ന്യൂസ് ഡെസ്ക് മലയാളം യുകെ
സ് കോട്ട്‌ലൻഡും മാഞ്ചസ്റ്ററും സാൽഫോർഡും തമ്മിൽ ഇന്നുമുതൽ യാത്ര വിലക്ക് ഏർപ്പെടുത്തുന്നതിനെതിരെ കടുത്ത വിമർശനവുമായി ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാം രംഗത്തുവന്നു. സ് കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ ആണ് യാത്രാ വിലക്ക് ഏർപ്പെടുത്തുന്ന കാര്യം അറിയിച്ചത്. എന്നാൽ ഇത് നീതീകരിക്കാൻ കഴിയുന്നതല്ല എന്ന് ആൻഡി ബർൺഹാം മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ രോഗവ്യാപനതോതിൻെറ അവലോകനത്തെ തുടർന്നാണ് യാത്രാനിരോധനം പോലുള്ള കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളുന്നതെന്ന് സ് കോട്ടിഷ് സർക്കാരിൻെറ പ്രതിനിധി അറിയിച്ചു. നിലവിൽ മാഞ്ചസ്റ്ററിലെയും സാൽഫോർഡിലെയും കോവിഡ് നിരക്കുകൾ വളരെ ഉയർന്നതാണെന്നും അതിനാൽ തന്നെ അവിടേയ്ക്കുള്ള യാത്ര കൂടുതൽ രോഗവ്യാപനം വരുത്തി വയ്ക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിരോധനം ഏർപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ 9284 പേർക്കാണ് യുകെയിൽ രോഗം ബാധിച്ചത്. കോവിഡ് ബാധിച്ച് ഇന്നലെ 6 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 43 ദശലക്ഷം പേർക്ക് യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകി കഴിഞ്ഞു. 31.3 ദശലക്ഷം ആൾക്കാർക്ക് രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പും ലഭിച്ചത്.
അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് തങ്ങളുടെ സഹപാഠികളേക്കാൾ പഠനം നഷ്ടമായതെന്നും അതിനാൽ തന്നെ സർവകലാശാലാ പ്രവേശനത്തിന് ആവശ്യമായ ഗ്രേഡുകൾ ഇവർക്ക് നേടാൻ കഴിയുകയെന്നത് സംശയകരമാണെന്നും എസ്‌എംഎഫിൻെറ ഗവേഷണ റിപ്പോർട്ട് പുറത്തുവന്നു. പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് ദരിദ്രരായ കുട്ടികളെ ആണെന്നും പലരും തങ്ങളുടെ സർവകലാശാല പ്രവേശനത്തെ കുറിച്ച് ആശങ്കാകുലരാണെന്നും ലണ്ടനിലെ സൗത്തോളിൽ നിന്നുള്ള ഇസ് മീത് ശർമ പറഞ്ഞു. സോഷ്യൽ മൊബിലിറ്റി ഫൗഡേഷൻ നടത്തിയ സർവ്വേ പ്രകാരം കഴിഞ്ഞ രണ്ടു വർഷമായി പരീക്ഷാ സമ്പ്രദായത്തിലുള്ള മാറ്റങ്ങൾ നിരവധി കുട്ടികൾക്ക് തങ്ങളുടെ സഹപാഠികളോടൊപ്പം ഓടി എത്താൻ പ്രയാസകരമാക്കി. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളിലാണ് എസ്‌എംഎഫ് സർവ്വേ നടത്തിയത്.
സർവ്വേയിൽ പങ്കെടുത്ത 1500 പേരിൽ മൂന്നിലൊന്ന് പേരും സർവകലാശാലയിലേയ്ക്ക് പ്രവേശിക്കാൻ ആവശ്യമായ ഗ്രേഡ് തങ്ങൾക്കു ലഭിക്കുമോ എന്ന കാര്യത്തിൽ ആശങ്കാകുലരാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാണ് ലാപ്‌ടോപ്പുകൾ, ഇന്റർനെറ്റ്, ശരിയായ പഠനാന്തരീക്ഷം എന്നിവയുടെ അഭാവം മൂലം തങ്ങളുടെ സമ്പന്നരായ സഹപാഠികളേക്കാൾ വിദ്യാഭ്യാസം നഷ്ടമായത്. ഈ വർഷം അവതരിപ്പിച്ച പുതിയ നിയമങ്ങൾപ്രകാരം യുകെയിലുള്ള എല്ലാ വിദ്യാർത്ഥികളുടെയും ഫലം അതാത് സ്കൂൾ തലത്തിൽ തന്നെയായിരിയ്ക്കും നിർണയിക്കുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടണിലെ ജനങ്ങളുടെ ജീവിത ശൈലിയുടെ ഭാഗമാണ് ആഴ്ചയിൽ ഒരിക്കലെങ്കിലും ടെയ്ക്ക് എവേ ഭക്ഷണം വാങ്ങുക എന്നത്. അതുകൊണ്ടുതന്നെ കോവിഡ് -19 നെ തുടർന്നുണ്ടായ ലോക്ഡൗൺ സമയത്ത് തഴച്ചുവളർന്ന വ്യവസായമാണ് ഫുഡ് ഡെലിവറി ആപ്പുകളുടേത്. എന്നാൽ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള ആവശ്യം വർധിച്ചപ്പോൾ ഫുഡ് ഡെലിവറി ആപ്പുകൾ ജനങ്ങളുടെ കൈയ്യിൽ നിന്ന് അമിത ലാഭം കൊയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
