻ വാർത്താ സംഘം ചിത്രീകരിച്ചു.

ബ്രിട്ടന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ താൻ കൊല്ലപ്പെടുമായിരുന്നുവെന്ന് ഹെൽമണ്ട് പ്രവിശ്യയിൽ റോയൽ എഞ്ചിനീയർമാർക്കൊപ്പം സേവനമനുഷ്ഠിച്ച ഹാഷിമി പറഞ്ഞു. യൂണിഫോം ധരിച്ച ബ്രിട്ടീഷ് സൈന്യം അസ്നയെയും സനയെയും മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ച് സ്കാൻ ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ ഒരു വിവർത്തകനാണെന്ന കാര്യം എല്ലാവർക്കും അറിയാം. അതിനാൽ ഭയം ഉണ്ട്.” ഹാഷിമിയെയും കുടുംബത്തെയും ഒരു ആർ‌എ‌എഫ് വിമാനത്തിൽ കയറ്റി, മറ്റ് 130 ഓളം പേരോടൊപ്പം ഇന്നലെ ബ്രിട്ടനിൽ എത്തിച്ചു. സതേൺ ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കാൻ കുടുംബം പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

M25 -ൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒരാളുടെ നില ഗുരുതരമാണ്. അശ്രദ്ധമായ ഡ്രൈവിംഗ് മൂലമുള്ള അപകടത്തിന് 2 ഡ്രൈവർമാരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വാൾത്താം ആബിയ്ക്ക് സമീപം ഇന്നലെ വൈകിട്ട് 6.15 നാണ് അപകടം നടന്നത്. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചു . അപകടത്തെതുടർന്ന് M25 -ലെ ജംഗ്ഷൻ 26നും 27നും ഇടയിൽ വാഹനഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കാബൂൾ : അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈനിക പിന്മാറ്റം ഓഗസ്റ്റ് 31-നകം പൂർത്തിയാക്കണമെന്ന് യുകെയ്ക്കും യുഎസിനും താലിബാന്റെ അന്ത്യശാസനം. ഓഗസ്റ്റ് 31നകം സൈനിക പിന്മാറ്റം പൂർത്തിയാക്കിയില്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. എല്ലാ അമേരിക്കക്കാരും മാസാവസാനത്തോടെ അഫ്ഗാൻ വിട്ടുപോകണമെന്ന് ബൈഡൻ ആഗ്രഹിച്ചിരുന്നെങ്കിലും രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. സൈന്യത്തെ അഫ്ഗാനിൽനിന്ന് പിൻവലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്ന് ബൈഡൻ പറഞ്ഞതിന് പിന്നാലെയാണ് താലിബാൻ ഭീഷണി. അഫ്ഗാൻ വിടുന്നത് ഓഗസ്റ്റ് 31-ന് അപ്പുറത്തേക്ക് നീളുമെന്ന് വിദേശരാജ്യങ്ങളുടെ സൈന്യങ്ങൾ അറിയിച്ചിട്ടില്ലെന്ന് നേരത്തെ താലിബാൻ പറഞ്ഞിരുന്നു.

