Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിലെ ഏറ്റവും വലിയ ബേക്കറികളിൽ ഒന്നുകൂടി ഏറ്റെടുത്തിരിക്കുകയാണ് ഇസ്സ സഹോദരന്മാർ. അടുത്തിടെയാണ് ഇവരിരുവരും പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ അസ് ഡാ ഗ്രൂപ്പ് ഏറ്റെടുത്തത്. ഇരുവരും കൂടി ചേർന്ന് തുടങ്ങിയ ഇ ജി ഗ്രൂപ്പ് തുടക്കത്തിൽ പെട്രോൾപമ്പുകളിലൂടെ ആണ് ആരംഭിച്ചത്. ഇപ്പോൾ കൂപ്പ്ലാൻഡ്‌സ് ബേക്കറി കൂടി ഏറ്റെടുത്തിരിക്കുന്ന ഇ ജി ഗ്രൂപ്പ് വളരെ വേഗം വളർന്നു കൊണ്ടിരിക്കുകയാണ്.

 

കൂപ്പ്ലാൻഡ്സ് ബേക്കറി 1885ലാണ് ആരംഭിച്ചത്. നിലവിൽ 180 ഓളം കഫേകളിലും സ്റ്റോറുകളിലുമായി 1600 ഓളം ജീവനക്കാർ ജോലി ചെയ്യുന്ന രാജ്യത്തെ തന്നെ രണ്ടാമത്തെ വലിയ ബേക്കറി ആണ് കൂപ്പ്ലാൻഡ്‌സ്. കൂപ്പ്ലാൻഡ്‌സിലെ ജീവനക്കാരെ വളരെ സന്തോഷപൂർവ്വം ഈ ഗ്രൂപ്പിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഇസ്സ സഹോദരന്മാർ അറിയിച്ചു. കൂപ്പ്ലാൻഡ് സ് ബേക്കറിയുടെ വിഭവങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്നും അവർ പറഞ്ഞു. ഫുഡ് സർവീസ് രംഗത്തേയ്ക്കുള്ള ഇ ജി ഗ്രൂപ്പിന്റെ കൂടുതൽ വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത് എന്നും അവർ വ്യക്തമാക്കി.


ഇ ജി ഗ്രൂപ്പിലേക്ക് ചേരുന്നതിൽ അഭിമാനമുണ്ടെന്ന് കൂപ്പ്ലാൻഡ്‌സ് സി ഇ ഒ ബലിന്റ യങ്സ് വ്യക്തമാക്കി. ബേക്കറികളോടൊപ്പം തന്നെ 3 ഫുഡ് പ്രോസസിംഗ്‌ യൂണിറ്റുകളും ഇ ജി ഗ്രൂപ്പ് ഏറ്റെടുത്തവയിൽപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വിദേശ ഡ്രൈവർമാരെ നിയമിച്ച്‌ രാജ്യത്തെ ഇന്ധന വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ബ്രിട്ടന്റെ ശ്രമങ്ങൾക്ക് തണുപ്പൻ പ്രതികരണമാ ണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതുവരെ 127 ഡ്രൈവർമാർ മാത്രമേ അപേക്ഷിച്ചിട്ടു എന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. 27 ഡ്രൈവർ മാത്രമേ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് വിസയ്ക്കായി അപേക്ഷിച്ചിട്ടുള്ളൂ എന്ന് ബിസിനസ് ഡിപ്പാർട്ട്മെൻറ് റിപ്പോർട്ട് ചെയ്തു . ഹ്രസ്വകാല വിസകൾ ആകർഷകമല്ല എന്നുള്ള കാരണമാണ് പ്രധാനമായും അപേക്ഷകരുടെ എണ്ണം കുറയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിൽ ഇന്ധന വിതരണത്തിനായി സൈനികരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട് .

ലണ്ടനിലും ഇംഗ്ലണ്ടിന്റെ തെക്കു കിഴക്കൻ പ്രദേശങ്ങളിലും അഞ്ചിലൊന്ന് പെട്രോൾപമ്പുകളിലും ഇപ്പോഴും ഇന്ധനക്ഷാമമാണെന്ന് റിട്ടെയിൽ വിതരണക്കാർ അറിയിച്ചിരുന്നു . എന്നാൽ യുകെയുടെ മറ്റ് പ്രദേശങ്ങളിൽ ഇപ്പോൾ പെട്രോൾ ലഭ്യതയ്ക്ക് കാര്യമായ പുരോഗമനമുണ്ടെ ന്നാണ് റിപ്പോർട്ടുകൾ . തെക്കു കിഴക്കൻ പ്രദേശങ്ങളുടെ സ്ഥിതിഗതികൾ ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്ന് വിതരണക്കാർ വ്യക്തമാക്കി. ഇന്ധന ലഭ്യത വർദ്ധിച്ചതോടെ ഇ ജി ഗ്രൂപ്പ്‌ ഏർപ്പെടുത്തിയിരുന്ന 30 പൗണ്ട് തുകയുടെ നിബന്ധന അവസാനിപ്പിച്ചിരിക്കുകയാണ്.

പത്ത് ദിവസങ്ങൾക്ക് മുൻപ് തങ്ങളുടെ പല ഔട്ട്ലെറ്റുകളിലും പെട്രോൾ ലഭ്യത കുറവാണെന്ന് ബി പി ഗ്രൂപ്പ്‌ അറിയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നത്. ഇതോടെ ജനങ്ങൾ കൂടുതൽ പെട്രോൾ ശേഖരിച്ചു വയ്ക്കാൻ ആരംഭിക്കുകയും, ഇതു കൂടുതൽ പെട്രോൾ ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്തു. ലോറി ഡ്രൈവർമാരുടെ അഭാവം പെട്രോൾ മേഖലയെ മാത്രമല്ല, മറ്റു പല മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പകർച്ചവ്യാധി, ബ്രെക്സിറ്റ് മുതലായവയൊക്കെ ഡ്രൈവർമാരുടെ ക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ന് പുലർച്ചെ പെയ്ത കനത്ത മഴയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ റോഡ് ഗതാഗതം തടസപ്പെട്ടു. ലണ്ടനിലും സമീപ പ്രദേശങ്ങളിലും ഇന്ന് മൂന്ന് ഇഞ്ച് വരെ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മഴ കനത്തതോടെ പല റോഡുകളും വെള്ളത്തിനടിയിലായി. ലണ്ടനിൽ ഉൾപ്പെടെ യുകെയുടെ നോർത്ത് ഈസ്റ്റ്‌ ഭാഗങ്ങളിൽ വെള്ളപൊക്ക മുന്നറിയിപ്പ് നിലവിലുണ്ട്. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ പുറപ്പെടുവിച്ചിരുന്ന യെല്ലോ അലേർട്ട് പിൻവലിച്ചു. നോർത്ത് ഈസ്റ്റ്‌ പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 50 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ ഇന്ന് രാവിലെ 26 മില്ലിമീറ്റർ മഴ ലഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. സമീപത്തെ നൈറ്റ്സ്ബ്രിഡ്ജ്, ഹാമേഴ്സ്മിത്ത് എന്നിവിടങ്ങളിൽ മഴ കനത്തതോടെ റോഡുകൾ വെള്ളത്തിനടിയിലായി. റെയിൽ ഗതാഗതവും തടസപ്പെട്ടു.

ഇന്ന് അർദ്ധരാത്രിയ് ക്കും രാവിലെ 6 മണിക്കും ഇടയിൽ ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ 35 മില്ലിമീറ്റർ മഴയും വെസ്റ്റ് സസെക്സിലെ സ്റ്റോറിംഗ്ടണിൽ 30 മില്ലീമീറ്ററും ലീസെസ്റ്റർഷയറിലെ മാർക്കറ്റ് ബോസ്വർത്തിൽ 29 മില്ലീമീറ്ററും മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ മഴ കുറയുന്നുണ്ടെങ്കിലും ന്യൂനമർദ്ദം ഇപ്പോൾ നോർത്ത് ഈസ്റ്റ്‌ ഇംഗ്ലണ്ടിലേയ്ക്കും സൗത്ത് ഈസ്റ്റ്‌ സ്കോട്ട്ലൻഡിലേയ്ക്കും നീങ്ങിയതായി മെറ്റ് ഓഫീസ് അറിയിച്ചു. നിലവിൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾക്കായി 54 ഫ്ലഡ് അലേർട്ടുകളും ഇംഗ്ലണ്ടിൽ നാല് പ്രളയ മുന്നറിയിപ്പുകളും പരിസ്ഥിതി ഏജൻസി പുറപ്പെടുവിച്ചിട്ടുണ്ട്.

ലണ്ടൻ, ബർമിംഗ്ഹാം, കുംബ്രിയ എന്നിവിടങ്ങളിൽ വെള്ളപൊക്ക സാധ്യതയുണ്ട്. ഗതാഗതം തടസ്സപ്പെടുന്നതോടൊപ്പം വൈദ്യുതിയും തടസ്സപ്പെട്ടേക്കും. പൊതുജനങ്ങൾ സുരക്ഷിതരായി തുടരാനാണ് നിർദേശം. തലസ്ഥാനത്തെ വെള്ളപ്പൊക്കം നേരിടാൻ ഗതാഗത, കൗൺസിൽ മേലധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തി യുകെ. ട്രാഫിക് ലൈറ്റ് സിസ്റ്റം ഉപേക്ഷിക്കുന്നതോടെ ഇനി റെഡ് ലിസ്റ്റ് മാത്രമാവും ഉണ്ടാവുക. റെഡ് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് (രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ) ഇനി യുകെയിലേക്ക് വരുന്നതിന് മുമ്പ് പരിശോധന നടത്തേണ്ടതില്ല. ഈ ഇളവുകൾ വിദേശയാത്ര എളുപ്പമാക്കുന്നതിന് സഹായിക്കുമെന്ന് എയർലൈൻസ് യുകെ പ്രതികരിച്ചു. എന്നാൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഇപ്പോഴും 10 ദിവസത്തേക്ക് ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയണം. ഗ്രീൻ, ആമ്പർ ലിസ്റ്റുകൾ റദ്ദാക്കിയതോടെ ഇനി യാത്രയും എളുപ്പമാവും. യുകെ, യൂറോപ്യൻ യൂണിയൻ, യുഎസ് തുടങ്ങി 18 അംഗീകൃത രാജ്യങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്കുള്ള പരിശോധന നിയമങ്ങളിലും ഇളവുകൾ കൊണ്ടുവന്നിട്ടുണ്ട്.

ആ രാജ്യങ്ങളിൽ കഴിയുന്ന 18 വയസ്സിന് താഴെയുള്ളവർക്ക് പരിശോധന കൂടാതെ ഇനി യുകെയിലേയ്ക്ക് പ്രവേശിക്കാം. ബ്രസീൽ, മെക്സിക്കോ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ, ഒരു മുതിർന്ന വ്യക്തിയ്ക്ക് 2285 പൗണ്ട് നിരക്കിൽ സർക്കാർ അംഗീകൃത ഹോട്ടലിൽ 10 ദിവസം ക്വാറന്റൈൻ കഴിയേണ്ടതുണ്ട്. ഈ ആഴ്ച അവസാനം റെഡ് ലിസ്റ്റ് പുതുക്കും. കുടുംബങ്ങൾക്കും ബിസിനസുകൾക്കും യാത്രാ മേഖലയ്ക്കും ഇതൊരു നല്ല വാർത്ത ആണെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് അഭിപ്രായപ്പെട്ടു.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ഷാപ്സ് പറഞ്ഞു. സർക്കാർ കണക്കു പ്രകാരം 10 ൽ എട്ട് പേർക്ക് ഇതുവരെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്. പരിശോധനയുടെ ചെലവ് കുറയ്ക്കുന്നതിലൂടെയും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തുന്നതിലൂടെയും യാത്രാ മേഖലയെ പുനരുജ്ജീവിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം ഇളവുകൾ പ്രഖ്യാപിച്ച ശേഷം ബുക്കിംഗുകളിൽ വൻ കുതിച്ചുചാട്ടം ഉണ്ടായിരുന്നു. ഒക്ടോബർ അവസാനം മുതൽ, ഇംഗ്ലണ്ടിലേക്ക് വരുന്നവർ രണ്ട് ദിവസത്തിന് ശേഷം പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും പകരം വിലകുറഞ്ഞ ലാറ്ററൽ ഫ്ലോ ടെസ്റ്റ് നടത്താമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലണ്ടനിലും ഇംഗ്ലണ്ടിന്റെ തെക്കു കിഴക്കൻ പ്രദേശങ്ങളിലും അഞ്ചിലൊന്ന് പെട്രോൾപമ്പുകളിലും ഇപ്പോഴും ഇന്ധനക്ഷാമമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റിട്ടെയിൽ വിതരണക്കാർ. എന്നാൽ യുകെയുടെ മറ്റ് പ്രദേശങ്ങളിൽ പെട്രോൾ ലഭ്യതയ്ക്ക് കാര്യമായ പുരോഗമനമുണ്ടെന്നും, ഡെലിവറികൾ സുഗമമാക്കാൻ സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും പെട്രോൾ റീട്ടെയിലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. എന്നാൽ തെക്കു കിഴക്കൻ പ്രദേശങ്ങളുടെ സ്ഥിതിഗതികൾ ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്ന് അവർ വ്യക്തമാക്കി. ഇന്ധന ലഭ്യത വർദ്ധിച്ചതോടെ ഇ ജി ഗ്രൂപ്പ്‌ ഏർപ്പെടുത്തിയിരുന്ന 30 പൗണ്ട് തുകയുടെ നിബന്ധന അവസാനിപ്പിച്ചിരിക്കുകയാണ്. തെക്കൻ പ്രദേശങ്ങളിലൊഴികെ മറ്റെല്ലായിടത്തും സ്ഥിതിഗതികൾ സാധാരണ ഗതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ആർമിയിൽ നിന്നുള്ള നിരവധി പേരെ ഇന്ധന വിതരണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗവൺമെന്റ് ചെയ്യുന്ന അടിയന്തര നടപടികൾക്ക് വളരെയധികം നന്ദിയുണ്ടെന്നും പെട്രോൾ റീട്ടെയിലേഴ്സ് അസോസിയേഷൻ അറിയിച്ചു. 65 ഓളം ഡ്രൈവർമാരെയും പുതിയതായി നിയോഗിച്ചിട്ടുണ്ട്. ഇവർക്കെല്ലാം തന്നെ റിഫ്രഷർ ട്രെയിനിങും നൽകി കഴിഞ്ഞതായി ഗവൺമെന്റ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ട്രെയിനിങ് കഴിഞ്ഞവരെ ഇന്ധന ലഭ്യത കുറഞ്ഞ ഇടങ്ങളിലേയ്ക്ക് നിയോഗിക്കുമെന്നും ഗവൺമെന്റ് വക്താവ് അറിയിച്ചു.


പത്ത് ദിവസങ്ങൾക്ക് മുൻപ് തങ്ങളുടെ പല ഔട്ട്ലെറ്റുകളിലും പെട്രോൾ ലഭ്യത കുറവാണെന്ന് ബി പി ഗ്രൂപ്പ്‌ അറിയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നത്. ഇതോടെ ജനങ്ങൾ കൂടുതൽ പെട്രോൾ ശേഖരിച്ചു വയ്ക്കാൻ ആരംഭിക്കുകയും, ഇതു കൂടുതൽ പെട്രോൾ ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്തു. ലോറി ഡ്രൈവർമാരുടെ അഭാവം പെട്രോൾ മേഖലയെ മാത്രമല്ല, മറ്റു പല മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പകർച്ചവ്യാധി, ബ്രെക്സിറ്റ് മുതലായവയൊക്കെ ഡ്രൈവർമാരുടെ ക്ഷാമത്തിന് കാരണമായി പറയുന്നുണ്ട്. കാര്യങ്ങൾ സാധാരണനിലയിലേയ്ക്ക് എത്തിക്കുവാൻ ഗവൺമെന്റ് വളരെ നന്നായി പരിശ്രമിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് , ഫേസ്ബുക്ക് മെസഞ്ചറും തിങ്കളാഴ്ച ഏതാണ്ട് ഏഴ് മണിക്കൂറോളം പണിമുടക്കി. ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഏകദേശം 160 മില്യൺ ഡോളർ (117 മില്യൺ പൗണ്ട് ) നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തെ തുടർന്ന് ഫേസ്ബുക്കിൻ്റെ ഓഹരി മൂല്യത്തിൽ 5 ശതമാനം കുറവാണ് ഉണ്ടായത്. തകരാറിൻ്റെ യഥാർത്ഥകാരണം ഫേസ്ബുക്ക് സ്ഥിരീകരിച്ചിട്ടില്ല . എന്നാൽ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകളാണ് പ്രശ്നങ്ങൾക്ക് കാരണം എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

തിങ്കളാഴ്ച ഇന്ത്യൻ സമയം 9 മണി മുതൽ സമൂഹ മാധ്യമങ്ങളായ വാട്സ്ആപ്പും, ഫേസ്ബുക്കും , ഇൻസ്റ്റഗ്രാമിൻ്റെയും ഉപഭോക്താക്കൾക്ക് കാളരാത്രിയായിരുന്നു. സ്വകാര്യ നിമിഷങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ചിലവഴിക്കുന്നവരും ഔദ്യോഗിക ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് ഉൾപ്പെടെ ഉപയോഗിക്കുന്നവരും തകരാറിൻെറ തുടക്കത്തിൽ കാര്യമറിയാതെ പരിഭ്രാന്തരായി . വാട്സാപ്പ് മെസ്സേജ് അയക്കാൻ സാധിക്കാത്തവരിൽ ഭൂരിപക്ഷത്തിനും ആദ്യം കാരണം വ്യക്തമായില്ല. മിക്കവരും തന്നെ തങ്ങളുടെ ഇൻറർനെറ്റ് പ്രശ്നങ്ങൾമൂലമോ ഫോണിൻറെ തകരാർ മൂലമോ ആണ് സന്ദേശങ്ങൾ അയക്കാൻ പറ്റാത്തതെന്നാണ് കരുതിയത്. പലരും ഒന്നിലേറെ തവണ ഫോൺ റീസ്റ്റാർട്ട് ചെയ്തു . പിന്നീട് ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഫോൺ കോളിലൂടെയും തകരാർ തങ്ങളുടെ ഇൻറർനെറ്റിൻെറയോ ഫോണിൻെറയോ അല്ല എന്നറിഞ്ഞതിൽ സന്തോഷിച്ചെങ്കിലും പരിഹാരം എന്നുണ്ടാകുമെന്നുള്ള കാര്യത്തിൽ ആശങ്കയിലായിരുന്നു. തകരാർ പരിഹരിച്ചതിന് ശേഷം ആശ്വാസത്തോടെ ഉള്ള പോസ്റ്റുകളും പരിഹാസ ട്രോളുകളും കൊണ്ട് സമൂഹമാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ന് രാത്രിയും നാളെ രാവിലെയും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ വെള്ളിയാഴ്ചയോടെ ചൂട് ഉയരുമെന്നും ഫ്രാൻസിന്റെ തെക്കൻ പ്രദേശങ്ങളെക്കാൾ കൂടുതൽ ചൂട് യുകെയിൽ അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെറ്റ് ഓഫീസ് ഇന്നും നാളെയും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും സൗത്ത് വെസ്റ്റ് ഭാഗങ്ങളിൽ ഇന്ന് കനത്ത മഴ ഉണ്ടാവുമെന്നാണ് പ്രവചനം. നാളെ നോർത്ത് ഈസ്റ്റ്‌ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കും. വരും ദിവസങ്ങളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതോടെ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സൗത്ത് വെസ്റ്റ് ഭാഗങ്ങളിൽ കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് ചീഫ് മെട്രോളജിസ്റ്റ് ആൻഡി പേജ് പറഞ്ഞു.

അറ്റ്ലാന്റിക്കിന് കുറുകെ സഞ്ചരിക്കുന്ന സാം ചുഴലിക്കാറ്റ് യുകെയിൽ ഉയർന്ന സമ്മർദ്ദം ചെലുത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു. അതിന്റെ ഫലമായി വെള്ളിയാഴ്ചയോടെ 70F (21°C) വരെ ചൂട് ഉയരും. താപനില ഉയരുന്നതോടെ ഇന്ത്യൻ സമ്മർ എത്തുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥ നിരീക്ഷകർ. ഇത് മാസത്തിന്റെ പകുതി വരെ നീണ്ടുനിൽക്കും. സ്കോട്ട്ലാൻഡിലും ഇംഗ്ലണ്ടിന്റെ നോർത്ത് ഈസ്റ്റ്‌ പ്രദേശങ്ങളിലുമാണ് കൂടുതൽ ചൂട് അനുഭവപ്പെടുക. തീരദേശ ചുഴലിക്കാറ്റ് ഇംഗ്ലണ്ടിനെയും വെയിൽസിനെയും ബാധിക്കുമെങ്കിലും ബുധനാഴ്ച മുതൽ നോർത്ത് വെസ്റ്റിൽ കാലാവസ്ഥ കൂടുതൽ ഊഷ്‌മളമാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോകനേതാക്കളുടെ അനധികൃത സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് പാൻഡോറ പേപ്പേഴ്‌സ്. പാന്‍ഡോറ പേപ്പേഴ്‌സ് എന്ന് വിളിക്കപ്പെടുന്ന ഈ അന്വേഷണാത്മക റിപ്പോര്‍ട്ടുകളില്‍ ഏതാണ്ട് 14 കമ്പനികളില്‍ നിന്നുള്ള 12 ദശലക്ഷം രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. വിദേശങ്ങളിലെ നികുതി ഇളവ് ലഭിക്കുന്ന നാടുകളില്‍ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങള്‍ ഇതിലുണ്ട്. ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസം (ICIJ)വും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്. ഇന്ത്യക്കാരായ 300 പേരും ഈ പേപ്പറുകളില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജോർദാൻ രാജാവ് യുകെ, യുഎസ് രാജ്യങ്ങളിൽ രഹസ്യമായി 70 മില്യൺ സ്വത്ത് സമ്പാദിച്ചതായി പറയുന്നു. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഭാര്യയും ലണ്ടൻ ഓഫീസ് വാങ്ങിയപ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയിൽ 312,000 പൗണ്ട് തട്ടിച്ചുവെന്നും പേപ്പർ വെളിപ്പെടുത്തുന്നു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ മൊണാക്കോയിലെ രഹസ്യ സ്വത്തുക്കൾ, ഫ്രാൻസിൽ ചെക്ക് പ്രധാനമന്ത്രി ആൻഡ്രെജ് ബാബിസ് സ്വന്തമാക്കിയ 12 മില്യൺ പൗണ്ടിന്റെ വില്ലകൾ തുടങ്ങിയവയുടെ വിശദാംശങ്ങളും പുറത്തുവന്നു. ഫിൻസെൻ ഫയലുകൾ, പാരഡൈസ് പേപ്പറുകൾ, പനാമ പേപ്പറുകൾ, ലക്സ് ലീക്സ് എന്നിവയ്ക്ക് ശേഷമാണ് ഞെട്ടിക്കുന്ന വിവരങ്ങളുമായി പാന്‍ഡോറ പേപ്പേഴ്‌സ് എത്തുന്നത്. ഈ രേഖകളിൽ ഓഫ്‌ഷോർ സ്ഥാപനങ്ങളുടെ കൈവശമുള്ള പണം, ഷെയർഹോൾഡിങ്, റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ എന്നിവയുൾപ്പെടെയുള്ള നിക്ഷേപങ്ങളും ഉൾപ്പെടുന്നു.

ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, പനാമ, ബെലിസ്, സൈപ്രസ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സിംഗപ്പൂർ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ 14 സാമ്പത്തിക സേവന കമ്പനികളിൽ നിന്നുള്ള 12 ദശലക്ഷം രേഖകളും ഫയലുകളും സംയുക്ത അന്വേഷണത്തിലൂടെ ബിബിസി, ഗാർഡിയൻ തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. യുകെയിൽ രഹസ്യമായി വസ്തു വാങ്ങാൻ പ്രമുഖരും സമ്പന്നരും നിയമപരമായി കമ്പനികൾ സ്ഥാപിക്കുന്നുവെന്ന് പേപ്പർ വെളിപ്പെടുത്തി. വാങ്ങലുകൾക്ക് പിന്നിലുള്ള 95,000 ഓഫ്‌ഷോർ സ്ഥാപനങ്ങളുടെ ഉടമകളുടെ വിവരങ്ങളും ഇതിലുണ്ട്. ജോർദാൻ രാജാവ് രഹസ്യമായി മാലിബുവിലും വാഷിംഗ്ടൺ ഡിസിയിലും ആഡംബര വീടുകളും ലണ്ടനിലും സൗത്ത് ഈസ്റ്റ്‌ ഇംഗ്ലണ്ടിലും എട്ട് വസ്തുവകകളും സ്വന്തമാക്കിയിട്ടുണ്ട്. ദീർഘകാലമായി അഴിമതി ആരോപണങ്ങൾ നേരിടുന്ന അസർബൈജാനിലെ ഭരണകക്ഷിയായ അലിയേവ് കുടുംബം, ഓഫ്‌ഷോർ നെറ്റ്‌വർക്ക് നിർമിച്ചിട്ടുണ്ട്. 400 മില്യൺ പൗണ്ടിലധികം വരുന്ന ബ്രിട്ടനിലെ വസ്തു ഇടപാടുകളിൽ അലിയേവ് കുടുംബം ഉൾപ്പെട്ടിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകൾ യുകെ സർക്കാരിനും വരും ദിവസങ്ങളിൽ വലിയ തലവേദന സൃഷ്ടിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ മോറിസൺസ് 7 ബില്യൺ പൗണ്ട് മുടക്കി ഏറ്റെടുക്കാനൊരുങ്ങുയാണ് യു എസ്‌ ഗ്രൂപ്പായ ക്ലെയ്ടൺ, ഡബ്ലിയർ & റൈസ് ( സി ഡി & ആർ ). യു കെ മാർക്കറ്റിലേക്ക് ടെസ്കോയുടെ മുൻ ചീഫ് എക് സിക്യൂട്ടീവായ ടെറി ലേഹിയുടെ തിരിച്ചു വരവ് കൂടിയാണ് ഇത്. നിലവിൽ സി ഡി & ആറിന്റെ പ്രമുഖ ഉപദേഷ്ടാവാണ് ടെറി. ജൂൺ മുതൽ തന്നെ മോറിസൺസ് ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും, മറ്റു രണ്ട് യു എസ്‌ കമ്പനികളിൽ നിന്നുള്ള മത്സരം കാരണം തീരുമാനം നീണ്ടുപോവുകയായിരുന്നു. ശനിയാഴ്ചയാണ് മോറിസൺസ് ഷെയറുകൾ വാങ്ങാനുള്ള തീരുമാനം സി ഡി & ആർ പുറത്ത് വിട്ടത് . മോറിസൺസിന്റെ സ്റ്റോക്ക് മാർക്കറ്റിലെ ഒരു ഷെയറിന് 287 പൗണ്ടാണ് സി ഡി & ആർ മുന്നോട്ടു വെച്ചത്. മറ്റൊരു യു എസ്‌ കമ്പനിയായ ഫോർട്ടസ് 286 പൗണ്ട് തുക ഒരു ഷെയറിന് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.


ജൂലൈയിൽ സി ഡി & ആർ മുന്നോട്ടുവെച്ച 5.5 ബില്യൺ പൗണ്ടിന്റെ ഓഫർ മോറിസൺസ് നിരസിച്ചിരുന്നു.
സി ഡി & ആറിന്റെ ഈ ഓഫർ നെറ്റ് ഷെയർ ഹോൾഡർമാർ കൂടെ അംഗീകരിച്ചാൽ നവംബറോടുകൂടി ഏറ്റെടുക്കൽ നടപടി പൂർത്തിയാകും.


1899 ലാണ് മോറിസൺസ് ഗ്രൂപ്പ്‌ നിലവിൽ വന്നത്. ഏകദേശം അഞ്ഞൂറോളം ഷോപ്പുകളും, 110,000 ത്തോളം ജീവനക്കാരും നിലവിൽ മോറിസൺസിനുണ്ട്. മോറിസൺസ് പോലെ നിരവധി യു കെ ബിസിനസ് ഫേമുകൾ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് വിദേശ നിക്ഷേപകർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെ ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഇന്നുമുതൽ സൈന്യത്തിൻറെ സേവനം ഇന്ധന വിതരണ പ്രതിസന്ധിയെ മറികടക്കാൻ ഉപയോഗിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൈനികർ ഇന്ധന വിതരണത്തിൻ്റെ ഭാഗമാകുന്നതിനായിട്ടുള്ള പരിശീലനം നൽകുന്നതിൻ്റെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ന്യൂ ഫോറസ്റ്റ് ഹാംഷെയറിലെ ടാങ്കറിൽ നിന്ന് പമ്പിലേയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ബ്രിട്ടനെ കടുത്ത പ്രതിസന്ധിയിലാക്കിയ ഇന്ധന പ്രതിസന്ധിയിൽനിന്ന് സൈനികർ സജീവമായി രംഗത്ത് വരുന്നതോടെ മോചനം ആകുമെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെ രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കോമ്പറ്റിഷൻ നിയമം താത്കാലികമായി നിർത്തലാക്കാൻ സർക്കാർ ഒരുങ്ങുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു . വിവരങ്ങൾ പങ്കിടാനും ഏറ്റവും ആവശ്യമുള്ള സ്ഥലത്തേക്ക് ഇന്ധന വിതരണം നടത്താൻ എണ്ണ കമ്പനികളെ അനുവദിക്കുന്നതാണീ പുതിയ തീരുമാനം. യുകെയിൽ നിലവിൽ 8,350 ഫില്ലിംഗ് സ്റ്റേഷനുകളുണ്ട്. അവയിൽ 100 ​​ൽ താഴെ മാത്രമാണ് ക്ഷാമം കാരണം അടയ്ക്കാൻ നിർബന്ധിതരായത്. എന്നിരുന്നാലും, സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് പ്രവചനം. യുകെയിൽ ചരക്ക് വാഹന ഡ്രൈവർമാരുടെ ക്ഷാമം മൂലമാണ് പ്രതിസന്ധി ഉടലെടുത്തത് . പല പെട്രോൾ സ്റ്റേഷനുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ് . നിലവിൽ രാജ്യമൊട്ടാകെ ആകെ 100000 ത്തോളം ഡ്രൈവർമാരുടെ കുറവ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

Copyright © . All rights reserved