ന്യൂസ് ഡെസ്ക് മലയാളം യുകെ
വരുന്ന സെപ്റ്റംബർ മുതൽ യുകെയിലെ പെട്രോൾ ഗുണനിലവാരത്തിൽ വളരെ നിർണായകമായ മാറ്റം ഉണ്ടാവുകയാണ്. E5 ഫ്യൂവലിൽ നിന്ന് E 10 ഫ്യൂവലിലേയ്ക്ക് യുകെ മാറുകയാണ്. E 10 പെട്രോൾ 10 ശതമാനത്തോളം റിന്യൂവബിൾ എനർജിയും E 5 പെട്രോൾ 5% റിന്യൂവബിൾ എനർജിയുമാണ് ഉപയോഗിക്കുന്നത്. E 10 പെട്രോൾ കാർബൺ മോണോക് സൈഡ് പുറന്തള്ളുന്നത് കാര്യമായി കുറയ്ക്കുമെന്നാണ് മേന്മ . ഈ മാറ്റം പരിസ്ഥിതിയെ സംരക്ഷിക്കാനും, കാലാവസ്ഥ മാറ്റത്തിൻ്റെ പരിണിത ഫലങ്ങൾ കുറയ്ക്കാനുള്ള യു കെ യുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയും ചെയ്യും.
എന്നാൽ എല്ലാ കാറുകളിലും E 10 പെട്രോൾ ഉപയോഗിക്കാൻ സാധിക്കില്ല . 2011 നു ശേഷം നിർമ്മിച്ച എല്ലാ കാറുകളിലും 2000ത്തിനുശേഷം നിർമ്മിച്ച ഭൂരിഭാഗം കാറുകളിലും E 10 പെട്രോൾ ഉപയോഗിക്കാൻ സാധിക്കും . E 5 പെട്രോൾ തുടർന്നും തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ സ്റ്റേഷനുകളിൽ ലഭ്യമാണെങ്കിലും ഫുൾ ടാങ്ക് പെട്രോളിന് 8 പൗണ്ടോളം അധികം ചിലവഴിക്കേണ്ടി വരുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആകസ്മികമായി E 5 പെട്രോളിന് പകരം E 10 പെട്രോൾ ഉപയോഗിച്ചാലും സ്ഥിര ഉപയോഗം എൻജിൻ തകരാറിന് കാരണമാകും. നമ്മുടെ ‘വാഹനങ്ങൾ E 10 പെട്രോൾ ഉപയോഗിക്കാൻ സാധിക്കുമോ എന്ന് അറിയാൻ ഗവൺമെൻറ് ഓൺലൈൻ സർവീസ് ആരംഭിച്ചിട്ടുണ്ട് . താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വാഹനത്തിൽ E 10 പെട്രോൾ ഉപയോഗിക്കാമോ എന്ന് പരിശോധിക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് നൽകിയ മാനസികസമ്മർദ്ദവും ലോക്ഡൗണും മൂലം രാജ്യത്ത് മദ്യത്തിൻറെ ഉപയോഗം വളരെ കൂടിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മദ്യവുമായി ബന്ധപ്പെട്ട മരണനിരക്ക് 2020-ൽ ഏറ്റവും കൂടുന്നതിന് കോവിഡും ലോക്ഡൗണും കാരണായതായാണ് വിദഗ്ധർ വിലയിരുത്തുന്നത്. മദ്യവുമായി ബന്ധപ്പെട്ട് 20% കൂടുതൽ മരണങ്ങളാണ് മുൻവർഷത്തെ അപേക്ഷിച്ച് 2020-ൽ സംഭവിച്ചത്. കണക്കുകൾ പ്രകാരം ഏകദേശം 7500 പേരാണ് മദ്യപാനത്തെ തുടർന്നുണ്ടായ രോഗങ്ങൾ മൂലം മരണപ്പെട്ടത്. മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗത്തിൻറെ വർധനവും ഏറ്റവും കൂടുതലായതായി റിപ്പോർട്ടിൽ പറയുന്നു.

