Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോൾ ബ്രിട്ടനിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ ഒരു മേഖലയാണ് വിദ്യാഭ്യാസരംഗം. ക്ലാസ്സുകൾ ഭൂരിഭാഗവും നടന്നത് ഓൺലൈനിലൂടെയായിരുന്നു . വിദ്യാർഥികൾക്ക് ഒപ്പം മാതാപിതാക്കളും കടുത്ത മാനസിക സമ്മർദങ്ങളാണ് ഈ കാലയളവിൽ അനുഭവിച്ചത് . എന്നാൽ ഈ പ്രതിസന്ധി കാലയളവിലും യുകെയിലെ മലയാളി വിദ്യാർത്ഥികൾ മിന്നുന്ന വിജയമാണ് എ ലെവൽ , ജി സി എസ് ഇ പരീക്ഷകളിൽ നേടിയെടുത്തത്. പ്രതിസന്ധി കാലഘട്ടത്തിലും ചിട്ടയായ പഠനവും കഠിനാധ്വാനവും കൊണ്ട് യുകെ മലയാളികളുടെ അഭിമാനമായി മാറിയ സ്റ്റാഫോർഡിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികളെയാണ് ഇന്ന് മലയാളംയുകെ പരിചയപ്പെടുത്തുന്നത്.

ഡൈന ശിവദാസ് : സ്റ്റാഫോർഡിൽ താമസിക്കുന്ന ശിവദാസൻെറയും നേഴ്‌സായ റീനയുടെയും മകൾ. എല്ലാ വിഷയങ്ങൾക്കും മികവുറ്റ വിജയം നേടിയ ഡൈന പഠിച്ചത് സ്റ്റാഫോർഡിലെ സർ ഗ്രഹാം ബാൽഫോർ സ്കൂളിലാണ്. ഗ്രാമർ സ്കൂളിൽ ഉപരിപഠനം ഉറപ്പാക്കി കഴിഞ്ഞു ഈ മിടുക്കി.

അൽജ ഹേകാന്ത് : കേരളത്തിൽ ചങ്ങനാശ്ശേരി സ്വദേശികളായ ഹേകാന്തിൻെറയും ജെസിൻെറയും മകളായ അൽജ ജിസിഎസ്ഇ പരീക്ഷയിൽ നേടിയത് തിളക്കമാർന്ന വിജയമാണ്. വളരെ ചെറുപ്പം തൊട്ടു തന്നെ യുകെയിൽ നടന്ന ഒട്ടേറെ കലാമത്സരങ്ങളിൽ അൽജ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. നൃത്തത്തെ വളരെയേറെ ഇഷ്ടപ്പെടുന്ന അൽജ കുട്ടികൾക്ക് വേണ്ടി കൊറിയോഗ്രാഫി ചെയ്യുന്നതിലും സമയം കണ്ടെത്താറുണ്ട് .

ആൽഫി അനീഷ് : യുകെയിൽ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന അനീഷിൻെറയും മഞ്ജുവിൻെറയും മകനായ ആൽഫി ജിസിഎസ്ഇ പരീക്ഷയിൽ നേടിയത് മിന്നുന്ന വിജയമാണ് . സ്റ്റാഫോർഡിലെ ബ്ലെസ് ഡ് വില്യം ഹോവാർഡ് സ്കൂളിൽ പഠിച്ച ആൽഫി ആഡംസ് ഗ്രാമർ സ്കൂളിളാണ് തുടർപഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ആൽഫിയുടെ മാതാപിതാക്കൾ കേരളത്തിൽ കോട്ടയം പുതുപ്പള്ളി സ്വദേശികളാണ്.

മികച്ച വിജയം നേടിയ ഡൈനയ്ക്കും അൽജയ്ക്കും ആൽഫിയ്ക്കും മലയാളംയുകെ ന്യൂസ് ടീമിന്റെ അഭിന്ദനങ്ങൾ .

ഐ. എം. വിജയൻ

എത്ര വലിയ ആളായാലും ഭൂതകാലത്തെ കൈവിടുന്ന ശീലം ഐ എം വിജയനില്ല. സംസാരിച്ചു തുടങ്ങിയാൽ ആദ്യം എത്തുന്നത് കോലോത്തുംപാടവും അമ്മയും നാട്ടിലെ ചങ്ങാതിമാരും ഒക്കെയാണ്. ഇവരെ മറന്നുകളഞ്ഞുള്ള ആഘോഷം ഐ. എം.വിജയനില്ല. കാറ്റ് നിറച്ചൊരു പന്തിന്റെ പുറകെ പാഞ്ഞ ബാല്യം. ടിക്കറ്റ് എടുക്കാൻ പണമില്ലാത്തതിനാൽ സ്റ്റേഡിയത്തിൽ സോഡ വിറ്റ് നടന്നു. എന്നാൽ ശ്രദ്ധ മുഴുവൻ മൈതാനത്തുരുളുന്ന പന്തിലായിരുന്നു. അയിനിവളപ്പിൽ മണി വിജയന്റെ ലോകം ഒരു പന്തിലേക്ക് ചുരുങ്ങിയിരുന്നു. ആ ആവേശമാണ് അദ്ദേഹം നെഞ്ചിലേറ്റിയത്; ആ ഊർജമാണ് വലയിലേക്ക് ഗോൾ മഴയായി പെയ്തിറങ്ങിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായി മാറിയത് ജീവിത പ്രതിസന്ധികളെ സധൈര്യം നേരിട്ടാണ്. ധാരാളം പേർ നീട്ടികൊടുത്ത പാസ്സ് സ്വീകരിച്ചാണ് ജീവിതത്തിൽ മുന്നേറിയത്. ഓണത്തെക്കുറിച്ച് പറയുമ്പോൾ കോലോത്തുംപാടത്തെ കൊച്ചു കുട്ടിയാകും വിജയൻ. കളിജീവിതത്തെക്കാൾ ഉപരിയായി ഓണത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഐ. എം. വിജയൻ, മലയാളംയുകെയിൽ.

വിജയനും ഓണവും

‘ഐ എം വിജയൻ’ ആകുന്നതിനു മുമ്പുള്ള ഓണം ആയിരുന്നു യഥാർത്ഥ ഓണം. ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങൾ വരുമ്പോഴാണ് വീട്ടിൽ നല്ല ഭക്ഷണം ഉണ്ടാക്കാറ്. അന്നൊക്കെ ഒപ്പമുള്ള കൂട്ടുകാരുമൊത്ത് വീട്ടിൽ പൂക്കളം ഇടാനായി പൂ പറിക്കാൻ പോകും. അടുത്തുള്ള വീടുകളിൽ നിന്നൊക്കെ പൂ പറിച്ചുകൊണ്ട് വന്ന് പൂക്കളം ഇടും. പേരും പ്രശസ്തിയുമായി കഴിഞ്ഞപ്പോൾ ഓണം സൂപ്പർ മാർക്കറ്റിൽ കിട്ടുന്ന ഒന്നായി മാറി. റെഡിമെയ്ഡ് ഓണം എന്ന് പറയുന്നതാവും ഉചിതം. പത്തുതരം കറികളും മൂന്നു തരം പായസവും എല്ലാം രുചികരമായി കിട്ടും. എന്നാൽ എനിക്ക് ഓണമെന്ന് പറഞ്ഞാൽ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണമാണ്. നാട്ടിൽ അത്തം മുതൽ 10 ദിവസവും ഓണാഘോഷമാണ്. ഉറക്കമില്ലാത്ത ദിനങ്ങളാണ്. അമ്മൂമ്മമാരും അച്ചച്ചന്മാരും പെങ്ങമ്മാരും എല്ലാവരും ചേർന്നാണ് ഓണക്കളി കളിക്കുന്നത്. ഇന്ന് കാലം മാറി. അതനുസരിച്ചു ആളുകളും മാറി.

