സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധി നേരിടാനുള്ള ട്രഷറി രേഖകൾ ചോർന്നതിനെത്തുടർന്ന് പൊതുചിലവ് ചുരുക്കലും നികുതി വർധനയും വെട്ടിക്കുറയ്ക്കാൻ ചാൻസലർ റിഷി സുനക് നിർദേശിച്ചു. രാജ്യത്തെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികളെ പറ്റി സർക്കാർ ആലോചിക്കുകയാണെന്ന് സുനക് വ്യക്തമാക്കി. ബ്രിട്ടീഷുകാർക്ക് ഔദ്യോഗികമായി ജോലിയിൽ അനുവാദം നൽകിയ ദിവസത്തിന് ശേഷം പുറത്തുവന്ന ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് 2020 ന്റെ ആദ്യ പാദത്തിൽ യുകെയുടെ സമ്പദ്‌വ്യവസ്ഥ രണ്ട് ശതമാനം ഇടിഞ്ഞു എന്നതാണ്. മാർച്ചിൽ മാത്രം 5.8 ശതമാനത്തിന്റെ ഇടിവുണ്ടായി. മാർച്ചിൽ ആരംഭിച്ച ലോക്ക്ഡൗണിനെ തുടർന്ന് ബ്രിട്ടൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയതായി ചാൻസലർ അറിയിച്ചു. നികുതിയുടെയും ചെലവിന്റെയും കാര്യത്തിൽ തീരുമാനമെടുക്കുമെന്നും രാജ്യത്തെ തിരികെകൊണ്ടുവരാനുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിക്കേണ്ടതെന്നും സുനക് അറിയിച്ചിട്ടുണ്ട്. “നമ്മൾ ഇപ്പോൾ ഏറ്റവും പ്രധാനമായി ചിന്തിക്കുന്നത് ആളുകളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ്. മാത്രമല്ല തൊഴിലാളികളുടെ ജോലികൾ പരിരക്ഷിക്കുന്നതിനും ഈ സമയത്ത് ബിസിനസിനെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനും പരിശ്രമിക്കേണ്ടതുണ്ട്. ” അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പദ്‌വ്യവസ്ഥയെ വീണ്ടും മുന്നോട്ട് കൊണ്ടുപോകാൻ ചെലവുചുരുക്കലിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബോറിസ് ജോൺസൺ കഴിഞ്ഞ ആഴ്ച എംപിമാരോട് പറഞ്ഞിട്ടും ഈ ആശയം പിന്നീടും ഉയർന്നുവന്നു. മൂന്നിലൊന്ന് കമ്പനികൾ ഒരിക്കലും വീണ്ടും തുറക്കില്ലെന്ന് സർവേകൾ സൂചിപ്പിച്ചതിനാൽ, ഫർലോ സ്‌കീം ഒക്ടോബർ വരെ നീട്ടാൻ സർക്കാർ നിർബന്ധിതരായി. ചാൻസലർ പുറപ്പെടുവിച്ച രേഖ നികുതി വർദ്ധനയും ചെലവ് ചുരുക്കലും വ്യക്തമാക്കുന്നു.
സാമ്പത്തിക മാന്ദ്യത്തിന് മറുപടിയായി കൂടുതൽ ചെലവുചുരുക്കൽ, ശമ്പളം വെട്ടിക്കുറയ്‌ക്കൽ എന്നിവ സ്ഥിതി മോശമാക്കുമെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടി. 1997ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് മാർച്ചിലത്തേത്. ഒപ്പം 2008 ഒക്ടോബറിനും ഡിസംബറിനുമിടയിൽ യുകെ സമ്പദ്‌വ്യവസ്ഥ 2.1 ശതമാനം ചുരുങ്ങിയതിനുശേഷം കാണപ്പെട്ട ഏറ്റവും വലിയ ഇടിവാണ് ഈ വർഷം ആദ്യപാദത്തിൽ ഉണ്ടായത്. 2019ലെ അവസാന മൂന്നു മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സാമ്പത്തിക വളർച്ചയുള്ളതായി കാണുന്നില്ല. 2020 ൽ മൊത്തത്തിൽ 14 ശതമാനം സാമ്പത്തിക ഇടിവുണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. “ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥ കൊറോണ വൈറസിൽ നിന്ന് പ്രതിസന്ധി നേരിടുന്നുണ്ട്. അതുകൊണ്ടാണ് ജനങ്ങളുടെ ജോലികൾ, അവരുടെ വരുമാനം, ഉപജീവനമാർഗങ്ങൾ എന്നിവയെ പിന്തുണയ്‌ക്കേണ്ടതും ബിസിനസുകളെ പിന്തുണയ്ക്കേണ്ടതിനും ആയി അടിയന്തര നടപടി ഞങ്ങൾ സ്വീകരിച്ചത്.” സുനക് വ്യക്തമാക്കി. ഡെയ്‌ലി ടെലിഗ്രാഫ് കണ്ടെത്തിയ രേഖയിൽ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് കൊണ്ടുപോകുന്നതിന് ചെലവുചുരുക്കൽ രീതിയിലുള്ള നയങ്ങൾ, പൊതുചെലവുകളുടെ വെട്ടിക്കുറയ്‌ക്കൽ എന്നിവ ഉണ്ടായേക്കുമെന്ന് പറയുന്നു. ഇത് ആദായനികുതി, വാറ്റ്, ദേശീയ ഇൻഷുറൻസ് എന്നിവയുടെ വർദ്ധനവിന് ഇടയാക്കും. നികുതി വർദ്ധനയും ചെലവ് ചുരുക്കലും വഴി 25 ബില്യൺ മുതൽ 30 ബില്യൺ പൗണ്ട് വരെ സമാഹരിക്കുമെന്നും രേഖയിൽ പറയുന്നുണ്ട്.
ചെറുകിട സ്ഥാപനങ്ങളിൽ നടത്തിയ ഒരു സ്വതന്ത്ര സർവേയിൽ മൂന്നിൽ ഒന്ന് കമ്പനികൾ വീണ്ടും തുറക്കില്ലെന്ന് പറയുന്നു. സമ്പദ്‌വ്യവസ്ഥ ഉടൻ വീണ്ടെടുക്കാനായില്ലെങ്കിൽ, 1976 ലേതു പോലുള്ള കടം പ്രതിസന്ധിയിലേക്ക് രാജ്യം വലിച്ചെറിയപ്പെടുമെന്ന് ട്രഷറി രേഖ മുന്നറിയിപ്പ് നൽകി. 60 ബില്യൺ ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന ഫർലോഫ് സ്കീം ഒക്ടോബർ വരെ നീട്ടുമെന്ന് ഇന്നലെ സുനക് പ്രഖ്യാപിച്ചുവെങ്കിലും ജൂലൈ അവസാനം മുതൽ തൊഴിലുടമകൾ കൂടുതൽ ബിൽ എടുക്കേണ്ടിവരും. പണം കണ്ടെത്തുന്നതിന് ആദായനികുതി വർദ്ധനവ്, രണ്ട് വർഷത്തെ പൊതുമേഖല ശമ്പള മരവിപ്പിക്കൽ, പെൻഷനുകളുടെ ട്രിപ്പിൾ ലോക്ക് അവസാനിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമായിരിക്കുമെന്ന് പത്രം പറഞ്ഞു. എന്നാൽ ഈ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ ട്രഷറി വിസമ്മതിച്ചു.
ജോജി തോമസ്
കോവിഡ് -19 ബ്രിട്ടനിൽ വ്യാപകമായപ്പോൾ വളരെയധികം മലയാളികളാണ് അതിന് ഇരയായത്. നിരവധി മരണങ്ങൾ മലയാളി സമൂഹത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു . പലരും അത്യാസന്ന നിലയിൽ ഇപ്പോഴും ഹോസ്പിറ്റലിൽ ആണ്. കോവിഡ് -19 വ്യാപകമായപ്പോൾ ഒരു സമൂഹം എന്ന നിലയിൽ പരസ്പരം സഹായിക്കാനും മാനസിക പിന്തുണ നൽകാനും മലയാളികൾ കാണിച്ച താൽപര്യം അഭിനന്ദനാർഹമാണ്. എന്നാൽ അമിതമായ ഇടപെടലുകൾ പലതരത്തിലും തിരിച്ചടിയായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇംഗ്ലണ്ടിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിൽ മലയാളിയെ പ്രത്യേക പരിചരണത്തിൻെറ ഭാഗമായി അത്യാസന്നനിലയിൽ പ്രവേശിച്ചപ്പോൾ ഹോസ്പിറ്റൽ അധികൃതർക്ക് ആദ്യദിവസം രോഗിയുടെ വിവരങ്ങൾ ആരാഞ്ഞു കൊണ്ട് ലഭിച്ചത് അറുപതോളം ഫോൺ കോളുകളാണ്. ഇത്തരത്തിലുള്ള പ്രവർത്തികൾ രോഗി പരിപാലനത്തിൻറെ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്ക് വളരെയധികം ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. ബ്രിട്ടൻെറ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ നടപടികൾ കാരണം പ്രസ്തുത രോഗിയുടെ ചുമതലയിൽനിന്ന് മലയാളികളായ ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കുക വരെയുണ്ടായി. ഒരു മലയാളി എന്ന നിലയിൽ മലയാളികളായ മറ്റ് ജീവനക്കാരിൽ നിന്ന് ലഭിച്ചിരുന്ന പ്രത്യേക ശ്രദ്ധയെ ഇത് ബാധിച്ചെന്നുള്ള കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർ സ്വകാര്യത സംരക്ഷിക്കുവാൻ വേണ്ടി എൻഎച്ച്എസ് രൂപം നൽകിയ കാൾഡിക്കോട്ട് പ്രിൻസിപ്പിൾസ് മറക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രോഗിയുടെ സ്വകാര്യതയെ ഹനിക്കുന്ന നടപടികൾ തൊഴിൽ നഷ്ടത്തിനു വരെ കാരണമായേക്കും. തികച്ചും അത്യാവശ്യ സന്ദർഭങ്ങളിൽ രോഗിയെ സംബന്ധിക്കുന്ന ആവശ്യമുള്ള വിവരങ്ങൾ മാത്രം ശേഖരിക്കാനെ ആരോഗ്യ പ്രവർത്തകർക്ക് അവകാശമുള്ളൂ എന്ന് അറിയുക. രോഗിയുടെ പരിചരണവും ആയി നേരിട്ട് ബന്ധപ്പെട്ടവർ മാത്രമേ ഈ വിവരശേഖരണം നടത്താവൂ. ഈ വിവരങ്ങൾ രോഗി പരിപാലനത്തിൽ ബന്ധം ഇല്ലാത്തവരുമായി പങ്കുവയ്ക്കുവാനും പാടുള്ളതല്ല .ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് തൊഴിൽ നഷ്ടവും നിയമ നടപടികളും നേരിടേണ്ടതായി വരും.
