Main News

സ്വന്തം ലേഖകൻ

ലണ്ടൻ :- ലണ്ടനിലെ ഹൈഡെ പാർക്കിൽ ലോക്ക് ഡൗണിനെതിരെ പ്രതിഷേധിച്ച 19 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പത്തു പേർക്ക് കൂട്ടം കൂടിയതിനു പിഴയും ചെലുത്തി വിട്ടയച്ചു. ശനിയാഴ്ചയാണ് സെൻട്രൽ ലണ്ടൻ പാർക്കിൽ ആളുകൾ കൂട്ടമായി എത്തി പ്രതിഷേധിച്ചത്. അറസ്റ്റ് ചെയ്തവരിൽ മുൻ ലേബർ പാർട്ടി നേതാവ് ജെർമി കോർബിന്റെ സഹോദരൻ പിയേഴ്സ് കോർബിനും ഉൾപ്പെടും. 5ജിയും കൊറോണ ബാധയും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അദ്ദേഹം പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇതോടൊപ്പം തന്നെ ലോക്ക് ഡൗൺ തികച്ചും കള്ളത്തരം ആണെന്നും അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും, പിരിഞ്ഞുപോകാതെ വന്നതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഗവൺമെന്റ് ഏർപ്പെടുത്തിയ സാമൂഹിക അകലം പാലിക്കണമെന്ന് നിർദ്ദേശത്തിനെതിരെ ആണ് പലരും പ്രതിഷേധിച്ചതെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ ലോറെൻസ് ടെയ്ലർ പറഞ്ഞു. ജനങ്ങൾ ഇത്തരത്തിൽ പെരുമാറിയാൽ രോഗബാധ വ്യാപിക്കുന്നതിന് ഇടയാകുമെന്നും അവർ പറഞ്ഞു. വൈറസിന്റെ പേരിൽ ജനങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെടുത്തുന്നതിനെതിരെയാണ് പ്രധിഷേധിച്ചത് എന്ന് പങ്കെടുത്തവരിൽ ഒരാളായ ഡേവിഡ് സാംസൺ പറഞ്ഞു. ലോക്ക് ഡൗൺ മൂലം ഉണ്ടാകുന്ന നഷ്ടങ്ങളെ മറ്റൊരു പ്രതിഷേധകയായ കാതറിൻ ഹാർവെ ചൂണ്ടി കാട്ടി.

ബ്രിട്ടനിൽ ഇതുവരെ കൊറോണ ബാധമൂലം 34,000 ത്തോളം മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ ഒന്നുമുതൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനങ്ങളും ചിലപ്പോൾ ഉണ്ടാകും എന്നാണ് നിഗമനം. പലയിടത്തും അടച്ചിടലിനെതിരെ പ്രതിഷേധങ്ങളും ശക്തമാണ്. ഇത്തരം സാഹചര്യത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ജനങ്ങൾ.

സ്വന്തം ലേഖകൻ

മെഡിക്കൽ സ്നിഫർ ഡോഗ്സ് അഥവാ മെഡിക്കൽ രംഗത്ത് മണം പിടിക്കാൻ കഴിവുള്ള ശ്വാനൻ മാരെ ഉപയോഗിച്ച് മനുഷ്യരിൽ കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടോ ഇല്ലയോ എന്ന് ഗന്ധത്തിലൂടെ പരിശോധിക്കാനുള്ള ശ്രമത്തിലാണ് യുകെയിലെ മെഡിക്കൽ ടീം. ചാരിറ്റി മെഡിക്കൽ ഡോഗ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഈ നായ്ക്കൾ ക്യാൻസർ, മലേറിയ, പാർക്കിൻസൺ രോഗം എന്നിവ മണത്തു കണ്ടുപിടിക്കാൻ പരിശീലനം ലഭിച്ചവരാണ്. ചാരിറ്റി ആൻഡ് ഡൻഹാം യൂണിവേഴ്സിറ്റിയും ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ സ്റ്റഡീസും ചേർന്നാണ് പരീക്ഷണത്തിൻെറ ആദ്യ ഘട്ടത്തിന് തുടക്കം കുറിക്കുന്നത്. ഇതിനായി ഗവൺമെന്റ് അഞ്ച് മില്യൺ പൗണ്ട് ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

വേഗതയേറിയ ടെസ്റ്റുകൾ കണ്ടെത്തുന്നതിൻെറ ഭാഗമായി ഈ നായ്ക്കൾ വേഗതയേറിയ കൃത്യമായ ടെസ്റ്റ് റിസൾട്ടുകൾ നൽകും എന്നാണ് കരുതപ്പെടുന്നത്. മനുഷ്യരിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ, ലാബ്രഡോർ കോക്കർ സ്പാനിയേൽ എന്നീ ഇനങ്ങളിൽപെട്ട കോവിഡ് നായ്ക്കൾ ഗന്ധ സാമ്പിളുകളിലൂടെ മണത്ത് അറിയും. ഇത്തരം ബയോ ഡിറ്റക്ഷൻ നായ്ക്കൾ മണിക്കൂറിൽ 250 ഓളം സാമ്പിളുകൾ പരിശോധിക്കും എന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ ആദ്യപടിയായി എൻ എച്ച് എസ് സ്റ്റാഫ് ലണ്ടനിലെ ആശുപത്രികളിൽ നിന്നും കൊറോണ വൈറസ് ബാധിച്ചവർ ഉപയോഗിച്ച് മാസ്ക് ഉൾപ്പെടെയുള്ള വസ്തുക്കൾ ശേഖരിക്കും. അവയോടൊപ്പം രോഗബാധയില്ലാത്തവർ ഉപയോഗിച്ച സമാനമായ വസ്തുക്കളും ഉപയോഗിച്ചായിരിക്കും പരിശീലനം നടത്തുക. ശരീരഗന്ധം ഉച്ഛ്വാസവായു എന്നിവയാണ് പ്രധാനമായും ഈ ടെസ്റ്റിന് ഉപയോഗിക്കുന്നത്.

നോർമാൻ, ഡിഗ്‌ബി, സ്റ്റോമ്, സ്റ്റാർ, ജാസ്പർ, ആഷർ എന്ന ആറ് നായ്ക്കൾക്കാണ് പരിശീലനം നൽകുക. ആറു മുതൽ എട്ട് ആഴ്ച വരെ പരിശീലനത്തിനു വേണ്ടി വന്നേക്കാം. മൂന്നു മാസത്തെ പരീക്ഷണ കാലയളവിനുശേഷം ഈ നായ്ക്കൾ ആരോഗ്യരംഗത്ത് ഉപകാരപ്രദമെന്നു ബോധ്യപ്പെട്ടാൽ ഇവയെ രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രധാന കവാടങ്ങൾ ആയ എയർപോർട്ട്, മറ്റ് ടെസ്റ്റിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കും.

