ന്യൂസ് ഡെസ്ക് , മലയാളം യുകെ
ആമസോണിൽ നിന്നും മറ്റ് ഓൺലൈൻ സൈറ്റുകളിൽനിന്നും ലഭ്യമാകുന്ന കിറ്റുകൾ ഉപയോഗിച്ച് ബ്രിട്ടണിലെ ജനങ്ങൾക്ക് ആന്റിബോഡി ടെസ്റ്റുകൾ നടത്താമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ ഈ പരിശോധനകൾ എന്താണ്? ഇവ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നീ കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം . ഒരു വ്യക്തി കൊറോണ വൈറസ് ബാധിതനാണോ എന്നും സുഖം പ്രാപിച്ചോ എന്നും മനസ്സിലാക്കാനുള്ള പരിശോധനകളാണ് ഈ ആന്റിബോഡി ടെസ്റ്റുകൾ. വിരലുകളിലെ രക്തം എടുത്തു പരിശോധിക്കുന്നത് വഴി ഒരാളുടെ ശരീരത്തിലെ കൊറോണ വൈറസ് ആന്റിബോഡികൾ ഇതിനോടകം വൈറസിനെ തോൽപ്പിച്ച് അതിൽനിന്ന് പ്രതിരോധശേഷി നേടിയിട്ടുണ്ടോ എന്ന് ഈ ഉപകരണം കൊണ്ട് മനസ്സിലാക്കാൻ സാധിക്കും. ഈ പരിശോധനയുടെ ഫലം 15 മിനിറ്റിനുള്ളിൽ ലഭിക്കുന്നതാണ്.
നിലവിലുള്ള സർക്കാരിന്റെ കൊറോണ വൈറസ് പരിശോധനകൾ വഴി ഒരാൾക്ക് വൈറസ് ബാധ ഉണ്ടോ എന്ന് മാത്രമേ പറയാൻ കഴിയൂ. ഈ പരിശോധനയുടെ ഫലം ലഭിക്കുവാൻ ധാരാളം സമയം എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പരിശോധനകൾ വഴി ഒരാൾക്ക് നേരത്തെ വൈറസ് ബാധ ഉണ്ടായിരുന്നോ എന്നും അതിൽ നിന്നും അവൻ സുഖം പ്രാപിച്ചോ എന്നും മനസ്സിലാക്കാൻ സാധിക്കുകയില്ല.
എന്താണ് ആന്റിജെൻ പരിശോധന? ആന്റിജെൻ പരിശോധന ഒരു വ്യക്തിയുടെ ശരീരത്തിലെ ആന്റിജെന്നിന്റെ സാന്നിധ്യം കണ്ടെത്താൻ ഉള്ളതാണ്. വൈറസിനെ പോലെതന്നെ ഘടനയുള്ള ആന്റിജെൻ മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തി അണുബാധയെ ചെറുക്കാൻ സഹായിക്കുന്നു. ആന്റിബോഡികൾക്ക് മുമ്പുതന്നെ ഇത് രക്തത്തിൽ നമുക്ക് കണ്ടെത്താനാകും.
ഈ രീതിയിൽ നോക്കിയാൽ ആന്റിജെൻ പരിശോധനകൾ വളരെയധികം ഫലപ്രദമാണ്. കാരണം മനുഷ്യശരീരത്തിൽ ആന്റിബോഡികൾ ഉണ്ടാകുവാൻ കുറച്ച് ദിവസമെടുക്കും. അതിനാൽ അണുബാധയ്ക്കു തൊട്ടുപിന്നാലെ ആന്റിജെനുകൾ കണ്ടെത്താനാകും. ഇതുവഴി മനുഷ്യശരീരത്തിൽ വൈറസിനെ വളരെ വേഗം തിരിച്ചറിയാൻ സാധിക്കും. എച്ച്ഐവി, മലേറിയ, ഫ്ലൂ പോലുള്ള രോഗങ്ങൾ തിരിച്ചറിയാനും ഈ ആന്റിജെൻ പരിശോധനകൾ തന്നെയാണ് ഉപയോഗിക്കുന്നത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണാ വൈറസ് ബാധയെത്തുടന്ന് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ സഹായിക്കാനായി ഗവൺമെന്റ് അയച്ച ഭക്ഷ്യ കിറ്റുകൾ കണ്ട് ജനങ്ങൾ ഞെട്ടി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് വേണ്ടി ആയിരുന്നു കിറ്റ് വിതരണം ചെയ്തത്. സിസ്റ്റിക് ഫൈബ്രോസിസ്, ആസ്മ, രക്താർബുദം എന്നീ രോഗങ്ങൾ ഉള്ളവരും വൈറസ് ബാധിച്ച് വീടുകളിൽ നിന്ന് പുറത്തുപോകാൻ കഴിയാത്തവരും ഇതിൽ ഉൾപ്പെട്ടിരുന്നു.
ഇതേസമയം റോച്ച്‌ഡേലിൽ നിന്ന് വന്ന പാസ്താ, പഴം, റെഡി മീൽ ബോക്സുകളിൽ കാണാനായത് ആപ്പിളും ചോക്ലേറ്റ് ബാറുകളും ഡ്രൈ നൂഡിൽസും. ഇതിനു പുറമേ അടിയന്തരമായി കിറ്റുകൾ ആവശ്യപ്പെട്ട 129 പേരിൽ 44 പേർക്ക് മാത്രമുള്ള കിറ്റുകളേ വിതരണത്തിനായി ലഭിച്ചുള്ളൂ.

റോച്ച്‌ഡേലിൽ ലഭിച്ച കിറ്റുകളിലെ ഭക്ഷ്യവസ്തുക്കൾക്ക് മറ്റ് സ്ഥലങ്ങളിലേക്കാൾ ഗുണനിലവാരം കുറവാണെന്നു മനസിലാക്കിയ കൗൺസിൽ ഇത് മെച്ചപ്പെടുത്തുന്നതിനായി റൊട്ടി, പാൽ, മാംസം, പഴം എന്നീ വസ്തുക്കളും അവയോടൊപ്പം നൽകാൻ തുടങ്ങി. അയക്കുന്ന ഭക്ഷ്യ പാക്കേജുകളുടെ നിലവാരം മെച്ചപ്പെടുത്താൻ കൗൺസിൽ നേതാവായ അലൻ ബ്രെറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം കുറച്ച് മോശമാണെന്ന് താൻ മനസ്സിലാക്കുന്നുവെന്നും, പക്ഷേ പാഴ്സലുകളുടെ നിലവാരം ജനങ്ങൾ പ്രതീക്ഷിക്കുന്നവയല്ല എന്നും അദ്ദേഹം പറഞ്ഞു.

റോച്ഡെയ്ൽ, മിഡിൽടൺ, ഹെയ്‌വുഡ്, പെന്നൈൻസ് എന്നീ സ്ഥലങ്ങളിലായി അടിയന്തര ഭക്ഷണ പാഴ്സലുകളുടെയും അവശ്യവസ്തുക്കളുടെയും വിതരണം സംഘടിപ്പിക്കുന്നതിനായി നാല് ഹബ്ബുകൾ സ്ഥാപിച്ചിട്ടുണ്ട് ഈ സംവിധാനം വഴി സമൂഹത്തിലെ ദുർബലരായവരെ ഒരുപരിധിവരെ സർക്കാരിന് സഹായിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള പിന്തുണ വേണ്ടവർ 01706 923685. എന്ന നമ്പറിൽ ബന്ധപ്പെടുക.
ലണ്ടൻ: വിദേശ നഴ്‌സുമാരെയും ഡോക്ടർമാരെയും വാനോളം പുകഴ്ത്തി ഹോം സെക്രട്ടറി പ്രീതി പട്ടേൽ. കൊറോണ വൈറസിനെ തുരത്തുന്നതിനും യുകെയിലുള്ള മനുഷ്യ ജീവനുകളെ രക്ഷിക്കുന്നതിന് അക്ഷീണം പണിയെടുക്കുന്ന പ്രവാസി നേഴ്‌സുമാർക്കു ആശ്വാസകരമായ സാമ്പത്തിക സഹായം നൽകി നേഴ്‌സുമാരെ ആദരിച്ചിരിക്കുകയാണ് യുകെ ഗവൺമെന്റ്. പ്രവാസികളായ നൂറ് കണക്കിന് മലയാളി നേഴ്‌സുമാർക്കും ഡോക്ടർമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് മലയാളം യുകെ മനസിലാക്കുന്നത്.
യുകെയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സസ്, പാരാമെഡിക്‌സ് വിഭാഗത്തിൽ പെടുന്ന എല്ലാവർക്കും ഒരു വർഷത്തെ ഫ്രീ വിസ ആണ് നീട്ടി നൽകുന്നത്. അതായത് ഈ ഒക്ടോബർ ഒന്നിന് (Before October 1) മുൻപായി വിസ പുതുക്കേണ്ടവർക്ക് ഒരു വർഷത്തെ വിസ ഒരു പൗണ്ട് പോലും നൽകാതെ പുതുക്കിനൽകുമെന്നാണ് പ്രീതി പട്ടേൽ ഇന്ന് പറഞ്ഞത്. ഇത് മൂലം കൊറോണ വൈറസിനെ പ്രതിരോധിക്കാനും മനുഷ്യ ജീവനുകളെ രക്ഷപ്പെടുത്താനും അവർക്ക് സാധിക്കുമെന്ന് ഹോം സെക്രട്ടറി പറഞ്ഞു. വിസയെക്കുറിച്ചോ അതിനു വേണ്ട പണത്തെക്കുറിച്ചോ വിഷമിക്കാതെ ജോലിയിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ അവർക്കു സാധിക്കുമെന്നും ഹോം സെക്രട്ടറി പ്രത്യാശ പ്രകടിപ്പിച്ചു.
ഇത് ഏതാണ്ട് 2800 അധികം നാഷണൽ ഹെൽത്ത് സെർവീസിലെ ജോലിക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഈ ആനുകൂല്യം ജോലി ചെയ്യുന്നവർക്ക് മാത്രമല്ല മറിച്ചു കുടുംബത്തിലെ എല്ലാവര്ക്കും ആണ് ഫ്രീ ആയി വിസ പുതുക്കി നൽകുന്നത്. ഇത്തരുണത്തിൽ നോക്കിയാൽ നാല് അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിന് ഹെൽത്ത് സർചാർജ് ആയി ഒരു വർഷത്തേക്ക് നൽകേണ്ടത് 2500 റോളം പൗണ്ടാണ്. ഇത് കൂടാതെ വിസ പുതുക്കലിനായി നൽകേണ്ടത് ആളൊന്നിന് നൽകേണ്ടത് 500 പൗണ്ട് വീതമാണ്. ഇത് മൂന്ന് വർഷത്തേക്ക് ആണ് എന്ന് മാത്രം.
ഇതിനെല്ലാം ഉപരിയായി വിസയിലുള്ളവർക്ക് ഓവർടൈം ജോലിചെയ്യുന്നതിൽ വിലക്കുണ്ടായിരുന്നു. പുതിയ അറിയിപ്പ് അനുസരിച്ചു വിസയിലുള്ളവർക്ക് ആവശ്യാനുസൃതം ജോലി ചെയ്യാനുള്ള അനുവാദവും നൽകിയിരിക്കയാണ്.
വിദേശിയരായ ഡോക്ടർമാരും നേഴ്‌സുമാരും യുകെയിൽ ചെയ്യുന്ന ജോലിക്ക് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു എന്നും ഇത് അവർക്കുള്ള ഞങ്ങളുടെ നന്ദി സൂചകമായ സമ്മാനം ആണ് എന്നും ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.
എന്നാൽ രണ്ട് ദിവസത്തെ മരണ സംഖ്യയിലെ കുറവ് കണ്ട് ആശ്വസിച്ച അധികാരികളെ ആശങ്കയിലാക്കി വീണ്ടും മരണനിരക്ക് ഇന്ന് വർദ്ധിച്ചു. 381 പേരുടെ മരണ വിവരമാണ് ഇന്ന് പുറത്തു വന്നത് .
ജോജി തോമസ്
മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടിയാണ് മലയാളികൾ യുകെ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിലേയ്ക്ക് കുടിയേറിയത്. പക്ഷേ കുടിയേറ്റത്തിന്റെ സമയത്ത് നമ്മളാരും കൊറോണക്കാലം പോലെ ഒരു പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാകയാൽ കൊറോണാ പോലൊരു മഹാമാരി മനുഷ്യകുലത്തെ മുഴുവൻ പിടിച്ചുലുയ്ക്കുന്ന സാഹചര്യത്തിൽ ജോലിസ്ഥലത്തും കുടുംബങ്ങളിലും അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാൻ ആവാത്തതാണ്. മലയാളി കുടുംബങ്ങളിലെ ഭൂരിഭാഗത്തിന്റെയും കുട്ടികൾ ചെറിയ പ്രായത്തിലാണെന്നതും, കുട്ടികളുടെ സംരക്ഷണത്തിന് മറ്റു കുടുംബാംഗങ്ങളൊന്നും ഇല്ലെന്നതും നേരിടുന്ന പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു. ഇതിനുപുറമേയാണ് ജോലിസ്ഥലത്ത് അന്യനാട്ടുകാരായതിനാൽ നേരിടുന്ന വംശീയമായ വെല്ലുവിളികൾ. കോവിഡ് -19 നെ നേരിടുന്നതിന്റെ ഭാഗമായി പലരുടെയും ജോലി സ്ഥലങ്ങളിൽ മാറ്റമുണ്ടായതിനാൽ തികച്ചും അപരിചിതരായ ആളുകൾക്കൊപ്പം ജോലി ചെയ്യേണ്ടി വരുന്നത് വംശീയമായ വെല്ലുവിളികൾക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പല മലയാളി സുഹൃത്തുക്കളും വളരെയേറെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

കോവിഡ് – 19 നെ നേരിടുന്ന വാർഡുകളിൽ, രോഗികളെ അഡ്മിറ്റു ചെയ്തിരിയ്ക്കുന്ന വാർഡുകളിൽ തദ്ദേശീയർ അപകടകരമായ ജോലികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ പല മലയാളി സുഹൃത്തുക്കളും ഈ അപകടകരമായ ജോലികൾ ഏറ്റെടുക്കാൻ നിർബന്ധിതരാകുന്നുണ്ടെന്നാണ് കിട്ടിയിരിയ്ക്കുന്ന വിവരം .

ഇതിനുപുറമേ കോവിഡ് – 19 നെ പ്രതിരോധിക്കുവാൻ ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ അഭാവം നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന മലയാളികളുടെ മാനസികപിരിമുറുക്കം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ചെകുത്താനും കടലിനും നടുവിലെന്നതാണ് പല മലയാളികളുടെയും അവസ്ഥ. ഈയൊരു സാഹചര്യത്തിൽ നമ്മൾ പരസ്പരം ആശ്വസിപ്പിക്കുകയും മാനസിക പിന്തുണ നൽകുകയും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു സമൂഹമെന്ന നിലയിൽ ഒരുമയും കൂട്ടായ്മയും കാണിക്കേണ്ട സമയമാണിത്. ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞതുപോലെ സാമൂഹിക അകലം പാലിക്കുമ്പോൾ തന്നെ മാനസികമായി അടുത്തിരിക്കാൻ നമുക്ക് ശ്രമിക്കാം.കോവിഡ് പ്രതിരോധത്തിന്റെ അറിവുകൾ പങ്കു വെച്ചും മാനസിക പിന്തുണ നൽകിയും ഈ വെല്ലുവിളി നമുക്ക് മറികടക്കാൻ സാധിക്കട്ടെ….

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 22,141 ആയി ഉയർന്നു. ഇന്നലെ മാത്രം 2,619 പേർക്ക് രോഗം സ്ഥിരീകരിച്ചു. 180 മരണങ്ങളാണ് ഇന്നലെ ഉണ്ടായത്. ഇതോടെ ആകെ മരണസംഖ്യ 1408 ആയി ഉയർന്നു. 135 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. കൊറോണ വൈറസ് പ്രതിസന്ധി മറികടക്കാൻ സർക്കാർ പല പദ്ധതികളും ആവിഷ്കരിക്കുന്നു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷുകാരെ രക്ഷപ്പെടുത്തുന്നതിനായി 75 മില്യൺ പൗണ്ടിന്റെ എയർലിഫ്റ്റ് ഓപ്പറേഷൻ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. ഇപ്പോൾ വിമാന സർവീസുകൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന് ബ്രിട്ടീഷുകാരെ തിരിച്ചെത്തിക്കുന്നതിന് ബ്രിട്ടീഷ് എയർവേയ്‌സ്, വിർജിൻ, ഈസി ജെറ്റ്, ജെറ്റ് 2, ടൈറ്റൻ എന്നിവയുമായി സർക്കാർ ധാരണയിലെത്തിയതായി റാബ് അറിയിച്ചു. യാത്രക്കാരോട് കാത്തുനിൽക്കരുതെന്നും ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ വിമാന സർവീസുകൾ ഇപ്പോൾ നടക്കാത്ത സാഹചര്യത്തിൽ യുകെ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാൻ സർക്കാർ പ്രത്യേക ചാർട്ടർ വിമാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകും. എയർലിഫ്റ്റിന് നൂറുകണക്കിന് വിമാനങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നിരവധി ആളുകൾക്ക് ഇത് ആശ്വാസം പകരുന്ന വാർത്തയാണ്.

