Main News

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ബാർബറി : കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ യുകെയിൽ ‘സൂപ്പർഹീറോ’ ആയി മാറിയ മലയാളി പ്രഭു നടരാജന് ആദരമൊരുക്കി ബ്രിട്ടീഷ് സർക്കാർ. പ്രഗൽഭരായ സന്നദ്ധപ്രവർത്തകർക്ക് നൽകുന്ന ‘യുകെ പോയിന്റ് ഓഫ് ലൈറ്റ് അവാർഡ്’ ആണ് പ്രഭു നടരാജനെ തേടിയെത്തിയത്. ലോക്ക്ഡൗൺ സമയത്ത് നിരവധി ആളുകൾക്ക് ഭക്ഷണവും ചോക്ലേറ്റും വിതരണം ചെയ്യാൻ പ്രഭു എത്തിയത് സാന്താക്ലോസ് അടക്കമുള്ള ഹീറോകളുടെ വേഷം ധരിച്ചാണ്. ആയിരക്കണക്കിന് ആളുകൾക്ക് സന്തോഷ നിമിഷങ്ങൾ സമ്മാനിക്കാനായി പ്രഭു നടത്തിയ പരിശ്രമത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ അഭിനന്ദിച്ചു. ഒപ്പം പ്രഭുവിന്റെ വിലമതിക്കാനാവാത്ത സേവനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. “സൂപ്പർ ഹീറോയുടെ വേഷത്തിലാണ് ഇതെല്ലാം ചെയ്തതെങ്കിലും യഥാർഥ സൂപ്പർ ഹീറോ താങ്കളാണ്.” പ്രഭുവിനയച്ച കത്തിൽ ജോൺസൻ ഇപ്രകാരം കുറിച്ചു.

ജോലിക്കായി 2020 മാർച്ചിലാണ് പാലക്കാട്ടുകാരനായ പ്രഭു നടരാജൻ (34) ഭാര്യ ശില്പ ബാലചന്ദ്രനും മകൻ അദ്വൈതിനുമൊപ്പം യുകെയിലെത്തിയത്. രാജ്യത്ത് എത്തിയ ഉടനെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇത് പ്രഭുവിന്റെ ജോലിസാധ്യതകളെ കാര്യമായി ബാധിച്ചു. എന്നാൽ അതിൽ നിരാശനാകാതെ മറ്റുള്ളവരെ സഹായിക്കാൻ പ്രഭു മുന്നിട്ടിറങ്ങി. ബാൻബറി നഗരത്തിലെ നൂറോളം കുടുംബങ്ങൾക്ക് പ്രഭു ഭക്ഷണം എത്തിച്ചു നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മറ്റുള്ളവരിൽ നിന്ന് ഭക്ഷണം ശേഖരിച്ച് ആവശ്യക്കാർക്ക് നൽകാനായി ഫുഡ്‌ ബാങ്കും ആരംഭിച്ചു.

തനിക്ക് ലഭിച്ച പുരസ്‌കാരം കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി സമർപ്പിക്കുകയാണെന്ന് പ്രഭു അറിയിച്ചു. നാട്ടിൽ പിതാവിനും കുടുംബാംഗങ്ങൾക്കും ഒമ്പത് സുഹൃത്തുക്കൾക്കും കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടതായി പ്രഭു പറഞ്ഞു. “സന്തോഷത്തോടെ ജീവിക്കണമെങ്കിൽ ചുറ്റുമുള്ളവർക്ക് കൂടി നന്മ ചെയ്യാൻ ശ്രമിക്കണം.” പുഞ്ചിരിയോടെ പ്രഭു തന്റെ നിലപാട് വ്യക്തമാക്കി. ഭാര്യയുടെയും മകന്റെയും നഗരത്തിലെ ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇതൊക്കെയും ചെയ്തതെന്ന് പ്രഭു കൂട്ടിച്ചേർത്തു. ബൻബറി എംപി വിക്ടോറിയ പാരെന്റിസും പ്രഭു നടരാജനെ അഭിനന്ദിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യൻ വേരിയന്റ് പിടിമുറുക്കുന്നതായുള്ള വാർത്തകൾക്കിടയിലും ഇന്നലെ ബ്രിട്ടന് ആശ്വാസത്തിൻെറ ദിവസമായിരുന്നു. വളരെ നീണ്ട നാളുകൾക്ക് ശേഷം ഇന്നലെ രാജ്യത്ത് കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2020 മാർച്ച് 7 -ന് ശേഷം കോവിഡ് മൂലമുള്ള മരണങ്ങൾ രേഖപ്പെടുത്താത്ത ആദ്യ ദിവസമായിരുന്നു ഇന്നലെ. രാജ്യത്ത് 3165 പേരാണ് ഇന്നലെ കോവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരാഴ്ചമുമ്പിലത്തെ കണക്കായ 2439 ആയി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനം വർദ്ധനവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