ഒരു ഒളിമ്പിക്സ് സൈസ് സ്വിമ്മിംഗ് പൂളിൽ ഒരു സ്പൂൺ പഞ്ചസാര കലക്കിയാൽ എത്ര ശതമാനം ആണോ ഉണ്ടാവുക അത്രയും സാധ്യതയുള്ള രോഗങ്ങളെ വരെ കണ്ടെത്താൻ പത്തു വർഷത്തോളമായി ഗവേഷണം നടത്തി പരിശീലനം നൽകിയ ഈ നായ്ക്കൾക്ക് സാധിക്കും എന്ന് തെളിഞ്ഞിട്ടുണ്ട്. ചാരിറ്റിയുടെ സഹസ്ഥാപകയായ ഡോക്ടർ ക്ലെയർ ഗസ്റ്റ് പറയുന്നത് തങ്ങളുടെ നായ്ക്കളെ തീർച്ചയായും ഇതിന് ഉപയോഗിക്കാൻ കഴിയുമെന്നും, വ്യാപകമായ രീതിയിലേക്ക് ഈ ടെസ്റ്റിംഗ് സമ്പ്രദായം വളരാൻ സാധ്യതയുണ്ട് എന്നുമാണ്. മുൻപ് മലേറിയ ഉള്ള വ്യക്തികൾ ധരിച്ചിരുന്ന സോക്സിൽ നിന്ന് രോഗം കണ്ടെത്താൻ ഇവയ്ക്ക് സാധിച്ചിരുന്നു എന്നത് ആരോഗ്യരംഗത്ത് പ്രതീക്ഷയ്ക്ക് വക നൽകുന്നു.

സ്വന്തം ലേഖകൻ

ബെർലിൻ : ഫുട്ബോൾ ആരാധകർക്ക് ഇനി ആഘോഷത്തിന്റെ രാവുകൾ. മാസങ്ങൾക്ക് ശേഷം ഫുട്ബോൾ മത്സരം പുനരാരംഭിച്ചു. ജർമൻ ഫസ്റ്റ് ഡിവിഷൻ ലീഗ് ആയ ബുന്ദസ്‌ലിഗയാണ് കളിക്കളത്തിലേക്ക് തിരികെയെത്തിയത്. ലീഗിൽ എല്ലാ ടീമിനും ഒമ്പത് മത്സരങ്ങൾ വീതമാണ് ബാക്കിയുള്ളത്. ബോറുസിയ ഡോർട്മുണ്ടും ഷാൽകെയും തമ്മിലായിരുന്നു ഇന്നലെ നടന്ന ആദ്യ മത്സരം. തിരിച്ചുവരവ് ആഘോഷമാക്കിയ ഡോർട്മുണ്ട് ഷാൽക്കെയെ എതിരില്ലാത്ത 4 ഗോളുകൾക്കാണ് തറപറ്റിച്ചത്. ഗോൾ നേടിയപ്പോഴും സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു ഡോർട്മുണ്ട് താരങ്ങൾ ആഘോഷിച്ചത്. കൊറോണ കാലത്തെ പ്രതിസന്ധികളെ മാറ്റി നിർത്തി തങ്ങളുടെ ഇഷ്ടതാരങ്ങൾ കളിക്കളത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ആരാധകർക്കും അത് വലിയ ആശ്വാസമാണ്. എന്നാൽ ആരാധകർക്കു പ്രവേശനം ഇല്ലാതെ എല്ലാ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഡോർട്മുണ്ടിന്റെ സ്റ്റേഡിയത്തിൽ റെവിയർ ഡെർബിയ്ക്ക് വിസിൽ മുഴങ്ങിയപ്പോൾ ഒരു പുതുഅനുഭവം ആവും കളിക്കാർക്ക് ലഭിച്ചിട്ടുണ്ടാകുക. ആരവങ്ങളും ആഘോഷങ്ങളും ഇല്ലാത്ത സ്റ്റേഡിയം. നിലവിലെ പോയിന്റ് പട്ടിക അനുസരിച്ച് ലെവൻഡോവസ്‌കിയുടെ ബയൺ മ്യുണിക്കാണ് ഒന്നാം സ്ഥാനത്ത്.

ജർമൻ ഫുട്ബോൾ വിദഗ്ദ്ധനായ റാഫേൽ ഹോനിഗ്സ്റ്റെയ്ന്റെ വിലയിരുത്തൽ പ്രകാരം ആരാധകരെ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കണമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു എന്നതാണ്. ആരാധകർ ഇല്ലാതെ തികച്ചും സമാനമല്ലാത്ത ഫുട്ബോളിന്റെ ഒരു പതിപ്പാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റേഡിയത്തിൽ എത്താനാവാതെ വീർപ്പുമുട്ടുന്ന കടുത്ത ആരാധകർ ടിവിയ്ക്ക് മുന്നിൽ കുത്തിയിരിക്കുന്നതിനാൽ ടെലിവിഷൻ സംപ്രേഷണവും വർധിക്കും. വേറെ ഒരിടത്തും മത്സരങ്ങൾ തുടങ്ങിയിട്ടില്ലാത്തതിനാൽ ലോകം മുഴുവൻ ബുന്ദസ്‌ലിഗയിലേക്ക് ഉറ്റുനോക്കും. സ്റ്റേഡിയങ്ങളിലെ ഉത്സവാന്തരീക്ഷത്തിൽ കളി കണ്ടുശീലിച്ച ആരാധകരെ തൃപ്തിപ്പെടുത്താൻ സ്കൈ സ്പോർട്സ് മറ്റൊരു വിദ്യ കൊണ്ടുവന്നിട്ടുണ്ട്. റെക്കോർഡ് ചെയ്ത സൗണ്ട് ട്രാക്ക് തിരഞ്ഞെടുത്തു മത്സരം കാണാനുള്ള സൗകര്യമാണിത്. ഗോളടി ആരവങ്ങൾ, ടീം ഗീതങ്ങൾ എന്നിവ ഉണ്ടാകും. സ്വഭവനങ്ങളിൽ കഴിയുന്ന ആരാധകരെ തൃപ്തിപ്പെടുത്തുക എന്നതാണ് ഇപ്പോൾ പ്രധാനം.

അതേസമയം യൂറോപ്പിലെ മറ്റു ലീഗുകളും ഉടൻ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ്. അടുത്തയാഴ്ച മുതൽ വ്യക്തിഗത പരിശീലനം നടത്താൻ താരങ്ങൾക്ക് അനുവാദം നൽകാനാണ് ഇംഗ്ലിഷ് പ്രീമിയർ ലീഗ് സംഘാടകരുടെ ആലോചന. അടുത്ത മാസം അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്താമെന്നും സംഘാടകർ കരുതുന്നു.ഫ്രഞ്ച് ലീഗും ഡച്ച് ലീഗും ഇതിനകം റദ്ദാക്കിക്കഴിഞ്ഞു.

ഡോ. ഐഷ വി

റേഷൻ കടയിലെ ക്യൂവിൽ അമ്മയെ കണ്ട് സ്കൂൾ വിട്ടു വന്ന ഞാൻ അങ്ങോട്ട് കയറി. റേഷൻ കട നടത്തുന്നയാൾ ഏറ്റവും അടിയിലിരിക്കുന്ന കാർഡ് ആദ്യമെടുത്ത് ക്യൂവിൽ ആദ്യം നിൽക്കുന്നയാൾക്ക് റേഷൻ കൊടുക്കുന്നു. ഏറ്റവും അവസാനം വന്നയാൾ ഏറ്റവും മുകളിലിരിക്കുന്ന കാർഡിന്റെ മുകളിൽ അയാളുടെ കാർഡ് വയ്ക്കുന്നു. ഇതൊരു തലതിരിഞ്ഞ ഏർപ്പാടാണല്ലോ എന്ന് എനിയ്ക്ക് തോന്നി. ഞാൻ അമ്മയോട് ഇതേ പറ്റി ചോദിച്ചു . അമ്മ പറഞ്ഞു : ഇതാണ് ശരിയായ രീതി. ആദ്യം വന്നയാളെയല്ലേ ആദ്യം വിടേണ്ടത് ? എന്റെ ശ്രദ്ധ വീണ്ടും റേഷൻ കാർഡിലേയ്ക്ക്. പിന്നീട് കംപ്യൂട്ടർ സയൻസ് ക്ലാസ്സിൽ പഠിച്ച സ്റ്റാക്ക് , ക്യൂ , LIFO, FIFO എന്നിവയെ കുറിച്ചുള്ള എന്റെ ബാലപാഠം അവിടെ ആരംഭിച്ചു. എപ്പോഴോ എന്റെ ശ്രദ്ധ റേഷൻ കടക്കാരനിൽ നിന്നും നിന്നും റോഡിലേയ്ക്ക് നീണ്ടു. പെട്ടെന്നാണ് വളവു തിരിഞ്ഞു വരുന്ന സരോജിനി ടീച്ചറെ കണ്ടത്. മൂന്നാ ക്ലാസ്സിലെ എന്റെ ക്ലാസ്റ്റ് ടീച്ചറായിരുന്നു സരോജിനി ടീച്ചർ. ഞാനൊന്നു പരുങ്ങി. വേഗo തന്നെ ഞാൻ അമ്മയുടെ മറവിലേയ്ക്ക് മാറി. ടീച്ചർ അന്നു രാവിലെ എനിയ്ക്കു തന്ന ശിക്ഷയെ പറ്റി അമ്മയോട് പറയുമോ എന്നതായിരുന്നു എന്റെ ഭയം. ശിക്ഷ എന്താണെന്നല്ലേ ? രാവിലെ ടീച്ചർക്ക് കുറച്ചു സമയം ക്ലാസ്സിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. അന്ന് ക്ലാസ്സിൽ ടീച്ചറില്ലാത്തപ്പോൾ മോണിട്ടറെ പേരെഴുതി വയ്ക്കാനൊന്നും ഏൽപ്പിച്ചില്ല. പതിവിനു വിരുദ്ധമായി ഒരു ശിക്ഷ നടപ്പാക്കും എന്നായിരുന്നു പ്രഖ്യാപനം. ശിക്ഷ ഇങ്ങനെയായിരുന്നു. ടീച്ചർ ക്ലാസ്സിൽ ഇല്ലാത്തപ്പോൾ സംസാരിക്കുന്ന ആൺകുട്ടിയെ പെൺകുട്ടികളുടെ ഇടയിലും പെൺകുട്ടിയെ ആൺകുട്ടികളുടെ ഇടയിലും ഇരുത്തുമെന്ന്. അന്ന് ആൺ കുട്ടികളും പെൺ കുട്ടികളും വെവ്വേറെ നിരകളിലായിരുന്നു ഇരിപ്പ്.

ടീച്ചർ പോയി കഴിഞ്ഞ് എല്ലാവരും നിശ്ബ്ദരായിരിക്കുകയായിരുന്നു. ഒരു സൂചി താഴെ വീണാൽ കേൾക്കാവുന്ന നിശബ്ദത. തികഞ്ഞ അച്ചടക്കത്തോടെ ഇരിക്കുകയായിരുന്ന എന്റെ അടുത്തേയ്ക്ക് ക്ലാസ്സിലെ വത്സല വന്നു. “വസ്ത്രം” എന്ന വാക്കെഴുതിയത് ശരിയാണോ എന്ന് ചോദിക്കാനാണ് വന്നത്. വത്സല എഴുതിയിരുന്നത് തെറ്റായതിനാൽ ഞാൻ തിരുത്തി കൊടുത്തു. പെട്ടെന്നാണ് ടീച്ചർ ക്ലാസ്സിലേയ്ക്ക് കയറി വന്നത്. വത്സല പെട്ടെന്നുതന്നെ സ്വന്തം ഇരിപ്പിടത്തിൽ ആസനസ്ഥയായി. ഞാൻ കുറ്റവാളിയും . എന്റെ ഭാഗം കേൾക്കാൻ ടീച്ചർ തയ്യാറായില്ല. ശിക്ഷ എനിയ്ക്കുമാത്രമായി. ആൺകുട്ടികളുടെ നിരയിലെ അവസാന ബഞ്ചിന് തൊട്ടു മുന്നിലെ ബഞ്ചിൽ അങ്ങേയറ്റത്തായി എന്നെ ഇരുത്തി. ക്ലാസ്സിലെ ഏറ്റവും പൊക്കം കൂടിയ ഹമീദാണ് എന്റെ തൊട്ടുപിന്നിൽ. ഹമീദിന്റെ അച്ഛൻ ഒരു ഹോമിയോ ഡോക്ടറാണെന്ന് കമലാക്ഷി പറഞ്ഞറിയാം. എന്റെ ഇടതു വശം ഭിത്തിയും വലതു വശത്ത് മധുവും. എനിയ്ക്ക് ശിക്ഷ കിട്ടിയതിൽ ക്ലാസ്സിലെ ഒട്ടുമിക്ക ആൺ കുട്ടികൾക്കും ആഹ്ലാദമായി. അതവർ പ്രകടിപ്പിക്കുകയും ചെയ്തു. എനിയ്ക്ക് വളരെ വിഷമമായിരുന്നു. രണ്ടാഴ്ചത്തേയ്ക്കായിരുന്നു ശിക്ഷ. കൂടാതെ ആൺകുട്ടികളുടെ വക ഉപദ്രവവും. ബഞ്ചിലിരിക്കുന്ന ഏല്ലാ ആൺകുട്ടികളും കൂടി നീങ്ങി എന്നെ ഞെരുക്കി ഭിത്തിയോട് ചേർക്കുക. നുള്ളുക തോണ്ടുക ഇതൊക്കെയായിരുന്നു അവരുടെ വിനോദങ്ങൾ. ഹമീദ് മാത്രം ഉപദ്രവിച്ചില്ല. പിന്നിലിരുന്ന മറ്റ് കുട്ടികളെല്ലാം ചവിട്ടുകയും നുള്ളുകയുമൊക്കെ ചെയ്തു. മുന്നിലിരുന്നവരുടെ വല്യ ശല്യം ഉണ്ടായില്ല. ക്ലാസ്സിൽ മറ്റു ടീച്ചർമാർ വരുമ്പോൾ ഈ കുട്ടി മാത്രം എന്തേ ആൺകുട്ടികളുടെ ഇടയിൽ എന്നു ചോദിയ്ക്കും. അപ്പോൾ കുട്ടികൾ എല്ലാം കൂടി ശിക്ഷയെപ്പറ്റി പറയും. ഞാൻ ഈ ലോകത്തിലെ ഏറ്റവും വല്യ അപരാധം ചെയ്ത മട്ടായിരുന്നു അവർക്ക് . റേഷൻ കടയിൽ നിന്ന എന്റെ പരുങ്ങലിൽ നിന്നു തന്നെ ശിക്ഷാ വിവരം ഞാൻ വീട്ടിൽ പറയാൻ പോകുന്നില്ല എന്ന് നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ? എങ്കിലും എനിയ്ക്ക് വളരെ മനോവിഷമത്തിനിടയാക്കിയ സംഭവമായിരുന്നു അത്. വീട്ടിൽ ചെന്നു പറഞ്ഞാൽ വീട്ടിൽ നിന്നു കൂടി ശിക്ഷ കിട്ടുമോ എന്നായിരുന്നു ഭയം.

