Main News

തങ്ങളുടെ പ്രിയപ്പെട്ട ജെയ്സമ്മ ചേച്ചിക്ക് ബർമിങ്ഹാം നിവാസികൾ സ്നേഹത്തിൽ ചാലിച്ച അന്ത്യയാത്രാമൊഴി നൽകി. യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കോട്ടയം പൂഞ്ഞാർ പടന്നമാക്കൽ ടോമി ലൂക്കോസിൻെറ ഭാര്യ ജെയ്സമ്മ (56) രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിതയായി നിര്യാതയായത്. അലൻ എബ്രഹാം ഏകമകനാണ് . ബർമിങ്ഹാമിലും, യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി മലയാളികളാണ് തങ്ങളുടെ പ്രിയപ്പെട്ട ജെയ്സമ്മ ചേച്ചിക്ക് അന്ത്യയാത്രാമൊഴി നൽകാനായി എത്തിച്ചേർന്നത്.

പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന മൃതസംസ്കാര ശുശ്രൂഷകൾ മുൻനിശ്ചയപ്രകാരം കൃത്യം 11. 15 ന് തന്നെ ആരംഭിച്ചു. ഫാ. മാത്യു പിന്നക്കാട്ട്, ഫാ. ഷൈജു നടുവതാനിയിൽ, ഫാ. ജോബിൻ കോശക്കൽ വിസി, തുടങ്ങിയവർ മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സീറോ മലബാർ സഭാ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അന്ത്യകർമ്മങ്ങൾ നടന്ന സാൾട്ടലി ദേവാലയത്തിലെത്തി പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുകയും ചെയ്തു.

ബന്ധുമിത്രാദികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്നലെ ഫ്യൂണറൽ ഡയറക്ടേഴ്സിൻെറ അടുത്ത് സൗകര്യം ഒരുക്കിയിരുന്നു. ദേവാലയത്തിലെ പ്രാർത്ഥനകൾക്ക് ശേഷം മൃതശരീരം ദഹിപ്പിക്കുന്നതിനായി പെറിബാർ ക്രിമിറ്റോറിയത്തിലേയ്ക്ക് നിരവധിപേരുടെ അകമ്പടിയോടെ വിലാപയാത്രയായി കൊണ്ടുപോയി.

കോവിഡ് ബാധിതയായി മരണമടഞ്ഞതിനാൽ മൃതശരീരം കേരളത്തിലേയ്ക്ക് അയക്കാൻ സാധിക്കാതിരുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. എങ്കിലും ജെയ്സമ്മയ്ക്ക് ജന്മനാടിനോടുള്ള സ്നേഹം മുൻനിർത്തി ചിതാഭസ്മവുമായി ഭർത്താവ് ടോമി ശനിയാഴ്ച്ച കേരളത്തിലേയ്ക്ക് പോകും. അതിന് ശേഷം അരുവിത്തറ സെന്റ് ജോർജ്ജ് പള്ളിയിൽ കുടുംബകല്ലറയിൽ ചിതാഭസ്മം അടക്കം ചെയ്യും. സെഹിയോൻ യുകെയുടെ മുൻനിര പ്രവർത്തകയായിരുന്ന ജെയ്സമ്മ ബർമിങ്ഹാം സെന്റ് ബെനഡിക് മിഷനിലെ അംഗമാണ്.

 

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ പെട്രോളിനെയോ ഡീസലിനെയോ മാത്രം ആശ്രയിച്ചുള്ള വാഹനങ്ങൾ 2030 മുതൽ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തി. പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്കൊപ്പം ഇലക്ട്രിക് പവർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല . കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടുകയും ആണവോർജ്ജം പോലുള്ള വ്യവസായങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ആണ് ഗ്രീൻ ഇന്ഡസ്ട്രിയൽ റവല്യൂഷൻ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ച പ്രഖ്യാപനങ്ങളുടെ മുഖ്യലക്ഷ്യം.

