ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം മെഡിറ്ററേനിയനിൽ കടലിൽ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. നവംബർ 17 രാത്രി 10 മണിയോടെയായിരുന്നു സംഭവം. പതിവ് പരീക്ഷണ പറക്കലിൽ ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം മെഡിറ്ററേനിയൻ കടലിൽ തകർന്നുവീണതായി പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. വിമാനവാഹിനിക്കപ്പലിലെ സുരക്ഷാ ക്യാമറയിൽ പകർത്തിയ അപകടത്തിന്റെ 16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെയാണ് പുറത്ത് വന്നത്. പൈലറ്റിനെ രക്ഷപെടുത്തിയെങ്കിലും 100 മില്യൺ പൗണ്ടിന്റെ സ്റ്റെൽത്ത് ജെറ്റ് കടലിൽ തകർന്നു. മറ്റ് കപ്പലുകളോ വിമാനങ്ങളോ ഉൾപ്പെട്ടിട്ടില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

വിമാനവാഹിനികപ്പലായ എച്ച്എംഎസ് ക്വീൻ എലിസബത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ ജെറ്റ് താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടന്നയുടൻ പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് റോയൽ നേവിയുടെ വിമാനവാഹിനിക്കപ്പലിലേക്ക് സുരക്ഷിതമായി തിരിച്ചെത്തി. ഇത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്തുകൊണ്ടാണ് ബ്രിട്ടീഷ് ജെറ്റ് താഴെവീണത് എന്നതിനെ കുറിച്ചും അന്വേഷണം നടത്തിവരുന്നു.

അതീവ നൂതന സ്റ്റെല്‍ത്ത് ടെക്നോളജി ഉപയോഗിക്കുന്ന വിമാനമായതിനാല്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ക്കായി ബ്രിട്ടീഷ് നാവികസേന അന്തര്‍വാഹിനികള്‍ ഉപയോഗിച്ച് തിരച്ചില്‍ ശക്തമാക്കി. അപകടമുണ്ടായെങ്കിലും എച്ച്എംഎസ് ക്വീൻ എലിസബത്ത് വിമാനവാഹിനികപ്പലിന്റെ പരിശീലനം തുടരുകയാണ്. ഇറാഖിലും സിറിയയിലും സൈനിക ദൗത്യങ്ങളില്‍ പങ്കെടുത്തിരുന്ന വിമാനവാഹിനിയാണ് എച്ച്എംഎസ് ക്വീൻ എലിസബത്ത്. കാരിയറിൽ എട്ട് യുകെ എഫ്-35 ബികളും യുഎസ് മറൈൻ കോർപ്‌സിൽ നിന്നുള്ള പത്ത് വിമാനങ്ങളുമുണ്ട്. കപ്പലിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 2000 ടേക്ക് ഓഫുകളും ലാൻഡിംഗുകളും നടത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലിവർപൂളിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ നാൽപത്തിയേഴുകാരിയായ ഇറാനിയൻ വനിത മലക് അദബ് സാഡെഹിന്റെ ( കേറ്റി ) മരണത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ ഊർജ്ജിതമാക്കി കൊണ്ടിരിക്കുകയാണ്. ഇവരുടെ മരണം സാംസ്കാരികപരമായ കാരണങ്ങൾ മൂലമാണോ എന്ന അന്വേഷണം ശക്തമാക്കി കൊണ്ടിരിക്കുകയാണ് പോലീസ്. ഇരുപത്തിയൊന്നും, അൻപത്തിയേഴും, നാൽപത്തിയാറും വയസ്സുള്ള മൂന്നുപേരെ കേറ്റിയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. മേഴ്‌സിസൈഡ് പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കേറ്റിയുടെ മൃതദേഹം സ്റ്റോണിക്രോഫ്റ്റിലെ ഭവനത്തിൽ കണ്ടെത്തിയത്. എല്ലാ വഴിക്കും അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും, മരണത്തിൽ ഗാർഹിക പരമായ കാരണങ്ങൾ മാത്രമാണോ, അതോ സാംസ്കാരിക കാരണങ്ങൾ ഉൾപ്പെടുന്നുണ്ടോ തുടങ്ങിയവയെല്ലാം അന്വേഷണപരിധിയിൽ ഉണ്ടെന്നും ഡിറ്റക്ടീവ് സൂപ്രണ്ട് ഷെറിൽ റോഡസ് വ്യക്തമാക്കി.

