സ്വന്തം ലേഖകൻ

യു കെ :- തന്റെ സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ, സൂപ്പർ മാർക്കറ്റിന് പുറത്തുനിന്നും കളഞ്ഞു കിട്ടിയ പേഴ്സിൽ ഉണ്ടായിരുന്ന 700 പൗണ്ട് തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് പതിനാലുകാരിയായ പെൺകുട്ടി. റിയന്നോൻ പാർക്കിൻസൺ എന്ന പെൺകുട്ടിക്കാണ് സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ പണം കളഞ്ഞു കിട്ടിയത്. സെയിന്റസ്ബറി സൂപ്പർ മാർക്കറ്റിനു പുറത്താണ് സംഭവം നടന്നത്. പണം കിട്ടിയ ഉടൻ തന്നെ പെൺകുട്ടി സൂപ്പർ മാർക്കറ്റിലെ ജീവനക്കാരെ ഏൽപ്പിക്കുകയായിരുന്നു. ഈ പണം പിന്നീട് മേരി – ജോനാഥാൻ എന്നീ ദമ്പതികളുടെതാണെന്ന് കണ്ടെത്തി. തങ്ങളുടെ കുട്ടികൾക്കായി ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങിക്കുവാൻ വേണ്ടി കരുതിവച്ച പൈസയാണ് നഷ്ടപ്പെട്ടത് എന്ന് ഈ ദമ്പതികൾ പിന്നീട് പറഞ്ഞു.

റിയന്നോൻ ഓട്ടിസം രോഗബാധിത കൂടിയാണ്. പണം തിരിച്ചു നൽകാൻ കാണിച്ച് കുട്ടിയുടെ സന്മനസ്സിന് പ്രകീർത്തിച്ച് ധാരാളംപേർ രംഗത്തുവന്നിട്ടുണ്ട്. പണം തിരിച്ചു കിട്ടിയ സന്തോഷത്തിൽ ദമ്പതികൾ ഈ പതിനാലുകാരിക്ക് സമ്മാനങ്ങൾ വാങ്ങി നൽകി. അതോടൊപ്പം തന്നെ സൂപ്പർമാർക്കറ്റിലെ സ്റ്റാഫും കുട്ടിയെ അഭിനന്ദിച്ചു.

സത്യസന്ധത പുലർത്തുന്ന വ്യക്തികൾ ഇനിയും സമൂഹത്തിൽ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട് എന്ന് ദമ്പതികൾ കുട്ടിക്ക് അയച്ച കാർഡിൽ ആശംസിച്ചു. തന്റെ മകൾ ചെയ്ത പ്രവർത്തിയിൽ താൻ അഭിമാനിക്കുന്നതായി മാതാവ് സാറ ലിതേർലാൻഡ് പറഞ്ഞു. ഇത്തരം പ്രവർത്തികൾ മറ്റുള്ളവർക്ക് മാതൃക ആണെന്ന് സൂപ്പർമാർക്കറ്റ് മാനേജർ രേഖപ്പെടുത്തി.