ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- അവധിക്കാല ആഘോഷങ്ങൾക്കായി പോർച്ചുഗലിൽ എത്തിയ ബ്രിട്ടീഷുകാർക്ക് പ്രതിസന്ധിയായി ഗവൺമെന്റിന്റെ പുതിയ തീരുമാനം. പോർച്ചുഗലിനെ ബ്രിട്ടീഷ് ഗവൺമെന്റ് ഗ്രീൻ ലിസ്റ്റിൽ നിന്നും എടുത്തു മാറ്റിയിരിക്കുകയാണ്. പുതിയ നേപ്പാൾ കൊറോണവൈറസ് വേരിയന്റ് ഉയർത്തുന്ന ഭീഷണിയെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം. എന്നാൽ ദ്രുതഗതിയിൽ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതിനെതിരെ ശക്തമായ വിമർശനം ആണ് പോർച്ചുഗൽ പ്രസിഡന്റ് നടത്തിയത്. പോർച്ചുഗലിൽ ഉള്ള ബ്രിട്ടീഷുകാരോട് ചൊവ്വാഴ്ച ക്ക് മുൻപായി തിരികെ വരാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ക്ക് ശേഷം വരുന്നവർ നിർബന്ധമായും ക്വാറന്റൈനിൽ കഴിയേണ്ടതായി വരും. അവധിക്കാലം ആഘോഷിക്കാനായി പോർച്ചുഗലിലേക്ക് ബുക്ക് ചെയ്ത് നിരവധിപേർ പോകണോ വേണ്ടയോ എന്ന ആശങ്കയിലാണ്.

ഇന്ത്യൻ സ്ട്രെയിനിന്റെ പുതിയ മ്യുട്ടേറ്റഡ് വേർഷനായ നേപ്പാൾ വേരിയന്റ് പുതിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് ബ്രിട്ടന്റെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഒരു തീരുമാനം. എന്നാൽ ബ്രിട്ടൻ സാഹചര്യങ്ങൾ മനസ്സിലാകുന്നില്ലെന്നും, വാക്സിൻ ഉള്ളതിനാൽ നാം വേറൊരു സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നും പോർച്ചുഗൽ പ്രസിഡന്റ് ഓർമ്മപ്പെടുത്തി. രോഗികളുടെ എണ്ണം ഉണ്ടെങ്കിലും, മരണനിരക്കോ, ഐ സി യു പേഷ്യന്റുകളുടെ എണ്ണമോ ഒന്നുംതന്നെ വർദ്ധിക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. വാക്സിനേഷൻ മൂലം സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം ഓർമപ്പെടുത്തി.

പോർച്ചുഗലിനെ ഗ്രീൻ ലിസ്റ്റിൽ നിന്നും അംബർ ലിസ്റ്റിലിലേക്ക് മാറ്റിയതിനെ തുടർന്ന്, അവിടെ നിന്നും വരുന്ന യാത്രക്കാർക്ക് പത്ത് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. ഇതോടൊപ്പംതന്നെ രണ്ടുവട്ടം ടെസ്റ്റ് ചെയ്യാനുള്ള പണവും ആളുകൾ കണ്ടെത്തണം. പോർച്ചുഗലിൽ രോഗബാധ വർദ്ധിക്കുന്നതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് അധികൃതർ അറിയിച്ചു.
ബ്രിസ്റ്റോളിലും സമീപപ്രദേശത്തുമുള്ള സീറോമലബാർ സഭാവിശ്വാസികൾക്ക് ആഹ്ളാദം സമ്മാനിച്ചുകൊണ്ട് വിശ്വാസികളുടെ ആഗ്രഹത്തിനൊത്തുള്ള ദേവാലയ നിർമ്മിതിക്ക് സർക്കാർ അനുമതി ലഭിച്ചു . പ്രാരംഭ ഘട്ടത്തിൽ പ്ലാനിങ് പെർമിഷന് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും വിശ്വാസികളുടെ പ്രാർത്ഥന സഫലമാക്കി കൊണ്ടാണ് അവരുടെ ഇഷ്ടത്തിനൊത്തുള്ള ദേവാലയനിർമ്മിതിക്കുള്ള സർക്കാർ അനുമതി ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ബ്രിസ്റ്റണിലും ലിവർപൂളിലും സ്വന്തമായി ദേവാലയങ്ങൾ ലഭിക്കുകയും ലീഡ്സിൽ വളരെ അടുത്തുതന്നെ ദേവാലയം സ്വന്തമാക്കുകയും ചെയ്ത സീറോ മലബാർ സഭയുടെ വളർച്ചയ്ക്ക് വളരെ അധികം ഉണർവ് നൽകുന്നതാണ് ബ്രിസ്റ്റോളിലെ ദേവാലയ നിർമാണത്തിനുള്ള അനുമതി. ലീഡ്സിൽ കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി സീറോ മലബാർ സഭ സ്വന്തമായി ദേവാലയം കൈവശം വയ്ക്കുകയും എല്ലാ ദിവസവും കുർബാനയും മറ്റു തിരുക്കർമ്മങ്ങൾ ഉണ്ടെങ്കിലും ദേവാലയം സീറോ മലബാർ സഭയുടെ പേരിലേയ്ക്ക് ആക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതേ ഉള്ളൂ.
ബഹു. പോൾ വെട്ടിക്കാട്ട് അച്ഛൻ 2012 – ൽ ചുമതലയേറ്റ ശേഷം ദീർഘവീക്ഷണത്തോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി 2013 – ൽ തന്നെ സ്വന്തമായ ഒരു ദേവാലയം എന്ന ആശയം ഉടലെടുത്തിരുന്നു. ഇതിൻെറ ഫലമായി 2014 ഒക്ടോബർ മുപ്പതാം തീയതി ഒരു ചാരിറ്റി കമ്പനി രൂപീകരിക്കുകയും ദേവാലയ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ആരംഭിക്കുന്നതിനു മുമ്പ് , അപ്പസ്തോലിക ചുമതല വഹിച്ചിരുന്ന അഭിവന്ദ്യ സെബാസ്റ്റ്യൻ വടക്കേൽ പിതാവിൻ്റേയും നാഷണൽ കോർഡിനേറ്റർ ബഹു. തോമസ് പാറയടിയിലച്ചൻ്റെയും അനുവാദത്തോടെ രജിസ്റ്റർ ചെയ്ത ചാരിറ്റിയുടെ രൂപീകരണത്തിന് സാങ്കേതിക സഹായം നൽകിയത് ബർമിംഗ്ഹാം അതിരൂപതയിലെ ഡീക്കൻ ഡേവിഡ് പാമർ ആയിരുന്നു. ബ്രിസ്റ്റളിൽ ഒരു ദേവാലയമോ, അനുബന്ധ സൗകര്യങ്ങളോ സമീപഭാവിയിലൊന്നും ലഭിക്കുകയില്ല എന്ന ബോധ്യത്തിൽ നിന്നാണ് സ്‌ഥലം വാങ്ങി ദേവാലയം പണിയുക എന്ന ആശയത്തിലേയ്ക്ക് എത്തിച്ചേർന്നത്.

ഗ്രേറ്റ് ബ്രിട്ടണിൽ സീറോമലബാർ രൂപത രൂപീകരിക്കപ്പെട്ട ശേഷം, തൻറെ ആദ്യ സന്ദർശനത്തിൽ തന്നെ അഭിവന്ദ്യ ജോസഫ് ശ്രാമ്പിക്കൽ പിതാവ് ദേവാല പദ്ധതിയെപ്പറ്റി അന്വേഷിക്കുകയും, വേണ്ട നിർദ്ദേശങ്ങളും, ആശംസകളും പ്രാർത്ഥനകളും നൽകുകയും ചെയ്തു.