എന്തെങ്കിലും വിവരങ്ങൾ അറിയാവുന്ന പരിസരവാസികൾ ഉടൻതന്നെ അധികൃതരിൽ അറിയിക്കണമെന്ന കർശന നിർദ്ദേശം പോലീസ് നൽകി കഴിഞ്ഞു. കേറ്റിയുടെ മരണം കുടുംബാംഗങ്ങൾക്ക് നിർവചിക്കാനാവാത്ത ദുഃഖമാണ് നൽകിയതെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. കേറ്റിയ്ക്ക് എന്താണ് സംഭവിച്ചതെന്ന അന്വേഷണത്തിൽ സമൂഹം തങ്ങളോടൊപ്പം ഉണ്ടാവണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടനിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയതിന് പിന്നാലെ മാസ്കും അന്തർദേശീയ യാത്രക്കാരുടെ പരിശോധനയും കർശനമാക്കി. കടകളിലും മറ്റു പൊതു ഇടങ്ങളിലും മാസ്ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. ഇന്ന് മുതൽ ഇംഗ്ലണ്ടിലെ കടകളിലും പൊതുഗതാഗതത്തിലും ആളുകൾ മാസ്ക് ധരിക്കണമെന്ന് സർക്കാർ അറിയിച്ചു. സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. സ്കോട്ട്ലൻഡിൽ കടകളിലും പൊതു ഗതാഗതത്തിലും മാസ്ക് ധരിക്കണം. ഒപ്പം എല്ലാ സ്കൂൾ ജീവനക്കാരും സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും നിർബന്ധമായി മാസ്ക് ധരിക്കണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

വെയിൽസിൽ പൊതു ഗതാഗതത്തിൽ മാസ്ക് ധരിക്കണം. നോർത്തേൺ അയർലൻഡിൽ ആരാധനാലയങ്ങളിലും ക്ലാസ് മുറികളിലും മാസ്ക് നിർബന്ധമല്ല. എന്നാൽ കടകളിലും പൊതു ഗതാഗതത്തിലും മാസ്ക് ധരിക്കണമെന്ന നിർദേശമുണ്ട്. സർക്കാർ നിർദേശിച്ചിരിക്കുന്ന ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽ നിന്ന് 200 പൗണ്ട് മുതൽ 6400 പൗണ്ട് വരെ പിഴ ഈടാക്കാൻ പോലീസിന് അധികാരം നൽകിയിട്ടുണ്ട്.
മൂക്കും വായും പൂര്‍ണമായും മറയുന്ന രീതിയില്‍ വേണം മാസ്ക് ധരിക്കാൻ. FFP3 മാസ്‌കുകൾ കോവിഡിനെതിരെ 100% വരെ സംരക്ഷണം നൽകുമെന്ന് അടുത്തയിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. സാധാരണ സർജിക്കൽ മാസ്‌കുകൾ ധരിക്കുന്ന ആശുപത്രി ജീവനക്കാരിൽ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പൊതുജനങ്ങൾക്കും FFP3 മാസ്ക് ഉപയോഗിക്കാം.

അതേസമയം രാജ്യത്ത് പുതിയ വകഭേദവുമായി ബന്ധപ്പെട്ട കൂടുതൽ കേസുകൾ കണ്ടെത്തിയേക്കുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടാകുന്നവര്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിക്കാനും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉത്തരവിട്ടു. നാം എന്തിനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ ശാസ്ത്രജ്ഞർക്ക് സമയം നൽകേണ്ടതുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോൺ’ കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്ര മാർഗനിർദേശമനുസരിച്ച് മുൻകരുതലുകൾ സ്വീകരിച്ച് കേരളം. യു.കെ. ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും മറ്റ് 11 രാജ്യങ്ങളും ഹൈ റിസ്ക് രാജ്യങ്ങളാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസം നിർബന്ധിത ക്വാറന്റീനിൽ കഴിയേണ്ടിവരുമെന്ന് മന്ത്രി അറിയിച്ചു.

ഇവർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നടത്തും. പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കിൽ ഹോം ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അതുകഴിഞ്ഞ് വീണ്ടും ഏഴ് ദിവസംവരെ സ്വയം നീരീക്ഷണം തുടരണം. പോസിറ്റീവായാൽ അവരെ പ്രത്യേകം സജ്ജീകരിച്ച വാർഡുകളിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പ് വരുത്തും. അവർക്കായി പ്രത്യേകം വാർഡുകൾ ക്രമീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
നവംബർ 24 ന് ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒമിക്രോൺ വേരിയന്റ് ഇതുവരെയും കേരളത്തിൽ കണ്ടെത്തിയിട്ടില്ല. ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ അഞ്ച് ശതമാനം പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കണമെന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദേശം. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവരും സ്വയം നിരീക്ഷണം നടത്തണം. നാല് വിമാനത്താവളങ്ങളിലും ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ന്യൂഡൽഹി : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെതിരെ യുദ്ധസമാന നീക്കവുമായി ലോകരാജ്യങ്ങൾ. കഴിഞ്ഞ 24ന് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച പുതിയ വകഭേദത്തിന് ഒമൈക്രോണ്‍ (ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരം) എന്ന് ലോകാരോഗ്യസംഘടന നാമകരണം ചെയ്തു. കോവിഡ് സ്ഥിതി രൂക്ഷമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേഗ വ്യാപനശേഷിയുള്ള വൈറസ് എത്തിയത് സ്ഥിതി സങ്കീര്‍ണമാക്കി. ഇന്ത്യയിലും ആശങ്ക ഉയർന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരയോഗം വിളിച്ചിരുന്നു. ഇതിനെത്തുടർന്ന് അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ഒമൈക്രോൺ മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. ‘റിസ്ക്’ പട്ടികയിലുള്ള രാജ്യങ്ങളിൽനിന്ന് എത്തുന്നവർ ഏഴു ദിവസം ക്വാറന്റീനിൽ കഴിയണം. ബ്രിട്ടൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ന്യൂസിലാൻഡ് സിംഗപ്പൂർ, ബ്രസീൽ, ചൈന, സിംബാവേ, ഹോങ്കോങ്, മൗറീഷ്യസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. ഗൾഫ് രാജ്യങ്ങൾ പട്ടികയിൽ ഇല്ല.

ഡിസംബർ 1 ബുധനാഴ്ച മുതൽ പുതിയ മാർഗരേഖ നിലവിൽ വരും. പ്രധാന നിർദേശങ്ങൾ ഇവയാണ് :
• എല്ലാ യാത്രക്കാരും എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം അപ്ലോഡ് ചെയ്യണം. യാത്രയ്ക്ക് മുൻപുള്ള 14 ദിവസത്തെ വിവരം ഇതിൽ ഉണ്ടാവണം.
• എല്ലാ യാത്രക്കാരും യാത്രയ്ക്ക് 72 മണിക്കൂർ മുൻപെങ്കിലും ആർടിപിസിആർ പരിശോധന നടത്തണം.
• റിസ്ക് രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന ഉണ്ടായിരിക്കും. രോഗം സ്ഥിരീകരിച്ചാൽ ഐസൊലേഷൻ സൗകര്യമുള്ള ആശുപത്രിയിൽ ചികിത്സ. പോസിറ്റീവ് ആണെങ്കിൽ സാംപിളിന്റെ ജനിതക പരിശോധന.
• നെഗറ്റീവാണെങ്കിൽ ഏഴുദിവസം ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസം പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ തുടർന്നുള്ള ഏഴു ദിവസം സ്വയംനിരീക്ഷണത്തിൽ കഴിയണം.
• ഒമൈക്രോൺ സ്ഥിരീകരിച്ചാൽ കർശന ഐസൊലേഷൻ. കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് ഒമൈക്രോൺ അല്ലെന്ന് തെളിഞ്ഞാൽ നെഗറ്റീവ് ആവുമ്പോൾ ആശുപത്രി വിടാം.
• എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണം.
• റിസ്ക് പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിൽ 5% പേർക്ക് കോവിഡ് പരിശോധന. രോഗം സ്ഥിരീകരിച്ചാൽ ജനിതക പരിശോധനയും ഐസൊലേഷനും നിർബന്ധം. നെഗറ്റീവായാൽ 14 ദിവസം സ്വയംനിരീക്ഷണം.
• സ്വയം നിരീക്ഷണത്തിലോ ക്വാറന്റീനിലോ കഴിയുമ്പോൾ രോഗലക്ഷണം വന്നാൽ വീണ്ടും പരിശോധന നടത്തണം. ഉടൻ സെൽഫ് ഐസൊലേഷനിൽ പ്രവേശിക്കണം. നാഷണൽ ഹെല് പ് ലൈൻ നമ്പറായ 1075 ലോ സ്റ്റേറ്റ് ഹെല് പ് ലൈൻ നമ്പറിലോ ബന്ധപ്പെടാം.
• കപ്പൽ മാർഗം എത്തുന്ന വിദേശ യാത്രക്കാർക്കും ഈ പ്രോട്ടോകോൾ ബാധകമാണ്.
• അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വിമാനത്താവളത്തിൽ പരിശോധന ഇല്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓക്ക്‌ലൻഡ് : പൂർണ്ണ ഗർഭിണിയായിരിക്കെ പ്രസവത്തിനായി സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തി ന്യൂസിലാൻഡ് പാർലമെന്റ് അംഗം ജൂലി ആൻ ജെന്റർ. ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു തുടങ്ങിയ ജൂലി സ്വയം സൈക്കിൾ ചവിട്ടിയാണ് ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ എത്തി ഒരുമണിക്കൂറിന് ശേഷം പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

ജൂലി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. “ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ ഇന്നു പുലർച്ചെ 3.04ന് ഞങ്ങൾ സ്വാഗതം ചെയ്തു. പ്രസവത്തിനായി സൈക്കിളിൽ പോകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല, എന്നാൽ അങ്ങനെ സംഭവിക്കുകയായിരുന്നു. രണ്ടുമണിക്ക് ആശുപത്രിയിൽ പോകുമ്പോൾ കാര്യമായി പ്രസവ വേദന തുടങ്ങിയിരുന്നില്ല. എന്നാൽ പത്തു മിനിറ്റ് കഴിഞ്ഞ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും വേദന തീവ്രമായി. ഇപ്പോൾ അവളുടെ പിതാവിനെപ്പോലെ ആരോഗ്യവതിയും സന്തോഷവതിയുമായ ഒരു കുഞ്ഞ് ഞങ്ങൾക്കുണ്ട്. മികച്ച ഒരുകൂട്ടം ഡോക്ടർമാരുടെ സംഘത്തിൽനിന്ന് നല്ല പരിചരണവും പിന്തുണയും ലഭിച്ചു.” ജൂലി ആൻ ജെന്റർ ഫേസ്ബുക്കിൽ കുറിച്ചു.

ജൂലി ആൻ ജെൻ്ററിൻ്റെ ഈ പ്രവൃത്തി ലോകത്താകമാനം ചർച്ചയായിരുന്നു. ജൂലിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. എന്നാൽ ജൂലിയെ സംബന്ധിച്ചിടത്തോളം ഇത് പുതിയ കാര്യമല്ല. മൂന്ന് വർഷങ്ങൾക്ക് മുൻപ് തൻ്റെ ആദ്യ മകന് ജന്മം നൽകിയതും സൈക്കിളിൽ യാത്ര ചെയ്ത് ആശുപത്രിയിൽ എത്തിയായിരുന്നു. 42 ആഴ്ചകൾ ഗർഭിണിയായിരുന്ന സമയത്താണ് ജൂലി ആദ്യ പ്രസവത്തിനായി സൈക്കിളിൽ ഒരു കിലോമീറ്റർ ദൂരത്തുള്ള ആക് സാൻ സിറ്റി ഹോസ്പിറ്റലിൽ എത്തിയത്. ഗ്രീൻ പാർട്ടി അംഗമായ ജൂലിക്കും ഭർത്താവിനും സ്വന്തമായി കാർ ഇല്ല. പ്രസവത്തിനായി ആശുപത്രിയിലേയ്ക്കുള്ള സൈക്കിള്‍ യാത്രയുടേയും കുഞ്ഞിന്റേയും ചിത്രങ്ങൾ ജൂലി പങ്കുവെച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കലായ്സിൽ നടക്കുന്ന ചർച്ചയിൽ നിന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനെ ഒഴിവാക്കി ഫ്രാൻസ്. ഇംഗ്ലീഷ് ചാനൽ വഴിയെത്തിയ അഭയാർഥികളെ തിരികെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിഷയത്തിൽ ബ്രിട്ടനുമായി നടത്താനിരുന്ന ചർച്ച ഫ്രാൻസ് റദ്ദാക്കിയത്. നേതാക്കൾ ഒരുമിച്ചു ചർച്ച ചെയ്ത് അഭയാർത്ഥി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വലിയ ദുരന്തം ഇനിയും ഉണ്ടാവുമെന്ന് ആഭ്യന്തര സെക്രട്ടറി മുന്നറിയിപ്പ് നൽകി. ഇംഗ്ലീഷ് ചാനലിൽ കൂടുതൽ ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ യൂറോപ്യൻ നേതാക്കളുമായി ഈ ആഴ്ച അടിയന്തിര ചർച്ചകൾ നടത്തുമെന്നും പട്ടേൽ പറഞ്ഞു. ഡച്ച് മൈഗ്രേഷൻ മന്ത്രി അങ്കി ബ്രോക്കേഴ്സ്-നോളുമായി ചർച്ച നടത്തി. മനുഷ്യക്കടത്ത് സംഘങ്ങളെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള കരാറുകളുടെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും സംസാരിച്ചതായി ആഭ്യന്തര ഓഫീസ് അറിയിച്ചു.

