Main News

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലോക്ക്ഡൗണിന് ശേഷമുള്ള പ്രാദേശിക നിയന്ത്രണങ്ങൾ വിജയിപ്പിക്കുന്നതിന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ചു. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഗവൺമെൻറ് പ്രവർത്തനങ്ങളെക്കുറിച്ച് നാളെ എംപിമാരുടെ അഭിപ്രായം രേഖപ്പെടുത്താൻ ഇരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി മുന്നേറാം എന്ന ആഹ്വാനം ചെയ്തത്. അതോടൊപ്പംതന്നെനിയന്ത്രണങ്ങളുടെ ആവശ്യകത ബോധ്യപ്പെടുത്താനായി വൈറസ് വ്യാപനം രാജ്യത്തിൻറെ ആരോഗ്യ, സാമ്പത്തിക, സാമൂഹിക മേഖലകളെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചുള്ള വിശകലനം പ്രസിദ്ധപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

പുതിയ നിയമങ്ങളെക്കുറിച്ച് വിമർശനമുന്നയിച്ച എഴുപതോളം എംപിമാർക്ക് അയച്ച കത്തിലാണ് പ്രധാനമന്ത്രി വൈറസ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിൽ പിന്തുണ അഭ്യർത്ഥിച്ചത്. ഇതിനിടെ ലോക്കഡൗണിൽ വൈറസ് വ്യാപനതോത് ഇംഗ്ലണ്ടിൽ 30 ശതമാനമായി കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇമ്പീരിയൽ കോളേജ് ലണ്ടൻ നടത്തിയ പഠനത്തിൽ ദേശീയതലത്തിൽ ആർ – റേറ്റ് കുറഞ്ഞ് 0.88 ആയതായി കണ്ടെത്തി. അഗസ്റ്റിന് ശേഷം ആദ്യമായാണ് ആർ – റേറ്റ് ഒന്നിൽ താഴെ ആകുന്നത്.

നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിൻെറ ഭാഗമായി വെയിൽസിലെ പബ്ബുകൾ, റസ്റ്റോറന്റുകൾ, കഫേകൾ മുതലായവയിൽ മദ്യ വിതരണം വെള്ളിയാഴ്ച മുതൽ ഉണ്ടാവുകയില്ല എന്ന് മാത്രമല്ല ആറുമണിവരെ ഇവയുടെ പ്രവർത്തനം ഉണ്ടാവുകയുള്ളൂ. ഇതോടൊപ്പം തിയേറ്ററുകൾ, മ്യൂസിയംസ്, ഗ്യാലറി എന്നിവയുടെയും പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ ഉണ്ട്. നിയന്ത്രണങ്ങൾ മൂലം നഷ്ടം നേരിടുന്ന സ്ഥാപനങ്ങളെ സഹായിക്കാനായി വെയിൽസ് 340 മില്യൺ പൗണ്ട് വകയിരുത്തിയിട്ടുണ്ട്.

യുകെയിലുടനീളമുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ക്രിസ്മസിനോടനുബന്ധിച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നതിന് മുന്നോടിയായിട്ട് കോവിഡ് ടെസ്റ്റ് ആരംഭിച്ചു. എല്ലാ യൂണിവേഴ്സിറ്റികളിലും ആയിരക്കണക്കിന് വിദ്യാർത്ഥികളെ പരിശോധിക്കാനാവശ്യമായ താത്കാലികമായ കോവിഡ് ടെസ്റ്റിങ് സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. വീടുകളിലേയ്ക്ക് മടങ്ങുന്നതിന് മുമ്പായി മൂന്നു ദിവസത്തെ ഇടവേളകളിലായി രണ്ട് ടെസ്റ്റ് നടത്താനാണ് എല്ലാ വിദ്യാർത്ഥികളോടും ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ വീടുകളിലേയ്ക്കുള്ള മടക്കം ഡിസംബർ 3 -ന് ആരംഭിക്കും എന്നാണ് കരുതപ്പെടുന്നത്.

