ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളംയുകെയുടെ സഹയാത്രികയും പത്തനംതിട്ടയിലെ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം ലക്ചറുമായ അനുജ സജീവിൻെറ ഭർത്താവ് സജീവ് കുമാർ എസ് (47) ഖത്തറിൽ നിര്യാതനായി. സജീവ് കുമാർ ഖത്തർ ആമ്ഡ് ഫോഴ്സിൽ ഫിസിയോ തെറാപ്പിസ്റ്റായി ജോലി അനുഷ്ഠിക്കുകയായിരുന്നു. പത്തനംതിട്ട എലന്തൂർ ഒറ്റപ്ലാമൂട്ടിൽ പരേതനായ ഒ എൻ ശിവരാജൻെറയും സരോജീനിയമ്മയുടെയും മകനാണ്. സൂര്യഗായത്രിയും സൂര്യകിരണും ആണ് മക്കൾ.
മലയാളംയുകെയുടെ വായനക്കാർക്ക് അനുജ സജീവ് ചിരപരിചിതയാണ്. അനുജ സജീവിൻെറ ഒട്ടേറെ കഥകളും ചിത്രങ്ങളും മലയാളംയുകെയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
പ്രിയപ്പെട്ട അനുജ ടീച്ചറിൻെറ ഭർത്താവിൻറെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് രോഗ വ്യാപനവും മരണനിരക്കും പിടിച്ചുനിർത്താൻ ഏറ്റവും ഫലപ്രദമായ മാർഗം സാധ്യമായവർക്കെല്ലാം പ്രതിരോധകുത്തിവെയ്‌പ്പ് നൽകുക എന്നതാണെന്ന് ലോകരാഷ്ട്രങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടുതന്നെ എല്ലാവർക്കും സമയത്ത് വാക്സിൻ ലഭ്യമാക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകരാജ്യങ്ങൾ. യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള വാക്സിൻ കയറ്റുമതിയിലെ പ്രശ്നങ്ങൾ തീർക്കാനുള്ള ശ്രമത്തിലായിരുന്നു ബോറിസ് ഗവണ്മെന്റ്. യൂറോപ്യൻ രാജ്യങ്ങളിൽ ഗവൺമെൻറിൻറെ ഫലപ്രദമായ ഇടപെടൽ മൂലം മരണനിരക്കും ലോക വ്യാപനവും ഏറ്റവും കുറഞ്ഞ രാജ്യമാണ് ബ്രിട്ടൻ. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ഫലപ്രദമായി തങ്ങളുടെ ജനതയ്ക്ക് വേണ്ടിയുള്ള വാക്സിനുകൾക്കായി കരാറിൽ ഏർപ്പെടാൻ സാധിക്കാത്തതിൻെറ പരിണിത ഫലമാണ് യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള പ്രശ്നങ്ങളുടെ കാതൽ. വാക്സിൻ വിതരണത്തിലും കരാറിലേർപ്പെടാനുമായി ബ്രിട്ടൻ നടത്തിയ നീക്കങ്ങളെ പ്രശംസിക്കാൻ യൂറോപ്യൻ യൂണിയൻ രാജ്യതലവന്മാർ പൊതുവെ വൈമുഖ്യം കാണിക്കുന്നത് വാക്സിനു വേണ്ടി ശീതയുദ്ധം മുറുകുന്നതിന്റെ സൂചനയായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഫ്രാൻസും ജർമനിയും വാക്സിൻ കയറ്റുമതി നിരോധിക്കണമെന്ന അഭിപ്രായത്തെ പിൻതാങ്ങുമ്പോഴും അയർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിയമപരമായി യുകെ ഏർപ്പെട്ട വാക്‌സിൻ കരാറുകൾക്ക് എതിരായി പ്രവർത്തിക്കുന്നതിനെ അനുകൂലിക്കുന്നില്ല. യുകെയിലേയ്ക്ക് വാക്സിനുകൾ കയറ്റുമതി ചെയ്യുന്നതിൽ ഏർപ്പെടുത്തിയ നിരോധനങ്ങൾക്കെതിരെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ശക്തമായ താക്കീത് നൽകിയിരുന്നു. അതിനെ തുടർന്ന് യുകെയും യൂറോപ്യൻ യൂണിയനും വാക്സിൻ ലഭ്യതയുടെ കാര്യത്തിൽ കൈകോർക്കണമെന്ന് രണ്ടു പക്ഷവും സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു. ഇതിനിടയിൽ യുകെയുടെ അസ്ട്രസെനക്കയുമായുള്ള കരാർ യൂറോപ്യൻ യൂണിയൻെറ കരാറിനേക്കാൾ മെച്ചപ്പെട്ടതാണെന്ന പ്രസ്താവനയുമായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് രംഗത്തുവന്നു.
അതേസമയം വാക്സിൻ ലഭ്യതയിലെ അനശ്ചിതത്വം മുതിർന്ന പൗരന്മാർക്കുള്ള പ്രതിരോധകുത്തിവെയ്പ്പുകളെ ബാധിക്കാതിരിക്കാനുള്ള നടപടികൾ ബ്രിട്ടൻ ആരംഭിച്ചു. പ്രതിരോധ കുത്തിവെയ്പ്പ് മന്ദഗതിയിലാകുന്നതിനു മുൻപ് വാക്സിനായി ബുക്ക് ചെയ്യാൻ 50 വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് യുകെ നിർദേശം നൽകിക്കഴിഞ്ഞു. ഏപ്രിൽ മുഴുവൻ യുകെയിലെ വാക്സിൻ വിതരണത്തിൽ മാന്ദ്യം ഉണ്ടാകുമെന്നാണ് എൻഎച്ച് എസിൻെറ ആശങ്ക.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതിയ വീട് സ്വന്തമാക്കുക എന്നത് ഏറെ അഭിമാനമുള്ള കാര്യമാണ്, എന്നാൽ അമിതാവേശത്തിൽ ചെയ്തു വെക്കുന്ന പലതും മോഷ്ടാക്കളെ ക്ഷണിച്ചു വരുത്തുന്നത് പോലെയുള്ള അബദ്ധങ്ങളാണ്. സുരക്ഷയാണ് പരമപ്രധാനം, ദി പ്രോപ്പർട്ടി ഗയ് എന്ന പേരിൽ ടിക് ടോക് ഉപയോഗിക്കുന്ന കൈൽ മാറ്റിസൺ പറയുന്നു.
സ്വന്തം വീടിനു പുറത്ത് താക്കോൽ പിടിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോകൾ സമൂഹ്യ മാധ്യമങ്ങളിൽ പങ്കു വയ്ക്കരുത്. മില്യനോളം കാഴ്ചക്കാരെ നേടിയ വീഡിയോ പറയുന്നു, ” നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും സന്തോഷവാർത്ത അറിയിക്കാനുള്ള തിടുക്കമുണ്ടാവും, പക്ഷെ താക്കോൽ കൃത്യമായി കാണാൻ കഴിയുന്നത് പോലെയുള്ള ഫോട്ടോകൾ ഉപയോഗിച്ച് പുതിയ താക്കോൽ നിർമിക്കാൻ ഇക്കാലത്തു എളുപ്പമാണ്. “താക്കോലും ” മറ്റു രഹസ്യ വിവരങ്ങളെപ്പോലെ പ്രാധാന്യമുള്ളതാണ്. അത് പങ്ക് വയ്ക്കരുത്.
വീഡിയോയ്ക്ക് 59000 ലൈക്കുകൾ ലഭിച്ചിരുന്നു. വീഡിയോയ്ക്ക് മനോഹരമായ കമന്റുകളും ലഭിക്കുന്നുണ്ട്. വീടിന്റെ ലൊക്കേഷൻ ടാഗ് ചെയ്യരുത് എന്ന് അഭിപ്രായം ഉയർന്നപ്പോൾ, വീടിന്റെ ചിത്രമേ പങ്കു വയ്ക്കരുത് എന്ന നിലപാടിലാണ് മറ്റു ചിലർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസ് ജീവനക്കാർക്ക് 1% ശമ്പള വർധനവ് ശുപാർശ ചെയ്യപ്പെട്ടത് യുകെയിലെങ്ങും വൻ ചർച്ചാവിഷയമായിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണ് നേഴ്സിങ് യൂണിയനുകളും ആരോഗ്യപ്രവർത്തകരും പൊതുസമൂഹവും ഉയർത്തിയത്. എന്നാൽ സ്കോട്ട് ലൻഡിൽ ജോലി ചെയ്യുന്ന എൻഎച്ച്എസ് ജീവനക്കാർക്ക് 4% ശമ്പളവർദ്ധനവ് നൽകുമെന്ന് സ്കോട്ടിഷ് സർക്കാർ അറിയിച്ചു. ഇത് മലയാളികൾ ഉൾപ്പെടെ സ്കോട്ട് ലൻഡിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് ആശ്വാസമായി.
നേഴ്സുമാർ ഉൾപ്പെടെയുള്ള 154,000 ആരോഗ്യപ്രവർത്തകർക്കാണ് നിർദിഷ്ട ശമ്പള വർധനവിന്റെ പ്രയോജനം ലഭിക്കുക. കോവിഡ് മഹാമാരിയുടെ സമയത്ത് തങ്ങളുടെ ജീവനക്കാരുടെ സേവനങ്ങളും സമർപ്പണങ്ങളും അംഗീകരിച്ചാണ് ഈ നടപടിയെന്ന് ആരോഗ്യ സെക്രട്ടറി ജീൻ ഫ്രീമാൻ പറഞ്ഞു. പുതിയ ശമ്പള വർദ്ധനവ് നടപ്പിലാക്കുമ്പോൾ ഒരു നേഴ്സിന് 1200 പൗണ്ട് പ്രതിവർഷം കൂടുതലായി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
1 മുതൽ 7 വരെയുള്ള ശമ്പള ബാൻഡുകളിലെ ജീവനക്കാർക്ക് കുറഞ്ഞത് 4% ശമ്പള വർദ്ധനവ് ലഭിക്കും. 25000 പൗണ്ടിൽ താഴെ വരുമാനം ലഭിക്കുന്ന ജീവനക്കാർക്ക് കുറഞ്ഞത് 1000 – പൗണ്ടിൽ കൂടുതൽ ലഭിക്കുമെന്നാണ് അറിയാൻ സാധിച്ചത്. തങ്ങളുടെ എൻഎച്ച്എസ് ജീവനക്കാർക്ക് കരഘോഷങ്ങളെക്കാൾ അർഹതയുണ്ടെന്നാണ് സ്കോട്ട് ലൻഡിലെ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ ശമ്പള വർദ്ധനവിനെ കുറിച്ച് ട്വീറ്റ് ചെയ്തത്. സ്കോട്ട് ലൻഡിലെ 4% ശമ്പളവർധനവ് യുകെയിലെ മറ്റ് സ്ഥലങ്ങളിലെ 1% ശമ്പള വർദ്ധനവിനെതിരെയുള്ള പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കാൻ കാരണമാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
2021 -ൽ യുകെയിൽ നടന്ന സെൻസസിനോട് അനുബന്ധിച്ച് ജനങ്ങൾ വ്യാപകമായി കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആക്ഷൻഫ്രോഡും ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സും മുന്നറിയിപ്പ് നൽകി. സെൻസസ് ഫോം കൃത്യമായി പൂരിപ്പിച്ചില്ലെങ്കിൽ 1000 പൗണ്ട് പിഴ അടയ്ക്കേണ്ടതായി വരുമെന്നുള്ളതിന്റെ ചുവട് പിടിച്ചാണ് പല തട്ടിപ്പുകളും അരങ്ങേറുന്നത് . ഇതിനോടനുബന്ധിച്ച് ക്രെഡിറ്റ് കാർഡ്, ബാങ്ക് വിശദാംശങ്ങൾ ചോദിച്ചുള്ള ഫോൺകോളും ഇമെയിലും ഇതിനകം തന്നെ പല യുകെ മലയാളികൾക്കും ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്തുടനീളം പലരിൽ നിന്നും തട് ടിപ്പുകാർ പണം കബളിപ്പിച്ചെടുത്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സെൻസസ് പൂരിപ്പിക്കുമ്പോൾ ജനങ്ങളുടെ ജനനതീയതി, തൊഴിൽ, മേൽവിലാസം എന്നിവ പോലുള്ള വ്യക്തിഗത വിശദാംശങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ഒരിക്കലും ദേശീയ ഇൻഷുറൻസ് നമ്പറോ സാമ്പത്തിക വിശദാംശങ്ങളോ നൽകാൻ ആവശ്യപ്പെടില്ല എന്നും ആക്ഷൻ ഫ്രോഡ് മുന്നറിയിപ്പ് നൽകി. ജനസംഖ്യയും, ജനസാന്ദ്രതയും കണക്കാക്കുക എന്നതാണ് സെൻസസിന്റെ പ്രധാന ലക്ഷ്യം. ജനസംഖ്യ അനുപാതം സംബന്ധിച്ച ചോദ്യങ്ങളാണ് കൂടുതലായും ഉണ്ടാവുക. പൗരന്മാരുടെ പ്രായം, ലിംഗം, കുടുംബബന്ധങ്ങൾ, സാമൂഹിക സാമ്പത്തിക അവസ്ഥകൾ, തൊഴിൽ, പാർപ്പിടം, വസ്തുവകകളുടെ വിവരം, വിദ്യാഭ്യാസം, ആരോഗ്യം, സാംസ്കാരിക പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങൾ ആണ് കൂടുതലായും ഉണ്ടാവുക.
ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ജനസംഖ്യ അനുപാതം, സ്കൂളുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ഫണ്ടിനുള്ള വിവരങ്ങൾ, യുകെയുടെ പൊതുവിലുള്ള ഭൂപടനിർമ്മാണം എന്നിവയ്ക്ക് ആവശ്യമായ വിവരങ്ങൾ ആണ് കൂടുതലായും ചോദിച്ചത്. സെൻസസിൽ പങ്കാളികളാവുക എന്നത് നിയമപരമായ ബാധ്യതയാണ്. വ്യക്തികൾ സെൻസസിൽ പങ്കെടുക്കാത്തത് മൂലം പൊതുവിലുള്ള കണക്കുകൾക്ക് വലിയ രീതിയിലുള്ള വ്യത്യാസം സംഭവിക്കുകയും, ഭാവിയിൽ നടപ്പാക്കാനുള്ള വികസനപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി എന്നീ സ്ഥാപനങ്ങളാണ് സെൻസസ് നടത്തുന്നത്.
ആശയം. ഷിബു മാത്യൂ
അവതരണം. ആന്റണി ജോസഫ്
വോട്ടവകാശമില്ലാത്ത പ്രവാസി മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് മലയാളം യുകെ ന്യൂസിന്റെ ഇലക്ഷന്‍ ട്രോളും.. തള്ളും.. എന്ന ആക്ഷേപഹാസ്യ പംക്തി മുന്നേറുകയാണ്.
രാഹുല്‍ജിയുടെ വനിതാ മുഖ്യമന്ത്രിയാണ് ട്രോളര്‍മാരുടെ ഇന്നത്തെ ആദ്യ ഇര. സൗന്ദര്യം നോക്കിയിട്ടാണോ എന്നറിയില്ല നെറക്കു വീണത് ചാണ്ടിച്ചനായിരുന്നു. പൊക്കം കുറവായതുകൊണ്ടാവും രമേശനെ തള്ളി വെള്ളത്തിലിട്ടത്. താമരയായി അതിനി വിരിഞ്ഞാലോ?? അതു കലക്കി. ഇതിനിടയില്‍ സരിതയും സ്വപ്നയും അഞ്ച് വര്‍ഷം മുഖ്യധാരയിലിരുന്ന് കേരളം ഭരിച്ചത് രാഹുല്‍ജി അറിഞ്ഞില്ലേ?? പിന്നെന്തിനാണ് ഇനി ഒരു വനിതാ മുഖ്യമന്ത്രി കേരളത്തിന് എന്ന മറുചോദ്യവും ട്രോളര്‍മാര്‍ക്കിടയില്‍ ഉയര്‍ന്നു.
ഈ ബഹളത്തിനിടയില്‍ നമ്മുടെ മണിയാശാന് ചെറിയൊരു പണി കിട്ടി. ടെറസ്സിലും അണ്ണാക്കുവരെയും വെള്ളമെത്തിച്ച വലിയ മനുഷ്യന്‍ എന്ന നിലയിലായിരുന്നു അഭിഷേകം. ലോക ജലദിന ആഘോഷപരിപാടിക്കിടയില്‍ കിട്ടിയതാണ് ഈ അഭിഷേകം. അതോടെ ഡാമിനുള്ളില്‍ആശാന്‍ വീണു. ഈ ബഹളത്തിനിടയിലാണ് ശോഭച്ചേച്ചിയുടെ ‘സു’ കാണാതെ പോയത്. ട്രോളര്‍മാര്‍ പോലും ചിരിച്ചു പോയി. സത്യം പറയാല്ലോ.. ‘സു’ കണ്ടു പിടിക്കാന്‍ ട്രോളര്‍മാര്‍ നന്നായി ശ്രമിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഇന്നും താരമായിരുന്നു പൂഞ്ഞാറാശാന്‍. കാശു കൊടുത്ത് കൂവിച്ചതാണോ എന്നൊരു സംശയവും ഇതിനിടയിലുണ്ട്. ആശാന്‍ പറഞ്ഞതുപോലെ മെയ് ആറിന് പറയാം.
ഇനി മലകയറ്റം. അത് മുഖ്യന് പണിയായി. മുഖ്യനെ മല കയറ്റുമെന്നുറപ്പിച്ച് NSS. കയറില്ലന്ന് മുഖ്യനും. വേണമെങ്കില്‍ സ്ത്രീകളെ കയറ്റാമെന്നാ മുഖ്യന്‍ പറയുന്നത്. തലങ്ങും വിലങ്ങും മുഖ്യന് ശത്രുക്കളാണ്. ഭൂമിയില്‍ നിര്‍ത്തുന്നില്ല. ഇതോടെ മുഖ്യനും കോമഡി പറയാന്‍ പഠിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മൊത്തം കോമഡിയായിരുന്നു. ഇരട്ട വോട്ടിലും അതാവര്‍ത്തിച്ചു.
വനിതാ സ്ഥാനാര്‍ത്ഥികളുടെ സൗന്ദര്യം അവരുടെ ജയസാധ്യതയ്ക്ക് അപകടമാണ് എന്നും ഒരു സൂചനയുണ്ട്? സ്ത്രീകള്‍ തന്നെ അവരെ തോല്പ്പിക്കും. അസൂയ ആണല്ലോ സ്ത്രീയെ സ്ത്രീയാക്കുന്നത്…
കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ അത് തെളിഞ്ഞതാണ്. പിറവം സൈഡില്‍ മേയ്ക്കപ്പ് കൂടുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതെയില്ല…
ഇനി ഇന്നത്തെ പ്രധാന വിഷയം കാണാം..
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിലുള്ള അനധികൃത കുടിയേറ്റക്കാർക്ക് എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ എൽ ബി സി ലണ്ടന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. രാജ്യം ഇക്കാര്യത്തിൽ ശക്തമായ നിലപാട് എടുക്കേണ്ടത് അത്യന്താപേക്ഷിതമായ സാഹചര്യത്തിലാണ് എത്തിനിൽക്കുന്നത് എന്ന് എൽ ബി സിയുടെ നിക്ക് ഫെറാരിക്കു നൽകിയ അഭിമുഖത്തിൽ ആഭ്യന്തര സെക്രട്ടറി പറഞ്ഞു. അഭയാർത്ഥി നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് ഇതിനോടനുബന്ധിച്ച് ആണ്. നിലവിലെ അഭയാർഥി നിയമങ്ങളെല്ലാം തന്നെ നിയമവിരുദ്ധമായി ആളുകളെ ബ്രിട്ടനിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നതാണ്. എന്നാൽ നിയമപരമായ രീതിയിൽ അഭയം അന്വേഷിച്ചു വരുന്ന ആളുകൾക്ക് സംരക്ഷണം നൽകേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും അവർ ഓർമ്മിപ്പിച്ചു.
ഇത്തരത്തിൽ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവരെ ഡിപ്പോർട്ട് ചെയ്യാനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കും. ഇത്തരത്തിൽ നിയമവിരുദ്ധമായ രാജ്യത്തെ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമ സംവിധാനം നിലവിൽ വരും. നിരവധി ആളുകളാണ് ഇത്തരത്തിൽ ചൂഷണത്തിന് ഇരയാകുന്നതെന്ന് അവർ ഓർമ്മിപ്പിച്ചു. നിരവധി ഇടനിലക്കാരാണ് ഇതുമൂലം പണമുണ്ടാക്കുന്നത്. ഇത് തടയുന്നതിനാണ് ഇത്തരത്തിൽ നിയമസംവിധാനം കൊണ്ടുവരുന്നത്.
കഴിഞ്ഞ വർഷം ഏകദേശം 8500 ഓളം പേരാണ് നിയമവിരുദ്ധമായി ചെറിയ ബോട്ടുകളിലും മറ്റും രാജ്യത്ത് എത്തിയത്. രാജ്യത്ത് അഭയാർഥികളെ മുഴുവനായി മാറ്റി നിർത്തുകയല്ല, മറിച്ച് നിയമാനുസൃതമായി വരുന്നവർക്ക് എല്ലാ തരത്തിലുള്ള പരിഗണനയും സംരക്ഷണവും നൽകുമെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ പലഭാഗത്തുനിന്നും ഉയർന്നുവരുന്നുണ്ട്. രാജ്യത്ത് ഏതു രീതിയിൽ എത്തിയാലും അവരെ സംരക്ഷിക്കേണ്ട കടമ രാജ്യത്തിന് ഉണ്ടെന്ന് റെഫ്യൂജി കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് എൻവർ സോളമൻ പറഞ്ഞു. ഗവൺമെന്റിന്റെ ഇത്തരം തീരുമാനങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ തീരുമാനങ്ങൾ ആണ് ഇതെന്ന കുറ്റപ്പെടുത്തലുകളും പലഭാഗത്തുനിന്നും വരുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒപ്രയുമായുള്ള വിവാദ അഭിമുഖത്തിൽ മെയ് 19ന് നടന്ന തങ്ങളുടെ ഔദ്യോഗിക വിവാഹത്തിന് മൂന്നു ദിവസം മുൻപ് സ്വകാര്യമായി പരസ്പരം വാക്ക് നൽകിയിരുന്നതായി ഹാരിയും മെഗാനും വെളിപ്പെടുത്തിയിരുന്നു. ഇത് മറ്റാർക്കും അറിയില്ല എന്നും അവർ പറഞ്ഞിരുന്നു. എന്നാൽ അന്ന് നടന്ന ചടങ്ങ് വിവാഹം ആയിരുന്നില്ല എന്നാണ് ഔദ്യോഗികമായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്.
ഒപ്രക്കൊപ്പമുള്ള അഭിമുഖത്തിൽ നോട്ടിങ്ഹാം കൊട്ടാരത്തിൽ വച്ച് ആർച്ച് ബിഷപ്പ് തങ്ങളുടെ വിവാഹം നടത്തിയിരുന്നെന്നും, വിവരം മറ്റാർക്കും അറിയില്ലെന്നും വെളിപ്പെടുത്തിയത് മെഗാൻ ആണ്. അതിനുശേഷം വിൻസർ കൊട്ടാരത്തിൽ വച്ച് ആഡംബരപൂർണമായ വിവാഹം നടത്തിയിരുന്നു.
മെഗാൻ വിവാഹ ദിനത്തെ പറ്റി ആശയക്കുഴപ്പത്തിലാണെന്നാണ് ഫാക്കൽറ്റി ഓഫീസിലെ മുൻ ചീഫ് ക്ലർക്ക് ആയ സ്റ്റീഫൻ ബോർട്ടൺ അഭിപ്രായപ്പെട്ടത്. “ഇരുവർക്കും വിവാഹിതരാവാൻ പ്രത്യേക അനുമതി ആവശ്യമായിരുന്നു.350 പൗണ്ട് ഫീസ് അടച്ചതിനു ശേഷം, രാജ്ഞിയുടെയും മറ്റ് ഔദ്യോഗസ്ഥരുടെയും അനുവാദത്തോടെയാണ് വിവാഹത്തിനുള്ള സമ്മതപത്രം നൽകിയത്. സമ്മതപത്ര പ്രകാരം മെഗാന്റെ അമ്മ ഡോറിയയുടെയും ചാൾസ് രാജകുമാരന്റെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പക്ഷെ ആർച്ച് ബിഷപ്പ് വിഷയത്തെ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
യു കെയിലെ മുൻ ഹൈക്കമ്മീഷണർ ഉദ്യോഗസ്ഥനും മലബാർ ജംഗ്ഷൻ ,രാധാകൃഷ്ണ തുടങ്ങിയ റസ്റ്റോറൻറ് ഗ്രൂപ്പുകളുടെ ഉടമയും ലോക കേരള സഭാ പ്രതിനിധിയുമായിരുന്ന തെക്കുംമുറി ഹരിദാസ് (70) നിര്യാതനായി. ടൂട്ടിംഗ് സെന്റ് ജോർജ്ജ് ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ തിങ്കളാഴ്ചയാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത് . ഗുരുവായൂർ സ്വദേശിയായ അദ്ദേഹം കുടുംബസമേതം ലണ്ടനിലായിരുന്നു താമസിച്ചിരുന്നത്. നാല് ആൺമക്കളുണ്ട് .മൂത്ത മകൻ വിവാഹിതനാണ്.
ഓ ഐ സി സി യുകെ യുടെ കൺവീനറും ഇന്ത്യൻ ഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനുമായി സേവനമനുഷ്ഠിച്ചിരുന്ന ഹരിദാസ് യുകെ മലയാളികൾക്ക് എല്ലാം പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് മലയാളികളുടെ ഏത് ആവശ്യത്തിനും സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്ന ആദ്ദേഹം ഉദ്യോഗസ്ഥ വൃത്തിയിൽ നിന്ന് വിരമിച്ചതിന് ശേഷവും സഹായത്തിന് മാറ്റമുണ്ടായില്ല. മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും സഹായങ്ങൾക്കുമായി ഹരിദാസ് എപ്പോഴും ഒരു കൈ അകലത്തുണ്ടായിരുന്നു. കോവിഡ് കാലത്ത് ബുദ്ധിമുട്ടിലായ നൂറുകണക്കിന് മലയാളികൾക്കാണ് ഹരിദാസിന്റെ നേതൃത്വത്തിൽ സഹായഹസ്തമേകിയത്.
യുകെയിലെ പ്രമുഖ സംഘാടകനായിരുന്ന ഹരിദാസ് എം എം യൂസഫലിയും രവിപിള്ളയും അടങ്ങുന്ന പ്രമുഖ വ്യവസായികളുടെയും പിണറായി വിജയൻ ഉമ്മൻചാണ്ടി തുടങ്ങിയ പ്രമുഖ നേതാക്കളുടെയും ഉറ്റ ചങ്ങാതിയും ആയിരുന്നു.
ഹരിദാസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസ് വ്യാപനം തടയാൻ യുകെയിൽ ആദ്യത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചതിൻ്റെ ഒന്നാം വാർഷിക ദിനമായ ഇന്നലെ രാജ്യം മഹാമാരി കവർന്നെടുത്ത തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തെ ജനങ്ങൾ വാതിൽപ്പടിയിൽ മെഴുകുതിരികൾ തെളിയിച്ച് ഒത്തുചേർന്നത് കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പുതുചരിത്രമായി. തങ്ങളുടെ ഉറ്റവരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവരോടുള്ള അനുശോചനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു . അപൂർവ്വമായ പരസ്യ പ്രസ്താവനയിലൂടെ എലിസബത്ത് രാജ്ഞി ഉറ്റവരെ നഷ്ടപ്പെട്ട ജനങ്ങളുടെ ദു:ഖത്തിൽ പങ്കുചേർന്നു. ഇന്നലെ രാത്രി 8 മണിക്ക് മെഴുകുതിരി തെളിയിക്കുന്നതിനായി ആയിരക്കണക്കിന് ആൾക്കാരാണ് തങ്ങളുടെ വീടു വാതിൽക്കൽ എത്തിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 126,000 പേരുടെ ജീവനാണ് മഹാമാരി കവർന്നെടുത്തത്.
ലോകത്തിലെതന്നെ അഞ്ചാമത്തെ ഏറ്റവും കൂടുതൽ മരണനിരക്ക് രേഖപ്പെടുത്തിയ രാജ്യം ബ്രിട്ടനായിരുന്നു. യൂറോപ്പിൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതും ബ്രിട്ടനിലായിരുന്നു. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങളാലും യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും രോഗവ്യാപനവും മരണനിരക്കും കുറച്ചതിൻ്റെ ‘ ആശ്വാസത്തിലാണ് രാജ്യം. യുകെയിലെ മരണനിരക്ക് 5 വർഷത്തെ ശരാശരി മരണ നിരക്കിലും താഴെയാണെന്ന ശുഭവാർത്ത രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയത്തെയാണ് കാണിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. കോവിഡിൻ്റെ രണ്ടാം തരംഗത്തെ രാജ്യം കീഴടക്കിയതിലും ലോക് ഡൗണും പ്രതിരോധ കുത്തിവെയ്പ്പും രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതിലുള്ള സന്തോഷത്തിലാണ് കോവിഡിൻെറ മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർ.