ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
തന്റെ കരിയറിൽ ആദ്യമായാണ് മിഥുൻ മാനുവൽ തോമസ് ഒരു ത്രില്ലർ ചിത്രം എടുക്കുന്നത്. ഫീൽ ഗുഡ് മൂവീസിന്റെ വേലിയേറ്റം മൂലം മലയാളത്തിൽ ത്രില്ലർ ചിത്രങ്ങൾ വളരെ വിരളമായി മാത്രമേ ഇറങ്ങിയിരുന്നുള്ളു. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കേണ്ട ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് മിഥുൻ ഒരുക്കിയിരിക്കുന്നത്. കൊച്ചി നഗരത്തിൽ പൊലീസുകാരെ മാത്രം തിരഞ്ഞെടുത്ത് കൊല നടത്തുന്ന ഒരു സീരിയൽ കില്ലർ. വളരെ മൃഗീയമായി കൊല നടത്തുന്ന കില്ലറെ കണ്ടെത്താൻ കിണഞ്ഞു പരിശ്രമിക്കുകയാണ് പോലീസ് സേന. ഇവരോടൊപ്പമാണ് ക്രിമിനോളജിസ്റ്റ് ആയി അൻവർ ഹുസൈൻ (കുഞ്ചാക്കോ ബോബൻ )ചേരുന്നത്. തുടർന്നുള്ള അന്വേഷണങ്ങളും കണ്ടെത്തലുകളും ഒക്കെ ചേരുന്നതാണ് അഞ്ചാം പാതിരാ.
സിനിമയുടെ ഏറ്റവും മികച്ച വശങ്ങളിൽ ഒന്ന് ബിജിഎം തന്നെയാണ്. സുഷിൻ ശ്യാമിന്റെ വർക്ക് ഒരു ത്രില്ലർ മൂഡ് സിനിമയുടെ അവസാനത്തോളം നിലനിർത്തുന്നതിന് സഹായിച്ചട്ടുണ്ട്. അതുപോലെ തന്നെ ഷൈജു ഖാലിദിന്റെ ക്യാമറയും. സിനിമയിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ചത് ഉണ്ണിമായ പ്രസാദും കുഞ്ചാക്കോ ബോബനുമാണ്. ജാഫർ ഇടുക്കിയും ശ്രീനാഥ് ഭാസിയും തങ്ങൾക്ക് കിട്ടിയ റോളുകൾ മികച്ചതാക്കിയിട്ടുണ്ട്. ഭാസിയുടെ കൗണ്ടറുകളൊക്കെ നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. സീരിയൽ കില്ലർ ആര് എന്ന ചോദ്യത്തിൽ അവസാനിച്ച ഒന്നാം പകുതിയായിരുന്നു രണ്ടാം പകുതിയേക്കാൾ മെച്ചം. കില്ലറെ കണ്ടെത്തിയശേഷം പഴയ ത്രില്ലർ പടങ്ങളുടെ പതിവുരീതിയിലേക്ക് സിനിമ മടങ്ങി പോയത് വേണ്ടായിരുന്നെന്ന് തോന്നി.
പ്രതികാര ദാഹിയായ ഒരു കൊലപാതകിയുടെ മുൻകാല ജീവിതം പറഞ്ഞ്, അദ്ദേഹത്തോട് പ്രേക്ഷകന് സഹതാപം തോന്നുന്നിടത്താണ് സിനിമ അല്പം പിറകോട്ടു വലിയുന്നത്. ഒരു സൈക്കോ കില്ലറെ അല്ല ഇവിടെ നമ്മൾ കാണുന്നത്. സഹതാപതരംഗം സൃഷ്ടിച്ച്, വില്ലന്റെ ഭാഗത്തുനിന്ന് പ്രേക്ഷകനെ ചിന്തിപ്പിച്ച്, ഇനിയെന്ത് എന്നൊരു തോന്നൽ നൽകിയെങ്കിലും ക്ലൈമാക്സിൽ ഒരു ട്വിസ്റ്റ് സംവിധായകൻ ഒരുക്കിവെച്ചത് നന്നായി തോന്നി. കണ്ടുകൊണ്ടിരിക്കുമ്പോൾ മുകളിൽ പറഞ്ഞ പോരായ്മകൾ ഒന്നും പ്രേക്ഷനെ കൊണ്ട് സിനിമ ചിന്തിപ്പിക്കുന്നില്ല. ബോറടിപ്പിക്കാതെ ത്രില്ലർ മൂഡിൽ തന്നെയാണ് സിനിമ കഥ പറയുന്നത്. രണ്ടര മണിക്കൂർ ഉണ്ടെങ്കിലും ലാഗ് അനുഭവപ്പെടുകയില്ല. ടെക്നിക്കൽ വശങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ചിത്രമാണിത്. മലയാളികൾക്ക് കുറേകാലം കൂടി കാത്തിരുന്നു കിട്ടിയ നല്ലൊരു ത്രില്ലർ ചിത്രം… തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.
സിഡ്നി: കാട്ടു തീ പടർന്നു പിടിച്ചതിനെ തുടർന്ന് വെളളം കിട്ടാതെ ആയിരക്കണക്കിന് ഒട്ടകങ്ങൾ ജനവാസ മേഖലകളിലേയ്ക്ക് എത്താൻ തുടങ്ങിയതോടെ, അവയെ വെടിവച്ചു കൊല്ലാൻ ഓസ്ട്രേലിയ. 2019 സെപ്റ്റംബറിൽ ആരംഭിച്ച കാട്ടുതീയെ തുടർന്ന് വരൾച്ച നേരിടുന്ന രാജ്യത്ത് വെള്ളം തേടി നിരവധി ഒട്ടകങ്ങളാണ് കാട്ടിൽ നിന്ന് നഗര പ്രദേശങ്ങളിലേയ്ക്ക് എത്തുന്നത്. പതിനായിരത്തോളം ഒട്ടകങ്ങളെ വെടിവച്ചുകൊല്ലാനാണ് സർക്കാരിന്റെ തീരുമാനം.
വീടുകളിലേയ്ക്ക് കയറി വരുന്ന ഒട്ടകങ്ങൾ ആളുകളെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. ജനവാസ മേഖലകളിലെ ജലസംഭരണികൾ ഇവ കൂട്ടമായി കാലിയാക്കുന്നത് കാട്ടുതീ തടയാനുള്ള പ്രവർത്തനങ്ങളേയും പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഷൂട്ടർമാർ ഹെലികോപ്ടറുകളിൽ നിന്ന് ഒട്ടകങ്ങളെ വെടിവയ്ക്കുമെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.
ഇതിനുള്ള നടപടികളിലേയ്ക്ക് കടക്കുംമുന്‍പ് മേഖലയിലെ ആദിവാസി സമൂഹത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് വനംവകുപ്പ്. എന്നാൽ വിവിധയിനം ജീവികളുടെ സംരക്ഷണത്തിനായ് ഒരേയിനം ജീവികളെ കൂട്ടമായി കൊന്നൊടുക്കുന്നതിനെതിരേ മൃഗസംരക്ഷകരുടെ പ്രതിഷേധം ഉയരുന്നുണ്ട്.
സ്വന്തം ലേഖകൻ
ലണ്ടൻ : ആക്സിഡന്റ് ആൻഡ് എമർജൻസി (എ & ഇ) യൂണിറ്റിലെ അമിതമായജോലിഭാരം രോഗികളെ ബാധിക്കുന്നു. ഇതുമൂലം രോഗികൾക്ക് വളരെയധികം സമയം ആംബുലൻസിൽ തന്നെ കഴിയേണ്ടതായും വരുന്നു. അമിത ജോലിഭാരം മൂലം എ & ഇ യൂണിറ്റുകൾക്ക് രോഗികളെ ആശുപത്രിയിൽ സമയത്ത് എത്തിക്കാനും സാധിക്കുന്നില്ല. ശൈത്യ കാലത്തിന്റെ തുടക്കം മുതൽ ഈ പ്രശ്നം കണ്ടുവരികയാണ്. 81,012 രോഗികൾക്ക് കുറഞ്ഞത് അരമണിക്കൂറെങ്കിലും ആംബുലൻസ് ഉദ്യോഗസ്ഥരോടൊപ്പം കഴിയേണ്ടി വന്നു. കഴിഞ്ഞ വർഷം ഇത് 51711 ആയിരുന്നു. ഇത്തവണ 21,663 പേർക്ക് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടതായും വന്നുവെന്ന് കണക്കുകൾ വെളിവാക്കുന്നു. എൻ എച്ച് എസ് രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും കൂടുതലാണിത്.
ശൈത്യകാലത്ത് രോഗങ്ങൾ വർധിച്ചതാണ് യൂണിറ്റുകളുടെ സമ്മർദ്ദം ഏറിയതിന് കാരണം. കൂടാതെ 999 എന്ന ആംബുലൻസ് നമ്പറിൽ ബന്ധപ്പെടാൻ ധാരാളം സമയവും വേണ്ടിവരുന്നു. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബർമിംഗ്ഹാം എൻഎച്ച്എസ് ട്രസ്റ്റിലാണ് ഈ ശൈത്യകാലത്ത് ഏറ്റവുമധികം താമസം നേരിട്ടത്. 2595 കേസുകൾ അരമണിക്കൂറോളം വൈകി. എൻ എച്ച് എസിന്റെ കണക്കുകൾ പ്രകാരം എ & ഇ യൂണിറ്റ്, 4 മണിക്കൂറിൽ വെറും 68.6% രോഗികളെ മാത്രമാണ് ചികിത്സിക്കുന്നത്. ഇത് 95% ആയി ഉയരേണ്ടതുണ്ട്.
സേവനങ്ങളിൽ കടുത്ത സമ്മർദ്ദം നേരിടേണ്ടി വരുന്നത് സ്റ്റാഫുകളുടെയും കിടക്കകളുടെയും കുറവ് മൂലമാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. ഇവയൊക്കെയും കൂടുതൽ ആവശ്യമാണെന്ന് അവർ അറിയിച്ചു. ഇന്നത്തെ സ്ഥിതിവിവരക്കണക്കുകൾ എ & ഇ പ്രകടനത്തിൽ ഭയാനകമായ ഇടിവ് വെളിവാക്കുന്നുവെന്ന് കിംഗ്സ് ഫണ്ടിലെ ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് മുറെ പറഞ്ഞു. ബോറിസ് ജോൺസന്റെ വാഗ്ദാനങ്ങൾ എല്ലാം ഉടൻ തന്നെ നടപ്പിലാക്കണമെന്ന് മെഡിക്കൽ ഡയറക്ടർ പ്രൊഫ. സ്റ്റീഫൻ പവിസ് ആവശ്യപ്പെട്ടു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
തങ്ങളുടെ സാമ്പത്തിക സ്രോതസ്സിന്റെ 95 ശതമാനവും പ്രിൻസ് ഓഫ് വെയിൽസ് ആണ് നൽകുന്നതെന്ന് ദമ്പതിമാർ വെളിപ്പെടുത്തി. ഹാരിയുടെയും മെഗാന്റെയും പൊതു കാര്യങ്ങൾക്കുള്ള ചെലവും, സ്വകാര്യ ഇടപാടുകളും അദ്ദേഹമാണ് നോക്കുന്നത്. എന്നാൽ മെഗാൻ രാജ കുടുംബത്തിലേക്ക് കടന്നു വന്ന വർഷമായ 2018 19 ൽ ചെലവ് അഞ്ച് മില്യൺ പൗണ്ടായിരുന്നു.
പ്രിൻസ് ചാൾസിന്റെ ഡച്ചി ഓഫ് കോൺവാൾ ഫിനാൻഷ്യൽ ഇൻവെസ്റ്റ്മെന്റിലൂടെ ആണ് ഈ ചെലവുകൾ വഹിച്ചിരുന്നത് . കഴിഞ്ഞവർഷം 21.6 മില്യൺ പൗണ്ടിന് വാങ്ങിയ ഇൻവെസ്റ്റ്മെന്റ് ആണിത്. സസ്സെക്സ് കളുടെ വരുമാനത്തിന്റെ അഞ്ച് ശതമാനം സോവറിൻ ഗ്രാൻഡ്ൽ നിന്നാണ് ലഭിക്കുന്നത്. രാജകീയ ദൗത്യങ്ങൾ നിർവഹിക്കുന്നതിനും കൊട്ടാരങ്ങൾ കാത്തു പരിപാലിക്കുന്നതിനും ക്രൗൺ എസ്റ്റേറ്റിൽ നിന്നും ലഭിക്കുന്ന ലാഭ വിഹിതമായ പണം ആണിത്.
പ്രിൻസ് ഹാരിക്കും വില്യമിനും അമ്മയുടെ പരമ്പരാഗത സ്വത്തായ 13 മില്യൻ പൗണ്ട് ലഭിച്ചിരുന്നു. മെഗാൻ അഭിനയിച്ചിരുന്ന സമയത്ത് ഒരു സീരീസിന് 50,000 ഡോളർ എന്ന മട്ടിലായിരുന്നു പ്രതിഫലം. അത് കൂടാതെ ലൈഫ് സ്റ്റൈൽ ബ്ലോഗുകളും മെഗാൻ ചെയ്തിരുന്നു.
ഹാരിയും മെഗാനും ഇനിമുതൽ സോവറിൻ ഗ്രാൻഡിൽ നിന്നും പണം സ്വീകരിക്കുന്നില്ല എന്നാണ് അറിയിച്ചിട്ടുള്ളത്. സീനിയർ റോയൽസ് എന്ന നിലയിൽ ഇരുവർക്കും ജോലി ചെയ്ത് ധനം സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ രാജ കുടുംബത്തിലെ എല്ലാവരും റോയൽ ഡ്യൂട്ടീസ് മാത്രം ചെയ്യുന്നവരല്ല എന്ന് ഇരുവരും ചൂണ്ടിക്കാട്ടിയിരുന്നു.
അടുത്തവർഷം റോയൽ ഫൗണ്ടേഷനിൽ നിന്നും വിട്ടുമാറി പുതിയ ചാരിറ്റി ഫൗണ്ടേഷൻ തുടങ്ങാൻ ആണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്.
ഗോപിക. എസ്, മലയാളം യുകെ ന്യൂസ് ടീം
കാലാവസ്ഥാ വ്യതിയാനം മൂലം ഭീഷണി നേരിടുന്ന വിവിധയിനം ശലഭങ്ങളും ചെറു പറവകളും യുകെ യിൽ കൂടുകൂട്ടുന്നു. കഴിഞ്ഞ ദശാബ്ദത്തിൽ വച്ചേറ്റവും കൂടുതൽ കുടിയേറ്റ ഇന ജീവിവർഗ്ഗങ്ങൾക്കാണ് ബ്രിട്ടൻ ആതിഥേയത്വമേകിയത്. നിശാശലഭങ്ങൾ, തുമ്പികൾ, ചെറു പറവകൾ തുടങ്ങിയ നൂറുകണക്കിന് വർഗ്ഗങ്ങളെയാണ് നാഷണൽ ട്രസ്റ്റിന്റെ സർവ്വേയിൽ കണ്ടെത്തിയിട്ടുള്ളത്.
‘പെയിന്റഡ് ലേഡി’ വിഭാഗത്തിൽപ്പെട്ട ശലഭങ്ങളാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത് . വരൾച്ചയും കാട്ടുതീയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവാസ വ്യവസ്ഥകൾക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ടെങ്കിലും 2019 ലെ കാലാവസ്ഥാ സാഹചര്യങ്ങൾ യൂറോപ്പിൽ നിന്നുള്ള നിരവധി ശലഭങ്ങൾക്കാണ് ആശ്രയമേകുന്നത് . 7500 മൈൽ ദൂരം പറക്കാൻ ശേഷിയുള്ള പെയിന്റഡ് ലേഡി ശലഭങ്ങൾ ഇതിനു മുൻപ് 2008ലാണ് യുകെ യിലേക്ക് ചേക്കേറിയിരുന്നത്. കുടിയേറ്റക്കാരിൽ രണ്ടാമൻ ഇംഗ്ലണ്ടിൽ നിന്നും വരുന്ന നീല നിറത്തോടുകൂടിയ വലിയ ശലഭങ്ങളാണ്.
ഇത്തരം അതിഥികളുടെ സാന്നിധ്യം നിലവിലുള്ള പ്രാണി വർഗ്ഗങ്ങളെ ദോഷകരമായി ബാധിക്കുമെന്നുള്ള പഠനങ്ങളും പുറത്തുവരുന്നുണ്ട്. ഇത് വരൾച്ചയ്ക്കും കാട്ടുതീയ്ക്കും പുറമേ തദ്ദേശീയ ജീവിവർഗങ്ങളുടെ നിലനിൽപ്പിനെ ബാധിക്കാതെ നോക്കേണ്ടത് അത്യാവശ്യമാണെന്ന് നേച്ചർ കൺസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ ഇക്കോളജി വിഭാഗം തലവൻ ബെൻ മക്കാർത്തെ അഭിപ്രായപ്പെടുന്നു.
മാർസ്ഡൻ മൂറിൽ ഉണ്ടായ കാട്ടുതീയിൽ 700 ഹെക്ടർ പ്രദേശത്തെ ആവാസവ്യവസ്ഥയാണ് കത്തിയമർന്നത്. കൂടാതെ ജൂൺ, ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ ഉണ്ടായ അപ്രതീക്ഷിത മഴയിൽ നിരവധി ജീവജാലങ്ങൾ ഇല്ലാതായിരുന്നു. കാലാവസ്ഥാ വ്യതിയാനവും അതു മൂലമുയരുന്ന അന്തരീക്ഷ താപനിലയും ജീവിവർഗങ്ങളുടെ വംശനാശത്തിനു തന്നെ കാരണമാകുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ യു കെ പോലെയുള്ള ഒരു രാജ്യത്ത് ജീവിവർഗങ്ങളുടെ കുടിയേറ്റം കൂടുന്നു എന്നത് പ്രതീക്ഷയോടെയാണു വിലയിരുത്തപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ നിലനിൽപ്പിന് പ്രകൃതി സംരക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവ് പൊതുജനങ്ങളിലേക്കെത്തിക്കുന്നതിലൂടെ തനതായ ആവാസവ്യവസ്ഥകൾ സംരക്ഷിക്കപ്പെടുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രെസ്റ്റൺ: ലോകരക്ഷകനായ ഈശോമിശിഹായുടെ രക്ഷാകരരഹസ്യങ്ങളായ പീഡാസഹന, കുരിശുമരണ, ഉത്ഥാനങ്ങളെ പ്രാർത്ഥനാപൂർവ്വം അനുസ്മരിക്കാനൊരുങ്ങുന്ന വലിയനോമ്പുകാലത്ത്, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ‘ഗ്രാൻഡ് മിഷൻ – 2020’ വാര്‍ഷികധ്യാനം നടത്തപ്പെടുന്നു. നോമ്പുകാലചൈതന്യത്തിൽ വിശുദ്ധവാരത്തിനൊരുങ്ങാനും വാർഷികധ്യാനത്തിലൂടെ ജീവിതനവീകരണം സാധ്യമാക്കാനുമാണ് മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും ഗ്രാൻഡ് മിഷൻ എന്ന പേരിൽ രൂപതയിലുടനീളം നോമ്പുകാലത്ത് വാർഷികധ്യാനം സംഘടിപ്പിക്കുന്നത്.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും വികാരി ജനറാൾമാർ സാഹാരക്ഷാധികാരികളുമായുള്ള ‘ഗ്രാൻഡ് മിഷൻ – 2020’ ന്, വികാരി ജനറാൾ മോൺ. ജിനോ അരീക്കാട്ട് MCBS ഉം ദിവ്യകാരുണ്യ മിഷനറി സഭയിലെ (MCBS) ബഹു. വൈദികരും നേതൃത്വം നൽകും. രൂപതയുടെ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ സെന്ററുകളിലായി നടക്കുന്ന ഗ്രാൻഡ് മിഷൻ 2020 ൽ ഓരോ സ്ഥലങ്ങളിലുമുള്ള പരമാവധി ആളുകൾക്ക് പണ്ടകെടുക്കത്തക്ക രീതിയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും നടക്കുന്ന ധ്യാനങ്ങൾക്ക്, അതാത് സ്ഥലങ്ങളിലെ പ്രീസ്റ് ഇൻ ചാർജ്, കൈക്കാരൻമാർ, കമ്മറ്റി അംഗങ്ങൾ, വാർഡ് ലീഡേഴ്സ് തുടങ്ങിയവർ നേതൃത്വം നൽകും. ഫെബ്രുവരി 21 ഏപ്രിൽ 5 വരെയുള്ള ദിവസങ്ങളിലായാണ് വിവിധ സ്ഥലങ്ങളിൽ ഗ്രാൻഡ് മിഷൻ നടത്തപ്പെടുന്നത്.
വി. പോൾ ആറാമൻ മാർപാപ്പ ഇറ്റലിയിലെ മിലാൻ ആർച്ചുബിഷപ്പായിരിക്കെയാണ് ദൈവവചനത്തിലൂന്നിയ ഇടവക നവീകരണ പദ്ധതിയായി ‘ഗ്രാൻഡ് മിഷൻ’ ആദ്യമായി ആവിഷ്കരിച്ചത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ 8 റീജിയനുകളിലായി ധ്യാനം നടക്കുന്ന സ്ഥലവും ദിവസങ്ങളുമടങ്ങിയ സർക്കുലർ രൂപത പുറത്തിറക്കി. ലിസ്റ്റ് ചുവടെ:
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : അവധിക്കാലത്തിന് ശേഷം മടങ്ങിയെത്തിയ ബ്രിട്ടീഷ് പാർലമെന്റ് ചർച്ച ചെയ്തത് ഇറാന്റെ ഉന്നത സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുടെ വധവും യുഎസ് – ഇറാൻ സംഘർഷങ്ങളും. സുലൈമാനിയുടെ കൈകളിൽ ബ്രിട്ടീഷ് സൈനികരുടെ രക്തവും പുരണ്ടിട്ടുണ്ടായിരുന്നുവെന്ന് ബോറിസ് ജോൺസൻ പറഞ്ഞു. നിരപരാധികളായ സൈനികർക്കെതിരായ ആക്രമണത്തിന് ഇറാൻ സൈനിക ജനറലും ഉത്തരവാദിയാണെന്ന് അദ്ദേഹം കോമൺസിനോട് പറഞ്ഞു. തീവ്രവാദികൾക്ക് മെച്ചപ്പെട്ട സ്ഫോടകവസ്തുക്കൾ സുലൈമാനി നൽകിയിട്ടുണ്ടെന്നും അത് ബ്രിട്ടീഷ് സൈനികരെ കൊന്നൊടുക്കിയതായും ജോൺസൺ പറഞ്ഞു. നേരത്തെ ഇറാഖ് വ്യോമ താവളങ്ങളിൽ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിന് ശേഷം “അശ്രദ്ധമായ” ആക്രമണങ്ങൾ ആവർത്തിക്കരുതെന്ന് അദ്ദേഹം ഇറാന് മുന്നറിയിപ്പ് നൽകി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ട വെള്ളിയാഴ്ചത്തെ ഡ്രോൺ ആക്രമണത്തിന്റെ നിയമസാധുതയെ ലേബർ നേതാവ് ജെറമി കോർബിൻ ചോദ്യം ചെയ്തു.
അതേസമയം, ഇന്നലെ ലോകം ഉണർന്നത് രണ്ടു ദുരന്തവാർത്തകൾ കേട്ടുകൊണ്ടാണ്. ഒന്ന് ഇറാന്റെ പ്രത്യാക്രമണവും രണ്ട്, ഇറാൻ വിമാനാപകടവും. ഖാസിം സുലൈമാനിയെ അമേരിക്ക ഡോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാൻ ശക്തമായ തിരിച്ചടി ഇന്നലെ നൽകുകയുണ്ടായി. ഇറാഖിലെ അമേരിക്കയുടെ രണ്ട് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ ഇറാന് മിസൈൽ ആക്രമണം നടത്തി. 80 സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ആളപായമില്ലെന്നാണ് ഇറാഖ് അറിയിച്ചത്. പ്രാദേശിക സമയം പുലർച്ചെ അഞ്ചരക്കും ആറരക്കും ഇടയിലാണ് ആക്രമണങ്ങൾ നടന്നത്. സുലൈമാനിയുടെ മൃദദേഹം കബറടക്കി രണ്ടു മണിക്കൂറിനകമാണ് അമേരിക്കക്കെതിരെ ഇറാൻ പ്രത്യാക്രമണം നടത്തിയത്.
യുക്രെയ്ൻ യാത്രാവിമാനം ഇറാനിലെ ടെഹ്റാനിൽ തകർന്നു വീണ് 176 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. വിമാനാപകടത്തിൽ മരിച്ചവരിൽ മൂന്നു ബ്രിട്ടീഷുകാരും ഉൾപ്പെടുന്നു. ബിപി എഞ്ചിനീയർ സാം സോകെയ്, ലയിംഗ് ഓ റൂർക്ക് എഞ്ചിനീയർ സയീദ് തഹ്മാസെബി എന്നീ ബ്രിട്ടീഷ് പൗരന്മാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇറാനിൽ ഉണ്ടായ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ ഞങ്ങൾ ഖേദിക്കുന്നുവെന്ന് യുകെ വിദേശകാര്യ വക്താവ് പറഞ്ഞു. എത്ര ബ്രിട്ടീഷ് പൗരന്മാർ വിമാനത്തിലുണ്ടെന്നത് സംബന്ധിച്ച് അടിയന്തിരമായി സ്ഥിരീകരണം തേടുകയാണെന്നും ദുഃഖാർത്ഥരായ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും അവർ പറഞ്ഞു. ബാക്കിയുള്ള യാത്രക്കാരിൽ ഭൂരിഭാഗവും ഇറാനിൽ നിന്നുള്ളവരും കാനഡയിൽ നിന്നുള്ളവരും ആയിരുന്നു. യുക്രെയ്ൻ ഇന്റർനാഷണൽ എയർലൈൻ വിമാനം ഇമാം ഖാംനഈ വിമാനത്താവളത്തിന് സമീപമാണ് തകർന്നത്. അപകടത്തിന് കാരണം സാങ്കേതിക തകരാറാണെന്നാണ് നിഗമനം. പ്രാദേശിക സമയം 6:12ന് പുറപ്പെട്ട ബോയിങ് 737-800 ജെറ്റ് വിമാനമാണ് പറന്നുയർന്ന ഉടനെ ടെഹ്റാന് തെക്ക് പടിഞ്ഞാറ് പ്രാന്ത പ്രദേശമായ പരാന്തിൽ തകർന്നുവീണത്.
ലോകസമാധാനത്തിന് തന്നെ വെല്ലുവിളിയായാണ് യുഎസ് – ഇറാൻ സംഘർഷം കനക്കുന്നത്. യുഎസ് – ഇറാൻ പോർവിളി യുദ്ധത്തിലേക്കു പോകരുതെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടുകയുണ്ടായി. അമേരിക്കൻ വ്യോമാക്രമണത്തിൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ട സംഭവത്തിൽ ന്യൂഡൽഹിയിലെ യുഎസ് എംബസിക്കു മുന്നിൽ പ്രതിഷേധം നടന്നു. ഓരോ ദിനവും യുദ്ധഭീതിയിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന കാര്യത്തിൽ സംശയമില്ല.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ഹാരി രാജകുമാരനും, ഭാര്യ മേഗനും സീനിയർ രാജകുടുംബാംഗങ്ങൾ എന്ന പദവി ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സാമ്പത്തികപരമായി സ്വാതന്ത്ര്യം നേടാനുള്ള തീരുമാനത്തിലാണ് തങ്ങൾ എന്നും അവർ പറഞ്ഞു. യുകെയിലും, നോർത്ത് അമേരിക്കയിലുമായി തങ്ങളുടെ സമയം ചെലവഴിക്കാനാണ് ഇരുവരുടേയും തീരുമാനം. ഇരുവരുടെയും തീരുമാനത്തിൽ ബക്കിംഗ്ഹാം കൊട്ടാരത്തിനു അതൃപ്തി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ആരുമായും ചർച്ച ചെയ്യാതെയാണ് ഇരുവരും തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.
തങ്ങളുടെ കുറെ നാളത്തെ ആലോചനകൾക്ക് ശേഷം ആണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത് എന്ന് ഹാരി രാജകുമാരൻ പറഞ്ഞു. എലിസബത്ത് രാജ്ഞിയോട് തങ്ങളുടെ എല്ലാ പിന്തുണയും അവർ പ്രഖ്യാപിച്ചു. എന്നാൽ തങ്ങൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹാരി രാജകുമാരന്റെ ഈ തീരുമാനത്തോട് രാജകുടുംബത്തിന് ശക്തമായ അമർഷം ഉണ്ടെന്ന് ബിബിസി റോയൽ കറസ്പോണ്ടന്റ് ജോണി ഡൈമോണ്ട് വ്യക്തമാക്കി. ഹാരി രാജകുമാരനും, ഭാര്യ മേഗനും, രാജകുടുംബവും തമ്മിലുള്ള ഭിന്നതകളെ ആണ് ഈ തീരുമാനം വെളിവാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്മസ് കാലത്തും ഇവർ ആറു ആഴ്ചത്തെ അവധിയെടുത്ത് കാനഡയിൽ പോയിരുന്നു. രാജകുടുംബത്തിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ജനങ്ങൾ.
ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം
ഡൽഹി : രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കാണ് അടുത്തമാസം ഡൽഹി കണ്ണു തുറക്കാൻ പോകുന്നത്.
പൗരത്വ നിയമത്തിനെതിരായ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിൽ നടക്കുന്ന ഈ തെരഞ്ഞെടുപ്പ് വളരെ നിർണായകമാണ്.
1,46,92,136 വോട്ടര്‍മാര്‍. എഴുപത് നിയമസഭാ മണ്ഡലങ്ങളിലായി
13,750 പോളിങ് സ്റ്റേഷനുകള്‍. ആം ആദ്മി പാര്‍ട്ടി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നീ പാർട്ടികളുടെ തീപാറുന്ന ത്രികോണമല്‍സരമാണ് ഡൽഹി സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ഈ മാസം 14ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. 21വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 22ന് സൂക്ഷമ പരിശോധന. കഴിഞ്ഞ തവണത്തെ വിജയമാവർത്തിക്കാൻ ആം ആദ്മി പാർട്ടി മത്സരരംഗത്ത് ഇറങ്ങുമ്പോൾ പ്രതിച്ഛായ മിനുക്കി രാജ്യഹൃദയം പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുക. സഖ്യകക്ഷി ചേർന്നു മുൻതെരഞ്ഞെടുപ്പുകളിലെ വിജയം ആവർത്തിക്കാനാകും കോൺഗ്രസിന്റെ പദ്ധതി. ആശങ്കകൾക്കും ആകുലതകൾക്കും നടുവിൽ നിൽക്കുന്ന രാജ്യത്തിന്റെ ഭാവിയാണ് രാജ്യതലസ്ഥാനം വിധിയെഴുതാൻ പോകുന്നത്. ആരു തന്നെ ജയിച്ചാലും വരുവാൻ പോകുന്ന മറ്റു തെരഞ്ഞെടുപ്പുകളെ അത് ബാധിക്കുമെന്ന് ഉറപ്പ്.
നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22ന് അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
ഫെബ്രുവരി 8നാണ് ഒറ്റഘട്ടമായി വോട്ടെടുപ്പ്. 11ന് വോട്ടെണ്ണല്‍. 13ന് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും.
പ്രായമായവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യമുണ്ടാകുമെന്നും
കേന്ദ്ര ബജറ്റില്‍ ഡല്‍ഹിക്കായി പ്രഖ്യാപനങ്ങള്‍ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി.
വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര, 200 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യം, സൗജന്യ വൈ-ഫൈ, പുതിയ ജലവിതരണ കണക്ഷനുകൾക്കുള്ള നിരക്ക് കുറച്ചത്, മുതിർന്ന പൗരന്മാർക്ക് സൗജന്യതീർഥാടനപദ്ധതി എന്നിങ്ങനെ വ്യത്യസ്തമേഖലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് അരവിന്ദ് കേജരിവാളിന്റെ തുറുപ്പ്ചീട്ട്. കഴിഞ്ഞ തവണത്തെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 70ല്‍ 67 സീറ്റും നേടിയാണ് എ.എ.പി അധികാരത്തിലെത്തിയത്.
എന്നാൽ 2017 ഏപ്രിലിൽ നടന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പും കഴിഞ്ഞവർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പും തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. രാജ്യമെങ്ങും പ്രതിഷേധങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ ഡൽഹി പിടിച്ചടക്കേണ്ടത് ബി.ജെ.പിയുടെ ഒരു ആവശ്യമായി മാറുന്നു. അനധികൃത കോളനികളിൽ താമസിക്കുന്ന 40 ലക്ഷം പേർക്ക് ഉടമസ്ഥാവകാശരേഖ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാനാകും എന്നാണ് ബിജെപിയുടെ പ്രതീക്ഷ.
പുതിയ തന്ത്രങ്ങൾ മെനഞ്ഞും സഖ്യകക്ഷി ചേർന്നും മറ്റു സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ നടത്തിയ മുൻവിജയങ്ങൾ ആവർത്തിക്കുവാൻ കോൺഗ്രസും മുന്നിൽ തന്നെയുണ്ട്.
പൗരത്വനിയമത്തോടുള്ള എതിർപ്പ്, കേന്ദ്രസർവകലാശാലകളിലെ പ്രശ്നങ്ങൾ, നോട്ട് അസാധുവാക്കലിലെ ആശയകുഴപ്പം എന്നിവ ബിജെപിക്കെതിരാകുമ്പോൾ
അന്തരീക്ഷ മലിനീകരണമാണ് എഎപിക്ക് തിരിച്ചടി ആവുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാവാത്ത കോൺഗ്രസ് നില മെച്ചപ്പെടുത്തുവാൻ മികച്ച തന്ത്രങ്ങൾ തന്നെ പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.
നിലവിൽ ഡൽഹി നിയമസഭയിൽ എ.എ.പി.ക്ക് 62 സീറ്റും ബി.ജെ.പി.ക്ക് 4 സീറ്റുമാണുള്ളത്. രജോരി ഗാർഡൻ എം.എൽ.എ. ആയിരുന്ന എ.എ.പി.യുടെ ജെർണയിൽ സിങ് പഞ്ചാബ് നിയമസഭയിലേക്ക് മത്സരിക്കാനായി രാജിവെച്ചതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബി.ജെ.പി. 4 എന്ന സംഖ്യയിലേക്ക് ഉയർന്നത്.
രാജ്യതലസ്ഥാനത്തെ പോരാട്ടത്തിൽ വിജയം ആർക്കൊപ്പമാണെങ്കിലും അത് ഈ വർഷം നടക്കുവാൻ പോകുന്ന ബിഹാർ, അസം തിരഞ്ഞെടുപ്പുകളിലേക്കുള്ള ഒരു സൂചന തന്നെയായി മാറും. ഡൽഹിയിൽ മാത്രം വേരുകളുള്ള എ.എ.പിക്ക് ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്. ഒരു പ്രാദേശികപാർട്ടിയുടെ മുന്നിൽ ദേശീയ പാർട്ടിയായ ബി.ജെ.പി വീണ്ടും മുട്ടുകുത്തുമോ എന്ന ചോദ്യത്തിനുള്ള മറുപടി നൽകാൻ ബിജെപിയും, ഷീല ദീക്ഷിതിന്റെ മരണത്തിനുശേഷം നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചു പിടിക്കാനായി കോൺഗ്രസും. ഡൽഹി ചൂടുപിടിക്കുകയാണ്, ശക്തമായ തെരഞ്ഞെടുപ്പ് ചൂട്. ഡൽഹി ആർക്കൊപ്പം, ഉത്തരത്തിനായി കാത്തിരിക്കാം.