നേരിട്ടു വാങ്ങുന്നതിനേക്കാൾ 50 ശതമാനത്തോളം അധികനിരക്കാണ് പലപ്പോഴും ഫുഡ് ഡെലിവറി ആപ്പ് വഴി വാങ്ങുമ്പോൾ നൽകേണ്ടത് . ഡെലിവറി നടത്തുന്ന ജീവനക്കാരന് നൽകേണ്ട പ്രതിഫലവും, കമ്പനിയുടെ കമ്മീഷന് പുറമേ സർവീസ് ചാർജ്ജും നൽകേണ്ടി വരുമ്പോൾ കാലിയാകുന്നത് ഉപഭോക്താവിന്റെ കീഴെയാണ് . പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളിൽ ഏറ്റവും ചിലവേറിയത് ഡെലിവെറോ ആണ്. രണ്ടാം സ്ഥാനത്ത് യൂബർ ഈറ്റ് വരുമ്പോൾ താരതമ്യേന ചിലവ് കുറഞ്ഞത് ജസ്റ്റ് ഈറ്റ് ആണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ഏറ്റവും കൂടുതൽകാലം കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 49 കാരനായ ജേസൺ കെൽക്ക് മരണത്തിന് കീഴടങ്ങിയത് സ്വയം നിശ്ചയപ്രകാരമാണെന്ന വാർത്ത പുറത്തുവന്നു. ചികിത്സ മതിയാക്കരുതെന്ന ഭാര്യയുടെ അപേക്ഷ നിരസിച്ചാണ് ജേസൺ കെൽക്ക് മരണം തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച രാവിലെ വെൻറിലേറ്റർ സ്വിച്ച് ഓഫ് ചെയ്തതിനുശേഷം 90 മിനിറ്റിനുള്ളിൽ അദ്ദേഹം മരിച്ചുവെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. മരണസമയത്ത് മിസ്സിസ് കെൽക്കും മാതാപിതാക്കളും സഹോദരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ജേസൺ കെൽക്ക് 2020 മാർച്ചിലാണ് കൊറോണ വൈറസ് ബാധിച്ച് ലീഡ്സിലെ സെൻറ് ജെയിംസ് ഹോസ്പിറ്റലിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. കോവിഡ് ബാധിതനായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ മാസം മുതൽ അദ്ദേഹം വെൻറിലേറ്റർ ഉപയോഗിച്ചിരുന്നു. പ്രൈമറി സ്കൂൾ ഐടി ജീവനക്കാരനായ ജേസൺ കോവിഡ് പിടിപ്പെട്ടതിനുശേഷം ഒരിക്കലും അതിൻറെ ആഘാതത്തിൽ നിന്ന് മോചനം നേടാനായില്ല. രണ്ടാഴ്ച മുമ്പേ തൻറെ ഭർത്താവ് ചികിത്സ അവസാനിപ്പിക്കാൻ തീരുമാനം എടുത്തിരുന്നതായി അദ്ദേഹത്തിൻറെ ഭാര്യ മിസ്സിസ് കെൽക്ക് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- എക്സ്ബോക്സ് ഗെയിമിംഗിലൂടെ പരിചയപ്പെട്ട കൗമാരക്കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച 31 കാരിയായ യുവതിക്ക് ജയിൽശിക്ഷ. എസ്സെക്കെസിൽ നിന്നുള്ള കെൽസി നേവ് എന്ന യുവതിക്കാണ് ഇത്തരത്തിൽ ശിക്ഷ ലഭിച്ചത്. 2019 ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ പരിചയപ്പെട്ട കുട്ടിയുമായി ഇവർ ലൈംഗിക കാര്യങ്ങൾ സംസാരിക്കുകയും, കുട്ടിയെ ഇതിലേക്ക് നയിക്കുകയും ചെയ്തു. തുടക്കത്തിൽ ഗെയിമിങ് ആപ്പിലൂടെ തുടങ്ങിയ പരിചയം, പിന്നീട് വാട്സാപ്പ് ചാറ്റിങ്ങിൽ എത്തി. കുട്ടിയുടെ അമ്മയ്ക്ക് ഉണ്ടായ സംശയത്തിൽ നിന്നാണ് യുവതിയുടെ ചാറ്റും മറ്റും കണ്ടുപിടിക്കുന്നത്.
ജന്മദിനത്തിന് ഈ കുട്ടിക്ക് ആശംസകൾ അറിയിച്ചു കെൽസി കാർഡ് അയച്ചതായും കുട്ടിയുടെ മാതാവ് വ്യക്തമാക്കുന്നു. കുടുംബത്തോടൊപ്പം ടൂർ പോയ സമയത്തും, തന്റെ മകൻ വളരെയധികം സമയം ഫോണിൽ ചിലവഴിക്കുന്നതാണ് മാതാവിന് സംശയത്തിന് ഇടയാക്കിയത്. തന്റെ മകൻ ഇവർക്കായി ഒരു മോതിരം വാങ്ങിയതായും മാതാവ് വ്യക്തമാക്കുന്നു. പിന്നീട് ഈ ബന്ധം നിർത്തുവാൻ ഇരുവരോടും ആവശ്യപ്പെടുകയായിരുന്നു. ജനുവരി 2020 ലാണ് കെൽസിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇരുവരും തമ്മിൽ നിരവധി തവണ ലൈംഗികമായ സംഭാഷണങ്ങൾ നടന്നതായി പൊലീസ് കണ്ടെത്തി. തന്റെ കുടുംബജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് യുവതിയെ ഇത്തരത്തിൽ മറ്റ് ബന്ധങ്ങളിലേക്ക് നയിച്ചതെന്ന് പോലീസ് വിലയിരുത്തുന്നു. ഒരു വർഷവും 7 മാസവുമാണ് യുവതിക്ക് കോടതി ജയിൽ ശിക്ഷ വിധിച്ചത്.