പോലീസിലേക്ക്

പതിനെട്ടാം വയസ്സിൽ പോലീസിൽ സ്ഥിരം ജോലി കിട്ടി. പോലീസിൽ കയറിയ സമയത്തും ഓണത്തിന് അവധി കിട്ടി വീട്ടിൽ എത്താൻ കഴിയും. 1991ൽ ആണ് ഞാൻ കൊൽക്കത്തയിലെത്തിയത്. കൊൽക്കത്തയിൽ ഉള്ള സമയത്ത് സത്യേട്ടനും (പി. വി. സത്യൻ) സുരേഷും ജോ പോളും ഒക്കെ ചേർന്ന് ഞങ്ങൾ ഓണം ആഘോഷിച്ചിട്ടുണ്ട്.

പ്രവാസി സുഹൃത്തുക്കളുടെ ഓണാഘോഷം

ഓണം ശരിയായ രീതിയിൽ ആഘോഷിക്കുന്നത് പ്രവാസികളാണ്. ഞാൻ യുകെയിൽ രണ്ടു തവണ പോയിട്ടുണ്ട്. അവിടെ ധാരാളം സുഹൃത്തുക്കളുണ്ട്. അവർ അയക്കുന്ന വീഡിയോയിൽ ഓണാഘോഷം ഇങ്ങനെ നിറഞ്ഞു നിൽക്കും. മാവേലി, പുലിക്കളി, ചെണ്ടമേളം, തിരുവാതിരകളി തുടങ്ങിയവയെല്ലാം അവിടെ ഉണ്ട്.

കാണികളിൽ നിന്നുള്ള ഊർജം

എന്നെ ഐ. എം. വിജയൻ ആക്കിയത് കാണികളാണ്. അവരാണ് നമ്മുടെ എനർജി. അവർ മോശം എന്ന് പറഞ്ഞാൽ നമ്മൾ മോശമാണ്. അവർ മികച്ചതെന്ന് പറഞ്ഞാൽ നമ്മൾ മികച്ചതാണ്. നമ്മുടെ വളർച്ച അവരിൽ നിന്നാണ്. അവരാണ് നമ്മുടെ ബലം.

കോലോത്തുംപാടത്തെ ഓണം

ഞങ്ങൾ ആഘോഷിക്കുന്നത് നാലോണം ആണ്. അതിൽ പുലികളി ഉണ്ടാവും. തൃശൂരിൽ ജനിച്ചത് എന്റെ ഭാഗ്യമാണ്. പുലികളിക്ക് വേഷം ഇട്ടിട്ടുണ്ട്. ചെറുപ്പത്തിൽ ഞങ്ങളുടെ ആഘോഷം അതൊക്കെ ആയിരുന്നു. മണിച്ചേട്ടനുമായുള്ള (കലാഭവൻ മണി ) ബന്ധം പറഞ്ഞാൽ തീരില്ല. എന്നെ അനിയാ എന്നാണ് വിളിക്കുക. ഞാൻ മണിഭായ് എന്ന് വിളിക്കും. മണിച്ചേട്ടന്റെ മരണം വല്ലാത്തൊരു പ്രയാസമായിരുന്നു. അതൊക്കെയാണ് ഇന്നും മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത്.

കോവിഡ് കാലത്തെ ഓണം

കോവിഡ് പ്രതിസന്ധിയുടെ നടുവിൽ നിന്നുള്ള രണ്ടാമത്തെ ഓണമാണ് ഇത്. കായിക മത്സരങ്ങളിലേക്ക് വരികയാണെങ്കിൽ ഒളിമ്പിക്സ്, കോപ്പ അമേരിക്ക എന്നിവ ഇത്തവണ കാണികൾ ഇല്ലാതെയാണ് നടത്തപ്പെട്ടത്. യഥാർത്ഥത്തിൽ കാണികളാണ് കളിക്കാരന്റെ ഊർജം. ഓണാഘോഷവും ഈ പ്രതിസന്ധിയിലാണ്. ഒന്നിച്ചു കൂടാനും പഴയ രീതിയിൽ ആഘോഷിക്കാനും നമുക്ക് കഴിയുന്നില്ല. എന്നാൽ ഇതൊക്കെ മാറും. അതാണ് നമ്മുടെ പ്രതീക്ഷ. എല്ലാ മലയാളികൾക്കും എൻെറ തിരുവോണാശംസകൾ.

തയ്യാറാക്കിയത് – റ്റിജി തോമസ്, ഷെറിൻ പി യോഹന്നാൻ

 

കുടുംബവുമൊത്തുള്ള സെൽഫി

ഐ എം വിജയൻെറ കളിക്കളത്തിലെ ചില മുഹൂർത്തങ്ങൾ

ഡോ. ജോസഫ് സ്‌കറിയ

സാമൂഹികസമ്പർക്കങ്ങളുടെ കാലമാണ് മലയാളിക്ക്‌ ഓണക്കാലം. ലോകത്തിൻറെ ഏതു ഭാഗത്തായിരുന്നാലും ഒന്നിച്ചുകൂടാനുള്ള ആവേശമാണ് അപ്പോഴൊക്കെ ഓരോ സാധാരണമലയാളിയെയും നയിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളെ അനുഭവപരമാക്കുന്നതാണ് ഒത്തുചേരൽ. അത്തപ്പൂക്കളം കാഴ്ചയെയും ഓണസദ്യ രുചിബോധത്തെയും ഓണപ്പാട്ട് കേൾവിയെയും അനുഭവപരമാക്കുന്നു. ഏതു ദുരിതകാലത്തെയും അതിജീവിക്കാൻ നമ്മുടെ കയ്യിലുള്ള സാംസ്കാരിക ആയുധമാണ് ഇത്. ഓർമ്മവെച്ച നാൾ മുതൽ നാമോരോരുത്തരും പങ്കുചേർന്ന ഓണക്കളങ്ങൾ നാൾക്കുനാൾ വർണ്ണശബളിതമായി. ഒഴിവാക്കാനാവാത്ത ആഘോഷവും ആചാരവും വിശ്വാസവും ഒക്കെയായി അതു വളർന്നു. മലയാളി ജീവിതം ലോകത്ത് എവിടെയുണ്ടോ അവിടെയെല്ലാം ഓണം വരും; മാവേലിയും വാമനനും വരും; ഓണപൂക്കളവും ഓണ സദ്യയും കളികളും വരും ; ഓർമ്മയിൽ അത്ര തീവ്രമാണ് നമ്മുടെ ഓണം. ഒരർത്ഥത്തിൽ ഓർമയാണ് ഓണം.

“മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ” എന്നതും ഓർമയാണ്. ഭാവന കലർന്ന ഓർമ്മ. ആ ഓണപ്പാട്ടിന്റെ ഓരം ചേർന്നുണ്ട് നല്ല കാലത്തിൻറെ അഭാവ രാശികൾ. ലോകം മുഴുവൻ കോവിഡ് വ്യാപനത്തിൽ അമർന്നു സമ്പർക്കം തീർത്തും ഇല്ലാതായെങ്കിലും അവിടങ്ങളിലെല്ലാം ഭൗതികവിലക്കുകളെ മറികടന്ന് ഓണം ആഘോഷിക്കുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതിക വികാസത്തിന്റെ സർവ്വ സാധ്യതകളും ഉപയോഗിക്കുകയാണ് ഇപ്പോൾ.

കേരളീയ ഗ്രാമങ്ങളിൽ ഒതുങ്ങിനിൽക്കാതെ ലോകത്തിൻറെ ഏതു ഭാഗത്തും ഓണ ഗ്രാമങ്ങൾ നിർമ്മിച്ച് കേരളത്തെ വിസ്തൃതി പെടുത്തുകയായിരുന്നു മലയാളികൾ. കുടിയേറ്റം, പ്രവാസജീവിതം എന്നിവയിലൂടെ കേരളം ഓണത്തെ ലോകത്തിനു തിരികെ നൽകി. ‘അസീറിയയിൽനിന്ന് കേരളം സ്വീകരിച്ച സാംസ്കാരിക ആഘോഷമാണ് ഓണം’ എൻ വി കൃഷ്ണവാരിയർ പറഞ്ഞിട്ടുണ്ടല്ലോ. കേരളം എന്ന ദേശ സംസ്കാരം ആകെ ത്തന്നെ ഇത്തരം കൊടുക്കൽ വാങ്ങലുകളിലൂടെ ഉരുവംകൊണ്ടതാണ്. ലോകത്തെ ചലനാത്മകമാക്കുന്നത് ഇത്തരം ചില കൊടുക്കൽവാങ്ങലുകൾ അല്ലെങ്കിൽ പിന്നെ മറ്റെന്താണ്? സാമൂഹിക സമ്പർക്കം തീർത്തും ഇല്ലാതാകുന്നു എന്ന് പറയുമ്പോഴും നാം മാനസികമായി, ഭാവനാപരമായി സമ്പർക്കത്തിലാണ്. ഓൺലൈൻ പരിപാടികൾ, ഓൺലൈൻ ഓണക്കളികൾ എന്നിവയൊക്കെ പലതും അനുഭവിക്കുന്നുണ്ട്. നൂറു വർഷം മുമ്പുള്ള ഓണക്കാലത്ത് പാട്ടകുട്ടിയാൻ മുതൽ പുലയൻവരെ അനുഭവിച്ച സങ്കടങ്ങളെ ചരിത്രം തോണ്ടിയെറിഞ്ഞു. ജന്മിക്ക് ഓണം നൽകുന്ന സന്തോഷങ്ങളൊന്നും ഇവർക്ക് ഉണ്ടായിരുന്നില്ലല്ലോ. അങ്ങനെ ഒരു കാലത്താണ് നാം ഇപ്പോൾ. പരാധീനതകൾ അടക്കിപ്പിടിച്ച് ഓണ ദിനത്തെ മറികടക്കുന്ന സാമാന്യ മലയാളിയുടെ ഓണമാണിത്.

ഡോ. ജോസഫ് സ്‌കറിയ

1999 ൽ മഹാത്മാഗാന്ധി സർവകലാശാലയുടെ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫാക്കൽറ്റിയിൽനിന്ന് ഭാഷാപഠനത്തിൽ പിഎച്ച്. ഡി. ബിരുദം നേടി.

1999 ൽ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള സാംസ്കാരിക വകുപ്പിൻറെ ജൂനിയർ ഫെലോഷിപ്പും 2010 ൽ കേരള സാഹിത്യ അക്കാദമി ഐ. സി. ചാക്കോ പുരസ്കാരവും ലഭിച്ചു.

ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളവിഭാഗത്തിന്റെ തലവനും ഗവേഷണ മാർഗ്ഗദർശിയുമാണ്.

പഴശ്ശിരേഖകളിലെ വ്യവഹാരഭാഷ, ഭാഷയുടെ വഴികൾ,പഴശ്ശി രേഖകൾ(എഡി.), തലശ്ശേരി രേഖകൾ (എഡി.), മലനാട്ടിലാതി – കുട്ടനാടൻ വാമൊഴി ഇതിഹാസം, ഭാഷയുടെ വർത്തമാനം(സമാ.) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ.

ഡോ. ഐഷ വി

ചിറക്കരത്താഴത്തെ ഞങ്ങളുടെ ഓണാഘോഷം സദ്യയോടൊപ്പം കായിക വിനോദങ്ങളും നിറഞ്ഞതായിരുന്നു. അതിൽ ആദ്യത്തേത് ഊഞ്ഞാലിടൽ ആണ്. അച്ഛനാണ് ഞങ്ങൾക്ക് ഊഞ്ഞാൽ ഇട്ട് തന്നിരുന്നത്. നല്ല ബലമുള്ള ഒരു കയർ മുറ്റത്തിനരികിലെ അടയ്ക്കാമരത്തിൽ നിന്ന് അടുത്തു നിൽക്കുന്ന തെങ്ങിലേയ്ക്ക് തറനിരപ്പിന് സമാന്തരമായി ഉയരത്തിൽ വലിച്ചു കെട്ടി അതിൽ നിന്ന് ഞാന്ന് കിടക്കത്തക്ക രീതിയിലാണ് അച്ഛൻ ഊഞ്ഞാൽ ഇട്ടിരുന്നത്. ഇരിപ്പിടമായി ഒരു തടി അല്ലെങ്കിൽ ഉലക്ക ഉപയോഗിച്ചിരുന്നു. അടുത്ത വീട്ടിലും ഞങ്ങളുടെ വീട്ടിലുമായി ധാരാളം കുട്ടികൾ ഉണ്ടായിരുന്നതുകൊണ്ട് ഊഴം കാത്തു നിന്നാണ് ഓരോരുത്തരും ഊഞ്ഞാലാടിയിരുന്നത്. ഇങ്ങനെ ഊഴം കാത്ത് നിൽക്കാൻ ക്ഷമയില്ലാത്ത കുട്ടികൾ ചാഞ്ഞു നിൽക്കുന്ന ഉയരം കുറഞ്ഞ മരക്കൊമ്പിൽ അവരവരുടേതായ കൊച്ചൂഞ്ഞാലുകൾ കൈയ്യിൽ കിട്ടുന്ന കയറോ മറ്റ് സാമഗ്രികളോ വച്ചുകെട്ടി നിർമ്മിച്ച് അതിൽ ആടാൻ തുടങ്ങും. ലീനയും അനിലുമായിരുന്നു ഇങ്ങനെ സ്വന്തമായി ഊഞ്ഞാലുണ്ടാക്കുന്ന കുട്ടികൾ. ഊഞ്ഞാലാട്ടം തന്നെ പലവിധമാണ്. ഒന്ന് അവരവർ തനിച്ചിരുന്നാടുക. രണ്ട് തണ്ടെറിയുക. അത് ഒരാൾ കയറി നിന്നാടുന്ന രീതിയാണ്. ചിലപ്പോൾ രണ്ടു പേർ കയറി നിന്നും തണ്ടെറിയാറുണ്ട്. മൂന്നാമത്തെ രീതി ഉണ്ടയിടുകയാണ്. ഒരാൾ ഊഞ്ഞാലിൽ ഇരിയ്ക്കുമ്പോൾ മറ്റേയാൾ ഊഞ്ഞാലിൽ ഇരിയ്ക്കുന്ന ആളെയും കൊണ്ട് മുന്നോട്ടാഞ്ഞ് നീങ്ങി ഊഞ്ഞാൽ മറ്റേയറ്റത്തെത്തുമ്പോൾ കൈകൾ കൊണ്ട് ഇരിപ്പിടമുയർത്തി പിടിവിട്ട് അതിന് കീഴിൽ കൂടി ഊർന്ന് മുന്നോട്ട് പോകും. അപ്പോൾ ഊഞ്ഞാൽ ഇരിയ്ക്കുന്നയാളെയും കൊണ്ട് വളരെ ആയത്തിലുള്ള ആന്ദോളനങ്ങളിലാകും. ഇത് ഊഞ്ഞാലാടുന്നവർക്ക് ഒത്തിരി ആവേശമുള്ള കാര്യമാണ്. നാലാമത്തെ രീതി വളരെ സരളം. ഇരിക്കുന്ന കുട്ടിയ്ക്ക് തറയിൽ ചവിട്ടിയൂന്നിയാടി ഊഞ്ഞാലാട്ടത്തിന്റെ ആയം കൂട്ടാൻ പറ്റിയില്ലെങ്കിൽ മറ്റൊരാൾ പുറകെ നിന്ന് ഉന്തുന്ന രീതിയാണിത്. ഒറ്റയ്ക്കിരുന്ന് ഊഞ്ഞാലാടാൻ പരുവമായിട്ടില്ലാത്ത കൊച്ചു കുട്ടികളെ മുതിർന്നവർ മടിയിലിരുത്തിയാടുകയും ചെയ്യാറുണ്ട്.