നേഴ്സിംഗ് ഹോമുകളിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികളിൽ നിന്ന് കോവിഡ് -19 പകരാനുള്ള വലിയ സാധ്യതയുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. വയോധികരായ അന്തേവാസികൾക്ക് പ്രതിരോധ ശേഷി കുറവായതിനാൽ രോഗലക്ഷണങ്ങൾ കാണിക്കാതെ പെട്ടെന്നുള്ള മരണം ആണ് പലപ്പോഴും സംഭവിക്കുന്നത്. ഡയറിയയുടെ ലക്ഷണങ്ങൾ ചിലരില്ലെങ്കിലും കാണാറുണ്ട്. അതുകൊണ്ട് നേഴ്സിങ് മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾ രോഗിപരിപാലനത്തിലേർപ്പെടുമ്പോൾ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ കൂടിയും ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് മുൻകരുതൽ സ്വീകരിക്കേണ്ടതിൻെറ ആവശ്യകത യോർക്ക് ഷെയറിൽ നേഴ്സായി ജോലിചെയ്യുന്ന ജെയ്സൺ കുര്യൻ മലയാളംയുകെയുമായി പങ്കുവെച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിൽ നിന്നും രാജ്യം കരകയറി വരുന്നതിന്റെ ഭാഗമായി വേനൽക്കാല അവധിദിനങ്ങൾ റദ്ദാക്കണമെന്ന നിർദേശവുമായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്. ആളുകൾ അവരുടെ വേനൽക്കാല അവധി റദ്ദാക്കാൻ തയ്യാറാകണമെന്നും ആ യാഥാർഥ്യത്തോട് പൊരുത്തപ്പെടണമെന്നും ഹാൻകോക്ക് പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി വേനൽക്കാലം “റദ്ദാക്കപ്പെടുമോ” എന്ന ചോദ്യത്തിന് ആരോഗ്യ സെക്രട്ടറി മറുപടി നൽകി: “അങ്ങനെയുണ്ടാവാൻ സാധ്യത ഉള്ളതായി ഞാൻ കരുതുന്നു.” വൈറസ് വ്യാപനം കുറയുകയാണെങ്കിൽ ജൂലൈ ആദ്യവാരം മുതൽ കൂടുതൽ ഇളവുകൾ വരും. എന്നാൽ സാമൂഹിക അകലം പാലിച്ചുകൊണ്ടാവും ഇവയെല്ലാം നടത്തുക.
പൊതുജനങ്ങളിൽ എന്ത് പ്രത്യാഘാതമുണ്ടാകുമെന്ന് വ്യക്തമാകാതെ അവധിക്കാല പദ്ധതികളൊന്നും തയ്യാറാക്കുന്നില്ലെന്ന് ചില മന്ത്രിമാർ പറഞ്ഞിട്ടുണ്ട്. യുകെ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ അന്താരാഷ്ട്ര വരവിനായി കർശനമായ ക്വാറന്റൈൻ നിയമങ്ങൾ ആസൂത്രണം ചെയ്യുന്നു. ഈ നിയന്ത്രണങ്ങൾ ടൂറിസം വ്യവസായത്തെ തകർക്കും എന്ന് ഭയപ്പെടുന്നു. ജൂലൈ, ഓഗസ്റ്റ് എന്നിവ രണ്ട് പ്രധാന അവധിക്കാല മാസങ്ങളായതിനാൽ “പ്രോജക്ട് ലിഫ്റ്റ് ഓഫ്” ജൂൺ അവസാനത്തോടെ ആരംഭിക്കുമെന്ന് എയർലൈൻസും ടൂർ ഓപ്പറേറ്റർമാരും പ്രതീക്ഷിക്കുന്നു. എന്നാൽ യുകെ ഗവൺമെന്റിന്റെ ക്വാറന്റൈൻ നടപടികൾ ദശലക്ഷക്കണക്കിന് ബ്രിട്ടീഷ് അവധിക്കാല യാത്രികരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ സാധ്യതയുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് വരുന്നവർ 14 ദിവസം സ്വയം ഒറ്റപ്പെടേണ്ടതുണ്ട്. ഇത് ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിലാണ് അധികൃതർ. ഒപ്പം ഞായറാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്താൽ പൊതുജനങ്ങൾ ആശയക്കുഴപ്പത്തിലാണെന്ന വാദവും ഹാൻകോക്ക് തള്ളിക്കളഞ്ഞു.
സ്വന്തം ലേഖകൻ
വുഹാൻ :- കൊറോണ ബാധയുടെ തുടക്ക കേന്ദ്രമായ വുഹാനിൽ രണ്ടാംഘട്ട വൈറസ് ബാധ പടരുന്നു. ഇതിനെ തുടർന്ന് നഗരത്തിലെ 11 മില്യൺ ജനങ്ങൾക്കും 10 ദിവസത്തിനുള്ളിൽ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്താൻ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്. വുഹാൻ നഗരത്തിലെ ഓരോ ഡിസ്ട്രിക്ട്കളോടും ടെസ്റ്റിങിന് ആവശ്യമായ സമ്പൂർണ്ണ പ്ലാൻ ചൊവ്വാഴ്ചയോടു കൂടി സമർപ്പിക്കാൻ ആരോഗ്യ അധികൃതർ നിർദ്ദേശിച്ചിരിക്കുകയാണ്. മുഴുവൻ ടെസ്റ്റുകളും പൂർത്തിയാക്കാൻ 10 ദിവസത്തോളം എടുക്കും എന്നാണ് നിഗമനം. പുതുതായി കഴിഞ്ഞ ആഴ്ച ആറ് കേസുകൾ വുഹാനിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ലോക്ക്ഡൗൺ നീക്കിയതിനു ശേഷം വുഹാനിൽ ഏകദേശം 47000 ന്യൂക്ലിക് ആസിഡ് ടെസ്റ്റുകളാണ് നടന്നിരിക്കുന്നത്.
ഏപ്രിലിനു ശേഷം ചൈനയിൽ റിപ്പോർട്ട് ചെയ്ത കേസുകൾ ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ കുറവാണ്. രാജ്യത്താകമാനം ഏർപ്പെടുത്തിയ ടെസ്റ്റിംഗ്, സ്ക്രീനിംഗ്, ക്വാറന്റൈൻ എന്നിവയുടെ അനന്തരഫലമാണ് ഈ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്. ടെസ്റ്റിംങുകളുടെ എണ്ണം കൂട്ടുന്നത് വളരെ അത്യാവശ്യമാണെന്ന് വുഹാൻ നഗര അധികൃതർ അറിയിച്ചു.
