ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ബുദ്ധിമുട്ടുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലോക്കല്‍ ഇലക്ഷനില്‍ വന്‍ തിരിച്ചടി. 2015നെ അപേക്ഷിച്ച് വലിയ തിരിച്ചടിയാണ് ഇത്തവണ ഇംഗ്ലീഷ് ലോക്കല്‍ ഇലക്ഷനില്‍ പ്രധാനമന്ത്രി തെരേസ മേയുടെ പാര്‍ട്ടിക്ക് നേരിട്ടത്. 1334 കൗണ്‍സിലര്‍ സീറ്റുകളാണ് കണ്‍സര്‍വേറ്റീവിന് നിലനിര്‍ത്താന്‍ കഴിയാതെ പോയത്. ബ്രെക്‌സിറ്റിനെ നിര്‍ത്തലാക്കാന്‍ ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ലിബറല്‍ ഡെമോക്രാറ്റുകളാകട്ടെ ഇലക്ഷനില്‍ നേട്ടം കൊയ്യുകയും ചെയ്തു. ഏതാണ്ട് 703 സീറ്റുകളാണ് ഇത്തവണ ലിബറല്‍ ഡെമോക്രാറ്റുകള്‍ അധികം സ്വന്തമാക്കിയത്. ഡെമോക്രാറ്റുകള്‍ നേടുന്ന മികച്ച തെരഞ്ഞെടുപ്പ് വിജയം കൂടിയാണിത്.
ലേബര്‍ പാര്‍ട്ടിക്കും തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിട്ടുണ്ട്. 82 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നത്. യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്കും (UKIP) തെരഞ്ഞെടുപ്പ് തിരിച്ചടികളുടേതാണ്. 2015നെ അപേക്ഷിച്ച് 145 സീറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. അതേസമയം ഗ്രീന്‍ പാര്‍ട്ടി ഓഫ് ഇംഗ്ലണ്ട് ആന്റ് വെയില്‍സിന് ഇത്തവണ നേട്ടങ്ങളുടെ തെരഞ്ഞെടുപ്പാണ്. 194 സീറ്റുകളില്‍ അധിക വിജയം നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. പരിസ്ഥിതി രാഷ്ട്രീയം കാലാവസ്ഥ വ്യതിയാനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വിമുഖതയുമാണ് ഗ്രീന്‍ പാര്‍ട്ടിക്ക് പിന്തുണ വര്‍ദ്ധിപ്പിക്കുന്നതെന്ന് നേതാക്കള്‍ പിന്നീട് പ്രതികരിച്ചു. ഇലക്ഷനില്‍ തിരിച്ചടി നേരിടുമെന്ന് നേരത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടക്ക് മുന്നറിയിപ്പി ലഭിച്ചിരുന്നെങ്കിലും ഇത്രയും വലിയ തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നില്ല.
പുതിയ രാഷ്ട്രീയ സാഹര്യങ്ങള്‍ ബ്രെക്‌സിറ്റിലും സ്വാധീനം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രെക്‌സിറ്റില്‍ അന്തിമ തീരുമാനമെടുക്കേണ്ട തിയതി ഒക്ടോബര്‍ 31 വരെ നിലനില്‍ക്കുന്നുവെങ്കിലും തെരഞ്ഞെടുപ്പിലേറ്റ പ്രതിസന്ധി തെരേസ മേയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ കാരണമായേക്കും. രണ്ടാം ഹിതപരിശോധന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ലേബര്‍ പാര്‍ട്ടിയും മേയ്ക്ക് പിന്തുണ നല്‍കില്ലെന്ന് ഉറുപ്പായതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് കരുതുന്നത്.
ലണ്ടന്‍: ബ്രിട്ടീഷ് ദമ്പതികളെ പെരുവഴിയില്‍ ഉപേക്ഷിച്ച് ട്രാവല്‍ ഏജന്‍സി. യു.കെയിലെ പ്രധാനപ്പെട്ട ട്രാവല്‍ ഗ്രൂപ്പായ എസ്.ടി.എ ട്രാവലാണ് ദമ്പതികളെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇന്ത്യയില്‍ ഉപേക്ഷിച്ചത്. അബ്റ്റ മെമ്പറും ബ്രിഡ്ജ് ദി വേള്‍ഡ് എന്ന പ്രമുഖ ട്രാവല്‍ കമ്പനിയുടെ മാതൃസ്ഥാപനവുമാണ് എസ്.ടി.എ ട്രാവല്‍. കെന്നി, നിക്കോള്‍ട്ട് ഗൗവര്‍ എന്നിവര്‍ക്കാണ് ട്രാവല്‍ ഏജന്‍സിയുടെ ഉത്തരവാദിത്തമില്ലാതെ നടപടിയെ തുടര്‍ന്ന് 3000ത്തോളം പൗണ്ട് നഷ്ടമായത്. ഇരുവരും ചേര്‍ന്ന് കേരളത്തിലേക്കാണ് ബ്രിഡ്ജ് ദി വേള്‍ഡ് മുഖേന ടൂര്‍ പാക്കേജ് ബുക്ക് ചെയ്തത്. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന ബ്രിട്ടീഷ് എയര്‍വേഴ്‌സ് വിമാനമായിരുന്നു ഇവര്‍ക്കായി ബുക്ക് ചെയ്തിരുന്നത് റിട്ടേണ്‍ ഫ്‌ലൈറ്റ്. എന്നാല്‍ കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം വൈകിയതോടെ കാര്യങ്ങള്‍ കുഴപ്പത്തിലായി.
എയര്‍ ഇന്ത്യയുടെ ഐ.ടി നെറ്റ്‌വര്‍ക്കിലെ തകരാറാണ് വിമാനം വൈകാന്‍ കാരണമായത്. ദമ്പതികള്‍ മുംബൈയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇവര്‍ക്ക് സഞ്ചരിക്കേണ്ട ബ്രിട്ടനിലേക്കുള്ള വിമാനം പുറപ്പെട്ടു കഴിഞ്ഞിരുന്നു. ഇതോടെ ബ്രിഡ്ജ് ദി വേള്‍ഡ് അധികൃതരുമായി ദമ്പതികള്‍ ബന്ധപ്പെട്ടു. എന്നാല്‍ യാതൊരുവിധ സമാന്തര സംവിധാനങ്ങളും ഒരുക്കാന്‍ കഴിയില്ലെന്നായിരുന്നു കമ്പനിയുടെ മറുപടി. ഇതോടെ ഇരുവരും മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങി. അവസാനം നിമിഷം മറ്റു വിമാനങ്ങള്‍ക്കായി ശ്രമിച്ചെങ്കിലും വലിയ തുകയാണ് നല്‍കേണ്ടി വരികയെന്ന് വ്യക്തമായി. ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള എല്ലാ വിമാനടിക്കറ്റുകള്‍ക്കും അവസാന മിനിറ്റുകളില്‍ വലിയ നിരക്കാണ് സാധാരണയായി ഈടാക്കുന്നത്.
അവസാനം ഗതിയില്ലാതെ എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ പാരിസിലേക്ക് ടിക്കറ്റ് ലഭിച്ചു. ഇതിനായി ചെലവായത് ഏതാണ്ട് 2300 പൗണ്ടാണ്. ഞായറാഴ്ച്ച ഇരുവരും പാരിസിലെത്തുകയും അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം ലണ്ടനിലെത്തിച്ചേരുകയും ചെയ്തു. സമയം നഷ്ടം മാത്രമല്ല വലിയൊരു തുകയും ഇരുവര്‍ക്കും നഷ്ടമായി. സാങ്കേതികവശങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ട്രാവല്‍ ഏജന്‍സി ഇരുവര്‍ക്കും നേരെ കൈമലര്‍ത്തിയത്. തങ്ങളാല്‍ കഴിയാവുന്നത് ചെയ്തുവെന്നും എയര്‍ ഇന്ത്യയോട് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നിക്കോള്‍ട്ട് ഗൗവറിനായി പരാതി നല്‍കിയെന്നും ട്രാവല്‍ ഏജന്‍സി പ്രതികരിച്ചു.
വാവേയ് സ്‌കാന്‍ഡലില്‍ ആരോപണ വിധേയനായി ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ഗാവിന്‍ വില്യംസണ് ജയില്‍ ലഭിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് ലംഘിച്ചതിന് രണ്ടു വര്‍ഷം വരെ ഇദ്ദേഹത്തിന് തടവുശിക്ഷ ലഭിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. 5 ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിയായ വാവേയുമായി കരാറിലേര്‍പ്പെട്ട വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് വില്യംസണിനെതിരെ ഉയര്‍ന്ന ആരോപണം. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ഡെയിലി ടെലഗ്രാഫ് പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇദ്ദേഹത്തെ പ്രധാനമന്ത്രി തെരേസ മേയ് പുറത്താക്കുകയായിരുന്നു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് വില്യംസണ്‍ വാദിക്കുന്നത്. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് താന്‍ ചോര്‍ത്തിക്കൊടുത്തുവെന്ന ആരോപണം വില്യംസണ്‍ നിഷേധിച്ചു.
ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വില്യംസണിലെ നിയമലംഘനത്തിന് പ്രോസിക്യൂട്ട് ചെയ്യാന്‍ ഇടയുണ്ട്. കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ രണ്ടു വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുകയും ചെയ്യും. ഈ നിയമ ലംഘനത്തിന് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ രണ്ടു വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ നല്‍കാമെന്ന് ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് സംബന്ധിച്ച് ഗവണ്‍മെന്റ് ലെജിസ്ലേഷന്‍ വെബ്‌സൈറ്റില്‍ വിശദീകരിക്കുന്നു. മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റം തെളിഞ്ഞാല്‍ പ്രതിയെ ആറു മാസത്തേക്ക് തടവിലിടാനും സാധിക്കും. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഗാവിന്‍ വില്യംസണിനെ ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയത്. തന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കായി നല്‍കാന്‍ പോലും വില്യംസണ്‍ വിസമ്മതിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിനായി വാവേയ്ക്ക് അനുമതി നല്‍കിയതായി ഡെയ്‌ലി ടെലഗ്രാഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് വില്യംസണിന് വിനയായത്. ചൈനീസ് കമ്പനിയുമായുള്ള ഇടപാട് ദേശീയ സുരക്ഷയെ ബാധിച്ചേക്കാമെന്ന് ക്യാബിനറ്റിനുള്ളില്‍ വരെ അഭിപ്രായമുയരുകയും ഇതേത്തുടര്‍ന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിലെ തീരുമാനം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. ഡെയിലി ടെലഗ്രാഫിന്റെ ഡെപ്യൂട്ടി പൊളിറ്റിക്കല്‍ എഡിറ്റര്‍ സ്റ്റീവന്‍ സ്വിന്‍ഫോര്‍ഡിനെ വില്യംസണ്‍ കണ്ടിരുന്നുവെന്ന് ബിബിസി പൊളിറ്റിക്കല്‍ എഡിറ്റര്‍ ലോറ ക്യൂന്‍സ്‌ബെര്‍ഗ് പറഞ്ഞു. എന്നാല്‍ ആരോപണം തെളിയിക്കാന്‍ ഇതുമാത്രം മതിയാകില്ലെന്ന് അവര്‍ വ്യക്തമാക്കി.
ആസ്ത്മ മൂലമുണ്ടായ തന്റെ മകളുടെ മരണത്തില്‍ പുതിയ ഇന്‍ക്വസ്റ്റിന് വിധി സമ്പാദിച്ച് മാതാവ്. 9 വയസുകാരിയായ എല്ല കിസ്സി ഡെബ്രാ ആസ്ത്മയും കാര്‍ഡിയാക് അറസ്റ്റും മൂലമാണ് മരിച്ചത്. കുട്ടിയുടെ മരണത്തിന് അന്തരീക്ഷ മലിനീകരണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അമ്മയായ റോസാമണ്ട് കിസ്സി ഡെബ്രാ വാദിക്കുന്നു. അഞ്ചു വര്‍ഷം നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ കോടതിയും ഈ വാദം അംഗീകരിച്ചു. കുട്ടിയുടെ മരണം സംബന്ധിച്ച് 2014ല്‍ തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് റദ്ദാക്കാനും പുതിയ ഹിയറിംഗ് നടത്താനും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതോടെ അന്തരീക്ഷ മലിനീകരണം മൂലം മരിച്ച യുകെയിലെ ആദ്യ വ്യക്തിയായി എല്ല കണക്കാക്കപ്പെടും. 2013 ഫെബ്രുവരിയിലാണ് എല്ല കിസ്സി ഡെബ്രാ ആസ്ത്മയും അനുബന്ധ അസുഖങ്ങളുമായി മരിച്ചത്.
മൂന്നു വര്‍ഷത്തോളം കുട്ടിക്ക് പല ആരോഗ്യ പ്രശ്‌നങ്ങളും നേരിട്ടിരുന്നു. ആസ്ത്മ അറ്റാക്ക് ഉണ്ടായതിനെത്തുടര്‍ന്ന് 27 തവണയാണ് ആശുപത്രികള്‍ സന്ദര്‍ശിക്കേണ്ടി വന്നത്. ആസ്ത്മയും അനുബന്ധമായുണ്ടായ കാര്‍ഡിയാക് അറസ്റ്റും കുട്ടിയുടെ ജീവനെടുക്കുകയായിരുന്നു. കടുത്ത ആസ്ത്മ മൂലമുണ്ടായ ശ്വസനപ്രക്രിയയുടെ തടസം കുട്ടിയുടെ മരണത്തിന് കാരണമായെന്ന് 2014ലെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ലെവിഷാമില്‍ സൗത്ത് സര്‍ക്കുലര്‍ റോഡില്‍ നിന്ന് വെറും 25 മീറ്റര്‍ മാത്രം അകലെയായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അന്തരീക്ഷ മലിനീകരണത്തില്‍ കുപ്രസിദ്ധിയുള്ള ലണ്ടന്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്നാണ് ഇത്.
ഇവിടെ നിന്ന് ഒരു മൈല്‍ മാത്രം അകലെയുള്ള മോണിറ്ററിംഗ് സ്റ്റേഷനില്‍ 2018ലെ റിപ്പോര്‍ട്ട് അനുസരിച്ച് മലിനീകരണം യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങളേക്കാള്‍ ഉയര്‍ന്ന അളവിലാണ്. കുട്ടിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്തു വരണമെന്ന ലക്ഷ്യവുമായി നിയമയുദ്ധം നടത്തിയിരുന്ന റോസാമണ്ട് കിസ്സി ഡെബ്രാ ഈ പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നീതിക്കായുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമാണ് ഇതെന്ന് റോസാമണ്ട് പ്രതികരിച്ചു.
നോട്ട് നിരോധനവും അതിനു പിന്നാലെ ഇന്ത്യ സാമ്പത്തിക രംഗത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നാം കണ്ടതാണ്. എടിഎമ്മുകള്‍ ഇടപാടുകള്‍ക്ക് പണമീടാക്കിത്തുടങ്ങിയതും നാം കണ്ടു. കള്ളപ്പണം നിയന്ത്രിക്കാനെന്ന പേരില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ പിന്നീട് ക്യാഷ്‌ലെസ് സാമ്പത്തിക വ്യവസ്ഥ പടുത്തുയര്‍ത്താനാണെന്ന് മാറ്റി പ്രഖ്യാപിക്കുന്നതിനും നാം സാക്ഷ്യം വഹിച്ചു. ബ്രിട്ടനിലും അതേ നിയന്ത്രണങ്ങള്‍ വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബ്രിട്ടനിലെ എടിഎമ്മുകളില്‍ നിന്നും ഇനി സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയില്ല. സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയുന്ന മെഷീനുകള്‍ രാജ്യത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ 1250 മെഷീനുകള്‍ ചാര്‍ജ് ഈടാക്കുന്ന വിധത്തിലേക്ക് മാറ്റിക്കഴിഞ്ഞു.
ഈ വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ 1700ഓളം എടിഎമ്മുകള്‍ ഇടപാടിന് 95 പെന്‍സ് വീതം ഈടാക്കുന്ന വിധത്തിലേക്ക് മാറിയിരുന്നു. കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്യാഷ് മെഷീനുകളെയും ബാങ്കുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നെറ്റ് വര്‍ക്കായ ലിങ്കില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ചാണ് വിച്ച് ഇക്കാര്യം അറിയിച്ചത്. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സമൂഹത്തിലെ ദുര്‍ബലരായവര്‍ക്കും ഇത് വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. സ്വന്തം പണം എടുക്കാന്‍ പോലും ചാര്‍ജ് നല്‍കേണ്ടി വരുന്ന അവസ്ഥയാണ് സംജാതമാകുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.
ഗ്രാമീണ മേഖലയില്‍ താമസിക്കുന്നവര്‍ക്കും ചെറുകിട വ്യവസായങ്ങള്‍ നടത്തുന്നവര്‍ക്കും ഇത് പ്രത്യാഘാതങ്ങള്‍ സമ്മാനിക്കും. ചെറുകിട സ്ഥാപനങ്ങള്‍ ക്യാഷ് പേയ്‌മെന്റുകളാണ് നല്‍കി വരുന്നത്. ലക്ഷക്കണക്കിന് ആളുകളെ നിര്‍ബന്ധിതമായി ക്യാഷ്‌ലെസ് ആക്കാനുള്ള നീക്കമാണ് ഇതെന്നും വിമര്‍ശകര്‍ പറയുന്നു.
റീകോള്‍ പെറ്റീഷനിലൂടെ വോട്ടര്‍മാര്‍ പുറത്താക്കുന്ന ആദ്യ എംപിയായി മുന്‍ ലേബര്‍ പ്രതിനിധി ഫിയോണ ഒനസാന്യ. പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് 20,000ലേറെ വോട്ടര്‍മാര്‍ ഒപ്പിട്ട പെറ്റീഷനാണ് ഇവര്‍ക്കെതിരെ ലഭിച്ചത്. ഇവര്‍ക്കെതിരെ അമിതവേഗതയ്ക്ക് കേസെടുത്ത പോലീസിനോട് കള്ളം പറഞ്ഞതിന് ജനുവരിയില്‍ ഇവര്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പീറ്റേഴ്‌സ്ബര്‍ഗ് കൗണ്‍സില്‍ ഇവര്‍ക്കെതിരെ പെറ്റീഷന്‍ ആരംഭിച്ചത്. എംപി സ്ഥാനത്തു നിന്ന് പുറത്താക്കണമെങ്കില്‍ 7000 പേര്‍ ഒപ്പുവെച്ച നിവേദനം മാത്രം മതിയെന്നിരിക്കെ ഇവര്‍ക്കെതിരെ 19,261 പേര്‍ രംഗത്തെത്തി. ഇത്രയും ആളുകള്‍ എത്തിയതിനാല്‍ പെറ്റീഷന്‍ വിജയകരമാണെന്നും പീറ്റേഴ്ബര്‍ഗ് പാര്‍ലമെന്റ് സീറ്റ് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും പീറ്റേഴ്‌സ്ബര്‍ഗ് കൗണ്‍സില്‍ വക്താവ് അറിയിച്ചു.
2016ലെ ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിന് അനുകൂലമായി 60 ശതമാനം വോട്ടുകള്‍ ലഭിച്ച പ്രദേശമാണ് ഇത്. 2017ല്‍ ടോറി സ്ഥാനാര്‍ത്ഥിയായ സ്റ്റുവര്‍ട്ട് ജാക്‌സണെ 607 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലേബര്‍ സ്ഥാനാര്‍ത്ഥിയായ ഒനസാന്യ വിജയിച്ചത്. ഇവര്‍ പുറത്തായതിനെത്തുടര്‍ന്ന് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് നിഗല്‍ ഫരാഷിന്റെ ബ്രെക്‌സിറ്റ് പാര്‍ട്ടി പ്രഖ്യാപിച്ചു. ലേബറും കണ്‍സര്‍വേറ്റീവും തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഒനസാന്യക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വേണമെങ്കില്‍ മത്സരിക്കാം. മൂന്നു മാസത്തെ ജയില്‍ ശിക്ഷ ലഭിച്ച ഇവര്‍ എംപി സ്ഥാനം രാജിവെക്കാന്‍ തയ്യാറായിരുന്നില്ല.
കുറ്റം തെളിഞ്ഞതിനെത്തുടര്‍ന്ന് ഇവരെ ലേബര്‍ പുറത്താക്കിയിരുന്നു. എങ്കിലും 77,379 പൗണ്ട് ശമ്പളമായി കൈപ്പറ്റുകയും കോമണ്‍സ് വോട്ടില്‍ ഇവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഫിയോണ തങ്ങളെ പ്രതിനിധീകരിക്കാന്‍ യോഗ്യയല്ലെന്ന് ഇപ്പോള്‍ പീറ്റേഴ്‌സ്ബര്‍ഗുകാര്‍ വ്യക്തമാക്കിയിരിക്കുകയാണെന്നും ലിസ ഫോര്‍ബ്‌സിനെ തങ്ങളുടെ പ്രതിനിധിയാക്കാനുള്ള അവസരം അവര്‍ക്ക് ലഭിച്ചിരിക്കുകയാണെന്നും ലേബര്‍ പാര്‍ട്ടി ചെയര്‍മാന്‍ ഇയാന്‍ ലവേരി എംപി പറഞ്ഞു.
വാവേയ് ലീക്ക് വിവാദത്തില്‍ ആരോപണ വിധേയനായ ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണിനെ പുറത്താക്കി. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിംഗിലെ വിവരങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. വില്യംസണിലുള്ള വിശ്വാസം പ്രധാനമന്ത്രിക്ക് നഷ്ടമായെന്നും ഡിഫന്‍സ് സെക്രട്ടറി സ്ഥാനം പെന്നി മോര്‍ഡുവന്റ് ഏറ്റെടുക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. യുകെയില്‍ പുതിയ 5ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിനായി ചൈനീസ് കമ്പനിയായ വാവേയ്ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് ആരോപണമെങ്കിലും അവ വില്യംസണ്‍ നിഷേധിച്ചു. 2017 മുതല്‍ ഡിഫന്‍സ് സെക്രട്ടറിയാണ് ഇദ്ദേഹം.
