ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയാകുന്ന ബോറിസ് ജോൺസൺ ആരെന്നറിയാം.ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ പരിചിത മുഖമാണ് ബോറിസ് ജോണ്‍സന്‍റേത്. തീവ്ര ബ്രെക്സിറ്റ് അനുകൂലിയായ അദ്ദേഹം ഏതുവിധേനയും ബ്രിട്ടണെ യൂറോപ്യന്‍ യൂണിയന് പുറത്തുകടത്തും എന്ന നിലപാടുകാരനാണ്. മുൻ ലണ്ടൻ മേയറും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന അദ്ദേഹം ബ്രെക്സിറ്റ് കാമ്പയിൻ അനുകൂലിയാണ്.വിദേശകാര്യ സെക്രട്ടറിയെന്ന നിലയിലുള്ള അനുഭവപരിചയം ഇറാന്‍ പിടിച്ചുവച്ചിരിക്കുന്ന ബ്രിട്ടിഷ് കപ്പല്‍ മോചിപ്പിക്കുന്നതില്‍ പ്രയോജനം ചെയ്യുമോയെന്ന് ഇന്ത്യയും കാത്തിരിക്കുന്നു.
1964ൽ ന്യൂയോർക്ക്സിറ്റിയിലാണ് ജനനം. ഓക്സ്ഫഡിലടക്കം പഠനം പൂർത്തീകരിച്ച അദ്ദേഹം മാധ്യമപ്രവർത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചരിത്രകാരന്‍ കൂടിയായ ജോണ്‍സണ്‍റെ കോളങ്ങള്‍ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റി.
ടൈംസിൽ മാധ്യമപ്രവർത്തനം ആരംഭിച്ച ബോറിസിനെ ഒരു പ്രസ്താവന വളച്ചൊടിച്ചതിന് പുറത്താക്കി. പിന്നീട് ദി ഡെയ് ലി ടെലിഗ്രാഫിന്‍റെ ബ്രസൽസ് ലേഖകനായി. ബ്രിട്ടീഷ് വലതുപക്ഷത്തെ വികാരംകൊള്ളിക്കുന്നതായിരുന്നു ബോറിസിന്‍റേതായി പുറത്തുവന്ന ലേഖനങ്ങൾ. 1994ൽ ടെലിഗ്രാഫിന്‍റെ അസിസ്റ്റന്‍റ് എഡിറ്ററായി. 1999ൽ ദി സ്പെക്ടേറ്ററിൽ എഡിറ്ററായി നിയമിതനായി. 2005വരെ ആ സ്ഥാനത്ത് തുടർന്നു.
അതിനിടെ 2001ൽ ഹെൻലിയിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് 2008 മുതൽ 2016 വരെ ലണ്ടൻ മേയറായി.2012 ലെ ലണ്ടന്‍ ഒളിംപിക്സിന്‍റെ മുഖ്യനടത്തിപ്പുകാരില്‍ ഒരാളായിരുന്നു ബോറിസ് ജോണ്‍സണ്‍. ബ്രെക്സിറ്റ് ഹിത പരിശോധനയില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നു വാദിക്കുന്ന ‘ലീവ്’ പ്രചാരകരുടെ പാനലിനു നേതൃത്വംനൽകിയത് ജോണ്‍സണായിരുന്നു. സംരക്ഷണവാദത്തിന്‍റെ വക്താവായ അദ്ദേഹത്തെ പലരും ഡോണള്‍ഡ് ട്രംപുമായി താരതമ്യം ചെയ്തു. 2016ല്‍ തെരേസ മെ സര്‍ക്കാരില്‍ വിദേശകാര്യ സെക്രട്ടറിയായ ജോണ്‍സണ്‍ പ്രധാനമന്ത്രിയുമായുള്ള അഭിപ്രായഭിന്നതകൾ മൂലം 2018 ൽ മന്ത്രിസ്ഥാനം രാജിവച്ചു. വംശീയ പ്രസ്താവനകളാലും സ്വജനപക്ഷപാതത്താലും പ്രതിപക്ഷത്തുനിന്നും സ്വന്തം പാർട്ടിയിൽനിന്നുമടക്കം വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മുസ്ലിം സ്ത്രീകളുടെ വസ്ത്ര ധാരണത്തെ അധിക്ഷേപിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു. നിഖാബ് ധരിക്കുന്ന സ്ത്രീകൾ ബാങ്ക് കൊള്ളക്കാരെ പോലെയാണെന്നായിരുന്നു പ്രസ്താവന. ഇത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
ബ്രെക്സിറ്റ് വിഷയത്തിൽ പാർലമെന്‍റിൽ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിലാണ് തെരേസ മേയ് രാജിവെച്ചത്. അതുകൊണ്ടുതന്നെ ബ്രെക്സിറ്റ് യാഥാർഥ്യമാക്കുക എന്ന വെല്ലുവിളി തന്നെയാണ് ബോറിസ് ജോൺസന് മുന്നിലുമുള്ളത്. ബ്രിട്ടൻ അപമാനിക്കപ്പെടാൻ പോകുകയാണ് എന്നാണ് ബോറിസ് പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ഡേവിഡ് ഗൗക്കെ പറഞ്ഞത്. ജോണ്‍സണോട് സഹകരിക്കില്ലെന്ന് നിരവധി മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ മന്ത്രിസഭയില്‍ വലിയ പൊളിച്ചെഴുത്തുകള്‍ വേണ്ടിവരുമെന്നുറപ്പായി.കരാറില്ലാത്ത ബ്രെക്സിറ്റ് എന്ന നയം ബ്രിട്ടന്‍റെ ഭാവിയെക്കുറിച്ചുയര്‍ത്തുന്ന വലിയ ആശങ്കകള്‍ക്ക് എന്ത് ഉത്തരമാണ് ബോറിസ് ജോണ്‍സണ്‍റെ പക്കലുള്ളതെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ലണ്ടന്‍∙ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായും ബോറിസ് ജോണ്‍സനെ തിരഞ്ഞെടുത്തു. അദ്ദേഹം നാളെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ലണ്ടനിലെ മുന്‍ മേയറായിരുന്ന ബോറിസ് ജോണ്‍സന്റെ പ്രധാന എതിരാളി. ബോറിസ് ജോണ്‍സണ് 66 ശതമാനം വോട്ട് ലഭിച്ചു. ജോണ്‍സണ് 92,153 വോട്ടും ജെറമി ഹണ്ടിന് 46,656 വോട്ടും ലഭിച്ചു.
പാര്‍ട്ടിയുടെ പുതിയ നേതാവായി ബോറിസ് ജോണ്‍സണ്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതോടെ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടണ്‍ രാജിവച്ചു. കരാറുകളില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനെ ജോണ്‍സണ്‍ പിന്തുണയ്ക്കുന്നതില്‍ ആശങ്കപ്പെട്ടാണു രാജി. കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ജോണ്‍സണ്‍ നേരത്തേ പറഞ്ഞിരുന്നു.

1.6 ലക്ഷം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പോസ്റ്റല്‍ വോട്ടാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ പുതിയ നേതാവിനെ തീരുമാനിച്ചത്. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ ജോണ്‍സന് അനുകൂലമായിരുന്നു. ബ്രെക്‌സിറ്റ് വിഷയത്തില്‍ പലവട്ടം കാലിടറി രാജിവയ്ക്കുന്ന തെരേസ മേയുടെ പിന്‍ഗാമിയെ കാത്തിരിക്കുന്നത് ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.
പാര്‍ലമെന്റില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷമേയുള്ളു. കടുത്ത വലതുപക്ഷക്കാരനായ ജോണ്‍സന്റെ ബ്രെക്‌സിറ്റ് നയങ്ങളോട് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. കരാറോടെയോ അല്ലാതെയോ ഒക്ടോബര്‍ 31നു മുന്‍പ് ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് ജോണ്‍സന്‍ പ്രഖ്യാപിച്ചിരുന്നു.
ജോണ്‍സന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും മുന്‍പു രാജിവച്ചൊഴിയുമെന്ന നിലപാടിലാണു ധനമന്ത്രി ഫിലിപ്പ് ഹാമന്‍ഡ്. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെ വീഴ്ത്താന്‍ മടിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഇതേസമയം, ജോണ്‍സന്റെ കടുത്ത വിമര്‍ശകനും വിദേശകാര്യ സഹ മന്ത്രിയുമായ അലന്‍ ഡങ്കന്‍ രാജിവച്ചു. ബ്രെക്‌സിറ്റ് അഭിപ്രായഭിന്നതയില്‍ സാംസ്‌കാരിക മന്ത്രി മാര്‍ഗോട് ജയിംസ് കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു.
മലയാളം യുകെ ന്യൂസ് ബ്യൂറോ
ഒരു നീണ്ട കാത്തിരിപ്പിന് വിരാമം. പുതിയ പ്രധാനമന്ത്രിയെ വരവേൽക്കാൻ ബ്രിട്ടന്റെ രാജവീഥികൾ തയ്യാറായിക്കഴിഞ്ഞു. 160000ഓളം വരുന്ന ടോറി അംഗങ്ങളുടെ ഇടയിൽ നടന്ന വോട്ടെടുപ്പ് അവസാനിച്ചു. ഇനി ഒരു ചോദ്യം മാത്രം ബാക്കി : ജോൺസണോ , ഹണ്ടോ? . ഫലം ഉടൻ തന്നെ അറിയാം. നാളെ തന്നെ പുതിയ പ്രധാനമന്ത്രി അധികാരമേൽക്കും. മുൻ ലണ്ടൻ മേയർ ആയിരുന്ന ബോറിസ് ജോൺസണാണ് മുൻതൂക്കം. മെയ്യിൽ 10 പേരുമായി ആരംഭിച്ച പോരാട്ടം അവസാനം രണ്ട് പേരിൽ എത്തി നിൽക്കുന്നു. ടോറി എംപിമാർക്കിടയിൽ നടന്ന അവസാന ഘട്ട വോട്ടെടുപ്പിലും ജോൺസൺ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് മുന്നേറിയത്. മൈക്കിൾ ഗോവ്, സാജിദ് ജാവീദ് തുടങ്ങിയ പ്രമുഖർ പോരാടിയെങ്കിലും പാതിവഴിയിൽ വീണുപോയി. കഴിഞ്ഞ ഒരു മാസം നീണ്ട പ്രചാരണ പരിപാടിയിലൂടെ ജോൺസണും, ഹണ്ടും അനേക വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ മേ ഗവണ്മെന്റിലെ പല എംപിമാരും ജോൺസന്റെ വിജയം ആഗ്രഹിക്കാത്തവരാണ്. വോട്ടെടുപ്പ് അവസാനിക്കുന്നതിനുമുമ്പ് തന്നെ ജോൺസൺ വിജയിക്കുന്നതിൽ പ്രധിഷേധിച്ച് വിദേശകാര്യ മന്ത്രി അലൻ ഡങ്കൻ രാജി വെച്ചു. ജോൺസൺ പ്രധാനമന്ത്രി ആയാൽ രാജി വെക്കുമെന്ന് ചാൻസലർ ഫിലിപ്പ് ഹാമ്മണ്ടും ഞായറാഴ്ച ബിബിസിയോട് പറഞ്ഞിരുന്നു. ബ്രെക്സിറ്റ് വിഷയത്തിൽ ജോൺസൻ സ്വീകരിച്ച നിലപാട് തന്നെയാണ് ഈ രാജിക്ക് കാരണം.

എന്ത് സംഭവിച്ചാലും ഒക്ടോബർ 31 കൊണ്ട് തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടും എന്ന് ജോൺസൺ ഉറപ്പിച്ച് പറയുന്നു. എന്നാൽ ഒക്ടോബർ 31ലും അധികം സമയം വേണ്ടിവരുമെന്നാണ് ജെറമി ഹണ്ട് അഭിപ്രായപ്പെട്ടത്. ഒക്ടോബർ 31 കൊണ്ട് ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തെത്തിക്കുമെന്ന് ഡെയിലി ടെലിഗ്രാഫിൽ ജോൺസൺ ഉറപ്പിച്ച് പറഞ്ഞു. അതിനുള്ള ആഗ്രഹം എല്ലാവർക്കും ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോൺസന്റെ ഈ നിലപാടിനെ പിന്തുണച്ചു മുൻ ബ്രെക്സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ് രംഗത്ത് വന്നിരുന്നു. ഒരു കാരാർ കൂടാതെ ബ്രിട്ടനെ പുറത്തെത്തിക്കാനാണ് ജോൺസന്റെ ശ്രമം. ഇനി ഒരു തരത്തിലും ഉള്ള വിട്ടുവീഴ്ചയ്ക്ക് യൂറോപ്യൻ യൂണിയൻ തയ്യാറാവില്ല എന്ന് കഴിഞ്ഞ മാസം അവർ അറിയിച്ചിരുന്നു. 585 പേജുള്ള പിന്മാറ്റക്കരാർ ഇനി പുനഃപരിശോധിക്കില്ല എന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ പറഞ്ഞിരുന്നു. ഈ പിന്മാറ്റക്കരാർ നിരവധി തവണ ബ്രിട്ടീഷ് പാർലമെന്റും തള്ളിക്കളഞ്ഞിരുന്നു.

പലരും നോ ഡീൽ ബ്രെക്സിറ്റിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുന്നോട്ട് വന്നിരുന്നു. ഓബിആറിന്റെ റിപ്പോർട്ടുകൾ വന്നശേഷം ഫിലിപ്പ് ഹാമ്മൻഡ് പറഞ്ഞു ” നോ ഡീൽ ബ്രെക്സിറ്റ്, ബ്രിട്ടനിൽ സാമ്പത്തികമാന്ദ്യം സൃഷ്ടിക്കും.” ഓബിആർ കഴിഞ്ഞാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒരു കരാർ ഇല്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാൽ അതൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് ബ്രിട്ടനെ നയിക്കുമെന്നും 2020ഓടെ സമ്പദ്‌വ്യവസ്ഥ 2% ആയി ചുരുങ്ങുമെന്നും പറയുന്നു. ഒരു കരാർ ഇല്ലാതെ യൂറോപ്യൻ യൂണിയൻ വിടുന്നത് മഹാദുരന്തത്തിന് വഴിയൊരുക്കുമെന്നും എന്ത് പ്രശ്നമാണ് ഇതുമൂലം ഉണ്ടാവാൻ പോകുന്നതെന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ലെന്നും മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ അഭിപ്രായപ്പെട്ടു. ജോൺസന്റെ ഈയൊരു തീരുമാനത്തോട് തെരേസ മേയും നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ജോൺസൺ രാജ്യത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുന്നില്ലെന്ന് മേ പറഞ്ഞിരുന്നു.നോ ഡീൽ ബ്രെക്സിറ്റ് സംഭവിച്ചാൽ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ താറുമാറാകുമെന്ന് മുൻ പ്രധാനമന്ത്രി ജെയിംസ് ഗോർഡൻ ബ്രൗൺ മുന്നറിയിപ്പ് നൽകി. എന്തായാലും പുതിയ പ്രധാനമന്ത്രി ആരെന്നറിയാൻ ഇനി നിമിഷങ്ങൾ മാത്രം. ബ്രെക്സിറ്റ് വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കുന്നതിനൊപ്പം സ്വന്തം പാർട്ടിയിലെ എംപിമാരെ ഒന്നിച്ചു കൊണ്ടുപോകുവാനും പുതിയ പ്രധാനമന്ത്രി ശ്രമിക്കേണ്ടിയിരിക്കുന്നു. മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന ആഴ്ചയാണിത്. ശേഷിക്കുന്നത് ഒരു ചോദ്യം മാത്രം : തെരേസ മേ പരാജയപ്പെട്ടിടത്ത് പുതിയ പ്രധാനമന്ത്രിയ്ക്ക് വിജയിക്കാൻ ആവുമോ?…
ഈസ്റ്റ് ലണ്ടനിലുള്ള ഒരു ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടുത്തം. കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും തീ പടരുന്നത് കണ്ടാണ് അഗ്നിശമനസേനയെ രാവിലെ 7 :40 ഓടെ വിവരമറിയിച്ചത്. 125 അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുകയും തീ പടരുന്നത് തടയാൻ ആവശ്യമായ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുകയും ചെയ്തു. മേൽക്കൂരയിൽ നിന്നും വൻതോതിൽ പുക വരുന്നതാണ് ആദ്യമേ കണ്ടത്.

തീ പടർന്നതോടെ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും നശിച്ചു. ചുറ്റളവിൽ താമസിക്കുന്നവരോട് വാതിലുകളും മറ്റും അടച്ചിടാൻ അറിയിച്ചതായി ലണ്ടൻ ഫയർ ബ്രിഗേഡ് സ്റ്റേഷൻ ഓഫീസർ സ്റ്റീവ് സ്മിത്ത് പറഞ്ഞു. അവിടെയുള്ള ചില റോഡുകൾ അടച്ചിട്ടതായും അദ്ദേഹം അറിയിച്ചു.

റോഡുകൾ അടച്ചിട്ടതു ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിച്ചതായി വാൽതം ഫോറെസ്റ്റ് കൗൺസിൽ രേഖപ്പെടുത്തി. ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും, അഗ്നിശമന സേനാംഗങ്ങളെ അവരുടെ പ്രവർത്തി ചെയ്യാൻ അനുവദിക്കണമെന്നും ലോക്കൽ എംപി സ്റെല്ല അറിയിച്ചു. കാര്യങ്ങളെല്ലാം നിയന്ത്രണത്തിലാണെന്നും ജനങ്ങൾ ഭയപ്പെടേണ്ട ആവശ്യമില്ല എന്നും അധികൃതർ അറിയിച്ചു.
മലയാളം യുകെ ന്യൂസ് ബ്യൂറോ
സിഗരറ്റ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. എന്നാൽ ഉപയോഗിച്ചു തീർന്ന ശേഷം വലിച്ചെറിയുന്ന സിഗരറ്റ് കഷണങ്ങൾ പ്രകൃതിക്ക് സമ്മാനിക്കുന്നത് ദുരിതമാണ്. ഇവ ജൈവവൈവിധ്യത്തിന് ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നവയാണ്. മണ്ണിൽ കിടക്കുന്ന സിഗരറ്റ് കഷണങ്ങൾ സസ്യവളർച്ചയെ ഹാനികരമായി ബാധിക്കുന്നു എന്ന് എയ്ഞ്ചേല റസ്കിൻ യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങളിൽ തെളിഞ്ഞു. ക്ലോവർ ചെടികൾ മുളയ്ക്കുന്നത് 27% ആയി കുറയുകയും അതിന്റെ തണ്ട് നീളം 28% കുറയുകയും ചെയ്യും. പുല്ല് മുളയ്ക്കുന്നത് 10% കുറഞ്ഞു. ഒപ്പം അതിന്റെ തണ്ട് നീളത്തിലും 13% കുറവ് സംഭവിച്ചു. എക്കോടോക്സിക്കോളജി ആൻഡ് എൻവയോൺമെന്റൽ സേഫ്റ്റി ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ എആർയുവിലെ സീനിയർ ലെക്ചറർ ഡാനിയേൽ ഗ്രീൻ ആണ് ഇത് വിശദീകരിച്ചത് .
ഒരു തരം ബയോപ്ലാസ്റ്റിക് ആയ സെല്ലുലോസ് അസറ്റേറ്റ് ഫൈബർ ഉപയോഗിച്ചാണ് സിഗരറ്റ് ഫിൽറ്ററുകൾ നിർമിക്കുന്നത്. ഈ സിഗരറ്റ് ഫിൽറ്ററുകൾ നശിക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരും. ഓരോ വർഷവും 4.5 ട്രില്യൺ സിഗരറ്റ് ആണ് ആളുകൾ വലിച്ചു തീർക്കുന്നത്. സിഗരറ്റ് ഫിൽറ്ററുകൾ ഒരു തരം പ്ലാസ്റ്റിക് മലിനീകരണത്തിനും കാരണമാകുന്നു. ഉപയോഗിക്കാത്ത സിഗററ്റുകളും ചെടികളുടെ വളർച്ചയിൽ ഇതേ ദൂഷ്യഫലങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. സിഗററ്റിലൂടെ നിക്കോട്ടിൻ മാത്രം അല്ല ഹാനികരം എന്നും പഠനങ്ങളിലൂടെ തെളിഞ്ഞു. കേംബ്രിഡ്ജ് നഗരത്തിലെ ചുറ്റുപാടുകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ഒരു ചതുരശ്ര മീറ്ററിൽ കുറഞ്ഞത് 128 ഉപയോഗിച്ച സിഗരറ്റുകൾ കണ്ടെത്തി. ഈ ഒരു പ്രശ്നം കാരണം ചെടിയുടെ വേരിന്റെ ഭാരവും 57% കുറഞ്ഞുവെന്ന് പഠനത്തിലൂടെ കണ്ടെത്തി.