പ്രധാനമന്ത്രി പ്രഖ്യാപിച്ച 10- പോയിന്റ് പ്ലാൻ നടപ്പിലാക്കാൻ ഇപ്പോൾ അനുവദിച്ചിരിക്കുന്ന 4 ബില്യൻ പൗണ്ട് അപര്യാപ്തമാണെന്ന വിമർശനവും ഉയർന്നു വന്നിട്ടുണ്ട്. പ്രധാനമന്ത്രി വകയിരുത്തിയ 4 ബില്യൻ പൗണ്ട് പബ്ലിക് ഇൻവെസ്റ്റിൻെറ ഭാഗമായി പ്രതീക്ഷിക്കുന്ന 12 ബില്യൺ പൗണ്ടിൻെറ ഭാഗമാണെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. അടുത്തവർഷം യുകെ ആതിഥേയത്വം വഹിക്കുന്ന യുണൈറ്റഡ് നേഷൻ ക്ലൈമറ്റ് ചേഞ്ച് കോൺഫ്രൻസ്(COP 26) അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിയുടെ പ്രസിഡന്റായ അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ യുകെയിൽ ഇരുപത്തയ്യായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതികൾക്ക് കഴിയും.

പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിക്കുന്നത് കൂടാതെ കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം, മലിനീകരണം കുറവുള്ള വിമാനങ്ങൾക്കും കപ്പലുകൾക്കുമായിട്ടുള്ള ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ, സൈക്ലിംഗ്- നടത്തം എന്നിവയിലൂടെ മലിനീകരണം ഒട്ടുമില്ലാത്ത ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടങ്ങി പത്ത് പ്രധാന പദ്ധതികൾ ആണ് ബോറിസ് ജോൺസൺ ഹരിത വ്യവസായ വിപ്ലവത്തിൻറെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പെട്രോൾ ഡീസൽ വാഹനങ്ങളുടെ നിരോധനം ബ്രിട്ടൻെറ വാഹനവിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇലക്ട്രിക് വാഹന നിർമാണത്തിൽ വൻ കുതിച്ചു കയറ്റത്തിനും ഈ പ്രഖ്യാപനം വഴിവെക്കും. ബ്രിട്ടണിലെ വാഹനമേഖല പുറത്തുവിട്ട കണക്ക് അനുസരിച്ച് ഈ വര്‍ഷം ഇതുവരെ വിറ്റതില്‍ 73.6 ശതമാനം വാഹനങ്ങളും പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവയാണ്. കേവലം 5.5 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന. ശേഷിക്കുന്നത് ഹൈബ്രിഡ് വാഹനങ്ങളാണെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ 14 ദിനങ്ങൾ പിന്നിടുമ്പോൾ രാജ്യമൊട്ടാകെ 20,051 കോവിഡ് കേസുകൾ സ്ഥിതീകരിച്ചു. കഴിഞ്ഞദിവസം 21,363 പേർക്കായിരുന്നു രോഗം ബാധിച്ചിട്ടുണ്ടായിരുന്നത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ വന്നിട്ടുള്ള നേരിയ കുറവ് ആശ്വാസ ജനകമാണെന്ന് ആരോഗ്യ വിദഗ്ധർ കരുതുന്നു. എന്നാൽ മരണ സംഖ്യയുടെ എണ്ണത്തിൽ 12.4 ശതമാനം കൂടുതലാണ് ഉണ്ടായിരിക്കുന്നത്. ഒരാഴ്ച്ച മുൻപുള്ള സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോഴുള്ള കണക്കുകളാണ് ഇത്. ഇന്നലെ യുകെയിൽ 598 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ യുകെയിൽ ഗവൺമെൻറ് കണക്കുകൾ പ്രകാരം 52,745 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. എങ്കിലും അനൗദ്യോഗിക കണക്കുകൾ പ്രകാരം 68,000 കൂടുതൽ മരണങ്ങൾക്ക് കോവിഡ്-19 കാരണമായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.

നാഷണൽ സ്റ്റാറ്റസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 40 ശതമാനം വർദ്ധനവാണ് ഇംഗ്ലണ്ടിലും വെയിൽസിലും കോവിഡ് മരണങ്ങളിൽ നവംബർ ആദ്യവാരത്തിൽ ഉണ്ടായിരിക്കുന്നത്. അതായത് ഓരോ ആറ് മരണങ്ങളിൽ ഒന്ന് കോവിഡ് ബാധയുടെ പരിണിതഫലമാണ് എന്നാണ് കരുതപ്പെടുന്നത്. ലോക്ക്ഡൗൺ അവസാനിച്ചാലും കർശന നിയന്ത്രണങ്ങൾ നിലനിർത്തിയുള്ള 4 ടയർ സിസ്റ്റം ഇംഗ്ലണ്ടിൽ തുടരാൻ മേൽപ്പറഞ്ഞ കണക്കുകൾ പ്രകാരം ഗവൺമെൻറ് നിർബന്ധിതരായേക്കാം എന്ന് കരുതപ്പെടുന്നു. കർശന നിയന്ത്രണങ്ങൾ തുടരുന്നത് ക്രിസ്മസ് ആഘോഷങ്ങളെയും ആളുകളുടെ ഒത്തുചേരലുകളെയും പുനസമാഗമങ്ങളെയും പ്രതികൂലമായി ബാധിക്കും എന്ന ആശങ്കയിലാണ് ജനങ്ങൾ.

കെയർ ഹോമുകളിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരെ ക്രിസ്മസ് കാലത്ത് കാണാനുള്ള അവസരമൊരുക്കണമെന്ന് യുകെയിലുടനീളം ആവശ്യങ്ങൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. ഇതിനായി വരുംനാളുകളിൽ വ്യാപകമായി കെയർ ഹോമുകളിലെ അന്തേവാസികൾക്കും സന്ദർശനം ആഗ്രഹിക്കുന്ന ബന്ധുക്കൾക്കും കോവിഡ് ടെസ്റ്റ് നടത്തി രോഗ ബാധിതരല്ല എന്ന് ഉറപ്പാക്കേണ്ടതായി വരും. ഡിസംബർ രണ്ടിന് ദേശീയ നിയന്ത്രണങ്ങൾ നീക്കിയാലും പ്രാദേശിക നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കുവാനുള്ള സാധ്യതയെക്കുറിച്ച് ഹൗസിംഗ് സെക്രട്ടറി റോബർട്ട് ജനറിക് സൂചന നൽകി. രോഗബാധയുടെ തോത് അനുസരിച്ച് ചില സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം കൊണ്ടുവരുന്നതിന് പകരം ഒരു പ്രദേശത്തെ മൊത്തം ഉൾപ്പെടുത്തി രോഗത്തെ വരുതിയിലാക്കാനാവും ലോക്ക്ഡൗണിന് ശേഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വാക്സിൻ ഉടനെ എത്തിയാലും എത്രമാത്രം ജനങ്ങൾക്ക് അതെ വിതരണം ചെയ്യാനാവും തുടങ്ങിയ കാര്യങ്ങളിൽ അനിശ്ചിതത്വം തുടരുകയാണ്. ഫൈസർ വാക്സിൻ 30 ദശലക്ഷവും മോഡേണ വാക്‌സിൻ 5 ദശലക്ഷം ഡോസും ലഭിക്കാനായി യുകെ കരാർ ഒപ്പിട്ടിരുന്നു. വാക്‌സിൻ എത്തിയാലും ജീവൻെറ വിലയുള്ള ജാഗ്രതയാണ് ജനങ്ങൾ പുലർത്തേണ്ടത് എന്ന് ആരോഗ്യപ്രവർത്തകർ ഓർമിപ്പിക്കുന്നു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : എൻ‌എച്ച്‌എസും ഫ്ലോറിഡ ആസ്ഥാനമായുള്ള ജ്വല്ലറി ഡിസൈനറും തമ്മിൽ പി‌പി‌ഇ ഇടപാട് സ്ഥാപിക്കുന്നതിന് സ്പാനിഷ് ഇടനിലക്കാരന് നൽകിയത് 21 മില്യൺ പൗണ്ട്. മാഡ്രിഡിൽ നിന്നുള്ള ഗബ്രിയേൽ ഗോൺസാലസ് ആൻഡേഴ് സിനാണ് യുകെ നികുതിദായകരുടെ പണമായ 21 മില്യൺ പൗണ്ട് നൽകിയത്. പി‌പി‌ഇ വിതരണം ചെയ്യുന്ന 31 കാരനായ മൈക്കൽ സൈഗറിന്റെ കീഴിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ബ്രിട്ടീഷ് മന്ത്രിമാർ സൈഗറിന്റെ സ്ഥാപനത്തിന് നിരവധി ലാഭകരമായ കരാറുകൾ നൽകിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് പിപിഇ ഇനങ്ങൾ വേഗത്തിൽ നൽകാൻ കഴിയുന്ന നിർമ്മാതാക്കളെ കണ്ടെത്തുകയായിരുന്നു ആൻഡേഴ്സന്റെ ജോലി. ജൂണിൽ സൈഗറുമായി മൂന്ന് കരാറുകൾ ഒപ്പിടുന്നതിന് മുമ്പ് രണ്ട് എൻ എച്ച് എസ് കരാറുകൾക്കായി 21 മില്യൺ പൗണ്ട് ആൻഡേഴ്സണ് നൽകിയിരുന്നു. എന്നാൽ പിന്നീട് അവരുടെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാവുകയും ഇത് കോടതി പോരാട്ടത്തിലേക്ക് നയിക്കുകയും ചെയ്തു.