ബേസിൽ ജോസഫ്
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആണ് ഫാദേഴ്‌സ് ഡേ ആഘോഷിക്കാൻ തുടങ്ങിയത് . അമ്മയുടെ വാത്സല്യത്തിന് ഒപ്പം തന്നെ അപ്പന്റെ കരുതലിനായും ഒരു ദിനം . അമേരിക്കയിൽ ആണ് ഇതിനു തുടക്കം കുറിച്ചതെങ്കിലും പിന്നീട് കാലക്രമേണ ഈ ദിവസം ലോകമെമ്പാടും ആഘോഷിച്ചു തുടങ്ങി . സെനോറ സ്മാർട്ട് ഡോഡ്ഡ് എന്ന അമേരിക്കൻ വനിതയാണ് ഫാദേർസ് ഡേ എന്ന ആശയത്തിന് പിന്നിൽ എന്നാണ് ചരിത്രം. അമ്മയുടെ മരണശേഷം തന്നെയും തന്റെ അഞ്ചു സഹോദരങ്ങളെയും വളർത്തി വലുതാക്കിയ അച്ഛനായ വില്യം സ്മാർട്ടിന്റെ സ്വാധീനമാണ് സെനോറയെ ഈ ആശയത്തിലെത്തിച്ചത്. ഓരോ രാജ്യങ്ങളിലും പല ദിവസങ്ങളിലായി അതാതു രാജ്യങ്ങളുടെ തനിമയിൽ ആണ് ആഘോഷിക്കുന്നത് ഫാദേഴ്‌സ് ഡേ പാശ്ചാത്യ ആശയമാണെങ്കിലും ഇന്ന് ഇന്ത്യ ഉൾപ്പെടെ പല ഏഷ്യൻ രാജ്യങ്ങളിലും ഫാദേഴ്‌സ് ഡേ വലിയ രീതിയില്‍ ആഘോഷിക്കപ്പടുന്നുണ്ട്. ജൂൺ മാസത്തിലെ മൂന്നാം ഞായർ ആണ് പൊതുവെ ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കപ്പെടുന്നത് .യൂകെയിലും,ഇന്ത്യയിലും ജൂണിലെ മൂന്നാം ഞായർ ആണ് ആഘോഷിക്കുന്നത്. മലയാളം യു കെയുടെ എല്ലാ വായനക്കാർക്കും ടീം വീക്ക് ഏൻഡ് കുക്കിങ്ങിന്റെ ഫാദേഴ്‌സ് ഡേ ആശംസകൾ ഒപ്പം ഒരു അടിപൊളി റെസിപ്പിയും
ബിയർ ബാറ്റേർഡ് പ്രോൺസ്
ചേരുവകൾ
കൊഞ്ച് / ചെമ്മീൻ – 12 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
പെപ്പർ പൗഡർ 1 ടീസ്പൂൺ
ചില്ലി പൗഡർ 1 ടീസ്പൂൺ
റെഡ് ചില്ലി പേസ്റ്റ് -1/ 2 ടീസ്പൂൺ
നാരങ്ങാ നീര് -1 നാരങ്ങയുടെ
ഉപ്പ് -ആവശ്യത്തിന്
കൊഞ്ച് /ചെമ്മീൻ നന്നായി വൃത്തിയാക്കി വയ്ക്കുക . ഒരു മിക്സിങ്ങ് ബൗളിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പെപ്പർപൗഡർ ,ചില്ലി പൗഡർ, റെഡ് ചില്ലി പേസ്റ്റ് നാരങ്ങാനീര് , ഉപ്പ് എന്നിവ എടുത്തു നന്നായി മിക്സ് ചെയ്തു പേസ്റ്റ് പരുവത്തിൽ ആക്കി എടുക്കുക . ഇതിലേയ്ക്കു വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ച് /ചെമ്മീൻ ചേർത്ത് നന്നായി യോജിപ്പിച്ചു അര മണിക്കൂർ മസാല പിടിക്കാൻ വയ്ക്കുക .
ബാറ്ററിനു വേണ്ട ചേരുവകൾ
കടല മാവ് – 100 ഗ്രാം
കോൺ ഫ്ലോർ -50 ഗ്രാം
മുട്ട – 1 എണ്ണം
ടൊമാറ്റോ സോസ് – 2 ടീസ്പൂൺ
പെപ്പർപൗഡർ – 1 ടീസ്പൂൺ
തണുത്ത ബിയർ – 1 ക്യാൻ (330 എംൽ )
ഉപ്പ് – ആവശ്യത്തിന്
ഒരു മിക്സിങ് ബൗളിൽ കടല മാവ് ,കോൺ ഫ്ലോർ ,ടോമോറ്റോ സോസ് ,പെപ്പർ പൗഡർ, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക . ഇതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ചു മിക്സ് ചെയ്യുക .ഈ മിശ്രിതത്തിലേക്ക് തണുത്ത ബിയറും കൂടി ചേർത്ത് മിക്സ് ചെയ്തു നല്ല കട്ടിയുള്ള ഒരു ബാറ്റർ തയാറാക്കുക . ഒരു പാനിൽ ഓയിൽ ചൂടാക്കി മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന കൊഞ്ച് /ചെമ്മീൻ ഓരോന്നായി ഈ ബാറ്ററിൽ മുക്കി ചെറിയ തീയിൽ ഗോൾഡൻ നിറമാകുന്നതു വരെ വറക്കുക . ഒരു കിച്ചൻ ടവലിലേയ്ക്ക് വറുത്ത കൊഞ്ച് /ചെമ്മീൻ മാറ്റി അധികം ഉള്ള ഓയിൽ വലിച്ചു കളഞ്ഞു സെർവിങ് ഡിഷിലേയ്ക്ക് മാറ്റി മിക്സഡ് ഗ്രീൻ ലീവ്‌സ് സലാഡിനൊപ്പം ചൂടോടെ വിളമ്പുക .
