ന്യൂസ് ഡെസ്ക് , മലയാളം യുകെ
തലസ്ഥാനനഗരിയിലെ വൈറസ് വ്യപന തോത് ഒരാഴ്ചയ്ക്കുള്ളിൽ 12 ശതമാനം ഉയർന്നത് ആശങ്ക ഉളവാക്കുന്നതായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. തലസ്ഥാനനഗരിയിലെ രോഗവ്യാപനം പല 3 ടയർ നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളെക്കാൾ ഉയർന്ന നിരക്കിലാണ്. പ്രത്യേകിച്ച് ക്രിസ്മസ് രണ്ടാഴ്ചയ്ക്കപ്പുറം എത്തിനിൽക്കുന്ന സന്ദർഭത്തിൽ രോഗവ്യാപനം കൂടുതൽ ഉയരാനുള്ള സാധ്യതയിലേക്കാണ് ആരോഗ്യവിദഗ്ധർ വിരൽചൂണ്ടുന്നത്.

വൈറസ് വ്യാപന തോത് ഈ രീതിയിൽ തുടരുകയാണെങ്കിൽ കർശനമായ നിയന്ത്രണങ്ങൾ ക്രിസ്മസിന് മുമ്പ് ഈ മാസം തന്നെ വേണ്ടിവരുമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ മുന്നറിയിപ്പ് നൽകി. രോഗവ്യാപനം തടയാൻ ജനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആവശ്യപ്പെട്ടു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൻെറ കണക്കുകൾ സൂചിപ്പിക്കുന്നത് ലണ്ടനിലെ രോഗവ്യാപന തോത് മാഞ്ചസ്റ്റർ, ലീഡ്സ്, ബ്രിസ്റ്റോൾ തുടങ്ങിയ കടുത്ത നിയന്ത്രണങ്ങളുള്ള പല സ്ഥലങ്ങളേക്കാൾ ഉയർന്നതാണ് എന്നാണ്.

ലണ്ടനിൽ ഇനി 3 ടയർ നിയന്ത്രണങ്ങളിലേയ്ക്ക് നീങ്ങുന്നത് ഇതിനോടകംതന്നെ മഹാമാരി കാരണം പ്രതിസന്ധിയിലായ പല വ്യവസായങ്ങളും കൂടുതൽ തകർച്ചയിലേക്ക് നീങ്ങുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
സ്വന്തം ലേഖകൻ
ഇന്ത്യൻ സമ്പദ്ഘടന തകർന്നു തരിപ്പണമാവുകയും കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ രാജ്യത്ത് ഏറ്റവുമധികം വളർച്ച കൈവരിച്ചതും, പണക്കൊഴുപ്പിൽ മുങ്ങിക്കുളിച്ചതും രണ്ട് വ്യക്തികളായിരുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നു. ഗൗതം അദാനി, മുകേഷ് അംബാനി എന്നിവരാണ് ഇപ്പോൾ രാജ്യത്തെ സമ്പദ്ഘടനയെ അടക്കിവാഴുന്നത്. തുറമുഖങ്ങൾ, എണ്ണപ്പാടങ്ങൾ, ഭക്ഷണ വ്യവസായം എന്നിവയിൽ വമ്പിച്ച മേൽക്കൈയുള്ള ഗൗതം അദാനിയുടെ ആസ്തി ഇരട്ടിച്ച് 32 ബില്യൺ ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എണ്ണ സംസ്കരണം, ടെലികോംസ് ആൻഡ് റീടൈൽ തുടങ്ങി ഒരുപിടി മേഖലകളിൽ കയ്യൂക്കുള്ള മുകേഷ് അംബാനിയുടെ ആസ്തി 25% ഇരട്ടിച്ച് 75 ബില്യൻ ഡോളറിന്റെ വർദ്ധനവുണ്ടായി. റഷ്യ പോലെയുള്ള മറ്റ് രാജ്യങ്ങൾക്ക് സമാനമായ രീതിയിൽ ഏറ്റവും കൂടുതൽ സമ്പത്തുള്ള ഒരു ശതമാനം വ്യക്തികളുടെ ആസ്തി മാത്രം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം 21.4 % വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ക്രെഡിറ്റ് സിയുസ് എന്ന് ബാങ്ക് ചൈനയിലെയും അമേരിക്കയിലേയും സമ്പന്നരെ പിന്തള്ളി തങ്ങളുടെ 39% ഷെയറും ഇന്ത്യൻ സമ്പന്നരിൽ നിക്ഷേപിക്കുന്നു. തങ്ങളുടെ മേഖലയിലുള്ള മറ്റ് ചെറിയ സംരംഭകരെയും, കമ്പനികളെയും തകർത്തെറിഞ്ഞാണ് ഇവർ ഈ ഇന്ത്യൻ കമ്പനികൾ നേട്ടം കൈവരിക്കുന്നത്. മത്സര രംഗത്തുള്ളവരെ ഇല്ലാതാക്കുകയോ, മുഴുവനായും വിലയ്ക്ക് എടുക്കുകയോ ചെയ്താണ് ഇവർ സമ്പദ്‌വ്യവസ്ഥയുടെ സിംഹ ഭാഗവും കൈപ്പിടിയിൽ ഒതുക്കുന്നത്. അതേസമയം അവിശ്വസനീയമായ ഈ വളർച്ച, ഇന്ത്യയിൽ കൂടുതൽ തൊഴിൽ സാധ്യതകളോ, ഉത്പാദനത്തിൽ വർദ്ധനവോ, സാങ്കേതികവിദ്യയിലെ മെച്ചമോ, പുതിയ മാർക്കറ്റുകൾ തുറക്കാനുള്ള സാധ്യതകളോ ഒന്നും കൊണ്ടുവന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മാർസെല്ലസ് ഡാറ്റ കലക്ഷൻ പ്രകാരം ഇന്ത്യയിൽ പത്ത് വർഷം മുൻപ് ഉണ്ടായിരുന്ന ഇരുപതോളം മികച്ച സ്ഥാപനങ്ങൾ ഒന്നും തന്നെ ഇപ്പോഴുള്ള ലാഭത്തിന്റെ മൂന്നിലൊന്ന് ശതമാനംപോലും നേടുന്നില്ല. കൃഷ്ണകാന്ത് എന്ന മാധ്യമ പ്രവർത്തകൻ നടത്തിയ പഠനത്തിൽ 2014നും 2018നും ഇടയിൽ ഏവിയേഷൻ മുതൽ ടയർ വരെയുള്ള പത്തോളം വ്യവസായങ്ങളിൽ മത്സരം തീരെ കുറഞ്ഞു. ഇന്ത്യൻ മാർക്കറ്റിന്റെ ഏറിയപങ്കും കുത്തക മുതലാളിമാരുടെ കൈപ്പിടിയിൽ ആണെന്ന് ഡൽഹി ഐഐടിയിലെ രോഹിത് ചന്ദ്രയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുതിയ വ്യവസായങ്ങൾ ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല മത്സരരംഗത്ത് നിലവിലുണ്ടായിരുന്ന പല കമ്പനികളും തകർന്നടിയുകയും ചെയ്തു.

ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ 36 ബില്യൺ ഡോളറിന്റെ വിദേശനിക്ഷേപം ഉണ്ടായി എന്ന് ഗവൺമെന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഫെയ്സ്ബുക്ക്, ഗൂഗിൾ ഉൾപ്പെടെയുള്ള ടെക് ഭീമന്മാർ ഉൾപ്പെടെ അംബാനിക്കും അദാനിക്കും മാത്രമാണ് നിക്ഷേപം നൽകിയിട്ടുള്ളത്.
പെട്രോ കെമിക്കലുകളിൽ നിന്ന് വമ്പിച്ച ആദായമുണ്ടാക്കുന്ന അംബാനി 2016ൽ പുതിയ ടെലികോം സംരംഭവുമായി മൊബൈൽഫോൺ മാർക്കറ്റിൽ പിടിമുറുക്കി. ഏതാണ്ട് അതേ സമയത്താണ് ഇന്ത്യൻ ഗവൺമെന്റ് രാജ്യത്തെ 86 ശതമാനത്തോളം വരുന്ന പേപ്പർ കറൻസികൾ പിൻവലിച്ചത്. ഗാർഹിക വരുമാനത്തിൽ വൻ ഇടിവുണ്ടായ സാധാരണക്കാർക്ക് ചെലവ് ചുരുക്കാനുള്ള മാർഗ്ഗങ്ങൾ അവലംബിക്കേണ്ടി വന്നു, അങ്ങനെയാണ് അംബാനിയുടെ ഫ്രീ സർവീസിന് ആവശ്യക്കാർ ഏറിയത്, ഇതേ സമയത്ത് ഈ മേഖലയിലെ എതിരാളികളായ മറ്റ് കമ്പനികൾക്ക് കൂടുതൽ ടാക്സുകളും, നിയമ നടപടികളും നേരിടേണ്ടി വന്നതും യാദൃശ്ചികമല്ല.
ഇന്ത്യയിലെ തുറമുഖങ്ങളുടെ കാൽ പങ്കും ഉടമസ്ഥതയിലുള്ള അദാനി പുതുതായി ആറ്, അൻപത് വർഷ എയർപോർട്ട് മാനേജ്മെന്റ് കരാറുകളിൽ ഒപ്പിട്ടു. ഇന്ത്യയിൽ തിരക്കിൽ രണ്ടാം സ്ഥാനത്തുള്ള മുംബൈ എയർപോർട്ടിന്റെ 74 ശതമാനം വിഹിതവും അദാനി വാങ്ങി. നിരവധി സോളാർ പ്രോജക്റ്റുകൾക്കായി ഗവൺമെന്റ്ന്റെ 6 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പിടുകയും ചെയ്തു. ഈ മാർച്ചോടെ അദാനി ഗ്രീൻ എനർജി എന്ന കമ്പനിയുടെ ഷെയർ ഹോൾഡ് 10 മടങ്ങായി വർദ്ധിക്കുകയും ചെയ്തു. ഈ കമ്പനികൾക്ക് ഉണ്ടായ വളർച്ചകൾ സ്വന്തം അധ്വാനത്തിന്റെ മാത്രം ഫലമല്ലെന്നും, ഗവൺമെന്റ് ഒത്തുകളിച്ചു നടത്തിയ നാടകങ്ങളുടെ അനന്തരമാണെന്നും തെളിവുകൾ ലഭ്യമാണ്. കോവിഡ് മഹാമാരിക്ക് മുൻപ് ഇന്ത്യയിൽ 40% പേർക്കുമാത്രമാണ് നിത്യ വേതനം ഉണ്ടായിരുന്നത്. ഇപ്പോൾ അത് 36 ശതമാനമായി കുറഞ്ഞു. വീട്ടമ്മമാർ ഉൾപ്പെടെയുള്ള ഒരു കൂട്ടം ആൾക്കാർ, ഇന്ത്യയിലെ നിലവിലുള്ള സാഹചര്യത്തിൽ ജോലിക്ക് ശ്രമിച്ചിട്ട് പോലും കാര്യമില്ല എന്ന് മനസ്സിലാക്കുന്നതായി സമ്മതിച്ചിട്ടുണ്ട്.
ഡോക്ടർ എ. സി. രാജീവ് കുമാർ
വേദകാലം മുതൽ തന്നെ ആരോഗ്യ രക്ഷയുടെ ഭാഗമായി ഉപവാസം അനുഷ്ഠിച്ചിരുന്നു. ഒരു നേരം, ഒരുദിവസം മുഴുവൻ ആഹാരം ഒഴിവാക്കി, ജലപാനം പോലുമില്ലാതെയും, വെള്ളം മാത്രം കുടിച്ചും, കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം എന്നിവ കുടിച്ചും, പഴം കഴിച്ചും എന്നിങ്ങനെ പലതരത്തിൽ ഉപവാസയ്ക്കുന്നുണ്ട്.
ഔഷധങ്ങൾ ആഹാരം വിഹാരങ്ങൾ എന്നിവ ആരോഗ്യരക്ഷക്കും രോഗശാന്തിക്കും ഉപയോഗിക്കലാണല്ലോ ചികിത്സ. അദ്രവ്യ ചികിത്സ, ഔഷധമില്ലാത്ത ചികിത്സയുടെ വിഭാഗത്തിൽ ഉപവാസം ഉൾപ്പെടുത്താം. മന്ത്രജപം, രത്നങ്ങൾ ധരിക്കുക, മംഗളകർമങ്ങളിൽ പങ്കെടുക്കുക, ഹോമം, ഉപവാസം, തീർത്ഥാടനം, പാരായണം, പ്രായശ്ചിത്തം എന്നിവ ഔഷധമില്ലാത്ത പരിഹാരങ്ങളാകുന്നു.
