Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കുന്നത് തുടർക്കഥയാവുകയാണ്. എയർപോർട്ട് ജീവനക്കാരുടെ ക്ഷാമം മൂലം യാത്രക്കാരും കടുത്ത പ്രതിസന്ധിയിലായി. ഹീത്രൂ വിമാനത്താവളത്തിലെ നാല് വിമാനങ്ങളാണ് ഇന്ന് ബ്രിട്ടീഷ് എയർവേയ്‌സ് റദ്ദാക്കിയത്. മുൻപ് 74 സർവീസുകൾ പിൻവലിച്ചിരുന്നു. ഇന്ന് ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ ഈസിജെറ്റ് 30 വിമാനങ്ങൾ റദ്ദാക്കി. കോവിഡ് കാരണം ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായി. ഈസ്റ്റർ സമയം കൂടുതൽ വിമാനങ്ങൾ നിർത്തിവയ്ക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തയും ആശങ്ക സൃഷ്ടിക്കുന്നു.

യാത്രാദുരിതങ്ങളുടെ പശ്ചാത്തലത്തിൽ , മാഞ്ചസ്റ്റര്‍, സ്റ്റാന്‍സ്റ്റെഡ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വിമാനത്താവളങ്ങളുടെ ഉടമകളായ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ കരേന്‍ സ്മാര്‍ട്ട് ഇന്നലെ രാജിവെച്ചു. പകർച്ചവ്യാധിയുടെ സമയത്ത് നിരവധി പേർ ജോലി ഉപേക്ഷിച്ചതിന് ശേഷം ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ എയർലൈനുകൾ പാടുപെടുകയാണ്. എയർപോർട്ടിൽ രാവിലെ മുതലേ യാത്രക്കാരുടെ നീണ്ട നിരയാണ്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സെക്യൂരിറ്റി ചെക്കിംഗ് വൈകുന്നതിനാൽ പലർക്കും വിമാനം ലഭിച്ചില്ല.

വിമാനത്താവളത്തില്‍ പുതിയതായി നിയമിക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ കൗണ്ടര്‍ ടെറര്‍ചെക്കിംഗ് നടത്താന്‍ ധാരാളം സമയം ആവശ്യമായി വരും. അതിനാൽ, വേനല്‍ക്കാലം മുഴുവന്‍ ഈ പ്രതിസന്ധി തുടരും എന്ന് യൂണിയനുകൾ വ്യക്തമാക്കി. കോവിഡ് യാത്രാ നിയന്ത്രണങ്ങൾ അവസാനിച്ചതിന് ശേഷമുള്ള ആദ്യ അവധി ആഘോഷിക്കാൻ ബ്രിട്ടീഷുകാർ തയ്യാറെടുത്തിരിക്കുന്ന സമയമാണിത്. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി തികച്ചും ആശങ്കാജനകമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഭക്ഷ്യ-കാർഷിക മേഖലകളിലെ തൊഴിലാളി ക്ഷാമം വിലക്കയറ്റത്തിന് കാരണമാകുമെന്ന മുന്നറിയിപ്പുമായി എംപിമാർ. ഇതോടെ രാജ്യം ഭക്ഷ്യ ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കേണ്ടി വരുമെന്നും അവർ വ്യക്തമാക്കി. കോവിഡും ബ്രെക്‌സിറ്റും കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നും തൊഴിലാളികളുടെ അഭാവം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ കാർഷിക മേഖല ശാശ്വതമായി തകരുമെന്നും പരിസ്ഥിതി-ഭക്ഷ്യ- ഗ്രാമീണ കാര്യ സമിതി (ഡെഫ്ര) യുടെ റിപ്പോർട്ടിൽ പറയുന്നു. സീസണൽ വർക്കർ വിസ സ്കീം വിപുലീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ കുറവാണ് കാർഷിക മേഖലയെ സാരമായി ബാധിച്ചത്. അഞ്ചു ലക്ഷം ജോലി ഒഴിവുകളാണ് ഇപ്പോൾ ഈ മേഖലയിൽ ഉള്ളത്. ഡാഫോഡിൽ വിളയുടെ നാലിലൊന്ന് ഭാഗവും നശിച്ചു പോയി. വിദഗ്‌ദ്ധരായ കശാപ്പുകാരുടെയും അറവുശാലയിലെ തൊഴിലാളികളുടെയും അഭാവം മൂലം 35,000 പന്നികളെ ആവശ്യമായ വിധത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല. തൊഴിലാളികളുടെയും എച്ച്‌ജിവി ഡ്രൈവർമാരുടെയും കുറവ് ക്രിസ്‌മസ് ടർക്കികളുടെ വിതരണത്തിന് ഭീഷണിയായപ്പോൾ, സർക്കാർ ഇടപെട്ട് താൽക്കാലിക വിസ പദ്ധതിക്ക് രൂപം നൽകിയിരുന്നു.

മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ, തൊഴിലാളികളുടെ മാനസികാരോഗ്യം എന്നിവയിൽ ഗുരുതര പ്രതിസന്ധി രൂപപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് പല സംഘടനകളും അഭിപ്രായപ്പെട്ടു. കാർഷിക മേഖല അഭിമുഖീകരിക്കുന്ന തൊഴിൽ വെല്ലുവിളികൾ നേരിടാൻ അവരോട് ചേർന്ന് പ്രവർത്തിക്കുമെന്ന് ഡെഫ്ര ഉറപ്പ് നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പതിമൂന്ന് വയസുള്ള വിദ്യാര്‍ത്ഥിക്ക് നിരവധി ലൈംഗിക സന്ദേശങ്ങള്‍ അയച്ച ടീച്ചര്‍ക്ക് ജയിൽ ശിക്ഷ. നൃത്താധ്യാപികയായ ജെന്നിഫർ ഹെസ്സെ (48) യാണ് തന്റെ വിദ്യാർഥിയുടെ വാട്ട്‌സ്ആപ്പിലേക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചത്. ലൈംഗിക സംതൃപ്തിക്കായി എപ്പോഴും തന്റെ ഒപ്പം ഇരിക്കണമെന്ന് ആൺകുട്ടിയോട് അവർ ആവശ്യപ്പെട്ടതായും കോടതി പറഞ്ഞു. മാതാപിതാക്കൾ കണ്ടെത്താതിരിക്കാൻ സന്ദേശങ്ങൾ വേഗത്തിൽ ഡിലീറ്റ് ചെയ്യാനും ജെന്നിഫർ നിർദേശം നൽകി. തനിക്ക് ഒരു കാമുകി ഉണ്ടെന്നും അതിനാൽ ഈ ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും വിദ്യാർഥി ഹെസ്സെയോട് പറഞ്ഞെങ്കിലും സന്ദേശങ്ങൾ അയക്കുന്നത് തുടരാൻ അവർ ആവശ്യപ്പെട്ടു.

ലൈംഗിക സംതൃപ്തിയ്ക്കായി കുട്ടിയെ ഉപയോഗിച്ചതിന് ജെന്നിഫർ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. തനിക്ക് ജെന്നിഫറോട് പ്രണയമില്ലെന്ന് വിദ്യാർഥി പറഞ്ഞതായും പ്രോസിക്യൂട്ടർ വ്യക്തമാക്കി. ബാല്യകാലത്തെ അനുഭവങ്ങളും അസന്തുഷ്ടമായ ദാമ്പത്യവുമാണ് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ജെന്നിഫറെ ഇത്തരം പ്രവൃത്തിയിലേക്ക് നയിച്ചതെന്ന് അഭിഭാഷകയായ ഓഡ്രി ആർച്ചർ പറഞ്ഞു.

വിദ്യാര്‍ഥിയുടെ ഫോണ്‍ പരിശോധിച്ച മാതാപിതാക്കളാണ് ടീച്ചറുടെ പ്രവര്‍ത്തികള്‍ കയ്യോടെ പിടിച്ചത്. ഇതോടെ ഇവര്‍ ലൈംഗിക ചൂഷണത്തിന് ടീച്ചര്‍ക്കെതിരെ കേസ് നല്‍കി. ജെന്നിഫറിന് കോടതി 12 മാസത്തെ ജയിൽ ശിക്ഷ വിധിച്ചു. 18 മാസത്തേക്ക് സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒപ്പം 100 മണിക്കൂർ ശമ്പളമില്ലാത്ത ജോലി പൂർത്തിയാക്കണം. ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ പേര് ചേർത്തിട്ടുമുണ്ട്. അഞ്ചു വർഷത്തേക്ക് 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുമായി ബന്ധപ്പെടുന്നത് വിലക്കിക്കൊണ്ടുള്ള നിരോധന ഉത്തരവും കോടതി പുറപ്പെടുവിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏഴു വർഷത്തിനുള്ളിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ 302 മില്യൺ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ൻ പിടിച്ചെടുത്തു. സൗത്താംപ്ടണിലാണ് രാജ്യത്തെ ഞെട്ടിച്ച മയക്കുമരുന്ന് കടത്ത് കണ്ടെത്തിയത്.

2015 ന് ശേഷം യുകെയിൽ നടന്ന ഏറ്റവും വലിയ കൊക്കെയ്ൻ പിടിച്ചെടുക്കലാണെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. കൊളംബിയയിൽ നിന്നുള്ള വാഴപ്പഴത്തിന്റെ ചരക്കുകൾക്കിടയിലാണ് മയക്ക് മരുന്ന് ഒളിച്ചു കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 3.7 ടൺ ഭാരമുണ്ടെന്ന് അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്ലൈമൗത്ത് : ബോബി-ആൻ മക്ലിയോഡിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തി പ്ലൈമൗത്ത് സ്വദേശിയായ യുവാവ്. ഗിറ്റാറിസ്റ്റ് ആയ കോഡി അക്‌ലാൻഡ് (24) ആണ് ഇന്ന് പ്ലൈമൗത്ത് ക്രൗൺ കോടതിയിൽ വെച്ച് കുറ്റസമ്മതം നടത്തിയത്. പതിനെട്ടുകാരിയായ മക്ലിയോഡിനെ 2021 നവംബർ 20 നാണ് കാണാതായത്. നവംബർ 23 ന് നഗരത്തിനരികിലുള്ള വനപ്രദേശത്ത് നിന്ന് അവളുടെ മൃതദേഹം പോലീസ് കണ്ടെത്തി. മക്ലിയോഡും അക്‌ലൻഡും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പോലീസ് പറഞ്ഞു. പ്ലൈമൗത്ത് ആസ്ഥാനമായുള്ള ഇൻഡി ബാൻഡായ റകുഡയിലെ ഗിറ്റാറിസ്റ്റും ഗായകനുമായിരുന്നു ആക്‌ലൻഡ്. മെയ് 19 ന് ശിക്ഷ വിധിക്കും.

കാമുകൻ ലൂയി ലീച്ചിനെ കാണാനായി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു തട്ടിക്കൊണ്ടുപോകൽ. മക്ലിയോഡിനെ കാറിൽ കയറ്റിക്കൊണ്ടുപോയ ശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്‌ലൻഡ് ആക്രമിക്കുകയായിരുന്നു. മക്ലിയോഡിന്റെ ഫോണും ബസ് ടിക്കറ്റും ഹെഡ്‌ഫോണുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് തിരച്ചിൽ ഊർജിതമാക്കി എന്നാൽ, മൂന്നു ദിവസങ്ങൾക്ക് ശേഷം സ്റ്റേഷനിൽ എത്തി ആക്‌ലൻഡ് കുറ്റസമ്മതം നടത്തുകയും മൃതദേഹം ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മക്ലിയോഡിന്റെ കുടുംബവും സുഹൃത്തുക്കളും അനുഭവിച്ച വേദന തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് ഡെവൺ ആൻഡ് കോൺവാൾ പോലീസ് ആൻഡ് ക്രൈം കമ്മീഷണർ അലിസൺ ഹെർണാണ്ടസ് പറഞ്ഞു. പ്രതിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുമെന്നും അക്‌ലാൻഡിനെ ഇപ്പോൾ കസ്റ്റഡിയിൽ വിടുകയാണെന്നും ജഡ്ജി റോബർട്ട് ലിൻഫോർഡ് പറഞ്ഞു.

 

പ്രെസ്റ്റൺ: യുകെ മലയാളികൾ നാട്ടിലേക്കുള്ള വിമാന യാത്രയുടെയും അനുദിന ജീവിത ചെലവുകളുടെയും വർദ്ധനവിൽ തലയിൽ കൈവച്ചിരിക്കുമ്പോഴും നമ്മുടെ കുട്ടികൾ എന്താണ് ചിന്തിക്കുന്നത് അല്ലെങ്കിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് നമ്മളിൽ അധികം പേരും ശ്രദ്ധിക്കാറില്ല എന്നത് ഒരു വസ്തുതയാണ്. അതുമല്ലെങ്കിൽ എന്തെങ്കിലും ലോക സംഭവവികാസങ്ങൾ കുട്ടികളുമായി  സംസാരിക്കുക… തീരെ സാധ്യത കുറവ് ആണ്. എന്നാൽ ഇതിനെല്ലാം ഒരു ഉത്തരവുമായി ഇതാ പ്രെസ്റ്റണിൽ നിന്നും ഒരു കൊച്ചു മിടുക്കി എത്തിയിരിക്കുകയാണ്. പേര് കൃപ തങ്കച്ചൻ. ഈ നാലാം ക്ലാസ്സുകാരി കൊച്ചു മിടുക്കി എന്താണ് ചെയ്തതെന്ന് അറിയുക.

കോവിഡിന്റെ ആരംഭത്തോടെ കൂട്ടുകാരുമായുള്ള ചങ്ങാത്തത്തിന്റെ വാതിൽ അടഞ്ഞിരുന്നു. കൂടുതൽ കുട്ടികൾ വീടുകളിൽ തന്നെയായി. കൂടുതൽ കുട്ടികളും ഓൺലൈൻ കളികളിലേക്ക് ആണ് ശ്രദ്ധ തിരിച്ചത്. എന്നാൽ ചിലരെങ്കിലും ടി വി വാർത്തകളും ശ്രദ്ധിച്ചു തുടങ്ങി. കോവിഡ് എല്ലാം കെട്ടടങ്ങി എന്ന് കരുതിയപ്പോൾ ആണ് അടുത്ത പ്രഹരം എത്തിയത്. റഷ്യയുടെ ഉക്രൈൻ ആക്രമണം. യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് തങ്ങളെ കാര്യമായി ബാധിക്കില്ല എന്ന് കരുതിയിരിക്കെയാണ് ഇപ്പോൾ വിലക്കയറ്റത്തിന്റെ ചൂട് യൂറോപ്പിൽ മൊത്തം അറിയുന്നത്. ഇപ്പോൾ പലരുടെയും നാട്ടിൽ പോക്കിനെ വരെ ഇത് ബാധിച്ചിരിക്കുന്നു. പിടികൊടുക്കാതെ പായുന്ന വിമാന ടിക്കറ്റ് ചാർജ് പലരുടെയും പ്ലാനുകളെ തകിടം മറിക്കാൻ പ്രാപ്തിയുള്ളതായി ഇപ്പോൾ മാറിയിരിക്കുന്നു.

ഇങ്ങനെയൊക്കെ സാധാരണ മലയാളികൾ കണക്കുകൂട്ടിയപ്പോൾ പ്രെസ്റ്റണിൽ നിന്നുള്ള കൃപ എന്ന കൊച്ചു മിടുക്കിയുടെ മനസ്സുലച്ചത് റഷ്യൻ ആക്രമണത്തിൽ ജീവൻ പൊലിയുന്ന കൊച്ചു കുട്ടികളെ ഓർത്തിട്ടായിരുന്നു. വാർത്തകൾ എന്നും കാണുന്ന ശീലമുള്ളകൃപ ഇതുമായി എന്ത് ചെയ്യണമെന്നുള്ള ചിന്തയിൽ ആണ് റഷ്യൻ പ്രസിഡന്റ് പുടിന് ഒരു കത്ത് തന്നെ എഴുതാം എന്ന് കരുതിയത്. തന്റെ മനസ്സിലെ ചിന്തകളുടെ തീക്ഷണത അക്ഷരങ്ങളുടെ രൂപത്തിൽ പേപ്പറിൽ എത്തിയപ്പോൾ സ്കൂളിലെ ക്ലാസ് ടീച്ചർ  മിസിസ് റൈറ്റ് അതിശയത്തോടെ അഭിനന്ദിക്കാൻ മറന്നില്ല.

മാത്രമല്ല രണ്ട് മാസങ്ങൾക്ക് മുൻപ് സ്കൂൾ പരിസരത്തെ റോഡുകളുടെ അരികിൽ നിക്ഷേപിച്ച ചപ്പുചവറുകൾ നീക്കം ചെയ്യുന്നതിനായി കൗൺസിലിലേക്ക് ലെറ്റർ അയച്ചു കാര്യം സാധിക്കുന്നതിൽ കൃപയും ക്ലാസിലെ കുട്ടികളും വിജയം നേടിയിരുന്നു. പ്രസിഡന്റ് പുടിന് എഴുതിയ ലെറ്ററിന് ഹെഡ് ടീച്ചേഴ്സ് അവാർഡും ഈ മിടുക്കി കരസ്ഥമാക്കി. ഇതിനെല്ലാം പുറമെ ഇടവക വികാരിയായ ഫാദർ ബാബു, കൃപയ്ക്ക് സ്വതസിദ്ധമായി ലഭിച്ചിരിക്കുന്ന ഈ സഹാനുഭൂതിയെ വാനോളം പുകഴ്ത്താനും മറന്നില്ല. മറ്റുള്ളവരുടെ വിഷമതകളിൽ തന്നാൽ ആവുന്ന സഹായം നൽകുന്ന ഈ കൊച്ചു മിടുക്കി ഇപ്പോൾ പ്രെസ്റ്റൺ മലയാളികളുടെ അഭിമാനമാണ്.

എല്ലാ ബഹുമാനങ്ങളോടും കൂടെ പ്രസിഡന്റ് പുടിനെ അഭിസംബോധന ചെയ്‌തു തുടങ്ങുന്ന കത്ത്… വളരെയേറെ സങ്കടത്തോടെ, താങ്കൾ എന്തുകൊണ്ട് ഇങ്ങനെ അവരോട് ചെയ്യുന്നു എന്ന് ചോദിക്കുന്നു. വളരെ കാതലുള്ള ചോദ്യങ്ങളുമായി മുന്നേറുന്ന കൃപയുടെ കത്ത് പ്രസിഡന്റ് പുടിനെ ഒന്ന് ഓർമ്മിപ്പിക്കുന്നു… ‘നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നഷ്ടപ്പെട്ടാൽ നിനക്ക് എന്ത് പ്രയോജനമെന്ന’ ബൈബിൾ വാക്യം. എന്തൊക്കെ കാരണങ്ങൾ ഉണ്ടെങ്കിലും ഈ യുദ്ധത്തിൽ വേദന അനുഭവിക്കുന്ന നിഷ്കളങ്കരായ കുട്ടികളുടെ ഉള്ളുലയ്ക്കുന്ന ചിത്രമല്ലാതെ മറ്റൊന്നും എന്റെ മനസ്സിൽ തെളിയുന്നില്ല എന്ന് കൃപ അസന്നിഗ്ദ്ധമായി കുറിക്കുന്നു. അച്ഛനമ്മമാരെ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങളെ ഓർത്തു വിഷമത്തോടെ വിനയപുരസ്‌കസരം അപേക്ഷിക്കുന്നു താങ്കൾക്ക് ഈ യുദ്ധം ഒന്ന് നിർത്താൻ പറ്റുമോ എന്ന്…? കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്‌തിരിക്കുന്ന ലെറ്ററിനു മറുപടി ലഭിക്കും എന്ന പ്രതീക്ഷയിലാണ് കൃപ ഇപ്പോൾ ഉള്ളത്.

തൊടുപുഴ ചീനിക്കുഴി സ്വദേശിയായ തങ്കച്ചൻ എബ്രഹാം ലിസമ്മ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് കൃപ. പ്രെസ്റ്റൺ സെന്റ് ഗ്രിഗറി കാത്തലിക് പ്രൈമറി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി. മൂത്ത മകൻ നവീൻ, മറൈൻ എഞ്ചിനീയറിംഗ്, ക്രിസ്റ്റീൻ തങ്കച്ചൻ എ ലെവൽ വിദ്യാർത്ഥിനിയും ആണ്. ലിസമ്മ പ്രെസ്റ്റൺ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്നു. 2004 ലിൽ പ്രെസ്റ്റണിൽ എത്തിയ ആദ്യകാല മലയാളികളിൽ പെടുന്നു തങ്കച്ചനും കുടുംബവും. മുൻ കേരള പൊലീസ് ഉദ്യോഗസ്ഥനാണ് തങ്കച്ചൻ എബ്രഹാം.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

കീവ് : കീവിൽ നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങുന്നതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ. പ്രായപൂര്‍ത്തിയാവാത്ത യുക്രൈനിയന്‍ പെണ്‍കുട്ടികളെ റഷ്യന്‍ പട്ടാളം ബലാത്സഗം ചെയ്തുവെന്ന ആരോപണവുമായി യുക്രൈൻ എംപി ലെസിയ വാസിലെങ്ക്. സ്ത്രീകളുടെ ശരീരത്തില്‍ അടയാളങ്ങള്‍ മുദ്രകുത്തിയെന്നും അവർ ആരോപിച്ചു.

പത്തുവയസ്സ് പോലുമില്ലാത്ത പെണ്‍കുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയുമാണെന്ന് വാസിലെങ്ക് ട്വീറ്റ് ചെയ്തു. നഗരങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണ്. സ്ത്രീകളുടെ ശരീരത്തില്‍ സ്വസ്തിക ചിഹ്നം മുദ്രകുത്തുകയും ചെയ്തു. റഷ്യന്‍ പട്ടാളക്കാരാണ് ഇത് ചെയ്തത്. അവരെ വളര്‍ത്തിയത് റഷ്യന്‍ അമ്മമാരാണ്. അധാര്‍മിക കുറ്റവാളികളുടെ രാജ്യമാണ് റഷ്യയെന്നും വാസിലെങ്ക് കുറിച്ചു. സാധാരണക്കാരുടെ മൃതദേഹങ്ങൾ തെരുവുകളിൽ കിടന്ന് അഴുകുന്നതുൾപ്പെടെയുള്ള ഭയാനകമായ ചിത്രങ്ങളാണ് ബുച്ച, ഇർപിൻ നഗരങ്ങളിൽ നിന്ന് പുറത്തുവരുന്നത്.

ക്രൂരതകള്‍ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും അവര്‍ പങ്കുവെച്ചു. കൈകള്‍ പുറകില്‍ നിന്ന് കെട്ടിയ നിലയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ശേഷം കൊലപ്പെടുത്തിയ യുക്രൈന്‍ പൗരന്മാരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ബുച്ചയിൽ നിന്ന് പുറത്തുവന്നിരുന്നു. ദേഷ്യവും വെറുപ്പും ഭയവും കൊണ്ട് തന്റെ മനസ്സ് മരവിച്ചുപോയെന്ന് പീഡനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലെസിയ വാസിലെങ്ക് ട്വീറ്റ് ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഞ്ചാവ് അടങ്ങിയ മിഠായി ഓർഡർ ചെയ്തു കഴിച്ച ഇരുപത്തിമൂന്നുകാരി മരണപ്പെട്ടു. മരണപ്പെട്ട യുവതിയും സുഹൃത്തും ചേർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച ഇൽഫോഡിലെ വീട്ടിലേക്ക് കഞ്ചാവ് നിറഞ്ഞ സ്വീറ്റ്‌സ് ഓർഡർ ചെയ്തത്. ഓരോന്നുവീതം കഴിച്ചപ്പോൾ തന്നെ ഇരുവർക്കും ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയതായാണ് റിപ്പോർട്ട്. ഉടൻതന്നെ ഇരുവരെയും ഈസ്റ്റ് ലണ്ടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ശനിയാഴ്ച യോടെ ഒരാൾ മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ചികിത്സകൾക്ക് ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഇത്തരത്തിൽ നിരവധി പേർക്ക് കഞ്ചാവ് അടങ്ങിയ പലഹാരങ്ങൾ നൽകിയതായി സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ പക്കൽ കണക്കിൽ കൂടുതൽ പണവും അതോടൊപ്പം തന്നെ മധുരപലഹാരങ്ങളും കണ്ടെത്തിയിട്ടുണ്ട്.

മരണപ്പെട്ട യുവതിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ കൂടുതൽ വ്യക്തമാക്കാൻ ആകൂ എന്നാണ് പോലീസ് നൽകുന്ന വിവരം. ഇത്തരത്തിലുള്ള മിഠായി വാങ്ങിക്കഴിക്കുന്നത് ജനങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. മരണപ്പെട്ട യുവതിയുടെ പേര് വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. സംഭവത്തോട് അനുബന്ധിച്ച് മുപ്പത്തിയേഴുകാരനായ ലിയോൺ ബ്രൗണിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെ ബാർക്കിങ്സൈഡ് മജിസ്ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച ഹാജരാക്കി. മരണപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ നിന്നും ലഭിച്ചിട്ടുള്ള മിഠായികളും വിവിധ തരത്തിലുള്ള ടെസ്റ്റുകൾക്ക് വിധേയമാക്കും എന്ന് പോലീസ് അറിയിച്ചു.