“ഓഗസ്റ്റ് 31-ന് തങ്ങളുടെ സൈനികരെ പിൻവലിക്കുമെന്ന് യു. എസ് പ്രസിഡന്റ് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. അത് നീട്ടുന്നത് അവർ തങ്ങളുടെ സൈന്യത്തെ വ്യാപിപ്പിക്കുമെന്നാണ് അർത്ഥമാക്കുന്നത്. അതിന്റെ ആവശ്യം ഇപ്പോഴില്ല.” താലിബാൻ വക്താവ് സുഹെയ്ൽ ഷഹീൻ പറഞ്ഞു. “യു.എസോ യു.കെയോ ആളുകളെ ഒഴിപ്പിക്കുന്നതിന് കൂടുതൽ സമയം ചോദിച്ചാൽ ഇല്ലെന്നായിരിക്കും ഉത്തരം. അതിന് ധാരാളം അനന്തരഫലങ്ങളുണ്ടായിരിക്കും.” ഷഹീൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, എല്ലാ സൈനികരെയും പിൻവലിക്കുന്നതുവരെ പുതിയ ഗവൺമെന്റിന്റെ രൂപീകരണം പ്രഖ്യാപിക്കില്ലെന്ന് താലിബാൻ പറഞ്ഞു. ‘അഫ്ഗാനിൽ ഒരു യുഎസ് സൈനികൻ ഉള്ളിടത്തോളം കാലം സർക്കാരിന്റെയും മന്ത്രിസഭയുടെയും രൂപീകരണം പ്രഖ്യാപിക്കില്ലെന്ന് തീരുമാനിച്ചുകഴിഞ്ഞു.” അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്റെ ഒട്ടുമിക്ക പ്രദേശങ്ങളും താലിബാൻ നിയന്ത്രണത്തിൽ ആയതോടെ അവിടെനിന്നും ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. ഒരു വെർച്വൽ കോളിലൂടെ ജി 7 നേതാക്കളുമായി സമയപരിധി നീട്ടുന്നതിനെക്കുറിച്ച് നാളെ ബോറിസ് ജോൺസൻ ചർച്ച ചെയ്യും. കാബൂൾ വിമാനത്താവളത്തിൽ ഐഎസ് മുതലെടുപ്പ് നടത്തുമെന്നും ചാവേറാക്രമണം നടത്തുമെന്നും ആശങ്കയുണ്ട്. രാജ്യം വിടാൻ ശ്രമിക്കുന്ന ആളുകൾ കാബൂൾ വിമാനത്താവളത്തിന് ചുറ്റും കാത്തിരിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 28 സൈനിക വിമാനങ്ങൾ ഉപയോഗിച്ച് കാബൂളിൽ നിന്ന് 10,400 പേരെ യുഎസ് ഒഴിപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വേനൽക്കാലത്തിന്റെ അവസാനത്തോടെയുള്ള അവധിദിനങ്ങൾക്കായി കാത്തിരിക്കുന്ന ബ്രിട്ടീഷ് യാത്രക്കാർക്ക് പ്രതിസന്ധിയായി കൂടുതൽ രാജ്യങ്ങൾ റെഡ് ലിസ്റ്റിലേയ്ക്ക്. ക്രൊയേഷ്യ, മദീറ, ആന്റിഗ്വ എന്നീ സ്ഥലങ്ങൾ ഈ ആഴ്ച അവസാനം ആമ്പർ ലിസ്റ്റിലേക്ക് ചേർക്കപ്പെടും. അതേസമയം കരീബിയൻ ദ്വീപുകളായ ജമൈക്ക, സെന്റ് ലൂസിയ, ഡൊമിനിക്ക എന്നിവ റെഡ് ലിസ്റ്റിൽ ഉൾപ്പെടുമ്പോൾ തുർക്കി റെഡ് ലിസ്റ്റിൽ തന്നെ തുടരാനാണ് കൂടുതൽ സാധ്യത. അതിനാൽ വിരലിലെണ്ണാവുന്ന രാജ്യങ്ങൾ മാത്രമേ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളൂവെന്ന് വിദഗ്ധർ പറഞ്ഞു. കോവിഡിന് മുമ്പ് ബ്രിട്ടീഷ് യാത്രികരുടെ ഇഷ്ട സ്ഥലമായിരുന്ന തുർക്കി, ആമ്പർ ലിസ്റ്റിൽ ഉൾപ്പെട്ടാൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ കൂടാതെ അവധിക്കാലം ആഘോഷിക്കാം.

ഗ്രീൻ ലിസ്റ്റിൽ നിലവിൽ 36 സ്ഥലങ്ങളുണ്ട്. അവയിൽ 16 എണ്ണം വാച്ച് ലിസ്റ്റിലാണ്. ഇത് ആമ്പർ ലിസ്റ്റിലേക്ക് മാറാനാണ് സാധ്യത. കഴിഞ്ഞ മാസം അവസാനം മാത്രമാണ് ക്രൊയേഷ്യയെ ഗ്രീൻ ലിസ്റ്റിലേക്ക് മാറ്റിയത്. ഇപ്പോൾ ആമ്പർ ലിസ്റ്റിലേക്ക് ഉൾപ്പെടുന്നതോടെ ക്രൊയേഷ്യയിലേക്ക് പറക്കാമെന്ന മോഹവുമായിരുന്ന ഒരുപാട് ബ്രിട്ടീഷുകാരുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. മാർട്ടിനിക്, ബാർബഡോസ്, സെന്റ് വിൻസെന്റ് എന്നിവയ്ക്കിടയിൽ സ്ഥിതിചെയ്യുന്ന കരീബിയൻ ദ്വീപായ സെന്റ് ലൂസിയയും കരീബിയൻ ദ്വീപുകളായ ഗ്വാഡലൂപ്പിനും മാർട്ടിനിക്കും ഇടയിലുള്ള ഡൊമിനിക്കയും റെഡ് ലിസ്റ്റിൽ ഉൾപ്പെടും. ഈ ആഴ്ചയിലുള്ള അവലോകനത്തിന് മുമ്പ് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ ഇന്നലെ രാത്രി വ്യക്തമാക്കി. എന്നാൽ ഗ്രീൻ ലിസ്റ്റിലേക്കുള്ള കൂട്ടിച്ചേർക്കലുകൾ പരിമിതപ്പെടുത്തുമെന്ന് അവർ സൂചിപ്പിച്ചു.

നാളെയോ ബുധനാഴ്ചയോ ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കുന്നതുവരെ മന്ത്രിമാർ അന്തിമ തീരുമാനങ്ങളൊന്നും എടുത്തേക്കില്ല. പോൾ ചാൾസിന്റെ ട്രാവൽ കൺസൾട്ടൻസിയായ പിസി ഏജൻസിയുടെ വിശകലനം അനുസരിച്ച്, ക്രൊയേഷ്യ, മദീറ, ഇസ്രായേൽ എന്നിവയും കരീബിയൻ ദ്വീപുകളായ അൻഗ്വില, ആന്റിഗ്വ, തുർക്ക് കൈക്കോസ് ദ്വീപുകളും ഗ്രീൻ ലിസ്റ്റിൽ നിന്ന് ആമ്പറിലേക്ക് മാറാനുള്ള സാധ്യതയുണ്ട്. ഗ്രീൻ ലിസ്റ്റ് വിപുലീകരിക്കുന്നത്തിലൂടെ ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാനും യാത്ര ചെയ്യാനും സർക്കാർ അവസരം ഒരുക്കണമെന്ന് ചാൾസ് പറഞ്ഞു. വേനൽക്കാല അവധിയ്ക്ക് ആഗ്രഹിക്കുന്ന കുടുംബങ്ങളുടെ മാത്രമല്ല, വിമാനക്കമ്പനികളുടെയും യാത്രാ സ്ഥാപനങ്ങളുടെയും പ്രതീക്ഷകൾ സർക്കാർ തകർക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പോളണ്ട്, ഹംഗറി, ചെക്ക് റിപ്പബ്ലിക്ക് എന്നിവയുൾപ്പെടെയുള്ള ചുരുക്കം ചില രാജ്യങ്ങൾ ആമ്പറിൽ നിന്ന് ഗ്രീൻ ലിസ്റ്റിലേക്ക് മാറും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലീഡ്സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ നേഴ്സിൻെറ മരണത്തിൽ പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു. 50 വയസ്സുകാരിയായ എലീൻ ബാരോട്ടിനെ കഴിഞ്ഞ ഞായറാഴ്ചയാണ് സ്വഭവനത്തിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

എലീൻ ബാരോട്ടിൻെറ ഭർത്താവ് 54 വയസ്സുകാരനായ മാർക്ക് ബാരോട്ടിനെ സ് കോട്ട്ലൻഡിലെ എൽജിന് സമീപത്തുനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇന്ന് പ്രതിയെ ലീഡ് സിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും എന്നാണ് റിപ്പോർട്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിൻഡ് സർ കൊട്ടാരത്തിന് തൊട്ടടുത്ത് രണ്ട് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് രാജ്ഞിയുടെ ഒരു അംഗരക്ഷകനെ അറസ്റ്റ് ചെയ്തതായി സൈന്യത്തിലെ ഉന്നതർ വെളിപ്പെടുത്തി. കോൾഡ് സ്ട്രീം ഗാർഡിൽ പുതുതായി ജോലിക്കെത്തിയ രണ്ടു വ്യക്തികളെ സെക്സ് ടോയ് ഉപയോഗിച്ചാണ് ലൈംഗികമായി മാനഭംഗപ്പെടുത്തിയത്. കുറ്റാരോപിതനായ അംഗരക്ഷകനെ അറസ്റ്റ് ചെയ്യുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചുവെന്ന് സൈനിക മേധാവി സ്ഥിരീകരിച്ചു. ആർമിയിൽ സേവനമനുഷ്ഠിക്കുന്ന ഏറ്റവും പഴയ റെജിമെന്റായ ഈ യൂണിറ്റ് സ്ഥിതിചെയ്യുന്നത് ബെർക്കിലെ വിൻഡ് സർ കോട്ടയ്ക്കടുത്തുള്ള വിക്ടോറിയ ബാരാക്കിലാണ്.

