ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ട് :- 2018 ൽ ഈസ്റ്റ്‌ബോണിലെ വീട്ടിൽ നടന്ന തീപിടുത്തത്തിൽ അമ്മയും നാലുവയസ്സുകാരൻ മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ കുറ്റക്കാരെന്ന് കോടതി വിധി. മുപ്പത്തിനാലുകാരിയായ ജിന ഇങ്ങൽസും, മകൻ മിലോ ഇങ്ങൽസുമാണ് 2018 ജൂലൈയിൽ ഈസ്റ്റ്‌ബോണിലെ വീട്ടിൽ വച്ച് കൊല്ലപ്പെട്ടത്. ജിനയുടെ ഭർത്താവ് ടോബി ജാരറ്റിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.ജിനയുടെ ഭർത്താവുമായുള്ള പണമിടപാടിൽ വന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജേക്കബ് ബെർണാർഡ്, ആൻട്രു മിൽനെ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരോടൊപ്പം ഉള്ള മൂന്നാമൻ ജോൺ ടബാക്കിസും കുറ്റക്കാരനെന്ന് കോടതി വിലയിരുത്തിയെങ്കിലും, ജാമ്യം അനുവദിച്ചു. മറ്റു രണ്ടു പേരുടെ വിധി വെള്ളിയാഴ്ച ഉണ്ടാകുമെന്ന് ജഡ്ജി അറിയിച്ചു.
മനപ്പൂർവ്വം ആയുള്ള കൊലപാതകശ്രമം ആണ് ഇരുവരും നടത്തിയത്. വീടിനു പുറത്ത് അധികൃതർ പെട്രോൾ കാനും, ലൈറ്ററും മറ്റും കണ്ടെത്തിയിരുന്നു. കുറ്റക്കാരിൽ ഒരാളായ ബർണാഡിന്റെ വിരലടയാളം ലൈറ്ററിൻെറ മുകളിലും, ആൻട്രുവിന്റെ വിരലടയാളം പെട്രോൾ കാനിന്റെ മുകളിലും ഫോറൻസിക് അധികൃതർ കണ്ടെത്തിയിരുന്നു. ഇതോടൊപ്പം തന്നെ അടുത്തുള്ള സിസിടിവിയിൽ തീ കത്തിയ ഉടൻതന്നെ രണ്ടുപേർ ഓടിപ്പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
മുഖ്യപ്രതിയായ ബർണാഡ് സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പന നടത്തുന്ന ആളാണ്. യുകെയിൽ നിന്നും കാറുകൾ വാങ്ങി പോർച്ചുഗലും മറ്റുമാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. ഇതോടൊപ്പംതന്നെ മയക്കുമരുന്ന് കച്ചവടവും അദ്ദേഹം നടത്തിയിരുന്നതായി പോലീസ് അധികൃതർ വ്യക്തമാക്കുന്നു. ആൻട്രു ഇദ്ദേഹത്തിന്റെ പണപ്പിരിവുകാരനായി ജോലിചെയ്തുവരികയായിരുന്നു. മരിച്ച ജിനയുടെ പങ്കാളി ടോബിക്കു ഒരു പ്രാദേശിക ഡ്രഗ് ഡീലറിലൂടെ, ബർണാർഡുമായി കടബാധ്യത ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പൊലീസ് വ്യക്തമാക്കുന്നു.
ആക്രമണത്തിൽ ടോബിക്കും സാരമായി പരിക്കേറ്റിരുന്നു. അമ്മയുടെയും മകന്റെയും മൃതദേഹം ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്തിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഇരുവർക്കും നീണ്ട ശിക്ഷ ലഭിക്കുമെന്നാണ് ജഡ്ജി വിലയിരുത്തിയത്. ഈ കേസിലെ അന്വേഷണം വളരെ നീണ്ടതും സങ്കീർണവും ആയിരുന്നുവെന്ന് സീനിയർ ഇൻവെസ്റ്റിഗേറ്റീങ്ങ് ഓഫീസർ ഗോർഡൺ ഡെൻസ് ലോ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ പുതിയതായി രോഗം പിടിപെട്ട കോവിഡ് കേസുകളിൽ മുക്കാൽഭാഗവും ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദം മൂലമാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്ക് വെളിപ്പെടുത്തി. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരാഴ്ചയ്ക്കുള്ളിൽ വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞ ആഴ്ച ഇന്ത്യൻ വേരിയന്റ് മൂലമുള്ള കേസുകളുടെ എണ്ണം 3535 ആയത് നിലവിൽ 6959 ആയത് ആശങ്ക ഉളവാക്കുന്നതായി വിലയിരുത്തപ്പെടുന്നു. നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ കേസുകളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നതായി ആരോഗ്യ സെക്രട്ടറി പറഞ്ഞു.
ഇന്നലെ പുതിയതായി രാജ്യത്ത് 3542 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മൂലം മരണമടഞ്ഞത് 10 പേരാണ്. ബ്രിട്ടനിൽ തുടർച്ചയായ രണ്ടാം ദിവസമാണ് കോവിഡ് കേസുകൾ 3000 -ത്തിന് മുകളിൽ എത്തുന്നത്. ഇതിനിടെ തായ്‌ലൻഡിൽ നിന്ന് ഉത്ഭവിച്ച പുതിയ ഒരു വൈറസ് വകഭേദം കൂടി ബ്രിട്ടനിൽ കണ്ടെത്തി. C 36.3 എന്ന് പേരിട്ടിരിക്കുന്ന പുതിയ വൈറസ് വകഭേദത്തെ കുറിച്ച് കൂടുതൽ പഠിച്ചു വരികയാണെന്ന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. തായ് വേരിയന്റ് ബാധിച്ച 109 കേസുകളാണ് രാജ്യത്ത് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീർഘകാല വിസയാണ് ഒസിഐ കാർഡ്. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാന പ്രകാരം 50 വയസ്സ് പൂർത്തിയായ വ്യക്തി കാർഡ് വീണ്ടും ഇഷ്യു ചെയ്യേണ്ടതിന്റെ ആവശ്യമില്ല. 20 വയസ്സിനു മുൻപ് ഒസിഐ കാർഡ് നേടുന്നവർ 20 വയസ്സ് പൂർത്തിയായ ശേഷം ഒരു തവണ മാത്രം കാർഡ് പുതുക്കിയാൽ മതിയാകും. 20 വയസ്സിനു ശേഷം ഒസിഐ കാര്‍ഡിന് അപേക്ഷ നല്‍കുന്നവർ കാർഡ് ഇത്തരത്തിൽ പുതുക്കേണ്ടതില്ല. പാസ്പോർട്ട് മാറ്റുമ്പോഴെല്ലാം ഒസിഐ കാർഡ് പുതുക്കേണ്ടതില്ല. ഒപ്പം മേൽവിലാസം മാറ്റുന്നതിനും ഒസിഐ കാർഡ് പുതുക്കേണ്ട ആവശ്യമില്ല.
http://www.ociservices.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകർ നിലവിലുള്ള പാസ്പോർട്ടിന്റെ പകർപ്പും ഫോട്ടോയും ഓൺലൈനായി സമർപ്പിക്കുക. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. ഒപ്പം യാതൊരുവിധ ഫോമുകളും പൂരിപ്പിക്കേണ്ടതില്ല. ഈ സൗകര്യം 2021 മെയ് 31 ന് ശേഷം വെബ്സൈറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കായി https://ociservices.gov.in/MiscNew.pdf സന്ദർശിക്കുക. 20 വയസിനു മുമ്പ് ഒസിഐ കാർഡ് ലഭിച്ചവർ 20 വയസ്സ് പൂർത്തിയായി പുതിയ പാസ്പോർട്ട് ലഭിച്ചതിന് ശേഷം കാർഡ് ഒറ്റത്തവണ പുതുക്കിയാൽ മതിയാകും. പേരോ പൗരത്വമോ വ്യത്യാസപ്പെടുത്തണമെങ്കിൽ ഒസിഐ കാർഡ് പുതുക്കേണ്ടത് അത്യാവശ്യമാണ്.
ഇപ്പോൾ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കോ യാത്ര ചെയ്യുന്നതിന് നിലവിലെ പാസ്പോർട്ടും ഒസിഐ കാർഡും മതിയാവും. എന്നാൽ മുകളിൽ പറഞ്ഞതുപോലെ പുതിയ ഫോട്ടോയും പാസ്പോർട്ടിന്റെ പകർപ്പും ഓൺലൈനായി സമർപ്പിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിലെ നോട്ടീസ് ശ്രദ്ധിക്കുക
https://www.hcilondon.gov.in/docs/1618897004Untitled_19042021_172708.pdf
പുതിയ അപേക്ഷകർ കാലതാമസമോ അപേക്ഷ തള്ളിക്കളയലോ ഒഴിവാക്കാനായി ചുവടെ നൽകിയിരിക്കുന്ന ലിങ്കിലെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.
https://www.hcilondon.gov.in/docs/1605272008Document%20Requirement%2004112020.pdf
കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ നിലവിലെ പാസ്പോർട്ടിന്റെയും ഒസിഐ കാർഡിന്റെയും പകർപ്പുമായി [email protected] ഇമെയിൽ അയക്കാൻ സംവിധാനമുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ വില്യം ഹോക്കിങ്ങിന്റെ ശാസ്ത്രീയ പ്രബന്ധങ്ങളും വ്യക്തിഗത സ്വത്തുക്കളും രാജ്യത്തിനായി സംരക്ഷിക്കുന്നു. കുട്ടിക്കാലത്തെഴുതിയ അക്ഷരങ്ങൾ, ടിവി പ്രോഗ്രാമിൽ നിന്നുള്ള സ്ക്രിപ്റ്റുകൾ, തമോഗർത്തങ്ങളെക്കുറിച്ചുള്ള ഹോക്കിംഗിന്റെ ഗവേഷണങ്ങൾ എന്നിവ ഈ വസ്തുക്കളിൽ ഉൾപ്പെടുന്നു. 10,000 പേജുള്ള ആർക്കൈവ് കേംബ്രിഡ് ജ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ സൂക്ഷിക്കും. അദ്ദേഹത്തിന്റെ ഓഫീസ് അടുത്ത വർഷം സയൻസ് മ്യൂസിയത്തിൽ പുനർനിർമിക്കുകയും തിരഞ്ഞെടുത്തവ പ്രദർശിപ്പിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ ജോലിസ്ഥലവും ജീവിതത്തിന്റെ ഓർമ്മകളും ഭാവിതലമുറകൾക്കായി സംരക്ഷിക്കപ്പെടുന്നതിൽ കുടുംബം സന്തോഷിക്കുന്നുവെന്ന് ഹോക്കിങ്ങിന്റെ മകൻ ടിം പറഞ്ഞു.
ആറുവയസ്സുകാരനായ സ്റ്റീഫൻ എഴുതിയ കത്തിൽ കടൽക്കൊള്ളക്കാരെക്കുറിച്ചുള്ള ഒരു കഥ വിവരിക്കുന്നുണ്ട്. ഹോക്കിങ് തന്റെ പിതാവിന് നോട്ട്പേപ്പറിൽ അയച്ച കത്താണ് ഇത്. ടിം ഹോക്കിംഗ് ആദ്യമായി ഈ കുറിപ്പ് കണ്ടത് അടുത്തിടെയാണ്. ആൽബർട്ട് ഐൻസ്റ്റീന് ശേഷം അദ്ദേഹത്തോടൊപ്പം തന്നെ ആദരിക്കപ്പെട്ട ശാസ്ത്രകാരനാണ് സ്റ്റീഫൻ ഹോക്കിങ്. സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകി. തമോഗർത്തങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകൾ പ്രപഞ്ചോത്പത്തിയെക്കുറിച്ചുണ്ടായിരുന്ന ധാരണകളെ അപ്പാടെ കുലുക്കി. ഭൂഗുരുത്വം, പ്രപഞ്ച ഘടന, ക്വാണ്ടം തിയറി, തെർമോഡൈനാമിക് സ് തുടങ്ങി വ്യത്യസ് ത ധ്രുവങ്ങളിൽ നിലനിന്നിരുന്ന ശാസ്ത്രശാഖകളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങൾ.
അവിചാരിതമായി ബാധിച്ച രോഗം അദേഹത്തിന്റെ ശരീരത്തിന്റെ ബലം നഷ്ടപ്പെടുത്തി തുടങ്ങി. അമിയോട്രോഫിക് ലാറ്ററൽ സ്ക്ലീറോസിസ് (Amytorophic Lateral Sclerosis) എന്ന വിഭാഗത്തിൽപ്പെട്ട മോട്ടോർ ന്യൂറോൺ രോഗമാണ് ഹോക്കിങ്ങിനെ ബാധിച്ചത്. ആർക്കൈവിൽ, 1999 ൽ സിംപ്‌സണിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഹോക്കിംഗിന്റെ സ്വകാര്യ സ്ക്രിപ്റ്റും ഉൾപ്പെടുന്നുണ്ട്. ഹോക്കിംഗ് ശാസ്ത്രലോകത്തിന് നൽകിയ സംഭാവനയുടെ ഒരു പ്രധാന വശമാണ് സ്ക്രിപ്റ്റുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് കേംബ്രിഡ്ജ് സർവകലാശാലയുടെ ലൈബ്രറി സേവന ഡയറക്ടർ ഡോ. ജെസീക്ക ഗാർഡ്നർ പറഞ്ഞു. ഹോക്കിംഗിന്റെ ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹത്തിന്റെ കത്തിടപാടുകളുമാണ് ചരിത്രകാരൻമാരെ ആകർഷിക്കുന്നത്. ഹോക്കിംഗിന്റെ ഓഫീസിലെ ഉപകരണങ്ങൾ, ഇഷ്ടാനുസൃതമായി നിർമ്മിച്ച വീൽചെയറുകൾ, ആശയവിനിമയ ഉപകരണങ്ങൾ, ഓഫീസ് ഫർണിച്ചറുകൾ എന്നിവയും സയൻസ് മ്യൂസിയത്തിലേക്ക് മാറ്റും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ഫ്രാൻസ് ക്വാറന്റീൻ ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇന്ത്യൻ വേരിയന്റിൻെറ വ്യാപനം മൂലം ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റീൻ ഏർപ്പെടുത്തുന്ന ഏറ്റവും പുതിയ യൂറോപ്യൻ രാജ്യമാണ് ഫ്രാൻസ് . മാർച്ച് 31 മുതൽ യുകെയിൽ നിന്ന് വരുന്ന എല്ലാവരും ഏഴു ദിവസത്തേയ്ക്ക് ക്വാറന്റീനിൽ ഇരിക്കണമെന്നാണ് ഫ്രഞ്ച് സർക്കാർ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ജർമനി യുകെയിൽ നിന്നുള്ളവർക്ക് രണ്ടാഴ്ചത്തെ ക്വാറന്റീൻ ഏർപ്പെടുത്തിയിരുന്നു . ജൂൺ ഒന്നുമുതൽ ബ്രിട്ടനിൽ നിന്ന് നേരിട്ടുള്ള വിമാനസർവ്വീസുകൾ ഓസ്ട്രേലിയ നിരോധിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസിൻെറ 3424 കേസുകളാണ് യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കേസുകളുടെ എണ്ണം വളരെ കൂടിയത് പരക്കെ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ശൈത്യകാലത്ത് വൈറസിൻെറ തരംഗം ആഞ്ഞടിക്കുന്നതിന് കാരണമായ കെന്റ് വേരിയന്റിനേക്കാൾ മാരകവും വേഗത്തിൽ വ്യാപിക്കുന്നതുമാണ് ഇന്ത്യൻ വേരിയൻറ് എന്ന് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജർമ്മനി :- അസ്ട്രാസെനെക്ക, ജോൺസൻ & ജോൺസൻ എന്നീ വാക്സിനുകൾ എടുക്കുന്ന ചിലരിൽ കണ്ടെത്തിയ രക്തം കട്ടപിടിക്കുന്നതിന് പരിഹാരം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ജർമൻ ഗവേഷകരാണ് ബുധനാഴ്ച ഇക്കാര്യം പുറത്ത് വിട്ടത്. നിലവിലുള്ള വാക്സിനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ അത് സുരക്ഷിതമാക്കാൻ സാധിക്കുമെന്ന് അവർ പറയുന്നു. ഈ രണ്ട് വാക്സിനുകളും എടുക്കുന്ന ചിലരിൽ കണ്ടെത്തിയ രക്തം കട്ടപിടിക്കുമോ എന്ന ആശങ്ക ജനങ്ങളിൽ ഉണ്ടായിരുന്നു.
യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിൽ 21 വരെ അസ്ട്രാസെനെക്ക വാക്സിൻ എടുത്തവരിൽ 209 പേർക്കാണ് ഇത്തരത്തിൽ രക്തം കട്ടപിടിക്കുന്ന കേസ് റിപ്പോർട്ട് ചെയ്തത്. വാക്സിൻ എടുത്തതിനുശേഷം ഇങ്ങനെയുള്ളവരിൽ പ്ലേറ്റ് ലെറ്റ് കൗണ്ട് കുറയുകയാണ് ചെയ്യുന്നത്.ഇവരിൽ 41 പേർ മരണപ്പെടുകയും ചെയ്തു. ഇങ്ങനെ രക്തം കട്ടപിടിക്കുന്ന അവസ്ഥ വന്നവരിൽ മുക്കാൽപങ്കും 40 വയസ്സിനു താഴെയുള്ളവരാണ്.
ഇത്തരത്തിൽ വാക്സിൻ എടുത്ത ചിലരിൽ രക്തം കട്ടപിടിക്കുന്നത് കണ്ടെത്തിയതിനെത്തുടർന്ന് ജോൺസൺ& ജോൺസൺ വാക്സിൻ യൂറോപ്പിൽ നിർത്തിവച്ചിരുന്നു. എന്നാൽ മുന്നറിയിപ്പോടുകൂടി കമ്പനി ഈ വാക്സിൻ വിതരണം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മറ്റു പല ശാസ്ത്രജ്ഞരും ഈ പ്രശ്നത്തിനു പരിഹാര നിർദ്ദേശങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. ‘എം ആർഎൻ എ’ ടെക്നോളജി ഉപയോഗിച്ച് നിർമ്മിക്കുന്ന വാക്സിനുകൾ കൂടുതൽ ഫലപ്രദമാണെന്നാണ് നിലവിലെ കണ്ടെത്തൽ. ഫൈസർ, മോഡേണ തുടങ്ങിയ വാക്സിനുകൾ ഇത്തരത്തിൽ നിർമ്മിച്ചിട്ടുള്ളതാണ്. കൂടുതൽ പരിഹാരനിർദ്ദേശങ്ങൾ തങ്ങൾ സ്വീകരിക്കുന്നതിന് തയ്യാറാണെന്ന് ജോൺസൺ & ജോൺസൺ കമ്പനി അധികൃതരും അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊറോണവൈറസ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ബോറിസ് ജോൺസൺ സർക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് പ്രധാനമന്ത്രിയുടെ മുൻ മുഖ്യ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗ് സ് ആരോപിച്ചു. സർക്കാരിൻെറ നിലപാടുകൾ കാരണം വളരെയേറെ ആൾക്കാർ കോവിഡ് -19 മൂലം മരണമടഞ്ഞതായി അദ്ദേഹം കോമൺസ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ, സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റിയ്ക്ക് മുമ്പാകെ നടത്തിയ തെളിവെടുപ്പു വേളയിൽ വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസ് കൊറോണ വൈറസിനെ ഗൗരവമായി എടുത്തില്ല എന്നുമാത്രമല്ല ഭാവനാസൃഷ്ടി എന്ന രീതിയിൽ തള്ളിക്കളയുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു . ഭയപ്പെടേണ്ട കാര്യമില്ല എന്ന് കാണിക്കാൻ ലൈവ് ടിവി പരിപാടിയിൽ വൈറസ് കുത്തിവയ്‌പ്പെടുക്കാൻ തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി കമ്മിംഗ് സ് വെളിപ്പെടുത്തി. എല്ലാവരോടും കള്ളം പറഞ്ഞതുൾപ്പെടെയുള്ള പല കാരണങ്ങൾക്ക് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിന് പുറത്താക്കണമെന്ന് ഡൊമിനിക് കമ്മിംഗ് സ് ആവശ്യപ്പെട്ടു.
ഇന്നത്തെ തെളിവെടുപ്പിലുടനീളം പ്രധാനമന്ത്രിയ്‌ക്കെതിരെയും ആരോഗ്യ സെക്രട്ടറിയ് ക്കെതിരെയും ശക്തമായ ആരോപണങ്ങൾ കമ്മിംഗ് സ് ഉന്നയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൊറോണാ വൈറസിനെ നേരിടാൻ അതിർത്തികൾ അടയ്ക്കുന്ന കാര്യങ്ങൾ ബോറിസ് ജോൺസന് താൽപര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പങ്കാളി കാരി സിമണ്ട്‌സിനൊപ്പം ഹോളിഡേ ആഘോഷിക്കാൻ പോയതിനാൽ മഹാമാരിക്കെതിരെ ഉചിതമായ നടപടികൾ എടുക്കാൻ ബോറിസ് ജോൺസൺ പരാജയപ്പെട്ടു എന്നാണ് കമ്മിംഗ് സിൻെറ നിലപാട്. ബ്രിട്ടനിലെ കോവിഡ് വ്യാപനത്തിന് ഒരു പരിധി വരെ ശമനം ഉണ്ടായെങ്കിലും പല കോണുകളിൽനിന്നും പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. കോവിഡ് 80 വയസിന് മുകളിലുള്ളവരെ മാത്രമേ കൊന്നിട്ടുള്ളു എന്ന പ്രധാനമന്ത്രിയുടെ വിവാദപ്രസ്താവന ശക്തമായ പൊതുജന രോക്ഷമാണ് ഉയർത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടനിലെ കോവിഡ് വ്യാപനത്തിന് ഒരു പരിധി വരെ ശമനമുണ്ടായെങ്കിലും പ്രധാനമന്ത്രിയ് ക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉയരുകയാണ്. കോവിഡ് 80 വയസ്സിന് മുകളിൽ ഉള്ളവരെ മാത്രമാണ് കൊന്നതെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ആരോപണങ്ങളുമായി പൊതുജനങ്ങൾ. 80 വയസ്സിനു മുകളിൽ ഉള്ളവരാണ് കോവിഡ് മൂലം കൂടുതൽ മരണപ്പെട്ടതെന്നും ഇവരെ മരണത്തിലേക്ക് വിട്ടാണ് പ്രധാനമന്ത്രി രോഗ ശമനമുണ്ടാക്കിയതെന്നും പലരും അഭിപ്രായപ്പെട്ടു. ലോക്ക്ഡൗണുകളോടുള്ള പ്രധാനമന്ത്രിയുടെ വിദ്വേഷം അദ്ദേഹത്തെ പൊതുജനങ്ങൾക്കിടയിൽ “ഗ്രാൻഡ് മാ കില്ലർ” ആയി മുദ്രകുത്തപ്പെടുവാൻ കാരണമായി. ഈസ്റ്റ് യോർക്ക്‌ഷെയറിലെ കോട്ടിംഗ്ഹാമിലെ കെയർ ഹോമിൽ കോവിഡ് ബാധിച്ച് 89 കാരിയായ കെയ് ഫോറസ്റ്റ് മരിച്ചിരുന്നു. അവളുടെ 90-ാം ജന്മദിനം ആഘോഷിക്കാൻ കുടുംബം ഒരുങ്ങുന്ന സമയത്താണ് മരണം ഉണ്ടായത്. കഴിഞ്ഞ വർഷം മെയ് 27നാണ് ഫോറസ്റ്റ് മരിച്ചതെന്ന് മകൻ അറിയിച്ചു. അമ്മയുടെ വിയോഗം കുടുംബത്തെ തകർത്തുകളഞ്ഞുവെന്ന് മകൻ അഭിപ്രായപ്പെട്ടു. “അദ്ദേഹത്തിന് ഒരു ഹൃദയമുണ്ടായിരുന്നുവെങ്കിൽ അമ്മ മരിക്കുകയില്ലായിരുന്നു.” പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മകൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഏപ്രിലിൽ കോവെൻട്രിയിലെ ഒരു കെയർ ഹോമിൽ കോവിഡ് പിടിപെട്ടു മരിക്കുമ്പോൾ റെക്സ് വില്യംസിന് 85 വയസ്സായിരുന്നു. “പ്രധാനമന്ത്രിയുടെ വാക്കുകളാൽ ദുഃഖിതനായ ഒരു കുടുംബാംഗമെന്ന നിലയിൽ ഞാൻ തകർന്നുപോയി.” അദ്ദേഹത്തിന്റെ മകൻ ചാർലി പറഞ്ഞു. “എന്റെ പിതാവടക്കം 30,000 പേർ മരിച്ചു.” അദ്ദേഹം കൂട്ടിച്ചേർത്തു.ബർമിംഗ്ഹാമിൽ നിന്നുള്ള ചാർലി, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കായുള്ള നീതിക്കായി സ്വതന്ത്രവും ജഡ് ജിയുടെ നേതൃത്വത്തിലുള്ളതുമായ സ്റ്റാറ്റ്യൂട്ടറി പബ്ലിക് എൻക്വയറിക്ക് ഒരുങ്ങുകയാണ്. “അദ്ദേഹത്തിന്റെ മരണം നമ്മുടെ ഗവൺമെന്റിന്റെ കടുത്ത അവഗണനയുടെ ഫലമാണ്. ഇത് ഒരു കോടതിയിൽ തെളിയിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു.” ചാർലി അറിയിച്ചു. “പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങൾ പരിഹാസ്യമാണ്, ഏത് പ്രായത്തിലുള്ളവരായാലും ഓരോ മരണത്തിനും അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ടായിരിക്കണം.” സ്കോലൻഡിൽ നിന്നുള്ള ലിൻഡ വെർലക് പറഞ്ഞു. ലിൻഡയുടെ പിതാവ് 86കാരനായ ബിൽ ക്യാമ്പൽ സ്കോട്ട്‌ലൻഡിലെ റെൻഫ്രൂഷെയറിലെ ബിഷോപ്‌ടണിൽ വെച്ചാണ് മരണമടഞ്ഞത്.
ആരോപണങ്ങളോടുള്ള മറുപടിയായി 10-ാം നമ്പർ വക്താവ് ഇപ്രകാരം പറഞ്ഞു: “ഈ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ കടമയുണ്ട്. പകർച്ചവ്യാധിയിൽ നിന്ന് കരകയറുക, റോഡ് മാപ്പിലൂടെ നീങ്ങുക, വാക് സിനുകൾ വിതരണം ചെയ്യുക എന്നിവയിൽ ഞങ്ങൾ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ മഹാമാരിയിലുടനീളം, ജീവൻ രക്ഷിക്കുക, എൻഎച്ച്‌എസിനെ സംരക്ഷിക്കുക, യൂകെയിലുടനീളമുള്ള ആളുകളുടെ ജോലികൾ, ഉപജീവനമാർഗങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകുക എന്നതാണ് സർക്കാരിന്റെ മുൻഗണന.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലെസ്റ്റർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം ഒന്നും ഇല്ലെന്ന് ലീസസ്റ്റർ ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് അറിയിച്ചു. ഗവൺമെന്റ് കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് വെബ്സൈറ്റിൽ പബ്ലിഷ് ചെയ്തത് സംബന്ധിച്ച് ഇതുവരെയും അറിയിപ്പുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. നിലവിലുള്ള മാനദണ്ഡങ്ങൾ മാത്രമാണ് ജനങ്ങൾ പാലിക്കേണ്ടത്. ഇത്തരത്തിലുള്ള വാർത്ത വന്നതിനെ തുടർന്ന്, ഗവൺമെന്റ് അധികാരികളുമായി അടിയന്തരമായ ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ കടുപ്പിച്ചിട്ടില്ലെന്നും, യാത്രയ്ക്ക് നിരോധനം ഇല്ലെന്നും അധികൃതർ ഉറപ്പുനൽകിയതായും അദ്ദേഹം വ്യക്തമാക്കി.
ലോക്കൽ ലോക് ഡൗൺ ഏർപ്പെടുത്തിയിട്ടില്ല എന്നും, ലെസ്റ്റർ നഗരത്തിന് അധികമായ നിയന്ത്രണങ്ങളൊന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ലെന്നും ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് ഇവാൻ ബ്രൗൺ അറിയിച്ചു. അടുത്തിടെയായി ലെസ്റ്ററിൽ പുതിയ കോവിഡ് വേരിയന്റ് സ്ഥിരീകരിച്ചിരുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിൽ നിന്നും ആരും തന്നെ പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച് അറിയിപ്പ് തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ആഴ്ചകളിൽ വാക്സിനേഷൻ എടുക്കുന്നവരുടെ എണ്ണം കൂട്ടാൻ ഉള്ള നടപടികൾ സ്വീകരിക്കും. എന്നാലും ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രതപാലിക്കണമെന്ന് കർശന നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അടച്ചിട്ട റൂമുകളിൽ ഒത്തുകൂടുന്നതിനുപകരം തുറസ്സായ സ്ഥലങ്ങൾ തെരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. അനാവശ്യമായ യാത്രകൾ എല്ലാം തന്നെ ഒഴിവാക്കണം. എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് കർശനമായി ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡിൽ ദുരന്തം അനുഭവിക്കുന്ന തങ്ങളുടെ ജീവനക്കാർക്ക് കൈത്താങ്ങായി ടാറ്റാ സ്റ്റീൽ. കോവിഡ് മൂലം മരണമടയുന്ന തങ്ങളുടെ ജീവനക്കാർക്ക് അറുപതാം വയസ്സിൽ അവർ വിരമിക്കുന്നതുവരെയുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കണക്കാക്കി നഷ്ടപരിഹാരമായി നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മരിച്ചുപോയ ജീവനക്കാരുടെ മക്കൾക്ക് ബിരുദം വരെയുള്ള വിദ്യാഭ്യാസ ചിലവും കമ്പനി വഹിക്കും . ജീവനക്കാർ അവസാനം വാങ്ങിയ ശമ്പളം ജീവനക്കാർ വിരമിക്കുന്ന 60 വയസ്സുവരെ കുടുംബത്തിന് നല്കാനുള്ള പദ്ധതിയായാണ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ കോവിഡ് അതിരൂക്ഷമായി തുടരുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലധികമാണ്. യുകെ, യുഎസ് പോലുള്ള വികസിത രാജ്യങ്ങളിൽ ആദ്യം കോവിഡ് പിടിമുറുക്കിയെങ്കിലും യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കോവിഡിൻെറ രണ്ടാം തരംഗത്തെ നേരിടുന്നതിൽ വിജയിച്ചു. എന്നാൽ ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഒന്നാം തരംഗത്തെ നേരിട്ടതിനുശേഷം തികച്ചും അലംഭാവം കാട്ടിയതായി രാജ്യാന്തര മെഡിക്കൽ ജേർണലായ ലാൻസെറ്റ് കുറ്റപ്പെടുത്തി. വികസിത രാജ്യങ്ങൾ ശാസ്ത്രീയമായ വിശകലനത്തിലൂടെ കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ മൂന്നാംലോക രാജ്യങ്ങളിൽ പലരും രാഷ്ട്രീയ നേതൃത്വത്തിൻെറ വീക്ഷണങ്ങളിലൂടെയാണ് മുന്നോട്ടുപോയത്. ഇന്ത്യയിൽ തന്നെ ആഘോഷങ്ങൾക്ക് അനുമതി നൽകിയതും ലക്ഷക്കണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രാഷ്ട്രീയ മത റാലികൾ നടത്തിയതും കോവിഡിൻെറ രണ്ടാംതരംഗം ആഞ്ഞടിക്കുന്നതിന് കാരണമായതായി വിദഗ്ധർ ചൂണ്ടികാണിക്കുന്നു. രാജ്യത്തെ ഒട്ടുമിക്കവരും ആർജ്ജിത പ്രതിരോധശേഷി നേടിയെന്ന പ്രചാരണം ജനങ്ങളെ ജാഗ്രത കൈവെടിയാൻ ധൈര്യം നൽകിയത് രോഗവ്യാപനം തീവ്രമാകാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.