2017 – ൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവ് ബ്രിസ്റ്റളിൽ വന്നപ്പോൾ, നിങ്ങളായിരിക്കും ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ആദ്യ ദേവാലയം പണിയുക എന്ന് ആശീർവദിച്ചപ്പോൾ ഒരു ദേവാലയം ഈ രാജ്യത്ത് നിർമ്മിക്കാൻ സാധ്യമാകുമോ എന്ന ആശങ്ക പലരുടെയും മനസ്സിലുണ്ടായിരുന്നു. 2018 ഒക്ടോബറിൽ ഒരു സ്ഥലം ലേലത്തിലൂടെ വാങ്ങുവാൻ സാധിച്ചു. 2018 ഡിസംബർ രണ്ടാം തീയതി അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി തന്റെ രണ്ടാമത്തെ ബ്രിസ്റ്റൾ സന്ദർശനത്തിൽ ദേവാലയത്തിനുവേണ്ട അടിസ്ഥാന ശിലയുടെ ആശീർവാദം നടത്തി.

ആർക്കിടെക്ട് ശ്രീ ജോജി മാത്യുവിന്റെ നേതൃത്വത്തിലാണ് ദേവാലയത്തിനുള്ള പ്ലാൻ ഡിസൈൻ ചെയ്തത്.
അനുവദിക്കപ്പെട്ട പ്ലാൻ അനുസരിച്ച് മുകൾനിലയിലാണ് ദേവാലയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അൾത്താരയോടു ചേർന്ന് നൂറുപേർക്കിരിക്കാവുന്ന ഭാഗം തിരുകർമ്മങ്ങൾക്കു മാത്രമായി ഉപയോഗിച്ചുകൊണ്ട്, ബാക്കിഭാഗം മടക്കി മാറ്റാവുന്ന ഭിത്തി കൊണ്ട് വേർതിരിച്ച്, സ്റ്റേജ് സൗകര്യങ്ങളുള്ള ഹാൾ ആയി ഉപയോഗിക്കാവുന്ന രീതിയിൽ ക്രമപ്പെടുത്തിയിരിക്കുന്നു
താഴത്തെ നിലയിൽ റിസപ്ഷൻ ഏരിയായും കോഫീ ഷോപ്പ്, ഓഫീസുകൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ, അടുക്കള, മ്യൂസിയം, ക്ലാസ് മുറികൾ എന്നീ സൗകര്യങ്ങൾക്കൊപ്പം ചാപ്പലും ക്രമീകരിച്ചിരിക്കുന്നു. ക്ലാസ്മുറികൾ മടക്കി മാറ്റാവുന്ന ഭിത്തികൾ കൊണ്ട് വേർതിരിക്കുന്നതിനാൽ ഹാൾ ആയി ഉപയോഗിക്കുകയും ചെയ്യാം. അതുപോലെ ചാപ്പലിൽ, പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന അറകളിൽ, സമൂഹാംഗങ്ങളുടെ മരണശേഷം അവരുടെ ഭൗതിക അവശിഷ്ടമായ ആഷ് സൂക്ഷിക്കുന്നതിന് ഓരോ കുടുംബത്തിനും സൗകര്യം ലഭിക്കത്തക്കവിധം കൊളംബേറിയം ഒരുക്കുന്നുണ്ട്.
യുകെയിലെ റെഡ്ഡിച്ചിൽ അകാലത്തിൽ മരണമടഞ്ഞ ഷീജ കൃഷ്ണൻറെ ശവസംസ്കാര ചടങ്ങുകൾ യുകെയിൽ നടത്താൻ തീരുമാനമായി. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ജൂൺ പത്താം തീയതി വ്യാഴാഴ്ച ചടങ്ങുകൾ നടത്താനാണ് ബന്ധുക്കൾ തീരുമാനമെടുത്തിരിക്കുന്നത്.
ഷീജയുടെ വീട്ടുകാർക്ക് മൃതദേഹം നാട്ടിൽ എത്തിച്ച് അന്തിമ ചടങ്ങുകൾ നടത്താനായിരുന്നു താത്പര്യം. എന്നാൽ ഭർത്താവ് ബിജുവിന് ഭാര്യയുടെ ശവസംസ്കാര ചടങ്ങുകൾ യുകെയിൽ തന്നെ നടത്താനായിരുന്നു ആഗ്രഹം. ശവസംസ്കാര ചടങ്ങുകൾക്ക് എല്ലാ നടപടികളും പൂർത്തിയായതായി കുടുംബത്തോട് അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ 30 പേർക്ക് മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ബാങ്ക് അവധിദിനങ്ങളും വാരാന്ത്യങ്ങളും പ്രയോജനപ്പെടുത്തി ബ്രിട്ടീഷുകാർക്ക് അടുത്ത വർഷം അധിക അവധി ദിനങ്ങൾ ആസ്വദിക്കാൻ കഴിയും. രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം നടക്കുന്നതിനാൽ അടുത്ത വർഷം നാല് ദിവസത്തെ ബാങ്ക് അവധിയിലേയ്ക്ക് ബ്രിട്ടീഷുകാരെ പരിഗണിക്കും. എന്നാൽ ജീവനക്കാർക്ക് അവരുടെ വാർഷിക അവധി പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കും. പൊതു അവധിദിനങ്ങളും വാരാന്ത്യങ്ങളും പ്രയോജനപ്പെടുത്തുന്നതിലൂടെ, തിങ്കൾ മുതൽ വെള്ളി വരെ ജോലി ചെയ്യുന്ന ആളുകൾക്ക് 22 ദിവസത്തെ വാർഷിക അവധി ഉപയോഗിച്ച് 54 ദിവസം വരെ അവധി നേടാനാകും. 2022 ലെ ആദ്യത്തെ ബാങ്ക് അവധി ദിനം ജനുവരി 3 തിങ്കളാഴ്ചയാണ് വരുന്നത്. ജനുവരി 4, 5, 6, 7 അവധിയെടുക്കുന്നതിലൂടെ ആകെ ഒമ്പത് ദിവസത്തെ അവധി നേടാം; ജനുവരി 1 ശനിയാഴ്ച മുതൽ ജനുവരി 9 ഞായർ വരെ. ഏപ്രിൽ 15 വെള്ളിയാഴ്ചയും ഏപ്രിൽ 18 തിങ്കളാഴ്ചയും ബാങ്ക് അവധിദിനങ്ങളാണ്. അതിനാൽ തന്നെ ഏപ്രിൽ 19, 20, 21, 22 ദിനങ്ങൾ വാർഷിക അവധി ആയി എടുക്കുകയാണെങ്കിൽ, ആകെ 10 ദിവസത്തേക്ക് അവധി ലഭിക്കും; ഏപ്രിൽ 15 വെള്ളി മുതൽ ഏപ്രിൽ 24 ഞായർ വരെ.

മെയ് 2 വ്യാഴാഴ്ചയാണ് ബാങ്ക് അവധി ദിനം. അതിനാൽ തിങ്കൾ മുതൽ ബുധൻ വരെ അവധിയെടുത്താൽ തുടർന്നുള്ള വാരാന്ത്യവും കൂട്ടി 9 ദിവസത്തെ അവധി ലഭിക്കും. രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ബ്രിട്ടീഷുകാർക്ക് മൂന്ന് ദിവസത്തെ അവധിദിനം ബുക്ക് ചെയ്യുന്നതിലൂടെ ആകെ ഒമ്പത് ദിവസം ജോലിയിൽ നിന്ന് ഒഴിവാകാൻ കഴിയും. മെയ് 30, മെയ് 31, ജൂൺ 1 ബുധൻ എന്നിവ അവധി ദിവസമായി ബുക്ക് ചെയ്താൽ രാജ്ഞിയുടെ ജൂബിലി ആഘോഷത്തിനുള്ള അധിക ബാങ്ക് അവധി ദിവസങ്ങൾ ജൂൺ 2, ജൂൺ 3 തീയതികളിൽ വരുന്നുണ്ട്. മെയ് 28 ശനി, മെയ് 29 ഞായർ, തുടർന്ന് ജൂൺ 4 ശനി, ജൂൺ 5 ഞായർ എന്നീ വാരാന്ത്യ ദിനങ്ങൾ കൂടി കണക്കിലെടുത്താൽ ആകെ 9 ദിവസത്തെ അവധി ലഭിക്കും.