വാത രോഗങ്ങളിൽ വിശ്രമം സൂര്യ സ്നാനം, പിത്ത സംബന്ധമായ രോഗങ്ങളിൽ ചൂടു വെള്ളത്തിൽ കുളിക്കുക ജലാശയത്തിനരികെ താമസിക്കുക, ശീതീകരണിയുടെ ഉപയോഗം, മുത്ത് പവിഴ രത്നങ്ങൾ ധരിക്കുക, കഫഅധിക രോഗങ്ങളിൽ സൂര്യസ്നാനം വ്യായാമം ഉപവാസം എന്നിവ പറയപ്പെടുന്നു.
എത്ര ദിവസം, എത്ര നേരം എങ്ങനെ ഉപവസിക്കണം എന്നത് പ്രായം, രോഗം രോഗാവസ്‌ഥ ദേശകാലാവസ്ഥകൾ കഴിച്ചു കൊണ്ടിരിക്കുന്ന ഔഷധങ്ങൾ എന്നിവയെ ആശ്രയിച്ചു നിശ്ചയിക്കണം.
ഒരു നേരം ഭക്ഷണം ഒഴിവാക്കി, രണ്ടു നേരം അഥവാ ഒരിക്കൽ മാത്രം ആഹാരം, ഒരു ദിവസം മുഴുവൻ ആഹാരം ഒഴിവാക്കി, ഇങ്ങനെ ക്രമേണ ഉപവസിക്കുന്നതാണ് ഉചിതമായ രീതി.
ശുദ്ധമായ ജലപാനം, പഴച്ചാറുകൾ ആവശ്യത്തിന് കുടിച്ചുകൊണ്ട്, കരിക്കിൻ വെള്ളം കുടിച്ചോ, നാരങ്ങാ വെള്ളം കുടിച്ചോ ഉപവസിക്കാം. ശീതീകരിച്ച വെള്ളം, ടിന്നിൽ പാക്ക് ചെയ്തു വരുന്ന കൃത്രിമ ദാഹ ശമനികൾ, എന്നിവ ഗുണത്തേക്കാൾ ദോഷം ചെയ്യും.
ഒരു ദിവസം പൂർണമായും ദഹന വ്യവസ്ഥക്ക് വിശ്രമം നൽകുന്നു എന്നതാണ് ഏറ്റവും വലിയ പ്രയോജനം. ഇക്കാരണത്താൽ അന്നപതം ശുചീകരിക്കപ്പെടുന്നു. ശരീരത്തിൽ നിന്ന് മാലിന്യം പുറം തള്ളുന്ന കരൾ വൃക്കകൾ ശ്വാസകോശം ത്വക്ക് എന്നിവയുടെ കഠിന പ്രയത്നത്തിന് അന്നനാളത്തിനു നൽകുന്ന ഇളവ് സഹായകമാകും. യൂറിക് ആസിഡ് പോലുള്ളവ പുറം തള്ളപ്പെടുന്നു.
ദഹന പചന ആഗീരണ പ്രവർത്തികൾ ചെയ്യുന്ന എല്ലാ അവയവങ്ങൾക്കും വിശ്രമം ലഭിക്കുക വഴി, ഉപവാസം കഴിഞ്ഞു ശരീരം കൂടുതൽ ഉന്മേഷ ഭരിതമാകും. ദഹന തകരാറുകൾ, വയർ വീർപ്പ്, വായു കോപം, ശ്വസനതകരാറുകൾ, അമിതവണ്ണം, അമിത ഭാരം, രക്താതിമർദ്ദം, ഗൗട്ട് എന്നിവക്ക് പരിഹാരം ആകും.
ഉപവസിക്കും മുമ്പ് മലവിസർജനം നന്നാക്കി മലാശയം ശുദ്ധമാക്കുന്നത് നന്ന്. ശരീരം ഈ ശ്രമകരമായ സാഹചര്യം നേരിടുന്നതിന് വെണ്ട മാനസികമായ തയ്യാറെടുപ്പ് ആവശ്യമാണ്. ഉപവാസം തുടങ്ങും മുമ്പും കഴിഞ്ഞയുടനെയും തന്നെ ഏറെ ആഹാരം കഴിക്കുന്നതും ഒഴിവാക്കണം. രോഗികൾ വൈദ്യനിർദേശം അനുസരിച്ചു മാത്രം ഉപവസിക്കുവാൻ ശ്രദ്ദിക്കുക.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ന്യൂസ് ഡെസ്ക് , മലയാളം യുകെ
പട്രീഷ്യ എന്ന അമേരിക്കക്കാരിയുടെ കാലിലെ മുറിവിന്റെ ചിത്രം ലോകമെമ്പാടും സോഷ്യൽ മീഡിയയിൽ വൈറലായി. കാലിന്റെ ഉപ്പൂറ്റിയുടെ ഭാഗത്തായി പഴുപ്പും ചലവും പൊട്ടിയൊഴുകുന്ന രീതിയിലുള്ള ചിത്രമാണ് ലോകമെമ്പാടുമുള്ള കോവിഡ് വാക്സിൻ വോളണ്ടിയർമാർക്കും പൊതുജനത്തിനും ആശങ്കപരത്തി കൊണ്ട് വൈറലായത്. ടെക്സാസിൽ താമസിക്കുന്ന 30കാരിയായ പട്രീഷ്യ തന്റെ ഭർത്താവിനും കൈ കുഞ്ഞിനുമൊപ്പം ഒരു തണുത്ത വൈകുന്നേരം നടക്കാനിറങ്ങി തിരിച്ചെത്തിയപ്പോഴാണ് കാലിന്റെ വെള്ളയിൽ അസഹനീയമായ വേദന അനുഭവപ്പെട്ടത്. ഷൂസ് ഉരഞ്ഞു മുറിഞ്ഞതായിരിക്കാം എന്നാണ് ആദ്യം കരുതിയത്. എന്നാൽ വേദന കൂടുകയും കാൽവെള്ള പൊള്ളലേറ്റ പോലെ പൊങ്ങി വരികയും ചെയ്തു, ഉടൻതന്നെ അവിടെ ഒരു മുറിവായി പൊട്ടി ചലം ഒഴുകാൻ തുടങ്ങി. തന്റെ കുഞ്ഞിന്റെ നാപ്പിയാണ് മുറിവിന്റെ വലിപ്പം കാരണം പട്രീഷ്യ ഉപയോഗിച്ചത്. ഡോക്ടറെ സന്ദർശിച്ചപ്പോൾ ഏതോ മരുന്നിന്റെ സൈഡ് എഫക്ട് ആവാനാണ് സാധ്യത എന്ന് കണ്ടെത്തി.

കാലിൽ മുറിവ് പ്രത്യക്ഷപ്പെടുന്നതിന് അഞ്ചു ദിവസം മുൻപാണ് പട്രീഷ്യ രണ്ടാമത്തെ ഡോസ് കോവിഡ് 19 പ്രതിരോധ വാക്സിൻ എടുത്തത്. മുറിവിന്റെ ചികിത്സയ്ക്ക് വലിയ തുക ആവശ്യമായി വന്നതിനാൽ, ബന്ധുവിനോട് സംസാരിച്ചു ‘ഗോ ഫണ്ട് മി’ എന്ന ചാരിറ്റി പേജിൽ മുറിവിന്റെ ചിത്രം അപ്‌ലോഡ് ചെയ്തു. അമേരിക്കയിലെ ഭാരിച്ച ചികിത്സാ ചെലവും, കാലിലെ മുറിവു മൂലം ജോലിക്ക് പോകാൻ കഴിയാത്തതും കാരണമാണ് താൻ അങ്ങനെ ചെയ്തതെന്ന് പട്രീഷ്യ പിന്നീട് പറഞ്ഞു. “കോവിഡ് 19 വാക്സിൻ വോളണ്ടിയർ ആയ പട്രീഷ്യയുടെ ശരീരത്തിലുണ്ടായ മാരകമായ സൈഡ് എഫക്റ്റ്” എന്ന രീതിയിലാണ് ചിത്രങ്ങൾ വൈറലായത്. വാക്സിനുകളെ പറ്റിയും,കോവിഡ് 19 മഹാമാരിയെ പറ്റിയും, അമേരിക്കൻ ഇലക്ഷനെ പറ്റിയും വ്യാപകമായി വ്യാജ വാർത്തകൾ പടച്ചുവിടുന്ന ചില ഫെയ്സ്ബുക്ക് പേജുകളും, യുഎസിലെയും യുകെയിലേയും വാക്സിന് എതിരെ നിരന്തരമായി തർക്കിക്കുന്ന ചില ഏജൻസികളും സംഭവം ഏറ്റെടുത്തതിനെ തുടർന്ന് അധികൃതർക്ക് സംഭവം തലവേദനയായി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പട്രീഷ്യക്ക് നൽകിയത് യഥാർത്ഥ വാക്സിൻ അല്ലെന്നും, ചെറിയ ഡോസിലുള്ള സലൈൻ വാട്ടർ ആയിരുന്നുവെന്നും റിസർച്ച് അധികൃതർ വെളിപ്പെടുത്തി. പൊതുവേ വാക്സിൻ നൽകുന്ന വ്യക്തികളോട് വിവരങ്ങൾ വെളിപ്പെടുത്താറില്ല. എന്നാൽ പട്രീഷ്യയുടെ ആരോഗ്യനില ഇത്രയധികം വിവാദങ്ങൾക്ക് വഴിവെച്ചതിനാൽ നൽകിയത് വാക്സിൻ അല്ല എന്ന് അധികൃതർ വെളിപ്പെടുത്തുകയായിരുന്നു. സലൈൻ വാട്ടർ ശരീരത്തിൽ ഇത്തരത്തിലുള്ള മുറിവുകൾ ഉണ്ടാക്കാറില്ല എന്ന് ഡെർമറ്റോളജിസ്റ്റ് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ പട്രീഷ്യയുടെ രോഗകാരണം എന്താണെന്ന് ഇതുവരെ ഡോക്ടർമാർക്ക് കണ്ടെത്താനായിട്ടില്ല. അതേസമയം വാക്സിന്റെ പ്രതിപ്രവർത്തനം മൂലമല്ല പട്രീഷ്യക്കുണ്ടായ രോഗം എന്നത് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്കും വോളണ്ടിയർമാർക്കും നൽകിയ ആശ്വാസം ചെറുതല്ല.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
വാക്സിനേഷൻ ആരംഭിച്ച അന്നു തന്നെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനെക്കയും സംയുക്തമായി വികസിപ്പിച്ച കോവിഡ് -19 എതിരെയുള്ള വാക്സിൻ പൂർണമായും സുരക്ഷിതവും ഫലപ്രദവുമാണ് എന്ന വാർത്ത വന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരമായി. ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് വാക്‌സിൻ പൂർണ്ണവിജയം കണ്ട വാർത്ത ഗവേഷകർ പ്രസിദ്ധീകരിച്ചത്. നേരത്തെ നടത്തിയ പഠനത്തിൽ ഭൂരിഭാഗവും 55 വയസ്സിൽ താഴെയുള്ളവരിൽ ആയിരുന്നു. എന്നാൽ ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം പ്രായമായവരിലും ഓക്സ്ഫോർഡ് വാക്സിൻ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകത്തങ്ങോളമിങ്ങോളമുള്ള ശാസ്ത്രജ്ഞരുടെ വിലയിരുത്തലുകൾക്ക് ശേഷമാണ് 20000 കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന പരീക്ഷണങ്ങളുടെ ഫലം പുറത്തു വിട്ടിരിക്കുന്നത്.

എന്നാൽ ഓക്സ്ഫോർഡ് വാക്‌സിൻെറ കാര്യത്തിൽ എത്ര ഡോസ് നൽകണം മുതലായ കാര്യങ്ങളെക്കുറിച്ച് ഇപ്പോഴും ചില അവ്യക്തതകൾ ഉണ്ട് എന്നാണ് വിദഗ്ധാഭിപ്രായം. രണ്ടാഴ്ചമുമ്പ് ഓക്സ്ഫോർഡ് വാക്‌സിൻെറ ഫലപ്രാപ്തി 70%, 62%, 90% എന്നീ രീതിയിലാണെന്നുള്ള വാർത്തകളാണ് പുറത്തുവന്നിരുന്നത്. തെറ്റായ ഡോസ് നൽകിയവരിൽ 90 ശതമാനം വിജയം കണ്ടതായുള്ള റിപ്പോർട്ടുകളും ഓക്സ്ഫോർഡ് വാക്‌സിനെക്കുറിച്ച് വന്നിരുന്നു.

ഉടനെ അംഗീകാരം ലഭിക്കുകയാണെങ്കിൽ ഓക്സ്ഫോർഡ് വാക്സിൻ മഹാമാരിയെ നേരിടുന്നതിൽ സുപ്രധാന പങ്കു വഹിക്കും എന്നാണ് കരുതപ്പെടുന്നത്. 100 ദശലക്ഷം ഓക്സ്ഫോർഡ് വാക്‌സിനാണ് യുകെ മുൻകൂട്ടി ഓർഡർ ചെയ്തിരിക്കുന്നത്. ഓക്സ്ഫോർഡ് വാക്‌സിൻെറ വിജയം ഇന്ത്യയ്ക്കും ശുഭ സൂചനകളാണ് നൽകുന്നത്. മറ്റുപല വാക്സിനുകളെ അപേക്ഷിച്ച് ഓക്സ്ഫോർഡ് വാക്സിന് വില കുറവാണ്. അതുമാത്രമല്ല മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട ഫൈസർ വാക്സിനെ അപേക്ഷിച്ച് ഓക്സ്ഫോർഡ് വാക്‌സിൻ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും താരതമ്യേന എളുപ്പവുമാണ്.
ഇന്നലെ ലോകത്തിൽ ആദ്യമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്പ്പിന് യുകെയിൽ തുടക്കം കുറിച്ചു. 91 കാരിയായ മാർഗരറ്റ് കീനൻ ഫൈസറിൻെറ കോവിഡ് -19 വാക്സിൻ കുത്തിവെയ്പ്പ് എടുത്ത ലോകത്തിലെ ആദ്യ വ്യക്തിയായി. അതോടൊപ്പം കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ആദ്യ രാജ്യമായി യുകെ മാറിയത് ബ്രിട്ടൻെറ ആരോഗ്യമേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമായി.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ആരംഭിച്ച ബ്രിട്ടനിൽ ആദ്യമായി വാക്സിൻ സ്വീകരിച്ച വ്യക്തിയാണ് 90 കാരിയായ മാർഗരറ്റ് കീനൻ. എന്നാൽ ഈ ചരിത്രനിമിഷത്തിന് സാക്ഷിയായി വികാരാധീനനായത് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആണ്. ഐടിവിയുടെ ഗുഡ് മോർണിംഗ് ബ്രിട്ടനിൽ പിയേഴ്‌സ് മോർഗനുമായി സംസാരിച്ചപ്പോൾ ആരോഗ്യ സെക്രട്ടറി കണ്ണീർ തുടച്ചതായി കാണപ്പെട്ടു. എന്നാൽ ഇത് വ്യാജമാണെന്നും പ്രതിസന്ധിയിലുടനീളം ഹാൻകോക്കിന്റെ പ്രവർത്തനം ഫലം കണ്ടില്ലെന്നും സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു. പകർച്ചവ്യാധിയിൽ നിന്ന് രക്ഷനേടാനുള്ള വഴിയാണിതെന്ന് ഹാൻകോക്ക് പറഞ്ഞു. എന്നാൽ മുതലകണ്ണീരൊഴുക്കിയതായി സാമൂഹ്യ മാധ്യമങ്ങളിൽ പരക്കെ പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്ന് ബോഡി ലാംഗ്വേജ് വിദഗ്ദ്ധൻ ജൂഡി ജെയിംസിനോട് അഭിമുഖത്തെക്കുറിച്ച് വിശകലനം നടത്താൻ മെട്രോ യുകെ ആവശ്യപ്പെട്ടു.

എന്നാൽ കരയുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും ഹാൻകോക്ക് കാണിക്കുന്നില്ലെന്ന് ജെയിംസ് അറിയിച്ചു. ‘ആളുകൾ ആത്മാർത്ഥമായി കരയുമ്പോൾ മുഖം കാഴ്ചയിൽ നിന്ന് മറയ്ക്കാനായി അവർ താഴേക്ക് നോക്കും.” ജെയിംസ് കൂട്ടിച്ചേർത്തു. ഒരു ബ്രിട്ടീഷുകാരനായതിൽ അഭിമാനമുണ്ടെന്ന് ഹാൻകോക്ക് പറഞ്ഞു. എന്നാൽ വൈറസ് ഭീഷണിയായി തുടരുന്നതിനാൽ ‘ഒരുമിച്ച് നിൽക്കാനും നിയമങ്ങൾ പാലിക്കാനും’ ജനങ്ങളോട് അഭ്യർത്ഥിച്ചു. ആരോഗ്യ സെക്രട്ടറിയുടെ കണ്ണുനീരിനെ ‘ആത്മാർത്ഥതയില്ലാത്തത്’ എന്ന് വിളിക്കാൻ പലരും സാമൂഹ്യ മാധ്യമം പ്രധാന ഇടമാക്കിയെടുത്തു.

എൻഎച്ച്‌എസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രോഗ്രാമുകളിലൊന്നായി ഇത് ചെയ്യാൻ ഞങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ, ഈ രോഗത്തിന് ഇരയാകുന്ന എല്ലാവരിലേയ്ക്കും എത്തിക്കാൻ കഴിയുമെന്ന് ഹാൻകോക്ക് അറിയിച്ചു. അതേസമയം ആദ്യ വാക്സിൻ നൽകുന്നത് കണ്ട് താൻ വികാരാധീനനായെന്ന് എൻഎച്ച്‌എസ് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പവിസ് പറഞ്ഞു. ഇത് ഒരു യഥാർത്ഥ ചരിത്ര ദിനമാണെന്നും ഈ മഹാമാരിയിലെ ഒരു വഴിത്തിരിവാണെന്നും പ്രൊഫസർ പവിസ് കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
യു കെ :- കൊറോണ ബാധ ആരംഭിച്ചതിനു ശേഷം ആദ്യമായി എലിസബത്ത് രാജ്ഞി തന്റെ കുടുംബാംഗങ്ങളോടൊത്ത് ഒത്തുചേർന്നു. കേംബ്രിഡ്ജിലെ ഡ്യൂക്ക് ആയിരിക്കുന്ന വില്യം രാജകുമാരനെയും, ഭാര്യയെയും എലിസബത്ത് രാജ്ഞി വിൻഡ്സർ കാസ്റ്റിലിൽ സ്വീകരിച്ചു. ക്രിസ്മസിൻെറ ഭാഗമായി ഇരുവരും നടത്തിയ മൂന്ന് ദിവസത്തെ രാജകീയ ട്രെയിൻ യാത്രയ്ക്ക് ശേഷം ആണ് ഇരുവരെയും കാസ്റ്റിലിൽ രാജ്ഞി സ്വീകരിച്ചത്. കോവിഡ് നിയന്ത്രണങ്ങളും, സാമൂഹ്യ അകലവും കൃത്യമായി പാലിക്കപ്പെട്ടു. ക്രിസ്മസ് ആഘോഷത്തിൽ ചാൾസ് രാജകുമാരനും ഭാര്യയും പങ്കെടുത്തു. ഇവരോടൊപ്പം തന്നെ ഏൾ ഓഫ് വെസ്സെക്സ് ആയിരിക്കുന്ന എഡ്വേർഡ് രാജകുമാരനും, ആൻ രാജകുമാരിയും ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തു. സാധാരണയായി കുടുംബാംഗങ്ങളോടൊത്ത് നോർഫോക്കിലെ സാന്ദ്രിഗം എസ്റ്റേറ്റിലാരുന്നു ആയിരുന്നു രാജ്ഞി ക്രിസ്മസ് ആഘോഷിക്കുക. എന്നാൽ കൊറോണ ബാധമൂലം ഇത്തവണ പതിവിന് വിപരീതമായി എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിൻഡ്സർ കാസ്റ്റിലിൽ ആയിരിക്കും ക്രിസ്മസ് ആഘോഷിക്കുക എന്ന് നേരത്തെ തീരുമാനം ആയിരുന്നു.

ഇത്തവണ രാജ്ഞി കുടുംബാംഗങ്ങളോടൊത്തുള്ള ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചിരുന്നു. സാധാരണ ജനങ്ങളെ പോലെ തന്നെ അടുത്തവർഷം എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ആണ് രാജ്ഞിയും കുടുംബവും എന്ന് ഔദ്യോഗിക വക്താവ് രേഖപ്പെടുത്തി. വില്യം രാജകുമാരനും ഭാര്യയും നടത്തിയ ട്രെയിൻ യാത്രയെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിനന്ദിച്ചു. ഇത്തരം ഒരു കാലഘട്ടത്തിൽ ഇത് ജനങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തവണ തങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങൾ എവിടെയായിരിക്കണം എന്ന് തീരുമാനിച്ചിട്ടില്ലെന്ന് വില്യം രാജകുമാരനും ഭാര്യയും മാധ്യമങ്ങളോട് പറഞ്ഞു.

വില്യം രാജകുമാരനും ഭാര്യയും തങ്ങൾ നടത്തിയ യാത്രയ്ക്കിടെ കോവിഡ് നിർമ്മാർജനത്തിനായി പോരാടുന്നവരെ കണ്ട് തങ്ങളുടെ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു. കൃത്യമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാവും കൊട്ടാരത്തിലെ ഓരോ ചടങ്ങുകളും നടക്കുക എന്ന് അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ് ഇതാ ആരംഭിച്ചുകഴിഞ്ഞു. ലോകത്തിലാദ്യമായി കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന രാജ്യമായി യുകെ മാറി. അതുപോലെതന്നെ വാക്സിൻ സ്വീകരിക്കുന്ന ആദ്യ വ്യക്തിയായി 90 കാരിയായ മാർഗരറ്റ് കീനൻ ചരിത്രത്തിലിടം നേടി. ബ്രിട്ടീഷ് സമയം 06:31നാണ് കീനൻ വാക്സിൻ സ്വീകരിച്ചത്. ഈ ചരിത്രനിമിഷത്തിന് വേദിയായത് കോവെൻട്രിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലും. അതേസമയം രാജ്യത്ത് ആദ്യം കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ഇന്ത്യൻ വംശജനും ഉൾപ്പെടുന്നു. വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ നിന്നുള്ള 87 കാരനായ ഹരി ശുക്ലയാണ് ഫൈസർ-ബയോൺടെക്ക് വാക്സിൻ സ്വീകരിച്ച ആദ്യ ഇന്ത്യൻ വംശജനായത്. ന്യൂകാസിലിലുള്ള ആശുപത്രിയിൽ വെച്ചാണ് ഹരി ശുക്ല വാക്സിൻ സ്വീകരിച്ചത്.

80 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്.’ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ്’ എന്നാണ് ഇതിനെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിശേഷിപ്പിച്ചത്. “കോവിഡിനെതിരായ വാക്സിൻ സ്വീകരിച്ച ആദ്യ വ്യക്തിയെന്ന നിലയിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു.” കോ ഫെർമനാഗിലെ എനിസ്കില്ലെൻ സ്വദേശിയായ കീനൻ പറഞ്ഞു. അടുത്താഴ്ച ജന്മദിനം ആഘോഷിക്കാനിരിക്കുന്ന കീനന് ഈ കോവിഡ് വാക്സിൻ ഒരു ജന്മദിന സമ്മാനം കൂടിയാണ്.

കോവെൻട്രിയിൽ വാക്സിനേഷൻ നൽകിയ രണ്ടാമത്തെ വ്യക്തി വാർവിക്ഷയറിലെ 81 കാരനായ വില്യം ഷേക്സ്പിയറാണ്. വാക്സിൻ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത് തൻെറ കടമയായി കരുതുന്നുവെന്നാണ് വാക്സിൻ സ്വീകരിച്ചതിനു ശേഷം ഹരി ശുക്ല പറഞ്ഞത്. ഈ മഹാമാരി അതിൻെറ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന പ്രതീക്ഷ ഏറെ സന്തോഷം നൽകുകയാണ്. വാക്സിൻ സ്വീകരിച്ച് അതിൽ എന്റേതായ പങ്ക് നിർവഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇതെന്റെ കടമയായി കരുതുന്നു. ” അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, പ്രധാനമന്ത്രി എൻഎച്ച്എസിനും വാക്സിൻ വികസിപ്പിക്കാൻ വളരെയധികം പരിശ്രമിച്ച എല്ലാ ശാസ്ത്രജ്ഞർക്കും സന്നദ്ധപ്രവർത്തകർക്കും മറ്റുള്ളവരെ സംരക്ഷിക്കുന്നതിനായി നിയമങ്ങൾ പാലിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ബ്രെക്സിറ്റ് വ്യാപാര കരാർ നേടിയെടുക്കുന്നതിനായി മുന്നിട്ടിറങ്ങി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നെ സന്ദർശിക്കാൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ ആഴ്ച ബ്രസൽസിലേക്ക് പോകും. ഇരുനേതാക്കളും തമ്മിലുള്ള 90 മിനിറ്റ് ഫോൺ സംഭാഷണത്തെ തുടർന്നാണ് ഈയൊരു തീരുമാനം ജോൺസൻ കൈകൊണ്ടത്. മത്സ്യബന്ധനം, ബിസിനസ്സ് നിയമങ്ങൾ തുടങ്ങിയവയിൽ ഇപ്പോഴും അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. പ്രധാനമന്ത്രിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റും തമ്മിലുള്ള ഫോൺ കോളിന് ശേഷം കരാർ സാധ്യമാകില്ലെന്ന് യുകെയിലെ സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. ഒരു വ്യാപാര കരാർ ഉറപ്പാക്കുന്നതിനുള്ള അവസാന നീക്കമാണ് ഈ കൂടിക്കാഴ്ച. കരാർ കൂടാതെ പുറത്തുപോയാൽ അത് ഇരുവിഭാഗത്തിന്റെയും സമ്പദ്‌വ്യവസ്ഥയെ ബാധിക്കും.

“ചർച്ചകൾ വെള്ളിയാഴ്ച ഉണ്ടായിരുന്ന അതേ നിലയിലാണ്. ഞങ്ങൾ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല.” സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരു കരാർ നേടിയെടുക്കുന്നതിന്റെ സമയപരിധി അവസാനിക്കുന്നതിനാൽ യൂറോപ്യൻ യൂണിയൻ ചീഫ് നെഗോഷ്യേറ്റർ മൈക്കൽ ബാർനിയറും യുകെ കൗണ്ടർപാർട്ട് ലോർഡ് ഫ്രോസ്റ്റും കഴിഞ്ഞ ഒരാഴ്ചയായി കടുത്ത ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. വ്യാഴാഴ്ച ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളുടെ പട്ടിക തയ്യാറാക്കും. ലേബർ പാർട്ടി ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി ചർച്ചകളിൽ കൂടുതൽ ഏർപ്പെട്ടിരിക്കേണ്ടതായിരുന്നുവെന്ന് ഷാഡോ കാബിനറ്റ് ഓഫീസ് മന്ത്രി റേച്ചൽ റീവ്സ് പറഞ്ഞു.

ഡിസംബർ 31 നകം ഒരു കരാറിലെത്താൻ സാധിക്കുന്നില്ലെങ്കിൽ, യുകെയ്ക്കും യൂറോപ്യൻ യൂണിയനും പരസ്പരം ചരക്കുകളിൽ ഇറക്കുമതി നിരക്കുകൾ ഏർപ്പെടുത്താം. വ്യാപാര കരാറില്ലാതെ യൂറോപ്യൻ യൂണിയൻ കസ്റ്റംസ് യൂണിയനും സിംഗിൾ മാർക്കറ്റും ഉപേക്ഷിക്കുന്നത് അടുത്ത വർഷം ദേശീയ വരുമാനത്തിൽ 2% കുറവുണ്ടാക്കുമെന്ന് യുകെ ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി അറിയിച്ചു. മുഖാമുഖമുള്ള കൂടിക്കാഴ്ചയിൽ ഒരു കരാർ നേടിയെടുത്ത് രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ബോറിസ് ജോൺസൻ ഒരുങ്ങുമെന്ന പ്രതീക്ഷ പൊതുജനങ്ങൾക്കുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിൽ വൻ മയക്കുമരുന്ന് കടത്ത് കണ്ടെത്തി. നൂറു മില്യൺ പൗണ്ടിൻെറ കൊക്കയിനാണ് പിടിച്ചെടുത്തത്. രണ്ടുമാസത്തിനുള്ളിൽ ലണ്ടൻ ഗ്രേറ്റ് വെയിൽ നിന്ന് കണ്ടെത്തിയ രണ്ടാമത്തെ വലിയ മയക്കുമരുന്ന് വേട്ടയിൽ കണ്ടെത്തിയത് ഒരു ടൺ കൊക്കെയിനാണ്. ബനാന പൾപ്പിനുള്ളിലൊളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. കൊളംബിയയിൽ നിന്ന് ബെൽജിയത്തിലേയ്ക്ക് അയച്ച കണ്ടെയ്നറിൽ നിന്നാണ് ബോർഡർ ഫോഴ്സ് മയക്കുമരുന്ന് കണ്ടെടുത്തത്.

മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്ക് വളം വെച്ചു കൊടുക്കുന്നതും ജീവിതങ്ങളെ നശിപ്പിക്കുകയും ചെയ്യുമെന്ന് അഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. മയക്കുമരുന്ന് വേട്ടയിലൂടെ യുകെയിലെയും വിദേശത്തെയും കുറ്റവാളികൾക്ക് ശക്തമായ സന്ദേശം നൽകാൻ സാധിച്ചുവെന്ന് അവർ കൂട്ടിച്ചേർത്തു. യുകെയിലേയ്ക്ക് മയക്കു മരുന്ന് വരുന്നത് തടയാൻ സാധ്യമായ എല്ലാം ചെയ്യാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു.

അടുത്തയിടെ കണ്ടെത്തിയ മയക്കുമരുന്ന് കേസുകൾ തമ്മിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നതിനാൽ നാഷണൽ ക്രൈം ഏജൻസി രണ്ടു കേസുകളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ചവരുടെ അന്തിമലക്ഷ്യം യുകെ അല്ലെങ്കിലും കുറച്ചെങ്കിലും രാജ്യത്ത് വിറ്റഴിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു എന്നാണ് കരുതപ്പെടുന്നത്.