കലായ്സിൽ ഇന്ന് നടക്കുന്ന യോഗത്തിൽ ആഭ്യന്തര സെക്രട്ടറി പങ്കെടുക്കില്ലെങ്കിലും ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അവിടെയുണ്ടാകുമെന്ന് യുകെ സർക്കാർ അറിയിച്ചു. ചർച്ചയിൽ ബെൽജിയം, നെതർലൻഡ്സ്, ജർമനി, യൂറോപ്യൻ കമ്മീഷൻ പ്രതിനിധികൾ സംബന്ധിക്കും. ഇംഗ്ലീഷ് ചാനലിൽ 27 അഭയാർഥികൾ മുങ്ങിമരിച്ചതിനെ തുടർന്നാണ് ബ്രിട്ടൻ – ഫ്രാൻസ് തർക്കം ഉടലെടുത്തത്. കൂടുതൽ ദുരന്തം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അഭയാർഥികളെ തിരികെ സ്വീകരിക്കണമെന്ന് ബോറിസ് ജോൺസൻ ആവശ്യപ്പെട്ടത്. പിന്നാലെ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച കത്ത് ട്വിറ്ററിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഫ്രാൻസ് രോഷാകുലരായത്.

ചാനലിൽ സംയുക്ത പട്രോളിംഗ്, സെൻസർ, റഡാർ എന്നിവയുടെ ഉപയോഗം, യുകെയിൽ എത്തുന്ന കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള നയം സംബന്ധിച്ച ചർച്ചകൾ തുടങ്ങിയ നടപടികളാണ് കത്തിൽ പറഞ്ഞിരുന്നത്. ബോറിസ് ജോൺസന്റെ ഈ നടപടിയെ വിമർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രംഗത്തുവന്നു. ആഴ്ചതോറും ആയിരക്കണക്കിന് ആളുകളാണ് ഫ്രാൻസിൽ നിന്നും ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടീഷ് തീരത്ത് എത്തുന്നത്. 2021ൽ ഇതുവരെ ഇത്തരത്തിൽ ഇരുപത്തി മൂവായിരത്തിലധികം പേർ ഇംഗ്ലീഷ് തീരത്ത് എത്തിക്കഴിഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ 8404 പേരുടെ വർധനയാണ് ഇക്കണക്കിലുള്ളത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ കൂട്ടത്തോടെ അപകടത്തിൽ പെടുന്നതും നിരവധിപേർ മരിക്കുന്നതും നിത്യസംഭവമായി മാറുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ കടകളിലും പൊതുസ്ഥലങ്ങളിലും ഫേസ് മാസ്ക്കുകൾ നിർബന്ധമാക്കും. ഇതോടൊപ്പം യുകെയിൽ എത്തുന്നവർ ഇനി പിസിആർ ടെസ്റ്റുകൾ നടത്തേണ്ടി വരും. ജനങ്ങൾക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാൻ സാധിക്കുമെന്ന് ഉറപ്പാക്കാൻ ഈ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. പുതിയ വകഭേദത്തിനെതിരെ സർക്കാർ വേഗത്തിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ഇടയിൽ പുതിയ വകഭേദം അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നേരത്തെ തീരുമാനിച്ചതിനേക്കാൾ വേഗത്തിൽ ബൂസ്റ്റർ വാക്‌സിൻ നൽകാനും തീരുമാനമായിട്ടുണ്ടെന്ന് വാക്സിൻസ് ആൻഡ് ഇമ്മ്യൂണൈസേഷൻസ് സംബന്ധിച്ച സംയുക്ത സമിതിയുടെ ഡെപ്യൂട്ടി ചെയർമാൻ പറഞ്ഞു.