ഉച്ചയ്ക്ക് ഓണസദ്യ കഴിഞ്ഞ ശേഷമായിരിക്കും കായികശേഷി കൂടുതൽ വേണ്ട കളികൾ . അതിൽ പ്രധാനം ഓടും പന്തും കളിയാണ്. പൊട്ടിയ ഓടിന്റെ കഷണങ്ങൾ ഒന്നിനു മീതെയൊന്നായി മുറ്റത്തിന് നടുക്കായി അടുക്കി വയ്ക്കും. ആറേഴു പേർ അടങ്ങുന്നതാണ് ഒരു ടീം. ഒരു ടീം ഓടിൻ കഷണങ്ങൾ അടുക്കി വച്ചിരിയ്ക്കുന്നതിൽ നിന്നും നിശ്ചിത അകലത്തിലായി മുറ്റത്ത് നിൽക്കും. മറ്റേ ടീം എതിർ ഭാഗത്തും അതുപോലെ നിൽക്കും. ഒരു ഭാഗത്തുള്ളവർ പന്തു കൊണ്ട് ഓടിൻ കഷണങ്ങൾ എറിഞ്ഞ് വീഴ്ത്തണം. മറ്റേ കൂട്ടർ പന്തെടുത്ത് ഓടെറിഞ്ഞു വീഴ്ത്തിയ ടീമിനെ എറിയും. ചിലപ്പോൾ അവർ ഏറു കൊള്ളാതെ ഓടും . പറമ്പിലെവിടെയോ പോയ പന്തു കണ്ടെത്തി വീണ്ടും എറിയണം . ചിലപ്പോൾ പന്ത് മറു ടീമിനായിരിയ്ക്കും ലഭിക്കുക. അവരെറിയുന്ന പന്ത് മറു ടീം നോക്കിയെടുക്കണം. കൂടാതെ എതിർ ടീമിന്റെ ഏറ് കൊള്ളാതെ ഓട് അടുക്കി വയ്ക്കുകയും വേണം. സ്ത്രീ പുരുഷ ഭേദമെന്യേ കുട്ടികൾ ഇതിൽ പങ്കു ചേരും. അച്ഛനും ഞങ്ങളോടൊപ്പം എല്ലാ കളികൾക്കും കൂടും.

പിന്നെ കണ്ണു കെട്ടിക്കളി. ഒരാളുടെ കണ്ണുകൾ ഒരു തോർത്ത് വച്ച് കെട്ടും. അയാൾ മുറ്റത്തുള്ള മറ്റുള്ളവരെ തൊടണം. കാൽ പെരുമാറ്റത്തിന് കാതോർത്ത് ആ ദിശയിൽ നീങ്ങിയാൽ തൊടാൻ പറ്റും. പിന്നെ ഒളിച്ചു കളി. ധാരാളം നാടൻ കളികൾ ഓരോന്നായി തരാതരം പോലെ കളിയ്ക്കും. മുതിർന്നവർ ചിലപ്പോൾ “അശകൊശലേ പെണ്ണുണ്ടോ …” കളിയ്ക്കാൻ കൂടും. ഞങ്ങളുടെ അമ്മ ഓണക്കളി കളിക്കാൻ കൂടിയിട്ടേയില്ല. അമ്മ “ഇരുട്ടു വെളുക്കെ'” അടുക്കളയിലായിരിയ്ക്കും. അമ്മയ്ക്ക് ജോലിയൊഴിഞ്ഞ നേരമില്ല. കളിച്ചു കുറച്ച് തളരുമ്പോൾ ഞങ്ങൾ പായസം കുടിയ്ക്കാൻ അടുക്കളയിലേയ്ക്ക്. അന്ന് വീട്ടിൽ റെഫ്രിജറേറ്റർ ഇല്ലാതിരുന്നതിനാൽ അന്നന്നു വയ്ക്കുന്ന പായസവും കറികളുo മറ്റു ഭക്ഷണസാധനങ്ങളുമായിരുന്നു ഉപയോഗിച്ചിരുന്നത്. എല്ലാം പുതുമയുള്ളത്.

പിന്നെ ചായ കുടി കഴിഞ്ഞ് പെൺകുട്ടികളുടെ ചില കളികളും കാണും. അതിലൊന്ന് വട്ടത്തിൽ നിന്നുള്ള കൈകൊട്ടിക്കളിയായിരുന്നു. ശ്രീദേവി അപ്പച്ചിയുടെ മക്കളായ വല്യേച്ചി(ബീന), കൊച്ചേച്ചി(മീന), ബേബി(ലീന്), ഗംഗ സോണി, എന്നിവരും എന്റെ അനുജത്തിയും രോഹിണി അപ്പച്ചിയുടെ മക്കളായ ഗിരിജ ചേച്ചി, രമണി ചേച്ചി , കതിയാമ്മ ചേച്ചി , ശാന്ത ചേച്ചി, ഗീതമ്മ ചേച്ചി ,സിന്ധു മുതലായവരും ഈ കളികൾക്കുണ്ടാകും.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഭാര്യയും മക്കളും അഫ്ഗാനിസ്ഥാനിൽ സുരക്ഷിതമായതിന്റെ ആശ്വാസത്തിൽ രഘിബ്. ബ്രിട്ടീഷ് പൗരന്മാരായ ഭാര്യയും കുട്ടികളും രോഗബാധിതരായ ബന്ധുക്കളെ പരിചരിക്കുന്നതിനായി അഫ്ഗാനിൽ ഉണ്ടായിരുന്നെങ്കിലും താലിബാന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിൽ കുടുങ്ങിപ്പോയി. എന്നാൽ കുട്ടികൾ പഠിക്കുന്ന നോട്ടിംഗ്ഹാം സ്കൂളിലെ പ്രധാനദ്ധ്യാപിക അവരെ സ്വദേശത്തേക്ക് തിരികെ കൊണ്ടുവരാൻ രജിസ്റ്റർ ചെയ്തു. സഖ്യകക്ഷികളുടെ നിയന്ത്രണത്തിലുള്ള എയർപോർട്ടിൽ എത്തിയെന്ന് സ്ഥിരീകരിക്കാൻ കോൾ ലഭിച്ചപ്പോൾ വളരെ സന്തോഷവാനായെന്ന് അവരുടെ പിതാവ് രഘിബ് പറഞ്ഞു. എന്നാൽ അമ്മയും 24 വയസുള്ള മകളും അവളുടെ രണ്ട് കുട്ടികളും അടങ്ങുന്ന സംഘത്തിന് സുരക്ഷാ കാരണങ്ങളാൽ പ്രവേശനം ലഭിച്ചില്ല. കഴിഞ്ഞ ഒരാഴ്ചയായി അവരെക്കുറിച്ച്, പ്രത്യേകിച്ച് കുട്ടികളെക്കുറിച്ച് വളരെ ആശങ്കയിലാണെന്ന് രഘിബ് പറഞ്ഞു. “ഞങ്ങൾ അവർക്ക് വിസ നേടാൻ ശ്രമിച്ചു. ഞങ്ങൾ എന്ത് ചെയ്യുമെന്ന് ചോദിച്ചു അവർ എന്നെ വിളിച്ചുകൊണ്ടിരുന്നു. ഞാൻ വളരെയധികം വിഷമിച്ചു.” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അവർ ഇപ്പോൾ സുരക്ഷിതരാണെന്നും അതിൽ വളരെ ആശ്വാസമുണ്ടെന്നും പിതാവ് അറിയിച്ചു.

