ന്യൂസ് ബ്യൂറോ. തിരുവനംന്തപുരം
സ്പ്രിംഗ്ലര്‍ അഴിമതിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ച് മുന്‍ മന്ത്രി എന്‍. കെ പ്രേമചന്ദ്രന്റെ പത്രക്കുറിപ്പ്.
ബോധപൂര്‍വ്വമായി സര്‍ക്കാര്‍ ഫയലുകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നുവെന്നാണാക്ഷേപം. വന്‍തോതിലുള്ള കൃത്രിമം സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച്‌കൊണ്ട് ഇതിനോടകം നടന്നിരിക്കുകയാണ്. IT സെക്രട്ടറിയുടെ വിശദീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയം എന്താണ്? മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ചോദിക്കുന്നു?
അഴിമതിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് ഭരണ രാഷ്ട്രീയ നേതൃത്വത്തെ കൊടിയ അഴിമതിയില്‍ നിന്ന് ഒഴിവാക്കുക എന്ന തന്ത്രപരമായ സമീപനമാണ് സെക്രട്ടറിയുടെ ചാനല്‍ ഇന്റര്‍വ്യൂവില്‍ കാണുവാന്‍ സാധിച്ചത്. IT സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളായി മാറ്റി അതിനെ പരിഹരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്ന ഗവണ്‍മെന്റിന്റെ ഉറപ്പും. സെക്രട്ടറിയെ ബലിയാടാക്കി രക്ഷപെടാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണിത് എന്ന് മനസ്സിലാക്കാന്‍ കഴിയാത്തവര്‍ കേരളത്തിലില്ലെന്ന് അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.
സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ സ്വകാര്യ കമ്പനിയുടെ രേഖകളും അതില്‍ അവര്‍ ഒപ്പുവെച്ച രേഖകളുമല്ലാതെ സര്‍ക്കാരിന്റെ മുദ്രവെച്ച ഒരു രേഖയും നാളിതുവരെ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലന്ന് മുന്‍ മന്ത്രി പറയുന്നു. അഞ്ചു വര്‍ഷം ഒരു മന്ത്രിയും അതിലുപരി ഒരു ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച വ്യക്തിയാണ് ഞാന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു മൊട്ടുസൂചി ആവശ്യമെങ്കില്‍ ഓഫീസില്‍ നിന്ന് പ്രൈവറ്റ് സെക്രട്ടറിയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ സ്റ്റേഷനറി ഡിപ്പാര്‍ട്ട്‌മെന്റിനു കിട്ടണം. ഡെലിവറി കഴിഞ്ഞാല്‍ ഡെലിവറി നോട്ടും ഇന്‍വോയ്‌സും മുഖ്യമന്ത്രിയുടെ ഓഫീസില്‍ തിരിച്ചെത്തണം. ഇതാണ് പ്രോട്ടോകോള്‍. ഇത്രയും ജനാതിപത്യ മര്യാദകള്‍ നിലനില്ക്കുന്ന ഈ രാജ്യത്ത് നാല് വകുപ്പുകള്‍ ഉള്‍പ്പെടുന്ന സുപ്രധാനമായ വിഷയവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ വിദേശ കമ്പനിയുമായി ഒരു വലിയ കരാര്‍ ഒപ്പ് വെയ്ക്കുമ്പോള്‍ ആ നാല് വകുപ്പ് സെക്രട്ടറിമാരോ വകുപ്പ് തലവന്മാരായ മന്ത്രിമാരോ ഈ കരാര്‍ അറിഞ്ഞില്ല എന്നു പറഞ്ഞാല്‍, രാഷ്ട്രീയ സമ്മര്‍ദ്ദനത്തോടെ കേരളത്തിനെ ഒറ്റിക്കൊടുക്കാന്‍ IT സെക്രട്ടറി ശ്രമിക്കുന്നു എന്ന് തന്നെ പറയേണ്ടി വരും.
ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു വ്യക്തതയും ഇതുവരെയും വന്നിട്ടില്ല എന്ന് ഞങ്ങളുടെ തിരുവനംന്തപുരം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്റെ പോസ്റ്റിലേയ്ക്ക്.
https://www.facebook.com/nkpremachandran/videos/688962075174055/
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് ഇന്നലെ ജീവൻ നഷ്ടപ്പെട്ടത് 847 പേർക്ക്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 14,576ലേക്ക് ഉയർന്നു. അമ്പതിലേറെ എൻ എച്ച് എസ് ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടപെട്ടിട്ടുണ്ട്. കെയർ ഹോമിൽ മരിച്ച നൂറുകണക്കിന് ആളുകളെ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇന്നലെ പുതുതായി രോഗം സ്ഥിരീകരികരിച്ചത് 5599 പേർക്കാണ്. കഴിഞ്ഞ രണ്ട് ദിവസത്തേക്കാൾ ഉയർന്ന നിരക്കാണിത്. രാജ്യത്തെ രോഗികളുടെ എണ്ണം ആകെ 108,692 ആയി മാറി. അമേരിക്കയുടെയും ഇറ്റലിയുടെയും പാതയിലേക്കാണോ രാജ്യം നീങ്ങുന്നതെന്ന ആശങ്കയും ഏവരുടെയും മനസ്സിൽ ഉയർന്നുകഴിഞ്ഞു. അതേസമയം കൊറോണ വൈറസ് പരിശോധന കൂടുതൽ പബ്ലിക് സർവീസ് സ്റ്റാഫുകളിലേക്ക് എത്തിക്കുമെന്ന് ആരോഗ്യസെക്രട്ടറി പറഞ്ഞു. പോലീസ്, ഫയർഫോഴ്‌സ് , ജയിൽ സ്റ്റാഫ് തുടങ്ങിയ പൊതുസേവനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കൊറോണ വൈറസ് പരിശോധന നടത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. പരിശോധന ശേഷി ഉയരുകയാണെങ്കിലും പ്രതീക്ഷിച്ചത്ര എൻഎച്ച്എസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി മുന്നോട്ട് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബറോടെ കുറഞ്ഞത് ഒരു ദശലക്ഷം ഡോസ് കൊറോണ വൈറസ് വാക്സിൻ ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ വാക്സിൻ എപ്പോൾ നിർമ്മിക്കാൻ സാധിക്കുമെന്നതിനെക്കുറിച്ച് ഒരുറപ്പും നൽകാനാവില്ലെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. ഏപ്രിൽ അവസാനത്തോടെ ഒരു ദിവസം ഒരു ലക്ഷം ടെസ്റ്റുകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രോഗലക്ഷണങ്ങളുള്ള ആർക്കും താരതമ്യേന വേഗത്തിൽ പരിശോധന നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഹാൻകോക്ക് പറഞ്ഞു.

അതിനിടെ ശമ്പള സബ്‌സിഡി പദ്ധതി ജൂണിലേക്ക് നീട്ടിയതായി ചാൻസലർ റിഷി സുനക് അറിയിച്ചു. കമ്പനിതൊഴിലാളികൾക്ക് സർക്കാർ വേതന സബ്‌സിഡിക്ക് ജൂൺ മാസത്തിൽ അപേക്ഷിക്കാം. ഒൻപത് ദശലക്ഷത്തിലധികം തൊഴിലാളികളെ സർക്കാരിന്റെ ജോലി നിലനിർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തും. അല്ലെങ്കിൽ സർക്കാർ ശമ്പളത്തോടുകൂടിയ അവധിയിൽ പ്രവേശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി നീട്ടിയില്ലെങ്കിൽ ബിസിനസ്സ് ഗ്രൂപ്പുകൾക്കും സ്വിസ്പോർട്ട് പോലുള്ള സ്ഥാപനങ്ങൾക്കും കൂടുതൽ ജോലികൾ നഷ്ടപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. ആവശ്യമെങ്കിൽ ശമ്പള പദ്ധതി വീണ്ടും നീട്ടുമെന്നും ചാൻസലർ പറഞ്ഞു. കൊറോണ വൈറസ് ജോലി നിലനിർത്തൽ പദ്ധതി പ്രകാരം, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ തൊഴിലാളികളുടെ വേതനത്തിന്റെ 80%, അവർ അവധിയിൽ പ്രവേശിച്ചാൽ സർക്കാർ പരിരക്ഷിക്കും. തൊഴിലുടമകൾ തൊഴിലാളികൾക്ക് ശമ്പളം നൽകുകയും ഏപ്രിൽ അവസാനം എച്ച്എം റവന്യൂ, കസ്റ്റംസ് (എച്ച്എംആർസി) എന്നിവയിൽ നിന്ന് പണം തിരിച്ചുപിടിക്കുകയും ചെയ്യാം. അവർക്ക് തിങ്കളാഴ്ച മുതൽ പദ്ധതിയിൽ ചേരാൻ അപേക്ഷിക്കാം. ജോലികൾ പരിരക്ഷിക്കാനുള്ള സർക്കാരിന്റെ നീക്കമാണ് ഈയൊരു തീരുമാനത്തിൽ എത്തി നിൽക്കുന്നത്.

മഹാമാരിയായി മാറിയ കോവിഡില്‍ ലോകത്ത് മരണം ഒന്നരലക്ഷം കഴിഞ്ഞു. ലോകത്താകമാനമായി ഇരുപത്തിരണ്ട് ലക്ഷത്തി അമ്പതിനായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. അഞ്ചര ലക്ഷത്തിൽ അധികം പേരുടെ രോഗം ഭേദമായി. അമേരിക്കയിലെ മൊത്തം മരണസംഖ്യ 37000 പിന്നിട്ടിട്ടുണ്ട്. എണ്ണായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ഏഴു ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇറ്റലിയിലാകട്ടെ 575 മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 22745 ജീവനുകളാണ് കോവിഡ് അപഹരിച്ചത്. ചൈനയില്‍ 1290 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെയുള്ള കണക്കില്‍ വ്യത്യാസമുണ്ടായിരുന്നെന്നാണ് വിശദീകരണം. രാജ്യത്തെ മൊത്തം മരണസംഖ്യ 4632 ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 351 പേര്‍ക്ക് കൂടി ഇവിടെ പുതുതായി രോഗം ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണയും ലോക് ഡൗണും എങ്ങും അനിശ്ചിതത്വവും അസന്തുഷ്ടിയുമാണ് രാജ്യമെങ്ങും സമ്മാനിച്ചിരിക്കുന്നത്. പല കോണുകളിൽ നിന്നും എന്നാണ് ലോക് ഡൗൺ അവസാനിക്കും എന്ന ചോദ്യം ഉയരുന്നുണ്ട് .ലോക് ഡൗൺ ഒരു മൂന്നാഴ്ച കൂടി നീണ്ടു നിൽക്കുന്ന സാഹചര്യത്തിലാണ് ഗവൺമെന്റ് ജനങ്ങൾ നടപ്പിലാക്കേണ്ട 5 ലക്ഷ്യങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. എല്ലാദിവസവും നടത്തുന്ന പത്രസമ്മേളനത്തിൽ ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് ഇതിനെപ്പറ്റി വിശദമായി പറയുകയുണ്ടായി. ഈ നേട്ടങ്ങൾ കൈവരിക്കുന്നത് രാജ്യത്തിന് പ്രതീക്ഷ നൽകാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
1. എൻഎച്ച്എസിന് കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാനാവും എന്നുള്ള ഉറപ്പാക്കൽ.
2. മരണ നിരക്ക് കുറയുന്ന ഒരു ഘട്ടത്തിൽ എത്തുക.
3. അണുബാധ നിരക്ക് കുറയുന്നു എന്ന് ഉറപ്പാക്കുക.
4. ഭാവിയിൽ ആവശ്യത്തിന് വൈറസ് പരിശോധനകിറ്റുകളും പിപിഇയും ഫേസ് മാസ്കുകളും ലഭ്യമാണെന്ന് ഉറപ്പ് വരുത്തുക.
5. അണുബാധയുടെ രണ്ടാംഘട്ട പകർച്ച ഉണ്ടാകാതെ സൂക്ഷിക്കുക.
എന്നിവയാണ് അദ്ദേഹം പങ്കുവെച്ച ലക്ഷ്യങ്ങളിൽ ചിലത്.

വൈറസിൻെറ രണ്ടാംഘട്ട പകർച്ച പൊതുജനത്തിന്റെ ആരോഗ്യത്തെ മാത്രമല്ല സമ്പദ് വ്യവസ്ഥയേയും മോശമായി ബാധിക്കുമെന്ന് ഫോറിൻ മിനിസ്റ്റർ റാബ് പറഞ്ഞു. നിലവിൽ യുകെയിൽ 13, 729 മരണങ്ങളാണ് കൊറോണ വൈറസ് മൂലം ഉണ്ടായിരിക്കുന്നത്. 3, 27, 608 ആളുകളിൽ നടത്തിയ ടെസ്റ്റിൽ 1, 03, 093 പേർക്ക് ഫലം പോസിറ്റീവ് ആവുകയും ചെയ്ത ഈ സാഹചര്യത്തിലാണ് ഗവൺമെന്റിന്റെ ഈ പുതിയ നടപടി.