സമ്മർ ബാങ്ക് ഹോളിഡേ ഓഗസ്റ്റ് 29 തിങ്കളാഴ്ചയാണ്. അതിനാൽ ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ വാർഷിക അവധി എടുക്കുകയാണെങ്കിൽ അവിടെയും 9 ദിവസത്തെ അവധി ലഭിക്കും. ക്രിസ്മസ് കാലയളവിൽ ഡിസംബർ 26, ഡിസംബർ 27 എന്നിവ ബാങ്ക് അവധി ദിവസങ്ങളാണ്. ഡിസംബർ 28, 29, 30 വാർഷിക അവധി ആയി എടുക്കുകയാണെങ്കിൽ, ഡിസംബർ 24 മുതൽ ജനുവരി 1 വരെ ആകെ എട്ട് ദിവസം ഓഫീസിൽ നിന്ന് അവധിയെടുത്ത് പോകാൻ സാധിക്കും. ഇങ്ങനെ 22 വാർഷിക അവധി ദിനങ്ങൾ വാരാന്ത്യങ്ങളുമായി ബന്ധിപ്പിച്ച് എടുക്കുകയാണെങ്കിൽ കൂടുതൽ അവധി ദിനങ്ങൾ ലഭിക്കും. യുകെയിലെ മുഴുവൻ സമയ ജീവനക്കാർക്ക് പ്രതിവർഷം 28 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുന്നു. ചില തൊഴിലുടമകൾ ബാങ്ക് അവധിദിനങ്ങൾ കൂടി ഉൾപ്പെടുത്തുന്നുണ്ട്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
അടുത്തവർഷം നടക്കാനിരിക്കുന്ന രാജ്‌ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമാകാൻ യുകെയിലേക്ക് മടങ്ങാൻ ഹാരിയും ഭാര്യ മേഗനും ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്. 2022 ജൂൺ 2 ഞായറാഴ്ച അവധി ആരംഭിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ഒരു നീണ്ട വാരാന്ത്യം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടികളാണ് പ്രതീക്ഷിക്കുന്നത്., എലിസബത്ത് രാജ്ഞിയുടെ രാജ്യത്തെ 70 വർഷത്തെ സേവനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷുകാർക്ക് രണ്ട് ദിവസത്തെ അവധി കൂടി നൽകും. ഹാരിയും മേഗനും സീനിയർ റോയൽസ് പദവിയിൽ നിന്നും പിന്മാറിയിരുന്നെങ്കിലും ഹാരി രാജകുമാരന് ആഘോഷങ്ങളുടെ ഭാഗമാകാൻ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ട്.

ഇതിനോട് നിഷേധാത്മക നിലപാടാണ് ബെക്കിങ്ഹാം കൊട്ടാരത്തിനുള്ളത് എന്നാണ് റിപ്പോർട്ടുകൾ. ഫ്ലൈപാസ്റ്റിനായി ഇരുവരെയും ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ ഞങ്ങൾ പ്രവേശിപ്പിക്കുമോ? ഇത് രാജിയുടെ 70 വർഷത്തെ സേവനം ആഘോഷിക്കുന്ന പരിപാടിയാണ്, അതിൽ രാജ്യത്തിനുമേൽ കരിനിഴൽ വീരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

ഇരുവരും വിൻസറിൽ നിന്ന് കാലിഫോണിയയിലേക്ക് താമസം മാറിയത് മുതൽ നടത്തുന്ന വെളിപ്പെടുത്തലുകൾ രാജകുടുംബത്തെ അപഹാസ്യരാക്കുന്ന രീതിയിൽ ഉള്ളവയാണ്. ഓപ്ര വിൻഫ്രെയുമായുള്ള ഒരു അഭിമുഖത്തിൽ, മേഗൻ തന്റെ മാനസികാരോഗ്യത്തിനു വെല്ലുവിളി നേരിട്ടത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. മറ്റൊരു രാജകുടുംബാംഗം ജനിക്കാനിരിക്കുന്ന കുട്ടിയുടെ തൊലി നിറത്തെ പറ്റി പോലും വ്യാകുലപ്പെട്ടിരുന്നു. അതിനുശേഷം, ഹാരി രാജകുമാരൻ മാനസികാരോഗ്യത്തെക്കുറിച്ച് ദി മി യു കാൻറ്റ് സീ എന്ന ടിവി ഷോയിൽ കൊട്ടാരത്തിൽ താൻ നേരിടേണ്ടിവന്ന മാനസിക ബുദ്ധിമുട്ടുകളെ പറ്റിയും തുറന്ന് സംസാരിച്ചിരുന്നു. അടുത്ത മാസം അമ്മ ഡയാനയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായി ഹാരി യുകെയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. മേഗൻ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്നതിനാൽ യാത്ര ചെയ്യാൻ കഴിയില്ല.
അഡ്വ. പ്രകാശ് പി. തോമസ്
ന്യൂനപക്ഷ അവകാശങ്ങളില്‍ ക്രൈസ്തവ സമൂഹത്തിന് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന പ്രശ്‌നം വിവിധ സഭകളും ക്രൈസ്തവ സമൂഹങ്ങളും ശക്തമായി ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇക്കാര്യങ്ങള്‍ക്കായി കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് കാസര്‍കോഡു നിന്നും തിരുവനന്തപുരത്തേക്ക് 2021 ജനുവരിയില്‍ നടത്തിയ യാത്രയ്ക്ക് കേരളത്തിലെ എല്ലാ സഭകളില്‍ നിന്നും ലഭിച്ച സഹകരണം വലുതാണ്. അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ ബഹു. കേരളാ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളില്‍ 80 : 20 അനുപാതം റദ്ദ് ചെയ്ത് ഉത്തരവായത് ക്രൈസ്തവ സമൂഹത്തിന് അനല്പമായ ആശ്വാസമാണ് നല്കിയിരിക്കുന്നത്. സംസ്ഥാനത്ത് ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്തതില്‍ കാലാകാലങ്ങളായി വന്ന വലിയ പിഴവുകള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ഏതെങ്കിലും വിഭാഗത്തിന് ആനുകൂല്യം കിട്ടുന്നതിന് നമ്മള്‍ എതിരല്ല. സകലര്‍ക്കും നീതി ലഭിക്കണം എന്നാല്‍ നമ്മള്‍ക്ക് നീതിനിഷേധം ഉണ്ടാകാതിരിക്കുവാനാണ് ഈ സത്യങ്ങള്‍ സമൂഹത്തില്‍ തുറന്നുകാട്ടുന്നത്.
1. എന്താണ് ന്യൂനപക്ഷ അവകാശങ്ങള്‍?
ഒരു ബഹുസ്വരസമൂഹത്തില്‍ ന്യൂനപക്ഷത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നല്കിയിരിക്കുന്ന അവകാശങ്ങള്‍ ആണ് ന്യൂനപക്ഷ അവകാശങ്ങള്‍. ‘Minotiry rights are absolute rights’ എന്നാണ് ഭരണഘടനാ ശില്പി ആയ ഡോ. ബി.ആര്‍. അംബേദ്കര്‍ ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ ഇതിനെക്കുറിച്ച് പ്രസ്താവിച്ചത്. ന്യൂനപക്ഷത്തില്‍ തന്നെ കൂടുതല്‍ കരുതല്‍ ലഭിക്കേണ്ടത് അതിലെ ന്യൂനപക്ഷത്തിനാണ്.
2. കേരള സംസ്ഥാനത്തില്‍ ക്രൈസ്തവ വിഭാഗത്തിന് നേരെയുണ്ടായ നീതി നിഷേധത്തിന്റെ ചരിത്രം എന്ത്?
