ന്യൂസ് ഡെസ്ക് മലയാളം യുകെ
ഭാവിയിൽ വാക്സിൻ ലഭ്യതയുടെ കുറവുമൂലം പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ രാജ്യം ആരംഭിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. വാക്സിൻ നിർമ്മാണത്തിൽ സ്വയം പര്യാപ്തമാകാനുള്ള നീക്കങ്ങൾ തുടങ്ങിയതായി അദ്ദേഹം വെളിപ്പെടുത്തി. ഇതിൻറെ ഭാഗമായി 60 ദശലക്ഷം നോവാവാക്സ് ബ്രിട്ടനിൽ തന്നെ നിർമ്മിക്കാനുള്ള കരാറിനാണ് ധാരണയായിരിക്കുന്നത്. കൊറോണ വൈറസിനെതിരെ 96% സംരക്ഷണമാണ് നോവാവാക്സ് നൽകുന്നത്. എന്നാൽ കെന്റ് വേരിയന്റിനെതിരെ 86% ഫലപ്രദമാണെന്നത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. നിശ്ചിത ഇടവേളകളിൽ വാക്സിൻ വിതരണം തുടർച്ചയായി ചെയ്യേണ്ടതായി വരുന്നതിനാൽ വാക്സിൻ നിർമാണത്തിലെ മുതൽമുടക്ക് ഭാവിയിലേക്കുള്ള മുതൽക്കൂട്ടായാണ് രാഷ്ട്രീയനേതൃത്വം വിലയിരുത്തുന്നത്.
വാക്സിൻ വിതരണത്തിലും രോഗനിയന്ത്രണത്തിനും ബ്രിട്ടൻ കൈവരിച്ച നേട്ടം പ്രശംസനീയമായിരുന്നു. ലക്‌ഷ്യം വച്ചിരുന്ന സമയത്തുതന്നെ മുൻഗണനാക്രമത്തിലുള്ള വിഭാഗത്തിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാൻ രാജ്യത്തിനായി. എന്നാൽ പ്രതിരോധ കുത്തിവെയ്പ്പിൻെറ മുന്നോട്ടുള്ള കുതിപ്പിനെ താളം തെറ്റിക്കുന്ന വാക്സിൻ ലഭ്യതയുടെ കുറവിനെ കുറിച്ചുള്ള വാർത്തകളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. വാക്സിൻ കയറ്റുമതി സംബന്ധിച്ച് യൂറോപ്യൻ യൂണിയനും ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ സമയബന്ധിതമായി പ്രതിരോധകുത്തിവെയ്പ്പ് പൂർത്തീകരിക്കാനുള്ള ബ്രിട്ടൻെറ യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങളെ തുരങ്കം വെയ്ക്കുന്നതായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതിന് പേരുക്കേട്ട നാടായ ചൈനയിലെ ആദ്യത്തെ അത്ഭുതമാണ് വന്‍ മതില്‍. ഇപ്പോഴിതാ മറ്റൊരു അത്ഭുതപ്പെടുത്തുന്ന കാഴ്ചയുമായി ചൈന വീണ്ടും രംഗത്ത്. ഇത്തവണ ഒരു ഗ്ലാസ് പാലമാണ്. നിരവധി ഗ്ലാസ് പാലങ്ങൾ ചൈനയിൽ ഉണ്ടെങ്കിലും ഇതിനൊരു പ്രത്യേകതയുണ്ട്. വളഞ്ഞിരിക്കുന്ന, രണ്ട് നിലകളുള്ള പാലം. ആളുകൾക്ക് മുകളിലൂടെയും നടക്കാൻ കഴിയും. 328 അടി നീളമുള്ള (100 മീറ്റർ) റൂയി പാലം ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഷെൻസിയാഞ്ചു താഴ്‌വരയിലാണ് നിർമിച്ചിരിക്കുന്നത്. ചിത്രങ്ങളും വിഡിയോകളും സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പാലത്തിന്റെ ഘടനയും രൂപവും പേടിപ്പെടുത്തുന്നതാണെന്ന് ഒട്ടേറെ ആളുകൾ അഭിപ്രായപ്പെട്ടു. മലയിടുക്കിൽ നിന്ന് 459 അടി (140 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന പാലം വ്യാജമാണെന്ന വാദവുമായി പലരും രംഗത്തെത്തി.
2008 ലെ ഒളിമ്പിക്‌സിനായി ബീജിംഗിന്റെ ബേർഡ് നെസ്റ്റ് സ്റ്റേഡിയത്തിന്റെ രൂപകൽപ്പനയിൽ പങ്കാളിയായ സ്റ്റീൽ ഘടന വിദഗ്ദ്ധനായ ഹെ യുൻചാങ്ങാണ് പാലം രൂപകൽപ്പന ചെയ്തത്. യഥാർത്ഥത്തിൽ മൂന്ന് പാലങ്ങൾ ഉൾക്കൊള്ളുന്നതുപോലെയാണ് രൂപകല്പന. ഏറ്റവും അടിഭാഗം പൂർണമായും ഗ്ലാസ്സിലാണ് നിർമിച്ചിരിക്കുന്നത്. മുകളിലെ നടപ്പാത താഴേക്ക് വളഞ്ഞിരിക്കും. കഴിഞ്ഞ സെപ്റ്റംബറിൽ തുറന്നതിന് ശേഷം 200,000 ൽ അധികം ആളുകൾ പാലം സന്ദർശിച്ചിട്ടുണ്ട്. ഇത് പ്രദേശത്തെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായി മാറി.
രണ്ട് പാറക്കൂട്ടങ്ങൾക്കിടയിൽ 755 അടി ഉയരത്തിൽ തൂങ്ങിക്കിടക്കുന്ന ഹോംഗ്യാഗു സിനിക് ഏരിയയിലെ പാലം, 99 ഗ്ലാസ് പാനലുകൾ കൊണ്ട് നിർമിച്ച, 430 മീറ്റർ നീളമുള്ള ഴാങ്‌ജിയാജി ഗ്ലാസ് പാലം, ഒരു നദിക്കു കുറുകെ നിർമിച്ചിരിക്കുന്ന ഷാപോടോ സസ്പെൻഷൻ ബ്രിഡ്ജ്, ഹൈനാൻ പ്രവിശ്യയിലെ യാലോംഗ് ബേ ട്രോപ്പിക്കൽ പാരഡൈസ് ഫോറസ്റ്റ് പാർക്കിലെ കുന്നുകൾക്ക് മുകളിൽ നിർമിച്ചിരിക്കുന്ന ഗ്ലാസ് പാലം എന്നിവ ചൈനയിലെ ഏറ്റവും വലുതും പേടിപ്പെടുത്തുന്നതുമായ ഗ്ലാസ് പാലങ്ങളാണ്.
ലണ്ടൻ : സഞ്ജീവ് ഗുപ്തയുടെ സഹായ അഭ്യർത്ഥന സർക്കാർ നിരസിച്ചതിനു പിന്നാലെ ആയിരക്കണക്കിന് ജോലികൾ ഭീഷണിയിൽ. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് വ്യവസായിയും ലിബർട്ടി ഹൗസ് ഗ്രൂപ്പ്സിന്റെ സ്ഥാപകനുമായ ഗുപ്ത, 35,000 ത്തിൽ അധികം ആളുകൾ ജോലി ചെയ്യുന്ന ജിഎഫ്‌ജി അലയൻസിന്റെ സിഇഒയും ചെയർമാനുമാണ്. അദ്ദേഹത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായിരുന്ന ഗ്രീൻസിൽ ക്യാപിറ്റൽ ഈ മാസം വൻ തകർച്ച നേരിട്ടിരുന്നു. ഇതിന്റെ അഘാതമാണ് ജിഎഫ്‌ജി അലയൻസിനെയും ബാധിച്ചത്. ബ്രിട്ടനിൽ അയ്യായിരത്തോളം പേർ ജോലി ചെയ്യുന്ന ജി.എഫ്.ജി വ്യാഴാഴ്ച സർക്കാരിനോട് അടിയന്തര വായ്പ ആവശ്യപ്പെട്ടെങ്കിലും അഭ്യർത്ഥന നിരസിക്കപ്പെട്ടു. 170 മില്യൺ പൗണ്ടായിരുന്നു അടിയന്തര വായ്പയായി ആവശ്യപ്പെട്ടത്. ഇങ്ങനൊരു ഭീഷണി ഉടലെടുത്തതോടെ തൊഴിലവസരങ്ങൾ സംരക്ഷിക്കാൻ മന്ത്രിമാർ തയ്യാറെടുക്കുകയാണ്.
ഗ്രീൻസിലിന്റെ പരാജയവും ജിഎഫ്‌ജിയിലെ പ്രതിസന്ധിയും മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെയും വലച്ചിരുന്നു. 49 കാരനായ ഗുപ്തയുടെ വളർച്ച ലക്സ് ഗ്രീൻസിലിന്റെ ഗ്രീൻസിൽ ക്യാപിറ്റലിന്റെ പിന്തുണയോടെ ആയിരുന്നു. ഗ്രീൻസിലിന്റെ പ്രധാന ഉപദേശകരിൽ ഒരാളായിരുന്നു ഡേവിഡ് കാമറൂൺ. ലോകത്ത് പലയിടങ്ങളിലായി പ്രവർത്തിക്കുന്ന സ്റ്റീൽ കമ്പനിയാണ് ജി. എഫ്. ജി. ലിബർട്ടി സ്റ്റീലും ഉൾപ്പെടുന്നു.
യുകെയിൽ ലിബർട്ടി സ്റ്റീലിന് 12 പ്ലാൻറ്റുകളും അതിൽ 3000 ത്തോളം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റീൽ ഉത്പാദകരാണ് ഇവർ. വായ്പ നൽകിയാൽ അത് പല പ്രശ്നങ്ങൾക്കും കാരണമാകുമെന്ന ഭീതിയാണ് അടിയന്തര വായ്പ നിരസിക്കാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ലിബർട്ടി സ്റ്റീലുമായി സർക്കാർ ചർച്ചകൾ നടത്തിവരിയാണെന്ന് ബിസിനസ് ഡിപ്പാർട്മെന്റ് വക്താവ് അറിയിച്ചു. കമ്പനിയുമായി അടുത്തിടപഴകാൻ സർക്കാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റീൽ വ്യവസായത്തിന് സർക്കാർ എപ്പോഴും സഹായം നൽകുന്നുണ്ടെന്നും കഴിഞ്ഞ ഏതാനും വർഷങ്ങളിലായി 500 മില്യൺ പൗണ്ട് അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ വക്താവ് അറിയിച്ചു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ലോക് ഡൗൺ നിയന്ത്രണങ്ങളുടെ കൂച്ചുവിലങ്ങുകളിൽനിന്ന് ഇന്ന് ബ്രിട്ടീഷ് ജനത ഭാഗികമായ സ്വാതന്ത്ര്യം നേടുകയാണ്. 6 ആളുകളുടെ ഗ്രൂപ്പുകൾക്ക് പുറത്തുള്ള ഒത്തുചേരലുകൾ ഇന്നുമുതൽ സാധ്യമാകും. ഈസ്റ്റർ ദിനങ്ങളിൽ തങ്ങളുടെ ഉറ്റവരെയും ബന്ധുക്കളെയും സന്ദർശിക്കാൻ ഇത് ജനങ്ങൾക്ക് വഴിയൊരുക്കും എന്നാണ് കരുതപ്പെടുന്നത്. അതോടൊപ്പം തന്നെ ചില കായിക ഇനങ്ങൾക്കും ഇളവുകൾ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഫുട്ബോൾ, ക്രിക്കറ്റ്, ടെന്നീസ്, ബാസ്ക്കറ്റ് ബോൾ, ഉൾപ്പെടെയുള്ള കായികവിനോദങ്ങൾ ഇന്നുമുതൽ ആരംഭിക്കാൻ സാധിക്കും.
എന്നാൽ അനുവദിക്കപ്പെട്ട ഇളവുകൾ ആസ്വദിക്കുമ്പോഴും ജാഗ്രത കൈവിടാൻ പാടില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പുനൽകി. യൂറോപ്യൻ രാജ്യങ്ങളിൽ ഉടനീളം കോവിഡ് -19 കേസുകൾ കുതിച്ചുയരുന്നത് നമ്മൾക്ക് പാഠമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ നൽകിയിരിക്കുന്ന വാക്സിൻ വഴിയായി ആർജ്ജിച്ച പ്രതിരോധ ശേഷിയെ കവച്ചുവയ്ക്കാൻ കെൽപ്പുള്ള ജനിതക മാറ്റം വന്ന കോവിഡ് വൈറസുകൾക്കെതിരെ കരുതിയിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പ്രതിരോധകുത്തിവെയ്പ്പുകൾ ജനങ്ങൾക്ക് നൽകുന്നതിൽ രാജ്യത്തിൻറെ മുന്നേറ്റം തുടരുകയാണ്. ഔദ്യോഗിക കണക്കുപ്രകാരം 30 ദശലക്ഷത്തിലധികം ജനങ്ങൾക്ക് പ്രതിരോധ വാക്സിൻെറ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. അതായത് മുതിർന്ന പൗരന്മാരിൽ 57 ശതമാനം പേർക്കും യുകെയിൽ വാക്‌സിൻ നൽകാൻ സാധിച്ചത് കോവിഡിനെതിരെയുള്ള യുദ്ധത്തിൽ രാജ്യത്തിന് ആത്മവിശ്വാസം നൽകുന്നതായി. 50 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ 15 -നുള്ളിൽ ആദ്യ ഡോസ് വാക്സിൻ നൽകാനാണ് ഇപ്പോൾ രാജ്യം ലക്ഷ്യമിടുന്നത്. യുകെയിൽ രോഗവ്യാപനവും മരണനിരക്കും മുമ്പത്തേക്കാൾ കുറയുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് 30 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. 3862 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടണിലെ സ്കൂളിൽ കുട്ടികൾക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങളെ സംബന്ധിച്ച ചർച്ചകൾ രാജ്യമെമ്പാടും നടക്കുകയാണ്. ദേശീയ വിവാദമായി ഈ വിഷയം മാറി കഴിഞ്ഞെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. പോലീസ് ഇതിനായി ഒരു ഹെൽപ്പ് ലൈനും തുടങ്ങിയിട്ടുണ്ട്. നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിക്കാർക്ക് എല്ലാം തന്നെ ആവശ്യമായ സംരക്ഷണം ഉറപ്പു നൽകുമെന്ന് മന്ത്രി അറിയിച്ചു.’എവെരിവൺ ഈസ് ഇൻവൈറ്റെഡ് ‘ എന്ന പേരിലുള്ള വെബ്സൈറ്റിൽ നിരവധി പേരാണ് തങ്ങൾക്ക് സംഭവിച്ച ദുരനുഭവങ്ങളെപ്പറ്റി പരാതി നൽകിയിരിക്കുന്നത്.
നിലവിൽ ആറായിരത്തോളം പരാതികളാണ് ലഭിച്ചിരിക്കുന്നത് എന്നാണ് അധികൃതർ അറിയിക്കുന്നത്. വളരെ ചെറിയ കുട്ടികൾപോലും പരാതി നൽകിയവരിൽ ഉൾപ്പെടുന്നു. സ്കൂൾ ക്യാമ്പസുകളിലും മറ്റു കുട്ടികളിൽ നിന്നും അവർ അനുഭവിക്കുന്ന ലൈംഗികപരമായ അതിക്രമങ്ങളാണ് പരാതിയിൽ ഉൾപ്പെടുന്നത്.
ചിലർ തങ്ങളുടെ പേര് നൽകാതെയും വെബ്സൈറ്റിൽ പരാതികൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ സ്കൂളുകളുടെ പേര് മിക്കവാറും എല്ലാവരും തന്നെ വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് നൽകി പാർട്ടികളിലും മറ്റും കൊണ്ടുപോയി തങ്ങളെ ഉപദ്രവിച്ചതായി പല കുട്ടികളും പരാതികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഇത്തരം പരാതികൾ സ്വീകരിക്കുന്നതിനായി ഒരു ഹെൽപ്പ് ലൈൻ അടുത്ത ആഴ്ച മുതൽ ആരംഭിക്കുന്നതാണ്. ഇതിലേക്ക് എല്ലാവരും തങ്ങളുടെ പരാതികൾ നൽകണമെന്ന് പോലീസ് അധികൃതർ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള അതിക്രമങ്ങൾ ഒരിക്കലും അനുവദിക്കാൻ പാടില്ലെന്ന് നാഷണൽ പോലീസ് ചീഫ് കൗൺസിൽ, ചീഫ് കോൺസ്റ്റബിൾ സൈമൺ ബെയിലി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മോഷണം,മദ്യപിച്ച് വാഹനമോടിക്കൽ, പിടിച്ചുപറി, കടന്നുകയറ്റം, മയക്കുമരുന്നും ആയുധങ്ങളും കൈവശം വയ്ക്കുക, പൊതുസ്ഥലത്ത് ക്രമസമാധാനം തകർക്കുന്ന രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുക തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇവർ. സാറ എവറാർഡിന്റെ കൊലപാതകത്തെ തുടർന്ന് സേന അങ്ങേയറ്റം വിമർശനങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ക്രിമിനൽ റെക്കോർഡുകൾ ഉള്ള 150 പേരും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപാണ് പ്രശ് നക്കാർ ആയിരുന്നത് എന്ന് സേന പ്രതികരിച്ചിട്ടുണ്ട്. ഒന്നിൽ കൂടുതൽ ക്രിമിനൽ റെക്കോർഡുകൾ എത്ര പോലീസുകാരുടെ പേരിലുണ്ട് എന്നതിനെപ്പറ്റി സേന ഇതു വരെ മിണ്ടിയിട്ടില്ല.
കുറ്റം ചെയ്യുന്ന സമയത്തെ പ്രതികളുടെ പ്രായം കൂടി കണക്കിലെടുത്താണ് റിക്രൂട്ട്മെന്റ് നടത്തിയിരിക്കുന്നത്, കുറ്റം ചെയ്ത ശേഷമുള്ള വർഷങ്ങളുടെ റെക്കോർഡ് കൂടി പരിഗണിക്കേണ്ടതുണ്ട്. ചെയ്ത കുറ്റത്തിന് ഗൗരവം കണക്കിലെടുത്ത്, ഒരിക്കൽ ചെയ്ത കുറ്റം ആവർത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് , ജോലിയിൽ പ്രവേശിക്കുന്ന സമയത്തെ സ്വഭാവ സവിശേഷതകൾ കൂടി പരിഗണിച്ചു മാത്രമാണ് റിക്രൂട്ട്മെന്റുകൾ നടത്തിയത്. ഒരു തെറ്റിന്റെ പേരിൽ ജീവിതം മുഴുവൻ ഹോമിക്കാൻ ആവില്ല. മുതിർന്നതിനു ശേഷവും അഴിമതിയും അക്രമ സ്വഭാവവും കാണിക്കുന്നവരെയും പദവി ദുരുപയോഗപ്പെടുത്തും എന്ന് ഉറപ്പുള്ളവരെയും സേനയിൽ എടുത്തിട്ടില്ല. സ്വന്തം ജോലിയിലും ജീവിതത്തിലും നിയമം മുറുകെ പിടിക്കുന്നവരാവണം ഉദ്യോഗസ്ഥർ എന്ന നിർബന്ധം മെറ്റ് സേനയ്ക്ക് ഉണ്ട്. നിലവിൽ 32000 പോലീസുകാരാണ് സേനയിൽ ഉള്ളത്.
സാറയുടെ കൊലപാതകത്തെ തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത സ്ത്രീകളെ പുരുഷന്മാരായ ഉദ്യോഗസ്ഥർ നിലത്തേക്ക് അമർത്തുന്ന ചിത്രം പുറത്തുവന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നിലവിൽ സമാധാനപരമായ രീതിയിൽ പ്രതിഷേധങ്ങൾ നടത്തുന്നവരെ പോലീസിന് പൊതുസമൂഹത്തെ ശല്യം ചെയ്യുന്നവരായി തോന്നിയാൽ അറസ്റ്റ് ചെയ്യാൻ കഴിയും.1990 മുതലുള്ള കസ്റ്റഡി മരണങ്ങളുടെ എണ്ണം 1,781ആണെങ്കിലും ഒറ്റ പോലീസ് ഓഫീസർ പോലും ഇതുവരെ നടപടി നേരിട്ടിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് രാജ്യത്ത് യുദ്ധകാലാടിസ്ഥാനത്തിൽ മുന്നേറുകയാണ്. മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ അപേക്ഷിച്ച് രോഗവ്യാപനവും മരണനിരക്കും യുകെയിൽ കുറയുന്നതിൻെറ പ്രധാന കാരണം ലോക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കാൻ കാണിച്ച ശുഷ്കാന്തിയും പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നതിൽ നേടിയെടുത്ത മുന്നേറ്റവും ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ വാക്‌സിൻ ലഭ്യതയിലെ കുറവ് യുകെയിലെ പ്രതിരോധ കുത്തിവെയ്പ്പുകളുടെ താളം തെറ്റിക്കുമോ എന്നതാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള വാക്‌സിൻ കയറ്റുമതിയിലെ അനിശ്ചിതത്വവും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ വാക്സിൻ കയറ്റുമതി നിരോധനവും ആയിരുന്നു ഇതിനുള്ള പ്രധാന കാരണങ്ങൾ.
കൾച്ചർ സെക്രട്ടറി ഒലിവർ ഡൗഡെൻ
എന്നാൽ വാക്സിൻ വിതരണത്തിലെ എല്ലാ ആശങ്കകളെയും തള്ളി യുകെ കൾച്ചർ സെക്രട്ടറി ഒലിവർ ഡൗഡെൻ ആത്മവിശ്വാസത്തോടെ രംഗത്തുവന്നു. പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് ലഭിച്ചവർക്ക് നിശ്ചിത സമയപരിധിയായ 12 ആഴ്ചയ്ക്കുള്ളിൽ അടുത്ത ഡോസ് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെ ശരിയായ പ്രതിരോധം ശരീരം ആർജ്ജിക്കാൻ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കേണ്ടത് ഒഴിവാക്കാനാകില്ല. മോഡോണയുടെ പ്രതിരോധ വാക്‌സിൻ ഏപ്രിലിൽ വിതരണത്തിനായി രാജ്യത്ത് എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. എന്നാൽ ശരിയായ രീതിയിൽ കാര്യങ്ങൾ പോകുന്നത് അനുസരിച്ച് മാത്രമേ സ്വാതന്ത്ര്യം നൽകാനാവൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പൊതുസ്ഥലങ്ങളിൽ ആറുപേർക്ക് ഒത്തു കൂടാമെന്ന ഇളവ് വീണ്ടും നിലവിൽ വന്നിരിക്കുകയാണ്. എന്നാൽ ജനങ്ങൾ ഇളവുകൾ അനുവദിക്കുന്നതിന് മുൻപുതന്നെ ലണ്ടനിലും മറ്റും പുറത്തിറങ്ങിയിരിക്കുകയാണ്. ജനങ്ങൾ എപ്പോഴും ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശമാണ് പ്രധാനമന്ത്രി വീണ്ടും നൽകിയത്. കൊറോണ പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ ശനിയാഴ്ച കുറവ് രേഖപ്പെടുത്തി. 4715 പേർ മാത്രമാണ് ശനിയാഴ്ച പോസിറ്റീവ് ആയത്. ഏഴുദിവസത്തിനുള്ളിൽ കൊറോണ മരണ നിരക്കിൽ 40 ശതമാനത്തോളം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ഇംഗ്ലണ്ടിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് നീക്കം. എന്നാൽ ഇത്തരം ഇളവുകൾ അനുവദിക്കുന്നത് കേസുകൾ കൂടാൻ ഇടയാകരുതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു
.
എന്നാൽ ചിലയിടങ്ങളിൽ, ലോക് ഡൗൺ നിയന്ത്രണങ്ങൾ ഒന്നും തന്നെ പാലിക്കാതെ ആളുകൾ പുറത്തിറങ്ങി. അടുത്താഴ്ച ലോക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തുമ്പോൾ ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് പോലീസ് അധികൃതരും അറിയിച്ചിട്ടുണ്ട്. രാത്രി പത്തു മണിവരെ കടകൾ തുറക്കാൻ ഉള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ യൂറോപ്പിന്റെ പല ഭാഗങ്ങളിലും മൂന്നാം ഘട്ട കൊറോണ ബാധ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്.
ബ്രിട്ടനിൽ അവധിക്കാലം ആഘോഷിക്കുന്നത് ഇതുവരെയും നിരോധിച്ചിരിക്കുകയാണ്. കൂടുതൽ ഇളവുകൾ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ബ്രിട്ടനിൽ ജനങ്ങൾ. എന്നാൽ ജാഗ്രത കൈവെടിയരുത് എന്ന നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് ബാധയുടെ ഇടയിലും മറ്റു രോഗങ്ങൾ ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു. ആശുപത്രികൾ കോവിഡിനെ തുരത്താൻ പരിശ്രമിക്കുമ്പോൾ മറ്റു രോഗങ്ങൾക്ക് മതിയായ ചികിത്സ ലഭിക്കാതെ പോകുകയാണ്. ചാൾസ് രാജകുമാരന്റെ സ്റ്റെപ്സൺ ടോം പാർക്കർ ബൗൾസിന്റെ കാമുകിയും പ്രമുഖ ജേർണലിസ്റ്റുമായ ആലീസ് പ്രോകോപ് ക്യാൻസർ ബാധിച്ച് മരണമടഞ്ഞു. കോവിഡ് കാരണം ക്യാൻസർ രോഗനിർണയം വളരെ വൈകിപോയിരുന്നു. ഇതാണ് 42കാരിയായ ആലീസിനെ മരണത്തിലേക്ക് തള്ളിവിട്ടത്. മൂന്നു കുട്ടികളുടെ അമ്മ കൂടിയായ ആലീസ്, ടോമുമായി രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. ആലീസ് പ്രോകോപ്പിന്റെ മരണത്തെക്കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയതായി മുൻ ബിബിസി അവതാരക മിസ് മക്ഗൊവൻ ട്വീറ്റ് ചെയ്തു. അവളോടൊത്തുള്ള നിമിഷങ്ങൾ വളരെ രസകരമായിരുന്നുവെന്ന് ടോം വെളിപ്പെടുത്തി.
പകർച്ചവ്യാധിയുടെ സമയത്ത് രോഗനിർണയത്തിലുണ്ടായ കാലതാമസം മൂലം പതിനായിരക്കണക്കിന് ക്യാൻസർ രോഗികൾക്ക് ചികിത്സ നഷ്ടപ്പെടുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ക്യാൻസർ റിസർച്ച് യുകെ വിശകലനം ചെയ്ത കണക്കുകൾ പ്രകാരം കഴിഞ്ഞ മാർച്ച് മുതൽ ജനുവരി വരെ ശ്വാസകോശ അർബുദത്തിനുള്ള റഫറലുകൾ 34 ശതമാനം കുറഞ്ഞു. ശ്വാസകോശ അർബുദം ഉണ്ടെന്ന് സംശയിക്കുന്ന രോഗികളുടെ അടിയന്തിര ജിപി റഫറലുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20,300 കുറഞ്ഞു.
അടിയന്തിര നിയമനങ്ങളും അടിയന്തിര ചികിത്സയും ഒഴികെ, കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് ഡോക്ടർമാർ പ്രതീക്ഷിച്ചതിനാൽ 2020 ലെ ആദ്യ ലോക്ക്ഡൗണിൽ നിരവധി ആശുപത്രി സേവനങ്ങൾ നിർത്തലാക്കിയിരുന്നു. ഇതോടെ ക്യാൻസർ അടക്കമുള്ള പല രോഗങ്ങളുടെയും നിർണയം നടത്താൻ കഴിയാതെ വന്നു. തൽഫലമായി, പലരുടെയും രോഗവസ്ഥ വഷളായി. കോവിഡ് പ്രതിസന്ധി മൂലം ക്യാൻസർ നിർണയം നടത്താൻ സാധിക്കാത്തത് അനേക മരണങ്ങൾക്ക് വഴിയൊരുക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് കൊറോണ വൈറസിന്റെ ആദ്യഘട്ട വ്യാപന സമയത്ത് ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ മൂന്നിലൊന്നായി കുറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോക്ഡൗൺ നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കുന്നു. കർശനമായ കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് ഏപ്രിൽ 12 മുതൽ വിവാഹങ്ങളും സത്കാരങ്ങളും നടത്താൻ അനുമതി. എന്നാൽ വധുവരന്മാർ വിവാഹത്തിനുമുൻപ് വീട്ടിൽ ഒരുമിച്ച് താമസിക്കുന്നവർ അല്ലെങ്കിൽ ആൾത്താരയിൽ വെച്ച് വരന് വധുവിനെ ചുംബിക്കാനാവില്ല. ഈ മാസം ആദ്യം തന്നെ ഏപ്രിൽ 12 മുതൽ പതിനഞ്ചോളം വരുന്ന അതിഥികൾക്ക് പങ്കെടുക്കാവുന്ന രീതിയിൽ പള്ളികളിൽ വച്ചോ, തുറസ്സായ സ്ഥലങ്ങളിൽ വെച്ചോ, പബ്ലിക് ബിൽഡിങ്ങിൽ വെച്ചോ വിവാഹം നടത്താം എന്ന് അനുമതി നൽകിയിരുന്നു.
കോവിഡ് നിയമ നിർദേശം പ്രകാരം വധൂവരന്മാർ രണ്ടു വീടുകളിൽ നിന്നുള്ളവരാണെങ്കിൽ പരസ്പരം ചുംബിക്കാൻ ആവില്ല, പകരം സാമൂഹിക അകലം പാലിക്കണം. വിവാഹത്തോടനുബന്ധിച്ചുളള എല്ലാ ചടങ്ങുകളിലും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ പങ്കെടുക്കാനാവൂ, ഒരു മീറ്റർ അഥവാ രണ്ടു മീറ്റർ അകലം പാലിക്കണം. രണ്ടു മീറ്റർ അകലം പാലിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ഉറപ്പായും മുഖാവരണം ധരിക്കണം.
പല വീടുകളിൽ നിന്നുള്ള ആറുപേർക്ക് വിവാഹത്തിന് പങ്കെടുക്കാം എന്ന നിലയ്ക്കാണ് ഇപ്പോൾ നിയമം നിലവിലുള്ളത്. വിവാഹത്തിന് എത്തുന്നവർ സ്വന്തം വീടുകളിൽ നിന്ന് ചടങ്ങിനു മാത്രമായി പുറത്തിറങ്ങിയരാവണം എന്നും നിർദേശമുണ്ട്. വിവാഹസമയത്ത് നൃത്തം അനുവദിനീയമല്ല. വൈറസ് ഗതിവേഗത്തിൽ പടരും എന്നതിനാലാണിത്. എന്നാൽ, വധൂവരൻമാർക്ക് വിവാഹവേളയിൽ ഒറ്റത്തവണ മാത്രം നൃത്തം ചെയ്യാം.