Main News

ഫാ. ഹാപ്പി ജേക്കബ്

കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ട വിശ്വാസികളെ, വളരെ ദുഃഖവും വേദനയും പ്രയാസവും ഉൾക്കൊണ്ടുകൊണ്ടാണ് ഈ ആഴ്ചയിലെചിന്ത നിങ്ങളുമായി പങ്കുവയ്ക്കുന്നത്.ലോകം മുഴുവനും ഭീതിയിലാഴ്ത്തിയ പുതിയ വൈറസിൻറെ ആശങ്കയിൽ നാമൊക്കെ കഴിയുകയാണ് .പരിഹാരം എങ്ങനെയെന്നോ ചികിത്സ എപ്രകാരം എന്നോ നാം അറിയുന്നില്ല.ആയതിനാൽ ആശങ്കയുടെ മുൾമുനയിൽ കഴിയുന്ന ഈ നാളുകളിൽ കർത്താവ് തൻറെ കരത്താലും കൃപയാലും നമ്മെയൊക്കെയും കാത്തുപരിപാലിക്കകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.സൗഖ്യ ദാന കൃപയുടെ ചിന്തകളുമായി വലിയനോമ്പിലെ നാലാമത്തെ ആഴ്ച യിലേക്ക് നാം പ്രവേശിക്കുകയാണ്.പുറ ജാതി സ്ത്രീയുടെ വിശ്വാസം കണ്ടിട്ട് അവളുടെ മകളെ സൗഖ്യമാക്കുന്ന വേദഭാഗം ആണ് ചിന്തക്കായി എടുത്തിരിക്കുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനഞ്ചാം അധ്യായം 21 മുതൽ 28 വരെയുള്ള വാക്യങ്ങളിൽ ഈ ഭാഗം നമുക്ക് വായിക്കാവുന്നതാണ്.

കർത്താവ് യെരുശലേമിൽ പഠിപ്പിക്കുകയും അവരെ യഥാർത്ഥമായ ജീവിതങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തപ്പോൾ അവർ സംശയാലുക്കൾ ആയി തീരുകയും അവനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.അവൻ അവരോട് പറയുന്നു നിങ്ങൾ അശുദ്ധം ആകുന്നത് കഴിക്കുന്ന ഭക്ഷണം അല്ല നിങ്ങളുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ കൊണ്ടത്രേ. ഇത് മനസ്സിലാക്കുവാനോ തിരിച്ചറിയുവാനോ അവർക്ക് കഴിയുന്നില്ല .അതിനാൽ അവൻ അവരെ വിട്ട് ജാതികൾ പാർക്കുന്ന ഇടങ്ങളിലേക്ക് പോയി. അവിടെവെച്ച് യഹൂദരുമായി ദീർഘകാലമായി അകൽച്ചയിൽ ആയിരുന്നു കനാനായ സ്ത്രീ അവനെ കണ്ടിട്ട് യശുവേ ദാവീദ് പുത്രാ എന്നോട് കരുണ തോന്നണമേ എന്ന നിലവിളിക്കുകയാണ്. അവളുടെ മകൾക്ക് കഠിനമായഭൂത ഉപദ്രവം ബാധിച്ചിരിക്കുന്നു , അതിൽനിന്നും വിടുതൽ ലഭിക്കുന്നതിനുവേണ്ടിയാണ് അവൾ കർത്താവിൻറെ അടുത്ത് നിലവിളിച്ചുകൊണ്ട് കടന്നുവന്നത്.

കർത്താവ് ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ ശിഷ്യന്മാർ വന്ന് അവനോടു പറയുകയാണ് കർത്താവേ എന്തെങ്കിലും ചെയ്തു അങ്ങ് അവളെ തിരിച്ചയക്കണം. അവളെ പരീക്ഷിക്കാൻ എന്നവണ്ണം കർത്താവ് പ്രതികരിക്കുകയാണ് ഇസ്രായേലിലെ കാണാതെപോയ പോയ ആടുകളെ അന്വേഷിക്കാനാണ് ഞാൻ വന്നിരിക്കുന്നത്.ഇതു കേട്ടിട്ടും പിന്തിരിഞ്ഞു പോകാതെ അവൾ അവനെ നമസ്കരിച്ചു കൊണ്ട് പറയുകയാണ് നായ കുട്ടികളും യജമാനൻറെമേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നു ജീവിക്കുന്നുവല്ലോ.സഹായം ആവശ്യപ്പെടുന്ന ബലഹീനമായ ഒരു അവസ്ഥയെ ബോധ്യപ്പെടുത്തുവാൻ ആണ് നായക്കുട്ടി എന്ന പ്രയോഗംഅവൾ നടത്തിയത്. ഇതു കേട്ടിട്ടും അവളുടെ വിശ്വാസം കണ്ടിട്ടും കർത്താവ് അവളോട് പറയുകയാണ് നിൻറെ ഇഷ്ടം എന്താണ് അതുപോലെ സംഭവിക്കട്ടെ. ആ നാഴികയിൽ തന്നെ അവളുടെ മകൾക്ക്സൗഖ്യം ലഭിക്കുകയും ചെയ്തു.

ഇന്ന് വീണ്ടും ഈ വേദഭാഗം വായിച്ചപ്പോൾ അനേകർ കണ്ണുനീരോടെ കഴിയുന്ന ഈ കാലത്ത് അവരെയൊക്കെ ദൈവസന്നിധിയിൽ ആയി സമർപ്പിക്കുവാനും അതിലൂടെ അവർക്ക് സൗഖ്യം ലഭിക്കുവാനും കാരണം ആകുവാൻ നാം എത്രമാത്രം വിശ്വാസത്തിൽ ബലപെടണം എന്ന് നമ്മോട് ആവശ്യപ്പെടുന്ന ഒരു വേദഭാഗം ആണ് ഇത്. കഷ്ടതയും പ്രയാസവും മനുഷ്യൻറെ കൂടപ്പിറപ്പ് ആണെങ്കിലും ഇന്ന് നാം അഭിമുഖീകരിക്കുന്ന ഈ ഭാരങ്ങളും പ്രയാസങ്ങളും ദൈവസന്നിധിയിൽ ആയി നമുക്ക് ഏൽപ്പിക്കാം. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ നിങ്ങൾ എൻറെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് അവിടുന്ന് അരുളി ചെയ്തിട്ടുണ്ടല്ലോ.(mathew 11:28).

വൈദ്യന്മാർ പറയുന്നതുപോലെ മുൻകരുതലുകൾ എടുക്കുകയുംലഭിക്കുന്ന സമയത്ത് ദൈവസന്നിധിയിൽ ആയി കഴിയുകയും ചെയ്യുമ്പോൾ അവൻ നമ്മുടെ കണ്ണുനീരുകളെ കണ്ടിട്ട് മനസ്സലിവ് തോന്നി നമ്മുടെ രോഗങ്ങളിൽനിന്നും അവൻ വീണ്ടെടുക്കും. ഓരോ രോഗവും പ്രയാസങ്ങളും നേരിടുമ്പോൾ നിരാശപ്പെടാതെ ദൈവം പ്രവർത്തിക്കുവാനായി നമ്മെ ഒരുക്കുന്ന സമയം ആണ് എന്ന് പ്രത്യാശയോടെ കൂടി ഇരിപ്പാൻ നമുക്ക് കഴിയണം. പഴി പറയുവാനും, കുറ്റപ്പെടുത്താനും, മറ്റുള്ളവരെ അപമാനിക്കുവാനും ഉള്ള അവസരം അല്ല ഇത് എന്ന് നാം തിരിച്ചറിയണം. “നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.( Mathew 17:21).

