സ്വന്തം ലേഖകൻ
ലണ്ടൻ : സർക്കാരിന്റെ കൊറോണ വൈറസ് സഹായ പദ്ധതികൾക്ക് യോഗ്യതയില്ലാത്ത ആളുകൾക്ക് സഹായം നൽകണമെന്ന പുതിയ അപേക്ഷ ചാൻസലർ റിഷി സുനക് നിരസിച്ചു. എല്ലാ പ്രധാന പാർട്ടികളിലെയും 220 എംപിമാർ ഉൾപ്പെടെ 250,000 ൽ അധികം ആളുകൾ ഒപ്പിട്ട നിവേദനം സമർപ്പിച്ചതിനെത്തുടർന്ന് പദ്ധതികൾ വീണ്ടും പുനഃപരിശോധിക്കുവാനുള്ള സമർദ്ദത്തിലായിരുന്നു സുനക്. നിവേദനത്തിന് പിന്നിൽ എക്സ്‌ക്ലൂഡഡ് യുകെ എന്ന സംഘടനയാണ്. ഫർലോഫ് സ്കീമിലോ സമാനമായ പദ്ധതികളിലോ ഉൾപ്പെടാത്ത മുപ്പതു ലക്ഷം ആളുകൾ ഉണ്ടെന്ന് അവർ കണക്കാക്കി. പലരും പുതുതായി സ്വയംതൊഴിൽ ചെയ്യുന്ന തൊഴിലാളികളും ചെറുകിട ബിസിനസ്സ് ഉടമകളുമാണ്. യാതൊരു സഹായവുമില്ലാത്തതിനാൽ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് അവർ കടന്നുപോകുന്നത്.
പാർലമെന്റിന്റെ ട്രഷറി കമ്മിറ്റിയിൽ ഹാജരാകുന്നതിന് മുമ്പ് എസ്എൻപി എംപി അലിസൺ തെവ്‌ലിസിനോട് പ്രചാരണത്തെപറ്റി സുനക്ക് ചോദിക്കുകയുണ്ടായി. പാർലമെന്റ് അംഗങ്ങളിലെ മൂന്നിലൊന്ന് ആളുകളും ഇപ്പോൾ എക്സ്‌ക്ലൂഡഡ് യുകെയിൽ അംഗങ്ങളാണ് എന്ന് അലിസൺ പറഞ്ഞു. സഹായമില്ലാതെ കഴിയുന്ന തൊഴിലാളികളെ പിന്തുണയ്ക്കാനുള്ള നടപടികൾ സർക്കാർ ആവിഷ്ക്കരിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. “ഭാവിയിലേക്കുള്ള ജോലികൾ പരിരക്ഷിക്കാനും തൊഴിലാളികളെ പിന്തുണയ്ക്കാനും ഞങ്ങൾ ഇപ്പോൾ ശ്രമിക്കുകയാണ്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച നയങ്ങൾ നടപ്പിലാക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ.” സുനക് വ്യക്തമാക്കി. ചില ഗ്രൂപ്പുകളെ അയോഗ്യരാക്കുന്നത് ന്യായമാണെന്ന് സർക്കാർ കണ്ടെത്തിയതിന്റെ കാരണങ്ങൾ ചാൻസലർ നേരത്തെ ചർച്ച ചെയ്തിരുന്നു. ജൂണിലെ ട്രഷറി കമ്മിറ്റിയുടെ ഒരു റിപ്പോർട്ട് പറയുന്നത് പത്തു ലക്ഷത്തിലധികം ആളുകൾ ഏതെങ്കിലും തരത്തിലുള്ള വരുമാന സഹായത്തിന് യോഗ്യരല്ല എന്നാണ്. എല്ലാ ജോലികളെയും സംരക്ഷിക്കാൻ സാധിക്കില്ലെന്ന് ചാൻസലർ മുമ്പ് വ്യക്തമാക്കിയിരുന്നു.
അതേസമയം തൊഴിൽ നഷ്ടം ഒഴിവാക്കാൻ ബാങ്കുകൾ ‘സ്റ്റുഡന്റ് ലോൺ സ്റ്റൈൽ’ പദ്ധതി നിർദ്ദേശിച്ചു. സർക്കാർ പിന്തുണയുള്ള വായ്പകളുടെ തിരിച്ചടവിന് സാധിക്കുന്നില്ലെങ്കിൽ അടുത്ത വർഷം 800,000 ബിസിനസുകൾ വരെ തകരാറിലാകുമെന്ന് യുകെ ബാങ്കുകൾ ഭയപ്പെടുന്നു. കൊറോണ വൈറസ് ലോണുകളെ പത്തു വർഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന രീതിയിലുള്ള നികുതി കടമായി മാറ്റാൻ കഴിയുന്ന ഒരു വിദ്യാർത്ഥി വായ്പ തരത്തിലുള്ള പദ്ധതിയാണ് നിർദേശിച്ചത്. എച്ച്എം റവന്യൂ, കസ്റ്റംസ് എന്നിവയാണ് പദ്ധതി നടപ്പാക്കേണ്ടതെന്ന് ബാങ്കുകൾ ആഗ്രഹിക്കുന്നു. ബാങ്കിംഗ് വ്യവസായ ലോബി ഗ്രൂപ്പായ ദി സിറ്റി യുകെ ഒരു “യുകെ റിക്കവറി കോർപ്പറേഷൻ” രൂപീകരിക്കാൻ നിർദ്ദേശിക്കുന്നു. ഇതിലൂടെ കമ്പനികൾക്ക് അവരുടെ ഹ്രസ്വകാല കടങ്ങളെ എച്ച്‌എംആർസിയ്ക്ക് ദീർഘകാല സാമ്പത്തിക ബാധ്യതയായി പരിവർത്തനം ചെയ്യാനും ആവശ്യത്തിന് പണം സമ്പാദിക്കുമ്പോൾ കടം തിരിച്ചടയ്ക്കാനും കഴിയും. ലക്ഷക്കണക്കിന് കമ്പനികളിൽ യുകെ സർക്കാർ നേരിട്ടുള്ള ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിനേക്കാൾ മെച്ചപ്പെട്ട പദ്ധതിയാണിതെന്ന് ബാങ്കുകൾ അഭിപ്രായപ്പെടുന്നു.
സ്വന്തം ലേഖകൻ
മജോർക്ക :- മനപ്പൂർവമായി റസ്റ്റോറന്റിൽ വെച്ച് ജനങ്ങൾക്ക് നേരെ ചുമയ്ക്കുകയും, കൊറോണ ബാധ പകർത്തുവാൻ ശ്രമിക്കുകയും ചെയ്ത ബ്രിട്ടീഷ് ടൂറിസ്റ്റ് മജോർക്കൻ തലസ്ഥാനമായ പാൽമയിൽ അറസ്റ്റിലായി. ദൃക്സാക്ഷികൾ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് 43 കാരനായ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സമയത്ത് ഇദ്ദേഹം മാസ്ക് ഉപയോഗിച്ചിരുന്നില്ല. അതോടൊപ്പം തന്നെ അദ്ദേഹം മദ്യപിച്ചിരുന്നതായും പോലീസ് അധികൃതർ രേഖപ്പെടുത്തി. തിങ്കളാഴ്ചയാണ് ഇദ്ദേഹം പാൽമയിലെ ഏറ്റവും തിരക്കേറിയ സ്ട്രീറ്റിൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താൻ ശ്രമിച്ചത്.
ഇദ്ദേഹം സ്ട്രീറ്റിലെ പല റെസ്റ്റോറന്റുകൾക്കിടയിലൂടെ നടക്കുകയും, ആളുകൾക്ക് നേരെ ചുമയ്ക്കുകയും ചെയ്തു. അദ്ദേഹത്തെ പുറത്താക്കാൻ ശ്രമിച്ച ഒരു റസ്റ്റോറന്റ് ഉടമയ്ക്ക് നേരെയും മനപ്പൂർവമായി ഇദ്ദേഹം ചുമച്ചു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തതായി പോലീസ് അധികൃതർ അറിയിച്ചു. തനിക്ക് കൊറോണ ബാധ ഉണ്ടെന്ന് ഇദ്ദേഹം ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു.
ഇദ്ദേഹത്തെ കൊറോണ പരിശോധനയ്ക്ക് വിധേയനാക്കിയതായി പോലീസ് അധികൃതർ അറിയിച്ചു. എന്നാൽ റിസൾട്ട് നെഗറ്റീവ് ആണ്. മദ്യപിച്ചിരുന്നതിനാലാവാം ഇദ്ദേഹത്തിന്റെ ഈ പെരുമാറ്റം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റിസൾട്ട് നെഗറ്റീവ് ആയതിനാൽ അധികം നടപടികൾ ഉണ്ടാവുകയില്ല എന്നും പ്രതീക്ഷിക്കുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടീഷ് ജനതയ്ക്ക് മാസ്കിനോടുള്ള വൈമുഖ്യം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് പോലീസും കടയുടമകളും തുറന്നു സമ്മതിക്കുന്നു. മാസ്ക് ധരിക്കൽ അത്യാവശ്യമാണെന്നും അതിനായി വേണ്ടിവന്നാൽ പോലീസിനെ നിയോഗിക്കുമെന്നും കോമൺസിൽ സംസാരിക്കുന്നതിനിടെ മാറ്റ് ഹാൻകോക്ക് പറഞ്ഞു. കോവിഡ് ബാധിക്കുന്ന സാധാരണക്കാരെ അപേക്ഷിച്ച് കട ഉടമകൾ സഹായികൾ എന്നിവർക്ക് 75 ശതമാനം സാധ്യത കൂടുതലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 24 മുതൽ മാത്രമേ ഫെയ്സ് മാസ്ക് ധരിച്ചു കൊണ്ട് വേണം പൊതുനിരത്തിൽ ഇറങ്ങാൻ എന്ന നിയമം പ്രാബല്യത്തിൽ വരികയുള്ളൂ. എന്നാൽ ഇതുസംബന്ധിച്ച് മുതിർന്ന പോലീസ് മേധാവികൾ ഗവൺമെന്റിനോട് അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ രാത്രിയിലാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയതെങ്കിലും പൂർണമായും നടപ്പിലാക്കാൻ കുറച്ചുകൂടി സമയം വേണ്ടിവരും എന്ന് നാഷണൽ പോലീസ് ചീഫ് കൗൺസിൽ ചെയർമാനായ മാർട്ടിൻ ഹെവിറ്റ് പറഞ്ഞു. നിയമം നടപ്പിൽ വരുത്തണമെങ്കിൽ പൊതു ജനങ്ങളോടൊപ്പം കടയുടമകളുടെയും അകമഴിഞ്ഞ സഹകരണം വേണ്ടിവരും. ഒരുപക്ഷേ പോലീസിനെക്കാൾ അധികമായി അവർക്കായിരിക്കും ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുക. മെട്രോപൊളിറ്റൻ പോലീസ് ഫെഡറേഷൻ ചെയർമാനായ കെൻ മാർഷ് പറയുന്നു ” ഇത് തികച്ചും അസംബന്ധങ്ങൾ നിറഞ്ഞ ഒരു നിയമമാണ്. ഇത് നടപ്പാക്കണമെങ്കിൽ പോലീസിനേക്കാൾ അധികമായി കടയുടമകൾ തന്നെ രംഗത്തിറങ്ങേണ്ടി വരും. ഓരോ കടയുടെ മുന്നിലും ഓരോ പോലീസിനെ നിർത്താൻ ആവില്ലല്ലോ. അത്രയധികം അംഗസംഖ്യ നമ്മുടെ സേനയ്ക്ക് ഇല്ല എന്ന് തന്നെയാണ് കാരണം. മാസ്ക് ധരിക്കാതെ ഒരാൾ കടയിൽ പ്രവേശിച്ചാൽ അയാളെ കയറ്റാതിരിക്കുക എന്നതാണ് കടയുടമകൾക്ക് ചെയ്യാനുള്ളത്, അതിനുപകരം പോലീസിനെ വിളിച്ചു വരുത്താൻ തുടങ്ങിയാൽ കാര്യങ്ങൾ കൈവിട്ടു പോകും”. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് 100 പൗണ്ട് വരെ പിഴയടയ്ക്കാൻ കാരണമാവും.
ഇതിനെ സംബന്ധിച്ച് കൃത്യമായ നിർദ്ദേശങ്ങൾ ഒന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും, ഈ വിഷയത്തിൽ തങ്ങളുടെ പരിപൂർണ്ണ സഹകരണം ഉണ്ടാകുമെന്നും വ്യാപാരി വ്യവസായി സമൂഹത്തിന്റെ പ്രതിനിധികൾ പറയുന്നു. നിയമം എങ്ങനെയാണ് നടപ്പിൽ വരുത്തേണ്ടത് എന്ന് കൃത്യമായ നിർദ്ദേശങ്ങളും അതിനനുസരിച്ചുള്ള ഉപകരണങ്ങളും ലഭ്യമാക്കിയാൽ പുതിയ നിയമത്തെ തങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നുവെന്ന് ഷോപ്പ് കീപേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പറഞ്ഞു.
എന്നാൽ പുതിയ പോളിസിക്ക് എതിരായി സ്വൈൻ രംഗത്തുവന്നിട്ടുണ്ട്. ടോറി പാർട്ടിയിലെ ചിലരും ജനങ്ങൾക്ക് താല്പര്യമില്ലാത്ത ഒരു നിയമം അടിച്ചേൽപ്പിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ്. മാസ്കിനെ ഫേസ്നാപ്പീസ് പോലെയുള്ള പരിഹാസപേരുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്ന യുവജനങ്ങളും ബ്രിട്ടണിൽ കുറവല്ല. ലോക് ഡൗൺ ഉയർത്തിയെങ്കിലും, ജനങ്ങൾ ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല. ഇപ്പോൾ ഷോപ്പിങ് മാളുകളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും തിരക്ക് കോറോണ മഹാമാരിക്ക് മുൻപ് ഉണ്ടായിരുന്നതിന് അപേക്ഷിച്ച് വളരെ കുറവാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് പകർച്ചവ്യാധിയെ സംബന്ധിച്ച് ഭാവിയിൽ ഒരു സ്വന്തന്ത്ര അന്വേഷണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. എന്നാൽ ഇപ്പോൾ അതിനായി സമയം മാറ്റിവയ്ക്കുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എന്താണ് സംഭവിച്ചതെന്നറിയാൻ ഭാവിയിൽ ഒരു സ്വതന്ത്ര അന്വേഷണം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആക്ടിംഗ് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജോൺസൺ. “ബോറിസ് ജോൺസന് കീഴിൽ ലോകത്തിലെ ഏറ്റവും മോശമായ മരണനിരക്കും യൂറോപ്പിൽ വച്ച് ആരോഗ്യ-പരിപാലന തൊഴിലാളികളുടെ ഏറ്റവും മോശം മരണനിരക്കും നാം അനുഭവിച്ചു. അടിയന്തര സ്വതന്ത്ര അന്വേഷണം നടത്തണമെന്ന എന്റെ ആവശ്യം അദ്ദേഹം മുമ്പ് നിരസിച്ചിരുന്നു. ” ചോദ്യോത്തരവേളയിൽ എഡ് അറിയിച്ചു. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന ഈ ഘട്ടത്തിൽ ഒരന്വേഷണത്തിന് ഒരുങ്ങുന്നില്ലെന്നാണ് ജോൺസൺ മറുപടി നൽകിയത്.
ഈ ശൈത്യകാലത്ത് രോഗം വീണ്ടും പൊട്ടിപുറപ്പെടുമെന്നും 120,000 മരണങ്ങൾ ഉണ്ടായേക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമന്ത്രി ഈ റിപ്പോർട്ട് പഠിച്ചിട്ടുണ്ടോയെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ചോദിച്ചു. ശൈത്യകാലത്തെ രോഗവ്യാപനത്തെ നേരിടാൻ പരിശോധനയും ട്രെയിസിംഗും ഗണ്യമായി വികസിപ്പിക്കേണ്ടതുണ്ട്.” സ്റ്റാർമർ കൂട്ടിച്ചേർത്തു. വാഗ്ദാനം ചെയ്തതുപോലെ സർക്കാരിന്റെ ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റം പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “നമ്മുടെ ടെസ്റ്റ്, ട്രേസ് സിസ്റ്റം ലോകത്തിലെ മറ്റേതൊരു സിസ്റ്റത്തേക്കാളും മികച്ചതാണ്. ഈ ശൈത്യകാലത്ത് രണ്ടാമത്തെ തരംഗം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കും.” ജോൺസൺ മറുപടി നൽകി.
സർക്കാരിനെ പിന്തുണയ്ക്കുന്നതിൽ നിന്ന് ലേബർ പാർട്ടി നേതാവ് നിരന്തരം മാറുന്നതായി ജോൺസൺ ആരോപിച്ചു. ഇപ്പോൾ ഒരു പൊതുഅന്വേഷണം നടത്താൻ പ്രധാനമന്ത്രി ഒരുങ്ങണമെന്ന് സഖ്യകക്ഷി ഗ്രൂപ്പിന്റെ അധ്യക്ഷനായ ലെയ്‌ല മൊറാൻ അറിയിച്ചു. “പാഴാക്കാൻ സമയമില്ല. ഈ ശൈത്യകാലത്ത് ഉണ്ടായേക്കാവുന്ന രണ്ടാം ഘട്ട രോഗവ്യാപനത്തിന് മുന്നോടിയായി ഈ പ്രതിസന്ധിയിൽ നിന്ന് പാഠങ്ങൾ പഠിക്കണം.” അവർ കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
ലണ്ടൻ : ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് സന്തോഷകരമായ വാർത്തയുമായി ബാങ്ക് ഓഫ് ഇംഗ്ളണ്ട് . സാമ്പത്തിക ഗവേഷണങ്ങളെപ്പറ്റിയുള്ള വാർത്തകളും , വിവരങ്ങളും , വസ്തുതകളും , ശേഖരിക്കുന്ന ബ്ലൂംബെർഗിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം യുകെ ഗവണ്മെന്റ് ക്രിപ്റ്റോ കറൻസികളോട് കൂടുതൽ അടുക്കുന്നു . ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി യുകെ സെൻട്രൽ ബാങ്കിന്റെ ഡിജിറ്റൽ കറൻസിയെപ്പറ്റി സൂചന നൽകി . തിങ്കളാഴ്ച നടന്ന സാമ്പത്തിക കാര്യങ്ങളെപ്പറ്റിയുള്ള ഒരു വെബിനാറിൽ ഡിജിറ്റൽ കറൻസിക്ക് സാമ്പത്തിക രംഗത്തുള്ള പ്രസക്തിയെക്കുറിച്ച് ബെയ്‌ലി ചർച്ച ചെയ്തു .
” ഇപ്പോൾ ഉപയോഗിക്കുന്ന കറൻസികളുടെ ഡിജിറ്റൽ പതിപ്പുകൾ സൃഷ്ടിക്കണോ എന്ന ആലോചനയിലാണ് ബാങ്ക് ഓഫ് ഇംഗ്ളണ്ട് . കുറച്ച് വർഷങ്ങൾക്കുള്ളിൽ ഞങ്ങൾ ഡിജിറ്റൽ കറൻസിയിലേക്ക് നീങ്ങുമെന്ന് ഞാൻ കരുതുന്നു . ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡിജിറ്റൽ കറൻസി സൃഷ്ടിക്കണമോ എന്ന ചോദ്യത്തിലേക്ക് ഞങ്ങൾ നോക്കുകയാണ് . സമൂഹത്തിലും , പേയ്‌മെന്റ് സംവിധാനങ്ങളിലും വലിയ സ്വാധീനം ചെലുത്താൻ ഡിജിറ്റൽ കറൻസികൾക്ക് കഴിയും.” വെബിനാറിൽ സംസാരിച്ച ആൻഡ്രൂ ബെയ്‌ലി പറഞ്ഞു.
ഡിജിറ്റൽ കറൻസികളെക്കുറിച്ച് ഗവേഷണം നടത്തുന്ന സെൻട്രൽ ബാങ്കുകൾക്ക് ഒപ്പം തങ്ങളും ഉണ്ടെന്ന് ജനുവരിയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെളിപ്പെടുത്തിയിരുന്നു . എങ്ങനെയാണ് ഒരോ രാജ്യത്തിന്റെ നിയമപരിധിയിൽ നിന്നുകൊണ്ട് ഡിജിറ്റൽ കറൻസികളെ നടപ്പിലാക്കാൻ കഴിയുന്നത് എന്ന് മനസ്സിലാക്കുവാനും , ആശയങ്ങൾ പരസ്പരം പങ്ക് വയ്ക്കുവാനുമാണ് പല രാജ്യങ്ങൾ ഒന്നിച്ചുള്ള ഗവേഷണങ്ങൾ നടത്തുന്നത് . ലോകത്തെ സാമ്പത്തിക ശക്തിയുടെ കേന്ദ്രങ്ങളായ ബാങ്ക് ഓഫ് ക്യാനഡ , ബാങ്ക് ഓഫ് ജപ്പാൻ , യൂറോപ്യൻ സെൻട്രൽ ബാങ്ക് , സെവറീജിസ് റിക്സ് ബാങ്ക് സ്വീഡൻ , സ്വിസ് നാഷണൽ ബാങ്ക് , ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെൻറ് തുടങ്ങിയവരാണ് ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്താൻ തയ്യാറാകുന്ന ഗ്രൂപ്പിലുള്ള മറ്റ് രാജ്യങ്ങൾ .
ബ്ലോക്ക് ചെയിനിന്റെ സഹായത്താൽ ക്രിപ്റ്റോ ഗ്രാഫിക്ക് സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്ന ക്രിപ്റ്റോ കറൻസികളെപ്പറ്റി പഠിക്കുവാൻ മില്യൻ കണക്കിന് പണമാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ഓരോ രാജ്യങ്ങളും ചിലവഴിച്ചിരുന്നത് . യുകെയിലെ സാമ്പത്തിക കാര്യങ്ങളെ നിയന്ത്രിക്കുന്ന സ്ഥാപനമായ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ഓഫ് യുകെ ( F C A ) ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്ക് വേണ്ട ക്ര്യത്യമായ നിർദ്ദേശങ്ങൾ നൽകുവാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു .
ഡിജിറ്റൽ കറൻസി എന്നത് ഇപ്പോഴത്തെ നോട്ടുകൾക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന മറ്റൊരു സാമ്പത്തിക വിനിമയ മാർഗ്ഗമായി മാറുമെന്ന് ഉറപ്പാണ് . അതായത് ഇപ്പോഴത്തെ ഫിയറ്റ് കറൻസികളായ പൗണ്ട് , ഡോളർ , റുപ്പി പോലെയുള്ള നാണയങ്ങൾ സൂക്ഷിക്കുന്നത് പോലെ തന്നെ ഡിജിറ്റൽ കറൻസികളും ഓരോ ബാങ്കുകളുടെയും അകൗണ്ടുകളിൽ സൂക്ഷിക്കുവാനും , മറ്റ് എല്ലാ മേഖലകളിലും സാധാരണ കറൻസികളെ പോലെ ഉപയോഗപ്പെടുത്തുവാനും കഴിയും .
ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഡിസംബർ 31 നു ശേഷം ബ്രിട്ടണിലെ മൊബൈൽ സർവീസ് പ്രൊവൈഡർമാർ ഹുവെയ്‌യുടെ 5 ജി കിറ്റുകൾ വാങ്ങരുതെന്ന നിർദ്ദേശമാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. 2027 ഓടു കൂടി ചൈനീസ് കമ്പനികളുടെയെല്ലാം കിറ്റുകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ഡിജിറ്റൽ സെക്രട്ടറി ഒലിവർ ഡോഡെൻ ആണ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിനാൽ ആണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്നാണ് പൊതുവേയുള്ള നിഗമനം. എന്നാൽ ഇത്തരത്തിൽ ഹുവെയ്‌യുടെ 5 ജി സേവനങ്ങൾ നിരോധിക്കുന്നത് നിലവിലുള്ള ഇന്റർനെറ്റ് സ്പീഡിനെയും മറ്റും സാരമായി ബാധിക്കും.
ഇത്തരമൊരു തീരുമാനം ബ്രിട്ടനെ പുറകോട്ടടിക്കുമെന്ന് കമ്പനി അധികൃതർ പ്രതികരിച്ചു. ബ്രിട്ടന്റെ ഈ തീരുമാനം കമ്പനിയെ ഒരുതരത്തിലും ബാധിക്കുകയില്ലെന്നും അവർ രേഖപ്പെടുത്തി. ബ്രിട്ടനിലെ ചൈനീസ് അംബാസിഡറും ബ്രിട്ടന്റെ ഈ തീരുമാനത്തെ അപലപിച്ചു. ബ്രിട്ടനിലെ തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു. ദേശീയ സുരക്ഷയ്ക്ക് ഇത്തരം തീരുമാനങ്ങൾ അത്യന്താപേക്ഷിതം ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പ്രതികരിച്ചു.
തീരുമാനം പുനഃപരിശോധിക്കാൻ സാധ്യതയില്ല എന്നാണ് പ്രാഥമിക നിഗമനം. 1600 ഓളം പേർക്ക് ഹുവെയ് ബ്രിട്ടനിൽ ജോലി നൽകുന്നുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ഇത്തരമൊരു തീരുമാനത്തിന് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്.
ഹണ്ടിങ്ടൺ ഹിൻജിങ്ബ്രൂക്ക് ഹോസ്പിറ്റലിലെ കൺസൽട്ടന്റായിരുന്ന
ഡോ. അനിത മാത്യൂസ് ശങ്കരത്തിൽ(59) ആണ്ഇന്നലെ വൈകിട്ട് വിടവാങ്ങിയത്. ഇതേ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർ ജോൺ മാത്യൂസ് ആണ് ഭർത്താവ്. പത്തനംതിട്ട കുമ്പഴയാണ് സ്വദേശം. രണ്ടു മക്കളാണ്.
പരേതയുടെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ മലയാളംയുകെ ന്യൂസും പങ്കു ചേരുന്നു.
ദീപ പ്രദീപ് , ന്യൂസ് ഡെസ്ക് മലയാളം യുകെ
മനുഷ്യരാശിയുടെ എല്ലാ ശീലങ്ങളെയും തകിടം മറിച്ചുകൊണ്ടുള്ള ഒരു രോഗം സമൂഹവ്യാപനത്തിലേക്ക് കടക്കുന്ന ഒരവസ്ഥയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. വ്യവസായം, ടൂറിസം, പൊതുഗതാഗതം എന്നിങ്ങനെയുള്ള ഏതു മേഖലയെക്കാളും പ്രതിസന്ധി ഉടലെടുത്ത മേഖലയാണ് വിദ്യാഭ്യാസം.
ഇതിനുമുമ്പും പകർച്ചവ്യാധികൾ വിദ്യാഭ്യാസമേഖലയെ ബാധിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും,ഇന്നത്തെ അവസ്ഥയോളം രൂക്ഷമല്ലായിരുന്നു അവയൊന്നും. യുനെസ്കോ പുറത്തുവിട്ട കണക്കനുസരിച്ചു ലോകത്തെ വിദ്യാർത്ഥി ജനസംഖ്യയുടെ പകുതിയിലധികം ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്താണ് .ഈ പശ്ചാത്തലത്തിൽ, സാമ്പത്തിക പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെ കേരള സി.ബി.എസ്.സി മാനേജ്‌മെന്റ് പുതിയ ഫീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഈ തീരുമാനത്തോടും ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളോടും പല സ്കൂൾ മാനേജ്‌മെന്റുകളും കണ്ണടയ്ക്കുകയാണ്.
ഓൺലൈൻ ക്ലാസ്സ് എടുക്കുന്ന ടീച്ചേഴ്സിന് ശമ്പളം കൊടുക്കണമെന്നുള്ള ന്യായമാണ് ഫീസ് പിരിച്ചെടുക്കുന്നതിന് പല സ്വകാര്യ സ്കൂൾ മാനേജ്‍മെന്റുകൾക്കുമുള്ള ന്യായീകരണം. മലയാളം യുകെയുടെ അന്വേഷണത്തിൽ അൺ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ അധ്യാപകർക്കുള്ള സാലറി ഗണ്യമായി വെട്ടിക്കുറച്ചിരിയ്ക്കുകയാണ്. പക്ഷെ ഫീസ് ഇനത്തിൽ ഒരു വെട്ടികുറവിനും ഇവർ തയാറായില്ല. ഓൺലൈൻ ക്ലാസ്സ് എടുക്കാൻ ഇന്റെർനെറ്റിൻെറ ചിലവ് വരെ സ്വന്തം കൈയിൽ നിന്ന് എടുക്കേണ്ട ഗതികേടിലാണ് പല സ്വകാര്യ സ്‌കൂളുകളിലെയും അധ്യാപകർ. ശരിയായ നെറ്റ് കണക്ഷൻ ഇല്ലാത്തതിനാൽ ടെറസ്സിലും പറമ്പിലും പോയി ക്ലാസ്സെടുക്കേണ്ട ഗതികേടിലാണ് പല അധ്യാപകരും. സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ വൈഷമ്യങ്ങൾ ഗവൺമെന്റും കണ്ടില്ലെന്ന് നടിക്കുകയാണ്.
സാമാന്യയുക്തിയ്ക്ക് നിരക്കാത്ത രീതിയിൽ വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തുന്ന കുട്ടികളുടെ മേൽ സ്വിമ്മിങ് ചാർജ് വരെ ഈടാക്കിയ സ്കൂളുകൾ കേരളത്തിൽ ഉണ്ട്. അധ്യയനം പഴയഗതിയിൽ എന്ന് തുടങ്ങും എന്ന ആശങ്ക വിദ്യാർത്‌ഥികളുടെയിടയിലും മാതാപിതാക്കളുടെയിടയിലും നിലനിൽക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ആനുവൽ ഫീയും നീന്തൽ ഫീയും എന്തിന്റെ പേരിൽ നൽകണമെന്ന ആശങ്കയിലാണ് രക്ഷകർതൃ സമൂഹം.
സ്വന്തം ലേഖകൻ
ഡോൺകാസ്റ്റർ : പോലീസ് അന്വേഷണങ്ങൾക്കിടയിലും ഡോൺകാസ്റ്ററിൽ കൊലപാതകങ്ങൾ ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. സൗത്ത് യോർക്ക്‌ഷെയറിലെ ഡോൺകാസ്റ്ററിൽ കഴിഞ്ഞ ഏഴ് ആഴ്ചയ്ക്കിടയിൽ അഞ്ച് സ്ത്രീകളാണ് മരിച്ചത്. എല്ലാം കൊലപാതകമാണെന്ന് പോലീസ് പറയുന്നു. അമൻഡ സെഡ്‌വിക്, മിഷേൽ മോറിസ്, ആമി-ലിയാൻ സ്ട്രിംഗ്ഫെലോ, ക്ലെയർ ആൻഡേഴ്സൺ എന്നിവരും പേരറിയാത്ത ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇത് ജനരോക്ഷത്തിലേക്ക് വഴി തുറന്നെങ്കിലും കൊലപാതകങ്ങൾ തമ്മിൽ ബന്ധമൊന്നും ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതിനാൽ തന്നെ ഒരു സീരിയൽ കില്ലർ സാധ്യത പോലീസ് തള്ളിക്കളഞ്ഞു. “ഈ കേസുകളെല്ലാം ഓരോന്നോരോന്നായി ആണ് അന്വേഷിക്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിൽ നടന്ന ഈ കൊലപാതകങ്ങൾ തമ്മിൽ ബന്ധമില്ല.” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുകയുണ്ടായി. എന്നിരുന്നാലും, സൗത്ത് യോർക്ക്ഷെയർ പട്ടണത്തിൽ അസാധാരണമാംവിധം കൊലപാതകകേസുകൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഏഴ് ആഴ്ചയിലെ അഞ്ച് സംഭവങ്ങൾ കഴിഞ്ഞ വർഷത്തെ നരഹത്യ നിരക്കിനേക്കാൾ ആനുപാതികമായി വളരെ കൂടുതലാണ്.
നാല് മരണങ്ങൾക്ക് ശേഷം വിമൻസ് ലൈവ്സ് മാറ്റർ നടത്തിയ പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സൗത്ത് യോർക്ക്ഷെയറിൽ 2019 ൽ 23 കൊലപാതകങ്ങൾ രേഖപ്പെടുത്തിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 2020 മെയ് 19 ന് രാത്രി 11 മണിയോടെ അസ്കെർനിലെ വീട്ടിൽ വെച്ചാണ് 49 കാരിയായ അമാൻഡ സെഡ്‌വിക്കിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകിയെന്ന് സംശയിച്ച് 48 കാരനെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. സെഡ് വിക്കിന്റെ മൃതദേഹം കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷം സ്റ്റെയിൻഫോർത്തിലെ വീട്ടിൽ വെച്ച് 52 കാരിയായ മിഷേൽ മോറിസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്നു ദിവസത്തിന് ശേഷം മിഷേൽ മരിച്ചു. 47 നും 33 നും ഇടയിൽ പ്രായമുള്ള രണ്ട് പുരുഷന്മാരെയും 24 കാരിയായ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും തുടർന്ന് ജാമ്യത്തിൽ വിടുകയായിരുന്നു.
ജൂൺ 5നാണ് ആമി-ലിയാൻ സ്ട്രിംഗ്ഫെലോ എന്ന 26കാരി കൊല്ലപ്പെടുന്നത്. ഈ കൊലപാതകത്തിന് മൂന്നു ദിവസങ്ങൾക്കു ശേഷം മെക്‌സ്‌ബറോയിൽ വച്ചു 28കാരി കൊല്ലപ്പെടുകയുണ്ടായി. പേരുവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പോലീസ് അന്വേഷണത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഡോൺകാസ്റ്ററിലെ വീട്ടിൽ വച്ചു ക്ലെയർ ആൻഡേഴ്സണെ (35) അബോധാവസ്ഥയിൽ കണ്ടെത്തിയത്. എന്നാൽ സംഭവസ്ഥലത്ത് വച്ചുതന്നെ അവർ മരണമടഞ്ഞെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ നിന്ന് പ്രധാന വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. സംഭവസ്ഥലത്ത് വെച്ച് 38കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡോൺകാസ്റ്ററിൽ താമസിക്കുന്ന ജനങ്ങൾക്ക് ഈ മരണങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നതായി ഡോൺകാസ്റ്റർ ഡിസ്ട്രിക്ട് കമാൻഡർ ചീഫ് സൂപ്രണ്ട് ഷോൺ മോർലി പറഞ്ഞു. വിപുലമായ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
ബ്രിട്ടനിലെ ബോൾട്ടണിൽ മലയാളി വിദ്യാർത്ഥിനി മരണമടഞ്ഞു. ബോൾട്ടണിൽ താമസിക്കുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി ബോൾട്ടണിൽ താമസിക്കുന്ന സണ്ണി ചാക്കോയുടെയും വത്സമ്മയുടെയും മകൾ ഈവലിൻ ചാക്കോ (16 ) ആണ് മരണമടഞ്ഞത്. ജി സി എസ് സി വിദ്യാർത്ഥിനിയാണ്. അസുഖ ബാധിതയായി രണ്ട് ദിവസം മുൻപാണ് ഈവലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈവലിന്റെ അപ്രതീക്ഷിത വേർപാട് ഇവിടെയുള്ള മലയാളി സമൂഹത്തെ ആകെ വേദനിപ്പിച്ചിരിക്കുകയാണ്.
ഈവലിന്റെ സംസ്കാരം യുകെയിൽ തന്നെ നടത്തുവാനാണ് തീരുമാനം എന്ന് അറിയുന്നു. കൂടുതൽ വിവരങ്ങള് പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഈവലിന്റെ വേർപാടിൽ ദുഖാർത്തരായ ബന്ധുമിത്രാദികളെ മലയാളം യുകെയുടെ അനുശോചനങ്ങൾ അറിയിക്കുന്നു.