സംസ്ഥാനം ഭരിച്ചവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ക്രൈസ്തവ ന്യൂനപക്ഷത്തെ നിരന്തരം അവഗണിച്ചു. സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി തെരുവിലിറങ്ങുന്ന രീതി ക്രൈസ്തവ സമൂഹത്തിനില്ല എന്നതും അങ്ങനെ വന്നാല്‍ കൂടുതല്‍ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി ആഗ്രഹിക്കുന്ന ഈ സമൂഹത്തിലെ ആരെയെങ്കിലുമൊക്കെ ഏതെങ്കിലും തരത്തില്‍ വിലയ്‌ക്കെടുത്ത് ക്രൈസ്തവ സമൂഹത്തിനുവേണ്ടി സംസാരിക്കുന്നത് വര്‍ഗ്ഗീയത ആണെന്ന് വരുത്തി തീര്‍ക്കാം എന്നതും ഇതിന് കാരണമാണ്. മുസ്ലീം സമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി ഒരു മുസല്‍മാന്‍ സംസാരിച്ചാല്‍ അത് വര്‍ഗ്ഗീയത അല്ല എന്നും ക്രൈസ്തവ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി ഒരു ക്രിസ്ത്യാനി സംസാരിച്ചാല്‍ അത് വര്‍ഗ്ഗീയത ആണ് എന്നും ചിന്തിക്കുന്ന ഇരട്ടത്താപ്പുകാര്‍ സമൂഹത്തിന് എന്നും ദോഷമായി പ്രവര്‍ത്തിക്കുന്നു. ചുവടെ ചേര്‍ക്കുന്നവയാണ് ക്രൈസ്തവ സമൂഹത്തിന് ഉണ്ടായ ചില അവഗണനകള്‍.
a. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ വിവേചനം (80 : 20)
കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകളില്‍ 80 ശതമാനം മുസ്ലിം സമൂഹത്തിനും 20 ശതമാനം മറ്റ് എല്ലാ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുമായും ആണ് നല്കി വരുന്നത്. ന്യൂനപക്ഷ സമൂഹത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന മത്സ പരീക്ഷാ കേന്ദ്രങ്ങളില്‍ ഈ വിവേചനം കൂടുതല്‍ പ്രകടമാണ്. അവിടെയുള്ള പ്രിന്‍സിപ്പല്‍മാര്‍, മറ്റ് സ്റ്റാഫ്, വിദ്യാര്‍ത്ഥികള്‍ ഇവ മിക്കവാറും എല്ലാം തന്നെ മൂസ്ലീം സമുദായത്തില്‍ നിന്നാണ്. 80 : 20 ആനൂപാതം മറ്റൊരു സംസ്ഥാനത്തും കേന്ദ്രത്തിലും നിലവിലില്ല എന്നത് ശ്രദ്ധേയമാണ്.
b. പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രം സമിതികളിലെ പങ്കാളിത്തം
കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ മള്‍ട്ടി സെക്ടറല്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ നടത്തിപ്പിനായി ജില്ലകളില്‍ ഉള്ള പ്രധാനമന്ത്രി ജനവികാസ് കാര്യക്രം സമിതികളില്‍ പത്തനംതിട്ട ഒഴികെ യുള്ള ഓരോ ജില്ലയിലും 3 പേരെ വീതമാണ് നിയമിച്ചിരിക്കുന്നത്. അപ്രകാരം സംസ്ഥാനത്ത് ആകെയുള്ള 39 പേരില്‍ 7 പേര്‍ മാത്രമാണ് ക്രിസ്ത്യാനികള്‍ ഉള്ളത്. 30 പേര്‍ മുസ്ലീം സമൂഹ ത്തില്‍ നിന്നാണ്. മറ്റ് ഓരോരുത്തര്‍ സിക്ക്, ജൈന വിഭാഗങ്ങളില്‍ നിന്നാണ്. ന്യൂനപക്ഷവിഭാഗ ങ്ങളിലെ ജനസംഖ്യ ജില്ല തിരിച്ചെടുത്താല്‍ അതില്‍ ക്രിസ്ത്യാനികള്‍ 85 ശതമാനം ഉള്ള ഇടു ക്കിയിലും 71 ശതമാനം ഉള്ള എറണാകുളത്തും ഒരു ക്രിസ്ത്യാനിയെപ്പോലും ഈ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് നിയമനങ്ങളിലെ ബോധപൂര്‍വ്വമായ വിവേചനത്തിന്റെ തീവ്രത വര്‍ദ്ധി പ്പിക്കുന്നു.
c. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍
ന്യൂനപക്ഷ ക്ഷേമത്തിനായുള്ള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ആകയുള്ള 8 പേരില്‍ 2 അംഗങ്ങള്‍ മാത്രമാണ് ക്രസ്ത്യാനികള്‍ ഉള്ളത്. അതുകൊണ്ടുതന്നെ തീരുമാനങ്ങളും ധനവിനിയോഗവും തികച്ചും ഏകപക്ഷീയമാകുന്നു. പദ്ധതികളെക്കുറിച്ച് ക്രൈസ്തവ സമൂഹം പലപ്പോഴും അറിയാറില്ല. അറിയുമ്പോഴേക്കും അപേക്ഷിക്കുവാനുള്ള സമയം കഴിഞ്ഞിരിക്കും. മുസ്ലീം സമൂദായത്തിന് ഇതിനെക്കുറിച്ച് അറിയുവാന്‍ മഹല്‍ സോഫ്റ്റ് എന്ന സംവിധാനം ചെയ്തു കൊടുത്തിരിക്കുന്നു.
d. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിന്റെ ഭേദഗതി
2014 ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തില്‍ ചെയര്‍മാന്‍ ഒരു ന്യൂനപക്ഷ വിഭാ ഗത്തില്‍ നിന്നാണെങ്കില്‍ രണ്ടാമത്തെ അംഗം മറ്റൊരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാകണം എന്നായിരുന്നു വ്യവസ്ഥ. മൂന്നാമത്തെ അംഗം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു വനിത ആയി രിക്കണം. എന്നാല്‍ 2017 ല്‍ മന്ത്രി ജലീല്‍ ഈ നിയമത്തില്‍ ഭേദഗതി അവതരിപ്പിച്ചു. രണ്ടാമത്തെ അംഗം മറ്റൊരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ആയിരിക്കണം എന്നതിലെ ‘മറ്റൊരു’ മാറ്റി ‘ഒരു’ എന്നാക്കി. (‘another’ എന്നത് ‘a’ എന്നാക്കി മാറ്റി) അതിനുശേഷം ചെയര്‍മാനെയും രണ്ടാമത്തെ അംഗത്തെയും മുസ്ലീം സമുദായത്തില്‍ നിന്നും നിയമിച്ചു. മുന്‍പ് ഇതിലൊരാളെങ്കിലും ക്രിസ്ത്യാനി ആകുമായിരുന്നു. ഈ കൊടിയ ചതി ചെയ്തപ്പോള്‍ കേരള നിയമ സഭയില്‍ ഉണ്ടാ യിരുന്ന ഒരു അംഗം പോലും ഇതിനെതിരെ ശബ്ദമുയര്‍ത്തിയില്ല എന്നത് മനസ്സിലാക്കണം.
