Main News

സ്വന്തം ലേഖകൻ

ബ്രാഡ്‌ഫോർഡ്: കൊറോണ വൈറസിൽ നിന്ന് രാജ്യം പൂർണമായും മുക്തമായില്ലെങ്കിലും ജൂൺ ആദ്യം തന്നെ സ്കൂളുകൾ തുറന്ന് പ്രവർത്തിച്ചത് ആശങ്ക ഉളവാക്കിയിരുന്നു. എന്നാൽ രണ്ട് പ്രൈമറി വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് സ്കൂൾ അധികൃതർ. ഒരേ വീട്ടിൽ നിന്നുള്ള രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ അവരുടെ മാതാപിതാക്കളോട് സെൽഫ് ഐസൊലേഷനിൽ കഴിയാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. ബ്രാഡ്‌ഫോർഡ് വിബ്‌സിയിലെ സെന്റ് പോൾസ് ചർച്ച് ഓഫ് ഇംഗ്ലണ്ട് പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. എന്നാൽ കുട്ടികൾ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും പൂർണ്ണമായും രോഗം ഭേദമായെന്നും ഹെഡ് ടീച്ചർ കാത്ത് പാമർ മറ്റ് മാതാപിതാക്കൾക്ക് അയച്ച കത്തിൽ പറയുന്നു. “പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമായും വിദ്യാഭ്യാസ വകുപ്പുമായും ബന്ധപ്പെട്ടതിന് ശേഷം ഞങ്ങൾ പ്രധാന നടപടികൾ സ്വീകരിച്ചു ; രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയ എല്ലാ കുട്ടികളുടെ രക്ഷകർത്താക്കളോടും സ്റ്റാഫിനോടും സെൽഫ് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടു.” പാമർ അറിയിച്ചു.

ഈ ആഴ്ച രണ്ടുദിവസം സ്കൂളിൽ അധിക ശുചീകരണം നടത്തുകയും ചെയ്തു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമായി ചേർന്നു സ്കൂൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഹെഡ് ടീച്ചർ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആളുകളുടെ കൊറോണ വൈറസ് ലക്ഷണങ്ങൾ ട്രാക്കുചെയ്യുന്ന ഒരു ആപ്ലിക്കേഷൻ, പ്രതിദിനം പതിനായിരത്തിൽ താഴെ ബ്രിട്ടീഷുകാർ രോഗബാധിതരാണെന്ന് കണക്കാക്കുന്നു. കിങ്‌സ് കോളേജ് ലണ്ടനിലെ ശാസ്ത്രജ്ഞരാണ് കോവിഡ് സിംപ്റ്റം ട്രാക്കർ ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കുന്നത്. അതുപ്രകാരം യുകെയിൽ പ്രതിദിനം 9,400 പേർക്ക് കൊറോണ വൈറസ് ബാധിക്കുന്നുണ്ടെന്ന് അവർ കണ്ടെത്തി. എന്നാൽ കെയർ ഹോമിലെ കണക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല. ഇംഗ്ലണ്ടിൽ പ്രതിദിനം 7,400 പേർക്ക് വൈറസ് പിടിപെടുന്നതായും സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ 2,000 പേർക്ക് വൈറസ് പിടിപെടുന്നതായും അവർ അഭിപ്രായപ്പെട്ടു .

കൊറോണ വൈറസിന്റെ ലക്ഷണങ്ങളുണ്ടോയെന്നും പരിശോധന നടത്തിയിട്ടുണ്ടോ എന്നും ഓരോ ദിവസവും സ്വയം റിപ്പോർട്ട് ചെയ്യാൻ ആളുകളോട് ആവശ്യപ്പെട്ടാണ് കിംഗ്സ് കോളേജിന്റെ ആപ്ലിക്കേഷൻ പ്രവർത്തിച്ചുവരുന്നത്. എന്നാൽ ഇംഗ്ലണ്ടിൽ കഴിഞ്ഞ ഏഴു ദിവസങ്ങളിൽ പുതിയ പ്രതിദിന കേസുകളുടെ എണ്ണം 11 ശതമാനം കുറഞ്ഞ് 8,262ത്തിൽ നിന്നും 7,381 ആയി മാറി. ഇംഗ്ലണ്ടിലെ മിക്ക പ്രദേശങ്ങളിലും പുതിയ കേസുകൾ കുറയുന്നുണ്ടെങ്കിലും വടക്കൻ പ്രദേശങ്ങളിൽ ഇപ്പോഴും രോഗതീവ്രത ഉയർന്നുനിൽക്കുന്നു. നോർത്ത് ഈസ്റ്റിലും യോർക്ക്ഷെയറിലും ഓരോ ദിനവും 1,965ഓളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നു. ലണ്ടനിൽ പ്രതിദിനം 1,100 പേർക്ക് പുതുതായി രോഗം ഉണ്ടാകുന്നുവെന്ന് അവർ പറയുന്നു. സ്വാബ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പുതിയ അണുബാധകളുടെ എണ്ണം സംബന്ധിച്ച് ന്യായമായ ഒരു കണക്ക് നൽകാൻ ഞങ്ങൾക്ക് ഇപ്പോൾ കഴിഞ്ഞുവെന്ന് ആപ്ലിക്കേഷൻ ഡവലപ്പർമാരിൽ ഒരാളായ പ്രൊഫസർ ടിം സ്‌പെക്ടർ പറഞ്ഞു.

സ്വന്തം ലേഖകൻ

ലണ്ടൻ : ജൂൺ 15 മുതൽ പൊതുഗതാഗതം ഉപയോഗിക്കുന്ന യാത്രക്കാർക്ക് മാസ്ക് നിർബന്ധമാക്കുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ്. മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കാനും പദ്ധതിയുണ്ട്. വളരെ ചെറിയ കുട്ടികൾ, വികലാംഗർ, ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർ എന്നിവരെ മുഖം മൂടി സഞ്ചരിക്കുന്നതിൽ നിന്നും ഒഴിവാക്കും. ബസ്, ട്രെയിൻ, വിമാനം തുടങ്ങിയവയിൽ ഇനി ആളുകൾ മാസ്ക് ധരിച്ച് യാത്ര ചെയ്യേണ്ടി വരും. രോഗവ്യാപനം തടയുന്നതിന് മാസ്ക് സഹായിക്കുമെന്നിരിക്കെ പൊതുഗതാഗതത്തിൽ സഞ്ചരിക്കുന്നവർ അത് ധരിക്കേണ്ടതിന്റെ ആവശ്യകത ഏറുകയാണ്. സ്‌കോട്ട്‌ലൻഡിലും ഇതേ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി നിക്കോള സ്റ്റർജിയൻ പറഞ്ഞു. കടകളിലും പൊതുഗതാഗതത്തിലും മാസ്കുകൾ ധരിക്കാൻ സ്കോട്ട്ലൻഡ് നിലവിൽ ശുപാർശ ചെയ്യുന്നു. വെയിൽസിൽ, പൊതുജനങ്ങൾക്ക് മാസ്കുകൾ ഇതുവരെ നിർബന്ധമാക്കിയിട്ടില്ല. വടക്കൻ അയർലണ്ടിൽ, ആളുകൾക്ക് സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് പരിഗണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

“വിവേകമുള്ള യാത്രക്കാർ അവരുടെ കടമ നിർവഹിക്കുകയും തങ്ങളെയും മറ്റുള്ളവരേയും പരിപാലിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഡൗണിംഗ് സ്ട്രീറ്റ് ബ്രീഫിംഗിൽ ഷാപ്സ് പറഞ്ഞു. ഗതാഗത യൂണിയനുകൾ സർക്കാരിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. യാത്രക്കാരുടെ ആശങ്കകൾ ലഘൂകരിക്കാൻ സഹായിക്കുന്ന വിവേകപൂർണ്ണമായ നടപടിയാണിതെന്ന് ട്രെയിൻ ഡ്രൈവഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി മിക് വീലൻ അറിയിച്ചു.

കൂടുതൽ ആളുകൾ ജോലിസ്ഥലത്തേയ്ക്ക് മടങ്ങുകയും സ്കൂളുകൾ വീണ്ടും തുറക്കുകയും ചെയ്തതിനാൽ വെല്ലുവിളികൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഷാപ്പ്സ് പറഞ്ഞു. എന്നാൽ ആളുകൾക്ക് പൊതുഗതാഗതം ആവശ്യമെങ്കിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും ഗതാഗത സെക്രട്ടറി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്ലിനിക്കൽ മാസ്കുകൾ ആരോഗ്യ പ്രവർത്തകർക്ക് ഉപയോഗിക്കുന്നതിനായി നീക്കിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഗം പടരുന്നത് തടയാൻ മാസ്ക് ഉപയോഗപ്രദമാകുമെന്ന് സേജ് വിദഗ്ദർ അടുത്തിടെ അറിയിച്ചിരുന്നു. ഈയൊരു പ്രഖ്യാപനത്തെത്തുടർന്ന് ക്ലിനിക്കൽ‌ സ്റ്റാൻ‌ഡേർ‌ഡ് മാസ്കുകൾ‌ വാങ്ങുവാൻ പൊതുജനം തിരക്കുകൂട്ടുമെന്ന ആശങ്കയും ഉയരുന്നു.

സ്വന്തം ലേഖകൻ

കൗമാരക്കാരനായ കറുത്ത വർഗ്ഗക്കാരൻ ആൺകുട്ടിയോട് മുട്ടിൽ നിന്ന് മറ്റൊരു ആൺകുട്ടിയുടെ ഷൂസിൽ ഉമ്മവെക്കാൻ ആവശ്യപ്പെടുകയും ഉപദ്രവിക്കുകയും ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് രണ്ടു പേരെ അറസ്റ്റ് ചെയ്തു . വെസ്റ്റ് യോർക്ക്ഷെയറിലെ ഹോംഫിർത്ൽ ഷൂട്ട് ചെയ്തിരിക്കുന്ന വീഡിയോയിൽ ആൺകുട്ടിയുടെ കരണത്തടിക്കുന്നതായും കാണാം.

17കാരനായ ആൺകുട്ടിയെ പൊതുവായ വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്ന പ്രവർത്തനത്തിനും, 16 കാരിയായ പെൺകുട്ടിയെ വംശീയാധിക്ഷേപത്തിന്റെ കീഴിൽ വരുന്ന പൊതു കുറ്റകൃത്യത്തിനും ആണ് അറസ്റ്റ് ചെയ്തത്. കുറ്റവാളികളിൽ ഒരാളുടെ രക്ഷകർത്താവാണ് പോലീസിൽ കീഴടങ്ങാൻ പ്രതികളോട് നിർദേശിച്ചത്. ടൗണിലെ ക്രിക്കറ്റ് ക്ലബ്ബിൽ ഷൂട്ട് ചെയ്ത വീഡിയോ ബുധനാഴ്ച രാത്രിയോടെയാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ക്ലിപ്പിൽ ഇങ്ങനെ കേൾക്കാം” നീ തറയിൽ കിടന്ന് എന്റെ ഷൂസിൽ ചുംബിക്കൂ, 120 പൗണ്ട് കൊടുത്ത് ഞാൻ വാങ്ങിയ എന്റെ എയർഫോഴ്സ് ഷൂവിൽ ചുംബിക്കൂ “. ഇത് ചെയ്യാൻ വിസമ്മതിച്ച ആൺകുട്ടിയെ അടിക്കുന്നതായും കാണാം. ഇത് കണ്ടു കൊണ്ട് നിൽക്കുന്ന മറ്റു കുട്ടികൾ പൊട്ടി ചിരിക്കുന്ന ശബ്ദവും വീഡിയോയിൽ കേൾക്കാം. ഈ ആഴ്ച ആദ്യം നടന്ന ഗുരുതരമായ സംഭവത്തിൽ പ്രതികളായവരെ അറസ്റ്റ് ചെയ്ത വിവരം പോലീസ് സ്ഥിതീകരിച്ചു. പരിസരത്ത് പോലീസ് പട്രോളിംഗ് കർശനമാക്കിയിട്ടുണ്ട്.

കിർക്ളീസ് പോലീസിലെ ചീഫ് സൂപ്രണ്ട് ജൂലി സ്കൈ പറയുന്നു” ഞങ്ങൾ ഇരയായ കുട്ടിക്കും കുടുംബത്തിനും ആവശ്യമായ ശാരീരികവും മാനസികവുമായ പിന്തുണ നൽകുന്നുണ്ട്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കും എന്നും അവർ കൂട്ടിചേർത്തു”. മറ്റാർക്കെങ്കിലും ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുമെങ്കിൽ അറിയിക്കണം എന്നും പോലീസ് നിർദേശിച്ചു.

ENGAGE * ENCOURAGE * ENTERTAIN എന്ന മ്യൂസിക്കൽ ക്യാമ്പയിന്റെ ഭാഗമായി ‘ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ്’ കാഴ്ചവയ്ക്കുന്ന ഫേസ്ബുക്ക് ലൈവ് സീരീസ് ആണ് ‘CELESTIAL SYMPHONY’ ഈ വരുന്ന ഞായറാഴ്ച( ജൂൺ ഏഴിന് ) യുകെ സമയം അഞ്ചരയ്ക്കും ഇന്ത്യൻ സമയം 10.00 നുമാണ് ‘CELESTIAL SYMPHONY ‘ പ്രക്ഷേപണം ആരംഭിക്കുന്നത്. നിങ്ങൾക്ക് മുന്നിൽ വരുന്നത് ബിർമിങ്ഹാമിലെ കൊച്ചുമിടുക്കിയായ ‘അന്ന ജിമ്മി ‘ആണ്.

കുട്ടിക്കാലം മുതൽ തന്നെ നന്നായി പാടുന്ന അന്ന നിരവധി വേദികളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്കൂൾ ഇയർ എട്ടിൽ പഠിക്കുന്ന അന്ന ബിർമിങ്ഹാം   സിറ്റി മലയാളി കമ്മ്യൂണിറ്റി(ബി. സി. എം. സി )അസോസിയേഷനിലെയും, സീറോ മലബാർ മാസ്സ് സെന്ററിയിലെയും കലാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടിക്കുന്നുണ്ട്. സംഗീതത്തിൽ മാത്രമല്ല, നൃത്തം, സ് പോർട്സ് എന്നിവയിലും അന്ന തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

അന്ന കടന്നുവന്ന വഴിത്താരയിലേക്ക് ഒരു എത്തി നോട്ടം.
1.) യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ കലാമത്സരങ്ങളിൽ സ്‌ഥിരമായി സമ്മാനാർഹയാകുന്ന അന്നയ്ക്ക്,
ദേശീയ കലാമേളയിൽ ‘സോളോസോങ് ‘ ഇനത്തിൽ ഒന്നാം സ്‌ഥാനം ലഭിച്ചിട്ടുണ്ട്.

2.) ബൈബിൾ കലോത്സവത്തിന്റെ ദേശീയതല മത്സരങ്ങളിൽ 2017ൽ ഒന്നാം സ്‌ഥാനവും 2019ൽ രണ്ടാം സ്‌ഥാനവും ലഭിച്ചിട്ടുണ്ട്.
3.) ഫാ. ഷാജി തുമ്പചിറയലിന്റെ ‘ ഈശോയുടെ പുഞ്ചിരി ‘എന്ന ആൽബത്തിൽ പാടുവാൻ അവസരം ലഭിച്ചു.
4.)യുകെയിലെ നിരവധി സംഗീതമേളകളിൽ പങ്കെടുക്കാറുണ്ട് -7 ബീറ്റ്സ് സംഗീതോത്സവം, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
5.)’സമർപ്പണ ‘എന്ന മ്യൂസിക് ആൻഡ് ഡാൻസ് പ്രോഗ്രാമിൽ പതിവായി പങ്കെടുക്കുന്നു.
‌6.) അന്നയുടെ നിരവധി ഗാനങ്ങൾ യൂട്യൂബിൽ നിങ്ങൾക്കു കേൾക്കാനാകും ഈ കൊറോണക്കാലത്ത് ആരോഗ്യരംഗത്തും ആവശ്യ സേവന രംഗത്തുമായി പ്രവർത്തിക്കുന്നവർക്ക് വേണ്ടി സമർപ്പിക്കപ്പെട്ട പാട്ടുകളും ഇവയിൽ ഉൾപ്പെടും.
‌7.) സ്കൂൾ ക്വായറിലെയും സ്കൂൾ ഡ്രാമയിലെയും പ്രധാന അംഗമാണ്. മികച്ച ഒരു നർത്തകി കൂടിയായതിനാൽ യുക്മയുടെ കലാമേളകളിൽ നിരവധിതവണ സമ്മാനർഹയായിട്ടുണ്ട്. ‘ദീക്ഷ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിൽ’ ആരതി അരുണിന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു വരുന്നു.
‌ ബിർമിങ്ഹാമിൽ താമസിക്കുന്ന ജിമ്മി മൂലംകുന്നത്തിന്റെയും അനു ജിമ്മിയുടെയും ഇളയ മകളാണ് അന്ന ജിമ്മി. മൂത്ത സഹോദരൻ ജിയോ ജിമ്മി സ്റ്റോക്ക് ഓൺ ട്രസ്റ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്. മാതാപിതാക്കളുടേയും സഹോദരന്റെയും എല്ലാവിധ പിന്തുണയും അന്നയ്ക്ക് ലഭിക്കുന്നു.

‌ ‘ദീക്ഷ’ യുടെ ‘ENGAGE * ENCOURAGE * ENTERTAIN ‘എന്ന മ്യൂസിക്കൽ ക്യാമ്പയിനും അതിന്റെ ഭാഗമായ, Pratheeksha’ (കുട്ടികൾക്കുവേണ്ടിയുള്ള വേദി ), ‘CELESTIAL SYMPHONY ‘എന്ന് ലൈവ് പ്രോഗ്രാം ഇവയെല്ലാംതന്നെ ആരോഗ്യരംഗത്തും ആവശ്യ സേവന രംഗത്തും സേവനമനുഷ്ഠിക്കുന്ന മുൻനിര പോരാളികൾക്കും അതുപോലെതന്നെ കലാരംഗത്ത് പ്രവർത്തിക്കുന്ന അതുല്യപ്രതിഭകൾക്കുമായിട്ടുള്ള സമർപ്പണമാണ്.’ ലളിതം, സുന്ദരം, ഹൃദ്യം’ എന്ന ആശയത്തോടെ ഈ പരമ്പരകൾ നിങ്ങൾക്കായി പ്രാർത്ഥനയോടെ സമർപ്പിക്കുന്നു.

‘ദീക്ഷ’യുടെ ‘CELESTIAL SYMPHONY’ എന്ന ഈ ലൈവ് സീരിസിൽ കുറച്ച് പ്രത്യേകതകളുണ്ട്.

1 . വെറും 5 ലൈവ് പെർഫോമൻസ് മാത്രമേ ഈ ലൈവ് സീരീസിൽ ഉണ്ടാവുകയുള്ളു.
2 . നിങ്ങൾ ഇതുവരെ  മറ്റൊരു ലൈവ് ഷോയിലും കണ്ടിട്ടില്ലാത്ത 5 ഗായകരായിരിക്കും ഈ ലൈവ് സീരിസിൽ നിങ്ങളുടെ മുന്നിലെത്തുന്നത്.
3 . നിങ്ങളുടെ ഇഷ്ടഗാനങ്ങൾ മുൻകൂറായി ദീക്ഷയുടെ പേജിലേയ്ക്ക് മെസ്സേജ് ചെയ്യുക. അവയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഗാനങ്ങൾ ഈ ലൈവിലൂടെ നിങ്ങൾക്ക് കേൾക്കാം.

‌’ CELESTIAL SYMPHONY ‘ എന്നുള്ള live series കാണുവാൻ ‘deeksha.aarathyarun’ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക

സ്വന്തം ലേഖകൻ

ലണ്ടൻ : 2007ൽ കാണാതായ ബ്രിട്ടീഷ് പെൺകുട്ടി മഡലീൻ മക്കാൻ മരിച്ചതായി തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്ന ജർമ്മൻ പ്രോസിക്യൂട്ടർമാർ കരുതുന്നു. കാണാതാവുമ്പോൾ 3 വയസ്സുണ്ടായിരുന്ന മഡ്‌ലീൻ കൊല്ലപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും 13 വർഷത്തിനിപ്പുറവും കണ്ടുകിട്ടാത്ത സാഹചര്യത്തിൽ കുട്ടി മരണപ്പെട്ടിട്ടുണ്ടാകാമെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. ഒപ്പം പ്രതി ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരവും ഇന്ന് പോലീസ് നൽകി. പ്രതിയെന്ന് സംശയിക്കുന്ന ക്രിസ്റ്റ്യൻ ബ്രൂക്നർ എന്ന ജർമൻ സ്വദേശി ഇപ്പോൾ ഒരു ലൈംഗിക കുറ്റകൃത്യ കേസിൽ ജയിൽശിക്ഷ അനുഭവിച്ചു വരികയാണ്.

പോർച്ചുഗലിൽ വെച്ച് 2007ലാണ് കുട്ടിയെ കാണാതാവുന്നത്. ഈ സമയത്ത് ക്രിസ്റ്റ്യൻ അവിടെയുണ്ടായിരുന്നതായി പോലീസ് പറയുന്നു. പുതിയ പ്രതിയെ കണ്ടെത്തിയതിനെത്തുടർന്ന് കേസ് പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായത്തിനായി പോലീസ് അഭ്യർത്ഥിക്കുന്നു. പെൺകുട്ടി മരിച്ചുവെന്ന് ഞങ്ങൾ അനുമാനിക്കുന്നുവെന്ന് ബ്രൗൺ‌സ്വീഗ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിലെ ഹാൻസ് ക്രിസ്റ്റ്യൻ വോൾട്ടേഴ്സ് ഇന്ന് പറയുകയുണ്ടായി. “ചെറിയ പെൺകുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. അയാൾ ഇതിനകം ഒരു നീണ്ട ശിക്ഷ അനുഭവിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു. 17 വയസ്സുള്ളപ്പോൾ തന്നെ പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത വ്യക്തിയാണ് പ്രതി. 1995 നും 2007 നും ഇടയിൽ ആൽ‌ഗാർ‌വേയിൽ സ്ഥിരമായി താമസിച്ച ഇയാൾക്ക് കാറ്ററിംഗ് ഉൾപ്പെടെയുള്ള ജോലികൾ ഉണ്ടായിരുന്നു. മാത്രമല്ല ഹോട്ടലുകളിൽ കവർച്ചയും മയക്കുമരുന്ന് ഇടപാടുകളും നടത്തിയിട്ടുമുണ്ട്.

കേസിലെ പുതിയ വികസനം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് മഡിലീന്റെ മാതാപിതാക്കളായ കേറ്റും ജെറിയും കരുതുന്നതായി മക്കാൻ കുടുംബത്തിന്റെ വക്താവ് പറഞ്ഞു. 13 വർഷത്തിനിടയിൽ ലഭിച്ച വ്യക്തമായ വിവരം ആണിതെന്ന് ക്ലാരൻസ് മിച്ചൽ അറിയിച്ചു. മഡിലീൻ കേസ് ഇപ്പോഴും ഒരു തിരോധാന കേസ് ആയി തുടരുകയാണെന്നും കൃത്യമായ നിഗമത്തിലെത്താൻ തെളിവുകളൊന്നും ഇല്ലെന്നും ജർമ്മൻ, പോർച്ചുഗീസ് പൊലീസുമായി ചേർന്ന് പ്രവർത്തിക്കുന്ന മെറ്റ് പോലീസ് അറിയിച്ചു. പ്രതിയെന്ന് കരുതുന്ന വ്യക്തി പോർച്ചുഗലിൽ താമസിച്ചിരുന്ന വീടിന്റെ ചിത്രവും അദ്ദേഹത്തിന്റെ വിഡബ്ല്യു ക്യാമ്പർ വാൻ, ജാഗ്വാർ കാർ എന്നീ രണ്ട് വാഹനങ്ങളുടെയും ചിത്രം പോലീസ് പുറത്തുവിട്ടു.

മഡലീൻ അപ്രത്യക്ഷമായതിന്റെ പിറ്റേ ദിവസം 1993 ജാഗ്വാർ എക്സ്ജെആർ 6 ന്റെ രജിസ്ട്രേഷൻ മറ്റൊരാളുടെ പേരിലേക്ക് മാറ്റിയത് സംശയത്തിനിടയാക്കി. 2007 മെയ് 3 ന് വൈകുന്നേരം പ്രിയ ഡാ ലൂസിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് മഡിലൈനെ കാണാതാവുന്നത്. ആ സമയം അവളുടെ മാതാപിതാക്കൾ അടുത്തുള്ള തപസ് ബാറിൽ സുഹൃത്തുക്കളോടൊപ്പമായിരുന്നു. മഡിലീന്റെ തിരോധാനം യൂറോപ്പിലുടനീളം ചിലവേറിയ ഒരു പോലീസ് അന്വേഷണത്തിന് വഴിയൊരുക്കി. 2011ൽ ആരംഭിച്ച മെറ്റ് പോലീസ് അന്വേഷണത്തിന് 11 മില്യൺ ഡോളറിലധികം ചിലവായി. ഓപ്പറേഷൻ ഗ്രേഞ്ച് എന്നറിയപ്പെടുന്ന അന്വേഷണം വർഷങ്ങൾക്കുശേഷവും വ്യക്തമായ ഉത്തരമില്ലാതെ തുടരുകയാണ്.

2011 മെയ് ആണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ മെട്രോപൊളിറ്റൻ പോലീസിനോട് അന്വേഷണത്തെ സഹായിക്കാൻ ആവശ്യപ്പെട്ടത്. കേസിൽ പുതിയ തെളിവുകളും സാക്ഷികളുമുണ്ടെന്ന് 2013 ജൂലൈയിൽ സ്‌ കോട്ട്‌ലൻഡ് യാർഡ് പറഞ്ഞു. ഒപ്പം മഡിലീന്റെ തിരോധാനത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. പുതിയ അന്വേഷണ രീതികൾ ഉദ്ധരിച്ച് പോർച്ചുഗലിലെ ഡിറ്റക്ടീവുകൾ 2013 ഒക്ടോബറോടെ കേസ് വീണ്ടും ആരംഭിച്ചു. ഒപ്പം കേസിൽ വിവരങ്ങൾ നൽകാൻ കഴിയുന്ന 11 പേരെ ചോദ്യം ചെയ്തു. തുടർന്ന് അന്വേഷണത്തിനായി 10 മില്യൺ ഡോളറിലധികം ചിലവ് വന്നതായി ബ്രിട്ടീഷ് സർക്കാർ വെളിപ്പെടുത്തി. 2018 നവംബറിൽ അന്വേഷണം തുടരാൻ 150,000 ഡോളർ അധികമായി അനുവദിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ മഡിലീന്റെ തിരോധാനത്തെക്കുറിച്ച് എട്ട് ഭാഗങ്ങളുള്ള ഒരു ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സ്പ്രദർശിപ്പിച്ചിരുന്നു . എന്നാൽ ഇതിൽ പങ്കെടുക്കാൻ മഡിലീന്റെ മാതാപിതാക്കൾ വിസമ്മതിച്ചു. 2011 ൽ ആരംഭിച്ച മെറ്റ് പോലീസ് അന്വേഷണത്തിന് 2020 മാർച്ച് വരെ ധനസഹായം നൽകുമെന്ന് യുകെ സർക്കാർ കഴിഞ്ഞ ജൂണിൽ അറിയിച്ചു. മഡിലീന്റെ തിരോധാനത്തിൽ 43 കാരനായ ജർമ്മൻ തടവുകാരൻ പ്രതിയാണെന്ന് തിരിച്ചറിഞ്ഞതായി ഇന്ന് പോലീസ് വെളിപ്പെടുത്തി.

സ്വന്തം ലേഖകൻ

ലണ്ടൻ : വ്യാപാര കരാർ ഇല്ലാതെ തന്നെ ബ്രെക്സിറ്റിനായി തയ്യാറെടുക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകുന്നു. നിശ്ചിത സമയത്തിനുള്ളിൽ യൂറോപ്യൻ യൂണിയനുമായി ഒരു വ്യാപാര കരാറിലെത്താൻ ബ്രിട്ടന് സാധിക്കാത്തതിനാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആണ് ബാങ്കുകൾക്ക് ഈയൊരു മുന്നറിയിപ്പ് നൽകിയത്. രാജ്യത്തെ വ്യവസായ പ്രമുഖരുമായി ഗവർണർ ആൻഡ്രൂ ബെയ്‌ലി ഇന്നലെ ഒരു കോൺഫറൻസ് കോൾ നടത്തുകയുണ്ടായി. ഡിസംബർ 31ന് ഈ കാലാവധി അവസാനിക്കുമെന്നിരിക്കെ ബ്രിട്ടന് മുമ്പിൽ ഇനി ആറു മാസം സമയം ആണ് ഉള്ളത്. ഒരു കരാർ കൂടാതെ ബ്രിട്ടൻ സമയപരിധി മറികടക്കുകയാണെങ്കിൽ ബാങ്കുകൾ, ഇൻഷുറർമാർ, അസറ്റ് മാനേജർമാർ എന്നിവർക്ക് തിരിച്ചടി നേരിടേണ്ടതായി വരും. എന്നാൽ രാജ്യത്തെ വ്യവസായം ലോകോത്തര നിലവാരമുള്ളതാണെന്നും ഏത് ബ്രെക്‌സിറ്റ് ഫലത്തിനും തയ്യാറാണെന്നും ബ്രിട്ടന്റെ ധനകാര്യ മന്ത്രി ജോൺ ഗ്ലെൻ പറഞ്ഞു.

കരാർ ഇല്ലാത്ത ബ്രെക്സിറ്റിന് ബ്രിട്ടന്റെ ധനകാര്യ സേവന മേഖല തയ്യാറാകണമെന്ന് യൂറോപ്യൻ യൂണിയന്റെ മുതിർന്ന ഉദ്യോഗസ്ഥൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. രാജ്യത്തിന്റെ ധനകാര്യ വ്യവസായം പെട്ടെന്നു തന്നെ പ്രതിസന്ധിയിൽ ആവാതിരിക്കാൻ യൂറോപ്യൻ യൂണിയനുമായി ഒരു ധാരണയിൽ എത്തിച്ചേർന്ന ശേഷം ബ്രെക്സിറ്റ്‌ നടപ്പാക്കേണ്ടതുണ്ട്. എന്നാൽ ബ്രസൽസ് ഈ നിർദ്ദേശം നിരസിച്ചതായി ഇന്നലെ യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരും പറഞ്ഞു. ഇതുവരെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള കരാറിൽ വളരെ കുറച്ചു പുരോഗതി മാത്രമേ കൈവരിച്ചിട്ടുള്ളൂ എന്ന് ബ്രിട്ടന്റെ മുഖ്യ ഇടനിലക്കാരൻ ഡേവിഡ് ഫ്രോസ്റ്റ് പറഞ്ഞിരുന്നു. നിയമ നിർവ്വഹണം, സിവിൽ ന്യൂക്ലിയർ, വ്യോമയാന തുടങ്ങിയ വിഷയങ്ങളിലെ കരാറുകൾക്കൊപ്പം ഒരു സ്വതന്ത്ര വ്യപാര കരാർ ലഭ്യമായ സമയത്തിനുള്ളിൽ, വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ അംഗീകരിക്കാമെന്ന് വളരെ വ്യക്തമാണ്.

ബ്രെക്സിറ്റ് പരിവർത്തന കാലയളവ് നീട്ടാൻ സ് കോട് ലാൻഡ് ആവശ്യപ്പെടുന്നുണ്ട്. സ് കോട്ടിഷ് സമ്പത്ത് വ്യവസ്ഥയെ പരിരക്ഷിക്കുന്നതിന് ഒരു വിപുലീകരണം ആവശ്യമാണെന്ന് അവർ വ്യക്തമാക്കി. വടക്കൻ അയർലൻഡ് അസംബ്ലി ബ്രെക്സിറ്റ് പരിവർത്തന കാലയളവ് നീട്ടുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. നാലാം ഘട്ട ചർച്ചകൾ ആരംഭിച്ചുവെങ്കിലും ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല. വ്യാപാര ഇടപാടില്ലാതെ യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയാൽ യുകെയിലെ ഏറ്റവും വലിയ കാർ നിർമാണ പ്ലാന്റ് സുസ്ഥിരമല്ലെന്ന് ഉടമ നിസ്സാൻ മുന്നറിയിപ്പ് നൽകി. യുകെ സർക്കാരിന് ഒരു പരിവർത്തന വിപുലീകരണം അഭ്യർത്ഥിക്കാൻ കഴിയുമെങ്കിലും അത് ചെയ്യില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വിപുലീകരണം ബ്രെക്സിറ്റിന് ചുറ്റുമുള്ള കാലതാമസവും അനിശ്ചിതത്വവും വർദ്ധിപ്പിക്കുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ വാദം. എങ്കിലും കഴിഞ്ഞ വർഷം ഒപ്പുവച്ച ഒരു കരാർ പ്രകാരം, അത്തരമൊരു വിപുലീകരണം അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് തീരുമാനിക്കാൻ രാജ്യത്തിന് ഈ മാസം അവസാനം വരെ സമയമുണ്ട്. അതിനാൽ തന്നെ വരും ആഴ്ചകൾ നിർണായകമാണ്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടനിൽ പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസിൽ ബിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ബിസിനസ് സെക്രട്ടറി അലോക് ശർമയ്ക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ബില്ല് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെ നിരവധി തവണ തന്റെ തൂവാല ഉപയോഗിച്ച് അദ്ദേഹം മുഖം തുടച്ചു. ഇതിനെതുടർന്ന് ലേബർ പാർട്ടി ഷാഡോ മിനിസ്റ്റർ എഡ് മിലിബാൻഡ് അദ്ദേഹത്തിന് കുടിക്കാനായി വെള്ളം കൊടുത്തു. അലോക് ശർമയ്ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആവുകയാണെങ്കിൽ, എഡ് മിലിബാൻഡിനോടും ഐസൊലേഷനിൽ പോവാൻ ആരോഗ്യ അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഇതിനെതുടർന്ന് ഹൗസ് ഓഫ് കോമൺസിലെ നടപടികൾ തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഹൗസ് ഓഫ് കോമൺസിൽ സ്ഥല പരിമിതികൾ ഉള്ളതിനാൽ എംപിമാർക്ക് കൃത്യമായ സമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇപ്പോൾ പാർലമെന്റ് നടപടികൾ തുടരുന്നതിൽ പലയിടത്തുനിന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.


കോവിഡ് കാലത്ത് തുടർന്നുവന്ന ഡിജിറ്റൽ വോട്ടിംഗ് സിസ്റ്റം പാർലമെന്റ് അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇത് എംപിമാരുടെ ആരോഗ്യത്തിൻെറ കാര്യത്തിൽ ഭീഷണിയാകുമെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇന്ന് നമ്മൾ തിരിച്ചുവരവിൻെറ പാതയിലാണ് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാൽ തൊഴിലില്ലായ്മ പോലുള്ള മറ്റു പല പ്രതിസന്ധികളും നമ്മൾ എങ്ങനെ നേരിടും എന്ന് പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എൻഎച്ച്എസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല..

സ്വന്തം ലേഖകൻ

പോർച്ചുഗലിൽ ക്യാമ്പർ വാനിൽ കറങ്ങി നടന്നിരുന്ന 43 കാരനായ ജർമൻകാരനെ കേന്ദ്രീകരിച്ചാണ് 13 വർഷം മുമ്പ് കാണാതായ മഡിലൈൻ മക്കാൻ കേസന്വേഷണം സ് കോട്ട്‌ലൻഡ്‌യാർഡ് മുന്നോട്ടുകൊണ്ടുപോകുന്നത്. ഇപ്പോൾ ലൈംഗികാതിക്രമത്തിന് ജയിലിൽ കഴിയുന്ന വ്യക്തി കുട്ടിയെ കാണാതാവുമ്പോൾ സമീപ പരിസരങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മഡിലൈന്റെ മാതാപിതാക്കളായ ജെറിയും കേറ്റും ഇത്രയും നാൾ നടത്തിവന്ന അന്വേഷണത്തിന് പോലീസിനോട് നന്ദി അറിയിച്ചു. തങ്ങളുടെ മകളെ കണ്ടെത്തണമെന്നും, സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നുമാണ് മാതാപിതാക്കളുടെ ആഗ്രഹം.

കുറ്റവാളികളെന്നു സംശയിക്കുന്നവരുടെ രണ്ട് വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ കേസ് അന്വേഷണം പുരോഗമിക്കുന്നത്, കുട്ടിയെ കാണാതായതിൻെറ പിറ്റേദിവസം പ്രതി ഒരു ജാഗ്വർ കാർ മറ്റൊരാളുടെ പേരിലാക്കി കൊടുത്തിരുന്നു. 2007 മെയ് 3 വൈകുന്നേരം കുട്ടിയുടെ മാതാപിതാക്കൾ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കെയാണ് മൂന്ന് വയസ്സുകാരിയായ കുട്ടിയെ കാണാതാവുന്നത്. യൂറോപ്പ് ഉടനീളം നടത്തിയ അന്വേഷണത്തിൽ 2011 ൽ തന്നെ 11 മില്യണിലധികം പൗണ്ട് ചെലവായിരുന്നു. ലണ്ടൻ പോലീസ് ഇപ്പോഴും കാണാതായ വ്യക്തികളെ അന്വേഷിക്കുന്ന ഗണത്തിലാണ് കേസ് പെടുത്തിയിരിക്കുന്നത്. അതേസമയം ജർമ്മൻ പോലീസ് കേസിനെ കൊലപാതകത്തിന്റെ വകുപ്പിൽ ആണ് അന്വേഷിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്നയാൾ ജർമൻ പോലീസിന്റെ കസ്റ്റഡിയിൽ ആയതിനാൽ അവരുടെ സഹകരണം കൂടുതലായി വേണ്ടിവരും.

2011ൽ കേസിൽ നിർണായകമായ പല പുതിയ തെളിവുകളും ലഭിച്ചിരുന്നു, അന്ന് 30 വയസ്സ് ഉണ്ടായിരുന്ന പ്രതിക്ക് തൻെറ ക്യാമ്പർ വാനിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ജീവിതരീതി ആയിരുന്നു അന്ന്. കുട്ടിയെ കാണാതായ അന്ന് വൈകുന്നേരം ഏഴരയ്ക്ക് പ്രതിയുടെ നമ്പറിലേക്ക് കോൾ ചെന്നിരുന്നു, പിറ്റേദിവസം വണ്ടി കൈമാറിയതും മറ്റൊരു നമ്പറിൽ നിന്നും വന്ന കോളും സംഭവത്തിൽ മറ്റേതോ വ്യക്തികൾക്കുള്ള നിർണായകമായ പങ്കാണ് ചൂണ്ടിക്കാണിക്കുന്നത്. അതാരാണെന്ന് സ്വമേധയാ മുന്നോട്ടുവന്ന് പറയാൻ നിരവധി അവസരങ്ങൾ നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പ്രതികളിൽ സംശയിക്കപ്പെടുന്ന 600 പേരെ തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും അതും സംശയത്തിൽ അവസാനിക്കുകയാണ് ചെയ്തത്. 2017ൽ വീണ്ടും ചില തെളിവുകൾ ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ മുൻ ക്രിമിനൽ റെക്കോർഡ്സും സംശയം ബലപ്പെടുത്തുന്നവയാണ്.

സ്വന്തം ലേഖകൻ

ലണ്ടൻ : ജൂൺ അവസാനത്തോടെ എല്ലാ കൊറോണ വൈറസ് പരിശോധനകളും 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. 24 മണിക്കൂർ പരിശോധനാ ഫലം മെയ് 27 ന് പ്രഖ്യാപിച്ചെങ്കിലും സമയപരിധി നിശ്ചയിച്ചിട്ടില്ലായിരുന്നു. എന്നാൽ പോസ്റ്റൽ ഡിലെ പോലുള്ള പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോമൺസിൽ സംസാരിച്ച ജോൺസൺ പറഞ്ഞു. 84% ഡ്രൈവ്-ഇൻ സെന്റർ ടെസ്റ്റുകൾ ഒരു ദിവസത്തിനുള്ളിൽ ലഭ്യമാകുമെന്ന് ടെസ്റ്റിംഗ് സേവന മേധാവി അറിയിച്ചു. കഴിഞ്ഞയാഴ്ച ഡ്രൈവ്-ഇൻ സെന്ററുകളിലെ 84% ടെസ്റ്റുകളും 24 മണിക്കൂറിനുള്ളിൽ തിരിച്ചയക്കുകയും 95% ടെസ്റ്റുകൾ 48 മണിക്കൂറിനുള്ളിൽ തിരിച്ചയക്കുകയും ചെയ്തുവെന്ന് ഇംഗ്ലണ്ടിന്റെ ടെസ്റ്റിംഗ് പ്രോഗ്രാം ഹെഡ് ഡിഡോ ഹാർഡിംഗ് പറഞ്ഞു. ഈയൊരു പ്രോഗ്രാം അർത്ഥമാക്കുന്നത് കൊറോണ വൈറസ് പോസിറ്റീവ് ഉള്ളവർ മറ്റ് ആളുകളുമായി അടുത്തിടെ നടത്തിയ കണ്ടുമുട്ടലുകളും അവർ സന്ദർശിച്ച സ്ഥലങ്ങളും റിപ്പോർട്ടുചെയ്യാൻ സാധിക്കും എന്നതാണ്.

അതേസമയം സ് കോട് ലാൻഡിലെ കെയർ ഹോം മരണങ്ങൾ അവിടുത്തെ ആശുപത്രി മരണങ്ങളെ മറികടന്നുവെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. രോഗം പൊട്ടിപുറപ്പെട്ടതിന് ശേഷം കെയർ ഹോമുകളിൽ 1,818 മരണങ്ങൾ ഉണ്ടായെന്നു നാഷണൽ റെക്കോർഡ് ഓഫ് സ് കോട് ലാൻഡ് (എൻ ആർ എസ് ) റിപ്പോർട്ട്‌ ചെയ്തു. ആശുപത്രിയിൽ റിപ്പോർട്ട്‌ ചെയ്തത് 1,815 കോവിഡ് മരണങ്ങളാണ്. അഞ്ചാം ആഴ്ച, മരണസംഖ്യയിൽ കൃത്യമായ ഇടിവുണ്ടായെന്ന് അധികൃതർ പറയുന്നു. മെയ് 25 നും 31 നും ഇടയിൽ 131 കോവിഡ് മരണങ്ങളുണ്ടായതായി എൻ‌ആർ‌എസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയേക്കാൾ 99 മരണങ്ങൾ കുറവ്. മാർച്ച് അവസാനത്തിനുശേഷം ഏറ്റവും കുറഞ്ഞ പ്രതിവാര മരണനിരക്കാണ് കഴിഞ്ഞ ആഴ്ചയിലേത്. സ് കോട് ലാൻഡിൽ കോവിഡ് പിടിപെട്ട് മരണമടഞ്ഞ ആകെ ആളുകളുടെ എണ്ണം 3,911 ആയി. രോഗവ്യാപനത്തിന്റെ തുടക്കത്തിൽ ആശുപത്രിയിൽ കഴിഞ്ഞ 1000ത്തോളം രോഗികളെ പരിശോധനയ്ക്ക് പോലും വിധേയരാക്കാതെ കെയർ ഹോമിലേക്ക് മാറ്റിയ നടപടിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. കെയർ ഹോമുകളിലെ മരണസംഖ്യ സ്വീകാര്യമല്ലെന്നും ആഴ്ചതോറും ഇത് കുറഞ്ഞുവരികയാണെന്നും ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു.

ആശുപത്രികളിലെ മരണത്തേക്കാൾ അല്പം വേഗത്തിൽ കെയർ ഹോം മരണങ്ങൾ കുറഞ്ഞുവരികയാണ്. മരണനിരക്ക് തുടർച്ചയായി കുറയുന്നത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കാനുള്ള തീരുമാനത്തെ ശക്തിപ്പെടുത്തിയെന്നും മിസ് സ്റ്റർജൻ പറഞ്ഞു. കെയർ ഹോമുകളെ സ് കോട്ടിഷ് സർക്കാർ അവഗണിക്കുകയാണെന്ന് സ് കോട്ടിഷ് കൺസർവേറ്റീവ് നേതാവ് ജാക്സൺ കാർലാവ് അഭിപ്രായപ്പെട്ടു. പരിശോധനകളുടെ എണ്ണം അതിവേഗം വികസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യുകെയിലെ ഏറ്റവും മോശം ടെസ്റ്റിംഗ് റെക്കോർഡുകളിലൊന്നാണ് സ് കോട്ട്ലൻഡിനുള്ളതെന്ന് കാർല പറഞ്ഞു. പകർച്ചവ്യാധിയുടെ ആദ്യ നാളുകളിൽ എത്രപേർ ആശുപത്രികളിൽ നിന്ന് കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്യപ്പെട്ടുവെന്ന് സ്കോട്ടിഷ് ലേബർ നേതാവ് റിച്ചാർഡ് ലിയോനാർഡ് ചോദിച്ചു. ആ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് സ്റ്റർജിയൻ മറുപടി പറഞ്ഞത്. എങ്കിലും വെല്ലുവിളികളിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നില്ലെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ടോം ജോസ് തടിയംപാട്

ചീട്ടുകളി സംഘത്തില്‍ വച്ച് ഒരു മലയാളി ഡോക്ടറെ പരിചയപ്പെട്ടു. ഡോ. ജോര്‍ജ് മാത്യു കുരീക്കാട്ട്. ഇടുപ്പെല്ല് (Hip)മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയില്‍ യു.കെ.യിലെ ഏറ്റവും മികച്ച ഡോക്ടര്‍മാരില്‍ ഒരാള്‍, പഠിച്ചിരുന്ന കാലത്ത് നാട്ടില്‍ റാങ്കുകള്‍ വാരിക്കൂട്ടിയ അദ്ദേഹം യു.കെ.യിലെ മികച്ച സേവനത്തിന് ചാള്‍സ് രാജകുമാരനില്‍ നിന്നും അവാര്‍ഡ് നേടിയിട്ടുണ്ട്. എന്നാല്‍ ഈ ആടയാഭരണങ്ങളൊന്നും ചാര്‍ത്താതെ സാധാരണക്കാരില്‍ സാധാരണക്കാരനായി ടോര്‍ക്കെയിലെ മലയാളികള്‍ക്കൊപ്പമിരുന്ന് അദ്ദേഹം ചീട്ടുകളിക്കുന്നതു കണ്ടപ്പോള്‍ അതിശയം തോന്നി. പാഴ്ചീട്ട്‌വെച്ചോണ്ട് തുറുപ്പിട്ട് വെട്ടിയാല്‍ ഇയാള്‍ നാട്ടുഭാഷയില്‍ തെറിപറയും,ഒപ്പമുള്ളവര്‍ കളി ശ്രദ്ധിക്കാതെ ചീട്ട് വലിച്ച് വാരി ഇട്ടാലും ഡോക്ടമാരുടെ ജാഡയില്ലാതെ അദ്ദേഹം തനി നാടനാകും . എന്നാല്‍ ഓപ്പറേഷന്‍ ടേബിളില്‍ എത്തിയാല്‍ ഈ മനുഷ്യന്‍ നമ്മുടെ നാടിന് തന്നെ അഭിമാനാകുന്ന ഭിഷഗ്വരനാണ്‌ അതു തിരിച്ചറിഞ്ഞാണ് ചാള്‍സ് രാജകുമാരന്‍ അവാര്‍ഡ് നല്‍കിയത്.

സെന്റ് തോമസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി 2016 ൽ ടോര്‍കെയിലെ 30 ഓളം വരുന്ന മലയാളി സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ പാട്ടുകരോട് ഒപ്പം മകനെയുംകൂട്ടി നൃത്തചുവടുകള്‍ വയ്ക്കുന്നതിടയിലാണ് അദ്ദേഹത്തെ പിന്നീട് കണ്ടത്. അടുത്ത് ചെന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഞാന്‍ ചോദിച്ചു. എന്തിന് എന്നായിരുന്നു പ്രതികരണം. ഇതിനിടെ ഞങ്ങളുടെ ബന്ധു സണ്ണിഫിലിപ്പ് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. പിന്നെ ഫോട്ടോയെടുത്തു.
ലോകമലയാളി സമൂഹത്തിനു തന്നെ അഭിമാനമാണ് ഡോക്ടര്‍ ജോര്‍ജ് മാത്യു കുരീക്കാട്ട്. തന്റെ നേട്ടങ്ങള്‍ എടുത്തുകാട്ടി ഒരു അംഗീകാരത്തിനും വേണ്ടി അദ്ദേഹം നടക്കാറില്ല. മാത്രമല്ല അത് പറയാന്‍ പോലും അദ്ദേഹം വലിയ തല്‍പ്പര്യം കാണിക്കാറില്ല.

എന്‍.എച്ച്എസ്. ഹോസ്പിറ്റലില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ആയി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ജോര്‍ജ് യു കെ യിലെ ടോര്‍കേയിലെ ആദ്യമലയാളി കുടിയേറ്റക്കാരനാണ്. പിന്നിട് നഴ്‌സിംഗ് ജോലിയുമായി അവിടെ എത്തിയ മലയാളികള്‍ക്ക് എല്ലാം അദ്ദേഹം ഒരു വലിയ സഹായിയും വഴികാട്ടിയുമായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. അതൊക്കെ അദ്ദേഹത്തെ കൂടുതല്‍ വിനീതനാക്കുകയാണ് ചെയ്തത്.

പഠിക്കുന്ന കാലത്ത് റാങ്കുകളുടെ തിളക്കവുമായാണ് ഡോക്ടര്‍ ജോര്‍ജ് തന്‍റെ വിജയഗാഥക്ക് തുടക്കമിട്ടത്. 1972 ല്‍എറണാകുളം സൈന്റ്‌റ് ആഗസ്റ്റിന്‍ ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സിക്ക് ആറാം റാങ്ക് നേടികൊണ്ട് തുടക്കം. 1974ല്‍ പ്രീഡിഗ്രിക്ക് ഒന്നാം റാങ്ക് ഏറണാകുളം സൈന്റ്‌റ് അല്‍ബെര്‍ട്ട് കോളേജില്‍ നിന്നും കരസ്ഥമാക്കി. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍നിന്നും മികച്ച വിജയത്തോടെ എം.ബി.ബി.എസ്. പാസ്സായി. അതിനു ശേഷം എറണാകുളം ലിസ്സി ഹോസ്പിറ്റല്‍, വേല്ലൂര്‍ സി.എം.സി. ഹോസ്പിറ്റല്‍, എം.എ.ജെ. ഹോസ്പിറ്റല്‍ എറണാകുളം, എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 1989 ല്‍ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എം.ഡി. പാസായി അവിടെ തന്നെ അസ്സിസ്‌റ്റെന്റ്‌റ് പ്രോഫസറായി.

മണിപ്പാലില്‍ ജോലി ചെയ്തിരുന്ന സമയത്ത് മെഡിക്കല്‍ ടെക്സ്റ്റ് എന്ന ബുക്ക് എഴുതി പ്രസിദ്ധീകരിച്ചു , അത് വിറ്റഴിഞ്ഞത് 35000 കോപ്പിയായിരുന്നു ആ പുസ്തകം പിന്നിട് ഇംഗ്ലണ്ടിലും പ്രസിദ്ധീകരിച്ചു. ഇതിനു ഇന്ത്യയില്‍ നിന്ന് മാത്രം ഡോക്ടര്‍ ജോര്‍ജിനു കിട്ടിയ റോയലിറ്റി പതിമൂന്നര ലക്ഷം രൂപയായിരുന്നു .

1995 ല്‍ യു.കെ. യില്‍ എത്തിയ ഡോക്ടര്‍ ജോര്‍ജ്, സ്റ്റിവനെജ്, കെന്‍ഡല്‍,ഗ്ലാസ്‌കോ , എന്നിവിടങ്ങളില്‍ ജോലിചെയ്തതിനു ശേഷമാണു 1999 ല്‍   ടോര്‍കേയിലെ ടോര്‍ബെ ജനറല്‍ ഹോസ്പിറ്റലില്‍ ഓര്‍ത്തോജീറിയാട്രിക് ഡോക്ടര്‍ ആയി പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നിട് വളരെ പെട്ടെന്ന് തന്നെ അസോസിയേറ്റു സ്‌പേഷിലിസ്റ്റായി പ്രമോഷന്‍ ലഭിച്ചു 1999 ല്‍ ഈ പ്രവേശനം ലഭിക്കുമ്പോള്‍ യു.കെ. യില്‍ ആകെ രണ്ടു ഡോക്ടര്‍മാര്‍ മാത്രമേ ഓര്‍ത്തോ ജീറിട്രിയാഷ്യന്‍മാരായി ഉണ്ടായിരുന്നുള്ളൂ എന്നത് അറിയുമ്പോഴാണ് ഡോക്ടര്‍ ജോര്‍ജിന്‍റെ പ്രസക്തി നാം തിരിച്ചറിയുന്നത് .

വളരെ പ്രായം ചെന്ന ആളുകളുടെ ഒടിഞ്ഞ ഹിപ് (hip)ഓപറേഷന്‍ ചെയ്തു അവരെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഡോക്ടര്‍ ജോര്‍ജ് നടത്തിയ മുന്നേറ്റം യു.കെ. യിലെ എന്‍.എച്ച്.എസിന്റെ ആകമാനം ശ്രദ്ധയാകര്‍ഷിച്ചു. അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയത് 101 വയസുകഴിഞ്ഞ എമിലി എന്ന സ്ത്രീയുടെ ഹിപ് ഓപ്പറേഷന്‍ ആയിരുന്നു ആദൃമായിട്ടയിരുന്നു ഇത്രയും പ്രായം ചെന്ന ഒരാളുടെ ഹിപ് ഓപ്പറേഷന്‍ യു.കെ. യില്‍ നടക്കുന്നത് അതിനു ശേഷം എന്‍.എച്ച്.എസി ന്റെ പ്രൊഫസര്‍ ഇയാന്‍ ഫിലിപ്പ് ഡോക്ടര്‍ ജോര്‍ജിനെ സന്ദര്‍ശിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിനെ ആ വര്‍ഷത്തെ സോഷ്യല്‍ കെയര്‍ അവാര്‍ഡിനു തിരഞ്ഞെടുക്കുകയും 2002ല്‍ ലണ്ടനില്‍ വച്ച് പ്രിന്‍സ് ചാള്‍സ് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു ..

ഡോക്ടര്‍ ജോര്‍ജിനു വേറെയും ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് 2001 ല്‍. എന്‍.എച്ച്.എസിന്റെ ബെസ്റ്റ് സ്റ്റാഫ് അവാര്‍ഡ് ലഭിച്ചു,ഇതു യു.കെയില്‍ ഒരുവര്‍ഷം ഒരാളെമാത്രം തിരഞ്ഞെടുക്കുന്ന അവാര്‍ഡാണ് അതുകൊണ്ട് തന്നെ യു.കെ യിലും യുറോപ്പിലും വിവിധ സ്ഥലങ്ങളിലും അദേഹം നേടിയ അറിവുകള്‍ പകര്‍ന്നു നല്കാന്‍ എന്‍.എച്ച്.എസ്. അദ്ദേഹത്തെ അയച്ചു ഇതെല്ലാം വളരെ കുറച്ചു മലയാളികള്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള അംഗികാരമാണ് .
ടോര്‍കേയിലെ അദ്ദേഹത്തിന്റെ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരോട് ഡോക്ടര്‍ ജോര്‍ജിനെ പറ്റി ചോദിച്ചപ്പോള്‍ അവധിയാണങ്കില്‍ കൂടി ഞായറാഴ്ചകളില്‍ പോലും അദ്ദേഹം ജോലി ചെയ്യാന്‍ മടി കാണിക്കാറില്ല എന്നാണ് അവര്‍ പറഞ്ഞത്.

ഡോക്ടര്‍ ജനിച്ചത് ഒരു കര്‍ഷക കുടുംബത്തിലാണ്. കൃഷിയിടങ്ങളിലും പൂന്തോട്ടത്തിലുമായാണ് ഒഴിവുസമയങ്ങള്‍ ചിലവഴിക്കുന്നത്. ചൂണ്ടയിടലിനും സമയം കണ്ടെത്തുന്നു . അദ്ദേഹത്തിന് ഭാര്യയും ഒരു മകനും ഉണ്ട് ഭാര്യ എലിസബത്ത് ജോര്‍ജ് പാലായിലെ ഒരു പഴയ സാഹിത്യകാരന്‍ ജെ.കെ.വിയുടെ സഹോദരപുത്രിയാണ്. മകന്‍ മാത്യു ജോര്‍ജ് കീരികാട്ട് പഠിക്കുന്നു .
എന്തുകൊണ്ടാണ് ഇങ്ങനെ വെറും ഒരു സാധരണക്കാരനെ പോലെ ആളുകളുടെ ഇടയില്‍ ജീവിക്കുന്നത് എന്നു ചോദിച്ചപ്പോള്‍ അദേഹം തിരിച്ചു ചോദിച്ചു ഞാന്‍ വലിയ ഡോക്ടര്‍ ആണെന്ന് പറഞ്ഞാല്‍ ഒരു കടയില്‍ ചെന്നാല്‍ എനിക്ക് സാധനം വില കൂട്ടിയോ കുറച്ചോ തരുമോ എന്നായിരുന്നു ? ഇവിടെ എല്ലാവരും ഒരുപോലെയാണ്. പിന്നെ ഒരു സാധരണക്കാരനായി ജീവിക്കുന്നതില്‍ ഞാന്‍ സന്തോഷം കണ്ടെത്തുന്നു അത്ര തന്നെ .ഡോക്ടർ ജോർജ് ഇപ്പോൾ റിട്ടയർമെന്റിനു ശേഷം വിശ്രമജീവിതം നയിക്കുകയാണ് കൊറോണ കാലത്തു അദ്ദേഹം ജോലി ചെയ്യാൻ സന്നദ്ധത അറിയിച്ചിരുന്നു .

മലയാളികള്‍ പൊതുവേ മറ്റുള്ളവരുടെ നന്മകാണാന്‍ ശ്രമിക്കുന്നതിനെക്കാള്‍ കുറവുകള്‍ കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഇംഗ്ലീഷുകാര്‍ തിരിച്ചാണ് അത്തരം സംസ്‌കാരമാണ് നമ്മളും നേടിയെടുക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളിസമൂഹം പൊതുവേ ജന്മിത്വ പ്രേതങ്ങളെ എന്നും മനസ്സില്‍ താലോലിക്കുന്ന സ്വപ്നജീവികള്‍ മാത്രമാണ് എന്നു സക്കറിയയെ പോലെ ആ ജന്മിത്വ ഭാണ്ഡം ഊരി താഴെവച്ച പലചിന്തകരും പറഞ്ഞിട്ടുണ്ട് ,ഈ ജന്മിത്വ സ്വഭാവം ഏറ്റവും കൂടുതല്‍ സാധാരണ മനുഷൃര്‍ അനുഭവിച്ചറിയുന്നത് രണ്ടു പ്രധാന ജനാധിപത്യസ്ഥാപനങ്ങളിലൂടെയാണ് ., കേരളത്തിലെ ആശുപത്രികളും പോലീസ് സ്റ്റേഷനുകളുമാണ് ഇവ രണ്ടും ഈ രണ്ടു സ്ഥാപനങ്ങളിലും അശ്രയത്തിനുവേണ്ടി സമീപിക്കുന്നവര്‍ക്ക് അവഗണനയുടെ കൈപ്പുനീരാണ് പലപ്പോഴും ലഭിക്കുന്നത് . ഡോക്ടര്‍ രോഗിയെ കാണുന്നത് ജന്മി കുടിയാനെ കാണുന്നതുപോലെയാണ് , അത്തരം ആളുകളുടെ ഇടയില്‍ ഡോക്ടര്‍ ജോര്‍ജ് മാത്യുവിനെപോലെയുള്ളവര്‍ സാധാരണക്കാര്‍ക്ക് പ്രതീക്ഷയുടെ സൂര്യതേജസോടെയാണ് നില്‍ക്കുന്നത് എന്നു പറയാതിരിക്കാന്‍ കഴിയില്ല.

 

RECENT POSTS
Copyright © . All rights reserved