ഡോക്ടർ എ. സി. രാജീവ് കുമാർ
ആരോഗ്യരക്ഷയാണ് ആയുർവേദത്തിന്റെ ദർശനം. ആരോഗ്യസംരക്ഷണമാണ് ലക്ഷ്യം. രോഗരഹിതമായ ദീർഘായുസ്സ് നേടുന്നതിനുള്ള ധർമാർത്ഥകാമ മോക്ഷ പ്രാപ്തിയാണ് ദൗത്യം.. ഇതിനായി ആരോഗ്യം ഉള്ള ഒരുവന്റെ ആരോഗ്യം സംരക്ഷിക്കുകയും, അകമേ നിന്നും പുറമെ നിന്നുമുള്ള കാരണങ്ങളാൽ ഉണ്ടാകുന്ന രോഗങ്ങളെ അകറ്റുകയും ആണ് ആയുർവ്വേദം കൊണ്ട് സാധിക്കേണ്ടത്.ദീർഘായുസ്സിന് ആയുർവ്വേദം എന്നതാണ് ഈ വർഷത്തെ ദേശീയ ആയുർവേദ ദിന സന്ദേശം. 2016 മുതൽ ധന്വന്തരി ജയന്തി ദിനം ആയുർവേദ ദിനമായി ആചരിച്ചു ഭാരതത്തിൽ വരുന്നു. ഈ വർഷം ഓക്ടോബർ 25 വെള്ളിയാഴ്ചയാണ് ആ സുദിനം.
ദീർഘായുസ്സാഗ്രഹിക്കുന്നവർ ധർമ്മാധിഷ്ഠിതമായി ജീവിതം നയിച്ചാൽ മാത്രമേ സുഖം അനുഭവിക്കാൻ ആവൂ. ധർമാർത്ഥ കാമമോക്ഷപ്രാപ്തിയാണ് മനുഷ്യ ജീവിതം കൊണ്ട് നേടേണ്ടത്. അതു സാധ്യമാവാൻ ശരീര മനസുകളുടെ ആരോഗ്യം കൂടിയേ തീരു. രാഗം ദ്വേഷം ഭയം ക്രോധം മദം മോഹം മത്സരം എന്നിവ രോഗമായോ രോഗകാരണമായോ തീരുമെന്ന് പറഞ്ഞ അതിപുരാതന വൈദ്യശാസ്ത്രമാണ് ആയുർവ്വേദം. ശാരീരികവും മാനസികവും സാമൂഹികവും ആത്‌മീയവുമായ ആരോഗ്യം കരഗതമാകാൻ അനുഷ്ഠിക്കേണ്ട ജീവിതചര്യ ഏറെ പ്രാധാന്യത്തോടെ വിശദമാക്കുന്നുണ്ട്. ധാർമിക ചര്യാക്രമങ്ങൾക്ക് ആരോഗ്യ പരിപാലനത്തിൽ വളരെ പ്രാധാന്യം ഉണ്ടെന്ന് അറിഞ്ഞ ശാസ്ത്രമാണിത്.
ആഹാരവും നിദ്രയും ബ്രാഹ്മചര്യവും വ്യായാമവും ആരോഗ്യത്തിന്റെ അടിസ്ഥാന ശിലകളായി ആയുർവ്വേദം കരുതുന്നു. എപ്പോൾ എവിടെ വെച്ച് എങ്ങനെ എത്രമാത്രം എന്ത് ആഹാരം ഒരിരുത്തരും കഴിക്കണം എന്ന് വിശദമാക്കുന്നുണ്ട്. വ്യായാമത്തിന്റെ പ്രാധാന്യവും, ഒരുവന് ആരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ വ്യായാമം ഏതെല്ലാം എന്നും എത്ര മാത്രം ആവാമെന്നും പറയുന്നു. അമിത വ്യായാമം വരുത്തുന്ന ഉപദ്രവങ്ങൾ എന്തെല്ലാം എന്നും നിർദേശിക്കുന്നുണ്ട്. ഉറക്കം ശരീര മനസുകളുടെ ആരോഗ്യകാര്യത്തിൽ വഹിക്കുന്ന വലിയ പങ്ക് എന്തെന്നും ഉറങ്ങാതിരുന്നാലും കൂടുതൽ ഉറങ്ങിയാലും പകൽ ഉറങ്ങിയാലും എന്തൊക്ക സംഭവിക്കുമെന്നും പഠിപ്പിക്കുന്നുണ്ട്.
പഠനകാലം ബ്രഹ്മചര്യാനുഷ്ടാന കാലമായാണ് കരുതിവന്നത്. ഇക്കാലത്ത് ആരോഗ്യത്തിന് ഇതാവശ്യമായിട്ടാണ് പറയുന്നത്. ശരിയായ ലൈംഗികതയെയും അതിന്റെ ആരോഗ്യ കാര്യത്തിലുള്ള സ്വാധീനവും ആവശ്യകതയും പഠിക്കാനുണ്ട്.
ശരീര വ്യവസ്ഥകളുടെ ശരിയായിട്ടുള്ള പ്രവർത്തനം, ശരീരത്തിലെ കർമനിർവഹണ ശക്തികളായ വാത പിത്ത കഫങ്ങളുടെ, പൊതുവെ ത്രിദോഷങ്ങളെന്ന് അറിയപ്പെടുന്നവയുടെ സന്തുലിതമായ പ്രവർത്തനം ആരോഗ്യത്തിന്റെ ഒരു പ്രധാന ഘടകമായി പറയുന്നു.ദഹന പചന ആഗീരണ പ്രക്രിയ ഏറ്റവും ഉത്തമമായി നടക്കുക. രസം രക്തം മാംസം മേദസ് അസ്ഥി മജ്ജ ശുക്ലം എന്നീ സപ്തധാതുക്കളുടെയും ആവശ്യത്തിനുള്ള നില, മലം മൂത്രം വിയർപ്പ് എന്നിവയുടെ ആരോഗ്യകരമായ വിസർജനം, എല്ലാ ഇന്ദ്രിയങ്ങളുടെയും വിഷയങ്ങളായ ശബ്ദസ്പർശ രൂപരസഗന്ധങ്ങൾ ശരിയായിഗ്രഹിക്കാനാവുക, ആത്മാവും മനസും പ്രസന്നത നിലനിർത്തുകയയും ചെയ്യുമ്പോഴാണ് സ്വാസ്ഥ്യം അഥവാ ആരോഗ്യം എന്ന് ആയുർവ്വേദം പറയുക. ഇതു സാധ്യമാക്കാനായി എങ്ങനെ ആണ് ഒരുവൻ ഓരോ ദിനവും തുടങ്ങേണ്ടത് എന്തെല്ലാം ചെയ്യണം എപ്പോൾ ചെയ്യണം എങ്ങനെ ആവണം എന്നൊക്കെ ദിനചര്യയിലൂടെയും കാലാവസ്ഥാ വ്യതിയാനം നേരിടാൻ വെണ്ടത് ഋതുചര്യയിലൂടെയും നമുക്ക് വെളിപ്പെടുത്തുന്നു. ദേശകാലാവസ്ഥാനുസൃതമായ ജീവിതം ആഹാരവിഹാരങ്ങൾ ശീലിച്ചുകൊണ്ട് ആരോഗ്യം കാത്തു സൂക്ഷിച്ചു ദീർഘായുസ്സ് നേടാൻ ആവും.
ആയുർവേദ ജീവിതശൈലി ദീർഘായുസിനുള്ള മാർഗം തുറക്കുന്നു. അതെ ആയുർവ്വേദം ദീർഘായുസ്സിന് തന്നെ.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
പത്തനംതിട്ട : ഇന്ത്യയിലെ തന്നെ ആദ്യ ഗ്രാമീണ സൗജന്യ വൈഫൈ സംരംഭമാണ് കേരളത്തിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലേത്. പഞ്ചായത്തിലെ പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ സൗജന്യ വൈ ഫൈ പ്രഖ്യാപിച്ചത് പഞ്ചായത്ത് പ്രസിഡന്റ് ആയ എൻ രാജീവ് ആണ്. കോഴിമല, വള്ളംകുളം, ഓതറ, നന്നൂർ, ഇരവിപേരൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് സേവനം ലഭ്യമാവുക. വള്ളംകുളത്തെ ഗ്രാമ വിജ്ഞാന കേന്ദ്രം, കോഴി മലയിലെ പഞ്ചായത്ത് ഓഫീസ്, ഓതറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം, ഇരവിപേരൂർ ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിലാണ് ഹോട്ട്സ്പോട്ടുകൾ സ്ഥാപിച്ചത്.

ആക്ടീവ ഇൻഫോകോം ലിമിറ്റഡ്ന്റെ സഹായത്തോടെയാണ് നാലു ലക്ഷത്തി പതിനായിരം രൂപയുടെ പദ്ധതി എംപി ടി എൻ സീമ നടപ്പാക്കിയത്. പി എൻ പണിക്കർ ഫൗണ്ടേഷന്റെ സഹായത്തോടെ സമ്പൂർണ്ണ സാക്ഷരത കേന്ദ്രം ആവാനുള്ള ഒരുക്കത്തിലാണ് പ്രദേശം ഇപ്പോൾ.
കഴിഞ്ഞ അഞ്ചുവർഷമായി വികസനത്തിന് പാതയിൽ മുന്നേറുന്ന പഞ്ചായത്ത് ഈ വർഷത്തെ ആദ്യ മികച്ച പബ്ലിക് അഡ്മിനിസ്ട്രേഷന് ഉള്ള നാഷണൽ അവാർഡ് കരസ്ഥമാക്കി. പരിസ്ഥിതി സംരക്ഷണത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ്, സംസ്ഥാനത്തെ ശൗചാലയ മിഷൻ അവാർഡ്, ജില്ലാ പഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ അവാർഡ് എന്നിവയും ഈ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.
ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് ഇരവിപേരൂരിനെ മോഡൽ ഹൈടെക് ഗ്രാമമായി തെരഞ്ഞെടുത്തിരുന്നു. ഐഎസ്ഒ സർട്ടിഫിക്കേഷൻ ഉള്ള പഞ്ചായത്ത് അഡ്മിനിസ്ട്രേഷൻ സിസ്റ്റം ജനങ്ങൾക്ക് എസ്എംഎസ് അലർട്ട് ലൂടെ വിവരങ്ങൾ കൈമാറുന്നുണ്ട്. അതോടൊപ്പം തൊഴിലാളികളുടെ ശമ്പളം ഡിജിറ്റൽ പണമായി മാസത്തിലെ ആദ്യ പ്രവൃത്തിദിവസം തന്നെ ബാങ്കിൽ എത്തുന്നു.