ആത്മാവിനാൽ സ്വയം ശുദ്ധീകരിക്കുവാനും അതിലൂടെ സമൂഹത്തിൽ നമ്മൾ മൂലം വന്നിട്ടുള്ള കുറവുകളെ നീക്കാനും ഈ നോമ്പ് നമുക്ക് സാധ്യമാ കട്ടെ. പുറ ജാതി കാരി എങ്കിലും അവളുടെ വിശ്വാസ തീഷ്ണത മകളുടെ സൗഖ്യത്തിന് കാരണമായെങ്കിൽ ഈ അവസരങ്ങളിൽ നാമും വിശ്വാസത്തിൽ വളർന്നു നമ്മുടെ നമ്മുടെ രോഗവും , നമ്മുടെ പാപവും വും നീങ്ങി പോകുവാൻ ഈ നോമ്പിൻറെ ദിനങ്ങളിൽ സാധ്യമാകും എന്ന് വിശ്വസിക്കുന്നു. ലാസറിൻെറ കല്ലറക്കൽ വച്ച് കർത്താവ് അരുളി ചെയ്തതുപോലെ വിശ്വസിച്ചാൽ നീ ദൈവത്തിൻറെ മഹത്വം കാണും. അത് അനുഗ്രഹം ആയും , സൗഖ്യം ആയും രൂപാന്തരം ആയും നാം പ്രാപിക്കുവാൻ നോമ്പും പ്രാർത്ഥനയും നമ്മെ സഹായിക്കും.

ലോക രക്ഷകനായ ദൈവമേ അവിടുത്തെ വചനത്തിലൂടെ സഞ്ചരിക്കുന്ന ഈ ദിവസങ്ങളിൽ ബലഹീനത ഓർക്കാതെ ഞങ്ങളുടെ പ്രാർത്ഥനകൾ കൈകൊണ്ട് ഞങ്ങളിൽ രോഗികൾ ആയിരിക്കുന്ന വരെ സൗഖ്യം ആക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു.

ശുദ്ധമുള്ള നോമ്പേ സമാധാനത്താലേ വരിക

പ്രാർത്ഥനയിൽ നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ

 

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 

ഡോ. ഐഷ വി

പയസ്വിനിയും പുലിക്കുന്നും ടെലിവിഷനും.

ചില അവധി ദിവസങ്ങളിൽ അച്ഛൻ ഞങ്ങളേയും കൊണ്ട് നടക്കാൻ പോകാറുണ്ട്. അങ്ങനെ അനുജത്തിയ്ക്ക് ആറു മാസമായ സമയത്ത് (1973)ഒരവധി ദിവസം അച്ഛനും അമ്മയും അനുജനും ഞാനും അനുജത്തിയുമായി നടക്കാനിറങ്ങി. അനുജത്തി അമ്മയുടെ ഒക്കത്താണ്. അച്ഛനിത്തിരി വേഗത കൂടുതലാണ്. അച്ഛന്റെ ഒപ്പമെത്താൻ ഞാനും അനുജനും ഓടുന്നുണ്ട്. നെല്ലിക്കുന്നിൽ നിന്നും കാസർഗോഡ് പട്ടണത്തിലെത്തി വലത്തോട്ട് തിരിഞ്ഞ് കുറച്ചു ദൂരം നടന്ന ശേഷം ഇടത്തോട്ട് തിരിഞ്ഞ് കുറച്ചു ദൂരം നടന്നു. അപ്പോൾ ഞങ്ങൾ അച്ഛനോട് ചോദിച്ചു. അച്ഛാ എത്താറായോ? അച്ഛൻെറ മറുപടി ഈ പുലിക്കുന്ന് കയറി ഇറങ്ങിയാൽ ചന്ദ്രഗിരിപ്പുഴയായി. ചന്ദ്രഗിരിപ്പുഴയ്ക്ക് പയസ്വിനി എന്നു കൂടി പേരുണ്ട്. ചന്ദ്രഗിരിപ്പുഴയുടെ രണ്ട് പേരുകളും എനിക്കിഷ്ടപ്പെട്ടു. ഞങ്ങൾ പുലിക്കുന്ന് കയറി. പുലിക്കുന്നിന് മുകളിലൂടെ വീണ്ടും മുന്നോട്ട് നടന്നപ്പോൾ ഇറക്കമായി. ഒരു കയറ്റത്തിന് ഒരിറക്കവുമുണ്ട്. ഒരു കുന്നിന് ഒരു കുഴിയുമുണ്ട്. ഇറക്കo ഞങ്ങൾക്കൊരാശ്വാസമായി. അച്ഛൻ വേഗത അല്പം കുറച്ചിട്ടുണ്ട്. പുലിക്കുന്നു കയറിയ ആയാസത്തിലാവണം. നദി കടലിനോടടുക്കുമ്പോൾ വേഗത കുറയും. ഞങ്ങൾ ഇറക്കമിറങ്ങുമ്പോൾ അമ്മയാണത് കണ്ടുപിടിച്ചത്. വഴിയുടെ വലതു ഭാഗത്തായി ധാരാളം കാറ്റാടി മരങ്ങൾ. അങ്ങനെ ആദൃമായി ഞാൻ കാറ്റാടി മരം കണ്ടു. അമ്മ പറഞ്ഞു: നല്ല കാറ്റ്. നമ്മൾ വീടു വയ്ക്കുമ്പോൾ ഒരു കാറ്റാടി മരം കൂടി നട്ടുപിടിപ്പിക്കണം. അച്ഛനും അത് ശരിവച്ചു. ഞാനത് മനസ്സിൽ കുറിച്ചു. പിന്നീട് ധാരാളം വൃക്ഷങ്ങൾ സ്വന്തം കൈ കൊണ്ട് നട്ടുപിടിപ്പിച്ചെങ്കിലും അമ്മ കാറ്റാടി മരം മാത്രം നട്ടില്ല. ഇരുപതോളം വർഷങ്ങൾക്കു ശേഷം ഒരു കാറ്റാടി മരവും കുറേ തേക്കിൻ തൈകളും വാങ്ങി കൊടുത്തെങ്കിലും അച്ഛനമ്മമാർ അവർ താമസിക്കുന്ന വീട്ടു പറമ്പിൽ അതു നട്ടില്ല. കൃഷിയുടെ കൂടെ അവ വേണ്ടത്രേ.