ബേസിൽ ജോസഫ്
ഡോ. ഐഷ വി
ഒരു കശുവണ്ടി ഫാക്ടറിയെ ചുറ്റിപ്പറ്റിയായിരുന്നു അവർ ജീവിതം കരുപിടിപ്പിച്ചിരുന്നത്. അവർ മാത്രമല്ല ആ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളുടെ വേതനത്തിന്റെ ഒരു പങ്ക് ലക്ഷ്യമിട്ട് കച്ചവടം ചെയ്തിരുന്നത്. മറ്റ് കച്ചവടക്കാരെ അപക്ഷിച്ച് ഇവർക്കുള്ള പ്രത്യേകത രണ്ട് പേർക്കും ഓരോ , ഏറുമാടക്കട സ്വന്തമായിട്ടുണ്ടായിരുന്നു എന്നതാണ്. മറ്റ് കച്ചവടക്കാർ തറയിൽ വിരിച്ചിട്ട ചാക്കിലോ പേപ്പറിലോ പാളയിലോ സാധനങ്ങൾ വച്ച് കച്ചവടം നടത്തുകയായിരുന്നു പതിവ്. ദേവകിയുടേയും വിജയമ്മയുടെയും ജീവിതത്തിൽ സമാനതകൾ ധാരാളമായിരുന്നു. രണ്ടു പേരും വ്യത്യസ്തമായ രാഷ്ട്രീയ പ്രബുദ്ധതയുള്ളവർ . രണ്ടു പേരും ഒരേ സാധനങ്ങൾ പരവൂർ കമ്പോളത്തിൽ നിന്നും എടുത്തു കൊണ്ടുവന്ന് കച്ചവടം ചെയ്യുന്നവർ. വേഷത്തിൽ അല്പസ്വല്പം വ്യത്യാസമുണ്ട്. വിജയമ്മ നല്ല ടിപ് ടോപായി സാരിയുടുത്ത് മുടി പുട്ടപ്പ് ചെയ്ത് ഒരുങ്ങും. ദേവകി ഒരല്പം അലക്ഷ്യമായ വസ്ത്രധാരണമാണ്. ഒരു ചുവന്ന പ്രിന്റുള്ള കൈലി, ചുവപ്പ് നിറമുള്ള ബ്ലൗസ്, കാവി ഷാൾ ഹാഫ് സാരി ചുറ്റുന്നതുപോലെ ചുറ്റിയിരിക്കും. മുടി കൈ കൊണ്ട് ചീകി ഒതുക്കിയത് പോലെ തോന്നും.
രണ്ടു പേരും കശുവണ്ടി ഫാക്ടറിയിലെ ശമ്പള ദിവസവും തലേന്നും രാവിലേ തന്നെ പരവൂർ കമ്പോളത്തിലേയ്ക്ക് യാത്രയാകും . ആദ്യമൊക്കെ രണ്ടു പേരും ചിറക്കര ത്താഴത്തു നിന്നും പുത്തൻകുളം വരെ നടന്ന് രാവിലെ ആറേ മുക്കാലിനുള്ള എ കെ എം ബസ്സോ ഏഴു മണിയ്ക്കുള്ള കോമോസ് ബസ്സോ പിടിച്ച് പരവൂരിലേയ്ക്ക് . കൈയ്യിലുള്ള ചാക്കുകൾ നിറയെ പച്ചക്കറികൾ ശേഖരിച്ച് തിരികെ . പുത്തൻ കുളം വരെ ബസ്സിലെത്തിയ്ക്കുന്ന സാധനങ്ങൾ തല ചുമടായോ സൈക്കിളുള്ള ആരെയെങ്കിലും ആശ്രയിച്ചോ ചിറക്കര ത്താഴത്ത് എത്തിയ്ക്കും . 1983 ജനുവരിയിൽ ചിറക്കര ത്താഴത്തേയ്ക്ക് ആദ്യ ബസ്സെത്തിയപ്പോൾ അവർക്ക് ആശ്വാസമായി. കലയ് ക്കോടുള്ള ഒരു ബസ്സ് ഓണറുടെ ” ഉദയകുമാർ” എന്ന പേരിലുള്ള രണ്ട് ബസ്സുകളായിരുന്നു ചിറക്കത്താഴം – പരവൂർ – കുണ്ടറ റൂട്ടിൽ ഓടിയത്. അതോടെ ദേവകിയമ്മയ്ക്കും വിജയമ്മയ്ക്കും ആശ്വാസമായി. കമ്പോളത്തിൽ നിന്നും വാങ്ങിക്കൊണ്ടുവരുന്ന സാധനങ്ങൾ അവരരുടെ കടയുടെ മുന്നിൽ ഇറക്കാമെന്നായി. അധികം താമസിയാതെ കലയ് ക്കോട്ടെ ബസ് ഓണർ കൂനയിൽ ഉള്ള ഒരാൾക്ക് ബസ്സുകൾ വിറ്റു. പിന്നെ ബസ്സിന്റെ പേര് മാറി ശ്രീ മുരുകൻ എന്നായി. കശുവണ്ടി ഫാക്ടറിയിലെ എല്ലാ വെള്ളിയാഴ്ചയും ശമ്പള ദിവസമായിരുന്നതിനാൽ അന്ന് വൈകുന്നേരം ദേവകിയുടേയും വിജയമ്മയുടേയും മാത്രമല്ല മറ്റ് കച്ചവടക്കാരുടേയും കച്ചവടം പൊടിപൊടിയ്ക്കും.
വിജയമ്മയുടേയും ദേവകിയുടേയും ഏറുമാട കടയ്ക്കിരുവശങ്ങളിലായി നിരത്തിയിട്ടിരിക്കുന്ന ബഞ്ചുകളിലിരുന്നു “പട്ടിയാരത്തിൽ” കാരുടെ ചായക്കടയിൽ നിന്നോ ” വലിയ സോമന്റെ” ചായക്കടയിൽ നിന്നോ ചായയും കടിയും കഴിച്ചെത്തുന്ന അവരവരുടെ കക്ഷിരാഷ്ട്രീയത്തിൽപ്പെട്ടവർ സൊറ പറഞ്ഞിരിയ്ക്കും. കശുവണ്ടി ഫാക്ടറിയിൽ നിന്നും സ്ത്രീകൾ ഇറങ്ങിത്തുടങ്ങുമ്പോൾ ജങ്‌ഷൻ സജീവമാകും. അവരവർക്കാവശ്യമായ സാധനങ്ങൾ മുഴുവൻ അന്നേ ദിവസം കച്ചവടക്കാർ അവിടേയ്ക്ക് എത്തിച്ചിട്ടുണ്ടാകും. കശുവണ്ടിത്തൊഴിലാളികളായ സ്ത്രീകൾ ഫാക്ടറിയിൽ നിന്നും പുറത്തേയ്ക്കിറങ്ങിവരുമ്പോൾ ആകെ കൂടി ഒരു ” കശുവണ്ടി” മണ മായിരിക്കും. ” ഷെല്ലിംഗ്” സെക്ഷനിൽ പണിയെടുക്കുന്ന സ്ത്രീകളുടെ കൈ വെള്ള കണ്ടാലറിയാം , അണ്ടിക്കറ പിടിച്ച് വികൃതമായിരിയ്ക്കും. ” പീലിംഗ് / സോർട്ടിംഗ് സെക്ഷനിലുള്ളവരുടെ കൈകളും വസ്ത്രവും വൃത്തിയായിരിയ്ക്കും. (ഇക്കാലത്ത് എസ്എസ്എൽസിയോ പ്ലസ് ടുവോ പാസായ പെൺകുട്ടികളായിരിയ്ക്കും കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാർ . അവർ ഗ്ലൗസ് ഉപയോഗിക്കുന്നതിനാൽ എല്ലാവരുടേയും കൈകൾ വൃത്തിയായിരിയ്ക്കും.)
അഞ്ചാറോ ആറേഴോ അംഗങ്ങളായിരുന്നു വിജയമ്മയുടേയും ദേവകിയുടെയും വീടുകളിൽ ഉണ്ടായിരുന്നത്. എന്നിരുന്നാലും ഓരോ കുട്ടിയെ കൂടി എടുത്തു വളർത്താനുള്ള സന്മനസ് രണ്ട് പേരും കാണിച്ചു.
ദേവകിയമ്മ തന്റെ ഒരു പ്രസവത്തിന് സർക്കാരാശുപത്രിയിൽ പോയപ്പോഴാണ് ഒരു പെൺകുഞ്ഞിനെ കൂടി അവർക്ക് ലഭിച്ചത്. തന്റെ പ്രസവത്തിന് മുമ്പ് ആശുപത്രിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ വന്ന് ഒരു കുട്ടിയെ ഇവരുടെ കൈയ്യിൽ കൊടു ത്തശേഷം ഞാനൊന്ന് ചായ കുടിച്ചിട്ട് വരാം അതുവരെ കുട്ടിയെ ഒന്ന് പിടിച്ചോളണേ എന്ന് പറഞ്ഞ് കൈയ്യിൽ കൊടുത്തിട്ട് പോയതാണ്. പിന്നെ തിരികെ വന്നില്ല. ആ പെൺകുഞ്ഞിനെ കുടാതെ താൻ പ്രസവിച്ച പെൺകുഞ്ഞും. അങ്ങനെ അവർ ആ കുട്ടിയെ കൂടി വളർത്തി. വിജയമ്മയ്ക്കാകട്ടെ ആൺമക്കൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു മകളെ വേണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നതിനാലാണ് പുത്തൻ കുളത്തെ സന്തോഷ് ഹോസ്പിറ്റലിൽ വർക്കല ഭാഗത്തുള്ള ഒരു ഗൾഫുകാരന്റെ ഭാര്യ പ്രസവിച്ച് ഉപേക്ഷിച്ച് പോയ പെൺകുഞ്ഞിനെ എടുത്തു വളർത്താനായി ഓടിയെത്തിയത്. അവർ അതിനെ പൊന്നുപോലെ വളർത്തി.
തുടർച്ചയായ തൊഴിൽ സമരങ്ങൾ മൂലം കശുവണ്ടി ഫാക്ടറി ഉടമയിൽ നിന്നും കശുവണ്ടി വികസന കോർപറേഷൻ ഫാക്ടറി ഏറ്റെടുത്ത് നടത്തി. കുറേനാൾ കഴിഞ്ഞ് തൊഴിൽ സമരങ്ങളും കശുവണ്ടിയുടെ ലഭ്യത കുറവും മൂലം ഫാക്ടറി പൂട്ടി. ഫാക്ടറി പൂട്ടിയത് അനേകം ആളുകളുടെ ജീവിതം വഴിമുട്ടാൻ ഇടയാക്കി. തൊഴിലാളികൾക്ക് തൊഴിലില്ലാതായി. വഴിയോര കച്ചവടക്കാർക്ക് കച്ചവടം നടക്കാതായി. വിജയമ്മയും ദേവകിയമ്മയും അവരവർക്ക് ഏറുമാടക്കടയുള്ളതിനാൽ നേരത്തതുപോലെ ഉഷാറായില്ലെങ്കിലും ചെറിയ തോതിൽ കച്ചവടം അവരുടെ മരണം വരെ തുടർന്നു. കശുവണ്ടി ഫാക്ടറിയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ ഉണ്ടായിരുന്നവർ മറ്റ് തൊഴിൽ മേഖലയിലേയ്ക്ക് പതുക്കെ പതുക്കെ ചേക്കേറി.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം
യുകെയിൽ ഏറ്റവും കൂടുതൽ അന്വേഷണം നടന്നതും ചുരുളഴിയാത്ത രഹസ്യമായി ഇന്നും നിലനിൽക്കുന്നതുമായ ഡാനിയൽ മോർഗൻെറ കൊലപാതകം കൈകാര്യം ചെയ്യുന്നതിൽ മെട്രോപൊളിറ്റൻ പോലീസിനു വീഴ്ചപറ്റിയതായും അഴിമതി നടന്നതായുമുള്ള റിപ്പോർട്ട് പുറത്ത് വന്നു. ഡാനിയലിൻെറ ഘാതകരെ കണ്ടെത്തുന്നതിൽ വീഴ്ചപറ്റിയതായി പോലീസ് അറിയിച്ചിരുന്നു. എന്നാൽ ഏകദേശം അഞ്ചു പതിറ്റാണ്ടോളം നടന്ന കേസന്വേഷണത്തിന് ശേഷവും മോർഗന്റെ മകൻ മെട്രോപൊളിറ്റൻ പൊലീസിൻെറ ക്ഷമാപണം സ്വീകരിക്കാൻ കഴിയില്ലെന്ന് വെളിപ്പെടുത്തി. തൻെറ പിതാവിൻെറ തലയിൽ ആയുധം കൊണ്ടുള്ള മുറിവ് ഉണ്ടായിരുന്നു എന്നും, ഒരു മോഷണശ്രമമായി അത് ചിത്രീകരിക്കപ്പെട്ടെങ്കിലും അത് യാഥാർഥ്യത്തിൽ ഒരു വധശ്രമമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തെക്ക് കിഴക്കൻ ലണ്ടനിലെ സിഡെൻഹാമിലെ ഗോൾഡൻ ലയൺ പബ്ബിലെ കാർ പാർക്കിൽ 37 വയസ്സുകാരനായ തൻെറ പിതാവ് കൊല്ലപ്പെട്ടപ്പോൾ മകനായ ഡാനിയേൽ മോർഗന് നാലുവയസ്സ് മാത്രമായിരുന്നു പ്രായം. ഇപ്പോൾ തന്റെ മരണമടഞ്ഞ പിതാവിൻെറ പ്രായമുള്ള മോർഗനു ഒരു കുട്ടിയുണ്ട്. എന്നാലും തൻെറ പിതാവ് ഡാനിയേലുമായി താൻ കുട്ടികാലത്ത് ചിലവഴിച്ച സന്തോഷകരമായ നിമിഷങ്ങൾ ഇപ്പോഴും വ്യക്തമായി മോർഗൻെറ ഓർമയിലുണ്ട്. കഴിഞ്ഞ 34 വർഷമായി അമ്മാവൻ അലിസ്റ്റർ മോർഗൻ നീതിക്കുവേണ്ടിയുള്ള പ്രയത്നത്തിലായിരുന്നു. ഇപ്പോൾ തൻെറ പിതാവിൻെറ നീതിക്കുവേണ്ടി ഡാനിയേൽ മോർഗനും ശബ്ദമുയർത്താൻ തീരുമാനിച്ചിരിക്കുകയാണ്.
മെട്രോപൊളിറ്റൻ പോലീസിൻെറ പ്രതികരണത്തിൽ തൻ ഒട്ടും സംതൃപ്തനല്ലെന്ന് മോർഗൻ അറിയിച്ചു. കേസ് അന്വേഷണത്തിൽ അഴിമതിയുള്ളതായും അന്വേഷണത്തിലെ വീഴ്ചകൾ പോലീസ് മറച്ചുവച്ചതായും കണ്ടെത്തിയിരുന്നു. മെട്രോപൊളിറ്റൻ പോലീസ് കുടുംബത്തോട് മാപ്പ് ചോദിച്ചെങ്കിലും മോർഗൻ അത് സ്വീകരിച്ചില്ല. ഡാനിയൽ മോർഗന്റെ കൊലപാതകത്തിനെകുറിച്ചുള്ള സത്യം പുറത്തുവരുന്നതിനും കൊലപാതകത്തിൻെറ ഉത്തരവാദികളായവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിൻെറ കുടുംബത്തിന് അസാധാരണമായ നിശ്ചയദാർഢ്യമാണുള്ളതെന്നു കമ്മീഷണർ ഡാം ക്രെസിഡ ഡിക്ക് പറഞ്ഞു.
1987 ലെ ആദ്യ അന്വേഷണത്തിനുശേഷം മോർഗൻ കുടുംബം ഒരു പുനരന്വേഷണം ആവശ്യപ്പെട്ടിട്ടും ഉന്നത തലത്തിൽനിന്ന് യാതൊരു നീക്കങ്ങളും ഉണ്ടായിരുന്നില്ല. ആറ് അന്വേഷണങ്ങൾ നടന്നിട്ടും പൊലീസിന് കുറ്റവാളികളെ പിടിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൻെറ വിശദമായ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ മെട്രോപൊളിറ്റൻ പൊലീസിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : വെംബ്ലിയിലെ പുൽമൈതാനത്ത് പെയ്ത മഴയിൽ സ് കോട്ട് ലൻഡിന് മുന്നിൽ ഇംഗ്ലണ്ടിന്റെ പോരാട്ടാവീര്യം അലിഞ്ഞില്ലാതെയായി. ഇംഗ്ലണ്ട് – സ് കോട്ട് ലൻഡ് പോരാട്ടം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഗ്രൂപ്പ് ഡിയിലെ നിർണായക പോരാട്ടത്തിൽ ഇംഗ്ലണ്ട് മുന്നേറ്റങ്ങളുടെ മുനയൊടിച്ച സ് കോട്ട് ലൻഡ് പ്രീ ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി. വെംബ്ലിയിലെ സ്റ്റേഡിയത്തിൽ 1996ന് ശേഷം ഇതാദ്യമായാണ് അയൽക്കാർ തമ്മിൽ ഒരു പ്രധാന ടൂർണമെന്റിൽ പരസ്പരം ഏറ്റുമുട്ടുന്നത്. ക്രോയേഷ്യയുമായുള്ള ഒരു ഗോൾ വിജയത്തിൽ നിന്നും ആത്മവിശ്വാസം ഉൾക്കൊണ്ടെത്തിയ ഇംഗ്ലണ്ടിനെ അല്ല ഇന്നലെ കാണാൻ സാധിച്ചത്. കളിയുടെ തുടക്കം മുതൽ തന്നെ മധ്യനിരയിലെ പോരായ്മ വ്യക്തമായിരുന്നു. ലൂക്ക് ഷോ, സ്റ്റെർലിംഗ്, മേസൺ മൗണ്ട് എന്നിവർ മാത്രമാണ് ആദ്യ പകുതിയിൽ ഇംഗ്ലണ്ടിനായി ഉണർന്നുകളിച്ചത്. സ് കോട്ട് ലൻഡ് ആവട്ടെ അതിവേഗ മുന്നേറ്റങ്ങളിലൂടെ ഇംഗ്ലണ്ടിനെ പരീക്ഷിച്ചുകൊണ്ടിരുന്നു. മുപ്പതാം മിനിറ്റിൽ സ് കോട്ട് ലൻഡ് താരം സ്റ്റീഫൻ അഡോനൽ സെക്കന്റ് പോസ്റ്റിലേക്ക് തൊടുത്തുവിട്ട ഉഗ്രൻ ഷോട്ട് ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ഫോർഡ് ഗംഭീരമായി തടുത്തിട്ടു.
രണ്ടാം പകുതിയുടെ തുടക്കം മുതൽ അതിവേഗമുള്ള മുന്നേറ്റങ്ങളിലൂടെ ഇംഗ്ലണ്ട് ഉണർന്നു കളിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. നാല്പത്തിയെട്ടാം മിനിറ്റിൽ മേസൺ മൗണ്ടിന്റെ ബുള്ളറ്റ് ഷോട്ട് തട്ടിയകറ്റി സ് കോട്ട് ലൻഡ് ഗോളി രക്ഷകനായി. പിന്നാലെ മികച്ച ഗോൾലൈൻ സേവിലൂടെ പ്രതിരോധ താരം റീസേ ജെയിംസ് ഇംഗ്ലണ്ടിന്റെ കോട്ട കാത്തു. ഇംഗ്ലണ്ട് മുന്നേറ്റനിര താരം ഹാരി കെയ്‌ന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പകരമെത്തിയ റാഷ്‌ഫോഡ്, ഗ്രീലിഷ് എന്നിവർക്കും ഗോൾ നേടാൻ കഴിയാതെ പോയതോടെ മത്സരം സമനിലയിൽ കലാശിച്ചു. ആദ്യ കളിയിൽ ചെക്ക് റിപ്പബ്ലിക്കിനോട് തോൽവി വഴങ്ങിയെങ്കിലും ഈ കളിയിൽ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ചതോടെ സ് കോട്ടിഷ് വീര്യം വർധിച്ചിരിക്കുകയാണ്.
ഇത് നിരാശാജനകമായ രാത്രിയാണെന്നും ഇതിലും മികച്ച പ്രകടനം നടത്താൻ ഞങ്ങൾക്ക് കഴിയുമായിരുന്നെന്നും ഇംഗ്ലീഷ് പരിശീലകൻ ഗ്യാരത് സൗത്ത്ഗേറ്റ് പറഞ്ഞു. ഞങ്ങൾക്ക് ആവശ്യം വിജയമായിരുനെന്നും എന്നാൽ അതിന് കഴിയാതെ പോയെന്നും ഹാരി കെയ്ൻ അഭിപ്രായപ്പെട്ടു. സ് കോട്ട് ലൻഡ് പ്രതിരോധ നിരയുടെ മികച്ച പ്രകടനവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തെന്നും കൂടുതൽ ഗോളവസരങ്ങൾ ഒരുക്കാൻ സാധിച്ചത് സന്തോഷമുള്ള കാര്യമാണെന്നും സ് കോട്ടിഷ് പരിശീലകൻ സ്റ്റീവ് ക്ലാർക്ക് പറഞ്ഞു. 2007ൽ പുതിയ വെംബ്ലി സ്റ്റേഡിയം തുറന്ന ശേഷം ഇംഗ്ലണ്ട് ഗോൾരഹിത സമനിലയിൽ പിരിയുന്ന രണ്ടാമത്തെ മത്സരമാണിത്. 2010 ഒക്ടോബറിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ക്വാളിഫയറിൽ മോന്റെനെഗ്രോയ്ക്കെതിരെ ആയിരുന്നു അവസാന ഗോൾരഹിത സമനില. ഗ്രൂപ്പിലെ അവസാന മത്സരം ഏതുവിധേനയും വിജയിച്ച് പ്രീക്വാർട്ടറിൽ പ്രവേശിക്കാനാണ് ഇരുകൂട്ടരും ഇനി ശ്രമിക്കുക.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ഡയാന രാജകുമാരിയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിച്ച് ചാൾസ് രാജകുമാരനെ ചോദ്യം ചെയ്യേണ്ടി വന്നതായി സ് കോട്ട്‌ലൻഡ് യാർഡ് ചീഫിന്റെ പുതിയ വെളിപ്പെടുത്തൽ. സ് കോട്ട്ലൻഡ് യാർഡിന്റെ മുൻ മേധാവിയായിരുന്ന ലോർഡ് സ്റ്റീവൻസ് ആണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 1997 ലാണ് ഡയാന രാജകുമാരി കാർ ക്രാഷിൽ മരണപ്പെട്ടത്. മരണത്തിനു മുൻപ് ഡയാന എഴുതിയ കുറിപ്പിൽ, ബ്രേക്ക് ഫെയില്യർ മൂലം തന്റെ മരണമുണ്ടാകുമെന്നും ചാൾസ് രാജകുമാരന് തന്റെ മക്കളുടെ കെയർടേക്കർ ആയിരുന്ന ടിഗ്ഗി ലെഗ്ഗെ ബോർക്കിനെ വിവാഹം ചെയ്യുന്നതിനായാണ് ഇതെന്നും വ്യക്തമാക്കിയിരുന്നു. കമീലയെ ചാൾസ് രാജകുമാരൻ ഉപയോഗിക്കുകയാണെന്നും ഡയാന രാഞ്ജി തന്റെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 2005 ഡിസംബർ ആറിന് സെന്റ് ജെയിംസ് പാലസിൽ വെച്ച് വളരെ രഹസ്യമായാണ് ചാൾസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് സ് കോട്ട്‌ലൻഡ്‌യാർഡ് ചീഫ് വ്യക്തമാക്കുന്നു.
സംശയിക്കപ്പെടുന്ന ആൾ എന്നതിനേക്കാൾ ഉപരിയായി ദൃക്സാക്ഷി എന്ന നിലയിലാണ് രാജകുമാരനെ ചോദ്യംചെയ്തത്. എന്നാൽ തന്റെ മുൻഭാര്യ എന്തിന് ഇത്തരത്തിൽ ഒരു കത്ത് എഴുതി എന്നുള്ളത് രാജകുമാരനും അവ്യക്തമായിരുന്നു. 1995 ൽ കെട്ടിച്ചമച്ച ഡോക്യുമെന്റുകൾ ഉപയോഗിച്ച് ഡയാനയുമായി അഭിമുഖം നടത്തിയ ബിബിസി റിപ്പോർട്ടർ മാർട്ടിൻ ബഷീർ ഡയാന രാജകുമാരിയുടെ മനസ്സിൽ തന്റെ സുരക്ഷയെക്കുറിച്ച് ഭയത്തിന്റെ വിത്തുകൾ പാകിയതാകാം ഇത്തരത്തിലൊരു കത്തിന് കാരണമായതെന്ന് ലോർഡ് സ്റ്റീവൻസ് വ്യക്തമാക്കുന്നു.
എന്നാൽ തങ്ങളുടെ അന്വേഷണ സമയത്ത് മാർട്ടിൻ ബഷീറിനെ ചോദ്യം ചെയ്യുവാൻ തങ്ങൾക്ക് സാധിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു. ഡയാനയുടെ മരണത്തെ സംബന്ധിച്ച് മെയിൽ പത്രം നടത്തുന്ന അന്വേഷണ സീരിസിന്റെ ഭാഗമായാണ് ലോർഡ് സ്റ്റീവൻസിന്റെ ഇന്റർവ്യൂ പുറത്തുവന്നിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഡയാനയുടെ ചികിത്സ നടത്തിയ മെഡിക്കൽ ടീമിലെ ഫ്രഞ്ച് സർജനുമായുള്ള അഭിമുഖവും ഇതിലുണ്ട്. ഇത് വലിയ വിവാദങ്ങൾക്ക് വഴിതെളിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.