ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വെംബ്ലി : നീണ്ട 55 വർഷങ്ങൾ ഇംഗ്ലണ്ടുകാർ കാത്തിരുന്നത് കയ്യെത്തും ദൂരത്ത് കിരീടം നഷ്ടപ്പെടുന്നത് കാണാനായിരുന്നോ? വെംബ്ലിയിലെ ഇംഗ്ലീഷ് ആരാധകരുടെ സ്വപ്നം തട്ടിത്തെറുപ്പിച്ച് മാൻസീനിയുടെ അസൂറിപ്പട യൂറോ കപ്പുമായി റോമിലേക്ക് പറക്കും. നിശ്ചിതസമയത്തും അധികസമയത്തും ഓരോ ഗോൾ അടിച്ചു സമനില പാലിച്ച് ഷൂട്ട് ഔട്ടിലേക്ക് എത്തിയപ്പോൾ ഇംഗ്ലണ്ടിന് പിഴച്ചു. പെനാൽറ്റിയെടുക്കാൻ വേണ്ടി മാത്രം സൗത്ത്ഗേറ്റ് കളത്തിലിറക്കിയ മാർകസ് റാഷ്ഫോഡിന്റെയും ജോർദൻ സാഞ്ചോയുടേയും കിക്കുകൾ പിഴച്ചതോടെ ഇറ്റലിയുടെ നീലനിറം യൂറോയുടെ ഹൃദയത്തിൽ പടർന്നു. പിന്നാലെയെത്തിയ യുവതാരം സാക്കയ്ക്കും പിഴച്ചതോടെ ഇംഗ്ലീഷ് പടയുടെ പതനം പൂർത്തിയായി. തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം സമ്മാനിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനാണ് അസൂറിപ്പടയുടെ വിജയം. അതോടെ ഇംഗ്ലണ്ടുകാരുടെ കണ്ണീർ കുതിർന്ന മണ്ണിൽ ഇറ്റാലിയൻ പട ആനന്ദനൃത്തം ചവിട്ടി. യൂറോപ്യൻ ഫുട്ബോളിന്‍റെ വേഗവും ചടുലതയും നിറഞ്ഞു തുളുമ്പിയ ഫൈനൽ പോരാട്ടം.
മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ തന്നെ ഇറ്റാലിയൻ പോസ്റ്റിലേക്ക് നിറയൊഴിച്ച് ഇംഗ്ലണ്ട് കാലാശപ്പോരാട്ടം ആവേശകരമാക്കി. കെവിൻ ട്രിപ്പിയറിന്റെ മനോഹര ക്രോസ് ഇടം കാലുകൊണ്ട് അതിലും മനോഹരമായി വലയിലെത്തിച്ച ലൂക് ഷായാണ് ഇംഗ്ലണ്ട് കാണികളെ ആനന്ദത്തിൽ ആറാടിച്ചത്. ഗംഭീര കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ആ ഗോൾ പിറന്നത്. അധികം വൈകാതെ തന്നെ കളിയുടെ നിയന്ത്രണം ഇറ്റലി പിടിച്ചെടുത്തെങ്കിലും ഇംഗ്ലീഷ് പ്രതിരോധ നിര ഉറച്ചു നിന്നു. 36ാം മിനിറ്റിൽ ലൂക് ഷാ ഇറ്റാലിയൻ ഗോൾമുഖം ലക്ഷ്യമാക്കി നൽകിയ ക്രോസ് പിടിച്ചെടുക്കാൻ ആരുമില്ലാതെ പോയി. രണ്ടാംപകുതിയിൽ കൂടുതൽ ശക്തരായി കളം പിടിക്കുന്ന ഇറ്റലിയെയാണ് മൈതാനം കണ്ടത്. ഒടുവിൽ ഇറ്റാലിയൻ ആരാധകർ ആഗ്രഹിച്ച നിമിഷമെത്തി. 66ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്നും ഉടലെടുത്ത കൂട്ടപ്പൊരിച്ചിലിനൊടുവിൽ പോസ്റ്റിൽ തട്ടിമടങ്ങിയ പന്ത് ബൊനൂചി വലയിലെത്തിക്കുകയായിരുന്നു. ആക്രമണങ്ങൾ തുടർന്നെങ്കിലും ഇംഗ്ലീഷ് ഗോൾകീപ്പർ ജോർഡൻ പിക്ഫോർഡിന്റെ ഞൊടിയിട സേവുകളാണ് കളി അധികസമയത്തേക്ക് നീട്ടിയത്.
പെനാൽറ്റിയിൽ ഇറ്റലിയ്ക്കായി ബെറാർഡി, ബൊനൂച്ചി, ബെർണാഡെസ്കി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹാരി മഗ്വയറും ഹാരി കെയ്നും മാത്രമാണ് ഇംഗ്ലണ്ടിനായി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. മാർക്കസ് റാഷ്ഫോർഡ്, ജേഡൻ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരുടെ കിക്കുകൾ പാഴായി. 1968-ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പിൽ മുത്തമിടുന്നത്. അനാവശ്യമായി പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിച്ച ഇംഗ്ലീഷ് താരങ്ങൾ ഗോൾ നേടാൻ മറന്നു. പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും ഇറ്റലിയാണ് മുന്നിൽ. കഴിഞ്ഞ 34 മത്സരങ്ങളിലായി പരാജയമറിയാതെ കുതിപ്പ് തുടരുന്ന ഇറ്റലി ഒരു മത്സരം പോലും തോൽക്കാതെയാണ് യൂറോ കപ്പ് സ്വന്തമാക്കിയത്. യൂറോ കപ്പിലെ താരമായി ഇറ്റലിയുടെ ഗോൾകീപ്പർ ഡോണറുമ്മ. റോബർട്ടോ മാൻസീനിയെന്ന തന്ത്രജ്ഞൻെറ വിജയമാണിത്. 2018 ലോകകപ്പിൽ യോഗ്യത നേടാൻ കഴിയാതെ പോയ ഒരു ടീമിന്റെ തിരിച്ചുവരവിന്റെ വീരഗാഥയാണിത്. ഇംഗ്ലീഷ് ആരാധകരുടെ കണ്ണീർക്കടൽ വെംബ്ലിയിൽ നിറയുന്നു. മറ്റൊരു കിരീടത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു.
ഡോ. ലിനി ജി. ആർ
ആഗോള വ്യാപനമായി തീർന്ന നോവൽ കൊറോണ ഡിസീസ് (covid-19) എന്ന മഹാമാരി ലോകത്തിന് പലതരത്തിൽ ഭീഷണി ഉയർത്തി ക്കൊണ്ടിരിക്കുകയാണ്. ഉത്പാദന ശേഷിയുള്ള ഒരു മാനവ വിഭവശേഷി ഏതൊരു സമ്പദ്ഘടനയുടെയും അവിഭാജ്യ ഘടകമാണ്. സാമ്പത്തിക വളർച്ച എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു സമ്പദ് ഘടനയുടെ എല്ലാ മേഖലയിലുമുള്ള സന്തുലിതമായ വളർച്ചയാണ്. അതുകൊണ്ട് തന്നെ വൈജ്ഞാനികവും അനുഭവസമ്പത്തും ഉള്ള ഒരു തൊഴിൽ ശക്തിക്ക് ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ കഴിയും. എന്നാൽ കോവിഡ് 19 എന്ന മഹാമാരി ലോകത്തിനു മുഴുവനും അതോടൊപ്പം വരും തലമുറയ്ക്കും ഭീഷണി ഉയർത്തുകയാണ്. തീരവ്യാധികളും ശ്വാസകോശസംബന്ധമായ അസുഖങ്ങളും ഭാവി തലമുറയ്ക്ക് ഭീഷണി ഉയർത്തുന്ന തരത്തിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രതുല്പാദന ശേഷിയെപ്പോലും അപകടകാരമായി ബാധിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
സെൻട്രൽ ഡീസീസ് കണ്ട്രോളിന്റെ പഠനങ്ങൾ പറയുന്നത് കോവിഡുമായി ബന്ധപ്പെട്ടുവരുന്ന അസുഖങ്ങൾ മൂലം ആരോഗ്യസ്ഥിതി കൂടുതൽ മോശമാകുന്നതും മരണപ്പെടുന്നതും കൂടുതലും ഗർഭിണികളായ സ്ത്രീകൾ എന്നതാണ്. അതുപോലെ കോവിഡിന്റെ അനന്തര ഫലമായി പുരുഷൻമാരുടെ പ്രത്യുത്പാദന ശേഷി കുറയുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. അതായത് കോവിഡ് ദേശീയ തലത്തിലും അന്തർദേശീയതലത്തിലും മാരകമായ ഭീഷണി ഉയർത്തുന്ന ഒന്നായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ചും ആരോഗ്യമേഖലയിൽ.
എപ്പിഡമോളോജിക്കൽ പഠനം തെളിയിക്കുന്നത് ഒരു വയസ്സിന് താഴെ വരുന്ന കുട്ടികൾ, കാലയളവ് പൂർത്തിയാക്കും മുൻപുള്ള പ്രസവം, അബോർഷൻ തുടങ്ങിയവമൂലം മരണംവരെ സംഭവിക്കുവാൻ ഈ വൈറസ് കാരണമാകുന്നു.