രാജ്യത്ത് ആദ്യമായി കോവിഡ് മരണങ്ങൾ ഇല്ലാതെ ഒരു ദിവസം പിന്നിട്ടതിൻെറ സന്തോഷം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പങ്കുവെച്ചു. വാക്‌സിൻ നമ്മളെയും ഉറ്റവരെയും സുഹൃത്തുക്കളെയും സംരക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യം കോവിഡിൽ നിന്ന് പൂർണമായി മുക്തി നേടിയിട്ടില്ലെന്നും രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിലും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിലും ഉദാസീനത പാടില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യൻ വേരിയന്റിൻെറ വ്യാപനം ഒരു മൂന്നാം തരംഗത്തിൻെറ തുടക്കം ആണെന്ന അഭിപ്രായം ശാസ്ത്രലോകത്തിനുണ്ട്. അതുകൊണ്ടുതന്നെ ലോക്ടൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് നീട്ടിവയ്ക്കണമെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധർക്കുള്ളത്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ജെയിംസ് സൂതെറാൻ എന്ന 59 കാരനെ പട്ടിണിക്കിട്ട് കൊന്ന് 3.5 മില്യൻ പൗണ്ടിൽ നിന്ന് ഒരു ഭാഗം തട്ടിയെടുത്ത കുറ്റത്തിന് ലിൻഡിയ റിക്കാർഡ് (69)നെയാണ് ജീവപര്യന്തത്തിന് വിധിച്ചിരിക്കുന്നത്. ലിൻഡിയയുടെ ഭർത്താവ് 66 കാരനായ വെയിൻ റിക്കാർഡിന് കൊലപാതകത്തിന് കൂട്ടുനിന്ന കുറ്റത്തിന് പത്തര വർഷം കഠിന തടവും വിധിച്ചു. സൗത്ത് ന്യൂവിംഗ് ടണ്ണിലെ ഓസ്ഫോർഡ്ഷെയറിലെ വീട്ടിൽ 2014 ലാണ് ആന്റണിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ജെയിംസ് സൂതെറാന് ആറടിയിലധികം ഉയരമുണ്ടായിരുന്നുവെങ്കിലും മരിക്കുമ്പോൾ ഒൻപത് സ്റ്റോണിൽ താഴെയായിരുന്നു ഭാരം.

സൂതെറാൻെറ അമ്മ മേരിയെ 2012 ൽ 92 ആം വയസ്സിൽ മരിക്കുന്നതുവരെ പരിപാലിച്ചിരുന്ന റിക്കാർഡിന് ഒരു വർഷം 47,000 പൗണ്ട് പ്രതിഫലം നൽകിയിരുന്നു. അതേസമയം അറസ്റ്റിലായപ്പോൾ സൂതെറാൻ മരിച്ചത് അദ്ദേഹത്തിന്റെ ജീവിതശൈലി മൂലമാണെന്നും താൻ കൊലപാതകം നടത്തിയിട്ടില്ലെന്നും ലിൻഡിയ പറഞ്ഞു. അറസ്റ്റിലാകുന്ന സമയത്ത് ലിൻഡിയ സിഗരറ്റ് വലിക്കുന്നതായി ചിത്രങ്ങളിൽ കാണാം. പതിനായിരക്കണക്കിന് പൗണ്ട് തന്റെ മക്കളുടെ വിദ്യാഭ്യാസത്തിൽ ഉൾപ്പെടെ ചെലവഴിച്ചതായി ലിൻഡിയ സമ്മതിക്കുന്നുണ്ട്. മിസ് സൂതെറാൻെറ 1.5 മില്യൺ പൗണ്ടിൻെറ എസ്റ്റേറ്റിന്റെ പകുതിയും മിസ്റ്റർ സൂതെറാൻെറ 3.5 മില്യൺ പൗണ്ട് സമ്പത്തും തട്ടിയെടുത്ത കുറ്റത്തിന് ലിൻഡിയ മാപ്പപേക്ഷിച്ചു. കുറഞ്ഞത് 28 വർഷം തടവ് അനുഭവിക്കണം.

” നിങ്ങൾ പണത്തിനോടുള്ള അത്യാർത്തി മൂലം ജെയിംസ് സൂതെറാന് നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഭക്ഷണവും ജീവജലവും നൽകാതെ മുറിയിലെ തറയിൽ ദിവസങ്ങളോളം പട്ടിണികിടത്തിയാണ് നിങ്ങൾ ആ മനുഷ്യനെ കൊന്നത്.” ക്രൗൺ കോർട്ട് ജഡ് ജ് വിചാരണയ്ക്കിടെ പറഞ്ഞു.

മിസ്റ്റർ സൂതെറാൻെറ മകൾ, അക്കൗണ്ടന്റായ ഹന്നാ സൂതെറാൻ, പിതാവിന്റെ എസ്റ്റേറ്റിനായി നടത്തിയ കേസാണ് വിജയിച്ചത് . ഹന്നയുടെ പിതാവിന്റെ മരണത്തിന് മൂന്ന് വർഷത്തിന് ശേഷം – അവരെ പുറത്താക്കുന്നതുവരെ 2017 വരെ റിക്കാർഡ് കുടുംബം സൂതെറാൻെറ ഫാമിലാണ് താമസിച്ചിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് റിക്കാർഡ്‌സിന്റെ നാല് സുഹൃത്തുക്കൾ കൂടി അറസ്റ്റിലായിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കുട്ടികൾക്ക് നഷ്ടപ്പെട്ട സ്കൂൾ ദിനങ്ങൾ തിരിച്ചുപിടിക്കാനായി സ്കൂൾ സമയം അരമണിക്കൂർ ദീർഘിപ്പിക്കാൻ തീരുമാനം എടുത്തതായുള്ള തീരുമാനം പുറത്ത് വന്നു. ഗവൺമെന്റിൻെറ എഡ്യൂക്കേഷൻ റിക്കവറി കമ്മീഷണറായ സർ കെവാൻ കോളിൻസ് ആണ് ആഴ്ചയിൽ കുറഞ്ഞത് 35 മണിക്കൂറെങ്കിലും സ്കൂൾ വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കുന്ന തരത്തിലുള്ള പദ്ധതി മുന്നോട്ടു വച്ചിരിക്കുന്നത്. കുട്ടികൾക്ക് നഷ്ടമായ സ്കൂൾ ദിനങ്ങൾ തിരിച്ചുപിടിക്കാനായി സർക്കാർ പരിശ്രമിക്കുന്നുണ്ട്. പുതിയ നിർദ്ദേശങ്ങൾ വേനലവധിക്ക് മുമ്പ് പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ 15 ബില്യൺ പൗണ്ട് അതായത് ഏകദേശം 700 പൗണ്ട് ഒരു കുട്ടിക്കായി മൂന്നുവർഷം ഉപയോഗിക്കുന്നതിനോട് ചാൻസലർ റിഷി സുനക് തൻെറ എതിർപ്പ് രേഖപ്പെടുത്തി. പുതിയ അധ്യാപകരെ നിയമിക്കുന്നതും അവർക്ക് പരിശീലനം നൽകുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.

കോവിഡ് -19 മഹാമാരി ലോകമാകെ പടർന്നു പിടിച്ചതോടുകൂടി അത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് സാമ്പത്തിക വിദ്യാഭ്യാസ മേഖലകളെയാണ് . യുകെയിൽ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട അധ്യയന ദിനങ്ങൾ എങ്ങനെ വീണ്ടെടുക്കാം എന്ന ചിന്തയിലാണ് അധികൃതർ.

വേനലവധിക്കാലത്ത് മുഖാമുഖമുള്ള സ്കൂൾ ദിനങ്ങൾ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആഴ്ചകൾ തോറും പ്രത്യേക ട്യൂഷൻ ക്ലാസുകൾ, പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ വീണ്ടും അതേ ക്ലാസ്സിൽ തന്നെ പഠിപ്പിക്കുക, സ്കൂൾ ദിനങ്ങളുടെ ദൈർഘ്യം വർദ്ധിപ്പിക്കുക, കുട്ടികളുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിലൂടെ കൂടുതൽ അറിവ് നേടാനുള്ള കഴിവ് ആർജിക്കുക തുടങ്ങിയ അഞ്ചിന പദ്ധതികളാണ് വിദ്യാഭ്യാസ വിദഗ്ധർ ഗവൺമെൻ്റിന് മുൻപിൽ വച്ചിട്ടുള്ളത്.

പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ക്ലാസ് കയറ്റം നൽകാതിരിക്കുക എന്നത് യുഎസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ സാധാരണമാണെങ്കിലും യുകെയിൽ പതിവില്ല. എന്തായാലും നഷ്ടപ്പെട്ട സ്കൂൾ ദിനങ്ങൾ തിരിച്ചുപിടിക്കാനായി ഗവൺമെൻറ് വൻതോതിൽ തുക വകയിരുത്തിയെങ്കിലും പദ്ധതികൾ നടപ്പാക്കാൻ അധ്യാപക സംഘടനകളുടെയും, സ്കൂളുകളുടെയും സഹകരണം ആവശ്യമാണ്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- യുകെയിലെ കുരുന്നുകളുടെ മാതാപിതാക്കൾക്ക് പ്രതീക്ഷയേകുന്നതാണ് ആർതെറിന്റെ ചികിത്സാ വാർത്ത പുറത്തുവരുന്നതിലൂട ലഭിക്കുന്നത്. 9 മാസം പൂർത്തിയാക്കാതെ, ആറു ആഴ്ചകൾക്ക് മുൻപ് ജനിച്ച ആർതെർ എന്ന കുരുന്നിന് ടൈപ്പ്‌ 1 സ്‌പൈനൽ മസ്‌ക്കുലാർ അട്രോഫി ആണെന്ന് ഡോക്ടർമാർ കണ്ടെത്തി. ഈ വാർത്ത കുഞ്ഞിന്റെ മാതാപിതാക്കൾക്ക് വളരെയധികം ആശങ്കയുളവാക്കുന്നതായിരുന്നു. ഇവരുടെ ഏക ആശ്രയം ലോകത്തിലെതന്നെ ഏറ്റവും വിലകൂടിയ മരുന്നായ സോൾഗെൻസ്മയിലാരുന്നു. ഏകദേശം 1.7 മില്യൺ പൗണ്ട് ആണ് ഈ മരുന്നിന്റെ ഒരു ഡോസിന്റെ വില. ഈ മരുന്ന് എൻഎച്ച്എസിൽ നിന്ന് ലഭിക്കും എന്ന് ഡോക്ടർമാർ അറിയിച്ച നിമിഷം, കുരുന്നിന്റെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നൽകുന്നതായിരുന്നു.

ഇത്തരത്തിൽ ചികിത്സ ലഭിക്കുന്ന ആദ്യത്തെ കുട്ടിയായി തങ്ങളുടെ മകൻ മാറുമെന്ന് അറിഞ്ഞപ്പോൾ തനിക്ക് വളരെ അധികം സന്തോഷം ഉണ്ടായതായി പിതാവ് റീസ് മോർഗൻ പറഞ്ഞു. സൗത്ത് ലണ്ടനിൽനിന്നുള്ള ഒരു പ്ലാസ്റ്റിറർ ആണ് ഇദ്ദേഹം. കുഞ്ഞിന്റെ രോഗാവസ്ഥ അറിഞ്ഞതുമുതൽ വളരെയധികം ടെൻഷനിലും, പ്രതിസന്ധിയിലും ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സ്പൈനൽ മസ്കുലാർ അട്രോഫി ഉള്ള കുരുന്നുകളിൽ ജീവൻ രക്ഷയ്ക്കായി നൽകുന്ന ഈ മരുന്ന് ഇംഗ്ലണ്ടിൽ ലഭിക്കുന്ന ആദ്യത്തെ കുട്ടിയാണ് ആർതർ. ഇവലീന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വച്ചാണ് ആർതറിന്റെ ജീൻ തെറാപ്പി നടത്തിയത്. ഇതിലൂടെ ആർതറിന്റെ ജീവൻ നിലനിർത്തുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കളും ഡോക്ടർമാരും.

രണ്ടുവർഷം മുൻപുവരെ ടൈപ്പ് 1 സ്‌പൈനൽ മസ്കുലാർ അട്രോഫിക്ക് ചികിത്സാരീതികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇത് മുഖ്യമായും കുട്ടികളിൽ കണ്ടുവരുന്ന ഒരു ജനിതക വൈകല്യമാണ്. കഴിഞ്ഞ മാർച്ചിലാണ് സോൾഗെൻസ്മ എൻഎച്ച്എസ് ലഭ്യമാക്കുന്നത്. ഇതിന്റെ നിർമ്മാതാക്കളായ നോവർട്ടിസ് ജീൻ തെറാപ്പീസുമായി ഉണ്ടാക്കിയ കരാറിനെ തുടർന്നാണ് ഇത് ഇംഗ്ലണ്ടിൽ ലഭ്യമായത്. ഏകദേശം 1200 മുതൽ 2500 വരെ ആളുകളാണ് സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് യുകെയിൽ ഉള്ളത്. എല്ലാവർഷവും ഏകദേശം 70 കുഞ്ഞുങ്ങളോളം ടൈപ്പ്‌ 1 സ്‌പൈനൽ മസ്കുലാർ അട്രോഫി ബാധിച്ചാണ് ജനിക്കുന്നത്. ഈ ചികിത്സാരീതി കുഞ്ഞുങ്ങൾക്ക് കൂടെ ലഭ്യമാക്കിയത് ഒരു ചരിത്ര നിമിഷം ആണെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് വ്യക്തമാക്കി.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസ് വാക്സിൻ പാസ്‌പോർട്ടുകൾക്കെതിരായ പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തതിനെ തുടർന്ന് വാക്സിനേഷൻ വിരുദ്ധ പ്രതിഷേധക്കാർ പടിഞ്ഞാറൻ ലണ്ടനിലെ വെസ്റ്റ്ഫീൽഡ് ഷോപ്പിംഗ് സെന്ററിലേക്ക് ഇരച്ചെത്തി.പ്രതിഷേധക്കാർ കാര്യമായ നാശനഷ്ടമുണ്ടാക്കിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ റോഡുകൾ അടച്ചിട്ടു. ജീവനക്കാരുടെ സുരക്ഷയെ മുൻനിർത്തി സമീപപ്രദേശത്തെ കടകളും ഉദ്യോഗസ്ഥർ അടപ്പിച്ചു. കെട്ടിടത്തിന് ഉള്ളിലേക്ക് ഇരച്ചു കയറാൻ ശ്രമിക്കുന്ന പ്രതിഷേധക്കാർ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി. പ്രതിഷേധ പ്രകടനങ്ങളിൽ രണ്ടിടത്തും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു

ട്വിറ്ററിൽ വൈകുന്നേരം 6 30 ഓടെ പങ്കുവച്ച സന്ദേശം ഇങ്ങനെ ” വെസ്റ്റ്‌ ഫീൽഡിലെ പ്രകടനക്കാർ പൊതുസമൂഹത്തിനും കമ്പോളത്തിനും സാരമായ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചു കൊണ്ടിരിക്കുന്നത്, പോലീസ് സ്ഥലത്തുണ്ട് “. 7. 45 ഓടെ പ്രശ്നങ്ങൾ അവസാനിച്ചതായും പോലീസ് സ്ഥലത്തുനിന്ന് പിൻ വാങ്ങിയതായും ട്വീറ്റ് ചെയ്തു. ലണ്ടനിൽ പിന്നീട് പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.പോലീസിനെ ആക്രമിക്കൽ, അക്രമാസക്തമായ പ്രവർത്തനങ്ങൾ , ക്രിമിനൽ കുറ്റം എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലാണ് നാല് പേരെ അറസ്റ്റ് ചെയ്തത്.

കോവിഡ് -19 പ്രതിസന്ധിയോടുള്ള സർക്കാരിന്റെ പ്രതികരണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പാർലമെന്റ് സ്‌ക്വയറിൽ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു, ചില പ്രകടനക്കാർ പാൻഡെമിക് ഒരു തട്ടിപ്പാണെന്ന് പോലും അവകാശപ്പെടുന്നുണ്ട്. പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത പ്രതിഷേധക്കാരിൽ ഒരാൾ ” തനിക്കു സ്വാതന്ത്ര്യം വേണമെന്നും, സർക്കാർ ജനങ്ങളെ പറ്റിക്കുകയാണെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാധ്യമങ്ങളാണ് നുണകൾ പ്രചരിപ്പിക്കുന്നത് എന്നാണ് മറ്റൊരു പ്രതിഷേധക്കാരന്റെ അഭിപ്രായം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

നോർത്ത് ബർമിംഗ്ഹാമിൽ 14 വയസ്സുകാരനെ ഏഴ് പേർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കിംഗ്സ്റ്റാൻഡിംഗിലെ കോളേജ് റോഡിൽ ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് കൊലപാതകം അരങ്ങേറിയത്. ക്രൂരമായ കൊലപാതകത്തിനുശേഷം 7 അക്രമികളും ചെസ്റ്റർ റോഡിലേക്ക് ഓടി രക്ഷപ്പെട്ടതായാണ് പുറത്തുവന്നിരിക്കുന്ന വിവരം.

പോലീസ് ദൃക്സാക്ഷികളിൽ നിന്ന് തെളിവുകൾ ശേഖരിക്കുകയും പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും കൂടുതൽ അറിയുന്നവർ തങ്ങളുടെ വെബ്സൈറ്റിൽ ലൈവ് ചാറ്റിലൂടെ വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. അതുമല്ലെങ്കിൽ 101 , 0800555111 എന്നീ നമ്പറുകളിൽ വിളിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറാൻ സാധിക്കും.

ഷിബു മാത്യൂ.
യുകെയിലേയ്ക്ക് കുടിയേറിയ മലയാളികള്‍, ജീവിക്കുന്ന നാടിന്റെ നിലനില്പിനായി പോരാടുന്ന ജനങ്ങളോടൊപ്പം സമരമുഖത്ത് അണിനിരന്ന സ്‌കന്‍തോര്‍പ്പ് ടാറ്റാ സ്റ്റീല്‍ സമരത്തിന് അഞ്ചു വയസ്സ് തികഞ്ഞു. സ്റ്റീല്‍ വ്യവസായത്തെ ആശ്രയിച്ച് മുന്നോട്ടു പോവുന്ന നോര്‍ത്ത് ലിങ്കണ്‍ ഷയറിലെ സ്‌കന്‍തോര്‍പ്പ് എന്ന ടൗണിലെ ജനങ്ങളെ മുഴുവനായി ആശങ്കയിലാക്കിയ ദിനങ്ങളായിരുന്നു അത്. നോര്‍ത്ത് ലിങ്കണ്‍ ഷയര്‍ കൗണ്‍സിലിന് വര്‍ഷവും മില്യണ്‍ കണക്കിന് പൗണ്ട് ബിസിനസ് ടാക്‌സായി നല്കുന്ന ടാറ്റാ സ്റ്റീല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടപ്പോള്‍ സമീപ പ്രദേശങ്ങളിലുള്ള ചെറുകിട വ്യവസായങ്ങളുടെ നിലനില്പും പ്രതിസന്ധിയിലായി. 5500 ഓളം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. അടച്ചു പൂട്ടലിനെതിരേ ജീവനക്കാര്‍ സമരമുഖത്തെത്തിയപ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കിയ ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കൊപ്പം മലയാളം യുകെ ന്യൂസും പങ്ക് ചേര്‍ന്നിരുന്നു. സമരത്തില്‍ സ്‌കന്‍തോര്‍പ്പ് മലയാളികളുടെ സാന്നിധ്യം അന്ന് ശ്രദ്ധേയമായിരുന്നു.

നാടിന്റെ സുരക്ഷിതത്വത്തിനായി ഇംഗ്ലീഷ് കമ്യൂണിറ്റിയ്‌ക്കൊപ്പം കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുന്നുവെന്ന് സമരത്തില്‍ പങ്കെടുത്ത സ്‌കന്‍തോര്‍പ്പില്‍ താമസിക്കുന്ന പാലാ സ്വദേശിയായ ബിനോയി ജോസഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കൂടാതെ ഈ സമരത്തിന് മലയാളം യുകെ നല്കിയ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറയുന്നു. സ്റ്റീല്‍ ടൗണ്‍ മാര്‍ച്ച് വിജയകരമായി നടന്നതും ഗവണ്‍മെന്റ് ഇടപെട്ടതും പുതിയ മാനേജ്‌മെന്റ് സ്റ്റീല്‍ പ്‌ളാന്റ് ഏറ്റെടുത്തതും സ്‌കന്‍തോര്‍പ്പിന് ഗുണകരമായി. നിരവധി മലയാളി നേഴ്‌സുമാര്‍ ജോലി ചെയ്യുന്ന സ്‌കന്‍തോര്‍പ്പ് എന്‍ എച്ച് എസ് ഹോസ്പിറ്റല്‍ വിപുലീകരിക്കാനുള്ള പദ്ധതികളും ടൗണിന്റെ വികസന മുന്നേറ്റത്തിന്റെ ശുഭസൂചനയാണെന്ന് ബിനോയി ജോസഫ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ബിനോയ് ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
ഇംഗ്ലീഷ് കമ്യൂണിറ്റിയ്ക്കായി മലയാളികള്‍ മുന്നിട്ടിറങ്ങിയതിന്റെ നല്ല ഓര്‍മ്മകള്‍… സ്‌കന്‍തോര്‍പ്പ് എന്ന ഇന്‍ഡസ്ട്രിയല്‍ ഗാര്‍ഡന്‍ സിറ്റിയുടെ നട്ടെല്ലായിരുന്നു ടാറ്റാ സ്റ്റീല്‍ പ്‌ളാന്റ്. ഏകദേശം 30,000 ത്തോളം പേര്‍ക്ക് ജോലി നല്കിയിരുന്ന ബ്രിട്ടീഷ് സ്റ്റീല്‍ പ്‌ളാന്റ് ടാറ്റാ പിന്നീട് സ്വന്തമാക്കി. അന്താരാഷ്ട്ര രംഗത്തുണ്ടായ മത്സരവും കാര്‍ബണ്‍ ടാക്‌സടക്കമുള്ള കടമ്പകളും സ്റ്റീല്‍ വ്യവസായത്തെ തളര്‍ത്തിയതോടെ ഉല്പാദനം കുറഞ്ഞു. അതോടെ ജോലിക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി.
5500 ത്തോളം പേരാണ് 2016 ടാറ്റാ സ്റ്റീലില്‍ ജോലി ചെയ്തിരുന്നത്. കമ്പനി അടച്ചു പൂട്ടലിന്റെ വക്കിലേയ്‌ക്കെന്ന സ്ഥിതിയിലെത്തി. ധാരാളമാളുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന അവസ്ഥ സംജാതമായി. അതിലുപുരിയായി സ്റ്റീല്‍ പ്‌ളാന്റിനെ ആശ്രയിച്ച് പോകുന്ന നിരവധി ചെറിയ വ്യവസായങ്ങളും അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടു. സ്റ്റീല്‍ പ്‌ളാന്റ് അടച്ചു പൂട്ടിയാല്‍ പിന്നെ സ്‌കന്‍തോര്‍പ്പ് എന്ന ടൗണിന്റെ ജീവന്‍ തന്നെയാണ് ഇല്ലാതാകുന്നത് എന്ന യഥാര്‍ത്ഥ്യം തികച്ചും ഭീതിജനകമായിരുന്നു.

ലോക്കല്‍ എം.പിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് ഇടപെടല്‍ ആവശ്യപ്പെട്ട് ടൗണ്‍ സെന്ററില്‍ ഒപ്പുശേഖരണം നടത്തുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ലേബര്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പുണ്ടായിരുന്നതിനാല്‍ ഒപ്പുശേഖരണത്തില്‍ വോളണ്ടിയറാകാന്‍ വിളിയും വന്നു. മലയാളികളാരും ടാറ്റാ സ്റ്റീലിന്റെ പ്‌ളാന്റില്‍ ജോലി ചെയ്യുന്നില്ല എങ്കിലും ജീവിക്കുന്ന നാടിനെ ജീവനെ സംരക്ഷിക്കുവാന്‍ തന്നാലാവുന്നത് ചെയ്യാനുള്ള ഒരു താത്പര്യം തോന്നി. ഒപ്പുശേഖരണം നടത്തിയിട്ടൊന്നും വലിയ കാര്യമുണ്ടെന്ന് എനിയ്ക്ക് തോന്നിയില്ല.

ഞാന്‍ ലോക്കല്‍ എം.പി നിക്ക് ഡേക്കിന് ഒരു ഇമെയില്‍ അയച്ചു. നിക്ക്, ഒപ്പുശേഖരണത്തോടൊപ്പം സ്റ്റീല്‍ പ്‌ളാന്റില്‍ നിന്നും ടൗണ്‍ സെന്ററിലേയ്ക്ക് ഒരു മാര്‍ച്ച് നടത്തിയാല്‍ കൂടുതല്‍ പൊതുജന ശ്രദ്ധ കിട്ടും. മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. ഗവണ്‍മെന്റിന്റെ സത്വര ഇsപെടലിന് ഇത് ഇടയാക്കിയേക്കും. എം.പിയ്ക്ക് ഇ മെയില്‍ അയച്ചാല്‍ പ്രതികരിക്കുമെന്നു പോലും പ്രതീക്ഷിച്ചില്ല. എന്നാല്‍ പിറ്റേന്ന് മറുപടി കിട്ടി. Excellent idea Joseph, താങ്കളുടെ Suggestion Tata Steel ലെ Union ന് forward ചെയ്തിട്ടുണ്ടെന്ന് എം.പി അറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞ് മറ്റൊരു ഇമെയിലും വന്നു. ടാറ്റാ സ്റ്റീലിലെ union ലീഡറിന്റെയായിരുന്നു മെയില്‍. മാര്‍ച്ച് നടത്താനുള്ള നിര്‍ദ്ദേശം യൂണിയനുകള്‍ അംഗീകരിച്ചിരിക്കുന്നു. എന്നോടും മാര്‍ച്ചില്‍ വന്ന് സഹകരിക്കണമെന്ന് ഇ മെയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. നോര്‍ത്ത് ലിങ്കണ്‍ഷയര്‍ കൗണ്‍സിലിന്റെ ഓഫീസിലേയ്ക്ക് ടൗണ്‍ സെന്ററില്‍ നിന്ന് യൂണിയനുകള്‍ സംയുക്തമായി മാര്‍ച്ച് പ്രഖ്യാപിച്ചു.

ഈ വിവരം മലയാളി കമ്യൂണിറ്റിയുമായി ഞാന്‍ പങ്കുവെച്ചു. 20 ഓളം ഫാമിലി കളാണ് അക്കാലത്ത് ഇവിടെയുണ്ടായിരുന്നത്. എന്നോടൊപ്പം മറ്റ് മൂന്നു പേര്‍ കൂടി കൊടി പിടിക്കാന്‍ ധൈര്യപൂര്‍വ്വം അണിനിരന്നു. രാജു കാരിക്കല്‍, മനോജ് കുര്യന്‍, ഷിബു മാത്യു എന്നിവര്‍ക്കൊപ്പം രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത മാര്‍ച്ചില്‍ ഞാനും പങ്കാളിയായി. ഇതിന്റെ ഒരു ന്യൂസ് നല്കാന്‍ ഒരു ശ്രമം നടത്തി. Cotnroversial ആയിട്ടുള്ള ഒരു കാര്യമല്ലാത്തതിനാല്‍ ന്യൂസ് നല്കാന്‍ ആരുമത്ര താല്‍പര്യമൊന്നും പ്രകടിപ്പിച്ചില്ല.

മലയാളം യുകെയുടെ അസോസിയേറ്റ് എഡിറ്ററായ Shibu Mathew ഈ ന്യൂസ് ഏറ്റവും നല്ല രീതിയില്‍ പബ്‌ളിഷ് ചെയ്യാന്‍ നല്കിയ പിന്തുണ ഒരിക്കലും മറക്കാനാവില്ല. സ്‌കന്‍ തോര്‍പ്പിലെ മാര്‍ച്ചിനു ശേഷം ഷെഫീല്‍ഡിലും ബ്രസല്‍സിലും യൂണിയനുകള്‍ മാര്‍ച്ച് നടത്തി. ബിബിസിയടക്കമുള്ള ചാനലുകള്‍ Main ന്യൂസ് നല്കി. യൂറോപ്യന്‍ യൂണിയനും യുകെ ഗവണ്‍മെന്റും ഇടപെട്ടു. ടാറ്റാ സ്റ്റീല്‍ ഗവണ്‍മെന്റിന്റെ പിന്തുണയോടെ പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തു. രണ്ടു വര്‍ഷം മുന്‍പ് സ്റ്റീല്‍ പ്‌ളാന്റ് വീണ്ടും ബ്രിട്ടീഷ് സ്റ്റീല്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു.

അതെ, സ്‌കന്‍തോര്‍പ്പ് എന്ന ചെറിയ ടൗണിന്റെ ജീവനാഡിയായ സ്റ്റീല്‍ പ്‌ളാന്റ് ഇന്നും ആയിരങ്ങള്‍ക്ക് ജോലി നല്കുന്നു. ലോക്കല്‍ ഇന്‍ഡസ്ട്രികളും നന്നായി മുന്നോട്ട് പോകുന്നു. നാടിനായി ശബ്ദമുയര്‍ത്താന്‍ മുന്നിട്ടിറങ്ങിയതിന്റെ ഓര്‍മ്മകള്‍ക്കിന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.

[ot-video][/ot-video]

അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ കൊറോണ വൈറസിൻെറ മൂന്നാം തരംഗം തുടങ്ങിയതായി ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും ഇന്ത്യൻ വേരിയന്റിൻെറ സാന്നിധ്യം പുതിയ കേസുകളുടെ എണ്ണത്തിന് ആക്കം കൂട്ടുന്നതായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പ്രൊഫ. രവി ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. ജൂൺ 21 ഓടുകൂടി അവസാനിക്കുന്ന യുകെയിൽ കോവിഡ് നിയന്ത്രണങ്ങൾ നീട്ടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ ഇളവുകൾ വരുത്തുന്നത് ഇനിയും താമസിപ്പിക്കാൻ സാധിക്കില്ല എന്ന് പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് പറഞ്ഞു. തുടർച്ചയായ അഞ്ചാം ദിനവും യുകെയിൽ മൂവായിരത്തിന് മുകളിൽ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകളിൽ മൂന്നിലൊന്നും ഇന്ത്യൻ വേരിയന്റുകളുടേതാണ്. ഇപ്പോൾ കോവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും എന്നാൽ ഇത് മൂന്നാം തരംഗത്തിൻെറ ആരംഭമാണെന്നും തുടക്കത്തിൽ കേസുകളുടെ എണ്ണം കുറയുകയും പിന്നീട് വൻവർധനവുണ്ടാകുമെന്നും പ്രൊഫസർ ഗുപ് ത ഓർമ്മപ്പെടുത്തി. എന്നാൽ യുകെയിൽ പ്രതിരോധകുത്തിവെയ്പ്പുകൾ ആളുകൾ സ്വീകരിച്ചതിനാൽ മൂന്നാം തരംഗം ഉടനെ ശക്തമാകില്ലെന്നും കുറച്ചുകാലത്തേക്ക് ആളുകൾ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജൂണിൽ നടത്തേണ്ട ലോക് ഡൗൺ ഇളവുകൾ കുറച്ചുനാളത്തേക്ക് നീട്ടിവയ്ക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗവൺമെൻറിൻറെ മുതിർന്ന ശാസ്ത്ര ഉപദേഷ്ടാവായ പ്രൊഫ. ആദം ഫിന്നും ലോക്ക്ഡൗൺ ഇളവുകൾ വൈകിക്കുന്നതിനെ പിന്തുണച്ചു. ഈയൊരവസ്ഥയിൽ ആളുകൾ സാഹചര്യത്തിൻെറ ഗൗരവം മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. യുകെയിലെ വിവിധ സ്ഥലങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളും വ്യത്യസ്തമാണ്. സ്കോട്ടിഷ് ഗവൺമെൻറ് നിയന്ത്രണങ്ങൾ ജൂൺ ഏഴിന് പിൻവലിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം വെയിൽസിൽ ജൂൺ മൂന്നോടെ നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അതേസമയം ഇംഗ്ലണ്ടിലെ നിയന്ത്രണങ്ങൾ പിൻവലിക്കുമോ എന്ന് ജൂൺ 14 ഓടുകൂടി അറിയാൻ സാധിക്കും. ഇനിയും ലോക് ഡൗൺ നീട്ടിയാൽ അത് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന ആശങ്ക പരക്കെയുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രണ്ടുതവണ വിവാഹമോചനം നേടിയ ബോറിസ് ജോൺസനെ പള്ളിയിൽ പുനർവിവാഹം ചെയ്യാൻ അനുവദിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി പുരോഹിതൻ. പ്രതിശ്രുത വധു കാരി സൈമണ്ട്​സിനെ ലളിതമായ സ്വകാര്യ ചടങ്ങിലാണ്​ ജോൺസൻ വിവാഹം ചെയ്​തത്​. റോമൻ കാത്തലിക്ക്​ വെസ്​റ്റ്​ മിനിസ്​റ്റർ കത്തീഡ്രലിലാണ്​ വിവാഹം നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ മുമ്പ് അല്ലെഗ്ര മോസ്റ്റിൻ-ഓവനുമായി ആറ് വർഷക്കാലത്തെ വിവാഹജീവിതം നയിച്ച പ്രധാനമന്ത്രി അതിന് ശേഷം മറീന വീലറുമായി 27 വർഷത്തെ ദാമ്പത്യജീവിതം നയിച്ചു. അതേസമയം മുൻ പങ്കാളി ജീവിച്ചിരിപ്പുണ്ടെങ്കിൽ വിവാഹമോചിതന് പള്ളിയിൽ വെച്ച് പുനർവിവാഹം ചെയ്യാൻ കത്തോലിക്കാ കാനോൻ നിയമം അനുവദിക്കുന്നില്ല. വിവാഹമോചിതരായ സ്വന്തം സഭാംഗങ്ങൾക്ക് പള്ളിയിൽ പുനർവിവാഹം ചെയ്യാനുള്ള അവസരം നിഷേധിച്ചതിനെ തുടർന്ന് കത്തോലിക്കാ പുരോഹിതൻ ഫാദർ മാർക്ക് ഡ്രൂ തന്റെ നിരാശ ട്വിറ്ററിൽ പങ്കുവെച്ചു.

“ഈറ്റനിലായിരുന്നപ്പോൾ കത്തോലിക്കാസഭയിൽ നിന്ന് പുറത്തുപോയി രണ്ടുതവണ വിവാഹമോചനം നേടിയ ബോറിസ് ജോൺസൻ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ വെച്ച് എങ്ങനെ വിവാഹം ചെയ്തുവെന്ന് ആരെങ്കിലും വിശദീകരിക്കാമോ? അതേസമയം വിശ്വാസത്തിൽ നിലനിൽക്കുന്ന, രണ്ടാം വിവാഹം ആഗ്രഹിക്കുന്ന കത്തോലിക്കരെ പള്ളിയിൽ വെച്ച് വിവാഹം ചെയ്യിപ്പിക്കുന്നത് അസാധ്യമാണ്.” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നിരുന്നാലും, ജോൺസന്റെ അവസാന രണ്ട് വിവാഹങ്ങളും കത്തോലിക്കാ ചടങ്ങുകളായി സഭ കണക്കാക്കുന്നില്ല. “നിങ്ങൾ ഒരു റോമൻ കത്തോലിക്കനാണെങ്കിൽ നിങ്ങളുടെ വിവാഹത്തിന് ഒരു റോമൻ കത്തോലിക്കാ പുരോഹിതനോ ഡീക്കനോ മേൽനോട്ടം വഹിക്കണം.” സഭാ, കാനോൻ അഭിഭാഷകനായ മാറ്റ് ചിനറി ടൈംസ് റേഡിയോയോട് പറഞ്ഞു.

കത്തോലിക്കാസഭയ്ക്ക് പുറത്ത് വിവാഹം കഴിക്കാൻ നിങ്ങളുടെ ബിഷപ്പിന്റെ മുൻ അനുമതി ലഭിച്ചില്ലെങ്കിൽ മറ്റേതെങ്കിലും വിവാഹത്തിന് സാധുതയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രധാനമന്ത്രി ഒരു കത്തോലിക്കനായി സ്നാനമേറ്റെങ്കിലും സ്വകാര്യ സ്കൂളിൽ പഠിക്കുമ്പോൾ ആംഗ്ലിക്കൻ ആയി സ്ഥിരീകരിക്കപ്പെട്ടു. കത്തീഡ്രലിലെ വിവാഹത്തെത്തുടർന്ന് ജോൺസനും സിമൻസും നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിലെ പൂന്തോട്ടത്തിൽ ഒരു ചെറിയ സ്വീകരണം ഏർപ്പെടുത്തി. കഴിഞ്ഞ വർഷം ദമ്പതികൾക്ക് വിവാഹത്തിന് മുമ്പുള്ള നിർദ്ദേശങ്ങൾ നൽകുകയും മകൻ വിൽഫ്രെഡിനെ സ്നാനപ്പെടുത്തുകയും ചെയ്ത പുരോഹിതൻ ഡാനിയൽ ഹംഫ്രീസ് ആണ് ഇവരുടെ വിവാഹത്തിന് മുഖ്യ കാർമികത്വം വഹിച്ചത്.

RECENT POSTS
Copyright © . All rights reserved