Main News

ലണ്ടന്‍: യാതൊരു മുന്നറിയിപ്പുമില്ലാതെ പൗരന്മാരെ പരിശോധിക്കാനുള്ള പോലീസിന് അധികാരം നല്‍കിയതിനെതിരെ വിമര്‍ശനവുമായി മനുഷ്യാവകാശ സംഘടനകള്‍. കറുത്ത വംശജരായിട്ടുള്ള ആളുകളാണ് കൂടുതല്‍ ഇത്തരത്തില്‍ പരിശോധിക്കപ്പെടുന്നതെന്നും സംശയാസ്പദമായി യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇവ ആവര്‍ത്തിക്കുന്നതായും സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കണക്കുകള്‍ പരിശോധിച്ചാല്‍ വെള്ളക്കാരുമായി താരതമ്യേന 9.30 ശതമാനം കറുത്തവര്‍ഗക്കാരാണ് പോലീസ് പ്രത്യേക അധികാരം ഉപയോഗിച്ച് പരിശോധന നടത്തുന്നത്. തികഞ്ഞ വംശീയതയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം രാജ്യത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയിടുന്നതിനാണ് പോലീസിന് ഇത്തരമൊരു പ്രത്യേക അധികാരം നല്‍കിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശീകരണം. സമീപകാലത്ത് ലണ്ടന്‍ ഉള്‍പ്പെടെയുള്ള യു.കെയുടെ സിറ്റികളില്‍ കത്തിയാക്രമണങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നടക്കുന്ന ഇത്തരം ആക്രമണ സംഭവങ്ങള്‍ തടയിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പോലീസിന് പ്രത്യേക അധികാരം നല്‍കാന്‍ തീരുമാനിച്ചത്. സംശയാസ്പദമായ ഒന്നും കാണാനില്ലെങ്കിലും ഒരാളെ പരിശോധിക്കാന്‍ പോലീസിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമ രീതി. മുന്‍പ് അത്തരത്തില്‍ ഒരാളെ പരിശോധിക്കാന്‍ പോലീസിന് വിലക്കുകളുണ്ടായിരുന്നു.

പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നത് സമൂഹത്തില്‍ അത്രയേറെ അപകടം സൃഷ്ടിക്കുന്ന ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ തടയിടാന്‍ സഹായിക്കുമെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചത്. അതേസമയം കറുത്ത വംശജര്‍ക്കെതിരെ ഇത്തരം പരിശോധനകള്‍ ശക്തമാക്കുന്നതിനെക്കുറിച്ചൊന്നും പ്രധാനമന്ത്രി പ്രതികരിച്ചില്ല. നേരത്തെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമെ ‘സ്‌റ്റോപ്പ് ആന്റ് സെര്‍ച്ചിന്’ അധികാരം ഉണ്ടായിരുന്നുള്ളു. പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് ഈ അധികാരത്തിന്റെ ആവശ്യകത ഉണ്ടായിരുന്നുള്ളുവെന്നതാണ് വസ്തുത. എന്നാല്‍ ഹോം സെക്രട്ടറി സാജിദ് ജാവേദ് ഈ നിയമത്തില്‍ ഭേദഗതി വരുത്തി. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ളവര്‍ക്ക് നിലവില്‍ ‘സ്‌റ്റോപ്പ് ആന്റ് സെര്‍ച്ചിന്’ അധികാരം ഉണ്ട്.

ലണ്ടന്‍: യു.കെയില്‍ ഇന്ന് മുതല്‍ ചില അവശ്യസാധനങ്ങളും അത്യാവശ്യ സേവനങ്ങളുടെയും വിലയില്‍ വലിയ വര്‍ധനവുണ്ടാകും. ആരോഗ്യം, വിമാന ടിക്കറ്റ്, എനര്‍ജി, ജലം, മൊബൈല്‍ ഫോണ്‍ ബില്ലുകള്‍, ടെലിവിഷന്‍ ലൈസന്‍സ് ഫീസ്, കൗണ്‍സില്‍ നികുതി തുടങ്ങിയ കാര്യങ്ങളിലാണ് വലിയ വര്‍ധനവ് പ്രതീക്ഷിക്കുന്നത്. മെഡിക്കല്‍ മേഖലയില്‍ പ്രധാനമായും പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജിലാണ് വര്‍ധനവുണ്ടായിരിക്കുന്നത്. നിലവില്‍ 8.80 പൗണ്ടാണ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ്. ഇതില്‍ 2.27 ശതമാനം വര്‍ധനവാണ് (20പെന്‍സ്) ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരിക. ഉദര സംബന്ധിയായ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഫാബ്രിക് ഉപകരണങ്ങള്‍, സര്‍ജിക്കല്‍ ബ്രാ, സ്‌പൈനല്‍ സപ്പോര്‍ട്ടുകള്‍ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയ്ക്കും വില വര്‍ധിക്കും. ദന്ത പരിശോധനകള്‍ക്കായി എത്തുന്ന രോഗികളെയും വില വര്‍ധനവ് ബാധിക്കും. നിലവില്‍ 21.60 പൗണ്ടാണ് എന്‍.എച്ച്.എസ് സാധാരണ ദന്ത പരിശോധനകള്‍ക്കായി ഈടാക്കുന്നത്. ഇത് 5 ശതമാനം വര്‍ദ്ധനവോടെ 22.70 പൗണ്ടാകും.

മൊബൈല്‍ ഉപഭോക്താക്കളാണ് വിലക്കയറ്റം ബാധിക്കാന്‍ പോകുന്ന മറ്റൊരു വിഭാഗം മൊബൈല്‍ കോണ്‍ട്രാക്ട് പ്രൈസ് 2.5 ശതമാനം വര്‍ധനവ് ഇന്ന് നിലവില്‍ വരും. ത്രീ, ഇഇ, ഒ2, വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് വില വര്‍ധനവുണ്ടാകുക. ടെലിവിഷന്‍ ലൈസന്‍സ് ഫീസില്‍ 4 പൗണ്ടിന്റെ വര്‍ധനവുണ്ടാകും. സ്‌കൈ ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ രണ്ട് പൗണ്ടിന്റെ വര്‍ധനവുണ്ടാകും. ഏപ്രില്‍ ഒന്നിന് മുന്‍പ് തുടങ്ങിയ ഇന്‍സ്റ്റാള്‍മെന്റ് സ്‌കീം നിലനില്‍ക്കുന്നവര്‍ക്ക് റിനീവല്‍ തിയതിക്ക് ശേഷം മാത്രമെ വിലവര്‍ധനവുണ്ടാകു. യു.കെയില്‍ ശരാശരി വീടുകളിലെ ചെലവ് 78 പൗണ്ടിലേക്ക് ഉയരുമെന്നാണ് സൂചന. ഏപ്രിലില്‍ നിലവില്‍ വരുന്ന കൗണ്‍സില്‍ ടാക്‌സ് ഉള്‍പ്പെടെയാണ് വര്‍ധനവ്. 2,000 മൈലില്‍ അപ്പുറം യാത്ര ചെയ്യുന്ന വിമാനയാത്രക്കാരുടെ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടിയില്‍ 10 ശതമാനം(16 പൗണ്ട്) വര്‍ധനവുണ്ടായിട്ടുണ്ട്.

വെള്ളത്തിന്റെ നിലവിലുള്ള താരിഫില്‍ കാര്യമായ മാറ്റമുണ്ടാകും. കുളിക്കാനും കുടിക്കാനുമുള്ള വെള്ളത്തിന്റെ താരിഫിലാണ് മാറ്റമുണ്ടാകാന്‍ പോകുന്നത്. ഏതാണ്ട് 2 ശതമാനം വര്‍ധനവാണ് ഈ മേഖലയില്‍ ഇന്ന മുതല്‍ നിലവില്‍ വരാന്‍ പോകുന്നത്. വര്‍ഷത്തില്‍ 8 പൗണ്ടിന്റെ വര്‍ധനവുണ്ടായേക്കും. മാറ്റങ്ങള്‍ ജലവിതരണ കമ്പനിക്ക് അനുസരിച്ച് മാറ്റമുണ്ടായേക്കാം. എനര്‍ജിയാണ് വില വര്‍ധിക്കാന്‍ പോകുന്ന മറ്റൊരു പ്രധാനപ്പെട്ട മേഖല. റോയല്‍ മെയിലും വില വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്.

ഷിബു മാത്യൂ
ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ വലിയ നോമ്പിനോടനുബന്ധിച്ച് വെള്ളിയാഴ്ച ആരംഭിച്ച വാര്‍ഷിക ധ്യാനം ഇന്നലെ അവസാനിച്ചു. ആദ്ധ്യാത്മിക വിശുദ്ധിയില്‍ ആരംഭിച്ച ധ്യാന പ്രസംഗത്തിനിടയില്‍ പ്രശസ്ത ധ്യാനഗുരുവും തലശ്ശേരി രൂപതാംഗവുമായ റവ. ഫാ. ടോം ഓലിക്കരോട്ട് ലീഡ്‌സിലെ സീറോ മലബാര്‍ വിശ്വാസികളോടായി നടത്തിയ ധ്യാന പ്രസംഗം വിശ്വാസികളുടെ ഇടയില്‍ ചര്‍ച്ചയാകുന്നു.
നിങ്ങളുടെ മടിശീലയുടെ കനം കണ്ടിട്ടല്ല പരിശുദ്ധ കത്തോലിക്കാ സഭ ബ്രിട്ടണിലെത്തിയത്.
നിങ്ങളുടെ മക്കള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു പോകാതിരിക്കാനാണ് സഭ നിങ്ങളോടൊപ്പം നില്‍ക്കുന്നത് എന്ന് ആവര്‍ത്തിച്ചു പറഞ്ഞ അദ്ദേഹം തന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം വെളിപ്പെടുത്തി. പ്രവാസികളുടെ ഇടയിലെ സഭാ ശുശ്രൂഷകള്‍ പലപ്പോഴും വിമര്‍ശന വിധേയമാകുന്നത് ചരിത്രത്തെ വിശ്വാസികള്‍ മനസ്സിലാക്കാത്തതു കൊണ്ടാണ്. എല്ലാക്കാലത്തും അലയുന്നവരെ അനുധാവനം ചെയ്തവളാണ് സഭ. കേരള ചരിത്രത്തില്‍ മലബാറിലേയും ഹൈറേഞ്ചിലേയും കുടിയേറ്റ ജനതയേ അനുധാവനം ചെയ്ത സഭ, കുടിയേറ്റ ജനതയുടെ കഷ്ടതയെയും ദാരിദ്രത്തേയും സ്‌നേഹിച്ചു. അതിനായി അവര്‍ ചെയ്ത ത്യാഗങ്ങള്‍ ആര്‍ക്കും അധിക വേഗം മറക്കാന്‍ സാധിക്കുകയുമില്ല. വള്ളോപ്പള്ളി പിതാവ് ഇതിന് വലിയ ഉദാഹരണമാണ്. സഭയെ നിങ്ങള്‍ മറന്നുകളയരുത്. പ്രവാസിയുടെ മടിശ്ശീലയുടെ ഘനം നോക്കിയല്ല മറിച്ച് അത്മരക്ഷയും കുടുംബങ്ങളുടെ സുസ്ഥിതിയുമാണ് പ്രവാസികളെ അനുഗമിക്കാന്‍ സഭയെ നിര്‍ബന്ധിക്കുന്നത്. ആരാണ് സഭയുടെ ശത്രു. സഭയുടെ ഉള്ളിലെ സഭാ മക്കള്‍ തന്നെ.
മൂന്നു വര്‍ഷത്തിനുള്ളിലാണ് സഭ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളെ നേരിട്ടത്. അത് ഞങ്ങള്‍ സഭാ ശുശ്രൂഷകര്‍ മനസ്സിലാക്കുന്നു.
സഭാ ശുശ്രൂഷകരുടെ വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍കൊണ്ടും മുറിവേറ്റപ്പെട്ടവര്‍ ധാരാളം സഭയിലുണ്ട്. ഞങ്ങളോട് ക്ഷമിച്ച് സഭയെ നിങ്ങള്‍ സ്‌നേഹിക്കണം. ഞങ്ങളുടെ കുറവുകള്‍ മൂലം കര്‍ത്താവിനെ നിങ്ങള്‍ വെറുക്കാന്‍ കാരണമാകരുത്. സഭയെ നശിപ്പിക്കുന്നതിന് നേരിട്ടിറങ്ങിയ ലൂസിഫറിന്റെ പേര് സഭാ മക്കളെ കൊണ്ട് നിരന്തരം പറയിപ്പിക്കുന്ന പ്രഥ്യുരാജ് സുകുമാരന്‍ അതിബുദ്ധിമാനാണ്. ഇന്ന് ഈ ധ്യാനം കഴിഞ്ഞാല്‍ നിങ്ങള്‍ നേരെ പോകുന്നതും അവിടെയ്ക്കാണെന്നും എനിക്കറിയാം. വളരെ വികാരഭരിതനായി സംസാരിച്ച

ഫാ. മാത്യൂ മുളയോലില്‍

ഫാ. ടോം സഭയുടെ ശുശ്രൂഷയില്‍ തെറ്റു ചെയ്തവര്‍ക്കായി സഭയ്ക്കു വേണ്ടി പരസ്യമായി മാപ്പു പറഞ്ഞു. ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ചെയര്‍മാന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ ധ്യാനത്തില്‍ പങ്കെടുക്കുവാനെത്തിയ എല്ലാ വിശ്വാസികള്‍ക്കും നന്ദി പറഞ്ഞു.

ജോജി തോമസ്

ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മഹാപ്രളയത്തിന്റെ കെടുതികള്‍ കെട്ടടങ്ങുന്നതിന് മുന്‍പ് കൊടും വരള്‍ച്ചയുടെ പിടിയിലേക്ക് പോവുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. കൊടും ചൂടില്‍ പൊള്ളി പിടയുമ്പോള്‍ വീടിനുള്ളില്‍ ഇരിക്കുന്നത് പോലും സുരക്ഷിതമല്ലാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. മഹാപ്രളയത്തില്‍ പ്രധാന കാരണങ്ങളിലൊന്ന് അനധികൃത കൈയ്യേറ്റങ്ങളും, ദീര്‍ഘ വീക്ഷണവും വ്യക്തമായ ആസൂത്രണവുമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണെന്ന് വ്യക്തമായ കാര്യമാണ്. മഹാപ്രളയത്തിന് ശേഷം സൂര്യന്റെ ഉഗ്രതാപത്തില്‍ കിണറുകളും, പുഴകളും ഉള്‍പ്പെടുന്ന ജല സ്രോതസുകള്‍ വറ്റി വരളുകയും നൂറു കണക്കിന് ആളുകള്‍ക്ക് സൂര്യാഘാതമേല്‍ക്കുകയും ചെയ്യുമ്പോള്‍ പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വത്തവും ഉടന്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ചൂടിലാണ്.

കൊടും ചൂടിന് കാരണം എല്‍നിനോ പ്രതിഭാസമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇത്രയധികം ആള്‍ക്കാര്‍ സൂര്യതാപമേറ്റ് മരണമടഞ്ഞ സാഹചര്യങ്ങളെക്കുറിച്ച് നമ്മള്‍ പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വളരെയധികം ജില്ലകളിലാണ് 50ന് മുകളില്‍ താപനില സൂചിക വന്നതെന്നത് നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തെ താപനില കൂടിവരികയാണ്. ഈ സാഹചര്യത്തിലാണ് കടുത്ത വന നശീകരണവും തലതിരിഞ്ഞ വികസന പ്രവര്‍ത്തനങ്ങളും പ്രതികൂട്ടിലാകുന്നത്.

കേരളം എന്നു പറയുന്നത് ഹരിത ഭംഗിയും ജലാശയങ്ങളും നിറഞ്ഞ പ്രകൃതി സുന്ദരമായ ദൈവത്തിന്റെ സ്വന്തം നാടെന്ന നിലയില്‍ നിന്ന് കോണ്‍ക്രീറ്റ് വനങ്ങളുടെ ഒരു സംഗമസ്ഥാനമായി മാറിയിരിക്കുകയാണ്. വ്യക്തമായ ആസൂത്രണവുമില്ലാത്തതും പരിസ്ഥിതിക്ക് യാതൊരു പ്രാധാന്യവും നല്‍കാത്തതുമായ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് ഉടനീളം കാണുന്നത്. ചെറിയ ഒരു കുടുംബത്തിന് താമസിക്കാന്‍ പോലും 3000 ചതുരശ്ര അടിയില്‍ കൂടിയ വീടിനേക്കുറിച്ചാണ് മലയാളി സ്വപ്‌നം കാണുന്നത്. കേരളത്തിന്റെ ഹരിത ഭംഗിയും ജല സമ്പത്തും സംരക്ഷിക്കുന്ന പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കാനുതകുന്ന കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ രാഷ്ട്ര്ീയ പാര്‍ട്ടികള്‍ തമ്മില്‍ മത്സരമാണ്.

കൈയ്യേറ്റത്തിനും വന്യമൃഗങ്ങളുടെ ശല്യം കുറയ്ക്കുന്നതിനുമായി സംഘടിതമായി വനമേഖലയില്‍ തീയിടുന്നതും അമിതമായ എ.സിയുടെ ഉപയോഗവും അന്തരീക്ഷ താപനില ഉയര്‍ത്താന്‍ കാരണമാകുമെന്നു. മരങ്ങളും വനങ്ങളുമായിരുന്നു സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് ഉള്‍പ്പെടെയുള്ള ഹാനികരമായ രശ്മികള്‍ മനുഷ്യ ശരീരത്തില്‍ നേരിട്ട് പതിക്കാതെ ഹരിത കവചമായി നിലകൊണ്ടിരുന്നത്. പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും മനുഷ്യ നിയന്ത്രണത്തിന് അതീതമാണെങ്കിലും മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നത് ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും.

ഇതിനിടയില്‍ സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്ന പല വാര്‍ത്തകളും ശുഭകരമല്ല. ഫീസടയ്ക്കാത്തതിന്റെ പേരില്‍ സ്‌കൂള്‍ കുട്ടികളെ പൊരിവെയിലത്ത് നിര്‍ത്തിയതും തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി തൊഴിലാളികളെ കൊണ്ട് കൊടും ചൂടില്‍ പണിയെടുപ്പിക്കുന്നതുമെല്ലാം ഇതില്‍ ഉള്‍പ്പെടും. മലയാളികളുടെ ഏറ്റവും വലിയ പ്രത്യേകത ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ അത് മറക്കാനുള്ള കഴിവാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ക്കായി നമുക്ക് വീണ്ടും കാത്തിരിക്കാം.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിന് പിന്നാലെ പ്രധാനമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി കണ്‍സര്‍വേറ്റീവ് എം.പിമാര്‍. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നടപടിക്രമങ്ങള്‍ വൈകരുതെന്ന് താക്കീത് ചെയ്ത് കണ്‍സര്‍വേറ്റീവ് എംപിമാര്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് 170 കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ ഒപ്പിട്ട കത്ത് തെരേസ മേയ്ക്ക് കൈമാറിയിരിക്കുകയാണ്. പത്ത് കാബിനെറ്റ് അംഗങ്ങളും കത്തില്‍ ഒപ്പുവെച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ജെറമി കോര്‍ബന്‍, സാജിദ് ജാവേദ് തുടങ്ങിയ നേതാക്കളും കത്തില്‍ ഒപ്പിട്ടുവെന്നാണ് സൂചന. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ മേയ്‌ക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടക്കുന്നുവെന്നാണ് മുന്നറിയിപ്പ് കത്ത് പുറത്തുവന്നതോടെ ലഭിക്കുന്ന സൂചന. എന്നാല്‍ കത്തിനെക്കുറിച്ച് പരസ്യ പ്രതികരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് തെരേസ മേയ് സമര്‍പ്പിച്ച മൂന്നാമത്തെ കരട് രേഖയും കോമണ്‍സ് വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത്. 286 എംപിമാര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 344 എംപിമാര്‍ എതിര്‍ത്തു. നിലവിലെ സാഹചര്യം അനുസരിച്ച് യു.കെയില്‍ ജനറല്‍ ഇലക്ഷന് കളമൊരുങ്ങുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. യു.കെയുടെ ചരിത്രത്തില്‍ തന്നെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എന്നാല്‍ നാലാമത് ഒരു തവണ കൂടി പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി മേയ് ശ്രമിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ കാര്യങ്ങള്‍ മുന്നോട്ടുപോകും അല്ലാത്ത് പക്ഷം കാര്യങ്ങള്‍ നോ ഡീല്‍ വ്യവസ്ഥയിലേക്കാവും നീങ്ങുക.

നോ ഡീലിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. നോ ഡീല്‍ ബ്രെക്സിറ്റ് നിലവില്‍ വന്നാല്‍ യു.കെയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ പ്രതികൂലമാവും. വ്യവസായിക, സാമ്പത്തിക മേഖലകളില്‍ ഇത് വലിയ തിരിച്ചടിയുണ്ടാക്കും. ജനറല്‍ ഇലക്ഷനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്ന മറ്റൊരു വസ്തുത. തെരെഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നാല്‍ തെരേസ മേയ് സര്‍ക്കാരിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും വലിയ തിരിച്ചടി നേരിടുമെന്നാണ് നിലവിലെ വിലയിരുത്തല്‍. സ്വ്ന്തം പാര്‍ട്ടിയിലെ വിമതരെ ഒതുക്കാന്‍ മേയ്ക്ക് കഴിഞ്ഞാല്‍ കാര്യങ്ങള്‍ കുറച്ചധികം എളുപ്പമാവും. മറ്റൊരു നേതാവിന് മെച്ചപ്പെട്ടൊരു കരാര്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കാന്‍ മേയ് സ്ഥാനമൊഴിയണമെന്ന് യൂറോപ്യന്‍ ബ്രെക്‌സിറ്റ് ഗവേഷണ സംഘത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്റ്റീവ് ബേക്കര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ വന്നാല്‍ പിന്‍ഗാമിക്ക് കാര്യങ്ങള്‍ കൈമാറി മേയ്ക്ക് സ്ഥാനമൊഴിയേണ്ടി വരും.

ലണ്ടന്‍: യു.കെയിലെ വിദ്യഭ്യാസ മേഖലയില്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. സ്‌കൂളുകള്‍ക്ക് ലഭിക്കുന്ന തുകയില്‍ സമീപകാലത്ത് ഗണ്യമായ കുറവ് വന്നതോടെയാണ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. രാജ്യത്തെ സ്‌കൂളുകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ സ്‌കൂളിലെ അധ്യാപകര്‍ തന്നെ മുന്നിട്ടിറങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൗത്ത് ലണ്ടനിലെ പ്രൈമറി സ്‌കൂളിലെ അഞ്ച് അധ്യാപകര്‍ വേതനം കുറവ് സ്വീകരിക്കാമെന്ന് സ്വമേധയാ തീരുമാനമെടുത്തിട്ടുണ്ട്. ഇത് ക്ലാസ് റൂം അസിസ്റ്റന്റുമാരുടെ തസ്തിക നിലനിര്‍ത്താനായി സ്‌കൂളിനെ സഹായിക്കും. വേതനത്തില്‍ 20 ശതമാനം കുറവ് സ്വീകരിക്കാനാണ് അഞ്ച് അധ്യാപകര്‍ തീരുമാനമെടുത്തത്. വര്‍ഷത്തില്‍ ഏതാണ്ട് 7000 പൗണ്ടായിരിക്കും വേതന ഇനത്തില്‍ ഇവര്‍ എല്ലാവരും കൂടി കുറവ് വാങ്ങിക്കുന്നത്.

സൗത്ത് ലണ്ടനിലെ ഫ്യൂസെഡൗണ്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകരാണ് സഹപ്രവര്‍കരുടെ തൊഴില്‍ സംരക്ഷിക്കുന്നതിനായി ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. സ്‌കൂളിലെ പ്രധാന അധ്യാപക മോണിക്ക കിച്‌ലോ വില്‍സണ്‍ തന്റെ സഹപ്രവര്‍ത്തകരുടെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ കുട്ടികളെ ആവശ്യങ്ങള്‍ക്ക് അനുശ്രുതമായ സൗകര്യങ്ങളൊരുക്കാന്‍ ക്ലാസ് റൂം അസിസ്റ്റന്റുമാരില്ലാതെ തങ്ങള്‍ക്ക് കഴിയില്ല. താരതമ്യേന മികച്ചതല്ലാത്ത കരിക്കുലത്തില്‍ ചില തസ്തികകള്‍ ഇല്ലാതാകുന്നത് ആശങ്കയോടെയാണ് നോക്കി കാണുന്നത്. 20 ശതമാനം വേതനം കുറവ് സ്വീകരിക്കാമെന്ന് അഞ്ച് അധ്യാപകരുടെ തീരുമാനം അത്തരത്തില്‍ നോക്കുമ്പോള്‍ വലിയ പ്രാധാന്യത്തോടെ നോക്കി കാണണമെന്നും മോണിക്ക കിച്ച്‌ലോ വില്‍സണ്‍ ചൂണ്ടിക്കാണിച്ചു.

നമ്മുടെ കുട്ടികള്‍ ഇന്ന് ലഭ്യമാകുന്നതിലും കൂടുതല്‍ സൗകര്യങ്ങള്‍ക്ക് അര്‍ഹരാണ്. അത് ലഭ്യമാക്കുകയെന്നതാവണം നമ്മുടെ ലക്ഷ്യമെന്നും മോണിക്ക കിച്ച്‌ലോ വില്‍സണ്‍ കൂട്ടിചേര്‍ക്കുന്നു. രാജ്യത്തെ വിദ്യഭ്യാസ മേഖലയില്‍ വകയിരുത്തപ്പെടുന്ന തുകയില്‍ സമീപകാലത്ത് ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഒരു കുട്ടിയുടെ മേല്‍ ചെലവഴിക്കുന്ന തുകയില്‍ എട്ട് ശതമാനത്തോളമാണ് കുറവ് കണക്കാക്കുന്നത്. ഇന്‍സ്റ്റിയൂട്ട് ഓഫ് ഫിസ്‌കാള്‍ സ്റ്റഡീസിന്റെ കണക്കിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

ലണ്ടന്‍: മൂന്ന് തവണ തുടര്‍ച്ചയായി ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റ് തള്ളിയതിന് പിന്നാലെ നാലാം തവണ ഭാഗ്യം പരീക്ഷണത്തിന് തയ്യാറെടുത്ത് പ്രധാനമന്ത്രി തെരേസ മേയ്. വിമതരെയും കണ്‍സര്‍വേറ്റീവിലെ തന്നെ അകന്നു നില്‍ക്കുന്നവരെ ചേര്‍ത്ത് ബ്രെക്‌സിറ്റ് കരട് രേഖ വിജയിപ്പിക്കാനാവും ഇത്തവണ മേയ് ശ്രമിക്കുക. കഴിഞ്ഞ ദിവസം മേയ് അവതരിപ്പിച്ച ഡീല്‍ പാര്‍ലമെന്റ് തള്ളിയിരുന്നു. 286 എംപിമാര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 344 എംപിമാര്‍ എതിര്‍ത്തു. നിലവിലെ സാഹചര്യം അനുസരിച്ച് യു.കെയില്‍ ജനറല്‍ ഇലക്ഷന് കളമൊരുങ്ങുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. യു.കെയുടെ ചരിത്രത്തില്‍ തന്നെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

എന്നാല്‍ തെരേസ മേയ് എന്ത് തീരുമാനമെടുക്കുന്നുവെന്നതിനെ അനുസരിച്ചാവും മുന്നോട്ടുള്ള കാര്യങ്ങള്‍ നീങ്ങുക. ഒന്നുകില്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് പാര്‍ട്ടിയിലെ പ്രമുഖനെ സ്ഥാനമേല്‍പ്പിക്കുക. അല്ലെങ്കില്‍ നോ ഡീല്‍ ബ്രെക്സിറ്റിലേക്ക് കാര്യങ്ങള്‍ നീളുമെന്നാണ് സൂചന. ഇതൊന്നുമല്ലാതെ മറ്റൊരു സാധ്യതയാണ് നാലാമതും പിന്തുണ തേടി പാര്‍ലമെന്റിനെ സമീപിക്കുകയെന്നത്. ജെറമി കോര്‍ബനും സാജിദ് ജാവേദും ഉള്‍പ്പെടെയുള്ളവര്‍ തെരേസ മേയ്‌ക്കെതിരെ ചരടുവലികള്‍ നടത്തുന്നുണ്ടെങ്കിലും ഇവയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് മേയ് അനുകൂലികളുടെ പ്രതീക്ഷ. നാലാം തവണ കോമണ്‍സിലെത്തി കഴിഞ്ഞാല്‍ മേയുടെ ഡീല്‍ പാസാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഡീല്‍ പാസായില്ലെങ്കില്‍ അത് ഭരണപ്രതിസന്ധിയിലേക്കും പിന്നീട് പൊതു തെരഞ്ഞെടുപ്പിലേക്കും കാര്യങ്ങളെത്തിക്കും.

കാബിനെറ്റില്‍ മേയുടെ വിശ്വസ്തരായിരിക്കും ഇത്തവണ പ്രധാനമന്ത്രിയെ കൂടുതല്‍ സഹായിക്കുക. നോ ഡീല്‍ ബ്രെക്സിറ്റ് നിലവില്‍ വന്നാല്‍ യു.കെയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ പ്രതികൂലമാവും. വ്യവസായിക, സാമ്പത്തിക മേഖലകളില്‍ ഇത് വലിയ തിരിച്ചടിയുണ്ടാക്കും. കൂടാതെ നോ ഡീല്‍ ബ്രെക്‌സിറ്റിനെതിരെ പൊതുവെ ജനവികാരവുമുണ്ട്. ഇത് കണക്കിലെടുത്ത് അടുത്ത തവണ മേയ് കൊണ്ടുവരുന്ന ഡീലിന് സമ്മതം മൂളാന്‍ വിമതര്‍ തയ്യാറായേക്കുമെന്നും സൂചനയുണ്ട്.

ന്യൂസ് ഡെസ്ക്

170 രാജ്യങ്ങളിലെ 7000 നഗരങ്ങൾ പങ്കെടുക്കുന്ന ഏർത്ത് അവർ ആരംഭിച്ചു. ഇന്ന് രാത്രി 8.30 മുതൽ ഒരു മണിക്കൂർ എല്ലാ ലൈറ്റുകളും അവർ സ്വിച്ച് ഓഫ് ചെയ്യും. ലോകമെമ്പാടുമുള്ള ജനങ്ങളും ബിസിനസ് സ്ഥാപനങ്ങളും ഇതിൽ പങ്കാളികളാകും. സമോവ മുതൽ ഹോംങ്കോങ്ങ് വരെയും ബക്കിംഗാം പാലസും ഏർത്ത് അവറിൽ കൈകോർക്കും.

ആഗോള താപനം, മലിനീകരണം, പ്ലാസ്റ്റിക്, ഭക്ഷ്യോൽപാദനം എന്നിവ മൂലം പ്രപഞ്ചത്തിലുണ്ടാകുന്ന മാറ്റങ്ങൾ മനുഷ്യരാശിയെ എങ്ങനെ ബാധിക്കുന്നുവെന്ന് ബോധവൽക്കരണം നടത്തുകയാണ് ഗ്ലോബൽ സ്വിച്ച് ഓഫ് ഇവന്റുകൊണ്ട് ഉദ്ദേശിക്കുന്നത്.

പസിഫിക് ഐലൻഡിലെ സമോവയിൽ പ്രാദേശിക സമയം രാത്രി 8.30 ന് ഏർത്ത് അവറിന് തുടക്കമായി. എല്ലാ വർഷവും ലോകരാജ്യങ്ങൾ ഏർത്ത് അവറിൽ പങ്കെടുക്കാറുണ്ട്. ഏഷ്യൻ രാജ്യങ്ങളും ഓസ്ട്രേലിയയിലും ഏർത്ത് അവർ കടന്നു പോയി. ബ്രിട്ടണിൽ ഇന്ന് രാത്രി 8.30 മുതൽ ഏർത്ത് അവർ തുടങ്ങും.

ലണ്ടന്‍: മൂന്നാം തവണയും ബ്രെക്‌സിറ്റില്‍ പ്രധാനമന്ത്രി തെരേസ മെയ് പരാജയപ്പെട്ടതോടെ യു.കെയില്‍ ഭരണഘടനാ പ്രതിസന്ധിക്ക് വഴിയൊരുങ്ങുന്നു. യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കിയ കരാര്‍ അംഗീകരിക്കണമെന്നും മെയ് 22 വരെ ബ്രെക്‌സിറ്റ് നീട്ടി വയ്ക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന കഴിഞ്ഞ ദിവസം പാര്‍ലമെന്റ് തള്ളിയിരുന്നു. 286 എംപിമാര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 344 എംപിമാര്‍ എതിര്‍ത്തു. നിലവിലെ സാഹചര്യം അനുസരിച്ച് യു.കെയില്‍ ജനറല്‍ ഇലക്ഷന് കളമൊരുങ്ങുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. യു.കെയുടെ ചരിത്രത്തില്‍ തന്നെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തെരേസ മേയ് എന്ത് തീരുമാനമെടുക്കുന്നുവെന്നതിനെ അനുസരിച്ചാവും കാര്യങ്ങള്‍ നീങ്ങുക. ഒന്നുകില്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് പാര്‍ട്ടിയിലെ പ്രമുഖനെ സ്ഥാനമേല്‍പ്പിക്കുക. അല്ലെങ്കില്‍ നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് കാര്യങ്ങള്‍ നീളുമെന്നാണ് സൂചന.

നോ ഡീല്‍ ബ്രെക്‌സിറ്റ് നിലവില്‍ വന്നാല്‍ യു.കെയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ പ്രതികൂലമാവും. വ്യവസായിക, സാമ്പത്തിക മേഖലകളില്‍ ഇത് വലിയ തിരിച്ചടിയുണ്ടാക്കും. ജനറല്‍ ഇലക്ഷനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്ന മറ്റൊരു വസ്തുത. തെരെഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നാല്‍ തെരേസ മേയ് സര്‍ക്കാരിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും വലിയ തിരിച്ചടി നേരിടുമെന്നാണ് നിലവിലെ വിലയിരുത്തല്‍. എന്നാല്‍ മൂന്നാമതും മേയ് സമര്‍പ്പിച്ച കരട് രേഖ പാര്‍ലമെന്റ് തള്ളിയതോടെ ജനറല്‍ ഇലക്ഷന്‍ അല്ലാതെ മറ്റൊരു സാധ്യത മേയ്ക്ക് മുന്നിലില്ല. ജനപിന്തുണ ഉറപ്പുവരുത്തേണ്ടതും മേയ്ക്ക് ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്. നേരത്തെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഡീല്‍ പാസാവുകയാണെങ്കില്‍ പ്രധാനമന്ത്രി പദം രാജിവെക്കുമെന്ന് മേയ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ രാജി സന്നദ്ധതയും മേയ് രക്ഷപ്പെടുത്തിയില്ലെന്നതാണ് വാസ്തവം. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ മേയ് രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. മറ്റൊരു നേതാവിന് മെച്ചപ്പെട്ടൊരു കരാര്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കാന്‍ മേയ് സ്ഥാനമൊഴിയണമെന്ന് യൂറോപ്യന്‍ ബ്രെക്സിറ്റ് ഗവേഷണ സംഘത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്റ്റീവ് ബേക്കറും ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് വോട്ടടുപ്പ് നടക്കുമ്പോള്‍ പാര്‍ലമെന്റിന് പുറത്ത് ഒത്തുകൂടിയത്.

രാജിവെച്ച വൈസ് ചാന്‍സലറുടെ എണ്ണച്ഛായാ ചിത്രം സ്ഥാപിക്കാന്‍ വന്‍ തുക ചെലവാക്കിയ യൂണിവേഴ്‌സിറ്റി വിവാദത്തില്‍. ഓയില്‍ പെയിന്റിംഗ് തയ്യാറാക്കാനും അത് ഫ്രെയിം ചെയ്യുന്നതിനുമായി 16,388 പൗണ്ടാണ് ചെലവ് വരുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ബാത്ത് ആണ് വിവാദത്തിലായത്. ബ്രിട്ടനില്‍ ഏറ്റവും ശമ്പളം വാങ്ങുന്ന വൈസ് ചാന്‍സലര്‍ എന്ന പേരില്‍ അറിയപ്പെടുകയും പിന്നീട് ചെലവുകളുടെ പേരില്‍ വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് രാജിവെക്കുകയും ചെയ്ത ഡെയിം ഗ്ലൈനിസ് ബ്രേക്ക് വെല്‍ ആണ് വിവാദ നായിക. 470,000 പൗണ്ട് ആയിരുന്നു ഇവര്‍ വാങ്ങിയിരുന്ന വാര്‍ഷിക ശമ്പളം. ലാന്‍ഡ്‌സ്ഡൗണ്‍ ക്രെസന്റില്‍ ഒരു 5 ബെഡ്‌റൂം ടൗണ്‍ഹൗസ് സൗകര്യവും ഇവര്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇത്ര വലിയ ശമ്പളം വാങ്ങിയിട്ടും ഇവര്‍ 2 പൗണ്ട് വില വരുന്ന ബിസ്‌ക്റ്റ് വാങ്ങിയത് പോലും യൂണിവേഴ്‌സിറ്റിയുടെ ചെലവിലായിരുന്നെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കിയിരുന്നു.

ഇവരുടെ ഓയില്‍ പെയിന്റിംഗ് അനാച്ഛാദനം ചെയ്യുന്നതിന് യൂണിവേഴ്‌സിറ്റിക്ക് 750 പൗണ്ട് അധികമായി ചെലവാകുമെന്നും പെയിന്റിംഗിനൊപ്പം സ്ഥാപിക്കുന്ന ഫലകത്തിന് 462 പൗണ്ട് ചെലവാകുമെന്നും വിവരാവകാശ രേഖകള്‍ പറയുന്നു. വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നതിനു തുല്യമാണ് യൂണിവേഴ്‌സിറ്റിയുടെ ഈ നടപടിയെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട മെന്റല്‍ ഹെല്‍ത്ത് സര്‍വീസ് ലഭിക്കാനും ബേര്‍സറി സപ്പോര്‍ട്ട് ലഭ്യമാക്കാനും ക്യാംപെയിനിംഗ് നടക്കുന്നതിനിടെയാണ് ഈ വിധത്തില്‍ അനാവശ്യ ചെലവ് യൂണിവേഴ്‌സിറ്റി നടത്തുന്നതെന്നാണ് ആരോപണം. വിവാദം ഉയര്‍ന്നതോടെ പെയിന്റിംഗും ഫലകവും യൂണിവേഴ്‌സിറ്റി നീക്കം ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 28നാണ് വിസി രാജിവെച്ചത്. 2017 മുതല്‍ ഇവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിരവധി ഫസ്റ്റ് ക്ലാസ് ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ എടുത്ത വിഷയത്തിലും ഇവര്‍ ആരോപണം നേരിട്ടിരുന്നു. ഇവരുടെ ഛായാചിത്രം പ്രകാശനം ചെയ്തത് എഡ്വേര്‍ഡ് രാജകുമാരനായിരുന്നു. അതേ സമയം മുന്‍ വിസിമാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് യൂണിവേഴ്‌സിറ്റിയുടെ പതിവാണെന്ന വിശദീകരണവുമായി ബാത്ത് യൂണിവേഴ്‌സിറ്റി രംഗത്തെത്തിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved