Main News

അദ്ധ്യായം -17
കള്ള ട്രെയിന്‍ യാത്ര

റാഞ്ചി സിനിമ തിയറ്ററില്‍ ബ്രൂസ്‌ലിയുടെ എന്റര്‍ ദി ഡ്രാഗണ്‍ ആറരക്കുളള ഷോ കണ്ട സെക്ടര്‍ മൂന്നിലേക്ക് മടങ്ങി വരുമ്പോഴാണ് പിന്നില്‍ നിന്ന് വാള്‍ കൊണ്ടുളള വെട്ടു കിട്ടുന്നത്. മായാജാലം പോലെ തോന്നുന്ന ഹിന്ദി സിനിമയോട് താല്പര്യമില്ലായിരുന്നു. ബസ്സ് ടിക്കറ്റ് എടുക്കാന്‍ കാശില്ലാതിരുന്നപ്പോഴൊക്കെ റാഞ്ചയില്‍ നിന്ന് എച്ച.ഇ.സിയിലേക്ക് നടന്നിട്ടുണ്ട്. നാട്ടില്‍ പലവിധ ജോലികള്‍ ചെയ്ത് ശരീരത്തിനു വേണ്ട കരുത്തുണ്ടായിരുന്നു. ഇവിടെ വന്നതിനു ശേഷം ഈ നടത്തം മാത്രമാണ് ബാക്കി. വെട്ടുകിട്ടി തിരിഞ്ഞു നോക്കുമ്പോള്‍ വാള്‍ത്തലപ്പിന്റെ തിളക്കവും ഏതാനും പേര്‍ ഓടുന്നതുമാണ് കണ്ടത്. വേദനയോടെ ഞാന്‍വീണു. എന്റെ രക്തവും മഞ്ഞു പെയ്തു നനഞ്ഞ മണ്ണും ലയിച്ചു ചേര്‍ന്നു. രക്തം ശരീരത്തു നിന്ന് വാര്‍ന്നു പോയി എന്റെ ബോധം അകന്നുകൊണ്ടിരുന്നു. പിന്നീട് ഞാന്‍ കണ്ണു തുറന്നത് റാഞ്ചിയിലെ ആശുപത്രിയിലായിരുന്നു.

ആശുപത്രിയിലുളളവര്‍ പോലീസ്സിനെ അറിയിച്ചിരുന്നു. എനിക്ക് ബോധം തെളിഞ്ഞപ്പോള്‍ എന്നെ ചോദ്യം ചെയ്‌തെങ്കിലും ആരാണ് ഇതു ചെയ്യ്തതെന്ന് എനിക്കറിയില്ലെന്ന് തുറന്നുപറഞ്ഞു. അതോടെ ആ കേസ് അവര്‍ എഴുതിത്തളളി. എന്നെ ആശുപത്രിയില്‍ എത്തിച്ചവരില്‍ തമിഴരും മലയാളിയായ ശശിധരനുമുണ്ടയിരുന്നു. എനിക്കു വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ദിവസവും ശശിധരന്‍ വരുമായിരുന്നു. ശശി ശത്രുക്കളുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു എന്റെ ഉത്തരം. എന്നിരുന്നാലും എന്നോട് ശത്രുതയുളളവര്‍ ധാരാളമുണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്റെ മനസ്സിലെ ആശങ്ക കിടന്നുറങ്ങുന്ന വീട്ടില്‍ ആരെങ്കിലും മോഷണം നടത്തുമോ എന്നായിരുന്നു.

എനിക്ക് വെട്ടു കിട്ടി ആശുപത്രിയിലായത് എത്രപേര്‍ അറിഞ്ഞു കാണും അധികമാരും അറിയാനിടയില്ല. ഒരാഴ്ച്ച ആശപത്രയില്‍ കിടന്നു. ആരുടേയോ ഭാഗ്യത്തിന് മുറിവ് ആഴത്തിലായിരുന്നില്ല .ആ രാത്രി ഒരു ദുസ്വപ്‌നമായി എന്നില്‍ നിന്നു. ഓരോ ദിവസവും മുറിവ് എന്നെ വേദനിപ്പിക്കകയും ഉറക്കത്തെ അകറ്റുകയും ചെയ്തു. എന്റെ വേദനകളെ നിശബ്ദമായി ഞാന്‍ തന്നെ താലോലിച്ചു. വാളെടുക്കുന്നവന്‍ വാളാല്‍ തീരുമെന്ന ബൈബിള്‍ വചനം ഞാനോര്‍ത്തു. എനിക്കങ്ങനെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അനീതിയെ പ്രതിരോധിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. വാളെടുത്തിട്ടില്ല. എന്നെ വെട്ടിയവര്‍ ആരായിരുന്നാലും അത് അവരുടെ പൗരുഷത്തിനേറ്റ അപമാനമാണ്. സത്യത്തിന്റെ നീതിയുടെ ഔന്നത്യമുളളവര്‍ക്ക് ഒരിക്കലും ഇതു പോലെ പ്രാകൃതനാകാനാവില്ല. ഞാനിന്ന് മരണപ്പെട്ടിട്ടില്ല. മനഷ്യര്‍ക്ക് പിറകില്‍ നിന്ന് ഉപദ്രവിക്കാന്‍ കഴിയുമെന്ന് ഇതിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. ഇതുപോലെ കാടത്തങ്ങള്‍ കാട്ടി എന്നെ തകര്‍ത്തു കളയാമെന്നുളള അവരുടെ ആഗ്രഹം ഇപ്പോഴും പരാജയപ്പെടുകയാണ് ചെയ്തത്.

ചുറ്റുപാടുകളില്‍ അപകടങ്ങള്‍ പതിയിരിക്കുന്നു. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായി മുറിയില്‍ തിരിച്ചെത്തി. ചോരപ്പാടുളള തുണികള്‍ കഴുകാനായി മാറ്റിയിട്ടു. പുതിയൊരുടുപ്പ് ഞാന്‍ വാങ്ങിയിരുന്നു. മുറിക്കള്ളിലെ കണ്ണാടിയിലൂടെ പരിക്ഷീണിതനായി ഷേവു ചെയ്യാത്ത മുഖവും ചെമ്പിച്ച മുടിയും നെഞ്ചിലൂടെ, തോളിലൂടെ വരിഞ്ഞുമുറുക്കി കെട്ടിയിരിക്കുന്ന വെളള തുണിയും ഞാന്‍ കണ്ടു. അതഴിച്ചു മാറ്റുന്നതുവരെ ആശുപത്രിയിലും പോകണം. ഉടുപ്പിടുന്നതു കൊണ്ട് മുറിവും തുണികൊണ്ടുളള കെട്ടും മറ്റാരും അറിയില്ല. പുറത്തേക്കുളള കതകിന് കുറ്റിയിട്ട് കട്ടിലില്‍ വന്നു. നെഞ്ചമര്‍ത്തി കിടന്നു. എത്രയോ ദിവസമായി ഇങ്ങനെ ഉറങ്ങുന്നു. ഇങ്ങനെയും മനുഷ്യര്‍ക്ക് ഉറങ്ങാമെന്ന് ഞാന്‍ പഠിച്ചു.

നാട്ടില്‍ അവധിക്കു പോയവര്‍ മടങ്ങിവരാന്‍ ഇനിയും ഏതാനം ദിവസങ്ങള്‍ മാത്രമെ ബാക്കിയുളളൂ. ആരും വീടിനു കാവല്‍ കിടക്കാന്‍ വിളിച്ചില്ല. ഇനിയും എവിടെ ഉറങ്ങും എന്നത് ഒരു ചോദ്യമായി മനസ്സിനെയലട്ടി. കത്തെഴുതി കൊണ്ടിരുന്നത് സ്‌നേഹത്തിന്റെ കുളിരണിയുന്ന വാക്കകളാണ്. അതില്‍ വിരിഞ്ഞു നിന്നത് പൂക്കളും തളിരുകളുമാണ്. ഞാനും ആ വാക്കുകളില്‍ ആശ്വാസം അനുഭവിച്ചു. മനഷ്യന്റെ നല്ല പ്രവൃത്തിപോലെ വാക്കുകളും വലിയൊരു സമ്പത്തായി അക്ഷരങ്ങളെപ്പോലെ ഞാന്‍ കണ്ടു. ദുഖിതര്‍ക്കും പീഢിതര്‍ക്കും പ്രഭാപൂരം ചൊരിയുന്നതാണ് നല്ല വാക്കുകള്‍. പ്രാണനെപോലും നിലനിര്‍ത്താന്‍ അത് സഹായിക്കുന്നു. മുറിവിനു മരുന്നു വച്ചുകെട്ടാന്‍ രണ്ടു പ്രാവശ്യം ആശുപത്രിയില്‍ വന്നു. മൂന്നാമത്തെ പ്രാവശ്യം എന്നെ വരിഞ്ഞു മുറുക്കിയ വെളള തുണി അഴിച്ചു മാറ്റി അവരെന്നെ സ്വതന്ത്രനാക്കി. ആ ദിവസം ഞാന്‍ ശശിയെ ഫോണില്‍ വിളിച്ചു. ജോലി കഴിഞ്ഞെത്തിയ ശശിയോട് ഒരു വാടക മുറി കിട്ടുന്നതിനെപ്പറ്റി സംസാരിച്ചു. അവര്‍ക്കൊപ്പം താമസ്സിക്കാമെന്ന് പറഞ്ഞപ്പോള്‍ ശൂന്യത നിറഞ്ഞ എന്റെ കണ്ണുകളില്‍ സന്തോഷം നിറഞ്ഞു.

അവധിക്കു പോയവര്‍ മടങ്ങി വന്നതോടെ ഞാനവിടെ നിന്നു റാഞ്ചിയിലേക്ക് താമസം മാറ്റി. ആ വിവരം ഞാന്‍ ജ്യേഷ്ഠനെ ഫോണിലൂടെ അറിയിച്ചു. അപ്പോഴാണറിയിന്നത് മലയാളി അസോസിയേഷന്റെ മലയാളി മാസികയും, പാറ്റ്‌നയില്‍ നിന്ന് റിസര്‍വ്വ് ബാങ്കിന്റെ ഇന്റര്‍വ്യൂ കാര്‍ഡും വീട്ടിലുണ്ട്. ആ ദിവസം തന്നെ ഞാന്‍ ദുര്‍വ്വയിലേക്ക് ബസ്സില്‍ പോയി അതെല്ലാം വാങ്ങി. ജ്യേഷ്ഠത്തിയെ കണ്ടത് സന്തോഷവതിയായിട്ടാണ്. ആ മുഖത്ത് ഞാന്‍ ദര്‍ശിച്ചത് ദയവു ചെയ്ത് നീ ഇങ്ങോട്ടു വരല്ലേ എന്നായിരുന്നു. അതിന്റെ പ്രധാന കാരണം ജ്യേഷ്ഠത്തിക്ക് താല്പര്യമുളള കാര്യമല്ല ഭര്‍ത്താവിന്റെ അനുജന്‍ ഒരു ഗുണ്ടയായി ജീവിക്കുന്നത്. അതില്‍ എന്നെ ശാസിക്കുകയും ആരുടെ മേലും എന്റെ കൈ വീഴരുതെന്ന് ശപഥം എടുപ്പിക്കുകയും ചെയ്ത ആളാണ്. അടുത്ത ദിവസം വീടിന് പുറത്തിറങ്ങിയപ്പോള്‍ ഞനത് തളളിക്കളഞ്ഞു.

ദുര്‍വ്വയില്‍ നിന്ന് അതീവ സന്തോഷവാനായിട്ടാണ് ഞാന്‍ റാഞ്ചിയിലേക്ക് മടങ്ങിയത്. റിസര്‍വ്വ് ബാങ്കിലെ ഇന്റര്‍വ്യൂവിനേക്കാള്‍ എന്നെ സന്തോഷിപ്പിച്ചത് മലയാളി മാസികയില്‍ അച്ചടിച്ചു വന്ന കലയും കാലവും എന്ന ലേഖനമാണ്. എന്റെ മനസ്സ് അത്യധികം ആഹ്ലാദിച്ച നിമിഷം. നാട്ടില്‍ എന്റെ ഒരു കവിത ബാലരമയില്‍ അച്ചടിച്ചു കണ്ടപ്പോഴും റേഡായോയില്‍ നാടകം കേട്ടപ്പോഴും ഇതേ അനുഭവമായിരുന്നു. ആ ലേഖനം പലവട്ടം ആര്‍ത്തിയോടെ ഞാന്‍ വായിച്ചു. ഇതിന്റെ ഒരു കോപ്പിക്കു കൂടി ശ്രമിക്കണം. അത് ഓമനയ്ക്കു വേണ്ടിയായിരുന്നു. അങ്ങനെയെങ്കില്‍ ഇതങ്ങ് കൊടുത്താല്‍ പോരെ. അതെങ്ങനെ കൊടുക്കും പലവട്ടം ആഗ്രഹിച്ചതും അവള്‍ ആവശ്യപ്പെട്ടതുമാണ്.

ഞാന്‍ പഠിക്കുന്ന ആശുപത്രി ഒന്നു വന്നു കണ്ടൂടേ. ഓമന ചോദിച്ചു. ഞാന്‍ അടുത്ത ദിവസം രാവിലെ തന്നെ ഹസാരിബാഗിലേക്ക് പോകാന്‍ തീരുമാനിച്ചു. റാഞ്ചിയില്‍ നിന്ന് ബസ്സ് കയറി. അവിടേക്ക് രണ്ടര മണിക്കൂറിലധികം ദൂരമുണ്ട്. റാഞ്ചിയല്‍ നിന്ന് രാംഗാഡ് എന്ന ചെറിയ സിറ്റിയില്‍ എത്തുന്നതിന് മുമ്പ് ധാരാളം മലയിടുക്കുകളും, മലയടിവാരങ്ങളും, വളഞ്ഞും പുളഞ്ഞുമുളള റോഡുകളും ഞാന്‍ കണ്ടു. ആദ്യമായിട്ടാണ് ഭയപ്പെടുത്തുന്ന റോഡുകളും താഴ് വാരങ്ങളും കാണുന്നത്. കാടുകള്‍ക്ക് മുകളില്‍ മഞ്ഞണിഞ്ഞ പര്‍വ്വത നിരകള്‍ എല്ലാം മനോഹര കാഴ്ച്ചകള്‍. ഹസാരി ബാഗിലെത്തി സൈക്കിള്‍ റിക്ഷയില്‍ ആശുപത്രക്കു മുന്നിലെത്തി. എന്നിലെ ഉത്സാഹം വര്‍ധിച്ചു. കാവല്‍ക്കാരനോട് കാര്യം പറഞ്ഞു. അയാള്‍ ഒരു ബുക്ക് തന്നു ഞാനതില്‍ പേര് എഴുതി മടക്കി കൊടുത്തു. അയാള്‍ അതുമായി നഴ്സ്സിംഗ് ഹെഡിനെ കാണാന്‍ പോയി. കാവല്‍ക്കാരന്‍ പറഞ്ഞത് രക്തബന്ധമുളളവര്‍ക്കേ അനുവാദം കിട്ടൂ എന്നാണ്. അനുവാദം കിട്ടാന്‍ കാത്തിരിക്കാം. അയാള്‍ മടങ്ങി വന്നു. ഞാന്‍ ദയനീയമായി ആമുഖത്തേക്ക് നോക്കി. നിങ്ങള്‍ ദൂരെ നിന്ന് വന്നതു കൊണ്ട് അര മണിക്കൂര്‍ അനുവദിച്ചു. ഞാന്‍ സ്‌നേഹബഹുമാനത്തോടെ അയാളെ നോക്കി പറഞ്ഞു, ബഹുത്ത് ശുക്രിയ (വളരെ നന്ദി). ഞാന്‍ അയാളോടൊപ്പം നടന്നു. എല്ലായിടവും മനോഹരമായ കെട്ടിടങ്ങള്‍, ഉദ്ദ്യാനങ്ങള്‍.

ഓമന മുറിക്കുളളില്‍ പനിയായി കിടപ്പിലാണ്. മുറിക്കുളളില്‍ ആശ്ചര്യത്തോടെ അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. കാവല്‍ക്കാരന്‍ മടങ്ങി. ഞങ്ങളുടെ ഹൃദയങ്ങള്‍ ഒട്ടിപ്പിടിക്കുന്ന,കണ്ണുകള്‍ വികസിക്കുന്ന ഒരനുഭവം. ഒരിക്കലും അവള്‍ പ്രതീക്ഷിച്ചില്ല ഞാന്‍ വരുമെന്ന്. അത് രോഗക്കിടക്കയിലാകുമ്പോള്‍ ഏത് രോഗിക്കും ഒരാശ്വമാണ്. അവള്‍ കിടക്കയില്‍ എഴിന്നേറ്റിരുന്ന് നിറഞ്ഞു തുളുമ്പുന്ന പുഞ്ചിരിയോടെ സംസാരിച്ചു. എന്റെ വരവ് അവള്‍ക്കൊരാശ്വാസമായി. അതവളുടെ മനസ്സിനെ ശാന്തമാക്കുന്നുണ്ട്. അത് ഞങ്ങള്‍ക്ക് ലഭിച്ച ആനന്ദകരമായ നിമിഷങ്ങളായിരുന്നു. അവളുടെ ജ്യേഷ്ഠത്തിക്കും ജ്യേഷ്ഠനും മാത്രം അകത്തു കയറാന്‍ അനുവാദമുള്ളപ്പോള്‍ എനിക്കെങ്ങനെ അനുവാദം കിട്ടി അതായിരുന്നു അവളെ ആശ്ചര്യപ്പെടുത്തിയത്. ഞങ്ങളുടെ അര മണിക്കൂര്‍ കൂടിക്കാഴ്ച്ച എന്റെ യാത്രാ ക്ഷീണവും അവളുടെ രോഗവും അപ്രത്യക്ഷമാക്കിയതുപോലെ തോന്നി. അസ്സോസ്സിയേഷന്റെ മാസിക കൈമാറിയിട്ട് പറഞ്ഞു, എന്റെ ലേഖനമുണ്ട്. അവള്‍ ആഹ്ലാദത്തോടെ നോക്കിയിട്ടു പറഞ്ഞു, പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടം പോലെ സമയമുണ്ട്, പുസ്തകള്‍ എവിടെ കിട്ടാനാണ്. ഒരു മാസികയെങ്കിലും കിട്ടിയത് കാര്യമായി.
അവള്‍ വായന ഇഷ്ടമുളള ആളാണെങ്കിലും ഞാന്‍ പറഞ്ഞത് ആദ്യം പഠിക്കാനുളള പുസ്തകങ്ങള്‍ വായിക്ക്. ഇഷ്ടം പോലെ പഠിക്കാനില്ലേ. അല്പം പരിഹാസരൂപത്തിലറിയിച്ചു. അങ്ങ് പറഞ്ഞതുപോലെ അനുസരിക്കാം. ഇതിനിടെ കാവല്‍ക്കാരന്‍ മുഖം കാണിച്ചു. എനിക്ക് തോന്നി ഇത് ജയിലാണോ. ഞാന്‍ വസ്സൂരിയായി കിടന്നപ്പോള്‍ ഇറങ്ങുന്നതിനു മുമ്പ് എന്നോടു പറഞ്ഞ വാക്കുകള്‍ ഞാവളോടു പറഞ്ഞു. ശരീരം സൂക്ഷിക്കണം, കവിളില്‍ ഒരു ചുംബനം കൊടുത്തിട്ട് ഞാന്‍ യാത്ര പറഞ്ഞിറങ്ങി. അവള്‍ എഴുന്നേറ്റ് വാതില്‍ക്കല്‍ വരെ വന്ന് വിടര്‍ന്ന കണ്ണുകളോടെ പുഞ്ചിരിപൊഴിച്ചുകൊണ്ടു നിന്നു.

സന്ധ്യ കഴിഞ്ഞപ്പോള്‍ ഞാന്‍ റാഞ്ചിയില്‍ തിരിച്ചെത്തി. രണ്ടു ദിവസം കഴിഞ്ഞ് പാറ്റനയിലേക്ക് പോകണം. ഉളളില്‍ അസ്വസ്തത നിറഞ്ഞു. പാറ്റനക്ക് പോകണമെങ്കില്‍ ട്രയിന്‍ കൂലി വേണം. കയ്യില്‍ അധികം പണമില്ല. ദിവസങ്ങള്‍ മുന്നോട്ട് പോകണമെങ്കല്‍ കാശ് വേണം. ഒരു മാസത്തെ മുറിയുടെ വാടക കൊടുത്തതോടെ ഇനിയും ഇരുപതു രൂപപോലും എടുക്കാനില്ല. ആശുപത്രയിലെ ചെലവുകള്‍, ഹസാരിബാഗ് യാത്ര കൈയ്യിലുണ്ടായിരുന്നത് ചിലവായി. ശശിയും, ഒപ്പമുളള അബ്ദുള്ള ഗഫൂറും ബ്ലൂസ്റ്റാര്‍ കമ്പനിയിലെ ജോലിക്കാരാണ്. അവര്‍ക്ക് ഒന്നിനും ഒരു കുറവുമില്ല. ഞാനും അവരും പുറത്ത് ഹോട്ടലില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ആ രാത്രയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാനൊരു തീരുമാനമെടുത്തു. കളള ട്രെയിന്‍ കയറുക. ട്രെയിനില്‍ പിടിക്കപ്പെട്ടാല്‍ എന്താകും സ്ഥിതി. എന്തായാലും ഞാന്‍ ചെയ്യുന്നത് രാജ്യദ്രോഹക്കുറ്റമൊന്നുമല്ല. ഇവിടുത്തുകാര്‍ ട്രെയിനില്‍ ഒളിഞ്ഞിരുന്ന് യാത്ര ചെയ്തതായി കേട്ടിട്ടുണ്ട്.
കളള ട്രെയിന്‍ കയറുന്ന നേരം സുഹൃത്തുക്കള്‍ അല്ലെങ്കില്‍ ജ്യേഷ്ഠനോട് പൈസ ചോദിച്ചൂടെ. ജ്യേഷ്ഠനോട് എങ്ങനെ ചോദിക്കും. ഞാന്‍ ജോലിയുളളവനാണെന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. അല്ലെങ്കിലും ആരോടും കടമായിട്ടോ ദാനമായിട്ടോ വാങ്ങാന്‍ താല്പര്യമില്ല. മനസ്സ് മന്ത്രിക്കുന്നത് കളള ട്രെയിന്‍ കയറരുത്, വീണ്ടും എന്റെ മനസ്സ് പറയും പേടിക്കേണ്ട. എന്നെ നിയന്ത്രിക്കാന്‍ മനസ്സിനും കഴിയുന്നില്ല. റിസേര്‍വ്വ് ബാങ്കില്‍ ജോലി ലഭിക്കക ഒരു ഭാഗ്യമാണ്. ഇതു പോലൊരവസരം ഇനി കിട്ടണമെന്നില്ല. വെയില്‍ പോലെ റിസര്‍വ്വ് ബാങ്ക് എന്റെ മുന്നില്‍ തെളിഞ്ഞു വന്നു. അതിന്റെ പ്രാധാന്യം മനസ്സിലാക്കി കളള ട്രെയിന്‍ കയറാന്‍ തയ്യാറായി. അടുത്ത ദിവസം തന്നെ ശശിയോടു പറഞ്ഞിട്ട് റാഞ്ചി റയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. സന്ധ്യക്കുളള ട്രെയിന്‍ കയറിയാല്‍ രാവിലെ തന്നെ പാറ്റനയിലെത്തുമെന്ന് ഞാന്‍ മനസ്സിലാക്കി.

ടിക്കറ്റിനു പകരം ചെക്കറിനു വല്ലതും കൊടുത്താല്‍ മതി. ബ്രട്ടീഷുകാര്‍ തീര്‍ത്ത റാഞ്ചിയിലെ കാണാന്‍ നല്ല ഭംഗിയുളള സ്റ്റേഷനില്‍ ഞാന്‍ ട്രെയിനിനായി കാത്തിരുന്നു. യാത്രക്കാര്‍ വരികയും പോകുകയും ചെയ്യുന്നുണ്ട്. ഈ ട്രെയിന്‍ തുടങ്ങുന്നത് ഞാന്‍ മുമ്പ് ജോലി ചെയ്ത ഹട്ടിയായില്‍ നിന്നാണ്. അവസാനിക്കുന്നത് പാറ്റനാ ജംഷന്‍. യാത്രക്കാര്‍ കയറുന്നു. പലരും അവരുടെ റിസര്‍വേഷന്‍ സീറ്റ് നമ്പര്‍ പരതുന്നു. പെട്ടികള്‍ ഇരിപ്പിടത്തിനടിയില്‍ വെച്ചിട്ട് ഇരിക്കുന്നു. ഞാന്‍ വാതില്‍ക്കല്‍ തന്നെ കറുത്ത കോട്ടു ധരിച്ച ചെക്കര്‍മാര്‍ എന്റെയീ കംമ്പാര്‍ട്ടുമെന്റിലേക്ക് വരുന്നുണ്ടോയെന്നു നോക്കി നിന്നു. ടിക്കറ്റ് ചെക്കര്‍മാര്‍ എന്നെ പിടിക്കില്ല എന്ന വിശ്വാസമാണ് എനിക്കുളളത്. ആരും ഇങ്ങോട്ടു വരാത്തതില്‍ ആശ്വസവും തോന്നി.