ലോകഡൗണും മറ്റ് സാമൂഹിക നിയന്ത്രണങ്ങളും ജനങ്ങളിലെ മദ്യപാനാസക്തിയെ വർദ്ധിപ്പിച്ചതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. ഒറ്റപ്പെടൽ,വിരസത,മഹാമാരിയെക്കുറിച്ചുള്ള ഉത്കണ്ഠ എന്നിവ നേരിടാൻ ലോക്ക്ഡൗൺ സമയത്ത് ആളുകൾ പതിവിലും കൂടുതൽ മദ്യപിച്ചിട്ടുണ്ടെന്ന് പല സർവ്വേകളും വെളിപ്പെടുത്തിയിരുന്നു. കോവിഡ് രോഗികളുടെ ആധിക്യംമൂലം ഹോസ്പിറ്റലുകൾ തിങ്ങിനിറഞ്ഞപ്പോൾ മദ്യപാനവുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങൾക്ക് ശരിയായ ചികിത്സ ലഭ്യമാകാതിരുന്നത് മരണസംഖ്യ ഉയരാൻ കാരണമായെന്നാണ് കരുതപ്പെടുന്നത്. സമ്പന്ന പ്രദേശങ്ങളെ അപേക്ഷിച്ച് ദരിദ്ര പ്രദേശങ്ങളിൽ താമസിക്കുന്നവർ മദ്യപാനത്തോട് അനുബന്ധമായുള്ള രോഗങ്ങളാൽ മരണമാകാനുള്ള സാധ്യത നാലിരട്ടി ആണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കോവിഡ് കാലയളവിൽ വിഷമദ്യവുമായി ബന്ധപ്പെട്ട കേസുകളിലും വൻവർദ്ധനവാണ് ഉണ്ടായത്. വിഷ മദ്യവുമായി ബന്ധപ്പെട്ട് മുൻവർഷത്തേക്കാൾ 16 ശതമാനം വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ലോക് ഡൗൺ നിയന്ത്രണങ്ങളാലും യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും കോവിഡിനെ പരാജയപ്പെടുത്തുന്നതിൽ വിജയിച്ചതിൻെറ ആശ്വാസത്തിലാണ് ബ്രിട്ടൻ. 2020 മാർച്ചിൽ ബ്രിട്ടനിൽ ലോക്ക്ഡൗൺ നടപ്പാക്കാൻ ശക്തമായി വാദിച്ച സേജ് ഉപദേഷ്ടാവ് പ്രൊഫസർ നീൽ ഫെർഗൂസൺ ഇനി ഒരിക്കലും ഒരു ലോക്ക്ഡൗണിലേയ്ക്ക് രാജ്യം എത്തിപ്പെടില്ല എന്ന് അഭിപ്രായപ്പെട്ടു . അടുത്ത വർഷം മുതൽ സാധാരണ പനി പോലെ ചികിത്സിക്കാൻ സാധിക്കുന്ന ഒരു രോഗമായി കോവിഡ് -19 -നെ കീഴടക്കുമെന്ന് വാക്സിൻ വിതരണത്തിൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി പറഞ്ഞു . ക്രിസ്‌മസിന് മുമ്പായി കോവിഡിനെ തുരത്താൻ ബ്രിട്ടൻ 50 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ പദ്ധതി തയ്യാറാക്കിയതായി അദ്ദേഹം അറിയിച്ചു.

വാക്സിൻ വിതരണം ശക്തമാക്കുന്നതിനൊപ്പം ഭാവിയിൽ ഉടലെടുക്കാൻ സാധ്യതയുള്ള വൈറസ് വകഭേദങ്ങളുടെ ആക്രമണത്തിന് തടയിടാൻ പുതിയ പ്രതിരോധമാർഗങ്ങൾ വികസിപ്പിക്കാൻ അധിക ധനസഹായം വകയിരുത്തിയതായി മന്ത്രി നാദിം സഹാവി പറഞ്ഞു. നിലവിലുള്ള വാക്സിനുകൾ കെന്റിൽ കണ്ടെത്തിയതു പോലുള്ള വകഭേദങ്ങളിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെങ്കിലും പരിവർത്തനം വരുന്ന വൈറസുകൾക്കെതിരെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. അധിക ധനസഹായമായി 19.7 മില്ല്യൻ പൗണ്ടാണ് പുതിയ പരീക്ഷണങ്ങൾക്കായി വകയിരുത്തിയിരിക്കുന്നത്. ഇതിനിടെ ഇന്ത്യയുമായി നടത്തിയ പുതിയ വാണിജ്യ വ്യാപാര കരാർ പ്രതിരോധ വാക്സിൻ പരീക്ഷണങ്ങൾക്ക് സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടത്താനിരുന്ന വെർച്യുൽ മീറ്റിങ്ങിന് മുന്നോടിയായി പ്രഖ്യാപിച്ച കരാറിൽ സെറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 240 മില്യൺ പൗണ്ടിൻെറ നിക്ഷേപം ഉൾപ്പെടുന്നത് കോവിഡ് വാക്സിൻെറ ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഗവേഷണങ്ങൾ, വാക്സിൻ നിർമ്മാണം എന്നീ കാര്യങ്ങളെ വളരെ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കോഡജെനിക്സുമായി സംയുക്തമായി ഒരു ഡോസ് നാസൽ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ പരീക്ഷണം സെറം യുകെയിൽ ആരംഭിച്ചിട്ടുണ്ട് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കുട്ടികൾ അശ്ലീല സൈറ്റുകൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നാല് കുട്ടികളുടെ പിതാവായ ഐയോനിസ് ഡെക്കസും, സ്റ്റുഡന്റ് ക്യാമ്പയിനർ ആയിരിക്കുന്ന അവ വാകിലും കോടതിയിൽ എത്തിയിരിക്കുകയാണ്. 2017 ലെ ഡിജിറ്റൽ ഇക്കണോമി ആക്ടിലൂടെ വാഗ്ദാനം ചെയ്ത പ്രകാരം , ഇത്തരം സൈറ്റുകളിൽ കർശനമായി പ്രായപരിധി നിശ്ചയിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരിക്കുകയാണ്. പുതുതായി പുറത്തിറങ്ങിയ ഒരു റിസർച്ച് റിപ്പോർട്ടിൽ, യുകെയിൽ 16 – 17 വയസ്സുള്ള കുട്ടികളിൽ ഭൂരിഭാഗം പേരും ഇത്തരത്തിലുള്ള പോൺ സൈറ്റുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതിരോധിക്കുന്നതിനായി ഗവൺമെന്റ് പുതിയ ഓൺലൈൻ ഹാംസ് ബിൽ നടപ്പിലാക്കുന്നതിനുള്ള പരിശ്രമത്തിലാണ്. കുട്ടികൾക്ക് മതിയായ സുരക്ഷ ലഭിക്കാത്ത ചില സൈറ്റുകൾ തടയുന്നതിനും ഈ ബില്ലിലൂടെ സാധിക്കും. ഈ വർഷം അവസാനത്തോടെ പാർലമെന്റ് ഈ ബില്ല് പാസാക്കും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഐയോനിസ് ഡെക്കസ്
കോടതിയിൽ ഹർജി നൽകിയ ഐയോനിസ്, തന്റെ നാല് ആൺമക്കളിൽ ഒരാൾ പോൺ സൈറ്റുകൾ ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെത്തുടർന്നാണ് ഇതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് തന്നെ പോലുള്ള നിരവധി മാതാപിതാക്കൾക്കുള്ള ഒരു വെളിപ്പെടുത്തൽ ആണെന്ന് അദ്ദേഹം പറഞ്ഞു. ഇത് കണ്ട് ഐയോനിസിന്റെ മകനിൽ രണ്ടാഴ്ചക്കുള്ളിൽ നിരവധി സ്വഭാവ വ്യത്യാസങ്ങളാണ് വന്നത്. ഇദ്ദേഹത്തോടൊപ്പം ഹർജി നൽകിയ അവ വാകിൽ 20 വയസ്സുള്ള ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്. ഇതിനെതിരെ ശക്തമായ നിയമ സംവിധാനം കൊണ്ടുവരണമെന്ന് ഗവൺമെന്റിനോട് ഇരുവരും ആവശ്യപ്പെട്ടിരിക്കുകയാണ്.

അവ വാകിൽ
47 ശതമാനത്തോളം പേരാണ് ഇത്തരം സൈറ്റുകൾ ദുരുപയോഗം ചെയ്യുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 46 ശതമാനത്തോളം പേരും വെർച്ച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കിലൂടെ ആണ് ഇത്തരം സൈറ്റുകൾ സന്ദർശിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന ആവശ്യമാണ് ഇരുവരും ഉന്നയിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ത്യയിലേക്കുള്ള ഔദ്യോഗിക പര്യടനം റദ്ദാക്കിയ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച വെർച്വൽ മീറ്റിംഗ് നടത്തി. രാജ്യങ്ങൾ തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും പ്രതിജ്ഞയെടുത്തു. യൂറോപ്യൻ യൂണിയന് മുമ്പ് തന്നെ ഇന്ത്യയുമായി സമ്പൂർണ്ണ സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കാൻ ബ്രിട്ടീഷ് സർക്കാർ ആഗ്രഹിക്കുന്നുണ്ട്. ഈ സംരംഭത്തിന്റെ ഭാഗമായി, ഇന്ത്യയിലെ യുവാക്കൾക്ക് രണ്ട് വർഷം വരെ രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനുമുള്ള അനുമതി ബ്രിട്ടൻ ഉറപ്പാക്കും. 18-30 വയസ്സിനിടയിലുള്ള മൂവായിരത്തോളം ഇന്ത്യൻ ബിരുദധാരികൾക്ക് ഓരോ വർഷവും യുകെയിൽ പ്രവേശിക്കാനുള്ള അനുമതി നൽകും. അവർക്ക് ഇവിടെ ജോലി തേടാനും 24 മാസം വരെ താമസിക്കാനും കഴിയും. ഇന്ത്യയിൽ താമസിക്കാനും ജോലിചെയ്യാനും ആഗ്രഹിക്കുന്ന യുവ ബ്രിട്ടീഷുകാർക്കും ഇത് ബാധകമാണ്. ഇതിനെ പിന്തുണയ്ക്കുന്ന പുതിയ മൊബിലിറ്റി ആൻഡ് മൈഗ്രേഷൻ എഗ്രിമെന്റ് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

ഡിഗ്രി/ ഡിപ്ളോമ യോഗ്യത ഉള്ളവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. രണ്ടു വർഷത്തിനു ശേഷം ഇവർ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങേണ്ടതുണ്ട്. മൊബിലിറ്റി ആൻഡ് മൈഗ്രേഷൻ സ് കീം അനുസരിച്ച് ബ്രിട്ടനിലെത്താൻ താല്പര്യമുള്ളവർ 2,530 പൗണ്ട് സേവിംഗ് സ് തങ്ങളുടെ കൈവശമുണ്ടെന്ന് തെളിയിക്കണം. ഇപ്പോൾ ഈ പദ്ധതി പ്രകാരം ഓസ്ട്രേലിയ, ക്യാനഡ, ഹോങ്കോങ്ങ്, ജപ്പാൻ, ന്യൂസിലൻഡ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ യുവാകൾക്ക് മാത്രമേ ബ്രിട്ടനിൽ തുടരാൻ അനുവാദമുള്ളൂ. ഇരു രാജ്യങ്ങളിലെയും ചെറുപ്പക്കാർക്ക് വിവിധ സംസ് കാരങ്ങളിൽ ജീവിക്കാനും ജോലി ചെയ്യാനും സഹായകമാകുന്നതാണ് പുതിയ പദ്ധതി. നിയമവിരുദ്ധ കുടിയേറ്റക്കാരെ നീക്കംചെയ്യാനും ഇത് യുകെയെ സഹായിക്കും. ബ്രെക് സിറ്റിന് ശേഷം മൈഗ്രേഷന്റെ എണ്ണം കുറയ്ക്കാനാണ് യുകെ സർക്കാർ ലക്ഷ്യമിടുന്നത്. മികച്ച വിദ്യാഭ്യാസമുള്ളവരെയും ഉയർന്ന ശമ്പളമുള്ള പ്രൊഫഷണലുകളെയും നിലനിർത്തുന്ന പോയിൻറ് അധിഷ്ഠിത സംവിധാനത്തിലൂടെ കൂടുതൽ വിദഗ് ധ തൊഴിലാളികളെ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്.

