ന്യൂസ് ഡെസ്ക് മലയാളം യുകെ

അയർഷെയർ: അർദ്ധരാത്രിയിൽ വീടുകൾ പൊളിയാനും ഇടിഞ്ഞുതാഴാനും തുടങ്ങിയതോടെ പരിഭ്രാന്തരായി താമസക്കാർ. അയർഷെയർ സാൾട്ട്കോട്ട്സിലുള്ള ചില വീടുകളിലെ ഭിത്തിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെ വിലപിടിപ്പുള്ള വസ്തുക്കൾ എടുത്ത് വീടൊഴിയാൻ നിവാസികൾ നിർബന്ധിതരായി. സിനിമാരംഗത്തോട് സമാനമായ സംഭവങ്ങൾ നേരിട്ടനുഭവിച്ചതിന്റെ ആഘാതത്തിലാണ് വീട്ടുടമസ്ഥർ. അവശ്യവസ്തുക്കളും ഇൻഷുറൻസിനായുള്ള പേപ്പറുകളും എടുത്ത് എത്രയും വേഗം വീടൊഴിയുകയാണെന്ന് ആളുകൾ പറഞ്ഞു. തറയിലെ വിള്ളലുകൾ വലുതായികൊണ്ടിരിക്കുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. വീടുകൾക്ക് കീഴിലുള്ള പഴയ കൽക്കരിഖനിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ചില പ്രദേശവാസികൾ അറിയിച്ചു.

അർദ്ധരാത്രിയിൽ തന്റെ വീടിന്റെ ചുമരിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പരിഭ്രാന്തനായ വീട്ടുടമസ്ഥനാണ് അയൽവാസികളെയും വിളിച്ചുണർത്തിയത്. മുകളിലുള്ള വില്ല ഫ്ലാറ്റിന്റെ പടികൾ പിന്നീട് തകർന്നു. വീടിന്റെ പിൻഭാഗം ഇടിഞ്ഞുതാണ നിലയിലായിരുന്നു. എമർജൻസി സർവീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സുരക്ഷിതമല്ലാത്ത വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ താമസക്കാരോട് ആവശ്യപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 1:50 നാണ് സംഭവം നടന്നത്. 12 വീടുകൾ ഒഴിപ്പിക്കുകയും റോഡ് അടച്ചിടുകയും ചെയ്തിട്ടുണ്ട്. പ്രശ്നം പരിഹരിച്ചെന്നും പ്രദേശവാസികൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പോലീസ് അറിയിച്ചു.