വലിയൊരു സ്‌റ്റേഷന്‍ പിന്നീട് കണ്ടത് മുരിയാണ്. ധാരാളം പാളങ്ങളും പല ഭാഗത്തായി ട്രെയിനുകളും കിടപ്പുണ്ട്. എന്റെ മനസ്സില്‍ സ്ഥലപ്പേര് ഒരു മൃഗത്തിന്റേത് എങ്ങനെ വന്നു എന്നാണ്. നാട്ടിലെ മൂരിക്കാളകളാണ് മനസ്സില്‍ വന്നത്. ബോക്കാറെ സ്റ്റീല്‍ സിറ്റി വഴിയാണ് ട്രയിന്‍ പോകുന്നതെന്ന് അപ്പോഴാണ് മനസ്സിലായത്. വാതിലിലെ കമ്പിയില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ ചെക്കര്‍ പിറകിലെത്തിയത് അറിഞ്ഞില്ല. എന്നോട് ടിക്കറ്റ് ചോദിച്ചു. ഞാന്‍ കണ്ണുമിഴിച്ചു നോക്കി. ചെക്കര്‍ക്ക് കാര്യം മനസ്സിലായി. ടിക്കറ്റ് ഇല്ല. അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചെക്കര്‍ പുറത്തേക്കു വിളിച്ചിറക്കി നടന്നു . ചെന്നെത്തിയത് ഒരു പോലീസ് മുറിയിലാണ്. ടിക്കറ്റ് ചെക്കര്‍ കാര്യങ്ങള്‍ അവിടെയിരുന്ന പോലീസുകാരന്റെ മുന്നില്‍ വെളിപ്പെടുത്തി. പോലീസുകാരന്‍ തുളച്ചു കയറുന്ന നോട്ടവുമായി എന്നെ പരിഹസിച്ചു ചോദിച്ചു. എടാ മദ്രാസി നീ ആളു കൊളളാമല്ലോ, എവിടെയാടാ നിന്റെ ടിക്കറ്റ് കളഞ്ഞോ, പറഞ്ഞു തീരുകയും അയാള്‍ എന്റെ കരണത്തടിച്ചു. എനിക്ക് നേരിയ വേദനയും വിറയലുമുണ്ടായി. ചെയ്ത പണിക്ക് കിട്ടിയ കൂലിയാണ്. മനസ്സാകെ ഞെളിപിരി കൊളളുന്നു. ഞാന്‍ വിനീതനായി വീണ്ടും പറഞ്ഞു, പാറ്റനയില്‍ ഒരു ഇന്റര്‍വ്യൂവിന് പോകുകയാ. ഞാന്‍ പറഞ്ഞതു സത്യമാണ്. എന്റെ മുഖം വിളറി വെളുക്കുന്നതു കണ്ട് അയാള്‍ പിന്മാറി കസേരയിലിരുന്ന് പലതും ചോദിച്ചു. ഞനൊരു പാവപ്പെട്ടവന്‍, ഒരു ജോലിക്കു വേണ്ടി അലയുകയാണ്, എന്നെ ഉപദ്രവിച്ചിട്ടും ജയിലില്‍ ഇട്ടിട്ടും അങ്ങേക്ക് എന്തു പുണ്യം കിട്ടാനാണ് എന്നൊക്കെ പറഞ്ഞതും അഭിനയിച്ചതുമൊക്കെ അയാളെ ആശയക്കുഴപ്പത്തിലാക്കിയെന്ന് എനിക്കും തോന്നി.

ആ സ്‌റ്റേഷന്‍ പിറ്റാര്‍പുര്‍ ആയിരുന്നു. ട്രെയിന്‍ പത്തു മിനിറ്റോളം കിടന്നു. അവിടേക്ക് മറ്റൊരു പോലീസുകാരനും വന്നിരുന്നു. ഇരുന്നവര്‍ എല്ലാം വിവരിച്ചു കൊടുത്തു. അയാളും എന്നെ തുറിച്ചു നോക്കി ദേഷ്യത്തില്‍ പറഞ്ഞു. പോലീസ് പിടിക്കുന്ന എല്ലാ കളളന്മാരും ഇതുതന്നെയാണ് പറയുന്നത്. അയാളുടെ ചോദ്യം ഇതായിരുന്നു, നീ മദ്രാസ്സില്‍ നിന്ന് ടിക്കറ്റ് എടുക്കാതെയാണോ ഇവിടെ വരെ വന്നത്. എടാ കഴുതേ അതു നടക്കുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു.ഇവിടെ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന ചിന്തയില്‍ നില്‍ക്കുമ്പോഴാണ് ട്രെയിന്‍ സൈറണ്‍ മുഴക്കിയത്. എന്തൊക്കെ സംഭവിച്ചാലും എനിക്ക് പാറ്റനയിലെത്തണം. ഈ ട്രെയിന്‍ നഷ്ടപ്പെടാന്‍ പാടില്ല. മനസ്സ് തളര്‍ന്ന നിമിഷങ്ങളില്‍ ഒരു ഉദ്ദേശമേ ഉണ്ടായിരുന്നുളളൂ. വേഗം പോയി ട്രെയിനില്‍ കയറൂ ട്രെയിന്‍ ഓടി തുടങ്ങിയിരുന്നു. ഞാന്‍ ആ മുറിയില്‍ നിന്ന് ഇറങ്ങി പരിസരബോധമില്ലാതെ അതിവേഗത്തില്‍ ഓടി. എന്റെ പിറകെ പോലീസ് ഓടിയെങ്കിലും ഞാനോടി കയറി. പോലീസുകാരനെ മദ്രാസി പറ്റിച്ചു കടന്നു കളഞ്ഞു അതായിരിക്കാം അവരുടെ മനസ്സിലുണ്ടായിരുന്നത്. അവര്‍ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടു. ടിക്കറ്റ് എടുക്കാത്തതിന് അടി തന്നില്ലേ?, അടിയും കൊണ്ട് പുളിയും കുടിക്കണോ? അതായിരുന്നു എന്റെയുളളില്‍ ചോദിച്ചത്. ഞാന്‍ കയറിയ കമ്പാര്‍ട്ടുമെന്റിനു പിറകില്‍ ഒന്നു കൂടിയുണ്ടയിരുന്നു. എന്റെ ഒപ്പം നിന്നയാളോടു ചോദിച്ചു, റിസര്‍വേഷന്‍ ഇല്ലേ. അയാള്‍ പറഞ്ഞു ഇതിലെ രണ്ടു കമ്പാര്‍ട്ടുമെന്റുകള്‍ക്ക് റിസര്‍വേഷന്‍ വേണ്ട. അപ്പോഴാണ് ട്രയിന് അങ്ങനെയൊരു സംവിധാനമുളളത് ഞാന്‍ മനസ്സിലാക്കിയത്.

മഗദ ചക്രവര്‍ത്തിയും, മഗദ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പാടലിപുത്രയും, ഇന്നത് ബിഹാറിന്റെ തലസ്ഥാനമായ പാറ്റനയാണ്. ചെറുപ്പത്തില്‍ ഏറെ കേട്ടിട്ടുള്ളതാണ്. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി ചായയും പൂരിയും ഉരുളന്‍കിഴങ്ങു കറിയും കഴിച്ചിട്ടാണ് പാടലിപുത്രം കാണാനായി നടന്നത്. രാവിലെ ഏഴുമണിക്കു മുമ്പുതന്നെ ട്രെയിന്‍ എത്തി. ഇന്റര്‍വ്യൂ പത്തുമണിക്കാണ്. ഒരു സാംസാകാരിക തലസ്ഥാനത്തിന്റെ അവശേഷിപ്പെന്ന പോലെ പല പുരാതന കെട്ടിടങ്ങളും തലയുയര്‍ത്തി നില്‍ക്കുന്നു. അവിടുത്തെ മൈതാനത്താണ് ഒരു മണിക്കൂറോളം ഞാനിരുന്നത്. പച്ചപ്പു നിറഞ്ഞ ആ മൈതാനം യാത്രികര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിലാണ് പണി ചെയ്തിരിക്കുന്നത്. റിസര്‍വ്വ് ബാങ്ക് അതിനടുത്തു തന്നെയാണ്. പത്തു മണിക്കു മുമ്പ് തന്നെ അവിടെ ഹാജരായി. അവിടുത്തെ അഡ്മിനാസ്‌ട്രേറ്റീവ് ഓഫിസര്‍ ശര്‍മ്മ വളരെ സ്‌നേഹത്തോടെ ഞങ്ങള്‍ ആറു ഉദ്ദ്യോഗാര്‍ഥികളെ സ്വീകരിച്ചു. ഞങ്ങള്‍ക്കെല്ലാം ചായ തന്നു. ഷോര്‍ട്ട്ഹാന്‍ഡ് ടൈപ്പിംഗ് ടെസ്റ്റ് കഴിഞ്ഞപ്പോള്‍ പതിനൊന്നുമണിയായി. വീണ്ടും റെയില്‍വേ സ്റ്റേഷനിലേക്കു വന്ന് റാഞ്ചിയിലേക്ക് കളള ട്രയിന്‍ കയറി. പഴയതു പോലെ ടിക്കറ്റ് ചെക്കര്‍ എത്തി. കഴിഞ്ഞ രാത്രി പോലെ രണ്ടു ബോഗികളുടെ ഇടയ്ക്ക് നിന്നാല്‍ ആളുകള്‍ ശ്രദ്ധിക്കും. ഇരുഭാഗത്തുമുളള രണ്ടു ബോഗികളില്‍ നിന്നും രണ്ടു ചെക്കര്‍മാര്‍ എന്റെയടുത്തേക്ക് എത്തി കൊണ്ടിരിക്കുന്നത് എന്നെ അങ്കലാപ്പിലാക്കി.

മലയാളം ന്യൂസ് സെപഷ്യല്‍

കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രകൃതിക്ഷോഭം നേരിടുമ്പോള്‍ ദുരിതക്കയത്തില്‍ അകപ്പെട്ട് കഴിയുന്നവരില്‍ നിരവധി യു.കെ മലയാളികളും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദുരിതാശ്വാസ ക്യാംപുകളില്‍ ജീവന്‍ രക്ഷാര്‍ത്ഥം യു.കെ മലയാളികള്‍ അഭയം പ്രാപിച്ചതായാണ് വിവരം. സ്‌കൂള്‍ അവധിക്കാലമായതിനാല്‍ നിരവധി മലയാളി കുടുംബങ്ഹല്‍ തങ്ങഴളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുവാന്‍ കേരളത്തിലെത്തിയിരുന്നു. പ്രവാസി മലയാളികള്‍ പ്രധാനമായും ആശ്രയിക്കുന്ന നെടുമ്പാശേരി അന്തരാഷ്ട്ര വിമാനത്താവളം ആഗസ്റ്റ് 26 വരെ അടച്ചിട്ടതിനാല്‍ കേരളത്തില്‍ നിന്നുള്ള തിരിച്ചുവരവ് അനിശ്ചിതമായി നീണ്ടുപോകാനാണ് സാധ്യത. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ മാസം നെടുമ്പാശേരി വിമാനത്താവളം തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധ്യത കുറവാണ്. കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് യാത്രക്കാരെ റീ-ഷെഡ്യൂള്‍ ചെയ്ത് യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും വളരെയധികം കാല താമസം പിടിക്കും.

ഇതിനിടയില്‍ അവശ്യസാധനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതായി യു.കെയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയവര്‍ മലയാളം യു.കെയോട് പറഞ്ഞു. വെള്ളപ്പൊക്കം ഇത്രയധികം രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കാതിരുന്നതിനാല്‍ പലരും അത്യാവശ്യം വേണ്ട സാധനങ്ങള്‍ പോലും കരുതിയിരുന്നില്ല. പലയിടത്തും പെട്രോള്‍ പമ്പുകളും ബാങ്കുകളുമെല്ലാം അടഞ്ഞു കിടക്കുകയാണ്. തുറന്നിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലൊന്നും പാല് ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ലഭ്യമല്ല. എ.ടി.എമ്മുകളിലെ പണമൊക്കെ ദിവസങ്ങള്‍ക്ക് മുന്‍പെ തീര്‍ന്നതിനാല്‍ കൈയ്യില്‍ അടിയന്താവശ്യങ്ങള്‍ക്ക് പണമില്ലാത്തത് പലരെയും വലയ്ക്കുന്നുണ്ട്.

ഇതിനിടയില്‍ കേരളത്തില്‍ ദുരിതമനുഭവിക്കുന്ന തങ്ങളുടെ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.കെ പല മലയാളി സംഘടനകളും തങ്ങളുടെ ഓണാഘോഷം ഉപേക്ഷിച്ച്, അതിനായി വകയിരുത്തിയിരുന്ന തുക കേരളത്തിന്റെ പുനരുദ്ധാരണത്തിനായി നല്‍കാന്‍ തീരുമാനിച്ചു. യു.കെയിലെ പ്രമുഖ മലയാളി സംഘടനകളായ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ വൈമ (വെസ്റ്റ് യോര്‍ക്ക്‌ഷെയര്ഡ മലയാളി അസോസിയേഷന്‍) ലിംക ലിവര്‍പൂള്‍ തുടങ്ങിയവ ഓണാഘോഷം ഉപേക്ഷിച്ച സംഘടനകളില്‍ ഉള്‍പ്പെടും. കേരളത്തിലെ തങ്ങളുടെ സഹജീവികള്‍ ദുരിതക്കയത്തില്‍പ്പെട്ട് വലയമ്പോള്‍ കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം യു.കെയില്‍ ആഘോഷിക്കുന്നത് അര്‍ത്ഥശൂന്യമാണെന്ന് വെസ്‌റ്റ്യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി മലയാളം യുകെയോട് പ്രതികരിച്ചു.

2012നെ അപേക്ഷിച്ച് എ-ലെവല്‍ പരീക്ഷയില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഉയര്‍ന്ന ഗ്രേഡുകള്‍. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ 5 ലക്ഷത്തോളം കുട്ടികളുടെ എ-ലെവല്‍ പരീക്ഷാഫലമാണ് ഇന്നലെ പുറത്തു വന്നത്. ഇവരില്‍ നാലിലൊന്നു പേര്‍ക്ക് എയോ എ സ്റ്റാറോ ലഭിച്ചിട്ടുണ്ട്. പരീക്ഷ കടുത്തതാക്കിയിട്ടും ഉയര്‍ന്ന ഗ്രേഡുകള്‍ നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. എ സ്റ്റാര്‍, എ എന്നീ ഗ്രേഡുകള്‍ നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ 26.4 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇത് രണ്ടാമത്തെ വര്‍ഷമാണ് ഈ ട്രെന്‍ഡ് തുടരുന്നതെന്നും കണക്കുകള്‍ പറയുന്നു.

എന്നാല്‍ എ സ്റ്റാര്‍ നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 8 ശതമാനത്തിന്റെ കുറവാണ് ഇതിലുണ്ടായത്. 2013നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. മൊത്തം വിജയ ശതമാനത്തില്‍ 0.3 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയം കണക്കാണ്. 97,627പേര്‍ ഇത് എടുത്തിട്ടുണ്ട്. കംപ്യൂട്ടിഗ് 10,286 വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ആണ്‍കുട്ടികള്‍ തന്നെയാണ് ഉയര്‍ന്ന ഗ്രേഡുകളില്‍ മുന്നിട്ടു നില്‍ക്കുന്നത്.

പരീക്ഷയെഴുതിയ 26.6 ശതമാനം ആണ്‍കുട്ടികളും എ സ്റ്റാറോ എ ഗ്രേഡോ നേടിയപ്പോള്‍ 26.2 ശതമാനം പെണ്‍കുട്ടികള്‍ ഈ നേട്ടത്തിന് അര്‍ഹരായിട്ടുണ്ട്. സയന്‍സ്, ടെക്‌നോളജി. എന്‍ജിനീയറിംഗ്, കണക്ക് എന്നിവയെടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എ ലെവല്‍ എന്‍ട്രികളുടെ മൂന്നിലൊന്നും ഇവര്‍തന്നെയാണെന്ന് കണക്കുകള്‍ പറയുന്നു.

ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ എന്‍എച്ച്എസിന് പ്രാധാന്യം നല്‍കാത്തത് വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നേതൃത്വം. ബിഎംഎ കൗണ്‍സില്‍ അധ്യക്ഷന്‍ ചാന്ദ് നാഗ്‌പോള്‍ ഇന്‍ഡിപ്പെന്‍ഡന്റില്‍ എഴുതിയ ലേഖനത്തിലാണ് ഈ പരാമര്‍ശം. ഹിതപരിശോധനയ്ക്കു ശേഷം ബ്രെക്‌സിറ്റിന്റെ ആഘാതം ഏതു വിധത്തിലായിരിക്കും എന്‍എച്ച്എസിനു മേല്‍ ഉണ്ടാകുക എന്ന കാര്യം ബിഎംഎ നിരീക്ഷിച്ചു വരികയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നത് എന്‍എച്ച്എസിനും രോഗികള്‍ക്കും നല്‍കുന്ന ഗുണഫലങ്ങളെക്കുറിച്ച് ബിഎംഎ നിരവധി തവണ സര്‍ക്കാരിന് വിവരങ്ങള്‍ നല്‍കുകയും ചെയ്തു.

ഫ്രീ മൂവ്‌മെന്റ് മുതല്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ രംഗത്തെ ഗവേഷണങ്ങള്‍ക്ക് ഇവരുള്‍പ്പെടെയുള്ളവര്‍ നല്‍കുന്ന സംഭാവനകളെക്കുറിച്ചും വിവരങ്ങള്‍ കൈമാറിയിരുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണം ആരോഗ്യ മേഖലയില്‍ എത്രമാത്രം പ്രധാനമാണെന്ന വസ്തുതയാണ് ആശയവിനിമയം ചെയ്യാന്‍ ശ്രമിച്ചത്. എന്‍എച്ച്എസിനും രാജ്യത്തിന്റെ ആരോഗ്യ വ്യവസ്ഥയ്ക്കും ബ്രെക്‌സിറ്റ് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്ന ആശങ്ക ബിഎംഎ വാര്‍ഷിക പ്രതിനിധി സമ്മേളനം വിലയിരുത്തുകയും ചെയ്തു. ഇനി ബ്രെക്‌സിറ്റിലേക്ക് എട്ടു മാസങ്ങള്‍ തികച്ചില്ല. അതിനിടയില്‍ ബ്രെക്‌സിറ്റ് രോഗികളിലും ഡോക്ടര്‍മാരിലും മൊത്തം ഹെല്‍ത്ത് സര്‍വീസിലുമുണ്ടാക്കുന്ന അനിശ്ചിതത്വങ്ങള്‍ പരിഹരിക്കുന്നത് എങ്ങനെയാണെന്നത് വ്യക്തമല്ലെന്ന് അദ്ദേഹം പറയുന്നു.

ക്യാന്‍സര്‍ ചികിത്സക്കുള്ള മെഡിക്കല്‍ റേഡിയോ ഐസോടോപ്പുകളുടെ ലഭ്യത യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ ഉറപ്പാക്കാന്‍ കഴിയുമോ എന്ന ആശങ്കയുണ്ട്. വിദഗ്ദ്ധരായ യൂറോപ്യന്‍ ജീവനക്കാര്‍ക്കു വേണ്ടി ഏതു വിധത്തിലുള്ള ഇമിഗ്രേഷന്‍ സമ്പ്രദായമായിരിക്കും സ്വീകരിക്കുക എന്നതിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയ റെഗുലേറ്ററി സംവിധാനം അവതരിപ്പിക്കുന്നതോടെ ജീവന്‍രക്ഷാ മരുന്നുകള്‍ രോഗികള്‍ക്ക് ലഭിക്കാന്‍ വലിയ കാലതാമസമുണ്ടാകുമെന്നും ലേഖനത്തില്‍ ചാന്ദ്‌പോള്‍ പറയുന്നു.

വിഖ്യാത സാഹിത്യകാരനായ ഒ.ഹെന്റിയുടെ ദി കോപ്പ് ആന്‍ഡ് ദി ആന്‍ഥം എന്ന ചെറുകഥയിലെ ദരിദ്രനായ സോപ്പി എന്ന കഥാപാത്രത്തെ ഓര്‍മയുണ്ടോ? തെരുവില്‍ കഴിഞ്ഞിരുന്ന സോപ്പി വിന്റര്‍ ചെലവഴിക്കാനായി ജയിലില്‍ പോകുകയാണ് ചെയ്യുന്നത്. അതിനായി വിന്റര്‍ അടുക്കുമ്പോള്‍ അവന്‍ ചില ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്യും. അതിന് സമാനമായ അവസ്ഥയിലാണ് യുകെയിലെ തെരുവില്‍ കഴിയുന്നവരും. ആഷ്ടന്‍-ഇന്‍-മാര്‍ക്കറ്റ്ഫീല്‍ഡിലുള്ള വെയിന്‍ ഡില്യന്‍ എന്ന 39കാരനും ഇതേ രീതിയില്‍ ജയിലില്‍ പോകാനായി ടെസ്‌കോയില്‍ നിന്ന് 40 പൗണ്ട് വിലയുള്ള ചോക്കളേറ്റ് ബാര്‍ മോഷ്ടിച്ചിരിക്കുകയാണ്. ജയിലിലാണെങ്കില്‍ തനിക്ക് സഹായങ്ങള്‍ ലഭിക്കുമെന്നും അതിനായാണ് താന്‍ മോഷ്ടിച്ചതെന്നും തനിക്ക് കസ്റ്റഡി അനുവദിക്കണമെന്നും ഡില്യന്‍ വിഗന്‍ ആന്‍ഡ് ലെയ് മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു.

സോപ്പി ആഹാരത്തിനും തണുപ്പില്‍ നിന്ന് രക്ഷ തേടാനുമാണ് ജയിലിനെ അഭയം പ്രാപിച്ചതെങ്കില്‍ ഡില്യന്റെ കാര്യത്തില്‍ വ്യത്യാസമുണ്ട്. ഹെറോയിനും ക്രാക്ക് കൊക്കെയിനും ഉപയോഗിക്കുന്ന ഇയാള്‍ക്ക് അതില്‍ നിന്നുള്ള മോചനത്തിനും ജയിലില്‍ അവസരമുണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. എന്നാല്‍ ഈ രീതി ഭവനരഹിതരായവര്‍ക്കിടയില്‍ ഒരു ശീലമായി വളര്‍ന്നു വരികയാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മയക്കുമരുന്നുകള്‍ക്ക് അടിമകളായ നൂറുകണക്കിനാളുകള്‍ ഈ വിധത്തിലുള്ള ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്ത് ജയില്‍ ശിക്ഷ നേടുന്നുണ്ട്. ശിക്ഷാ കാലാവധിയില്‍ ലഭിക്കുന്ന മോചന ചികിത്സയാണ് ഇവരുടെ ലക്ഷ്യം.

ഡില്യന് എന്തായാലും ഏഴ് ആഴ്ച തടവ് കോടതി വിധിച്ചു. തന്റെ കക്ഷിക്ക് ജയില്‍ ശിക്ഷയാണ് ആവശ്യമെന്ന് കോടതിയില്‍ ആവശ്യപ്പെടേണ്ടി വരുന്നത് വളരെ വിചിത്രമായ കാര്യമായിരുന്നെന്ന് ഡില്യനു വേണ്ടി ഹാജരായ സോളിസിറ്റര്‍ നിക്ക് വൂസി പറഞ്ഞു. അഡിക്ഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സര്‍വീസുകള്‍ക്ക് നല്‍കി വന്നിരുന്ന ഫണ്ടുകള്‍ വെട്ടിക്കുറച്ചതോടെയാണ് ഇത്തരമൊരു ട്രെന്‍ഡ് പ്രത്യക്ഷപ്പെട്ടതെന്നാണ് വിലയിരുത്തല്‍. ഈ ഫണ്ടുകള്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലൂടെ കടന്ന് ലോക്കല്‍ അതോറിറ്റി തലത്തിലാണ് വിതരണം ചെയ്യപ്പെടുന്നത്. ഈ നൂലാമാലകള്‍ കടന്ന് സാധാരണക്കാര്‍ക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യമാണ് ഡില്യനെപ്പോലുള്ളവരെ ജയിലിന്റെ അഭയം തേടാന്‍ പ്രേരിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്

കേരള ജനത പ്രളയത്തിൽ ഉഴലുമ്പോൾ അവരുടെ കണ്ണീരൊപ്പാൻ യുകെയിലെ മലയാളികൾ കൈകോർക്കുന്നു. ഓണാഘോഷം വിപുലമായി ആഘോഷിക്കുവാൻ തയ്യാറെടുത്തു കൊണ്ടിരുന്ന മലയാളികൾ മിക്കവരും ആഘോഷം ഒഴിവാക്കുകയാണ്. തങ്ങളുടെ ആഘോഷത്തിനായി ചെലവഴിക്കാൻ ഉദ്ദേശിച്ച തുക കേരളത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി നല്കാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന നല്കാനാണ് ജനങ്ങൾ കൂടുതൽ താത്പര്യം കാണിക്കുന്നത്. ഇതിനായി ഓൺലൈൻ സംവിധാനം കേരള ഗവൺമെൻറ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് കണക്ഷൻ ഉള്ളവർക്ക് വെബ്സൈറ്റ് ലിങ്ക് വഴി പണം നല്കാവുന്നതാണ്. ചെക്ക് / ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയും സംഭാവന നല്കാം. ഇതിനായി തന്നിരിക്കുന്ന അഡ്രസിൽ അയച്ചാൽ മതി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടു നല്കുന്നതു വഴി നല്കുന്ന തുക അർഹരായവർക്ക് ലഭിക്കുകയും അനാവശ്യമായി ചെലവഴിക്കപ്പെടില്ലെന്ന് ഉറപ്പാകുകയും ചെയ്യും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നേരിട്ട് സംഭാവന നല്കുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Please click this link to donate to Chief Minister’s Distress Relief Fund

8000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇരുനൂറിലേറെ ജീവനുകൾ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് വീടുകൾ നശിച്ചു. ദുരിതക്കയത്തിൽ നിന്ന് രക്ഷപെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് പതിനായിരങ്ങളാണ്. യുകെയിൽ നിന്ന് സമ്മർ അവധിയ്ക്ക് പോയ മലയാളി കുടുംബങ്ങളും ദുരിതത്തിലാണ്. യുകെയിൽ താമസിക്കുന്ന നിരവധി മലയാളികളുടെ ബന്ധുക്കളും സുഹൃത്തുക്കളും വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നവരാണ്. ജന്മനാട്ടിൽ നിന്നും ആയിരക്കണക്കിന് മൈലുകൾ അകലെയെങ്കിലും നാട്ടിലുള്ള ഉറ്റവരുടെ ദു:ഖത്തിൽ തേങ്ങുകയാണ് യുകെയിലെ മലയാളി സമൂഹം.

ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ പ്രളയ നില ഒന്നിനൊന്ന് മോശമാകുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് എത്തുന്ന സ്ഥിതിയാണ്. കനത്തമഴ തുടരുന്നതു മൂലമാണിത്. ഡാമിന്റെ പരിസരത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. 2402.2 അടി ജലമാണ് ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുള്ളത്. പരമാവധി സംഭവണ ശേഷി 2403 അടിയാണ്. നിലവിലെ മഴയുടെ തോത് പരിഗണിച്ചാല്‍ പരമാവധി സംഭരണ ശേഷിയിലേക്ക് വെള്ളിയാഴ്ച തന്നെ അണക്കെട്ടില്‍ വെള്ളം ഈ നിലയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ അണക്കെട്ടില്‍ നിന്ന് 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരുമണിക്കൂറില്‍ പുറത്തുവിടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ 20 ലക്ഷം ലിറ്ററിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി കണക്കുകൂട്ടുന്നത്. എന്നാല്‍ കൂടുതല്‍ വെള്ളം പുറത്തുവിടുന്നതിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല. മഴക്കെടുതിയില്‍ വലഞ്ഞുനില്‍ക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ജലമൊഴുക്കിവിടാനാകില്ലെന്ന നിലപാടിലാണ് ജില്ലാഭരണകൂടം. എറണാകുളം ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നാണ് ഇടുക്കി ജില്ലാ കളക്ടര്‍ പറയുന്നത്.

എന്നാല്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതിന് തുല്യമായ അളവില്‍ വെള്ളം പുറത്തേക്കൊഴുക്കണമെന്ന നിലപാടിലാണ് കെഎസ്ഇബി. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് 100 സെന്റീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ നാല് മീറ്ററോളം ഉയരത്തില്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി പറയുന്നു. ഷട്ടര്‍ ഉയര്‍ത്തേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം പരമാവധി ശേഷി എത്തുന്നത് വരെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ മാറ്റം വരുത്തേണ്ട എന്നാണ് തീരുമാനമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം പറയുന്നു. ഇക്കാര്യത്തില്‍ ഡാം സുരക്ഷാ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ എല്ലാകാര്യങ്ങളും പരിഗണിച്ച് മാത്രമേ തീരുമാനങ്ങളുണ്ടാകുവെന്നും ഭരണകൂടം അറിയിച്ചു.

നാളെ വൈകുന്നേരം പ്രധാനമന്ത്രി കേരളത്തിലെത്തും. ശനിയാഴ്ച പ്രളയ ബാധിത പ്രദേശങ്ങളിൽ അദ്ദേഹം ഹെലികോപ്ടറിൽ സന്ദർശനം നടത്തും.

ന്യൂസ് ഡെസ്ക്

യുകെയിൽ നിന്ന് നാട്ടിൽ പോയ മലയാളി കുടുംബങ്ങളുടെ തിരിച്ചുള്ള യാത്ര  വൈകും.  നെടുമ്പാശ്ശേരി എയർപോർട്ട് ആഗസ്റ്റ് 26 വരെ അടച്ചിടുകയാണെന്ന് സിയാൽ അധികൃതർ അറിയിച്ചു. സമ്മർ അവധിക്ക് കേരളത്തിലേയ്ക്ക് പോകാനിരുന്ന നിരവധി മലയാളി കുടുംബങ്ങളുടെ യാത്ര മുടങ്ങുകയാണ്. മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തിയ നിരവധി മലയാളി കുടുംബങ്ങളെ എയർലൈനുകൾ തിരിച്ചയച്ചു. എമിറേറ്റ്സിലും ഇത്തിഹാദിലും പോകാൻ ടിക്കറ്റ് എടുത്തിരുന്നവർക്കാണ് യാത്ര മുടങ്ങിയത്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം നിറുത്തി വച്ചതിനേത്തുടർന്നാണിത്. ടിക്കറ്റ് എടുത്തവർക്ക് മുംബൈ വരെ പോകാനുള്ള സൗകര്യം അത്യാവശ്യമെങ്കിൽ ഇത്തിഹാദ് എയർലൈൻ നല്കുന്നതായി അറിയുന്നുണ്ട്. പിന്നീടുള്ള യാത്ര സ്വന്തം റിസ്കിലായിരിക്കും. എമിറേറ്റ്സും ഇത്തിഹാദും എന്ന് സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടില്ല. കേരളത്തിലേയ്ക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തിരിക്കുന്നവർ വീട്ടിൽ നിന്ന് തിരിക്കുന്നതിനു മുൻപ് എയർലൈനുകളെ ബന്ധപ്പെടേണ്ടതാണ്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  കനത്ത മഴയില്‍  വെള്ളം കയറിയതിനെ തുടര്‍ന്നാണ് അടച്ചത്. 26 ന് ഉച്ചയ്ക്ക് രണ്ടു വരെ വിമാനത്താവളം അടച്ചിടുമെന്നാണ് സിയാല്‍ അറിയിച്ചിട്ടുള്ളത്. റണ്‍വേയ്ക്ക് പുറമെ, ടാക്സിവേ, ഏപ്രണ്‍ എന്നിവയിലും വെള്ളം കയറിയതിനെ തുടര്‍ന്നാണ് കൂടുതല്‍ ദിവസം അടച്ചിടാന്‍ തീരുമാനിച്ചിട്ടുള്ളത്.

 

ന്യൂസ് ഡെസ്ക്

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നത നേതാക്കളിലൊരാളുമായ അടല്‍ ബിഹാരി വാജ്പേയി (93) അന്തരിച്ചു. ഡല്‍ഹി എയിംസ് ഹോസ്പിറ്റലിൽ  ഇന്നു വൈകുന്നേരം ആയിരുന്നു അന്ത്യം. ഏറെക്കാലമായി ആരോഗ്യസ്ഥിതി മോശമായിരുന്ന വാജ്പേയിയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്രാശയ സംബന്ധമായ അണുബാധയുള്ളതായി ഇന്നലെ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഇരു വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തീര്‍ത്തും മോശമായിരുന്നു. ഇന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായ വാജ്പേയി, ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസുകാരനല്ലാത്ത പ്രധാനമന്ത്രിയാണ്. 1996ല്‍ 13 ദിവസവും 1998ല്‍ 13 മാസവും അധികാരത്തിലിരുന്ന അദ്ദേഹം 1999-2004 കാലത്ത് പ്രധാനമന്ത്രിയായി അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി. 1977ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ രണ്ടുവര്‍ഷം വിദേശകാര്യ മന്ത്രിയുമായിരുന്നു. പ്രധാനമന്ത്രിയായിരുന്നപ്പോഴും വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴും അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്താന്‍ വാജ്പേയി മനസ്സുവെച്ചു. വിദേശകാര്യ മന്ത്രിയായിരിക്കെ 1979ല്‍ നടത്തിയ ചൈന, പാകിസ്താന്‍ സന്ദര്‍ശനങ്ങള്‍ ചരിത്രപരമായിരുന്നു. 1998ല്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പാകിസ്താനുമായി സൗഹൃദം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി-ലാഹോര്‍ ബസ് സര്‍വീസ് ആരംഭിച്ചു. പൊഖ്റാനില്‍ രണ്ടാംതവണ ആണവ പരീക്ഷണം നടന്നതും വാജ്പേയിയുടെ കാലത്താണ്. ഇതുമായി ബന്ധപ്പെട്ട് ലോക രാജ്യങ്ങളില്‍നിന്ന് നേരിടേണ്ടിവന്ന എതിര്‍പ്പുകളെ സധൈര്യം നേരിടുന്നതിലും ഇന്ത്യയുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതിലും പ്രധാനമന്ത്രി എന്ന നിലയില്‍ വാജ്പേയിയുടെ ഉറച്ച നിലപാടുകള്‍ നിര്‍ണായകമായിരുന്നു.

1957ല്‍ മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മധ്യപ്രദേശിലെ ബാല്‍റാംപുര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയ വാജ്പേയി 1962ല്‍ രാജ്യസഭാംഗമായി. പിന്നീട് 1967, 71, 77, 80 എന്നീ വര്‍ഷങ്ങളിലും ലോക്സഭയിലെത്തി. 1980ല്‍ രൂപീകരിക്കപ്പെട്ട ഭാരതീയ ജനതാപാര്‍ട്ടിയുടെ സ്ഥാപകരിലൊരാളാണ്. പാര്‍ട്ടിയുടെ ആദ്യപ്രസിഡന്റും വാജ്പേയിയായിരുന്നു.

1924ല്‍ മധ്യപ്രദേശില ഗ്വാളിയോറിലാണ് വാജ്പേയി ജനിച്ചത്. അധ്യാപകനായ കൃഷ്ണാബിഹാരി വാജ്പേയിയും കൃഷ്ണദേവിയുമായിരുന്നു മാതാപിതാക്കള്‍. ഗ്വാളിയറിലെ വിക്ടോറിയ കോളേജില്‍ നിന്ന് സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയില്‍ ബിരുദവും കാണ്‍പൂര്‍ ഡി. വി. കോളേജില്‍  നിന്ന് രാഷ്ട്രതന്ത്രത്തില്‍ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായി. പിന്നീട് ആര്‍എസ്എസില്‍ സജീവമായി. 1951ല്‍ തുടക്കംകുറിച്ച ജനസംഘത്തിന്റെ സ്ഥാപകാംഗമായി. ഒരു രാജ്യതന്ത്രജ്ഞന്‍ എന്നതിനൊപ്പം കവിയും വാഗ്മിയും പത്രപ്രവര്‍ത്തകനുമായിരുന്നു വാജ്പേയി. രാഷ്ട്രത്തിനും പൊതുപ്രവര്‍ത്തനത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അവിവാഹിതനായിരുന്നു  അടല്‍ ബിഹാരി വാജ്പേയി.

അദ്ധ്യായം – 16
എന്നെ നക്‌സലാക്കിയ നാടകം ബോക്കാറോയില്‍

കട്ടിലില്‍ തളര്‍ന്നു കിടക്കുമ്പോഴും ശരീരമാകെ വേദനിച്ചു. ശരീരം പൂര്‍ണ്ണമായും രോഗത്തില്‍നിന്നു മുക്തി പ്രാപിച്ചിട്ടില്ല. കളളനെ പോകാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കത്തില്ലായിരുന്നു. അതിന്റെ അര്‍ത്ഥം ഞാനൊരു ഭീരു എന്നല്ലേ. ഈ വീട് സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്. ഇതിനുളളില്‍ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ ഞാനാണ് ഉത്തരം പറയേണ്ടത്. അങ്ങനെയെങ്കില്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തില്ലേ. ഞാന്‍ കളളനു കൂട്ടു നിന്നെന്ന് തന്നെ പറയും. നാട്ടിലായിരുന്നപ്പോള്‍ ഏതോ ഒരു പളളിയില്‍ സ്വര്‍ഗീയ താക്കോലിനെ പറ്റി പ്രസംഗിച്ചത് ഓര്‍മ്മയിലെത്തി. ആ ജീവനുളള താക്കോലിന്റെ നിലയും വിലയും ഇപ്പോഴാണ് ഞാനറിയുന്നത്. അകത്തു നിന്നു പൂട്ടുമ്പോള്‍ അതു രഹസ്യത്തിന്റെ താക്കോല്‍ മാത്രമല്ല, ഉത്തരവാദിത്വവും അധികാരവുമുളള താക്കോലാണ്. ആത്മാവിന്റെ താക്കോലാണ്. എല്ലാ മനുഷ്യരും ഓരോരോ താക്കോലിന്റെ ഉടമകളാണ്. ഉത്തരവാദിത്വവും അധികാരവും മനുഷ്യര്‍ നിര്‍വ്വഹിച്ചാല്‍ തുറക്കാത്ത വാതിലും തുറക്കപ്പെടും. അതു കളളന്റെ താക്കോലല്ല, യേശുക്രിസ്തു വിശുദ്ധ പത്രോസ്സിനു കൊടുത്ത, ജീവനുളള സ്വര്‍ഗീയ താക്കോലാണിത്.

നരകത്തില്‍ നിന്ന് സ്വര്‍ഗത്തിലേക്ക് കളളത്താക്കോലുമായി വന്നു തുറന്നാല്‍ ചുവടുകള്‍ തെറ്റും. ദയനീയമായി നരകത്തില്‍ വീഴുക തന്നെ ചെയ്യും. അതാണ് ഈ കളളനു പറ്റിയത്. കളളനെ കണ്ട് പേടിച്ചു വിറയ്ക്കുന്ന മദ്രാസിയല്ല ഞാനെന്ന് അയാള്‍ മനസ്സിലാക്കിക്കഴിഞ്ഞു. മനസ്സ് വീണ്ടും വ്യാകുലപ്പെട്ടു. എന്തെല്ലാം പ്രതീക്ഷയോടെയാണ് ഇങ്ങോട്ടു വന്നത്. പ്രതീക്ഷയാല്‍ തെളിഞ്ഞുനിന്ന കണ്ണുകള്‍ ഇന്ന് വേദനയാല്‍, ക്ഷോഭത്താല്‍ ചുവന്നിരിക്കുന്നു. എന്റെ ശരീരം അടിപിടിയുടെ അടയാളമായി മാറുന്നത് എന്താണ്. ചാരുംമൂട്ടിലെ ചെറു ബാല്യക്കാരന്‍ മാടാനപൊയ്കയിലെ മാടന്റെ തനി സ്വഭാവക്കാരനായി മറ്റുളളവരെ ഭയപ്പെടുത്തുന്നത് എന്താണ്?. മനസ്സില്‍ തെളിയുന്നത് മാടാന പൊയ്കയിലെ കിണറ്റില്‍ നിന്ന് ഉയര്‍ന്നു പൊന്തുന്ന മാടന്‍ ആരെയോ നിഗ്രഹിക്കാന്‍ വരുന്നതാണ്. കഥയും നാടകവും എഴുതാനാഗ്രഹിച്ച ഞാന്‍ കഥയില്ലാത്തവനായി മാറുകയാണോ?.

കാപ്പില്‍ തോമസ്സിന്റെ വീട്ടില്‍ കളളനുമായിട്ടുണ്ടായ ഏറ്റുമുട്ടല്‍ ഞാന്‍ ആരോടും പറഞ്ഞില്ല. ഒരു ദിനം ജോസഫ് ചേട്ടന്‍ എന്നെത്തേടി വന്നു. ഞാന്‍ എഴുതിത്തീര്‍ത്ത നാടകം അദ്ദേഹത്തെ ഏല്‍പിച്ചു. അതിന്റെ ഏതാനും താളുകള്‍ വായിച്ചിട്ട് പോക്കറ്റില്‍ നിന്ന് ഇരുപത്തിയഞ്ചു രൂപ എന്റെ കൈയ്യില്‍ വച്ചിട്ട് പറഞ്ഞു, ഇതു മറ്റാരും അറിയേണ്ട. എന്റെയൊരു സന്തോഷത്തിനാണ്. നാടകത്തെ അഗാധമായി സ്‌നേഹിക്കുന്ന ജോസഫ് ചേട്ടനെ സ്‌നേഹമിഴികളോടെ നോക്കിയിട്ട് പറഞ്ഞു ഒത്തിരി നന്ദി കാശിനു വേണ്ടിയല്ല ഞാന്‍ എഴുതിയത്. പെട്ടെന്ന് എന്നെ ധൈര്യപ്പെടുത്തിയറിയിച്ചു. ഇതിലും മഹത്തായത് എഴുതണം കേട്ടോ. റിഹേഴ്‌സല്‍ പെട്ടെന്ന് തുടങ്ങണം. അഭിനേതാക്കളെ കണ്ടെത്തണം. ശരി ഞാനിറങ്ങുന്നു. അദ്ദേഹം ആദരവോടെ പുറത്തേക്ക് പോയി. കൈയ്യില്‍ തന്ന പണത്തിലേക്ക് ഞാന്‍ സൂക്ഷിച്ചു നോക്കി. വിശ്വസിക്കാനാകുന്നില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌കൂള്‍- കോളജ് കുട്ടികള്‍ക്ക് ലഘു നാടകങ്ങള്‍ എഴുതിക്കൊടുത്തു കഴിയുമ്പോള്‍ ഒന്നും രണ്ടും രൂപ ലഭിച്ച നിമിഷങ്ങള്‍ ഓര്‍ത്തു. അന്ന് ആദ്യമെഴുതിയ പാട്ട് നാവിന്‍ തുമ്പില്‍ ഊഞ്ഞാലാടി.
ചാരും മൂടിനപ്പുറത്തേ പാടത്ത്
കൊയ്ത്തും മെതിയും ശേലാണേ
ആണും പെണ്ണും കൊറ്റിയും കോഴിയും
കൊയ്യാനെത്തും നാളാണേ
പൊന്നു വിളയും പാടത്ത്
കറ്റ ചുമക്കാന്‍ ഞാനും പോയേ
ആണിനു കിട്ടി അഞ്ചണ
പെണ്ണിനു കിട്ടി മൂന്നണ
കെറ്റിക്കും കോഴിക്കും കിട്ടി മൂന്നണ
ചാത്തന്റെ മോന്‍ കൊലുമ്പനും കിട്ടി മൂന്നണ
തോമസ് നാട്ടില്‍ നിന്ന് വന്നതിനു ശേഷം സെക്ടര്‍ മുന്നിലെ വാസുപിളളയുടെ വീട്ടിലേക്ക് ഞാന്‍ കാവല്‍ക്കാരനായി മാറി. ഇതിനിടയിലാണ് ജംഷഡ്പൂരിലെ റ്റാറ്റ കമ്പനിയിലേക്കും ദന്‍ബാദിലുളള കോള്‍ ഇന്ത്യ കമ്പനിയിലേക്കും ഞാന്‍ ഇന്റര്‍വ്യൂവിനായി പോയത്. ഇതിന് എന്നെ സഹായിച്ചത് അച്ചന്‍കുഞ്ഞാണ്. ദന്‍ബാദിലേക്ക് ബസ്സില്‍ പോയത് ബോക്കാറോ സ്റ്റീല്‍ സിറ്റി വഴിയാണ്. കോള്‍ ഇന്ത്യ കമ്പനിയില്‍ ജോലിയുളള വര്‍ഗ്ഗീസിന്റെ ഓഫിസ്സിലേക്കാണ് ഞാനാദ്യം പോയത്. ഞാന്‍ നാട്ടില്‍ നിന്ന് വരുമ്പോള്‍ എനിക്കൊപ്പം ഷോര്‍ട്ട് ഹാന്‍ഡ് എഴുതാന്‍ വര്‍ഗ്ഗീസ്, അച്ചന്‍കുഞ്ഞ്, രാധാകൃഷ്ണന്‍ നായര്‍ അങ്ങനെ പലരുമുണ്ടായിരുന്നു. അച്ചന്‍കുഞ്ഞിന്റെ അളിയന്റെ ക്വാര്‍ട്ടറിനടുത്താണ് വര്‍ഗ്ഗീസിന്റെ ഒരു ബന്ധുവിനൊപ്പം കഴിഞ്ഞത്. ഞാന്‍ വരുന്നതിനു മുമ്പു തന്നെ വര്‍ഗ്ഗീസ് ദന്‍ബാദില്‍ പോയി സ്‌റ്റെനോഗ്രാഫറുടെ ടെസ്റ്റ് കൊടുത്തിരുന്നു. അവിടെ ജോലിയും കിട്ടി.

ഒരു രാത്രി ഞാന്‍ വര്‍ഗ്ഗീസിനൊപ്പം താമസിച്ചു. എന്റെ ടെസ്റ്റ് രാവിലെ കഴിഞ്ഞതിനു ശേഷം അവിടുത്തെ കല്‍ക്കരി ഖനി കാണാന്‍ പോയി. ആ ഖനി കാണാനിറങ്ങിയത് ലിഫ്റ്റ് വഴിയാണ്. ഏകദേശം നാട്ടിലെ അന്‍പതു തൊടികളുളള കിണറിന്റെ ആഴത്തേക്കാള്‍ താഴ്ച്ചയുളള കല്‍ക്കരി ഖനികള്‍. അത് കുഴിച്ചു കൊണ്ടേയിരിക്കുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇതു പോലൊരു കാഴ്ച്ച കണ്ടത്. അമ്പരന്നത്. ഇതു പോലുളള ഖനികളില്‍ എത്രയോ ജീവന്‍ പൊലിഞ്ഞു എന്നതും വേദനയോടെ ഓര്‍ത്തു.
അവിടെ നിന്നു ഞാന്‍ പോയത് ബോക്കറോ സ്റ്റീല്‍ സിറ്റിയില്‍ ജോലിയുളള കുമ്പനാട്ടുകാരന്‍ കുര്യന്‍ സാറിന്റെ വീട്ടിലേക്കാണ്. ദുര്‍വ്വയിലെ ജോസഫ് സാര്‍ എന്റെ ഒരു നാടകം കുര്യന്‍ സാറിന് കൊടുത്തിരുന്നു. അവിടുത്തെ മലയാളികള്‍ അത് അവതരിപ്പിക്കാന്‍ തീരുമാനിച്ചതായി ജോസഫ് സാര്‍ പറഞ്ഞു. അത് അവതരിപ്പിക്കുവാനുളള അനുവാദം ഞാനപ്പോള്‍ തന്നെ കൊടുത്തു. എന്നാല്‍ നാടകകൃത്തിനു നല്‍കേണ്ട തുക, ഫൈനല്‍ റിഹേഴ്‌സല്‍ നാടകകൃത്ത് കാണുന്ന കാര്യം എന്നിവ സംസാരിക്കാന്‍ ബോക്കാറേ വരെ പോകണമെന്ന് എന്നോടു പറഞ്ഞിരുന്നു. നാടകത്തിന്റെ ഫൈനല്‍ റിഹേഴ്‌സല്‍ കാണാനാണ് ആ ദിവസം മുന്‍കൂട്ടിയറിയിച്ച് ഞാനവിടെ എത്തിയത്.

ആ രാത്രിയില്‍ ഞാന്‍ ഫൈനല്‍ റഹേഴ്‌സല്‍ കണ്ടു. നല്ല അഭിനയമാണ് എല്ലാവരും കാഴ്ച്ചവച്ചത്. ഞാന്‍ ചില ഭാഗങ്ങള്‍ മാത്രം അഭിനയിച്ചു കാണിച്ചു കൊടുത്തു. വളരെ ക്ഷമയും സഹകരണവും അഭിനേതാക്കളെ ഞാന്‍ അഭിനന്ദിച്ചു. 1971ല്‍ വി.വി ഹൈസ്‌കൂള്‍ വാര്‍ഷിക ദിനത്തില്‍ എനിക്ക് ബസ്റ്റ് ക്യാരക്ടര്‍ ആക്ടര്‍ വാങ്ങിത്തന്ന, എന്നെ നക്‌സലാക്കിയ, പോലീസിന്റെ അടി വാങ്ങിത്തന്ന ഇരുളടഞ്ഞ താഴ്‌വര ഞനും കുര്യന്‍ സാറുമായി പങ്കുവച്ചു. കര്‍ത്തവ്യ ബോധമുളള ഒരു പൗരന്‍ എന്ന നിലയില്‍ നമ്മള്‍ വോട്ടു ചെയ്യുന്നു. വോട്ടു വാങ്ങി ജയിക്കുന്നവര്‍ കര്‍ത്തവ്യബോധമുളളവരും ദാസന്മാരുമായി ഇരിക്കേണ്ടവരാണ്. അധികാരം കിട്ടിക്കഴിഞ്ഞാല്‍ അവര്‍ യജമാന്മാരാകും സ്വജനപക്ഷപാതം വളര്‍ത്തി വോട്ടു ചെയ്തവരെ ദാസന്മാരാക്കുന്നു. പോലീസ്സ് അടക്കമുളളവര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറി അവരും പാവങ്ങളുടെ യജമാനന്മാരാകുന്നു. അതിനാല്‍ ഇന്നും കാണുന്നത് നിസ്വര്‍ത്ഥ സേവനമല്ല. ഈ നാടകത്തില്‍ ശക്തമായി തന്നെ ഇങ്ങനെയുളള വാദമുഖങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതാണ് ഈ നാടകം ഞങ്ങള്‍ തിരഞ്ഞെടുക്കുവാനുളള കാരണമെന്ന് കുര്യന്‍ സാര്‍ പറഞ്ഞു. സമൂഹത്തില്‍ എഴുത്തുകാരന്‍ ദുര്‍ബലനാകാന്‍ പാടില്ല. അവര്‍ ശക്തരാകുമ്പോഴണ് സമൂഹവും ശക്തരാകുന്നത്. ഞങ്ങള്‍ ഉറങ്ങുന്നതിന് മുമ്പ് കുര്യന്‍ സാറിന്റെ വിലപ്പെട്ട വാക്കുകള്‍ ഞാന്‍ കേട്ടുകൊണ്ടിരുന്നു. രാവിലെ തന്നെ റാഞ്ചിയിലെ വീട്ടിലേക്ക് തിരിച്ചു. എന്റെ യാത്രയെപ്പറ്റി ഞാനാരോടും പറഞ്ഞിരുന്നില്ല. മുറിക്കുള്ളില്‍ ഓമനയുടെ രണ്ടു കത്തുകള്‍ കിടപ്പുണ്ടായിരുന്നു.

ഒരു ദിവസം ഹോട്ടലില്‍ ചെല്ലുമ്പോഴാണറിയുന്നത് വളളിക്കുന്നവും ആനന്ദനും കൂടി കുട്ടന്‍ എന്ന ചട്ടമ്പിയുമായി എന്നെ തേടി ഹോട്ടലില്‍ വന്നവിവരം. ഞാന്‍ അവരെ ഭയന്ന് ഒളിച്ചോടിയിരിക്കുന്നു. ഇതാണ് പറഞ്ഞു പരത്തിയിരിക്കുന്നത്. അപ്പു അവരോട് സ്‌നേഹത്തോടെ പറഞ്ഞത് സോമന്‍ ഇപ്പോള്‍ ഇങ്ങോട്ടു വരാറില്ല. എവിടെയെന്ന് ഞങ്ങള്‍ക്കറിയില്ല. നിങ്ങളുമായുളള പ്രശ്‌നം കഴിഞ്ഞിട്ട് വര്‍ഷം ഒന്നു കഴിഞ്ഞല്ലേ. വെറുതേ എന്തിനാണ് വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ആ പറഞ്ഞതൊന്നും അവരുടെ തലയില്‍ കയറിയില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണെന്ന് അപ്പുവിനറിയാം. അപ്പു ആ കാര്യം ജ്യേഷ്ഠനോട് പറഞ്ഞില്ല. വെറുതേ മറ്റുളളവരെ എന്തിന് ഇതിലേക്ക് വലിച്ചടണം. അതായിരുന്നു അയാളുടെ മനസ്സ്. അപ്പു പറഞ്ഞതൊന്നും ഞാന്‍ കാര്യമായി എടുക്കാതെ അടുക്കളയിലുളള സുരേഷിന്റെ അടുത്തേക്ക് നടന്നു. അയാള്‍ വലിയ ഇരുമ്പടുപ്പില്‍ ദോശയ്ക്കുളള മാവ് അതിലേക്ക് ഒഴിച്ച് ചട്ടുകം ഉപയോഗിച്ച് പരത്തിക്കൊണ്ടിരുന്നു. ഒരേ സമയം നാലു ദോശ അതില്‍ ചുട്ടെടുക്കാം. സുരേഷുമായ കുശലം പറഞ്ഞു കൊണ്ടിരിക്കേ അപ്പുവുമായി ഒരാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നതു കേട്ടു. അയാള്‍ക്കൊപ്പം മറ്റു രണ്ടു പേരുമുണ്ടായിരുന്നു. അയാള്‍ അകത്തേക്കു വരുന്നതിനെ അപ്പു തടഞ്ഞെങ്കിലും ആ കൈ തട്ടിമാറ്റി അകത്തേക്കു വന്നു. ഞാന്‍ വാതിലിനടുത്തേക്ക് ചെന്നു.

അയാള്‍ ഗര്‍ജ്ജിക്കുന്ന ശബ്ദത്തില്‍ ചോദിച്ചു, നീയാണോടാ സോമന്‍, അപ്പു മുമ്പു പറഞ്ഞയാള്‍ ഇയാളെന്ന് മനസ്സിലായി. ഞാന്‍ ശാന്തനായി ചോദിച്ചു, അങ്ങയെ മനസ്സിലായില്ല. എന്റെ പേര് കുട്ടന്‍. കേരളത്തില്‍ നിന്നു പുതിയൊരു അവതാരം വന്നു എന്നറിഞ്ഞു. കുറച്ചു നാളായി നിന്നെ ഞാന്‍ നോക്കി നടക്കുകയാ, എവിടെയാ നീ പോയി ഒളിച്ചേ. അപ്പു പിറകില്‍ നിന്നു അപേക്ഷിച്ചു. കുട്ടന്‍ സാബ് വെറുതേ പ്രശ്‌നം ഉണ്ടാക്കരുത്. ഞാന്‍ അവിടെ നിന്ന് ഒന്നും പറയാതെ അയാളെ കാര്യമാക്കാതെ പുറത്തേക്ക് നടന്നു. അവന് തല്ലുണ്ടാക്കണമെങ്കില്‍ വിചാരണ നടത്തണമെങ്കില്‍ പുറത്താകട്ടെ. കടയ്ക്കുള്ളില്‍ വേണ്ട, കുട്ടന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. ഒട്ടും കൂസ്സാതെ മുന്നോട്ടു പോകുന്നവനെ ഒരു നിമിഷം നോക്കി. രക്ഷപ്പെടാനുളള ഭാവമാണ്. കടയ്ക്കുളളില്‍ ഏതാനം പേര്‍ ആവേശത്തോടെ നോക്കിയിരുന്നു.
അപ്പുവിന്റെ കണ്ണുകളില്‍ അമ്പരപ്പു മാത്രമായിരുന്നു. ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുംതോറും കുട്ടന്‍ വിടുന്ന ഭാവമില്ല . മുന്നോട്ടു നടന്ന എന്റെ ഉടുപ്പിന്റെ കോളറില്‍ പിടിച്ച് കുട്ടന്‍ അടുക്കള ഭാഗത്തേക്ക് വലിച്ചെറിഞ്ഞു. തറയില്‍ വീണ എന്റെ മുഖഭാവം മാറി. കണ്ണുകളിലെ വെളിച്ചം കൂടുതല്‍ പ്രകാശിച്ചു. എഴുന്നേറ്റുചെന്ന് അടുപ്പില്‍ ചായക്ക് തിളച്ചു കിടന്ന ചൂടു വെളളം ഒരു മഗ്ഗിലെടുത്ത് മുന്നോട്ടു വന്ന അംഗരക്ഷകരുടെ മുഖത്തേക്ക് തെറപ്പിച്ചു. അതു കുട്ടന്റെ ദേഹത്തും വീണു. ചൂടു വെളളത്തിന്റെ പൊളളലില്‍ മുഴുകി നില്‌ക്കെ കരുത്തുളള ഒരു ഇടി കുട്ടന്റെ മൂക്കിന് കൊടുത്തു. മൂക്കിന് ഇടിച്ച ഇടി പല്ലിന് മുകളിലായി പോയി. അയാളുടെ പല്ല് ഒരെണ്ണം കൊഴിഞ്ഞു വീണു വായിലൂടെ രക്തമൊഴുകി. കൊഴുത്ത ചോര കണ്ടയാള്‍ ഭയന്നു. അംഗരക്ഷകരായി വന്നവര്‍ക്ക് ഇടിക്കു പകരം തൊഴിയാണ് കട്ടിയത്. കുട്ടനും തൊഴി കിട്ടി മലര്‍ന്നുവീണു. അവിടെ കിടന്ന കസേര മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ അപ്പു കസേരയില്‍ പിടിച്ചിട്ട് പറഞ്ഞു. ഇനിയും തല്ലല്ലേ ചത്തു പോകും. കുട്ടനെ സഹായിക്കാനെത്തിയ അംഗരക്ഷകരും പ്രതീക്ഷിച്ചതല്ല സംഭവിച്ചതെന്ന് മനസ്സിലായി.

കിട്ടിയ ചവിട്ട് നാഭിക്കായിരുന്നെങ്കില്‍ ചത്തു പോകുമായിരുന്നു. അവര്‍ ഭയന്നു നടന്നു. കുട്ടനെ ഞാന്‍ പുറത്തേക്ക് വലിച്ചെറഞ്ഞിട്ട് ആക്രോശിച്ചു, നിന്നെയൊക്കെ ഇങ്ങോട്ടു വിട്ടവന്മാരോട് പറഞ്ഞേക്ക് അവന്മാര്‍ പറയുന്നിടത്ത് ഞാന്‍ വരാമെന്ന്. കടയ്ക്കുളളിലുളളവര്‍ മിഴിച്ചു നോക്കിയതല്ലാതെ ശബ്ദിച്ചില്ല. കുട്ടനും കൂട്ടരും അവശരായി നടക്കുന്നത് കണ്ടിട്ടാണ് ഞാന്‍ കടയ്ക്കുളളിലേക്ക് കടന്നത്. അപ്പുവും ഞാനും മൂകരായി ശങ്കയോടെ പരസ്പരം നോക്കി. അപ്പുവിന്റെ മനസ്സു നിറയെ നന്ദിയെങ്കിലും അസ്വസ്തമാണ്. ആ കണ്ണുകളില്‍ എന്തോ ഒളിപ്പിക്കുന്നുണ്ടെന്ന് എനിക്കു തോന്നി. ഞാനീ കടയില്‍ വരുമ്പോഴൊക്കെ വഴക്കും അടിയും നടക്കുന്നു. അതും എന്നിലെ കുറ്റം കൊണ്ടല്ല എന്നിട്ടും ഞാനതില്‍ പങ്കാളിയാകുന്നു. സത്യം അതാണെങ്കിലും കടയുടെ മുതലാളിക്ക് അതൊക്കെ കച്ചവടത്തെ ബാധിക്കുന്ന കാര്യമാണ്.

നേരിയ വേദനയോടെയെങ്കിലും അപ്പുവിനോട് പറഞ്ഞു. ഇനിയും ഞാനീ കടയിലേക്ക് വരില്ല, വന്നാല്‍ ഇതൊക്കെ സംഭവിക്കും. വെറുതെ എന്തിനാ അപ്പു. അപ്പു സഹതാപത്തോടെ നോക്കി. സോമന്‍ അങ്ങനെ ഒരു തീരുമാനമെടുക്കേണ്ട. ഗുണ്ട എന്നൊരു പേരുദോഷം വന്നത് സ്വന്തമായി ഉണ്ടാക്കിയതല്ല. ജോസഫ് സാറ് പറഞ്ഞു നാടകത്തിന്റെ റിഹേഴ്‌സല്‍ നടക്കുന്നുണ്ടെന്ന് അതിലൊക്കെ ശ്രദ്ധിക്ക്. അപ്പുവിന്റെ മനസ്സില്‍ വാസുപിളള കടന്നു വന്നു. അനന്തിരവനെ തല്ലിയതിന് അമ്മാവന്‍ വെറുതെ ഇരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. ആ കാര്യം വെളിപ്പെടുത്താതെ ഇങ്ങോട്ടു വരാതിരിക്കാനായി പറഞ്ഞു, എഴുതുന്നവര്‍ ഒറ്റയ്ക്ക് ഒരു മുറിയിലിരുന്നല്ലേ എഴുതുന്നേ. ഇനിയും ഇതൊക്കെ മറന്ന് മുറിക്കുളളിലിരുന്ന് എഴുത്. അപ്പോഴത്തെ ശ്രദ്ധ അതിലാ അപ്പു. ശരി ഞാനിറങ്ങുന്നു. കടയില്‍ നിന്നിറങ്ങി മഞ്ഞു കാറ്റിലൂടെ സെക്ടര്‍ മുന്നിലേക്ക് നടന്നു.