അതുപോലെ തന്നെ യുകെയിൽ യൂണിവേഴ്സിറ്റി പ്രവേശനത്തിന് അടിയന്തിര നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കൂടുതൽ സ്ഥിരത സൃഷ്ടിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധി കുറയ്ക്കുന്നതിനുമായി ഇംഗ്ലണ്ടിലെ സർവ്വകലാശാലകളിൽ ഓരോരുത്തരും എത്ര വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നു എന്നതിന് നിശ്ചിത പരിധി ഏർപ്പെടുത്തും. ചില യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾ കുറയുമെന്ന സാഹചര്യത്തിലാണ് നിശ്ചിത പരിധി ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിനോടനുബന്ധിച്ചുള്ള നടപടികൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് യുകെ സർവകലാശാലകൾ അറിയിച്ചു. സർവ്വകലാശാലകൾക്ക് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ആവശ്യമാണെന്ന് യൂണിവേഴ്സിറ്റി ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് അലിസ്റ്റർ ജാർവിസ് പറഞ്ഞു. എന്നാൽ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കുന്നത് പോലുള്ള നടപടിക്ക് കൂടുതൽ വിശദമായ ആലോചനകൾ ആവശ്യമാണെന്നും ഇതുവരെ യുകെ സർവകലാശാലകൾ ഇത് അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ രോഗം ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 37814 ആയി. മരണസംഖ്യ ദിനംപ്രതി ഉയരുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തോടടുക്കുന്നു. അമേരിക്കയ്ക്ക് പുറമെ ഇറ്റലിയിലും രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 1200നും മുകളിലെത്തി. സ്പെയിൻ, ജർമ്മനി, ഫ്രാൻസ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുന്നു
സ്വന്തം ലേഖകൻ
‘കോവിഡ് 19 മഹാമാരി പടർന്നുപിടിക്കാൻ തുടങ്ങിയതിനുശേഷം മുൻനിര ആരോഗ്യ പ്രവർത്തകരായ ഡോക്ടർമാർ നഴ്സ്മാർ തുടങ്ങിയവർക്ക് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതുമൂലം രോഗം പിടിപെടുന്നത് നിത്യസംഭവമായിരിക്കുകയാണ്, എന്നാൽ ഈ പ്രശ്നങ്ങൾക്ക് ഇടയിലും ആശുപത്രികളിൽ അതിക്രമിച്ചുകയറി അത്യാവശ്യ വസ്തുക്കൾ മോഷ്ടിക്കുന്നത് ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.’ ഡോക്ടർ ജോൺ റൈറ്റ് ബ്രാഡ്ഫോർഡ് റോയൽ ഇൻഫിർമറിയിലെ അനുഭവങ്ങൾ വിവരിക്കുന്നു.
യുകെയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷവും ആശുപത്രികളിൽ രോഗം പടർന്നു പിടിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുത്തിരുന്നു. 26 ഏക്കറിൽ പരന്നുകിടക്കുന്ന 18 കവാടങ്ങൾ ഉള്ള ആശുപത്രിക്ക് ഒരൊറ്റ കവാടം ആക്കി മാറ്റി. ഉള്ളിൽ കടക്കണമെങ്കിൽ സ്റ്റാഫ് ആണെങ്കിലും രോഗി ആണെങ്കിലും സന്ദർശകർ ആണെങ്കിലും പാസ് നിർബന്ധമാക്കി, എങ്കിൽപോലും മോഷണങ്ങൾ തുടരുന്നുണ്ട്.

ഒരു വ്യക്തി ഡോക്ടർമാർ അണിയുന്ന സ്യൂട്ടും സ്റ്റെതസ്കോപ്പും ഉൾപ്പെടെയുള്ള വേഷവിധാനങ്ങളോടെയാണ് ഉള്ളിൽ കടന്ന് അത്യാവശ്യ വസ്തുക്കൾ മോഷ്ടിച്ചു കൊണ്ടു പോയത്. സർജിക്കൽ ഗൗണുകൾ, മാസ്ക്കുകൾ, സുരക്ഷാ ഉപകരണങ്ങൾ, സാനിടൈസറുകൾ, മരുന്നുകൾ എന്നിവയാണ് മോഷണം പോയത്. ഡ്രഗ് അഡിക്റ്റയിട്ടുള്ള വ്യക്തികൾക്ക് പുറത്തുനിന്ന് ഇപ്പോൾ മരുന്നുകൾ ലഭിക്കാത്തത് മോഷണങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഇറ്റലിയിൽ നിന്നും ലഭിച്ച പാഠങ്ങൾ ബ്രാഡ്‌ഫോർഡിൽ ഇദ്ദേഹം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ തന്നെ ചികിത്സിക്കുന്ന ഡോക്ടർമാരിൽ പലർക്കും ദേഹാസ്വാസ്ഥ്യം നേരിടുന്നത് കൊണ്ട് പലരും സ്വയം നിരീക്ഷണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അത്യാവശ്യത്തിനുള്ള ഉപകരണങ്ങൾക്ക് ക്ഷാമം നേരിടുന്ന ഈ ഘട്ടത്തിൽ ഇനിയും മുൻനിരയിലുള്ള സീനിയർ ഡോക്ടർമാർക്ക് രോഗം പിടിപെടുകയാണെങ്കിൽ രാജ്യം കനത്ത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങും. ഉപകരണങ്ങൾക്ക് ക്ഷാമം നേരിടുന്നതുകൊണ്ട് അവ എങ്ങനെ പുനരുപയോഗിക്കാമെന്ന് ഡോക്ടർമാർ പരീക്ഷണം നടത്തുന്നുണ്ട്. ചിലർ ത്രീഡി പ്രിന്റർ ഉപയോഗിക്കുമ്പോൾ ചിലർ കിട്ടാവുന്നിടത്തുനിന്ന് എല്ലാം സാധനങ്ങൾ ശേഖരിക്കുന്നു. മാസ്കുകൾ ആൽക്കഹോളിൽ ഇട്ട് അണുവിമുക്തമാക്കാനുള്ള ശ്രമങ്ങൾ ഡോക്ടർ വിറ്റാക്കർ നടത്തിയിരുന്നു, അത് ഏകദേശം വിജയമാണ്. ആവശ്യങ്ങൾ പറയുമ്പോൾ സഹായിക്കാൻ സന്നദ്ധരായ ഒരുകൂട്ടം ജനങ്ങൾ ഉള്ളതാണ് തങ്ങൾക്ക് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണ വൈറസ് ഭേദമാകും എന്ന തെറ്റിദ്ധാരണയിൽ ഇറാനിൽ ഉടനീളം വിഷാംശമുള്ള മെഥനോൾ കഴിച്ച് ഏകദേശം മുന്നൂറോളം പേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഹെൽത്ത് മിനിസ്ട്രിയിൽ പ്രവർത്തിക്കുന്ന ഒരു ഇറാനിയൻ ഡോക്ടർ പ്രശ്നം ഇതിലും ഗുരുതരമാണെന്നും, 480 പേരോടും ജനങ്ങൾ മരിച്ചെന്നും ഏകദേശം 2850 പേരാണ് രോഗബാധിതരായി റിപ്പോർട്ട് ചെയ്തത് എന്നും പറഞ്ഞു.

കൊറോണ വൈറസ് ഭേദമാകും എന്ന വ്യാജ വാർത്തകൾ ഇറാനിലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഓസ്ലോയിലെ ക്ലിനിക്കൽ ടോക്സിക്കോളജിസ്റ്റായ ഡോക്ടർ ഹോവാദ ഈ പ്രശ്നം റിപ്പോർട്ട് ചെയ്തതിനേക്കാൾ ഗുരുതരമാണെന്ന് താൻ ഭയക്കുന്നു എന്നും കൂട്ടിച്ചേർത്തു.
പല ഏകാധിപത്യ രാജ്യങ്ങളിലും കൊറോണ വൈറസ് വ്യാപനത്തോട് അനുബന്ധിച്ചുള്ള ശരിയായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ല. കൊറോണാ വൈറസിൻെറ പ്രഭവ സ്ഥലമായ ചൈനയിലെ വുഹാനിൽ മാത്രം 3300 പേരല്ല മറിച്ചു 42,000 പേർ മരിച്ചു എന്ന വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു. ഇങ്ങനെയുള്ള പല രാജ്യങ്ങളിലും കൊറോണ ബാധിച്ചാണ് മരണം എന്ന് പോലും ഉറപ്പിക്കാതെ നിരവധി പേർ മരിച്ചിട്ടുണ്ട് എന്ന് സംശയിക്കപ്പെടുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലോകരാജ്യങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കൊറോണ വൈറസ് എന്ന മഹാമാരി. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുമാറ് കൊറോണ ബാധ മൂലം നിരവധി മരണങ്ങൾ ഉണ്ടാകുന്നു. കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ പ്രവാസികളായ മലയാളി നേഴ്‌സുമാർ വല്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്. ഒരുപാടു തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയായികൂടി പ്രചരിക്കുമ്പോൾ തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന നേഴ്‌സുമാർ. ഇന്ന് വരെ കേൾക്കാത്ത ഒരു രോഗത്തെ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
പേഴ്‌സണൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങൾ ആണ് ഇന്ന് യുകെയിലെ നേഴ്‌സുമാരുടെ ചർച്ചാവിഷയവും അവരുടെ ഉൽകണ്ഠയും. എന്നാൽ ഈ വിഷയത്തിൽ ലണ്ടണിലെ പ്രസിദ്ധമായ കിങ്സ് കോളേജിലെ മേട്രൺ ആയി ജോലി ചെയ്‌തിട്ടുള്ളതും ഇപ്പോൾ യുകെയിലെ ആദ്യ അമേരിക്കൻ ആശുപത്രിയായ ക്ലീവ്ലൻഡ് ലെ നഴ്‌സ് മാനേജർ (American Designation) ആയി ജോലിയിൽ പ്രവേശിച്ച ഉരുളികുന്നം സ്വദേശിനിയായ മിനിജ ജോസഫ് നിങ്ങളുടെ സംശയത്തിന് ഉത്തരം നൽകുന്നു. അടുത്തവർഷത്തോടെയാണ് അമേരിക്കൻ ഹോസ്‌പിറ്റൽ ലണ്ടനിലെ വിക്ടോറിയ സ്റ്റേഷന് സമീപം ഉത്ഘാടനം ചെയ്യപ്പെടുന്നത്. നഴ്‌സ്‌മാരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ ശ്രമിക്കുന്നതോടൊപ്പം, ബ്രിട്ടനിലെ സാഹചര്യങ്ങളും വിലയിരുത്തുകയാണ് മിനിജാ ജോസഫ്.
പി പി ഇ അഥവാ പഴ്സനേൽ പ്രൊട്ടക്ഷൻ കിറ്റ് ആരാണ് തീരുമാനിക്കുന്നത് ?
ഒരു പകർച്ചവ്യാധി ഉണ്ടാകുമ്പോൾ അതാത് രാജ്യങ്ങൾ വേൾഡ് ഹെൽത്ത് ഓർഗനൈസേഷനെ ( WHO) അറിയിക്കാൻ കടപ്പെട്ടിരിക്കുന്നു. പിന്നീട് ഇതിന് വേണ്ട പ്രൊട്ടക്റ്റീവ് ഉപകാരണങ്ങളെക്കുറിച്ചു വേണ്ട ഗൈഡ് ലൈൻ WHO പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത്. ഇത്തരം നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ രാജ്യത്തേയും ഹെൽത്ത് മിനിസ്ട്രി അവർക്ക് വേണ്ടവിധത്തിൽ ഡിസൈൻ ചെയ്യുകയാണ്.
പി പി ഇ അഥവാ പഴ്സനേൽ പ്രൊട്ടക്ഷൻ കിറ്റ് ആരൊക്കെ ധരിക്കണമെന്ന സംശയം ജോലി ചെയ്യുന്ന നഴ്‌സ്‌മാരിൽ ഉണ്ടാകുക സാധാരണമാണ്. ഇതു എല്ലാവരും എപ്പോഴും ധരിക്കേണ്ട ഒന്നല്ല എന്ന് മിനിജാ പറയുന്നു. ഇത് ഡോക്ടർമാർക്കും നഴ്സുമാർക്കും മാത്രം അവകാശപ്പെട്ടതല്ല, മറിച്ച് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഇത് ധരിക്കാവുന്നതാണ്. കൈകാര്യം ചെയ്യുന്ന മേഖലകളിലെ റിസ്ക് അനുസരിച്ചാണ് ഓരോരുത്തരും ഈ കിറ്റ് ധരിക്കേണ്ടത്. പി പി ഇ എന്നത് പലതരം സംരക്ഷണ കവചങ്ങളെ ഉൾക്കൊള്ളിക്കുന്ന ഒരു പൊതുവായ പദമാണ്. ഇതിൽ കണ്ണുകൾക്ക് സംരക്ഷണം നൽകുന്നത്, മാസ്ക്കുകൾ, ഏപ്രണുകൾ, ഗ്ലൗസുകൾ എന്നിവ ഉൾപ്പെടുന്നു. ഇവ നാലും എപ്പോഴും ഉപയോഗിക്കണമെന്നില്ല. മറിച്ച് ബന്ധപ്പെടുന്ന രോഗിയുടെയും, സാഹചര്യങ്ങളുടെയും റിസ്ക്കുകൾ അനുസരിച്ചാണ് ഓരോന്നും ഉപയോഗിക്കേണ്ടത്.
ഇവയുടെ ഉപയോഗം പ്രത്യേക നിർദ്ദേശാനുസരണം പാലിച്ചു മാത്രമേ നടത്താവൂ എന്ന് മിനിജാ ഓർമിപ്പിക്കുന്നു. കോവിഡ് സ്ഥിരീകരിച്ച രോഗികളെയും, സംശയിക്കുന്ന രോഗികളെയും കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം കിറ്റും, പ്രത്യേക പ്രോസിജറുകൾ നടത്തുമ്പോൾ വേറെ കിറ്റുമാണ് ഉപയോഗിക്കേണ്ടത്. ഉദാഹരണത്തിനു എയ്റോസോൾ ജനറേറ്റിംഗ് പ്രൊസിജറുകൾക്കിടയിൽ ചെറിയ കണികകൾ അന്തരീക്ഷത്തിൽ നിലനിൽക്കാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യത്തിൽ പ്രത്യേക പ്രൊട്ടക്ഷൻ കിറ്റുകൾ ഉപയോഗിക്കേണ്ടതാണ്. ഇതിൽ എഫ് എഫ് പി 3 മാസ്ക്, ലോങ്ങ് സ്ലീവ് വാട്ടർ റിപ്പല്ലന്റ് ഗൗൺ, ഡിസ്പോസബിൾ ഗോഗിൾ അല്ലെങ്കിൽ ഫുൾ ഫേസ് പ്രൊട്ടക്ഷൻ വൈസർ മാസ്ക്, ഗ്ലൗസ് എന്നിവ ഉൾപ്പെടുന്നു. ഈ പ്രൊസിജറുകളിൽ രോഗിയെ ഇൻക്യൂബേറ്റ് ചെയ്യുക, ട്രക്കിയോസ്റ്റമി, ചെസ്റ്റ് തെറാപ്പി എന്നിവയെല്ലാം ഉൾപ്പെടുന്നു.
പി പി ഇ കിറ്റുകൾ ആവശ്യത്തിനു ലഭ്യമല്ല എന്ന വാർത്തകൾ പല നേഴ്സുകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു?
ഇത്തരം വാർത്തകൾ ബ്രിട്ടണിലെ എല്ലാ ആശുപത്രിയിലേയും സാഹചര്യങ്ങൾ അല്ല, എന്നാൽ പ്രൊട്ടക്ഷൻ കിറ്റുകളുടെ അഭാവം ചിലയിടത്തെങ്കിലും നിലനിൽക്കുന്നുണ്ട്. പലപ്പോഴും ഈ രോഗബാധയുടെ ആദ്യഘട്ടത്തിൽ, എങ്ങനെ പ്രതിരോധിക്കണം എന്നറിയാത്ത സാഹചര്യത്തിൽ കിറ്റുകൾ പലപ്പോഴും അനാവശ്യമായി ഉപയോഗിച്ച് തീർന്ന സാഹചര്യമാണ് ഉള്ളത്. ഒരു ആശുപത്രിയിൽ ഇത്തരം കിറ്റുകൾ സൂക്ഷിക്കുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. ഒരു കാലയളവിൽ ( Eg. PPE usage during a month, or a week ) ഉപയോഗിക്കുന്ന എണ്ണം, സ്റ്റോറേജ്, ഉപകരണങ്ങളുടെ കാലാവധി എന്നിവ നോക്കിയാണ് സ്റ്റോക്ക് കണക്കാക്കുന്നത്. ഇത്തരം പെട്ടെന്നുള്ള പകർച്ചവ്യാധികളുടെ പൊട്ടിപുറപ്പെടൽ നേരിടാൻ സാധാരണ ഒരു ഹെൽത്ത് സിസ്റ്റവും പര്യപ്തമല്ല എന്ന് മനസിലാക്കുക മിനിജാ ഓർമിപ്പിക്കുന്നു.
ആവശ്യത്തിന് പ്രൊട്ടക്ഷൻ കിറ്റുകൾ ഇല്ല എന്ന കാരണത്താൽ രോഗിക്ക് ചികിത്സ നിഷേധിക്കാമോ?
ഇത് വളരെ സങ്കീർണമായ ഒരു ചോദ്യമാണ് എന്ന് മിനിജാ പറയുന്നു. സ്വന്തം ജീവന്റെ രക്ഷയ്ക്ക് ആവശ്യമായ സംരക്ഷണം ലഭ്യമാകാത്ത സാഹചര്യങ്ങളിൽ, ആരോഗ്യ പ്രവർത്തകർക്ക് ചികിത്സ നിഷേധിക്കുന്നതാണ്. എന്നാൽ അത്തരം സാഹചര്യങ്ങളിൽ വ്യക്തമായ തെളിവുകൾ ഉണ്ടായിരിക്കേണ്ടതാണ്.
എന്തൊക്കെയാണ് ചികിത്സ നിഷേധിക്കുന്നതിന് മുൻപ് നഴ്സുമാർ ചെയ്യണ്ട കാര്യങ്ങൾ?
ആദ്യമായി തന്നെ ലൈൻ മാനേജരെ അറിയിക്കേണ്ടതാണ്. ഇനി വേണ്ട ഉപകരണങ്ങൾ മറ്റു വാർഡുകളിൽ ലഭ്യമാണോ എന്ന കാര്യം പരിശോധിക്കുകയും, ശ്രമിക്കുകയും ചെയ്യേണ്ടതാണ്. ഇതെല്ലാം ചെയ്‌ത ശേഷവും കിട്ടുന്നില്ല എങ്കിൽ മാനേജരെ വിവരം ധരിപ്പിക്കുകയും ചെയ്യേണ്ടതാണ്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ഇൻസിഡെന്റ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഏത് പി പി ഇ ആണ് ഇല്ലാത്തതെന്നും ഏതാണ് വേണ്ടിയിരുന്നത് എന്നും രേഖപ്പെടുത്തേണ്ടതാണ്. പ്രസ്തുത റിപ്പോർട്ടിൽ ഏത് തരത്തിലുള്ള ചികിത്സക്കാണ് പി പി ഇ ഇല്ലാത്തതെന്നും, പ്രസ്‌തുത പി പി ഇ ഇല്ലെങ്കിൽ ചികിത്സ നഴ്‌സിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നും രേഖപ്പെടുത്തേണ്ടതാണ്.
ഹോസ്‌പിറ്റൽ മാനേജ്‌മന്റ് ആദ്യം അന്വേഷണം നടത്തുകയും, അന്വേഷണത്തില്‍ നമ്മുടെ ഭാഗത്ത് വീഴ്ച കണ്ടെത്തുകയും ചെയ്‌താല്‍ നടപടിക്ക് നാം വിധേയമാകും എന്ന് തിരിച്ചറിയുക. നമ്മുടെ ഇന്‍സിഡന്‍സ് റിപ്പോർട്ട് പിന്നീട് NMC ഇതുമായി തെളിവ് ശേഖരിക്കുമ്പോൾ എടുത്ത തീരുമാനം സാധൂകരിക്കാൻ വിധമാകണം. അതിന് സാധിച്ചില്ലെങ്കിൽ പിൻ നമ്പർ നഷ്ടപ്പെടുവാൻ വരെ സാധ്യത കൂടുതൽ ആണ് എന്ന് തിരിച്ചറിയുക. ഒരിക്കലും സ്വയം തീരുമാനങ്ങൾ എടുക്കാതെ മേലധികാരികളുമായി സംസാരിച്ചശേഷം തീരുമാനങ്ങൾ എടുക്കുക.
current NHS recommendation for Confirmed and suspected case.
Gloves
Fluid repellent surgical Mask
Apron
Eye protection-
Eye protection- if there is any risk
Aerosol Generating procedures
FFP3 mask
Gloves
Long sleeve fluid repellent gown
Disposable Goggles or full face shield

[ot-video][/ot-video]
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിൽ കോവിഡ് 19 രോഗം അതിവേഗം വ്യാപിക്കുന്നു. രോഗം ബാധിച്ച് ഇന്നലെ മരിച്ചവർ 209 പേരാണ്. ഇതോടെ മരണസംഖ്യ 1228 ആയി ഉയർന്നു. 2433 കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ രോഗബാധിതരുടെ എണ്ണം 19522 ആയി. രോഗബാധിതരുടെ എണ്ണം 20000ത്തോട് അടുക്കുമ്പോഴും രോഗത്തെ പിടിച്ചുനിർത്താൻ കഴിയാത്തത് കനത്ത ആശങ്ക സൃഷ്ടിക്കുന്നു. ഈ രോഗപ്രതിസന്ധി ബ്രിട്ടനിലെ എല്ലാ മേഖലകളെയും ബാധിച്ചിരിക്കുന്നു. യുകെയിലെ ഹൗസിംഗ് മാർക്കറ്റും ഇപ്പോൾ കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന ഈ ഘട്ടത്തിൽ വീട് വാങ്ങുകയോ വിൽക്കുകയോ വീട് മാറുകയോ ചെയ്യരുതെന്ന് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. ബാങ്കുകളും ബുദ്ധിമുട്ട് നേരിടുന്ന ഈ കാലത്ത് പണമിടപാടുകൾക്കും തടസ്സം നേരിട്ടേക്കാം. മോർട്ട്ഗേജിന് ശ്രമിക്കുകയാണെങ്കിൽ ഈ അവസ്ഥയിൽ കാലതാമസം ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

കൊറോണ വൈറസ് വ്യാപനത്തെതുടർന്ന് വീട് വാങ്ങുന്നതിൽ വൻ ഇടിവുണ്ടായതായി ഓൺലൈൻ എസ്റ്റേറ്റ് ഏജൻസി റൈറ്റ്മോവ് സ്ഥിരീകരിച്ചു. അതിനാൽ അടുത്ത നാല് മാസത്തേക്ക് ഇൻവോയ്സുകൾക്ക് 75 ശതമാനം കിഴിവ് കമ്പനി പ്രഖ്യാപിച്ചു. ഭൂഉടമകൾക്കും വാടകക്കാർക്കും സർക്കാർ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂഉടമകൾക്ക് ലോൺ അടയ്ക്കാനുള്ള സമയം മൂന്ന് മാസം നീട്ടിയിട്ടുണ്ട്. ഒപ്പം വാടകക്കാരെ ഇപ്പോൾ ഇറക്കിവിടരുതെന്ന നിർദേശവും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. കൊറോണ വൈറസ് ലോക്ക്ഡൗണിനിടയിൽ ആസ്തി വിലകളെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം നിരവധി അസറ്റ് മാനേജർമാർ അവരുടെ ഓപ്പൺ-എൻഡ് പ്രോപ്പർട്ടി ഫണ്ടുകളിലെ വ്യാപാരം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. അതിനാൽ വീട് വാങ്ങുന്നതും വിൽക്കുന്നതും വാടകയ്ക്ക് വീടെടുത്തത് മാറുന്നതുമായ കാര്യങ്ങൾ തത്കാലത്തേക്ക് നിർത്തിവയ്ക്കുന്നതാണ് ഉചിതം. ഇപ്പോൾ കഴിയുന്നിടത്തുതന്നെ തുടരാൻ സർക്കാർ ആവശ്യപ്പെട്ടു.

ആഗോളതലത്തിൽ മരണസംഖ്യ 34000ത്തോടടുക്കുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴു ലക്ഷം കടന്നു. ഇറ്റലിയിൽ മരണസംഖ്യ പതിനായിരം പിന്നിട്ടപ്പോൾ സ്പെയിനിൽ അത് ഏഴായിരത്തിലേക്കെത്തുന്നു. അമേരിക്കയിൽ ഇന്നലെ മാത്രം 18000 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ലോകരാജ്യങ്ങളുടെ മേൽ ഇടിത്തീയായി പെയ്തിറങ്ങുന്ന രോഗത്തെ തടയാൻ കഴിയാത്തത്, ലോകജനതയുടെ നിലനില്പിനുതന്നെ കനത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലോക് ഡൗണിന്റെ ദൈർഘ്യം നിശ്ചയിച്ചിട്ടില്ല എന്നും അത് ജനങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്നും കാബിനറ്റ് ഓഫീസ് മന്ത്രിയായ മൈക്കിൾ ഗോവ്. ഞായറാഴ്ച സോഫി റിഡ്‌ജുമായി സംവാദം നടത്തിയ ക്യാബിനറ്റ് ഓഫീസ് മന്ത്രി ലോക്ക് ഡൗൺ സമയപരിധി പറയുവാൻ വിസമ്മതിച്ചു. എന്നാൽ ആളുകൾ മാർഗ നിർദേശങ്ങൾ പാലിച്ച് പൂർണമായി സർക്കാർ നിയന്ത്രണങ്ങളുമായി സഹകരിച്ചാൽ കാലയളവ് ഒരുപരിധിവരെ കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ ശക്തമായ നിയമങ്ങൾ സർക്കാർ നടപ്പാക്കുമെന്നു ഗോവ് പറഞ്ഞു. ഇതേസമയം മുൻ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായ മാർക്ക് വാൾപോർട്ട് സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് സോഫി റിഡ്ജിനോട് പറഞ്ഞത്.ആളുകൾ പരസ്പരം അകലം പാലിക്കുക, അതായത് വീട്ടിൽ സമയം ചിലവഴിക്കുക എന്ന ഉപദേശം വളരെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുറയ്ക്കേണ്ടതുണ്ട് അതിനായുള്ള ഏക മാർഗം എന്ന് പറയുന്നത് സാമൂഹ്യ അകലം പാലിക്കുക എന്നുള്ളത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇമ്പീരിയൽ കോളജ് ലണ്ടനിലെ ഡിസീസ് എക്സ്‌പേർട്ട് പ്രൊഫസറായ നീൽ ഫെർഗുസൺ കൊറോണ വൈറസ് നിയന്ത്രിക്കാൻ ജനങ്ങൾ ജൂൺ വരെയെങ്കിലും തങ്ങളുടെ ഭവനങ്ങളിൽ കഴിയണം എന്ന് പറയുകയുണ്ടായി. ലോക് ഡൗൺ അവസാനിച്ചു കഴിഞ്ഞാലും ജനങ്ങൾ ഒരു പരിധിവരെ സാമൂഹിക അകലം പാലിക്കുക അതായിരിക്കും നല്ലത് എന്ന് ഒരു പ്രമുഖ സാമൂഹ്യ ഉപദേഷ്ടാവ് പറഞ്ഞു. ഇതിനർത്ഥം ബ്രിട്ടണിലെ മുഴുവൻ ജനങ്ങളും ഏകദേശം മൂന്ന് മാസത്തോളം വീടുകളിൽ കഴിയേണ്ടിവരും എന്നാണ്.

ലോക ഡൗണിന് ശേഷം സ്കൂളുകളും സർവ്വകലാശാലകളും ശരത് കാലം വരെ അടച്ചിടുന്നതും ആളുകൾ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്നതും സുരക്ഷാ നടപടികളിൽ ഉൾപ്പെടുമെന്ന് പ്രൊഫസർ ഫെർഗുസൺ പറഞ്ഞു. “തീർച്ചയായും എല്ലാവരും ചൈനയേയും കൊറിയേയും നോക്കുന്നു. വൈറസ് ബാധ പടരുന്നത് ചൈനയിൽ, പ്രത്യേകിച്ച് വൂഹാനിൽ വളരെ പെട്ടെന്നായിരുന്നു. എന്നാൽ അവർ തളരാതെ ഒറ്റക്കെട്ടായി അണിനിരന്നു” എന്ന് മുൻ ചീഫ് ശാസ്ത്ര ഉപദേഷ്ടാവായ സർ മാർക്ക് വാൾപോർട്ട് പറഞ്ഞു.
അതേസമയം ലോക് ഡൗണിന്റെ ഈ പശ്ചാത്തലത്തിൽ സർക്കാർ ശുഭാപ്തി വിശ്വാസത്തിലാണ്. കഴിഞ്ഞ ആഴ്ചയിൽ ഉള്ള ബോറിസ് ജോൺസന്റെ രാജ്യത്തോടുള്ള അഭിസംബോധനയിലും നമുക്ക് ഈ ശുഭാപ്തി വിശ്വാസം തന്നെയാണ് കാണാൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ വരികളിലൊക്കെയും മൂന്നുമാസത്തിനുള്ളിൽ രോഗം പടരുന്നത് കുറയ്ക്കാനാകുമെന്ന വിശ്വാസം നമ്മുക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നതാണ്.