സ്വന്തം ലേഖകൻ
ലണ്ടൻ :- വീടിനുള്ളിൽ കളി തോക്ക് ഉപയോഗിച്ച് കളിച്ചുകൊണ്ടിരുന്ന പന്ത്രണ്ട് വയസ്സുകാരനെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 17നാണ് നോർത്ത് ലണ്ടനിലെ ക്യാംഡെനിൽ നിന്നും പന്ത്രണ്ടുകാരനായ കായ് ആഗ്യെപോംഗ് എന്ന കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. ജനങ്ങളിൽ ആരോ പോലീസിനെ വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. കറുത്തവർഗ്ഗക്കാരനായ കുട്ടി തോക്ക് ഉപയോഗിക്കുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ക്രമസമാധാന പാലനത്തിനാണ് തങ്ങൾ ശ്രമിച്ചതെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ തങ്ങളെ മനപ്പൂർവ്വം അധികൃതർ ഉപദ്രവിക്കുകയാണെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. തന്നെയും തൻെറ മക്കളെയും കൊല്ലുവാൻ ആണ് അധികൃതർ ശ്രമിച്ചത്. സത്യം എന്തെന്ന് അറിയാൻ പോലും അവർ സാവകാശം കാണിച്ചില്ല. തങ്ങളുടെ വീട് മുഴുവനും അധികൃതർ പരിശോധിച്ചതായും അവർ മാധ്യമങ്ങളോട് പറഞ്ഞു. കറുത്തവർഗ്ഗക്കാരനായ തന്റെ മകനെ മനപ്പൂർവ്വം ഉപദ്രവിക്കാനാണ് അധികൃതർ ശ്രമിച്ചത് എന്നും അമ്മ ആരോപിച്ചു.

ഇത്തരത്തിൽ പല സംഭവങ്ങളും ലണ്ടനിൽ ആവർത്തിക്കപ്പെട്ടിട്ടുണ്ടെന്നും, അതിനാലാണ് വിവരം ലഭിച്ച ഉടനെ അധികൃതർ വീട്ടിലേക്ക് എത്തിയതെന്നും കമാൻഡർ കൈൽ ഗോർഡൻ അറിയിച്ചു. തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാൻ മാത്രമാണ് പോലീസ് ശ്രമിച്ചത്. എന്നാൽ തന്റെ മകന് കടുത്ത മാനസിക സമ്മർദമാണ് ഇതുമൂലം ഉണ്ടായതെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി. ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ചെസ്റ്റർഫീൽഡ്: യുകെ മലയാളികൾക്ക് ഞെട്ടൽ നൽകി മലയാളി യുവാവിന്റെ മരണം. കോട്ടയം കങ്ങഴം സ്വദേശി തെക്കേടത്ത് സോണി ചാക്കോയാണ് (42) ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. ചെസ്റ്റർഫീൽഡിനടുത്തുള്ള മോർട്ടനിൽ കുടുംബസമേതം താമസിച്ചു വരവെയാണ് സോണിയെ മരണം കവർന്നിരിക്കുന്നത്. മണർകാട് ആണ് ഭാര്യ ടിൻറ്റുവിന്റെ സ്വദേശം.
പതിവുപോലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഭാര്യ ടിൻറ്റു വീട്ടിൽ എത്തിയപ്പോൾ ആണ് സോണിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രാവിലെ എട്ടുമണിയോടെ ഷിഫ്റ്റ് തീർന്ന ടിന്റു നടന്നാണ് വീട്ടിൽ സാധാരണ എത്തിച്ചേരുന്നത്. പതിവുപോലെ എട്ടരയോടെ വീട്ടിൽ എത്തിയ ഭാര്യ ടിൻറ്റു കാണുന്നത് ബെഡ്‌ഡിന് താഴെ മരിച്ചു കിടക്കുന്ന ഭർത്താവിനെയാണ്. മക്കൾ മറ്റൊരു മുറിയിൽ ആണ് ഉറങ്ങിയിരുന്നത്.
ടിന്റു പെട്ടെന്ന് തന്നെ എമർജൻസി വിളിച്ചതനുസരിച്ചു പൊലീസും ആംബുലന്‍സും എത്തി പരിശോധിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം ഇപ്പോൾ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ചെസ്റ്റര്‍ഫീല്‍ഡിലെ റോയല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് മൃതദേഹം ഇപ്പോൾ ഉള്ളത്. പ്രാഥമിക വിവരം അനുസരിച്ചു കാർഡിയാക് അറസ്റ്റ് ആണ് മരണകാരണം എന്ന് അറിയുന്നു.
സ്റ്റുഡൻറ് വിസയിൽ എത്തിയ ഇവർ യുകെയുടെ പല ഭാഗങ്ങളിൽ താമസിച്ച ശേഷമാണ് ചെസ്റ്റർഫീൽഡിൽ എത്തിയത്. ആദ്യ സ്ഥലം മാഞ്ചെസ്റ്ററും തുടർന്ന് വിഗണിലും താമസിച്ച ശേഷമാണ് ചെസ്റ്റർഫീൽഡിൽ എത്തിയത്. ചെസ്റ്റര്‍ഫീല്‍ഡ് മോര്‍ട്ടണ്‍ നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുകയായിരുന്ന സോണിയും ടിന്റുവും മോര്‍ട്ടണില്‍ തന്നെ കുടുംബസമേതം താമസിച്ചു വരികയായിരുന്നു.
ഇന്നലെ വൈകീട്ട് ടിന്റു ഡ്യൂട്ടിക്ക് പോകുമ്പോൾ സോണി എനിക്ക് ശർദ്ദിക്കാൻ വരുന്നതുപോലെ തോന്നുന്നു എന്ന് പറഞ്ഞിരുന്നു. ഭർത്താവിന് മറ്റ് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അത്ര കാര്യമാക്കിയില്ല. ഡയബെറ്റിക് രോഗിയായിരുന്നു എങ്കിലും കാര്യമായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം സോണിയുടെ ‘അമ്മ മരിച്ചിരുന്നു. ഇതിനുശേഷം വളരെയേറെ മാനസികമായി തളർന്ന അവസ്ഥയിൽ ആയിരുന്നു സോണി. ഡയബെറ്റിക് ആയിരുന്നു അമ്മയുടെ മരണത്തിലെ വില്ലൻ. മലപ്പുറം നിലമ്പൂർ ആണ് സോണിയുടെ ‘അമ്മ വീട്. സോണിയുടെ ഏക സഹോദരി മോബി ഡൽഹിയിൽ ആണ് ഉള്ളത്. ഭർത്താവ് -റോയി.
ആറു വയസുകാരിയായ ഹന്നയും മൂന്ന് വയസ്സുള്ള എയിടനും ആണ് മക്കള്‍. കോട്ടയം മണ്ണര്‍കാട് സ്വദേശിനിയാണ് ടിന്റു.
ശവസംസ്ക്കാരം എവിടെ നടത്തണം എന്ന കാര്യം തീരുമാനിച്ചിട്ടില്ല. നാട്ടിൽ കൊണ്ടുപോകണം എന്നാണ് വീട്ടുകാരുടെ ആഗ്രഹം. എന്തായാലും ചാർട്ടേർഡ് ഫ്ലൈറ്റ് പോകുമ്പോൾ സാധ്യമാകുമോ എന്ന കാര്യവും പരിശോധിക്കുന്നു. നാളെയാണ് പോസ്റ്റുമോർട്ടം നടത്തപ്പെടുക. അപ്പോൾ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളു.
സോണിയുടെ അകാല നിര്യാണത്തിൽ മലയാളം യുകെ യുടെ അനുശോചനം അറിയിക്കുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : സ്പെയിനിൽ നിന്ന് യുകെയിലേക്ക് മടങ്ങിയെത്തുന്ന യാത്രക്കാർ 14 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്ന സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്. വളരെ വേഗം സർക്കാർ കൈകൊണ്ട ഈ തീരുമാനം യാത്രികർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. യാത്രക്കാർക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് തനിക്ക് അറിയാമെന്നും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ക്ഷമ പറച്ചിൽ ആവശ്യമില്ലെന്നും റാബ് അറിയിച്ചു. സ്പെയിനിൽ രോഗം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പുതിയ യാത്രാ നിയമം ഇന്നലെ സർക്കാർ പ്രഖ്യാപിച്ചത്. തങ്ങൾ കഴിയുന്നത്ര വേഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് റാബ് വ്യക്തമാക്കി. എന്നാൽ യുകെയിലേയ്ക്ക് മടങ്ങിയെത്തുന്നവർക്ക് രണ്ടാഴ്ച ക്വാറന്റൈൻ ഏർപ്പെടുത്തിയത് തിരിച്ചടിയായെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ അറിയിച്ചു. ടൂറിസം മേഖലയെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്നും അവർ പ്രതികരിച്ചു.

സർക്കാർ കൈകൊണ്ട ഈ തീരുമാനം പല യാത്രക്കാരെയും ആശങ്കയിലാക്കുന്നുണ്ട്. ഇപ്പോൾ സ്പെയിനിൽ ഉള്ളവർ അവധിക്കാലം അവിടെത്തന്നെ തുടരാൻ ശ്രമിക്കുക. പ്രാദേശിക നിയമങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം തന്നെ വിദേശകാര്യ ഓഫീസിന്റെ (എഫ്സിഓ) യാത്ര ഉപദേശങ്ങൾ പതിവായി പരിശോധിക്കുകയും ചെയ്യുക. മിക്ക ഹോളിഡേ ഓപ്പറേറ്റർമാരും സ്പെയ്നിലേയ്ക്കുള്ള പ്രധാന യാത്രകൾ റദാക്കിയിരിക്കുന്നതിനാൽ യാത്ര ബുക്ക് ചെയ്തിട്ടുള്ളവർ ട്രാവൽ പ്രൊവൈഡറുമായി ബന്ധപ്പെടുക. സ്പെയിനിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ എഫ്സിഓ ഉപദേശിക്കുന്നുണ്ട്. അതിൽ കാനറി ദ്വീപുകളും ബലേറിക് ദ്വീപുകളും ഉൾപ്പെടുന്നില്ല. എന്നാൽ ഇവിടുന്ന് മടങ്ങിയെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാണ്.

ഇപ്പോൾ സ്പെയിനിൽ ഉള്ളവരുടെ യാത്ര ഇൻഷുറൻസ് അവർ മടങ്ങിയെത്തുന്നതുവരെ നിലനിൽക്കുമെന്ന് ബ്രിട്ടീഷ് ഇൻഷുറേഴ്‌സ് അസോസിയേഷൻ പറഞ്ഞു. എന്നാൽ എഫ്‌സിഒ ഉപദേശത്തിന് വിരുദ്ധമായി ഇപ്പോൾ യാത്ര ചെയ്യുന്നവരുടെ ഇൻഷുറൻസ് അസാധുവാകും. പുതിയ നിയമത്തിൽ കുടുങ്ങിപോയവരിൽ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സും ഉൾപ്പെടുന്നുണ്ട്. നിയമ മാറ്റം പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഗ്രാന്റ് ഷാപ്പ്സ് കുടുംബത്തോടൊപ്പം സ്പെയിനിലേക്ക് പോയത്. ആസൂത്രണം ചെയ്തതുപോലെ ഷാപ്പ്സ് അവധിക്കാലം തുടരുമെന്ന് ഡിഎഫ്ടി വക്താവ് പറഞ്ഞു. പുതിയ നിയമങ്ങൾക്കനുസൃതമായി മടങ്ങിവരുമ്പോൾ അദ്ദേഹം ഐസൊലേഷനിൽ കഴിയും. പ്രധാന നഗരങ്ങളിൽ കേസുകൾ വർദ്ധിക്കുന്നതിനാൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗം ആസന്നമാണെന്ന് സ്പാനിഷ് അധികൃതർ മുന്നറിയിപ്പ് നൽകി. സ്പെയിനിൽ ഇതുവരെ 28,000 കൊറോണ വൈറസ് മരണങ്ങൾ ഉണ്ടായിട്ടുണ്ട്. കറ്റലോണിയയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഫ്രാൻസും തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.
സ്വന്തം ലേഖകൻ
സാധാരണ ഹൈവേകളിൽ കൂടിയുള്ള വേഗത മണിക്കൂറിൽ 60 മൈൽ സ്പീഡ് ആണെന്നിരിക്കെ, റോഡ് പണി നടക്കുന്ന സ്ഥലങ്ങളിൽ അത് 50 മൈൽ സ്പീഡ് ആയിരുന്നു. എന്നാൽ സമയനഷ്ടവും ഡ്രൈവർമാരുടെ മാനസികസമ്മർദ്ദവും കണക്കിലെടുത്ത് അത് 10 മൈൽ സ്പീഡ് കൂടി അനുവദീനമായി, ഇപ്പോൾ പണി നടക്കുന്ന സ്ഥലങ്ങളിലൂടെയുള്ള പരമാവധി വേഗത 60 മൈൽ സ്പീഡ് ആയി ഉയർത്തിയിട്ടുണ്ട്. മൈൽ പെർ ഹവർ വേഗതാ സൂചിക സ്വീകരിച്ചിരിക്കുന്ന യൂറോപ്പിലെ ഏക രാജ്യമാണ് ഇംഗ്ലണ്ട്.
