Main News

ഫാ. ഹാപ്പി ജേക്കബ്ബ്
പരിശുദ്ധമായ നോമ്പിന്റെ രണ്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുവാൻ നാം ഒരുങ്ങുകയാണ്. കാനാവിലെ കല്യാണത്തിന് പച്ച വെള്ളത്തെ വീഞ്ഞാക്കി മാറ്റിയ രൂപാന്തരഭാഗം ചിന്തയിലൂടെ കടന്നുവരികയും അതനുസരിച്ച് വലിയ നോമ്പ് അനുഗ്രഹമായി നാമോരോരുത്തരുടെയും രൂപാന്തരത്തിന് കാരണമാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ ആഴ്ച നമ്മുടെ ചിന്തയായി ഭവിക്കുന്നത് വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം അഞ്ചാം അധ്യായം 12 മുതൽ 16 വരെയുള്ള വാക്യങ്ങൾ ആണ്.

കർത്താവ് തന്റെ പ്രേക്ഷിത പ്രവർത്തനത്തിലൂടെ ജനങ്ങളുമായി അടുത്ത് പെരുമാറുകയും അവർക്ക് വേണ്ട സ്വർഗ്ഗീയമായ കൃപകൾ സ്വായത്തമാക്കുവാൻ വഴി ഒരുക്കുകയും അതിലേക്കു അവരെ ആഹ്വാനം ചെയ്യുകയും, താൻ തന്നെയാണ് യഥാർത്ഥ വഴി എന്ന് അവർക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു . ഇത്തരുണത്തിൽ കർത്താവ് കടന്നു പോകുന്ന വഴിയിൽ കുഷ്ഠ രോഗം ബാധിച്ച ഒരു മനുഷ്യൻ ഇരിക്കുന്നത് അവൻ കാണുകയും രോഗത്തെ അവൻ സൗഖ്യമാക്കുകയും ചെയ്യുന്ന ഒരു വേദഭാഗം ആണ് ഇവിടെ ഇവിടെ നാം ധ്യാനിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത്.

കർത്താവേ അവിടുത്തേക്ക് മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് ഉള്ള പരിപൂർണ്ണമായ വിശ്വാസം അതാണ് ഈ ഭാഗത്ത് കാണുന്നത്. കാരണം മറ്റൊന്നുമല്ല, നാം ഒക്കെ സൗഖ്യം എന്നത്, നമ്മുടെ കഴിവ്, പ്രാപ്തി ഒന്നും അല്ല പകരം അവിടുത്തെ കൃപ മാത്രം എന്ന് തിരിച്ചറിയുവാൻ കഴിയണം.

ഇന്ന് നമ്മുടെ ലോകത്ത് ധാരാളം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കാണുകയും ഓരോ ദിനവും പുതിയതും ആധുനികവുമായ പല പല പ്രസ്ഥാനങ്ങളും ഉയർന്നു വരികയും ചെയ്യുന്നുണ്ട്. അത് നമുക്ക് നല്ലവണ്ണം അറിയുകയും അതിലൊക്കെ നാം ഭാഗമായി തീരുകയും ചെയ്യുന്നു. എന്നാൽ അതിൽ എവിടെയെങ്കിലും ആരുടെയെങ്കിലും രോഗങ്ങളെ സൗഖ്യം ആക്കുവാൻ ഞാൻ ഉറപ്പുതരുന്നു എന്ന ഒരു ഭാഗം ഇല്ല. നമുക്ക് ബോധ്യം ഇല്ല. കാരണം നാം കാണുന്ന, ഇന്ന് നാം അനുഭവിക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് നമുക്ക് പ്രാധാന്യം ഉള്ളത്. അത് അല്ലാതെ മറ്റുള്ളവരുടെ ചിന്തകൾ, വേദനകൾ ,രോഗങ്ങൾ, നമുക്ക് അൽപ്പനേരത്തെ അനുകമ്പ അല്ലാതെ ഒരു ഭേദം വരുത്തുവാൻ നമുക്ക് കഴിയില്ല എന്ന് നാം മനസ്സിലാക്കണം.

ഇവിടെ ഈ മനുഷ്യൻ മറ്റെല്ലാ മാർഗ്ഗങ്ങളിൽ നിന്നും സൗഖ്യം ലഭിക്കാതെ വന്നപ്പോൾ ഇനി ഒരേ ഒരു മാർഗ്ഗം മാത്രമേ മുമ്പിൽ ഉള്ളൂ എന്ന് പൂർണ്ണമായി മനസ്സിലാക്കുകയും, കർത്താവ് കടന്നുവന്നപ്പോൾ അവന്റെ മുമ്പാകെ കർത്താവേ അവിടേക്ക് മനസ്സിൽ ഉണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് അവൻ വചിക്കുന്നു. അപ്പോൾ കർത്താവ് അവനോട് എനിക്ക് മനസ്സുണ്ട് നീ സൗഖ്യം ആവുക. അങ്ങനെ അവൻ സൗഖ്യപ്പെടുകയും അവനെ പിൻപറ്റുകയും ചെയ്തു. കർത്താവ് അവനോട് പറഞ്ഞു നീ പോയി നിന്നെ തന്നെ പുരോഹിതന്മാർക്ക് കാണിച്ചുകൊടുക്കുകയും, മോശ കല്പിച്ചതുപോലെ ഉള്ള പരിഹാരം നടത്തുകയും ചെയ്യുക. അവൻ അപ്രകാരം ചെയ്യുകയും കർത്താവിനെ പിൻപറ്റുകയും ചെയ്തു.

ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന ഇത്തരത്തിലുള്ള ധാരാളം കഠിനമായ രോഗങ്ങൾ നമുക്ക് കാണാം. അതിൻപ്രകാരം നാമോരോരുത്തരും രോഗങ്ങൾ ബാധിച്ചവരും ആണ്. പലതും ഈ മനുഷ്യന്റെ കുഷ്ഠരോഗത്തേക്കാൾ കാഠിന്യം ഏറിയതും, അതും സാധാരണ ചികിത്സാരീതികൾ ഫലിക്കാത്ത അവസ്ഥയിലുമാണ് ആണ്. അത് എപ്രകാരം എന്ന് നാം ഒന്ന് ചിന്തിക്കുവാനും ഉള്ള അവസരമാണ് ആണ് ഈ നോമ്പിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. അത് നമ്മുടെ ബലഹീനതകൾ, നമ്മുടെ ദുഷ് ചിന്തകൾ, നമ്മുടെ സ്വയം ആയ ഭാവങ്ങൾ എല്ലാം ഈ രോഗങ്ങളുടെ ലക്ഷണങ്ങൾ ആണ്. ഇവിടെ മാനുഷികമായി ഒരു ചെറിയ പ്രവർത്തനം നമ്മുടെ ഭാഗത്ത് ഉണ്ടാകേണ്ടത് ആവശ്യമാണ്. അതിനുള്ള അവസരമാണ് ആണ് ഈ നോമ്പിലൂടെ നമുക്ക് ലഭിക്കുന്നത്.

നമ്മുടെ പ്രവർത്തനങ്ങളും നമ്മുടെ ശ്രമങ്ങളും കർത്താവിന്റെ സന്നിധിയിൽ ആകുമ്പോൾ തീർച്ചയായും അവൻ നമ്മോടു പറയും മകനേ മകളെ നിന്റെ രോഗം സൗഖ്യം ആക്കാം. അവിടെയും നാം ശ്രദ്ധിക്കേണ്ടത് ദൈവത്തെ കൂടുതൽ അറിയുവാനും കൂടുതൽ അവന്റെ സന്നിധിയിൽ അടുത്തു വരുവാനും ഈ കൃപകൾ കാരണം ആകണം. അപ്രകാരം അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതം കർത്താവ് നമുക്ക് നൽകട്ടെ. മനുഷ്യരാൽ ആട്ടി അകറ്റുകയും, സമൂഹത്തിൽനിന്ന് ഒറ്റപ്പെടുകയും ചെയ്യുന്ന വിഷാദഭാവം ഉള്ള മക്കൾ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്. അവരുടെ രോഗമോ, രോഗലക്ഷണമോ കണ്ടാൽ നാം മനസ്സിലാക്കുകയാണെങ്കിൽ അവരെ ദൈവസന്നിധിയിൽ എത്തിക്കുവാനുള്ള ഉള്ള ഉത്തരവാദിത്വവും നമുക്ക് ഉണ്ട്. എന്നാൽ നാം പ്രാപിച്ചത് പോലും നാം മനസ്സിലാക്കാതെ പോകുമ്പോൾ ഈ നോമ്പ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരിക്കൽ നീയും ഇത് പോലെ രോഗി ആയിരുന്നു . എന്നാൽ ദൈവം നിന്നെ അതിൽനിന്നൊക്കെ വിമുക്തമാക്കി. ഇപ്പോൾ നീ ആയിരിക്കുന്ന അവസ്ഥയിൽ ആക്കിയതിന്റെ ഉദ്ദേശം നീയും രക്ഷയുടെ സന്ദേശം സ്വീകരിക്കുവാനും പകർന്നു കൊടുക്കുവാനും ആയിട്ടാണ്.

ഈ നോമ്പ് നമ്മെ പാപ രോഗങ്ങളിൽനിന്ന് വിമുക്തം ആക്കി അനുഗ്രഹത്തിന്റെ നല്ല ദിനങ്ങൾ നമുക്ക് നൽകട്ടെ. അതോടൊപ്പം തന്നെ കഷ്ടതയിലും, ഭാരത്തിലും, പ്രയാസത്തിലും കഴിയുന്നവർക്ക് ഒരു കൈത്താങ്ങ് നൽകുവാൻ സാധ്യമാകണം. അപ്പോൾ മാത്രമാണ് നോമ്പ് പൂർണ്ണമാകുന്നത്. എന്നാൽ പലപ്പോഴും നമ്മുടെ കാര്യങ്ങൾ വിസ്മരിക്കുകയും സമൂഹത്തോടുള്ള നമ്മുടെ കടപ്പാട് മറന്നു പോവുകയും ചെയ്യുന്നു. ഇന്നു ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത് കയ്യെത്തി സഹായിക്കുവാൻ നമുക്ക് സാധിച്ചില്ലെങ്കിലും അവരെ ഓർത്ത് പ്രാർത്ഥിക്കുവാനും ഓരോ വിശുദ്ധ ബലിയിലും അവരുടെ പേരുകൾ എത്തിക്കുവാനും നമുക്ക് കഴിയണം. അവരുടെ ജീവിതങ്ങൾ കർത്താവ് കാണുവാൻ നാം കാരണം ആകണം. ഓരോ ദിവസവും നാം ഉപവസിക്കുമ്പോൾ ഭക്ഷണം വർജ്ജിക്കുപോൾ മറ്റുള്ളവരെ ഓർക്കുവാനും , അവരുടെ കഷ്ടങ്ങളിൽ പങ്കുകാരും ആകണം.

നാം അധിവസിക്കുന്ന ഈ സമൂഹത്തിൽ ഇന്ന് ഉണ്ടാകുന്ന ഈ രോഗങ്ങൾ നമ്മൾ മൂലമാണോ എന്ന് പരിശോധിക്കേണ്ട സമയം കൂടിയാണ്. ഈ കുഷ്ഠരോഗിയുടെ സൗഖ്യദാനത്തെക്കുറിച്ച് മനസ്സിലാക്കുമ്പോൾ നമ്മുടെ പ്രാർത്ഥനകളും അപേക്ഷകളും ദൈവം കൈകൊണ്ട് നമ്മുടെ പാപ രോഗങ്ങളെ സൗഖ്യമാക്കുകയും അനേകർക്ക് അതിലൂടെ ആശ്വാസവും സൗഖ്യവും ലഭിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം .അങ്ങനെ അനുഗ്രഹിക്കപ്പെട്ട നല്ല ദിവസങ്ങൾ നമുക്ക് ലഭിക്കുവാൻ ദൈവം കൃപ ചെയ്യട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നോമ്പിന്റെ അനുഭവത്തിൽ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഞാൻ തൽക്കാലം ഈ ഭാഗം നിർത്തുന്നു. ദൈവം അനുഗ്രഹിക്കട്ടെ!

ശുദ്ധമുള്ള നോമ്പേ സമാധാനതാലേ വരിക!

സ്നേഹത്തോടെ…

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

ഡോ. ഐഷ . വി.

*ജെയ്സൺ ടാപ്പും കമലാക്ഷിയും പിന്നെ ഞാനും *

നമ്പ്യാരുടെ ഹോട്ടലിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്ന പരിപാടി അവസാനിച്ചപ്പോൾ എന്റെ കൊച്ചു കൊച്ചു പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. അമ്മ ഉച്ച ഭക്ഷണം തന്ന് അയക്കാൻ തുടങ്ങി. ആദ്യം ഒരു പൊതിച്ചോറായിരുന്നു തന്നത്. ഞാനത് സ്കൂളിൽ ക്ലാസ്സ് മുറിയിൽവച്ച് കഴിച്ചു. ഞങ്ങൾ കൊച്ചു കുട്ടികൾക്ക് കിണറ്റിൽ നിന്നും വെള്ളം കോരിയെടുക്കാൻ സാധിക്കാത്തതിനാൽ സ്കൂളിനടുത്ത് വഴി വക്കിലുള്ള ടാപ്പി നെയായിരുന്നു ആശ്രയിച്ചിരുന്നത്. പൊതിച്ചോർ കൊണ്ടുപോയ ആദ്യ ദിവസം ഞാൻ ഭക്ഷണം കഴിച്ചിട്ട് ഭക്ഷ്യാവശിഷ്ടങ്ങളുo ഇലയും പേപ്പറും കൂടി ചുരുട്ടി ഞങ്ങളുടെ ഒന്നാo ക്ലാസ് സ്ഥിതി ചെയ്യുന്ന രണ്ട് നില കെട്ടിടത്തിന്റെ മുൻ വശത്തെ മുറ്റത്തേയ്ക്കിട്ടു. കമലാക്ഷി എന്നെയും കൂട്ടി വഴിവക്കിലെ ടാപ്പിനടുത്തെത്തി. ടാപ്പുയർത്തി കൈ കഴുകുക കൊപ്ലിക്കുക( വായ വെള്ളം കൊണ്ട് കുലുക്കുഴിഞ്ഞു കഴുകുക ) എന്നത് കുറച്ചു പ്രയാസം സൃഷ്ടിച്ച അനുഭവമായിരുന്നു. എന്റെ പ്രയാസം കണ്ടപ്പോൾ കമലാക്ഷി ടാപ്പുയർത്തിത്തന്നു . ഞാൻ മനസ്സമാധാനത്തോടെ കൈയ്യും വായും മുഖവും കഴുകി കമലാക്ഷിയോടൊപ്പം തിരികെ പോന്നു.

പിറ്റേ ദിവസം ഭക്ഷണം കഴിച്ച ശേഷം ഞാൻ പൊതി വീണ്ടും മുൻഭാഗത്തെ മുറ്റത്തിട്ടു. മറ്റൊരു ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന അധ്യാപകൻ എന്നെ കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. ഞാൻ വലിച്ചെറിഞ്ഞ ചപ്പ് അദ്ദേഹംഎന്നെ കൊണ്ടു തന്നെ എടുപ്പിച്ചു. എന്നിട്ട് പറഞ്ഞു ഇനി ഇതു പോലെ ചാടരുത്. കാസർഗോഡൻ ഭാഷയിൽ ചാടരുത് എന്നാൽ എറിയരുത് എന്നർത്ഥം. ഞാനതെടുത്ത് എവിടെക്കളയണം എന്നോർത്ത് വിഷമിച്ച് ക്ലാസ്സ് മുറിയിലേയ്ക്ക് തിരികെപ്പോയി. ജാലകത്തിലൂടെ നോക്കിയപ്പോൾ കെട്ടിടത്തിന്റെ പിൻ ഭാഗത്ത് അധികം ആൾപ്പെരുമാറ്റം ഇല്ലാത്ത സ്ഥലത്ത് കുറ്റിച്ചെടികൾ വളർന്ന് നിൽക്കുന്നു. ഒരല്പം വൃത്തികേടുള്ള സ്ഥലത്ത് കൂടുതൽ ചപ്പുചവറുകൾ വലിച്ചെറിയാനുള്ള മനുഷ്യ സഹജമായ വാസന ഞാനും പ്രയോഗിച്ചു. ചവർ ജനലിലുടെ കെട്ടിടത്തിന്റെ പിൻ ഭാഗത്തേയ്ക്ക് പറന്നു. തിരിഞ്ഞ് നോക്കിയപ്പോൾ മുമ്പേ കണ്ട മാഷ് പിന്നിലുണ്ട്. ഇവിടെയും ഇടാൻ പാടില്ല. നാളെ മുതൽ ഒരു പാത്രത്തിൽ ചോറ് കൊണ്ടുവരിക. ചപ്പുചവറുകൾ വലിച്ചെറിയരുത് എന്ന പാഠം ആ മാഷിൽ നിന്നും പഠിച്ചു. അക്കാലത്ത് ഇന്നുള്ളതു പോലെ പ്ലാസ്റ്റിക് ചവറുകളില്ല , കേട്ടോ. എല്ലാം പൂർണ്ണമായും ജൈവം.
( കാലം എ.ഡി. 1973)
പിന്നീട് ഞാൻ പാഥേയം( പൊതിച്ചോർ) വെടിഞ്ഞ് പാത്രത്തിൽ ചോറ് കൊണ്ടുപോകാൻ തുടങ്ങി. അപ്പോൾ പ്രശ്നം അല്പം കൂടി മൂർച്ഛിച്ചു. വഴിവക്കിലെ ടാപ്പ് ഒരു കൈ കൊണ്ട് ഉയർത്തിപ്പിടിച്ച് മറുകൈ കൊണ്ട് പാത്രം കഴുകി വൃത്തിയാക്കാനുള്ള സാമർത്ഥ്യം എനിക്കില്ലായിരുന്നു. കമലാക്ഷി ദിവസവും കമലാക്ഷിയുടെ ഭക്ഷണം നേരത്തേ കഴിച്ച് ഓടിവരും. എന്നെ സഹായിക്കാൻ. അപ്പോഴെല്ലാം ഞാൻ മനസ്സിൽ പ്രാർത്ഥിക്കുമായിരുന്നു : ഇനി ഒരിക്കലും കമലാക്ഷി ഒന്നാo ക്ലാസ്സിൽ തോൽക്കരുതേയെന്നു. ഞാൻ രണ്ടാം ക്ലാസ്സിലേയ്ക്ക് പോകുമെന്ന് എനിക്കുറപ്പായിരുന്നു. കമലാക്ഷിയുടെ കാര്യത്തിലായിരുന്നു പേടി. അതുകൊണ്ടാണ് മുട്ടിപ്പായി പ്രാർത്ഥിച്ചത്. കമലാക്ഷി ഒന്നിൽ തോറ്റാൽ പിന്നെ ടാപ്പുയർത്തിപ്പിടിക്കാൻ എന്നോടൊപ്പം വന്നില്ലെങ്കിലോ എന്ന ആശങ്ക.

എന്നെ അല്പം പ്രയാസപ്പെടുത്തിയ ഈ ടാപ്പിന്റെ പേര് ജെയ്സൺ ടാപ്പ് എന്നാണെന്ന് പിൽക്കാലത്ത് എനിക്ക് മനസ്സിലായി. ഞാൻ എം ബി എ ക്ക് പഠിക്കുമ്പോൾ I PR അഥവാ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ് എന്ന പേപ്പറിന്റെ അസൈൻമെന്റിൽ നമ്മുക്കറിയാവുന്നതും നമ്മുടെ നാട്ടിൽ ലഭിച്ചിട്ടുള്ളതു മായ പേറ്റന്റിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കണമായിരുന്നു. അപ്പോഴാണ് ജെയ്സൺ ടാപ്പ് കണ്ടുപിടിച്ചത് ജെ പി സുബ്രഹ്മണ്യ അയ്യർഎന്ന തിരുവിതാംകൂറുകാരനാണെന്നും തിരുവിതാം കൂറിലെ ആദ്യ പേറ്റന്റുകളിലൊന്നിതാണെന്നും ഈ ടാപ്പിന്റെ പ്രത്യേകത ജലം ഒട്ടും പാഴായി പോകില്ലെന്നതുമാണ്. പിന്നീട് കേരള യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന ഡോക്ടർ അച്ചുത് ശങ്കർ എസ് നായർ എന്ന അധ്യാപകന്റെ പേറ്റന്റിനെ കുറിച്ചുള്ള ഒരു ക്ലാസ്സിൽ ഇരുന്നപ്പോൾ അദ്ദേഹവു o ജെയ്സൺ ടാപ്പിന്റെ പേറ്റന്റിനെ കുറിച്ചും ഈ ടാപ്പ് നമ്മുടെ വഴിയോരങ്ങളിൽ ഉപയോഗിച്ചതിനെ കുറിച്ചുo ലോകം മുഴുവൻ ഈ ടാപ്പിന് പ്രചാരം ലഭിച്ചെന്നും അറിഞ്ഞപ്പോൾ അതു കണ്ടുപിടിച്ച മലയാളിയെ ഓർത്ത് ഞാൻ രോമാഞ്ചം കൊണ്ടു . ഒപ്പഠ എന്റെ പ്രിയ കൂട്ടുകാരി കമലാക്ഷിയെയും ഓർത്തു. എന്നെന്നും ഓർമ്മിക്കുവാനായി കൊച്ചു കൊച്ചു നന്മകൾ അവശേഷിപ്പിക്കുന്നവരെ നമുക്ക് ഓർക്കാതിരിക്കാൻ ആകുമോ . വേസ്റ്റ് വലിച്ചെറിയരുതെന്ന് പഠിപ്പിച്ച പേരറിയാത്ത ആ അധ്യാപകനേയും മറക്കാനാകില്ല.

കൊറോണ വൈറസ് ബാധിച്ചവരെ പിന്തുണച്ചതിനു പിറ്റേന്ന് തന്നെ പോപ്പിന് വൈറസ് ബാധയെന്ന് സംശയം. എൺപത്തി മൂന്നു കാരനായ പോപ്പിന് ചെറിയ ശാരീരിക പ്രശ്നങ്ങൾ ഉണ്ടെന്നും, അദ്ദേഹത്തിന്റെ ഇന്നത്തെ ദിവസത്തെ ജോലി തുടരുമെന്നും എന്നാൽ വത്തിക്കാനിലെ ഹോട്ടലായ സാന്ത മാർത്തയുടെ പരിസരങ്ങളിൽ തന്നെ ഉണ്ടാകും എന്നും വത്തിക്കാൻ അറിയിച്ചു. പോപ്പിന്റെ രോഗം എന്താണെന്ന് സ്ഥിതീകരിച്ചിട്ടില്ലെങ്കിലും ആഷ് വെഡ്നെസ്‌ഡേ മാസിൽ തുടർച്ചയായി ചുമക്കുന്നതും മൂക്ക് തുടയ്ക്കുന്നതും കാണാമായിരുന്നു.

ഇന്നലെയാണ് പോപ്പ് കൊറോണ ബാധിച്ചവർക്കും അവരെ ചികിത്സിക്കുന്നവർക്കും തന്റെ ഐക്യദാർഢ്യം അറിയിച്ചത്. കോവിഡ് 19 എന്നറിയപ്പെടുന്ന വൈറസ് ഇറ്റലിയിൽ 400 പേരെ ബാധിച്ചിട്ടുണ്ട്. അവരിൽ ഏറിയ പങ്കും വടക്കൻ ഇറ്റലി ക്കാരാണ്. റോമിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും മൂന്നുപേരും സുഖം പ്രാപിച്ചു. പോപ്പ് ഫ്രാൻസിസ് സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ റോം ക്ലർജിയെ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു.

അർജന്റെയിൻ പോപ്പ് ആരോഗ്യവാനായിരുന്നു. ചെറുപ്പകാലത്ത് ശ്വാസകോശത്തിന് ബാധിച്ച അസുഖത്തിൽ ഒരു ഭാഗം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്, നടക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സിയാറ്റിക്ക എന്ന അസുഖവും ഉണ്ട്. എന്നിരിക്കിലും വളരെ തിരക്കുപിടിച്ച ഒരു ജീവിതശൈലിയാണ് പോപിന്റെത്. ലെൻറ് ആഷ് വെഡ്നെസ്‌ഡേ സെർവീസുകൾ കൊറോണ കാരണം ചുരുക്കിയിരുന്നു. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ അദ്ദേഹം വിശ്രമത്തിൽ ആയിരിക്കും. സെൻ പീറ്റേഴ്സ് സ്ക്വയറിൽ ഇന്നലെ എത്തിയ കാണികളിൽ അധികം പേരും മാസ്ക് ധരിച്ചിരുന്നു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടനെ ആശങ്കയിലാഴ്ത്തി തുടർച്ചയായ അഞ്ചാമത്തെ കൊടുങ്കാറ്റ്. ജോർജ് എന്ന് പേരിട്ടിരിക്കുന്ന ഈ കൊടുങ്കാറ്റിനോടൊപ്പം, ശക്തമായ മഴയും ഉണ്ടാകുമെന്ന അറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നത്. വെയിൽസിലെ പല ഭാഗങ്ങളിലും, നോർത്തേൺ ഇംഗ്ലണ്ടിലും അതി ശക്തമായ മഴയുണ്ടാകും. ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 70 മീറ്റർ വേഗത്തിൽ കാറ്റ് അടിക്കാൻ സാധ്യതയുള്ള തായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടൊപ്പംതന്നെ പ്രളയ മുന്നറിയിപ്പുകളും ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഫോർകാസ്റ്റർ എമ്മ സൽറ്റർ നൽകിയ വിവരമനുസരിച്ച്, വെള്ളിയാഴ്ച അതിശക്തമായ മഴയും കാറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ മേഖലകളിൽ ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന മഴ കിഴക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങുമെന്നും അവർ പറഞ്ഞു.

ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. അധികൃതർ രാപകലില്ലാതെ സുരക്ഷാ പ്രവർത്തനങ്ങൾ ഏർപ്പെട്ടിരിക്കുകയാണ് എന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്, ടോബി വില്ലിസൺ അറിയിച്ചു. ബ്രിട്ടണിലെ ഏറ്റവും വലിയ നദിയായ സെവേനിൽ ജലം കരയ്ക്ക് എത്താറായി ഇരിക്കുകയാണ്. ഈ നദിയുടെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രളയ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.അയോൺബ്രിഡ്ജ്, വോർസെസ്റ്റർഷെയർ എന്നിവിടങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.

പ്രളയ ബാധിതരായ ജനങ്ങളെ സന്ദർശിക്കുവാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതുവരെയും തയ്യാറായിട്ടില്ല. ഇതിനെതിരെ ലേബർ പാർട്ടി നേതാവ് ജെർമി കോർബിൻ കുറ്റപ്പെടുത്തലുകളുമായി രംഗത്ത് വന്നിട്ടുണ്ട്. സാധാരണ ലഭിക്കുന്നതിൽ നിന്നും ഇരട്ടി മഴയാണ് ഇംഗ്ലണ്ടിൽ ഇപ്രാവശ്യം ലഭിച്ചത്. കഴിഞ്ഞ ഡിസംബർ മാസം മുതൽ, ഇത് അഞ്ചാമത്തെ തവണയാണ് ബ്രിട്ടനിൽ കൊടുങ്കാറ്റ് അടിക്കുന്നത്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

അമേരിക്ക :- ഒരു പുതിയ കേസ് കൂടി യുഎസിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ, കൊറോണ ബാധയെ നേരിടുവാൻ രാജ്യം സുസജ്ജമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ രാജ്യത്തെ സാഹചര്യങ്ങൾ വൈസ് പ്രസിഡന്റ് മൈക്ക് പെൻസാണ് വിലയിരുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും, ഈ സാഹചര്യങ്ങളെല്ലാം ഉടൻതന്നെ അവസാനിക്കുമെന്നും ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനിടയിൽ കാലിഫോർണിയയിലെ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇയാൾ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയോ, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല. ഇതോടെ യു എസിൽ കൊറോണ ബാധിതരുടെ എണ്ണം 60 ആയി. ഇതിൽ ഭൂരിഭാഗം പേരും മറ്റു രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ വരാണ്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ, രോഗം പടരാനുള്ള സാഹചര്യങ്ങൾ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ ബാധയെ സംബന്ധിച്ച് ഒരു ആശങ്കകളും ജനങ്ങൾക്കിടയിൽ പാടില്ല എന്ന് അദ്ദേഹം പറഞ്ഞു.

നിലവിലുള്ള സാഹചര്യങ്ങൾ നേരിടുവാൻ എല്ലാവരും സജ്ജരായിരിക്കണം എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വൈറ്റ് ഹൗസ് നടത്തിയ പ്രസ്താവന തെറ്റാണെന്നും, രോഗം ഇനിയും പടരാൻ ഉള്ള സാഹചര്യം അധികമാണെന്നും ജോർജ്ടൌൺ യൂണിവേഴ്സിറ്റി പ്രൊഫസർ ലോറെൻസ് ഗോസ്റ്റിൻ വ്യക്തമാക്കി. ജനങ്ങളിൽ ആത്മവിശ്വാസം നിറക്കുന്നത് മാത്രമാണ് വൈറ്റ് ഹൗസ് നടത്തിയ സമ്മേളനമെന്നും, യഥാർത്ഥ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ചൈനയിലും, സൗത്ത് കൊറിയയിലുമായി ആയിരക്കണക്കിന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചൈനയിൽ പുതുതായി 433 കേസുകൾ സ്ഥിരീകരിച്ചു. ബെയ്ജിങ്ങിൽ മാത്രം 2744 പേർ മരണപ്പെട്ടു. സൗത്ത് കൊറിയയിൽ പുതുതായി 334 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, മുഴുവൻ കൊറോണ ബാധിതരുടെ എണ്ണം 1595 ആയി ഉയർന്നു. ബ്രസീലിലും രോഗം സ്ഥിരീകരിച്ചു. യൂറോപ്പിലും, മിഡിൽ ഈസ്റ്റിലും രോഗം പടർന്നു കൊണ്ടിരിക്കുകയാണ്.

എൻ എച്ച് എസ് ആശുപത്രികളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മിന്നൽ സന്ദർശനം : ചില രോഗികൾ പ്രധാനമന്ത്രിയെ കാണുവാൻ കൂട്ടാക്കിയില്ല

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- രോഗികളെ ആശ്ചര്യപ്പെടുത്തി കൊണ്ട് നോർത്താംപ്ടൺഷെയറിലെ കെറ്ററിങ് ജനറൽ ആശുപത്രിയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മിന്നൽ സന്ദർശനം. എന്നാൽ എല്ലാ രോഗികളും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ തൃപ്തരല്ല. ചില രോഗികൾ അദ്ദേഹത്തെ കാണുവാൻ കൂട്ടാക്കിയില്ല. വെള്ളിയാഴ്ച രാത്രിയാണ് പ്രധാന മന്ത്രി മിന്നൽ സന്ദർശനം നടത്തിയത്. ബ്രിട്ടണിലെ പ്രളയ സമയത്തും, ഇപ്പോൾ കൊറോണ ബാധ സമയത്തും അദ്ദേഹം സമ്പന്നരോട് ചേർന്നുനിന്ന് ചിത്രങ്ങൾ എടുക്കുന്ന തിരക്കിൽ ആണ് എന്ന് കുറ്റപ്പെടുത്തലുകൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മിന്നൽ സന്ദർശനം. അദ്ദേഹത്തിന്റെ സന്ദർശനം വളരെ സന്തോഷം പകരുന്നതായിരുന്നു എന്ന ആശുപത്രിയിൽ ഉണ്ടായിരുന്ന ഒരു രോഗി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. തന്നോട് സംസാരിച് കുറച്ചു ച സമയത്തിലൂടെ തന്നെ, പ്രധാനമന്ത്രിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ എല്ലാം മാറിയതായി അദ്ദേഹം പറഞ്ഞു.

എന്നാൽ കുറെയധികം ആളുകൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ തൃപ്തരല്ല. തന്റെ സന്ദർശനത്തിനിടയിൽ ആശുപത്രികളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന വാഗ്ദാനവും പ്രധാനമന്ത്രി നൽകി. വെള്ളിയാഴ്ച രാത്രി മുഴുവനും പ്രധാനമന്ത്രി ആശുപത്രിയിൽ ചെലവഴിച്ചു.

എന്നാൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഈ യാത്രയിൽ സംബന്ധിക്കുന്ന വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. അതൊരു തികച്ചും സ്വകാര്യ യാത്രയായിരുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. ആശുപത്രി അധികൃതരും ഈ സന്ദർശനത്തെ സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ പുറത്തു വിട്ടിട്ടില്ല.

 

മലയാളം യുകെ ന്യൂസ് ടീം.
യുകെയിലേയ്ക്ക് കുടിയേറിയ പ്രവാസി മലയാളികളുടെ രണ്ടാം തലമുറ എന്തെങ്കിലും കുഴിച്ച് വെച്ചിട്ട് ഫലം കൊയ്യുന്നവരായി ഇതുവരെയും കണ്ടിട്ടില്ല. അതുപോലെ മണ്ണുമായി അവർ ബന്ധപ്പെട്ട ചരിത്രവും കേട്ടിട്ടില്ല.
ഈ വിഷയത്തെ ആസ്പദമാക്കി കുട്ടികളിലുള്ള കാർഷിക ബോധം വളർത്തുക എന്ന ലക്ഷ്യവുമായി മലയാളം യുകെ ന്യൂസ് ഒരു പുതിയ സംരഭത്തിന് തുടക്കം കുറിക്കുകയാണ്. “യോർക്ഷയർ സൂര്യകാന്തി 2020”
യൂറോപ്പിന്റെ സൗന്ദര്യമായ യോർക്ഷയറിൽ വിരിയുന്ന ഏറ്റവും വലിയ സൂര്യകാന്തിപ്പൂ.
ഇത് വിരിയിപ്പിച്ചെടുക്കുന്നയാൾക്ക്
ഒന്നാം സമ്മാനം. 251 പൗണ്ട്
രണ്ടാം സമ്മാനം 151 പൗണ്ട്
മൂന്നാം സമ്മാനം 101 പൗണ്ട്. വിജയികൾക്ക് മലയാളം യുകെ ന്യൂസ് നൽകുന്ന എവർ റോളിംഗ് ട്രോഫിയും മറ്റ് നിരവധി സമ്മാനങ്ങളും ലഭിക്കും. യോർക്ഷയറിലെ മലയാളി അസ്സോസിയേഷനുകൾ തമ്മിലാകും മത്സരം..

പൂക്കൾ കുട്ടികൾക്ക് ഇഷ്ടമാണ്. കാർഷിക മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത കുട്ടികൾ, അവർ ഇഷ്ടപ്പെടുന്ന പൂക്കൾ അവരേക്കൊണ്ടു തന്നെ വിരിയിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണ് മലയാളം യുകെ ന്യൂസ് സംഘടിപ്പിക്കുന്ന യോർക്ഷയർ സൂര്യകാന്തി 2020തിലൂടെ ഉദ്ദേശിക്കുന്നത്. യുകെയിൽ അനായാസം വളരുന്ന ചെടിയാണ് സൂര്യകാന്തി. വിരിയുന്ന പൂക്കളും വളരെ വലുതാണ്.
മാതാപിതാക്കൾ കുട്ടികളെകൊണ്ട് കുഴിച്ചുവെപ്പിച്ച സൂര്യകാന്തിയുടെ വളർച്ചയും അതു നല്കുന്ന പൂക്കളുടെ വലിപ്പവും കാർഷിക മേഖലയിൽ അവർക്കൊരു പ്രചോദനമാകും എന്നതിൽ സംശയം തെല്ലും ഇല്ല. മുതൽ മുടക്ക് വളരെ കുറവാണ് എന്നതാണ് ഈ മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മെയ് ഒന്നിനാരംഭിച്ച് ഓഗസറ്റ് മുപ്പത്തിയൊന്നിനവസാനിക്കുന്ന മത്സര കാലയളവിലെ അവസാനത്തെ രണ്ടു മാസവും കുട്ടികളുടെ അവധിക്കാലമാണ്. പൂക്കളുടെ വളർച്ചയും ഇക്കാലത്താണ്. ഈ രണ്ടു കാരണങ്ങൾ കൊണ്ടു തന്നെ കുട്ടികൾ ഈ മത്സരത്തിൽ കുടുതൽ താല്പര്യം പ്രകടിപ്പിക്കും എന്ന് നിസംശയം പറയാം.

യോർക്ഷയറിലെ എല്ലാ മലയാളി അസ്സോസിയേഷനുകളെയും പങ്കെടുപ്പിച്ച് കൊണ്ട് മലയാളം യുകെ ന്യൂസ് നടത്തുന്ന മത്സരമാണിത്. അസ്സോസിയേഷനിൽ മെമ്പർഷിപ്പുള്ള എല്ലാ കുടുംബങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. അസ്സോസിയേഷനുകൾ വഴി മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. മത്സരാർത്ഥികൾക്ക് കാലാകാലങ്ങളിൽ അസ്സോസിയേഷനുകൾ നിർദ്ദേശങ്ങൾ നല്കും. നാല് മാസം കൊണ്ട് കുട്ടികൾ വിരിയിച്ചെടുക്കുന്ന ഏറ്റവും വലിയ സൂര്യകാന്തിപ്പൂവിനാകും ഒന്നാം സമ്മാനം ലഭിക്കുക. സൂര്യകാന്തി ചെടിയുടെ വളർച്ചയുടെ ഓരോ കാലങ്ങളും ഫോട്ടോ സഹിതം മലയാളം യുകെയിൽ വാർത്തയാകും. യുകെയിലെ വേനൽക്കാലം മലയാളികൾക്കാസ്വദിക്കാനുള്ള ഒരവസരം കൂടിയാണ് ഇതിനോടകം ലഭിക്കുന്നത്.

യോർക്ക്ഷയർ സൂര്യകാന്തി 2020 ന്റെ നിബന്ധനകളും വിജയികൾക്കുള്ള സമ്മാന വിതരണം സംബദ്ധമായ വിഷയങ്ങളും പിന്നീടുള്ള വാർത്തയിൽ ഉൾപ്പെടുത്തുന്നതായിരിക്കും. മലയാളം യുകെ ന്യൂസിന്റെ ഈ പുതിയ സംരഭത്തിന് യോർക്ഷയറിൽ നിന്ന് ഇതിനോടകം വലിയ ജനപിൻതുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലണ്ടൻ : യുകെയിൽ വരും ദിനങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്ന് മെറ്റ് ഓഫീസ് പ്രവചനം. ശീതകാല മഴയും മഞ്ഞുവീഴ്ചയും യാത്രാ തടസ്സമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാത്രി 8 മുതൽ യെല്ലോ അല്ലെർട്ട് പ്രാബല്യത്തിൽ ഉണ്ടായിരുന്നു. സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ്, പടിഞ്ഞാറൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ 10 മണി വരെ ഇത് നീണ്ടു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ഈ പ്രശ്നങ്ങൾ റോഡ് റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചേക്കാം എന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ തന്നെ പ്രധാന മുന്നറിയിപ്പുകൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടിരുന്നു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടിരുന്നു. ചില സമയങ്ങളിൽ മഴയോടൊപ്പം മഞ്ഞു പെയ്തേക്കും. ചില സ്ഥലങ്ങളിൽ 1.2 ഇഞ്ച് (3 സെ.മീ) വരെ മഞ്ഞ് കാണാൻ സാധ്യതയുണ്ട്, പ്രധാനമായും 200 മീറ്ററിനു മുകളിൽ. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ട്, വെയിൽസ്, പടിഞ്ഞാറൻ സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ ഉയർന്ന സ്ഥലങ്ങളിൽ 3.1 ഇഞ്ച് (8 സെ.മീ) വരെയും മഞ്ഞുവീഴ്ച ഉണ്ടാവാൻ സാധ്യതയുണ്ട്. നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്,
നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്,
വടക്കൻ അയർലൻഡ്, ലണ്ടൻ, വെയിൽസ്,
വെസ്റ്റ് മിഡ്‌ലാന്റ്സ്,
യോർക്ക്ഷയർ & ഹംബർ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നലെ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു.

ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന മഞ്ഞുവീഴ്ച സ്കോട്ലൻഡിലെ ഉയർന്ന പ്രദേശങ്ങളെ ആവും ബാധിക്കുക. ഒപ്പം താപനില താഴുന്നത് കൂടുതൽ പ്രതിസന്ധികളിലേക്കും നയിക്കുമെന്ന് നിരീക്ഷണകേന്ദ്രം അറിയിച്ചു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- അമേരിക്കൻ പ്രേരണയാൽ പുതിയ ആണവായുധ ശേഖരങ്ങൾ വാങ്ങാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. എന്നാൽ ഈ തീരുമാനത്തിനെതിരെ പല ഭാഗത്തുനിന്നും ശക്തമായ എതിർപ്പുകൾ ഉയർന്നുവന്നിട്ടുണ്ട്. ബ്രിട്ടന്റെ ആണവായുധ ശേഖരങ്ങൾ വർദ്ധിപ്പിക്കുന്നത് വളരെ ചർച്ചകൾക്കുശേഷം മാത്രമായിരിക്കണം എന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ഡിഫൻസ് സെക്രട്ടറി ബെൻ വാല്ലസ് കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, നിലവിലെ ആയുധങ്ങൾ മാറ്റി പുതിയവ വാങ്ങുന്ന തീരുമാനം അറിയിച്ചിരുന്നു. ബ്രിട്ടനിലെ എംപിമാരെ അറിയിക്കുന്നതിനു മുൻപേ ഈ തീരുമാനത്തെ സംബന്ധിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ആഴ്ച പെന്റഗൺ പുറത്തുവിട്ടിരുന്നു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതെന്ന് ഡിഫൻസ് സെക്രട്ടറി അറിയിച്ചു.

എന്നാൽ സി എൻ ഡി (ആണവായുധ വിരുദ്ധ ഓർഗനൈസേഷൻ) ജനറൽ സെക്രട്ടറി കെയ്റ്റ് ഹഡ്സൺ ഗവൺമെന്റ് തങ്ങളുടെ വാഗ്ദാനം തെറ്റിക്കുക ആണെന്ന് കുറ്റപ്പെടുത്തി. പാർലമെന്റുമായി ചർച്ച നടത്താതെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. വളരെ രഹസ്യമായാണ് അമേരിക്കയുമായി ഈ കരാർ ഒപ്പിട്ടതെന്നും, പെന്റഗൺ വെളിപ്പെടുത്തുമ്പോൾ മാത്രമാണ് ബ്രിട്ടണിലെ എംപിമാർ പലരും ഈ വിവരം അറിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യ വിരുദ്ധമായ നയമാണ് ഗവൺമെന്റ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്റിനെ അറിയിക്കാനുള്ള സമയക്രമം ലഭിക്കാത്തതാണ് കാരണമെന്നാണ് ഗവൺമെന്റ് വക്താക്കൾ അറിയിച്ചത്. എന്നിരുന്നാൽ തന്നെയും ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.

മെർസീസൈഡ് : വടക്കൻ യുകെയിൽ പോലീസ് നടത്തിയ മയക്കുമരുന്ന് റെയ്‌ഡിൽ നിരവധി പേർ അറസ്റ്റിൽ. കൗണ്ടി ലൈൻ മയക്കുമരുന്ന് സംഘത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടാണ് റെയ്ഡ് നടത്തിയത്. ഓപ്പറേഷൻ പ്രൊജക്റ്റ്‌ മെഡൂസയുടെ ഭാഗമായി അഞ്ചു പോലീസ് സേനകൾ നടത്തിയ 11 റെയ്ഡുകളിൽ 46 പേരെ മയക്കുമരുന്ന് കുറ്റത്തിന് അറസ്റ്റുചെയ്തതായി മെർസീസൈഡ് പോലീസ് പറഞ്ഞു. അറസ്റ്റിലായവരിൽ 36 പേർ മെർസീസൈഡിൽ നിന്നുള്ളവരും അഞ്ച് പേർ ലങ്കാഷെയറിൽ നിന്നുള്ളവരുമാണ്. കുംബ്രിയയിൽ നിന്ന് ഒരാളെയും മറ്റൊരാളെ സ്കോട്ട്ലൻഡിൽ നിന്നും പിടികൂടി. മറ്റു മൂന്നു പേരെ ട്രെയിനിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസ് പിടികൂടി.

എ ക്ലാസ്സ്‌ മയക്കുമരുന്നിന്റെ വൻ ശേഖരം തന്നെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. കൂടാതെ ലിവർപൂളിൽ നടന്ന റെയ്ഡിൽ മയക്കുമരുന്നും 20000 ഡോളറും ഫോണുകളും പിടികൂടി. ഇത്തരം കുറ്റവാളികൾ നമ്മുടെ സമൂഹത്തിനു വിപത്താണെന്നും ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് കൂടുതൽ പ്രവർത്തനം നടക്കുന്നതെന്നും അവരെ ഉപയോഗിച്ചാണ് മയക്കുമരുന്ന് കച്ചവടം നടത്തുന്നെന്നും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ഇയാൻ ക്രിറ്റ്‌ച്ലി പറഞ്ഞു. കുറ്റവാളികളെ രക്ഷപെടാൻ അനുവദിക്കില്ലെന്നും ഈയൊരു പ്രശ്നത്തെ നിയന്ത്രിക്കാൻ എല്ലാ നടപടികളും ഉടൻ സ്വീകരിക്കുമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. കഴിഞ്ഞ നവംബർ മുതൽ ഇതുവരെ 112 പേരാണ് മയക്കുമരുന്ന് കേസിൽ പോലീസ് പിടിയിൽ ആയിരിക്കുന്നത്.

Copyright © . All rights reserved