“അവരെ ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുവരാനായി ഞാൻ രജിസ്റ്റർ ചെയ്തു. അവർ ബ്രിട്ടീഷ് പൗരന്മാരാണ്, അതിനാൽ ഹോട്ടലിലേക്കും വിമാനത്താവളത്തിലേക്കും സുരക്ഷിതമായി കടന്നുപോകാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു.” മെല്ലേഴ്സ് പ്രൈമറി സ്കൂൾ ഹെഡ് ടീച്ചർ അമണ്ട ഡോസൺ വെളിപ്പെടുത്തി. “ഇളയ പെൺകുട്ടി എനിക്ക് ഒരു ശബ്ദ സന്ദേശം അയച്ചിരുന്നു. അവൾ ശരിക്കും അസ്വസ്ഥയായിരുന്നു. വെടിവെയ്പ്പും അക്രമവും അവളെ ശരിക്കും ഭയപ്പെടുത്തി.” അവർ കൂട്ടിച്ചേർത്തു. പുതിയൊരു രാജ്യം താലിബാൻ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കൊടും ക്രൂരതയുടെയും കൊലപാതകങ്ങളുടെയും വാർത്തകളാണ് ഓരോ ദിനവും കടന്നുവരുന്നത്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- കോവിഡ് വ്യാപനം തടയുന്നതിനായും വായു സഞ്ചാരം ഉറപ്പാക്കുന്നതിനായും ഇംഗ്ലണ്ടിലെ സ്കൂളുകളിൽ ഉടൻതന്നെ 30, 000 കാർബൺ ഡയോക്സൈഡ് മോണിറ്ററുകൾ ലഭ്യമാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. വായു സഞ്ചാരം കുറവുള്ള സ്ഥലങ്ങൾ ഇത്തരം പോർട്ടബിൾ മോണിറ്ററുകളിലൂടെ തിരിച്ചറിയാൻ സാധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ അധ്യാപക യൂണിയനുകൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ വായു ലഭ്യത കുറവുള്ള സ്ഥലങ്ങൾ കണ്ടെത്തുമ്പോൾ, ഉടൻതന്നെ നടപടിയും ഉണ്ടാകണമെന്ന ആവശ്യമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. ഈ ടേം മുതൽ സ്കൂളുകളിൽ കോവിഡ് പ്രോട്ടോകോളുകളിൽ അയവ് വരുത്താനാണ് തീരുമാനം. മാസ്കുകളുടെ ഉപയോഗം വേണ്ടെന്നു വയ്ക്കാനും, സാമൂഹ്യ അകലം പാലിക്കേണ്ടെന്ന തീരുമാനവുമെല്ലാം കൈക്കൊണ്ടിട്ടുണ്ട്.


നിരവധി സ്കൂളുകളിൽ ഇപ്പോൾ ജനാലകൾ മറ്റും തുറന്നാണ് വായുസഞ്ചാരം ഉറപ്പുവരുത്തുന്നത്. എന്നാൽ ഈ മാർഗം ചൂടുള്ള കാലാവസ്ഥയിൽ മാത്രമേ സാധ്യമാകുകയുള്ളൂ. അതിനാൽ തന്നെയാണ് ഇത്തരത്തിലുള്ള മോണിറ്ററുകൾ ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതോടൊപ്പം തന്നെ വിദ്യാർഥികൾക്ക് ആഴ്ചയിൽ രണ്ടുതവണ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങളും സ്കൂളുകളിൽ ഉറപ്പുവരുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാലും നിലവിലെ നിയമമനുസരിച്ച് ഐസലേഷനിൽ കഴിയേണ്ട ആവശ്യമില്ല. എന്നാൽ ഇത്തരത്തിൽ നിയന്ത്രണങ്ങൾ എല്ലാം മാറ്റുന്നത് അധ്യാപകരെയും മാതാപിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ മാറ്റുമ്പോൾ കൂടുതൽ കേസുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഇവർ ഭയപ്പെടുന്നു. എന്നാൽ കോവിഡ് മോണിറ്ററുകൾ ഉറപ്പാക്കുന്നത് സ്കൂളുകളിൽ പഠന സൗകര്യങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നതിനാണെന്നും , വിദ്യാർഥികൾ എല്ലാവരും തന്നെ സുരക്ഷിതരായിരിക്കുമന്നും വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ അറിയിച്ചു.


എന്നാൽ ഇത്തരം മോണിറ്ററുകൾ എത്രത്തോളം ലഭ്യമാക്കാൻ സാധിക്കും എന്നത് വിദ്യാഭ്യാസ വകുപ്പിനെയും ആശങ്കയിലാഴ്ത്തുന്നു. അടുത്ത ടേമിന് മുൻപ് സ്കൂളുകളിൽ ഇത് ഉറപ്പാക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കാലാവസ്ഥ വ്യതിയാനം കാരണം ലണ്ടൻ, കാർഡിഫ് നഗരങ്ങളുടെ പല പ്രദേശങ്ങളും പത്തു വർഷത്തിനുള്ളിൽ വെള്ളത്തിനടിയിൽ ആവുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. ക്ലൈമറ്റ് സെൻട്രലിൽ നിന്നുള്ള പുതിയ പഠന പ്രകാരം ഗ്രീൻവിച്ച്, ലംബെത്ത്, ബാറ്റർസീ എന്നീ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആവാനുള്ള സാധ്യത കൂടുതലാണ്. സൗത്ത് ലണ്ടനിൽ ഫുൾഹാം, ഹാമർസ്മിത്ത്, ഷെപ്പേർഡ് ബുഷ്, എലിഫന്റ്, കാസിൽ, കാംബർവെൽ എന്നിവയുൾപ്പെടെ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. ശാസ്ത്രഞ്ജർ തയ്യാറാക്കിയ ഭൂപടം പ്രകാരം സ് കന്തോർപ്, ഹൾ, ഗ്രിംസ്‌ബി,കിംഗ്സ് ലിൻ എന്നീ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. ലണ്ടനിലെ തേംസ് നദി കരകവിഞ്ഞാൽ പത്ത് വർഷത്തിനുള്ളിൽ തലസ്ഥാനത്തെ നിരവധി പ്രദേശങ്ങളിൽ പതിവായി വെള്ളപ്പൊക്കമുണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

വെള്ളപ്പൊക്കം കേംബ്രിഡ്ജിലേക്കും പീറ്റർബറോയിലേക്കും വ്യാപിക്കാൻ സാധ്യതയുള്ളതായി അവർ ചൂണ്ടിക്കാട്ടുന്നു. തെക്കൻ തീരത്ത്, ഹേസ്റ്റിംഗിന് കിഴക്കുള്ള പ്രദേശവും ബ്രൈറ്റണിന് പടിഞ്ഞാറുള്ള പട്ടണങ്ങളായ വർത്തിംഗ്, ബോഗ് നർ റെജിസ് എന്നിവയും അപകടസാധ്യതയുള്ള മേഖലകളാണ്. ലിവർപൂളിന്റെ ഭാഗങ്ങളും ബ്ലാക്ക്പൂളിലേക്കുള്ള ഭാഗങ്ങളും വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കാനിടയുണ്ട്. മുൻനിര ജേണലുകളിലെ ശാസ്ത്ര പഠനത്തെ അടിസ്ഥാനമാക്കിയുള്ള ഗവേഷണമാണെന്നും കൂടുതൽ അന്വേഷണം ആവശ്യമായി വരുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്താൻ പുതിയ മാപ്പുകൾ ഉപയോഗിക്കണമെന്നും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കാലാവസ്ഥാ ശാസ്ത്ര സംഘടനയായ ക്ലൈമറ്റ് സെൻട്രൽ പറയുന്നു. മണ്ണൊലിപ്പ്, കൊടുങ്കാറ്റിന്റെ തീവ്രതയിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ, ഉൾനാടൻ വെള്ളപ്പൊക്കം തുടങ്ങിയവയെ അടിസ്ഥാനമാക്കിയല്ല ഈ മാപ്പ് രൂപപ്പെടുത്തിയതെന്നും അവർ അറിയിച്ചു.

‘അനുരാഗക്കരിക്കിന്‍ വെള്ളം’ എന്ന ആദ്യ ചിത്രത്തില്‍ തന്നെ മികച്ച അഭിനേത്രിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജീഷ വിജയൻ, തന്റെ നിലപാടുകളിലൂടെയും സിനിമ തിരഞ്ഞെടുപ്പിലെ വ്യത്യസ്തതയിലൂടെയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ്. അഭിനയജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെപ്പറ്റിയും മനസ്സ് തുറക്കുകയാണ് രജീഷ, ഈ ഓണക്കാലത്ത്.

ഓണവും മലയാളിയും

ജാതിമത വേർതിരിവുകൾ ഇല്ലാതെ നമ്മളെല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. നമ്മൾ മലയാളികൾ ക്രിസ്തുമസും ഈദും ഒരുമിച്ചാഘോഷിക്കുന്നവരാണ്. ഓണവും അത്തരത്തിൽ ഒന്നാണ്. ഓണക്കാലത്ത് ഓരോ മലയാളിയുടെയും മനസ്സിൽ നിറയുന്നത് ഒരുമയുടെ അനുഭവമാണ്.

കുടുംബം

അച്ചന്റെ പേര് വിജയൻ. അച്ഛൻ ആർമിയിലായിരുന്നു. അമ്മയുടെ പേര് ഷീല വിജയൻ. അമ്മ അധ്യാപികയായിരുന്നു. ഒരു അനിയത്തിയുണ്ട്. പേര് – അഞ്ജുഷ വിജയൻ. അവൾ ഇപ്പോൾ ബിരുദം പൂർത്തിയാക്കി. പൂണെ, പഞ്ചാബ്, ഡൽഹി, മീററ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ആയിരുന്നു എന്റെ പഠനം. ഉപരിപഠനം ഡൽഹി നോയിഡ അമിറ്റി യൂണിവേഴ്സിറ്റിയിലായിരുന്നു.

കേരളത്തിന് പുറത്തുള്ള സ്കൂൾപഠനകാലവും മലയാളവും

ഞാൻ മലയാളം പഠിക്കാനുള്ള പ്രധാന കാരണം എന്റെ മാതാപിതാക്കളാണ്. കൂടുതൽ ഭാഷകളിലുള്ള അറിവ് കൂടുതൽ സഹായകമാകും. അമ്മ പണ്ട് പറയുമായിരുന്നു, “എവിടെയാണെങ്കിലും ഒരു ബസിന്റെ ബോർഡ്‌ എങ്കിലും വായിക്കാനുള്ള മലയാളം അറിഞ്ഞിരിക്കണമെന്ന്.” സ്കൂളിൽ മലയാളം പഠിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും വീട്ടിലിരുന്ന് അമ്മ മലയാളം പഠിപ്പിച്ചതുകൊണ്ടാണ് ഇന്ന് നല്ലതുപോലെ സംസാരിക്കുന്നതും ബുദ്ധിമുട്ടില്ലാതെ സിനിമയിൽ അഭിനയിക്കാൻ കഴിയുന്നതും.

സിനിമകളുടെ തിരഞ്ഞെടുപ്പ്

എപ്പോഴും ചെയ്തവയിൽനിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. അതാണ് കൂടുതൽ താല്പര്യം. ജൂൺ പോലെയൊരു കഥാപാത്രം വീണ്ടും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്റെ കഥാപാത്രത്തിലൂടെ ഒരു കഥ പ്രേക്ഷകരിലേക്ക് എത്തണമോയെന്ന് ചിന്തിക്കും. തിരക്കഥ വായിക്കുമ്പോൾ അതാണ് മനസ്സിൽ വരിക. നല്ല അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദരുടെയും കൂടെ ഒന്നിക്കാനുള്ള അവസരത്തെക്കാൾ ഉപരിയായി തിരക്കഥയിലാണ് ശ്രദ്ധിക്കുക. എന്റെ കഥാപാത്രമില്ലാതെ തിരക്കഥ പൂർണതയിൽ എത്തുമോയെന്ന് നോക്കുമ്പോൾ തന്നെ നമുക്ക് അറിയാൻ കഴിയും, ആ സിനിമയിലെ എന്റെ റോളിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന്. ഇത്രയും കാര്യങ്ങളാണ് പ്രധാനമായി ശ്രദ്ധിക്കുക.

നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ

സിനിമയുടെ തിരഞ്ഞെടുപ്പിൽ ഏത് കഥാപാത്രകേന്ദ്രീകൃതമായാണ് കഥ നീങ്ങുന്നതെന്ന് നോക്കാറില്ല. ‘അനുരാഗ കരിക്കിൻ വെള്ളം’ ഒരു അച്ഛന്റെയും മകന്റെയും കഥയാണ്. എന്നാൽ അതിൽ നിന്ന് നായിക കഥാപാത്രത്തെ മാറ്റി നിർത്തിയാൽ സിനിമ പൂർണമാകില്ല. എന്നാൽ ജൂൺ, ഒരു സ്ത്രീയുടെ കാഴ്‌ചപ്പാടിലൂടെ നീങ്ങുന്ന ചിത്രമാണ്. അതിന് അതിന്റെതായ സൗന്ദര്യമുണ്ട്.

സിനിമ സംവിധായകന്റെ കലയാണെന്ന് ഞാൻ പറയും. അദ്ദേഹം തന്റെ കഥ പറയാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് അഭിനേതാക്കളും മറ്റുള്ളവരും. സ്ത്രീപക്ഷ സിനിമയുടെ തിരിച്ചുവരവ് ഈ കാലത്ത് കൂടുതലായി സംഭവിക്കുന്നുണ്ട്. അത് വളരെ നല്ല കാര്യമാണ്.

സിനിമയിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ്

കുറെക്കാലമായി കേൾക്കുന്നുണ്ടെങ്കിലും ഈയൊരു വാക്ക് പൂർണമായി മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. കാരണം, എന്റെ രാഷ്ട്രീയം ആയിരിക്കില്ല എന്റെ മുന്നിലിരിക്കുന്ന വ്യക്തിയുടേത്. അപ്പോൾ ആരുടെ രാഷ്ട്രീയമാണ് ശരിയെന്ന തോന്നൽ വരും. ആ വാക്ക് മാറ്റി നിർത്തി പറയുകയാണെങ്കിൽ സിനിമയിൽ ഒരു കഥാപാത്രം പീഡിപ്പിക്കാനോ മയക്കുമരുന്ന് ഉപയോഗിക്കാനോ പാടില്ലെന്ന് പറയാൻ സാധിക്കില്ല. കാരണം അങ്ങനെ ചെയ്യുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ അങ്ങനെ തന്നെയാണ് സിനിമയിൽ കാണിക്കേണ്ടതും. എന്നാൽ മോശമായ ഒരു കാര്യത്തെ ഗ്ലോറിഫൈ ചെയ്യാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അത് സിനിമയെടുക്കുന്ന വ്യക്തിയുടെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്. തെറ്റിനെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളിൽ ഉൾപ്പെടാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.

കാഴ്ചപ്പാടും ചിന്താഗതിയും

എന്റെ കാഴ്ചപ്പാടിനെയും ചിന്താഗതിയെയും സ്വാധീനിക്കുന്നത് ജീവിതാനുഭവങ്ങളാണ്. മലയാള സിനിമാ മേഖലയിലെ പ്രഗത്ഭരായ ഒരുപാട് ആളുകളെ കാണാനും അവരുമായി സംവദിക്കാനും അവസരമുണ്ട്. അതിലൂടെ എന്റെ കാഴ്ചപ്പാടുകളും നവീകരിക്കപ്പെട്ടിട്ടുണ്ട്. മാറാൻ സ്വയം തയ്യാറാകണമെന്ന് മാത്രം. എന്റെ ചിന്തകൾ മാത്രമാണ് ശരിയെന്നു കരുതാൻ പാടില്ല.

കോവിഡും ഖാലിദ് റഹ്മാന്റെ ‘ലവ്വും’

കഴിഞ്ഞ ലോക്ക്ഡൗണിലാണ് ഞാൻ ഏറ്റവും കൂടുതൽ അഭിനയിച്ചത്. ലവ്, ഖോ ഖോ, കർണൻ തുടങ്ങിയ ചിത്രങ്ങൾ ആ സമയത്താണ് പൂർത്തിയാക്കിയത്. ഒരു സിനിമാ സെറ്റിൽ 75 – 150 ആളുകൾ വരെ ഉണ്ടാവുന്ന സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് 35 ആളുകൾക്ക് മാത്രമായിരുന്നു അന്ന് അനുമതി. ലവ് ൽ അഭിനേതാക്കൾ ആറു പേർ മാത്രമാണെന്നത് ഗുണമായി. അപ്പാർട്ട്മെന്റിൽ ചിത്രീകരിക്കാൻ അനുമതി ഇല്ലാതിരുന്നതിനാൽ സംവിധായകന്റെ താമസസ്ഥലത്ത് തന്നെയായിരുന്നു ചിത്രീകരണം. താഴത്തെ ഫ്ലാറ്റിൽ ഒരുങ്ങി, മുകളിലത്തെ ഫ്ലാറ്റിലെത്തി അഭിനയിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ അനുഭവമായിരുന്നു ലവ്. ഫ്ലാറ്റിനുള്ളിൽ തന്നെ 20 – 25 ദിവസത്തെ ഷൂട്ട്. റഹ്മാൻ സിനിമ ഒരുക്കിയ രീതിയും വളരെ വ്യത്യസ്തമായിരുന്നു. മൂന്നുനാലു മാസം മുറിയുടെ ഉള്ളിൽ അടച്ചിരുന്നിട്ട് ഏതുവിധവും ജോലി ചെയ്യണമെന്ന അവസ്ഥയായി. ആ സമ്മർദ്ദത്തിൽ നിൽക്കുമ്പോഴാണ് റഹ്മാന്റെ ക്ഷണം വരുന്നത്. കോവിഡ് നൽകിയ മാനസിക പിരിമുറുക്കത്തിൽ നിന്നുള്ള രക്ഷപ്പെടൽ കൂടിയായിരുന്നു ലവ്.

തമിഴിലേക്കുള്ള അരങ്ങേറ്റം – കർണൻ. മാരി സെൽവരാജും ധനുഷും.

തമിഴിലേക്കുള്ള പ്രവേശനം മാരി സെൽവരാജ് എന്ന സംവിധായകാനൊപ്പം ആണെന്നത് വലിയ കാര്യമായി കരുതുന്നു. നല്ലതുപോലെ വായിക്കുന്ന, നല്ലതുപോലെ ചിന്തിക്കുന്ന, സിനിമയെ കൂടുതൽ ദൃശ്യാത്മകമായി സമീപിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു മാസ്സ് പടം എങ്ങനെ ക്ലാസ്സായി എടുക്കാം എന്നതിനുദാഹരണമാണ് കർണൻ. തമിഴ് സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ധനുഷ്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി, കണ്ണുകൊണ്ടുള്ള അഭിനയം എന്നിവ ഗംഭീരമാണ്. എല്ലാവരുടെയും കൂടി വർക്ക്‌ ചെയ്യാൻ കഴിഞ്ഞുവെന്നത് എന്റെ ഭാഗ്യമായി കരുതുന്നു.

തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളോടൊപ്പം സിനിമകൾ

ആരുടെ കൂടെ അഭിനയിക്കുന്നു എന്നതിനേക്കാൾ ഉപരിയായി നല്ല കഥാപാത്രം, നല്ല കഥ, മികച്ച സംവിധായകൻ എന്നിവയിലാണ് ശ്രദ്ധിക്കുന്നത്. സൂര്യ, കാർത്തി തുടങ്ങിയവരോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നുവെന്നത് ഭാഗ്യമായി കരുതുന്നു. ജൂൺ സിനിമയ്ക്ക് ശേഷമാണ് ഈ അവസരങ്ങളെല്ലാം എന്നെ തേടിയെത്തിയതും. ഭാഷയുടെ അതിരുകൾ കൂടാതെ അഭിനയിക്കണമെന്നാണ് ആഗ്രഹം. ലഭിക്കുന്ന കഥാപാത്രത്തെ പൂർണതയിൽ എത്തിക്കുവാൻ പരിശ്രമിക്കും. അത് ഉറപ്പാണ്.   എല്ലാ മലയാളികൾക്കും എൻെറ തിരുവോണാശംസകൾ.

തയ്യാറാക്കിയത് – ഷെറിൻ പി യോഹന്നാൻ

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കാബൂളിൽ നിന്ന് ബ്രിട്ടീഷുകാരെയും അഫ് ഗാൻ പൗരന്മാരെയും കൊണ്ടുപോകുന്ന വിമാനങ്ങൾ ഒന്നും തന്നെ ശൂന്യമായിട്ടില്ല പറന്നുയരുന്നതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. കാബൂളിൽ നിന്നുള്ള ചില വിമാനങ്ങളിൽ കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന റിപ്പോർട്ടുകൾ ബെൻ വാലസ് നിരസിച്ചു. ഏകദേശം 4,500 യുഎസ് സൈനികർ കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ താൽക്കാലിക നിയന്ത്രണത്തിലാണ്. ഒഴിപ്പിക്കൽ വിമാനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി 900 ബ്രിട്ടീഷ് പട്ടാളക്കാരും സ്ഥലത്ത് പട്രോളിംഗ് നടത്തുന്നുണ്ട്. യാത്രാ രേഖകളില്ലാതെ അഫ്ഗാൻ പൗരന്മാരെ താലിബാൻ തടയുന്നുണ്ട്. താലിബാൻ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ഞായറാഴ്ച മുതൽ കാബൂൾ വിമാനത്താവളത്തിലും പരിസരത്തും 12 പേർ കൊല്ലപ്പെട്ടുവെന്ന് റോയിട്ടേഴ് സ് വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്തു. എന്നാൽ സാധുവായ രേഖകൾ ഉള്ളവർക്ക് പോലും വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. ചിലരെ താലിബാൻ ഗാർഡുകൾ മർദ്ദിച്ചതായി റിപ്പോർട്ടുകളുണ്ട്.

താനും കുടുംബവും പോകാൻ തയ്യാറെടുക്കുമ്പോൾ വിമാനത്താവളത്തിൽ വെടിവയ്പ്പുണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് പൗരത്വമുള്ള അഫ് ഗാൻകാരനായ ഘർഗാഷ് ത് ഹിദായി വെളിപ്പെടുത്തി. സാഹചര്യം അതിവേഗം കുഴഞ്ഞുമറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് മെഡിക്കൽ വിദ്യാർത്ഥി വിവാഹത്തിനായി ജൂലൈയിൽ കാബൂളിൽ എത്തിയ ശേഷം തിരിച്ചു വരവിനായി ഇപ്പോൾ നാലു തവണ വിമാനത്താവളത്തിൽ എത്തി. മുമ്പത്തെ ശ്രമത്തിൽ, താൻ 10 മണിക്കൂർ കാത്തിരുന്നെങ്കിലും ജനക്കൂട്ടത്തെ മറികടന്ന് എയർപോർട്ട് ഗേറ്റിൽ എത്താൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ, വെടിയൊച്ചകൾ ഉണ്ടെന്നും ആളുകൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. യുഎസ് വിമാനത്താവളം പ്രവർത്തിപ്പിക്കുന്നിടത്തോളം കാലം യുകെ അഫ് ഗാനിസ്ഥാനിൽ തുടരുമെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു. ഈ ആഴ്ച അഫ് ഗാനിസ്ഥാനിൽ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാരിൽ ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥർ, ബ്രിട്ടീഷ് പൗരന്മാർ, മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, യുകെയിൽ ജോലി ചെയ്തിരുന്ന അഫ് ഗാൻ പൗരന്മാർ എന്നിവർ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച, ഷെഫീൽഡ് ഹോട്ടൽ മുറിയിലെ ജനാലയിൽ നിന്ന് വീണ് മരിച്ച അഞ്ച് വയസ്സുകാരനായ അഫ് ഗാൻ അഭയാർത്ഥിയെ പോലീസ് തിരിച്ചറിഞ്ഞു. മുഹമ്മദ് മുനിബ് മജീദി, അമ്മയോടൊപ്പം താമസിച്ചിരുന്ന ഒൻപതാം നിലയിലെ മുറിയിൽ നിന്ന് വീണതായാണ് റിപ്പോർട്ട്. 15 ദിവസം മുമ്പ് മുഹമ്മദിന്റെ കുടുംബം യുകെയിൽ എത്തിയതായി ഹോട്ടലിൽ താമസിക്കുന്നവർ പറഞ്ഞു. എആർഎപി പദ്ധതിയുടെ ഭാഗമായാണ് അവരെ യുകെയിലേക്ക് മാറ്റിയത്. മരണത്തെ സംശയാസ്പദമായി കണക്കാക്കുന്നില്ലെന്ന് സൗത്ത് യോർക്ക്ഷയർ പോലീസ് പറഞ്ഞു. മുഹമ്മദിന്റെ പിതാവ് അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് എംബസിയിൽ ജോലി ചെയ്തിരുന്നു. “കുട്ടിയുടെ ദാരുണമായ മരണത്തിൽ ഞങ്ങൾ അങ്ങേയറ്റം ദുഖിതരാണ്.” കുടുംബത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ഹോം ഓഫിസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- റീസൈക്കിൾ ചെയ്ത മാലിന്യങ്ങൾ വഹിച്ച ലോറിക്ക് ലണ്ടനിലെ പ്രധാന പാതയായ എം 25 യിൽ വെച്ച് തീപിടിച്ചതിനെ തുടർന്ന് ജംഗ്ഷൻ 16നും 17നും ഇടയിൽ നിരവധി മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ഉടൻതന്നെ ബക്കിങ്ഹാംഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസും, തെമ്സ് വാലി പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ലോറിയിൽ ഉണ്ടായിരുന്നത് റീസൈക്കിൾഡ് വേസ്റ്റ് ആയിരുന്നാൽ തീ അണയ്ക്കാൻ കുറച്ചധികം സമയം വേണ്ടി വന്നതായി അഗ്നിശമന സേനാംഗങ്ങൾ വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. രാത്രി 8:15 ഓടെ സ്ഥിതിഗതികൾ വിലയിരുത്തി പാത തുറന്നെങ്കിലും, രണ്ട് ലെയിനുകൾ വീണ്ടും അടച്ചിടേണ്ടി വന്നതായി അധികൃതർ വ്യക്തമാക്കി.


എം 25 പാതയിൽ ഉണ്ടായ തടസ്സം ലണ്ടനിലെ യാത്രക്കാരെ മൊത്തമായി തന്നെ ബാധിച്ചു. വെസ്റ്റ് ലണ്ടൻ, ബക്കിങ്ഹാംഷെയർ, ഹെർട്ട്ഫോർഡ്ഷെയറിലെ മേപ്പിൾ ക്രോസ്സ് ഏരിയ എന്നിവിടങ്ങളിലെല്ലാം ഗതാഗത തടസ്സമുണ്ടായി. ഡൈവേർഷൻ റൂട്ടുകൾ ട്രാഫിക് പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം 25 പാതയിലെ ജംഗ്ഷൻ പതിനാറിൽ നിന്ന് എം 40 ൽ കടക്കാനാണ് യാത്രക്കാർക്ക് പ്രാഥമിക നിർദേശം നൽകിയിരിക്കുന്നത് . പിന്നീട് എം 40 ന്റെ ആദ്യ ജംഗ്ഷനിൽ നിന്ന് എ 40 തിലേക്കുള്ള ആദ്യ എക്സിറ്റ് എടുക്കേണ്ടതാണ്. പിന്നീട് എത്തുന്ന ട്രാഫിക് ജംഗ്ഷനിൽ നിന്നും എ 412 ലേയ്ക്കുള്ള ഡൈവേർഷൻ എടുക്കേണ്ടതാണ്. അതിനുശേഷം ഡെൻഹാം റെയിൽവേ ബ്രിഡ്ജിന് അടിയിൽ കൂടി മേപ്പിൾ ക്രോസ് റൗണ്ട് എബൗട്ടിൽ യാത്രക്കാർ എത്തിച്ചേരേണ്ടതാണ് എന്ന് നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു. റൗണ്ട് എബൌട്ടിലെ ആദ്യ എക്സിറ്റിലൂടെ കടന്ന് എ 412 നെയും എം 25 നെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിലേക്ക് എത്തണം. എം 25 ലെ ജംഗ്ഷൻ 17 ലെ റൗണ്ട് എബൌട്ടിൽ മൂന്നാമത്തെ എക്സിറ്റിലൂടെ വീണ്ടും യാത്രക്കാർക്ക് എം 25 പാതയിലൂടെ യാത്ര തുടരാമെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കുന്നു. ജംഗ്ഷൻ 16 മുതൽ 17 വരെയുള്ള സ്ഥലം അടച്ചിട്ടിരിക്കുന്നതിനാലാണ് ഇത്തരമൊരു ഡൈവേർഷൻ റൂട്ട് പ്രസിദ്ധപ്പെടുത്തിയത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർ എല്ലാവരും തന്നെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved