ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മഹാമാരി കാരണം ഏകദേശം ഒരു ദശലക്ഷത്തിലധികം കുട്ടികളാണ് കഴിഞ്ഞ ആഴ്ച മാത്രം ഇംഗ്ലണ്ടിൽ സ്കൂളുകളിൽ എത്താതിരുന്നത്. എല്ലാ വിദ്യാർഥികൾക്കുമായി ക്ലാസുകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചതിനുശേഷം ഇത്രയധികം കുട്ടികൾ ക്ലാസുകളിൽ എത്തിച്ചേരാതിരിക്കുന്നത് ആദ്യമായാണെന്ന് സർക്കാരിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. എൻ എച്ച്എസ് കോവിഡ് -19 ആപ്ലിക്കേഷൻെറ നിർദ്ദേശമനുസരിച്ച് ഒറ്റപ്പെടലിന് വിധേയരാകേണ്ടി വന്നതിനെ തുടർന്നാണ് പലർക്കും ക്ലാസുകളിൽ എത്തിച്ചേരാൻ സാധിക്കാതിരുന്നത്. എൻ എച്ച്എസ് കോവിഡ് -19 ആപ്ലിക്കേഷൻ നിർദ്ദേശം അനുസരിച്ച് ഒറ്റപ്പെടാൻ നിയമപരമായ ബാധ്യതയില്ല. പക്ഷെ ആപ്ലിക്കേഷനിൽ നിന്ന് ലഭിക്കുന്ന നിർദേശം ‘ഉടൻ സ്വയം ഒറ്റപ്പെടണം’ എന്നാണ്.
യുകെയിൽ തന്നെ 47, 200 സ്കൂൾ കുട്ടികൾക്ക് കോവിഡ്-19 ബാധിച്ചതായാണ് റിപ്പോർട്ട് . കൂടാതെ 34 ,500 കുട്ടികൾക്ക് കോവിഡ് ബാധിച്ചതായി സംശയിക്കപ്പെടുന്നുമുണ്ട്. 773,700 കുട്ടികൾ ഒറ്റപ്പെടലിന് വിധേയരായി തീർന്നത് സ്കൂളുകളിൽ നിന്ന് തന്നെയുള്ള കോവിഡ്-19 സമ്പർക്ക പട്ടികയിൽ പെട്ടതിനാലാണ് . എന്നാൽ 160, 300 കുട്ടികളിൽ ഒറ്റപ്പെടലിന് വിധേയരാകേണ്ടി വന്നത് സ്കൂളുകൾക്ക് പുറത്ത് കോവിഡ് -19 രോഗികളുമായി സമ്പർക്ക പട്ടികയിൽ വന്നതിനാലാണ് . കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ആഘാതം ഏൽപ്പിച്ച മേഖലകളിലൊന്നാണ് വിദ്യാഭ്യാസം. വളരുന്ന തലമുറയുടെ വിദ്യാഭ്യാസ കാര്യത്തിലുള്ള പുരോഗതിയെ കോവിഡ് എത്രമാത്രം ബാധിച്ചു എന്നതിന് ഇപ്പഴും കൃത്യമായ പഠനങ്ങൾ നടന്നിട്ടില്ല. ലോകമെങ്ങുമുള്ള വിദ്യാർഥികളുടെ നൂറുകണക്കിന് അധ്യയന ദിനങ്ങളാണ് കോവിഡ് മൂലം നഷ്ടമായിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : തെളിവുകളൊന്നും ബാക്കി വയ്ക്കാതെ സ്മാര്‍ട്ട് ഫോണിനകത്ത് സമര്‍ത്ഥമായി നുഴഞ്ഞ് കയറി വിവരങ്ങളെല്ലാം ചോര്‍ത്തി സ്വയം മരണം വരിക്കുന്ന ചാവേറാണ് 2019 ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പെഗാസസ്. വളരെ നേരത്തെ തന്നെ ഇതേ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും നീണ്ട നാളത്തെ പരിശോധനകള്‍ക്കൊടുവിലാണ് അത് പെഗാസസ് എന്ന മാല്‍വേറാണെന്ന് മനസിലാകുന്നത്. ക്യൂ സൈബർ ടെക്നോളജീസ് എന്നും വിളിക്കപ്പെടുന്ന ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാരപ്രോഗ്രാമാണ് പെഗാസസ്.
ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും വിവിധ സര്‍ക്കാരുകള്‍ക്ക് വേണ്ടി സുരക്ഷാ- നിരീക്ഷണ സംവിധാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന കമ്പനിയാണ് തങ്ങളെന്നും എന്‍.എസ്.ഒ വ്യക്തമാക്കികഴിഞ്ഞു. അതിസുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന ഐഫോണിനെ ലക്ഷ്യമിട്ട് നിര്‍മിച്ച പെഗാസസ് ആദ്യമായി വാര്‍ത്തയില്‍ ഇടം നേടുന്നത് 2016 ലാണ്. അന്ന് ചില മനുഷ്യാവകാശപ്രവര്‍ത്തകര്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളെ പെഗാസസ് ബാധിച്ചുവെന്ന് ആരോപിച്ചിരുന്നു. രാഷ്ട്രീയക്കാര്‍, നയതന്ത്രജ്ഞര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍. അഭിഭാഷകര്‍ എന്നിവരെയാണ് പെഗാസസ് ലക്ഷ്യമിട്ടത്.
ഒരു ലിങ്കിലൂടെയോ വോയ്സ് കോളിലൂടെയോ മിസ്ഡ് കോളിലൂടെയോ ഫോണുകളിലേയ്ക്ക് കടത്തിവിട്ട് ഫോൺ ഹാക്ക് ചെയ്യുകയാണ് പെഗാസസിന്റെ പതിവ് രീതി. വാട്സാപ് മിസ്ഡ് വിഡിയോ കോൾ, മെസേജിലെ ലിങ്ക് തുടങ്ങിയവ വഴി ഉപയോക്താവ് അറിയാതെ പെഗാസസ് സോഫ്‌റ്റ് വെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടാം. പാസ് വേഡുകൾ, ഫോൺ നമ്പറുകൾ, എസ്എംഎസ്, ലൈവ് കോളുകൾ എന്നിവയെല്ലാം ചോർത്താം.
ആപ്പിൾ, ആൻഡ്രോയ്ഡ് ഉപകരണങ്ങളെ ലക്ഷ്യമിട്ടാണ് ഇത് പ്രധാനമായും പ്രവർത്തിക്കുന്നത്. ആംനസ്റ്റി ഇന്റർനാഷണൽ പുറത്തിറക്കിയ പുതിയ ഉപകരണം ഉപയോഗിച്ച് നിങ്ങളുടെ ഫോണിൽ പെഗാസസ് സ്പൈവെയർ രഹസ്യമായി ഉണ്ടോ എന്ന് പരിശോധിക്കാൻ കഴിയും. മനുഷ്യാവകാശ സംഘടന വിശദമായ റിപ്പോർട്ടും ടൂൾകിറ്റും പുറത്തിറക്കിയിട്ടുണ്ട്.
വാട്സ്ആപ്പ് അവരുടെ എൻക്രിപ്ഷൻ സിസ്റ്റത്തിലെ വലിയ സുരക്ഷാ പഴുതുകൾ പരിഹരിക്കുന്നതിനായി മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനുള്ള വാട്‌സ്ആപ്പില്‍ പെഗാസസ് എങ്ങനെ കടന്നുകൂടിയെന്നതായിരുന്നു തുടക്കത്തിലെ എല്ലാവരേയും അതിശയിപ്പിച്ച കാര്യം. ടെക്സ്റ്റ് മെസേജല്ല കോളിങ് സംവിധാനമാണ് പെഗാസസ് കടന്നുകൂടാന്‍ ഉപയോഗിച്ചത് എന്നതാണ് സാങ്കേതിക ലോകത്തെ അതിശയിപ്പിച്ചത്. ഒറ്റ മിസ്ഡ്‌കോളിലൂടെ ചാര പ്രോഗ്രാം കോഡുകള്‍ സ്മാര്‍ട്ട് ഫോണില്‍ നിക്ഷേപിക്കും. തുടർന്ന് നിയന്ത്രണം ഏറ്റെടുക്കും. കോള്‍ ലിസ്റ്റില്‍ നിന്നു പോലും പെഗാസസ് എത്തിയ കോള്‍ മായ്ച്ചുകളയും.
50 രാജ്യങ്ങളിലായി അര ലക്ഷം പേരുടെ ഫോൺ നമ്പറുകൾ പെഗാസസ് ഡേറ്റാ ബേസിൽ ഉൾപ്പെട്ടിരിക്കുമെന്ന് മാധ്യമങ്ങളുടെ അന്വേഷണം വെളിപ്പെടുത്തുന്നു. ഇവരിൽ 1000 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോൺ നമ്പർ ഉടമകളിൽ അറുന്നൂറിലധികം രാഷ്ട്രീയക്കാരും 189 മാധ്യമപ്രവർത്തകരും ഉൾപ്പെടും. ഫിനാൻഷ്യൽ ടൈംസ്, സിഎൻഎൻ, ദ് ന്യൂയോർക്ക് ടൈംസ്, റോയിറ്റേഴ്സ് തുടങ്ങിയവയിലെ മാധ്യമപ്രവർത്തകരുടെ നമ്പറുകളും ഇക്കൂട്ടത്തിലുണ്ട്. മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിന്റെ ലാബിൽ പരിശോധിച്ച വിവിധരാജ്യങ്ങളിൽനിന്നുള്ള 37 ഫോണുകളിൽ 10 എണ്ണം ഇന്ത്യയിലെ ഫോണുകളായിരുന്നു എന്നത് ആശങ്കാജനകമായ വസ്തുതയാണ്.
യുകെയിൽ ആവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. കോവിഡ് മൂലം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ജനങ്ങൾക്ക് വില വർദ്ധനവ് ഇരട്ടടിയായി. ആവശ്യ സാധനങ്ങളുടെ വില വർദ്ധനവ് കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും കൂടിയ നിലയിലാണിപ്പോൾ. ജൂൺ വരെ രാജ്യത്തെ പണപ്പെരുപ്പ് നിരക്ക് 2.5 ആണ്. ഇതും മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണ്. 2.2 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്ന വിദഗ്ധരുടെ പ്രവചനങ്ങളെ തകിടംമറിച്ച് കുതിച്ചുയരുന്ന പണപ്പെരുപ്പ് നിരക്ക് എങ്ങനെ പിടിച്ച് നിർത്തുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധർ. വിലവർദ്ധനവും പണപ്പെരുപ്പ് നിരക്കും പിടിച്ചുനിർത്താൻ പലിശനിരക്ക് കൂട്ടണമെന്ന ആവശ്യം ശക്തമാണ്.
നിലവിലെ പണപ്പെരുപ്പ് നിരക്ക് “താൽക്കാലികം” ആണെന്നും 3 ശതമാനത്തിലെത്തിയ ശേഷം പിന്നോട്ട് പോകുമെന്നുമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻെറ മോണിറ്ററി പോളിസി കമ്മിറ്റിയുടെ വിലയിരുത്തൽ. എന്നാൽ സാമ്പത്തിക ശാസ്ത്രജ്ഞനായ ക്യാപിറ്റൽ ഇക്കണോമിക്സിലെ രൂത്ത് ഗ്രിഗറി ഉൾപ്പെടെയുള്ളവരുടെ അഭിപ്രായത്തിൽ ഈ വർഷാവസാനം പണപ്പെരുപ്പം 4 ശതമാനമായി ഉയരാനാണ് സാധ്യത. ധനകാര്യ വകുപ്പിൻെറ ഭാഗത്തുനിന്നും കടുത്ത നടപടിയുണ്ടായില്ലെങ്കിൽ യുകെയെ കാത്തിരിക്കുന്നത് വൻവിലവർദ്ധനവിൻെറ നാളുകളാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അമേരിക്ക തങ്ങളുടെ പൗരന്മാർ യുകെയിലേയ്ക്ക് പോകുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. ബ്രിട്ടനിലെ എല്ലാ ലോക്ഡൗൺ നിയന്ത്രണങ്ങളും പിൻവലിച്ച ഇന്നലെ മുതലാണ് ബ്രിട്ടനെ യുഎസ് റെഡ് ലിസ്റ്റിൽ പെടുത്തിയത് . അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ യുകെയെ ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൂർണമായും പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത യാത്രക്കാർ പോലും ബ്രിട്ടനിലേയ്ക്ക് പോകുന്നത് അപകട സാധ്യതയുള്ളതാണെന്ന് മുന്നറിയിപ്പുകൾ വ്യക്തമാക്കുന്നു.
യുഎസിന്റെ യാത്രാ പട്ടികയിൽ ബ്രിട്ടൻ ഇപ്പോൾ ലെവൽ 4 -ലാണ്. ലെവൽ 1 -ൽ പെട്ട രാജ്യങ്ങളിലേയ്ക്ക് യാത്ര പോകുമ്പോൾ സാധാരണ മുൻകരുതൽ എടുക്കാനാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ലെവൽ – 2 രാജ്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കാനും ലെവൽ -3 രാജ്യങ്ങളിലേയ്ക്ക് യാത്ര പോകണോ എന്ന് പുനർവിചിന്തനം ചെയ്യാനും ആണ് അമേരിക്കൻ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തിങ്കളാഴ്ചയ്ക്ക് മുമ്പ് മെയ് മാസം മുതൽ യുകെ ലെവൽ 3 -യിൽ ആയിരുന്നു . യുകെയെ കൂടാതെ ബ്രസീൽ, ദക്ഷിണാഫ്രിക്ക, നെതർലാൻഡ് എന്നീ രാജ്യങ്ങളും യുഎസിലെ ലെവൽ – 4 പട്ടികയിലാണ്. യുകെയിലെ നിലവിലെ സാഹചര്യം കാരണം പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് പോലും കോവിഡ് – 19 വേരിയന്റുകൾ പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. നിലവിൽ യുഎസ് പൗരന്മാർ യുകെയിൽഎത്തുമ്പോൾ 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീന് വിധേയമാകണം. യുകെ – യുഎസ് പ്രത്യേക യാത്ര പാതയ്ക്ക് വേണ്ടി ശ്രമിക്കുന്ന ബോറിസ് ജോൺസന്റെ നീക്കത്തിന് തിരിച്ചടിയാണ് യുഎസ് – ൻറെ പുതിയ നടപടിയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കഴിഞ്ഞ ശരത്കാലത്തിൽ കേസുകൾ ഉയർന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ ബോറിസ് ജോൺസൺ വിമുഖത കാണിച്ചതായി ഡൊമിനിക് കമ്മിംഗ് സ്. 80 വയസ്സിനു മുകളിൽ ഉള്ളവർ മാത്രമാണ് മരണപ്പെടുന്നതെന്ന വാദം ഉന്നയിച്ചാണ് പ്രധാനമന്ത്രി ലോക്ക്ഡൗൺ തീരുമാനം തള്ളിയതെന്ന് കമ്മിംഗ്സ് വെളിപ്പെടുത്തി. എൻഎച്ച്‌എസിന്റെ സാധനങ്ങൾ ഞാൻ മേലിൽ വാങ്ങില്ലെന്ന് പ്രധാനമന്ത്രി സന്ദേശം അയച്ചതായും അദ്ദേഹം പറഞ്ഞു. ബിബിസി പൊളിറ്റിക്കൽ എഡിറ്റർ ലോറ ക്യൂൻസ്ബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. ജോൺസന്റെ മുൻ മുഖ്യ ഉപദേഷ്ടാവ് കമ്മിംഗ് സ് തന്റെ രാഷ്ട്രീയ ജീവിതത്തിനിടെ ഒരു ടിവി അഭിമുഖം നൽകുന്നത് ഇതാദ്യമാണ്. എന്നാൽ പകർച്ചവ്യാധികളിലുടനീളം ജീവിതവും ഉപജീവനവും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി പ്രധാനമന്ത്രി സ്വീകരിച്ചിട്ടുണ്ടെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. മൂന്ന് ദേശീയ ലോക്ക്ഡൗണുകളിലൂടെ എൻഎച്ച്‌എസിനെ അമിത സമ്മർദ്ദത്തിൽ നിന്ന് സർക്കാർ തടഞ്ഞിരുന്നുവെന്ന് വക്താവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം പകർച്ചവ്യാധിയുടെ ആരംഭത്തിൽ തന്നെ, രാജ്ഞിയുമായി ആഴ്ചതോറും മുഖാമുഖം കൂടിക്കാഴ്ചകൾ നടത്താൻ ജോൺസൺ ആഗ്രഹിച്ചിരുന്നുവെന്ന് കമ്മിംഗ്സ് പറഞ്ഞു. എന്നാൽ രാജ്ഞിയുടെ പ്രായം പരിഗണിച്ച് അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കഴിഞ്ഞ വേനൽക്കാലത്ത് കോവിഡ് കേസുകൾ കുറഞ്ഞുവെങ്കിലും ശരത്കാലം ആരംഭിച്ചതോടെ വീണ്ടും അതിവേഗം ഉയരാൻ തുടങ്ങി. താനും യുകെ ചീഫ് സയന്റിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസും ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റിയും സെപ്റ്റംബർ പകുതി മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് ശക്തമായി വാദിച്ചെന്ന് കമ്മിംഗ്സ് ബിബിസിയോട് പറഞ്ഞു. എന്നാൽ ജോൺസൻ ആ തീരുമാനം പൂർണമായും നിരസിച്ചു. നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കരുതെന്ന് പ്രധാനമന്ത്രിക്ക് തീരുമാനം ഉണ്ടായിരുന്നു.
ഒക്ടോബർ 13 ന്, കോവിഡ് മരണങ്ങൾ ഒരു ദിവസം 100 ൽ കൂടുതൽ ഉയർന്നതോടെ, ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ രണ്ടോ മൂന്നോ ആഴ്ച സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇത് തള്ളിക്കളഞ്ഞു. കോവിഡ് പിടിപെട്ട് മരിക്കുന്നവരുടെ ശരാശരി പ്രായം പുരുഷന്മാർക്ക് 81 നും 82 നും ഇടയിലും സ്ത്രീകൾക്ക് 85 ഉം ആയിരുന്നെന്ന് പ്രധാനമന്ത്രി ഒക്ടോബർ 15ന് കമ്മിംഗ്സിന് അയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. “60 വയസ്സിന് താഴെയുള്ളവർ അങ്ങനെ ആശുപത്രിയിൽ പോകില്ല. എല്ലാവരും അതിജീവിക്കുന്നു. 80 വയസ്സിനു മുകളിൽ പ്രായമുള്ളവർ ഈ രാജ്യത്ത് പരമാവധി 3 മില്യൺ ഉണ്ട്.” സന്ദേശത്തിൽ ഇപ്രകാരം പറയുന്നു. ഒക്ടോബർ 31 ന് പ്രധാനമന്ത്രി ഇംഗ്ലണ്ടിനായി നാല് ആഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എൻഎച്ച്എസിനെ സംരക്ഷിക്കാൻ ഇത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതു അന്വേഷണം ഉണ്ടെങ്കിൽ തന്റെ പല അവകാശവാദങ്ങളും സ്ഥിരീകരിക്കപ്പെടുമെന്ന് കമ്മിംഗ്സ് പറഞ്ഞു. ഡൊമിനിക് കമ്മിംഗ്സുമായുള്ള അഭിമുഖം യുകെയിൽ ബിബിസി ടുവിൽ ബ്രിട്ടീഷ് സമയം ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് സംപ്രേക്ഷണം ചെയ്യും. ഇത് ബിബിസി ഐ പ്ലെയർ , ബിബിസി സൗണ്ട്സ് എന്നിവയിൽ ലഭ്യമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കഠിന ചൂടിനെ തുടർന്ന് യു കെയിൽ ബീച്ചുകളെയും, നദികളെയും, തടാകങ്ങളെയും ആശ്രയിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നു. എന്നാൽ ഇത് നിരവധി അപകടങ്ങളിലേക്കും നയിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച മാത്രമായി ഏകദേശം എട്ടു പേരാണ് വിവിധ സ്ഥലങ്ങളിലായി മുങ്ങിമരിച്ചത്. ഇതിൽ 16 വയസ്സുള്ള മുഹമ്മദ് അബ്ദുൽ ഹമീദ് , 19 വയസ്സുള്ള നഗപീ മേരെങ്ക എന്നീ കുട്ടികളും ഉൾപ്പെടുന്നു. ഇതോടൊപ്പം തന്നെ മാഞ്ചെസ്റ്റർ, ഓക്സ്ഫോർഡ്ഷെയർ, യോർക്ക് ഷെയർ, കമ്ബ്രിയ എന്നിവിടങ്ങളിലും ആളുകൾ മരണപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്. വെള്ളത്തിൽ ഇറങ്ങുമ്പോൾ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് റോയൽ ലൈഫ് സേവിങ് സൊസൈറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശനി, ഞായർ ദിവസങ്ങളിൽ യു കെയിലെ ഭൂരിഭാഗം ജലാശയങ്ങളിലും ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ദിവസങ്ങളായിരുന്നു ഇത്. വെള്ളത്തിലിറങ്ങി കാണാതായ നിരവധിപേരെ കുറിച്ചുള്ള അന്വേഷണങ്ങൾ നടക്കുന്നുണ്ട്. മറ്റൊരാളുടെ മൃതദേഹം ഷെഫീൽഡിലെ ക്രൂക്സ് വാലി പാർക്കിൽ നിന്നും ഞായറാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തകർ കണ്ടെത്തി. ഇത്തരത്തിൽ നിരവധി പേരാണ് കഴിഞ്ഞ ആഴ്ച മാത്രമായി അപകടത്തിൽപ്പെട്ടത്. ഇതോടൊപ്പം തന്നെ തെംസ് നദിയിൽ നിന്നും ഒരു പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചതായി പോലീസ് അധികൃതർ വ്യക്തമാക്കി. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം എല്ലാ വിഭാഗങ്ങളും നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനുപുറമേ കോവിഡ് വ്യാപനം രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് ബ്രിട്ടൺ . രോഗവ്യാപനം കുതിച്ചുയർന്നാൽ ഇപ്പോൾ തന്നെ കടുത്ത വിമർശനങ്ങളെ നേരിടുന്ന ബോറിസ് ഭരണകൂടത്തിന് നിൽക്കകള്ളിയില്ലാതെയാകും. നിയന്ത്രണങ്ങൾ പൂർണ്ണമായി പിൻവലിച്ചെങ്കിലും രോഗവ്യാപനം ഉയരുന്നതനുസരിച്ച് രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങളും സമ്പർക്ക പട്ടികയിൽ വരുകയും സ്വയം ഒറ്റപ്പെടലിനു വിധേയരാകേണ്ടി വന്നേക്കാമെന്ന ആശങ്ക ശക്തമാണ്. എന്നാൽ ഇത് മുന്നിൽ കണ്ട് പുതിയ നീക്കത്തിലൂടെ എൻഎച്ച് എസ് സ്റ്റാഫ് , ഭക്ഷണം, ജലവിതരണം , ഇലക്ട്രിക്കൽ, ടാക്സി ഡ്രൈവർ മുതലായ നിർണായക സേവനങ്ങളിൽ ജോലി ചെയ്യുന്നവരെ സമ്പർക്ക പട്ടികയിൽ വന്നാലും സ്വയം ഒറ്റപ്പെടലിൽ നിന്ന് ഒഴിവാക്കി കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി.
കോവിഡ് പോസിറ്റീവ് ആയ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദുമായി സമ്പർക്ക പട്ടികയിൽ വന്നതിനെ തുടർന്ന് ക്വാറന്റീനിൽ ആയ പ്രധാനമന്ത്രി ഓൺലൈനിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഈ തീരുമാനങ്ങൾ അറിയിച്ചത്. എൻ എച്ച് എസ് ആപ്പ് , ടെസ്റ്റ് ആൻഡ് ട്രെയ്സ് എന്നിവയിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് രാജ്യത്ത് ഏകദേശം 1.7 ദശലക്ഷം ആളുകൾ ഒറ്റപ്പെടലിന് വിധേയരായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോക് ഡൗൺ പിൻവലിച്ച സാഹചര്യത്തിൽ യുകെയിൽ പ്രതിദിനം രണ്ട് ലക്ഷം കോവിഡ് രോഗികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാൽ ഒറ്റപ്പെടലിന് വിധേയരാകേണ്ടി വന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. കൂടുതൽ ആളുകൾ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും പരക്കെയുണ്ട്. തിങ്കളാഴ്ച 39 ,950 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. 19 പേർ കോവിഡ് മൂലം മരണമടയുകയും ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ കോവിഡ് കുതിച്ചുയരും എന്ന ആശങ്ക കനക്കുകയാണ്. നിയന്ത്രണങ്ങൾ നീക്കം ചെയ്തെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇനി പരിപാടികളിൽ പങ്കെടുക്കുന്നവരിലും കാണികളുടെ എണ്ണത്തിലും പരുധികളുണ്ടാവില്ല. നൈറ്റ് ക്ലബ്ബുകളും പബ്ബുകളും റസ്റ്റോറന്റുകളും കോവിഡിന് മുമ്പുള്ളതു പോലെ പ്രവർത്തനം പുനരാരംഭിച്ചു. ഫെയ്സ് മാസ്ക്കുകൾ ചിലയിടങ്ങളിൽ ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിയമം മൂലം കർശനമാക്കിയിട്ടില്ല.
ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് തുടർന്ന് കടുത്ത വിമർശനം ആണ് ഭരണകൂടം ഏറ്റുവാങ്ങുന്നത്. ബ്രിട്ടനിൽ പ്രധാനമന്ത്രിയും ചാൻസലറും ആരോഗ്യ സെക്രട്ടറിയും ക്വാറന്റീനിൽ ആണ്. ബോറിസ് ജോൺസൺ സ്വാതന്ത്രദിനം എന്ന് വിശേഷിപ്പിച്ച് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ ദുരന്ത ദിനം എന്നാണ് വിമർശകർ മുദ്ര കുത്തിയത്. നിയന്ത്രണങ്ങൾ പിൻവലിച്ചതുകൊണ്ട് യുകെയിൽ പ്രതിദിനം രണ്ടു ലക്ഷം കേസുകൾ വരെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് പുറത്ത് വരുന്ന രാജ്യത്തെ പിടിച്ചു നിർത്താൻ ‘5 പോയിന്റ് പ്ലാൻ’ അവതരിപ്പിച്ച് ബോറിസ് ജോൺസൻ. നിയമപരമായ മിക്ക നിയന്ത്രണങ്ങളും ഇംഗ്ലണ്ടിൽ നിന്ന് നീക്കം ചെയ്യുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. നാലാഴ്ചത്തെ നിയന്ത്രണങ്ങളിൽ നിന്ന് രാജ്യം മുക്തമാകുന്നതോടെ പ്രാധാനപ്പെട്ട പല പരിപാടികളും പുനരാരംഭിക്കും. നൈറ്റ്ക്ലബ്ബുകൾ വീണ്ടും തുറന്നു, സാമൂഹിക അകലം ഇല്ലാതാക്കി, മുഖം മൂടുന്നത് നിർബന്ധമല്ലാതെ വ്യക്തിപരമായ തിരഞ്ഞെടുപ്പായി മാറ്റി. ഭാവിയിലെ ലോക്ക്ഡൗണുകൾ അകറ്റി നിർത്താൻ സഹായകമാകുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്ന അഞ്ച് പോയിന്റ് പ്ലാൻ വിശദീകരിച്ചു.
• എല്ലാ മുതിർന്നവർക്കും വാക്‌സിൻ ഡോസ് ഇടവേള 12 ൽ നിന്ന് 8 ആഴ്ചയായി കുറച്ചുകൊണ്ട് പ്രതിരോധം ശക്തിപ്പെടുത്തുക.
• കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ ജാഗ്രതയും വ്യക്തിപരമായ ഉത്തരവാദിത്തവും കൈവിടാതിരിക്കുക
• ടെസ്റ്റ്, ട്രെയ്സ്, ഇൻസുലേറ്റ് സിസ്റ്റം എന്നിവ നിലനിൽക്കും, എല്ലാ പോസിറ്റീവ് കേസുകളും ഐസൊലേഷനിൽ കഴിയണം. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഐസൊലേഷനിൽ കഴിയണം. ഈ നിയമം ഓഗസ്റ്റ് 19 വരെ നിലനിൽക്കും. അതിന് ശേഷം രണ്ട് ഡോസ് സ്വീകരിച്ച മുതിർന്നവരെയും 18 വയസിനു താഴെയുള്ളവരെയും ഐസൊലേഷൻ നടപടിയിൽ നിന്ന് ഒഴിവാക്കും.
• അതിർത്തി നിയന്ത്രണങ്ങൾ തുടരും. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റീനിൽ കഴിയേണ്ടി വരും.
• വിവരങ്ങൾ നിരന്തരം വിലയിരുത്തുകയും ഉയർന്ന അപകടസാധ്യതയുള്ള സമയങ്ങളിൽ ആവശ്യമെങ്കിൽ ആകസ്മിക നടപടികൾ സ്വീകരിക്കുകയും ചെയ്യും. എന്നാൽ സാധ്യമെങ്കിൽ നിയന്ത്രണങ്ങൾ ഒഴിവാക്കും.
ഇംഗ്ലണ്ടിൽ നിയന്ത്രണങ്ങൾ നീക്കാനുള്ള പദ്ധതി നിരവധി മാസങ്ങളായി നിലവിലുണ്ടെങ്കിലും, പകർച്ചവ്യാധിയുടെ അപകടകരമായ ഘട്ടത്തിലാണ് ഇത് യാഥാർഥ്യമാവുന്നത്. ഇന്നലെ യുകെയിൽ 48,161 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, ഒരാഴ്ചയ്ക്കുള്ളിൽ 50% വർധന. ലക്ഷകണക്കിന് ആളുകൾ ലോങ്ങ് കോവിഡ് ബാധിതരാവുന്നുണ്ട്. ഇംഗ്ലണ്ടിനെപ്പോലുള്ള ഉയർന്ന പ്രതിരോധ കുത്തിവെയ്പ്പ് ഉള്ള ജനസംഖ്യയിൽ കേസുകൾ വർധിക്കാൻ അനുവദിക്കുന്നത് അപകടകരവും വാക്സിൻ പ്രതിരോധത്തെ മറികടക്കുന്നതുമായ കൊറോണ വൈറസ് വകഭേദങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുമെന്ന് ശാസ്ത്രഞ്ജർ മുന്നറിയിപ്പ് നൽകി. ഈ പ്രശ്‌ന പശ്ചാത്തലത്തിലാണ് ജോൺസൺ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ന് യുകെയിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുമ്പോൾ ഞായറാഴ്ച രേഖപ്പെടുത്തിയ രോഗബാധയിൽ നേരിയ കുറവുണ്ട്. ഇന്നലത്തെ പ്രതിദിന രോഗവ്യാപനം 48161 ആണ്. കോവിഡ് മൂലം 25 പേർ മരണമടയുകയും ചെയ്തു. വെള്ളിയാഴ്ചയും ശനിയാഴ്ചയും തുടർച്ചയായ രണ്ടു ദിവസങ്ങളിലും രോഗവ്യാപനം 50,000 -ത്തിന് മുകളിലായിരുന്നു .
ഇന്നുമുതൽ യുകെയിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കപ്പെടുമ്പോൾ രോഗവ്യാപനം കൂടുന്നതിനുള്ള സാധ്യതയിലേയ്ക്ക് ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും വിരൽചൂണ്ടുന്നു. ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനോട് അനുബന്ധമായി ഗവൺമെന്റും ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും തമ്മിൽ കടുത്ത അഭിപ്രായഭിന്നതയാണ് നിലനിന്നിരുന്നത്. ഫ്രീഡം ഡേയുമായി ഗവൺമെൻറ് മുന്നോട്ടുപോയാൽ 5 ആഴ്ചയ്ക്കുള്ളിൽ നിയന്ത്രണങ്ങൾ തിരിച്ചുകൊണ്ടു വരേണ്ടി വരുമെന്നുള്ള ശക്തമായ മുന്നറിയിപ്പ് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി നടത്തിയിരുന്നു.
ദേശീയതലത്തിൽ ലോക് ഡൗൺ അനുവദിക്കുമ്പോഴും രോഗവ്യാപനം തടയാൻ പ്രാദേശിക ഭരണ നേതൃത്വത്തിൽ പലസ്ഥലങ്ങളിലും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ലണ്ടനിലെ പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് ജൂലൈ 19 -ന് ശേഷവും മാസ്ക് നിർബന്ധം ആയിരിക്കുമെന്ന് മേയർ സാദിഖ് ഖാൻ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച ആരോഗ്യ സെക്രട്ടറിക്ക് കോവിഡ് ബാധിച്ചത് വൻ ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചാലും ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന സാഹചര്യത്തിൽ തുടർ ജാഗ്രത കൈവെടിയരുതെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.