വീണ്ടും കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, ജനങ്ങൾ എല്ലാവരും ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളെല്ലാവരും മാസ്ക്കുകൾ ഉപയോഗിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്നും, സാമൂഹ്യ അകലം പാലിക്കണമെന്നും തുടങ്ങിയ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 35 ദിവസത്തിനു ശേഷമാണ് വുഹാനിൽ പുതിയതായി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ എട്ടിന് ലോക്ഡൗൺ നീക്കിയതിനു ശേഷം ആദ്യമായാണ് വുഹാനിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി 23 മുതൽ തന്നെ നഗരം മുഴുവൻ ലോക്ക്ഡൗണിൽ ആയിരുന്നു. ഇതുവരെ ചൈനയിൽ 82, 919 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മൊത്തം മരണനിരക്ക് 4633 ആണ്.
ബിഷപ്പ് ഓക്‌ലാൻഡ്: ബിഷപ്പ് ഓക്‌ലാൻഡ്, കേൾക്കുമ്പോൾ മലയാളികൾക്ക് അത്ര പരിചയം പോരെങ്കിലും ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് നോർത്ത് ഈസ്റ് ഇംഗ്ലണ്ടിൽ ഉള്ള ദർഹം കൗണ്ടിയിൽ ആണ്. ബിഷപ്പ് ഓക്‌ലൻഡിലെ ജിപി സർജറിയിലെ അവരുടെ എല്ലാമായ പൂർണിമ നായർ (56) ആണ് ഇന്നലെ അവരെ വിട്ടുപിരിഞ്ഞിരിക്കുന്നത്. ബിഷപ് ഓക്‌ലാൻഡിലെ സ്റ്റേഷൻ വ്യൂ മെഡിക്കൽ സെന്ററിൽ ജിപിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു പരേത. ഇവർക്ക് ആരിൽ നിന്നാണ് വൈറസ് പകർന്നതെന്നു വ്യക്തമായിട്ടില്ല.
കോവിഡ് ലക്ഷണങ്ങളെ തുടർന്ന് മാർച്ച് 20 ന് സ്റ്റോക്ക് ടണിലുള്ള നോർത്ത് ടീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട പൂർണിമ മാർച്ച് 27 മുതൽ ജീവൻ രക്ഷാ യന്ത്രങ്ങളുടെ സഹായത്തിലാണ് കഴിഞ്ഞു പോന്നിരുന്നത്. ഇന്നലെ ഉച്ച തിരിഞ്ഞു രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയും ആയിരുന്നു.
ബിഷപ്പ് ഓക്‌ലൻഡിൽ ഉള്ള പ്രദേശവാസികൾക്ക് പൂർണിമ ഒരു കൂട്ടുകാരിയും സഹപ്രവർത്തകയും ആയിരുന്നു. കൊറോണ വൈറസുമായി വളരെ നീണ്ട ഒരു യുദ്ധം തന്നെ നടത്തിയാണ് പൂർണിമ അവസാനം മരണത്തിലേക്ക് പോയതെന്ന് അവിടുത്തെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. അത്യഗാതമായ ദുഃഖത്തോടെയും വേദനയുടെയും കൂടെ ഞങ്ങളുടെ സ്നേഹനിധിയായ പൂർണിമയുടെ വിയോഗം നിങ്ങളെ ഞങ്ങൾ അറിയിക്കുന്നു എന്നാണ് ബിഷപ്പ് ഓക്‌ലൻഡിലെ ജിപി സർജറിയിൽ അവിടെയെത്തുന്നവക്കായി എഴുതി വച്ചിരിക്കുന്ന നോട്ടീസ്… പൂർണിമയുടെ വിയോഗം ഞങ്ങളിൽ തീവ്ര ദുഃഖവും ഞെട്ടലുമാണ് ഉണ്ടായിരിക്കുന്നത്… സഹപ്രവർത്തകരുടെ കുറിപ്പ്..
അതേസമയം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ജി പി അംഗമായ ഡോക്ടർ പ്രീതി ശുക്ല പറഞ്ഞത് പൂർണിമയുടെ മരണം എന്നെ ഞെട്ടിച്ചിരിക്കുകയാണ് എന്നും സ്നേഹനിധിയും ബഹുമാന്യയായ ഒരു സഹപ്രവർത്തകയെയും ആണ് നഷ്ട്ടപ്പെട്ടിരിക്കുന്നത് എന്നാണ്. അതേസമയം പൂർണ്ണിമയുടെ മരണം ഹൃദയഭേദകം എന്നാണ് സ്ഥലം എം പി യായ ദേഹന്ന ഡേവിസൺ പ്രതികരിച്ചത്.എന്നാൽ ഇന്നലെ മാത്രം മരിച്ചത് രണ്ട് ജി പി മാരാണ്. പൂർണിമ മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് എസ്സ്ക്സിൽ ജിപി യായ ഡോക്ടർ കറാമത്തുള്ള മിർസ മരിക്കുന്നത്. പൂർണ്ണിമയുടെ മരണത്തോടെ കൊറോണ പിടിപെട്ട് മരിച്ച ജി പി മാരുടെ എണ്ണം പത്തായി ഉയർന്നു. മരിച്ച മലയാളികയുടെ എണ്ണം പതിമൂന്നും ആയി. ഈ മരണങ്ങളോടെ മൈനോറിറ്റി വിഭാഗത്തിൽ പെടുന്ന ആരോഗ്യപ്രവർത്തകരുടെ ആശങ്കകൾ ഒരിക്കൽ കൂടി വർദ്ധിച്ചിരിക്കുന്നു. കാരണം ഇതുവരെ മരിച്ച പത്തു ജെപി മാരിൽ ഒൻപത് പേരും എത്തിനിക് മൈനോറിറ്റി (BAME) വിഭാഗത്തിൽപ്പെടുന്നവരാണ് എന്നത് തന്നെ.
പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്നെ അന്വോഷണത്തിന് ഉത്തരവിട്ടുണ്ടെങ്കിലും മൈനോറിറ്റി വിഭാഗത്തിൽ (BAME) പെടുന്ന പ്രായമായവരെ പാൻഡെമിക് സമയത്തു ജോലിയിൽ നിന്നും മാറ്റി നിർത്തണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തരം വിഭാഗങ്ങളെ ജോലിയിൽ വിടുന്നതിന് മുൻപ് റിസ്‌ക് അസ്സെസ്സ്മെന്റ് വേണമെന്നും അവർ ഒരിക്കൽകൂടി ആവശ്യപ്പെട്ടിരിക്കുന്നു. എന്തായാലും യുകെയിലുള്ള പ്രവാസി മലയാളികൾ പ്രതേകിച്ച് നഴ്സുമാരും ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകർക്കും ഇത് മുൻകരുതലിനുള്ള ഒരു മുൻവിളിയായി കണക്കാക്കേണ്ടതാണ്….
യുകെയിലെ സന്ദർലാൻഡിനടുത്തുള്ള സ്റ്റോക്റ്റോൺ-ഓൺ-ടീസിൽ ആയിരുന്നു പരേതയും കുടുംബവും താമസിച്ചിരുന്നത്. പൂർണ്ണിമയുടെ ഭർത്താവായ ഡോക്ടർ ബാലാപുരി സന്ദർലാൻഡ് റോയൽ ആശുപത്രിയിലെ സീനിയർ സർജൻ ആണ്. ഏകമകന്‍ വരുണ്‍ ലണ്ടനില്‍ ആണ് ജോലി ചെയ്യുന്നത്. യുകെയിലേക്ക് വരുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ ആയിരുന്നു ഡോ. പൂര്‍ണ്ണിമയും കുടുംബവും താമസിച്ചിരുന്നത്. നാട്ടിൽ പത്തനംതിട്ട സ്വദേശിനിയാണ് പരേതയായ പൂർണിമ.
സന്ദർലാൻഡ്: ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളികളെ തേടി മരണം എത്തിയിരിക്കുന്നു. സുന്ദർലാൻഡിൽ താമസിക്കുന്ന ഡോക്ടറെ മരണം കീഴ്പ്പെടുത്തിയ വളരെ സങ്കടകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി കുറഞ്ഞു നിന്ന മരണസംഖ്യ ഇന്ന് വീണ്ടും ഉയർന്നിരുന്നു. എന്തായാലും യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ വാർത്തയാണ് സന്ദർലാണ്ടിൽ സേവനം അനുഷ്ഠിച്ചിരുന്ന ഡോക്ടർ പൂർണ്ണിമ നായരുടെ ഇന്നുണ്ടായ മരണം. സന്ദര്‍ലാന്‍ഡ് സര്‍ജറിയില്‍ ജിപി ആയി വര്‍ക്ക് ചെയ്യുകയായിരുന്നു ഡോ. പൂര്‍ണ്ണിമ.
കൊറോണ ബാധിച്ചു ചികിത്സയിൽ ഇരുന്ന പൂർണ്ണിമ ഒരാഴ്ച്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പൂർണ്ണിമയുടെ ഭർത്താവായ ഡോക്ടർ ബാലാപുരി സന്ദർലാൻഡ് റോയൽ ആശുപത്രിയിലെ സീനിയർ സർജൻ ആണ്. ഏകമകന്‍ വരുണ്‍ ലണ്ടനില്‍ ആണ് ജോലി ചെയ്യുന്നത്. യുകെയിലേക്ക് വരുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ ആയിരുന്നു ഡോ. പൂര്‍ണ്ണിമയും കുടുംബവും താമസിച്ചിരുന്നത്. സന്ദര്‍ലാന്‍ഡ് മലയാളി അസോസ്സിയേഷന്‍ പ്രവര്‍ത്തനങ്ങളിലും മറ്റും ഇവര്‍ സജീവ സാന്നിദ്ധ്യമായിരുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഡോക്ടർ പൂർണ്ണിമയുടെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ ബന്ധുമിത്രാദികളെ അറിയിക്കുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധി മൂലം അവധിയിലുള്ള തൊഴിലാളികൾക്ക് വേതനം നൽകാനുള്ള പദ്ധതി, ഫർലോ സ്കീം നാല് മാസത്തേക്ക് കൂടി നീട്ടിയതായി ചാൻസലർ റിഷി സുനക് അറിയിച്ചു. ലോക്ക്ഡൗണിൽ നിന്ന് പുറത്തുവരുന്ന തൊഴിലാളികളെയും കമ്പനികളെയും സർക്കാർ പിന്തുണയ്ക്കുന്നുണ്ടെന്നും സുനക് അറിയിച്ചു. ജീവനക്കാരുടെ പ്രതിമാസ വേതനത്തിന്റെ 80%, അതായത് 2,500 പൗണ്ട് വരെ തുടർന്നും ലഭിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. 7.5 ദശലക്ഷം തൊഴിലാളികളെ ഇപ്പോൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇത് 6.3 ദശലക്ഷമായിരുന്നു. ആരംഭത്തിൽ ജോബ് റീട്ടെൻഷൻ സ്‌കീം മെയ് മാസം വരെ നൽകാൻ സർക്കാർ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി തുടരുന്നതിനാൽ ഭൂരിഭാഗം തൊഴിലാളികൾക്കും തങ്ങളുടെ ജോലിയിലേക്ക് മടങ്ങിവരാൻ സാധിക്കാത്തതിനാലാണ് ഇത് ഒക്ടോബർ വരെ നീട്ടുന്നത്.