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആശുപത്രികളിൽ കുറയുന്നുണ്ടെന്നും പ്രെസ്സ് കോൺഫ്രൻസിൽ അധികൃതർ വ്യക്തമാക്കി. എന്നാലും ചില ആശുപത്രികളുടെയും പ്രാദേശങ്ങളുടെയും കാര്യത്തിൽ ചില മുൻകരുതലുകൾ ആവശ്യമാണെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു . ആദ്യം തന്നെ ജനങ്ങൾ കൊറോണ വൈറസിനെ നേരിടാനുള്ള എൻഎച്ച്എസിന്റെ കഴിവിൽ വിശ്വസിക്കുകയും ആരോഗ്യപ്രവർത്തകരുമായി സഹകരിക്കുകയും ചെയ്യണമെന്ന് മി. റാബ് കൂട്ടിചേർത്തു.

കൊറോണ എന്ന മഹാമാരിയെ തടുക്കാൻ ഏകദേശം മൂന്നുമാസമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തുടക്കത്തിലേ പറഞ്ഞിരുന്നു. പക്ഷെ കൃത്യമായ ഒരു സമയപരിധി നൽകാൻ തനിക്കാവില്ല എന്നാണ് മി.റാബ് തൻെറ പത്രസമ്മേളനത്തിൽ പറഞ്ഞത് . എന്നാൽ ഏതൊരു തുരങ്കത്തിന്റയും അവസാനം വെളിച്ചമുണ്ട് എന്ന് അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്തു.
സ്വന്തം ലേഖകൻ
യു എസ് :- കൊറോണ ബാധയെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കുവാൻ യുഎസ് തീരുമാനിച്ചു. ടെക്സാസ് നഗരം അടുത്ത ആഴ്ചയോടു കൂടി തുറക്കുമെന്ന് ഗവർണ്ണർ ഗ്രെഗ് അബ്ബോട്ട് അറിയിച്ചു. സംസ്ഥാന പാർക്കുകൾ തിങ്കളാഴ്ചയോടെയും, റീട്ടെയിൽ കടകൾ ഏപ്രിൽ 24 വെള്ളിയാഴ്ചയോടെയും തുറന്നു പ്രവർത്തിക്കും. റീട്ടെയിൽ കടകളിൽ ആളുകൾ കൂടി നിൽക്കുവാൻ അനുവദിക്കുകയില്ല. ഹോം ഡെലിവറികൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ഗവർണർ അറിയിച്ചു. ജനങ്ങൾ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കണം. ഇതോടൊപ്പം തന്നെ എല്ലാവരും സമൂഹ്യ അകലം പാലിക്കുകയും വേണമെന്ന് അദ്ദേഹം അറിയിച്ചു. കൊറോണ ബാധമൂലം നീട്ടി വെച്ച സർജറികൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. എന്നാൽ സ്കൂളുകളും യൂണിവേഴ്സിറ്റികളും തുറക്കുവാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല.

29 മില്യൺ ജനങ്ങളാണ് ടെക്സാസ് നഗരത്തിലുള്ളത്. ഇതുവരെ 17000 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ 8 മില്യൺ ജനങ്ങൾ മാത്രമുള്ള ന്യൂയോർക്ക് സിറ്റിയിൽ ഇതുവരെ 120, 000 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയ് ഒന്നോടു കൂടി രാജ്യം മുഴുവനായുള്ള നിയന്ത്രണങ്ങൾ നീക്കും എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതിന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്.

ഘട്ടംഘട്ടമായി മാത്രമേ ടെക്സാസ് നഗരത്തിലെ നിയന്ത്രണങ്ങൾ നീക്കുകയുള്ളൂ എന്ന് ഗവർണർ അറിയിച്ചു. എല്ലാ വ്യാപാരസ്ഥാപനങ്ങളും ഉടൻതന്നെ തുറക്കാൻ സാധിക്കുകയില്ല. എന്നാൽ ന്യൂയോർക്കിൽ ലോക് ഡൗൺ മെയ് 15വരെ നീട്ടിയതായി ഗവർണർ ആൻഡ്രൂ ക്യൂയമോ അറിയിച്ചു. യുഎസിലെ ഓരോ സംസ്ഥാനങ്ങളുടെയും തീരുമാനങ്ങൾ അതാത് ഗവർണർമാർ ആണ് സ്വീകരിക്കുന്നത്.
സ്വന്തം ലേഖകൻ
അനാവശ്യമായ എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഗവൺമെന്റുകളെല്ലാം ഉത്തരവിട്ടിരിക്കുന്ന ഈ സമയത്ത്, ആഭ്യന്തര അന്താരാഷ്ട്ര വിനോദ യാത്രകൾ എന്ന് തുടങ്ങാനാവും എന്ന ചോദ്യം ഉയരുന്നുണ്ട്. പ്രതീക്ഷിക്കാത്ത സമയത്ത് ലോക് ഡൗൺ പിൻവലിക്കാമെന്നും ജനങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്താമെന്നും ടൂറിസം രംഗത്തെ വിദഗ്ധർ പറയുന്നു. ഏപ്രിൽ മെയ് മാസങ്ങളിലെ മുഴുവൻ വിമാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്, മരുന്നുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ തുടങ്ങിയ അത്യാവശ്യ സർവീസുകൾ മാത്രമേ നടക്കുന്നുള്ളൂ. ജൂലൈ പകുതിയോടെ എയർലൈൻ സർവ്വീസുകൾ സാധാരണ നിലയിലാകും എന്ന് പ്രതീക്ഷിക്കുന്നു.

വരാനുള്ള 3 മാസങ്ങളിലെ വിനോദസഞ്ചാരത്തെക്കുറിച്ച് എന്തെങ്കിലും ഉറപ്പിച്ചു പറയുക സാധ്യമല്ലെങ്കിലും, ഈ കാലയളവിനുള്ളിൽ ലോകം മുഴുവൻ വൈറസ് മുക്തമായി സാധാരണനിലയിലേക്ക് മടങ്ങി വരുമെന്നാണ് പ്രതീക്ഷ. ഓരോ രാജ്യങ്ങളും ലോക ഡൗണിന് വ്യത്യസ്തമായ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. പ്രവാസികളുൾപ്പെടെയുള്ള യുകെക്കാർ ലോക്ഡൗൺ പിൻവലിച്ചാൽ ആദ്യം സന്ദർശിക്കുന്നത് രാജ്യത്തിനുള്ളിലെ ടൂറിസ്റ്റ് സ്പോട്ടുകൾ ആവും. ജനങ്ങൾ സെർച്ച് ചെയ്യുന്ന ലിസ്റ്റുകളിൽ ഇപ്പോഴും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ട് എന്നത് ആശാവഹമാണെന്ന് വക്താക്കൾ പറഞ്ഞു.

അതേസമയം വിനോദയാത്രായാനങ്ങൾ സ്വന്തമായുള്ള ശതകോടീശ്വരന്മാർ തങ്ങളുടെ ഏകാന്തവാസം ചെലവിടുന്നത് കപ്പലിനുള്ളിൽ തന്നെയാണെന്ന വാർത്തകൾക്കൊപ്പം വിമർശനങ്ങളും പുറത്തുവന്നിരുന്നു. 590 കോടി രൂപയുടെ കപ്പലിനുള്ളിൽ അടച്ചിട്ടിരിക്കുന്നത് സുഖമുള്ള കാര്യമാണെന്ന് ഒരാൾ ട്വീറ്റ് ചെയ്തിരുന്നു, എന്നാൽ കടുത്ത വിമർശനങ്ങളെ തുടർന്ന് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും എല്ലാവരും സുഖമായിരിക്കാൻ ആശംസിക്കുന്നു എന്ന് തിരുത്തുകയും ചെയ്തു. കപ്പലിനുള്ളിൽ ആവശ്യ സാധനങ്ങളുടെ സ്റ്റോക്ക് ഉണ്ടെങ്കിൽ തന്നെ എല്ലാവരും വീട്ടിൽ ഇരിക്കാൻ പറയുന്ന സമയത്ത് ഈ കപ്പലുകളിലെ തൊഴിലാളികൾ എവിടെയായിരുന്നു എന്ന ചോദ്യം ഉയർന്നു വന്നിട്ടുണ്ട്.
ബിബിൻ എബ്രഹാം, ലണ്ടൻ.
ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കോറോണ വൈറസ് മൂലമുള്ള മരണം ഒരു ലക്ഷത്തിനു മേൽ എത്തി നിൽക്കുമ്പോൾ യു.കെയിൽ ഇതു വരെയുള്ള മരണസംഖ്യ പതിമൂവായിരത്തിനു മുകളിൽ ആയി ഉയർന്നു. ഇത് എൻ.എച്ച് എസ് ഹോസ്പിറ്റലുകളിൽ മരണമടഞ്ഞ രോഗികളുടെ മാത്രം കണക്കാണ്. കെയർ ഹോമുകളിലും വീടുകളിലുമായി മരണപ്പെട്ടവരുടെ കണക്കുകൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇന്നലെ വരെ ഉള്ള കണക്കുകൾ പ്രകാരം യു.കെയിൽ ഒരു ലക്ഷത്തിനു മുകളിൽ ആളുകൾക്കാണ് കൊറോണ വൈറസ് ഇതു വരെ സ്ഥീരികരിച്ചത്. യു.കെ മലയാളി സമൂഹത്തെ മുഴുവൻ സങ്കടക്കടലിലാഴ്ത്തി ഇതു വരെ ഏഴു മലയാളികൾക്കാണ് ജീവൻ നഷ്ടമായത്. കൂടാതെ നിരവധി മലയാളികൾ യു.കെയിലെ വിവിധ എൻ. എച്ച്. എസ് ഹോസ്പിറ്റലുകളിൽ വെൻറിലേറ്ററിലുമാണ്.
യു.കെയിലെ ദിവസേനയുള്ള മരണനിരക്കിൽ കാര്യമായ മാറ്റം വരാത്തതും, വൈറസിൻ്റെ വ്യാപനം പിടിച്ചു നിറുത്താൻ സാധിക്കാത്തതും കാര്യമായ ആശങ്ക തന്നെയാണ് പൊതുസമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ ലോക്ഡൗൺ മൂന്നു ആഴ്ച്ചത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തിൽ, വൈറസിനെതിരേയുള്ള വാക്സിൻ കണ്ടു പിടിക്കുന്നതു വരെ ഒരു പക്ഷേ ഈ ലോക്ഡൗൺ തുടരേണ്ട ആവശ്യകതയെ കുറിച്ചും ഗവൺമെൻ്റ് വൃത്തങ്ങൾ ആലോചിക്കുന്നുണ്ട്.
അതിനിടയിൽ ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ഇല്ലാതെ ജോലി ചെയ്യേണ്ട അവസ്ഥ, കൃത്യമായ മെഡിക്കൽ സഹായം കിട്ടുവാനുള്ള കാലതാമസം, സാമ്പത്തിക പ്രശ്‌നങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയ നിരവധി പ്രശ്നങ്ങളിലൂടെ ആണ് യു.കെയിലെ മലയാളി സമൂഹം കടന്നു പോകുന്നത്.
മരണ ഭീതിയുടെ ആശങ്കയിൽ ആയിരിക്കുന്ന യു.കെയിലെ മലയാളി സമൂഹത്തിനു അല്പമെങ്കിലും സ്വാന്തനമേകുവാനായിട്ടാണ് യുകെയിലേക്ക് കുടിയേറിയ മലയാളികളായ ഡോക്ടർമാരുടെ നേതൃത്വത്തിൽ നേഴ്സുമാരും, സോഷ്യൽ വർക്കേഴ്‌സും, അഭിഭാഷകരും, ഹെൽത്ത് കെയർ സെക്ടറിൽ ജോലി ചെയ്യുന്നവരെയും അല്ലാത്തവരെയും അണിനിരത്തി യു.കെ മലയാളികളുടെ ഏകീകൃത സംഘടനയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ്റെ പരസ്പര സഹായപദ്ധതി മാർച്ച് ആദ്യവാരം തുടക്കം കുറിച്ചത്.
ഇന്ന്, യു.കെയിലുള്ള ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് കൊറോണ വൈറസിൻ്റെ സാന്നിധ്യം യു.കെ യിൽ സ്‌ഥിരീകരിച്ച സമയം മുതൽ ഈ മഹാമാരിയെ നേരിടുവാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ യു.കെയിൽ നടപ്പിലാക്കി വരുന്നത്. യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിലെ ഡോക്ടർ ആയ സോജി അലക്‌സിന്റെ നേതൃത്വത്തിൽ മുപ്പത്തോളം ഡോക്ടർമാരും, പത്തോളം നേഴ്സിംഗ് അഡ്വാൻസ്ഡ് പ്രാക്റ്റിഷനർമാരും അടങ്ങുന്ന നാല്പതു പേരുടെ മെഡിക്കൽ ടീം. ഏതൊരു യുകെ മലയാളിക്കും മെഡിക്കൽ ടീമുവായി ബന്ധപ്പെടുവാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പർ. അത്യാവശ്യഘട്ടത്തില്‍, ഡോക്ടർമാർക്ക് രോഗികളുടെ അവസ്ഥ നേരിട്ട് കണ്ട് വിലയിരുത്തുവാനായി ഇന്ത്യയിലുള്ള ഉണർവ്വ് ടെലിമെഡിസിന്റെ സഹായത്താൽ ഡോക്ടർ ഓൺലൈൻ എന്ന വീഡിയോ കോൺഫറൻസ് സംവിധാനവും കൂടാതെ രോഗികളായവരും അല്ലാത്തവരും സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെപ്പറ്റിയും , മുൻകരുതലുകളെപ്പറ്റിയും മലയാളി ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും വീഡോയോ സന്ദേശങ്ങൾ.
ഇതിനോടൊപ്പം, കോറോണ ബാധിച്ച രോഗികൾക്ക്, അല്ലങ്കിൽ രോഗ ബാധ സംശയിക്കുന്ന ആൾക്ക് യു.കെ ഗവണ്മെന്റ് നിർദ്ദേശിക്കുന്ന തരത്തിലുള്ള ഉപദേശങ്ങൾ, നിർദേശങ്ങൾ കൃത്യമായി ഈ ഹെൽപ്പ് ലൈൻ നമ്പറിലൂടെ ലഭ്യമാക്കുന്നു. കൂടാതെ ഐസൊലേഷനിൽ കഴിയുന്ന മലയാളി കുടുംബാംഗങ്ങൾക്കു മരുന്നുകളും , ഭക്ഷണവും വീടുകളിൽ എത്തിക്കുവാനും അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുവാനും
250 ഓളം വരുന്ന വോളണ്ടിയേഴ്‌സ് ശൃംഗല. ഇതിൽ നേഴ്സുമാരും, സോഷ്യൽ വർക്കേഴ്സും, യു.കെയിലെ വിവിധ ഹെൽത്ത് കെയർ സെക്ടറിൽ ജോലി ചെയ്യുന്നവരും അല്ലാത്തവരും ഉൾപ്പെടുന്നു.
കൂടാതെ കൊറോണ തുറന്നു വിട്ട പ്രതിസന്ധിയിൽ നട്ടം തിരിയുന്ന മലയാളികൾക്കു അവരുടെ ജോലി, വിസ, സാമ്പത്തികം, നിയമപരമായ പ്രശ്നങ്ങൾക്കു ആവശ്യമായ നിയമ സഹായം സൗജന്യമായി നൽകുവാൻ പത്തോളം അഭിഭാഷകൾ അടങ്ങുന്ന ഒരു നിയമസഹായ സെല്ലും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ്റെ കീഴിൽ ഇരുപത്തിനാലു മണിക്കൂറും സജീവമാണ്. യു കെയിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികൾക്കും മറ്റു ടൂറിസ്റ്റുകൾക്കും വളരെ പ്രയോജനപ്രദമാണ് ഈ സേവനം.
യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ്റെ ഈ പരസ്പരസഹായം പദ്ധതിയിലേക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ട് വിളിക്കുന്ന ഓരോ വ്യക്തിയുടെയും സ്വകാര്യ വിവരങ്ങൾ നഷ്‌ടപ്പെടാതിരിക്കുവാൻ യുകെയിലെ ഗവൺമെൻ്റ് നിർദ്ദേശിച്ചിരിക്കുന്ന മുൻകരുതലുകൾ കൃത്യമായി നിഷ്കർഷിച്ചാണ് ഈ ഇരുപ്പത്തിനാല് മണിക്കൂർ ഹെൽപ്പ് ലൈൻ നമ്പർ പ്രവർത്തിക്കുന്നത്. കൂടാതെ യുകെയിൽ അങ്ങോളമിങ്ങോളമുള്ള മലയാളി വീടുകളിൽ സഹായമെത്തിക്കുവാൻ കഷ്ടപ്പെടുന്ന സന്നദ്ധ പ്രവർത്തകൾ അവർ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെപ്പറ്റി കൃത്യമായി അവബോധരുമാണ്.
അങ്ങനെ എല്ലാ അർത്ഥത്തിലും ഉയർന്ന നിലവാരത്തിലുള്ള ക്രമീകരണങ്ങളാണ് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷൻ യു.കെയിലെ ഒരോ മലയാളി കുടുംബത്തിനുമായി ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. മാർച്ച് മാസം പതിനഞ്ചാം തീയതി തുടങ്ങിയ ഈ പരസ്പര സഹായ പദ്ധിതിയിലേക്ക് സഹായം അഭ്യർത്ഥിച്ച് അനേകം കോളുകൾ ആണ് ദിവസേന വരുന്നത്. ഒരോ കോളുകളും കൃത്യമായി വിശകലനം ചെയ്തു അതാതു ടീമിനു ഫോർവേഡ് ചെയ്യുന്നു. ഇന്നേക്ക് എകദേശം ആയിരത്തോളം കോളുകൾ ആണ് വിവിധ സഹായം അഭ്യർത്ഥിച്ച് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷൻ്റ ഹെൽപ്പ് ലൈനിൽ എത്തിച്ചേർന്നത്.
ഇന്ന് യു.കെ നേരിടുന്ന ഈ ഭയാനകമായ സാഹചര്യത്തിൽ യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന്റെ നേത്ര്യത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ യുകെ മലയാളികൾക്ക് മാത്രമല്ല മറിച്ച് ആരോഗ്യ പ്രവർത്തകരുടെ അഭാവത്താൽ ബുദ്ധിമുട്ടുന്ന യുകെയിലെ ആരോഗ്യവകുപ്പിനും , മൊത്തം ബ്രിട്ടീഷ് സമൂഹത്തിനും ഒരു വലിയ കൈത്താങ്ങ് തന്നെയായി മാറിയിരിക്കുന്നു എന്നു നിസംശയം പറയാം.
യു.കെയിലുള്ള നിങ്ങളുടെ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ ഏതെങ്കിലും വിധത്തിൽ ഉള്ള സഹായഹസ്തം ആവശ്യമായി വന്നാൽ ഈ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാവുന്നതാണ്. യു.കെ യുടെ പുറത്തു നിന്ന് വിളിക്കുന്നവർ 0044 എന്ന കോഡ് ചേർത്ത് വിളിക്കേണ്ടതാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് ഭീതിയിൽ രാജ്യമൊട്ടാകെ വീട്ടിൽ കഴിയാൻ തുടങ്ങിയിട്ട് നാല് ആഴ്ചകൾ ആയി. അതേസമയം വിശ്രമമില്ലാതെ കൊറോണ വൈറസിനോട് പൊരുതുന്ന എൻ എച്ച് എസ് ജീവനക്കാർക്ക് സ്വന്തം ജീവൻ നഷ്ടപ്പെടുന്ന കാഴ്ച ദുഃഖകരമാണ്. കോവിഡ് ബാധിച്ച് 4 എൻ എച്ച് എസ് ജീവനക്കാർ കൂടി മരണപ്പെട്ടു. ജൂലിയാൻ കാഡ്ബി (49), ആൻഡി ട്രെബിൾ(57), ലൂർദ്‌സ് കാമ്പ്‌ബെൽ, ബ്രയാൻ ഡാർലിംഗ്ടൺ എന്നിവരാണ് കൊറോണ വൈറസിനോട് പടപൊരുതി വീരമരണം വരിച്ച എൻ എച്ച് എസ് ജീവനക്കാർ. 30 വർഷമായി എൻഎച്ച്‌എസിൽ ജോലി ചെയ്തിരുന്ന ജൂലിയാൻ കാഡ്ബി, ഹെൽത്ത് ബോർഡിൽ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാർഡിഫ് സ്വദേശിയാണ്. സ്‌പെഷ്യലിസ്റ്റ് ചൈൽഡ് ആൻഡ് അഡോളസെന്റ് മെന്റൽ ഹെൽത്ത് സർവീസസിൽ ബിസിനസ് മാനേജരാകുന്നതിനു മുമ്പ് മെഡിക്കൽ സെക്രട്ടറിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കാർഡിഫിന്റെയും വെയിൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിന്റെയും വക്താവ് പറഞ്ഞു: “ജൂലിയാൻ ഞങ്ങളുടെ ടീമിലെ വളരെയധികം പ്രിയപ്പെട്ട അംഗമായിരുന്നു. അവൾ വളരെ കരുതലുള്ളവളായിരുന്നു. സഹപ്രവർത്തകരെ സഹായിക്കാൻ എല്ലായ്പ്പോഴും സമയം കണ്ടെത്തും.” ഭർത്താവ് ക്രിസ്, മകൻ ഇവാൻ എന്നിവരോടൊപ്പം കഴിഞ്ഞിരുന്ന ജൂലിയാൻ, കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാൻ മുൻനിരയിൽ നിന്ന് പോരാടിയവരിൽ ഒരാളാണ്.

പ്രതിസന്ധി ഘട്ടത്തിൽ മുൻനിരയിലേക്ക് മടങ്ങിയെത്തിയ 57 കാരനായ ആൻഡി ട്രെബിൾ മെയ്‌ലർ ഹോസ്പിറ്റലിൽ തിയേറ്റർ അസിസ്റ്റന്റായിരുന്നു. നോർത്ത് വെയിൽസിലെ ആശുപത്രിയിൽ 40 വർഷത്തോളം ജോലി ചെയ്തിരുന്ന ട്രെബിൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകരെ നന്നായി സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും 17 വയസ്സുള്ള മകൾ എമിലിയും തങ്ങളുടെ പ്രിയപ്പെട്ട ട്രെബിളിന്റെ വേർപാടിൽ ദുഖാർത്തരായി കഴിയുകയാണ്. “വളരെ പ്രിയപ്പെട്ട ഒരു സ്റ്റാഫ് അംഗം കടന്നുപോയതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തോട് ഞങ്ങൾ അനുശോചനം അറിയിക്കുന്നു. ” : റെക്‌ഷാം മെയ്‌ലർ ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ ഇമ്രാൻ ദേവ്ജി അറിയിച്ചു.
ബോൾട്ടൺ എൻഎച്ച്‌എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ 13 വർഷമായി ജോലി ചെയ്തിരുന്ന ലൂർദ്‌സ് കാമ്പ്‌ബെല്ലിന്റെ മരണം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. സഹപ്രവർത്തകർ അവരെ സ്നേഹപൂർവ്വം ‘ഡെസ്’ എന്നാണ് വിളിച്ചിരുന്നത്. ഹെൽത്ത് കെയർ അസിസ്റ്റന്റായ ലൂർദ്‌സ് കാമ്പ്‌ബെൽ രോഗികളെ ശുശ്രൂഷിക്കുന്നതിൽ എന്നും മുൻപന്തിയിൽ ആയിരുന്നു. മിഡ് ചെഷയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ജോലി ചെയ്തിരുന്ന ബ്രയാൻ ഡാർലിംഗ്ടണും രോഗം ബാധിച്ച് മരിച്ചു. 20 വർഷത്തിലേറെയായി ട്രസ്റ്റിൽ പോർട്ടറായി ജോലി ചെയ്തിരുന്ന
അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിട്ട് 46 വർഷങ്ങൾ ആയിരുന്നു. ഒരു ഭർത്താവായും അച്ഛനായും മുത്തച്ഛനായും ജീവിച്ചിരുന്ന ബ്രയാന്റെ മരണം ആ കുടുംബത്തെ കണ്ണീരിലാഴ്ത്തി. “മുഖത്ത് പുഞ്ചിരിയോടെ അദ്ദേഹം എല്ലായ്പ്പോഴും ആശുപത്രിയെ ചുറ്റിനടന്നു; ഇടനാഴിയിൽ കണ്ടുമുട്ടുന്ന സഹപ്രവർത്തകർക്ക് മധുരപലഹാരങ്ങൾ കൈമാറി.” : സഹപ്രവർത്തകർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ ട്രസ്റ്റ് അനുശോചനം രേഖപ്പെടുത്തി. ഇതോടെ കോവിഡ് ബാധിച്ച് മരിക്കുന്ന എൻ എച്ച് എസ് ജീവനക്കാരുടെ എണ്ണം 50 ആയി ഉയർന്നു.
ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ (ഇഐയു) കണക്കനുസരിച്ച് കൊറോണ വൈറസ് ബാധയെത്തുടർന്ന് ലോകത്ത് മറ്റൊരു മോശമായ സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാം . ലോക സമ്പദ്‌വ്യവസ്ഥ ഇതിനകം തന്നെ ഒരു മാന്ദ്യത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആഴ്ച ആദ്യം, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ലോക സമ്പദ്‌വ്യവസ്ഥ അതിവേഗം ചുരുങ്ങുമെന്ന് പറഞ്ഞിരുന്നു. ഇത് 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ മാന്ദ്യമാകുമെന്ന ആശങ്ക ഉണർത്തിയിട്ടുണ്ട്. മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിൽ കഴിയുകയാണ്. ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. ആകെ മരണങ്ങൾ ഒന്നര ലക്ഷ്യത്തോട് അടുക്കുന്നു. ബ്രിട്ടനിൽ ഇന്നലെ രോഗം ബാധിച്ച് 861 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 13,729 ആയി ഉയർന്നു. ഒപ്പം രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ 4617 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 103,093 ആയി. രോഗബാധിതർ ഒരുലക്ഷം ഉണ്ടാകുന്ന ആറാമത്തെ രാജ്യമാണ് യുകെ.
സ്വന്തം ലേഖകൻ
കടുത്ത ശ്വാസതടസത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നവജാതശിശുവിന് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി മരിയ റോസാരിയോ പറഞ്ഞു. 23ന് ആറു മാസം പ്രായമുള്ള കുഞ്ഞ് അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചിരുന്നു. എന്നാൽ അടുത്തിടെ ബറ്റൺഗാസിൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 90 ദിവസം പ്രായമുള്ള കുട്ടി മരിച്ചത്, നവജാത ശിശുക്കൾക്ക് ഉണ്ടാകുന്ന ശ്വാസകോശ രോഗമായ സെപ്സിസ് മൂലമാണ്. എന്നാൽ ഏപ്രിൽ ആറിന് ലൂസിയാനയിൽ കോവിഡ് ബാധയുള്ള അമ്മ സമയം തികയുന്നതിനു മുൻപ് പ്രസവിച്ച ഒരു ദിവസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടത് കോവിഡ് മൂലമല്ല എന്ന് റിസൾട്ട് വന്നിരുന്നു.

സൗത്ത് ഈസ്റ്റ് ഏഷ്യയിൽ ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഫിലിപ്പീൻസിൽ ആണ്, 5, 453. ഇവിടെ 349 പേർ രോഗ ബാധ മൂലം മരിച്ചു. എന്നാൽ രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ രാജ്യം കർശനമായ ലോക് ഡൗൺ നടപടികൾ സ്വീകരിച്ചിരുന്നു. ആദ്യകോവിഡ് ബാധ സ്ഥിരീകരിച്ചത് മാർച്ച് 7 നാണ്, നാലു ദിവസത്തിനു ശേഷം 90 കോടിയോളം വരുന്ന രാജ്യത്തെ പകുതി ജനങ്ങളോടും ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു. 2 കോടി മുതൽ 8 കോടി വരെ ആകാൻ സാധ്യത ഉണ്ടായിരുന്ന രോഗവ്യാപനം വിജയകരമായി തടഞ്ഞത് ഇങ്ങനെയാണെന്ന് ഫിലിപ്പീൻസ് ക്യാബിനറ്റ് സെക്രട്ടറി കാർലോ നോഗ്രൽസ് പറഞ്ഞു. ആദ്യഘട്ടത്തിൽ ടെസ്റ്റുകൾ നടത്തുന്നതിന്റെ താമസത്തെ ചൊല്ലി വിമർശനം നേരിട്ട രാജ്യം പിന്നീട് ഏപ്രിലോടുകൂടി ടെസ്റ്റ് കിറ്റുകളും ലബോറട്ടറി കപ്പാസിറ്റിയും വർധിപ്പിച്ചു ആരോഗ്യരംഗം സുസജ്ജമാക്കുകയായിരുന്നു.

നവജാതശിശുക്കൾക്ക് ഗർഭാവസ്ഥയിൽ തന്നെ വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയെന്ന് ചൈനീസ് ശാസ്ത്രജ്ഞർ പറഞ്ഞു. അമ്മമാർക്ക് കോവിഡ് 19 ബാധിച്ച അവസ്ഥയിൽ സിസേറിയനിൽ ജനിച്ച നാലു കുഞ്ഞുങ്ങൾക്കും രോഗം സ്ഥിരീകരിച്ചതായി ഡോക്ടർമാർ പറഞ്ഞു. ഇതിൽ മൂന്നു കുഞ്ഞുങ്ങളെയും ജനിച്ച ഉടൻതന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു, നാലാമത്തെ കേസിൽ കുഞ്ഞ് ജനിച്ചതിനുശേഷമാണ് അമ്മയ്ക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഗർഭപാത്രത്തിലൂടെ വൈറസ് പകരുന്നതിന് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അമ്നിയോട്ടിക് ഫ്ലൂയിഡിലോ പൊക്കിൾകൊടിയിലോ വൈറസിനെ അംശം ഉള്ളതായി തെളിഞ്ഞിട്ടില്ല. ഒരുപക്ഷേ ആശുപത്രി ചുറ്റുപാടിൽ നിന്നാവാം ഈ കുഞ്ഞുങ്ങൾക്ക് രോഗം പകർന്നത് എന്ന് കരുതപ്പെടുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടണിലെ കൊറോണാ മരണങ്ങളിൽ 28 ശതമാനവും കെയർ ഹോമുകളിൽ താമസിക്കുന്നവരെന്നു റിപ്പോർട്ടുകൾ. ഏകദേശം 5300 ഓളം പേർ ഇതുവരെ കൊറോണ ബാധമൂലം കെയർ ഹോമുകളിൽ മരണപെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് ഒരു ഏകദേശ കണക്ക് മാത്രമാണെന്നും, ഇതിൽ കൂടുതൽ മരണങ്ങൾ നടന്നിട്ടുണ്ടെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു. കോവിഡ്-19 ബാധിച്ച് മരിച്ചവർക്ക് മരണ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ കൃത്യം കണക്ക് ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. നാലിൽ മൂന്ന് ശതമാനം കെയർഹോമുകളെയും കൊറോണ ബാധ അതിരൂക്ഷമായി ബാധിച്ചിരിക്കുകയാണ്.