ജോജി തോമസ്

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ പൊതുസമൂഹത്തിൽ സജീവ ചർച്ചയായ വിഷയമായിരുന്നു കിഫ്ബിയും അതിനെതിരെയുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലുടെ റിപ്പോർട്ടും. അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായുള്ള വിഭവസമാഹരണം ലക്ഷ്യമിട്ട് കേരള ഗവൺമെൻറ് രൂപീകരിച്ച ധനകാര്യ സ്ഥാപനമാണ് കിഫ്ബി. കിഫ്ബി വഴി അമ്പതിനായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് 2016 മുതലുള്ള അഞ്ചുവർഷം കൊണ്ട് സംസ്ഥാന ഗവൺമെൻറ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. ഇതിനോടകം കിഫ്ബി 45,000 കോടി രൂപയുടെ 591 പ്രോജക്ടുകൾക്ക് ഭരണാനുമതി നൽകി കഴിഞ്ഞു. കഴിഞ്ഞ വർഷം കിഫ്ബിയുടെ മസാല ബോണ്ടുകൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതും അതുവഴി 2150 കോടിയോളം രൂപ വികസന പ്രവർത്തനങ്ങൾക്കായി സമാഹരിച്ചതും വാർത്തയായിരുന്നു. ഇതുതന്നെയാണ് ഇപ്പോൾ സിഎജിയുടെ എതിർപ്പിന് കാരണമായിരിക്കുന്നത്. സംസ്ഥാന ഗവൺമെന്റുകൾ വിദേശത്തുനിന്ന് വിഭവസമാഹരണം നടത്തുന്നുണ്ടെങ്കിൽ കേന്ദ്ര ഗവൺമെന്റിൻെറ മുൻകൂർ അനുവാദം വാങ്ങിയിരിക്കണമെന്നതാണ് ചട്ടം. എന്നാൽ കിഫ്ബി ഒരു സ്വതന്ത്ര കോർപ്പറേറ്റ് സ്ഥാപനമാണെന്നാണ് സംസ്ഥാന ഗവൺമെൻറിൻറെ വാദം. പക്ഷേ സംസ്ഥാന ഗവൺമെൻറിന് നൽകിയ കരടു റിപ്പോർട്ടിലില്ലാതിരുന്ന പരാമർശങ്ങൾ സംസ്ഥാന ഗവൺമെൻറിൻറെ വിശദീകരണം ചോദിക്കാതെ പൊടുന്നനെ പ്രധാന റിപ്പോർട്ടിൽ വന്നത് പലതരം അഭ്യൂഹങ്ങൾക്കും ഇടവരുത്തി. പ്രത്യേകിച്ച് സിഎജി ഗിരീഷ് ചന്ദ്ര മുർബു പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും വിശ്വസ്തനാണെന്ന ആക്ഷേപം പരക്കെ ഉള്ളതിനാൽ ആരോപണങ്ങൾക്ക് വിശ്വാസ്യത ഏറി. ഗുജറാത്ത് കേഡറിലെ ഐ.എ.എസ് ഓഫീസർ ആയിരുന്ന മുർമു മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഉദ്യോഗവൃന്ദത്തിലെ ഏറ്റവും വിശ്വസ്തനായിരുന്നു. ഗുജറാത്ത് കലാപത്തോടനുബന്ധിച്ച് കോടതിയിലെ നിയമനടപടികൾ നോക്കി നടത്താനുള്ള ചുമതല നരേന്ദ്രമോദി ഏൽപ്പിച്ചിരുന്നത് മുർമുവിനെയായിരുന്നു. ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽനിന്ന് എംബിഎ ബിരുദം കരസ്ഥമാക്കിയ മുർമുവിനെ സീനിയർ ആയ നിരവധി ഐ.എ.എസ് ഓഫീസർമാരെ മറികടന്നാണ് മോദി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പദവിയിൽ എത്തിച്ചത്.

ഭരണഘടന സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വരുതിയിൽ നിർത്താനുള്ള ശ്രമം മോദി ഗവൺമെൻറിൻറെ മുഖമുദ്രയാണ്. മോദിക്കെതിരെ നീതിന്യായവ്യവസ്ഥയുടെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുന്നത് ചൂണ്ടിക്കാട്ടി യുദ്ധകാഹളം മുഴക്കി സുപ്രീം കോടതി ജഡ്ജിയായ രഞ്ജൻ ഗോഗോയിയെ എങ്ങനെയാണ് മെരുക്കിയതെന്ന് ലോകം കണ്ടതാണ്. രഞ്ജൻ ഗോഗോയിപ്പോൾ രാജ്യസഭയിൽ ഇരുന്ന് മോദിക്ക് വേണ്ടി കൈപൊക്കുകയാണ്. രാജീവ് ഗാന്ധിക്കെതിരെ ബോഫേഴ്സ് അഴിമതിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ച അന്നത്തെ സിഎജി, ടി.എൻ ചതുർവേദി പിന്നീട് രാജ്യസഭ അംഗവും,കർണാടക ഗവർണറും മറ്റുമായി ഉപരോധിക്കപെടുന്നതും നമ്മൾ കണ്ടതാണ്.

അഴിമതിക്കെതിരെയുള്ള മോദിയുടെ നിലപാടുകൾ ആത്മാർത്ഥതയുള്ളതായിരുന്നെങ്കിൽ ശുചീകരണം പ്രതിപക്ഷത്ത് മാത്രമായി ഒതുക്കില്ലായിരുന്നു. സാക്ഷികളും പ്രതികളും ഇരകളുമായി 48-ൽ അധികം പേർ കൊല്ലപ്പെട്ട മധ്യപ്രദേശിലെ വ്യാപം അഴിമതിയുടെ ഗതി ഇതാവില്ലയിരുന്നു. അഴിമതിയുടെ മൂർത്ത ഭാവമായ ശശികലയും പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ പ്രയോഗിക്കാത്ത തന്ത്രങ്ങളില്ല. പിഎം കെയെർസ് ഫണ്ട് ഓഡിറ്റ് ചെയ്യാൻ സിഎജിക്ക് അനുമതി നൽകുകയും റാഫേലിനു മേലുള്ള പ്രതിപക്ഷ ആരോപണങ്ങളുടെ മേൽ കുറച്ചുകൂടി സുതാര്യമായ അന്വേഷണം ചെയ്യുക ആയിരുന്നെങ്കിൽ മോദിയുടെ നിലപാടുകൾക്ക് കുറച്ച് കൂടി വിശ്വാസ്യത ഉണ്ടാവുമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കോടികൾ വിലയിട്ട് വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകളെ മറിച്ചിടുന്ന മോദിയുടെയും ബിജെപിയുടെയും അഴിമതിവിരുദ്ധ നിലപാടുകൾ വേശ്യയുടെ ചാരിത്ര പ്രസംഗം പോലെയാണ്.

എന്തായാലും കിഫ്ബിക്കെതിരെയുള്ള നീക്കത്തിലൂടെ കേന്ദ്ര ഗവൺമെൻറിൻറെ ലക്ഷ്യം ബിജെപി ഇതര ഗവൺമെൻറ് ഭരിക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൻറെ വികസന മുന്നേറ്റം തടയുക എന്നത് തന്നെയാണ്. അക്കൂട്ടത്തിൽ ഭാവിയിൽ ഇടതുപക്ഷത്തു നിന്ന് കേരള മുഖ്യമന്ത്രിയായി അവതരിപ്പിക്കാൻ സാധ്യതയുള്ള ഡോക്ടർ തോമസ് ഐസക്കിന് “ചെക്ക്” പറയാമെന്നും ബിജെപി കണക്കുകൂട്ടുന്നു.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.

മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

നവംബർ 5 -ന് തുടങ്ങി ഡിസംബർ 2 -ന് അവസാനിക്കുന്ന ലോക്ക്ഡൗണിന് ശേഷവും കടുത്ത പ്രാദേശിക നിയന്ത്രണങ്ങൾ തുടരും എന്നുള്ള വാർത്ത കടുത്ത അസംതൃപ്തിയാണ് ബ്രിട്ടണിൽ ഉളവാക്കിയിരിക്കുന്നത്. തൻെറ മന്ത്രിസഭയിൽ നിന്നും വിമത എംപി മാരിൽ നിന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിയന്ത്രണങ്ങളുടെ പേരിൽ എതിർപ്പ് നേരിടുന്നതായി ഇതിനോടകം പരസ്യമായി കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് പ്രാദേശിക നിയന്ത്രണങ്ങളോട് സഹകരിച്ചില്ലെങ്കിൽ വൈറസ് വ്യാപനം തടയാനായി രാജ്യം മൂന്നാം ലോക്ക്ഡൗണിലേയ്ക്ക് പോകേണ്ടതായി വരുമെന്ന മുന്നറിയിപ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയത്.

പല കോണുകളിൽനിന്നും പ്രാദേശിക നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നുള്ള സമ്മർദ്ദം ഗവൺമെൻറ് അഭിമുഖീകരിക്കുന്നുണ്ട്. രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയ്ക്കും ജനങ്ങളുടെ മാനസികാരോഗ്യത്തിനും വിഘാതം സൃഷ്ടിക്കുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരു പ്രധാനമന്ത്രിയും ആഗ്രഹിക്കുകയില്ല എന്ന് ബോറിസ് ജോൺസൺ പറഞ്ഞു. എന്നാൽ വൈറസ് വ്യാപനവും അതിനെ തുടർന്നുള്ള പ്രത്യാഘാതങ്ങളും കുറയ്ക്കാൻ നിയന്ത്രണങ്ങൾ അല്ലാതെ മറ്റ് പോംവഴികളില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

നിയന്ത്രണങ്ങളുടെ ആവശ്യകത ബോധ്യപ്പെടുത്താനായി വൈറസ് വ്യാപനം രാജ്യത്തിൻറെ ആരോഗ്യ, സാമ്പത്തിക, സാമൂഹിക മേഖലകളെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചുള്ള വിശകലനം ഇന്ന് ഡൗണിങ് സ്ട്രീറ്റ് പ്രസിദ്ധീകരിക്കും എന്നാണ് കരുതപ്പെടുന്നത്. ലോക്ക്ഡൗണിനു ശേഷമുള്ള നിയന്ത്രണങ്ങളുടെ ഫലമായുള്ള പ്രതിദിന നഷ്ടം 900 മില്യൺ പൗണ്ടാണെന്നാണ് സെൻറർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് കണക്കാക്കുന്നത്.

ഇതിനിടെ എത്രയും പെട്ടെന്ന് വാക്സിൻ വിതരണം നടത്താനുള്ള നടപടികളെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. ഒരാഴ്ചയ്ക്കകം ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ വിതരണം ആരംഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. ഇതിൻറെ ഭാഗമായി ഉടനെ തന്നെ ഫൈസറിൻെറ കോവിഡ് പ്രതിരോധ വാക്സിന് യുകെ അനുമതി നൽകിയേക്കും. ഇംഗ്ലണ്ടിൽ കോവിഡ് വാക്സിൻ വിതരണം ത്വരിതഗതിയിലാക്കാനും മേൽനോട്ടം വഹിക്കാനുമായി പുതിയ ആരോഗ്യ മന്ത്രിയായി നാദിം സഹാവിയെ നിയമിച്ചിരുന്നു. സ്ട്രാറ്റ്‌ഫോർഡ്-ഓൺ-അവോണിലെ എംപിയായ സഹാവി അടുത്ത വേനൽക്കാലം വരെ വാക്സിൻ വിതരണത്തിന് മേൽനോട്ടം വഹിക്കും. നിലവിൽ ഇംഗ്ലണ്ടിലെ വാക്സിൻ വിതരണത്തിലെ ചുമതല മാത്രമേ സഹാവിക്കുള്ളൂ. സ്കോട്ട്‌ലൻഡ്,വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ വാക്സിൻ വിതരണം അവിടങ്ങളിലെ ഭരണസംവിധാനത്തിന് കീഴിലായിരിക്കും. നിലവിൽ യുകെ സർക്കാർ 100 ദശലക്ഷം ഡോസ് ഓക്സ്ഫോർഡ്, അസ്ട്രസെനെക വാക്സിനും 40 ദശലക്ഷം ഫൈസർ വാക്സിനും മോഡേണയുടെ അഞ്ച് ദശലക്ഷം ഡോസുകൾക്കുമാണ് ഓർഡർ നൽകിയിരിക്കുന്നത്.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ക്രിസ്മസ് കാലത്തെ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് യുകെ സർക്കാർ. ക്രിസ്മസ് ഷോപ്പിംഗ് നടത്തുന്നവർ, ഒരു കടയിൽ 15 മിനിറ്റിൽ കൂടുതൽ ചിലവഴിക്കരുത് എന്ന നിർദ്ദേശമാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസിസിന്റെ അംഗമായിരിക്കുന്ന പ്രൊഫസർ ലൂസി യാർഡ് ലി ആണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ആളുകൾ എത്രത്തോളം സാമൂഹ്യ അകലം പാലിക്കുന്നുവോ, അത്രത്തോളം രോഗബാധ കുറഞ്ഞിരിക്കും എന്ന് അവർ പറഞ്ഞു. ഡിസംബർ രണ്ടിന് അവസാനിക്കുന്ന ലോക്ക്ഡൗണിനോടുകൂടി, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമല്ലാതെ, മറ്റ് കടകൾക്കും ഇംഗ്ലണ്ടിൽ തുറക്കുവാനുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് ഒരു അവസരമായി ജനങ്ങൾ കാണരുതെന്നും, കൃത്യമായ സാമൂഹിക അകലം പാലിച്ച് ഒരു കടയിൽ പരമാവധി 15 മിനിറ്റ് മാത്രമേ ആളുകൾ ചെലവഴിക്കാവൂ എന്നാണ് സർക്കാർ നിർദ്ദേശത്തിൽ പറയുന്നത്.

കടകളിലും മറ്റും ക്രിസ്മസ് അപ്പൂപ്പൻമാരെ ഒരിക്കൽ നിർത്തുന്നത് അനുവദിക്കും,എന്നാൽ കുട്ടികൾ ഇവരുമായി സമ്പർക്കം പുലർത്തുവാൻ അനുവദിക്കുന്നതല്ല എന്ന് അധികൃതർ പറഞ്ഞു. കരോൾ ഗാനങ്ങൾക്ക് മറ്റം ഇതുവരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് രോഗബാധ പടരുന്നതിന് കാരണമാകുന്നതിനാൽ അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ ഒഴിവാക്കണമെന്ന കർശന നിർദേശമുണ്ട്. ക്രിസ്മസ് സമയത്ത് രോഗബാധ അധികമായി വർദ്ധിക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. അതിനാൽ തന്നെ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് നിർദ്ദേശം അധികൃതർ നൽകുന്നുണ്ട്.

ഒന്നോ രണ്ടോ കുടുംബങ്ങളുടെ മാത്രം ഒത്തുചേരലിനാണ് സർക്കാർ അനുവദിക്കുന്നത്. പള്ളികളിൽ നടക്കുന്ന ക്രിസ്മസ് സർവീസുകൾക്ക് ജനങ്ങൾക്ക് പോകുവാനുള്ള അനുവാദമുണ്ട്. വീടുകൾ തോറുമുള്ള ക്രിസ്മസ് സന്ദർശനം അനുവദിച്ചിട്ടുണ്ടെങ്കിലും, ആറു പേർ അടങ്ങുന്ന ചെറിയ കൂട്ടങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂ.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

മെഴ്സിസൈഡിലെ എറ്റൺ ഡ്രൈവിൽ നിന്നുള്ള ഇയാൻ ട്രെയിനറാണ് നവംബർ 23ന് തടവിൽ ആയിരിക്കെ ആശുപത്രിയിൽവച്ച് മരണമടഞ്ഞത്. ഇതേ കുറ്റത്തിന് മുൻപും ട്രെയിനർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ട്രെയിനറിന് 2019 ൽ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ എഫ് എം പ്രവർത്തിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.സാധാരണ സംസാരിക്കുന്ന ശബ്ദത്തേക്കാൾ, അഥവാ 65 ഡെസിബലിനേക്കാൾ ഉച്ചത്തിൽ എഫ്‌ എം പ്രവർത്തിക്കരുത് എന്നായിരുന്നു വിലക്ക്.

കഴിഞ്ഞ ഫെബ്രുവരിയിൽ കുറച്ചു കാലയളവിലേക്ക് അറസ്റ്റിലായ ട്രെയിനർ, മോചിതനായശേഷം ഇതേ കുറ്റം ആവർത്തിക്കുകയും ഉടൻതന്നെ ജയിലിലേക്ക് മടങ്ങിവരികയുമായിരുന്നു.’ എച്ച് എം പി ലിവർപൂൾ തടവുകാരനായ ഇയാൻ ട്രെയിനർ’ മരണപ്പെട്ടതായി എം ഓ ജെ സ്ഥിതീകരിച്ചു. പ്രിസൺ ആൻഡ് പ്രൊബേഷൻ ഓംബുഡ്സ്മാന് ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറിയിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ഫെബ്രുവരിയിൽ ലിവർപൂൾ മജിസ്ട്രേറ്റ് കോടതിയിൽ നടന്ന ഹിയറിങ്ങിൽ ട്രെയിനറുടെ അയൽക്കാരനായ തോമസ് മൈക്കിൾ തോംസൺ വർഷങ്ങളായി താൻ അനുഭവിച്ചുവരുന്ന ശബ്ദ മലിനീകരണത്തെ പറ്റി കോടതിയെ ബോധിപ്പിച്ചു. 2019 ഡിസംബർ 17 ന് സമാനമായ പരാതിയിൽ പോലീസ് ഓഫീസർ ഇവരുടെ പുരയിടം സന്ദർശിച്ച് പരാതിക്ക് അടിസ്ഥാനം ഉണ്ടോ എന്ന് പരിശോധിച്ചിരുന്നു. എന്നാൽ നിരോധനാജ്ഞ ലംഘിച്ച് വീണ്ടും അയൽക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ട്രെയിനറെ തടവിന് വിധിക്കുകയായിരുന്നു.

” എനിക്ക് പാട്ടുകേൾക്കാൻ ഇഷ്ടമാണ്, ഈ ശബ്ദത്തിൽ കേൾക്കാൻ ആണ് താല്പര്യം, അത് ഞാൻ ആസ്വദിക്കുന്നുണ്ട്” ട്രെയിനർ പറഞ്ഞ വാക്കുകളാണിത്. തീവ്രമായ ഒരു ജലദോഷ പനിയെതുടർന്ന് ട്രെയിനർക്ക് ഒരു ചെവിയുടെ കേൾവി കുറഞ്ഞിരുന്നു. പല ആരോഗ്യപ്രശ്നങ്ങളും മൂലം സ്റ്റിറോയ്ഡ് കലർന്ന മരുന്നുകൾ കഴിക്കുന്നത് കൊണ്ട് ഇയർ ഫോണുകൾ ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. ട്രെയിനറുടെ മരണം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. യഥാർത്ഥ ക്രിമിനലുകളും കൊലയാളികളും നിരത്തുകളിലും നഗരങ്ങളിലും യഥേഷ്ടം വിഹരിക്കുമ്പോൾ പാട്ടു കേട്ടു എന്ന കുറ്റത്തിനാണ് ആ പാവം വയോധികനെ അറസ്റ്റ് ചെയ്തു കൊലപ്പെടുത്തിയത് ജെന്നിഫർ ടയിറൽ പറയുന്നു. അദ്ദേഹം ബധിരനായിരുന്നു എന്നതും, അദ്ദേഹത്തിന് മാനസികമായ പിന്തുണ ആവശ്യമുണ്ടായിരുന്നു എന്നതും കണക്കിലെടുക്കാതെ, അദ്ദേഹത്തിന്റെ പ്രായത്തെ പോലും മാനിക്കാതെയാണ് അദ്ദേഹത്തെ ജയിലിലടച്ചത്. അത് ഹൃദയഭേദകമാണ്, ലിസ ഹോംസ് പറഞ്ഞു.

അതേസമയം അദ്ദേഹത്തിന് 83 വയസ്സുണ്ടായിരുന്നു എന്നത് നിയമം അനുസരിക്കാതിരിക്കാനുള്ള ന്യായീകരണം അല്ലെന്നും, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ഒരേകുറ്റം പലയാവർത്തി ചെയ്തതിലൂടെ പ്രതിയുടെ മാനസികാവസ്ഥ വ്യക്തമാവുന്നുണ്ട് എന്നും റയാൻ ഓ ഹാൻലോൺ പറഞ്ഞു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ആറുവർഷമായി വാൻ ഹൗസിൽ മാത്രം ജീവിച്ച് ലോകം ചുറ്റുന്ന ബ്രിട്ടീഷ് ദമ്പതിമാരുടെ ജീവിതകഥ മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരിൽ എസ്ഥറിനെ പൈറീനീസിൽ ട്രെക്കിങ്ങിനിടെ കാണാതായി എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പൈറീനീസ് പർവ്വതനിര സ്പെയിനിനും ഫ്രാൻസിനും ഇടയിൽ 430 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നതും സമുദ്രനിരപ്പിൽ നിന്ന് 3400 മീറ്ററിൽ അധികം ഉയരത്തിലുള്ളതുമാണ്. 37കാരിയായ എസ്ഥർ ഡിംഗ്ലി കഴിഞ്ഞ ഞായറാഴ്ചയാണ് പങ്കാളിയുമായി അവസാനമായി വാട്സ് ആപ്പ് വഴി സംസാരിച്ചത്. ബുധനാഴ്ച ട്രെക്കിങ് അവസാനിപ്പിക്കേണ്ടതായിരുന്നെങ്കിലും എസ്ഥർ തിരിച്ചെത്തിയില്ല.

നവംബർ 22ന് ഏകദേശം ഉച്ചകഴിഞ്ഞ് 4 മണിക്ക് പർവ്വതത്തിൻെറ മുകളിൽ എസ്ഥർ ഉണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്പെയിനിലെ ബെനാസ്‌ക്യുവിൽനിന്ന് ശനിയാഴ്ച ട്രെക്കിങ് തുടങ്ങിയ എസ്ഥർ ഞായറാഴ്ച രാത്രി ഫ്രാൻസിൽ ചെലവഴിക്കാൻ പദ്ധതിയിട്ടിരുന്നു. എസ്ഥറിനു വേണ്ടിയുള്ള തിരച്ചിലിൽ പുരോഗതി ഒന്നുമില്ല എന്നു മാത്രമല്ല നേരിയ മഞ്ഞുവീഴ്ചയോടെ താപനില കുറയുകയും ചെയ്യുകയാണ്. എസ്ഥറിനെ കാണാതായ സ്ഥലത്ത് ഹെലികോപ്റ്ററുകളുടെയും പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളുടെയും സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.

ജീവിതം അക്ഷരാർഥത്തിൽ പറന്നു നടന്നാസ്വദിക്കുന്ന ഈ ദമ്പതിമാരുടെ കഥ കേൾക്കുമ്പോൾ ഉത്തമഗീതം ഓർമ്മവരും: അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം; അവിടെവച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഇംഗ്ലണ്ടിൽ കോവിഡ് വാക്സിൻ വിതരണം ത്വരിതഗതിയിലാക്കാനും മേൽനോട്ടം വഹിക്കാനുമായി പുതിയ ആരോഗ്യ മന്ത്രിയായി നാദിം സഹാവിയെ നിയമിച്ചു. സ്ട്രാറ്റ്‌ഫോർഡ്-ഓൺ-അവോണിലെ എംപിയായ സഹാവി അടുത്ത വേനൽക്കാലം വരെ വാക്സിൻ വിതരണത്തിന് മേൽനോട്ടം വഹിക്കും. നിലവിൽ ഇംഗ്ലണ്ടിലെ വാക്സിൻ വിതരണത്തിലെ ചുമതല മാത്രമേ സഹാവിക്കുള്ളൂ. സ്കോട്ട്‌ലൻഡ്,വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ വാക്സിൻ വിതരണം അവിടങ്ങളിലെ ഭരണസംവിധാനത്തിന് കീഴിലായിരിക്കും. അന്തിമാനുമതി ലഭ്യമായാൽ ക്രിസ്മസിന് മുമ്പ് തന്നെ വാക്സിൻ വിതരണം സാധ്യമാകും എന്നാണ് പൊതുവേ കരുതപ്പെടുന്നത്.

നാദിം സഹാവി കുടുംബത്തോടൊപ്പം തൻറെ ഒൻപതാമത്തെ വയസ്സിലാണ് ഇറാക്കിൽ നിന്ന് യുകെയിലേക്ക് കുടിയേറിയത്. 2010ലാണ് അദ്ദേഹം ആദ്യമായി സ്ട്രാറ്റ്‌ഫോർഡ്-ഓൺ-അവോനിൽ നിന്ന് പാർലമെൻറിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരേസ മേ മന്ത്രിസഭയിൽ 2018 മുതൽ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു. 2011ൽ ഇപ്പോഴത്തെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കുമായി ചേർന്ന് “മാസ്റ്റേഴ്സ് ഓഫ് നതിങ്” എന്ന പുസ്തകം അദ്ദേഹം രചിച്ചിരുന്നു.

നിലവിൽ യുകെ സർക്കാർ 100 ദശലക്ഷം ഡോസ് ഓക്സ്ഫോർഡ്, അസ്ട്രസെനെക വാക്സിനും 40 ദശലക്ഷം ഫൈസർ വാക്സിനും മോഡേണയുടെ അഞ്ച് ദശലക്ഷം ഡോസുകൾക്കുമാണ് ഓർഡർ നൽകിയിരിക്കുന്നത്. ഇതിൽ ഫൈസർ വാക്സിൻ വിതരണം ഏറ്റവും കൂടുതൽ വെല്ലുവിളി നിറഞ്ഞതാകുമെന്ന് കരുതുന്നു. കാരണം ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സംഭരണവും വിതരണവും നടത്തേണ്ടതുണ്ട്.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :-മെയിൽ പത്രം നടത്തിയ അന്വേഷണത്തിൽ സിറിയയിലെ ഐ എസ് ക്യാമ്പുകളിൽ കഴിയുന്ന യൂറോപ്യൻ ജിഹാദി സ്ത്രീകളുടെ മോചനത്തിനായി ഫണ്ട് സമാഹരണം നടത്തുന്നതായി കണ്ടെത്തി. എന്നാൽ ഇത്തരത്തിലുള്ള പണം സ്ത്രീകളുടെ മോചനത്തിനായി മാത്രമല്ല, സംഘടനയുടെ പ്രവർത്തനങ്ങൾക്കായും മറ്റുമാണ് ഉപയോഗിക്കുന്നത്. പത്രത്തിന്റെ ഒരു ലേഖകൻ പണം നൽകാൻ എന്ന വ്യാജേന തുർക്കിയിലെ ഡീലറുമായി സംസാരിച്ചതിന്റെ തെളിവുകളെല്ലാം തന്നെ പത്രമധികൃതർ പുറത്തു വിട്ടിട്ടുണ്ട്. നിരവധി സ്ത്രീകളാണ് ബ്രിട്ടനിൽ നിന്നും ഐഎസ് ഭീകരതയ്ക്ക് ആയി ഓരോ വർഷവും പോകുന്നത്. ഇതിൽ ഒരാളാണ് 5 വർഷം മുന്നേ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ സംഘടനയിൽ അംഗമായ ഷമീന ബീഗം എന്ന പെൺകുട്ടി.

ഇത്തരത്തിലുള്ള ക്യാമ്പുകളിൽ പതിമൂവായിരത്തി അഞ്ഞൂറോളം വിദേശ വനിതകളും കുട്ടികളും നിലവിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സിറിയയിലെ അൽ -ഹോൾ എന്ന് ക്യാമ്പിൽ നിന്നും ആണ് സ്ത്രീകൾ ഇത്തരം പണം സമാഹരണത്തിനായി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റും പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. സുമയ്യ ഹോംസ് എന്ന സ്ത്രീ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ബുർഖ ധരിച്ച സ്ത്രീകൾ തങ്ങളുടെ രക്ഷയ്ക്കായി പണം നൽകണമെന്ന പ്ലാകാർഡുകൾ പിടിച്ച ഫോട്ടോകളും മറ്റും ഷെയർ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഒരു ഫോട്ടോയ്ക്ക് മറുപടിയായി ലേഖകൻ മറുപടി അയച്ചതിനെ തുടർന്നാണ് പുതിയ തെളിവുകൾ പുറത്തു വന്നിരിക്കുന്നത്. ഇത്തരത്തിൽ പണം സമാഹരിക്കുന്ന സ്ത്രീകൾ ഇപ്പോഴും സംഘടനയിൽ തന്നെ പ്രവർത്തിക്കുന്നവരാണ് എന്നാണ് അധികൃതർ പറയുന്നത്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

തീവ്രമായ ശ്വാസകോശത്തിലെ നീർവീക്കവും ഹൃദയാഘാതവും മൂലമാണ് താരം മരിച്ചതെന്ന് ബ്യൂണസ് അയേഴ്സ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. എന്നാൽ മരണത്തിൽ അസ്വാഭാവികതകൾ ഉണ്ടോയെന്ന് 3 പ്രോസിക്യൂട്ടർമാർ അന്വേഷണം നടത്തുന്നുണ്ട്. സമീപത്തുണ്ടായിരുന്ന സിസിടിവികളിലെ ദൃശ്യങ്ങൾ അവർ പരിശോധിക്കും.

കഴിഞ്ഞ ബുധനാഴ്ച അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ വീട്ടിൽ ഉച്ചക്ക് വിശ്രമത്തിലായിരിക്കെ ഉറക്കത്തിൽ മരണപ്പെട്ടു എന്നതാണ് പ്രാഥമിക നിഗമനം. എന്നാൽ അദ്ദേഹത്തിന്റെ മരണദിവസം ആംബുലൻസ് സർവീസ് അരമണിക്കൂറോളം വൈകിയാണ് വീട്ടിലെത്തിയത് എന്ന ആരോപണം മറഡോണയുടെ വക്കീലായ മരിയാസ് മോർല നേരത്തെ തന്നെ ഉയർത്തിയിരുന്നു.

ബ്യൂണസ് അയേഴ്സിലെ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസിൽ, ‘ഡിയാഗോ മറഡോണ, മരണകാരണം കണ്ടെത്താൻ’ എന്ന പേരിൽ ഒരു ഫയൽ തുടങ്ങിയിട്ടുണ്ട്. “മരണം വീട്ടിൽ വച്ച് സംഭവിച്ചത് ആയതുകൊണ്ടും, മരണ സർട്ടിഫിക്കറ്റിൽ ഇതുവരെ ആരും ഒപ്പിട്ടിട്ടില്ലാത്തതുകൊണ്ടുമാണ് ഇങ്ങനെ ഒരു അന്വേഷണം ആരംഭിക്കുന്നതെന്നും, പ്രത്യക്ഷത്തിൽ മരണത്തിൽ ദുരൂഹതകളോ അസ്വാഭാവികതകളോ നിലനിൽക്കുന്നില്ലെന്നും ജുഡീഷ്യൽ വൃത്താന്തം അറിയിച്ചിട്ടുണ്ട്.

നവംബർ ആദ്യത്തിൽ തലച്ചോറിലുണ്ടായ ബ്ലഡ്‌ ക്ലോട്ട് നീക്കാൻ സർജറി നടത്തിയ ഫുട്ബോൾ താരം 24മണിക്കൂർ മെഡിക്കൽ കെയർ ലഭിക്കുന്ന വീട്ടിലാണ് താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ ” ആരോഗ്യ പ്രവർത്തകർ അവരുടെ ജോലി കൃത്യമായി നിർവഹിച്ചോ, അതോ അവർ കൂടുതൽ സമയം എടുക്കുകയായിരുന്നോ എന്ന് അന്വേഷിക്കേണ്ടതുണ്ട് എന്ന് ഒരു കുടുംബാംഗം എഎഫ്‌പി യോട് പറഞ്ഞു. മറഡോണയുടെ ശരീരത്തിൽ വിഷാംശം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്ന ടോക്സിയോളജിക്കൽ ടെസ്റ്റുകളുടെ ഫലം വരാനായി കാത്തിരിക്കുകയാണ് പ്രോസിക്യൂട്ടേഴ്സ്.

ഡോ. ഐഷ വി

ഒരു ദിവസം ചിറക്കര ഗവ.സ്കൂളിലെ വിദ്യാർത്ഥികളിൽ പലരും ക്ലാസ്സിലെത്തിയത് അധ്യാപകരുടെ കൈയ്യിലിരിയ്ക്കുന്ന ചൂരലിനേക്കാൾ നീളം കൂടിയ ചൂരൽ പോലുള്ള അല്പം കൂടി വണ്ണമുള്ള കമ്പുകളുമായിട്ടായിരുന്നു. നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഞാൻ കൂട്ടുകാരോട് കാര്യമന്വേഷിച്ചു. ഇന്ന് ” അരിയോരയാണ്.” ഒരു കുട്ടിയുടെ മറുപടി. അപ്പോൾ ഒരു വിരുതൻ ഏറ്റുപറഞ്ഞു: ” അരിയോരരിയോരരിയോര
ചേനയുമില്ലേ കാച്ചിലുമില്ലേ ഉള്ളവരാരും തന്നതുമില്ലേ
തിന്നതുമില്ലേ
അരിയോരരിയോരരിയോര” .
എന്റെ അമ്മയുടെ ചേച്ചിയുടെ മകൻ സത്യനും അതേ ക്ലാസ്സിലായിരുന്നു. സത്യൻ പറഞ്ഞു : ഇന്ന് വൃശ്ചികമാസത്തിലെ കാർത്തികയാണ്. ഇതു പോലുള്ള കമ്പിന്റെ അറ്റത്ത് തുണി ചുറ്റി എണ്ണയിൽ മുക്കി കത്തിച്ച് നന്നായി കിളച്ചിട്ടിരിയ്ക്കുന്ന പറമ്പുകളിലെല്ലാം കൊണ്ട് പോയി നാട്ടും . പോകുന്നവഴിയ്ക്ക് ” അരിയോര” എന്ന് വിളിച്ചു കൊണ്ടാകും പോകുക. പറമ്പിലെ കരിയിലയും നീക്കി കൂട്ടിയിട്ട് കത്തിയ്ക്കും. വൈകിട്ട് വീട്ടിലുള്ള കിഴങ്ങുകളായ ചേന, കാച്ചിൽ, ചേമ്പ് നനകിഴങ്ങ് , ചെറു കൊള്ളിക്കിഴങ്ങ് എന്നിവ പുഴുങ്ങി തിന്നും .

ഉച്ചയ്ക്ക് കമ്പുകൾ കൈയിലില്ലാതിരുന്ന കുട്ടികൾ ചിറക്കര ഏറം ഭാഗത്ത് എവിടെയൊക്കെയോ പോയി കൂടുതൽ കമ്പുകൾ സംഘടിപ്പിച്ചു കൊണ്ടുവന്നു. ഞങ്ങളുടെ ക്ലാസ്സിലെ സുധ എനിക്കും സത്യനും രണ്ട് കമ്പു വീതം തന്നു. ചിറക്കര ഏറത്തെ ചില വീടുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും അന്ന് ഈ കമ്പെടുക്കുന്ന ചെടികൾ ധാരാളം ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. കാരണം ഒരു സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കുറഞ്ഞത് രണ്ട് കമ്പെങ്കിലും കിട്ടിയിരുന്നു.
ചിറക്കര ഇടവട്ടം ഭാഗത്തോ താഴം ഭാഗത്തോ ഈ ചെടി കാണാനില്ലായിരുന്നു. വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു ഇത് കാക്കണം കോലാണെന്ന്. അന്ന് ഉച്ചയ്ക്ക് ശേഷം ക്ലാസ് ടീച്ചറായ ശ്രീധരൻ സാർ ക്ലാസ്സിൽ വന്നപ്പോൾ കുട്ടികളുടെ കൈയ്യിലെ കമ്പുകളും കലപില ശബ്ദങ്ങളും കണ്ടിട്ട് പറഞ്ഞു. ” അരിയോര” എന്നല്ല പറയേണ്ടത്. ” ഹരിയോ ഹര” എന്നാണെന്ന്. കാർത്തിക ദീപം തെളിയ്ക്കുന്ന കാർഷികോത്സവമാണിന്ന്. അന്ന് പതിവില്ലാത്ത കലപില ശബ്ദത്തോടെയാണ് സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോയത്.

സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് പോകുന്ന വഴിയിലെ വീടുകളിൽ എല്ലാം ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. ചിലർ പുറം തൊലി ചീകി ഉണക്കിയ മരച്ചീനി കമ്പിന്റെ തുമ്പിൽ തുണി ചുറ്റി വയ്ക്കുന്നു. ചിലർ പറമ്പിലും റോഡിലുമുള്ള കരിയിലകൾ നീക്കി കൂട്ടുന്നു. മറ്റുള്ളർ വിളക്ക് തേയ്ച്ച് വയ്ക്കുന്നു. ഞങ്ങളുടെ വീട്ടിലും ഇതുപോലെ കുറെ ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ വീട്ടിലെത്തിയപ്പോൾ കാച്ചിൽ പുഴുങ്ങിയതും തേങ്ങാ ചമ്മന്തിയും കിട്ടി.
സന്ധ്യയായപ്പോൾ അമ്മ കമ്പുകളിലും കാക്കണം കോലിലും തുണി ചുറ്റിയത് എണ്ണയിൽ മുക്കി തീകത്തിച്ചു പറമ്പുകളിൽ പലയിടത്തായി കുത്തി നിർത്തി. ഇങ്ങനെ തീപന്തവുമായി പോകുന്ന വഴിക്കാണ് ” ഹരിയോ ഹര” വിളി കൂടുതലും. അപ്പി മാമൻ കരിയിലകൾ കൂട്ടിയതിന് തീയിട്ടു.
എനിക്കതൊരു പുത്തൻ അനുഭവമായിരുന്നു. കാരണം കാസർഗോഡ് ഞാൻ ഇങ്ങനെയൊരാഘോഷം കണ്ടിട്ടില്ലായിരുന്നു.

അച്ഛൻ നാട്ടിലെത്തിയപ്പോൾ ഈ ആഘോഷത്തെ കുറിച്ച് ഞാൻ അച്ഛനോട് പറഞ്ഞു. അപ്പോൾ അച്ഛൻ പറഞ്ഞതിങ്ങനെയാണ് കർഷകർ കൃഷിഭൂമി വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നു. ഈ പ്രക്രിയ എലികളുടേയും കീടങ്ങളുടേയും നിയന്ത്രണം ഉറപ്പു വരുത്തുന്നു. അത് ഒരുമിച്ചാകുമ്പോൾ എല്ലാ വർഷവും കൃത്യമായി ഈ പ്രക്രിയ തുടർന്ന് പോകും. പിന്നെ കുട്ടികളുടെ ” അരിയോര കമ്പ്” കാക്കണം കോൽ എന്ന ചൂരൽ/ മുള വർഗ്ഗത്തിൽ പെട്ട ചെടിയാണെന്ന് കൂടി അച്ഛൻ പറഞ്ഞു തന്നു.

കാർത്തിക വിളക്കിന് പൊലിമ കൂടിയത് ഞങ്ങൾ ചിറക്കര ത്താഴത്ത് താമസിക്കുമ്പോഴാണ്. ആ വീട് വയലിന് അരികിലാണ്. അതിനാൽ തോട്ടു വരമ്പിലോ പാലത്തിനടുത്തോ നിന്നാൽ വളരെ ദൂരം വരെയുള്ള കാഴ്ചകൾ കാണാം. വയലിൽ ചപ്പുകൾ വാഴക്കരിയിലകൾ എന്നിവ കത്തിക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. ഇതൊരു മത്സരമാണോ എന്നു പോലും തോന്നിപ്പോകും. എങ്ങും അഗ്നിജ്വാലകൾ . അഗ്നിയ്ക്ക് ശുദ്ധീകരിയ്ക്കാൻ പറ്റാത്തതായി ഒന്നുമില്ലല്ലോ? നാട് മുഴുവൻ ശുദ്ധമാകുന്ന ദിനം. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക .

കാലം മാറി. വിദേശ പണത്തിന്റെ കുത്തൊഴുക്ക് മലയാളിയെ ഇരുന്ന് തിന്നുന്നവരാക്കി. ചില വീടുകളിൽ കാർത്തിക വിളക്ക് മൺ ചിരാതിൽ ഒതുങ്ങി. കൃഷി കുറഞ്ഞു. പറമ്പുകൾ കാട് കയറി. കയ്യാലകൾ ബലപ്പെടുത്താതായി. പെരുച്ചാഴി പാമ്പ് മറ്റ് ക്ഷുദ്ര ജീവികൾ കീടങ്ങൾ എന്നിവ കൂടി . പറമ്പുകൾ പലയിടത്തും സുഗമമായി ഇറങ്ങി നടക്കാൻ പറ്റാത്തവയായി മാറി.

ഇപ്പോൾ മലയാളി തിരിച്ചറിവിന്റേയും തിരിച്ച് പോക്കിന്റേയും വക്കിലാണ്. അല്ലാതെ പറ്റില്ല എന്നായിരിയ്ക്കുന്നു. ചിലർ പറമ്പുകൾ തരിശിടാതെ കൃഷിചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് ചെയ്യുമ്പോൾ കീട നിയന്ത്രണവും കാർത്തിക വിളക്കിന്റെ ഭംഗിയും കൂടും. ” ഹരിയോ ഹര”.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved