ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെന്നും കോവിഡിന് മുമ്പുള്ള നിലയിലേയ്ക്ക് ഈ വർഷം അവസാനത്തോടെ രാജ്യത്തിന് എത്താൻ സാധിക്കുമെന്നും പ്രമുഖ സാമ്പത്തിക വിദഗ്ദർ പറഞ്ഞു. എൺപത് വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയാണിത്. വാക്സിൻ വിതരണവും ഉപഭോക്തൃ ചെലവിലെ കുതിച്ചുചാട്ടവും മൂലം ജിഡിപി 7.6 ശതമാനം വളർച്ച നേടുമെന്ന് ഇവൈ ഐറ്റം ക്ലബ് പറഞ്ഞു. ദേശീയ വരുമാനത്തിൽ 1941 ന് ശേഷമുള്ള ഏറ്റവും വേഗതയേറിയ വാർഷിക വളർച്ചയായിരിക്കും. 2020 ൽ യുകെ സമ്പദ്‌വ്യവസ്ഥ 9.8 ശതമാനം കുറഞ്ഞിരുന്നു. എൻ‌എച്ച്‌എസ് ടെസ്റ്റ്‌ & ട്രെയ്സ് മൂലം തൊഴിലാളികൾ കൂട്ടത്തോടെ ഒറ്റപ്പെടുന്നതിനാൽ ജീവനക്കാരുടെ കുറവ് തൊഴിൽ മേഖലയെ വ്യാപകമായി ബാധിച്ചിരുന്നു.

പകർച്ചവ്യാധിയുടെ ഭാവി രീതിയും പുതുക്കിയ നിയന്ത്രണങ്ങളും ഈ വളർച്ചയെ സ്വാധീനിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. വിനോദം, ഒഴിവുസമയ പ്രവർത്തനങ്ങൾ തുടങ്ങിയ സേവനങ്ങളിലെ ഉപഭോക്തൃ ചെലവുകളെയാണ് യുകെ സമ്പദ്‌വ്യവസ്ഥ കൂടുതൽ ആശ്രയിക്കുന്നത്. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെ ലോക്ക്ഡൗണിൽ വലിയ സാമ്പത്തിക സ്വാധീനം ചെലുത്തിയെന്ന് ഈവൈ ഐറ്റം ക്ലബിന്റെ മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് മാർട്ടിൻ ബെക്ക് പറഞ്ഞു. “സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന മേഖലകൾ വീണ്ടും തുറക്കുന്നതിലൂടെ യുകെ വേഗതയേറിയ സാമ്പത്തിക വീണ്ടെടുക്കൽ‌ ഉറപ്പാക്കും.” അദ്ദേഹം പറഞ്ഞു.

എന്നാൽ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും വളർച്ചയെ ബാധിക്കുമെന്ന് ഈവൈ ഐറ്റം ക്ലബ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. ഉപഭോക്തൃ വിലക്കയറ്റം 2021 അവസാനത്തോടെ 3.5 ശതമാനത്തിലെത്തുമെന്ന് ഗ്രൂപ്പ് കരുതുന്നു. 2022 ൽ വീണ്ടും കുറയുന്നതിന് മുമ്പ്, തൊഴിലില്ലായ്മ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഉയരും. 2022 ൽ ഇത് 4.6 ശതമാനമായി കുറയുന്നതിന് മുമ്പ് 5.1 ശതമാനമായി ഉയരുമെന്ന് ഗ്രൂപ്പ് കരുതുന്നു. സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കുന്നതിൽ യുകെയുടെ വിജയകരമായ വാക്സിൻ പ്രോഗ്രാം ഒരു പ്രധാന ഘടകമാണ്.