ക്രിസ്‌തുമസ് ആഘോഷങ്ങൾ 2020നേക്കാൾ മികച്ചതാക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. പുതിയ നടപടികൾ താൽക്കാലികം മാത്രമാണെന്നും പുതിയ വേരിയന്റിനെതിരെയുള്ള മുൻകരുതൽ മാത്രമാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഒമൈക്രോൺ വളരെ വേഗത്തിൽ പടരുന്നതിനാൽ രണ്ടു വാക്സിനേഷൻ സ്വീകരിച്ചവരിലും ഇത് വരാനുള്ള സാധ്യത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വർക്ക് ഫ്രം ഹോമിൻെറ ആവശ്യകത ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. വിദേശത്തുനിന്ന് എത്തുന്നവർക്കായുള്ള പിസിആർ ടെസ്റ്റുകൾ എപ്പോൾ മുതൽ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പുതിയ നിയമങ്ങൾ എത്രയും വേഗം നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ് മാസ്ക് നിയമങ്ങൾ ചൊവ്വാഴ്ചയോടെ രാജ്യത്ത് പ്രാബല്യത്തിൽ വരും പുതിയ നടപടികളിൽ ഇളവുകൾ വരുത്താൻ ഉടൻ തന്നെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലീഡ്സ് : സീറോ മലബാർ സഭയുടെ ദേവാലയം ലീഡ് സിൽ സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ . ജോസഫ് സ്രാമ്പിക്കൽ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ പുതിയ ദേവാലയത്തിന് സെൻറ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് സീറോ മലബാർ കാത്തലിക് ചർച്ച് എന്നാവും അറിയപ്പെടുക. രാവിലെ 10 മണിക്ക് തുടങ്ങിയ ചടങ്ങുകളും തിരുകർമ്മങ്ങളും ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് സ്നേഹവിരുന്നോടെയാണ് സമാപിച്ചത്. പുതിയ ദേവാലയത്തിന് ഇടവക പദവി നൽകികൊണ്ടുള്ള പ്രഖ്യാപനവും ബിഷപ് മാർ . ജോസഫ് സ്രാമ്പിക്കൽ നടത്തുകയുണ്ടായി.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം രാവിലെ 9 .30ന് ആചാരപരമായ പ്രദക്ഷിണത്തോടെ ആരംഭിച്ച ഉദ്ഘാടന പരിപാടികളെ തുടർന്ന് വി. കുർബാനയും , അനുമോദന യോഗവും ഉണ്ടായിരുന്നു . ദേവാലയ ഉദ്ഘാടനം നിർവഹിച്ചത് സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ്. അതിനെ തുടർന്ന് ലീഡ്സ് രൂപതാ അധ്യക്ഷൻ മാർക്കസ് സ്റ്റോക്ക് തിരിതെളിച്ചു. മാർക്കസ് സ്റ്റോക്ക് തൻറെ അനുഗ്രഹ പ്രഭാഷണത്തിൽ സീറോ മലബാർ കത്തോലിക്കരെ ലീഡ്സിലെ സെന്റ് വിൽഫ്രഡ് ചർച്ചിലൂടെ വീണ്ടും വിശ്വാസത്തിൻറെ ദീപം തെളിച്ചു പ്രകാശം പരത്തിയെന്ന് ചൂണ്ടിക്കാട്ടി.

യാദൃശ്ചികമായിട്ടാണെങ്കിലും തന്റെ മെത്രാഭിഷേകത്തിനു ശേഷം ആദ്യമായിട്ട് ലീഡ്സിലാണ് ആദ്യ ഞായറാഴ്ച ദിവ്യബലി അർപ്പിച്ചത് എന്ന് മാർ ജോസഫ് സ്രാമ്പിക്കൽ തൻറെ പ്രസംഗത്തിൽ അനുസ്മരിച്ചു . ഇപ്പോൾ തന്റെ പുതിയ ആരാധനക്രമത്തിലുള്ള സീറോ മലബാർ കുർബാനയും ആദ്യമായിട്ട് അർപ്പിക്കുന്നത് ലീഡ്സിലെ സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ചർച്ചിലാണ്. അതുപോലെ തന്നെ രൂപത ഈ വർഷം ഇടവക വർഷമായി ആചരിക്കുകയാണ്.ഇടവക വർഷത്തിലെ ആദ്യത്തെ കുർബാനയും ലീഡ്‌സിലായതിൽ യാദൃശ്ചികതയാണെങ്കിലും സന്തോഷമുണ്ടെന്ന് പിതാവ് ചൂണ്ടിക്കാട്ടി. ഇത് ഇവിടുത്തെ കുട്ടികൾക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്ന പള്ളിയാണ്. ആ കുട്ടികളുടെ കൈകളിലേയ്ക്ക് ഈ ദേവാലയത്തെ സമർപ്പിക്കുകയാണെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ കുർബാന മധ്യേ ഉള്ള തൻറെ പ്രസംഗത്തിൽ പറഞ്ഞു.

യോർക്ക് ഷെയറിന്റെ വിവിധ ഭാഗങ്ങളിൽ ആറ് മാസ് സെന്ററുകളിലായി കഴിഞ്ഞിരുന്ന സീറോ മലബാർ കത്തോലിക്കരാണ് 6 വർഷം മുൻപ് ലീഡ്സ് കേന്ദ്രമായുള്ള ഒറ്റ മാസ് സെൻററിലേയ്ക്ക് മാറിയത്. സീറോ മലബാർ സഭയുടെ ചാപ്ലിൻ ആയിരുന്ന ഫാ. ജോസഫ് പൊന്നത്തായിരുന്നു വിവിധ മാസ് സെന്ററുകളെ ഒന്നിപ്പിച്ച് ഒറ്റ മാസ് സെന്ററാക്കാനുള്ള പ്രയത്നങ്ങൾക്ക് നേതൃത്വം നൽകിയത് . സീറോ മലബാർ സഭയുടെ സിനഡിൽനിന്ന് അയച്ച് യോർക്ക് ഷെയറിൽ പ്രവർത്തിക്കാൻ എത്തിയ ഫാ. ജോസഫ് പൊന്നത്തിന്റെ വരവ് ഒരു നിയോഗം പോലെയാണ് ഇന്ന് യോർക്ക് ഷെയറിലുള്ള സീറോമലബാർ വിശ്വാസികൾ കണക്കാക്കുന്നത്. ഫാ. ജോസഫ് പൊന്നത്ത് സീറോ മലബാർ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾക്കായി ഒരു ദേവാലയം വേണ്ടതിന്റെ ആവശ്യകത പ്രാദേശിക സഭാ അധികാരികളുടെ ശ്രദ്ധയിൽ നിരന്തരം കൊണ്ടുവന്നതിന്റെ ഫലമായാണ് 6 വർഷങ്ങൾക്ക് മുമ്പ് സീറോ മലബാർ വിശ്വാസികൾക്കായി സെന്റ് വിൽഫ്രഡ് ചർച്ച് ലീഡ്സ് രൂപതയിൽ നിന്ന് നൽകിയത്. അന്നുമുതൽ എല്ലാദിവസവും സിറോമലബാർ ആരാധന ക്രമത്തിലുള്ള കുർബാനയും മറ്റ് കർമ്മങ്ങളും നടക്കുന്ന ദേവാലയത്തിൽ കേരളത്തിലെ ഒരു ഇടവക ദേവാലയത്തിൽ ഉള്ള എല്ലാ പ്രവർത്തനങ്ങളുമുണ്ടന്നുള്ളത് ശ്രദ്ധേയമാണ്. അന്നു ലഭിച്ച ദേവാലയം തന്നെയാണ് ഇന്ന് ലീഡ്സ് കേന്ദ്രമായി പ്രവർത്തിക്കുന്ന സീറോമലബാർ വിശ്വാസികൾ മൂന്നു ലക്ഷം പൗണ്ട് നൽകി ലീഡ്സ് രൂപതയിൽ നിന്ന് വാങ്ങിയത്. ആദ്യമായാണ് സിറോ മലബാർ സഭ യു.കെയിൽ ഒരു ദേവാലയം വാങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട് ലീഡ്സിലെ ദേവാലയത്തിന് . ലീഡ്സ് രൂപതയിൽ നിന്ന് ആത്മീയ ആവശ്യങ്ങൾക്കായി ദേവാലയം ലഭിച്ച് അധികം താമസിയാതെ കേരളത്തിലേയ്ക്ക് മടങ്ങിയ ഫാ. ജോസഫ് പൊന്നത്തിനുശേഷം സീറോ മലബാർ സഭയുടെ ലീഡ്സ് ചാപ്ലിനായി ചുമതലയേറ്റ ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തിലാണ് ദേവാലയം സ്വന്തമായി വാങ്ങുന്നതിനുള്ള ശ്രമങ്ങൾക്ക് മൂന്നുവർഷം മുമ്പ് തുടക്കമിട്ടത്. ഇതിനിടയിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായെങ്കിലും ഫാ.മാത്യു മുളയോലിയുടെ ശക്തമായ നേതൃത്വം ഇതിനെയെല്ലാം മറികടന്ന് യോർക്ക് ഷെയറിലെ സീറോ മലബാർ കത്തോലിക്കർക്ക് ചരിത്രനേട്ടം സ്വന്തമാക്കാൻ സഹായകരമായി. 2018 ഡിസംബർ 9ന് ലീഡ്സ് കേന്ദ്രമായുള്ള സീറോമലബാർ ചാപ്ലിൻസിയെ സഭാ തലവൻ മാർ .ജോർജ്ജ് ആലഞ്ചേരി മിഷനായി പ്രഖ്യാപിച്ചിരുന്നു.

