ആസന്നമായ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ 85 സീറ്റുകളിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഐഎം മത്സരിക്കുന്നത്. 83 സീറ്റുകളിൽ മത്സരിക്കാനുള്ള സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ സിപിഎം ഇലക്ഷൻ പ്രചരണത്തിൽ ഇതിനോടകം മുൻകൈ നേടിക്കഴിഞ്ഞു. 32 ഓളം സീറ്റുകളിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയ സിപിഎമ്മിൻെറ സ്ഥാനാർത്ഥിപട്ടിക പലതരത്തിലുള്ള ചോദ്യങ്ങളും ഉയർത്തുന്നതാണ്. ഭരണനേതൃത്വവും, പാർട്ടിനേതൃത്വവും കൈപിടിയിലാക്കിയ പിണറായി വിജയൻെറ സമഗ്രാധിപത്യത്തിലേയ്ക്ക് കേരളാ പാർട്ടി ഘടകം പോകുന്നതിൻെറ സൂചനകളാണ് സിപിഎംമിൻെറ സ്ഥാനാർത്ഥി പട്ടിക നൽകുന്നത്.
പരിചയ സമ്പന്നരും, മുതിർന്നവരുമായ എല്ലാ നേതാക്കന്മാരെയും വെട്ടി നിരത്തിയ സ്ഥാനാർത്ഥിപ്പട്ടികയിൽ പിണറായി വിജയൻറെ നേതൃത്വത്തിന് ഭാവിയിൽ ഉയരാവുന്ന ചെറിയ ഭീഷണികൾ പോലും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ ദേശീയ പാർട്ടികൾക്കും എപ്പോഴും ഒരു പ്ലാൻ ബി ഉണ്ടായിരിക്കും. എന്നാൽ ലാവ് ലിൻ കേസിലോ, ഭാവിയിൽ ഉയരാവുന്ന എന്തെങ്കിലും വിവാദങ്ങളിലോ പിണറായി വിജയൻ ഉൾപ്പെട്ടാൽ സിപിഎമ്മിൻെറ മുൻപിൽ മറ്റൊരു പോംവഴി സങ്കീർണ്ണമാകുന്ന വിധത്തിലാണ് സ്ഥാനാർഥിപ്പട്ടിക.
പുതുമുഖങ്ങളെ ഉൾപ്പെടുത്താനും രണ്ടു തവണയിൽ കൂടുതൽ മത്സരിച്ചവർക്ക് അവസരം നിഷേധിക്കാനും ചൂണ്ടിക്കാട്ടിയത് ബംഗാളിലെ പാർട്ടിയുടെ അപചയമാണ്. രണ്ടാം നേതൃത്വം വളർത്തിക്കൊണ്ടു വരാത്തതാണ് ബംഗാൾ ഘടകത്തിൻെറ ന്യൂനതയായി പിണറായി തന്നെ ചൂണ്ടിക്കാട്ടിയത്. എന്നാൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയെങ്കിലും പിണറായിക്ക് പിൻഗാമിയാകാൻ സാധ്യതയുണ്ടായിരുന്ന നേതാക്കളെല്ലാം അപ്രസക്തരാകുകയോ, ഒതുക്കപ്പെടുകയോ ചെയ്തതിലൂടെ ബംഗാൾ കേരളത്തിൽ ആവർത്തിക്കാനുള്ള സാധ്യതയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. നിരവധി വിവാദങ്ങളിൽ ചെന്ന് ചാടുകയും ജനങ്ങൾക്ക് അപ്രാപ്യനായിരുന്നും എന്ന പരാതി കേൾപ്പിക്കുകയും ചെയ്ത മുകേഷിനെ പോലുള്ളവർക്ക് സീറ്റ് ലഭിച്ചപ്പോൾ ആശയത്തെയും പ്രസ്ഥാനത്തെയും നെഞ്ചോട് ചേർത്ത് ഒരായുസ്സ് മുഴുവൻ പാർട്ടിക്കായി നൽകിയ പി. ജയരാജനെ പോലുള്ളവർ തഴയപ്പെട്ടു. പൊതു പ്രവർത്തനത്തിൽ നിന്ന് ഒരു ചായ പോലും വാങ്ങി കുടിക്കാത്ത പി. കെ. ഗുരുദാസൻെറ പിൻഗാമിയായാണ് മുകേഷ് നിയമസഭാ സാമാജികനായത് എന്നത് വിരോധാഭാസമാണ്. കോൺഗ്രസ്, മുസ്ലിംലീഗ് തുടങ്ങിയ പാർട്ടികളുടെ മുൻ ഭാരവാഹികൾക്കായി ആറോളം സീറ്റുകൾ മാറ്റിവച്ച സിപിഎമ്മിനെ സ്വന്തം പാർട്ടിയുടെ ഒരു തലയെടുപ്പുള്ള നേതാവിനായി ഒരു നിയമസഭാമണ്ഡലം കണ്ടെത്താൻ സാധിക്കാത്തതിൽ വളരെയേറെ ദുരൂഹതയുണ്ട്. പിണറായിയുടെ നേതൃത്വം സുരക്ഷിതം ആകുമ്പോൾ പാർട്ടിയുടെ ഭാവി ഇരുളടയുകയാണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഹാരിയുടെയും പത്നി മേഗന്റെയും വെളിപ്പെടുത്തലിൽ ഞെട്ടിയ ബക്കിംഗ്ഹാം കൊട്ടാരം ഒടുവിൽ മൗനം അവസാനിപ്പിച്ചു. രാജകുടുംബത്തിലെ വംശീയത സംബന്ധിച്ച് ഹാരി രാജകുമാരനും പത്നി മേഗനും നടത്തിയ വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. അഭിമുഖത്തിന് ശേഷം മൗനം പാലിച്ച കൊട്ടാരം ഇപ്പോഴാണ് നിലപാട് വ്യക്തമാക്കുന്നത്. ഹാരിയും മേഗനും നടത്തിയ വെളിപ്പെടുത്തൽ ഗൗരവത്തിലെടുക്കുമെന്നും കുടുംബത്തിലെ പ്രശ്നങ്ങൾ സ്വകാര്യമായി പരിഹരിക്കുമെന്നും കൊട്ടാരം അറിയിച്ചു. ഹാരി-മേഗൻ ദമ്പതികൾക്കുണ്ടായ വിഷമത്തിൽ രാജകുടുംബം മുഴുവൻ ദു:ഖത്തിലാണെന്ന് ബക്കിങ്ഹാം കൊട്ടാരം പറഞ്ഞു. ‘വംശീയത സംബന്ധിച്ച പ്രശ്നം കൊട്ടാരം വളരെ ഗൗരവത്തിൽ പരിശോധിക്കും. കുടുംബം ഈ പ്രശ്നം സ്വകാര്യമായി പരിഹരിക്കും. ഹാരിയും മേഗനും ആർച്ചിയും എപ്പോഴും സ്നേഹം നിറഞ്ഞ രാജകുടുംബാംഗങ്ങൾ തന്നെയായിരിക്കും. ” കൊട്ടാരം പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.
അതേസമയം ഹാരിയുടെയും മേഗന്റെയും കുട്ടിയുടെ നിറത്തെ സംബന്ധിച്ചുള്ള ആരോപണവിധേയമായ സംഭാഷണത്തിൽ രാജ്ഞിയും എഡിൻബർഗ് ഡ്യൂക്കും ഉൾപ്പെട്ടിട്ടില്ലെന്ന് അഭിമുഖത്തിന് ശേഷം വിൻഫ്ര വ്യക്തമാക്കി. “അപ്രകാരം സംസാരിച്ചത് ആരാണെന്ന് ഹാരി വെളിപ്പെടുത്തിയിട്ടില്ല. ” വിൻഫ്ര കൂട്ടിച്ചേർത്തു. രാജകീയ ജീവിതത്തിന്റെ പിരിമുറുക്കവും ഒറ്റപ്പെടലും മൂലം അഞ്ചു മാസം ഗർഭിണിയായിരിക്കുന്ന സമയത്ത് ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചെന്ന് മേഗൻ വെളിപ്പെടുത്തിയിരുന്നു. കറുത്ത വംശജയായ മേഗന് പിറക്കുന്ന കുഞ്ഞ് എന്തുമാത്രം കറുപ്പായിരിക്കുമെന്ന ചോദ്യം കൊട്ടാരത്തിൽ നിന്നുതന്നെ ഉയർന്നു. മകൻ ആർച്ചിക്ക് ‘രാജകുമാരന്‍’ എന്ന കൂട്ടുപേര് നല്‍കാത്തതിന്റെ കാരണം ഇതാണെന്നും അവര്‍ പറഞ്ഞു. ഹാരിക്കൊപ്പം ജീവിതം തുടങ്ങുമ്പോൾ സ്വാഗതമോതിയ രാജ്ഞിയും കുടുംബത്തിലെ മറ്റ് അംഗങ്ങളും പിന്നീട് കയ്യൊഴിയുകയായിരുന്നു.
“ഞാന്‍ ഗര്‍ഭിണിയായിരുന്ന മാസങ്ങളില്‍, ‘നിനക്ക് സുരക്ഷ ലഭിക്കില്ല, രാജകുമാരന്‍, രാജകുമാരി എന്ന നാമവും കിട്ടില്ല’ എന്നിങ്ങനെ കേള്‍ക്കുമായിരുന്നു. ജനിക്കുമ്പോള്‍ അവന്റെ നിറം എന്തായിരിക്കുമെന്ന ആശങ്കയും ഉയര്‍ത്തി.” മേഗന്‍ തന്റെ അനുഭവം തുറന്നുപറഞ്ഞു. വിവാഹത്തിനു ശേഷം പിതാവ് ചാൾസ് രാജകുമാരൻ തന്‍റെ ഫോൺ വിളികൾ എടുക്കാതായതോടെ ഇനിയും കുടുംബത്തിന്റെ ഭാഗമായി തുടരുന്നതിൽ അർത്ഥമില്ലെന്ന ചിന്തയാണ് തന്നെ മാറിതാമസിക്കാൻ പ്രേരിപ്പിച്ചതെന്ന് ഹാരിയും വെളിപ്പെടുത്തിയിരുന്നു. രാജ കുടുംബാംഗങ്ങൾ എന്ന നിലയ്ക്കുള്ള പദവികളെല്ലാം ഉപേക്ഷിച്ച് ഹാരി-മേഗൻ ദമ്പതികൾ ഇപ്പോൾ അമേരിക്കയിലാണ് കഴിയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ വൻ കോളിളക്കം സൃഷ്ടിച്ച 33 വയസ്സുകാരി സാറാ എവറാർഡിന്റെ തിരോധാനത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. കെന്റിലെ ആഷ്‌ഫോർഡിലെ വനഭൂമിയിൽ നിന്ന് മനുഷ്യശരീരത്തിൻെറ ഭാഗങ്ങൾ കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ക്രെസിഡ ഡിക്ക് സ്ഥിതീകരിച്ചു. എന്നിരുന്നാലും കണ്ടെത്തിയ അവശിഷ്ടങ്ങൾ ആരുടേതാണെന്ന് ഉറപ്പാക്കാൻ കൂടുതൽ സമയമെടുക്കും എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
സാറാ എവറാർഡിനെ കാണാതായ സംഭവത്തിൽ മെട്രോപോളിറ്റൻ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റവാളിയെ സഹായിച്ചു എന്ന സംശയത്തിൻെറ പേരിൽ നേരത്തെ ഒരു സ്ത്രീയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സാറയുടെ തിരോധാനത്തിൻെറ പേരിൽ അറസ്റ്റിലായ മെറ്റ് പോലീസ് ഓഫീസർ വെയ്ൻ കൊസെൻസ് കെന്റിൽ പാർലമെൻററി ഡിപ്ലോമാറ്റിക് പ്രൊട്ടക്ഷൻ കമാൻഡിലെ ഉദ്യോഗസ്ഥനാണ്.
അറസ്റ്റിലായ മെറ്റ് പോലീസ് ഓഫീസർ വെയ്ൻ കൊസെൻസ്
മാർച്ച് മൂന്നിന് ക്ലാഫാം ജംഗ്ഷനിലെ ലീത്‌വൈറ്റ് റോഡിലുള്ള ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നും തൻറെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്തിരുന്ന സാറയെ കാണാതായത്. സാറയുടെ തിരോധാനം ദേശീയ മാധ്യമങ്ങളടക്കം വൻ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു . അറസ്റ്റിലായത് മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥനാണെന്നത് തന്നെ ഞെട്ടിച്ചു എന്ന് അസിസ്റ്റന്റ് കമ്മീഷണർ നിക്ക് എഫ്‌ഗ്രേവ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഫൈസലാബാദ് : 2020 ജൂൺ 25ന് പാകിസ്ഥാനിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമായ ഫൈസലാബാദിലെ വീട്ടിലായിരുന്നു 12 കാരിയായ ഫറാ. മുത്തച്ഛനും മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരും അവളോടൊപ്പം വീട്ടിലുണ്ട്. മുൻവാതിലിലെ മുട്ടു കേട്ട് വാതിൽ തുറന്ന മുത്തച്ഛനെ തള്ളിമാറ്റികൊണ്ട് മൂന്നു പേർ വീടിനുള്ളിൽ പ്രവേശിച്ചു. അവർ ഫറായെ പിടിച്ച് പുറത്ത് നിർത്തിയിട്ടിരുന്ന വാനിൽ കയറ്റി കൊണ്ടുപോയി. “അവളെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചാൽ നിങ്ങൾ ദുഖിക്കേണ്ടി വരും.” അവർ മുന്നറിയിപ്പ് നൽകി. മകളെ തിരികെകിട്ടാൻ വേണ്ടി പിതാവ് ആസിഫ് പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. തട്ടിക്കൊണ്ടുപോയവരിൽ ഒരാളുടെ പേരടക്കം സ്റ്റേഷനിൽ നൽകിയിട്ടും ഉദ്യോഗസ്ഥർ സഹായിക്കാൻ ഒട്ടും താൽപര്യം കാണിച്ചില്ലെന്ന് ആസിഫ് പറഞ്ഞു.
പോലീസിൽ ആവർത്തിച്ച് പരാതികൾ നൽകിയിട്ടും അവർ കേസ് രജിസ്റ്റർ ചെയ്യുന്നത് മൂന്ന് മാസം മുമ്പാണ്. എങ്കിലും ആവശ്യമായ തുടർ നടപടി സ്വീകരിക്കുവാൻ അവർ തയ്യാറായില്ല. 110 കിലോമീറ്റർ അകലെയുള്ള ഹാഫിസാബാദിലെ ഒരു വീട്ടിലേക്കാണ് അവർ ഫറായെ തട്ടിക്കൊണ്ടുപോയത്. അവിടെവച്ച് അവർ അവളെ ശാരീരികമായി പീഡിപ്പിച്ചു, അടിമയെപോലെ ചങ്ങലയ്ക്കിട്ടു, ബലാത്സംഗം ചെയ്തവനെ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടു. ആസിഫ് തന്റെ പ്രാദേശിക പള്ളിയിൽ നിന്ന് സഹായം തേടിയതിനെത്തുടർന്ന് കുടുംബത്തിന് നിയമ സഹായം ലഭിച്ചു. തട്ടിക്കൊണ്ടുപോയയാളെ അറസ്റ്റുചെയ്യാനും കോടതി ഉത്തരവിട്ടു. എന്നാൽ അന്തിമവിധി വരുന്നതിന് മുമ്പ്, പോലീസ് അന്വേഷണം അവസാനിപ്പിച്ചു. വിവാഹത്തിനും മതപരിവർത്തനത്തിനും താൻ സമ്മതിച്ചതായി ഫറാ വെളിപ്പെടുത്തിയെന്നായിരുന്നു പോലീസ് പറഞ്ഞത്. ജനുവരി 23 ന് ഫറാ കോടതിയിൽ ഇത് തന്നെ ആവർത്തിച്ചെങ്കിലും നിർബന്ധത്തിലൂടെയാണ് ഈ പ്രസ്താവന രൂപപ്പെട്ടതെന്ന് കോടതി സംശയിച്ചു. ഫെബ്രുവരി 16 ന്, അവളെ വീട്ടിൽ നിന്ന് കൊണ്ടുപോയി ഏകദേശം എട്ട് മാസത്തിന് ശേഷം, ജഡ്ജിമാർ ഫറയുടെ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അതിനാൽ അസാധുവാണെന്നും വിധിച്ചു. അതോടെ അവൾ കുടുംബത്തോടൊപ്പം ചേർന്നു.
തിരികെ വീട്ടിലെത്തിയ ഫറായുടെ മനസ് നിറയെ ആ കറുത്ത ദിനങ്ങളായിരുന്നു. “എന്നെ അവർ ചങ്ങലയ്ക്കിട്ടു. തട്ടിക്കൊണ്ടുപോയവന്റെ വീട് വൃത്തിയാക്കാനും മുറ്റത്തെ മൃഗങ്ങളെ പരിപാലിക്കാനും ഉത്തരവിട്ടു. അത് ഭയങ്കരമായിരുന്നു. എല്ലാ രാത്രികളിലും ഞാൻ പ്രാർത്ഥിച്ചു ; “ദൈവമേ, ദയവായി എന്നെ സഹായിക്കൂ. ” അവൾ വെളിപ്പെടുത്തി.
പാക്കിസ്ഥാനിൽ ഏകദേശം 20 ലക്ഷം ക്രിസ്ത്യാനികൾ ആണുള്ളത്. മൊത്തം ജനസംഖ്യയുടെ 1%. മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച് ഓരോ വർഷവും ആയിരത്തോളം ക്രിസ്ത്യൻ, ഹിന്ദു, സിഖ് പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകലിന് ഇരയാകുന്നുണ്ട്. ഇവരിൽ പലരും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരാകുന്നു. ഫറായുടെ കാര്യത്തിൽ സംഭവിച്ചത് ഇതുതന്നെയാണ്. ഇത്തരം തട്ടിക്കൊണ്ടുപോകലുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പാകിസ്ഥാനിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് (എൻസിസിപി) മുന്നറിയിപ്പ് നൽകി. തട്ടിക്കൊണ്ടുപോയ നിരവധി പെൺകുട്ടികളും അവരുടെ കുടുംബങ്ങളും പാകിസ്ഥാനിൽ അഭിമുഖീകരിക്കുന്ന സാഹചര്യം നിരാശാജനകമാണെന്ന് നീഡ്സ് വക്താവ് ജോൺ പോണ്ടിഫെക്സ് അഭിപ്രായപ്പെട്ടു. വീട്ടിലെത്തിയ ഫറാ ഒരു മനഃശ്ശാസ്‌ത്രജ്ഞന്റെ സഹായത്തോടെ അവൾക്കുണ്ടായ ആഘാതത്തിൽ നിന്ന് കരകയറുകയാണ്. മറ്റു പെൺകുട്ടികൾക്ക് ഇതുണ്ടാവാതിരിക്കാൻ തന്നാൽ കഴിയുന്ന വിധം നടപടിയെടുക്കുമെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ബഹുരാഷ്ട്ര കമ്പനികളുടെ ചൂഷണത്തിനെതിരെ ശക്തമായ നടപടികളുമായി ബ്രിട്ടൻ മുന്നോട്ടുവന്നു. വാഷിങ്മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയ ഉത്പന്നങ്ങൾ അധികകാലം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്ന പരാതി ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് നിരന്തരം ഉയർന്നുവന്നിരുന്നു. ഉപഭോക്താക്കൾ വാങ്ങുന്ന ഗൃഹോപകരണങ്ങളും മറ്റ് ഉത്പന്നങ്ങളും രണ്ട് മൂന്ന് വർഷത്തിനുള്ളിൽ മാറ്റി വാങ്ങിപ്പിക്കുക എന്നുള്ളത് ഇതുവരെ വൻകിട കമ്പനികൾ പിൻതുടർന്നു വന്നിരുന്ന വാണിജ്യ തന്ത്രമായിരുന്നു. ഈ വാണിജ്യ തന്ത്രത്തിൻെറ ഭാഗമായി വാറന്റി പീരിയഡ് കഴിയുന്ന മുറയ്ക്ക് കേടാകുന്ന തരത്തിൽ നിലവാരമില്ലാത്ത സ്പെയർ പാർട്സുകളാണ് വൻകിട കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങളിൽ ഉപയോഗിച്ച് വന്നിരുന്നത്. അതിനാൽ തന്നെ പല ഉപകരണങ്ങളിലെയും സ്പെയർ പാർട്സ് പ്ലാസ്റ്റിക് മുതലായ മെറ്റീരിയലുകൾ കൊണ്ടാണ് നിർമ്മിക്കുന്നത്. ഇങ്ങനെയുള്ള പല സ്പെയർപാർട്സും വാറന്റി പീരിയഡ് കഴിയുമ്പോൾ കേടാവുകയും ഉത്പന്നം മൊത്തമായി മാറ്റി വാങ്ങാൻ ഉപയോക്താക്കൾ നിർബന്ധിതരാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്.
റൈറ്റ് റ്റു റിപ്പയർ നിയമത്തിലൂടെ ഈ ചൂഷണത്തിന് പരിഹാരം കാണാനാണ് ബ്രിട്ടീഷ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ നിയമപ്രകാരം ഉൽപ്പന്നങ്ങളുടെ സ്പെയർപാർട്സ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് നിർമാതാക്കൾ നിയമപരമായി ബാധ്യസ്ഥരാണ്. പുതിയ നിയമം നിലവിൽ വരുന്നതോടെ ഉത്പന്നങ്ങളുടെ ആയുസ് 10 വർഷം വരെ വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റൈറ്റ് റ്റു റിപ്പയർ നിയമം പരിസ്ഥിതിയ്ക്കും വളരെയധികം പ്രയോജനപ്രദമാണ്. ഓരോ വർഷവും യുകെയിൽ 1.5 ദശലക്ഷം ഇലക്ട്രോണിക് മാലിന്യമാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. റൈറ്റ് റ്റു റിപ്പയർ ആക്ട് നിലവിൽ വരുന്നതോടെ ഉൽപാദിപ്പിക്കപ്പെടുന്ന ഇലക്ട്രോണിക് വേസ്റ്റിൻെറ അളവ് താരതമ്യേന കുറയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാക്കുന്നത് ഒഴിവാക്കാനും പുതിയനിയമം നിർണ്ണായകമായ ചുവടുവെയ്‌പ്പാണെന്ന് വിലയിരുത്തപ്പെടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്ഞിയെയും രാജ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനാൽ ഹാരിയുടേയും മെഗാന്റെയും രാജപദവി എടുത്തുകളയണമെന്ന അഭിപ്രായത്തിലാണ് ഒരു കൂട്ടം ജനങ്ങൾ. തിങ്കളാഴ്ച പുറത്തുവന്ന ഇന്റർവ്യൂവിനെ തുടർന്നു നടത്തിയ അഭിപ്രായ സർവേയിൽ രാജ്യത്തെ മുതിർന്ന പൗരന്മാർ ഹാരിക്കും മെഗാനും എതിരാണ്. കൊട്ടാരത്തിൽ നിന്നും ഇരുവർക്കുമെതിരെ മോശം പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയില്ലെന്നും, ഇരുവർക്കും രാജകീയമായ സുഖസൗകര്യങ്ങൾ അനുഭവിക്കാൻ താൽപര്യമുണ്ടെങ്കിലും ജോലിചെയ്യാൻ ഇഷ്ടം ഇല്ലാത്തതിനാലാണ് കൊട്ടാരം വിട്ടു പോയതെന്നും, മറ്റൊരു രാജ്യത്ത് താമസം തുടങ്ങിയതെന്നുമാണ് 45 വയസ്സിനു മുകളിലുള്ളവരിൽ കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. ഇരുവരും നടത്തിയ പരാമർശങ്ങൾ സത്യമാണെന്ന് വിശ്വസിക്കുന്നില്ലെന്നും പകുതിയിലധികം പേരും പറഞ്ഞു.
എന്നാൽ 18 വയസ്സു മുതൽ 45 വരെയുള്ള യുവതലമുറ മെഗാനും ഹാരിക്കും ഒപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. മെഗാനും കുട്ടിക്കും നേരിടേണ്ടിവന്ന വംശീയാധിക്ഷേപം സത്യമാണെന്ന് വിശ്വസിക്കുന്നതായി ഏറിയ പങ്കും അഭിപ്രായപ്പെട്ടു. ദമ്പതിമാരുടെ മാനസികാരോഗ്യം തകരാറിൽ ആയപ്പോൾ മാത്രമായിരിക്കണം ഇരുവരും മാറിതാമസിക്കാൻ തീരുമാനിച്ചത് എന്നും അവർ അഭിപ്രായപ്പെടുന്നു.
രാജ്യത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയ അഭിമുഖത്തെ പറ്റി രാജ്ഞി പ്രതികരിച്ചിരുന്നു . 61 വാക്കുകൾ വരുന്ന മൂന്ന് പാരഗ്രാഫ് സ്റ്റേറ്റ് മെന്റ് പുറപ്പെടുവിച്ചതിൽ “ഇവർക്കും നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ പറ്റി വേദന ഉണ്ടെന്നും, വംശീയാധിക്ഷേപം പോലെയുള്ള കാര്യങ്ങൾ കൂടുതൽ പരിഗണന അർഹിക്കുന്നു എന്നും, അവയെ കൂടുതൽ ഗൗരവത്തിൽ തന്നെ കണക്കാക്കും എന്നും” പറയുന്നുണ്ട് .
യുവതലമുറയിൽ ഏറിയപങ്കും ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നങ്ങളും സങ്കീർണതകളും ആശയക്കുഴപ്പങ്ങളും എത്രയും പെട്ടെന്ന് അവസാനിക്കണമെന്ന് ആഗ്രഹം ഉള്ളവരാണ്. ചാൾസ് രാജകുമാരൻ ഒരിക്കലും സ്വന്തം മകനായ ഹാരിയെ അടർത്തിമാറ്റിയിട്ടില്ലെന്ന് കൊട്ടാരത്തിൽ നിന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഇരുവരും സീനിയർ റോയൽസ് എന്ന പദവി ഒഴിഞ്ഞതിനുശേഷം ചാൾസ് രാജകുമാരൻ മകന്റെ സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു എന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു.”എന്റെ കുടുംബം സാമ്പത്തികമായി എന്നെ മുറിച്ചുമാറ്റി, ഞങ്ങളുടെ സെക്യൂരിറ്റി പോലും ഞാൻ തന്നെ അറേഞ്ച് ചെയ്യേണ്ടിവന്നു ” എന്ന പരാമർശത്തെ അഭിസംബോധന ചെയ്താണ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.സ്വന്തം മകനും മരുമകളും യാതൊരുവിധത്തിലും ബുദ്ധിമുട്ടില്ല എന്ന് ഉറപ്പുവരുത്താൻ ചാൾസ് ശ്രദ്ധിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നീണ്ടുനിൽക്കുന്ന കോവിഡ് മറ്റു പല ഗുരുതര രോഗങ്ങൾക്കും കാരണമാകുമെന്ന് കണ്ടെത്തൽ. കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആയിരക്കണക്കിന് രോഗികളിൽ പലർക്കും മറ്റു പല രോഗങ്ങളും കണ്ടുതുടങ്ങി. ടൈപ്പ് 1 പ്രമേഹം പെട്ടെന്നു പിടിപെടുകയും അതുവഴി ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് നശിക്കുകയും ചെയ്യുന്നു. ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവും സാധാരണക്കാർക്കിടയിൽ പ്രചാരത്തിലുള്ള പ്രമേഹ രോഗത്തിന്റെ രണ്ട് തരങ്ങളാണ്. ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉല്‍പ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ്. ഈ ഊർജ്ജത്തെ കോശങ്ങളിലേക്കെത്തിക്കാനുള്ള സൗകര്യവും ഇത് ചെയ്തുകൊടുക്കുന്നു. എന്നാൽ ഇൻസുലിൻ ഉൽപ്പാദനത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. ടൈപ്പ് 1 പ്രമേഹം, പാൻക്രിയാസ് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥയാണ്. ഇൻസുലിന്റെ ഉൽപ്പാദനം തകരാറിലാകുന്നു. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ടൈപ്പ് 1 പ്രമേഹം സാധാരണയായി കാണുന്നതെങ്കിലും പ്രായമായവരിലും ഇത് ഉണ്ടാകാറുണ്ട്.
കോവിഡ് അണുബാധ പാൻക്രിയാസിന് നേരിട്ട് നാശമുണ്ടാക്കുകയും അത് പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ലോംഗ് കോവിഡ്’ എന്ന് വിളിക്കപ്പെടുന്ന അവസ്ഥ ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകളെ ബാധിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു. കോവിഡിന്റെ ലക്ഷണങ്ങൾ ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കും. പ്രാരംഭ ലക്ഷണങ്ങളുടെ തുടർച്ചയാണ് ലോംഗ് കോവിഡ്. ശ്വാസകോശത്തെ മാത്രമല്ല, തലച്ചോറിനെ വരെ അണുബാധ ബാധിച്ചേക്കാമെന്ന് ഡോക്ടർമാർ പറയുന്നു.
കോവിഡ് ഇപ്പോൾ തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് കരുതപ്പെടുന്നു. ജനുവരിയിൽ, യുഎസിലെ ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പഠനത്തിന് നേതൃത്വം നൽകിയ വൈറോളജിസ്റ്റ് പ്രൊഫസർ മുകേഷ് കുമാർ പറഞ്ഞു: ‘ഇത് കൂടുതൽ ശ്വാസകോശ സംബന്ധമായ രോഗമാണെന്ന ചിന്ത മാറ്റേണ്ടതുണ്ട്. തലച്ചോറിനെ ബാധിച്ചുകഴിഞ്ഞാൽ ഇത് ശരീരത്തെ മുഴുവനായും ബാധിക്കും. കാരണം മസ്തിഷ്കം നിങ്ങളുടെ ശ്വാസകോശത്തെയും ഹൃദയത്തെയുമെല്ലാം നിയന്ത്രിക്കുന്നു.” ഫെബ്രുവരിയിൽ, ബ്രിട്ടീഷ് ഗവേഷകരുടെ ഒരു സംഘം കോവിഡ് മുക്തരായ രോഗികളുടെ ഹൃദയത്തിന് മാസങ്ങൾക്ക് ശേഷം തകരാർ സംഭവിച്ചതായി കണ്ടെത്തി. പഠനത്തിലെ കോവിഡ് രോഗികളിൽ ആർക്കും ഹൃദയാഘാതം സംഭവിച്ചിട്ടില്ലെങ്കിലും 148 പേർക്കും ഉയർന്ന ട്രോപോണിൻ അളവ് ഉണ്ടായിരുന്നു. ശരീരത്തിന്റെ മറ്റു പല അവയവങ്ങളിലേക്കും രോഗം പടർന്നുപിടിക്കുമെന്നിരിക്കെ ഇതിനെതിരെ യുക്തമായ പ്രതിവിധി തേടുകയാണ് ശാസ്ത്രലോകം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ വൻ കോളിളക്കം സൃഷ്ടിച്ച 33 വയസ്സുകാരി സാറാ എവറാർഡിൻെറ തിരോധാനത്തിൽ മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കുറ്റവാളിയെ സഹായിച്ചു എന്ന സംശയത്തിൻെറ പേരിൽ നേരത്തെ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൻെറ ഭാഗമായി സാറയെ അവസാനമായി കണ്ട പ്രദേശത്തെ 750 ഓളം വീടുകൾ പരിശോധനയ്ക്ക് വിധേയമാക്കിയതായും 120 ലധികം ഫോൺകോളുകൾ തങ്ങൾക്ക് ലഭിച്ചുവെന്നും പോലീസ് അറിയിച്ചു.
മാർച്ച് മൂന്നിന് ക്ലാഫാം ജംഗ്ഷനിലെ ലീത്‌വൈറ്റ് റോഡിലുള്ള ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നും തൻറെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്തിരുന്ന സാറയെ കാണാതായത്. സാറയുടെ തിരോധാനം ദേശീയ മാധ്യമങ്ങളടക്കം വൻ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു . അറസ്റ്റിലായത് മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥനാണെന്നത് തന്നെ ഞെട്ടിച്ചു എന്ന് അസിസ്റ്റന്റ് കമ്മീഷണർ നിക്ക് എഫ്‌ഗ്രേവ് പറഞ്ഞു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
നേഴ്സുമാർ ഉൾപ്പെടെയുള്ള എൻഎച്ച്എസ് ജീവനക്കാർക്കുള്ള നിർദ്ദിഷ്ട ശമ്പളവർദ്ധനവിനെ കുറിച്ചുള്ള വാർത്തകൾ അവസാനിക്കുന്നില്ല. നേഴ്സുമാർക്ക് നേരത്തെ നിശ്ചയിച്ചിരുന്ന ശമ്പളവർദ്ധനവ് 2.1% ആയിരുന്നു എന്ന് എൻഎച്ച്എസ് മേധാവി സൈമൺ സ്റ്റീവൻസ് വെളിപ്പെടുത്തി. മുൻനിശ്ചയിച്ച 2.1% ശമ്പള വർദ്ധനവിൽ നിന്ന് കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശമ്പളവർദ്ധനവ് 1 % ആയി കുറയ്ക്കേണ്ടി വന്നു എന്ന ന്യായീകരണമാണ് എൻഎച്ച്എസ് മേധാവിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇതിനിടെ പ്രധാനമന്ത്രി ബോറിസ് ജോൺസണും നിർദ്ദിഷ്ട ശമ്പള വർദ്ധനവിലെ കുറവിനെ ന്യായീകരിക്കുന്ന പ്രതികരണമാണ് നടത്തിയത്.
നേഴ്സുമാരുടെ കുറഞ്ഞ ശമ്പളവർദ്ധനവ് എൻഎച്ച്എസിലേയ്ക്കുള്ള നേഴ്‌സിംഗ് റിക്രൂട്ട്മെന്റിനെ സാരമായി ബാധിക്കും എന്ന അഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട്. 1 % ശമ്പള വർദ്ധനവിലെ അപാകതയെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന ആവശ്യം പ്രതിപക്ഷത്തിൻെറയും പൊതുസമൂഹത്തിൻെറയും ഭാഗത്തുനിന്ന് ഉയർന്നുവരുന്നത് വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ശമ്പള വർദ്ധനവിലെ അപാകതയ്ക്കെതിരെ ശക്തമായി പ്രതികരിക്കാൻ രാജ്യത്തെ നേഴ്‌സിംഗ് യൂണിയനുകൾ തീരുമാനം എടുത്തിരുന്നു. മാഞ്ചസ്റ്റർ സിറ്റി സെൻററിൽ കഴിഞ്ഞദിവസം പ്രതിഷേധ റാലി സംഘടിപ്പിച്ചതിന് 65 വയസ്സുള്ള എൻഎച്ച്എസ് നേഴ്സിനെ 10000 പൗണ്ടാണ് പോലീസ് പിഴ ഈടാക്കിയത്. സമാന സംഭവത്തിൽ മറ്റൊരു ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും 200 പൗണ്ട് പിഴ ഈടാക്കുകയും ചെയ്തിരുന്നു.
1% ശമ്പള വർദ്ധനവിനെതിരെ പണി മുടക്കിനായി 35 മില്യൻ പൗണ്ട് ഫണ്ട് സ്വരൂപിക്കാൻ നേഴ്‌സിംഗ് യൂണിയനുകൾ തീരുമാനമെടുത്തത്തത് വരും ദിവസങ്ങളിൽ കൂടുതൽ സമരങ്ങൾക്ക് ബ്രിട്ടൺ സാക്ഷ്യം വഹിക്കും എന്നതിന്റെ സൂചനയാണ്. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശമ്പള വർദ്ധനവിനെ ദയനീയം എന്നാണ് വിശേഷിപ്പിച്ചത്. ഒരു ശതമാനം ശമ്പള വർദ്ധനവ് എന്നാൽ ഏറ്റവും കൂടുതൽ പ്രവർത്തി പരിചയം ഉള്ള നേഴ്സിന് ആഴ്ചയിൽ വെറും 3.50 പൗണ്ട് കൂടിയേ അധികമായി ലഭിക്കുകയുള്ളൂ എന്ന ആർസിഎൻ ജനറൽ സെക്രട്ടറി ഡാം ഡോണ കിന്നെയർ മുന്നറിയിപ്പ് നൽകി. ഇത് വളരെ ദയനീയവും നിരാശാജനകവും ആണെന്ന് അവർ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഓപ്ര വിൻഫ്രെയുമായുള്ള മേഗന്റെയും ഹാരിയുടെയും അഭിമുഖത്തിന് പിന്നാലെ ചാൾസ് രാജകുമാരനുമായും വില്യം രാജകുമാരനുമായും അടിയന്തര ചർച്ചകൾ നടത്തി എലിസബത്ത് രാജ്ഞി. ഞായറാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ നടത്തിയ അവകാശവാദങ്ങൾ കൊട്ടാരത്തെ ആകമാനം പിടിച്ചു കുലുക്കിയിട്ടുണ്ട്. അതേസമയം ഇരുവരെയും പ്രതിസ്ഥാനത്തുനിർത്തി കഥകൾ മെനഞ്ഞ് ടാബ്ളോയിഡുകൾ ‘പണി’ തുടങ്ങിയിട്ടുമുണ്ട്. മേഗനെ ദുരന്തനായികയായി അവതരിപ്പിക്കുന്ന കഥകൾ ഓരോ മണിക്കൂറിലും പുതുതായി അവതരിപ്പിച്ച് മാനനഷ്ടം തീർക്കാമെന്ന കണക്കുകൂട്ടലിലാണ് കൊട്ടാരം അനുകൂല മാധ്യമങ്ങൾ. കഴിഞ്ഞ മാസം ജെയിംസ് കോർഡന് അനുവദിച്ച അഭിമുഖത്തിൽ കൊട്ടാരത്തിലെ അനുഭവങ്ങളാണ് തങ്ങളെ ഇത്രയും വേഗം രാജ്യം വിടാൻ പ്രേരിപ്പിച്ചതെന്ന് പറഞ്ഞിരുന്നു. നാല് ടാബ്ലോയ്ഡുകളുമായും ബന്ധം അവസാനിപ്പിച്ചതായും അന്ന് ഹാരി വ്യക്തമാക്കിയിരുന്നു.
ടാബ്ലോയിഡ് മാധ്യമങ്ങൾ വർഗീയത സൃഷ്ടിക്കുകയാണെന്ന് ഹാരി തുറന്ന് പറഞ്ഞു. “വെയിൽസ് രാജകുമാരനുമായി സമാധാനമുണ്ടാക്കണമെന്നാണ് തന്റെ ആഗ്രഹം. സഹോദരനും അച്ഛനും രാജകുടുംബത്തിന്റെ വ്യവസ്ഥയിൽ കുടുങ്ങിക്കിടക്കുകയാണ്.” ഹാരി വെളിപ്പെടുത്തി. ഹാരിയുടെയും മേഗന്റെയും മാനസികാരോഗ്യം നോക്കുന്നതിൽ രാജകുടുംബം പരാജയപ്പെട്ടുവെന്നും ഒരു കുടുംബാംഗം അവരുടെ കുഞ്ഞിനെതിരെ വംശീയാധിക്ഷേപം നടത്തിയെന്നുമുള്ള വാദങ്ങളിൽ പ്രധാനമന്ത്രി അഭിപ്രായം പ്രകടിപ്പിക്കാൻ വിസമ്മതിച്ചു. രാജകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രധാനമന്ത്രി ഇടപെടുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ സഹോദരൻ വില്യം രാജകുമാരന് കൊട്ടാരം ഉപേക്ഷിക്കാൻ കഴിയില്ലെന്ന് തനിക്ക് വളരെ ബോധ്യമുണ്ടെന്ന് ഹാരി പറഞ്ഞു. കൊട്ടാരം സംവിധാനത്തിൽ നിന്ന് പുറത്തുപോകാൻ വില്യം ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് “എനിക്കറിയില്ല” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. കൊട്ടാരം നിയന്ത്രണവും യുകെ ടാബ്ലോയിഡുകൾ സൃഷ്ടിക്കുന്ന അന്തരീക്ഷവും ഭയാനകമാണെന്ന് ഹാരി വ്യക്തമാക്കി.