അങ്ങനെ രണ്ടാഴ്ച കടന്നുപോയി. എന്റെ ശിക്ഷാ കാലാവധി അവസാനിയ്ക്കുന്ന ദിവസം വന്നു. ഞാൻ ആശ്വസിച്ചിരിക്കുകയായിരുന്നു അന്ന് എന്റെ ശിക്ഷ അവസാനിയ്ക്കുമല്ലോയെന്ന് . പക്ഷേ സരോജിനിടീച്ചർ ക്ലാസ്സിൽ എത്തിയപ്പോൾ മധു ഉറക്കെ വിളിച്ചു പറഞ്ഞു: ടീച്ചറേ ഇത് നോക്ക്, ഐഷ ഭിത്തിയിൽ എഴുതി വച്ചിരിക്കുന്നത് കണ്ടോ ? “___ തൂറി___ നക്കി”. ടീച്ചർ വന്ന് ഭിത്തി പരിശോധിച്ചു. സംഗതി ശരിയാണ്. വീണ്ടും എന്റെ ഭാഗം കേൾക്കാൻ ടീച്ചർ തയ്യാറായില്ല. ഞാൻ തന്നെയാണ് അത് എഴുതിയതെന്ന് ടീച്ചർ വിശ്വസിച്ചു. എന്നെ തിരിച്ച് പെൺകുട്ടികളുടെ ഇടയിലാക്കുന്നത് തടയാൻ വിരുതന്മാർ ആരോ ചെയ്തതായിരുന്നു അത്. എനിയ്ക്ക് ശിക്ഷ രണ്ടാഴ്ച കൂടി നീട്ടിക്കിട്ടി. ഈ ശിക്ഷയിലൂടെ ഞാൻ മുമ്പത്തേതിനേക്കാൾ പത്തിരട്ടി മനക്കരുത്തുള്ളവളായി മാറുകയായിരുന്നു. ചെയ്യാത്ത കുറ്റത്തിന് എന്നെ ശിക്ഷിച്ചെങ്കിലും ഇന്നും ഞാൻ വളരെയധികം ബഹുമാനിയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് സരോജിനി ടീച്ചറിനെയാണ്. കാസർഗോഡ് നിന്നും പോന്ന ശേഷം ടീച്ചറെ കണ്ടിട്ടേയില്ല. മൂന്നാം ക്ലാസ്സിലെ ഓരോ ദിനവും അവിസ്മരണീയമാക്കിയത് ഈ ക്ലാസ്സ് ടീച്ചറാണ്. ടീച്ചറുടെ മകൾ ജയശ്രീ ഞങ്ങളുടെ ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത്. ഞങ്ങൾക്ക് ക്ലാസ്സെടുക്കാനില്ലാത്ത അധ്യാപകരെ കൊണ്ടുവന്ന് പാഠ്യഭാഗമല്ലാത്ത വിഷയങ്ങളെ കുറിച്ച് ഞങ്ങളോട് സംവദിക്കാൻ ടീച്ചർ അവസരമൊരുക്കിയിരുന്നു. അങ്ങനെയുള്ള ക്ഷണിതാക്കളിൽ പ്രമുഖ തിരുവനന്തപുരത്തു നിന്നും ആ സ്കൂളിലേയ്ക്ക് സ്ഥലം മാറ്റം കിട്ടി വന്ന ഹിന്ദി ടീച്ചറായിരുന്നു. ടീച്ചറുടെ അവതരണ രീതി സവിശേഷം തന്നെ. മറ്റ് അധ്യാപകർക്ക് ഹിന്ദി ടീച്ചറിനോട് വല്യ ബഹുമാനമായിരുന്നെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്. കുട്ടികളിൽ മൂല്യ ബോധമുണ്ടാക്കാനുള്ള കഥകളും തിരുവനന്തപുരത്തെ റേഡിയോ നിലയം പത്മനാഭ സ്വാമി ക്ഷേത്രം എന്നിവയെ കുറിച്ചും ടീച്ചർ സംസാരിച്ചിട്ടുണ്ട്. കമലാക്ഷിയുടെ ചേച്ചി ഈ ടീച്ചറുടെ വീട്ടിലായിരുന്നു ജോലിയ്ക്ക് പോയിരുന്നത്.

സരോജിനി ടീച്ചർക്കും ജയശ്രീയ്ക്കുമായി എന്നും ഉച്ചഭക്ഷണം എത്തിച്ചിരുന്നത് ഒരു പയ്യനായിരുന്നു. കഴുത്തൊന്ന് വെട്ടിപ്പിടിച്ച മട്ടിലായിരുന്നു ആ പയ്യന്റെ നടപ്പ്. ഒരു ദിവസം കമലാക്ഷി വന്നു പറഞ്ഞ വാർത്ത ടീച്ചറുടെ മൂത്ത മകൾക്ക് രണ്ടാമത്തെ കുട്ടി പിറന്നു എന്നതായിരുന്നു. ഒരു ദിവസം ആശുപത്രിയിലായിരുന്ന അമ്മയേയും കുഞ്ഞിനേയും കാണാൻ ജയശ്രീയും ടീച്ചറും കൂടി ഉച്ചഭക്ഷണ സമയത്ത് പോയപ്പോൾ എന്നെയും കൂടെ കൂട്ടി. തിരിച്ചു വന്ന വഴി ഒരു ചെരുപ്പുകടയിൽ കയറി ജയശ്രീയ്ക്ക് ഒരു ചെരുപ്പു വാങ്ങിച്ചു. മോൾക്ക് ഒരു ചെരുപ്പു വാങ്ങട്ടേയെന്ന് ടീച്ചർ എന്നോട് ചോദിച്ചു. ഞാൻ സ്നേഹപൂർവ്വം അത് നിരസിച്ചു. ഞങ്ങൾ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയശ്രീയുടെ അച്ഛൻ മരിച്ചത്. അവധി കഴിഞ്ഞു വന്ന ടീച്ചറുടെ സീമന്തരേഖയിൽ സിന്ദൂരമില്ലായിരുന്നു. നെറ്റിയിലെ ചുവന്ന പൊട്ടിന്റെ സ്ഥാനത്ത് കറുത്ത പൊട്ട്. ഇതിലേയ്ക്ക് എന്റെ ശ്രദ്ധ നയിച്ചതും അതിന്റെ അർത്ഥമെന്തെന്ന് എന്നെ ബോധ്യപ്പെടുത്തിയതും കമലാക്ഷിയായിരുന്നു. ഒരിക്കൽ നാണയങ്ങളെ കുറിച്ച് പഠിപ്പിച്ച ക്ലാസ്സിൽ ടീച്ചറുടെ പഴ്സിൽ നിന്നും ഏതാനും നാണയങ്ങൾ എടുത്ത് ഞങ്ങൾക്ക് നോട്ട് ബുക്കിൽ വരയ്ക്കാനായി തന്നു. ഓരോരുത്തരായി വരച്ച് കൈമാറിക്കൊണ്ടിരുന്നു. ഒരു 25 പൈസ നാണയവും 50 പൈസ നാണയവും ഒഴികെ ബാക്കിയെല്ലാം ടീച്ചറുടെ കൈയ്യിൽ തിരികെ കിട്ടി. ടീച്ചർ ക്ലാസ്സിൽ വച്ച് ചോദിച്ചെങ്കിലും ആരും ഏറ്റില്ല. പിറ്റേന്ന് ആ നാണയങ്ങൾ തിരികെ കിട്ടിയെന്ന് ടീച്ചർ ക്ലാസ്സിൽ പറഞ്ഞു. അതെടുത്ത കുട്ടിയുടെ അച്ഛനായിരുന്നു അത് ടീച്ചറെ തിരികെ ഏൽപ്പിച്ചത്. കുട്ടിയുടെ പേര് ടീച്ചർ ക്ലാസ്സിൽ പറഞ്ഞിരുന്നില്ല. കമലാക്ഷിയാണ് ആ കുട്ടിയുടെ പേര് എനിയ്ക്ക് പറഞ്ഞു തന്നത്.

ഞാനത് മറ്റാരോടും പറഞ്ഞില്ല. ഒരിക്കൽ ക്ലാസ്സിലെ ഷീലയുടെ സ്വർണ്ണ മാല നഷ്ടപ്പെട്ടു. അത് ഒരാൺകുട്ടിയ്ക്ക് കിട്ടി. ആ കുട്ടി അത് ടീച്ചറിനെ ഏൽപ്പിച്ചു. പിറ്റേന്ന് നടന്ന സ്കൂൾ അസംബ്ലിയിൽ ഹെഡ് മാസ്റ്റർ ആ കുട്ടിയെ അനുമോദിച്ച് സംസാരിച്ചു. അന്ന് ഷീലയുടെ അച്ഛൻ കൊണ്ടുവന്ന് കൊടുത്ത പാരിതോഷികം ഹെഡ് മാസ്റ്റർ ആ കുട്ടിയ്ക്ക് കൈമാറി. ഇതേ പറ്റി അന്നത്തെ ക്ലാസ്സിൽ സരോജിനി ടീച്ചർ സംസാരിച്ചു. ടീച്ചർ ഞങ്ങളെയെല്ലാം മക്കളെപ്പോലെയായിരുന്നു കണ്ടിരുന്നത്. ജയശ്രീയും ഞങ്ങളും തമ്മിൽ വ്യത്യാസമൊന്നും ടീച്ചർക്കില്ലായിരുന്നു. വർഷം 45 കഴിഞ്ഞു. ടീച്ചർ ഇന്ന് ജീവിച്ചിരുപ്പുണ്ടോ എന്നറിയില്ല. നല്ല ഗുരുക്കന്മാരുടെ ഗണത്തിൽ ആ ടീച്ചർ എന്നുo എന്റെ മനസ്സിൽ ജീവിയ്ക്കും.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ

സ്വന്തം ലേഖകൻ

ലണ്ടൻ : പ്രവാസികളായ ആരോഗ്യ പ്രവർത്തകരും എൻഎച്ച്എസ് സർചാർജ് നൽകണമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ. കൊറോണയുടെ പിടി അയഞ്ഞപ്പോൾ പറഞ്ഞ വാക്കിന് വില നൽകാത്ത ആഭ്യന്തര സെക്രട്ടറിയ്ക്കെതിരെ വിമർശനം ഉയർന്നുവരുന്നു. കൊറോണ വൈറസിനെ തുരത്തുന്നതിനും യൂകെയിലുള്ള മനുഷ്യജീവനുകളെ രക്ഷിക്കുന്നതിനും അക്ഷീണം പ്രയത്നിക്കുന്ന നഴ്സുമാർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത് മാർച്ച്‌ അവസാനത്തോടെയായിരുന്നു. വിദേശത്തുനിന്നുള്ള ആരോഗ്യപ്രവർത്തകർക്ക് ഒരു വർഷത്തെ ഫ്രീ വിസ നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിദേശത്തുനിന്നുള്ള ആരോഗ്യപ്രവർത്തകരും എൻ എച്ച് എസിന് ധനസഹായം എന്നോണം നൽകുന്ന ഹെൽത്ത് സർചാർജിന്റെ കാര്യത്തിൽ പുനരവലോകനം നടത്തും എന്ന് ഫ്രീ വിസ പുതുക്കൽ സമയത്തു ഒരു ചോദ്യത്തിന് മറുപടിയായി പ്രീതി പട്ടേൽ പറഞ്ഞിരുന്നു. അതിനുശേഷം ആഴ്ചകൾ കടന്നുപോയിട്ടും ഈ വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ സർക്കാരിന് കഴിയാത്തത് മലയാളികളായ നഴ്സുമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഹോം ഓഫീസിൽ നിന്നും പുറത്തുവരുന്ന വിവരം അനുസരിച്ചു ഒക്ടോബർ മുതൽ 400 പൗണ്ടിൽ നിന്ന് 624 പൗണ്ട് വരെ ഇമിഗ്രേഷൻ ഹെൽത്ത്‌ സർചാർജ് ഉയരും. ഒരു കുടുംബത്തിലെ എല്ലാവരും ഇത് അടയ്ക്കണമെന്നുള്ളപ്പോൾ നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് വിസ ഫീസ് ഉൾപ്പെടെ ഏകദേശം 8000ത്തോളം പൗണ്ട് അഞ്ച് വർഷത്തെ വിസയ്ക്കായി അടയ്‌ക്കേണ്ടി വരും എന്നാണ് യുകെയിലെ മുൻനിര മാധ്യമായ ‘ദി ഇൻഡിപെൻഡന്റ്’ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ഇപ്പോൾ വർക്ക് പെർമിറ്റിൽ ഉള്ളവരും പുതിയതായി യുകെയിൽ എത്തി പരീക്ഷ എഴുതുന്ന മലയാളി നഴ്സുമാർക്കും പുതിയ വിസ എടുക്കുമ്പോഴും അല്ലെങ്കിൽ പുതുക്കുമ്പോഴും ഇത് ഒരു അധിക ഭാരമാകുമെന്നതിൽ തർക്കമില്ല.

സർക്കാരിന്റെ ഈയൊരു നടപടി മനഃസാക്ഷി വിരുദ്ധമാണെന്ന് ലേബർ പാർട്ടി ആരോപിച്ചു. ആഭ്യന്തര സെക്രട്ടറിയുടെ പ്രഖ്യാപനത്തിന് ശേഷം നഴ്സിങ് റോയൽ കോളേജ് ഒരു കത്തയച്ചെങ്കിലും ഉചിതമായ മറുപടി ലഭിച്ചില്ല. ഈയൊരു ഫീസ്, ബ്രെക്സിറ്റിനു ശേഷം യുകെയിലുള്ള യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും ബാധകമായിരിക്കും. നികുതിയും ദേശീയ ഇൻഷുറൻസും അടയ്ക്കുന്ന പ്രവാസികൾ സർചാർജും അടയ്‌ക്കേണ്ടിവരുന്നത് അന്യായമാണെന്ന് ആരോഗ്യ ഗ്രൂപ്പുകൾ വളരെക്കാലമായി പ്രതിഷേധിച്ചിരുന്നു. ഏപ്രിൽ 25ന് നടന്ന പത്രസമ്മേളനത്തിൽ വിദേശ എൻ എച്ച് എസ് ഉദ്യോഗസ്ഥർക്ക് ഫീസ് റദ്ദാക്കുമോ എന്ന ചോദ്യം ഉയർന്നപ്പോൾ അത് അവലോകനം ചെയ്യുമെന്നാണ് പ്രീതി പട്ടേൽ അറിയിച്ചത്. കുറഞ്ഞ ശമ്പളം ലഭിക്കുന്ന ഉദ്യോഗസ്ഥരും ഈ ചാർജ് അടയ്‌ക്കേണ്ടി വരുന്നു എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. എൻ എച്ച് എസിൽ ജോലി ചെയ്യുന്ന ഏഴു പേരിൽ ഒരാൾ വിദേശപൗരനാണെന്നിരിക്കെ സർക്കാരിന്റെ ഈയൊരു നടപടിയെ ആരോഗ്യപ്രവർത്തകർ വിമർശിച്ചു.

വിസ നീട്ടുന്ന നടപടി അല്ലാതെ അവലോകനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. നഴ്സിംഗ് സ്റ്റാഫ് ഇതിനകം നികുതികളിലൂടെയും ദേശീയ ഇൻ‌ഷുറൻ‌സിലൂടെയും സംഭാവന ചെയ്യുന്നു. രണ്ടുതവണ പണം നൽകാൻ അവരോട് ആവശ്യപ്പെടുന്നത് തെറ്റാണ്. ” ആർസിഎൻ വക്താവ് അഭിപ്രായപ്പെട്ടു. സ്വന്തം ജീവന് വില നൽകാതെ മുൻനിരയിൽ നിന്ന് പോരാടുന്ന ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള സർക്കാരിന്റെ ഈ നടപടി തെറ്റാണെന്ന് ലേബർ പാർട്ടി അറിയിച്ചു. വിദേശ ജോലിക്കാരില്ലാതെ എൻ‌എച്ച്‌എസ് നിലംപൊത്തുമെന്നിരിക്കെ നിലവിലെ അസ്ഥയിൽ ഈ സർക്കാർ അവരുടെ മേൽ അധിക ചാർജ് ഈടാക്കുന്നത് നിരുപാധികമാണെന്ന് ലേബർ പാർട്ടി ഷാഡോ ഹെൽത്ത്‌ മിനിസ്റ്റർ ജസ്റ്റിൻ മാദേർസ് പറഞ്ഞു.

ലീഡ്‌സ്: കൊറോണയുടെ പിടിയിൽ അമർന്നുള്ള മരണങ്ങൾ വിട്ടൊഴിയാതെ യുകെ മലയാളികൾ.. ഒന്ന് ഉണ്ടാകുമ്പോൾ ഇനിയൊന്നു ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കുന്ന യുകെ മലയാളികൾക്ക് മറ്റൊരു ദുഃഖവാർത്ത എത്തിയിരിക്കുന്നത് വെയ്ക്ക് ഫീൽഡിൽനിന്നും പന്ത്രണ്ട് മയിൽ അപ്പുറത്തുള്ള പോണ്ടെ ഫ്രാക്ട് എന്ന സ്ഥലത്തുനിന്നും ആണ്. ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന സ്റാൻലി സിറിയക് (49) ആണ് അൽപം മുൻപ് മരണത്തിന് കീഴടങ്ങിയത്. ഈ മാസം മെയ് മുപ്പതിന് അൻപതാം പിറന്നാൾ ആഘോഷിക്കാൻ കാത്തുനിൽക്കാതെയാണ് ഭാര്യയെയും രണ്ട് കുട്ടികളെയും തനിച്ചാക്കി സ്റ്റാൻലി നിത്യതയിലേക്കു യാത്രയായത്.

കോഴിക്കോട് താമരശ്ശേരി കാക്കവയൽ ഈങ്ങപ്പുഴ സ്വദേശിയാണ് പരേതനായ സിറിയക്. കുറുപ്പുംതറ സ്വദേശിനിയും നഴ്സുമായ മിനിമോൾ ജോസഫ് ആണ് ഭാര്യ. രണ്ട് കുട്ടികൾ ആണ് ഇവർക്കുള്ളത്. പതിനാലുകാരൻ ആൽവിനും പത്തുവയസ്സുകാരി അഞ്ജലിയും. പരേതനായ സ്റാൻലിക്ക് രണ്ടു സഹോദരിമാരാണ് ഉള്ളത്. ജിൻസി സിറിയക് ഡെർബിയിലും മറ്റൊരു സഹോദരി ഷാന്റി സിറിയക് സ്റ്റോക്ക് ഓൺ ട്രെൻഡിലുമാണ് ഉള്ളത്. ലീഡ്‌സ് സീറോ മലബാർ ഇടവകയിലെ സജീവ അംഗമായിരുന്നു മരിച്ച സ്റ്റാൻലി. നാട്ടിൽ കോഴിക്കോട് താമരശ്ശേരി കാക്കവയൽ ഇടവകാംഗമാണ്.

കൊറോണ ബാധിച്ചു വീട്ടിൽ മരുന്നു കഴിച്ചു ഇരിക്കവേ അസുഖം കൂടുകയും മൂന്ന് ദിവസം മുൻപ് സ്റാൻലിയെ ആശുപത്രിൽ പ്രവേശിപ്പിക്കുകയും പെട്ടെന്ന് സ്ട്രോക്ക് ഉണ്ടാവുകയായിരുന്നു. . എന്നാൽ അൽപം മുൻപ് മരണവാർത്ത ബന്ധുക്കളെ ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.

സ്റ്റാൻലിയുടെ അകാല വിയോഗത്തിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

സ്വന്തം ലേഖകൻ

ബ്രസ്സൽസ് : യൂറോപ്യൻ യൂണിയൻ – യുകെ വ്യാപാരചർച്ചകൾ പ്രതിസന്ധിയിലോ? യൂറോപ്യൻ യൂണിയനും യുകെയും ചേർന്നു വെള്ളിയാഴ്ച ചില പ്രധാന വിഷയങ്ങളിൽ ധാരണയിൽ എത്തിയിരുന്നു. എന്നാൽ യൂറോപ്യൻ യൂണിയൻ വ്യാപാര ചർച്ചകളിൽ ‘വളരെ കുറച്ച് പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് യുകെ മുന്നറിയിപ്പ് നൽകി. അതേസമയം യൂറോപ്യൻ യൂണിയന്റെ മിഷേൽ ബാർനിയർ യുകെയുടെ സ്വന്തം ആവശ്യങ്ങൾ യാഥാർത്ഥ്യമല്ലെന്ന് നിർദ്ദേശിക്കുകയും പ്രതിസന്ധി നേരിടുന്നതായി മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഏറ്റവും പ്രയാസകരമായ വിഷയങ്ങളിൽ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ബ്രസൽസിൽ സംസാരിച്ച അദ്ദേഹം പറയുകയുണ്ടായി.

കൊറോണ വൈറസ് പകർച്ചവ്യാധി മൂലം ഒരു കരാറിന് കൂടുതൽ സമയം ആവശ്യമാണെന്നിരിക്കെ ഡിസംബർ 31 ന് അപ്പുറത്തേക്ക് ഈ പ്രക്രിയ നീട്ടില്ലെന്ന് യുകെ അറിയിച്ചു. പുരോഗതി കൈവരിച്ച പ്രധാന കാര്യങ്ങളിൽ മൽസ്യബന്ധനം, മത്സരനിയമങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. യാഥാർത്ഥ്യമാകാനും സമീപനം മാറ്റാനും ഇരുപക്ഷവും വെള്ളിയാഴ്ച ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഒരു കരാർ ഉണ്ടാക്കുവാൻ പാടുപെടും. പ്രധാന കാര്യങ്ങളിൽ ഇരുവരും തീരുമാനം എടുത്തെങ്കിലും പല വിഷയങ്ങളിലും അഭിപ്രായവ്യതാസങ്ങൾ നിലനിൽക്കുന്നുണ്ട്.

വൈറസ് പ്രതിസന്ധിയെത്തുടർന്ന് സ്ക്രീൻ – ടു – സ്ക്രീൻ സംഭാഷണമേ ഇനി നടക്കുകയുള്ളൂ. വർഷാവസാനത്തോടെ ചർച്ചകൾ പൂർത്തിയാക്കണമെന്ന യുകെ സർക്കാരിന്റെ ആവശ്യം ഇനി കുറഞ്ഞ സമയത്തിനുള്ളിൽ നിറവേറ്റേണ്ടതുണ്ട്. അടിസ്ഥാനപരമായ സ്വതന്ത്ര വ്യാപാരം , ഊർജം, ഗതാഗതം എന്നിവയിൽ ചില പുരോഗതികൾ നടക്കുന്നുണ്ട്. മത്സ്യബന്ധനത്തിന് പരമാവധി അനുകൂല സമീപനമാണ് സ്വീകരിച്ചതെന്ന് യൂറോപ്യൻ യൂണിയൻ സമ്മതിക്കുന്നു. അടുത്ത മാസം അവസാനത്തോടെ ചർച്ചകൾ നീട്ടുമോ ഇല്ലയോ എന്ന് ഇരുപക്ഷവും ഔദ്യോഗികമായി പ്രഖ്യാപിക്കണം. എന്നാൽ യുകെയുടെ ഭാഗത്തു നിന്ന് ‘ഇല്ല’ എന്ന മറുപടിയാണ് ബ്രസ്സൽസ് പ്രതീക്ഷിക്കുന്നത്. 2020 അവസാനത്തോടെ ഒരു കരാറിന്റെ സാധ്യതകളെക്കുറിച്ച് തനിക്ക് വിശ്വാസമില്ലെന്നാണ് യൂറോപ്യൻ യൂണിയന്റെ മൈക്കൽ ബാർനിയറും പറഞ്ഞത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ജൂൺ ഒന്ന് മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനങ്ങൾക്കെതിരെ വൻ പ്രതിഷേധം. അധ്യാപക സംഘടനകളുമായി നടന്ന ചർച്ചയിൽ ഈ വിഷയത്തെ സംബന്ധിച്ച് വ്യക്തമായ ഒരു തീരുമാനം ഉണ്ടാക്കാൻ മന്ത്രിമാർക്ക് സാധിച്ചില്ല. രോഗബാധ കൂടുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് ആശങ്കാജനകമാണെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലിവർപൂളിൽ ആണ് പ്രതിഷേധങ്ങൾ ഏറ്റവും ശക്തമായി ഉള്ളത്. ജൂൺ 15 വരെ ഒരു കാരണവശാലും തങ്ങളുടെ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുവാൻ കഴിയില്ലെന്ന നിലപാടിലാണ് രക്ഷകർത്താക്കൾ. പ്രധാനമന്ത്രിയുടെ തീരുമാനങ്ങൾക്കെതിരെ അദ്ധ്യാപക-രക്ഷകർത്ത സംഘടനകളും, രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട് കൊറോണ കേസുകളുടെ എണ്ണം കുറയുന്നതുവരെ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം എടുക്കരുത് എന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ലോക്ക് ഡൗൺ പൂർണ്ണമായി നീക്കരുതെന്ന് ബ്രിട്ടനോട് വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടം വരുന്ന ഒരു തീരുമാനങ്ങളും എടുക്കുകയില്ലെന്ന് മേയർ ജോ ആൻഡേഴ്സൺ അറിയിച്ചു. ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ജെന്നി ഹാരിസ് ഗവണ്മെന്റിന്റെ തീരുമാനത്തെ അനുകൂലിക്കുന്ന നിലപാട് ആണ് എടുത്തത്. നൂറു കുട്ടികളുള്ള ഒരു സ്കൂളിൽ, രോഗമുള്ളവർ വളരെ കുറവായിരിക്കും എന്നും, കുറച്ചുകഴിയുമ്പോൾ ഈ എണ്ണം വീണ്ടും കുറയുമെന്നും അവർ ഉറപ്പ് പറഞ്ഞു.

ഇന്നലെ 384 പേർകൂടി മരണപ്പെട്ടതോടെ ബ്രിട്ടനിലെ മൊത്തം മരണനിരക്ക് 33, 998 ആയി ഉയർന്നു. 236, 711 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

പല സ്കൂളുകളുടെയും പ്രധാന അധ്യാപകരും തങ്ങളുടെ ആശങ്കകൾ രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഈ തീരുമാനം മാറ്റുമോ എന്ന് അദ്ധ്യാപക രക്ഷകർത്ത സംഘടനകളും ഉറ്റുനോക്കുകയാണ്.

സ്വന്തം ലേഖകൻ

ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ കറൻസി സൃഷ്ടിക്കുന്നതിന് വിസ, യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ (യുഎസ്പിടിഒ) പേറ്റന്റ് അപേക്ഷ നൽകി. വിസ ഇന്റർനാഷണൽ സർവീസ് അസോസിയേഷൻ 2019 നവംബർ 8 ന് സമർപ്പിച്ച “ഡിജിറ്റൽ ഫിയറ്റ് കറൻസി” എന്ന പേറ്റന്റ് അപേക്ഷ യുഎസ് പിടിഒ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു . ഫിസിക്കൽ കറൻസി മാറ്റിസ്ഥാപിക്കുന്നതിനായുള്ള ക്രിപ്റ്റോ കറൻസി സിസ്റ്റം പേറ്റന്റിനായാണ് വിസ ഫയൽ ചെയ്തത്. പണത്തെ ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനും പേയ്‌മെന്റ് ഇക്കോസിസ്റ്റം ഉയർത്തുന്നതിനുമുള്ള കമ്പനിയുടെ നയത്തിൻെറ ഭാഗമായാണ് ഈ നീക്കം.

വിസയുടെ പേറ്റന്റ്, ഒരു സീരിയൽ നമ്പറും ഫിസിക്കൽ കറൻസിയും ഉപയോഗിച്ച് ഒരു ഡിജിറ്റൽ കറൻസി സൃഷ്ടിക്കാൻ അഭ്യർത്ഥിക്കുന്ന ഒരു സെൻട്രൽ എന്റിറ്റി കമ്പ്യൂട്ടറായി പ്രവർത്തിക്കും. പേയ്‌മെന്റ് ഇക്കോസിസ്റ്റം 100% ഡിജിറ്റലായി മാറാമെന്നും പേയ്‌മെന്റ് ഇക്കോസിസ്റ്റം മെച്ചപ്പെടാമെന്നും അവർ പറയുന്നു. പണത്തിന്റെ അതെ മൂല്യമുള്ള ഡിജിറ്റൽ കറൻസി ഉപയോക്താക്കൾക്ക് കൈവശം വയ്ക്കാം.

സാധ്യതയുള്ള നെറ്റ് വർക്ക് എന്ന് പറയപ്പെടുന്ന എതറം പോലുള്ള എല്ലാ ഡിജിറ്റൽ കറൻസികൾക്കും മറ്റ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളായ പൗണ്ട്, യെൻ, യൂറോ എന്നിവയ്ക്കും പേറ്റന്റ് ബാധകമാണ്. “ഓരോ വർഷവും നൂറുകണക്കിന് പുതിയ ആശയങ്ങൾക്കായി ഞങ്ങൾ പേറ്റന്റുകൾ തേടുന്നു. ഞങ്ങളുടെ പുതുമകളെയും വിസ ബ്രാൻഡിനെയും പരിരക്ഷിക്കാൻ ഞങ്ങൾ സജീവമായി പ്രവർത്തിക്കുന്നു.” ; വിസയുടെ വക്താവ് പറയുകയുണ്ടായി. മൈക്രോസോഫ്റ്റ് പോലുള്ള മറ്റു കമ്പനികളും വിവിധ ക്രിപ്റ്റോ കറൻസി സിസ്റ്റങ്ങൾക്ക് പേറ്റന്റിനായി ശ്രമിച്ചിരുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് സമ്മാനിച്ച ദുരിതത്തിനടയിലും ബ്രിട്ടീഷ് ജനതയ്ക്ക് ആശ്വാസ വാർത്ത. രാജ്യതലസ്ഥാനത്തു കോവിഡ് 19 കേസുകൾ കുറയുന്നു. പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് ലണ്ടനിൽ കൊറോണ വൈറസ് കേസുകൾ കുറഞ്ഞുവരുന്നു എന്നതാണ്. 24 പുതിയ കേസുകൾ മാത്രമാണ് ഒരുദിനം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ഇതോടെ രണ്ടാഴ്ച കൊണ്ട് ലണ്ടൻ കോവിഡ് മുക്തമാകുമോ എന്ന സംശയവും ജനങ്ങളിൽ ഉടലെടുത്തിരിക്കുന്നു. നഗരത്തിലെ റീപ്രൊഡക്ഷൻ റേറ്റ് 0.4 ആണ്. ഇത് സൂചിപ്പിക്കുന്നത് ഓരോ മൂന്നര ദിവസങ്ങളിലും കേസുകളുടെ എണ്ണം പകുതിയായി കുറയുന്നു എന്നതാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമായി സഹകരിച്ച് കേംബ്രിഡ്ജ് സർവകലാശാല ഗവേഷകരാണ് പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ചത്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് രണ്ടാം ഘട്ട വ്യാപനത്തിന് സാധ്യത കുറവാണെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. ലണ്ടനിലെ 1.8 ദശലക്ഷം ആളുകൾക്ക് (20 ശതമാനം) ഇതിനകം കൊറോണ വൈറസ് ഉണ്ടെന്ന് കേംബ്രിഡ്ജ് സംഘം കണക്കാക്കി. പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്ക്ഡൗൺ നിയമങ്ങളിൽ നേരിയ ഇളവ് പ്രഖ്യാപിച്ച മെയ് 10 ന് തലസ്ഥാനത്ത് 10 നും 53 നും ഇടയിൽ ആളുകൾക്ക് വൈറസ് പിടിപെട്ടതായി അവർ അറിയിച്ചു. കേസുകൾ കുറയുന്നതോടെ നിയന്ത്രണങ്ങളിലും കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു.

അതേസമയം, ഓരോ 160 കേസുകളിലും ഒരു മരണം മാത്രമേ സംഭവിക്കുന്നുള്ളൂവെന്ന് സംഘം പറയുന്നു. നിലവിലെ നിരക്കനുസരിച്ച്, ലണ്ടനിലെ ദൈനംദിന മരണസംഖ്യ മൂന്നാഴ്ചയ്ക്കുള്ളിൽ പൂജ്യത്തിലേക്ക് താഴും. രോഗവ്യാപനത്തിന്റെ തുടക്കത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് ലണ്ടനിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ തലസ്ഥാനം തിരിച്ചുവരവിന്റെ പാതയിലാണെന്ന് പഠനങ്ങൾ വെളിവാക്കുന്നു. പക്ഷേ ഇംഗ്ലണ്ടിന്റെ നോർത്ത് ഈസ്റ്റ് പ്രദേശത്ത് പ്രതിദിനം 4,000 കേസുകൾ രേഖപ്പെടുത്തുന്നു. കൂടാതെ അവിടുത്തെ റീപ്രൊഡക്ഷൻ നിരക്ക് 0.8 ആണ്, ലണ്ടനിലെക്കാൾ ഇരട്ടി. ഇംഗ്ലണ്ടിലെ 12 ശതമാനത്തോളം പേർക്ക് വൈറസ് പിടിപെട്ടതായി കണക്കാക്കുന്നു. ഒപ്പം കിഴക്കൻ ഇംഗ്ലണ്ടിലെ പത്തിൽ ഒരാൾക്ക് ഇതിനകം കോവിഡ് -19 ഉണ്ടെന്ന് അവർ അഭിപ്രായപ്പെടുന്നു. കേംബ്രിഡ്ജ്-പി‌എച്ച്ഇ കണക്കനുസരിച്ച് ദിവസേനയുള്ള പുതിയ കേസുകളുടെ എണ്ണം 24ൽ അല്പം കൂടുതലായിരിക്കുമെന്ന് ഒരു പ്രമുഖ ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടു. എന്തായാലും കൊറോണ ഭീതിയിൽ കഴിയുന്ന ജനങ്ങൾക്ക് ഈ പുതിയ കണക്കുകൾ നൽകുന്ന ആശ്വാസം ചെറുതല്ല.

RECENT POSTS
Copyright © . All rights reserved