flags of UK and India painted on cracked wall
വിവിധ വ്യാപാര കരാറുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഇന്ത്യയും ബ്രിട്ടണും ഒരു ബില്യൺ പൗണ്ടിൻ്റെ വ്യാപാര കരാർ ഒപ്പുവച്ചു. ഇന്ത്യ അഭിമുഖീകരിക്കുന്ന ഭയാനകമായ സാഹചര്യത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് നൽകിയ പിന്തുണയെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. അടുത്ത ദശകത്തിൽ ഈ ബന്ധം കൂടുതൽ ശക്തമാകുമെന്ന് ജോൺസൻ ഉറപ്പിച്ചു പറഞ്ഞു. കാരണം ഇരു രാജ്യങ്ങളും തങ്ങളുടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലണ്ടനിൽ നടക്കുന്ന ജി-7 യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ സംഘത്തിലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് സംഘത്തിലെ മറ്റു പ്രതിനിധികള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ ജി 7 ന്റെ ഭാഗമല്ലെങ്കിലും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കോവിഡ് ആശങ്ക ഉയർന്നത്തോടെ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം മുഖാമുഖം നടക്കുന്ന ആദ്യത്തെ പ്രധാന യോഗവും പ്രതിസന്ധിയിലായിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കുകയും മാസ്കുകൾ ധരിക്കുകയും ചെയ്യുന്നതിനാൽ യുകെ പ്രതിനിധി സംഘത്തെ ഒറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് പിഎച്ച്ഇ ഉപദേശിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പ്രീതി പട്ടേൽ ഇന്ത്യൻ വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കറിനൊപ്പം
നാലുദിവസങ്ങളിലായി ലണ്ടനിലെ ലങ്കാസ്റ്റർ ഹൗസിലാണ് ജി-7 രാജ്യങ്ങളിലെ വിദേശകാര്യ-വികസന മന്ത്രിമാരുടെ യോഗം നടക്കുക. തിങ്കളാഴ്ച ലണ്ടനിലെത്തിയ എസ് ജയശങ്കര്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രീതി പട്ടേലും ഇന്നലെ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. വ്യാഴാഴ്ച ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ കൂടിക്കാഴ്ച ഓൺലൈനായി നടത്തുമെന്ന് അവർ അറിയിച്ചു.

“വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറിന് ഇന്ന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ ഞങ്ങൾ ഖേദിക്കുന്നു. ഈ രോഗപ്രതിസന്ധി മുന്നിൽ കണ്ടാണ് ഞങ്ങൾ കർശനമായ കോവിഡ് പ്രോട്ടോക്കോളുകളും ദൈനംദിന പരിശോധനയും ഏർപ്പെടുത്തിയത്.” യുകെയിലെ മുതിർന്ന നയതന്ത്രജ്ഞൻ വിശദമാക്കി. രോഗവ്യാപനം എങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിന് ഉത്തരം നൽകണമെന്ന് കെയർ സ്റ്റാർമർ ഇന്ന് രാവിലെ ആവശ്യപ്പെട്ടു. സ്വയംനിരീക്ഷണത്തിൽ പ്രവേശിച്ച സാഹചര്യത്തിൽ ഇന്ത്യൻസംഘം വെർച്വൽ ആയാണ് യോഗത്തിൽ പങ്കെടുക്കുക. ഇന്ത്യയിലെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ഈ ആശങ്കയും ഉടലെടുത്തിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഒരു മഹാമാരിയുടെ മറവിൽ എൻഎച്ച്‌എസിനെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം ഏറുന്നു. പിപിഇ കരാറുകൾ മുതൽ രാഷ്ട്രീയ നിയമനങ്ങളിൽ വരെ സർക്കാർ സ്വകാര്യ ദാതാക്കളെ ആരോഗ്യ സേവനത്തിന്റെ ഹൃദയഭാഗത്ത് ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയുടെ പേരിൽ ഏറ്റവും മൂല്യവത്തായ ദേശീയ സ്ഥാപനത്തിൽ സ്വകാര്യ താൽപ്പര്യങ്ങൾ ഉൾച്ചേർക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടുകഴിഞ്ഞു. “കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും, യഥാർഥ പ്രക്രിയയില്ലാതെ പൊതുമേഖലാ കമ്പനികൾക്ക് ജനങ്ങളുടെ പണം വിതരണം ചെയ്ത പ്രക്രിയകളെക്കുറിച്ചും ഞാൻ വളരെയധികം ആശങ്കപ്പെടുന്നു.” മുൻ ശാസ്ത്ര ഉപദേഷ്ടാവ് ആയിരുന്ന ഡേവിഡ് കിങ്, നേരത്തെ നൽകിയ അഭിമുഖത്തിൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട്. സ്വകാര്യവത്കരണത്തിന്റെ ഈ കഥ ബ്രിട്ടീഷ് ഗ്യാസ് അല്ലെങ്കിൽ റോയൽ മെയിൽ വിറ്റഴിക്കൽ പോലുള്ള മൊത്തവ്യാപാര കൈമാറ്റങ്ങളിലൊന്നല്ല. മറിച്ച് ഈ പ്രക്രിയ പകർച്ചവ്യാധി കൂടുതൽ ത്വരിതപ്പെടുത്തുകയും ജോൺസൺ സർക്കാരിന് കീഴിൽ തുടരുകയും ചെയ്യും.

2010 ൽ എൻഎച്ച്എസ് സ്വകാര്യമേഖലയിലെ കരാറുകൾക്കായി 4.1 ബില്യൺ പൗണ്ട്. ചെലവഴിച്ചു. 2019 ആയപ്പോഴേക്കും ഇത് ഇരട്ടിയായി 9.2 ബില്യൺ പൗണ്ടായി മാറി. പിപിഇ സംഭരണത്തിലും ഈയൊരു പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത് കാണാം. മാറ്റ് ഹാൻകോക്കിന്റെ പബ് ലാൻഡ് ലോഡ് അലക്സ് ബോർൺ, പ്രീതി പട്ടേലിന്റെ മുൻ ഉപദേഷ്ടാവ് സമീർ ജസ്സൽ എന്നിവരാണ് രണ്ട് ഗുണഭോക്താക്കൾ. ഈ നടപടികൾക്ക് കൂടുതൽ പരിശോധന ആവശ്യമാണെന്ന് ട്രാൻസ്പരൻസി ഇന്റർനാഷണൽ ചാരിറ്റി പറയുന്നു. എന്നാൽ കുറഞ്ഞ സൂക്ഷ്മപരിശോധനയാണ് സർക്കാർ ഒരുക്കുന്നത്.

ഓരോ ആറുമാസത്തിലും പ്രസിദ്ധീകരിക്കേണ്ട മന്ത്രിമാരുടെ സാമ്പത്തിക താൽപ്പര്യങ്ങളുടെ രജിസ്റ്റർ അവസാനമായി അപ്ഡേറ്റ് ചെയ്തത് ഒമ്പത് മാസം മുമ്പാണ് . ഉത്തരവാദിത്തത്തിന്റെയും സുതാര്യതയുടെയും അടിസ്ഥാന വഴികൾ തടസ്സപ്പെടുകയാണ് ഇപ്പോൾ. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിനെ (പിഎച്ച്ഇ) പകരമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് പ്രൊട്ടക്ഷൻ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഹാൻകോക്ക്. എന്നാൽ പൊതുജനാരോഗ്യ വിദഗ്ധരെ ട്രാക്ക് ആൻഡ് ട്രേസ് മാനേജ്മെൻറിനു കീഴിലാക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരായ തിരിച്ചടിക്ക് ശേഷം, എൻഐഎച്ച്പി ഇപ്പോൾ ഡോ. ജെന്നി ഹാരിസിന്റെ നേതൃത്വത്തിലുള്ള യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) ആയി മാറും. സ്വകാര്യമേഖല കൂടുതൽ താൽപര്യം കാണിക്കുന്ന ഒരു മേഖലയാണ് ആരോഗ്യ സേവനങ്ങൾ എന്നതുകൊണ്ട് തന്നെ കരാറുകളിൽ സുതാര്യതയും ഉത്തരവാദിത്തവും കൂടുതൽ ഉറപ്പാക്കേണ്ടതുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യയുമായി ഒരു ബില്യൻ പൗണ്ട് വിലമതിക്കുന്ന പുതിയ വ്യാപാര നിക്ഷേപ പദ്ധതികൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഇതുവഴി ഇന്ത്യയിൽ നിന്നും 533 മില്യൺ പൗണ്ടിൻെറ പുതിയ നിക്ഷേപം യുകെയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ 6000 തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കപ്പെടും ഭാവിയിൽ ഇന്ത്യയും യുകെയും തമ്മിൽ ഒരു സ്വതന്ത്ര വ്യാപാര കരാറിന് വഴിയൊരുക്കാൻ പുതിയ വ്യാപാര നിക്ഷേപ ഇടപാടുകൾ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയിൽ കോവിഡ് -19 രൂക്ഷമായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ ഇന്ത്യൻ സന്ദർശനം ആദ്യം വെട്ടിച്ചുരുക്കുകയും പിന്നീട് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. എങ്കിലും ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഓൺലൈൻ മീറ്റിങ്ങിലൂടെ കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടത്താനിരുന്ന വെർച്യുൽ മീറ്റിങ്ങിന് മുന്നോടിയായി പ്രഖ്യാപിച്ച കരാറിൽ സെറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 240 മില്യൺ പൗണ്ടിൻെറ നിക്ഷേപം ഉൾപ്പെടുന്നത് കോവിഡ് വാക്സിൻെറ ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഗവേഷണങ്ങൾ, വാക്സിൻ നിർമ്മാണം എന്നീ കാര്യങ്ങളെ വളരെ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കോഡജെനിക്സുമായി സംയുക്തമായി ഒരു ഡോസ് നാസൽ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ പരീക്ഷണം സെറം യുകെയിൽ ആരംഭിച്ചുകഴിഞ്ഞിരുന്നു.

പുതിയ നിക്ഷേപ പദ്ധതിയുടെ ഭാഗമായി സാങ്കേതിക മേഖലയിലും ആരോഗ്യമേഖലയിലും ഒട്ടേറെ സംരംഭങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, എംഫാസിസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ആയിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡും ലോക്ക്ഡൗൺ മൂലം സമ്പദ്‌വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച പ്രഹരത്തെ മറികടക്കാനും ബ്രിട്ടീഷ് , ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും പുതിയതായി സൃഷ്ടിക്കപ്പെട്ട 6000 ത്തിലധികം തൊഴിലവസരങ്ങൾ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യുകെയും ഇന്ത്യയും തമ്മിൽ പ്രതിവർഷമുള്ള 23 ബില്യൻ പൗണ്ട് വ്യാപാരം 2030 ഓടെ ഇരട്ടിയാക്കാനാണ് യുകെ സർക്കാർ ലക്ഷ്യമിടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡും ലോക്ക് ഡൗണും ലോകത്തെയാകെ അടിമുടി മാറ്റിമറിച്ചെങ്കിലും മാനസികാരോഗ്യത്തിന്റെ കാര്യം പരിശോധിച്ചാൽ കുറെയേറെ പേർക്ക് സഹായകരമായി എന്ന് വേണം പറയാൻ. എക്സെറ്റർ യൂണിവേഴ്സിറ്റിയും കിംഗ് സ് കോളേജ് ലണ്ടനും നടത്തിയ പഠനത്തിൽ ഏകാന്തത വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. മെന്റൽ ഹെൽത്ത് ചാരിറ്റി മൈൻഡ് 2020 തിൽ കൂടുതൽ പേരുടെയും മാനസികാവസ്ഥ ബുദ്ധിമുട്ടിൽ ആയിരുന്നു എന്ന കണ്ടെത്തൽ നടത്തിയിരുന്നു.

അതേസമയം ലോക്ക് ഡൗൺ റിലീഫ് എന്ന പേരു നൽകിയിരിക്കുന്ന മറ്റൊരു പ്രതിഭാസം മുതിർന്നവർക്ക് ഇടയിൽ സംഭവിച്ചതായി പുതിയ പഠനം തെളിയിക്കുന്നു. വർഷങ്ങളായി പാലിച്ചു വന്നിരുന്ന നിത്യേനയുള്ള കാര്യങ്ങളിൽ നിന്നുള്ള മാറ്റം കുറെയേറെ പേർക്ക് ആശ്വാസം നൽകി. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ആദ്യത്തെ ലോക് ഡൗണിന്റെ സമയത്ത് വിഷാദം 43 ശതമാനവും ഉൽക്കണ്ഠ 48 ശതമാനവും കുറഞ്ഞതായി കണ്ടെത്തി. അതേസമയം മാനസികാരോഗ്യ സംഘടനകളെയും സർവീസുകളെയും ബന്ധപ്പെടാൻ വ്യക്തികൾക്ക് സാധിക്കാനാവാത്തതിനാലാവാം കണക്കുകളിൽ കുറവുണ്ടായത് എന്ന വാദവും വിദഗ് ധർ പങ്കുവെക്കുന്നുണ്ട്.

നമ്മൾ സാമൂഹിക ജീവികളാണ്, മാനസികാരോഗ്യനിലവാരം ഉയർന്നു നിൽക്കണമെങ്കിൽ മറ്റുള്ളവരുമായി ബന്ധം ഉണ്ടായിരിക്കണമെന്ന് കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായ ഡോക്ടർ നടാഷ ബിജ്‌ലാനി പറയുന്നു. പക്ഷേ ചില വ്യക്തികൾക്ക് സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്നത് ആശ്വാസം നൽകിയിട്ടുണ്ട്. വിഷാദരോഗം ഉള്ളവർക്ക് അവർക്ക് താല്പര്യം ഇല്ലാത്ത വ്യക്തികളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും അകന്നു നിൽക്കാൻ മികച്ച സാഹചര്യമായിരുന്നു. 74,000 പേരിൽ നടത്തിയ പഠനത്തിൽ ലോക് ഡൗണ് ആദ്യമൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നെങ്കിലും പിന്നീട് ഉത്കണ്ഠ പോലുള്ള രോഗങ്ങളിൽ കാര്യമായ ശമനം നൽകാൻ സാധിച്ചു.
ഒറ്റയ്ക്കല്ല എന്ന തോന്നലാണ് പലരെയും സഹായിച്ചതെന്ന് സീനിയർ സൈക്കോതെറാപ്പിസ്റ്റായ ജയ് സൺ വാർഡ് പറയുന്നു. ചുറ്റുമുള്ളവർ ഒരുമിച്ച് കൂടുകയും സന്തോഷം പങ്കിടുകയും ചെയ്യുമ്പോൾ തങ്ങൾ ഒറ്റപ്പെട്ടുപോയി എന്ന തോന്നലിൽ വിഷാദത്തിന് അടിമപ്പെട്ട് കഴിയുന്നവർക്ക് ലോക് ഡൗൺ നൽകിയ ആശ്വാസം ചെറുതല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവല്ല: മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി. 104 വയസ്സായിരുന്നു. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് വിശ്രമജീവിതം നയിക്കുന്ന കുമ്പനാട്ടേക്ക് മടങ്ങിയത്.
ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഏപ്രിൽ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനം അലങ്കരിച്ചെന്ന പ്രത്യേകതയും ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തക്ക് സ്വന്തമാണ്. 1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനത്ത് മാര്‍ ക്രിസോസ്റ്റം ഉണ്ടാന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 2007-ൽ സ്ഥാനത്യാഗം ചെയ്ത ശേഷം ആണ് മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത എന്നറിയപ്പെട്ടു തുടങ്ങിയത്.
പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-നാണ് മാർ ക്രിസോസ്റ്റം ജനിച്ചത്. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവാ യുസി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.
ആഴമേറിയ വിശ്വാസ പ്രമാണങ്ങൾ അത്രമേൽ സരസവും സരളവുമായി സാധാരണക്കാരിലേക്ക് എത്തിച്ച സന്യാസി വര്യനായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത. ചിരിയുടെ മാലപ്പടക്കങ്ങൾ അദ്ദേഹമെപ്പോഴും വാക്കുകളിൽ കൊരുത്തിട്ടു. ക്രിസോസ്റ്റം എന്ന പേരിന് അര്‍ത്ഥം തന്നെ സുവര്‍ണ്ണ നാക്കുള്ളവൻ എന്നത്രെ, മാനവികതയുടെ സുവിശേഷമായിരുന്നു എന്നും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ മുഖമുദ്ര.