ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓൺലൈൻ പത്ര മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യമായ മലയാളം യുകെ ഏപ്രിൽ 20 ചൊവാഴ്ച്ച ഏഴാം വർഷത്തിലേക്ക് കടക്കുന്നു. കേരളത്തിലെയും, പ്രവാസികളുടെ സ്വപ്നഭൂമിയായ യുകെയിലേയും, ലോകം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിനൊപ്പം, വ്യാജവാർത്തകൾ ഒരു വിധത്തിലും ജനങ്ങളിലേയ്ക്ക് എത്തരുത് എന്ന പത്രധർമത്തെ മുറുകെപ്പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂസ് പോർട്ടൽ ഇപ്പോൾ വായനക്കാരിലേയ്ക്ക് വീഡിയോകളിലൂടെ വാർത്തകൾ എത്തിക്കുന്നുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിംഗിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്.
മറ്റു പത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മലയാളം യുകെ ഭാഷയ്ക്കും സാഹിത്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്, ഇത് പത്രത്തിന് വിശാലമായ ഒരു മാനം തുറന്നു നൽകുന്നു.
മലയാളം യുകെ അസോസിയേറ്റ് എഡിറ്റർ ജോജി തോമസ് എഴുതുന്ന മാസാന്ത്യവലോകനം, ഡോ എ സി രാജീവ് കുമാറിന്റെ ആയുരാരോഗ്യം, ബേസിൽ ജോസഫിന്റെ വീക്കെൻഡ് കുക്കിംഗ് സീസൺ 2 . നോബി ജെയിംസിൻെറ ഈസി കുക്കിംഗ്, ഡോ. ഐഷ വി എഴുതുന്ന ഓർമ്മച്ചെപ്പ് തുറന്നപ്പോൾ, ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ്, ഫാദർ ഹാപ്പി ജേക്കബ് അച്ചന്റെ നോയമ്പുകാല ചിന്തകൾ, ബിനോയ് എം. ജെ.യുടെ പ്രായോഗിക തത്വചിന്ത, നമ്മളെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ, ടെക്നോളജി ഫോർ ഈസി ലൈഫ്, അതത് ആഴ്ചകളിലെ ഫിലിം റിവ്യൂ തുടങ്ങിയ സ്ഥിരം പംക്തികൾ മലയാളം യുകെയെ മറ്റ് ഓൺലൈൻ പത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
മലയാളം യുകെ ന്യൂസിൻ്റെ വളർച്ചയിൽ സീറോ മലബാർ സഭയുടെ, പ്രത്യേകിച്ചും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സഹകരണം എടുത്ത് പറയേണ്ടതുണ്ട്. ഫാ. ബിജു കുന്നയ്ക്കാട്ട് എഴുതിയ ഞായറാഴ്ച്ചയുടെ സങ്കീർത്തനം, ഫാ. ബാബു പുത്തൻപുരയ്ക്കൽ എഴുതിയ കൈവിട്ടു കളയരുതെ കുടുംബങ്ങളിലെ പെസഹാ, ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന മന്ന, റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയുടെ കുറവിലങ്ങാടിൻ്റെ സുവിശേഷം ഇവയെ കൂടാതെ മറ്റ് നിരവധി ലേഖനങ്ങൾ, പംക്തികൾ എല്ലാം തന്നെ പത്രത്തിൻ്റെ വളർച്ചയ്ക്ക് ശക്തി പകർന്നിട്ടുണ്ട്. കൂടാടെ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ സംഭാവനകളും യുകെയിലെ മലയാളി അസ്സോസിയേഷനുകളുടെ നിസ്വാർത്ഥമായ സഹകരണവും ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.
ഓണക്കാലത്ത് അത്തം മുതൽ പൊന്നോണം വരെയുള്ള 10 ദിവസവും വായനക്കാർക്ക് കഥകളും കവിതകളും ലേഖനങ്ങളുമായി മികച്ച വായനാനുഭവമാണ് മലയാളം യുകെ സമ്മാനിച്ചത്. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, ഡോ . ജോസഫ് സ്കറിയ, നിഷ ജോസ് കെ മാണി തുടങ്ങിയ പ്രമുഖർ മലയാളം യുകെയ്ക്ക് വേണ്ടി എഴുതിയിരുന്നു. വിശേഷ ദിവസങ്ങളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത, മദർ ലില്ലി ജോസ് എസ്.ഐ.സി.തുടങ്ങിയവർ മലയാളം യുകെയിൽ എഴുതിയിരുന്നു. മേഘാലയ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ളയുടെ ക്രിസ്മസ് അനുഭവങ്ങൾ “ക്രിസ്മസ് വിശ്വ മാനവികതയുടെ മഹത്തായ സന്ദേശം ” തുടങ്ങിയവ വായനക്കാരെ വളരെയേറെ ആകർഷിച്ചിരുന്നു.
വളർന്നുവരുന്ന യുവ എഴുത്തുകാർക്ക് തങ്ങളുടെ സൃഷ്ടികൾ വായനക്കാരിലേയ്ക്ക് എത്തിക്കാനുള്ള ഒരു കവാടം കൂടിയാണ് മലയാളം യുകെയുടെ വാരാന്ത്യപതിപ്പുകൾ.
ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും, കാലത്തിനൊപ്പം മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും, അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താ മാധ്യമ രംഗത്ത് വേറിട്ട ശബ്ദമാവുകയാണ് ചുരുങ്ങിയ കാലംകൊണ്ട് മലയാളം യുകെ. പ്രളയകാലത്ത് കേരളത്തിനും, മറ്റ് അത്യാവശ്യ ഘട്ടങ്ങളിൽ പ്രവാസികൾക്കുമുൾപ്പടെ മലയാളം യുകെ നൽകിയ സംഭാവനകൾ ചെറുതല്ല. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി ഭീതി പടർത്തുമ്പോൾ ഏറ്റവും ദുഷ്കരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ശബ്‌ദമാവാൻ മലയാളം യുകെയ്ക്കു സാധിച്ചിട്ടുണ്ട് .
വായനക്കാരാണ് പത്രത്തിന്റെ ശക്തി, ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.
മലയാളം യുകെ ,ന്യൂസ് ടീം
ന്യൂസ് ഡെസ്ക് മലയാളം യുകെ
രോഗവ്യാപനം തീവ്രമായതിനെത്തുടർന്ന് ബ്രിട്ടൻ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സൻെറ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ബ്രിട്ടന്റെ നടപടി. കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം ബ്രിട്ടനിൽ 103 പേരില്‍ സ്ഥിരീകരിച്ചതാണ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള പ്രധാനകാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഇതോടെ ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ളവർക്ക് മാത്രമേ ബ്രിട്ടനിലേയ്ക്കുള്ള യാത്രാനുമതി ലഭ്യമാകുകയുള്ളൂ. ടൂറിസ്റ്റ് വീസകൾ, പുതിയ സ്റ്റുഡന്റ് വീസകൾ, വർക്ക് പെർമിറ്റ് വീസകൾ തുടങ്ങിയവയെയാണ് വിലക്ക് പ്രധാനമായും ബാധിക്കുക. കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയിട്ടുള്ളവർക്കും വിലക്ക് ബാധകമാകും.
ഇന്ത്യയിൽ നിന്ന് യാത്രാനുമതിയിൽ ഇളവ് ലഭിച്ച് ബ്രിട്ടനിലെത്തുന്നവർ പത്തുദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീന് വിധേയരാകണം. നിർബന്ധിത ഹോട്ടൽ ക്വാറന്റീൻെറ ചിലവ് 1750 പൗണ്ടാണ്. ഹോട്ടൽ താമസം,ഗതാഗതം, കോവിഡ് ടെസ്റ്റ് എന്നിവ ഉൾപ്പെടെയാണ് ഒരാളിൽ നിന്ന് 1750 പൗണ്ട് ഈടാക്കുന്നത്. ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് 10 വർഷം വരെ തടവ് ശിക്ഷയാണ്. ബ്രിട്ടനിലെ ഹീത്രു, ഗാട്ട്വിക്ക്, ലണ്ടൻ സിറ്റി, ബർമിംങ്ങാം, ഫാരൻബറോ എന്നീ വിമാനത്താവളങ്ങളിലേക്കു മാത്രമേ റെഡ് ലിസ്റ്റിലുള്ളവർ യാത്ര നടത്താവൂ. അല്ലാത്തപക്ഷം 4000 പൗണ്ട് പിഴശിക്ഷ ഉറപ്പാണ്. പിഴയോടൊപ്പം ഈ വിമാനത്താവളത്തിൽനിന്നും ക്വാറന്റീൻ സൗകര്യമുള്ളിടത്തേക്കുള്ള യാത്രക്കൂലിയും ഈടാക്കും.
ഇരുപതിലേറെ ആഫ്രിക്കൻ രാജ്യങ്ങളും 14 ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുമടക്കം നാൽപതിലേറെ രാജ്യങ്ങളാണ് ഇപ്പോൾ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലുള്ളത്. അതേസമയം ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ഇന്ത്യയിൽ 5 ദിവസത്തിനിടെ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 12 ലക്ഷത്തിലേറെയായി. ഇന്നലെ 13644 കേസുകളാണ് കേരളത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലോക ഫുട്ബാളിനെ ഞെട്ടിക്കുന്ന വാർത്തയാണ് ഞായറാഴ്ച വൈകിട്ട് യൂറോപ്യൻ ഫുട്ബാളിൽ ഉടലെടുത്തത്. നിലവിൽ യൂറോപ്യൻ ക്ലബ് ഫുട്ബോളിനെ നിയന്ത്രിക്കുന്ന ചാമ്പ്യൻസ് ലീഗിന് വലിയ വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് പുതിയ യൂറോപ്യൻ സൂപ്പർ ലീഗുമായി 12 വമ്പൻ ക്ലബുകളാണ് രംഗത്തെത്തിയത്. നിലവിലെ ആഭ്യന്തര, യൂറോപ്യൻ ക്ലബ് മത്സരങ്ങളെ ബാധിക്കില്ലെന്നാണ് മുന്നിട്ടിറങ്ങുന്ന ക്ലബുകളുടെ വാദമെങ്കിലും പണക്കാരുടെ മാത്രം കളിയായി ഫുട്ബോൾ മാറുമെന്നും ചെറു ക്ലബുകൾ കൂടുതൽ ഒതുക്കപ്പെടുമെന്നുമാണ് മറുവാദം. വമ്പൻ ക്ലബുകളിലേയ്ക്ക് മാത്രം പണം സ്വരൂപിക്കുന്നുവെന്നും വിമർശനമുണ്ട്. 12 ടീമുകളാണ് സൂപ്പർ ലീഗിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിൽനിന്ന് ആറും (മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്സനൽ, ചെൽസി, ടോട്ടൻഹാം) സ്പെയിനിൽനിന്ന് മൂന്നും (റയൽ മഡ്രിഡ്, ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ്) ഇറ്റലിയിൽനിന്ന് മൂന്നും (യുവന്റസ്, എ.സി മിലാൻ, ഇന്റർ മിലാൻ) ക്ലബുകളാണ് സ്ഥാപക ക്ലബുകൾ എന്ന പേരിലുള്ളത്. ബയേൺ മ്യൂണിക്, ബൊറൂസിയ ഡോർട്ട്മുണ്ട്, പി.എസ്.ജി തുടങ്ങിയ ടീമുകൾ സൂപ്പർ ലീഗിൽ ചേരാനുള്ള ക്ഷണം നിരസിച്ചു. 20 ടീമുകളെയാണ് സൂപ്പർ ലീഗിൽ പ്രതീക്ഷിക്കുന്നത്.
സൂപ്പർ ലീഗ് ആശയത്തിനെതിരെ ഫുട്ബോൾ ലോകത്ത് ഒന്നാകെ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. നിർദ്ദേശിക്കുന്ന രീതിയിൽ ലീഗ് മുന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ മന്ത്രിമാർ പ്രവർത്തിക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. ആറ് പ്രമുഖ ഇംഗ്ലീഷ് ക്ലബ്ബുകൾ ഉൾപ്പെടുന്ന യൂറോപ്യൻ സൂപ്പർ ലീഗിന് തടയിടാൻ എന്തും ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. എന്നാൽ ഈ നിർണായക നിമിഷത്തിൽ ഫുട്ബോളിനെ രക്ഷിക്കാനാണ് ഞങ്ങൾ ഇത് ചെയ്യുന്നതെന്നാണ് റയൽ മാഡ്രിഡ് പ്രസിഡന്റിന്റെ വാദം. നാം ഏറ്റവും ഇഷ്ടപ്പെടുന്ന ഫുട്ബോൾ നശിക്കാനുള്ള കാരണമാകും ഈ തീരുമാനമെന്ന് കേംബ്രിഡ് ജ് ഡ്യൂക്ക് അഭിപ്രായപ്പെട്ടു.
പണക്കൊഴുപ്പിന്റെ മാത്രം കളിയായി ഫുട്ബാൾ തരംതാഴുമെന്നും എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്ന കാൽപന്തുകളിയുടെ സംസ്കാരം ഇല്ലാതാകുമെന്നും എതിർപ്പുയർത്തുന്നവർ പറയുന്നു. യൂറോപ്യൻ ഫുട്ബാൾ ഭരണകർത്താക്കളായ യുവേഫ, ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗ്, ഇറ്റാലിയൻ ഫുടബാൾ ഫെഡറേഷനും സീരീ എയും റോയൽ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷനും ലാ ലീഗയും സൂപ്പർ ലീഗിനെതിരെ സംയുക്ത പ്രസ്താവനയിറക്കി. നിയമപരമായും അല്ലാതെയും ഇതിനെ നേരിടുമെന്നും ഇവർ വ്യക്തമാക്കി. സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളെ വിലക്കുമെന്ന് യുവേഫയും ഫിഫയും വ്യക്തമാക്കിയിട്ടുണ്ട്. ഫിഫയുടേയും യുവേഫയുടേയും മുന്നറിയിപ്പുകള്‍ അവഗണിച്ച് സൂപ്പര്‍ ക്ലബുകൾ മുന്നോട്ടുപോവുന്നതാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏജന്റിന്റെ തട്ടിപ്പിന് ഇരയായ മലയാളി യുവാവിന് ലണ്ടനിൽ വച്ച് ക്രൂരമർദ്ദനം ഏറ്റു. വിഴിഞ്ഞം സ്വദേശിയായ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവാവിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ മാസം സീമെൻ വിസയിലാണ് യുവാവ് ലണ്ടനിൽ എത്തിയത്. വിസ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായ യുവാവിന് ഇന്ത്യൻ ഹൈക്കമ്മീഷന്റെയും യുകെ മലയാളികളുടെയും സഹായത്തോടെ കേരളത്തിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.
തെരുവിൽ അബോധാവസ്ഥയിൽ ചില വഴിയാത്രക്കാരാണ് യുവാവിനെ കണ്ടതെന്നും ഈലിങ് ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്നും ആണ് അറിയാൻ സാധിച്ചത്. ബസിൽ യാത്ര ചെയ്യുമ്പോൾ സഹയാത്രക്കാരിൽ ചിലർ ഇയാളോടു പണം ചോദിച്ചെങ്കിലും കൊടുത്തില്ല. ബസിറങ്ങി തെരുവിലൂടെ നടക്കുമ്പോൾ പിന്തുടർന്ന സംഘം പിന്നിലൂടെ ആക്രമിക്കുകയായിരുന്നു. ഇതേപ്പറ്റി കാര്യമായ ഓർമകൾ ഇല്ലാത്ത യുവാവിന് പിറ്റേന്നു ആശുപത്രി കിടക്കയിൽവച്ചാണു ബോധം തിരിച്ചുകിട്ടിയത്. യുവാവിന് നേരെയുണ്ടായത് കടുത്ത വംശീയ ആക്രമണമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
നേരത്തെ ക്രൂസ് കപ്പലുകളിൽ ജോലി ചെയ്തിരുന്ന യുവാവ്, തിരുവനന്തപുരത്തെ ഏജൻസി വഴി മാർച്ച് 23നാണ് ലണ്ടനിലെത്തിയത്. എന്നാൽ വീസ അസാധുവാണെന്നു വിമാനത്താവളത്തിൽ അധികൃതർ കണ്ടെത്തിയിരുന്നു. ഏജന്റുമായി ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനാൽ ലണ്ടനിലെ ഇന്ത്യൻ കുടുംബങ്ങളുടെ സഹായത്തിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. സീമെന്‍ വീസ അഥവാ മീന്‍പിടിത്ത തൊഴിലാളി വീസ എന്ന പേരിലുള്ള തട്ടിപ്പിലൂടെ ലക്ഷങ്ങളാണു മലയാളികളിൽനിന്ന് ഏജൻസികൾ തട്ടിക്കുന്നതെന്നും സ്റ്റുഡന്റ് വിസയിലും മറ്റും വരുന്ന മലയാളികൾ മുൻകരുതലുകൾ എടുക്കേണ്ടതിൻെറയും ആവശ്യകതയിലേയ്ക്കുമാണ് സംഭവം വിരൽ ചൂണ്ടുന്നത് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഏഴ് പതിറ്റാണ്ടിനുള്ളിൽ ഫിലിപ്പ് രാജകുമാരനില്ലാതെ ആദ്യ ജന്മദിനം ആഘോഷിക്കാനൊരുങ്ങി രാജ്ഞി. ബുധനാഴ്ച രാജ്ഞിക്ക് 95 വയസ്സ് തികയും. ഫിലിപ്പ് രാജകുമാരന്റെ വിയോഗത്തെ തുടർന്ന് രാജ്യം ദുഃഖാചാരണത്തിലൂടെ കടന്നുപോകുന്നതിനാൽ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കാനാണ് തീരുമാനം. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വിൻഡ്‌സർ ബബിളിൽ ഉൾപ്പെടുന്നവർ മാത്രമേ അന്നേ ദിവസം രാജ്ഞിയുടെ കൂടെ ഉണ്ടാവൂ. പുതിയ ജന്മദിന ഛായാചിത്രം പുറത്തിറക്കില്ലെന്നും കൊട്ടാരം അറിയിച്ചു. ശനിയാഴ്ച മുത്തച്ഛന്റെ ശവസംസ്കാര ചടങ്ങിന് ശേഷം വില്യമും ഹാരിയും സംഭാഷണം നടത്തിയെങ്കിലും സഹോദരങ്ങൾ തമ്മിലുള്ള അനുരഞ്ജനം ഇനിയും അകലെയാണെന്ന് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു.
പ്രിയപ്പെട്ടവരെ കണ്ടതിനു ശേഷം ഉടനെ തന്നെ ലോസ് ഏഞ്ചൽസിലേക്ക് മടങ്ങുമെന്ന് ഹാരി ഇന്നലെ പറഞ്ഞിരുന്നു. രാജ്ഞി, ചാൾസ്, വില്യം, ഹാരി എന്നിവരുൾപ്പെടെ മുതിർന്ന രാജകുടുംബാഗങ്ങൾ വൈകുന്നേരം 6 മണിയോടെ മൈതാനത്ത് ഒരു മണിക്കൂറിലധികം ഒരുമിച്ച് ചെലവഴിച്ചു. അവർ ഗൗരവമേറിയ ചർച്ചകൾ നടത്താൻ സാധ്യതയില്ലെങ്കിലും ഹാരിയും മേഗനും യുകെ വിട്ടതിനുശേഷം അവർ ഒരു കുടുംബമായി ഒരുമിച്ച് ചെലവഴിച്ച സമയമാണിത്. ഈ വർഷം മറ്റ് ദിവസങ്ങളിൽ ചെയ്തതുപോലെ രാജ്ഞി തന്റെ ജന്മദിനം ചെലവഴിക്കാൻ സാധ്യതയുണ്ടെന്ന് കൊട്ടാര വൃത്തങ്ങൾ പറയുന്നു.
എസ്റ്റേറ്റിന്റെ പ്രിയപ്പെട്ട ഭാഗങ്ങളിലൊന്നായ ഫ്രോഗ്‌മോറിലേക്ക് പോയി അവളുടെ പുതിയ നായ്ക്കുട്ടികളായ ഫെർഗൂസ്, ഡോർജി, കോർജി മ്യൂക്ക് എന്നിവരുമായി നടക്കാനാണ് പദ്ധതിയിടുന്നത്. ഫിലിപ്പ് രാജകുമാരന്റെ മരണം ജീവിതത്തിൽ ഒരു വലിയ ശൂന്യത സൃഷ്ടിച്ചുവെന്ന് പറയുന്ന രാജ്ഞി, രണ്ടാഴ്ചത്തെ ദുഃഖാചരണം അവസാനിച്ചു കഴിഞ്ഞാൽ കഴിയുന്നത്ര വേഗം ഔദ്യോഗിക ചുമതലകളിലേയ്ക്ക് മടങ്ങിവരുമെന്ന് കൊട്ടാര വൃത്തങ്ങൾ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മെയ് 17 മുതൽ ബ്രിട്ടനിൽ നിന്ന് ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള സിസ്റ്റം അനുസരിച്ച് അന്താരാഷ്ട്ര യാത്രയ്ക്കുള്ള അനുമതി നൽകാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ചു സ്കോട്ടീഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയോൻ. ഈ സിസ്റ്റമനുസരിച്ച്, രാജ്യങ്ങളെ കൊറോണ ബാധയുടെ തീവ്രതയനുസരിച്ച് മഞ്ഞ, പച്ച, ചുമപ്പ് എന്നിവയായി തരംതിരിച്ച്, യാത്രകൾക്കുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കപ്പെടുന്നു. എന്നാൽ ഈ സംവിധാനം പുതിയ വേരിയന്റ് വൈറസ് പടരുന്നതിന് കാരണമാകുമെന്ന് നിക്കോള സ്റ്റർജിയോൻ ആരോപിച്ചു. അനാവശ്യമായ കാരണങ്ങൾക്ക് ജനങ്ങളെ അന്താരാഷ്ട്ര യാത്രകൾക്ക് അനുവദിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ ആവുകയില്ലെന്ന് അവർ പറഞ്ഞു. കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് സ്റ്റർജിയോൻ ആവശ്യപ്പെടുന്നത്. ഇതോടൊപ്പംതന്നെ ബോറിസ് ജോൺസന്റെ ഇന്ത്യാ യാത്രയ്ക്ക് എതിരെയും അവർ ശക്തമായി പ്രതികരിച്ചു.
കോവിഡ് വൈറസിന് പലതരത്തിലാണ് മ്യുട്ടേഷൻ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകൾ പുതിയ തരത്തിലുള്ള സ്ട്രെയിനുകളെ ബ്രിട്ടണിലേക്ക് കൊണ്ടുവരുന്നതിന് ഇടയാകും. കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണ് ഇതെന്നും നിക്കോള സ്റ്റർജിയോൻ ഓർമിപ്പിച്ചു. ഇതോടൊപ്പംതന്നെ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്.
ഗ്രീൻ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് തിരിച്ചുവരുമ്പോൾ ക്വാറന്റൈൻ ഇനി ആവശ്യമില്ല. യെല്ലോ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് തിരിച്ചുവരുമ്പോൾ പത്ത് ദിവസത്തെ ക്വാറന്റൈൻ ആവശ്യമാണ്. റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിർബന്ധമായും ഹോട്ടൽ ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ സംവിധാനത്തിന് എതിരെ ആണ് സ്കോട്ടീഷ് ഫസ്റ്റ് മിനിസ്റ്റർ പ്രതികരിച്ചിരിക്കുന്നത്.
തുടർച്ചയായി രോഗവ്യാപനവും മരണനിരക്കും കുറയുന്നതിൽ നിന്ന് വിഭിന്നമായി ഇന്നലെ രാജ്യത്തെ കോവിഡ് കേസുകളിൽ 8.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയത് ആശങ്ക പടർത്തി. മരണ നിരക്കിലും രാജ്യത്ത് നേരിയ വർധനവ് ഉണ്ട്. ഇന്നലെ രാജ്യത്ത് 10 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം ഇത് 7 മാത്രമായിരുന്നു. ജനിതക മാറ്റം വന്ന ഇന്ത്യൻ വൈറസിന്റെ സാന്നിധ്യം രാജ്യത്താകെ ആശങ്ക ഉളവാക്കിയിട്ടുണ്ട്. പുതിയ വൈറസിന്റെ രോഗവ്യാപന ശേഷി കൂടുതലാണോ?, വാക്സിനേഷനെ മറികടക്കാൻ വൈറസുകൾക്ക് ആകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിശദമായി പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ടിലെ ആരോഗ്യ വിദഗ്ധർ പഠനം നടത്തും.
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണവൈറസ് ബാധിച്ച 77 കേസുകളാണ് യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജനിതകമാറ്റം വന്ന പുതിയ വൈറസിൻെറ സാന്നിധ്യം ഇതുവരെ രോഗവ്യാപനതോതും മരണനിരക്ക് കുറയ്ക്കുന്നതിനും യുകെ കൈവരിച്ച നേട്ടങ്ങളെ ഇല്ലായ്മ ചെയ്തേക്കാം എന്ന ആശങ്ക പൊതുവേയുണ്ട്. വൈറസ് വ്യാപനത്തിൻെറ മൂന്നാം തരംഗത്തിനെതിരെ രാജ്യം കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് ഇന്നുവരെ 10 ദശലക്ഷം ആൾക്കാർക്ക് 2 ഡോസ് വാക്‌സിൻ ലഭിച്ചതായി കണക്കുകൾ വ്യകതമാക്കുന്നു . 32 ദശലക്ഷത്തിലധികം ജനങ്ങൾക്ക് ഒരു ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനും സാധിച്ചിട്ടുണ്ട് . അതേസമയം കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. 18257 കേസുകളാണ് ഇന്നലെ കേരളത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാമാരി തുടങ്ങിയതിനുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടിയ കണക്കാണിത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മഹാമാരി അവസാനിച്ച് രാജ്യം സാധാരണനിലയിലായാലും എൻഎച്ച്എസിൻെറ പ്രവർത്തനം സുഗമമാക്കാൻ വർഷങ്ങൾ വേണ്ടി വന്നേക്കാമെന്ന് റിപ്പോർട്ടുകൾ. ചില ഹോസ്പിറ്റലുകളുടെ ബാക്ക് ലോഗ് പൂർണമാകാൻ അഞ്ചുവർഷം വരെ വേണ്ടിവന്നേക്കാമെന്ന് എൻഎച്ച്എസ് പ്രൊവൈഡേഴ്സ് മുന്നറിയിപ്പ് നൽകി. പ്രതിസന്ധി ഏറ്റവും മോശമായ ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകൾ സാധാരണ നിലയിലേയ്ക്ക് മടങ്ങി എത്തുന്നതിന് മൂന്നു മുതൽ അഞ്ചു വർഷം വരെ വേണ്ടിവന്നേക്കാമെന്ന് എൻഎച്ച്എസ് ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന അസോസിയേഷൻ പറഞ്ഞു.
ഏകദേശം 4.7 ദശലക്ഷം രോഗികളാണ് ഇംഗ്ലണ്ടിൽ ചികിത്സക്കായി കാത്തിരിക്കുന്നത്. ഇംഗ്ലണ്ടിൽ നിലവിൽ 388000 ആളുകളാണ് ശസ്ത്രക്രിയയ്ക്കായി ഒരു വർഷത്തിലധികമായി വെയ്റ്റിങ് ലിസ്റ്റിൽ ഉള്ളത്. എന്നാൽ മഹാമാരി ആരംഭിക്കുന്നതിനുമുമ്പ് ഇത് 1600 പേർ മാത്രമായിരുന്നു. ജനുവരി ഫെബ്രുവരി മാസങ്ങളിൽ കോവിഡ്-19 മൂലമുള്ള രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതാണ് നിലവിലെ സാഹചര്യം സംജാതമാകാൻ കാരണമായത്. കാൻസർ പോലെ ജീവന് ഭീഷണിയായ രോഗാവസ്ഥകൾക്ക് അടിയന്തര ചികിത്സകൾ നൽകാൻ സാധിച്ചെങ്കിലും ചെറിയ ശസ്ത്രക്രിയകൾ തുടങ്ങിയ ചികിത്സയ്ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് രോഗികളുടെ ചികിത്സ റദ്ദാക്കുകയോ മാറ്റി വെയ്ക്കുകയോ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസ് വൈസ് പ്രസിഡന്റ് ടിം മിച്ചൽ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ ഫിലിപ്പ് രാജകുമാരന് അന്ത്യവിശ്രമം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടന്ന സംസ്കാര ചടങ്ങിൽ ഫിലിപ്പ് രാജകുമാരൻെറ മക്കളും കൊച്ചുമക്കളും ഏറ്റവും അടുത്ത ബന്ധുക്കളുമാണ് പങ്കെടുത്തത്. ശവസംസ്കാര ഘോഷയാത്രയ്ക്ക് ശേഷം രാജ്യം ഒരു മിനിറ്റ് നിശബ്ദത പാലിച്ചു. സായുധ സേനയിലെ 730 ലധികം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തെങ്കിലും കൊറോണ വൈറസ് നിയമപ്രകാരം സെന്റ് ജോർജ്ജ് ചാപ്പലിനുള്ളിൽ 30 പേർ മാത്രമാണ് ഉണ്ടായിരുന്നത്. 15 വർഷങ്ങൾക്ക് മുമ്പ് ഫിലിപ്പ് രാജകുമാരന്റെ നിർദേശപ്രകാരം രൂപകല്പന ചെയ്ത ലാൻഡ് റോവർ ഡിഫെൻഡറിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്ര. മേജർ ജനറൽസ് പാർട്ടി, സൈനിക സേവന മേധാവികൾ, ഗ്രനേഡിയർ ഗാർഡുകൾ എന്നിവരുടെ ബാൻഡ് ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. ശവപ്പെട്ടി വഹിച്ച വാഹനത്തിന് പിന്നാലെ ആദ്യ നിരയിൽ ആനി രാജകുമാരിയും ചാൾസ് രാജകുമാരനും അണിനിരന്നു. എഡ്വേർഡ്, ആൻഡ്രൂ, വില്യം, ഹാരി, പീറ്റർ ഫിലിപ്സ് എന്നിവർ വാഹനത്തെ അനുഗമിച്ചു.
യുകെയിലും ജിബ്രാൾട്ടറിലുമായി ഒൻപത് സ്ഥലങ്ങളിൽ നടന്ന ആചാരപരമായ വെടിവയ്പ്പ്, ഒരു മിനിറ്റ് നിശബ്ദതയുടെ ആരംഭവും അവസാനവും അടയാളപ്പെടുത്തി. അതിനെതുടർന്നുള്ള ആറു മിനിറ്റ് നേരം വിമാനങ്ങളൊന്നും ഹീത്രോയിൽ വന്നിറങ്ങിയില്ല. കൂടാതെ ശവസംസ്കാര സമയത്ത് നടക്കാനിരുന്ന എല്ലാ പ്രധാന കായിക ഇനങ്ങളും പുനഃക്രമീകരിച്ചിരുന്നു. കാന്റർബറി അതിരൂപത ആർച്ച്ബിഷപ്പ്, വിൻഡ്‌സർ ഡീൻ എന്നിവർ ചേർന്നാണ് ശവസംസ്കാര ശുശ്രൂഷകൾ നടത്തിയത്. ഫിലിപ്പ് രാജകുമാരന്റെ ദീർഘായുസ്സ് നമുക്കേവർക്കും അനുഗ്രഹമായിരുന്നുവെന്ന് ഡീൻ പറഞ്ഞു. 1860-ൽ വില്യം വൈറ്റിംഗ് എഴുതിയ എറ്റേണൽ ഫാദർ, സ്ട്രോംഗ് ടു സേവ് എന്ന ഗാനം ആലപിക്കുകയുണ്ടായി. നിയന്ത്രണങ്ങൾ കാരണം നാലുപേർ ചേർന്നാണ് ഗാനം ആലപിച്ചത്. സെന്റ് ജോർജ്ജ് ചാപ്പലിലെ ബലിപീഠത്തിൽ ഡ്യൂക്കിന്റെ ചിഹ്നം പ്രദർശിപ്പിച്ചു. രാജകുടുംബത്തിന്റെ കല്ലറയിലേക്ക് മൃതദേഹം ഇറക്കിവച്ചതോടെയാണ് ശുശ്രൂഷകൾ സമാപിച്ചത്.
ശവസംസ്‌കാരം പൂർണ്ണമായും കോട്ടയുടെ മൈതാനത്തിനകത്താണ് നടന്നത്. അവിടെയോ മറ്റ് രാജകീയ വസതികളിലോ ഒത്തുകൂടരുതെന്ന് ബക്കിംഗ്ഹാം കൊട്ടാരം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവരിൽ നിന്നും രണ്ട് മീറ്റർ അകലം പാലിച്ചാണ് ദേവാലയത്തിനുള്ളിൽ രാജ്ഞി ഇരുന്നത്. എല്ലാവരും മാസ്ക് ധരിച്ചാണ് തുടക്കം മുതൽ ശുശ്രൂഷയിൽ പങ്കെടുത്തത്. രാജകുടുംബത്തിനും രാജ്യത്തിനും പിന്തുണയും ശക്തിയും പകർന്ന ഫിലിപ്പ് രാജകുമാരൻ ഇനി ജനമനസ്സുകളിൽ ജീവിക്കും. നിരവധി ചെറുപ്പകാർക്ക് പ്രചോദനമായി, ഡയാന രാജകുമാരിയുടെ ഏറ്റവും പ്രിയപ്പെട്ട പിതാവായി, 73 വർഷകാലം രാജ്ഞിയുടെ നിഴലായി നിലകൊണ്ട ഫിലിപ്പ് രാജകുമാരന്റെ നാമം ബ്രിട്ടന്റെ ചരിത്രതാളുകളിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെടും.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണവൈറസ് ബാധിച്ച 77 കേസുകളാണ് യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജനിതകമാറ്റം വന്ന പുതിയ വൈറസിൻെറ സാന്നിധ്യം ഇതുവരെ രോഗവ്യാപനതോതും മരണനിരക്ക് കുറയ്ക്കുന്നതിനും യുകെ കൈവരിച്ച നേട്ടങ്ങളെ ഇല്ലായ്മ ചെയ്തേക്കാം എന്ന ആശങ്ക പൊതുവേയുണ്ട്. വൈറസ് വ്യാപനത്തിൻെറ മൂന്നാം തരംഗത്തിനെതിരെ രാജ്യം കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുകെയിൽ ഇന്ത്യൻ വേരിയന്റിനെ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയെ ബ്രിട്ടൻെറ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ഇംപീരിയൽ കോളേജിലെ പ്രൊഫസർ ഡാനി ആൾട്ട്മാൻ ആവശ്യപ്പെട്ടു.
പുതിയ കണക്കുകൾ പ്രകാരം യുകെയിലെ രോഗവ്യാപനം ഏറ്റവും താഴ്ന്ന നിലയിലാണ്. പക്ഷേ യൂറോപ്പിലെയും മറ്റ് ലോകരാജ്യങ്ങളിലെയും മരണനിരക്കും രോഗവ്യാപനവും വർദ്ധിക്കുന്നത് ആശങ്കയോടെയാണ് ബ്രിട്ടൻ നോക്കികാണുന്നത്. ഇതിനിടെ ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമാണെങ്കിലും പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ നിർദിഷ്ട ഇന്ത്യാസന്ദർശനം മുൻനിശ്ചയപ്രകാരം നടക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. നേരത്തെ തീരുമാനിച്ച പ്രകാരം നാല് ദിവസമായിരുന്നു ബോറിസ് ജോൺസന്റെ സന്ദർശനം. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയിൽ, ഭൂരിഭാഗം കൂടിക്കാഴ്ചകളും ഏപ്രിൽ 26ന് തന്നെ തീർക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം യുകെ മലയാളികളെ ആശങ്കയിലാക്കി കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. 13835 കേസുകളാണ് ഇന്നലെ കേരളത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാമാരി തുടങ്ങിയതിനുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടിയ കണക്കാണിത്.