കെയർ ഹോമുകളിൽ എല്ലാംതന്നെ പ്രായമുള്ളവർ ആയതിനാലാണ് മരണനിരക്ക് ഉയരുന്നത്. എന്നാൽ 15% കെയർ ഹോമുകളിൽ മാത്രമാണ് രോഗം ബാധിക്കപ്പെട്ടിരിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. എന്നാൽ ഈ പ്രസ്താവന വാസ്തവവിരുദ്ധം ആണെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. കൊറോണ വൈറസ് ബാധിച്ചാൽ തങ്ങളെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടതില്ലെന്ന സമ്മതപത്രം ഹോമുകളിലെ അന്തേവാസികളിൽ നിന്നും അധികൃതർ മുൻകൂട്ടി ഒപ്പിട്ടു വാങ്ങുകയാണ്. ആശുപത്രികളിലെ രോഗികൾ കൂടുന്നത് ഒഴിവാക്കാനാണ് ഇത്തരം നീക്കം. 80 വയസ്സിന് മുകളിലുള്ളവർക്കാണ് രോഗം ബാധിച്ചാൽ മരണസാധ്യത ഏറ്റവും കൂടുതൽ ഉള്ളത്. വെന്റിലേറ്റർ ഉൾപ്പെടെയുള്ള ലൈഫ് സപ്പോർട്ടിംഗ് ഉപകരണങ്ങൾ നൽകുമ്പോൾ ചെറുപ്പക്കാർക്കും, ആരോഗ്യം ഉള്ളവർക്കും മുൻഗണന നൽകണമെന്ന് എൻഎച്ച്എസ് തന്നെ വ്യക്തമാക്കിയിരുന്നു.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇംഗ്ലണ്ടിൽ മാത്രം ഏപ്രിൽ മൂന്ന് മുതൽ അഞ്ചു വരെയുള്ള ദിവസങ്ങളിൽ 217 കെയർ ഹോം അന്തേവാസികൾ മരിച്ചതായി പറയുന്നു. കാര്യങ്ങൾ ഗൗരവമായി എടുക്കണം എന്ന ആവശ്യം പല ഭാഗത്തു നിന്നും ഉയർന്നു വന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെയിലെ മലയാളി സമൂഹം തികഞ്ഞ മാനസിക സമ്മർദ്ദത്തിലാണ്. അതിനൊരു പ്രധാന കാരണം മലയാളി കുടുംബങ്ങളിൽ ആരെങ്കിലും ഒരാൾ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു എന്നതാണ്. കോവിഡ് – 19 ബ്രിട്ടനിൽ വ്യാപകമായതോടു കൂടി കൊറോണ വൈറസുമായി മുഖാമുഖം യുദ്ധം ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് ഭൂരിഭാഗം മലയാളികളും കടന്നുപോകുന്നത്. ഇതിനു പുറമേ ലോക് ഡൗൺ മൂലമുണ്ടായ തൊഴിൽ നഷ്ടങ്ങളും, കുട്ടികളുമായി വീടിനുള്ളിൽ അടച്ചിരിക്കേണ്ടി വരുന്നതുമെല്ലാം മലയാളികളുടെ മാനസികസമ്മർദ്ദം ഇരട്ടിക്കാൻ കാരണമാകുന്നുണ്ട്. എന്നാൽ കൊറോണാ കാലത്തെ ഈ മാനസിക സമ്മർദ്ദത്തിൽ നിന്ന് കരകയറാനുള്ള വഴികൾ തേടുന്ന തിരക്കിലാണ് ഭൂരിഭാഗം മലയാളികളും. സോഷ്യൽ മീഡിയയിലും മറ്റും തകർത്തോടുന്ന പാചക പരീക്ഷണങ്ങളും ടിക് ടോക് വീഡിയോകളും ഇതിന് തെളിവാണ്. പല മലയാളികളിലും ഒളിഞ്ഞിരിക്കുന്ന കഴിവുകൾ പലതും പുറത്തു കൊണ്ടുവരാൻ കൊറോണക്കാലംഒരു കാരണമായി. ഒഴിവു സമയം കിട്ടിയാൽ കൂട്ടുകാരുടെയടുത്തേയ്ക്ക് ഓടിയിരുന്ന ഭർത്താക്കന്മാർ റമ്മി കളിക്കാൻ തങ്ങളെ ആശ്രയിക്കുന്നതിന്റെ നിഗൂഡ സന്തോഷത്തിലാണ് പല ഭാര്യമാരും.

ഇത്തരത്തിൽ മാനസിക സമ്മർദ്ദത്തിൽ നിന്ന് കരകയറാനും വീട്ടിനുള്ളിൽ അടച്ചിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും മലയാളികൾ നിരവധി വഴികൾ തേടുമ്പോൾ യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽതാമസിക്കുന്ന ജീന വിനു വിവിധതരത്തിലുള്ള പാചക പരീക്ഷണങ്ങളുമായി ആണ് മുന്നോട്ടുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ജീനയുടെ പാചക വീഡിയോ നിരവധി പേരാണ് കണ്ടത്. കൊറോണ കാലത്ത് വിഭവങ്ങൾ ദുർവിനിയോഗം ചെയ്യാതെ ലളിതമായി സമയലാഭത്തിൽ ചെയ്യാവുന്ന വിഭവങ്ങളാണ് ജീന തന്റെ വീഡിയോയിലൂടെ സുഹൃത്തുക്കൾക്കായി പങ്കു വച്ചിരിക്കുന്നത്. ഒരേസമയം രണ്ട് വിഭവങ്ങളാണ് ഉണ്ടാക്കുന്നതെന്ന പ്രത്യേകതയും ജീനയുടെ പാചക വീഡിയോയ്ക്കുണ്ട്. വെയ്ക്ക് ഫീൽഡിലെ പിന്റർ ഫീൽഡ് ഹോസ്പിറ്റലിലെ നഴ്സാണ് ജീന വിനു. യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിൽ ഒന്നായ വൈമയുടെ മുൻ പ്രസിഡന്റായ ജീന വിനു കലാ സാംസ്കാരിക രംഗങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന വ്യക്തിത്വത്തിന് ഉടമയാണ്.
ജീനയുടെ പാചക വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.