ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞ ദിവസം ലണ്ടനിലെ കേറ്റർ പാർക്കിൽ വെച്ച് ആക്രമണത്തിനിരയായി മരണപ്പെട്ട 22 കാരിയായ സ്കൂൾ അധ്യാപിക സബീന നെസ്സയെ തലയ്ക്കടിച്ച ശേഷം ആക്രമി തോളിൽ എടുത്തുകൊണ്ടുപോയി കേറ്റർ പാർക്കിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സബിനയുടെ ഭവനത്തിൽ നിന്നും മീറ്ററുകൾ അകലെ മാത്രമാണ് ആക്രമണം നടന്നതെന്ന് പോലീസ് അധികൃതർ പറഞ്ഞു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 38 കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പംതന്നെ മറ്റൊരാളുടെ ദൃശ്യങ്ങളും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. വളരെ അപ്രതീക്ഷിതകരമായ സംഭവമാണ് ലണ്ടൻ നഗരത്തിൽ വച്ച് സംഭവിച്ചതെന്ന് നിരവധിപ്പേർ വ്യക്തമാക്കി.


സബീനയുടെ മരണത്തിൽ പങ്കുചേർന്ന് നടത്തിയ അനുസ്മരണത്തിൽ അഞ്ഞൂറോളം പേർ പെഗ്ലർ സ്ക്വയറിൽ ഒത്തുചേർന്നു. സബീനയുടെ സഹോദരി ജബിനയും ഇതിൽ പങ്കു ചേർന്നു. തന്റെ കുടുംബത്തോട് കാണിച്ച സ്നേഹത്തിനും കരുതലിനും അവർ നന്ദി പറഞ്ഞു. മറ്റൊരു കുടുംബത്തിനും തങ്ങളുടെ അവസ്ഥ ഉണ്ടാകരുതെന്ന് താൻ ആഗ്രഹിക്കുന്നതായി അവർ വ്യക്തമാക്കി.


സബീനയ്ക്ക് നേരെ നടന്ന ആക്രമണം ലണ്ടനിലെ സ്ത്രീസുരക്ഷാ വീണ്ടും ചർച്ചാവിഷയം ആക്കിയിരിക്കുകയാണ്. ഇതിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അർബൻ ഏഞ്ചൽസ് സംഘടനയുടെ പ്രവർത്തകയായ ഇരുപത്തിരണ്ടുകാരി ടാലിസ്കർ കോൺഫോർഡിനെതിരെ ഒരാഴ്ചയിൽ തന്നെ നിരവധി ആക്രമണ ശ്രമങ്ങൾ നടന്നതായി അവർ വ്യക്തമാക്കി. താൻ ഒറ്റയ്ക്ക് വീട്ടിലേയ്ക്കും മറ്റും നടക്കുമ്പോഴാണ് പലപ്പോഴും ആക്രമണങ്ങൾക്ക് ഇരയാകുന്നത്. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടേണ്ടതല്ലെന്ന് അവർ പറഞ്ഞു. അധികൃതർ കൂടുതൽ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. സ്ത്രീകൾക്ക് എല്ലാവിധ സുരക്ഷയും ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.