ഇത്തരത്തിലുള്ള ഡ്രഗ് ഡീലർമാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് പോലീസ് അധികൃതർ നൽകുന്ന വിവരം. ഇത്തരം സാധനങ്ങൾ വിൽക്കുന്നവരുടെ വിവരങ്ങൾ ലഭിക്കുന്നവർ ഉടൻതന്നെ പോലീസിൽ അറിയിക്കണമെന്നും നിർദേശം നൽകി കഴിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈസി ജെറ്റിന്റെ യുകെയിൽ നിന്ന് പുറപ്പെടുന്ന 60ഓളം വിമാനസർവീസുകൾ ഇന്നും റദ്ദാക്കപ്പെടുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഇന്നലെ യുകെയിൽ നിന്ന് പുറപ്പെടുന്ന 62 ഫ്ലൈറ്റുകളാണ് സർവീസ് ക്യാൻസൽ ചെയ്തത്. ഈസി ജെറ്റിന് പുറമെ ബ്രിട്ടീഷ് എയർവെയ്സും തങ്ങളുടെ സർവീസുകൾ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു.

തുടർച്ചയായി ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്യുന്നത് യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. കോവിഡ് വ്യാപനം മൂലമുള്ള ജീവനക്കാരുടെ അഭാവം മൂലമാണ് ഫ്ലൈറ്റുകൾ റദ്ദാക്കപ്പെടേണ്ടതായി വരുന്നത്. കോവിഡ് മൂലമുള്ള യാത്രാ നിയന്ത്രണങ്ങൾ അവസാനിച്ചതിനു ശേഷമുള്ള ആദ്യത്തെ അവധിക്കാലത്ത് ഒട്ടേറെ യുകെ മലയാളികളാണ് നാട്ടിലേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി അവസാനനിമിഷം യാത്ര റദ്ദാക്കേണ്ടതായി വരുന്നത് വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.

ജീവനക്കാരുടെ അഭാവം വിമാനത്താവളങ്ങളിലും വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. യാത്രയ്ക്ക് മുമ്പുള്ള സുരക്ഷാ പരിശോധനകൾക്ക് നീണ്ട ക്യൂ ആണ് യാത്രക്കാർക്ക് അഭിമുഖീകരിക്കേണ്ടതായി വരുന്നത്. നീണ്ട ക്യൂ കാരണം പലർക്കും യാത്ര മുടങ്ങിയത് മലയാളംയുകെ ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു . യാത്രയ്ക്ക് മുമ്പുള്ള സുരക്ഷാ ചെക്കപ്പിനായി പതിവിലും നേരത്തെ വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്നതായിരിക്കും ഉത്തമം. കോവിഡ് കാരണം ജീവനക്കാരുടെ അഭാവം സാധാരണനിലയിലും ഇരട്ടിയാണെന്ന് ഈസി ജെറ്റ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

തിരുവനന്തപുരം : ബിബിസി വാർത്തയിൽ ഇടം നേടി നർത്തകി മൻസിയ വിപി. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അടുത്തിടെയാണ് മൻസിയ വീണ്ടും വാർത്തകളിൽ നിറയുന്നത്. അഹിന്ദു ആയതിനാല്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ ക്ഷണിച്ച പരിപാടിയില്‍ നിന്ന് തന്നെ ഒഴിവാക്കിയതായി മൻസിയ വെളിപ്പെടുത്തിയിരുന്നു. തൃശൂര്‍ കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കാനിരുന്ന പരിപാടിയില്‍ നിന്നാണ് ക്ഷേത്രം ഭാരവാഹികള്‍ തനിക്ക് അവസരം നിഷേധിച്ചതെന്ന് വിപി മന്‍സിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ച് നടത്തുന്ന കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാനാണ് മന്‍സിയയെ ക്ഷണിച്ചത്. നോട്ടീസില്‍ പേര് അടക്കം അച്ചടിച്ചതിന് ശേഷമാണ് ഒഴിവാക്കിയതായി ഭാരവാഹികളില്‍ ഒരാള്‍ അറിയിച്ചതെന്ന് മന്‍സിയ പറഞ്ഞു. എന്നാൽ ഇത് മാത്രമല്ല മൻസിയയുടെ കഥ. അത് പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ കൂടിയാണ്.

മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തു നിന്നുള്ള മന്‍സിയ എന്ന മുസ്ലിം പെണ്‍കുട്ടിയുടെയും ക്ഷേത്ര കലകളെ ഉപാസിച്ചതിന്റെ പേരില്‍ ഊരു വിലക്കപ്പെട്ട, അടക്കം ചെയ്യപ്പെടാനുള്ള മണ്ണ് പോലും നിഷേധിക്കപ്പെട്ട ഒരു കുടുംബത്തിന്റെ പോരാട്ടത്തിന്റെയും കഥ. മൂന്നാം വയസ്സ് മുതല്‍ നൃത്തത്തെ, തന്റെ നെഞ്ചോട് ചേർത്തു നിർത്തിയ വ്യക്തിയാണ് മൻസിയ. മൻസിയയെയും മൂത്ത സഹോദരി റൂബിയയെയും നൃത്തപഠന ക്ലാസുകളിലേക്ക് കൊണ്ടുപോയിരുന്നത് ഉമ്മ ആമിനയാണ്.

ചെറുപ്പം മുതല്‍ ഭരതനാട്യവും മോഹിനിയാട്ടവും കഥകളിയും കേരളനാടനവുമെല്ലാം ഒരു പോലെ വഴങ്ങിയ മനസിയക്ക് എട്ടാം ക്ലാസ്സു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂള്‍ കലോത്സവ വേദികളില്‍ ഒന്നാം സ്ഥാനമായിരുന്നു. മന്‍സിയയുടെ പിതാവ് അലവിക്കുട്ടിയും മാതാവ് ആമിനയും തങ്ങളുടെ മക്കളുടെ സ്വപ്നങ്ങളോടൊപ്പം നിന്നു. ഇതിന്റെ പേരിൽ ഏറെ അവഗണനകളും എതിര്‍പ്പുകളും അവർക്ക് ഏറ്റുവാങ്ങേണ്ടതായി വന്നു. ഇസ്ലാം മത വിശ്വാസിയായിരുന്നിട്ടും, കാന്‍സര്‍ ബാധിതയായി മരണപ്പെട്ട ഉമ്മയുടെ കബറടക്കം അടക്കമുള്ള മരണാനന്തര കര്‍മങ്ങള്‍ നടത്താനനുവദിക്കാതെ അവരെ ഒറ്റപ്പെടുത്തിയത് നാട്ടിലെ പുരോഹിതരും പ്രമാണികളുമാണ്.

അതേസമയം, ഊരുവിലക്കിയ സ്വന്തം നാട്ടില്‍ തന്നെ ആഗ്‌നേയ എന്ന പേരില്‍ നൃത്ത വിദ്യാലയം തുടങ്ങിയാണ് മന്‍സിയ മതമൗലിക വാദികള്‍ക്ക് മറുപടി നല്‍കിയത്. മദ്രാസ് സര്‍വകലാശാലയിൽ നിന്ന് എം എ ഭരതനാട്യത്തിൽ ഒന്നാം റാങ്കും നേടി. ഇപ്പോൾ 27 വയസ്സുള്ള മൻസിയ, ഭരതനാട്യത്തിൽ പിഎച്ച്ഡി ചെയ്യുകയാണ്. സംഗീതകലാകാരന്‍ ശ്യാം കല്യാണ്‍ ആണ് ഭർത്താവ്. ആദ്യം മലപ്പുറത്ത് ഹിന്ദു വേഷങ്ങളണിഞ്ഞ് നൃത്തം ചെയ്തതിന് മഹല്ലിൽനിന്ന് പുറത്താക്കി. ഇപ്പോൾ അഹിന്ദുവെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ നൃത്തവേദിയിൽ നിന്ന് വിലക്കി. കലയിൽ മനുഷ്യരെല്ലാം ഒന്നാണെന്ന ചിന്തയിലേക്ക് കേരളം ഇനിയും വളർന്നിട്ടില്ലെന്ന് മൻസിയ പറയുന്നു. മൻസിയക്ക് പിന്തുണയുമായി നിരവധി കലാകാരന്മാർ രംഗത്തെത്തിയിരുന്നു. കൂടൽമാണിക്യം വേദി ബഹിഷ്കരിക്കാനും അവർ തയ്യാറായി. ഇത് മൻസിയയുടെ പോരാട്ടത്തിന്റെ ഫലമാണ്.

Copyright © . All rights reserved