പുലിക്കുന്നിറങ്ങി പയസ്വിനിയെ ഞങ്ങൾ കൺകുളിർക്കെ കണ്ടു. തീരത്ത് കുറച്ചുനേരം വിശ്രമിച്ചു. പിന്നെ പതുക്കെ പുലിക്കുന്ന് കയറി ഇറങ്ങി നെല്ലിക്കുന്നിലെ വാടക വീട്ടിലേയ്ക്ക് . പിന്നീട് പല പ്രാവശ്യം പുലിക്കുന്നിലും പുഴക്കരയിലും എത്തിയിട്ടുണ്ട്. ഈ യാത്രകൾ ഞങ്ങൾക്ക് വളരെ സന്തോഷം നൽകി. ഒപ്പം ദീപ്തമായ ഓർമ്മകളും. ഒരിക്കൽ പുലിക്കുന്നിലെത്തിയത് ഞങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്ന കോമ്പൗണ്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന എഞ്ചിനീയറും കുടുംബവും പുലിക്കുന്നിലേയ്ക്ക് താമസം മാറിയപ്പോഴാണ്. ഞങ്ങൾ അവരുടെ വീട്ടിലെത്തി. ചായ സൽക്കാരത്തിനു ശേഷം ഞങ്ങൾ കുട്ടികൾ കളിച്ചു. മുതിർന്നവർ വർത്തമാനം പറഞ്ഞിരുന്നു.

പിന്നീട് അച്ഛൻ ഞങ്ങളെ പുലിക്കുന്നിൽ കൊണ്ടുപോയത് ടെലിവിഷൻ കാണാനാണ് (1974-ൽ ). അന്ന് ഡൽഹിയിൽ നിന്നാണ് സംപ്രേക്ഷണം. അന്ന് അച്ഛൻ പറഞ്ഞു തന്നത് കേബിൾ വഴിയാണ് സംപ്രേക്ഷണം എന്നാണ്. അവിടെ വലിയ ഒരു ഡിഷ് ആന്റിനയും സ്ഥാപിച്ചിരുന്നു. ഒരു പക്ഷേ കേരളത്തിൽ ആദ്യമായി ടെലിവിഷൻ സ്ഥാപിച്ചത് പുലിക്കുന്നിലായിരിക്കും. അന്ന് ഇൻസാറ്റ് പോലുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിട്ടില്ലായിരുന്നു. ശ്രീമതി ഇന്ദിരാഗാന്ധിയാണ് പ്രധാനമന്ത്രി . ഇന്ദിരാ ഗാന്ധിയേയും ഞങ്ങൾ ടെലിവിഷനിൽ കണ്ടിരുന്നു. ടെലിവിഷൻ വരുന്നതിന് മുമ്പ് റേഡിയോ മാത്രമാണുണ്ടായിരുന്നത്. ടെലിവിഷൻ വന്നതിനു ശേഷം ധാരാളം പേർ പുലിക്കുന്നിലെത്തി ടെലിവിഷൻ വാർത്തകൾ കേട്ടു. അച്ഛൻ പറഞ്ഞു തന്നത് ശ്രീമതി ഇന്ദിരാഗാന്ധിയാണ് ടെലിവിഷന് വളരെ പ്രാധാന്യം നൽകി രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ടെലിവിഷൻ സൗകര്യം നടപ്പിലാക്കി വാർത്താ വിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിച്ചത്.

ഞങ്ങൾ കൊല്ലം ജില്ലയിലെ ചിറക്കര താഴത്ത് താമസിക്കുമ്പോൾ 1978-ൽ അച്ഛൻ ഞങ്ങളെ കൊല്ലം എസ് എൻ കോളേജിൽ വച്ചു നടന്ന എക്സിബിഷൻ കാണാൻ കൊണ്ടുപോയി. ഇത്തരം വലിയ എക്സിബിഷന് തുടക്കം കുറിച്ചത് ശ്രീ നാരായണ ഗുരുവാണ്. പല പുതിയ കാര്യങ്ങളും മനസ്സിലാക്കാൻ ഇന്റർനെറ്റില്ലാതിരുന്ന അക്കാലത്ത് നടന്ന എക്സിബിഷനുകൾ പൊതുജനങ്ങൾക്ക് സഹായകമായി. മുമ്പേ നടന്ന ദീർഘവീക്ഷണമുള്ള ധിഷണാശാലികൾ പിൻപേ വന്ന വർക്ക് വഴി കാട്ടിയാകുന്നു. അന്നത്തെ എക്സിബിഷനിൽ ക്ലോസ്ഡ് സർക്യൂട്ട് റ്റിവി കാണാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. റ്റിവിയിലൂടെ അവർ ഞങ്ങളെ കാട്ടിത്തന്നു.

1982 എഷ്യാഡ് ഡൽഹിയിൽ നടക്കുന്ന സമയം. ഞങ്ങൾ ഭൂതക്കുളം ലതിക കോളേജിൽ ട്യൂഷന് പോയിരുന്നു. ലതിക കോളേജിന്റെ ഉടമസ്ഥൻ ഗോപാലകൃഷ്ണപിള്ള സാറ് ഒരു ടി വി വാങ്ങിയിരുന്നു. സാറിന്റെ വീട് ഊന്നിൻ മൂട്ടിലാണ്. അവിടെയും ലതിക കോളേജ് പ്രവർത്തിക്കുന്നുണ്ട്. ഭൂതക്കുളം ലതികയുടെ ചുമതല വഹിച്ചിരുന്ന ഉദയകുമാർ സർ ഞങ്ങളെ വരി വരിയായി ഭൂതക്കുളത്തു നിന്നും ഊന്നിൽ മൂട്ടിലേയ്ക്ക് നടത്തി ടെലിവിഷനിൽ ഏഷ്യാഡ് കാട്ടിത്തരുവാനായി കൊണ്ടുപോയി. വൈകുന്നേരം അതൊക്കെ കണ്ട് അല്പം വൈകിയാണ് വീട്ടിലെത്തിയത്.

1983 എന്റെ ക്ലാസ്സിൽ പഠിച്ച ഇന്ദിരയുടെ അച്ഛൻ ഗൾഫിൽ നിന്നും വന്നപ്പോൾ ഒരു ടെലിവിഷൻ കൊണ്ടുവന്നു. വീട്ടിന്റെ ജനലഴിയുടെ അടുത്ത് റോഡിനഭിമുഖമായി വച്ച ടെലിവിഷനിലെ കാഴ്ചകൾ പ്രീഡിഗ്രി ക്ലാസ്സ് കഴിഞ്ഞ് രാത്രി വീട്ടിലേയ്ക്ക് വരികയായിരുന്ന ഞാൻ ഏതാനും നിമിഷങ്ങൾ നോക്കി നിന്ന ശേഷം വീട്ടിലേയ്ക്ക് പോരുക പതിവാക്കി. ചിറക്കര ഗ്രാമത്തിൽ ആദ്യമായി ടെലിവിഷൻ എത്തിയത് ചിറക്കര ത്താഴത്ത് കശുവണ്ടി ഫാക്ടറിക്കടുത്തുള്ള ഈ വീട്ടിലാണെന്ന് പറയാം. ഒന്നോ രണ്ടോ മാസത്തിനകം ഇന്ദിരയുടെ വീട്ടിലെ ടെലിവിഷൻ അപ്രതൃക്ഷമായി.

1984 ശ്രീമതി ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ച സമയം. വാർത്തകളും ശവസംസ്ക്കാര ചടങ്ങുകളും തത് സമയം സംപ്രേക്ഷണം ചെയ്യുന്നത് കാണാൻ ജനത്തിന് ആഗ്രഹമായി. അന്ന് ചിറക്കരയിൽ മൂന്ന് വീടുകളിൽ ടെലിവിഷൻ എത്തിയിരുന്നു . ഒന്ന് എന്റെ ക്ലാസ്സിൽ പഠിച്ച മനോജിന്റെ വീട്ടിൽ (ശ്രീ കുഴുപ്പിൽ വിശ്വംഭരന്റെ വീട്). രണ്ട് കാട്ടി കടയോടടുത്ത ഒരു ലണ്ടൻകാരുടെ വീട്ടിൽ. അവർ ടെലിവിഷൻ വാങ്ങിയതല്ല. ഒരു കോ ഓപറേറ്റീവ് ബാങ്കിന്റെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ലഭിച്ചതാണ്. മൂന്ന് എന്റെ ജൂനിയറായി പഠിച്ച സതിയുടെ വീട്ടിൽ . ജനതാ ജംഗ്ഷനും മൂലക്കടയ്ക്കും ഇടയിലാണ് ഈ വീട്. മൂന്ന് വീടുകളും തമ്മിൽ ഒന്ന് – ഒന്നര കിലോമീറ്റർ അകലം കാണും. ഇതൊക്കെ ഞാനെങ്ങനെ ഇത്ര കൃത്യമായി അറിഞ്ഞു എന്ന് നിങ്ങൾ ധരിക്കുന്നുണ്ടാകാം.
ശവസംസ്കാര ചടങ്ങുകൾ തത്സമയം കാണാൻ വ്യഗ്രതയുള്ള രണ്ടു പേർ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു എന്നതു തന്നെ : എന്റെ അനുജനും അനുജത്തിയും . അനുജൻ അനിൽകുമാർ വിളിക്കുന്നിടത്തേയ്ക്കല്ലാം അനുജത്തി അനിതയും കൂടെ പോകും (അച്ഛൻ വീട്ടിലുണ്ടെങ്കിൽ രണ്ടു പേരും വീട്ടിൽ കാണും . കേട്ടോ?) അന്നൊക്കെ ഞങ്ങളുടെ നാട്ടിൽ വൈദ്യുതി വിളക്കിന് വോൾട്ടേജ് വളരെ കുറവായിരുന്നു. പാഠപുസ്തകങ്ങൾ വായിക്കാനും ഞങ്ങൾ നന്നേ പ്രയാസപ്പെട്ടിരുന്നു. ശ്രീ സി വി പത്മരാജൻ വൈദ്യുതി മന്ത്രിയായ സമയത്ത് വാഴ വിള ജങ്ഷനടുത്തായി ഒരു ട്രാൻസ്ഫോർമർ സ്ഥാപിയ്ക്കുന്നതു വരെ ഈ പ്രശ്നം തുടർന്നു. അങ്ങനെ വോൾട്ടേജ് കുറയുമ്പോൾ ടെലിവിഷൻ പ്രവർത്തിക്കാതാകും. ശവസംസ്ക്കാര ചടങ്ങുകൾ തത്സമയം കാണാനായി മനോജിന്റെ വീട്ടിലെത്തിയ അനുജനും അനുജത്തിയും ഉള്ള കുറുക്കു വഴികളിലൂടെ സഞ്ചരിച്ച് കാട്ടി കടയ്ക്കടുത്ത ലണ്ടൻകാരുടെ വീട്ടിലെത്തി. അവിടെയും പ്രശ്നമായപ്പോൾ നേരെ സതിയുടെ വീട്ടിലേയ്ക്ക്. അങ്ങനെ ചടങ്ങുകൾ ഭാഗികമായെങ്കിലും കാണാൻ പറ്റിയ ചാരിതാർത്ഥ്യത്തോടെ അനുജനും അനുജത്തിയും വീട്ടിലെത്തി.

പിന്നീട് ഞങ്ങളുടെ അയൽപക്കത്തെ ലണ്ടൻകാരായ സരസ്വതിയക്കയുടെ വീട്ടിലും ടെലിവിഷൻ എത്തി. പിന്നീട് ടിവി പല വീടുകളിലും എത്തി. എത്തിയിടത്തെല്ലാം അയൽ പക്കക്കാരും കൂട്ടമായെത്തി ടി വി കണ്ടു. മിക്കവാറും എല്ലാ വീട്ടുകളിലും ടീവി എത്തിയപ്പോഴേയ്ക്കും അയൽ ബന്ധങ്ങളും മുറിഞ്ഞു. സരസ്വതിയക്കയുടെ വീട്ടിൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്ത ഷേക്സ്പിയർ നാടകം കാണാൻ ഞാനും പോയിട്ടുണ്ട്.

ടെലിവിഷൻ വ്യാപകമായപ്പോൾ ചില ലേഖകർ വിഢിപ്പെട്ടിയുടെ ഗുണത്തേയും ദോഷത്തേയും കുറിച്ച് ലേഖനങ്ങൾ പത്രത്തിലും മാസികകളിലും എഴുതി. നിവർന്നിരുന്നു കണ്ണും ടി വിയും നേർ രേഖയിൽ വരത്തക്കവിധം പ്രകാശമുള്ള മുറിയിലിരുന്നു ടി വി കാണുക. ടീവി കാണുന്നവർ വൈറ്റമിൻ എ കൂടുതൽ കഴിക്കുക എന്നിവ അവയിൽ ചിലതാണ്. വിഢിപ്പെട്ടിയെ വിമർശിച്ചവരും ധാരാളം. സർവ്വസാധാരണമായപ്പോൾ ചാനലുകളുടെ എണ്ണം കൂടിയപ്പോൾ പ്രസാർ ഭാരതി ബില്ലു വന്നപ്പോൾ റേഡിയോയ്ക്കും ടെലിവിഷനും വെവ്വേറെ സംപ്രേക്ഷണ കേന്ദ്രങ്ങൾ വന്നപ്പോൾ സ്വകാര്യ ടെലിവിഷൻ ചാനലുകൾ വന്നപ്പോൾ പുതു തലമുറയ്ക്ക് ഭാവനയ്ക്കനുസരിച്ച് ധാരാളം അവസരങ്ങൾ വന്നപ്പോൾ വിമർശനങ്ങളുടെ മുനയൊടിഞ്ഞു. പിന്നെ ഓരോരുത്തരും അവരവരുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രകാരം ചാനലുകൾ മാറി മാറി കണ്ടു. മാറ്റം ഒരനിവാര്യതയാണ്. കാലത്തിനൊത്ത് കോലവും മാറണമെന്നല്ലേ ചൊല്ല്.വിഢിപ്പെട്ടിയിലും ധാരാളം മാറ്റങ്ങൾ വന്നു. ബ്ലാക്ക് ആന്റ് വൈറ്റ് മാറി കളറായി . എൽ സി ഡി യു o എൽ ഇ ഡി യുമൊക്കെ വന്നപ്പോൾ സ്റ്റാന്റിലോ മേശപ്പുറത്തോ സ്ഥാനമുണ്ടായിരുന്ന ടി വി യുടെ സ്ഥാനം ഭിത്തിയിലായി. ടെക്നോളജി മാറുന്നതിനുസരിച്ച് ടെലിവിഷൻ സർവീസുകളും ആന്റിനയും ഒക്കെ മാറി. പൊതു ജനങ്ങളുടെ അറിവു o അതനുസരിച്ച് മാറി. സഭാ നടപടികൾ ടെലിവിഷനിൽ കാണാമെന്നായി. സാങ്കേതിക വിദ്യയേയും മാറ്റത്തേയും നമ്മൾ മനസ്സിലാക്കി നന്മയെ കൊള്ളുകയും തിന്മയെ തള്ളുകയും ചെയ്യുക.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

 

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നിലവിൽ വന്നു . യുകെയിലുള്ള നിരവധിയായ അനവധിയായ മലയാളി സംഘടനകൾ പ്രാദേശികവും , ദേശീയവും , അന്തർദേശീയവുമായ പ്രവർത്തന ലക്ഷ്യങ്ങളുമായി നിലവിലുണ്ടെങ്കിലും , അവയിൽ അംഗത്വം എടുക്കുന്നതിനോ , പ്രവർത്തിക്കുന്നതിനോ , സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനോ അവർ നിഷ്കർഷിക്കുന്ന മാനദണ്ഠങ്ങൾ അനുസരിച്ചുള്ള അംഗങ്ങൾക്ക് മാത്രമേ പറ്റുകയുള്ളൂ എന്നത് വസ്തുതയാണ്. പ്രാദേശികവും , ജാതിപരവും , രാഷ്ട്രീയപരവും , മതപരവുമായ ഈ സംഘടനകൾ യുകെയിലെ ഏതൊരു മലയാളിക്കും , മലയാണ്മയെ സ്നേഹിക്കുവാനും ഉൾക്കൊള്ളുവാനും കഴിയുന്നവർക്കും അന്യമാകുന്ന തരത്തിലുള്ള വിവേചനം ഉയർത്തിപ്പിടിക്കുന്ന സംഘടനകളാണ്.

യുകെ മലയാളികളുടെ ദുരവസ്ഥയിൽ കൈത്താങ്ങാകുമെന്ന പ്രതീക്ഷയോടെ രൂപീകരിക്കപ്പെട്ട ദേശീയ സംഘടന പോലും രാഷ്ട്രീയ വൽക്കരിക്കപ്പെട്ട് രൂപീകരണ സമയത്തെ പ്രഖ്യാപിത – പ്രതീക്ഷിത ലക്ഷ്യങ്ങളിൽ നിന്ന് വേർപെടുമ്പോൾ, യുകെയിലെ ഏതൊരു മലയാളിക്കും പങ്കെടുക്കാവുന്ന ഒരു പൊതു വേദി എന്ന ആശയം പ്രാവർത്തികമാക്കാൻ തുനിഞ്ഞിറങ്ങിയ യുകെയിലെ സംഘടനാ പ്രവർത്തനരംഗത്ത് പരിചയമുള്ള ഒരു കൂട്ടം ആൾക്കാരുടെ ഒത്തു ചേരലാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് തുടക്കം കുറിച്ചത് .

യുകെയിലുള്ള മലയാളിയോ , മലയാളി പിൻതലമുറക്കാരനോ , മലയാളത്തെ അറിയുന്നവരോ ആയ ഏതൊരാൾക്കും , അവരുടെ ജാതി – മത – രാഷ്ട്രീയ – പ്രാദേശിക – ജനിതക വ്യത്യാസമെന്യേ അംഗത്വമെടുക്കാവുന്ന ഒരു സംഘടന നിലവിൽ വരേണ്ടതിന്റെ ആവശ്യകത നോർത്താംപ്ടണിൽ വച്ച് ചേർന്ന പ്രാരംഭ യോഗത്തിൽ ചർച്ച ചെയ്യപ്പെടുകയും , അപ്രകാരമുള്ള ഒരു സംഘടന യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ എന്ന പേരിൽ രൂപീകരിക്കാൻ തീരുമാനിക്കുകയും ഉണ്ടായി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 22 പേർ പങ്കെടുത്ത ആദ്യ യോഗത്തിൽ ഐക്യകണ്ഠമായി ഇപ്രകാരമൊരു സംഘടന രൂപീകൃതമാവുകയായിരുന്നു.

യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിൽ ഏതൊരു മലയാളിക്കും അംഗത്വമെടുക്കാം, പരിപാടികളിൽ പങ്കെടുക്കാം , സംഘടന സംഘടിപ്പിക്കുന്ന കലാ – കായിക – സാംസ്കാരിക പരിപാടികളിൽ അംഗത്വമില്ലെങ്കിൽ പോലും പങ്കെടുക്കാം , ആവശ്യ സമയത്ത് അടിയന്തിര സഹായങ്ങൾക്കായി ബന്ധപ്പെടാം , എന്നിങ്ങനെ യുകെ മലയാളികൾ അവരുടേതായ സംഘടനയിൽ നിന്ന് പ്രതീക്ഷിക്കുന്നവ നൽകാൻ സന്നദ്ധമായ ഒരു പ്രവർത്തന രീതി വാർത്തെടുക്കുകയാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പ്രവർത്തന ലക്‌ഷ്യം.

വിവേചനപരവും , രാഷ്ട്രീയ – ജാതി – മത താല്പര്യ പ്രേരിതവുമായ സംഘടനാ പ്രവർത്തനത്തിന് അറുതി വരുത്തിക്കൊണ്ട് , അവയെക്കാളുപരിയായി , ഏതൊരു മലയാളിക്കും സഹായകമാകുന്ന , അവന്റെ വീഴ്ചയിൽ അവനു കൈത്താങ്ങാകുന്ന യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിലേക്ക് എല്ലാ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നു. അംഗത്വം , പ്രവർത്തന പരിപാടികൾ , രെജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾ ഇതിനോടകം അനുഭാവമറിയിച്ച , ക്ഷണിക്കപ്പെടുന്ന വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ഏപ്രിൽ 26 ന് നോർത്താംപ്ടണിൽ വച്ച് ചേരുന്ന യോഗത്തിൽ തീരുമാനിച്ച് അറിയിക്കുന്നതാണ്.

അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസ് ബാധ ബ്രിട്ടനിൽ പടർന്നു പിടിക്കുകയും 11 ഓളം പേർ മരണമടഞ്ഞതോടുകൂടി ആളുകൾ കൂട്ടം കൂടുന്നത് നിരോധിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടീഷ് സർക്കാർ. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ശരിയായ തീരുമാനം എടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹൺഡ് ആളുകൾ കൂടുന്നത് നിരോധിക്കാനുള്ള ഗവൺമെന്റ് തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹെൽത്ത് സെക്രട്ടറി ആളുകൾ കൂട്ടം കൂടുന്നത് നിരോധിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു.

സ്കോട്ട്‌ലാൻഡ് ഗവൺമെന്റ് അടുത്ത ആഴ്ച മുതൽ 500 ലധികം ആളുകൾ കൂട്ടംകൂടരുതെന്ന് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് നിലവിൽ വരികയാണെങ്കിൽ ബ്രിട്ടനിലെമ്പാടുമുള്ള 100 കണക്കിന് മലയാളി അസോസിയേഷനുകളുടെ ഈസ്റ്റർ ആഘോഷപരിപാടികൾ ഉപേക്ഷിക്കേണ്ടിവരും. നിരവധി മലയാളി അസോസിയേഷനുകൾ ഈസ്റ്റർ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായാണ് മലയാളം യുകെയ്ക്ക് ലഭിച്ച വിവരം. ഹോളുകൾ ബുക്ക് ചെയ്യുക, ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുക തുടങ്ങിയ മുന്നൊരുക്കങ്ങൾ ഇതിനോടകം പൂർത്തിയായിരുന്നു.

കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാകുന്നില്ലെങ്കിൽ മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രാർത്ഥനാ കൂട്ടായ്മകളും മറ്റും ഉപേക്ഷിക്കേണ്ടിവരും. കേറ്ററിംഗ് സംരംഭങ്ങളിലൂടെ സ്വയംതൊഴിൽ കണ്ടെത്തുന്ന നിരവധി മലയാളികളാണ് യുകെയിൽ ഉള്ളത്. ഓണം, ക്രിസ്തുമസ്, ഈസ്റ്റർ തുടങ്ങിയ വിശേഷവസരങ്ങളിൽ മലയാളി സമൂഹത്തിൽ കേറ്ററിംഗ് സർവീസ് നടത്തുകയായിരുന്നു ഇവരുടെ പ്രധാന ഉപജീവനമാർഗ്ഗം. അസോസിയേഷൻ പരിപാടികൾ ഉപേക്ഷിക്കേണ്ടി വരുന്നത് ഇവരുടെ വരുമാനത്തെ സാരമായി ബാധിക്കാൻ ഇടയുണ്ട്. ഇതിനുപുറമേ മലയാളികളുമായി ബന്ധപ്പെട്ട നിരവധി ജന്മദിന ആഘോഷങ്ങളും മറ്റും ഇതിനോടകം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സാധിച്ചില്ലെങ്കിൽ റസ്റ്റോറന്റുകളും മറ്റും അടച്ചിടേണ്ടി വരികയും ഈ മേഖലയിൽ ജോലിയെടുക്കുന്ന മലയാളികളെയും മറ്റും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. അരി ഉൾപ്പെടെയുള്ള ആവശ്യ സാധനങ്ങൾ ശേഖരിച്ചു വെയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് മലയാളിസമൂഹം. മലയാളികളുടെ പല ആവശ്യസാധനങ്ങൾക്കും കടുത്ത ദൗർലഭ്യം നേരിടുന്നതായാണ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്വന്തം ലേഖകൻ

ഇറ്റലി : ചൈന കഴിഞ്ഞാൽ കോവിഡ് 19 ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഇറ്റലിയെയാണ്. കനത്ത വെല്ലുവിളിയാണ് ഇറ്റാലിയൻ ജനതയ്ക്ക് കൊറോണ വൈറസ് സമ്മാനിച്ചിരിക്കുന്നത്. അതിഭീകരമായ അവസ്ഥയാണ് ഇറ്റലിയിൽ. ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 189 ആയി ഉയർന്ന് 1,016ൽ എത്തി . 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇറ്റലിയിലെ ആകെ കേസുകൾ 12,462 ൽ നിന്ന് 15,113 ആയി ഉയർന്നു. ഇറ്റാലിയൻ മെഡിക്കൽ മേധാവി റോബർട്ടോ സ്റ്റെല്ല കൊറോണ വൈറസ് ബാധിച്ച് മരിച്ചതോടെ മെഡിക്കൽ രംഗവും കനത്ത ജാഗ്രതയിലാണ്. ലോക്ക്ഡൌൺ സംവിധാനമാണ് ഇറ്റലിയിൽ നടപ്പാക്കിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങിയാൽ കടുത്ത നടപടികൾ സ്വീകരിക്കും. പള്ളികൾ അടക്കം ഇറ്റലിയിൽ ഒട്ടുമിക്ക എല്ലായിടവും അടഞ്ഞുകിടക്കുന്നു.

ഇറ്റലിയിലെ പോലെ യുകെയിൽ കൊറോണ വൈറസ് സംഹാരതാണ്ഡവം നടത്താത്തതിന് ചില കാരണങ്ങൾ ഉണ്ട്. ആദ്യം യുകെയിൽ ആയിരുന്നു കേസുകൾ കൂടുതൽ. എന്നാൽ ഫെബ്രുവരി 23ഓടെ ഇറ്റലിയിൽ കേസുകളുടെ എണ്ണം വർധിക്കാൻ തുടങ്ങി. കണ്ടെത്തും മുമ്പ് തന്നെ രോഗം പടർന്നു തുടങ്ങി. രോഗം അതിവേഗം പടർന്നതുകാരണം രോഗികളെ ഐസൊലേറ്റ് ചെയ്യാനും ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താനും കഴിയാതെയായി. ഇറ്റലിയിലെ വൈറസ് പരിശോധനാ സംവിധാനം പിന്നോട്ടാണെന്ന് ഗവേഷകർ പറയുന്നു. അതിനാൽ തന്നെ ഇനിയും കേസുകൾ വർദ്ധിച്ചേക്കാം. പകർച്ചവ്യാധിയിൽ ഭൂരിഭാഗവും നിറഞ്ഞുനിൽക്കുന്നത് ലോംബാർഡിയുടെ വടക്കൻ മേഖലയിലാണ്. ലണ്ടനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടുത്തെ കേസുകൾ കൂടുതലാണ്. യുകെ ഒരു വലിയ രാജ്യമായതിനാൽ കൈകാര്യം ചെയ്യാവുന്ന കേസുകളെ ഇതുവരെ ഉണ്ടായിട്ടുള്ളൂ. എന്നാൽ ഇറ്റലിയിൽ സ്ഥിതി വ്യത്യസ്തമാണ്.

ഇറ്റലിയിൽ മരണസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയിൽ സ്ഥിരീകരിച്ച കേസുകളിൽ മരണനിരക്ക് യുകെയേക്കാൾ കൂടുതലാണ്. മാർച്ച് 12 വരെ കണ്ടെത്തിയ കേസുകളിൽ മരണനിരക്ക് യുകെയിൽ 1.4 ശതമാനവും ഇറ്റലിയിൽ 6.7 ശതമാനവുമാണ്. ഇറ്റലിയിൽ പ്രായമായവരിലാണ് രോഗം ഏറെയും. അതിനാൽ തന്നെ മരണസംഖ്യയും ഏറുന്നു. ഇറ്റലിയിലെ പോലെ ആയില്ലെങ്കിലും ബ്രിട്ടനിലെ ജനങ്ങളും കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് ഇതുവരെ 798 കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്. 11 മരണങ്ങളും ഉണ്ടായിക്കഴിഞ്ഞു. രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് രാജ്യത്തെ തന്നെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

സ്വന്തം ലേഖകൻ

കാൽനടയാത്രക്കാർക്ക് സഹായകരമായ രീതിയിൽ ഇനിമുതൽ ഇംഗ്ലണ്ടിൽ നടപ്പാതയിൽ പാർക്കിംഗ് നിരോധിച്ചിരിക്കുന്നു. നിലവിൽ ലോറികൾക്ക് മാത്രമാണ് നടപ്പാതയിൽ പാർക്കിംഗ് നിരോധിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ പാർക്കിംഗ് ഏരിയകൾ സംഘടിപ്പിക്കാൻ ലോക്കൽ അതോറിറ്റികളോട് ഗവൺമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നീക്കം പാർക്കിംഗ് സൗകര്യത്തിനും ട്രാഫിക്കിനും കൂടുതൽ ബുദ്ധിമുട്ട് വരുത്തിവയ്ക്കാൻ സാധ്യത. കഴിഞ്ഞവർഷം തന്നെ ദേശീയതലത്തിൽ ഇത് നടപ്പിൽ വരുത്താനായി എംപിമാർ ഒരു കമ്മറ്റി രൂപീകരിച്ചിരുന്നു.

ഇപ്പോഴത്തെ പാർക്കിങ് സിസ്റ്റം പ്രകാരം മുതിർന്നവരും, അംഗവൈകല്യമുള്ളവരും മറ്റു ബുദ്ധിമുട്ടുകൾ നേരിടുന്നവരും നടക്കാനുള്ള ബുദ്ധിമുട്ട് കാരണം വീട്ടിൽനിന്ന് ഇറങ്ങാത്ത അവസ്ഥയായിരുന്നു നിലവിലുള്ളത്. നടപ്പാതകൾ എല്ലാം തന്നെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കും.

ഗതാഗത സെക്രട്ടറിയായ ഗ്രാൻഡ് ഷാപ്പ്സ് പറയുന്നു, ഇപ്പോൾതന്നെ നടപ്പാതയിലെ വാഹനങ്ങൾ കാരണം നടക്കാനാവാത്ത സ്ഥിതിയാണ്. ഇതിനെ നേരിടാൻ ഉള്ള മാർഗങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ലണ്ടനിൽ മാത്രം 1974 മുതൽ ഇത് നിലവിലുണ്ട്. ഇനി ഇത്തരത്തിലുള്ള പാർക്കിംഗ് ലോട്ട് ഉപയോഗിക്കാനായി 100 പൗണ്ടിൽ അധികം പാർക്കിംഗ് ഫീസ് കൊടുക്കേണ്ടിവരും.

സ്വന്തം ലേഖകൻ

23 യൂറോപ്യൻ രാജ്യങ്ങളിലെ 68 നഗരങ്ങളിൽ നിന്നുള്ള വേസ്റ്റ് വാട്ടർ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. നിരോധിക്കപ്പെട്ട ലഹരിമരുന്നുകൾ വൻതോതിൽ ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. മാർച്ച്2019 ൽ യൂറോപ്യൻ യൂണിയൻ ഡ്രഗ് മോണിറ്ററിങ് ബോഡി നടത്തിയ അന്വേഷണതിന്റെ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

 

നിരോധിക്കപ്പെട്ട 4 ലഹരിമരുന്നുകൾ ആയ ആംഫിറ്റമിൻ, കൊക്കയ്ൻ, എം.ഡി.എം.എ. (എക്ടസി എന്നറിയപ്പെടുന്നു ) മെത്താംഫെറ്റാമൈൻ എന്നിവയുടെ സാന്നിധ്യം ആണ് ജലത്തിൽ കണ്ടെത്തിയത്. 42 നഗരങ്ങളിലെ പകുതിയിലധികം ഇടങ്ങളിലും 2018നെ ക്കാൾ ലഹരി മരുന്ന് ഉപയോഗം കൂടിയതാണ് കണ്ടെത്തൽ. പണ്ട് പാർട്ടികളിലും ഡാൻസ് ക്ലബ്ബുകളിലും മാത്രം പൊതുവായി കണ്ടുവന്നിരുന്ന ലഹരിമരുന്നുകൾ ഇപ്പോൾ യുവതലമുറ കൂടിയ അളവിൽ ഉപയോഗിക്കുന്നുണ്ട്.

ബെൽജിയം, ജർമ്മനി ,നെതെർലാൻഡ് എന്നിവിടങ്ങളിൽ ആണ് കൂടിയ തോതിലുള്ള ഉപയോഗം കണ്ടുവരുന്നത്. 2011 മുതൽ യൂറോപ്യൻ മോണിറ്ററിംഗ് സെന്റർ ഡ്രഗ്സ് ആൻഡ് ഡ്രഗ് അഡിക്ഷൻ മലിനജലത്തിൽ നിന്നും ലഹരി മരുന്നുകളുടെ പരിശോധന നടത്തി വരുന്നുണ്ട്. മനുഷ്യശരീരത്തിൽ കടന്നു കഴിഞ്ഞാൽ പിന്നെ ഈ വസ്തുക്കൾ പുറത്തുവരുന്നത് മനുഷ്യന്റെ മലമൂത്ര വിസർജ്യങ്ങളിലൂടെയാണ്. അതിനാലാണ് ഓടകളിൽ നിന്നു ശേഖരിക്കുന്ന ജലം പരീക്ഷണത്തിനു ഉപയോഗിക്കുന്നത്. മുൻപ് നടന്ന പഠനങ്ങളിൽ ലണ്ടനിലാണ് ഏറ്റവും കൂടുതൽ കൊക്കയ്ൻ ഉപയോഗം കണ്ടെത്തിയത്. ഉപയോഗം തടയാനുള്ള ഫലപ്രദമായ മാർഗങ്ങൾ ഉടൻതന്നെ നിലവിൽ കൊണ്ടുവരണമെന്ന് ഇ എം സി ഡി ഡി എ ഡയറക്ടറായ അലക്സി സ് ഗൂസ്ഡീൽ പറഞ്ഞു. തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും ആണ് ഉപയോഗം കൂടുന്നത്.

പൊതുജനാരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ ഗവൺമെന്റിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും മാർഗ്ഗനിർദേശങ്ങൾ അനുസരിക്കുന്നതിൽ ബ്രിട്ടീഷ് പൗരന്മാർ പൊതുവെ മുന്നിലാണ് . എന്നാൽ കേരളം സന്ദർശിക്കാൻഎത്തിയ രണ്ടു ബ്രിട്ടീഷ് ദമ്പതികൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിന്ന് അപ്രത്യക്ഷരായത് കേരള പോലീസിനെ വലച്ചു. ഒടുവിൽ വർക്കലയിൽ നിന്നു കണ്ടെത്തിയതിൻെറ ആശ്വാസത്തിലാണ് കേരള സർക്കാരും പോലീസും ആരോഗ്യപ്രവർത്തകരും . 28 ഉം 25 ഉം വയസ്സുള്ള ദമ്പതികൾ ഹണിമൂൺ ആഘോഷത്തിനു വേണ്ടിയാണ് തങ്ങളുടെ സ്വപ്നഭൂമിയായ ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിയതെന്നാണ് വിവരം . ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികൾ ഈ മാസം 9 ആം തീയതിയിലാണ് ഇവർ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കാർ ടാക്‌സുകളെ സംബന്ധിച്ച പുതിയ മാനദണ്ഡങ്ങൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. 2017 ഏപ്രിൽ ഒന്നിനു ശേഷം വാങ്ങിച്ച എല്ലാ കാറുകൾക്കും ഒരേ ടാക്സ് ആയിരിക്കുമെന്ന നിയമത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. കാറുകൾ പുറത്തു വിടുന്ന കാർബൺ ഡൈ ഓക്സൈഡ് എമിഷന് അനുസരിച്ച് ടാക്സു കൾ നിശ്ചയിക്കുന്നതാണ് പുതിയ രീതി. ഇതോടെ ഏറ്റവും കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളപ്പെടുന്ന കാറുകളുടെ ഉടമസ്ഥർക്ക് 2000 പൗണ്ട് വരെ വർഷത്തിൽ ടാക്സായി അടയ്ക്കേണ്ടതാണ്. മോട്ടോർ വാഹന ങ്ങളെ സംബന്ധിക്കുന്ന പല നിർണായക തീരുമാനങ്ങളും ചാൻസലർ റിഷി സുനക് ബുധനാഴ്ച അവതരിപ്പിച്ച ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഇന്ധന ഡ്യൂട്ടിയിൽ ഏർപ്പെടുത്തിയിരിക്കുന്ന മരവിപ്പ് തുടരുക, ഇലക്ട്രിക് കാറുകൾക്ക് അടുത്ത മൂന്നുവർഷം പ്ലഗ് ഇൻ ഗ്രാന്റ് അനുവദിക്കുക തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു. അതോടൊപ്പം തന്നെ റോഡ് വികസനത്തിനും ബഡ്ജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്.