തുടര്‍ന്നുളള നാളുകളില്‍ ഞാന്‍ എഴുത്തും വായനയും തുടര്‍ന്നു. എനിക്ക് ബോക്കാറോയിലുളള കുര്യന്‍ സാറിന്റെ കത്ത് കിട്ടി. അതിനൊപ്പം നോട്ടിസ്സുമുണ്ട്. നാടക രചന, ഗാനങ്ങള്‍ കാരൂര്‍ ഡാനി എന്നച്ചടിച്ചത് കണ്ടപ്പോള്‍ സന്തോഷം തോന്നി. നോട്ടിസ് അച്ചടിച്ചിരിക്കുന്നത് കൊല്‍ക്കെത്തയിലാണ്. എന്നെ നാടകം കാണാന്‍ ക്ഷണിച്ചിരിക്കുന്നു. രാവിലെ സര്‍ക്കാര്‍ വക ബസ്സില്‍ ബോക്കാറോയിലേക്ക് യാത്രതിരിച്ചു. ഉച്ച ഊണ് മുരളീധരന്‍ നായരുടെ വീട്ടിലായിരുന്നു. വൈകിട്ട് നാടകം കാണാനിരിക്കുമ്പോള്‍ എന്നെക്കുറിച്ച് കുര്യന്‍ സാര്‍ വളരെ നന്നായി പ്രേക്ഷകരുടെ മുന്നില്‍ സംസാരിച്ചു. ആ വാക്കുകള്‍ എന്നില്‍ ആത്മവിശ്വാസമാണുണ്ടാക്കിയത്. ഈ നാടകത്തില്‍ പോലീസ്സിന്റെ ചെയ്തികളെ ചിത്രീകരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കലഹം നിലവിലുളള വ്യവസ്ഥിതിയോടെന്ന് കുര്യന്‍ സാര്‍ പറഞ്ഞു. അത് എന്റെ വാക്കുകളായി തോന്നി.

പത്തില്‍ പഠിക്കുന്ന കാലം 1971ല്‍ എന്റെ സ്‌കൂളില്‍ ഞാന്‍ അഭിനയിച്ചത്, ബൊക്കാറോയില്‍ മറ്റൊരാള്‍ അഭിനയിച്ചു കാണുമെന്ന് പ്രതീക്ഷിച്ചതല്ല. കഥ ഇങ്ങനെ, സ്ഥലത്തെ പ്രമാണി ശങ്കരന്‍ നായര്‍ പാടത്ത് നില്‌ക്കേ പാടത്ത് തൊഴില്‍ ചെയ്യുന്നയാള്‍ തലയില്‍ ചുമന്ന് കൊണ്ടു വന്ന ചാണകപ്പൊടി നടന്നുവന്ന വരമ്പില്‍ കാല് തെറ്റി അന്യന്റെ കണ്ടത്തില്‍ വീഴ്ത്തിയത് ഇഷ്ടപ്പെടാതെ ശങ്കരന്‍ നായര്‍ ഓടിയെത്തി ജോലിക്കാരനെ തല്ലിയത് ഒപ്പം ജോലി ചെയ്തു കൊണ്ടിരുന്ന രാഘവന് ഇഷ്ടപ്പെട്ടില്ല. ഓടിച്ചെന്ന് ശങ്കരന്‍ നായരെ ദൂരേക്ക് വലിച്ചെറിഞ്ഞു. അതു മനസ്സില്‍ കൊണ്ടു നടന്ന ശങ്കരന്‍ നായര്‍ രാഘവനെ കുല മോഷ്ടിച്ചു എന്നപേരില്‍ കളള കേസ്സില്‍ കുരുക്കി.

പോലീസ് രാഘവനെ അറസ്റ്റു ചെയ്ത് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. പണം ഇഷ്ടാനുസരണം വാങ്ങിയ പോലീസ് നിരപരാധിയായ രാഘവന്റെ ശരീരത്തിന്റെ ഓരോ ഭാഗവും ഇടച്ചു ചതച്ചു. രാഘവനെ ചില ബന്ധുക്കളുടെ സഹായത്താല്‍ പോലീസ്സില്‍ നിന്നു മോചിപ്പിക്കുന്നു. അയാള്‍ക്ക് നടക്കാനുളള ശക്തി പോലും നശിച്ചിരുന്നു. ഇടിയും തൊഴിയും ഏറ്റുവാങ്ങിയ രാഘവന്‍ ഒരു രോഗിയായി മാറി. രണ്ടു കുഞ്ഞുങ്ങളേയും ഭാര്യയെയും പോറ്റാന്‍ ആരോഗ്യമില്ലാതെ ഒരു യാചകനായി മാറുന്നു. ഒടുവില്‍ ക്ഷയ രോഗം ബാധിച്ച് സ്വന്തം കുഞ്ഞുങ്ങളുടെ മുന്നില്‍ രക്തം ഛര്‍ദ്ദിച്ച് മരിക്കുന്നതു കുഞ്ഞുങ്ങളും ഭാര്യയും കണ്ട് വാവിട്ട് കരയുന്ന രംഗം കണ്ട് കണ്ണു നിറഞ്ഞവര്‍ ധരാളമാണ്. പോലീസ്സിന്റെ ആന്തരികമായ അക്രമ വാസനയും, ഉത്തരവാദിത്വം, അച്ചടക്കം, കൈക്കൂലി, മദ്യ ഉപയോഗം, നീതി നിഷേധം, അങ്ങനെ പലതും സമൂഹത്തില്‍ ഭീതിയും ഭീഷണിയും മാത്രമല്ല, വാദിയെ പ്രതികളാക്കി കുറ്റവാളികളായി ചിത്രീകരിക്കുന്നു. നിലവിലുളള വ്യവസ്ഥതികള്‍ അധികാരികള്‍ ദുര്‍ബലപ്പെടുത്തുന്നതിനാല്‍ അധികാരം ആധിപത്യം നടത്തുന്നുവെന്നാണ് നാടകം കണ്ടിരിക്കുന്നവര്‍ക്ക് മനസ്സിലായത്.
സത്യവും നീതിയുമില്ലാത്ത പോലീസ് ആരുടെ മനസാക്ഷി സൂക്ഷിപ്പുകാരെന്നും, എന്ന് ജനത്തിന് മോചനമുണ്ടാകും എന്നും ഈ നാടകം ചോദിക്കുന്നുണ്ട്. പോലീസ് ഇങ്ങനെ അധപ്പതിക്കുന്നത് എന്തെന്നും, കുറ്റവാളിയായാലും അല്ലെങ്കിലും ഒരാളെ ശാരീരികമായി ഉപദ്രവിക്കാന്‍ പോലീസ്സിന് എന്തധികാരമെന്നുമാണ് നാടകം കണ്ടവരില്‍ പലര്‍ക്കും തോന്നിയത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയുടെ ഓരോ കോണിലും ഇതാണ് സംഭവിക്കുന്നത്. പോലീസ്സിന്റെ ഈ പ്രാകൃത സ്വഭാവം കാടിന്റെ നിയമമെന്നും നാട് ഭരിക്കുന്നവര്‍ കാട്ടു രാജാക്കന്മാരായാല്‍ കാടിന്റെ അക്രമാസക്തി വര്‍ദ്ധിച്ച് നിരപരാധികള്‍ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകുമെന്ന പാഠമാണ് ഇരുളടഞ്ഞ താഴ്‌വര എന്ന സംഗീത നാടകം പഠിപ്പിക്കുന്നത്. അന്നത്തെ രാത്രിയില്‍ തന്നെ കുര്യന്‍ സാര്‍ എനിക്ക് നൂറു രൂപ തന്നിട്ട് പറഞ്ഞു, ഇതുപോലുളള അധികാര ഭ്രാന്തന്മാര്‍ക്കും മതഭ്രാന്തന്മാര്‍ക്കും എതിരെ ഇനിയും എഴുതണം. പാവങ്ങളെല്ലാം ഇന്നും ദാരിദ്രത്തിന്റേയും ഭയത്തിന്റേയും നിഴലിലാണ് ജീവിക്കുന്നത്. മരണവും അരാജകത്വവും നമ്മെ തുറിച്ചു നോക്കുകയാണ്. മനുഷ്യര്‍ എത്ര നാളിങ്ങനെ വഞ്ചിതരായി ജീവിക്കും. കുര്യന്‍സാറില്‍ ഒരു നല്ല മനുഷ്യന്‍ ജീവിക്കുന്നതായി എനിക്ക് തോന്നി. എത്രമാത്രം വെറുപ്പാണ് ആ മുഖത്ത് നിഴലിക്കുന്നത്. ആ രാത്രി അവിടെ താമസ്സിച്ചിട്ട് രാവിലെ തന്നെ ഞാന്‍ റാഞ്ചിയിലേക്ക് യാത്ര തിരിച്ചു.

റാഞ്ചിയില്‍ ബസ്സിറങ്ങി ആദ്യം പോയത് റാഞ്ചി എക്‌സ്പ്രസ്സിലെ അച്ചന്‍കുഞ്ഞിനെ കാണാനാണ്. റാഞ്ചിയില്‍ പോകുമ്പോഴൊക്കെ അച്ചന്‍കുഞ്ഞിനെ കാണുക പതിവാണ്. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ റാഞ്ചിയിലും എന്റെ നാടകം അരങ്ങേറി. നാടകം കണ്ട് പുറത്തിറങ്ങി നില്‍ക്കുമ്പോള്‍ കുട്ടന്റെ അമ്മാവന്‍ വാസുപിളള എന്നെ പരിചയപ്പെടാനെത്തി. ആദ്യം അയാള്‍ സംസാരിച്ചു തുടങ്ങിയത് ഭീഷണിയുടെ സ്വരത്തിലാണ്. നീ ഇവിടെ വന്നത് ജീവിക്കാനൊ അതോ മരിക്കാനോ. തെല്ല് പരിഹാസം നിറഞ്ഞ ആ ചോദ്യത്തിന് ഞാന്‍ കൊടുത്ത മറുപടി, ഞാനിവിടെ വന്നത് നിങ്ങളെപ്പോലെ ജീവിക്കാനാണ്. പിന്നെ ഇവിടുത്തെ ചില ഗുണ്ടകള്‍ക്ക് എന്നെ കൊല്ലണമെന്നുണ്ടെങ്കില്‍ നേരിടാന്‍ ഞാന്‍ തയാറാണ്. അപ്പോള്‍ നോക്കാം ആരാണ് കൊല്ലപ്പെടുന്നത് എന്ന്. അതുകൊണ്ട് ഈ പരിഹാസവും അട്ടഹാസവും ഒന്നും എന്നോടു വേണ്ട. വാസുപിളളയുടെ മുഖമൊന്ന് ചൂളി. മനസ്സ് മന്ത്രിച്ചു ഇവന്‍ എന്നെ കൂടിയാണ് വെല്ലുവിളച്ചിരിക്കുന്നത്. മറ്റുളളവര്‍ പറയുന്നതു പോലെ ഇവനത്ര നിസ്സാരക്കാരനല്ലെന്ന് നേരിലും ബോധ്യപ്പെട്ടിരിക്കുന്നു. ഓരോ സംഭവങ്ങള്‍ പഠിക്കുമ്പോള്‍ എല്ലാവരും വടി കൊടുത്ത് അടി വാങ്ങുകയാണ് ചെയ്തത്. അനന്തിരവനും അതു തന്നെ കാണിച്ചു.

ഇന്നുവരെ അനീതിക്ക് ഞാനും കൂട്ടുനിന്നിട്ടില്ല. അത് വിശ്വസനീയമായ രീതിയില്‍ സ്‌നേഹത്തോടെ പറഞ്ഞത് അക്ഷമനായി നിന്ന് കേട്ടു ഞാന്‍ പറഞ്ഞു. ചേട്ട എനിക്ക് ആരോടും ഒരു പിണക്കവുമില്ല. തെറ്റു ചെയ്യാത്ത ഞനെന്തിനു പിണങ്ങണം. വാസുപിളള സ്വന്തം മാന്യത നഷ്ടപ്പെടുത്താതെ എല്ലാവരും സ്‌നേഹത്തോടെ കഴിയണമെന്ന് പറഞ്ഞിട്ട് മടങ്ങി. അയാള്‍ക്ക് അപ്പോഴുമറിയില്ലായിരുന്നു നാടകം എന്റേതെന്ന്. അതിലെ പേര് കാരൂര്‍ ഡാനിയണ്, സോമനല്ല. ഞാനൊട്ടു പറയാനും പോയില്ല. ഞാന്‍ ജോസഫ് ചേട്ടനെ തേടി അകത്തേക്ക് നടന്നു. ജ്യേഷ്ഠനും കുടുംബവും നാടകം കാണാനുണ്ടായിരുന്നു. നാടകം മാത്രമല്ല നാട്ടിലെ ഓണമടക്കം റഞ്ചിയിലെ മലയാളികള്‍ ആഘോഷങ്ങളായിട്ടാണ് കൊണ്ടാടുന്നത്. നാടകം കാണാന്‍ പോലും എല്ലാവരും എത്തുന്നത് ഒരപൂര്‍വ്വ കാഴ്ച്ചയായിട്ടാണ് ഞാന്‍ കണ്ടത്.

ദുര്‍വ്വയിലും, സെക്ടര്‍ രണ്ട്, മൂന്ന് എന്നിവിടങ്ങളിലും മലയാളികള്‍ നാട്ടില്‍ അവധിക്ക് പോകുമ്പോള്‍ ഞാന്‍ വീടിന്റെ കാവല്‍ക്കാരനായി മാസങ്ങള്‍ കഴിച്ചുകൂട്ടി. ഒരു രാത്രിയില്‍ വാളിനു വെട്ടേറ്റ് ഞാന്‍ വീണു.

RECENT POSTS
Copyright © . All rights reserved