Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

നിയന്ത്രിത സ്ഫോടനത്തിലൂടെ ആൾനാശം ഇല്ലാത്ത രീതിയിലാണ് ബോംബ് നിർവീര്യമാക്കിയത്. പ്രാദേശിക സമയം വൈകിട്ട് 6.10ന് ശേഷം നടന്ന സ്ഫോടനം മൈലുകളോളം ദൂരത്തിൽ കേൾക്കാമായിരുന്നു. പൊട്ടിത്തെറിയുടെ ശക്തിയെപ്പറ്റി ജനങ്ങൾ ട്വിറ്ററിൽ വാചാലരായി.

വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ഗ്ലെന്റൺ റോഡിലെ യൂണിവേഴ്സിറ്റി ഓഫ് എക്സെറ്ററിൽ റോയൽ നേവി ബോംബ് ഡിസ്പോസൽ ടീം വിന്യസിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിൽ സ്ഫോടനം നടക്കാതിരുന്ന വസ്തു കണ്ടെത്തിയത് യൂണിവേഴ്സിറ്റിയുടെ വെസ്റ്റ്‌ ക്യാമ്പസിലെ ബിൽഡിങ് സൈറ്റിൽ നിന്നാണ്. ഒരു രാത്രി നീണ്ടുനിന്ന പരീക്ഷണങ്ങൾക്കൊടുവിൽ ശനിയാഴ്ച നിയന്ത്രിത സ്ഫോടനത്തിലൂടെ ബോംബ് നിർവീര്യമാക്കാൻ തീരുമാനിക്കുകയായിരുന്നു. 2600 ഓളം വരുന്ന പ്രദേശവാസികളെ സംഭവസ്ഥലത്തുനിന്നും അടിയന്തരമായി ഒഴിപ്പിച്ചു.

400 മീറ്റർ ചുറ്റളവിലുള്ള റോഡുകൾ മുഴുവൻ അടച്ചിട്ടതായി ഡേവൺ ആൻഡ് കോൺവാൾ പോലീസ് പറഞ്ഞു. ” സ്ഫോടനത്തിനുശേഷം ഉള്ള മറ്റ് നടപടികൾ ഒരു ദിവസത്തിനുള്ളിൽ തന്നെ പൂർത്തിയാകുമെന്നാണ് കരുതുന്നത് ” പോലീസ് പറഞ്ഞു.

” മിലിറ്ററിയും പോലീസും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് അത്യന്തം സുരക്ഷിതമായ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് പ്രദേശവാസികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.” ഇത്തരത്തിലുള്ള സമാനതകളില്ലാത്ത സാഹചര്യങ്ങളിലാണ് കോവിഡ്-19 സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾക്ക് അയവ് നൽകാൻ സാധിക്കുന്നത് എന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഡോ. ഐഷ വി

ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം. വൈകിട്ട് വീട്ടിലെത്തിയപ്പോൾ കാണുന്നത് തെക്കുവശത്തെ മുറ്റത്തെ ഇലച്ചെടിയുടെ ഒരു കൈ വണ്ണമുള്ള തായത്തട്ടിയിൽ കെട്ടിയിട്ടിരിയ്ക്കുന്ന കുഞ്ഞ് പശുക്കുട്ടി. എന്നെ കണ്ടതും മ്മ്മ്ബേ…. എന്നൊരു വിളി. എനിക്ക് കൗതുകം തോന്നി. ഞാൻ അതിനടുത്തേയ്ക്ക് ചെന്നു. വെള്ളയും തവിട്ടും കറുപ്പും ഇടകലർന്ന രോമങ്ങൾ . ഞാൻ അടുത്തെത്തിയപ്പോൾ എന്റെ വസ്ത്രത്തിൽ അവൾ ഒന്നുരുമ്മി. അവളെ എനിക്ക് ഇഷ്ടമായി. അടുക്കളയിൽ ചെന്ന് അമ്മയോട് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണത് അമ്മയുടെ അമ്മ ചിരവാത്തോട്ടത്തു നിന്നും ശ്രീമാൻ ജനാർദ്ധനൻ പിള്ളയുടെ കൈയ്യിൽ ഞങ്ങൾക്കായി കൊടുത്തയച്ച സമ്മാനമാണിതെന്ന്. ഞങ്ങൾക്ക് സന്തോഷമായി. അവൾക്ക് ഒരു നല്ല പേര് കണ്ട് പിടിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം.” അ” യിൽ തുടങ്ങുന്ന പേര് വേണമെന്ന് ഞാനും അനുജനും തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ അതിന് ” അമ്മിണി” എന്ന് പേരിട്ടു. അത് ഞങ്ങളുടെ മാമിയുടെ പേരായിരുന്നു. അമ്മ മുന്നറിയിപ്പ് നൽകി. മാമിയുടെ പേരിട്ടിട്ട് മാമി കേൾക്കേ അങ്ങനെ വിളിക്കരുതെന്ന്. ഞങ്ങൾ പശുക്കുട്ടിയുടെ അടുത്തേയ്ക്ക് ഓടി. ഞങ്ങൾ അവളുടെ പേർ ഉറക്കെ വിളിച്ചു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ഏത് കോണിൽ നിന്ന് വിളിച്ചാലും അത് അവളെയാണ് വിളിക്കുന്നതെന്ന് അവൾക്ക് മനസ്സിലായിത്തുടങ്ങി. മ്മ്ബേ… എന്ന മറുവിളിയിലൂടെ അവൾ പ്രതികരിച്ചു. അത് കേൾക്കുമ്പോൾ ഞങ്ങൾക്കുള്ള സന്തോഷം ഇരട്ടിക്കും. പതിയെ പതിയെ അമ്മിണി വളർന്ന് കൊണ്ടേയിരുന്നു. പഴയ രോമങ്ങൾ പൊഴിഞ്ഞ് പോയ ശേഷം നല്ല കറുത്ത രോമങ്ങൾ വരാൻ തുടങ്ങി. അമ്മിണിയുടെ കരുത്ത് കൂടി വന്നപ്പോൾ അവളെ കെട്ടുന്ന ഇലച്ചെടിയുടെ തോൽ പൊളിയാൻ തുടങ്ങി. ഏതാനും വർഷം കൂടി നിന്നെങ്കിലും പിന്നീട് ആ ചെടി നാമാവശേഷമായി. ഇതിനിടയ്ക്ക് അച്ചൻ നാട്ടിലെത്തിയപ്പോൾ അവൾക്ക് ഓല മേഞ്ഞ ഒരു എരിത്തിൽ ( തൊഴുത്ത്) ഉണ്ടാക്കി കൊടുത്തു . കുറച്ച് നാൾ കഴിഞ്ഞപ്പോൾ അതിന്റെ തറ സിമന്റിട്ടു. അവൾക്ക് കാടി , വെള്ളം വാഴയില എന്നിവ കൊടുക്കാൻ ഞങ്ങൾ മത്സരിച്ചു. ഒരു ദിവസം അനുജത്തി അമ്മിണിയുടെ വായിൽ ഭക്ഷണസാധനങ്ങൾ വച്ചു കൊടുത്തപ്പോൾ അവൾക്ക് നല്ല കടി കിട്ടി. പുല്ല് ചവയ്ക്കുന്ന പരന്ന പല്ലായതിനാൽ കൈയ്യിത്തിരി ചതഞ്ഞു പോയി.

അമ്മിണിയെ കുളിപ്പിക്കുന്ന ജോലി ഞാനും അനുജനും ഏറ്റെടുത്തു. 1979 മുതൽ 1984- ൽ വീട്ടിലെ കിണറ്റിൽ പമ്പ് സെറ്റ് വയ്ക്കുന്നത് വരെ, ഒന്നുകിൽ തോട്ടിൽ കൊണ്ടുപോയി കുളിപ്പിയ്ക്കും. ഇല്ലെങ്കിൽ വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കോരി കുളിപ്പിയ്ക്കും. അപ്പോൾ ഞങ്ങൾ അവളെ ഓരോ തെങ്ങിന്റെ മൂട്ടിൽ ഓരോ ദിവസം എന്ന മട്ടിൽ മാറിമാറി കെട്ടും. തെങ്ങിന്റെ ചുറ്റുമുള്ള , പുല്ല് അവൾ തിന്ന് തീർക്കും. ഓരോ തെങ്ങിനും വെള്ളവും ലഭിക്കാൻ തുടങ്ങി. നന്നായി സോപ്പൊക്കെയിട്ട് മണക്കുന്നതു വരെ തേച്ച് കുളിപ്പിച്ചാലേ എനിക്കും അനുജനും തൃപ്തിയാകുമായിരുന്നുള്ളൂ. പുളിയരിപ്പൊടി പിണ്ണാക്ക് എന്നിവ പുഴുങ്ങി കൊടുക്കുന്ന ജോലി അമ്മയ്ക്കായിരുന്നു.

പശുവിന് വേണ്ട പുല്ല് വയലിൽ നിന്നും വല്ലം നിറച്ച് പറിച്ച് ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്ന കുട്ടികൾ അന്ന് ധാരാളം ഉണ്ടായിരുന്നു. ആദ്യകാലത്ത് ഒരു വല്ലം പുല്ലിന് 50 പൈസയേ വിലയുണ്ടായിരുന്നുള്ളു. കെട്ടിവച്ചിരിയ്ക്കുന്ന പുല്ല് പശുവിന് കൊടുക്കാൻ എടുത്തപ്പോഴാണ് പച്ച പുല്ലിനിടയിൽ രാസപ്രവർത്തനം നടന്ന് ചൂടുകൂടുന്ന കാര്യം ഞാൻ മനസ്സിലാക്കിയത്, അവധിയ്ക്ക് നാട്ടിലെത്തുന്ന അച്ഛൻ കുശലങ്ങൾ പറഞ്ഞ് അമ്മിണിയെ നന്നായി സ്നേഹിച്ചു. എല്ലാറ്റിനോടും അവൾ നന്നായി പ്രതികരിച്ചു.
(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോക്ക്ഡൗൺ ലഘൂകരിക്കുന്നതിനായി രാജ്യം തയ്യാറെടുക്കുമ്പോൾ ഇനിയും രോഗവ്യാപനം തടയാനും അതിനുള്ള മാർഗങ്ങൾ ഒരുക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തുന്നതിനായി എൻ‌എച്ച്എസ് ആപ്ലിക്കേഷനിൽ മാറ്റങ്ങൾ കൊണ്ടുവരാൻ അധികൃതർ പദ്ധതിയിടുന്നുണ്ട്. ഇംഗ്ലണ്ടിലെ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഒരുക്കിയിട്ടുള്ള എൻ‌എച്ച്എസ് ആപ്പിലേക്ക് ഈ സൗകര്യം എത്തുമെന്ന് ‘ദി ടൈംസ്’ റിപ്പോർട്ട്‌ ചെയ്തിരുന്നു. ജനങ്ങൾക്ക് കോവിഡ് മുന്നറിയിപ്പ് നൽകാൻ ഇംഗ്ലണ്ടും വെയിൽസും ഉപയോഗിക്കുന്ന എൻഎച്ച്എസ് കോവിഡ് -19 ആപ്ലിക്കേഷനിൽ നിന്ന് ഇത് വ്യത്യസ്തമാണ്. കുറച്ച് ആളുകൾ ഇത് ഡൗൺലോഡ് ചെയ്‌തിട്ടുണ്ട്. ഗൂഗിളിന്റെ കണക്കുകൾ പ്രകാരം, പത്തു ലക്ഷത്തിലധികം ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ ഇത് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

എല്ലായിടത്തും വാക്‌സിനുപുറമെ ഒരു വാക്‌സിന്‍ പാസ്‌പോര്‍ട്ട് കൂടി കരുതേണ്ടിയിരിക്കുന്നു. ഇതിനായി ഒരു ആപ്പാണ് ഇപ്പോള്‍ രാജ്യാന്തരതലത്തില്‍ തയ്യാറാക്കാൻ ഒരുങ്ങുന്നത്. ഇത് ഉപയോഗിച്ച് ഒരാളുടെ കോവിഡ് വിശദാംശങ്ങള്‍ അധികൃതര്‍ക്ക് അറിയാം. ഇത് പാസ്‌പോര്‍ട്ട് പോലെ ഏകീകൃതമായിരിക്കും. ഇംഗ്ലണ്ടിലെ രോഗികൾക്ക് മാത്രം സേവനം നൽകുന്ന എൻ‌എച്ച്എസ് ആപ്ലിക്കേഷൻ ഇതിനകം തന്നെ ഉപയോക്താക്കളുടെ ജിപി സേവനങ്ങളുമായി ലിങ്ക് ചെയ്തിരിക്കുന്നു. നിരവധി സുരക്ഷാ പ്രശ്‌നങ്ങൾ ആപ്ലിക്കേഷൻ ഇതിനകം തന്നെ പരിഹരിച്ചിട്ടുണ്ട്. ഇത് സജ്ജീകരിക്കുന്നതിന് നിങ്ങളുടെ എൻ‌എച്ച്എസ് നമ്പർ, ഇമെയിൽ, ഫോൺ നമ്പർ എന്നിവ നൽകി നിങ്ങളുടെ പാസ്‌പോർട്ടിന്റെ അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസിന്റെ ഒരു ചിത്രം അപ്‌ലോഡ് ചെയ്യണം. തുടർന്ന് മുഖം സ്കാൻ ചെയ്യും. ആരോഗ്യ മേഖലയിൽ ഇതൊരു മുന്നേറ്റമാകുമെന്ന് പറയപ്പെടുമ്പോഴും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളുണ്ട്. ഇനിയും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത ആളുകൾ മറ്റൊരാളുടെ കോഡിന്റെ സ്ക്രീൻഷോട്ട്, സ്വന്തം മുഖം എഡിറ്റുചെയ്ത് ഉണ്ടാക്കിയെടുക്കുമ്പോൾ അത് പ്രശ്നങ്ങളിലേക്ക് വഴിതുറക്കും.

ഈ “പാസ്‌പോർട്ടുകൾ” ഒരുപക്ഷേ വിദേശയാത്രയ്ക്ക് ഉപയോഗിക്കാൻ സാധിക്കില്ല. വിവിധ രാജ്യങ്ങളുടെ രോഗപ്രതിരോധ പദ്ധതികളെ പിന്തുണയ്ക്കാനായുള്ള ഒരു അന്താരാഷ്ട്ര പദ്ധതിക്ക് ആവശ്യമായ സവിശേഷതകൾ എന്താണെന്ന് ലോകാരോഗ്യ സംഘടന പരിശോധിച്ചു വരികയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അന്തരിച്ച ക്യാപ്റ്റന്‍ സര്‍ ടോം മൂറിന്റെ ശവസംസ്കാരം ഇന്ന്. ബ്രിട്ടനില്‍ കോവിഡ് പോരാളികള്‍ക്കായി ധനസമാഹരണം നടത്തി ശ്രദ്ധേയനായ രണ്ടാം ലോകമഹായുദ്ധ നായകന്‍, കോവിഡ് ബാധയെത്തുടർന്ന് 2021 ഫെബ്രുവരി രണ്ടാം തീയതിയാണ് അന്തരിച്ചത്. ടോം മൂറിന്റെ യോർക്ക്ഷെയർ റെജിമെന്റിൽ നിന്നുള്ള ആറ് സൈനികർ അദേഹത്തിന്റെ ശവപ്പെട്ടി വഹിക്കും. യുദ്ധവീരന് ആദരമെന്നോണം ഉച്ചയ്ക്ക് 12 മണിക്ക് യുകെയിലുടനീളമുള്ള പള്ളിമണികൾ മുഴങ്ങും. രണ്ടാം ലോകമഹായുദ്ധസമയത്ത് അദ്ദേഹം വെല്ലിംഗ്ടൺ ഡ്യൂക്ക് ഓഫ് റെജിമെന്റിൽ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീടത് യോർക്ക്ഷെയറിൽ ലയിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ടോം മൂറിന് ഓണററി കേണൽ പദവി നൽകിയ ശേഷം ഇത് യോർക്ക്ഷെയർ റെജിമെന്റ് എന്നാണ് അറിയപ്പെടുന്നത്.

പിതാവിന്റെ ശവസംസ്കാരം നല്ല രീതിയിൽ നടക്കുമെന്ന് ക്യാപ്റ്റൻ ടോമിന്റെ മകൾ ലൂസി ടെക്സീറ പറഞ്ഞു. ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന ശവസംസ്‍കാര ചടങ്ങിൽ രാജ്യം ഗാർഡ് ഓഫ് ഓണർ നൽകി അദ്ദേഹത്തെ യാത്രയാക്കും. ഹാരോഗേറ്റിലെ ആർമി ഫൗണ്ടേഷൻ കോളേജിലെ ആറ് പ്രതിനിധികൾ ചേർന്നു ഒരു ഗാർഡ് രൂപീകരിക്കും. പൊതുജനങ്ങളുടെ ഒത്തുചേരൽ മുന്നിൽകണ്ട് ശവസംസ്കാരത്തിന്റെ കൃത്യമായ സമയം പുറത്തുവിട്ടിട്ടില്ല. സംസ്കാര ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബത്തിലെ എട്ട് അംഗങ്ങൾ പങ്കെടുക്കും. അദ്ദേഹത്തിന് ബഹുമാനാർത്ഥം ലോകമെമ്പാടും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതികളുമുണ്ട്. അച്ഛൻ ആഗ്രഹിച്ച രീതിയിലുള്ള ശവസംസ്കാരം തങ്ങൾ നൽകുകയാണെന്ന് മൂറിന്റെ മക്കൾ അറിയിച്ചു.

കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തുടനീളമുള്ള രോഗികളെ പരിചരിക്കുന്ന എന്‍എച്ച്എസിനായി 1,000 പൗണ്ട് സമാഹരിക്കാനാണ് യോര്‍ക്ക്‌ഷെയറിലെ കീഗ്ലിയില്‍ നിന്നുള്ള മൂർ ആദ്യം മുന്നിട്ടിറങ്ങിയത്. ഏപ്രില്‍ അവസാനത്തോടെ നൂറാം വയസ്സിലേക്കെത്തുന്നതിന് മുമ്പായി 100 തവണ തന്റെ ഗാര്‍ഡന്‍ നടന്നു തീര്‍ക്കുമെന്ന ഉദ്യമം അദ്ദേഹം ഏറ്റെടുത്തു. ശാരീരികമായി നടക്കുവാന്‍ ഏറെ പ്രയാസപ്പെടുന്ന അദ്ദേഹം സ്റ്റീൽ ഫ്രയിമും കുത്തിപിടിച്ച് ആ വെല്ലുവിളി പൂര്‍ത്തിയാക്കിയപ്പോള്‍ എന്‍എച്ച്എസിനായി സമാഹരിച്ചത് 38.9 മില്യണ്‍ പൗണ്ട് ആണ്. അദ്ദേഹത്തിന്റെ ഈ ശ്രമം ലോകമാകെ പ്രചോദനമായി. ആ വലിയ ഉദ്യമത്തിന് എലിസബത്ത് രാജ്ഞി മൂറിന് സര്‍ പദവി നല്‍കി ആദരിച്ചു.

രണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യയിലും ബര്‍മ്മയിലും സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് ക്യാപ്റ്റന്‍ ടോം. 1940ലാണ് അദ്ദേഹം ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്നത്. 1941ൽ ഇന്ത്യയിലെത്തി. ലോകമഹായുദ്ധകാലത്ത് ഇന്ത്യയിൽ നിന്ന് ഇപ്പോൾ മ്യാന്മാറിന്റെ ഭാഗമായ മേഖലകളിലെത്തിയാണ് അദ്ദേഹം സൈന്യത്തെ നയിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

11 ദിവസത്തെ ഹോട്ടൽ ക്വാറന്റീന് ശേഷം യുകെയിലേയ്ക്ക് വന്ന യാത്രികർ തങ്ങളുടെ സ്വയം ഒറ്റപ്പെടലിന് ശേഷം ഇന്നലെ പുറത്തുവന്നു. ഫെബ്രുവരി 15നാണ് അപകടസാധ്യത കൂടുതലുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് വന്നവർക്ക് യുകെയിൽ ഹോട്ടൽ ക്വാറന്റീൻ ആരംഭിച്ചത്. താമസ ചിലവ്, യാത്ര, കോവിഡ് ടെസ്റ്റ് എന്നിവ ഉൾപ്പെടെ 1750 പൗണ്ടാണ് ഇതിനായി ഓരോ യാത്രക്കാരും വഹിക്കേണ്ട ചെലവ്. നിയമലംഘകരെ കാത്തിരിക്കുന്നത് പത്തുവർഷം തടവോ അല്ലെങ്കിൽ 10000 പൗണ്ട് പിഴശിക്ഷയോ ആണ്.

പല വിദേശരാജ്യങ്ങളിലും പൊട്ടിപ്പുറപ്പെട്ട ജനിതകമാറ്റം വന്ന വൈറസ് ബാധയെ തടയിടുക എന്ന ലക്ഷ്യത്തോടെയാണ് യുകെയിലേയ്ക്ക് വന്ന അന്താരാഷ്ട്ര യാത്രികർക്ക് ഹോട്ടൽ ക്വാറന്റീൻ ഏർപ്പെടുത്തിയത്. 11 ദിവസത്തോളം ഹോട്ടലിൽ ഒറ്റപ്പെട്ടു കഴിഞ്ഞതിനെ ഭീകരമായ അനുഭവം എന്നാണ് ചിലർ വിശേഷിപ്പിച്ചത്. ഉറ്റവരെയും ബന്ധുക്കളെയും കാണാൻ വളരെ നാളുകൾക്കുശേഷം യുകെയിലേക്ക് മടങ്ങിയെത്തിയപ്പോൾ നേരിട്ട ഹോട്ടൽ ക്വാറന്റീൻ പലരും നിഷേധ മനോഭാവത്തോടെയാണ് നേരിട്ടത്. എന്നാൽ കുടുംബമായി എത്തിയ പലരും തങ്ങൾ ഒരുമിച്ചായതിനാൽ ഈ സമയം ആസ്വദിച്ചതായി വെളിപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗദി :- 2018 ൽ നാടുകടത്തപ്പെട്ട സൗദിയിൽ ജേണലിസ്റ്റ് ജമാൽ ഖഷോഗിയുടെ മരണത്തിനു സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ അനുമതി ഉണ്ടായിരുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവിട്ടു. ഖഷോഗിയെ ഒന്നുകിൽ പിടികൂടാനോ കൊന്നുകളയാനോ ഉള്ള ഉത്തരവാണ് രാജകുമാരൻ പുറപ്പെടുവിച്ചത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം പ്രചരണങ്ങൾ വ്യാജമാണെന്നും, വിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്നും സൗദി അറേബ്യ പ്രതികരിച്ചു.

മുഹമ്മദ് രാജകുമാരനും കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് ഉറച്ചു വ്യക്തമാക്കി. ടർക്കിയിലെ ഇസ്താംബുളിൽ ഉള്ള സൗദി കോൺസുലേറ്റ് സന്ദർശിക്കുന്ന സമയത്താണ് ഖഷോഗി കൊല്ലപ്പെട്ടത്. 59 വയസ്സുകാരനായ ഖഷോഗി സൗദി ഗവൺമെന്റിന്റെ ഉപദേശകൻ ആയിരുന്നു. രാജകുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം , പിന്നീട് അകലുകയായിരുന്നു. ഇദ്ദേഹം പിന്നീട് യുഎസിലേക്ക് തന്റെ താമസം മാറ്റി.

ഇതിന് ശേഷം അദ്ദേഹം വാഷിംഗ്ടൺ പോസ്റ്റിൽ എല്ലാമാസവും രാജകുമാരന്റെ തെറ്റായ തീരുമാനങ്ങളെ സംബന്ധിച്ച ലേഖനങ്ങൾ എഴുതുക പതിവായിരുന്നു. ഇതേതുടർന്നാണ് ഖഷോഗിയെ കൊല്ലാൻ ഉള്ള തീരുമാനം രാജകുമാരൻ കൈക്കൊണ്ടതെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നു. സൗദി അറേബ്യയുമായുള്ള ആയുധ കച്ചവടങ്ങളും മറ്റും നിർത്തുവാൻ യുഎസ് തീരുമാനിക്കുന്നതിനായി പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് നിലവിൽ വ്യക്തമായിട്ടില്ല. രാജകുമാരനുമായി ആയിരിക്കുകയില്ല, മറിച്ച് അദ്ദേഹത്തിന്റെ പിതാവും ആയിട്ടായിരിക്കും പ്രസിഡണ്ട് ജോ ബൈഡൻ ചർച്ചകൾ നടത്തുക. തന്റെ മുൻഗാമിയായിരുന്ന ഡൊണാൾഡ് ട്രംപിനെക്കാളും കടുത്ത തീരുമാനങ്ങൾ ആയിരിക്കും ജോ ബൈഡന്റെ ഭാഗത്തുനിന്നും ഉണ്ടാവുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന ‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന് നാമകരണം ചെയ്ത സുവിശേഷവല്‍ക്കരണ ഓണ്‍ലൈന്‍ കോണ്‍ഫ്രന്‍സ് രൂപതാധ്യക്ഷന്‍ മാര്‍. ജോസപ്പ് സ്രാമ്പിക്കലിന്റെ അദ്ധ്യക്ഷതയില്‍ നടക്കും. ഉച്ചതിരിഞ്ഞ് 1.30 ന് ഓണ്‍ലൈനില്‍ ആരംഭിക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സുവിശേഷവല്‍ക്കരണത്തെ ത്വരിതപ്പെടുത്തുന്നതിനായി നടത്തുന്ന പ്രസ്തുത സമ്മേളനത്തില്‍ അനുഗ്രഹീത വചനപ്രഘോഷകരായ ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ vc, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക് വളവനാല്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ഫാ. മാത്യൂ വയലമണ്ണില്‍, സി. ആന്‍മരിയ SH, ഷെവലിയാര്‍ ബെന്നി പുന്നത്തുറ എന്നിവരെക്കൂടാതെ ബ്രദറുമാരായ തോമസ് പോള്‍, സാബു ആറ്‌തൊട്ടിയില്‍, ഡോ. ജോണ്‍ D, സന്തോഷ് കരുമാത്ര, മനോജ് സണ്ണി, സെബാസ്റ്റ്യന്‍ താന്നിയ്ക്കല്‍, റെജി കൊട്ടാരം, സന്തോഷ് T, സജിത് ജോസഫ്, ജോസഫ് സ്റ്റാന്‍ലി, പ്രിന്‍സി വിതയത്തില്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍, എന്നിവര്‍ വചന സന്ദേശം നല്‍കും.

സുവിശേഷവല്‍ക്കരണ സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥന യാചിച്ചു കൊണ്ട് ഈ സമ്മേളനത്തിലേയ്ക്ക് രൂപതയിലുള്ള എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയ്ച്ചു.

യൂ ട്യൂബിലും ഫേസ് ബുക്കിലും തല്‌സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

___________________________________________________________

Message from Mar Joseph  Srampickal.

Dear Brothers and  Sisters in Jesus Christ,
Please download the attached file below and click the icon to watch the live streaming of ‘Joy of the Gospel’ from 01.30 pm to 05.00 pm on Saturday 27th February 2021.
You are requested to make sure that it is reached at the earliest to all the faithful in our Parishes/Missions/Proposed Missions of the Eparchy by using the means of communications (Email, Whatsapp, Facebook, Instagram etc…).
With all good wishes and prayers,
Yours in our Lord and our God,
+ Joseph Srampickal
Bishop, Syro Malabar Eparchy of Great Britain

ലണ്ടൻ: കൊറോണ വൈറസ് വാക്സിനേഷൻ ഡ്രൈവിൽ ചരിത്രപരമായ ഇടപെടൽ നടത്തിയ രാജ്ഞി, തങ്ങളേക്കാൾ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാനും, വാക്സിൻ നിരസിക്കുന്നത് സ്വാർത്ഥതയാണെന്നും എലിസബത്ത് രാജ്ഞി പറഞ്ഞു. സ്വന്തം ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ഒരിക്കലും പരസ്യമായി സംസാരിക്കാത്ത രാജ്ഞി, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നവരുമായുള്ള ഒരു വീഡിയോ കോളിനിടെയാണ് വാക്സിനേഷൻ പ്രോഗ്രാമിന്റെ പ്രാധാന്യം അംഗീകരിച്ചു കൊണ്ട് സംസാരിച്ചത്.

ജനുവരിയിൽ കോവിഡ് വാക്സിൻ സ്വീകരിച്ച രാജ്ഞി സ്വന്തം അനുഭവത്തെക്കുറിച്ചും പരാമർശിച്ചു. വാക്സിൻ സ്വീകരിച്ച തനിക്ക് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും, തികച്ചും നിരുപദ്രവകാരിയാണെന്നും പറഞ്ഞു. “ഒരിക്കൽ വാക്സിൻ ലഭിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് തന്നെ ഒരു തോന്നൽ ഉണ്ടാകും, നിങ്ങൾക്കറിയാം, നിങ്ങളെ സംരക്ഷിച്ചിരിക്കുന്നു, ഇത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു.” രാജ്ഞി കൂട്ടിച്ചേർത്തു.

റോൾ ഔട്ടിന്റെ ചുമതലയുള്ള എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോളിൽ, സംശയമുള്ളവരെ ‘തങ്ങളെക്കാൾ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാൻ’ അവർ പ്രോത്സാഹിപ്പിച്ചു. കോവിഡിനെ പ്ലേഗിനോട് ഉപമിച്ചുകൊണ്ട്, വാക്സിനേഷൻ പരിപാടി എത്ര വേഗത്തിൽ നടപ്പാക്കി എന്നത് ശ്രദ്ധേയമാണെന്ന് പറഞ്ഞു.

അതേസമയം രണ്ടഭിപ്രായം നിലനിൽക്കുന്ന വിഷയങ്ങളിൽ രാജ്ഞി ഇത്തരമൊരു പൊതു നിലപാട് സ്വീകരിക്കുന്നത് വളരെ അസാധാരണമാണ്, മാത്രമല്ല പരാമർശങ്ങൾ വാക്സിൻ സ്വീകാര്യത വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ വിജയമായിട്ടാണ് ആരോഗ്യ വിഭാഗവും കാണുന്നത്. പരിപാടിയിൽ ഇത് അവിശ്വസനീയമാംവിധം പ്രധാനപ്പെട്ട ഒരു വിശ്വാസ വോട്ടായി മാറിയെന്ന് എൻ‌എച്ച്‌എസ് വാക്സിൻ മേധാവി പറഞ്ഞു.

ലണ്ടൻ ∙ ഓക്സ്ഫഡ് സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റായി ഏതാനും ദിവസങ്ങൾക്കു മുൻപ് വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഉഡുപ്പി സ്വദേശി രശ്മി സാമന്ത് വിവാദങ്ങളെ തുടർന്ന് രാജിവച്ചു.

സമൂഹമാധ്യമങ്ങളിലെ രശ്മിയുടെ ചില പഴയ പോസ്റ്റുകളിൽ വംശീയതയും സഹിഷ്ണുതയില്ലായ്മയും ഉണ്ടെന്ന ആരോപണത്തെ തുടർന്നാണ് രാജി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരിയായ പ്രസിഡന്റ് ആയിരുന്നു രശ്മി (22).

പ്രചാരണവേളയിൽ വനിതകളെയും ട്രാൻസ്ജെൻഡർ വനിതകളെയും രശ്മി വേറിട്ട് സൂചിപ്പിച്ചത് പ്രതിഷേധത്തിന് ഇടവരുത്തി. ഇതിനു പുറമേ ജർമൻ സന്ദർശനവേളയിൽ വംശഹത്യ നടന്ന സ്ഥലത്തെ ചിത്രത്തിന് നൽകിയ അടിക്കുറിപ്പും വിവാദമായി.

മലേഷ്യൻ സന്ദർശനവേളയിലെ ചിത്രത്തിന് ചിങ് ചാങ് എന്ന അടിക്കുറിപ്പ് നൽകിയതു ചൈനീസ് വിദ്യാർഥികളെ ചൊടിപ്പിച്ചു. ചൈനക്കാരെ കളിയാക്കാനാണ് പാശ്ചാത്യർ ചിങ് ചാങ് എന്നു വിളിക്കുന്നത്.

പരാമർശങ്ങളിൽ രശ്മി മാപ്പു പറഞ്ഞെങ്കിലും എതിർപ്പു വർധിച്ചതോടെ രാജിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പേറ്റന്റ് ലൈസൻസിംഗിലെയും ചിപ്പ് മാർക്കറ്റുകളിലെയും ആധിപത്യം മുതലെടുത്ത് യുകെ കോമ്പറ്റിഷൻ ലോ ലംഘിച്ചുവെന്ന് ആരോപിച്ച് ക്വാൽകോമിനെതിരെ രംഗത്തെത്തി വാച്ച്ഡോഗ് വിച്ച്?. ക്വാൽകോം, നിർമ്മാതാക്കളിൽ നിന്ന് വിലക്കയറ്റ ഫീസ് ഈടാക്കിയെന്നും അത് ഉയർന്ന സ്മാർട്ട്‌ഫോൺ വിലയുടെ രൂപത്തിൽ ഉപയോക്താക്കൾക്ക് കൈമാറിയെന്നും ആരോപിച്ചു. എന്നാൽ കേസിന് അടിസ്ഥാനമില്ലെന്ന് ക്വാൽകോം മറുപടി പറഞ്ഞു. 2015 ഒക്ടോബർ 1 മുതൽ വാങ്ങിയ എല്ലാ ആപ്പിൾ, സാംസങ് സ്മാർട്ട്‌ഫോണുകൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ വിച്ച്? അന്വേഷിച്ചു വരികയാണ്. അതിനാൽ തന്നെ കേസ് വിജയിക്കുകയാണെങ്കിൽ വ്യക്തികൾ വാങ്ങിയ സ്മാർട്ട്‌ഫോണിന്റെ മോഡൽ അനുസരിച്ച് 30 പൗണ്ട് വരെ നഷ്ടപരിഹാരം ലഭിച്ചേക്കാം.

ക്വാൽകോമിന്റെ രീതികൾ മത്സര വിരുദ്ധമാണെന്നും ഉപഭോക്താക്കളുടെ കയ്യിൽ നിന്ന് ഇതുവരെ 480 മില്യൺ പൗണ്ട് അപഹരിച്ചിട്ടുണ്ടെന്നും വിച്ചിന്റെ ചീഫ് എക്സിക്യൂട്ടീവ് അനാബെൽ ഹോൾട്ട് പറഞ്ഞു. ഇത് അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ക്വാൽകോം പോലുള്ള കമ്പനികൾ ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുന്ന കൃത്രിമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ അതിനെതിരെ നടപടിയെടുക്കാൻ ഞങ്ങൾ തയ്യാറാണ്.” ഹോൾട്ട് വ്യക്തമാക്കി. കോമ്പറ്റീഷൻ അപ്പീൽ ട്രൈബ്യൂണലിൽ നിയമപരമായി ക്ലെയിം ഫയൽ ചെയ്തിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ചിപ്പുകൾ നിർമാതാക്കളിൽ ഒരാളായ ക്വാൽകോം നിരവധി ആരോപണങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 2018ൽ ആപ്പിളുമായി നടത്തിയ ഡീലുകളുടെ പരമ്പരയിൽ കോമ്പറ്റിഷൻ ലോ ലംഘിച്ചതിന് യൂറോപ്യൻ കമ്മീഷൻ 858 മില്യൺ പൗണ്ട് പിഴ ചുമത്തിയിരുന്നു. 3 ജി ചിപ്‌സെറ്റ് വിപണിയിൽ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്തതിന് 2019 ൽ 242 മില്യൺ പൗണ്ട് പിഴയും ചുമത്തുകയുണ്ടായി. രണ്ട് കണ്ടെത്തലുകൾക്കെതിരെയും ക്വാൽകോം അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്.

RECENT POSTS
Copyright © . All rights reserved