പുതിയ ദേവാലയത്തിന്റെ പേരിലും സെന്റ് വിൽഫ്രഡ് വിശുദ്ധന്റെ പേര് ഉൾപ്പെടുത്തിയത് ലീഡ്സ് ബിഷപ്പ് മാർ . മാർക്കസ് സ്റ്റോക്കിന്റെ പ്രത്യേക താൽപര്യപ്രകാരമാണന്നാണ് അറിയാൻ സാധിച്ചത്. യോർക്ക് ഷെയറിന്റെയും ലീഡ്സ് രൂപതയുടെയും പേട്രണായ സെന്റ് വിൽഫ്രഡിന്റെ പേര് നിലനിർത്തണമെന്ന് മാർ. മാർക്കസ് സ്റ്റോക്ക് സീറോ മലബാർ സഭാ അധികാരികളോട് അഭ്യർത്ഥിക്കുകയായിരുന്നു. ഉദ്ഘാടന പരിപാടിയിലും തിരുക്കർമ്മങ്ങളിലും പങ്കെടുത്തവരെ വികാരി ഫാ. മാത്യു മുളയോലിൽ സ്വാഗതം ചെയ്യുകയും, ട്രസ്റ്റി ജോജി തോമസ് നന്ദി പറയുകയും ചെയ്തു.




ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊറോണ വൈറസിൻറെ പുതിയ വകഭേദം യുകെയിൽ കണ്ടെത്തിയ സാഹചര്യത്തിൽ അടുത്ത ആഴ്ച മുതൽ ഇംഗ്ലണ്ടിലെ കടകളിലും പൊതുസ്‌ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. ഇതുകൂടാതെ യുകെയിൽ പ്രവേശിക്കുന്ന എല്ലാവരും പിസിആർ ടെസ്റ്റുകൾ നടത്തിയിരിക്കണം. പ്രതിരോധ കുത്തിവയ്പ്പ് പൂർണ്ണമായി സ്വീകരിച്ചവരാണെങ്കിലും പുതിയ വകഭേദവുമായി സമ്പർക്കം വന്നാൽ സ്വയം ഒറ്റപെടേണ്ടതായി വരും. എന്നാൽ ക്രിസ്‌തുമസ് ആഘോഷങ്ങൾ 2020നേക്കാൾ മികച്ചതായിരിക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. നടപടികൾ താൽക്കാലികം മാത്രമാണെന്നും ഇത് പുതിയ വേരിയന്റിനെതിരെയുള്ള മുൻകരുതൽ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ആശങ്കയുടെ മുൾമുനയിലാക്കി യുകെയിൽ രണ്ടു പേർക്ക് പുതിയ കോവിഡ് വേരിയന്റായ ഒമൈക്രോൺ ബാധിച്ചതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് നേരത്തെ അറിയിച്ചിരുന്നു. ചെംസ്ഫോർഡിലും എസെക്സിലുമാണെന്ന് യുകെ സെക്യൂരിറ്റി ഏജൻസി പുതിയ കേസുകൾ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിലാണ് പുതിയ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്‌തത്. ദക്ഷിണാഫ്രിക്ക, ബോട്സ്വാന , ബെൽജിയം, ഹോങ്കോങ്, ഇസ്രയേൽ എന്നിവിടങ്ങളിലും പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഒമൈക്രോൺ വളരെ വേഗത്തിൽ പടരുന്നതിനാൽ രണ്ടു വാക്സിനേഷൻ സ്വീകരിച്ചവരിലും ഇത് വരാനുള്ള സാധ്യത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശാസ്ത്രജ്ഞർ ഓരോ മണിക്കൂറിലും ഇതിനെപ്പറ്റി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും യുകെയിൽ പുതിയ വകഭേദത്തിൻെറ വ്യാപനതോത് കുറയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ പുതിയ വേരിയന്റിനെതിരെയുള്ള വാക്സിൻെറ ഫലപ്രാപ്തിയെക്കുറിച്ച് കൂടുതൽ വ്യക്തത ഉണ്ടാകുമെന്നും എന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന കോവിഡ് കേസുകൾ മൂലം കഴിഞ്ഞ വർഷം യുകെയിലുടനീളം ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ബാധകമായിരുന്നു.