അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി മുന്നോട്ട് കുതിക്കുന്നതിൻെറ ആശങ്കയിലാണ് യുകെയിലെ ആരോഗ്യമേഖല. പല ആശുപത്രികളിലും നല്ലൊരു ശതമാനം കോവിഡ് ബാധിതരാണ്. സ്റ്റാഫിൻെറ അഭാവവും ജനിതകമാറ്റം വന്ന വൈറസുകൾ സൃഷ്ടിക്കുന്ന രോഗ വ്യാപനവും എൻഎച്ച്എസ് ഹോസ്പിറ്റലുകൾക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ വിലയിരുത്തുന്നു.
ഇതിനിടെ കോവിഡ്-19 ൻെറ ജനിതകമാറ്റം വന്ന പുതിയ വൈറസ് വളരെ വേഗം പടരുന്നതാണെന്ന പഠന റിപ്പോർട്ട് പുറത്ത് വന്നു. പുതിയ വൈറസിൻെറ സാന്നിധ്യം ആർ -നമ്പർ 0.4 മുതൽ 0.7 വരെ വർദ്ധിക്കാൻ കാരണമാകുമെന്നാണ് കണ്ടെത്തൽ. യുകെയുടെ ശരാശരി ആർ നമ്പർ ഇപ്പോൾ തന്നെ 1.1 നും 1.3 നും ഇടയിലാണ്. ആർ നമ്പർ 1 -ന് താഴെയാണെങ്കിൽ മാത്രമേ വൈറസ് വ്യാപനം കുറയുന്നു എന്ന് കണക്കാക്കാൻ സാധിക്കുകയുള്ളൂ.
വൈറസ് വ്യാപനം കൂടിയ നിരക്കിൽ തുടരുന്ന സാഹചര്യത്തിൽ ലണ്ടനിലെ പ്രൈമറി സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള നടപടികളിൽനിന്ന് ഗവൺമെൻറ് പിൻവാങ്ങി. ലണ്ടൻ മേയർ സാദിഖ് ഖാൻ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു. സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ അധ്യാപകരും മാതാപിതാക്കളും കടുത്ത വിമർശനം ഉയർത്തിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അയർലൻഡ് : ബ്രെക്‌സിറ്റ് “ആഘോഷിക്കേണ്ട ഒന്നല്ല” എന്ന് തുറന്നടിച്ച് അയർലൻഡ് വിദേശകാര്യ മന്ത്രി. വരാനിരിക്കുന്ന തടസങ്ങളെക്കുറിച്ച് സൈമൺ കോവ്‌നി മുന്നറിയിപ്പ് നൽകി. യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം യുകെ ഔദ്യോഗികമായി വിച്ഛേദിച്ചതിന് ശേഷമാണ് ഇത്. ബ്രെക്സിറ്റ് എന്നാൽ ആഘോഷിക്കേണ്ട കാര്യം അല്ലെന്നും ബ്രിട്ടന്റെ പിൻവാങ്ങൽ വ്യാപാരത്തിൽ തടസ്സമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രെക്സിറ്റിനെ ഒരു യുഗത്തിന്റെ അവസാനമെന്ന് വിശേഷിപ്പിച്ച കോവ്‌നി, ഐറിഷ് കടലിലുടനീളമുള്ള വ്യാപാരം തടസ്സപ്പെടുമെന്ന് അറിയിച്ചു. ബ്രെക്‌സിറ്റിനു ശേഷമുള്ള പുതിയ വാണിജ്യ നിയമങ്ങൾ പ്രകാരം ബ്രിട്ടനിൽ നിന്ന് ആദ്യത്തെ ഫെറികൾ വെള്ളിയാഴ്ച അയർലണ്ടിൽ എത്തി.
വെള്ളിയാഴ്ച ബിബിസി റേഡിയോ 4 ന്റെ ടുഡേ പ്രോഗ്രാമിന് നൽകിയ അഭിമുഖത്തിൽ കോവ്‌നി ഇങ്ങനെ പറഞ്ഞു: “48 വർഷമായി യുണൈറ്റഡ് കിംഗ്ഡം ശരിക്കും യൂറോപ്യൻ യൂണിയന്റെ കേന്ദ്ര ഭാഗമാണ്. പരിവർത്തന കാലയളവിന്റെ അവസാനത്തോടെ അദ്ധ്യായം അവസാനിച്ചു. അയർലണ്ടിലെ നമുക്കെല്ലാവർക്കും, അത് ആഘോഷിക്കാനുള്ള ഒന്നല്ല. യുണൈറ്റഡ് കിംഗ്ഡവുമായുള്ള ഞങ്ങളുടെ ബന്ധം വളരെ അടുത്താണ്. ” വ്യാപാര പ്രശ്‌നങ്ങൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ബ്രിട്ടനും അയർലൻഡും തമ്മിലുള്ള ഐറിഷ് കടലിനു കുറുകെയുള്ള 72 ബില്യൺ പൗണ്ട് വ്യാപാരം ഞങ്ങൾ ഇപ്പോൾ കാണാൻ പോകുന്നു. കൂടുതൽ പരിശോധനകളും പ്രഖ്യാപനങ്ങളും പേപ്പർ വർക്കുകളും ചെലവും കാലതാമസവും മൂലം അത് തടസ്സപ്പെടും. ” കോവ്നി കൂട്ടിച്ചേർത്തു.