ഇടപാടു സംബന്ധിച്ച വിവരങ്ങള്‍ അനുവാദമില്ലാതെ പുറത്തു പോയതിന് വില്യംസണ്‍ ഉത്തരവാദിയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് വില്യംസണുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു ചോര്‍ച്ച മറ്റെവിടെ നിന്നും ഉണ്ടായതായി തെളിയിക്കാനുള്ള വിശ്വസനീയമായ വിവരങ്ങള്‍ ഇല്ലെന്നാണ് വില്യംസണെ പുറത്താക്കിക്കൊണ്ടുള്ള കത്തില്‍ മേയ് പറഞ്ഞത്. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച വില്യംസണ്‍ വിശദമായ അന്വേഷണത്തില്‍ തന്റെ നിരപരാധിത്വം വ്യക്തമാകുമെന്ന് പ്രതികരിച്ചു. രാജിവെക്കാനുള്ള അവസരം നല്‍കിയതില്‍ നന്ദിയുണ്ട്. രാജിവെക്കുക എന്നാല്‍ ഞാനും എന്റെ സിവില്‍ സെര്‍വന്റ്‌സും മിലിട്ടറി ഉപദേശകരും എന്റെ ജീവനക്കാരും അതില്‍ ഉത്തരവാദികളാകുമെന്നും ഇത് അത്തരമൊരു സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.
നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിനായി വാവേയ്ക്ക് അനുമതി നല്‍കിയതായി ഡെയ്‌ലി ടെലഗ്രാഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് വില്യംസണിന് വിനയായത്. ചൈനീസ് കമ്പനിയുമായുള്ള ഇടപാട് ദേശീയ സുരക്ഷയെ ബാധിച്ചേക്കാമെന്ന് ക്യാബിനറ്റിനുള്ളില്‍ വരെ അഭിപ്രായമുയരുകയും ഇതേത്തുടര്‍ന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിലെ തീരുമാനം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. ഡെയിലി ടെലഗ്രാഫിന്റെ ഡെപ്യൂട്ടി പൊളിറ്റിക്കല്‍ എഡിറ്റര്‍ സ്റ്റീവന്‍ സ്വിന്‍ഫോര്‍ഡിനെ വില്യംസണ്‍ കണ്ടിരുന്നുവെന്ന് ബിബിസി പൊളിറ്റിക്കല്‍ എഡിറ്റര്‍ ലോറ ക്യൂന്‍സ്‌ബെര്‍ഗ് പറഞ്ഞു. എന്നാല്‍ ആരോപണം തെളിയിക്കാന്‍ ഇതുമാത്രം മതിയാകില്ലെന്ന് അവര്‍ വ്യക്തമാക്കി.
ന്യൂസ് ഡെസ്‌ക്
ബ്രിട്ടണില്‍ ചാരിറ്റിയായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന കാത്തലിക് സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ അതിന്റെ ആദ്യ സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ട് ചാരിറ്റി കമ്മീഷനില്‍ പ്രസിദ്ധീകരിച്ചു. മറ്റു സഭകള്‍ക്ക് മാതൃകയാക്കാവുന്ന സുതാര്യമായ പ്രവര്‍ത്തനമാണ് എപ്പാര്‍ക്കി കാഴ്ചവയ്ക്കുന്നത്. കൃത്യതയോടെ സുതാര്യമായ രീതിയില്‍ ഉത്തരവാദിത്വപൂര്‍ണമായ പ്രവര്‍ത്തനം നടത്തണമെന്ന് എപ്പാര്‍ക്കിയുടെ ഫിനാന്‍സ് കൗണ്‍സില്‍ ഗൈഡ് ലൈന്‍ പുറപ്പെടുവിച്ചുകൊണ്ട് 2018 മാര്‍ച്ച് 19 ലെ സര്‍ക്കുലറിലൂടെ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍ദ്ദേശിച്ചിരുന്നു.
ചാരിറ്റി കമ്മീഷനില്‍ 1173537 നമ്പരായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന കാത്തലിക് സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് നിലവില്‍ നാല് ട്രസ്റ്റിമാരാണുള്ളത്. ബിഷപ്പ് ബെന്നി മാത്യു (മാര്‍ ജോസഫ് സ്രാമ്പിക്കല്‍), റവ. മാത്യു ജേക്കബ്, റവ. സജിമോന്‍ കുരിയാക്കോസ്, റവ. തോമസ് പാറയടിയില്‍ തോമസ് എന്നിവരാണ് ട്രസ്റ്റിമാര്‍. 2018 ജൂണ്‍ 30 വരെയുള്ള സാമ്പത്തിക വിവരങ്ങളാണ് ചാരിറ്റി കമ്മീഷന് സമര്‍പ്പിച്ചത്. ഇതനുസരിച്ച് 839,903 പൗണ്ടാണ് വരുമാനമായി ലഭിച്ചത്. 800 വോളണ്ടിയര്‍മാരും ഒരു സ്റ്റാഫും ഉള്ള ചാരിറ്റിയ്ക്ക് സ്വന്തം ഉപയോഗത്തിനായുള്ള സ്ഥാവരജംഗമ വസ്തുക്കളുടെ മൂല്യമായി 252,397 പൗണ്ടും മറ്റു സ്ഥാവരജംഗമ വസ്തുക്കളുടെ മൂല്യമായി 414,190 പൗണ്ടും കണക്കാക്കിയിട്ടുണ്ട്.
കാത്തലിക് സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ജൂണ്‍ 30, 2018 വരെയുള്ള അക്കൗണ്ട്.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി 241,849 പൗണ്ട് ചിലവഴിച്ചു. ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവുകള്‍ക്ക് ശേഷം 598,414 പൗണ്ട് കൈവശം ഉണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ എപ്പാര്‍ക്കിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തിന്റെ തോതനുസരിച്ച് (ക്യാഷ് ഫ്‌ളോ) എപ്പാര്‍ക്കിയുടെ വളര്‍ച്ചയ്ക്ക് തടസമാകുന്ന രീതിയിലുള്ള റിസ്‌കുകള്‍ കുറവാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഭാവി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള റിസോഴ്‌സുകള്‍ എപ്പാര്‍ക്കിയ്ക്കുണ്ട്. എന്നാല്‍ വിവിധ കുര്‍ബാന സെന്ററുകളില്‍ സേവനമനുഷ്ഠിക്കാന്‍ ആവശ്യമായ ക്‌ളെര്‍ജിമാരെ ലഭിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മറ്റു സഭകള്‍ക്കും മാതൃകയാക്കാവുന്ന സുതാര്യമായ പ്രവര്‍ത്തനങ്ങളുമായാണ് എപ്പാര്‍ക്കി മുന്നോട്ട് പോവുന്നത്.
ലണ്ടന്‍: അമേരിക്കന്‍ സുഹൃത്തിന്റെ ഡിമന്‍ഷ്യ ബാധിച്ച പിതാവിനെ യു.കെയില്‍ ഉപേക്ഷിക്കാന്‍ സഹായിച്ച ബ്രിട്ടീഷ് പൗരന് രണ്ടര വര്‍ഷം തടവ് ശിക്ഷ. സിമണ്‍ ഹെയ്‌സ് എന്ന ബ്രിട്ടീഷ് പൗരനാണ് രണ്ടര വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. സിമണ്‍ ഹെയ്‌സ് തന്റെ സുഹൃത്തിന്റെ വയോധികനായ പിതാവിനെ യു.കെയില്‍ ഉപേക്ഷിക്കാന്‍ സഹായിക്കുകയും അതുവഴി 20,000 പൗണ്ടിന്റെ നഷ്ടം എന്‍.എച്ച്.എസിന് വരുത്തിവെക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. ഹെല്‍ത്ത് കെയര്‍ സൗകര്യം സൗജന്യമായി ഉപയോഗപ്പെടുത്താനായിരുന്നു ഇത്തരമൊരു തട്ടിപ്പ് നടത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്.
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിമണ്‍ ഹെയ്‌സ് 2015ലാണ് ആത്മാര്‍ത്ഥ സുഹൃത്തായ കെവിന്‍ കറിയെന്ന അമേരിക്കന്‍ പൗരന്റെ പിതാവ് റോജര്‍ കറിയെ യു.കെയില്‍ ഉപേക്ഷിക്കാന്‍ പദ്ധതിയൊരുക്കുന്നത്. ഈ സമയത്ത് റോജര്‍ കറി ഡിമന്‍ഷ്യ ബാധിതനായിരുന്നു. അമേരിക്കയിലെ ഹെല്‍ത്ത് കെയര്‍ സംവിധാനങ്ങള്‍ പണച്ചെലവുള്ളതിനാല്‍ റോജര്‍ കറിയെ യു.കയില്‍ ഉപേക്ഷിച്ച് എന്‍.എച്ച്.എസ് സേവനം സൗജന്യമായി ലഭ്യമാക്കാനായിരുന്നു പദ്ധതി. ഇതുപ്രകാരം റോജര്‍ കറിയെ മകനും ഭാര്യയും ചേര്‍ന്ന് യു.കെയിലെത്തിക്കുകയും ചെയ്തു. യുകെയില്‍ പിതാവിനെ ഉപേക്ഷിച്ച് കെവിന്‍ കറി തിരിച്ച് അമേരിക്കയിലേക്ക് പറന്നു.
വയോധികനായ വ്യക്തി തെരുവില്‍ നിന്ന് ലഭിച്ചുവെന്ന് കാണിച്ച് റോജര്‍ കറിയെ പിന്നീട് സിമണ്‍സ് അധികൃതരെ ഏല്‍പ്പിക്കുകയും ചെയ്തു. ഡിമന്‍ഷ്യ ബാധിതനായ റോജര്‍ കറിക്ക് തന്റെ പേരോ സ്ഥലമോ മറ്റു വിവരങ്ങളോ ഓര്‍മ്മയില്‍ ഇല്ലായിരുന്നു. കൂടാതെ വ്യക്തിവിവരങ്ങള്‍ അടങ്ങിയ യാതൊരു ഐ.ഡിയും അധികൃതര്‍ക്ക് കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിമണ്‍സിന്റെ പങ്ക് വ്യക്തമാവുന്നത്. 2016ല്‍ റോജര്‍ കറി സുരക്ഷിതമായി അമേരിക്കയിലെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കെയറിന് വേണ്ടി എന്‍.എച്ച്.എസ് 20,000 പൗണ്ട് അപ്പോഴേക്കും ചെലവാക്കിയിരുന്നു. പിതാവിനെ ഉപേക്ഷിച്ച കെവിന്‍ റോജര്‍ അമേരിക്കയില്‍ നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇയാള്‍ക്കെതിരെ ഗുരുതര വകുപ്പുകളാണ് ചാര്‍ത്തിയിരിക്കുന്നത്.
ഏഴു വര്‍ഷത്തിനിടെ ഓഹരി മൂല്യത്തില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി ഗൂഗിള്‍. മാര്‍ക്കറ്റ് വാല്യുവില്‍ 54 ബില്യന്‍ പൗണ്ടിന്റെ നഷ്ടമാണ് ഉണ്ടായത്. എതിരാളികളായ ഫെയിസ്ബുക്ക്, ആമസോണ്‍ തുടങ്ങിയവയിലേക്ക് പരസ്യ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നുള്ള അഭ്യൂഹങ്ങള്‍ നിക്ഷേപകര്‍ക്കിടയില്‍ പടര്‍ന്നതാണ് ഈ ഇടിവുണ്ടാകാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഗൂഗിളിന്റെയും യൂട്യൂബിന്റെയും പേരന്റ് കമ്പനിയായ ആല്‍ഫബെറ്റിന്റെ ഓഹരി മൂല്യത്തില്‍ ചൊവ്വാഴ്ച എട്ടു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 2012 ഒക്ടോബറിനു ശേഷം കമ്പനിക്കുണ്ടായ ഏറ്റവും വലിയ വീഴ്ചയാണ് ഇത്. തിങ്കളാഴ്ച ആദ്യപാദ ഫലങ്ങള്‍ പുറത്തു വിട്ടതിനു പിന്നാലെയാണ് നിക്ഷേപകരില്‍ നിന്ന് ഇങ്ങനെയൊരു തിരിച്ചടിയുണ്ടായിരിക്കുന്നത്.
900 ബില്യന്‍ ഡോളറുണ്ടായിരുന്ന കമ്പനിയുടെ മാര്‍ക്കറ്റ് വാല്യൂ 830 ബില്യന്‍ ഡോളറായാണ് ന്യയോര്‍ക്ക് മാര്‍ക്കറ്റ് ക്ലോസ് ചെയ്തപ്പോള്‍ കുറഞ്ഞത്. റവന്യൂവില്‍ 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 36.3 ബില്യനായി. 2015നു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ക്വാര്‍ട്ടര്‍ റവന്യൂവാണ് ഇത്. യൂട്യൂബിലെ ഉള്ളടക്കം പരിശോധിക്കാനുള്ള അല്‍ഗോരിതത്തിനായി കൂടുതല്‍ പണം നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദര്‍ പിച്ചൈ തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇന്‍വെസ്റ്റര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. വ്യാജവിവരങ്ങള്‍, വിദ്വേഷ പ്രചാരണം, കുട്ടികളെ ലക്ഷ്യമിട്ടുള്ള കണ്ടന്റ് എന്നിവയ്ക്ക് യൂട്യൂബ് പരസ്യം നല്‍കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ പരസ്യ വരുമാനത്തില്‍ 15 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 24 ശതമാനമായിരുന്നു. ഫെയിസ്ബുക്ക്, ആമസോണ്‍ എന്നിവയെ അപേക്ഷിച്ച് ആല്‍ഫബെറ്റിന്റെ പ്രകടനം വളരെ മോശമായിരുന്നുവെന്നാണ് മാര്‍ക്കറ്റ് വിലയിരുത്തല്‍.