ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് ഡയറ്റ് സ്റ്റേപ്പിളുകളായ വൈറ്റ് ബ്രെഡ്, വെണ്ണ, ജാം, ഫ്രൂട്ട് ജ്യൂസ്, ചോക്ലേറ്റ് എന്നിവ വ്യക്തികളെ അകാല മരണത്തിലേക്ക് നയിക്കുന്നതായി ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടീഷുകാർക്ക് ഏറ്റവും പ്രിയപ്പെട്ട പ്രധാന ഭക്ഷണങ്ങൾ അപകടകാരികൾ എന്ന് മുന്നറിയിപ്പ്. വെളുത്ത റൊട്ടി, വെണ്ണ, ജാം, ഫ്രൂട്ട് ജ്യൂസ്, ചോക്ലേറ്റ് എന്നിവയാണ് പ്രധാന അപകടകാരികൾ.
‘ബ്രിട്ടീഷ് ഡയറ്റ്’ മാരക രോഗങ്ങൾക്ക് വഴി വെക്കുമെന്ന് വിദഗ്ദ്ധർ തിരിച്ചറിഞ്ഞിട്ടുണ്ട്. പഞ്ചസാര മധുരമുള്ള പാനീയങ്ങൾ, ടേബിൾ പഞ്ചസാര എന്നിവയും അവയിൽ ഉൾപ്പെടുന്നു. അത്തരം ഉൽപ്പന്നങ്ങളിൽ ഉയർന്ന കലോറിയും കൊഴുപ്പും പഞ്ചസാരയും കാണപ്പെടുന്നുവെന്നും ഫൈബർ പോലെയുള്ള ആവശ്യ വസ്തുക്കൾ കുറവാണെന്നും , ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. യുകെയിലെ 116,806 വ്യക്തികളുടെ ഡാറ്റ അവർ വിശകലനം ചെയ്ത് ശരാശരി 4.9 വർഷം കണക്കിലെടുത്താണ് പഠനം നടന്നത്. ഈ സമയത്ത്, 4,245 പേർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്തിട്ടുണ്ട് അതിൽ 838 എണ്ണം മാരകമാണ്.
ഫാറ്റി, പഞ്ചസാര എന്നിവ ഉൾക്കൊള്ളുന്ന രണ്ട് വ്യത്യസ്ത ഭക്ഷണരീതികൾ, ഹൃദ്രോഗത്തിലേയ്ക്കും മരണത്തിലേക്കുമാണ് നയിക്കുന്നത്. ബിഎംസി മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഈ പാറ്റേണുകളിൽ ഭക്ഷണ ശീലമുള്ള 40 ശതമാനം പേരുടെയും ആരോഗ്യം അപകടത്തിലാണെന്ന് പഠനത്തിൽ ഭാഗമായ ഡോ. കാർമെൻ പിയേർനാസ് പറയുന്നു : ” ഭക്ഷണത്തേക്കാൾ ഭക്ഷണത്തിലെ പോഷകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഏറ്റവും സാധാരണമായ നിർദ്ദേശങ്ങൾ, ഇത് പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. ബ്രിട്ടനിൽ സാധാരണയായി കഴിക്കുന്ന ഭക്ഷണപാനീയങ്ങളുടെ അപകടം തിരിച്ചറിയാൻ ഞങ്ങളുടെ കണ്ടെത്തലുകൾ സഹായിക്കുന്നു, ഈ ഭക്ഷണ പാനീയങ്ങൾ ഹൃദ്രോഗവും മരണനിരക്കും വർദ്ധിപ്പിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ മലയാളികളുടെ അവസ്ഥ വളരെ സങ്കടകരമാണ്. ഒരേസമയം ആശ്വാസവും ആശങ്കയും. ബ്രിട്ടനിൽ രോഗവ്യാപനവും മരണനിരക്കും വളരെ കുറഞ്ഞു. ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച 20 രാജ്യങ്ങളിൽ നിന്ന് യുകെ ഒഴിവായി. അൽഷിമേഴ്‌സ്, ഹൃദ്രോഗം മൂലമുള്ള മരണങ്ങളേക്കാൾ കുറവു മരണങ്ങൾ മാത്രമാണ് ബ്രിട്ടനിൽ കോവിഡ് മൂലമുണ്ടാകുന്നതെന്ന കണക്കുകൾ പുറത്തുവന്നു. ബ്രിട്ടനിൽ കോവിഡ് മൂലം 127000 ത്തിലധികം മരണങ്ങൾ ആണ് ഉണ്ടായത്. കോവിഡ് മഹാമാരിയുടെ പ്രയാസങ്ങൾ വളരെയധികം ഏറ്റു വാങ്ങിയ ഒരു രാജ്യമായിരുന്നു യുകെ എന്നാൽ യുദ്ധകാല അടിസ്ഥാനത്തിൽ വാക്‌സിൻ നൽകിയും ലോക്ഡൗൺ നിയന്ത്രണങ്ങളാലും രോഗവ്യാപനവും മരണനിരക്കും കുറയ്ക്കുന്നതിൽ രാജ്യം വിജയം കൈവരിച്ചു. പത്ത് ദശലക്ഷത്തിലധികം ജനങ്ങൾക്കാണ് ഇതുവരെ വാക്സിൻെറ രണ്ടുഡോസ് നൽകിയത്. യുകെയിലെ മലയാളികളിൽ ഒട്ടുമിക്കവരും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കോവിഡിനെതിരെ രാജ്യം യുദ്ധം ജയിച്ചത് യുകെ മലയാളികൾക്കും അഭിമാനിക്കാവുന്ന നേട്ടമായി. അധികം താമസിയാതെ ലോക്ഡൗണിൽ നിന്ന് രാജ്യം മുക്തമാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
എന്നാൽ ഇന്ത്യയിലെ സ്ഥിതി സ്ഫോടനാത്മകമായി തുടരുകയാണ്. ഇന്നലെ രാജ്യം സാക്ഷ്യം വഹിച്ചത് ലോകത്തിലെ തന്നെ ഏറ്റവും കൂടിയ പ്രതിദിന രോഗവ്യാപനത്തിനാണ്. 24 മണിക്കൂറിനുള്ളിൽ 314835 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതിനുമുമ്പ് യുഎസിൽ മാത്രമാണ് രോഗവ്യാപനം മൂന്നു ലക്ഷത്തിൽ കൂടുതൽ ആയത്. ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 16 ദശലക്ഷത്തിലേയ്ക്ക് അടുക്കുകയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓക്സിജൻ ലഭ്യതയിലെ കുറവും കോവിഡ് ചികിത്സയിൽ രാജ്യത്തിന് വൻ വെല്ലുവിളി ആയിട്ടുണ്ട്. ഇലക്ഷൻ കഴിഞ്ഞതിന് ശേഷം കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. നാട്ടിൽനിന്നുള്ള ഓരോ ഫോൺകോളിലും യുകെ മലയാളികളെ തേടിയെത്തുന്നത് ഉറ്റവരുടെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ രോഗവാർത്തയോ മരണവാർത്തയോ ആണ്. ഭരണപ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയപാർട്ടികളും ഉത്തരവാദിത്വമില്ലാതെ ആണ് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും, പ്രമുഖ ബിസിനസുകാരനായ സർ ജെയിംസ് ഡൈസണുമായുള്ള ഇടപാടുകളെ സംബന്ധിച്ച് വ്യക്തമായ അന്വേഷണം ഉണ്ടാകണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും ഡൈസണും തമ്മിലുള്ള സംഭാഷണങ്ങളാണ് പുതിയ വിവാദത്തിന് വഴി തെളിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി അയച്ച സന്ദേശങ്ങളിൽ, ബ്രിട്ടനിലെത്തി ജോലി ചെയ്യുന്ന ഡൈസന്റെ ജോലിക്കാർക്ക് ടാക്സ് വിഷയങ്ങളിൽ സുഗമമായ നീക്കുപോക്ക് ഉണ്ടാകുമെന്ന് ഉറപ്പുനൽകുന്നുണ്ട്. ഇതോടൊപ്പംതന്നെ ഗവൺമെന്റ് ഡൈസൺ ഉൾപ്പെടെയുള്ള വ്യവസായികളോട് വെന്റിലേറ്റർ സപ്ലൈ ചെയ്യുവാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ താൻ ക്ഷമ ചോദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അത്തരമൊരു സാഹചര്യത്തിൽ ഏതൊരു പ്രധാനമന്ത്രിയും ചെയ്യുന്നത് മാത്രമേ താനും ചെയ്തിട്ടുള്ളൂ എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
എന്നാൽ ഇതിനെ ചൊല്ലി വൻ വിവാദങ്ങളാണ് ബ്രിട്ടനിൽ നടന്നുകൊണ്ടിരിക്കുന്നത്. കൊറോണ ബാധ പ്രതിസന്ധിയിലായിരുന്ന കഴിഞ്ഞ മാർച്ചിലാണ് ഈ സംഭാഷണങ്ങൾ ഇരുവരും കൈമാറിയത്. എന്നാൽ പ്രധാനമന്ത്രിയുടെ സമീപനം തികച്ചും ഏകപക്ഷീയമാണെന്ന അഭിപ്രായമാണ് ഉയർന്നു വരുന്നത്. ഉടൻതന്നെ ഈ വിഷയത്തിൽ വ്യക്തമായ അന്വേഷണം വേണമെന്ന് ലേബർ പാർട്ടി വൃത്തങ്ങൾ ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രി യാതൊരു തരത്തിലുള്ള നിയമലംഘനവും നടത്തിയിട്ടില്ല എന്ന് അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെന്റിലേറ്റർ ക്ഷാമം പരിഹരിക്കുവാനായി ബിസിനസുകാരോട് വെന്റിലേറ്റർ സപ്ലൈക്കായി ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ഡൈസൺ വെന്റിലേറ്റർ സപ്ലൈക്കായും മറ്റും വരുന്ന തന്റെ തൊഴിലാളികൾക്ക് ടാക്സ് വിഷയങ്ങൾ ഉണ്ടാവുകയില്ല എന്ന് ഉറപ്പിനായി ട്രഷറിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ വ്യക്തമായ അറിയിപ്പുകൾ ഒന്നും തന്നെ ലഭിക്കാതിരുന്നതിനാൽ ആണ് അദ്ദേഹം പ്രധാനമന്ത്രിക്ക് സന്ദേശങ്ങൾ അയച്ചത്. തുടർന്ന് പ്രധാനമന്ത്രി അദ്ദേഹത്തിന് ആവശ്യമായ ഉറപ്പുകൾ നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ നിലപാട് ഏകപക്ഷീയം ആണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം. എന്നാൽ തനിക്ക് മറക്കുവാൻ ഒന്നുമില്ലെന്നും, എന്തും നേരിടാൻ തയ്യാറാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയുടെ റെഡ് ലിസ്റ്റിൽ ചേർക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യയിൽ നിന്നുള്ള കൂടുതൽ വിമാനങ്ങൾക്ക് ഹീത്രോ വിമാനത്താവളം അനുമതി നൽകിയില്ല എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. രോഗവ്യാപനത്തിൻെറ പശ്ചാത്തലത്തിൽ തിരക്ക് കുറയ്ക്കാനാണ് ഈ നടപടിയെന്നാണ് എയർപോർട്ട് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണി തൊട്ടുതന്നെ ഇന്ത്യയിൽനിന്നുള്ള ഫ്ലൈറ്റുകൾക്ക് ഹീത്രോ വിമാനത്താവളം അനുമതി നിഷേധിച്ചിരുന്നു എന്നുള്ള വിവരങ്ങളാണ് വിവാദമായിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗവ്യാപനം തീവ്രമായതിനെത്തുടർന്ന് ബ്രിട്ടൻ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സൻെറ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ബ്രിട്ടന്റെ നടപടി. കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം ബ്രിട്ടനിൽ സ്ഥിരീകരിച്ചതാണ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള പ്രധാനകാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഇതോടെ ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ളവർക്ക് മാത്രമേ ബ്രിട്ടനിലേയ്ക്കുള്ള യാത്രാനുമതി ലഭ്യമാകുകയുള്ളൂ. ടൂറിസ്റ്റ് വീസകൾ, പുതിയ സ്റ്റുഡന്റ് വീസകൾ, വർക്ക് പെർമിറ്റ് വീസകൾ തുടങ്ങിയവയെയാണ് വിലക്ക് പ്രധാനമായും ബാധിക്കുക. കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയിട്ടുള്ളവർക്കും വിലക്ക് ബാധകമാകും.
ഇന്ത്യയിൽ നിന്ന് യാത്രാനുമതിയിൽ ഇളവ് ലഭിച്ച് ബ്രിട്ടനിലെത്തുന്നവർ പത്തുദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീന് വിധേയരാകണം. നിർബന്ധിത ഹോട്ടൽ ക്വാറന്റീൻെറ ചിലവ് 1750 പൗണ്ടാണ്. ഹോട്ടൽ താമസം,ഗതാഗതം, കോവിഡ് ടെസ്റ്റ് എന്നിവ ഉൾപ്പെടെയാണ് ഒരാളിൽ നിന്ന് 1750 പൗണ്ട് ഈടാക്കുന്നത്. ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് 10 വർഷം വരെ തടവ് ശിക്ഷയാണ്. ബ്രിട്ടനിലെ ഹീത്രു, ഗാട്ട്വിക്ക്, ലണ്ടൻ സിറ്റി, ബർമിംഹാം, ഫാരൻബറോ എന്നീ വിമാനത്താവളങ്ങളിലേക്കു മാത്രമേ റെഡ് ലിസ്റ്റിലുള്ളവർ യാത്ര നടത്താവൂ. അല്ലാത്തപക്ഷം 4000 പൗണ്ട് പിഴശിക്ഷ ഉറപ്പാണ്. പിഴയോടൊപ്പം ഈ വിമാനത്താവളത്തിൽനിന്നും ക്വാറന്റീൻ സൗകര്യമുള്ളിടത്തേക്കുള്ള യാത്രക്കൂലിയും ഈടാക്കും. ഇരുപതിലേറെ ആഫ്രിക്കൻ രാജ്യങ്ങളും 14 ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുമടക്കം നാൽപതിലേറെ രാജ്യങ്ങളാണ് ഇപ്പോൾ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലുള്ളത്.
ചാന്ദിനി പി സി സേനൻ
ദേശിയസ്ഥിതി വിവരണകണക്കു പ്രകാരം കടബാധ്യത ഇന്ത്യയിൽ വേഗത്തിൽ ഉയരുന്നു. ഇന്ത്യയിലെ കുടുംബങ്ങളുടെ കടബാധ്യത കഴിഞ്ഞ നാലു വർഷമായിവർധിച്ചു വരുന്നു. കേന്ദ്ര ബാങ്കിന്റെകണക്കുകൾ പ്രകാരം കടബാധ്യത മൊത്തം ഉപഭോഗത്തിൻറെ 15.6% ആയിരുന്നത് 19.3% ആയി ഉയർന്നു. ഇത് ഇന്ത്യയിലെ നഗരകുടുംബങ്ങളെ അപേക്ഷിച്ച് ഗ്രാമീണ കുടുംബങ്ങളിൽ കൂടുതലാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തെക്കൻസംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഇത് വളരെ കൂടുതലാണെന്ന് കടബാധ്യതയെ കുറിച്ചുള്ള സംസ്ഥാനം തിരിച്ചുള്ള വിശകലനം വ്യക്തമാക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ആത്മഹത്യകളുടെ നാടായി മാറി കഴിഞ്ഞിരിക്കുന്നു . ദേശീയ ക്രൈം റെക്കോർഡ്ബ്യൂറോയുടെ 2019ലെ കണക്കുപ്രകാരം കേരളം ആത്മഹത്യാനിരക്കിൽ അഞ്ചാം സ്ഥാനത്തുനിൽക്കുന്ന സംസ്ഥാനമാണ്. ഏറ്റവും കൂടുതൽ ആത്മഹത്യനിരക്കുള്ള (41.2ശതമാനം) നഗരം കേരളത്തിലെ കൊല്ലമാണ്. കുടുംബവഴക്ക് ,വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ മരണ നിരക്കിനുള്ള കാരണങ്ങളാണെങ്കിലും ഉയർന്ന ഗാർഹിക കടബാധ്യത പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടി കാണിക്കുന്നു.
ഉയർന്ന സാമൂഹിക ശുചിത്വബോധത്തോടൊപ്പം ഉയർന്ന ജീവിതനിലവാരം മലയാളിയുടെ ഉപഭോഗ സംസ്കാരത്തിലും തുടർന്നുള്ള ഗാർഹിക കടം വർധിക്കുന്നതിനും പ്രധാന കാരണമായി . വായ്പാ രംഗത്തുണ്ടായ പുരോഗതി പ്രത്യേകിച്ച് കുടുംബശ്രീ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ വളർച്ചയോടൊപ്പം പലതരത്തിലുള്ള പുതിയ വായ്പാ രീതികളും തിരിച്ചടയ്ക്കാനുള്ള മാർഗങ്ങളും മലയാളിയുടെ ഉപഭോഗ സംസ്കാരത്തിൽ പ്രകടമായ മാറ്റം സൃഷ്ടിച്ചു.
ലേഖിക കൊല്ലം ജില്ലയിലെ ഗാർഹിക സമൂഹത്തിന്റെ കടവും ഉപഭോഗ സംസ്കാരവും എന്ന വിഷയത്തിൽ പഠനം നടത്തിയപ്പോൾ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരിൽ മെച്ചപ്പെട്ട ജീവിതനിലവാരത്തിന്റെ പല അംശങ്ങളൂം കണ്ടെത്താൻ സാധിച്ചു . കൂടുതൽ ഉപഭോക്താക്കളും ദിവസ വേതനത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണെങ്കിലും 80 ശതമാനത്തിലധികം വീടുകളിൽ ഫർണിച്ചർ, റഫ്രിജറേറ്റർ, മിക്സർഗ്രൈൻഡറുകൾ, ടെലിവിഷനുകൾ, സ്മാർട്ട്‌ഫോൺ എന്നിവയുണ്ട്. 62 ശതമാന ആളുകളും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഹകരണ ബാങ്കുകൾ , കുടുംബശ്രീ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയെയാണ് ആശ്രയിക്കുന്നത് .
കൂടുതൽ വ്യക്തമായി പറഞ്ഞാൽ, കേരളത്തിലെ ഉയർന്ന ഉപഭോഗ സംസ്കാരത്തിനും ഉയർന്ന ആത്മഹത്യാ നിരക്കിനും പ്രധാന കാരണം കടത്തെ ആശ്രയിച്ചുള്ള ജീവിതശൈലിയാണ്. അയൽവാസിയുടെ ഉപയോഗത്തെ അനുകരിക്കൽ, എനിക്ക് എല്ലാം ഉണ്ടെന്ന സാമൂഹിക ചിന്ത, സാമൂഹികനില എന്നിവയാണ് മലയാളിയുടെ കുറഞ്ഞ വരുമാനത്തിൽ പോലും കൂടുതൽ ഉപഭോഗം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.
കടത്തിന്റെ വർധനയോടൊപ്പം ഭാവിയിൽ ഭവന കടം വർദ്ധിക്കുന്നതിന്റെ പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള പഠനം ചില സൂചനകൾ മുന്നോട്ട് വയ്ക്കുന്നു.
കടത്തിലൂന്നിയ ഉപഭോഗ സംസ്കാരം കേരളം പോലുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനത്തിന് നല്ലതല്ല. ഇത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കാം. കടത്തിന്റെ കൂടുതൽ വർദ്ധനവ്, ഭാവിയിലെ വരുമാനത്തെയും അതുവഴി സമ്പദ് വ്യവസ്ഥയുടെ നിക്ഷേപം, ഉൽപാദനം, എന്നിവയുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. കൂടാതെ, കടം അടിസ്ഥാനമാക്കിയുള്ള ഉപഭോഗം താഴ്ന്ന വരുമാനക്കാർക്കിടയിൽ ആസ്തി അസമത്വത്തിലേക്ക് നയിച്ചേക്കാം. കൊറോണ പോലുള്ള മഹാമാരിയും അതിനോടനുബന്ധിച്ചുള്ള തൊഴിൽ നഷ്ടവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിൽ വായ്പയുടെ തിരിച്ചടവിനെ ബാധിച്ചു എന്ന കണ്ടെത്താൻ കഴിഞ്ഞു. ഇത്തരത്തിലുള്ള മാനസിക സമ്മർദം ആത്മഹത്യ പോലുള്ള ദുർ വിപത്തിലേയ്ക്ക് വഴിവെക്കുന്നു.
അതുകൊണ്ട് വർദ്ധിച്ചു വരുന്ന ഗാർഹിക കടം ശരിയായി പരിശോധിക്കുന്നത് സർക്കാരിന്റെയും സമൂഹത്തിന്റെയും മുൻഗണനയായിരിക്കണം, അതുവഴി സാമ്പത്തിക പ്രതിസന്ധിയുടെ മറ്റുപ്രധാന പ്രത്യാഘാതങ്ങൾ ഒഴിവാക്കാനാകും.
ചാന്ദിനി പി സി സേനൻ
റിസർച്ച് സ്കോളർ , ഡിപ്പാർട്മെൻറ് ഓഫ് എക്കണോമിക്സ്, യൂണിവേഴ്സിറ്റി ഓഫ് കേരള.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ഇന്ധന വില വർദ്ധനവിനെ തുടർന്ന് ജീവിതചിലവിൽ വൻ കുതിച്ചുകയറ്റം ജനജീവിതത്തെ കാര്യമായി ബാധിച്ചു.ഫെബ്രുവരിയെ അപേക്ഷിച്ച് 0.4 ശതമാനത്തിൽനിന്ന് പണപ്പെരുപ്പ് 0.7 ശതമാനമായി വർദ്ധിച്ചു. ഗതാഗതം,ഇന്ധനം, ഭക്ഷ്യം എന്നീ സമസ്ത മേഖലകളിലും വിലവർധന പ്രത്യക്ഷമാണ്. മാർച്ചിലെ ഇന്ധനവില 2020 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ വാർഷിക വർധനവാണ് കാണിക്കുന്നതെന്ന് ഓഫീസ് ഫോർ നേഷൻ സ്റ്റാറ്റിസ്റ്റിക്സ്ന്റെ കണക്കുകൾ കാണിക്കുന്നു.
ഇന്ധന വിലയിലെ വർദ്ധനവ് കാരണം പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ യുകെയിലെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിച്ചതായാണ് വിലയിരുത്തപ്പെടുന്നത് . 2021 അവസാനത്തോടെ പണപ്പെരുപ്പം 1.9 ശതമാനത്തിൽ എത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചിരിക്കുന്നത്. എന്നാൽ വർഷാവസാനത്തിന് മുമ്പ് ഇത് രണ്ട് ശതമാനത്തിലധികം ആകാമെന്നാണ് മറ്റ് സാമ്പത്തിക വിദഗ്ധർ കണക്കുകൂട്ടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നോർത്തേൺ അയർലൻഡ് 25 വർഷത്തിനുള്ളിൽ യുകെ വിട്ടിരിക്കുമെന്ന് ഐറിഷ് അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നു. ഒരു അതിർത്തി വോട്ടെടുപ്പ് നടന്നാൽ യുകെയിൽ തുടരാൻ വോട്ടുചെയ്യുമെന്ന് നോർത്തേൺ അയർലൻഡിലെ 49% ആളുകൾ അഭിപ്രായപ്പെട്ടു. 43% ആളുകൾ യുണൈറ്റഡ് അയർലണ്ടിനെ പിന്തുണയ്ക്കുകയും 8% ആളുകൾ തീരുമാനമെടുക്കാതിരിക്കുകയും ചെയ്തു. ബിബിസി എൻഐയുടെ സ്‌പോട്ട്‌ലൈറ്റ് പ്രോഗ്രാം ആണ് വോട്ടെടുപ്പ് നടത്തിയത്. നോർത്തേൺ അയർലണ്ടിലെ അതിർത്തി വോട്ടെടുപ്പിന് സമാന്തരമായി ഒരു വോട്ട് നടന്നാൽ റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ 51% പേർ യുണൈറ്റഡ് അയർലൻഡിനായി വോട്ടുചെയ്യുമെന്നും 27% പേർ നോർത്തേൺ അയർലൻഡ് യുകെയിൽ തുടരാൻ വോട്ട് ചെയ്യുമെന്നും 22% ഉറപ്പില്ലെന്നും അഭിപ്രായപ്പെട്ടു.
അടുത്ത 10 വർഷത്തിനുള്ളിൽ നോർത്തേൺ അയർലൻഡ് യുകെയുടെ ഭാഗമാകുമോ എന്ന ചോദ്യത്തിന്, ‘അങ്ങനെ കരുതുന്നുവെന്ന്’ എൻഐയിലെ 55% പേരും റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ 59 % പേരും മറുപടി നൽകി. എന്നാൽ 25 വർഷത്തിനുള്ളിൽ ഇത് സംഭവിക്കുമോ എന്ന് ചോദിച്ചപ്പോൾ, എൻഐയിൽ 51% ആളുകളും റിപ്പബ്ലിക്കിൽ 54% ആളുകളും, നോർത്തേൺ അയർലൻഡ് യുകെ വിട്ടുപോകുമെന്നാണ് പ്രതികരിച്ചത്. നോർത്തേൺ അയർലൻഡ് രാഷ്ട്രീയ അക്രമത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതയുണ്ടെന്ന് ഐറിഷ് അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നു.
നോർത്തേൺ അയർലണ്ടിലുടനീളം നിരവധി പ്രദേശങ്ങളിൽ ഏറ്റുമുട്ടലുകൾ നടന്നുകൊണ്ടിരുന്ന ഈസ്റ്റർ കാലഘട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്. നോർത്തേൺ അയർലണ്ടിൽ സർവേയിൽ പങ്കെടുത്തവരിൽ 76% പേർ,ഭാവിയിൽ അക്രമത്തിന് സാധ്യതയുണ്ടെന്ന വാദത്തോട് യോജിച്ചു. റിപ്പബ്ലിക്കിൽ 87% പേർ ഇങ്ങനെ കരുതുന്നു. ഗ്രേറ്റ് ബ്രിട്ടനും നോർത്തേൺ അയർലൻഡിനും ഇടയിലുള്ള “പരിഹാസ്യമായ തടസ്സങ്ങൾ” അവസാനിപ്പിക്കുമെന്ന് ബോറിസ് ജോൺസൺ പ്രതിജ്ഞ ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ ഗർഭിണികൾക്ക് നൽകുന്നത് അടിയന്തരമായി നിർത്തിവയ്ക്കാൻ ജിപികൾക്ക് നിർദ്ദേശം ലഭിച്ചു . എൻ എച്ച്എസ് ഇംഗ്ലണ്ടാണ് ഈ കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിരിക്കുന്നത്. നിലവിൽ ഫൈസറോ മോഡോണയോ നൽകാത്ത അസ്ട്രസെനക്ക മാത്രം നൽകുന്ന ജിപികളോടാണ് ഗർഭിണികൾക്കായുള്ള പ്രതിരോധകുത്തിവെയ്പ്പ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്; വാക്‌സിൻ അഡ്വൈസറി ബോഡി നേരത്തെ നൽകിയ നിർദേശത്തിന് കടകവിരുദ്ധമായ നിലപാടാണിത്. ഗർഭിണികൾക്ക് അവരുടെ സമപ്രായക്കാർക്ക് ഒപ്പം പ്രതിരോധകുത്തിവെയ്പ്പ് നൽകണമെന്നതായിരുന്നു വാക്‌സിൻ അഡ്വൈസറി ബോഡിയുടെ നിർദ്ദേശം.
പ്രതിരോധ കുത്തിവെയ്പ്പും രോഗപ്രതിരോധവും സംബന്ധിച്ച ജോയിൻ കമ്മിറ്റി ആദ്യം നിർദ്ദേശിച്ചത് ഗർഭിണികളിലെ പ്രതിരോധ കുത്തിവെയ്പ്പിനെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുന്നതു വരെ ഗർഭധാരണം ഒഴിവാക്കണമെന്നാണ്. എന്നാൽ യുഎസിൽ നിന്ന് ഗർഭിണികളിലെ വാക്‌സിനേഷൻ സുരക്ഷിതമാണെന്ന വിവരങ്ങൾ ലഭ്യമായതിനെ തുടർന്ന് ഈ നിർദ്ദേശം പിൻവലിച്ചിരുന്നു. എന്നാൽ യുഎസിൽ നിന്ന് ലഭ്യമായ വിവരങ്ങൾ ഫൈസറോ മോഡോണയോ നൽകിയതിൻെറ അടിസ്ഥാനത്തിലാണെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. പക്ഷേ ഇതിനകം തന്നെ അസ്ട്രസെനക്കയുടെ ആദ്യ ഡോസ് ലഭിച്ച ഗർഭിണികൾ മുൻ നിശ്ചയ പ്രകാരം രണ്ടാം ഡോസ് സ്വീകരിക്കണമെന്ന നിർദ്ദേശം നിലവിലുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് ടെലികോം മേഖലയിലെ തന്നെ ഏറ്റവും വലിയ ചുവടുവയ്പ്പായി വിശേഷിപ്പിക്കാവുന്ന വെർജിൻ മീഡിയായും 02വും തമ്മിലുള്ള ലയനത്തിന് യുകെയിലെ കോമ്പറ്റീഷൻ വാച്ച് ഡോഗിന്റെ അംഗീകാരമായി. ബ്രിട്ടീഷ് ടെലികോമിന് ശക്തമായ വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള ലയനത്തിനെതിരെ കോമ്പറ്റീഷൻ ആന്റ് മാർക്കറ്റ് അതോറിറ്റി കഴിഞ്ഞ ഡിസംബറിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 02 വിന് 34 മില്യൺ മൊബൈൽഫോൺ ഉപഭോക്താക്കളും വെർജിൻ മീഡിയായ്ക്ക് 6 മില്യൺ ബ്രോഡ്ബാൻഡ്, കേബിൾ ടിവി ഉപഭോക്താക്കളും ഉണ്ട്. 02 ആണ് ടെസ്കോ മൊബൈൽ, ഗിഫ് ഗാഫ്, സ്കൈ മൊബൈൽ തുടങ്ങിയ മൊബൈൽഫോൺ സേവനദാതാക്കൾക്കും നെറ്റ്‌വർക്ക് നൽകുന്നത്. വെർജിൻ ആണ് വോഡഫോൺ, ത്രീ മൊബൈൽ തുടങ്ങിയവയ്ക്കുള്ള ബ്രോഡ്ബാൻഡ് ലീസ്‌ഡ് ലൈൻ നൽകുന്നത്.
02 വും വെർജിനും തമ്മിലുള്ള ലയനം ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രോഡ്ബാൻഡ്, മൊബൈൽഫോൺ മേഖലയിലെ വലിയ രണ്ട് കമ്പനികൾ തമ്മിൽ ലയിക്കുമ്പോൾ മാർക്കറ്റിലെ മത്സരവും, ഗുണനിലവാരവും കാര്യമായി കുറയുന്നത് ഉപഭോക്താക്കൾക്ക് ദോഷകരമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ്-19 സംബന്ധിച്ച വിവരങ്ങൾ പങ്കുവെയ്ക്കാൻ പത്രസമ്മേളനം നടത്തും. ഫിലിപ്പ് രാജകുമാരന്റെ മരണത്തിന് ശേഷം ആദ്യമായാണ് മഹാമാരിയെ കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രോഗവ്യാപനവും മരണനിരക്കും കുറഞ്ഞതിനാൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷ രാജ്യമൊട്ടാകെയുണ്ട്. രാജ്യത്ത് രോഗവ്യാപനവും മരണനിരക്കും ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 24 മണിക്കൂറിനിടെ നാലുപേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്.
രോഗവ്യാപനം കുറഞ്ഞതിനെ തുടർന്ന് വെയിൽസിൽ ശനിയാഴ്ച മുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തും. വ്യത്യസ്ത ഭവനങ്ങളിൽ നിന്നുള്ള ആറ് പേർക്ക് ഒന്നിച്ചു കൂടാൻ പുതിയ നിയമത്തിൽ അനുമതി ഉണ്ടാകും എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളിലെ ഇളവുകൾ ഉപയോഗിക്കുന്നവർ മറ്റ് വീടുകളിൽ നിന്നുള്ളവരിൽ നിന്ന് സാമൂഹിക അകലം പാലിക്കുന്നത് തുടരണമെന്ന് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് ആവശ്യപ്പെട്ടു. യുകെയിൽ 33 ദശലക്ഷത്തിലധികം ജനങ്ങൾക്ക് ഒരു ഡോസ് വാക്‌സിൻ എങ്കിലും നൽകാൻ ആയിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. രാജ്യത്ത് 10 ദശലക്ഷത്തിലധികം ആൾക്കാർക്ക് രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പും ലഭിച്ചുകഴിഞ്ഞു.