ന്യൂസ് ഡെസ്ക് , മലയാളം യുകെ

യു കെ :- ബ്രിട്ടണും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബ്രെക്സിറ്റാനന്തര ചർച്ചകൾക്കുള്ള സമയം അവസാനിക്കാറാകുമ്പോഴും ഇരുവരും തമ്മിലുള്ള കരാറിൽ തീരുമാനമായിട്ടില്ല. ഇത്തരമൊരു കരാറിന് എൺപതു ശതമാനം സാധ്യത കുറവാണ് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതിനാൽ തന്നെ കരാർ രഹിത പ്രവർത്തനങ്ങളുടെ നേതൃത്വം ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൻ ഏറ്റെടുത്തിരിക്കുകയാണ്. ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള കരാറിന്റെ സാധ്യത കുറയാൻ കാരണം ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ ശക്തമായ ഇടപെടലും തീരുമാനങ്ങളും ആണെന്നാണ് ആരോപിക്കപ്പെടുന്നത്. ഇരുവരും തമ്മിൽ ഒരു സമവായത്തിലെത്താൻ ഒരിക്കലും ആംഗല മെർക്കൽ ആഗ്രഹിക്കുന്നില്ല എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഒരു കരാറിനുള്ള സാധ്യത ഇല്ലാതിരിക്കെ, ബ്രിട്ടനിൽ ഇത്തരമൊരു സാഹചര്യത്തെ നേരിടുന്നതിനാവശ്യമായ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഡിസംബർ 31ന് ശേഷം ബ്രിട്ടൻ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പ്രത്യക്ഷത്തിൽ ഇന്നാണ് ചർച്ചകൾക്കുള്ള അവസാന തീയതി എങ്കിലും, ക്രിസ്മസ് വരെയും ചർച്ചകൾ നീളാനുള്ള സാധ്യതയാണ് നിലവിലുള്ളത്.

ഒരു കരാറിൽ ഏർപ്പെടുന്നതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. എന്നാൽ കരാർ ന്യായമുള്ളതും, ബ്രിട്ടന്റെ സ്വതന്ത്ര ഭരണാവകാശം നിലനിർത്തുന്നതും ആകണം എന്ന നിർബന്ധം ഗവൺമെന്റിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയുടെ മുഖ്യ വ്യാപാര നേഗോഷേറ്റയർ ആയിരിക്കുന്ന ലോർഡ് ഫ്രോസ്റ്റിനെ ഇന്നലെ ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ഹെഡ്ക്വാർട്ടേഴ്സിൽ കണ്ടതായി റിപ്പോർട്ടുകളുണ്ട്.

ഒരു കരാറിൽ എത്തിയില്ലെങ്കിൽ ബ്രിട്ടന്റെ തുറമുഖ സംരക്ഷണത്തിനായി നാലു റോയൽ നേവി കപ്പലുകൾ ഏർപ്പെടുത്താനുള്ള ബോറിസ് ജോൺസന്റെ തീരുമാനത്തിന് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പുകളുണ്ട്. എന്നാൽ ഒരു കരാറില്ലാതെയും പ്രവർത്തിക്കുവാൻ ബ്രിട്ടൻ സർവ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.