കരാർ ലംഘിച്ചതിനും തട്ടിപ്പിനും സൈഗർ ഇപ്പോൾ മിസ്റ്റർ ആൻഡേഴ്സണെതിരെ കേസുകൊടുത്തിട്ടുണ്ട്. അടുത്തിടെ, മൂന്ന് കരാറുകൾ നിർവഹിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും സൈഗർ ആരോപിച്ചു. ഈ വർഷം ആദ്യം, കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ, ഫ്ലോറിഡ ആസ്ഥാനമായുള്ള ജ്വല്ലറി ഡിസൈനർ മൈക്കൽ സൈഗർ സർക്കാരുകൾക്ക് പിപിഇ വിതരണം ചെയ്യുന്നതിനായി ഒരു ബിസിനസ്സ് ആരംഭിച്ചു. എൻ‌എച്ച്‌എസിന് ദശലക്ഷക്കണക്കിന് കയ്യുറകളും ശസ്ത്രക്രിയാ വസ്ത്രങ്ങളും നൽകുന്നതിന് മൂന്ന് കരാറുകൾ കൂടി ജൂണിൽ സൈഗർ ഒപ്പുവച്ചു. എന്നാൽ ഇതിനു മുമ്പ് തന്നെ അൻഡേഴ്സൺ 21 മില്യൺ പൗണ്ട് നേടിയെടുത്തിരുന്നു. ഇതുവരെ യുകെയിലെ ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് (ഡിഎച്ച്എസ്സി) സൈഗറിന്റെ കമ്പനിയായ സൈഗർ എൽ‌എൽ‌സിയുമായി 200 മില്യൺ പൗണ്ടിലധികം വരുന്ന കരാറുകൾ പ്രസിദ്ധീകരിച്ചു. എല്ലാ കരാറുകൾക്കും ശരിയായ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ആദ്യ തരംഗത്തിൽ ഡിഎച്ച്എസ് സി ഒപ്പിട്ട പിപിഇ കരാറുകളെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുന്നത് ഇതാദ്യമല്ല. സുരക്ഷാ കാരണങ്ങളാൽ സർക്കാർ വാങ്ങിയ 50 ദശലക്ഷം ഫെയ്‌സ് മാസ്കുകൾ എൻ‌എച്ച്‌എസിൽ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഈ വർഷം ആദ്യം ബിബിസി റിപ്പോർട്ട്‌ ചെയ്തിരുന്നു. പി‌പി‌ഇ വിതരണം ചെയ്യുന്നതിനായി വകുപ്പ് അശ്രാന്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഡി‌എച്ച്‌എസ്‌സി വക്താവ് പറഞ്ഞു. ഇതുവരെ 4.9 ബില്യണിലധികം സാധനങ്ങൾ മുൻ‌നിര ആരോഗ്യ പ്രവർത്തകർക്ക് കൈമാറിയിട്ടുണ്ട്. എല്ലാ സർക്കാർ കരാറുകളിലും ഉചിതമായ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഈ പരിശോധനകൾ വളരെ ഗൗരവമായി കാണുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ബ്രിട്ടനിൽ ഹൗസിങ് മാർക്കറ്റ് വൻ പ്രതിസന്ധി ഘട്ടത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. വസ്തു വാങ്ങുന്നവർക്ക് ആവശ്യമായ ലോണുകൾ നൽകുന്ന ലെൻഡർമാർ വസ്തുവിന്റെ പകുതി വില കണക്കാക്കി മാത്രമേ ലോൺ ഇടപാടുകൾ ഇപ്പോൾ നടത്തുന്നുള്ളൂ. അതിനാൽ തന്നെ വീടും വസ്തുവും മറ്റും വാങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടും എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഇത്തരത്തിലുള്ള വസ്തുവിൽപ്പനകളിൽ ഒക്ടോബർ മാസത്തിൽ 23 ശതമാനത്തോളം കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. കോവിഡ് കാലഘട്ടത്തിൽ വസ്തു വാങ്ങുന്നവരുടെ എണ്ണത്തിൽ ചെറിയതോതിൽ വർധനയുണ്ടാരുന്നു. സാമൂഹിക അകലം പാലിക്കപ്പെടേണ്ട ആവശ്യമാണ് ഇത്തരത്തിൽ വീടുകൾ വാങ്ങുന്നവരുടെ എണ്ണം കൂടുവാൻ കാരണമായത്. അതോടൊപ്പം തന്നെ അഞ്ച് ലക്ഷം പൗണ്ട് വരെയുള്ള വീടുകൾ വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയ ഉത്തരവും സർക്കാർ പുറപ്പെടുവിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ലോണുകളുടെ തുക ലെൻഡർമാർ കുറച്ചതോടെ വസ്തുവിൽപ്പന വീണ്ടും തകർച്ചയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. നിരവധി ആളുകൾ ഇത്തരത്തിലുള്ള തങ്ങളുടെ ദുരനുഭവങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചു. മുപ്പതു വയസുകാരനായ സാം എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ എസ്സെക്സിൽ ഓഗസ്റ്റ് മാസത്തിൽ 450,000 പൗണ്ട് തുകയ്ക്ക് വീട് വാങ്ങുവാനായി തീരുമാനിച്ചിരുന്നു. എന്നാൽ ഈ വസ്തുവിനും വീടിനുമായി 400000 പൗണ്ട് തുക മാത്രമാണ് ലെൻഡർ നൽകുവാൻ തയ്യാറായത്. അതിനാൽ തന്നെ സാമിന് വസ്തു വാങ്ങാൻ ഉള്ള അവസരം നഷ്ടമായി. ഇത്തരത്തിൽ നിരവധി ആളുകളാണ് വീടുകൾ വാങ്ങാനാവാതെ ബുദ്ധിമുട്ടുന്നത്.

മാർച്ച്‌ 31 വരെയാണ് സ്റ്റാമ്പ്‌ ഡ്യൂട്ടിയിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടയിൽ സാഹചര്യങ്ങൾ എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ആണ് വീടുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ.

ലണ്ടൻ: കോവിഡ് ബാധിച്ചുള്ള മരണങ്ങൾ യുകെ മലയാളികളുടെ ഇടയിൽ തുടരുകയാണ്. പ്രായഭേദമന്യേ തങ്ങളുടെ ബന്ധുമിത്രാദികൾ മരണമടയുന്ന വാർത്തയുടെ ഞെട്ടലിലാണ് പ്രവാസി മലയാളി സമൂഹം. കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന മുംബൈ മലയാളിയും കേരളത്തിൽ കായംകുളം സ്വദേശിയുമായ പുന്നൂസ് കുര്യനാണ് മരണമടഞ്ഞത്.
ഭാര്യ: മേരിക്കുട്ടി പുന്നൂസ്. മക്കൾ : ജുബിൻ, മെൽവിൻ.

പരേതൻ ലണ്ടൻ സെന്റ്. ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് അംഗമാണ്.

പുന്നൂസ് കുര്യന്റെ വേർപാടിൽ ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളംയുകെ ന്യൂസിൻെറ അനുശോചനം അറിയിക്കുന്നു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ്-19 ലോകത്ത് വിനാശകരമായി തേരോട്ടം തുടങ്ങിയിട്ട് ഒരുവർഷമായി.  2019 നവംബർ 17 നാണ് ചൈനയിലെ ഹ്യൂബെ പ്രവശ്യയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അന്നു തൊട്ട് ഇങ്ങോട്ട് കോവിഡ് -19 നെതിരെയുള്ള ഫലപ്രദമായ വാക്സിനുകൾക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു ശാസ്ത്രലോകം. ഏകദേശം പതിനൊന്നോളം വാക്സിനുകൾ പല രാജ്യങ്ങളിലായി പരീക്ഷണത്തിൻെറ വിവിധ ഘട്ടങ്ങളിലാണ്. ഫൈസറിൻെറയും മോഡേണയുടെയും വാക്സിനുകൾ വിജയം വരിച്ചു എന്ന വാർത്ത അതിരറ്റ സന്തോഷത്തോടെയാണ് ലോകം ഏറ്റെടുത്തത്.

അതേസമയം വിദ്യാസമ്പന്നരും പരിഷ്കൃതസമൂഹവുമായ യുകെയിൽ വാക്സിനുകൾക്ക് എതിരെ ഉയർന്നുവന്ന എതിർശബ്ദങ്ങളാണ് മാധ്യമങ്ങളിൽ വാർത്തയായത്. ആരോഗ്യ പ്രവർത്തകരായ എൻഎച്ച്എസ് ജീവനക്കാരാണ് ഇതിന് പിന്നിൽ എന്നത് തികച്ചും അനുചിതമായ നടപടി എന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടത്. പ്രതിരോധ കുത്തിവെയ്പ്പുകൾ എടുക്കുന്നതും മാസ്ക് ധരിക്കുന്നതും കോവിഡ് -19 ടെസ്റ്റുകൾ നടത്തുന്നതുൾപ്പെടെ രോഗം പടരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾക്കെതിരെ ആരോഗ്യ പ്രവർത്തകർ തന്നെ പ്രവർത്തിക്കുന്നതിനെ അദ്ദേഹം നിശിതമായി വിമർശിച്ചു.

 

നേഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ 455 ഓളം എൻഎച്ച്എസ് ജീവനക്കാരാണ് ആന്റി വാക്സിൻ ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് പിന്നിൽ. വാക്സിൻ വിഷമാണെന്നും കൊറോണ വൈറസ് വാക്‌സിൻ ഒരു പുതിയ വൈറസ് ആണെന്നും മറ്റുമുള്ള സന്ദേശങ്ങളാണ് ആന്റി വാക്സിൻ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ പ്രചരിക്കപ്പെടുന്നത്. “ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് വൈദ്യശാസ്ത്രം മുന്നേറുന്നത്. വാക്സിനുകൾ വൈദ്യശാസ്ത്ര ചരിത്രത്തിന് ശാസ്ത്രത്തിൻറെ ഏറ്റവും മികച്ച സംഭാവനയാണ്. ശാസ്ത്രം നമ്മെ നയിക്കുമെന്ന് ഞാൻ കരുതുന്നു.” ദുഷ്പ്രചരണങ്ങളോടുള്ള തൻെറ എതിർപ്പ് വ്യക്തമാക്കി മാറ്റ് ഹാൻകോക്ക് പറഞ്ഞു.

ഇത്തരം പ്രവർത്തികളെ തടയുന്ന നടപടികൾ ഗവൺമെന്റിൻെറ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ലേബർ പാർട്ടി നിലപാട് അറിയിച്ചതിനെ തുടർന്നാണ് ഹാൻകോക്കിൻെറ പ്രതികരണം. ഇത്തരം തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്നവർക്കെതിരെ പിഴയും മറ്റ് ശിക്ഷാ നടപടികളുമായി മുന്നോട്ട് പോകണമെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ അഷ്‌വർത്ത് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം തികയുമ്പോൾ അക്ഷരാർത്ഥത്തിൽ ലോകത്തെ ഒന്നാകെ തടവറയിലാക്കിയ കൊറോണ വൈറസിനെ വരുതിയിലാക്കാൻ ഫലപ്രദമായ വാക്സിനു വേണ്ടിയുള്ള പരീക്ഷണങ്ങൾ വിജയം കാണുന്നതിൻെറ ആഹ്ലാദത്തിലാണ് ലോകമെങ്ങും. അമേരിക്കൻ മരുന്ന് നിർമാതാക്കളായ മോഡേണയുടെ വാക്സിൻ 94.5% ആൾക്കാരിലും വിജയകരമായിരുന്നു എന്ന വാർത്ത ലോകമെങ്ങും ആശ്വാസത്തോടെയാണ് വരവേറ്റത്. വിജയകരമായി പരീക്ഷണം പൂർത്തിയാക്കുന്ന അമേരിക്കയിൽ നിന്നു തന്നെയുള്ള രണ്ടാമത്തെ വാക്സിനാണ് ഇത്.

അമേരിക്കൻ കമ്പനിയായ ഫൈസർ ജർമ്മൻ മരുന്ന് നിർമ്മാതാക്കളായ ബയോ ടെക്കിനൊപ്പം വികസിപ്പിച്ചെടുത്ത വാക്സിൻ 90 ശതമാനത്തിലധികം ആൾക്കാരിലും വിജയം കണ്ടു എന്ന വാർത്ത വന്നതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് കൂടുതൽ വിജയ ശതമാനവുമായി പുതിയ വാക്സിൻ ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

രണ്ട് വാക്സിനുകളും സുരക്ഷിതവും ഫലപ്രദവുമാണ് എങ്കിലും മോഡേണയുടെ വാക്സിന് പ്രായോഗികതലത്തിൽ ചില മേന്മകൾ ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഫൈസറിൻെറ വാക്സിൻ മൈനസ് 75 ഡിഗ്രിയിൽ ആണ് സൂക്ഷിക്കേണ്ടത്. എന്നാൽ മോഡേണയുടെ വാക്സിന് മൈനസ് 20 ഡിഗ്രി സെൽഷ്യസ് മതിയാകും. വേനൽക്കാലത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് വളരെ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട ഫൈസറിൻെറ വാക്സിനുകളെക്കാൾ അനുയോജ്യം മോഡേണയുടെ വാക്സിനാണെന്ന് കരുതപ്പെടുന്നു. ഫൈസറിൻെറ വാക്സിൻ 5 ദിവസത്തോളമെ റെഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ മോഡേണയുടെ വാക്‌സിൻ 30 ദിവസം വരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ സാധിക്കും. ഈ അനുകൂലഘടകങ്ങൾ മോഡേണയുടെ വാക്സിൻ കൂടുതൽ സ്വീകാര്യമാക്കും എന്നാണ് കരുതപ്പെടുന്നത്. വിലയുടെ കാര്യത്തിലും ഫൈസർ വാക്സിനെക്കാൾ കുറവ് മോഡേണ വാക്സിനാണ്.ഒരു ഡോസ് മോഡേണ വാക്സിന് 11.57 പൗണ്ട് വില വരുമ്പോൾ ഫൈസർ വാക്സിനുകൾ 14.79 പൗണ്ട് വിലയാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

5 മില്യൺ ഡോസ് വാക്സിൻ വേണ്ടി മോഡേണ കമ്പനിയുമായി കരാർ ഒപ്പിട്ടതായി ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് വെളിപ്പെടുത്തി. മോഡേണ വാക്സിൻ രണ്ട് ഡോസായി നൽകേണ്ടത് കൊണ്ട് അഞ്ച് ദശലക്ഷം ഡോസു കൊണ്ട് രണ്ടര ദശലക്ഷം ബ്രിട്ടീഷുകാർക്ക് മാത്രമേ വാക്സിൻ നൽകാൻ കഴിയുകയുള്ളൂ.

ഓസ്‌ട്രേലിയിൽ വികസിപ്പിച്ച കോവിഡ് വാക്സിൻെറ ഫലപ്രാപ്തിയെ കുറിച്ചുമുള്ള ശുഭ സൂചനകളും നേരത്തെ പുറത്തുവന്നിരുന്നു. ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി ആയ യൂണിവേഴ്സിറ്റി ഓഫ് ക്യൂൻസ് ലാൻഡ് വികസിപ്പിച്ച വാക്‌സിൻ പ്രായമായവരിലും ഗർഭിണികളിലും ഫൈസറിൻെറ വാക്സിനുകളെക്കാളും കൂടുതൽ ഫലപ്രദമാണെന്ന വിവരങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

നവംബർ അഞ്ചാം തീയതി ആരംഭിച്ച ലോക്ക്ഡൗൺ യുകെയിൽ 13 ദിവസങ്ങൾ പിന്നിടുമ്പോൾ ഡിസംബർ രണ്ടാം തീയതി ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഈ സാഹചര്യത്തിൽ വ്യക്തമാക്കാൻ സാധിക്കില്ല എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് വെളിപ്പെടുത്തി. അടുത്ത ഒരാഴ്ചത്തെ രോഗവ്യാപനതോത് വളരെ നിർണായകമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് -19 കേസുകളിൽ ഭൂരിഭാഗവും ലോക്ക്ഡൗണിന് മുൻപേ വൈറസ് വ്യാപനം നടന്നതാകണം. അതുകൊണ്ടു തന്നെ ലോക്ക്ഡൗണിൻെറ ഫലപ്രാപ്തി അറിയാൻ കാത്തിരിക്കേണ്ടതുണ്ട്.

ജനങ്ങൾ കോവിഡ്-19 പ്രോട്ടോകോളും ലോക്ക്ഡൗൺ നിയമങ്ങളും പാലിക്കുകയാണെങ്കിൽ ഉടൻതന്നെ കോവിഡ് -19 വ്യാപനതോത് കുറയുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ വൈറസ് വ്യാപനത്തിൽ നേരിയ വർധനവു മാത്രമാണ് ഉള്ളത് എന്നത് ആശ്വാസം നൽകുന്നുണ്ട്.

എല്ലാവരും ഉറ്റുനോക്കുന്നത് ക്രിസ്മസ് കാലത്തെയാണ്. ജനങ്ങൾ കൂടുതൽ പുനഃസമാഗമനത്തിനും ഒത്തുചേരലുകൾക്കും താൽപര്യപ്പെടുന്ന സമയത്ത് കോവിഡ് -19 ൻെറ വ്യാപനത്തെ പിടിച്ചുകെട്ടിയില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വാക്സിനുകളുടെ വിതരണം, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ സ്വഭവനത്തിലേക്കുള്ള മടക്കം ഇവയെല്ലാം ഡിസംബർ രണ്ടിന് ശേഷം യുദ്ധകാലടിസ്ഥാനത്തിൽ നടപ്പാക്കേണ്ട കാര്യങ്ങളായി ഗവൺമെൻറിൻറെ മുൻപിലുണ്ട്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഡയറക്ടർമാരിൽ ഒരാളായ ഡോ. സൂസൻ ഹോപ്കിൻസിൻെറ അഭിപ്രായത്തിൽ ലോക്ക്ഡൗൺ അവസാനിച്ചാലും യുകെയിൽ ഉടനീളം ടയർ സംവിധാനത്തിലുള്ള നിയന്ത്രണങ്ങൾ നിലനിർത്തേണ്ടതായി വരും. ഇന്നലെ മാത്രം 21363 പേർക്കാണ് യുകെയിൽ രോഗം സ്ഥിരീകരിച്ചത്. ഇതു കൂടി ഉൾപ്പെടുത്തി 13,90,681 പേർക്കാണ് ഇതുവരെ യുകെയിൽ കോവിഡ് ബാധിച്ചത്. ഇന്നലത്തെ 213 പേരെ കൂടി ഉൾപ്പെടുത്തി 52,147 പേരാണ് യുകെയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞത്.

RECENT POSTS
Copyright © . All rights reserved