e. മദ്രസാ അധ്യാപക ക്ഷേമനിധി നിയമം, 2019
മന്ത്രി കെ.ടി. ജലീല്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുത്ത ഈ നിയമ പ്രകാരം 50 രൂപാ വീതം മാസം അടച്ച് ഈ സ്‌ക്കീമില്‍ ചേരുന്ന ഏതൊരു മദ്രസ അധ്യാപകനും 7500 രൂപാ വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. 20 നും 55 നും ഇടയില്‍ പ്രായമുള്ള ഏതൊരു മദ്രസാ അധ്യാപകനും ഈ സ്‌ക്കീമില്‍ ചേരാവുന്നതാണ്. ഇതു കൂടാതെ വിവാഹ സഹായം, വൈദ്യ സഹായം, പ്രസവാനുകൂല്യങ്ങള്‍, പലിശ രഹിത ഭവന വായ്പ, മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പെണ്‍ മക്കള്‍ക്ക് വിവാഹസഹായം, മരണാനന്തര ചടങ്ങുകള്‍ക്ക് സഹായം, കുടുംബ പെന്‍ഷന്‍ ഇവയുംലഭിക്കും. രണ്ടു ലക്ഷത്തില്‍ കൂടുതല്‍ മദ്രസാ അധ്യാപകര്‍ ഇന്ന് കേരളത്തില്‍ ഉണ്ട്. മതം പഠിപ്പിക്കുന്ന സാമ്പത്തികമായി പ്രയാസമുള്ള ഒരു സമൂഹത്തെ സഹായിക്കാനാണ് ഇപ്രകാരം ചെയ്യുന്നത് എന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. പ്രയാസമുള്ള ഒരു വിഭാഗത്തെ സഹായിക്കുന്നത് മനസ്സിലാക്കുന്നു. അത് നല്ലതാണ്. എന്നാല്‍ ജീവിതകാലം മുഴുവന്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയിട്ടും ഒരു രൂപാ പോലും പെന്‍ഷന്‍ ലഭിക്കാത്ത വൈദികര്‍ കെ.സി.സി. അംഗസഭകളില്‍ ഉണ്ട്. പൂര്‍ണ്ണ സമയ സുവിശേഷ പ്രവര്‍ത്തനം നടത്തുന്ന സുവിശേഷകരില്‍ വളരെയധികം ആളുകള്‍ കുടുംബം പുലര്‍ത്തുവാന്‍ പ്രയാസപ്പെടുന്നു. ഇവര്‍ക്കും മദ്രസാ അധ്യാപകരുടേതുപോലെ ഒരു ക്രമീകരണം ചെയ്യുക സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. കഴിഞ്ഞ രണ്ടുമാസമായി ഒരു രൂപ പോലും ശമ്പളം ലഭിക്കാത്ത ക്രിസ്ത്യന്‍ പുരോഹിതരുണ്ട്. സുവിശേഷകരുടെ കാര്യം ഇതിലും കഷ്ടമാണ്. മദ്രസാ അധ്യാപകര്‍ക്ക് രണ്ടായിരം രൂപാ വീതം കോവിഡ് ധനസഹായം നല്കും എന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം കേട്ടപ്പോള്‍ മറ്റു മതങ്ങളിലെ പുരോഹിത രുടെയും മതം പഠിപ്പിക്കുന്നവരുടെയും കാര്യത്തില്‍ സര്‍ക്കാരിന് കരുതലില്ലേ എന്ന ചോദ്യം ഉയരുന്നു. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന പൂജാരിമാരുടെ കാര്യവും ഉത്തരുണത്തില്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.
ഈ സത്യങ്ങള്‍ പുറത്തുവരുമ്പോള്‍ അതിനു മറയിടുന്നതിനായി ചില മറു ചോദ്യങ്ങളുമായി വരുന്നവരുണ്ട്. ആ ചോദ്യങ്ങള്‍ നാം ശ്രദ്ധിക്കണം.
a. ക്രൈസ്തവ വിഭാഗത്തിന് നിരവധി സ്‌ക്കൂളുകളും കോളേജുകളും ആശുപത്രികളും ഉണ്ടല്ലോ. അവയില്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ശമ്പളം സര്‍ക്കാര്‍ അല്ലെ കൊടുക്കുന്നത്. ഇപ്രകാരമുുള്ള സമൂഹത്തിന് പിന്നെ എന്തിനാണ് ആനുകൂല്യം?
ക്രൈസ്തവ വിഭാഗത്തിന്റെ സ്ഥാപനങ്ങള്‍ ആ കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കിയ ദീര്‍ഘ വീക്ഷണമുള്ള നമ്മുടെ മുന്‍ഗാമികള്‍ തുടങ്ങിയതാണ്. അത് ക്രൈസ്തവ സമൂഹത്തിന്റെ മതം പഠിപ്പിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ അല്ലായിരുന്നു. പൊതു സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി ആയിരുന്നു ആ സ്ഥാപനങ്ങള്‍ തുടങ്ങിയത്. മത പഠനം പോലെ തന്നെ ശാസ്ത്ര പഠനവും മറ്റും സമൂഹ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് മനസ്ലിലാക്കിയ ആ മഹത് വ്യക്തികള്‍ പ്രയാസം സഹിച്ച് സമൂഹ നന്മയ്ക്കുവേണ്ടിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് രൂപം നല്കിയത്. കേരള നവോത്ഥാനത്തില്‍ ഈ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. എയ്ഡഡ് സ്ഥാപനങ്ങള്‍ ആകും എന്നു കരുതി തുടങ്ങിയവയും അല്ല ഇവ. തുടക്കം മുതല്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ ആയവയുടെ ലിസ്റ്റ് എടുത്താല്‍ ഏതു സമൂഹത്തിന് ആണ് അപ്രകാരമുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ ലഭിച്ചത് എന്ന് മനസ്സിലാകും. കൂടാതെ കേരളം മുഴുവന്‍ യാത്ര ചെയ്താല്‍ ഗവണ്‍മെന്റ് ക്രിസ്ത്യന്‍ സ്‌കൂള്‍ എന്നൊരു ബോര്‍ഡ് കാണാന്‍ കഴിയില്ല എന്നതും നാം അറിയണം. അതിനാല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ചോദ്യം അപ്രസക്തമാണ്.
b. ക്രിസ്ത്യാനികള്‍ക്ക് മുന്നോക്ക സംവരണം ലഭിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടോ ?
എന്നാണ് മുന്നോക്ക സംവരണം ഉണ്ടായത് ? അങ്ങനെ ആയാല്‍ കാലാകാലങ്ങളായി പിന്നോക്ക സംവരണം കൈപ്പറ്റുന്ന മുസ്ലീം സമുദായത്തിന് പിന്നെ ന്യൂനപക്ഷ ആനുകൂല്യത്തിന് അര്‍ഹതയുണ്ടോ ?
ഇവിടെയാണ് ആദ്യം ഉദ്ധരിച്ച ഡോ. ബി. ആര്‍ അംബേദ്കറുടെ വാക്കുകളുടെ പ്രസക്തി. ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ എണ്ണത്തില്‍ ന്യൂനപക്ഷമായിരിക്കുക എന്ന ഒരു കാര്യം മാത്രമാണ് ബാധകം.
ഇവിടെ മറ്റൊരു മറുചോദ്യം ഉയരുന്നുണ്ട്. നിയമനങ്ങളിലും മറ്റും 12 ശതമാനം പിന്നോക്ക സംവ രണം എപ്രകാരമാണ് മുസ്ലീം സമുദായത്തിന് ലഭിക്കുന്നത്. ജാതിയുടെ പേരില്‍ കാലാകാലങ്ങ ളായി അവഗണന അനുഭവിച്ച സമൂഹത്തിനാണ് അത് ലഭിക്കുന്നത്. ഹിന്ദു സമൂഹത്തിലാണ് അപ്രകാരം വിവേചനം ഉണ്ടായിരുന്നത്. കേരളത്തിലെ ക്രൈസ്തവ – മുസ്ലീം സമൂഹങ്ങള്‍ ആരു ടെയും അടിമകളും വിവേചനം അനുഭവിച്ചവരും അല്ല. അതിനാല്‍ ഇരു സമൂഹങ്ങളും മുന്നോക്കമാണ് എന്നു കരുതണം. പിന്നോക്ക സമുദായങ്ങളില്‍ നിന്നും മതം മാറിയവര്‍ ക്രിസ്ത്യന്‍ – മുസ്ലീം സമൂഹങ്ങളില്‍ ഒരുപോലെയുണ്ട്. അതിനാല്‍ പിന്നോക്ക സംവരണം മുസ്ലീം സമൂഹത്തിന് ലഭ്യമാകുന്നത് ശരിയാണോ എന്ന് ചിന്തിക്കേണ്ടതായി വരും. ഇന്ത്യയില്‍ മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ ഇപ്രകാരമുള്ള സംവരണം മുസ്ലീം സമൂഹത്തിന് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ചാല്‍ ഈ ചോദ്യത്തിന്റെ പ്രസക്തി വര്‍ദ്ധിക്കും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മുസ്ലീം – ക്രിസ്ത്യന്‍ സമൂഹങ്ങളേക്കാള്‍ കേരളത്തിലെ മുസ്ലീം – ക്രിസ്ത്യന്‍ സമൂഹങ്ങള്‍ സാമ്പത്തിക – രാഷ്ട്രീയ രംഗങ്ങളില്‍ മുന്‍പിലാണ.
c. ക്രിസ്ത്യാനികളില്‍ ലാറ്റിന്‍, ദളിത് ക്രൈസ്തവ വിഭാഗങ്ങള്‍ മാത്രമാണ് പിന്നോക്കാവസ്ഥയില്‍ ഉള്ളത്. അവര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്കിയാല്‍ മതിയല്ലോ.
ലാറ്റിന്‍, ദളിത് ക്രൈസ്തവ വിഭാഗങ്ങള്‍ മറ്റ് ക്രൈസ്തവ വിഭാഗങ്ങളേക്കാള്‍ പിന്നിലാണ് എന്നത് പൂര്‍ണ്ണമായും ശരിയാണ്. അതിനാല്‍ അവര്‍ക്ക് ആനുകൂല്യങ്ങളില്‍ മുന്‍ഗണത നല്‍കണം. സുറിയാനി എന്ന് വിളിക്കുന്ന സമൂഹങ്ങളിലും വലിയ പങ്ക് ആളുകള്‍ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും വിശ്വാസം മാറി വന്നവരാണ്. ഈ വിഭാഗങ്ങളിലെല്ലാം ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുവാന്‍ കഷ്ടപ്പെടുന്ന അനേകം കുടുംബങ്ങള്‍ ഉണ്ട്. അതിനാല്‍ അവരുടെ പ്രയാസങ്ങളും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഹരിക്കപ്പെടണം.
ഈ പ്രശ്‌നം മുസ്ലീം സമൂഹത്തിലും ഉണ്ട്. എന്തു പറഞ്ഞാലും കേരള സമൂഹത്തിന്റെ വായില്‍ വരുന്ന സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ 193-ാം പേജ് ഈ സത്യം വെളിവാക്കുന്നു. കേരളത്തിലെ മുസ്ലീം സമൂഹത്തില്‍ അഞ്ച് വിഭാഗങ്ങള്‍ ഉണ്ട്. – തങ്ങള്‍, അറബി, മലബാറി, പുസാല, ഒസ്സാന്‍. (Thangals, Arabis, Malabaris, Pusalars and Ossans) ഇതില്‍ തങ്ങള്‍, അറബി, മല ബാറി എന്നിവര്‍ ഉന്നതശ്രേണിയില്‍ ഉള്‍പ്പെട്ടവരും പ്രവാചകന്റെയും അറബികളുടെയും പാരമ്പര്യം ഉള്‍ക്കൊള്ളുന്നവരും ആണ്. പുസാല വിഭാഗം മുക്കുവന്‍മാരില്‍ നിന്നും ഒസ്സാന്‍ വിഭാഗം ബാര്‍ബറില്‍ നിന്നും മതം മാറി വന്നതിനാല്‍ അവര്‍ താഴ്ന്ന വിഭാഗമായി കണക്കാ ക്കപ്പെടുന്നു എന്നും സച്ചാര്‍ കമ്മറ്റി വ്യക്തമായി പറയുന്നു. അതിനാല്‍ മുസ്ലീം സമൂദായത്തിലെ എല്ലാവരെയും ഒരുപോലെ ആനുകൂല്യങ്ങള്‍ക്കായി പരിഗണിക്കുന്നത് ശരിയാകുമോ എന്ന് ചിന്തിക്കണം. സച്ചാര്‍ കമ്മറ്റിയുടെ പേരു പറയുമ്പോള്‍ ഈ ഭാഗം മാത്രം വായിക്കാതെ പോകുന്നത് ശരിയാകില്ല.
d. ക്രിസ്ത്യാനിയുടെ പിന്നോക്കാവസ്ഥ പഠിക്കുവാന്‍ ഒരു ക്രമീകരണവും ഇതുവരെ നടന്നിട്ടില്ല. പിന്നെ എങ്ങനെ ക്രിസ്ത്യാനിക്ക് പിന്നോക്കാവസ്ഥ ഉണ്ടെന്ന് പറയും.
ഇതിനൊരു മറുചോദ്യമാണ് ആദ്യം ഉള്ളത്. പഠനം നടത്താതെ ക്രിസ്ത്യാനി മുന്നോക്കം ആണെന്ന്എങ്ങനെ പറയും. എന്നാല്‍ പഠനം നടന്നിട്ടുണ്ട്. എന്നാല്‍ അവ അനുസരിച്ച് നടപടിയെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്നതാണ്‌സത്യം.
27.06.2019 ല്‍ 92 -ാം നമ്പര്‍ ചോദ്യമായി ശ്രീ. പ്രസൂണ്‍ ബാനര്‍ജി ചോദിച്ച ചോദ്യത്തിന് മറുപടിയായി Periodic Labour Force Survey (PLFS) അനുസരിച്ച് നല്കിയ മതാടിസ്ഥാനത്തിലുള്ള തൊഴിലില്ലായ്മയുടെ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു.
മതവിഭാഗത്തിന്റെ പേര്, പുരുഷൻ, സ്ത്രീ എന്നീ ക്രമത്തിൽ ആണിത് നൽകിയിരിക്കുന്നത്.
ഗ്രാമ പ്രദേശം
ഹിന്ദു – 5.7 – 3.5
മുസ്ലിം – 6.7 – 5.7
ക്രിസ്ത്യൻ – 6.9 – 8.8
സിഖ് – 6.4 – 5.7
നഗരപ്രദേശം
ഹിന്ദു – 6.9 – 10
ഇസ്ലാം – 7.5 – 14.5
ക്രിസ്ത്യൻ – 8.9 – 15.6
സിഖ് – 7.2 – 16.9
ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ ഇതില്‍ നിന്നും വ്യക്തമാണ്. ഇതിനെ എതിര്‍ക്കാനായി ചിലര്‍ പറയും ക്രൈസ്തവരുടെ അവസ്ഥ മറ്റു സംസ്ഥാനങ്ങളിലേതിനേക്കാള്‍ കേരളത്തില്‍ വളരെ മുന്‍പിലാണെന്ന്. എല്ലാ സമൂഹങ്ങളുടെ കാര്യത്തിലും കേരളത്തിലെ അവസ്ഥ മറ്റ് സംസ്ഥാനങ്ങളില്‍ അതത് മതത്തിലുള്ളവരുടേതിനേക്കാള്‍ മെച്ചമാണെന്ന് മനസ്സിലാക്കണം.
കേരളത്തിലെ ന്യൂനപക്ഷ വിഭാഗമായ ക്രിസ്തു മതത്തില്‍ ഉള്‍പ്പെട്ട സി.എസ്. ഐ, പെന്തക്കോസ്ത് വിഭാഗങ്ങളിലുമുള്ളരുടെ പ്രശ്‌നങ്ങളെക്കുറിച്ച് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുവേണ്ടി പഠനം നടത്തിയ കേരള സര്‍വകലാശാലയുടെ സോഷ്യോളജി വിഭാഗത്തിന്റെ ഹെഡ് ആയ ഡോ. ശോഭ ബി. നായരുടെ പഠനം കേരള ക്രൈസ്തവരുടെ പൊതുവായ ദുരവസ്ഥയും വെളിവാക്കുന്നുണ്ട്. ക്രിസ്തുമതത്തിലേക്ക് വന്നവരില്‍ ബഹുഭൂരിപക്ഷവും താഴ്ന്ന ജാതിയില്‍ നിന്നും ആയിരുന്നു എന്ന സത്യം ഈ പഠനം വെളിവാക്കുന്നു. വലിയ വിഭാഗവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. ഈ റിപ്പോര്‍ട്ടുകള്‍ ഒന്നും ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കുന്നില്ല എന്നത് ദു:ഖകരമാണ്. അതിനാല്‍ പഠനം നടക്കാഞ്ഞിട്ടല്ല, ഈ സമൂഹത്തെ സഹായി ക്കുവാന്‍ മനസ്സില്ലാത്തതാണ് ഇന്നത്തെ അവസ്ഥക്ക് കാരണം.
e. സച്ചാര്‍ കമ്മറ്റി യുടെയും പാലോളി കമ്മറ്റിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂസ്ലീം സമൂഹത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ 20 ശതമാനം മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്നത് ഔദാര്യമായി കരുതിയാല്‍ മതി. ജനസംഖ്യാനുപാതികമായി അവകാശപ്പെടുന്നതില്‍ കാര്യ മില്ല.
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം 1992 ല്‍ ആണ് നിലവില്‍ വന്നത്. അതിന്റെ വകുപ്പ് 20 അനുസരിച്ച് ന്യൂനപക്ഷം എന്നത് കേന്ദ്രഗവണ്‍മെന്റ് പറഞ്ഞിരിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങള്‍ ആണ്. ഈ നിയമത്തിന്റെ വകുപ്പ് 9 അനുസരിച്ച് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് പ്രത്യേക പ്രാധാന്യം ലഭിക്കാതെ എല്ലാവരെയും തുല്യമായി കാണണം എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീ ഷനും വകുപ്പും എല്ലാം. അതിനാല്‍ തുല്യ പ്രാതിനിധ്യം ആരുടെയും ഔദാര്യമല്ല, എല്ലാവരു ടെയും അവകാശമാണ്.
f. ഹിന്ദു ഫാസിസ്റ്റ് ശക്തികള്‍ പിടിമുറുക്കുന്ന ഈ കാലത്ത് ന്യൂനപക്ഷങ്ങള്‍ അതിനെതിരായി ഒന്നിച്ചു നില്ക്കണം. അതിനാല്‍ ഇപ്രകാരമുള്ള കാര്യങ്ങള്‍ പറഞ്ഞ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നത് വര്‍ഗ്ഗീയതയാണ്.
ഹിന്ദു, ന്യൂനപക്ഷം എന്നൊക്കെ പറഞ്ഞ് വേര്‍തിരിവ് ഉണ്ടാക്കുന്നത് തന്നെയാണ് യഥാര്‍ത്ഥ വര്‍ഗ്ഗീയത. അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അത് തുറന്നു പറയുന്നതിനെ നിരുല്‍സാഹപ്പെടുത്തുന്നതാണ് ഏറ്റവും വലിയ തെറ്റ്. ന്യൂനപക്ഷങ്ങളില്‍ത്തന്നെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തെ സംരക്ഷിക്കുന്നതിനു പകരം നീതി നിഷേധിക്കുന്നത് ശരിയല്ല. ഹിന്ദുവോ, ക്രിസ്ത്യാനിയോ, മുസ്ലീമോ എന്നതല്ല പ്രശനം. ആരു ഭരിച്ചാലും എല്ലാവര്‍ക്കും അര്‍ഹമായ നീതി നടപ്പിലാക്കണം. സകല ജനത്തിനും ഉണ്ടാകുന്ന മഹാസന്തോഷമൈണ് ക്രൈസ്തവ ദര്‍ശനം.
കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനങ്ങളെക്കുറിച്ചൊക്കെ ചിലര്‍ ചാനലില്‍ വന്നിരുന്ന് പറയുന്നത് കേട്ടു. പരിഷത്തിന്റെ ഒരു പദ്യ ശകലം തന്നെ ഉദ്ധരിച്ചു നിര്‍ത്തട്ടെ.
‘ടെറസും വീടും കാറും ഫ്രിഡ്ജും
പണമുള്ളവനു ലഭിച്ചാല്‍ നാട്ടില്‍
വികസനമായെന്നോര്‍ത്തുനടക്കണ
വിവരം കെട്ടോനെ
നാടിന്നപകടമാണീ ചിന്താഗതി
അതു മനസ്സിലിരുന്നോട്ടെ’
ക്രിസ്തീയ സമൂഹത്തില്‍ ഏതോ ചിലര്‍ക്ക് ഉന്നതി ഉണ്ടെന്നു കരുതി ഈ സമൂഹം ഉന്നതിയിലായെന്നും ഇനിയൊന്നിന്റെയും ആവശ്യമില്ല എന്നും കരുതുന്നവരോട് എനിക്കും മുകളിലെ ആശയമേ പറയുവാനുള്ളൂ. ഇപ്രകാരം ഉന്നതിയുള്ളവര്‍ മറ്റ് പല സമൂഹങ്ങളിലും ഉണ്ട് എന്ന യാഥാര്‍ത്ഥ്യവും മറക്കരുത്.
അതിനാല്‍ ഇന്ത്യന്‍ പൗരനെന്ന നിലയിലുള്ള അവസര-ആനുകൂല്യ സമത്വവും ന്യുനപക്ഷ സമൂഹത്തില്‍ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്ന സമൂഹമെന്ന നിലയില്‍ കൂടുതല്‍ കരുതലും ഈ സമൂഹത്തിന്റെ അവകാശമാണ്. അതിന്റെ നിഷേധം ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല.

അഡ്വ. പ്രകാശ് പി. തോമസ്
ജനറല്‍ സെക്രട്ടറി കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
കെന്റ്: യുകെ മലയാളികൾക്ക് നടുക്കവും ദുഃഖവും നൽകി മറ്റൊരു മലയാളി നഴ്സിന്റെ മരണം സംഭവിച്ചിരിക്കുന്നു. കെന്റിനടുത്തു ഗ്രേവ് സെന്റ് എന്ന് പറയുന്ന സ്ഥലത്തിനടുത്തു താമസിച്ചിരുന്ന ഷെറിൻ വർഗ്ഗീസ് ആണ് ഇന്ന് വൈകീട്ട് അഞ്ചുമണിയയോടെ മരണത്തിനു കീഴടങ്ങിയത്. പരേതക്ക് 49 വയസ്സാണ് പ്രായം. വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് വൈസ് ചെയർമാനും എൻജിനീയറുമായ പോൾ വർഗീസിന്റെ ഭാര്യയാണ് പരേതയായ ഷെറിൻ. രണ്ട് ആൺ കുട്ടികളാണ് ഇവർക്കുള്ളത്. ഒരാൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും ഇളയ ആൾ സ്കൂളിലുമാണ് പഠിക്കുന്നത്.
ഷെറിൻ വർഗ്ഗീസ് ഡെന്റൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. വളരെ സന്തോഷപ്രദമായ കുടുംബജീവിതത്തിലേക്ക് അവിശ്വസനീയമായ വാർത്ത കടന്നു വന്നത് വെറും അഞ്ചു മാസം മുൻപ്. ഷെറിന് ബ്രേസ്റ് കാൻസർ ആണ് എന്നുള്ള വാർത്തയിൽ പ്രതീക്ഷ നഷ്‍ടപ്പെടാതെ ധീരമായി ചികിത്സകളുമായി മുന്നോട്ടു പോയി. ചികിൽസിച്ചു ഡോക്ടർ മാരും പ്രതീക്ഷ നൽകിയപ്പോൾ മറ്റൊരു ജീവിതം സ്വപ്നം കാണുകയായിരുന്നു ഷെറിൻ എന്ന യുകെ മലയാളി നേഴ്സ്.
എന്നാൽ എല്ലാം മാറിമറിഞ്ഞത് പെട്ടെന്ന് ആയിരുന്നു. രോഗം മൂർച്ഛിച്ചതോടെ രണ്ടാഴ്ച മുൻപേ കെന്റ് ആശുപത്രിയിൽ നിന്നും റോയൽ ലണ്ടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എല്ലാ പ്രതീക്ഷകളും തല്ലിക്കൊഴിച്ചു ഇന്ന് അഞ്ച് മണിയോടെ ഷെറിൻ മരണമടഞ്ഞു.
ചാവക്കാട്, പേരകം സ്വദേശിനിയാണ് പരേതയായ ഷെറിൻ. ചാലക്കുടി സ്വദേശിയാണ് ഭർത്താവായ പോൾ. സംസ്ക്കാരം സംബന്ധിച്ച തീരുമാനം പിന്നീട് മാത്രമേ അറിയുവാൻ സാധിക്കുകയുള്ളു.
അകാലത്തിൽ ഉണ്ടയായ ഷെറിൻ വർഗ്ഗീസ്ന്റെ വേർപാടിൽ വേൾഡ് മലയാളി കൗൺസിൽ യുകെ ചെയർമാൻ ഡോക്ടർ ജിമ്മി ലോനപ്പൻ ഷെറിന്റെ ബന്ധുക്കളെ അനുശോചനം അറിയിച്ചു. അതോടൊപ്പം ഷെറിന്റെ മരണത്തിൽ അതീവ ദുഃഖിതനാണെന്നും മലയാളം യുകെയുമായി സംസാരിക്കെ വേൾഡ് മലയാളി കൗൺസിൽ യുകെ ചെയർമാൻ ആയ ഡോക്ടർ ജിമ്മി ലോനപ്പൻ പറഞ്ഞു.
ഷെറിന്റെ ആകസ്മിക നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം ബന്ധുക്കളുടെ ദുഃഖത്തിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എലിസബത്ത് രാജ്ഞി സ്ഥാനമേറ്റതിൻെറ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നതിൻെറ ഭാഗമായി അടുത്ത സമ്മറിൽ ബ്രിട്ടീഷുകാർക്ക് നാല് ദിവസത്തെ ബാങ്ക് അവധി ലഭിക്കും. 2022 ജൂൺ 2 ഞായറാഴ്ച അവധി ആരംഭിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ജൂൺ -5 ന് ദേശീയ പരിപാടികളും ലോകപ്രശസ്തരായ താരങ്ങളുടെ സംഗീതക്കച്ചേരിയും നടക്കും.

1952 ൽ തന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണ് എലിസബത്ത് രാജ്ഞി സ്ഥാനമേറ്റത്. 1953 ലാണ് രാജ്ഞിയുടെ കിരീടാധാരണം നടന്നത്. 1977, 2002, 2012 ൽ യഥാക്രമം എലിസബത്ത് രാജ്ഞിയുടെ സിൽവർ, ഗോൾഡൻ, ഡയമണ്ട് ജൂബിലികൾ നടന്നിരുന്നു. 2017 ൽ സഫയർ ജൂബിലി ആഘോഷിച്ച ബ്രിട്ടനിലെ ആദ്യ ഭരണാധികാരിയായി അവർ മാറി. 2021 ൽ, 73 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഭർത്താവ് ഫിലിപ്പ് രാജകുമാരൻ തൊണ്ണൂറ്റിഒൻപതാം വയസ്സിൽ മരിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ രാജ്ഞിക്ക് 96 വയസായിരിക്കും
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ബാർബറി : കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ യുകെയിൽ ‘സൂപ്പർഹീറോ’ ആയി മാറിയ മലയാളി പ്രഭു നടരാജന് ആദരമൊരുക്കി ബ്രിട്ടീഷ് സർക്കാർ. പ്രഗൽഭരായ സന്നദ്ധപ്രവർത്തകർക്ക് നൽകുന്ന ‘യുകെ പോയിന്റ് ഓഫ് ലൈറ്റ് അവാർഡ്’ ആണ് പ്രഭു നടരാജനെ തേടിയെത്തിയത്. ലോക്ക്ഡൗൺ സമയത്ത് നിരവധി ആളുകൾക്ക് ഭക്ഷണവും ചോക്ലേറ്റും വിതരണം ചെയ്യാൻ പ്രഭു എത്തിയത് സാന്താക്ലോസ് അടക്കമുള്ള ഹീറോകളുടെ വേഷം ധരിച്ചാണ്. ആയിരക്കണക്കിന് ആളുകൾക്ക് സന്തോഷ നിമിഷങ്ങൾ സമ്മാനിക്കാനായി പ്രഭു നടത്തിയ പരിശ്രമത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ അഭിനന്ദിച്ചു. ഒപ്പം പ്രഭുവിന്റെ വിലമതിക്കാനാവാത്ത സേവനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. “സൂപ്പർ ഹീറോയുടെ വേഷത്തിലാണ് ഇതെല്ലാം ചെയ്തതെങ്കിലും യഥാർഥ സൂപ്പർ ഹീറോ താങ്കളാണ്.” പ്രഭുവിനയച്ച കത്തിൽ ജോൺസൻ ഇപ്രകാരം കുറിച്ചു.

ജോലിക്കായി 2020 മാർച്ചിലാണ് പാലക്കാട്ടുകാരനായ പ്രഭു നടരാജൻ (34) ഭാര്യ ശില്പ ബാലചന്ദ്രനും മകൻ അദ്വൈതിനുമൊപ്പം യുകെയിലെത്തിയത്. രാജ്യത്ത് എത്തിയ ഉടനെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇത് പ്രഭുവിന്റെ ജോലിസാധ്യതകളെ കാര്യമായി ബാധിച്ചു. എന്നാൽ അതിൽ നിരാശനാകാതെ മറ്റുള്ളവരെ സഹായിക്കാൻ പ്രഭു മുന്നിട്ടിറങ്ങി. ബാൻബറി നഗരത്തിലെ നൂറോളം കുടുംബങ്ങൾക്ക് പ്രഭു ഭക്ഷണം എത്തിച്ചു നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മറ്റുള്ളവരിൽ നിന്ന് ഭക്ഷണം ശേഖരിച്ച് ആവശ്യക്കാർക്ക് നൽകാനായി ഫുഡ് ബാങ്കും ആരംഭിച്ചു.

തനിക്ക് ലഭിച്ച പുരസ്‌കാരം കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി സമർപ്പിക്കുകയാണെന്ന് പ്രഭു അറിയിച്ചു. നാട്ടിൽ പിതാവിനും കുടുംബാംഗങ്ങൾക്കും ഒമ്പത് സുഹൃത്തുക്കൾക്കും കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടതായി പ്രഭു പറഞ്ഞു. “സന്തോഷത്തോടെ ജീവിക്കണമെങ്കിൽ ചുറ്റുമുള്ളവർക്ക് കൂടി നന്മ ചെയ്യാൻ ശ്രമിക്കണം.” പുഞ്ചിരിയോടെ പ്രഭു തന്റെ നിലപാട് വ്യക്തമാക്കി. ഭാര്യയുടെയും മകന്റെയും നഗരത്തിലെ ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇതൊക്കെയും ചെയ്തതെന്ന് പ്രഭു കൂട്ടിച്ചേർത്തു. ബൻബറി എംപി വിക്ടോറിയ പാരെന്റിസും പ്രഭു നടരാജനെ അഭിനന്ദിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യൻ വേരിയന്റ് പിടിമുറുക്കുന്നതായുള്ള വാർത്തകൾക്കിടയിലും ഇന്നലെ ബ്രിട്ടന് ആശ്വാസത്തിൻെറ ദിവസമായിരുന്നു. വളരെ നീണ്ട നാളുകൾക്ക് ശേഷം ഇന്നലെ രാജ്യത്ത് കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2020 മാർച്ച് 7 -ന് ശേഷം കോവിഡ് മൂലമുള്ള മരണങ്ങൾ രേഖപ്പെടുത്താത്ത ആദ്യ ദിവസമായിരുന്നു ഇന്നലെ. രാജ്യത്ത് 3165 പേരാണ് ഇന്നലെ കോവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരാഴ്ചമുമ്പിലത്തെ കണക്കായ 2439 ആയി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനം വർദ്ധനവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

രാജ്യത്ത് ആദ്യമായി കോവിഡ് മരണങ്ങൾ ഇല്ലാതെ ഒരു ദിവസം പിന്നിട്ടതിൻെറ സന്തോഷം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പങ്കുവെച്ചു. വാക്‌സിൻ നമ്മളെയും ഉറ്റവരെയും സുഹൃത്തുക്കളെയും സംരക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യം കോവിഡിൽ നിന്ന് പൂർണമായി മുക്തി നേടിയിട്ടില്ലെന്നും രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിലും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിലും ഉദാസീനത പാടില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യൻ വേരിയന്റിൻെറ വ്യാപനം ഒരു മൂന്നാം തരംഗത്തിൻെറ തുടക്കം ആണെന്ന അഭിപ്രായം ശാസ്ത്രലോകത്തിനുണ്ട്. അതുകൊണ്ടുതന്നെ ലോക്ടൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് നീട്ടിവയ്ക്കണമെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധർക്കുള്ളത്.