ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്ത് ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദം വൻ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് 4 ആഴ്ച കൂടി വൈകിപ്പിക്കാൻ തീരുമാനമായി. ജൂൺ 21-ന് നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നത്. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും സ്ഥിതിവിശേഷം വിലയിരുത്തുമെന്നും നിലവിലെ സാഹചര്യത്തിൽ 4 ആഴ്ചയിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരില്ല എന്ന് കരുതുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ലോക് ഡൗൺ നീട്ടുന്നതിലൂടെ കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ എൻഎച്ച്എസിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബ്രിട്ടനിൽ ലോക്ക് ഡൗൺ പിൻവലിച്ചാൽ ജൂലൈ മാസത്തോടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം ആയേക്കാം എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു . ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദത്തിൽനിന്ന് രാജ്യം നേരിടുന്നത് കടുത്ത ഭീഷണി ആണ് . ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഡെൽറ്റാ വേരിയന്റാണ് നിലവിൽ യുകെയിലെ 90% കോവിഡ് രോഗികളെയും ബാധിച്ചിരിക്കുന്നത്. കെന്റ്,ആൽഫാ വേരിയന്റിനേക്കാൾ 60 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റാ വേരിയന്റ് എന്നുള്ളതാണ് യുകെയിൽ ഇത്രമാത്രം രോഗവ്യാപനം ഉണ്ടാകാനുള്ള കാരണം. മറ്റു വൈറസ് വകഭേദങ്ങളെക്കാൾ ഡെൽറ്റാ വേരിയന്റ് ബാധിച്ചവർ ഹോസ്പിറ്റലിൽ പ്രവേശിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഫോണിലെ ഇമെയിലുകൾക്ക് മറുപടി നൽകിക്കൊണ്ട് വാഹനമോടിക്കുന്നതിനിടെ ബൈക്കിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിയായ നഴ്‌സ് ജയിൽ ശിക്ഷയിൽ നിന്നൊഴിവായി. 29 കാരിയായ ബെഥാൻ മെയർ വില്യംസിന്റെ ജീവിതം മാറ്റിമറിച്ച അപകടം കഴിഞ്ഞ നവംബറിലാണ് ഉണ്ടായത്. നോർത്ത് വെയിൽസിലെ ബാംഗൂരിലെ യെസ്ബിറ്റി ഗ്വിനെഡ് ആശുപത്രിയിൽ 12 മണിക്കൂർ ഷിഫ്റ്റിന് ശേഷം തിരികെ വരും വഴിയാണ് ബൈക്ക് യാത്രികനായ മുജാഹിദ് റസൂലുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ബാംഗൂരിൽ താമസിക്കുന്ന ബാങ്കിംഗ്, ഫിനാൻസ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ റസൂലിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് തുടർന്ന് മൂന്നാഴ്ചയോളം ആശുപത്രിയിൽ ചെലവഴിക്കുകയുണ്ടായി. അപകടത്തെ തുടർന്ന് ഓർമ കുറവും തലവേദനയും ഇപ്പോഴും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഗർഭിണിയായ വില്യംസിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

വാഹനമോടിക്കുന്നതിടെ ഒരു ലൈഫ് ഇൻഷുറൻസ് രേഖയിൽ ഒപ്പിട്ട് തിരികെ അയക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഇൻഷുറർമാരായ അവിവയ്‌ക്കായി വില്യംസ് ഒരു ഇ-ഡോക്യുമെന്റിൽ ഒപ്പിട്ടതായും അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് അത് തിരിച്ചയച്ചതായും കോടതിയിൽ അഭിഭാഷകൻ പറഞ്ഞു. രേഖയിൽ ഒപ്പിടാൻ വില്യംസിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നെന്ന് പ്രോസിക്യൂട്ടർ റിച്ചാർഡ് എഡ്വേർഡ് സ് വ്യക്തമാക്കി. എന്നാൽ ഇമെയിലിന് മറുപടി നൽകിയപ്പോൾ കാലാവസ്ഥ മോശമായിരുന്നുവെന്നും അപകടത്തിന് ഇതും കാരണമായെന്നും ജഡ് ജി നിക്കോള ജോൺസ് പറഞ്ഞു. റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിനാലാണ് റസൂലുമായി കൂട്ടിയിടിച്ചതെന്ന് കോടതി പറഞ്ഞു.

“രണ്ട് മിനിറ്റോളം അശ്രദ്ധമായി വാഹനമോടിച്ചു. അതുമൂലം റസൂലിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടതായി വന്നു. നിങ്ങൾ വരുത്തിവെച്ച അപകടത്തെക്കുറിച്ച് പൂർണ്ണ ബോധ്യത്തോടെ തുടർന്ന് ജീവിക്കണം.” കോടതി വ്യക്തമാക്കി. വില്യംസിന് രണ്ടുവർഷത്തെ സസ്പെൻഷനും നഷ്ടപരിഹാര തുകയായി 5,000 പൗണ്ട് കെട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടു. ഒപ്പം രണ്ട് വർഷം വില്യംസിന് വാഹനമോടിക്കുവാനും കഴിയില്ല.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഫർലോ സ്കീം നീട്ടണമെന്ന ആവശ്യം നിരസിച്ച് ഋഷി സുനക്. ഈ വർഷം ആദ്യം ബജറ്റിന്റെ ഭാഗമായി, ജോലിയില്ലാത്തവരുടെ ശമ്പളത്തിന്റെ 80 ശതമാനം നൽകുന്നത് അവസാനിപ്പിക്കുമെന്ന് ചാൻസലർ പ്രഖ്യാപിച്ചു. സെപ്റ്റംബർ അവസാനം പൂർത്തീകരിക്കാനിരിക്കെ പദ്ധതി പിൻവലിക്കുന്നതിന്റെ ഭാഗമായി ജൂലൈ 1 മുതൽ സർക്കാരിന്റെ വിഹിതം 70 ശതമാനമായി കുറയും. ലോക്ക്ഡൗൺ നീട്ടിയാൽ പിന്തുണ പദ്ധതിയും നീട്ടണമെന്ന് ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സ് ഉൾപ്പെടെയുള്ള ബിസിനസ്സ് ഗ്രൂപ്പുകൾ ഇന്നലെ ചാൻസലർ റിഷി സുനക്കിനോട് ആവശ്യപ്പെട്ടു. ഹോസ്പിറ്റാലിറ്റി മേഖലയിൽ 200,000 തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകുമെന്ന ഭീതിയും അവർ പങ്കുവയ്ക്കുകയുണ്ടായി. എന്നാൽ പദ്ധതി പിൻവലിക്കാനുള്ള നീക്കങ്ങൾ ക്രമേണ അതേപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.

ഒക്ടോബർ ആരംഭം വരെ, മൂന്ന് മാസം കൂടി പൂർണ പിന്തുണ നിലനിർത്താൻ ട്രേഡ് ബോഡി യുകെ ഹോസ്പിറ്റാലിറ്റി സുനക്കിനോട് ആവശ്യപ്പെട്ടു. “ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടുന്നത് ഇനിയും തുറക്കാത്ത മേഖലകൾക്ക് വെല്ലുവിളികൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. അതിനാൽ തകർച്ച തടയാനായി പിന്തുണ ആവശ്യമാണ്.” ചീഫ് എക്സിക്യൂട്ടീവ് കേറ്റ് നിക്കോൾസ് ഇന്നലെ പറഞ്ഞു. “ഹോസ്പിറ്റാലിറ്റി മേഖല ഏറ്റവും മികച്ച കാര്യങ്ങളിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നു. യുകെയുടെ സാമ്പത്തിക വീണ്ടെടുക്കലിൽ പ്രധാന പങ്ക് വഹിക്കാൻ കഴിയും. പക്ഷേ അതിന് ശരിയായ പിന്തുണ നൽകിയാൽ മാത്രം മതി.” നിക്കോൾസ് കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏപ്രിൽ അവസാനത്തോടെ 34 ലക്ഷം ജോലികൾ ഫർലോഫിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത് മുമ്പത്തെ മാസത്തേക്കാൾ 900,000 കുറവാണ്. കഴിഞ്ഞ മാർച്ചിൽ പദ്ധതി ആരംഭിച്ചതുമുതൽ, ആകെ 11.5 മില്യൺ ജോലികൾക്ക് 64 ബില്യൺ പൗണ്ട് ചിലവിൽ ചില ഘട്ടങ്ങളിൽ ഫർലോ പിന്തുണ നൽകിയിട്ടുണ്ട്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- നോർത്തേൺ അയർലൻഡ് യുകെയുടെ അവിഭാജ്യഘടകമെന്ന് ജി 7 ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉറപ്പിച്ചു പറഞ്ഞു. നോർത്തേൺ അയർലൻഡ് യുകെയുടെ ഭാഗമല്ല എന്ന വിവാദപരമായ പ്രസ്താവന ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ബോറിസ് ജോൺസന്റെ പ്രതികരണം. ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രസ്താവന തികച്ചും അനുചിതമെന്ന് ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് വിലയിരുത്തി. എന്നാൽ രാജ്യത്തിന്റെ സമഗ്രതയെ ചോദ്യം ചെയ്യുന്ന തരത്തിലല്ല തന്റെ പ്രസ്താവന വിലയിരുത്തപ്പെടേണ്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് പിന്നീട് വിശദീകരിച്ചു. ബ്രെക്സിറ്റിന് ശേഷമുള്ള നോർത്ത് അയർലൻഡ് പ്രോട്ടോകോൾ സംബന്ധിച്ച് പ്രശ്നങ്ങൾ നടന്നുവരുമ്പോഴാണ് ഇപ്പോൾ പുതിയ വിവാദം ഉയർന്നിരിക്കുന്നത്.

ബ്രിട്ടണും നോർത്ത് അയർലൻഡും തമ്മിലുള്ള ചരക്കുനീക്കം ആണ് ബ്രെക്സിറ്റിനു ശേഷം ഏറ്റവും കൂടുതൽ വിവാദമായിരിക്കുന്ന വിഷയം. നോർത്തേൺ അയർലൻഡിൽ ഇപ്പോഴും ചരക്ക് നീക്കത്തിൽ യൂറോപ്യൻ യൂണിയന്റെ നിയമങ്ങളാണ് പാലിക്കപ്പെടുന്നത്. ബ്രെക്സിറ്റിന് ശേഷമുള്ള ഇത്രയും സമയം ചരക്ക് നീക്കം സാധാരണഗതിയിൽ നടത്തുവാൻ ധാരണയുണ്ടായിരുന്നു. എന്നാൽ അടുത്തമാസമായ ജൂലൈ മുതൽ ബ്രിട്ടനിൽ നിന്നുള്ള ശീതീകരിച്ച മാംസ പദാർത്ഥങ്ങൾക്ക്, യൂറോപ്യൻ യൂണിയന്റെ സ്റ്റാൻഡേഡുകൾക്ക് അനുസരിച്ച് ഉയർന്നില്ലെങ്കിൽ നിരോധനമുണ്ടാകും. യുകെയുടെ ഭാഗത്തുനിന്നുമുള്ള ഈ സമീപനം തുടർന്നുകൊണ്ട് പോയാൽ കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് അയർലൻഡ് പ്രധാനമന്ത്രി മൈക്കൾ മാർട്ടിൻ വ്യക്തമാക്കി.

ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രസ്താവന അപകീർത്തിപ്പെടുത്തുന്ന തരത്തിലായിരുന്നുവോ എന്ന ബിബിസി വക്താവിന്റെ ചോദ്യത്തിന് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുകയാണ് തന്റെ കർത്തവ്യമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മറുപടി പറഞ്ഞു. ഇത്തരത്തിലുള്ള പ്രസ്താവനകൾ പുതിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരുന്നത്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ലോക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കിയും യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും നിയന്ത്രണവിധേയമാക്കിയ വൈറസ് വ്യാപനം പിടിവിട്ട് കുതിച്ചുയരുന്നതിൻ്റെ ആശങ്കയിലാണ് ബ്രിട്ടൻ . ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ജനിതകമാറ്റം വന്ന വൈറസ് വകഭേദമാണ് ബ്രിട്ടനിലെ അനിയന്ത്രിതമായ രോഗവ്യാപനത്തിൻ്റെ പിന്നിലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഡെൽറ്റാ വേരിയൻ്റ് എന്നറിയപ്പെടുന്ന ഈ വകഭേദത്തെ പ്രതിരോധിക്കാൻ വാക്സിനേഷന് സാധിക്കും എന്നാണ് പൊതുവെ വിലയിരുത്തുന്നത് . എന്നാൽ ഡെൽറ്റാ വേരിയൻ്റ് ബാധിച്ച് മരണമടഞ്ഞ 29 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരായിരുന്നു എന്ന റിപ്പോർട്ടുകളാണ് ആശങ്കയ്ക്ക് വഴി വയ്ക്കുന്നത്.

ഇതിനിടെ ബ്രിട്ടനിൽ ജൂലൈ മാസത്തോടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം ആയേക്കാം എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഡെൽറ്റാ വേരിയൻറ് വളരെ വേഗത്തിൽ വ്യാപിക്കുന്നതും കൂടുതൽ മാരകമാണെന്നും പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പുനൽകി. രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന കണക്കിൽ താൻ ആശങ്കാകുലനാണെന്നും കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനം വർധിച്ചതായും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. അതോടൊപ്പം ജൂൺ 21 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സാധ്യതയില്ലെന്ന സൂചനകൾ പ്രധാനമന്ത്രി നൽകി . ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഡെൽറ്റാ വേരിയന്റാണ് നിലവിൽ യുകെയിലെ 90% കോവിഡ് രോഗികളെയും ബാധിച്ചിരിക്കുന്നത്. കെന്റ്,ആൽഫാ വേരിയന്റിനേക്കാൾ 60 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റാ വേരിയന്റ് എന്നുള്ളതാണ് യുകെയിൽ ഇത്രമാത്രം രോഗവ്യാപനം ഉണ്ടാകാനുള്ള കാരണം. മറ്റു വൈറസ് വകഭേദങ്ങളെക്കാൾ ഡെൽറ്റാ വേരിയന്റ് ബാധിച്ചവർ ഹോസ്പിറ്റലിൽ പ്രവേശിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണ്.
അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കൽക്കരി പവർ പ്ലാന്റസിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കാനായി കോൺവാളിൽ നടക്കുന്ന ലോക നേതാക്കളുടെ യോഗം തീരുമാനമെടുത്തു. കൽക്കരി നിലയങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കണക്കാക്കാനുള്ള സാങ്കേതികവിദ്യയുടെ വികസനം പ്രാധാന്യമുള്ളതാണെന്ന് ജി 7 രാജ്യങ്ങളുടെ നേതാക്കൾ പറഞ്ഞു. മനുഷ്യരുടെ പ്രവർത്തികൾ ഭൂമിയുടെ അസ്തിത്വത്തിനു തന്നെ ഭീഷണിയാണെന്ന് സർ ഡേവിഡ് ആറ്റൻബറോ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ഒരു നീക്കം. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വല്യ തീരുമാനങ്ങളിൽ ഒന്നായിരിക്കും ജി 7 സമിതി എടുക്കുക.

കൽക്കരിയുടെ ഉപയോഗം പരിസ്ഥിതിക്ക് വലിയൊരു വെല്ലുവിളിയാണെന്നും അതിനാൽ തന്നെ ഉപയോഗം നിർത്തണമെന്നും നേരത്തെ തന്നെ നിരവധി പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ദരിദ്ര രാജ്യങ്ങളെ സമ്പന്ന രാജ്യങ്ങൾ സഹായിക്കണമെന്ന തരത്തിലുള്ള ആവശ്യങ്ങളും മുന്നോട്ട് വരുന്നുണ്ട്. മൂന്നാം ലോക വികസ്വര രാജ്യങ്ങളിൽ ഇന്ധനത്തിൻെറ ഉപയോഗം അവസാനിപ്പിക്കാനായി ഏകദേശം 2 ബില്യൺ പൗണ്ടാണ് ജി 7 സമിതി വാഗ്ദാനം ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ പ്രധാന ചർച്ചകളിൽ ഒന്നാണ് കാലാവസ്ഥ വ്യതിയാനം. യുകെ, യുഎസ്, കാനഡ, ജപ്പാൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ ഏഴ് പ്രധാന വ്യവസായ രാജ്യങ്ങളിലെ നേതാക്കളാണ് സമിതിയുള്ളത്. കൃഷി, ഗതാഗതം തുടങ്ങിയ മേഖലകളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാനുള്ള പദ്ധതികളും സമിതിയിൽ ആവിഷ്കരിക്കും.
ജോജി തോമസ് (അസോസിയേറ്റ് എഡിറ്റർ)
യുകെയിലെ മുൻനിര മലയാളം മാധ്യമമായ മലയാളംയുകെ കെട്ടിലും മട്ടിലും, രൂപത്തിലും ഭാവത്തിലും നിരവധി മാറ്റങ്ങളുമായാണ് ഇന്ന് വായനക്കാരുടെ മുമ്പിലെത്തുന്നത്. മലയാളം യുകെ പുതിയ രൂപത്തിൽ വായനക്കാരുടെ മുമ്പിൽ എത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോഴേ മുന്തിയ പരിഗണന നൽകിയത് പ്രിയ വായനക്കാരുടെ വായനാനുഭവം വർദ്ധിപ്പിക്കുക എന്നതിനായിരുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിൽ വായനക്കാരുടെ ഭാഗത്തുനിന്നുണ്ടായ നിർദ്ദേശങ്ങൾക്കാണ് പ്രഥമ പരിഗണന നൽകിയത് . നിലവിലുള്ള പേജുകൾക്ക് പുറമേ വായനക്കാരുടെ ആവശ്യം പരിഗണിച്ച് ബിസിനസ്/ ടെക്നോളജി ,സിനിമ തുടങ്ങിയ പേജുകളും കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻനിര മാധ്യമങ്ങളോടു കിടപിടിക്കുന്ന ഓൺലൈൻ പോർട്ടൽ മലയാളം യുകെയ്ക്കായി നിർമ്മിച്ചത് വെബ് ഡിസൈനിംഗിൽ ഇന്ത്യയിൽതന്നെ മുൻനിരയിലുള്ള സ്ഥാപനമാണ്. മലയാളം യുകെയിൽ പുതുമകളുമായി വായനാനുഭവം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് ഡയറക്ട് ബോർഡ് മെമ്പേഴ്‌സ് പുതിയ ഡിസൈൻ ഇന്ന് പുറത്തിറിക്കിയിരിക്കുന്നത്.
ഓൺലൈൻ പത്ര മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യമായ മലയാളം യുകെ ഏപ്രിൽ 20 ചൊവാഴ്ച്ച പ്രസിദ്ധീകരണത്തിന്റെ ഏഴാം വർഷത്തിലേക്ക് കടന്നിരുന്നു . കേരളത്തിലെയും, പ്രവാസികളുടെ സ്വപ്നഭൂമിയായ യുകെയിലേയും, ലോകം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിനൊപ്പം, വ്യാജവാർത്തകൾ ഒരു വിധത്തിലും ജനങ്ങളിലേയ്ക്ക് എത്തരുത് എന്ന പത്രധർമത്തെ മുറുകെപ്പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂസ് പോർട്ടൽ ഇപ്പോൾ വായനക്കാരിലേയ്ക്ക് വീഡിയോകളിലൂടെ വാർത്തകൾ എത്തിക്കുന്നുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിംഗിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്.
ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും, കാലത്തിനൊപ്പം മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും, അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താ മാധ്യമ രംഗത്ത് വേറിട്ട ശബ്ദമാവുകയാണ് ചുരുങ്ങിയ കാലംകൊണ്ട് മലയാളം യുകെ. പ്രളയകാലത്ത് കേരളത്തിനും, മറ്റ് അത്യാവശ്യ ഘട്ടങ്ങളിൽ പ്രവാസികൾക്കുമുൾപ്പടെ മലയാളം യുകെ നൽകിയ സംഭാവനകൾ ചെറുതല്ല. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി ഭീതി പടർത്തുമ്പോൾ ഏറ്റവും ദുഷ്കരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ശബ്‌ദമാവാൻ മലയാളം യുകെയ്ക്കു സാധിച്ചിട്ടുണ്ട് .
വായനക്കാരാണ് പത്രത്തിന്റെ ശക്തി, ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.
വായനക്കാർക്ക് ഒരിക്കൽ കൂടി നന്ദി പറയുകയും തുടർന്നും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടനിൽ ജൂലൈ മാസത്തോടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം ആയേക്കാം എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇതോടെ ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദത്തിൽനിന്ന് രാജ്യം നേരിടുന്നത് കടുത്ത ഭീഷണി ആണെന്ന് വ്യക്തമായി. അതോടൊപ്പം ജൂൺ 21 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സാധ്യതയില്ലെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. നിലവിൽ കോവിഡ് കേസുകൾ കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് മൂന്നിലൊന്നായി വർദ്ധിച്ച് 7738 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന കണക്കിൽ താൻ ആശങ്കാകുലനാണെന്നും കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനം വർധിച്ചതായും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

പുതിയ കേസുകളിൽ 90 ശതമാനവും ഇന്ത്യൻ വകഭേദം മൂലമാണ് . ഓരോ 9 ദിവസത്തിലും കേസുകളുടെ എണ്ണം ഇരട്ടി ആകുന്നത് രോഗവ്യാപനത്തേ കുറിച്ച് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. യഥാർത്ഥ കോവിഡ് രോഗികളുടെ എണ്ണം ടെസ്റ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന 8000 -ത്തിൻറെ ഇരട്ടിയാകുമെന്നാണ് ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ആൻറണി കോസ്റ്റൽ അഭിപ്രായപ്പെട്ടു. ഇതിനിടെ ബ്രിട്ടനിൽ പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നത് യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ് . രാജ്യത്ത് ആദ്യ ഡോസ് ലഭിച്ച ആളുകളുടെ എണ്ണം 41.3 ദശലക്ഷം ആയി. രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ച മുതിർന്നവരുടെ എണ്ണം 29.5 ദശലക്ഷം ആണ്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- യൂറോ 2020 മത്സരത്തിനിടെ കുഴഞ്ഞുവീണ. ” നമ്മളെല്ലാവരും തന്നെ ക്രിസ്റ്റന്റെയും കുടുംബത്തിന്റെയും അവസ്ഥയെ പറ്റി ചിന്തിക്കുന്നുണ്ട് ” എന്ന് കുടുംബാംഗങ്ങൾക്ക് എഴുതിയ ഹൃദയസ്പർശിയായ സന്ദേശത്തിൽ വില്യം മനസ്സുതുറന്നു. ഫിൻലന്റിനെതിരെയുള്ള ഫുട്ബോൾ മത്സരത്തിനിടെയാണ് ഡെന്മാർക്ക് മിഡ് ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൻ കളിക്കളത്തിൽ കുഴഞ്ഞുവീണത്. വില്യം രാജകുമാരൻ നല്ലൊരു ഫുട്ബോൾ ആരാധകനും, അതോടൊപ്പം തന്നെ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റും ആണ്. എറിക്സന്റെ കുടുംബാംഗങ്ങൾക്ക് ട്വിറ്ററിൽ കുറിച്ച വരികളിലാണ് അദ്ദേഹം തന്റെ പൂർണ്ണ പിന്തുണയും സഹായവും പ്രഖ്യാപിച്ചത്. ഇതോടൊപ്പംതന്നെ എറിക്സന്റെ തിരിച്ചുവരവിൽ പ്രയത്നിച്ച മെഡിക്കൽ സംഘത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

മത്സരത്തിൽ ഫസ്റ്റ് ഹാഫിന്റെ അവസാനമാണ് അദ്ദേഹം ഗ്രൗണ്ടിൽ കുഴഞ്ഞുവീണത്. ഉടൻതന്നെ ടീം അംഗങ്ങൾ മെഡിക്കൽ സഹായത്തിനായി ആവശ്യപ്പെട്ടു. മെഡിക്കൽ സംഘം ഉടൻ തന്നെ ഗ്രൗണ്ടിൽ എത്തി എറിക്സന് സിപിആർ നൽകി. ഡെൻമാർക്ക് താരങ്ങൾ മുഴുവൻ തന്നെ അദ്ദേഹത്തിന് ചുറ്റും നിന്ന് മെഡിക്കൽ സ്റ്റാഫുകൾക്ക് ആവശ്യമായ സ്വകാര്യത നൽകി. കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ കൂടിയ കാണികൾ എല്ലാവരും തന്നെ തങ്ങളുടെ പ്രിയതാരത്തിനു സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തിൽ ആയിരുന്നു.

എറിക്സന്റെ ഭാര്യ സബ്രിനയും ഉടൻതന്നെ ഗ്രൗണ്ടിലേക്ക് എത്തി. ഇവരെ ടീം അംഗങ്ങൾ എല്ലാവരും ചേർന്ന് ആശ്വസിപ്പിക്കുന്ന കാഴ്ചയും ഹൃദയഭേദകമായിരുന്നു. പിന്നീട് മത്സരം ക്യാൻസൽ ചെയ്തതായി യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ഡെന്മാർക്ക് താരത്തിന് സംഭവിച്ച ആരോഗ്യ പ്രതിസന്ധിമൂലം മത്സരം മാറ്റിവെക്കുന്നതായും, താരത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും യു ഇ എഫ് എ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പിന്നീടാണ് എറിക്സന് ആശുപത്രിയിൽ വച്ച് ബോധം തെളിഞ്ഞതായുള്ള ഉള്ള വാർത്തകൾ പുറത്തുവന്നത്. വില്യം രാജകുമാരൻ ഉൾപ്പെടെ നിരവധി പേരാണ് താരത്തിനും കുടുംബത്തിനും പിന്തുണയും സഹായവുമായി എത്തിയത്. താരത്തിനും കുടുംബത്തിനും എല്ലാവിധ സഹായവും പിന്തുണയും ഉണ്ടാകുമെന്ന് ഫിഫ പ്രസിഡണ്ട് ജിയന്നി ഇൻഫെന്റിനോ അറിയിച്ചു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : വിവാഹപ്രായം 18 ആക്കി ഉയർത്താനുള്ള നിയമനിർമ്മാണം മുന്നോട്ട് വെച്ച് മുൻ ചാൻസലർ സാജിദ് ജാവിദ്. ഇംഗ്ലണ്ടിലും വെയിൽസിലുമാണ് വിവാഹത്തിനുള്ള നിയമപരമായ പ്രായം 18 ആയി ഉയർത്തണമെന്ന നിർദേശം ജാവിദ് മുന്നോട്ട് വെച്ചത്. കൗമാരക്കാരെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്ന മതപരവും സാംസ്കാരികവുമായ സമ്മർദങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി അടുത്തയാഴ്ച ബിൽ അവതരിപ്പിക്കുമെന്ന് ജാവിദ് വ്യക്തമാക്കി. നടപടിക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 16 വയസുള്ളവർക്ക് മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കിൽ വിവാഹം കഴിക്കാം. എന്നാൽ ഇത് കൗമാരക്കാർ ദുരുപയോഗം ചെയ്യപ്പെടുന്നതിന് കാരണമാകുന്നുവെന്ന് ജാവിദ് പറഞ്ഞു.

“വികസ്വര രാജ്യങ്ങളിലെ ബാലവിവാഹം അവസാനിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ അശ്രാന്തമായി പ്രവർത്തിക്കുന്നു. എന്നിട്ടും നമ്മുടെ സ്വന്തം നിയമങ്ങൾ ബാലവിവാഹത്തെ പിന്തുണയ്ക്കുന്ന രീതിയിലാണ്. വാസ്തവത്തിൽ, ബംഗ്ലാദേശിൽ വിവാഹപ്രായം പതിനെട്ടിൽ നിന്ന് പതിനാറാക്കി കുറച്ചപ്പോൾ, മന്ത്രിമാർ അവരുടെ നീക്കത്തെ ന്യായീകരിക്കാനായി നമ്മുടെ നിയമങ്ങളെ ചൂണ്ടിക്കാണിക്കുകയുണ്ടായി.” അദ്ദേഹം വെളിപ്പെടുത്തി. ഈ പഴുതുകൾ അടയ്‌ക്കുന്നതിനായി നിയമനിർമ്മാണം നടത്തണമെന്നും അതിലൂടെ കുട്ടികളെ സംരക്ഷിക്കണമെന്നും ജാവിദ് കൂട്ടിച്ചേർത്തു.

തെരേസ മേയുടെ ഗവൺമെന്റിൽ ആഭ്യന്തര സെക്രട്ടറിയായിരിക്കെ സ്വന്തം സമുദായത്തിൽ ഈ വിവാഹ രീതി കണ്ടപ്പോൾ നിയമം മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായി ജാവിദ് വെളിപ്പെടുത്തി. “ഞാൻ വളർന്നുവന്ന സമൂഹത്തിൽ ഇത് കണ്ടിട്ടുണ്ട്. ചെറുപ്പക്കാരായ പെൺകുട്ടികളെ നിർബന്ധപൂർവ്വം വിവാഹം കഴിപ്പിക്കുകയാണ്.” നിർബന്ധിത വിവാഹത്തെ “നിന്ദ്യവും മനുഷ്യത്വരഹിതവുമായ പ്രവൃത്തി” എന്നാണ് അദ്ദേഹം വിശേഷിച്ചത്.