ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മുൻ ഭാര്യയുടെ ഫോൺ ചോർത്തിയതിന് ഉത്തരവാദിയെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടർന്ന് ദുബായ് ഭരണാധികാരിയുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ രാജ്ഞി സമ്മർദ്ദം നേരിടുന്നു. യുകെയിലേക്ക് പലായനം ചെയ്ത ഷെയ്ഖ് മുഹമ്മദിന്റെ ആറാം ഭാര്യ ഹയാ ബിന്‍ത് അല്‍ ഹുസൈന്റെ ഫോൺ അദ്ദേഹം ഹാക്ക് ചെയ്തിരുന്നു. ഹയയുടെ അഭിഭാഷക ഫിയോണ ഷാക്കിൾട്ടണിന്റെയും ഇമെയിലുകൾ ചോർത്തിയതിൽ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂമിന് പങ്കുണ്ടെന്ന് കോടതി വ്യക്തമാക്കി. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുമായി ദുബായ് ഭരണാധികാരി വളരെ അടുത്ത സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത്. ഇതുകൊണ്ട് തന്നെ ഇപ്പോൾ സൗഹൃദം ഉപേക്ഷിക്കാൻ അമിത സമ്മർദ്ദമാണ് രാജ്ഞി നേരിടുന്നത്.

ദുബായുമായുള്ള യുകെയുടെ ബന്ധത്തെക്കുറിച്ച് വിദേശകാര്യ ഓഫീസ് ശരിയായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇത്തരമൊരു സംഭവം ഒരു ഓർമപ്പെടുത്തലാണെന്നും ലേബർ പാർട്ടി പ്രതികരിച്ചു. രാജകുടുംബവുമായി സൗഹൃദം സൂക്ഷിക്കുന്ന ഷെയ്ഖ് മുഹമ്മദ്, വിശ്വാസവഞ്ചന കാട്ടിയെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഹാക്കിംഗിൽ തനിക്ക് പങ്കുണ്ടെന്ന വാർത്ത ഷെയ്ഖ് നിഷേധിച്ചു.

ഇസ്രായേലി കമ്പനിയായ എൻ. എസ്. ഒ വികസിപ്പിച്ച ചാര സോഫ്റ്റ്‌വെയർ പെഗാസസ്‌ ഉപയോഗിച്ചാണ് മുൻ ഭാര്യയുടെ ഫോൺ ചോർത്തിയത്. ലണ്ടനിൽ ഹയാ താമസിച്ചിരുന്ന കൊട്ടാരത്തിന് സമീപം ഷെയ്ഖിന്റെ നിർദേശ പ്രകാരം അദ്ദേഹത്തിന്റെ അനുയായികൾ വീട് വാങ്ങാൻ ശ്രമിച്ചിരുന്നതായും കോടതി കണ്ടെത്തി. മുന്‍ ജോര്‍ദാന്‍ രാജാവിന്റെ മകളായ ഹയ പുതിയൊരു ജീവിതം തേടിയാണ് 31 മില്യണ്‍ പൗണ്ടുമായി ദുബായില്‍ നിന്നും മക്കളൊടൊപ്പം യുകെയിലേക്ക് കടന്നത്. സമാധാനപരമായ ജീവിതം ആഗ്രഹിച്ച് 2019ലാണ് ഹയാ ബ്രിട്ടനിലെത്തിയത്. എന്നാൽ ഷെയ്ഖിന്റെ പലതരത്തിലുള്ള ഇടപെടലും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഹയാ രാജകുമാരിയുടെ സ്വസ്ഥജീവിതത്തിന് തടസ്സം സൃഷ്ടിച്ചു.