എന്നാൽ ഇതിനിടയിലാണ് കാർ ടാക്സുകളുടെ ഈ വർദ്ധനവ്. നിലവിലെ നിയമം അനുസരിച്ച്, ആദ്യ വർഷത്തെ കാർ ടാക്സുകൾ പുറന്തള്ളപ്പെടുന്ന വാതകത്തിന് അനുസരിച്ചായിരിക്കും. എന്നാൽ രണ്ടാംവർഷം മുതൽ നിശ്ചിത നിരക്കായി 140 പൗണ്ട് മാത്രം കൊടുത്താൽ മതിയാകും. എന്നാൽ രണ്ടാംവർഷം മുതൽ കാറുകളുടെ കണ്ടീഷൻ അനുസരിച്ച് ടാക്സ് നിശ്ചയിക്കപ്പടുന്നതാണ് പുതിയ രീതി. നിലവിൽ ഒരു കിലോമീറ്ററിൽ 255 ഗ്രാം കാർബൺഡയോക്സൈഡ് പുറംതള്ളപ്പെടുന്ന കാർ ഉടമസ്ഥർ 2135 പൗണ്ടാണ് വർഷം നൽകേണ്ടത്. എന്നാൽ രണ്ടാം വർഷം മുതൽ ഇത് നൽകേണ്ടിയിരുന്നില്ല.

എന്നാൽ പുതിയ നിയമം അനുസരിച്ച്, ഓരോ വർഷവും ഇതേ തുക കാർ ഉടമസ്ഥർ നൽകേണ്ടതാണ്. പെട്രോൾ, ഡീസൽ കാറുകളുടെ ഉപയോഗം കുറച്ച്, ഇലക്ട്രിക്കൽ കാറുകളിലേക്ക് ജനങ്ങളെ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കോവിഡ് 19 പടർന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ത്യ തയ്യാറെടുക്കുന്നു. ബ്രിട്ടീഷ് സിറ്റിസൺ പാസ്പോർട്ട്‌ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ :- കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇന്ത്യൻ അധികാരികൾ പുതിയ നടപടികൾ സ്വീകരിച്ചു. യാത്രാ ക്രമീകരണങ്ങൾ ചെയ്യുന്നതിനുമുമ്പ് നിലവിലെ യാത്രാ നിയന്ത്രണങ്ങളുടെ പട്ടിക കാണാൻ ഇന്ത്യൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. നിലവിലുള്ള എല്ലാ വിസകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചു. 2020 മാർച്ച്‌ 13 മുതൽ ഏപ്രിൽ 15 വരെയാണ് ഈ നടപടി. യുഎൻ, അന്താരാഷ്ട്ര ഓർഗനൈസേഷനുകൾ, തൊഴിൽ, പ്രോജക്റ്റ് വിസ എന്നിവയിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ഇത് ബാധകമല്ല. രോഗം പടരുന്ന സാഹചര്യത്തിൽ എയർപോർട്ടിൽ ഉള്ള പരിശോധനകളെല്ലാം ഇന്ത്യയിൽ കർശനമാക്കി.

യാത്രയ്‌ക്ക് ശരിയായ വിസ ലഭിച്ചുവെന്നും നിങ്ങളുടെ നിലനിൽപിന് ഇത് സാധുതയുള്ളതാണെന്നും ഉറപ്പാക്കുക. അല്ലെങ്കിൽ ഇന്ത്യയിലേക്ക് കടക്കാൻ സാധിക്കില്ല. വിസ തീരുംമുമ്പേ രാജ്യം വിടാനും ശ്രദ്ധിക്കേണ്ടതാണ്. ഒരു ഇ-വിസയ്ക്കായി അപേക്ഷിക്കുകയാണെങ്കിൽ, നിങ്ങൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഹ്രസ്വകാല ടൂറിസ്റ്റ് വിസയിൽ യാത്ര ചെയ്യുന്നവർ ഇന്ത്യൻ ആശുപത്രികളിൽ കഴിയുന്നുണ്ടെങ്കിൽ ആ വിവരം എഫ് ആർ ഓ യെ അറിയിക്കണം. ഒപ്പം ഇമിഗ്രേഷനിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ, ഇന്ത്യയിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങളുടെ പാസ്‌പോർട്ട് കുറഞ്ഞത് 180 ദിവസത്തേക്ക് സാധുതയുള്ളതാണെന്ന് ഉറപ്പാക്കണം.

യൂസർ ഡെവലപ്മെന്റ് ഫീസ് പല വിമാനത്താവളങ്ങളിലും ബാധകമാണ്. അന്തർദ്ദേശീയ യാത്രക്കാർക്ക് 1,000 രൂപയും ആഭ്യന്തര യാത്രക്കാർക്ക് 150 മുതൽ 260 രൂപയുമാണ് ഫീസ്. വിമാന ടിക്കറ്റിന്റെ നിരക്കിൽ ഇത് ഇതിനകം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പാകിസ്ഥാൻ, ഇസ്രായേൽ, കെനിയ, എത്യോപ്യ, നൈജീരിയ, അഫ്ഗാനിസ്ഥാൻ, സൊമാലിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ സാധുവായ പോളിയോ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടി വരും. എഫ് ആർ ഓ യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താമസസൗകര്യം മാത്രം ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. ഒ‌സി‌ഐ കാർഡ് ഉടമകൾക്ക് ഇനി ഇന്ത്യയിലേക്ക് പ്രവേശിക്കാൻ വിസ ആവശ്യമില്ലെന്ന് 2016 മാർച്ചിൽ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. സാധുവായ പാസ്‌പോർട്ടും ഒസിഐ കാർഡും മാത്രമേ അത്തരം ആളുകൾക്ക് ആവശ്യമുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

RECENT POSTS
Copyright © . All rights reserved