വടക്കൻ അയർലൻഡ് ട്രേഡിംഗ് പ്രോട്ടോക്കോൾ പ്രകാരം പ്രവർത്തിക്കുന്ന ഗ്രേറ്റ് ബ്രിട്ടനിൽ നിന്നുള്ള ആദ്യത്തെ ഫെറി സർവീസസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45 ന് ബെൽഫാസ്റ്റിൽ എത്തി. സ്റ്റീന ലൈൻ കപ്പൽ സ്‌കോട്ട്‌ലൻഡിലെ കെയ്‌ൻറിയനിൽ നിന്നെത്തി. തടസ്സമോ കാലതാമസമോ നേരിട്ടിട്ടില്ല. അതേസമയം ഒരു വ്യാപാര കരാർ സാധ്യമാക്കിയതിലൂടെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ സന്തുഷ്ടനാണ്. “പരാജയത്തിന്റെ നിരവധി പ്രവചനങ്ങൾ ഉണ്ടായിരുന്നിട്ടും, ചർച്ചകൾ ഉപേക്ഷിക്കണമെന്ന നിരന്തരമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും നാം ഒരു പുതിയ കരാർ നേടിയെടുത്തു.” പുതുവർഷത്തിൽ അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകൻ
യു കെ :- യുദ്ധത്തിൽ മരിച്ച സൈനികരുടെ സ്മാരകങ്ങളിൽ രാജ കുടുംബാംഗങ്ങളോടൊപ്പം റീത്ത് സമർപ്പിക്കുന്നതിൽ നിന്ന് ഹാരി രാജകുമാരനെ വിലക്കിയത് രാജ്ഞിയുടെ സ്വന്തം തീരുമാനമെന്ന് റിപ്പോർട്ടുകൾ. രാജ്ഞിയാണ് ഇത്തരത്തിൽ ഒരു ശക്തമായ തീരുമാനമെടുത്തതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ. ഹാരിയുടെ നേട്ടങ്ങളിൽ രാജ്ഞിക്ക് അഭിമാനമുണ്ട്, എന്നാൽ രാജകുടുംബത്തിന്റെ അഭിമാനത്തിനു ചേരാത്ത പ്രവർത്തനം ഹാരിയിൽ നിന്ന് ഉണ്ടാകുന്നത് രാജ്ഞി അംഗീകരിക്കുകയില്ലെന്ന് രാജകുടുംബം പുറത്തുവിട്ട വാർത്താകുറിപ്പിൽ രേഖപ്പെടുത്തുന്നു.
ഹാരി രാജകുമാരനെ സംബന്ധിച്ചുള്ള വാർത്തയോടെ പ്രതികരിക്കുവാൻ ചാൾസ് രാജകുമാരൻ ഇതുവരെയും തയ്യാറായിട്ടില്ല. ഹാരി രാജകുമാരന്റെ ഈ വിട്ടു പോക്ക് രാജ കുടുംബാംഗങ്ങളിൽ മിക്കവരിലും തന്നെ വിഷമം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ആരും ഇതുവരെ ഔദ്യോഗിക വിശദീകരണത്തിനു തയ്യാറായിട്ടില്ല.
രാജ്ഞിയുടെ ശക്തമായ തീരുമാനം തെളിയിക്കുന്നത് ഹാരി രാജകുമാരന്റെ രാജകുടുംബവുമായുള്ള പൂർണമായ വിട്ടു പോക്കിനെയാണ്. ഹാരിയെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾ വില്യമിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രിസ്റ്റോളിലെ പൊതുപരിപാടികളിൽ നിറസാന്നിധ്യമായിരുന്ന റേ തോമസിന് കണ്ണീരോടെ യു കെയിലെ മലയാളി സമൂഹം വിടനൽകി. ഇന്ന് ഒൻപത് മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഭാര്യയും മൂന്ന് മക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വീട്ടിലെ ചടങ്ങിൽ പങ്കെടുത്തത്. സ്റ്റാക്ക്പൂള്‍ റോഡിലുള്ള സെന്റ് തോമസ് മാര്‍ തോമ ചര്‍ച്ചിലാണ് പൊതുദർശനവും മൃത സംസ്കാര ശുശ്രൂഷകളും നടന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും വളരെയേറെപേർ പള്ളിയിലും സെമിത്തേരിയിലും പങ്കെടുത്തത് മലയാളി സമൂഹത്തിന് റേയോടുള്ള സ്നേഹത്തിൻെറ നേർക്കാഴ്ചയായി.
ക്യാൻസർ രോഗബാധിതനായ റേ തോമസ് കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയതിനിടയിലാണ് കൊറോണ വൈറസ് വില്ലനായി എത്തിയത്. ഏതാനും ദിവസങ്ങൾ വെൻറിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന റേ ഒടുവിൽ കോവിഡ് -19 ന്റെ രണ്ടാംവരവിൽ മരണത്തിന് കീഴടങ്ങി.
ബ്രിസ്റ്റോളിലെ മലയാളികളുടേതായ പൊതുപരിപാടികളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന റേ തോമസിന്റെ മടങ്ങി വരവിനായുള്ള പ്രാർത്ഥനയിൽ ആയിരുന്നു ബ്രിസ്റ്റോൾ മലയാളികൾ. ബ്രിസ്റ്റോൾ മലയാളികൾക്ക് റേയുടെ നേതൃത്വശേഷി ഒരു മുതൽക്കൂട്ടായിരുന്നെന്നും റേയുടെ നിര്യാണം ബ്രിസ്റ്റോളിലെ മലയാളി സമൂഹത്തിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചതെന്നും സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു.റേ തോമസ് തിരുവല്ല നിരണം സ്വദേശിയാണ്. ഭാര്യ സിബില്‍ റേ സൗത്ത് മീഡ് ആശുപത്രിയിൽ ജോലി ചെയ്യുന്നു . യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റെനീറ്റ, സ്‌റ്റെഫ്‌ന, റിയാന്‍ എന്നിവരാണ് മക്കൾ.
ന്യൂ ഡൽഹി: യുകെയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് എന്ന യുകെ മലയാളികളുടെ സ്വപ്നത്തിനു ചിറകു നൽകിയായിരുന്നു എയർ ഇന്ത്യയുടെ കൊച്ചി– ലണ്ടൻ സർവീസ്. വന്ദേ ഭാരതിൽ ഉൾപ്പെടുത്തി വിജയമായതിനെത്തുടർന്ന് ഡിസംബർ വരെ നീട്ടിയ സർവീസ് എയർ ഇന്ത്യ പുതിയ ശൈത്യകാല ഷെഡ്യൂളിലും ഉൾപ്പെടുത്തിയിരുന്നു. ആഴ്ചയിൽ രണ്ടു ദിവസമുണ്ടായിരുന്ന സർവീസ് 25 മുതൽ 2021 മാർച്ച് 31 വരെ ആഴ്ചയിൽ 3 ദിവസമാക്കിയിരുന്നു.
എന്നാൽ കൊറോണയുടെ വകഭേദം ഉണ്ട് എന്ന വാർത്തക്ക് പിന്നാലെ പല രാജ്യങ്ങളും യുകെയിലേക്കുള്ള ഫ്ലൈറ്റ് നിർത്തലാക്കിയിരുന്നു. അതിൽ എയർ ഇന്ത്യയും ഉണ്ടായിരുന്നു. ഡിസംബർ 30 തിയതിയിലെ അറിയിപ്പ് പ്രകാരം, 2021 ജനുവരി 30 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി എന്ന മാധ്യമ വാർത്തകൾക്ക് ശേഷമാണ് അത് തിരുത്തി ജനുവരി എട്ടാം തിയതി മുതൽ വിമാന സർവീസ് പുനരാരംഭിക്കുന്ന കാര്യം വ്യോമയാന മന്ത്രി തന്നെ ഇന്ന് ട്വിറ്ററിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ യുകെ മലയാളികൾക്കുള്ള ഇരുട്ടടിയായി മാറിയ പുതിയ തീരുമാനത്തിൽ കൊച്ചിയെ ഒഴുവാക്കിയിരിക്കുകയാണ്. നാനാവിധ അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടവർ ഇനി മുംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദ്രബാദ് എന്നി നഗരങ്ങളിൽ എത്തി ആഭ്യന്തര സർവീസുകളെ ആശ്രയിക്കേണ്ട ഗതിയിലായി. ഇപ്പോഴത്തെ തീരുമാനം അനുസരിച്ചു ജനവരി 23 വരെയാണ് പുതുക്കിയ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുന്നത്. ആഴ്ചയിൽ 15 സർവീസുകൾ മാത്രം ആണ് നടത്തുക. ദിവസങ്ങൾ ഏതെന്ന് വ്യക്തമല്ല. 23 ന് ശേഷം കൊച്ചിക്ക് ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.
വന്ദേ ഭാരതിന്റെ ഭാഗമായി തുടങ്ങിയ സർവീസിനു ലഭിച്ച മികച്ച പ്രതികരണമാണ് എയർ ഇന്ത്യയെ സർവീസ് നീട്ടാൻ പ്രേരിപ്പിച്ചത്. രാജ്യത്തെ 9 നഗരങ്ങളിൽനിന്നു എയർ ഇന്ത്യയ്ക്കു ലണ്ടൻ സർവീസുണ്ട്. ഡൽഹിയും (7 സർവീസ്) മുംബൈയും (4) കഴിഞ്ഞാൽ ആഴ്ചയിൽ ഏറ്റവും കൂടുതൽ സർവീസ് ഇപ്പോൾ കൊച്ചിയിൽ നിന്നാണ്. സർവീസുകളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്ന ബാംഗ്ലൂരിലേക്ക് ഇപ്പോൾ സർവീസ് ഉള്ളതും കൊച്ചിക്ക് ഇല്ല എന്നതും ഒരു വിരോധാഭാസമായി.
നേരിട്ടുള്ള വിമാന സർവീസ് വലിയ ആശ്വാസമാണ് കേരളത്തിലേക്കുള്ള യാത്രക്കാർക്കു നൽകിയിരുന്നത്. ഗൾഫ് സെക്ടറിലെ കഴുത്തറപ്പൻ നിരക്കിൽനിന്നു രക്ഷപ്പെടുന്നതിനൊപ്പം കേരളത്തിലേക്കുള്ള സീറ്റുകൾക്കായി ഗൾഫ് യാത്രക്കാരുമായി മത്സരിക്കേണ്ട സ്ഥിതിയും ഒഴിവായിരുന്നു. ഗൾഫിൽനിന്നു കേരളത്തിലേക്കു കൂടുതൽ സീറ്റുകളും ഇതുവഴി ലഭ്യമായി. സിയാൽ ലാൻഡിങ് ഫീസ് പൂർണമായും എയർ ഇന്ത്യയ്ക്ക് ഒഴിവാക്കി നൽകിയതു ടിക്കറ്റ് നിരക്കു കുറയാൻ സഹായിച്ചിരുന്നു .
കൊച്ചിയിൽനിന്നുള്ള സർവീസ് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്കായതിനാൽ യുഎസ് യാത്രയും എളുപ്പമാണ്. പാരിസ്, ബ്രസൽസ് എന്നിവിടങ്ങളിൽനിന്നുള്ള മലയാളികൾക്കു ട്രെയിനിൽ ഹീത്രുവിലെത്തി എയർ ഇന്ത്യ വിമാനത്തിൽ തുടർയാത്ര സാധ്യമായിരുന്നു.
[ot-video]
It has been decided that flights between India & UK will resume from 8 Jan 2021.
Operations till 23 Jan will be restricted to 15 flights per week each for carriers of the two countries to & from Delhi, Mumbai, Bengaluru & Hyderabad only. @DGCAIndia will issue the details shortly— Hardeep Singh Puri (@HardeepSPuri) January 1, 2021
[/ot-video]
ജോജി തോമസ്
രാഷ്ട്രീയമായി ഒട്ടേറെ പ്രതികൂല സാഹചര്യത്തിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ വിജയം അപ്രതീക്ഷിതം ആണെന്നുള്ള രീതിയിലുള്ള പ്രചാരണങ്ങളാണ് പലയിടത്തുനിന്നും പ്രത്യേകിച്ച് പ്രമുഖ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്നാൽ അപ്രതീക്ഷിത വിജയത്തിന് പ്രചാരം നൽകുന്നവർ ഇടതുപക്ഷത്തിന് അടുത്ത ആറുമാസം കഴിഞ്ഞ് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ വഴികൾ സുഗമമാക്കുകയും കണ്ണടച്ച് ഇരുട്ടാക്കുകയുമാണ് ചെയ്യുന്നത്.
ജാതിമതചിന്തകൾ ആഴത്തിൽ വേരൂന്നിയ കേരളസമൂഹം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് അത്ര വളക്കൂറുള്ള മണ്ണല്ലായിരുന്നെങ്കിലും മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയും ബൗദ്ധിക നിലവാരവും ഇടതുപക്ഷ ആശയങ്ങൾക്ക് കേരളത്തിൽ ആഴത്തിലുള്ള വേരോട്ടമുണ്ടാക്കി. കേരളത്തിൻെറ സാമൂഹിക പുരോഗതിയിലും, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് തള്ളിക്കളയാനാവില്ല. ആശയപരമായ അടിത്തറയും, സംഘടനാ ശക്തിയുടെ പിൻബലമുള്ള ഇടതുപക്ഷത്തിൻെറ വികസനനേട്ടങ്ങൾക്കുള്ള അംഗീകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം.
മെട്രോയും, വിമാനത്താവളവും മാത്രമാണ് വികസനത്തിൻെറ മാനദണ്ഡങ്ങളായി കരുതുന്നവർ ഇടതുപക്ഷം കേരള സമൂഹത്തിനു നൽകിയ സംഭാവനയെന്തെന്ന ചോദ്യം ഉയർത്തുക സ്വാഭാവികമാണ്. പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിൻെറ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കേരളത്തിൽ പ്രബലമായിരുന്ന ജാതിമത ചിന്തകൾക്കതീതമായി മാനവികതയുടെ മൂല്യങ്ങൾ സമൂഹത്തിൽ പ്രതിഷ്ഠിക്കുന്നതിനും ഇടതുപക്ഷ ആശയങ്ങൾ വഹിച്ച പങ്ക് ചെറുതല്ല . രാജീവ് ഗാന്ധി ഗവൺമെൻറ് കൊണ്ടുവന്ന പഞ്ചായത്ത് രാജ് നിയമം നടപ്പാക്കുന്നതിനും, സംസ്ഥാന ഗവൺമെന്റിൻെറ അധികാരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് കൈമാറുന്നതിനും കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന ഗവൺമെന്റുകൾ മടിച്ചു നിന്നപ്പോൾ പഞ്ചായത്ത് രാജ് നിയമം കേരളത്തിൽ നടപ്പാക്കുന്നതിനും അധികാരവികേന്ദ്രീകരണത്തിന് മുൻകൈ എടുത്തതും നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവൺമെന്റാണ്. സമ്പൂർണ്ണ സാക്ഷരത കൈവരിക്കാൻ ഇടതുപക്ഷ ഗവൺമെൻറിൻറെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ വികസനോത്മുഖം എന്നതിലുപരി കേരള ജനതയുടെ നവോത്ഥാനത്തിനും, സാമൂഹിക ഉണർവിനും കാരണമായി.
1996 ൽ ഇടതുപക്ഷ ഗവൺമെൻറ് നടപ്പാക്കിയ ജനകീയ ആസൂത്രണ പ്രസ്ഥാനം സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ വഹിച്ച പങ്ക് കേരള വികസന ചരിത്രത്തിലെ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. സംസ്ഥാന ബഡ്ജറ്റ് വിഹിതത്തിൻെറ 35 ശതമാനം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി ജനകീയ ആസൂത്രണ പ്രസ്ഥാനങ്ങളിലൂടെ അധികാര വികേന്ദ്രീകരണത്തിന് മുന്നിട്ടിറങ്ങിയ ഇടതുപക്ഷ ഗവൺമെന്റിൻെറ ആർജ്ജവം മറ്റു സംസ്ഥാന ഗവൺമെന്റുകൾക്ക് മാതൃകയാകേണ്ടതായിരുന്നു.
പിണറായി ഗവൺമെൻറിൻറെ കാലഘട്ടത്തിലാണെങ്കിലും 591 പ്രോജക്ടുകളിലായി 45000 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്‌ബിയുടെ നേതൃത്വത്തിൽ കേരളത്തിലെമ്പാടും നടപ്പിലാക്കുന്നത്. സർക്കാർ സ്കൂൾ, ആശുപത്രികൾ തുടങ്ങിയവയുടെ നിലവാരം ഉയർത്തുന്നതിലും, സാമൂഹ്യ സുരക്ഷാ പെൻഷൻ സമയബന്ധിതമായി ജനങ്ങളിൽ എത്തിക്കുന്നതിലും സർക്കാർ കാട്ടിയ ശുഷ്കാന്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഇലക്ഷനിൽ പ്രതിഫലിച്ചു എന്നുവേണം കരുതാൻ. ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ കാലങ്ങളായി ആർജ്ജിച്ചതാണെങ്കിലും കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിൻെറ സേവനങ്ങൾ പരക്കെ പ്രശംസ പിടിച്ചുപറ്റുന്ന രീതിയിലായിരുന്നു. ജനങ്ങൾ ലോക്ക്ഡൗൺ കാലത്ത് വരുമാനമില്ലാതെ കഴിഞ്ഞപ്പോൾ ഭക്ഷണ കിറ്റുമായി സഹായത്തിനെത്തിയ സർക്കാർ ജനങ്ങളുടെ ഹൃദയത്തിലേക്കാണ് ഇറങ്ങിച്ചെന്നത് . സാമ്പത്തികമായി കൂടുതൽ സുസ്ഥിരതയുള്ള മറ്റു സംസ്ഥാന ഗവൺമെന്റുകളൊന്നും ഇത്തരത്തിലുള്ള ഒരു ശ്രമം നടത്തി ഇല്ലെന്നുള്ളത് ഇവിടെ പ്രസക്തമാണ്. ഭക്ഷണ കിറ്റ് വിതരണത്തിനായി ഇറങ്ങിത്തിരിച്ച സന്നദ്ധ പ്രവർത്തകരായ ചെറുപ്പക്കാരെയാണ് പിന്നീട് ജനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത്. ഇങ്ങനെ എന്തുകൊണ്ടും സംസ്ഥാന ഗവൺമെൻറിൻറെ വികസനോത്മുഖമായ പ്രവർത്തനങ്ങൾക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ജനകീയ പ്രശ്നങ്ങളിലുള്ള ഇടപെടലുകൾക്കും ലഭിച്ച അംഗീകാരമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് കാണാൻ സാധിക്കും.
ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.
മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പൂർണമായ വിട്ടു പോക്ക്, രാജ്യത്തിന് പുതിയ ഉണർവ് നൽകും എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. രാജ്യത്തിന് പുതിയ സ്വാതന്ത്ര്യം കൈവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രേഖപ്പെടുത്തി. യുകെ എന്നും ഒരു നല്ല സുഹൃത്തായി നിലനിൽക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ അറിയിച്ചു.തുടക്കത്തിൽ ചില പോരായ്മകൾ ഉണ്ടാകുമെങ്കിലും, അടുത്ത വർഷം രാജ്യത്തിന് പുരോഗതിയുടെ വർഷം ആകുമെന്ന് മന്ത്രിമാർ എല്ലാവരും ജനങ്ങൾക്ക് ഉറപ്പുനൽകി. ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യത്തെ രാജ്യത്തെ ജനങ്ങളുടെ പുരോഗതിക്കായി പൂർണമായും ഉപയോഗപ്പെടുത്തുമെന്ന് പുതുവത്സര സന്ദേശത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉറപ്പുനൽകി.
ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കഴിഞ്ഞ ഒരു വർഷക്കാലം പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. പരസ്പരമുള്ള കണ്ടുമുട്ടലുകളും, സൗഹൃദങ്ങളും എല്ലാം ഒരു വർഷം നിലച്ചിരിക്കുകയായിരുന്നു. ജനങ്ങൾ എല്ലാവരും തങ്ങളുടെ ഭവനങ്ങളിൽ മാത്രം കഴിയേണ്ട ഒരു അവസ്ഥയിലേക്ക് കൊറോണ എന്ന വൈറസ് ലോകത്തെ മുഴുവൻ എത്തിച്ചു. 2021 വർഷം ഈ ഒരു അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. അന്ധകാരത്തിൽ നിന്നും പ്രതീക്ഷയുടെ നാളുകൾക്കായി ലോകമെമ്പാടുമുള്ള ജനങ്ങൾ പുതിയ വർഷത്തെ ഉറ്റുനോക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തിൽ, പ്രതീക്ഷയുടെ നാളമേകുന്നതാണ് ഈ പുതിയ വർഷം. എല്ലാ മലയാളികൾക്കും മലയാളം യുകെയുടെ പുതുവത്സരാശംസകൾ നേരുന്നു. ഈയൊരു വർഷം സന്തോഷത്തിന്റെയും, നന്മയുടെയും വർഷമാകട്ടെ എന്ന ആശംസകളും എല്ലാ വായനക്കാർക്കും നേരുന്നു.
സ്വന്തം ലേഖകൻ
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ സ്വപ്നങ്ങൾക്ക് അലകും പിടിയും നിർമ്മിക്കാൻ ഗ്രാമങ്ങളിൽ നിന്ന് ചേക്കേറി വരുന്ന ഒരു കൂട്ടം മനുഷ്യരുണ്ട്, രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനപ്പുറം, വരും തലമുറയ്ക്ക് വേണ്ടി മികച്ച വിദ്യാഭ്യാസമെങ്കിലും കരുതി വെക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുകൂട്ടം സാധാരണക്കാർ. അവരിലൊരാളാണ് രാജൻ യാദവ്. കഴിഞ്ഞവർഷം മാർച്ച് 24ന് കോവിഡ് 19 നെ പ്രതിരോധിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ, തങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മാറിമറിയുകയാണ് എന്ന് ചിന്തിക്കാത്ത ലക്ഷക്കണക്കിന് മനുഷ്യരിൽ ഒരാൾ.
ഒരു ദശാബ്ദത്തിനു മുൻപാണ് തന്റെ ജീവന്റെ പകുതിയായ ഭാര്യ സഞ്ജുവും മകൻ നിതിനുമായി രാജൻ മുംബൈയിലെത്തിയത്, പിന്നീട് ഒരു മകൾ കൂടി ജനിച്ചു നന്ദിനി.
2017 ലാണ് ജീവിതം മാറ്റിമറിക്കുന്ന ഒരു പരീക്ഷണം ആ കുടുംബം നടത്തിയത്. ബാങ്കിൽനിന്ന് ലോണെടുത്ത് ടുക് ടുക് എന്ന് പ്രദേശവാസികൾ വിളിക്കുന്ന ഓട്ടോ വാങ്ങി. അതിനുശേഷമാണ് ജീവിതം അല്ലലുകൾ ഇല്ലാതെ മുന്നോട്ടു പോകാൻ തുടങ്ങിയത്. മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്തു മികച്ച വിദ്യാഭ്യാസം നൽകാനും, നല്ലൊരു നാളെയെ സ്വപ്നം കാണാൻ അവരെ പ്രാപ്തരാക്കാനും രാജന് കഴിഞ്ഞു. രാജൻ ഓട്ടം പോകുമ്പോൾ ഭാര്യ സഞ്ജു വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കും മക്കളെ പഠിപ്പിക്കും.
എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞു. മുംബൈ വിട്ട് തിരികെ ഗ്രാമത്തിലേക്ക് പോവുക അല്ലാതെ അവർക്ക് മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. ശേഖരിച്ചിരുന്ന പണം മുഴുവൻ വാടകയ്ക്കും ഭക്ഷണത്തിനും മറ്റുമായി തീർന്നു തുടങ്ങിയതോടെ അങ്കലാപ്പായി. തിരികെ പോകാൻ സ്പെഷ്യൽ ട്രെയിൻ ബുക്ക് ചെയ്യാൻ പല പ്രാവശ്യം ശ്രമിച്ചു നടന്നില്ല.
ഒടുവിൽ മെയ് ഒമ്പതിന് 1500 കിലോമീറ്റർ ഓട്ടോയിൽ പോകാൻ കുടുംബം തീരുമാനിച്ചു. എന്നാൽ വിധി എന്നെന്നേക്കുമായി ആ കുടുംബത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയത് ആ യാത്രയിലായിരുന്നു. വീടെത്താൻ വെറും 300 കിലോമീറ്ററുകൾ മാത്രം ശേഷിക്കേ ഓട്ടോയിലേക്ക് ട്രക്ക് ഇടിച്ചു കയറി സഞ്ജുവും നന്ദിനിയും കൊല്ലപ്പെട്ടു. തിരികെ ഗ്രാമത്തിലെത്തിയ രാജന് ജീവിക്കാനുള്ള പ്രതീക്ഷ മുഴുവൻ നഷ്ടപ്പെട്ടിരുന്നു.
ലോകമെമ്പാടും ഡോക്ടർമാർ രോഗികളുടെ ജീവൻ രക്ഷിക്കാനും വാക്സിൻ കണ്ടെത്താനുമുള്ള പോരാട്ടം നടത്തുമ്പോൾ,ഇന്ത്യയിലെ തെരുവുകളിൽ ഒരു കൂട്ടം തൊഴിലാളികൾ ജീവൻ സംരക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു. നിൽക്കുന്ന നഗരത്തിൽ ഭക്ഷണം കിട്ടാതെ മരിച്ചു പോകും എന്നുറപ്പു ഉണ്ടായിരുന്നവർ സ്വന്തം, ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ചുകൊണ്ടിരുന്നു. വഴിയിൽ പലരുടേയും ജീവനും ജീവിതവും പൊലിഞ്ഞു. കൈ കുഞ്ഞുങ്ങളുമായി പൊള്ളുന്ന വെയിലിൽ നഗ്നപാദരായി അവർ നടന്നുനീങ്ങി. ഗർഭിണികളും വൃദ്ധരും അങ്ങേയറ്റം ദുരിതങ്ങൾ അനുഭവിച്ചു. കുറച്ചു പേരൊക്കെ ലക്ഷ്യത്തിലെത്തി.
ആദ്യമൊക്കെ മനസ്സ് തകർന്ന രാജൻ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് പോലും ചിന്തിക്കാതെ ആയി. എന്നാൽ ഒരിക്കൽ ഞാൻ ഇനി ഒരിക്കലും പഠിക്കാൻ പോവില്ലേ അച്ഛാ എന്ന മകന്റെ ചോദ്യത്തിന് മുൻപിൽ ആണ് രാജൻ ഉണർന്നത്. ഓട്ടോ നന്നാക്കാനും തിരിച്ചുപോകാനുമുള്ള ശ്രമങ്ങൾ ഒന്നൊന്നായി പാളിപ്പോയി. ഒടുവിൽ ഭാര്യയുടെ ആഭരണങ്ങൾ വിറ്റാണ് ടുക്ക് ടുക്ക് ശരിയാക്കിയത്.
ഒരു ട്രക്ക് പിടിച്ച് ഓട്ടോ തിരികെയെത്തിക്കാൻ മാത്രം പണം കയ്യിൽ ഇല്ലാത്തതിനാൽ ഹൈവേയിലൂടെ തിരികെ ഓടിക്കുകയായിരുന്നു ഒരേയൊരു പോംവഴി. അതിനു മനസ്സിനെ പാകപ്പെടുത്താൻ രാജൻ കുറെയേറെ നേരം ഓട്ടോയിൽ കയറിയിരുന്നു ഓടിക്കുന്നതായി മനസിൽ സങ്കൽപ്പിച്ചു. ഒടുവിൽ മകനുമായി തിരികെ മുംബൈയിലെത്തി. ആദ്യമൊന്നും ഒട്ടും വരുമാനം ലഭിച്ചിരുന്നെങ്കിലും, മകന്റെ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാനായി രാജൻ കഠിനമായി പരിശ്രമിച്ചു.
ഇപ്പോൾ കോവിഡ് ഭീഷണിയിലും രാജനെ പോലെ എണ്ണമറ്റ തൊഴിലാളികൾ തെരുവിൽ അന്നം തേടുന്നുണ്ട്. പാവങ്ങളുടെ ദുരിതങ്ങൾ മനസ്സിലാക്കാൻ ഒരു രാഷ്ട്രീയ പാർട്ടികളും ശ്രമിക്കാറില്ല.. ആകെയുള്ളത് വാക്കുകളിൽ മാത്രമാണ് .. അതും വോട്ട് നേടുവാൻ വേണ്ടി മാത്രം. അങ്ങനെ അനുഭവമുള്ള രാജൻ ഭരണകൂടത്തോട് ഉയർത്തുന്ന ചോദ്യം… തങ്ങളെപ്പോലെ പാവപ്പെട്ടവർ എന്ത് ചെയ്യുമെന്ന് വിചാരിക്കാതെ ലോക്ക് ഡൗൺ നടപ്പാക്കിയ സർക്കാർ ഞങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുമോ എന്നത് നമ്മുടെ നാട്ടിലെ സർക്കാരുകളിൽ പാവപ്പെട്ടവനുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു എന്നതിന്റെ തെളിവല്ലേ…?
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
2020 വിടപറയുന്നു . 2021 -നെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ തന്നെ 2020 ൻെറ ആദ്യം മുതൽ പടർന്നുപിടിച്ച മഹാമാരിയും കൂട്ടത്തിലുണ്ട് . ലോകമൊട്ടാകെ പടർന്നുപിടിച്ച കോവിഡ്-19 ന് സമാനമായ പകർച്ചവ്യാധികൾ ചരിത്രത്തിലില്ല. ഒട്ടുമിക്ക രാജ്യങ്ങളും പലപ്പോഴായി വൈറസ് വ്യാപനത്തെ തടയാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
മലയാളം യുകെ ഈ പുതുവർഷത്തിൽ വായനക്കാർക്ക് പരിചയപ്പെടുത്തുന്നത് എട്ടുവയസുള്ള ബോൾട്ടണിൽ നിന്നുള്ള മിലൻ കുമാറിനെയാണ്. ലോക്ക്ഡൗൺ കാലത്ത് മിലൻ കുമാർ വായിച്ചത് 50 പുസ്തകങ്ങളാണ്. വായന മാത്രമല്ല, അതിനുശേഷം ഈ കൊച്ചുമിടുക്കൻ ഒരു പുസ്തകം എഴുതുക കൂടി ചെയ്തു. പുസ്തകങ്ങളിൽ നിന്നുള്ള വരുമാനം ദേശീയ സാക്ഷരത ട്രസ്റ്റിൻെറ പ്രവർത്തനങ്ങൾക്ക് നൽകാനുള്ള തീരുമാനത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രശംസിച്ചത് ഒരു വലിയ അംഗീകാരമാണെന്ന് മിലൻ പറഞ്ഞു. ലോക്ക് ഡൗൺ സമയത്തെ വെറും മൂന്നുമാസത്തിനുള്ളിൽ 50 പുസ്തകങ്ങൾ വായിച്ച് തീർത്ത മിലനെ തേടി ഡച്ചസ് ഓഫ് കോൺവാൾ ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനപ്രവാഹം എത്തിയിരുന്നത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.
യുകെയിലെ ആദ്യത്തെ ലോക്ക്ഡൗണിന് ശേഷം കൊച്ചുകുട്ടികളിൽ വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങൾ വർദ്ധിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിരുന്നു . മെഡിക്കൽ റിസർച്ച് കൗൺസിലിലെ ഗവേഷകരാണ് കുട്ടികളിലും മാതാപിതാക്കളിലും അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഗവേഷണം നടത്തിയത്. ലോക്ക്ഡൗൺ മാത്രമല്ല കോവിഡ് -19 പ്രതിരോധിക്കാനായി എടുത്തിരിക്കുന്ന സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള പല മുൻകരുതലുകളും കുട്ടികളുടെ മാനസിക ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിച്ചു . എന്നാൽ തൻെറ നിശ്ചയദാർഢ്യം കൊണ്ട് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് അതുല്യമായ നേട്ടം കൈവരിച്ച മിലൻ കുമാറിന് മലയാളംയുകെ ന്യൂസ് ടീമിൻെറ അഭിനന്ദനങ്ങൾ
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിൽ ആദ്യഘട്ട കോവിഡ് വാക്‌സിൻ ലഭിച്ച അഞ്ചുലക്ഷം പേർക്കുള്ള രണ്ടാമത്തെ ഡോസ് വൈകുന്നതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ. ഇത് രോഗികളിൽ കൂടുതൽ ആശയക്കുഴപ്പത്തിന് കാരണമാകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇങ്ങനെ ചെയ്യുന്നത് വൈദ്യരംഗത്തെ ധാർമികതയ്ക്ക് എതിരാണെന്നും അവർ വ്യക്തമാക്കി. കോവിഡ് വാക്സിൻ നൽകുന്ന പ്രക്രിയയിൽ ബുധനാഴ്ചയാണ് ഗവൺമെന്റ് മാറ്റം വരുത്തുന്നതായി അറിയിച്ചത്. ആദ്യ ഡോസ് വാക്സിൻ നൽകിയതിനുശേഷം, 12 ആഴ്ചകൾക്കു ശേഷം മാത്രമേ അടുത്ത ഡോസ് നൽകുകയുള്ളൂ എന്നാണ് പുതിയ ഗവൺമെന്റ് തീരുമാനം. നേരത്തെ നൽകിയ ഫൈസർ വാക്സിന്റെ രണ്ടാമത്തെ ഡോസ് ജനുവരി നാലിന് ശേഷം ലഭിക്കാനിരുന്നവരെ ഈ തീരുമാനം പ്രതിസന്ധിയിലാക്കും. ഈ വാക്സിന്റെ രണ്ട് ഡോസ് എടുത്താൽ മാത്രമേ കോവിഡിനെതിരെ പൂർണ സുരക്ഷ ലഭിക്കുകയുള്ളൂ എന്ന് ഫൈസർ അറിയിച്ചിട്ടുണ്ട്. ആദ്യദിവസം വാക്സിന്റെ കാലാവധി മൂന്ന് ആഴ്ചകൾക്കു ശേഷം ലഭിക്കാൻ സാധ്യത കുറവാണെന്നും അവർ അറിയിച്ചു.
ഗവൺമെന്റിന്റെ ഈ തീരുമാനം തന്നെ ഞെട്ടിച്ചതായി ഇമ്പീരിയൽ കോളജ് ലണ്ടനിലെ പ്രൈമറി കെയർ ആൻഡ് പബ്ലിക് ഹെൽത്ത് പ്രൊഫസർ അസീം മജീദ് വ്യക്തമാക്കി.നിരവധി ആളുകളാണ് രണ്ടാമത്തെ ഡോസ് വാക്‌സിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഇതിൽ ഭൂരിഭാഗംപേരും വാർധക്യത്തിൽ ഉള്ളവരാണ്. അതിനാൽ തന്നെ ഇത്രയും ആളുകൾക്ക് നൽകിയിരിക്കുന്ന ബുക്കിംഗ് ക്യാൻസൽ ചെയ്ത്, വീണ്ടും ബുക്ക് ചെയ്യുക എന്നത് വളരെ ശ്രമകരമായ നടപടിയാണെന്നും അദ്ദേഹം അറിയിച്ചു. ഗവൺമെന്റിന്റെ ഈ തീരുമാനം ഒട്ടനേകം പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾക്കിടയിൽ ഇത് കൂടുതൽ ആശയക്കുഴപ്പത്തിന് വഴിവെക്കുമെന്ന് മറ്റൊരു ഡോക്ടർ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും ഗവൺമെന്റിന്റെ ഈ തീരുമാനത്തിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. യുകെ ഡോക്റ്റേഴ്സ് അസോസിയേഷൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിന് കത്ത് എഴുതിയതായി അറിയിച്ചു. എന്നാൽ വളരെ വിരളമായി ചിലർ ഗവൺമെന്റിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തതായും അറിയിച്ചിട്ടുണ്ട്.