സംസ്ഥാനത്തെ ആദ്യത്തെ ഐഎസ്ഒ9001 സർട്ടിഫൈഡ് പ്രാഥമിക ആരോഗ്യ കേന്ദ്രവും ഇവിടെയാണുള്ളത്.

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യം മാറി, എല്‍ഡിഎഫിന്റെ രാഷ്ട്രീയ കാലാവസ്ഥ തെളിഞ്ഞു. യുഡിഎഫിന്റേത് മങ്ങി. ബിജെപിക്ക് പ്രതികൂലമായി. അഞ്ചു മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റ് യുഡിഎഫിന്. എല്‍ഡിഎഫിന് രണ്ട്. സിറ്റിങ് സീറ്റായ അരൂര്‍ ചെറിയ ഭൂരിപക്ഷത്തില്‍ കൈവിട്ടെങ്കിലും വട്ടിയൂര്‍ക്കാവും കോന്നിയും യുഡിഎഫില്‍നിന്ന് പിടിച്ചെടുത്ത് എല്‍ഡിഎഫ് എതിരാളികളെ ഞെട്ടിച്ചു. പാലായിലെ േനട്ടം കൂടിയാകുമ്പോള്‍ വിജയത്തിന് മധുരമേറുന്നു.
അരൂര്‍ പിടിച്ചെടുത്ത യുഡിഎഫിന് രണ്ടു സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. എറണാകുളം, മഞ്ചേശ്വരം സീറ്റുകള്‍ നിലനിര്‍ത്തി. പ്രതീക്ഷ പുലര്‍ത്തിയിരുന്ന മഞ്ചേശ്വരത്തും കോന്നിയിലും ബിജെപിക്കു നേട്ടമുണ്ടാക്കാനായില്ല. വട്ടിയൂര്‍ക്കാവില്‍ വലിയ രീതിയില്‍ വോട്ടു ചോര്‍ന്ന് അവര്‍ രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാമതായി. സമുദായ സംഘടനകളുടെ ആഹ്വാനവും ശബരിമല വിഷയവും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ല. മഴയില്‍ പോളിങ് ശതമാനം കുറഞ്ഞതു ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുണ്ടാക്കി.
സിറ്റിങ് എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മത്സരിച്ചതിനെത്തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, അരൂര്‍ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഞ്ചേശ്വരത്ത് പി.ബി.അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അരൂര്‍ ഒഴികെയുള്ളവ യുഡിഎഫിന്റെ സിറ്റിങ് സീറ്റുകള്‍. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കേ സര്‍ക്കാരിനും എല്‍ഡിഎഫിനും വലിയ ഊര്‍ജമാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. സമുദായ സംഘടനകള്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ വിജയം നേടാനായത് സന്തോഷം പകരുന്നു. നയങ്ങളുമായി മുന്നോട്ടു പോകാനുള്ള കരുത്തു നല്‍കുന്നു. ഒപ്പം, അരൂരിലെ പരാജയത്തെക്കുറിച്ച് ആഴത്തിലുള്ള വിശകലനത്തിനും തയാറെടുക്കുന്നു.
സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടത് യുഡിഎഫിനു തിരിച്ചടിയാണ്. പ്രത്യേകിച്ചും, തിരഞ്ഞെടുപ്പുകള്‍ ആസന്നമായ സാഹചര്യത്തില്‍. കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും തോല്‍വി ആഴത്തില്‍ വിശകലനം ചെയ്യാനൊരുങ്ങുകയാണ് പാര്‍ട്ടി. കോന്നിയിലെ തോല്‍വിയുടെ ആരോപണം ഉയരുന്നത് സിറ്റിങ് എംഎല്‍എ ആയിരുന്ന അടൂര്‍ പ്രകാശിനെതിരെ. എറണാകുളവും മഞ്ചേശ്വരവും യുഡിഎഫിന്റെ ഉറച്ച സീറ്റുകളായതിനാല്‍ അരൂര്‍ മാത്രമാണ് ആശ്വാസം.
അരൂര്‍ നിലനിര്‍ത്തിയാല്‍ ആശ്വാസം എന്ന നിലയില്‍നിന്നാണ് വട്ടിയൂര്‍ക്കാവും കോന്നിയും പിടിച്ചെടുത്ത് എല്‍ഡിഎഫ് മിന്നുന്ന വിജയം നേടിയത്. എറണാകുളത്തു മികച്ച പോരാട്ടം കാഴ്ചവച്ചെന്ന് അവകാശപ്പെടുന്നു. തിരിച്ചടിയില്‍ അപരന്‍ ഒരു കാരണമായി എന്നു ന്യായീകരിക്കാം. 2544 വോട്ടുകളാണ് അപരന്‍ കൊണ്ടുപോയത്. ഹൈബി ഈഡന്‍ എറണാകുളത്തു നേടിയ 21,949 വോട്ടുകളുടെ ഭൂരിപക്ഷം 3,673 ആയി കുറയ്ക്കാനായത് നേട്ടമാണെന്നു പാര്‍ട്ടി വിലയിരുത്തുന്നു.
വട്ടിയൂര്‍ക്കാവിലെ 14,438 വോട്ടെന്ന ഭൂരിപക്ഷത്തില്‍ അവേശം കൊള്ളുന്നു. അരൂരില്‍ പാര്‍ട്ടി കേന്ദ്രങ്ങളിലെ വോട്ടുകള്‍പോലും ചോര്‍ന്നത് നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. മഞ്ചേശ്വരത്തു സംഘടനാ സംവിധാനം തകര്‍ന്ന് വോട്ടു കുത്തനെ കുറഞ്ഞു. സമുദായ സംഘടനകളുടെ എതിര്‍പ്പിനിടയിലും രണ്ടു സീറ്റുകള്‍ നേടാനായത് ആത്മവിശ്വാസം ഉയര്‍ത്തുന്നു. പാലാ കൂടി കണക്കിലെടുത്താല്‍ മൂന്നു സീറ്റുകള്‍ എല്‍ഡിഎഫിന്റെ അക്കൗണ്ടിലായി. ആഞ്ഞു പിടിച്ചാല്‍ തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അധിപത്യം നേടാമെന്ന പ്രതീക്ഷ വര്‍ധിച്ചു.
യുഡിഎഫിനു നിരാശ നല്‍കുന്നതാണ് ഫലം. നേതൃനിരയിലെ അഭിപ്രായ ഭിന്നത പരാജയത്തിന്റെ ആക്കംകൂട്ടി. കോന്നിയിലും പാര്‍ട്ടിയിലെ തര്‍ക്കം തിരിച്ചടിയായി. വലിയ വോട്ടു ചോര്‍ച്ചയുടെ കാരണം കണ്ടുപിടിക്കാന്‍ അന്വേഷണമുണ്ടാവും. അകമ്പടിയായി തര്‍ക്കങ്ങള്‍ക്കും സാധ്യതയുണ്ട്. എറണാകുളത്ത് വിജയിച്ചെങ്കിലും വോട്ടു കുറഞ്ഞത് ക്ഷീണമായി. ലീഗിന്റെ സീറ്റായ മഞ്ചേശ്വരം നിലനിര്‍ത്താനായതില്‍ ആശ്വാസമുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തനരീതി മാറ്റണമെന്ന മുന്നറിയിപ്പാണ് ഫലമെന്നു നേതൃത്വം കരുതുന്നു. അരൂരിലെ വിജയം സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണെന്നു ന്യായീകരിക്കുന്നു.
മഞ്ചേശ്വരത്തു മാത്രമാണ് ബിജെപി നല്ല പ്രകടനം കാഴ്ചവച്ചത്. കോന്നിയില്‍ പ്രകടനം മെച്ചപ്പെടുത്തി. മറ്റുള്ള സ്ഥലങ്ങളിലെല്ലാം തകര്‍ന്നടിഞ്ഞു. വട്ടിയൂര്‍ക്കാവില്‍ വോട്ടുകള്‍ വലിയ രീതിയില്‍ ചോര്‍ന്നു. ഫലം വരുന്നതിനു മുന്‍പുതന്നെ സംഘടനയിലെ പ്രശ്നങ്ങള്‍ പുറത്തു വന്നതിനാല്‍ വരുംദിവസങ്ങളില്‍ അതു കൂടുതല്‍ രൂക്ഷമാകാം. സമുദായ സംഘടനകളുടെ നിലപാട് പാടേ തള്ളിയ ജനങ്ങള്‍ സ്ഥാനാര്‍ഥിയെ നോക്കി വോട്ടു ചെയ്ത തിരഞ്ഞെടുപ്പാണ് കടന്നു പോയത്.
വട്ടിയൂർക്കാവ്
വി.കെ. പ്രശാന്ത് – 54,830 (എല്‍ഡിഎഫ്)
കെ. മോഹൻകുമാർ – 40,365 (യുഡിഎഫ്)
എസ്. സുരേഷ് – 27,453 (എന്‍ഡിഎ)
കോന്നി
കെ.യു. ജനീഷ് കുമാര്‍ – 54,099 (എല്‍ഡിഎഫ്)
പി. മോഹന്‍രാജ് – 44,146 (യുഡിഎഫ്)
കെ. സുരേന്ദ്രന്‍ – 39,786 (എന്‍ഡിഎ)
അരൂര്‍
ഷാനിമോള്‍ ഉസ്മാന്‍ – 69,356 (യുഡിഎഫ്)
മനു സി പുളിയ്ക്കല്‍ – 67,277(എല്‍ഡിഎഫ്)
പ്രകാശ് ബാബു – 16,289 (എന്‍ഡിഎ)
എറണാകുളം
ടി.ജെ. വിനോദ് – 37,516 (യുഡിഎഫ്)
മനു റോയി – 33,843 (എല്‍ഡിഎഫ്)
സി.ജി. രാജഗോപാൽ – 13,259 എന്‍ഡിഎ
മഞ്ചേശ്വരം
എം.സി. ഖമറുദ്ദീന്‍ – 65,407 (യുഡിഎഫ്)
രവീശതന്ത്രി കുണ്ടാര്‍ – 57,484 എന്‍ഡിഎ
ശങ്കര്‍ റൈ – 38,233 (എല്‍ഡിഎഫ്)
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : എന്തിനാണ് അഭയാർത്ഥികൾ ജീവൻ പണയം വെച്ച് യുകെയിലേക്ക് എത്തുന്നത്?