വ്യോമസേന ഉദ്യോഗസ്ഥനെ മോർട്ടാർ ട്യൂബ് ഉപയോഗിച്ച് ലൈംഗികമായി ആക്രമിച്ചതിന് ആർഎഎഫ് യൂണിറ്റ് പിരിച്ചുവിട്ടതിന് മാസങ്ങൾക്ക് ശേഷമാണ് ഈ സംഭവം നടക്കുന്നത്. ഇത്തരത്തിലുള്ള പെരുമാറ്റം ഇല്ലാതാക്കാൻ സൈന്യം വലിയ സമ്മർദ്ദമാണ് നേരിടുന്നതെന്ന് ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ കോൾഡ് സ്ട്രീം ഗാർഡുകൾ സൈന്യത്തിലെ ഏറ്റവും പഴയ റെജിമെന്റാണ്. ഒറ്റരാത്രികൊണ്ട് അത് ഒഴിവാക്കാൻ കഴിയില്ല. നിരോധിത ആയുധം കൈവശം വച്ച കുറ്റത്തിനും ഗൂഡാലോചന നടത്തിയതിനും റെജിമെന്റിലെ ഏറ്റവും മുതിർന്ന സൈനികനായ മേജർ കിർട്ട്‌ലാൻഡ് ഗിൽ, അടുത്ത വർഷം വിചാരണ നേരിടേണ്ടിവരും.

ഷിബു മാത്യൂ
യുകെ മലയാളികളോടൊപ്പം ലീഡ്‌സിലെ തറവാട് റെസ്റ്റോറന്റില്‍ ഓണമുണ്ണാനെത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പതിനെട്ട് കൂട്ടം കറികളും അടപ്രഥമനും ഉള്‍പ്പെടെ കോലിപ്പട ഓണമുണ്ടത് വാഴയിലയില്‍. യുകെയില്‍ എത്തിയാല്‍ സ്ഥിരമായി തറവാട് റെസ്റ്റോറന്റില്‍ എത്തി ഭക്ഷണം കഴിക്കുന്ന ക്യാപ്റ്റന്‍ കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും ഇത്തവണ തറവാട്ടില്‍ എത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുഴുവന്‍ അംഗങ്ങളെയും കൂട്ടി മലയാളികളുടെ പ്രിയപ്പെട്ട ഓണസദ്യയുണ്ണാനായിരുന്നു. 65 പേരടങ്ങുന്ന സംഘമാണ് ഈ മാസം 25ന് ലീഡ്‌സില്‍ നടക്കുന്ന ടെസ്റ്റ് മാച്ചിന് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചെത്തിയിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കോലിയും അനിഷ്‌കയും മറ്റ് ടീമംഗങ്ങളോടൊപ്പം തറവാട് റെസ്റ്റോറന്റില്‍ എത്തി. അത്തപ്പൂക്കളവും നിലവിളക്കുമായി കേരളത്തനിമയുള്ള ഡ്രസ്സും ധരിച്ച് വളരെ വലിയ സ്വീകരണമാണ് ടീം തറവാട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നല്‍കിയത്. ഓണസദ്യ ആവോളം ആസ്വദിച്ച കോലിയും കൂട്ടരും മൂന്ന് മണി വരെ തറവാട് റെസ്റ്റോറന്റില്‍ ചിലവഴിച്ചു.
വിരാത് കോളിയെയും അനുഷ്‌കയെയും കൂടാതെ മറ്റ് ടീമംഗങ്ങളായ അജിന്‍ക്യ റഹാണെ, KL രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വ്വിന്‍, ചെറ്റ്ഷ്വ്വര്‍ പൂജാര, മുഹമ്മദ് ഷാമി, ഷര്‍ഡുല്‍ താക്കൂര്‍, ഇശാന്ത് ശര്‍മ്മ, ജസ്പ്രിറ്റ് ബുംമ്രാ, മുഹമ്മദ് സിരാജ്, ഹനുമവിഹാരി, പ്രതീപ് ഷാ, അഭിമന്യു ഇസ്വരന്‍, മായങ്ക് അഗര്‍വാള്‍, വ്‌റിഡിമാന്‍ സാഹ, സൂര്യകുമാര്‍ യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ കുടുംബ സമേതമാണ് എത്തിയത്. ടീമിനോടൊപ്പം ഓണസദ്യയുണ്ണാന്‍ രവി ശാസ്ത്രിയെത്തിയതും ശ്രദ്ധേയമായി. ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ കോലിയും അനിഷ്‌കയും തറവാടിന് ആശംസകള്‍ നേര്‍ന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ സന്ദേശം കൈയ്യൊപ്പോടുകൂടി തറവാടിന് കൈമാറി.

BCCI യുടെ ലോജിസ്റ്റിക് മാനേജര്‍ ഋഷികേശ് ഉപാധ്യായ 2014ല്‍ ഇന്ത്യന്‍ ടീം ലീഡ്‌സില്‍ കളിക്കാന്‍ എത്തിയപ്പോള്‍ യാദൃശ്ചികമായി തറവാട്ടില്‍ എത്തിയിരുന്നു. ഭക്ഷണം നന്നായി ഇഷ്ടപ്പെട്ട അദ്ദേഹം തറവാട് റെസ്റ്റോറന്റിനെ ഇന്ത്യന്‍ ടീമിനു പരിചയപ്പെടുത്തി. അന്ന് ടീമിന്റെ ക്യാപ്റ്റനായിരുന്ന M.S ധോണിയും, വിരാട് കോലിയും അക്കൂട്ടത്തില്‍ ടീമിനോടൊപ്പം എത്തിയ സഞ്ചു സാംസണും പിന്നീട് തറവാട്ടില്‍ എത്തി ഭക്ഷണം കഴിച്ചിരുന്നു. അന്ന് ഭക്ഷണം വളരെ ഇഷ്ടപ്പെട്ട വിരാട് കോലി തറവാട് റെസ്റ്റോറന്റിന്റെ മാനേജിംഗ് പാട്ണറായ പ്രകാശ് മണ്ടോന്‌സയ്ക്ക് ഒരു ഉറപ്പ് നല്‍കി. ഇനി എന്ന് ലീഡ്‌സില്‍ വന്നാലും തറവാട്ടിലെത്തി ഭക്ഷണം കഴിച്ചിരിക്കും എന്ന ഉറപ്പ്. പിന്നീട് ടീം ആവശ്യപ്പെട്ടതില്‍ പ്രകാരം സൗത്ത് ഇന്ത്യന്‍ ഭക്ഷണമായ ദോശ, ചമ്മന്തി, ഇഡലി, വട, സാമ്പാര്‍, ഉപ്പ് മാവ്, മൊട്ടറോസ്റ്റ് തുടന്നിയ വിഭവങ്ങള്‍ തറവാട്ടില്‍നിന്നാണ് എത്തിച്ചുകൊണ്ടിരുന്നത്. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ടീം എന്ന് ലീഡ്‌സിലെത്തിയാലും തറവാട്ടിലെത്തി ഭക്ഷണം കഴിക്കുന്നത് ശീലമാക്കി.

2019 ല്‍ ഇന്ത്യന്‍ ടീം ലീഡ്‌സില്‍ കളിക്കാനെത്തിയ ആദ്യ ദിവസം. വളരെ അപ്രതീക്ഷിതമായി കോലിയും ഭാര്യ അനുഷ്‌കയും തറവാട്ടില്‍ എത്തി പ്രകാശ് മണ്ടോന്‍സയെ കണ്ടു പറഞ്ഞു കഴിഞ്ഞ പ്രാവശ്യം ഞാന്‍ തന്ന ഉറപ്പ് പൂര്‍ത്തിയാക്കിയെന്ന്. റെസ്റ്റോന്റ് നല്ല തിരക്കിലായിരുന്നതുകൊണ്ട് അവര്‍ക്ക് വേണ്ടി പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കാന്‍ ടീം തറവാടിന് സാധിച്ചിരുന്നില്ല. സാധാരണക്കാരെപ്പോലെ കോലിയും ഭാര്യയും തറവാടിന്റെ സ്‌പെഷ്യല്‍ ഇനങ്ങളായ കാരണവര്‍ മസാല ദോശയും മൊട്ട റോസ്റ്റും വെജിറ്റേറിയന്‍ താലിയുമാണ് കഴിച്ചത്. ഇവര്‍ കഴിച്ചുകൊണ്ടിരുന്ന സമയത്ത് തൊട്ടടുത്ത ടേബിളിലിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഇംഗ്ലീഷ് ഫാമിലിയില്‍ നിന്നൊരാള്‍ കോലിയും ഭാര്യ അനിഷ്‌കയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കകം തറവാട് റെസ്റ്റോറന്റിന്റെ അകത്തും പുറത്തും ജനങ്ങള്‍ തടിച്ചുകൂടി. തുടര്‍ന്ന് അവര്‍ ഭക്ഷണം കഴിച്ച് വേഗം സ്ഥലം വിട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ ഭക്ഷണം പാഴ്‌സലായി ഇവര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിക്കുകയായിരുന്നു.

2014 ജൂണില്‍ ലീഡ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ച തറവാട് റെസ്റ്റോറന്റിന് ഏഴ് വയസ്സ് തികഞ്ഞു. സിബി ജോസ്, പ്രകാശ് മണ്ടോന്‍സ, രാജേഷ് നായര്‍, അജിത് നായര്‍, മനോഹരന്‍ ഗോപാല്‍ എന്നിവരാണ് തറവാടിന്റെ ഡയറക്ടര്‍മാര്‍. സൗത്തിന്ത്യന്‍ ഭക്ഷണങ്ങള്‍ രുചിയും തനിമയം ഒട്ടും നഷ്ടപ്പെടുത്താതെ പാശ്ചാത്യ സമൂഹത്തിന് പരിജയപ്പെടുത്തുന്നതില്‍ തറവാട് റെസ്റ്റോറന്റ് നൂറ് ശതമാനം വിജയിച്ചിരിക്കുകയാണ്. പാശ്ചാത്യ സമൂഹത്തിനെ കൊണ്ട് ദിവസവും റെസ്റ്റോറന്റ് നിറയുന്നത് അതിനുദാഹരണമാണ്.. ദൂരദേശങ്ങില്‍ നിന്നും യോര്‍ക്ഷയറില്‍ എത്തുന്ന നിരവധിയാ സെലിബ്രെറ്റികള്‍ തറവാട് സന്ദര്‍ശിക്കാറുണ്ട്. ടീം തറവാടിന്റെ വിജയം ജീവനക്കാരുടെ കൂട്ടായ പ്രയ്‌നത്തിന്റെ ഫലം മാത്രമാണെന്ന് ഡയറക്ടര്‍ സിബി ജോസ് പറഞ്ഞു.

കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ടീമിന് പല പരിമിതികളും ഉണ്ടായിരുന്നു. അതു കൊണ്ട് ടീം ഇന്ത്യയുടെ ഓണാഘോഷ പരിപാടികളുടെ ബി സി സി ഐ യുടെ ഒഫീഷ്യൽ ഫോട്ടോഗ്രാഫർ അയച്ച ചിത്രങ്ങൾ ആണ് ഇതിൽ ചേർത്തിട്ടുള്ളത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ജോ ബൈഡനെ വധിക്കാൻ ശ്രമിക്കുന്നതിൽ നിന്ന് ഒസാമ ബിൻ ലാദൻ അൽ ഖ്വയ്ദയെ വിലക്കിയിരുന്നതായി റിപ്പോർട്ട്‌. ബൈഡൻ കഴിവില്ലാത്ത പ്രസിഡന്റായിരിക്കുമെന്നും അദ്ദേഹം അമേരിക്കയെ ഒരു പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ലാദൻ വിശ്വസിച്ചിരുന്നതായി ഡെയിലിമെയിൽ ആണ് റിപ്പോർട്ട്‌ ചെയ്തത്. അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈനിക പിന്മാറ്റത്തിൽ ജോ ബൈഡനെതിരെ രൂക്ഷവിമർശനം ആണ് ഉയരുന്നത്. ബറാക് ഒബാമയെ ജിഹാദികൾ വധിക്കുകയാണെങ്കിൽ ഡെമോക്രാറ്റിന് നിലതെറ്റുമെന്നും യോഗ്യനല്ലാത്ത പ്രസിഡന്റ്‌ വരുമെന്നും അത് അമേരിക്കയെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ലാദൻ വിശ്വസിച്ചിരുന്നു. ഇതുകാരണമാണ് ലാദൻ പ്രസിഡന്റ് മോഹവുമായി നിലകൊണ്ട ജോ ബൈഡനെ വധിക്കുന്നതിൽ നിന്ന് അൽ ഖ്വയ്ദയെ വിലക്കിയത്. യുഎസ് പ്രത്യേക സേന അദ്ദേഹത്തെ വധിച്ച സ്ഥലത്ത് നിന്ന് കണ്ടെടുത്ത രേഖകളിൽ അടങ്ങിയ ഒരു കത്തിലാണ് ബിൻ ലാദൻ ഈ പരാമർശം നടത്തിയിരിക്കുന്നത്. 2012 -ലാണ് ഈ രേഖ ആദ്യമായി പരസ്യമാക്കിയത്. എന്നാൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിനിടയിൽ ഇതിന് കൂടുതൽ പ്രാധാന്യം കൈവന്നു.

2010 മെയ് മാസത്തിൽ 48 പേജുള്ള കത്ത് ‘ബ്രദർ ഷെയ്ഖ് മഹ്മൂദ്’ എന്ന് അറിയപ്പെടുന്ന ഒരു സഹായിക്ക് അന്നത്തെ അൽ ഖ്വയ്ദയുടെ നേതാവായിരുന്ന ബിൻ ലാദൻ എഴുതിയിരുന്നു. അതിൽ യുഎസിനെതിരെ നേരിട്ടുള്ള ആക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 36 -ാം പേജിൽ, പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി രണ്ട് ഹിറ്റ് സ്ക്വാഡുകൾ രൂപീകരിക്കാനുള്ള തന്റെ ആഗ്രഹം അദ്ദേഹം വിവരിക്കുന്നു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്കും മുൻ സിഐഎ ഡയറക്ടർ ഡേവിഡ് പെട്രേയസിനുമെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുവാൻ അതിൽ പറയുന്നുണ്ട്. അമേരിക്കൻ പിൻമാറ്റത്തിനുശേഷം അഫ്ഗാൻ തലസ്ഥാനം താലിബാൻ നിയന്ത്രണത്തിൽ ആവുമെന്ന് കഴിഞ്ഞ മാസം തന്നെ ബൈഡന്റെ ഭരണകൂടം അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.

താലിബാൻ അതിവേഗം ശക്തിപ്രാപിക്കുകയാണെന്നും നഗരം തകരുന്നതിന് സാധ്യതയുണ്ടെന്നും വിവരിച്ചുകൊണ്ട് നയതന്ത്രജ്ഞർ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് ജൂലൈ 13 ന്, ഒരു രഹസ്യ കുറിപ്പ് അയച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ സുരക്ഷാ സേന തകർന്നു കൊണ്ടിരിക്കുകയാണെന്ന് അവർ മുന്നറിയിപ്പ് നൽകി. അഫ്ഗാനിലെത്തിയത് രാഷ്ട്രനിര്‍മിതിക്കു വേണ്ടിയല്ലെന്നും അഫ്ഗാന്റെ ഭാവി നിര്‍ണയിക്കേണ്ടതും ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്നു തീരുമാനിക്കേണ്ടതും അവിടുത്തെ ജനങ്ങളാണെന്നും പറഞ്ഞാണ് അഫ്ഗാനിലെ അമേരിക്കൻ സൈനിക ദൗത്യം ബൈഡൻ അവസാനിപ്പിച്ചത്. അഫ്ഗാന്‍ വീണ്ടും താലിബാന്‍ ഭരണത്തിന്‍ കീഴിലാകുമെന്ന് ലോകം ഭയപ്പെട്ടത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാൻ അൽ-ക്വയ്ദ പോലുള്ള ഭീകര സംഘടനകൾക്ക് താവളമായേക്കുമെന്ന് വിദഗ്ദർ. ഭീകരാക്രമണത്തിന്റെ ലക്ഷ്യസ്ഥാനമായി യുകെ മാറിയേക്കാമെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ സൈനിക ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും നിയന്ത്രണം കൈവശമുള്ള താലിബാൻ, 2001 ആക്രമണത്തിന് മുമ്പും ശേഷവും അൽ ഖ്വയ്ദയ്ക്ക് അതിഥികളായി രാജ്യത്ത് തുടരാൻ അനുമതി നൽകിയിരുന്നു. അതുപോലെ, ഇപ്പോൾ രാജ്യം വിവിധ ഭീകരസംഘടനകളുടെ സുരക്ഷിത താവളമായി മാറുമെന്ന് പല സുരക്ഷാ ഉദ്യോഗസ്ഥരും ഭയപ്പെടുന്നു. സർക്കാർ കെട്ടിടങ്ങൾ, കായിക മൈതാനങ്ങൾ, പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ 9/11 ശൈലിയിലുള്ള ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ച മുൻ ബ്രിട്ടീഷ് സൈനിക കമാൻഡർ കേണൽ റിച്ചാർഡ് കെംപ് മിററിനോട് പറഞ്ഞു.

അഫ്ഗാനിൽ ഇപ്പോൾ കൈവന്നിരിക്കുന്ന സ്വാതന്ത്ര്യം, 2001ലെ ആക്രമണം പോലെയുള്ള ഒരാക്രമണം ആസൂത്രണം ചെയ്യാൻ അവർക്ക് സമയം നൽകും. അഫ്ഗാനിസ്ഥാനിലെ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ കമാൻഡർ അഹമ്മദ് മസൂദും സമാനമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. താലിബാന്റെ സമീപകാല വിജയം പാശ്ചാത്യർക്ക് അവഗണിക്കാൻ കഴിയുന്നതല്ല. ‘അൽ-ഖ്വയ്ദയുടെ ഉയർച്ച അവർ വീണ്ടും ആഘോഷിക്കുന്നു. ഈ ആളുകളിൽ നിന്നുള്ള ഭീഷണി വളരെ പെട്ടെന്നുള്ളതാണ്.’ കേണൽ കെംപ് വെളിപ്പെടുത്തി.

2001 ൽ അമേരിക്കയും സഖ്യകക്ഷികളും താലിബാനെ അഫ്ഗാനിസ്ഥാനിൽ നിന്ന് തുരത്തിയ ശേഷം അൽ-ക്വയ്ദയ്ക്ക് പരിശീലനത്തിനും പദ്ധതികൾക്കും അടിസ്ഥാനമില്ലാതെ പോയി. കൂടാതെ പടിഞ്ഞാറ് പ്രദേശങ്ങൾ 2001ന് സമാനമായ തീവ്രവാദ ആക്രമണങ്ങൾ അനുഭവിച്ചിട്ടില്ല. ജിഹാദ് പ്രസ്ഥാനങ്ങളിൽ ചേരാൻ ശ്രമിക്കുന്ന ആയിരക്കണക്കിന് ഭീകരരെ അഫ്ഗാൻ ജയിലുകളിൽ നിന്ന് താലിബാൻ ഇതിനകം മോചിപ്പിച്ചിട്ടുണ്ട്. ‘സ്വാതന്ത്ര്യത്തിനായി സഹായിക്കാൻ നിങ്ങൾക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. നിങ്ങൾ മാത്രമാണ് ഞങ്ങളുടെ ശേഷിക്കുന്ന ഏക പ്രതീക്ഷ.’ പടിഞ്ഞാറൻ രാജ്യങ്ങളുമായി നേരിട്ട് സംസാരിച്ചുകൊണ്ട് മസൂദ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യു കെ യിലെ റോഡുകളിൽ ജൂലൈ മാസത്തിൽ കോവിഡ് സമയത്തെ ഏറ്റവുമധികം ട്രാഫിക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ചിലയിടങ്ങളിൽ കോവിഡ് സമയത്തിനു മുൻപത്തെക്കാളും വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ, ആളുകൾ എല്ലാവരും തന്നെ യാത്രചെയ്യുന്നത് അമിതമായി വർദ്ധിച്ചിട്ടുണ്ട്. ജനങ്ങൾ അവധിക്കാലം ആഘോഷിക്കാനായി നിരത്തുകളിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. കാറുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെങ്കിലും, ബസ്, ട്രെയിൻ മുതലായ പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. ജനങ്ങളിൽ അഞ്ചിൽ രണ്ട് പേരും ഇപ്പോഴും പൊതുഗതാഗതം ഉപയോഗിക്കുന്നത് ഭയപ്പെടുന്നതായി റെയിൽവേ ടെക്നോളജി ജേർണൽ നടത്തിയ സർവേയിൽ വ്യക്തമാകുന്നു.


അന്താരാഷ്ട്ര യാത്രകൾക്കും മറ്റും ഇളവുകൾ ഗവൺമെന്റ് നൽകിയതോടെ കൂടുതൽ ആളുകൾ അവധിക്കാലം ആഘോഷിക്കുന്നതിനായി മറ്റു രാജ്യങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അവധിക്കാല ഡെസ്റ്റിനേഷനുകളിലേക്കുള്ള റോഡുകളിലാണ് ഏറ്റവും കൂടുതൽ ട്രാഫിക് ഉണ്ടാകുന്നത്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്. കൂടുതൽ ഇളവ് നൽകുന്നത് രോഗ വർധനയ്ക്ക് ഉള്ള സാധ്യത ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് ഭയപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved