സ്വന്തം ലേഖകൻ
പേയ്‌മെന്റുകൾ സുരക്ഷിതമാക്കുന്നതിന് വേണ്ടി ബ്ലോക്ക്‌ചെയിൻ അടിസ്ഥാനമാക്കിയുള്ള വജ്ര പ്ലാറ്റ്ഫോം ആരംഭിച്ചു. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ സുരക്ഷാ സവിശേഷതകളിൽ ആകൃഷ്ടരായ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് പ്ലാറ്റ്ഫോം ‘വജ്ര’ ആരംഭിച്ചത്. വിവിധ പേയ്‌മെന്റ് കമ്പനികൾക്ക് അവരുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലോ മൊബൈൽ ആപ്ലിക്കേഷനുകളിലോ സുരക്ഷിത ഇടപാടുകൾ നടത്തുന്നതിന് വജ്ര പ്ലാറ്റ്ഫോം ആക്സസ് ചെയ്യാൻ കഴിയുമെന്ന് എൻപിസിഐ അഭിപ്രായപ്പെട്ടു. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (ഡിഎൽടി) അടിസ്ഥാനമാക്കിയാണ് വജ്ര പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഈ സാങ്കേതികവിദ്യ ആധാർ പ്രാമാണീകരണത്തിനും സഹായകരമാകും.
ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (ഡിഎൽടി) അടിസ്ഥാനമാക്കി ആരംഭിച്ച ഈയൊരു പ്ലാറ്റ്ഫോം എൻപിസിഐ ഉൽപ്പന്നങ്ങളുടെ പേയ്‌മെന്റ് ക്ലിയറിംഗും സെറ്റിൽമെന്റ് പ്രക്രിയകളും ഓട്ടോമേറ്റ് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഡിഎൽടി പ്ലാറ്റ്ഫോം നൽകുന്ന സുതാര്യത, പരാതികൾ എളുപ്പത്തിൽ കണ്ടെത്താനും പരിഹരിക്കാനും സഹായിക്കുന്നു. പേയ്‌മെന്റുകൾ സുരക്ഷിതമാക്കുന്നതിനൊപ്പം, ആധാർ പ്രാമാണീകരണം സുഗമമാക്കുന്നതിന് യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയെ (യുഐഡിഐഐ) ഈ ബ്ലോക്ക്ചെയിൻ അധിഷ്ഠിത സാങ്കേതികവിദ്യ സഹായിക്കുകയും ചെയ്യും.
ഇടപാടുകൾക്കായി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഡിജിറ്റൽ പണത്തിന്റെ ഒരു രൂപമായ ക്രിപ്റ്റോകറൻസിയുടെ ഉപയോഗത്തിനെതിരെ സർക്കാർ നിലകൊള്ളുന്നു. എന്നാൽ ഇന്ത്യയിൽ സ്വന്തം ഡിജിറ്റൽ കറൻസി വികസിപ്പിക്കാൻ റിസർവ് ബാങ്ക് (ആർബിഐ) താൽപര്യം പ്രകടിപ്പിച്ചിരുന്നു . രാജ്യത്ത് ഒരു പരമാധികാര ഡിജിറ്റൽ കറൻസി വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അത് ഉചിതമായ രീതിയിൽ പുറത്തിറക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചിരുന്നു.
ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെന്ന് നിലയിലുള്ള ചുമതലകളിൽ നിന്ന് പിൻമാറുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ ലണ്ടനിലെ സുപ്രസിദ്ധ മെഴുകുപ്രതിമാ മ്യൂസിയത്തില്‍ നിന്ന് ഹാരി രാജകുമാരനും ഭാര്യ മേഗനും സ്ഥാനം നഷ്ടമായി. രാജ്ഞിയുടെ തൊട്ടടുത്തുണ്ടായിരുന്ന ദമ്പതികളുടെ പ്രതിമകളാണ് മാഡം ട്യുസോ വാക്സ് മ്യൂസിയത്തില്‍ നിന്ന് മാറ്റിയത്. മ്യൂസിയത്തില്‍ ഏറെ ആളുകള്‍ കാണാന്‍ താല്‍പര്യപ്പെടുന്ന പ്രതിമകളായിരുന്നു ഹാരി രാജകുമാരനും മേഗനുമെന്ന് മാനേജര്‍ സ്റ്റീവ് ഡേവിസ് ബിബിസിയോട് പ്രതികരിച്ചു.
ദമ്പതികള്‍ മ്യൂസിയത്തിലെ സുപ്രധാന ആകര്‍ഷണമായി തുടരുമെന്ന് വിശദമാക്കിയ സ്റ്റീവ് നീക്കം ചെയ്ത പ്രതിമകള്‍ എവിടേക്കാണ് മാറ്റുന്നതെന്ന് പ്രതികരിച്ചില്ല. ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെന്ന് നിലയിലുള്ള ചുമതലകളിൽ നിന്ന് പിൻമാറുകയാണെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹാരി രാജകുമാരനും ഭാര്യ മേഗനും പ്രഖ്യാപിച്ചത്. വടക്കേ അമേരിക്കയിലും ബ്രിട്ടനിലുമായി സമയം ചിലവിടാനാണ് തീരുമാനമെന്നും ദമ്പതികള്‍ വ്യക്തമാക്കിയിരുന്നു. മറ്റ് അംഗങ്ങളോട് ചര്‍ച്ച ചെയ്യാതെയെടുത്ത തീരുമാനം രാജകുടുംബത്തില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നായിരുന്നു അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എലിസബത്ത് രാജ്ഞിയോട് ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെന്നാണ് സൂചന.
മാസങ്ങളുടെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നാണ് ഹാരിയും മേഗനും അറിയിച്ചത്. സ്വകാര്യത നഷ്ടമാകുന്നതിലും മാധ്യമങ്ങളിൽ വ്യക്തി ജീവിത വിവരങ്ങൾ വരുന്നതിലും ഇരുവരും നേരത്തെയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സാമ്പത്തികമായി തനിച്ച് സ്ഥിരത നേടാനും താല്‍പര്യമുണ്ടെന്ന് ദമ്പതികള്‍ പ്രസ്താവനയില്‍ പറയുന്നു. രാജകുടുംബത്തിനുള്ള പിന്തുണ നിര്‍ബാധം തുടരുമെന്നും ഹാരിയും മേഗനും വ്യക്തമാക്കി. തീരുമാനം രാജകുടുംബത്തില്‍ ഞെട്ടലുണ്ടാക്കിയെന്ന് വ്യക്തമായതോടെ തങ്ങള്‍ തുടക്കക്കാരാണ്. ജീവിതത്തെ മറ്റൊരു രീതിയില്‍ സമീപിക്കാന്‍ ആഗ്രമുണ്ടെന്നും ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും മകനെ രാജ കുടുംബത്തിന്‍റെ മൂല്യങ്ങള്‍ ചോരാതെ വളര്‍ത്തുമെന്നും മേഗന്‍ വിശദമാക്കിയിരുന്നു. ആറ് ആഴ്ചയോളം ക്രിസ്തുമസ് ആഘോഷങ്ങളുമായി കാനഡയില്‍ മേഗന്‍റെ മാതാവിനോടൊപ്പം ചെലവിട്ടതിന് ശേഷമാണ് ദമ്പതികളുടെ പ്രഖ്യാപനം. വിവാഹവും മകന്‍റെ ജനനവും എല്ലാം ആവശ്യത്തിലധികം മുഖ്യധാരയില്‍ നിറഞ്ഞ് നിക്കുന്നതിനോട് താല്‍പര്യമില്ലെന്നും ദമ്പതികള്‍ വിശദമാക്കിയിരുന്നു. രാജകുടുംബത്തിന്‍റെ പരമ്പരാഗത രീതിയിലുള്ള ക്രിസ്തുമസ് ആഘോഷങ്ങളിലും ദമ്പതികള്‍ പങ്കെടുത്തിരുന്നില്ല.
കിരീടാവകാശത്തില്‍ ആറാമതാണ് ഹാരിയുടെ സ്ഥാനം. നേരത്തെ സഹോദരന്‍ വില്യവുമായുള്ള ബന്ധം നേരത്തെയുള്ളത് പോലെയല്ലെന്നും സഹോദരന്‍റേത് മറ്റൊരു മാര്‍ഗമാണെന്നും ഹാരി നേരത്തെ പ്രതികരിച്ചിരുന്നു. തങ്ങള്‍ക്കെതിരായ പാപ്പരാസി സ്വഭാവമുള്ള വാര്‍ത്തകള്‍ക്കെതിരെ ദമ്പതികള്‍ നേരത്തെ രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്‍റെ അമ്മയെ കൊലപ്പെടുത്തിയ പാപ്പരാസികള്‍ക്ക് അധിക്ഷേപിക്കാനായി നിന്നുകൊടുക്കില്ലെന്ന് ഹാരി നേരത്തെ വ്യക്തമാക്കിയിരുന്നു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
നഴ്സിംഗ് മേഖലയിലേക്ക് കടന്നു വരുന്ന മിക്ക ആളുകളും സ്വപ്നം കാണുന്നത് വിദേശ ജോലിയാണ്, എന്നാൽ സ്വന്തം സഹോദരങ്ങൾ ഇംഗ്ലണ്ടിലും അമേരിക്കയിലും ജോലി ചെയ്യുമ്പോഴും നഴ്സിംഗ് പഠനം വിജയകരമായി പൂർത്തിയാക്കിയ കുറവിലങ്ങാട് സ്വദേശിയായ ജിതിൻ എന്ന ചെറുപ്പക്കാരൻ തന്നെക്കുറിച്ചുള്ള ദൈവഹിതം അറിഞ്ഞപ്പോൾ മിഷനറിവൈദികൻ ആകാൻ തീരുമാനമെടുത്തു. ഫാദർ ജിതിൻ പാറശ്ശേരിൽ സിഎംഐ, ഗുജറാത്തിലെ ബാവനഗർ സൈന്റ്റ് ചാവറ പ്രൊവിൻസ് ആണ് ഈ സന്യാസിയുടെ മാതൃ പ്രവിശ്യ, കുറവിലങ്ങാട് സെന്റ് മേരീസ് ആർച്ച് ഡീക്കൻസ് എപ്പിസ്കോപ്പൽ പിൽഗ്രിം ചർച്ച് ആണ് ഇടവക. കുരിയം കാരനായ ഫാദറിന്റെ വീട്ടിൽ അമ്മ, സഹോദരൻ സഹോദരി എന്നിവരാണുള്ളത്.
വിൻസൻഷ്യൻ സഭയിൽ നിന്ന് 6 വർഷത്തെ പഠനത്തിന് ശേഷം മടങ്ങിപ്പോന്ന ഫാദർ ഇപ്പോൾ അതൊരു നിമിത്തം ആണെന്ന് വിശ്വസിക്കുന്നു. വിട്ട് നിന്ന നാളുകളിലെ ആത്മീയ സംഘർഷം ദുരീകരിച്ചത് സുഹൃത്തുക്കളോടൊപ്പം ധ്യാനം കൂടിയും, പ്രാർത്ഥനയിൽ മുഴുകിയും ആയിരുന്നു. സഹോദരങ്ങളുടെ സ്വാധീനമാണ് നഴ്സിംഗ് മേഖല തിരഞ്ഞെടുക്കാൻ കാരണം എന്ന് അച്ചൻ പറയുന്നു. സഹോദരങ്ങൾ ആയ ജിൻസ് മാത്യുവും ഭാര്യ ജോളിയും ഇംഗ്ലണ്ടിൽ നഴ്സിങ് ജോലി ചെയ്യുന്നവരാണ്. പെങ്ങളായ ജിൻസിയും ഇതേ മേഖലയിൽ അമേരിക്കയിൽ ജോലി ചെയ്യുന്നു.
ബാംഗ്ലൂർ ജീവിതത്തിൽ മുറി പങ്കിടാൻ എത്തിയ അരവിന്ദ് എന്ന സുഹൃത്തായിരുന്നു, ആസ്വാദനം കൊണ്ട് മാത്രം ജീവിച്ചിരുന്ന കോളേജിൽ നിന്ന് വ്യതിചലിച്ച് ദൈവമാർഗത്തിലേക്ക് മടങ്ങിവരാൻ കാരണമായത്. ജൂനിയറായിരുന്ന അരവിന്ദ് മുറിയിൽ പ്രാർത്ഥന നടത്തുകയും കൊന്ത ചൊല്ലുകയും മറ്റുള്ളവരെ ദൈവ മാർഗത്തിലേക്ക് ആകർഷിക്കുകയും ചെയ്തിരുന്നു എന്ന് അച്ചൻ പറയുന്നു. പരീക്ഷക്കാലത്ത് ധർമാരാം ആശ്രമത്തിൽ ധ്യാനം കൂടാൻ പോകുമ്പോൾ അവിടെ വച്ച് കണ്ട വെള്ള വൈദിക വേഷം ധരിച്ച വിദ്യാർത്ഥികൾ ആണ് തിരിച്ചു വരവിനു പ്രേരിപ്പിച്ചത്.
10 വർഷത്തോളം ആവശ്യമായി വരുന്ന രണ്ടാമത്തെ തിരിച്ചു പോക്ക് അല്പം റിസ്ക് നിറഞ്ഞതാണ് എന്ന് അറിയാമായിരുന്നുവെങ്കിൽ കൂടിയും ദൈവത്തിങ്കൽ സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞപ്പോൾ ചിന്തിച്ചു പ്രവർത്തിക്കാൻ ആവശ്യപ്പെട്ടു, ഒരുമിച്ചിരുന്നു പ്രാർത്ഥിച്ച ശേഷം തീരുമാനം ഉറപ്പിക്കുകയായിരുന്നു. വിമർശിച്ച സുഹൃത്തുക്കളെ എല്ലാം അദ്‌ഭുതപ്പെടുത്തികൊണ്ടാണ് സെമിനാരിയിലേക്ക് തിരിച്ചു പോയത്. 2016 ലാണ് പൗരോഹിത്യം സ്വീകരിച്ചു തിരുപ്പട്ടം വാങ്ങിയത്. ആദ്യം പ്രവർത്തിച്ചത് ചങ്ങനാശ്ശേരി അതിരൂപതയുടെ പുന്നത്തറയിൽ 3 മാസം അസിസ്റ്റന്റ് വികാരി ആയിട്ടായിരുന്നു
സ്വന്തം ലേഖകൻ
ഇറാൻ :- ഇറാനിൽ യാത്ര വിമാനം തകർന്നുണ്ടായ അപകടത്തിൽ ഇറാൻ തങ്ങളുടെ കുറ്റം സമ്മതിച്ചു. തങ്ങളുടെ പിഴവ് മൂലമാണ് ഈ അപകടം സംഭവിച്ചതെന്ന് ഇറാൻ ഒടുവിൽ വ്യക്തമാക്കി. ഇതിനെ തുടർന്ന് ഇറാനിൽ ഗവൺമെന്റ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയെന്ന പേരിൽ ബ്രിട്ടീഷ് അംബാസിഡർ അറസ്റ്റിൽ. റോബ് മകായറിനെ ടെഹ്റാനിൽ വെച്ച് അറസ്റ്റ് ചെയ്തു. മൂന്നു മണിക്കൂറോളം ആണ് ബ്രിട്ടീഷ് അംബാസഡറേ തടഞ്ഞുവച്ചത്. മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുത്തശേഷം എംബസിയിലേക്കുള്ള മടക്കയാത്രയിൽ ആണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഉക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് ഫ്ലൈറ്റ് PS752 എന്ന വിമാനം തകർന്നു വീണത് മനുഷ്യ പിഴവുമൂലം ആണെന്ന് ഇറാൻ അംഗീകരിച്ചിട്ടുണ്ട്. ഈ അപകടത്തെ കുറിച്ചുള്ള വ്യക്തമായ അന്വേഷണത്തിനും ഇറാൻ ഉത്തരവിട്ടിട്ടുണ്ട്. ഇറാനിലെ ഗവൺമെന്റ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് യുകെ അംബാസിഡർ നേതൃത്വം നൽകുന്നുണ്ടെന്ന ആരോപണവും ഇറാൻ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.
എന്നാൽ വ്യക്തമായ തെളിവുകൾ ഒന്നും ഇല്ലാതെ തങ്ങളുടെ അംബാസഡറെ അറസ്റ്റ് ചെയ്തത് അന്താരാഷ്ട്ര നിയമ ലംഘനമാണെന്ന് ബ്രിട്ടൻ ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അപകടത്തെ തുടർന്ന് ഇറാനിൽ വൻ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. യുഎസ് മിലിറ്ററി ബേസുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് വിമാനം തകർന്നുവീണത്. ഇത് തങ്ങളുടെ ഭാഗത്തുനിന്ന് പറ്റിയ ഏറ്റവും വലിയ പിഴവാണെന്ന് പ്രസിഡന്റ് ഹസ്സൻ റൗഫാനി വ്യക്തമാക്കി. വിമാനാപകടത്തിൽ മരിച്ചവരിൽ മൂന്നു ബ്രിട്ടീഷുകാരും ഉൾപ്പെട്ടി രുന്നു . ബിപി എഞ്ചിനീയർ സാം സോകെയ്, ലയിംഗ് ഓ റൂർക്ക് എഞ്ചിനീയർ സയീദ് തഹ്മാസെബി എന്നീ ബ്രിട്ടീഷ് പൗരന്മാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്
അപകടത്തിൽ മരണപ്പെട്ട ബ്രിട്ടീഷുകാരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വാഗ്ദാനം നൽകി. ഇറാൻ തങ്ങളുടെ ആണവായുധ നിർമാണപ്രവർത്തനങ്ങൾ നിർത്തണമെന്നും, നയതന്ത്രപരമായി ഈ വിഷയത്തെ കൈകാര്യം ചെയ്യണമെന്നും ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി അഭിപ്രായപ്പെട്ടിട്ടുണ്ട്.
സ്വന്തം ലേഖകൻ
തടവുപുള്ളിയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ 5 ജയിലധികൃതർക്കാണ് പരിക്കേറ്റത്. എച്ച് എം പി ബ്രിസ്റ്റോൾ ജയിലിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായത് എന്നും, ഉടൻതന്നെ ചികിത്സതേടി എന്നും ജയിൽ അധികൃതർ പറഞ്ഞു. പ്രിസൺ ഓഫീസേഴ്സ് അസോസിയേഷൻ (പി ഒ എ ) അംഗമായ സാറാ റിഗ്ബി പറയുന്നത് കുറ്റക്കാരനായ പ്രതിയെ അത്യധികം സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ നിന്നാണ് കൊണ്ടുവന്നത് എന്നാണ്.
ജീവനക്കാരുടെ സുരക്ഷയ്ക്കുവേണ്ടി അടിയന്തരമായി പെപ്പർ സ്പ്രേ, ബോഡി ക്യാം തുടങ്ങിയ സുരക്ഷ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് പ്രിസൺ സർവീസ് അറിയിച്ചു. പ്രതിയെ ഒരുകാരണവശാലും അത്യധികം സുരക്ഷയുള്ള ചുറ്റുപാടിൽ നിന്ന് മാറ്റരുതെന്ന് മിസ്സ് റിഗ്‌ബി പറഞ്ഞു. പരുക്കേറ്റ ഉദ്യോഗസ്ഥർ വീടുകളിൽ സുഖം പ്രാപിച്ചു വരികയാണെന്നും അവർ മാധ്യമങ്ങളെ അറിയിച്ചു. എച്ച് എം പി ബ്രിസ്റ്റോൾ ജയിലിൽ പെപ്പർ സ്പ്രേ യോ, ബലമേറിയ കൈവിലങ്ങുകളോ ഇല്ലാതിരുന്നതാണ് അപകടത്തിന് ആക്കം കൂട്ടിയത്. നല്ല കൈവിലങ്ങുകൾ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും ഉദ്യോഗസ്ഥർ ആക്രമണത്തിന് ഇരയാകുമായിരുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു.
ജീവനക്കാർക്ക് മതിയായ സുരക്ഷാ സാഹചര്യങ്ങൾ ഒരുക്കാൻ സാധിക്കാത്തതിൽ പി ഒ എ ഖേദിക്കുകയാണ്. അപകടവും അതിതീവ്രവുമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സുരക്ഷയൊരുക്കാൻ എത്രയും പെട്ടെന്ന് തങ്ങൾ ശ്രമിക്കുമെന്നും അവർ പറഞ്ഞു. ആവോൺ, സോമേർസെറ്റ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഗുരുതരമല്ലാത്ത പരിക്കുകളോടെ ആണ് ജയിൽ അധികൃതരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിയെ ജയിലധികൃതർ കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്യാനായി പോലീസിന് വിട്ടുനൽകി.
എച്ച്എംടി ബ്രിസ്റ്റോളിൽ ഏകദേശം 520 പുരുഷ തടവുകാരും, ചുരുങ്ങിയ എണ്ണം നിയമലംഘകരും ആണുള്ളത്. ഇവരെയെല്ലാം ലോക്കൽ കോർട്ടുകളിൽ നിന്നും വിചാരണ കഴിഞ്ഞു കൊണ്ടുവന്നവരാണ്. അതൊരു കാറ്റഗറി ബി ജയിൽ ആയതുകൊണ്ടുതന്നെ, മിക്ക പ്രതികളും ഏകദേശം ഒരു വർഷത്തിൽ താഴെ മാത്രമേ ഇവിടെ തങ്ങാറുള്ളൂ.
അനുജ.കെ
മെയിൻ റോഡിൽ നിന്നും ഇടവഴിയിലേക്കു കയറിയപ്പോൾ ഏറെ ആശ്വാസം തോന്നി. മഴയ്ക്കുള്ള ഒരുക്കമാണെന്നു തോന്നുന്നു. വെയിലിനു നല്ല ചൂട്. റബ്ബർ മരങ്ങൾക്കിടയിലൂടെയാണ് യാത്ര. ചെറിയ കാറ്റുമുണ്ട്. കാറ്റിൽ റബ്ബറിന്റെ ഇലകൾ കൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു. ഇളം ചുവപ്പു നിറത്തിലുള്ള ഇലകൾ പറന്നു വീഴുന്നത് കാണാൻ നല്ല ചന്തം തോന്നി. ഉച്ചതിരിഞ്ഞ സമയമാണ്. വഴിയിൽ ഞാൻ മാത്രമേയുള്ളൂ. ഇടയ്ക്കിടയ്ക്ക് ടക്, ടക് എന്നൊരു ശബ്ദം കേൾക്കുന്നു…… ആദ്യം ഒന്നു ഞെട്ടി. …….റബ്ബർക്കായ പൊട്ടിവീഴുന്ന ശബ്ദമാണ്. ഉള്ളിൽ നേർത്ത ഒരു ചിരിയുമായി മുന്നോട്ടു നടന്നു.
അകലെ ഒരു ചെറിയ വീടു കാണാൻ തുടങ്ങി…….. ദിനേശന്റെ വീടാണ്. ദിനേശനെ കണ്ടിട്ട് കുറെ നാളുകളായി. അന്വേഷിച്ചപ്പോളാണ് അയാൾ കിടപ്പിലാണെന്നറിയുന്നത്. വീട്ടിലെ ചെറിയ ജോലികൾക്കൊക്കെ ഒരു സഹായിയായിരുന്നു അയാൾ ….. നടന്നു നടന്നു അയാളുടെ വീടിന്റെ പടിക്കലെത്തിയിരിക്കുന്നു.
മുറ്റത്തു ദിനേശന്റെ അമ്മ നിൽക്കുന്നുണ്ട്.
“” എന്തുപറ്റി ദിനേശന് …….”. “” അവനു സുഖമില്ലാതായി മോളേ …………” ദു:ഖം കലർന്ന അമ്മയുടെ ശബ്ദം.
“”മോളുവാ……. അവനെ കാണാം ”. ഞാൻ വീടിനകത്തേയ്ക്കു കടന്നു.കട്ടിലിൽ കിടക്കുന്ന ആൾരൂപത്തെ ഒരു തവണ നോക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.
മഴമേഘങ്ങൾ ഇരുണ്ടു കൂടി വരുന്നത് ഒരു കൂറ്റൻമരത്തിന്റെ മുകളിലിരുന്നാണ് അവൻ കാണുന്നത്. മരത്തിന്റെ കമ്പുകൾ മുറിക്കുന്നതിനായി കേറിയതാണ്. കനത്ത മഴപെയ്യാൻ തുടങ്ങിയിരിക്കുന്നു….. ഇരുട്ടു വ്യാപിക്കുന്നു…. സഹായികളായി വരുന്നവരെല്ലാം ഒാടിപ്പോകുന്നത് മുകളിലിരുന്ന് കാണുന്നുണ്ട്. താഴേയ്ക്കിറങ്ങാനുള്ള ശ്രമത്തിൽ ചവിട്ടിയ കമ്പിനു ബലം കുറവായിരുന്നോ…….? അതോ ഉണങ്ങിയതായിരുന്നോ …….? താഴേയ്ക്കു വന്നപ്പോൾ ചവിട്ടിയ കമ്പുകൾക്കെല്ലാം ബലം ഇല്ലാതെ പോയി …… നിലത്തു വീണതോടെ ബോധം നഷ്ടപ്പെട്ടു. ബോധമില്ലാതെ മഴ നനഞ്ഞ് ഒരു രാത്രി ……. നേരം പുലർന്നപ്പോൾ ആരുടേയോ കൃപകൊണ്ട് ആശുപത്രിയിലേക്ക് …. രണ്ടു ദിവസം കഴിഞ്ഞാണ് ബോധം വീണത്. അപ്പോഴാണ് വീട്ടിലേക്ക് വിവരമെത്തുന്നത്. ഇത്രയും പറഞ്ഞ് അമ്മ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു. പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമത്തോടെ ഞാൻ വീടിന്റെ പടിയിറങ്ങി .
പണ്ട് ദിനേശൻ എനിക്കൊരു പേടി സ്വപ്നമായിരുന്നു.നാട്ടുകാരുടെ ഇടയിൽ ഒരു ലോക്കൽ കള്ളന്റെ പരിവേഷമായിരുന്നു അവന്. നാട്ടിലെ ചെറിയ ചെറിയ മോഷണങ്ങളുടെ ഉത്തരവാദി ……. തേങ്ങ, മാങ്ങ, റബ്ബർഷീറ്റ്……..ഇതൊക്കെയാണ് തൊണ്ടിമുതൽ. ഇങ്ങനെ ചെറിയ മോഷണങ്ങളും ജയിൽവാസവുമൊക്കെയായി നടക്കുന്ന സമയത്താണ് എന്റെ സ്ഥലത്ത് കാടുവെട്ടിത്തെളിക്കാനായി എത്തുന്നത്. ആളെ എനിക്കത്ര പരിചയമൊന്നുമില്ല……. “”പൊതിയൊക്കെയായാണോ വന്നേ” എന്റെ ചോദ്യത്തിനു ചെറിയ ഒരു പുഞ്ചിരിയായിരുന്നു മറുപടി. പക്ഷെ ആ ചോദ്യം അവനു വല്യ സന്തോഷമുണ്ടാക്കി എന്നെനിക്കു മനസ്സിലായി….. പിന്നീട് ഞാനെന്തു ജോലി പറഞ്ഞാലും ഒാടി വന്നു ചെയ്തു തരും. ആയിടയ്ക്കാണ് രാത്രികാലങ്ങളിൽ വീടിനു പുറത്ത് പട്ടികളുടെ വലിയ കുര. എന്നും രാത്രി ഒരുമണി സമയത്തോടെ കുര തുടങ്ങും. എനിക്കു രാത്രിയിൽ ഉറക്കമില്ലാതായി. ആകെ സങ്കടം……! ദിനേശൻ പതിവുപോലെ ഒരു ദിവസം ജോലിക്കു വന്നു. ലോക്കൽ കള്ളന്റെ മുഖംമൂടി ഒരു സംശയദൃഷ്ടിയോടെയാണ് ഞാൻ കണ്ടത്. എന്റെ ഇൻവെസ്റ്റിഗേഷൻ ബുദ്ധിയുണർന്നു. അവന്റെ കയ്യിൽ ചെറിയ ഒരു ഫോണുണ്ട്. ഞാൻ പതിയെ അടുത്തു ചെന്ന്
“”ഫോൺനമ്പർ തരുമോ?……”
എന്ന് ചോദിച്ചു. അങ്ങനെ ഫോൺനമ്പർ കിട്ടി!!. അന്നുരാത്രിയിൽ പട്ടികുര തുടങ്ങി. പുറത്ത് ചെറിയ കാൽ പെരുമാറ്റം. ഞാൻ ജനലിന്റെ അടുത്തുപോയി നിന്ന് എന്റെ ഫോണെടുത്ത് ദിനേശന്റെ നമ്പരിലേയ്ക്കു വിളിച്ചു. പുറത്ത് ഫോൺ ബെല്ലടിക്കുന്ന ശബ്ദം!! ഞാൻ സമാധാനത്തോടെ നെഞ്ചത്തു കൈവച്ചു. കള്ളൻ കപ്പലിൽ തന്നെ!! പിന്നീടൊരിക്കലും പട്ടികുര എന്റെ ഉറക്കത്തെ ശല്യപ്പെടുത്തിയിട്ടില്ല എന്നു പറയാം. പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലുമൊക്കെ കിടക്കുന്ന എന്റെ പരാതിക്ക് ഇന്നും ഒരു തുമ്പും കിട്ടിയിട്ടില്ല. ഇനി കിട്ടുകയുമില്ല….
ദിനേശന്റെ നട്ടെല്ലിനേറ്റ പരിക്കാണ് അവനെ കിടപ്പിലാക്കിയത്. ആ തീരാദു:ഖത്തിൽ നിന്നും മോചനമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിക്കഴിഞ്ഞു. ആ അമ്മയുടെ ദു:ഖത്തിന് ഒരറുതിയുമില്ലല്ലോ……
കറുത്തിരുണ്ട മേഘങ്ങൾക്കു ഘനമേറുകയാണ് ….. മഴത്തുള്ളികളെ വകഞ്ഞുമാറ്റി ഞാൻ എന്റെ നടത്തത്തിനു വേഗം കൂട്ടി.
അനുജ.കെ
ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .
ചിത്രീകരണം : അനുജ . കെ
ലീവെടുത്ത് യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ദീർഘനാളായി ജോലി ചെയ്യുന്ന നഴ്സുമാർക്ക് ഈ തീരുമാനം തിരിച്ചടിയാണ്. ദീര്‍ഘകാലമായി അവധിയില്‍ കഴിയുന്നവര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നേരത്തെ രണ്ട് തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കാനോ കൃത്യമായ കാരണം കാണിക്കാനോ തയ്യാറാകാത്തവര്‍ക്കെതിരേയാണ് സര്‍ക്കാറിന്റെ നടപടി.
അനധികൃതമായി അവധിയെടുത്ത 430 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 480 ജീവനക്കാരെയാണ് ആരോഗ്യവകുപ്പില്‍നിന്ന് പിരിച്ചുവിടുന്നത്. പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ 53 ഡോക്ടര്‍മാരും പ്രൊബേഷനര്‍മാരായ 377 ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള 430 ഡോക്ടര്‍മാരെയാണ് ആരോഗ്യവകുപ്പ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്.
ദീര്‍ഘനാളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ജനങ്ങള്‍ക്ക് അര്‍ഹമായ സേവനം ലഭ്യമാക്കുന്നതിന് തടസമാവുകയും ചെയ്തു. ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഡോക്ടര്‍മാര്‍ക്ക് പുറമേ അനധികൃതാവധിയിലായ ആറ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, നാല് ഫാര്‍മസിസ്റ്റുകള്‍, ഒരു ഫൈലേറിയ ഇന്‍സ്പെക്ടര്‍, 20 സ്റ്റാഫ് നഴ്സുമാര്‍, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, മൂന്ന് ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, രണ്ട് ലാബ് ടെക്നീഷ്യന്‍മാര്‍, മൂന്ന് റേഡിയോഗ്രാഫര്‍മാര്‍, രണ്ട് ഒപ്റ്റോമെട്രിസ്റ്റ്, രണ്ട് ആശുപത്രി അറ്റന്‍ഡര്‍, മൂന്ന് റെക്കോഡ് ലൈബ്രേറിയന്‍മാര്‍, ഒരു പി.എച്ച്.എന്‍. ട്യൂട്ടര്‍, രണ്ട് ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 50 ജീവനക്കാരുമാണ് നടപടി നേരിടുക.
കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 480 ജീവനക്കാര്‍ക്കെതിരേയും സര്‍ക്കാര്‍ നടപടിയെടുക്കുന്നത്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ജനറൽ ഇലക്ഷന് ശേഷമുള്ള ബ്രിട്ടണിലെ ആദ്യ ബഡ്ജറ്റ് മാർച്ച് 11ന് ഉണ്ടാകുമെന്ന് ചാൻസലർ സാജിദ് ജാവിദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോടികളോളം പൗണ്ട് രാജ്യത്താകമാനം നിക്ഷേപിക്കപ്പെടുമെന്ന ഉറപ്പും അദ്ദേഹം നൽകി. രാജ്യത്താകമാനം അടിസ്ഥാന സൗകര്യങ്ങളിൽ ഒരു വൻ വ്യതിയാനം ഉണ്ടാകും. അടിസ്ഥാനസൗകര്യങ്ങളുടെ ഉന്നമനത്തിനായി 100 ബില്യൻ പൗണ്ട് അധികമായി സർക്കാർ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്സിറ്റ് പ്രദാനം ചെയ്യുന്ന എല്ലാവിധമായ സൗകര്യങ്ങളെയും പൂർണ്ണമായി ഉപയോഗിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. എന്നാൽ ഗവൺമെന്റ് പ്രഖ്യാപനങ്ങൾ വാക്കുകളിൽ മാത്രം ഒതുങ്ങി പോകുമെന്ന കുറ്റപ്പെടുത്തലുമായി ലേബർ പാർട്ടിയുടെ ഷാഡോ ചാൻസലർ ജോൺ മക്‌ഡൊനാൽ രംഗത്തെത്തി.
2019 നവംബർ ആറിന് നടത്തേണ്ട ബഡ്ജറ്റ്, ജനറൽ ഇലക്ഷനെ തുടർന്നാണ് മാർച്ചിലേയ്ക്ക് മാറ്റിയത്. ഏപ്രിലിൽ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തേയ്ക്കുള്ള പദ്ധതികളും മറ്റും ഈ ബഡ്ജറ്റിലൂടെ പ്രഖ്യാപിക്കപ്പെടും. എന്നാൽ ഗവൺമെന്റിലുള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു എന്ന് ജോൺ മക്‌ഡൊനാൽ അഭിപ്രായപ്പെട്ടു. പ്രകൃതി ദുരന്തങ്ങളിൽ ഈ ഗവൺമെന്റ് ഒട്ടും തന്നെ ജാഗരൂകരല്ല. ഓസ്ട്രേലിയയിലെ കാട്ടുതീയിൽ നിന്നും, ഇന്തോനേഷ്യയിലെ വെള്ളപ്പൊക്കത്തിൽ നിന്നും ബ്രിട്ടീഷ് ഗവൺമെന്റ് ഒന്നുംതന്നെ പഠിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ആദ്യമായാണ് മാർച്ചിൽ ബഡ്ജറ്റ് അവതരിപ്പിക്കപ്പെടുന്നത്. ഇലക്ഷനിൽ ടോറി പാർട്ടിക്ക് ലഭിച്ച ഭൂരിപക്ഷം അവരെ ആത്മവിശ്വാസത്തോടെ മുന്നേറാൻ സഹായിക്കുന്നു.
സ്വന്തം ലേഖകൻ
എൻഫീൽഡ് : ആൺകുട്ടിയായി വേഷം കെട്ടി, സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് ലൈംഗിക അതിക്രമങ്ങൾ നടത്തിയ യുവതി പിടിയിൽ. 21 കാരിയായ ജെമ്മ വാട്സ് ആൺകുട്ടിയായി വേഷം മാറി, ആ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച്, “ജേക്ക് വാട്ടൺ” എന്ന അപരനാമം ഉപയോഗിച്ചാണ് കുറ്റകൃത്യങ്ങൾ നടത്തിയത്. നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് സമ്മതിച്ച പ്രതിക്ക് എട്ട് വർഷത്തെ ജയിൽ ശിക്ഷ വിൻചെസ്റ്റർ ക്രൗൺ കോടതി വിധിച്ചു. സ്‌നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ 13നിനും 16നും ഇടയിലുള്ള പെൺകുട്ടികളെ നോട്ടമിട്ടശേഷം ഇവരുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് പല സ്ഥലങ്ങളിലേക്കും ഇവരെ വിളിച്ചുവരുത്തി. പെൺകുട്ടികളുടെ ചില മാതാപിതാക്കളോടൊപ്പം “ജേക്ക്” ആയി സമയം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.
ദുരനുഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇരകളിൽ രണ്ടുപേർ ആത്മഹത്യയ്ക്കും മുതിർന്നു. അമ്പതോളം കൗമാരക്കാരെ ജെമ്മ കബളിപ്പിച്ചിട്ടുണ്ടാകാമെന്നും അങ്ങനെ ഉള്ളവർ ഉടൻ തന്നെ മുന്നോട്ട് വരണമെന്നും പോലീസ് അറിയിച്ചു. ഇരകളെ വ്യക്തിപരമായി കണ്ടുമുട്ടിയപ്പോൾ ആൺവേഷം കെട്ടിയാണ് പ്രതി ആവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ടത്. ഇത് ഒരു കളിയായിട്ട് മാത്രമാണ് താൻ കണ്ടതെന്നാണ് അറസ്റ്റിലായ ശേഷം വാട്ട്സ് പോലീസിനോട് പറഞ്ഞത്. വാട്ട്സിന്റെ പ്രചാരണത്തിന് പിന്നിൽ കാര്യമായ ആസൂത്രണമുണ്ടെന്നും അവളുടെ പെരുമാറ്റത്തിൽ പ്രശ്നമുണ്ടെന്നും കോടതി പറഞ്ഞു.
പെൺകുട്ടികളെ സ്വന്തം സുഖത്തിനായി വാട്സ് വളർത്തിയെടുക്കുകയായിരുന്നെന്ന് ശിക്ഷ വിധിച്ച ജഡ്ജി സൂസൻ ഇവാൻസ് ക്യുസി പറഞ്ഞു. ഇരകളായ എല്ലാവരും ഒരു പുരുഷനുമായുള്ള ബന്ധത്തിലാണെന്ന് വിശ്വസിച്ചിരുന്നതായും വാട്ട്സ് പൂർണ്ണമായും അവരെ സ്വാധീനിച്ചതായും ഡെറ്റ് കോൺ ഫിലിപ്പ കെൻറൈറ്റ് പറഞ്ഞു. ഹാംപ്ഷയർ കോൺസ്റ്റാബുലറിയിൽ നിന്നുള്ള ഇൻസ്പെക്ടർ നിക്കോളാസ് പ്ലമ്മർ പറഞ്ഞു: “ഇത് ശരിക്കും ഞെട്ടിക്കുന്ന ഒരു കേസാണ്. കുട്ടികളെ ചൂഷണം ചെയ്യാൻ ഒരു കുറ്റവാളി ഏതറ്റം വരെയും പോകും എന്ന ഓർമ്മപ്പെടുത്തലാണീ കേസ്”. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെ കുറിച്ച് മാതാപിതാക്കൾ ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.