ഇപ്പോൾ വർധിപ്പിച്ചിരിക്കുന്ന കണക്ക് പ്രകാരം ഏകദേശം 96 കിലോമീറ്ററാണ് റോഡ് പണി നടക്കുന്ന സ്ഥലങ്ങളിലൂടെ ഒരു ഡ്രൈവർക്ക് ഒരു മണിക്കൂറിൽ ഓടിയെത്താവുന്ന ദൂരം. എന്നാൽ ഇന്ത്യയിലെ നാഷണൽ ഹൈവേകളിലൂടെ ഉള്ള വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ ആണ്, എക്സ്പ്രസ് ഹൈവേകളിൽ 120 കിലോമീറ്ററും. ധാരാളം പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ഈ നിയമം നടപ്പിൽ വരുത്താൻ ഇംഗ്ലണ്ട് തീരുമാനിച്ചിരിക്കുന്നത്. യാത്രാസമയം ചുരുങ്ങും എന്നതിനാൽ ഓട്ടോമൊബൈൽ അസോസിയേഷൻ (എ എ ) ഈ തീരുമാനം ഹർഷാരവത്തോടെ തന്നെ സ്വീകരിച്ചിട്ടുണ്ട്.

എന്നാൽ ഇവിടങ്ങളിലെ വേഗത പരിധി ഉയർത്തുന്നത് റോഡ് പണി നടത്തുന്ന തൊഴിലാളികളുടെ സുരക്ഷയെ സാരമായി ബാധിക്കും എന്ന് മുൻപ് യൂണിയനുകൾ പരാതിപ്പെട്ടിരുന്നു. റോഡ് പണി നടക്കുന്ന എല്ലാ ഹൈവേകളിലും 60എംപിഎച്ച് വേഗ പരിധിയിൽ സഞ്ചരിക്കാനാവില്ല, റോഡിന്റെ നിലവാരവും അറ്റകുറ്റപ്പണികളുടെ തീവ്രതയും അനുസരിച്ച് ചിലയിടങ്ങളിൽ അത് 40എംപിഎച്ച് മുതൽ50 എംപിഎച്ച് വരെ ആയേക്കാം. എം1 ലെ 13 മുതൽ 16 വരെയുള്ള ജംഗ്ഷനുകൾ തുടങ്ങി, ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള എല്ലാ ഹൈവേകളിലും വേഗത പരിശോധനയും പരീക്ഷണങ്ങളും നടത്തിയശേഷം മാത്രമാണ് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 24 മൈൽ യാത്ര 68 സെക്കൻഡ് ആവറേജ് കുറയ്ക്കാൻ കഴിഞ്ഞു എന്നതാണ് ഇതിന്റെ നേട്ടം.

ചീഫ് എക്സിക്യൂട്ടീവ് ആയ ജിം ഓ സള്ളിവൻ പറയുന്നു “റോഡിന്റെ അറ്റകുറ്റപ്പണികൾ അത്യാവശ്യമാണെന്ന് എല്ലാ ഡ്രൈവർമാർക്കും അറിയാം എന്നാൽ ദൗർഭാഗ്യവശാൽ തങ്ങളുടെ വാഹനത്തിനു മുന്നിൽ തടസ്സം നിന്നു കൊണ്ട് പണി ചെയ്യുന്നത് ആർക്കും താൽപര്യമില്ലതാനും, അവരുടെ ഫ്രസ്ട്രേഷൻ മാറ്റാൻ പുതിയ വേഗപരിധി സഹായിക്കുമെന്ന് കരുതുന്നു.”
10എംപിഎച്ച് കൂടി വർധിപ്പിക്കണം എന്ന ആവശ്യം 2017 മുതൽ ഉയർന്ന് വന്നിട്ടുള്ളതാണ്, എന്നാൽ ഏതാനും വർഷങ്ങളായി മോട്ടോർ വേ തൊഴിലാളികളുടെ ജീവനുകൾ എടുത്ത അപകടങ്ങൾ കാരണം യുണൈറ്റ് യൂണിയൻ തീരുമാനത്തെ എതിർത്തിരുന്നു. ഇപ്പോൾ തന്നെ അറ്റകുറ്റപണികൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് ഡ്രൈവർമാർ ഉയർന്ന വേഗതയിൽ വാഹനം ഓടിച്ചു കയറ്റാറുണ്ട്. ഇനിയും ഒരു പക്ഷേ അപകടങ്ങളുടെ എണ്ണം വർദ്ധിച്ചേക്കാം എന്ന ആശങ്ക നിലനിൽക്കുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : സ്പെയിനിൽ നിന്ന് യുകെയിലേക്ക് മടങ്ങിയെത്തുന്നവർക്ക് ഇനി 14 ദിവസത്തെ ക്വാറന്റൈൻ. സ്‌പെയിനിലെ കൊറോണ വൈറസ് കേസുകളിൽ ഗണ്യമായ വർധനവുണ്ടായതിനാൽ യുകെ സർക്കാർ ഈ മാറ്റം ഉടൻ പ്രഖ്യാപിക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇന്നുതന്നെ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് വാർത്തകൾ. മാഡ്രിഡ്, ബാഴ്‌സലോണ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കേസുകൾ വർദ്ധിക്കുന്നതിനാൽ രണ്ടാം ഘട്ട രോഗവ്യാപനം ഉടൻ ഉണ്ടാകുമെന്ന് സ്‌പെയിൻ മുന്നറിയിപ്പ് നൽകി. അണുബാധയുടെ വർദ്ധനവ് മൂലം മേഖലയിലെ എല്ലാ നൈറ്റ്ക്ലബ്ബുകളും ബാറുകളും അടുത്ത രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് കാറ്റലോണിയ സർക്കാർ അറിയിച്ചു. പല ബ്രിട്ടീഷുകാരും സ്പെയിനിൽ വീടുള്ളവരാണ്. മാത്രമല്ല യാത്രികർക്ക് പ്രിയപ്പെട്ട ഒരിടം കൂടിയാണ് സ്പെയിൻ. അതിനാൽ തന്നെ സർക്കാർ വളരെ വേഗം കൈക്കൊള്ളുന്ന ഈയൊരു തീരുമാനം സ്പെയിനിൽ നിന്ന് തിരികെയെത്തുന്നവർക്ക് പ്രതിസന്ധി സൃഷ്ടിക്കും.

900 ത്തിൽ അധികം പുതിയ വൈറസ് കേസുകൾ സ്പാനിഷ് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. യുകെ യാത്രക്കാർക്കുള്ള ക്വാറന്റൈൻ നടപടികൾ ജൂൺ ആദ്യം സർക്കാർ അവതരിപ്പിച്ചിരുന്നു. വ്യോമയാന, യാത്രാ വ്യവസായങ്ങളുടെ സമ്മർദ്ദത്തെത്തുടർന്ന് ക്വാറന്റൈൻ കൂടാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചിരുന്നു. ഏറ്റവും പുതിയ വിവരങ്ങൾ അവലോകനം ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് സ് കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ ട്വീറ്റ് ചെയ്തു. എസ്റ്റോണിയ, ലാറ്റ്വിയ, സ് ലൊവാക്യ, സ് ലൊവേനിയ, സെന്റ് വിൻസെന്റ്, ഗ്രനേഡൈൻസ് എന്നിവിടങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് വരുന്ന ആർക്കും രണ്ടാഴ്ചത്തേക്ക് ഐസൊലേഷനിൽ കഴിയേണ്ടതില്ലെന്ന് സർക്കാർ സ്ഥിരീകരിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
അമിതവണ്ണം ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ ഒരെണ്ണം വാങ്ങുമ്പോൾ മറ്റൊരെണ്ണം സൗജന്യം എന്ന ഓഫർ ഇനിമുതൽ ഉണ്ടാവില്ല. ഭക്ഷണ വിതരണ മേഖലയുടെ കടുത്ത എതിർപ്പിനിടയിലും രാത്രി 9:00 വരെ നൽകിവരുന്ന ഭക്ഷണസാധനങ്ങളുടെ പരസ്യങ്ങൾ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
രാജ്യത്തെ ജനങ്ങളുടെ അമിതവണ്ണം ഇല്ലാതാക്കണമെന്ന നീക്കവുമായി മുന്നോട്ടുപോകുന്ന ബോറിസ് ജോൺസൻ സൂപ്പർമാർക്കറ്റുകളിൽ ഇനിമുതൽ ഫാസ്റ്റ് ഫുഡിന് ഡിസ്കൗണ്ട് നൽകാൻ പാടില്ല എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. കൊഴുപ്പും മധുരവും കൂടുതൽ അടങ്ങിയിട്ടുള്ള മിഠായികൾ ചോക്ലേറ്റുകൾ മുതലായവക്ക് ഇനിമുതൽ ഒന്ന് എടുക്കുമ്പോൾ ഒന്ന് സൗജന്യം എന്ന് ഓഫർ ബാധകമല്ലാതാവും.
ഹോട്ടലിലെ മെനു കാർഡുകളിലും ഇനിമുതൽ, നൽകുന്ന ഭക്ഷണത്തിൽ എത്രമാത്രം കലോറി ഉൾപ്പെട്ടിട്ടുണ്ട് എന്നു കൂടി വിശദമാക്കണം എന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊറോണ വൈറസ് കൂടുതലായി ബാധിച്ചതും മരണപ്പെട്ടതും അമിത വണ്ണമുള്ളവരെയാണ് എന്ന കണ്ടെത്തലാണ് ജോൺസണെ ഈ നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്.
ഭക്ഷണസാധനങ്ങളുടെ വിപണനം പരസ്യങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ, കുട്ടികളെ ആകർഷിക്കുന്ന ഇത്തരം പരസ്യങ്ങൾ രാത്രി 9:00 വരെ പ്രദർശിപ്പിക്കാൻ പാടില്ല എന്ന് സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ പറയുന്നു.
ഓഗസ്റ്റ് മുതൽ ‘ഈറ്റ് ഔട്ട് റ്റു ഹെൽപ് ഔട്ട് ‘എന്നപേരിൽ ചാൻസിലർ ഋഷി സുനാക് കൂടുതൽ ജനങ്ങൾ പുറത്തുനിന്ന് ഭക്ഷണം കഴിക്കാനും, ഹോട്ടൽ മേഖലയെ ശക്തിപ്പെടുത്താനുമായി പ്രഖ്യാപിച്ചിരുന്ന പദ്ധതി നടപ്പിൽ വരുത്താൻ ഏതാനും ദിനങ്ങൾ മാത്രം അവശേഷിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രജിസ്റ്റർ ചെയ്ത ഹോട്ടലുകളിൽ 50 ശതമാനം വിലക്കുറവിൽ ഭക്ഷണസാധനങ്ങൾ ലഭ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ചാൻസിലർ ഋഷി സുനാക് ഉദ്ദേശിച്ചിരുന്നത്.
എല്ലാ വിഷയങ്ങളിലും തുറന്ന സമീപനം സ്വീകരിച്ചിരുന്ന പ്രൈം മിനിസ്റ്റർ മുൻപ്, വ്യക്തി താല്പര്യമനുസരിച്ച് രാജ്യത്ത് ജനങ്ങൾക്ക് ഏതുതരം ഭക്ഷണം വേണമെങ്കിലും കഴിക്കാം എന്ന അഭിപ്രായക്കാരനായിരുന്നു. എന്നാൽ കൊറോണ വൈറസ് ബാധിച്ച ശേഷം അമിതവണ്ണം പ്രശ്നമാണെന്ന് കണ്ടെത്തിയ ജോൺസൺ തൻെറ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിലേക്ക് പൊതുജനങ്ങളെയും ക്ഷണിച്ച ബോറിസ് ജോൺസൺ സൂപ്പർ ഫിറ്റ് ആവുകയാണ് തന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.
കുട്ടികൾക്ക് സ്കൂളുകളിൽ ലഭ്യമാകുന്ന ഉച്ചഭക്ഷണത്തിൽ നിന്നും ജങ്ക് ഫുഡുകൾ ഒഴിവാക്കാൻ നേരത്തെ നിർദ്ദേശം വന്നിരുന്നു.
ഡോ. ഐഷ വി
അമ്മയോടൊപ്പം കാസർഗോഡ് നെല്ലിക്കുന്നിലെ മാർക്കറ്റിൽ ഒരു ദിവസം രാവിലെ അമ്മയോടൊപ്പം പോയപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. ഒരു വലിയ കുട്ടയോളം വലുപ്പമുള്ള ആമകൾ . കൂട്ടത്തിൽ വിരുതു കൂടിയ ഒരാമ ഓടാൻ ശ്രമിച്ചപ്പോൾ ഒരാൾ അതിന്റെ പുറത്ത് കയറി നിൽക്കുന്നു. കുട്ടകളിൽ കറുത്ത നിറത്തിലുള്ള വലിയ ആമ മുട്ടകളുമായി സ്ത്രീകൾ. അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ചപ്പോൾ നെല്ലിക്കുന്ന് കടൽപ്പുറത്ത് മണൽ മാന്തി മുട്ടയിടാനായി കടലിൽ നിന്നും കൂട്ടമായി കരയിൽ കയറിയ കടലാമകളെയാണ് അവിടെ പിടിച്ചു കൊണ്ട് വന്നിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. കടലാമകൾ തങ്ങളുടെ മുട്ടകൾ കര സംരക്ഷിച്ചു കൊള്ളുമെന്ന് കരുതി കാണണം. ചില ആമകൾ തലയും കൈകാലുകളും തോടിനുള്ളിലേയ്ക്ക് വലിച്ച് പതുങ്ങി ഒരു കുട്ട കമഴ്ത്തിയതു പോലെ കിടന്നു. ഒന്നു രണ്ടെണ്ണം ഇടയ്ക്കിടെ തല മാത്രം പുറത്തേയ്ക്കിട്ട് നോക്കുന്നുണ്ട്. ഒരാൾ പറയുന്നത് കേട്ടു: ആമകളെ തീയിലിട്ട് ചുട്ടാൽ മാംസം പുറത്തെടുക്കാൻ എളുപ്പമുണ്ടെന്ന് .അന്ന് രണ്ടാം ക്ലാസ്സിലായിരുന്ന( കാലം 1974) ഞാൻ ജീവിതത്തിൽ ആദ്യമായാണ് ആമകളെ കാണുന്നത്. അതും ജീവനുള്ളവ. ഒന്നാo പാഠത്തിലെ രണ്ടാം സ്വരാക്ഷരം പഠിപ്പിക്കാനുള്ള ചിത്രവും “ആ – ആമ” എന്ന വാക്കുമാണ് എനിയ്ക്കപ്പോൾ ഓർമ്മ വന്നത്. അന്ന് അമ്മ രണ്ട് ആമ മുട്ടകൾ വാങ്ങി. ഞങ്ങൾ വീട്ടിലേയ്ക്ക് പോന്നു. എന്റെ കൈ വെള്ളയിൽ ഒതുങ്ങുന്നതായിരുന്നില്ല അവ. അത്രയ്ക്ക് വലുപ്പമുണ്ടായിരുന്നു. കോഴി മുട്ടയുടെ തോടു പോലുള്ള തോട് അവയ്ക്കില്ലായിരുന്നു. തോൽ പോലുള്ളതായിരുന്നു മുട്ടയുടെ ആവരണം. അമ്മ അത് തോരൻ വച്ചു തന്നു.
ആമകളെ കുറിച്ച് കൂടുതൽ അറിയുന്നത് പിന്നീടാണ്. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ വാർഷിക പരീക്ഷയ്ക്ക് ആറാം ക്ലാസ്സുകാർക്ക് ഒരു ചോദ്യമുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ആയുസ്സുള്ള ജീവിയേത്? ആറാം ക്ലാസ്സിലെ മഹിളാമണിയായിരുന്നു എന്റെ അടുത്തിരുന്ന് പരീക്ഷയെഴുതിയത്. വർഷം 1978. ഉത്തരം അറിയാതിരുന്ന മഹിളാമണി അവരുടെ ജൂനിയറായ എന്നോട് ടീച്ചർ കാണാതെ ആ ചോദ്യത്തിന്റെ ഉത്തരമറിയാമോ എന്ന് ചോദിച്ചു. എനിക്കത് അറിയില്ലായിരുന്നു. ഞാൻ വീട്ടിലെത്തി. ഇന്റർനെറ്റില്ലാതിരുന്ന അക്കാലത്ത് എനിക്ക് തിരയാൻ വല്യമാമൻ സമ്മാനിച്ച ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഞാൻ എല്ലാ പുസ്തകങ്ങളും വീണ്ടും പരതി. അതിൽ ഒരിടത്തു നിന്നു ആമയുടെ ആയുസ്സിനെപ്പറ്റി എനിക്ക് വിവരം ലഭിച്ചു . 500 വർഷത്തിലധികം ജീവിച്ചിരിക്കുന്ന ജീവിയാണത്രേ ആമ . കട്ടിയുള്ള പുറന്തോടും കൈകാലുകളും തലയും അപകട ഘടത്തിൽ ഉൾ വലിക്കാനുള്ള കഴിവും കരയിലും വെള്ളത്തിലും കഴിയാമെന്ന ഉഭയ ജീവിയായതു കൊണ്ടുമാകാം ആമയ്ക്ക് അത്രയും ആയുസ്സ് ഉള്ളത് എന്ന് ഞാൻ ചിന്തിച്ചു.
ജീവനുള്ള ആമകളെ എനിക്ക് ലഭിക്കുന്നത് 2007 ലാണ്. ഞങ്ങൾ മാവേലിക്കരയിൽ ശ്രീകൃഷ്ണവിലാസം എന്ന വീട്ടിൽ വാടകയ്ക് താമസിക്കുമ്പോൾ. ആ വീട്ടിൽ മുറ്റത്തിന്റെ അരിക് കെട്ടാനായി ഇറക്കിയ മണലിൽ ഇരുന്ന ആമകളായിരുന്നു അത്. ചെറിയ കരയാമകൾ ആണ് അവയെന്ന് പിന്നീട് അറിഞ്ഞു. ആ പ്രദേശത്ത് അത്തരം ആമകൾ ഉണ്ടത്രേ. മാവേലിക്കരയിലെ പല വീടുകളിലും വലിയ ആഴമുള്ള കുളങ്ങൾ ഉണ്ട്. ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ പുറകിലും ഒരു വലിയ കുളമുണ്ടായിരുന്നു. ഞാൻ കാണുമ്പോൾ ആ കുളത്തിന് ഒന്നര മീറ്റർ താഴ്ചയേ ഉണ്ടായിരുന്നുള്ളൂ. രണ്ട് തലമുറകൾ പരിശ്രമിച്ച് ആ കുളം നികത്തി അത്രത്തോളമാക്കി. കാളവണ്ടിയിലും മറ്റുo മണ്ണടിച്ചിട്ട് കാലങ്ങൾ കൊണ്ടാണ് അവർ അത്രത്തോളമാക്കിയത്.
ഞങ്ങൾ അവിടെ താമസിക്കുമ്പോൾ മൂന്നാം തലമുറയുടെ ഊഴമായിരുന്നു. ഇന്ദു എന്ന വീട്ടുടമസ്ഥ ആ പറമ്പ് കൃഷി ഭൂമിയാക്കാനായി കുളം മണ്ണിട്ട് നികത്താൻ കല്ലേലിൽ ഉണ്ണി എന്നയാളെ ഏൽപ്പിച്ചു . ഇന്ദുവും കുടുംബവും കൽക്കട്ടയിലായിരുന്നു താമസം. ജെ സി ബി, ലോറി തുടങ്ങിയവയൊക്കെയുള്ള കാലമായതുകൊണ്ട് കല്ലേലിൽ ഉണ്ണിയ്ക്ക് വേഗം പണി പൂർത്തിയാക്കാൻ സാധിച്ചു. കെട്ടിടങ്ങൾ പൊളിച്ച അവശിഷ്ടങ്ങളായിരുന്നു ആ കുളം നികത്താൻ ഉപയോഗിച്ചത്. കൂട്ടത്തിൽ അയൽപക്കക്കാരും മടിച്ചില്ല. അവരുടെ വീട്ടിലെ സകല പ്ലാസ്റ്റിക്ക് വേസ്റ്റുകളും ചപ്പ് ചവറുകളും ഓരോ തവണയും ലോറികൾ വരുന്നതിന് മുമ്പ് കൊണ്ടു തള്ളി. ഇത്രയും കെട്ടിട വേസ്റ്റുകൾ കൊണ്ടു ത്തള്ളിയാൽ ആ ഭൂമി കൃഷിഭൂമിയായി ഉപയോഗിയ്ക്കാൻ കഴിയുമോ എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. അതിനും കല്ലേലിൽ ഉണ്ണി പരിഹാരം കണ്ടെത്തി. ആ പറമ്പിലെ തന്നെ നല്ല മണ്ണുള്ള സ്ഥലത്തു നിന്നും ജെസിബി വച്ച് മണ്ണ് മാന്തി കുളത്തിന്റെ ഏറ്റവും മുകളിലായി നിക്ഷേപിച്ചു . നിരത്തി നല്ല കൃഷിഭൂമിയാക്കി മാറ്റി.
ഇങ്ങനെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട ആമകളാകണം ഞാൻ മണലിൽ നിന്നും എടുത്തത്. ആ വീടിന്റെ കിണറിനരികിലായി ഒരു സിമന്റ് ടാങ്കുണ്ടായിരുന്നു. ഞാനതിൽ വെള്ളം നിറച്ച് ആമകളെ അതിലിട്ടു. ഞങ്ങളുടെ ഭക്ഷണത്തിന്റെ ഒരു പങ്ക് അവർക്കും കൊടുത്തു. പക്ഷേ അവ അതൊന്നും തിന്നു കണ്ടില്ല. രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങൾ ടാങ്കിനരികിൽ ചെന്ന് നോക്കിയപ്പോൾ ടാങ്കിൽ ആമകളില്ലായിരുന്നു. സ്വന്തം ഭക്ഷണവും അവർക്ക് പറ്റിയ ആവാസ വ്യവസ്ഥയും തേടി പോയതാകണം. അവ ജീവിക്കട്ടെ 500 വർഷത്തിലധികം എന്ന് മനസ്സാൽ ആഗ്രഹിച്ചു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്
ബോൾട്ടൺ: ഈ കഴിഞ്ഞ ജൂലൈ പതിനാലാം തിയതി ബോൾട്ടണിൽ മരണമടഞ്ഞ എവ്‌ലിന്‍ ചാക്കോയ്ക്ക് (17) ഹൃദയം തകർന്ന കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും, യുകെ മലയാളികളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഒരുപക്ഷെ വീഡിയോ കണ്ടവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകന്ന നിമിഷങ്ങളിൽ കൂടിയാണ് ഇന്ന് മൃതസംസ്‌കാരചടങ്ങുകൾ മുൻപോട്ട് നീങ്ങിയത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. രാവിലെ പത്തരയോടെ എവ്‌ലിന്‍ ചാക്കോയുടെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിലക്കുന്നതിനാൽ കുടുംബാംഗങ്ങള്‍ ഒഴികെ പുറത്തു നിന്ന് ആര്‍ക്കും വീട്ടിൽ വരുവാൻ അനുവാദമില്ലായിരുന്നു. തുടർ കർമ്മൾക്കായി പത്തേമുക്കാലോടെ ഫ്യൂണറൽ ഡിറക്റ്റേഴ്സ് എവ്‌ലിന്‍ ചാക്കോയുടെ ഭൌതികദേഹം പള്ളിയിലെത്തിച്ചു.
11 മണിയോടെ ഔര്‍ ലേഡ് ഓഫ് ലൂര്‍ദ്ദ് പള്ളിയില്‍ ഇടവക വികാരിയായ ഫാ. ഫാന്‍സുവായുടെ നേതൃത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് തുടക്കമായി. അധികം വൈകാതെ ഗ്രേറ്റ് ബ്രിട്ടൺസീറോ മലബാർ സഭയുടെ റീജിണൽ കോ ഓർഡിനേറ്റർ ആയ അഞ്ചാനിക്കൽ അച്ചനും എത്തിചേർന്നു സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. കുടുംബത്തിനും ബന്ധുമിത്രാദികള്‍ക്കും പുരോഹിതര്‍ക്കും ഉൾപ്പെടെ 30 പേർക്ക് മാത്രമാണ് പള്ളിയിൽ ഇരുന്ന് ചടങ്ങിൽ പങ്കെടുക്കുവാൻ അനുവദിച്ചിരുന്നത്.
എങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രണ്ടു മീറ്റര്‍ അകലം പള്ളിയില്‍ പാലിച്ചു പള്ളിയിലേക്ക് ഇംഗ്ലീഷുകാരും സഹപാഠികളും സുഹൃത്തുക്കളും മലയാളികളും അകാലത്തിൽ പൊഴിഞ്ഞ അവരുടെ പ്രിയപ്പെട്ട എവ്‌ലിന്‍ ചാക്കോയെ അവസാനമായി യാത്രയാക്കാൻ എത്തിച്ചേർന്നു. പലരുടെയും കണ്ണുകൾ നിറകണ്ണുകളായി മാറിയത് വളരെ പെട്ടെന്ന്.
11.50 ആയതോടെ സംസ്ക്കാര ചടങ്ങുകളുടെ ആദ്യഭാഗം പൂർത്തിയായി . തുടന്ന് പരേതയായ എവ്‌ലിന്‍ ചാക്കോയെക്കുറിച്ചുള്ള കൂട്ടുകാരുടെ വികാരപരമായ ഓർമ്മക്കുറിപ്പുകൾ പള്ളിയങ്കണത്തിലെ ദുഃഖത്തെ വർദ്ധിപ്പിക്കുകയായിരുന്നു.
തുടർന്ന് മറുപടി പ്രസംഗത്തിന് എത്തിയത് പരേതയായ എവ്‌ലിന്‍ ചാക്കോയുടെ ഒരേയൊരു സഹോദരിയായ അഷ്‌ലിൻ ആയിരുന്നു. അതുവരെ കണ്ണീർ വാർത്തു കരഞ്ഞ അമ്മയെ മുറുകെ പിടിച്ചു സമാധാനിപ്പിച്ചിരുന്ന അഷ്‌ലിന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. ഞങ്ങളുടെ വീട്ടിലെ വെളിച്ചമാണ് ഇല്ലാതായതെന്നും മറ്റുള്ളവരുടെ വിഷമ ഘട്ടങ്ങളിൽ എല്ലാവരെയും ആശ്വസിപ്പിച്ചിരുന്ന എന്റെ അനുജത്തി, അവളുടെ വിഷമങ്ങൾ ഞാൻ അറിയാതെ പോയി എന്ന് പറഞ്ഞു മുഴുമിപ്പിക്കാൻ കഴിയാതെ വാവിട്ടു കരഞ്ഞ അഷ്‌ലിന്റെ വാക്കുകൾ കേട്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിക്കുക മാത്രമല്ല മറിച്ച് ഹൃദയം പിളർക്കുകയായിരുന്നു. ഞങ്ങളെ രണ്ടുപേരെയും വളർത്തിയെടുക്കാൻ പപ്പയും മമ്മിയും അനുഭവിച്ച കഷ്ടപ്പാടുകൾ വിവരിച്ചപ്പോൾ…
12.15 ടെ ചടങ്ങുകളുടെ അവസാനഭാഗത്തേക്ക്… അന്ത്യചുംബന രംഗങ്ങൾ ഏതൊരു മനുഷ്യനും കണ്ട് നിൽക്കാൻ സാധിക്കാത്ത വികാരപരമായ കാഴ്ചകൾ… പ്രവാസിയായി വേദനയും ബുദ്ധിമുട്ടുകളും പേറി വളത്തിയെടുത്ത പെറ്റമ്മയുടെ ദുഃഖം…. വേദനയിൽ പിടിച്ചുനിന്ന പിതാവായ ചാക്കോയ്ക്കും നിയന്ത്രണം നഷ്ടപ്പെട്ടു… എല്ലാവരും ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും പരാജയമടയുന്നു. ചേതനയറ്റ മോളുടെ മൃതുദേഹമടങ്ങുന്ന പെട്ടിയിൽ മുറുകെ പിടിക്കുന്ന ഒരു പെറ്റമ്മയുടെ വേദന… ഒരാൾക്കും ഈ അവസ്ഥ നൽകരുതേയെന്ന് പ്രാർത്ഥിക്കുന്ന, അറിയാതെ പ്രാർത്ഥിച്ചുപോകുന്ന നിമിഷങ്ങൾ…
തുടന്ന് സെമിത്തേരിയില്‍ 1.45ന് കര്‍മ്മങ്ങള്‍ ആരംഭിക്കുമെന്ന് അറിയിച്ചതെങ്കിലും ഒന്നരയോടെ എത്തിച്ചേരുകയായിരുന്നു. തുടന്ന് പതിനഞ്ച്മിനിറ്റുകൊണ്ട് കർമ്മങ്ങൾ പൂർത്തിയാക്കി. ശുശ്രൂഷകള്‍ ലൈവ് സംപ്രേക്ഷണം ചെയ്‌തത് പങ്കെടുക്കാൻ സാധിക്കാത്ത ഒരുപാട് സുഹൃത്തുക്കൾക്കും യുകെ മലയാളികൾക്കും ചടങ്ങുകൾ കാണുവാനുള്ള അവസരം ലഭിച്ചു.
ബ്രിട്ടനിലെ ബോൾട്ടണിൽ താമസിക്കുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി സണ്ണി ചാക്കോയുടെയും നഴ്‌സായ വത്സമ്മയുടെയും മകൾ ഈവലിൻ ചാക്കോ (17 ) കഴിഞ്ഞ ജൂലൈ 14 ന് ആണ് മരണമടഞ്ഞത്. സഹോദരി അഷ്‌ലിൻ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നു. പരേത ജി സി എസ് സി വിദ്യാർത്ഥിനിയായിരുന്നു. അസുഖ ബാധിതയായി ഈവൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പിന്നീട് ഈവലിൻ ചാക്കോയെ ആശുപത്രിക്ക് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വീഡിയോ കാണാം
[ot-video][/ot-video]
സ്വന്തം ലേഖകൻ
ലണ്ടൻ : മാർച്ചിന് ശേഷം ഇതാദ്യമായി ഇംഗ്ലണ്ടിലെ ഇൻഡോർ ജിമ്മുകളും നീന്തൽക്കുളങ്ങളും വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ഒരുങ്ങുന്നു. കൊറോണകാലത്ത് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഇവ പ്രവർത്തിക്കുന്നത്. ശാരീരികവും മാനസികവുമായ തിരിച്ചുവരവാണ് ജിമ്മുകൾ വീണ്ടും തുറക്കുന്നതിലൂടെ സാധ്യമാകുന്നതെന്ന് ജിം-ഗോയിർ ജമെല മേ പറഞ്ഞു. സൗത്ത് വെസ്റ്റ് ലണ്ടൻ ജിം തുറന്നതിന് ശേഷം ആദ്യം പ്രവേശിച്ച ആളാണ് ജമെല. എങ്കിലും പൊതുസൗകര്യങ്ങളിൽ മൂന്നിലൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. വീണ്ടും തുറക്കുന്ന ജിമ്മുകൾ കർശനമായ ശുചിത്വവും സാമൂഹിക വിദൂര നടപടികളും പാലിക്കണം. ജിമ്മിൽ കടക്കുന്ന ആളുകളുടെ എണ്ണവും പരിമിതപ്പെടുത്തണം. ഈ മാസം ആദ്യം പുറപ്പെടുവിച്ച സർക്കാർ മാർഗ്ഗനിർദ്ദേശമനുസരിച്ച് ജിമ്മുകളിൽ ആവശ്യമായ വായുസഞ്ചാരവും ഉറപ്പാക്കേണ്ടതുണ്ട്. നോർത്തേൺ അയർലണ്ടിലെ ഇൻഡോർ ജിമ്മുകൾ ഈ മാസം ആദ്യം തുറന്നെങ്കിലും സ് കോട് ലൻഡിലും വെയിൽസിലും അവ അടഞ്ഞുകിടക്കുകയാണ്.

വൺ-വേ എൻട്രി, എക്സിറ്റ് സിസ്റ്റം ഉൾപ്പടെയുള്ള സുരക്ഷാ നടപടികളാണ് ഇൻഡോർ പൂളുകളിൽ സ്വീകരിച്ചിരിക്കുന്നത്. 20% ൽ താഴെയുള്ള കുളങ്ങൾ ഈ വാരാന്ത്യത്തിൽ വീണ്ടും തുറക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ജെയ്ൻ നിക്കേഴ്‌സൺ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നീന്തൽകുളങ്ങൾക്ക് സർക്കാർ ധനസഹായം ഉറപ്പാക്കണമെന്നും അവർ നിർദേശിച്ചു. ഈ സാഹചര്യത്തിൽ ഒരേസമയം 40 നീന്തൽക്കാരെ മാത്രമേ പ്രവേശിപ്പിക്കാൻ കഴിയുകയുള്ളുവെന്ന് ലിൻഡെഹാംപ്ടൺ വേവ് പൂളിന്റെ മാനേജർ പോൾ ഡഗ്ലസ്-സ്മിത്ത് പറഞ്ഞു. കോറോണകാലത്തിന് മുമ്പ് ഇത് 130 ആയിരുന്നു. അതേസമയം, കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനാൽ ജിമ്മുകളും സ്പോർട്സ് സൗകര്യങ്ങളും ല്യൂട്ടണിലും ബ്ലാക്ക്ബേണിലും വീണ്ടും തുറക്കില്ലെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് സ്ഥിരീകരിച്ചു.

നിയമങ്ങളിൽ ഇളവ് വരുത്തിയിട്ടും പകർച്ചവ്യാധിക്കിടയിൽ ഒരു സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ പല സൗകര്യങ്ങളും അടയ്‌ക്കേണ്ടിവരുമെന്ന് വ്യവസായ സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷം ഇൻഡോർ ജിമ്മുകളും മറ്റും ഉൾപ്പെടുന്ന മേഖലയ്ക്ക് ഏകദേശം 305 മില്യൺ പൗണ്ട് നഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൊറോണ വൈറസ് പടരാതിരിക്കാനുള്ള നടപടികളുടെ ഭാഗമായി വിനോദ കേന്ദ്രങ്ങളും ഇൻഡോർ ജിമ്മുകളും നീന്തൽക്കുളങ്ങളും മറ്റ് ഇൻഡോർ കായിക സൗകര്യങ്ങളും മാർച്ച് 21നായിരുന്നു അടച്ചത്.
സ്വന്തം ലേഖകൻ
ലണ്ടൻ : ഇംഗ്ലണ്ടിലെ കടകളിലും ബാങ്കുകളിലും ടേക്ക്‌അവേകളിലും നിർബന്ധമായി കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ ഔദ്യോഗിക ഫേസ് മാസ്ക് നിയമങ്ങൾ സർക്കാർ പുറത്തിറക്കി. പുതിയ നിയമങ്ങൾ അനുസരിച്ച് ഷോപ്പുകൾ, ബാങ്കുകൾ, സൂപ്പർമാർക്കറ്റുകൾ, പോസ്റ്റോഫീസുകൾ, ഷോപ്പിംഗ് സെന്ററുകൾ, ട്രാൻസ്പോർട്ട് ഹബുകൾ എന്നിവയിൽ ഫെയ്സ് മാസ്കുകൾ ധരിക്കേണ്ടതാണ്. എന്നിരുന്നാലും, റെസ്റ്റോറന്റുകൾ, പബ്ബുകൾ, ജിമ്മുകൾ, സലൂണുകൾ, തിയേറ്ററുകൾ തുടങ്ങി സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുളള വേദികളിൽ ഇവ ധരിക്കണമെന്ന് നിർബന്ധമില്ല. വൈകല്യമുള്ളവർ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, 11 വയസ്സിനു താഴെയുള്ള കുട്ടികൾ എന്നിവർ മാസ്ക് ധരിക്കേണ്ടതില്ലെന്ന് സർക്കാർ അറിയിച്ചു. പൊതുജനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, സുരക്ഷിതമായി ഷോപ്പിംഗ് തുടരേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. “ഈ പുതിയ മാർഗ്ഗനിർദ്ദേശം പിന്തുടർന്ന് വൈറസിനെതിരെ പോരാടുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കണം. ഈ മഹാമാരിയുടെ സമയത്ത് രാജ്യം സുരക്ഷിതമായി നിലനിർത്താൻ ബ്രിട്ടനിലെ ജനങ്ങൾ ചെയ്യുന്ന എല്ലാ ത്യാഗത്തിനും ഞാൻ നന്ദി പറയുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു കഫെയിൽ നിന്ന് കോഫി വാങ്ങുമ്പോഴും മാസ്ക് നിർബന്ധമാണെന്ന് മാർഗ്ഗനിർദേശത്തിൽ പറയുന്നു. ഫെയ്‌സ് മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു. ടേക്ക്‌അവേ ഔട്ട്‌ലെറ്റുകളിൽ മാസ്ക് നിർബന്ധമാക്കുന്നതിനെ മുതിർന്ന കാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് ശക്തമായി എതിർത്തിരുന്നു. സാൻഡ്‌വിച്ച് ഷോപ്പിലേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുന്നത് “നിർബന്ധമല്ല” എന്നും ഡൗണിംഗ് സ്ട്രീറ്റ് നിർദ്ദേശിച്ചു. പൊതുജനാരോഗ്യ പ്രശ്‌നമായതിനാൽ ആരോഗ്യ സാമൂഹ്യ പരിപാലന വകുപ്പാണ് നിയമങ്ങൾ തയ്യാറാക്കിയത്. ഇത് മന്ത്രിമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

പുതിയ നിയമം ലംഘിക്കുന്ന ആളുകൾക്ക് 100 പൗണ്ട് പിഴ ഈടാക്കും. 14 ദിവസത്തിനുള്ളിൽ പണമടച്ചാൽ 50 പൗണ്ടായി കുറയും. മാസ്ക് ധരിക്കുന്നത് രോഗം പടരാനുള്ള സാധ്യത കുറയ്‌ക്കുമെന്നതിൽ തെളിവുകളുണ്ടെന്ന് സർക്കാർ അറിയിച്ചു. എന്നിരുന്നാലും, പുതിയ നിയമങ്ങൾ തൊഴിലാളികളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്ന് യൂണിയൻ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഷോപ്പ് വർക്കേഴ്സ് യൂണിയൻ ഉസ്ഡാവ് ജനറൽ സെക്രട്ടറി പാഡി ലില്ലിസ്, കടകളിൽ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണെന്ന് പറഞ്ഞെങ്കിലും സർക്കാരിൽ നിന്ന് വ്യക്തവും വിശദവുമായ മാർഗ്ഗനിർദ്ദേശം ആവശ്യപ്പെട്ടിരുന്നു.