ജൂലൈ അവസാനം മുതൽ ജോബ് റീട്ടെൻഷൻ പദ്ധതിയുടെ ചെലവ് തൊഴിലുടമകളുമായി കൂടുതൽ പങ്കിടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുണ്ടാകും. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ, യുകെയിലെ എല്ലാ മേഖലകൾക്കും പ്രദേശങ്ങൾക്കുമായി ഈ പദ്ധതി തുടരും. എന്നാൽ ചെലവ് പങ്കിടുമ്പോൾ തൊഴിലുടമകൾക്ക് പാർട്ട് ടൈം ജീവനക്കാരെ തിരികെ കൊണ്ടുവരാൻ കഴിയും. ലേബർ പാർട്ടിയിൽ നിന്നുള്ള അടിയന്തിര ചോദ്യത്തിന് മറുപടിയായി സുനക് പറഞ്ഞു: “ഞാൻ ഈ പദ്ധതി വിപുലീകരിക്കുകയാണ്. കാരണം ഇതിനെ ആശ്രയിച്ചു കഴിയുന്ന ആളുകളെ ഉപേക്ഷിക്കാൻ ഞാൻ ഒരുക്കമല്ല.” ഇതിനായി ഫണ്ട് കണ്ടെത്തുന്നതിൽ പ്രയാസമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സ്‌കീം ദീർഘിപ്പിക്കാൻ ട്രഷറി നിർബന്ധിതമായതിനാലാണ് നാല് മാസത്തേക്ക് കൂടി നീട്ടുന്നത്.
ജോജി തോമസ്
ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണാ വൈറസിതിരെയുള്ള യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആ പോരാട്ടം മുൻ നിരയിൽ നിന്ന് നയിക്കുന്നത് ആരോഗ്യ പ്രവർത്തകരാണെന്നുള്ള വസ്തുത ആർക്കും നിഷേധിക്കാനാവില്ല. യുകെ ഉൾപ്പെടെ കോവിഡിന്റെ താണ്ഡവം തുടരുന്ന പലരാജ്യങ്ങളിലും നൂറുകണക്കിന് ആരോഗ്യ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. എന്നാൽ ഈ ആരോഗ്യ പ്രവർത്തകരുടെ ജീവൻ മരണ പോരാട്ടത്തെ സാമ്പത്തികാനുകൂല്യങ്ങൾ നൽകി പിന്തുണയ്ക്കാൻ ഒരു ഗവൺമെന്റും തയ്യാറാവുന്നില്ല. വികസിത രാജ്യങ്ങളിൽ നേഴ്സുമാർക്ക് ഏറ്റവും കുറവ് പ്രതിഫലം ലഭിക്കുന്നത് ബ്രിട്ടനിലാണ്.കോവിഡ് -19 മൂലം മരണമടയുന്ന ആരോഗ്യ പ്രവർത്തകർക്ക് 60000 പൗണ്ടിന്റെ ഇൻഷുറൻസ് പരിരക്ഷ തന്നെ യുകെയിൽ നിലവിൽ വന്നത് അടുത്തയിടെ വളരെയധികം സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ്.
എന്നാൽ ബിസിനസ് സ്ഥാപനങ്ങളോടുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ലോക് ഡൗൺ മൂലം വീട്ടിലിരിക്കുന്നവർക്ക് 80% വേതനം നൽകാനുള്ള ഗവൺമെന്റ് തീരുമാനം എന്തുകൊണ്ടും പ്രശംസനീയമാണ്. എന്നാൽ സേവന മേഖലയിൽ പ്രവർത്തിക്കുന്ന പല ചെറുകിട സ്ഥാപനങ്ങളും ഇതിന്റെ പേരിൽ വൻ തട്ടിപ്പാണ് നടത്തുന്നത്. അക്കൗണ്ടൻസി ഫേമുകൾ പോലെയുള്ള സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നവർ തങ്ങളുടെ ജീവനക്കാരെ കൊണ്ട് വീട്ടിലിരുത്തി സാധാരണപോലെ ജോലി എടുപ്പിച്ചിട്ട് ഗവൺമെന്റിനേ കൊണ്ട് ശമ്പളം കൊടുപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഫെബ്രുവരി 28ന് പെയ്റോളിലുള്ള എല്ലാവർക്കും ശമ്പളത്തിന്റെ 80% ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ആനുകൂല്യമായി ലഭിക്കുമെന്നാണ് നയപ്രഖ്യാപനം. പല ചെറുകിട കമ്പനികളും മൂന്നും നാലും മാസം കഴിഞ്ഞാണ് തങ്ങളുടെ ടാക്സ് റിട്ടേൺ കൊടുക്കുന്നത്. ഈ ആനുകൂല്യത്തിൽ മുൻകാല പ്രാബല്യത്തോടെ പല ചെറുകിട കമ്പനികളുടെയും ഉടമസ്ഥർ അവരുടെ ബന്ധുക്കളെയൊക്കെ പെയ് റോളിൽ കേറ്റി ഗവൺമെന്റ് ആനുകൂല്യങ്ങൾ തട്ടിയെടുക്കാനായിട്ടുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. .
ഇതിനു പുറമേ ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്ക് ഗവൺമെന്റ് നൽകുന്ന 10000 പൗണ്ട് ഗ്രാന്റിലും വൻതോതിലുള്ള ധൂർത്ത് നടക്കുന്നുണ്ട്. പത്തോളം ഏഷ്യൻ ഷോപ്പുകൾ നടത്തുന്ന വ്യക്തിക്ക് ഗ്രാന്റായി ലഭിച്ചത് ഒരു ലക്ഷം പൗണ്ടാണ്. ഈ ഷോപ്പുകളൊക്കെയും ലോക് ഡൗൺ കാലത്ത് തുറന്ന് പ്രവർത്തിക്കുകയും സാധാരണപോലെ വരുമാനം ഉണ്ടാക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ലോക ഡൗണിനു മുമ്പുള്ള പാനിക് ബൈയിങ്ങിന്റെ സമയത്ത് മിക്ക ഷോപ്പുകൾക്കും രണ്ടു മൂന്നു മാസത്തെ ബിസിനസ് ഒരുമിച്ച് ലഭിച്ചിരുന്നു. ഇതിനുപുറമേയാണ് അമിതമായ വില വർദ്ധനവിലൂടെ നേടിയെടുത്ത കൊള്ളലാഭം. കൊറോണാ വൈറസിനെതിരെയുള്ള യുദ്ധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഗവൺമെന്റിനോട് ചോദിക്കാനുള്ളത് കോവിഡ് – 19 മൂലം സാമ്പത്തിക നേട്ടങ്ങൾ മാത്രം ഉണ്ടാക്കിയ ബിസിനസ് സ്ഥാപനങ്ങൾക്ക് ഇത്രയധികം ആനുകൂല്യങ്ങൾ നൽകുമ്പോൾ ജീവൻ പോലും പണയപ്പെടുത്തി ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കായി എന്തു ചെയ്തു എന്നാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : കാരുണ്യത്തിന്റെ തൂവൽസ്പർശവുമായി രോഗികൾക്ക് സാന്ത്വനം ഏകുന്ന മാലാഖമാർ. മരുന്നിനൊപ്പം സ്നേഹവും കൂട്ടിയിണക്കി നന്മയുടെ പര്യായമായി നിലകൊള്ളുന്ന നേഴ്സുമാരെ ആദരിക്കാനുള്ള ദിനം ആണിന്ന്. ഈ കൊറോണകാലത്ത് മുന്നണിപോരാളികളായി പടപൊരുതുന്ന അവർ പകരുന്ന നന്മയുടെ സന്ദേശം ലോകമാകെ സുഗന്ധം നിറയ്ക്കുന്നുണ്ട്. സ്വന്തം ജീവനും കുടുംബവും മറന്ന് പോരാടുന്ന മാലാഖമാരെ ആദരിക്കാം. പ്രധാനമായും പ്രവാസിമലയാളികളായി ജോലി ചെയ്യുന്ന നേഴ്സുമാർ. ഈ ധന്യദിനം അവരെ ആദരിക്കാനുള്ളതാകട്ടെ.
ആതുരസേവനത്തിന് കാരുണ്യം എന്നുകൂടി അർത്ഥമുണ്ടെന്ന് ലോകത്തെ പഠിപ്പിച്ച ഫ്ലോറൻസ് നൈറ്റിങ്‍ഗേലിന്റെ 200–ാം ജന്മവാർഷികമാണ് ഇന്ന്. ബ്രിട്ടീഷ് സാമൂഹ്യ പരിഷ്കർത്താക്കളിൽ പ്രധാനിയും ആധുനിക നേഴ്സിങ് സമ്പ്രദായത്തിന്റെ ഉപജ്ഞാതാവുമായ ഈ ധീര വനിതയുടെ ജീവിതം എല്ലാവരെയും ആകർഷിക്കുന്നതാണ്. 1853–56ലെ ക്രൈമിയൻ യുദ്ധത്തിന്റെ അനന്തരഫലമാണ് നേഴ്സിങ് ലോകത്ത് ഇന്നുകാണുന്ന വിപ്ലവകരമായ മാറ്റങ്ങൾ. ഈ യുദ്ധഭൂമിയിൽ മുറിവേറ്റവർക്ക് സാന്ത്വനം നൽകാൻ ഫ്ലോറെൻസ് ഉണ്ടായിരുന്നു. അവരെ മരണത്തിലേക്ക് വിട്ടുകൊടുക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. രാത്രികാലങ്ങളിൽ പരുക്കേറ്റ സൈനികരുടെ അടുത്ത് റാന്തൽ വിളക്കുമായി അവളെത്തി. അവരെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നു. വിളക്കുമായി സൈനികരുടെ അടുത്തെത്തുന്ന ഫ്ലോറൻസ് നൈറ്റിങ്‍ഗേലിനെ ലണ്ടൻ ടൈംസ് പത്രമാണ് ആദ്യമായി വിളക്കേന്തിയ വനിത എന്ന് വിശേഷിപ്പിച്ചത്. സ്നേഹവും കരുണയും ചൊരിയുന്ന അവർ ഇനിയും മനുഷ്യത്വത്തിന്റെ മുഖമായി നിലകൊള്ളട്ടെ.
ബ്രിട്ടനിൽ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ 210 പേർ കൂടി മരിച്ചു. കഴിഞ്ഞ ആറാഴ്ചയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. 32,065 മരണങ്ങളാണ് ഇതുവരെ ഉണ്ടായത്. ആരോഗ്യ പ്രവർത്തകരെക്കാൾ രണ്ടിരട്ടി മരണസാധ്യത സാമൂഹിക പരിപാലന ജോലികൾ ചെയ്യുന്നവർക്കാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് -19 മായി ബന്ധപ്പെട്ട് വിശകലനം ചെയ്ത 2,494 മരണങ്ങളിൽ 20 മുതൽ 64 വയസ്സ് വരെ പ്രായമുള്ളവരിൽ മൂന്നിൽ രണ്ട് ഭാഗവും പുരുഷന്മാരാണ്. 63 പേർ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. 131 പേർ കെയർ വർക്കർമാരാണ്. എന്നിരുന്നാലും, രോഗികളുമായി വളരെ അടുത്തായിരുന്നിട്ടും, ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ മരണനിരക്ക് കുറവാണ്. മാനേജർമാർ, വിദഗ്ദ്ധരായ വ്യാപാരികൾ, പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ മറ്റ് ഗ്രൂപ്പുകളേക്കാൾ കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികളിലുള്ള പുരുഷന്മാർ കോവിഡ് -19 ബാധിച്ച് മരിക്കാനുള്ള സാധ്യത കൂടുതലാണ്. ലോക്ക്ഡൗൺ ഇളവുകൾ വരുത്തിയതോടെ അവരെ ജോലി സ്ഥലങ്ങളിൽ സുരക്ഷിതരാക്കാൻ ആവശ്യമായ മാർഗനിർദേശം സർക്കാർ പുറപ്പെടുവിക്കേണ്ടിയിരിക്കുന്നു.
സ്വന്തം ലേഖകൻ
ലോക്ഡൗൺ ഘട്ടം ഘട്ടമായി ഉയർത്തുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നൽകിയ നിർദ്ദേശത്തെ തുടർന്ന്, രണ്ടു മീറ്റർ അകലം പാലിക്കുകയോ സുരക്ഷാനടപടികൾ ശ്രദ്ധിക്കുകയോ ചെയ്യാതെ ട്രെയിനുകളും റോഡുകളും നിറഞ്ഞുകവിഞ്ഞു ജനങ്ങൾ. ഇത് അനാവശ്യമായ പ്രശ്നങ്ങൾക്ക് വഴി വയ്ക്കും എന്ന് പരാതി ഉയർന്നിട്ടുണ്ട്. ബോറിസ് ജോൺസൺ ലോക്ഡൗൺ ലഘൂകരിക്കുന്നതിനെക്കുറിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് മണിക്കൂറുകൾക്കകമാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. എന്നാൽ അദ്ദേഹം നൽകിയ നിർദ്ദേശങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. ഇംഗ്ലണ്ടിൽ, വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയാത്ത കൺസ്ട്രക്ഷൻ, അല്ലെങ്കിൽ നിർമ്മാണ തൊഴിലാളികൾ ഈ ആഴ്ച മുതൽ നല്ല രീതിയിൽ തൊഴിലിടങ്ങളിലേക്ക് മടങ്ങാനാണ് അദ്ദേഹം നിർദ്ദേശിച്ചത്. എന്നാൽ പൊതുഗതാഗതം ഉപയോഗിക്കുന്നത് കുറയ്ക്കാനും, സൈക്കിളോ മറ്റു സ്വകാര്യ വാഹനങ്ങളോ ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പക്ഷെ പ്രധാനമന്ത്രിയുടെ ഡെപ്യൂട്ടി ആയ ഡൊമിനിക് റാബ് പറയുന്നത് മാറ്റങ്ങൾ ബുധനാഴ്ച മുതൽ നടപ്പിൽ വരുത്താനാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നാണ്.
എന്നാൽ ഇന്നലെ രാവിലെ മുതൽ തിങ്ങിനിറഞ്ഞ ട്രെയിനുകളുടെയും മറ്റു പൊതുഗതാഗത സൗകര്യങ്ങളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. യാത്രക്കാരിൽ അധികം പേരും സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയിട്ടില്ല. ഇത് വലിയ തോതിലുള്ള പ്രശ്നങ്ങൾക്ക് വഴി വയ്ക്കുമെന്ന് ജനങ്ങൾ തന്നെ പരാതിപ്പെടുന്നു. ജനങ്ങളെല്ലാം ജോലിക്ക് ഇറങ്ങിയത് കാരണം റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. “പ്രധാനമന്ത്രി, തൊഴിലിടങ്ങളെ സംബന്ധിച്ച മാറ്റങ്ങളെക്കുറിച്ച് ബുധനാഴ്ച മുതൽ എന്നൊരു വാക്ക് പറഞ്ഞിട്ടില്ല, ഈ ആഴ്ച മുതൽ ജനങ്ങൾക്ക് ആദ്യ ചുവടുവെച്ചു തുടങ്ങാം എന്നുമാത്രമാണ് പറഞ്ഞത്, മറ്റു മാറ്റങ്ങളെക്കുറിച്ചാണ് ബുധനാഴ്ച എന്ന നിർദ്ദേശം വന്നത്. എന്തൊക്കെയായാലും കൃത്യമായ വിവരങ്ങൾ നൽകണമായിരുന്നു. അല്ലാത്തപക്ഷം ഇതു വലിയ കുഴപ്പത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്” എന്ന് ഷാഡോ ബിസിനസ് സെക്രട്ടറി എഡ് മിലിബണ്ട് ട്വീറ്റ് ചെയ്തു.
യുകെയിലെ ഏകദേശം അഞ്ച് മില്യണോളം വ്യക്തികൾ നിർമാണ തൊഴിലാളികളാണ്. ഇവർക്ക് ജോലി ചെയ്യുന്നതിന്, മുൻപ് കാര്യമായ വിലക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അവർ നിർബന്ധമായും ജോലിക്ക് ഇറങ്ങണം എന്ന് പറഞ്ഞത് പോലെയുള്ള അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ ഈ സ്റ്റാഫുകൾക്ക് തൊഴിലിടങ്ങളിൽ എങ്ങനെ സുരക്ഷ ഉറപ്പാക്കാം എന്നതിനെപ്പറ്റി ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. 12 മണിക്കൂർ കാലയളവിനുള്ളിൽ ഒട്ടും വ്യക്തതയില്ലാത്ത നോട്ടീസ് പുറപ്പെടുവിച്ചതിനെതിരെ യൂണിയനുകൾ വ്യാപക പ്രതിഷേധം രേഖപ്പെടുത്തി. ചൊവ്വാഴ്ചയോടെ വ്യക്തികൾ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കുന്നതിനെക്കുറിച്ചും ഫെയ്സ് മാസ്ക്, സാനിടൈസറുകൾ എന്നിവ ഉപയോഗിക്കുന്നതിനെക്കുറിച്ചും വ്യക്തമായ നിർദ്ദേശങ്ങൾ നൽകാനാണ് സാധ്യത. ലേബർ നേതാവായ സർ കെയർ സ്റ്റാർമെർ നിർദേശങ്ങളുടെ അവ്യക്തതയെക്കുറിച്ചും അർത്ഥമില്ലായ്മയെ കുറിച്ചും മാധ്യമങ്ങളോട് തുറന്നടിച്ചു. കോവിഡിനെതിരെ പൊരുതുന്ന മുൻനിര സൈനികരായ നേഴ്സുമാർ ആരോഗ്യപ്രവർത്തകർ തുടങ്ങിയവരുടെ ജീവൻ കൂടി അപകടത്തിലാക്കുന്ന നിർദ്ദേശമാണ് ഇപ്പോൾ നൽകിയിരിക്കുന്നതെന്ന് പലരും പ്രധാനമന്ത്രിക്ക് നേരിട്ടും ഓഫീസിലേക്കും ട്വീറ്റ് ചെയ്തിട്ടുണ്ട്.