ഇംഗ്ലണ്ടിലെ എസക്‌സില്‍ കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെത്തുടർന്ന് ഉയരുന്ന ചോദ്യമാണിത്. യുഎൻ ഡാറ്റാ പ്രകാരം 17480 കുടിയേറ്റക്കാരാണ് 2014 മുതൽ മുങ്ങിമരിച്ചിട്ടുള്ളത്. ആളുകൾ സ്വന്തം നാട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് പിന്നിൽ വേദനാജനകവും വിഷമകരവുമായ കാരണങ്ങളുണ്ടെന്ന് ബ്രിട്ടീഷ് റെഡ് ക്രോസിലെ അഭയാർഥി പിന്തുണാ മേധാവി ഡെബി ബസ്‌ലർ അഭിപ്രായപ്പെടുന്നു. “രാഷ്ട്രീയവും സാമൂഹികവും മതപരവും ആയ സംഘർഷങ്ങളിൽ നിന്നും അവർ രക്ഷപെടാൻ ശ്രമിക്കുന്നു. ഈ ജനങ്ങളെ വെറും അഭയാർഥികളായി കാണരുത്. കടുത്ത പ്രതിസന്ധികൾ നേരിടുന്നവരാണവർ. ” ബസ്‌ലർ കൂട്ടിച്ചേർത്തു.

ബൾഗേറിയ-തുർക്കി അതിർത്തിയിൽ ഒരു വേലി രൂപപെട്ടപ്പോൾ ധാരാളം ആളുകൾ യൂറോപ്പിലേക്ക് കടക്കാൻ മറ്റു വ്യത്യസ്ത രീതികൾ സ്വീകരിച്ചതായി ബിബിസി ലേഖകൻ നിക്ക് തോർപ്പ് പറഞ്ഞു. ” ട്രക്കുകളിൽ ഒളിച്ചിരുന്നാണ് മിക്ക അഭയാർത്ഥികളും ഇവിടേക്ക് എത്തുന്നത്. ഒരു ട്രക്കിൽ നിന്നും മറ്റൊന്നിലേക്ക് കള്ളക്കടത്തുകാർ അവരെ മാറ്റി യൂറോപ്പിൽ എത്തിക്കുന്നു. 2016 മുതൽ നിയമങ്ങൾ കർശനമാക്കിയതുമൂലം യൂറോപ്പിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കില്ല. ” അദ്ദേഹം കൂട്ടിച്ചേർത്തു.

2014ലെ കുടിയേറ്റ പ്രതിസന്ധിയുടെ തുടക്കം മുതൽ, നിയമവിരുദ്ധമായി യുകെയിൽ എത്തിയ 12 കുടിയേറ്റക്കാർ മരണപ്പെട്ടിരുന്നു. ലോറികളിൽ യുകെയിലേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാരെ കണ്ടെത്തുക എന്നത് കഠിനജോലിയാണെന്ന് നാഷണൽ ക്രൈം ഏജൻസി (എൻസിഎ) പറയുന്നു. 40 പ്രധാന തുറമുഖങ്ങളിലൂടെ 2018 ൽ ഏകദേശം 3.6 ദശലക്ഷം ലോറികളും കണ്ടെയ്നറുകളും രാജ്യത്ത് പ്രവേശിച്ചതായി ഗതാഗത വകുപ്പും വ്യക്തമാക്കുന്നു. സ്വന്തം നാട്ടിൽ നിന്ന് രക്ഷപ്പെടുന്ന കുടിയേറ്റക്കാർക്ക് ജീവൻ നഷ്ടപെടുന്ന അവസ്ഥ അങ്ങേയറ്റം വേദനാജനകമാണ്.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ഫ്ലോറിഡ :- അപകടത്തിൽപെട്ട കാറിന്റെ ഹാൻഡിൽ തുറക്കാൻ ആവാത്തതിനാൽ 48 കാരനായ യുവാവ് അതിനുള്ളിൽ വെന്തുമരിച്ചു. ടെസ്‌ല കമ്പനിയുടെ മോഡൽ എസ് കാറാണ് അനസ്തേഷ്യയോളജിസ്റ്റായ ഒമർ അവാൻ ഓടിച്ചിരുന്നത്. യാത്രയ്ക്കിടെ വണ്ടിയിൽ ഉള്ള നിയന്ത്രണം നഷ്ടപ്പെടുകയും, ഒരു ഈന്തപ്പനയിൽ ചെന്ന് ഇടിക്കുകയും ആയിരുന്നു. കാറിന്റെ ഹാൻഡിൽ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതിനാൽ ചുറ്റുമുണ്ടായിരുന്ന പോലീസ് ഓഫീസറിനും ജനങ്ങൾക്കും ഒന്നും ചെയ്യുവാൻ സാധിച്ചില്ല. കാറിനുള്ളിൽ പുക പടരുന്നത് നിസ്സഹായതയോടെ അവർ നോക്കി നിന്നു.

ഇത്തരം മോഡൽ കാറുകൾക്കെതിരെ പരാതികൾ ധാരാളം ഉയർന്നുവന്നിട്ടുണ്ട് ഉണ്ട്. കാറിനുള്ളിൽ നിന്നും ഉയർന്നുവന്ന പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് യുവാവ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ടെസ്‌ല കമ്പനിക്കെതിരെ കേസുകൾ കോടതിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഈ സംഭവത്തെപ്പറ്റി കമ്പനി ഇതുവരെ പ്രതികരിച്ചില്ല.

മോഡൽ എസ് കാറുകളുടെ ഹാൻഡ്കാറുകളുടെ ഹാൻഡിലിനെതിരെ ധാരാളം പരാതികൾ ഉയർന്നു വരുന്നുണ്ട്. രക്ഷാപ്രവർത്തകർ തീ അണയ്ക്കാൻ ശ്രമിച്ചിട്ടും പിന്നെയും തീ കത്തുകയായിരുന്നു എന്നായിരുന്നു സംഭവം കണ്ടവർ റിപ്പോർട്ട് ചെയ്തത്. ഇത്തരം പരാതികൾക്കെതിരെ കമ്പനി എത്രയുംവേഗം നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനം.
39 അഭയാർത്ഥികൾ കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ ദുഃഖം രേഖപെടുത്തികൊണ്ട് ലോകം മുഴുവനുള്ള അഭയാർത്ഥികളുടെ വേദന ഒപ്പിയെടുത്ത് ആദില ഹുസൈൻ മലയാളം യുകെ യിൽ എഴുതിയ കവിത “വേരില്ലാത്തവർ ” ഞങ്ങൾ വേദനയോടെ പുനഃപ്രസിദ്ധികരിക്കുന്നു ……..
ആദില ഹുസൈൻ | മലയാളം കവിത
ഞാൻ ഒരു ഭാരമാണ്
എന്റെ പേര് ഭൂപടങ്ങളിലില്ല
എന്നെ ഭയപ്പെട്ട് നിങ്ങൾ മതിലുകൾ പണിതു,
എനിക്കെതിരെ നിയമമുണ്ടാക്കി
ലക്ഷ്മണരേഖകൾ വരച്ചു
എന്നെ ഇല്ലാതാക്കാൻ അന്താരാഷ്ട്ര ചർച്ചകൾ നടത്തി
പ്രതീകവൽക്കരിച്ചു
കരളില്ലാത്തവനായി മുദ്രകുത്തി
കണ്ണീരില്ലാത്തവനായി തെറ്റിദ്ധരിച്ചു.
എന്നെ അവർ ഒളിമ്പിക്സിൽ പ്രതിനിധീകരിച്ചു
എല്ലാം കാണുന്ന ദൈവങ്ങൾ കണ്ണടച്ചു.
ഞാനെണീറ്റു നിന്നു
നിങ്ങൾ അന്ധരായഭിനയിച്ചു.
ഞാൻ ശബ്ദമുയർത്തി
നിങ്ങൾ ബധിരരായി.
ഒടുവിലംബയും കൈവെടിഞ്ഞപ്പോൾ
മറുകര പറ്റാൻ തോണിയേറി,
ഞാനൊരു കടൽത്തീരത്ത് ഭാരങ്ങൾ ഒഴിഞ്ഞു
നിങ്ങളെന്നെ ഐലാൻ കുർദി എന്ന് വിളിച്ചു.
എനിക്ക് വേണ്ടി കരയാൻ നിങ്ങളുണ്ടായിരുന്നോ?
ഇല്ല
ഉണ്ണാൻ
ഉടുക്കാൻ
കിടക്കാൻ
രമിക്കാൻ
എല്ലാം ആവശ്യത്തിലധികം നിങ്ങൾക്കുണ്ട്
പിന്നെന്തിന് ഒരു കണ്ണീർത്തുള്ളി വെറുതെ കളയണം
സമയം വിലപ്പെട്ടതാണ്
ഇനി നിങ്ങൾ നിങ്ങളിലേക്ക് മടങ്ങിക്കോളൂ
പിൻതാങ്ങാൻ ആളില്ലാത്തവന്റെ ജൽപനം
കേട്ടെന്നു നടിക്കേണ്ട.
പതുപതുത്ത ഒരു മെത്ത നിങ്ങളെ കാക്കുന്നു
മുൾപ്പടർപ്പുകൾ എരിവെയിൽ വേദന
വേട്ടയാടാൻ എന്നെയും.

ആദില ഹുസൈൻ .
കായംകുളത്തു ജനിച്ചു. പിതാവ് :ഹുസൈൻ എം , മാതാവ് : ഷീജ , സഹോദരി : ആൽഫിയാ ഹുസൈൻ.
ഇപ്പോൾ ജാമിയ മിലിയ ഇസ്ലാമിയ, സെൻട്രൽ യൂണിവേഴ്സിറ്റി ന്യൂ ഡൽഹിയിൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം പഠിക്കുന്നു. ആദില ഹുസൈന്റെ കവിതകൾ എന്ന കവിതാസമാഹാരം 2019ൽ പുറത്തിറക്കി. മലയാളം യുകെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.എഡിറ്റിംഗ്, വിവർത്തനം എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ: മനുഷ്യ കടത്തിന്റെ മുഖം ദുരന്തമായി മാറിയ വാർത്തയാണ് ലണ്ടൻ അടുത്തുള്ള എസെക്‌സിൽ നിന്നും പുറത്തുവരുന്നത്. ഇംഗ്ലണ്ടിലെ വടക്കുകിഴക്കൻ നഗരമായ എസ്സെക്സിൽ ഒരു കണ്ടെയ്നർ ലോറിയിൽ നിന്നും 39 മൃതദേഹങ്ങൾ പോലീസ് കണ്ടെടുത്തു. എസ്സെക്സിലെ ഏറ്റവും വലിയ പട്ടണമായ ഗ്രേയ്സിലെ വാട്ടർഗ്ലോട് ഇൻഡസ്ട്രിയൽ പാർക്കിലാണ് സംഭവം. നോർത്തേൺ അയർലൻഡിൽ നിന്നുള്ള ഇരുപത്തഞ്ചുകാരനായ ലോറിഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ബൾഗേറിയയിൽ നിന്നും പുറപ്പെട്ട വാഹനം, ആംഗിൾസെയ് വഴി ബ്രിട്ടനിലേക്ക് പ്രവേശിച്ചതായി ആണ് പോലീസ് വൃത്തങ്ങൾ രേഖപ്പെടുത്തുന്നത്. മരിച്ച 39 പേരിൽ ഒരു കൗമാരക്കാരൻ മാത്രമേ ഉൾപ്പെടുന്നുള്ളൂവെന്നാണ് ആദ്യ നിഗമനം. അനധികൃതമായി ബ്രിട്ടനിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരുടെ മൃതദേഹങ്ങളാണ് ലോറിയിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. യാത്രയ്ക്കിടെ ആവശ്യത്തിന് ശുദ്ധവായു ലഭിക്കാതെ മരിച്ചതാകാനാണ് സാധ്യത.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ദാരുണമായ സംഭവം ആണ് നടന്നതെന്ന് ചീഫ് സൂപ്രണ്ട് ആൻഡ്രൂ മാറിനെർ രേഖപ്പെടുത്തി. അന്വേഷണം ശക്തമായ രീതിയിൽ പുരോഗമിക്കുന്നുണ്ട്. ലോറി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു എന്നും, അന്വേഷണം കഴിയുന്നതുവരെ കസ്റ്റഡിയിൽ നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ദുഃഖം രേഖപ്പെടുത്തി. ആഭ്യന്തരവകുപ്പും പോലീസും ഫോറൻസിക് എന്നിവർ സംയുക്തമായി പ്രവർത്തിക്കുകയാണെന്നും ഉടനെ കുറ്റക്കാരെ കണ്ടെത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. മരണപ്പെട്ടവരെ കുറിച്ചുള്ള ദുഃഖവും അദ്ദേഹം പങ്കുവെച്ചു. രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലുള്ള പല പ്രമുഖരും സംഭവത്തെ അപലപിച്ചു.
2000ല്‍ സമാനമായ സാഹചര്യത്തില്‍ 58 ചൈനക്കാരുടെ മൃതദേഹം ഡോവറിലെത്തിയ ട്രക്കില്‍ കണ്ടെത്തിയിരുന്നു. ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരായിരുന്നു ഇവര്‍.
യു കെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും ഒരു മരണം കൂടി തേടിയെത്തിയത് മലയാളം യു കെ വളരെ ദുഃഖത്തോടെ റിപ്പോർട്ടു ചെയ്യുകയാണ്. വിട പറഞ്ഞത് മാഞ്ചസ്റ്ററിനടുത്തുള്ള റോച്ചഡെയിൽ നിവാസിയായ സെബാസ്റ്റ്യൻ ദേവസ്യ (63 ) ആണ് . ഇന്ന് 23/10/19 രാവിലെ 9:10 നാണ് കരൾ സംബന്ധമായ അസുഖം മൂലം സെബാസ്റ്റ്യൻ ദേവസ്യ മരണമടഞ്ഞത്. അദ്ദേഹത്തിൻെറ സ്വദേശം വൈക്കത്തിനടുത്തുള്ള വെച്ചുരാണ് . പരേതൻെറ ഭാര്യ അന്നക്കുട്ടി സെബാസ്റ്റ്യൻ ജോലി ചെയ്യുന്നത് റോച്ചഡെയിലെ റോയൽ ഇൻഫൊർമേറി എൻ എച്ച്എസ് ഹോസ്പിറ്റലിൽ ആണ് . മക്കൾ സെബിൻ സെബാസ്റ്റ്യൻ,റോബിൻ സെബാസ്റ്റ്യൻ ,മരുമകൾ ജെസ്‌നസെബിൻ, പേരക്കുട്ടി അമീലിയ സെബാസ്റ്റ്യൻ എന്നിവരാണ് .സംസ്കാരം പിന്നീട് .
സെബാസ്റ്റ്യൻ തറപ്പിൽ ദേവസ്യയുടെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
മാഞ്ചസ്റ്റർ : ബ്രിട്ടനിലെ ആളുകൾ ഇപ്പോഴും ഓർക്കാൻ മടിക്കുന്ന ഒരു ദിനമാണ് 2017 മെയ് 22. മാഞ്ചസ്റ്ററിൽ പോപ്പ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീതനിശയ്ക്കിടയിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് 22 പേരാണ്. നൂറോളം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ, മാഞ്ചസ്റ്റർ അരീന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മരണം അന്വേഷിക്കാൻ ഒരു പൊതു അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കിരീടാവകാശി സർ ജോൺ സോണ്ടേഴ്‌സിന്റെ നിർദേശപ്രകാരമാണ് ഈയൊരു തീരുമാനമെന്ന് ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ അറിയിച്ചു. ഒരു പൊതു അന്വേഷണം ആവശ്യമാണെന്ന് സർ ജോൺ അഭിപ്രായപ്പെട്ടു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും കുടുംബങ്ങൾക്കും അർഹമായ നീതി നടപ്പാക്കണമെന്നും അവർക്ക് ആവശ്യമായ ഉത്തരം നൽകണമെന്നും പ്രീതി പറഞ്ഞു. ഇതിൽ നിന്നൊക്കെ നമ്മൾ ധാരാളം പഠിക്കാനിരിക്കുന്നുവെന്നും മന്ത്രി പറയുകയുണ്ടായി. വിരമിച്ച ഹൈക്കോടതി ജഡ്‌ജി സർ ജോൺ അന്വേഷണത്തിന് അദ്ധ്യക്ഷത വഹിക്കും. ഒരു ന്യായമായ അന്വേഷണം നടത്തണമെന്നും തെളിവുകൾ ഒക്കെ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സ്ഫോടനം നടത്തിയ ചാവേറായ സൽമാൻ അബേദിയുടെ സഹോദരൻ ഹാഷെം അബേദി കുറ്റകാരൻ അല്ലെന്ന് അറിയിച്ചതോടെയാണ് ഒരു പൊതു അന്വേഷണത്തിന് ആഭ്യന്തര മന്ത്രി ഉത്തരവിട്ടത്.

ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം
ഷമീമ ബീഗത്തിന് വേണ്ടത് യുകെയിൽ ഒരു പൗരത്വം ആണ്. എന്നാൽ ഐ എസിൽ ചേർന്നു പ്രവർത്തിച്ചു എന്ന കാരണത്താൽ ഷമീമയുടെ പൗരത്വം യുകെ ഗവൺമെന്റ് പിൻവലിച്ചിരിക്കുകയാണ്. 15 വയസ്സു വരെ ജീവിച്ച മണ്ണിൽ തനിക്കുള്ള അവകാശം നേടിയെടുക്കുന്നതിനായി പോരാടുകയാണ് ഷമീമ ബീഗം എന്ന ഇരുപതുകാരി .

2015 ഫെബ്രുവരിയിലാണ് ഷമീമ ബീഗം മറ്റ് രണ്ട് യുവതികളോടൊപ്പം സിറിയയിലേക്ക് യാത്രയാവുന്നത്. ഭീകരസംഘടനയായ ഐഎസിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് വേണ്ടിയാണ് ഷമീമ താൻ ജനിച്ചുവളർന്ന രാജ്യം വിടുന്നത്. അഞ്ച് വർഷത്തെ ഐഎസ് ക്യാമ്പിൽ ഉള്ള ജീവിതം ദുരിതങ്ങൾ മാത്രം നിറഞ്ഞു നിന്നതായിരുന്നുവെന്ന് ഷമീമ ഓർത്തെടുക്കുന്നു. ഇതിനിടയിൽ ഷമീമ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. എന്നാൽ മൂന്നുപേരും ശിശുക്കൾ ആയിരിക്കെ തന്നെ മരണപ്പെട്ടു. 2019 ഫെബ്രുവരിയിൽ അൽ -ഹോൾ അഭയാർത്ഥി ക്യാമ്പിൽ വെച്ച് ഏതാനും ജേർണലിസ്റ്റുകൾ അവശനിലയിൽ കണ്ടെത്തുന്നതുവരെ ഷമീമയെക്കുറിച്ച് ആർക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല.

മടങ്ങിയെത്തിയ ഷമീമ നേരിടുന്നത് കടുത്ത അവഗണനയും ഭീഷണി സ്വരങ്ങളും ആണ്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന രീതിയിലാണ് അവരെ സമൂഹവും നിയമ സംവിധാനങ്ങളും പരിഗണിക്കുന്നത്. തികച്ചും മനുഷ്യത്വരഹിതമായ നീക്കങ്ങളാണ് ഷമീമക്കെതിരെ നടക്കുന്നതെന്ന് അവർക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്ന വക്കീൽ ടോം ഹിക്ക്മാൻ പറഞ്ഞു. ഷമീമയുടെ ജന്മദേശം ബംഗ്ലാദേശ് ആണെന്നും അതിനാൽ അവർ അവിടേക്ക് മടങ്ങി പോകണമെന്നും ഷമീമയുടെ എതിർഭാഗം വാദിക്കുന്നു, എന്നാൽ ബംഗ്ലാദേശ് സുരക്ഷിതമായ രാജ്യം അല്ലെന്നും നിർബന്ധിതമായി ഷമീമയെ ബംഗ്ലാദേശിലേക്ക് അയക്കുന്നത് അവരുടെ ജീവന് വരെ ഭീഷണി ആയേക്കാം എന്ന് ടോം ഹിക്ക്മാൻ കോടതിയെ ധരിപ്പിച്ചു. മാത്രമല്ല ഷമീമയ്ക്ക് പൗരത്വം നൽകുന്നതിന് ബംഗ്ലാദേശ് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ജനിച്ചു വളർന്ന ബ്രിട്ടനിൽ തന്നെ അവർ തുടർന്നും ജീവിക്കട്ടെ എന്ന് ബംഗ്ലാദേശ് അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളുടെയും അഭിപ്രായപ്രകടനങ്ങൾക്ക് നടുവിൽ ഒരു രാജ്യത്തും പൗരത്വം ഇല്ലാത്ത വ്യക്തിയായി ജീവിക്കുകയാണ് ഷമീമ ഇപ്പോൾ.