ഇത്തരം സാഹചര്യത്തിൽ ക്ലാസിക്കൽ സാമ്പത്തിക ശാസ്ത്രജ്ഞനായ മാൽത്തുസിന്റെ ആശയത്തിന് കൂടുതൽ പ്രസക്തി വരുന്നതായി കരുതാവുന്നതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ” ജനസംഖ്യ കാർഷിക ഉൽപ്പാദനത്തേക്കാൾ മുകളിലാകുന്ന സാഹചര്യത്തിൽ ഒരു അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ആയവ തരണം ചെയ്യാൻ വേണ്ടി ക്ഷാമം, യുദ്ധം, മഹാവ്യാധികൾ പ്രകൃതി ക്ഷോഭം തുടങ്ങിയവമൂലം ജനസംഖ്യ കുറയുകയും ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
കോവിഡ് മഹാമാരിമൂലം ഉണ്ടാകുന്ന ഇൻഫെർട്ടിലിറ്റി ആധുനിക വൈദ്യശാസ്ത്രത്തിന് നിയന്ത്രണവിധേയമാക്കുവാൻ കഴിയുമോ എന്നുള്ളതും ഭീതി ഉയർത്തുന്നു
ഈ സന്ദർഭത്തിൽ ആഗോള ഡീ പോപ്പുലേഷൻ എന്നത് ജനസംഖ്യ വിദഗ് ധരെ വിഷമത്തിലാക്കുന്ന സംഗതിയാണ്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ജനന നിരക്ക് ഒന്നോ അതിനു താഴെയോ ആണ്. അതു പോലെ യൂറോപ്പിൽ പോപ്പുലേഷൻ ചുരുങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് കാണുന്നത്. യുഎസിൽ ഫേർട്ടിലിറ്റി നിരക്ക് റീ പ്ലേസ്‌മെന്റിനും താഴെയാണ്. ഇനിയുള്ള സമയങ്ങളിൽ കോവിഡിന്റെ ആധിക്ക്യം മൂലം ഇനിയും ജനസംഖ്യാ നിരക്ക് കുറയാനാണ് സാധ്യത. കൂടാതെ ലോകത്തിലെ മിക്കവാറുമുള്ള ദരിദ്ര രാഷ്ട്രങ്ങളിലും വളരെ അപ്രതീക്ഷിതമാകും വിധത്തിൽ ജനന നിരക്ക് താഴുന്നതായി കാണുന്നു. ഇന്ത്യൻ ജനസംഖ്യയുടെ ഘടന നോക്കുമ്പോൾ വർക്കിംഗ് പോപ്പുലേഷൻെറ അനുപാതം 2011ൽ 61% ആയിരുന്നത് 2036 ആകുമ്പോൾ 65% ആയി കൂടും എന്നാണ് പ്രതീക്ഷ. അതായത് ഇന്ത്യൻ ജനസംഖ്യയുടെ ഘടന പരിശോധിച്ചാൽ യുവജനങ്ങളുടെ (28%)അനുപാതം കൂടുതലാണ്. ഇത് ഒരേസമയം വെല്ലുവിളിയും എന്നാൽ വൈജ്ഞാനികപ്രദവും അനുഭവസമ്പത്തും ഉള്ള ജനത എന്ന നിലയിൽ ഡെമോഗ്രാഫിക് ഡിവിഡന്റും ആണ്. ഇത്തരം യുവാക്കളുടെ തൊഴിൽ ശക്തിയുടെ പ്രതിഫലം പ്രതീക്ഷിച്ചിരിക്കുന്ന അവസരത്തിലാണ് കോവിഡ് 19 എന്ന മഹാമാരിയുടെ വരവ്. ഇതിന്റെ ആഘാതം ഇന്ത്യയിലെ യുവജനങ്ങളിൽ തൊഴിലില്ലായ്മയുടെ രൂക്ഷത കൂട്ടുകയും നമുക്ക് ഡെമോഗ്രാഫിക് ഡിവിഡന്റ് നഷ്ടപ്പെടുകയും ചെയ്യുന്നു. പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (PFI) യുടെ കണ്ടെത്തൽ അനുസരിച്ച് ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് മിക്ക സംസ്ഥാനങ്ങളിലും കുറഞ്ഞു വരുന്നതായും ഇന്ത്യയുടെ ജനസംഖ്യ സ്ഥിരത കൈവരിക്കുന്നതായും പറയപ്പെടുന്നു.
ജനസംഖ്യ വർധനവ് മൂലം ലോകത്തുണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ച് നാമെല്ലാം ബോധവാന്മാരാണ്. എന്നാൽ തുടർച്ചയായി ജനസംഖ്യ കുറഞ്ഞു വരുന്ന ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ ജനസംഖ്യ ഇനിയും താഴോട്ട് പോകാതെ നിലനിർത്താൻ എന്ത് ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയാണ്.
കുറഞ്ഞു കൊണ്ടിരിക്കുന്ന ജനസംഖ്യ അതിന്റെതായ പരിണിത ഫലങ്ങൾ ഉണ്ടാക്കും. ഉദാഹരണമായി ജപ്പാൻെറ ജനസംഖ്യ ഇപ്പോഴുള്ളതിൻെറ പകുതി ആകുന്നത് പരിഗണിച്ചാൽ അത് ആ രാജ്യത്ത് ഒരു ശൂന്യത സൃഷ്ടിക്കും.
ആരോഗ്യരംഗത്തും ജനസംഖ്യ നിയന്ത്രണത്തിലും രാജ്യത്തു മുന്നിൽ നിൽക്കുന്ന സംസ്ഥാനമായ കേരളത്തിൽ സമ്പൂർണ ലോക്‌ഡൗൺ മൂലം അപ്രതീക്ഷിതമായി ജി. എസ്. ഡി. പി യും എല്ലാ മേഖലകളിലുമുള്ള തൊഴിലവസരങ്ങളും നഷ്ടമായി. പ്രവാസികളുടെ അപ്രതീക്ഷിതമായ മടങ്ങി വരവിലൂടെ സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്ന് നിലച്ചു. ഇത് കേരളത്തിന്റെ സമ്പദ്ഘടനയിൽ പ്രകടമായ ആഘാതം ഉണ്ടാക്കി.
മേൽ സാഹചര്യത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ജനസംഖ്യ ലോകത്തിന് ഗുരുതരമായ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കോവിഡ് 19 നെ തുടർന്ന് ഉണ്ടാകുന്ന ഫെർട്ടിലിറ്റി ഡിക്ലയൻ വ്യതസ്തമായ ഒരു ഭാവി തലമുറയെ സൃഷ്ടിക്കും എന്നതിൽ സംശയമില്ല.
(ഡോ. ലിനി.ജി.ആർ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമിക്സിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ് )
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ കടന്നതോടുകൂടി ബ്രിട്ടനിലെ ജോലിസ്ഥലങ്ങളിൽ പരക്കെ ഉയരുന്ന ചർച്ച ഫൈനലിൽ ഇംഗ്ലണ്ട് വിജയി ആകുകയാണെങ്കിൽ ജനങ്ങൾക്ക് ആഹ്ളാദിക്കാൻ ഒരു അധികദിന ബാങ്ക് ഹോളിഡേ അനുവദിക്കുമോ എന്നാണ്. സാധാരണ 8 പൊതുഅവധി ദിനങ്ങളാണ് ഇംഗ്ലണ്ടിൽ ഉള്ളത് . 2022 -ൽ എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ജൂൺ 3 – ന് ഒരു അധികദിനം പൊതു അവധി ലഭിച്ചിട്ടുണ്ട്. യൂറോ കപ്പിൽ ഇംഗ്ലണ്ട് വിജയി ആകുകയാണെങ്കിൽ ഒരു പൊതു അവധി ദിനം കൂടി ലഭിക്കണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.
ഈ ആവശ്യം ഉന്നയിച്ചുള്ള പെറ്റീഷന് ഇതിനോടകം മൂന്നര ലക്ഷത്തോളം ആൾക്കാർ ഒപ്പിട്ടിട്ടുണ്ട്. ഒരുലക്ഷത്തിൽ അധികം ഒപ്പുകൾ പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന പെറ്റീഷനുകൾ എല്ലാം തന്നെ ബ്രിട്ടീഷ് പാർലമെൻ്റ് ചർച്ചയ് ക്കെടുക്കും. ഇതിനിടയിൽ ആൽഡി പോലുള്ള സൂപ്പർമാർക്കറ്റ് സ്ഥാപനങ്ങൾ ഇംഗ്ലണ്ട് വിജയിക്കുകയാണെങ്കിൽ തിങ്കളാഴ്ച രാവിലെ ജീവനക്കാർ ഒരു മണിക്കൂർ വൈകി വരാൻ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും ഇംഗ്ലണ്ട് വിജയിക്കുകയാണെങ്കിൽ ആഹ്ളാദം പങ്കിടാനും രാജ്യസ്നേഹമുണർത്താനും ഒരു അധിക ദിന ബാങ്ക് ഹോളിഡേയ്ക്ക് ബോറിസ് ജോൺസൻ്റെ മേൽ സമ്മർദ്ദം മുറുകുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ രണ്ട് ഡോസ് വാക്സിനുകൾ നൽകുന്നതിനിടയിലുള്ള സമയപരിധി കുറയ്ക്കാൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രതിരോധ കുത്തിവെയ്പ്പുകൾക്കിടയിലെ സമയപരിധി നാലാഴ്ചയായി കുറയ്ക്കാനാണ് തീരുമാനം. നിലവിൽ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 8 ആഴ്ചയാണ്. സമയപരിധി കുറയ്ക്കുന്നതിലൂടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് മുൻപ് പരമാവധി ജനങ്ങൾക്ക് രണ്ടാം ഡോസ് ലഭ്യമാക്കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 4 ആഴ്ചയായി ഇടവേള കുറയ്ക്കുന്നതിന് അടിയന്തര മാർഗനിർദേശം നൽകണമെന്ന് വാക്സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റിയോട് (ജെസിവിഐ) ആവശ്യപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു.
ഈ തീരുമാനം അംഗീകരിക്കപ്പെട്ടാൽ യാത്രാ വിനോദസഞ്ചാര മേഖലയിലും ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടനിൽ ജൂലൈ -19ന് ശേഷം രണ്ടാം ഡോസ് വാക്‌സിൻ ലഭിച്ചവർക്ക് ആംബർ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുമ്പോൾ സ്വയം ഒറ്റപ്പെടലിന് വിധേയരാവേണ്ടതില്ലെന്ന് ഗവൺമെൻറ് തീരുമാനം നേരത്തെ എടുത്തിരുന്നു. വാക്സിൻ ഇടവേള കുറയ്ക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് ആൾക്കാർക്ക് ക്വാറന്റൈൻ ഇല്ലാതെ വിദേശയാത്രയ്ക്കുള്ള അവസരത്തിനാണ് വഴി തുറക്കുന്നത്.
ബ്രിട്ടനിൽ എല്ലാവരും ദിവസങ്ങളെണ്ണി കഴിയുകയാണ്. നിലവിലെ തീരുമാന പ്രകാരം ജൂലൈ -19ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നാണ് ഭരണനേതൃത്വത്തിൻെറ തീരുമാനം. എന്നാൽ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്നത് രോഗവ്യാപനത്തിലും മരണ നിരക്കിലും വൻ കുതിപ്പിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്തിമ തീരുമാനം എന്തായിരിക്കും എന്നുള്ള ആകാംഷ രാജ്യത്തുടനീളം ശക്തമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- എൻ എച്ച് എസിന്റെ നേതൃസ്ഥാനത്തേയ്ക്ക് ആമസോൺ യുകെയുടെ മുൻ മേധാവി ഡഗ്ലസ് ഗർ അപേക്ഷിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. നിലവിൽ ലോർഡ് സ്റ്റീവൻസ് ആണ് എൻ എച്ച് എസിനെ നയിക്കുന്നത്. അടുത്തമാസം സ്റ്റീവൻസ് ഇറങ്ങുന്ന ഒഴിവിലേക്കാണ് ബ്രിട്ടീഷ് ബിസിനസുകാരനായ ഡഗ്ലസ് അപേക്ഷിച്ചിരിക്കുന്നത്. ഡഗ്ലസിന്റെ ഇന്റർവ്യൂ കഴിഞ്ഞ ആഴ്ച ട്രഷറി ഒഫീഷ്യൽസ് നടത്തിയതായാണ് റിപ്പോർട്ടുകൾ. ഏകദേശം പത്ത് റൗണ്ടുകളോളം നീണ്ട ഇന്റർവ്യൂവും, പലതരത്തിലുള്ള വിലയിരുത്തലുകളുമാണ് നടന്നത്.
അൻപത്തിയേഴുകാരനായ ഡഗ്ലസ് 2016 മുതൽ 2020 വരെയുള്ള സമയത്താണ് ആമസോണിന്റെ ഗ്ലോബൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്. ആമസോണിൽ നിന്ന് പിരിഞ്ഞതിന് ശേഷം, അദ്ദേഹം നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഡയറക്ടർ എന്ന നിലയിലും, ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ ചെയർമാൻ എന്ന നിലയിലും സേവനമനുഷ്ഠിച്ചു. യുകെ ഗവൺമെന്റുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഡഗ്ലസ്. എൻ എച്ച് എസിന്റെ നേതൃസ്ഥാനത്തേയ്ക്ക് അപേക്ഷിച്ച നിരവധി പേരിൽ ഒരാളാണ് ഡഗ്ലസ് എന്ന് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. കോവിഡ് മൂലം പ്രതിസന്ധിയിലായിരിക്കുന്ന എൻ എച്ച് എസിന്റെ നേതൃസ്ഥാനത്തേക്ക് പുതിയ ഒരാൾ വരുന്നത് ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 5 മില്യനോളം പേഷ്യന്റുകളുടെ അപ്പോയ്ന്റ്മെന്റുകളാണ് എൻ എച്ച് എസിൽ കെട്ടി കിടക്കുന്നത്. നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്നത് കൂടുതൽ മാറ്റങ്ങൾ ഉണ്ടാക്കും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ഷെഫ് ജോമോൻ കുര്യക്കോസ്
ബീഫ് ഫ്രൈ സാധാരണയായി വെണ്ണയിൽ വരട്ടിയ ബീൻസിൻെറ കൂടെ സെർവ് ചെയ്യാറുണ്ട്. എന്നാൽ വെളിച്ചെണ്ണയിൽ കറി വേപ്പിലയും മസാലയും ഇട്ട് ഉലർത്തിയ ബീഫിൻെറ കൂടെ അരിഞ്ഞിട്ട ബീൻസ് കൂടി ഇട്ടൊരു പിടി പിടിക്കണം. മൃദുവായ ബീഫും വളച്ചാൽ ഒടിയുന്ന ഫ്രഷ് ബീൻസും അടിപൊളി കോമ്പിനേഷൻ ആണ്.
ചേരുവകൾ
ബീഫ് -500 ഗ്രാം
സവാള – 2 എണ്ണം
പെരുംജീരകം -1/ 2 ടീസ്പൂൺ
പച്ച ഏലക്ക – 5 എണ്ണം
പച്ചമുളക് -2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -3 ടീസ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ
മഞ്ഞൾ പൊടി -1 / 2 ടീസ്പൂൺ
മല്ലിപ്പൊടി -1 ടീസ്പൂൺ
ഗരംമസാല-1 / 2 ടീസ്പൂൺ
കറിവേപ്പില -1 തണ്ട്
വെളിച്ചെണ്ണ -200 എംൽ
ഉപ്പ് -ആവശ്യത്തിന്
ബീൻസ് -100 ഗ്രാം
ബീഫ് മാരിനേഷനു വേണ്ട ചേരുവകൾ
റെഡ് ചില്ലി പൗഡർ -1 ടീസ്പൂൺ
മഞ്ഞൾ പൊടി -1 / 2 ടീസ്പൂൺ
മല്ലിപ്പൊടി -2 ടീസ്പൂൺ
പെപ്പർ പൗഡർ -1 ടീസ്പൂൺ
നാരങ്ങ നീര് – 1 നാരങ്ങയുടെ
ഉപ്പ് -ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ബീഫ് ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു കഴുകി വാരി എടുക്കുക. ഒരു മിക്സിങ് ബൗളിൽ മാരിനേഷന്റെ ചേരുവകൾ യോജിപ്പിച്ചു ഒരു പേസ്റ്റ് ആക്കി എടുത്ത് അതിലേയ്ക്ക് ബീഫ് ചേർത്ത് നന്നായി മിക്സ് ചെയ്ത് വയ്ക്കുക. ഒരു പ്രഷർ കുക്കറിലേയ്ക്ക് മാരിനേറ്റ് ചെയ്ത ബീഫ് മാറ്റി 4-5വിസിൽ വരെ കുക്ക് ചെയ്യുക.
ഒരു പാനിൽ ഓയിൽ ചൂടാക്കി പെരുംജീരകം, ഏലക്ക ,കറിവേപ്പില അരിഞ്ഞു വച്ചിരിക്കുന്ന സവാള എന്നിവ ചേർത്ത് സവാള ഗോൾഡൻ നിറം ആകുന്നതു വരെ ഇളക്കി കൊടുത്തു വഴറ്റി എടുത്തതിനു ശേഷം മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ഗരം മസാല ആവശ്യത്തിന് ഉപ്പും ചേർത്ത് മസാല മണം മാറി ഓയിൽ വലിയുന്നതു വരെ കുക്ക് ചെയ്യുക.
വളരെ ഡ്രൈ ആയിപ്പോകുകയാണെങ്കിൽ ബീഫ് വേവിച്ചു വെച്ചിരിക്കുന്നതിൽ നിന്നും അല്പം ഗ്രേവി ചേർത്തു നല്ല പോലെ വഴറ്റി എടുത്തതിനു ശേഷം ഇതിലേയ്ക്ക് കുക്ക് ചെയ്തു വച്ചിരിക്കുന്ന ബീഫ് ഗ്രേവി സഹിതം ചേർത്ത് ചെറിയ തീയിൽ വെള്ളം വറ്റി നല്ല ബ്രൗൺ നിറമാകുന്നതു വരെ കുക്ക് ചെയ്യുക. ഇടയ്ക്ക് ഇളക്കി കൊടുത്തുകൊണ്ടിരിക്കുക. നല്ല ബ്രൗൺ നിറമായിക്കഴിയുമ്പോൾ നീളത്തിൽ അരിഞ്ഞു വെച്ച ബീൻസ് ചേർത്ത് ഒരു സ്പൂൺ വെളിച്ചെണ്ണ കൂടി മുകളിൽ തൂവി തീ ഓഫ് ചെയ്ത് ഒരു 10 മിനിറ്റ് അടച്ചു വയ്ക്കുക. ചൂടോടെ സെർവ് ചെയ്യുക.
ഷെഫ് ജോമോൻ കുര്യാക്കോസ്
ഡോ. ഐഷ വി
ഇരുപത്തിയഞ്ച് പൈസത്തുട്ട് അനുജൻ അബദ്ധത്തിൽ വിഴുങ്ങിയപ്പോൾ .. ഞങ്ങൾക്കാകെ പരിഭ്രമമായി. അന്ന് ചിരവാത്തോട്ടത്തെ വീട്ടുമുറ്റത്ത് നിന്ന ഒരു ഔഷധ സസ്യമായിരുന്നു ആനത്തകര . അമ്മ ആനത്തകരയുടെ ഇളം ഇലകൾ പറിച്ചെടുത്ത് തോരൻ വച്ചു. അനുജനെ കൊണ്ട് ഈ തോരൻ ധാരാളം കഴിപ്പിച്ചു. പിറ്റേന്ന് വയറിളകിയപ്പോൾ തലേന്ന് വിഴുങ്ങിയ നാണയം സുഖമായി പുറത്തേയ്ക്ക് . ഭേദിയിളക്കണമെങ്കിൽ അമ്മ ഞങ്ങൾക്ക് ആവണെക്കണ്ണയോ ആനത്തകരയിലയുടെ തോരനോ ആയിരുന്നു തന്നിരുന്നത്. ഏകദേശം രണ്ട് മീറ്റർ ഉയരത്തിൽ വളരുന്ന കുലയായി മഞ്ഞ പൂക്കൾ പിടിയ്ക്കുന്ന ഈ ചെടി അന്ന് ചിറക്കര വയലിൽ രണ്ടിടത്തായി കാണപ്പെട്ടിരുന്നു. ഒന്ന് കാവറ ഭാഗത്തും ഒന്ന് കൊച്ചാലുവിളയുടെ കിഴക്കുഭാഗത്തും . ഇപ്പോൾ അവിടെ നിന്നൊക്കെ ഇത് അപ്രത്യക്ഷമായി. വർക്കല റയിൽവേ സ്റ്റേഷൻ വക പറമ്പിൽ ഇത് ധാരാളമായുണ്ട്.
ഈ ചെടിയുടെ കുടുംബത്തിൽ പെട്ടവയാണ് വട്ടത്തകര, പൊൻ തകര, പൊന്നാവീരൻ എന്നിവ. മഴക്കാലത്ത് ധാരാളമായി കണ്ടുവരുന്ന ഈ ചെടികൾ പോഷക ഗുണമുള്ള ഇലക്കറിയായി ആളുകൾ ഉപയോഗിച്ചിരുന്നു. ആയുർവേദത്തിൽ ഒട്ടേറെ ഔഷധങ്ങൾ ഈ സസ്യം കൊണ്ട് ഉണ്ടാക്കാറുണ്ട്. അലോപ്പതിയിൽ ലിവർ സിറോസിസിനുള്ള മരുന്ന് നിർമിക്കുന്നതും ഈ സസ്യത്തിൽ നിന്നു തന്നെ.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയിട്ട് 18 മാസം കഴിയുമ്പോൾ ബ്രിട്ടൻ അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധിയെയാണ്. ജൂലൈ -19ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ രാജ്യം നേരിട്ടേക്കാവുന്ന രോഗവ്യാപനത്തേക്കുറിച്ചുള്ള ആശങ്കയിലാണ് ശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ധരും. ജനങ്ങൾക്ക് കോവിഡ് -19 നെക്കുറിച്ച് ശരിയായ അവബോധം നൽകേണ്ട ഈ സമയത്ത് ഇപ്പോഴും എൻഎച്ച്എസിൻെറ വെബ്സൈറ്റിൽ കോവിഡ് തിരിച്ചറിയാൻ നൽകിയിരിക്കുന്നത് ആദ്യകാല ലക്ഷണങ്ങൾ മാത്രമാണെന്ന വിമർശനം ഉന്നയിച്ചിരിക്കുകയാണ് ലണ്ടനിലെ കിംഗ്സ് കോളേജിലെ എപ്പിഡെമിയോളജി പ്രൊഫസറായ ടിം സ്‌പെക്ടർ. ലോകത്തിലെ തന്നെ ഏറ്റവും വിപുലമായി കോവിഡിനെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം കൊടുക്കുന്ന സോയി കോവിഡ് സ്റ്റഡിക്ക് നേതൃത്വം നൽകുന്നത് പ്രൊഫസർ ടിം സ്‌പെക്ടറാണ്.
എൻഎച്ച്എസിൻെറ വെബ്സൈറ്റിൽ ചുമ, പനി, മണം നഷ്ടപ്പെടുന്നത് എന്നിവ മാത്രമാണ് രോഗത്തിൻറെ പ്രധാന ലക്ഷണങ്ങളായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ അസാധാരണ ക്ഷീണം, തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയടക്കം ഇരുപതിലധികം ലക്ഷണങ്ങൾ കോവിഡ് 19 -ന്റേതായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. കണ്ടുപിടിക്കപ്പെട്ട പുതിയ ലക്ഷണങ്ങളെ കുറിച്ച് ജനങ്ങൾക്ക് ശരിയായ അബോധം നൽകിയില്ലെങ്കിൽ തങ്ങൾക്ക് കോവിഡ് ബാധിച്ചത് തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യത ഉണ്ടെന്ന് പ്രൊഫസർ അഭിപ്രായപ്പെട്ടു. പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിനുശേഷവും കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ട്. എന്നാലും പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തവരിൽ രോഗം അപകടകാരിയാവാൻ സാധ്യത വളരെ കുറവാണ്. കോവിഡ് രോഗ ബാധിതരിൽ 80 -തിൽ ഒരാൾക്ക് ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ അതിനെ നേരിടാൻ സജ്ജമായിരിക്കണമെന്ന് പ്രൊഫസർ ടിം സ്‌പെക്ടർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡൽഹി : ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾ ഓൺലൈനിൽ വില്പനയ്ക്ക്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ത്യയിലെ നിരവധി മുസ്ലിം സ്ത്രീകളെ ഓൺലൈനിൽ വില്പനയ്ക്ക് വെച്ചതായി കണ്ടെത്തിയത്. ‘സുള്ളി ഡീൽസ്’ എന്ന ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലുമാണ് ഇത് നടന്നത്. സ്ത്രീകൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ അവരുടെ അനുവാദം കൂടാതെ എടുത്ത് വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയും “ഇന്നത്തെ ഡീലുകൾ” എന്ന തലക്കെട്ടോടെ വില്പന നടന്നതായും ബിബിസി റിപ്പോർട്ട് ചെയ്തു. ഒരു സുഹൃത്ത് ട്വീറ്റിൽ നിന്നാണ് പൈലറ്റ് ആയ ഹാന ഖാൻ, തന്റെ ചിത്രവും ആപ്പിൽ ഉണ്ടെന്ന് അറിയുന്നത്. “83 മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. അതിൽ കൂടുതൽ പേരുണ്ടാകാം.” അവൾ ബിബിസിയോട് പറഞ്ഞു. “അവർ ട്വിറ്ററിൽ നിന്ന് എന്റെ ഫോട്ടോയും ഉപയോക്തൃനാമവും എടുത്തു. ഈ ആപ്ലിക്കേഷൻ 20 ദിവസമായി പ്രവർത്തിക്കുന്നു. ഞങ്ങൾക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു.” അവൾ കൂട്ടിച്ചേർത്തു.
ആപ്ലിക്കേഷന്റെ ഉദ്ദേശ്യം മുസ്ലിം സ്ത്രീകളെ അപമാനിക്കുക എന്നതായിരുന്നു. മതത്തിന്റെ പേരിലാണ് ഇത് ഉണ്ടായതെന്ന് ഹാന പറഞ്ഞു. “സമൂഹത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു മുസ്ലീം സ്ത്രീയാണ് ഞാൻ. അവർ ഞങ്ങളെ നിശബ്ദരാക്കാൻ ആഗ്രഹിക്കുന്നു.” ഈ ഓപ്പൺ സോഴ്‌സ് അപ്ലിക്കേഷൻ പ്രവർത്തിച്ചുകൊണ്ടിരുന്ന വെബ് പ്ലാറ്റ് ഫോമായ ഗിറ്റ്ഹബ് (GitHub) പരാതികളെ തുടർന്ന് അടച്ചുപൂട്ടി.
ആപ്ലിക്കേഷനിൽ ഉൾപ്പെട്ടവർ മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, കലാകാരന്മാർ, ഗവേഷകർ എന്നിവരുൾപ്പെടെയുള്ള മുസ്‌ലിം സ്ത്രീകളായിരുന്നു. കുറച്ചുപേർ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലാതാക്കി. മറ്റു പലരും ഇത്തരത്തിലുള്ള കൂടുതൽ ഉപദ്രവത്തെ ഭയപ്പെടുന്നുവെന്ന് പറഞ്ഞു. “നിങ്ങൾ എത്ര ശക്തരാണെങ്കിലും നിങ്ങളുടെ ചിത്രവും മറ്റ് വ്യക്തിഗത വിവരങ്ങളും പരസ്യമാക്കിയാൽ അത് നിങ്ങളെ ഭയപ്പെടുത്തുന്നു, അസ്വസ്ഥമാക്കുന്നു.” ഒരു സ്ത്രീ ബിബിസിയോട് പറഞ്ഞു. സംഭവത്തെത്തുടർന്ന് ഹാന പോലീസിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചെങ്കിലും ആപ്പിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ഇതാദ്യമായല്ല മുസ്ലീം സ്ത്രീകളെ ഈ രീതിയിൽ ലക്ഷ്യമിടുന്നത്. മെയ് 13 ന് ഈദ് ആഘോഷിക്കുമ്പോൾ, ഒരു യൂട്യൂബ് ചാനൽ “ഈദ് സ്പെഷ്യൽ ലേലം” നടത്തി. ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള മുസ്ലീം സ്ത്രീകളുടെ തത്സമയ ലേലമാണ് അതിൽ നടത്തപ്പെട്ടത്. “ആളുകൾ അഞ്ച് രൂപയും 10 രൂപയും ലേലം വിളിക്കുന്നു. സ്ത്രീകളെ അവരുടെ ശരീരഭാഗങ്ങൾ അടിസ്ഥാനമാക്കി വിലയിടുകയും ലൈംഗിക പ്രവർത്തികൾ വിവരിക്കുകയും ബലാത്സംഗത്തിന് ഭീഷണിപ്പെടുത്തുകയും ചെയ്തു.” ഹാന വെളിപ്പെടുത്തി. “ഞങ്ങളെ വിൽപ്പനയ്ക്ക് വച്ചവരെ പോലീസ് കണ്ടെത്തിയില്ലെങ്കിൽ ഞാൻ കോടതികളിൽ പോകും. ഫലം കാണുന്നത് വരെ ഈ പോരാട്ടം തുടരും.” ഹാന ഉറപ്പ് പറഞ്ഞു. മതന്യൂനപക്ഷങ്ങളിൽ നിന്നും പിന്നോക്ക സമുദായങ്ങളിൽ നിന്നുമുള്ള സ്ത്രീകൾ കൂടുതൽ ഓൺലൈൻ ഉപദ്രവങ്ങൾ നേരിടുന്നുണ്ട്. കൃത്യമായ നിയമനടപടി ഉണ്ടായില്ലെങ്കിൽ ഇത് വഷളാകുമെന്നുറപ്പ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് രോഗിയുമായി സമ്പർക്ക പട്ടികയിൽ വരുന്ന എൻഎച്ച്എസ് ജീവനക്കാരെ സ്വയം ഒറ്റപ്പെടലിൽ നിന്ന് ഒഴിവാക്കിയേക്കും. രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് ലഭിച്ചവർക്കാണ് ഈ ഇളവ് ലഭ്യമാകുക. തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെങ്കിലും എൻഎച്ച്എസ് ജീവനക്കാരുടെ ക്ഷാമത്തെ മറികടക്കാൻ ഈ നീക്കം ആവശ്യമാണെന്ന ശക്തമായ അഭിപ്രായം സർക്കാരിൻെറ പക്കലുണ്ട്. 2020 ഡിസംബർ മുതൽ പ്രതിരോധകുത്തിവെയ്പ്പുകൾ സ്വീകരിക്കുന്നതിനുള്ള മുൻഗണനാ പട്ടികയിൽ എൻഎച്ച്എസ് ജീവനക്കാരുണ്ടായിരുന്നു.
ഇതിനിടെ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനാൽ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്നതിനെക്കുറിച്ച് കടുത്ത ആശങ്കയാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്. ഇന്നലെ മാത്രം 35,707 പേർക്കാണ് രാജ്യത്ത് പുതിയതായി രോഗം വ്യാപിച്ചത്. 29 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇംഗ്ലണ്ടിൻെറ ആർ നമ്പർ 1.2 നും 1.5 നുമിടയിൽ വർധിക്കുകയും ചെയ്തു. യുകെയിൽ ഉടനീളം രോഗവ്യാപനം വർധിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള ഗവൺമെൻറിൻറെ തീരുമാനത്തിനെതിരെ നൂറിലധികം ശാസ്ത്രജ്ഞരാണ് രംഗത്തുവന്നത്. ഈ ആഴ്ച ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയിൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് അപകടകരമായ പരീക്ഷണമാണെന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചത്.