” ഉപയോഗിച്ച സിഗരറ്റ് ഭൂമിയിലേക്ക് വലിച്ചെറിയുന്നത് സാധാരണ കാഴ്ചയാണ്. പക്ഷേ ഇത് സസ്യങ്ങളെ ബാധിക്കുന്നുവെന്ന് കണ്ടെത്തിയത് ഞങ്ങളുടെ പഠനങ്ങളിലൂടെയാണ്. ഞങ്ങൾ പരീക്ഷിച്ച രണ്ട് ഇനങ്ങളായ റൈഗ്രാസ്സ്, വൈറ്റ് ക്ലോവർ എന്നിവ കന്നുകാലികൾക്ക് നല്ല തീറ്റപുല്ലാണ്. മാത്രമല്ല നഗരങ്ങളിൽ ഇത് സാധാരണയായി കാണപ്പെടുന്നു. ഇവ ജൈവവൈവിധ്യത്തിനും ഏറെ ഗുണം ചെയ്യുന്നു. ക്ലോവർ ചെടികൾ നൈട്രജൻ ഫിക്സേഷനും സഹായിക്കുന്നു. ” ഡോ. ഡാനിയേൽ ഗ്രീൻ പറഞ്ഞു. സിഗരറ്റ് ഫിൽറ്ററുകൾ നശിക്കുന്നില്ലെന്നും അവ പ്രകൃതിക്ക് ദോഷകരമാണെന്നും ജനങ്ങളെ ഉത്‌ബോധിപ്പിക്കണമെന്ന് ഗ്രീൻ കൂട്ടിച്ചേർത്തു.തുടർ പഠനങ്ങൾ ആവശ്യമാണെന്നും ഫിൽറ്ററിന്റെ രാസഘടനയാണ് സസ്യവളർച്ചയെ ദോഷകരമായി ബാധിക്കുന്നതെന്നും ഡോ. ബാസ് ബൂട്ട്സ് അഭിപ്രായപ്പെട്ടു
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആരെന്നറിയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ബോറിസ് ജോൺസൺ ആണോ ജെറമി ഹണ്ട് ആണോ ബ്രിട്ടൻ തുടർന്ന് ഭരിക്കുന്നതെന്നറിയാൻ ലോക ജനത കാത്തിരിക്കുകയാണ്. കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത് ബോറിസ് ജോൺസനാണ്. എന്നാൽ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായാൽ താൻ രാജിവെക്കുമെന്ന് ധനകാര്യ മന്ത്രിയും ചാൻസലറുമായ ഫിലിപ്പ് ഹാമ്മൻഡ് ബിബിസിയുടെ ‘ ദി ആൻഡ്രൂ മാർ ഷോയിൽ’ പറയുകയുണ്ടായി. അതെ ഷോയിൽ തന്നെ ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്കും താൻ രാജി വെക്കുമെന്ന് അറിയിച്ചു. ഒരു കരാർ ഇല്ലാതെ തന്നെ ഒക്ടോബർ 31 കൊണ്ട് ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ വിടും എന്നാണ് ജോൺസൺ അറിയിച്ചത്. എന്നാൽ ഇതിനെ വിമർശിച്ച് ഹാമ്മൻഡ് പറഞ്ഞു “ഒരു നോ ഡീൽ ബ്രെക്സിറ്റിന് ഞാൻ ഒരിക്കലും മുൻകൈ എടുക്കില്ല. ” ബ്രെക്സിറ്റിന്റെ കാര്യത്തിൽ ഭാവി പ്രധാനമന്ത്രിയ്ക്കും ചാൻസലറിനും ഒരേ മനസ്സായിരിക്കണമെന്നും അതിനനുസരിച്ച് ഞാൻ എന്റെ പദ്ധതികൾ തയ്യാറാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 23ന് തെരഞ്ഞെടുപ്പ് ഫലം അറിയുന്നതുവരെ താൻ കാത്തിരിക്കുമെന്നും തെരേസ മേ രാജിവെക്കുന്നതോടൊപ്പം താനും രാജി വെക്കാൻ ആഗ്രഹിക്കുന്നെന്നും ഹാമ്മൻഡ് പറഞ്ഞു. ജെറമി ഹണ്ട് വിജയിച്ചാൽ രാജിവെക്കുമോ എന്ന ചോദ്യത്തിന് ഹാമ്മൻഡ് പ്രതികരിച്ചത് ഇപ്രകാരം ആയിരുന്നു. ” ബ്രെക്സിറ്റ് വിഷയത്തിൽ ഹണ്ടിന്റെ തീരുമാനങ്ങൾ വ്യക്തമല്ല. കരാർ ആവശ്യമുണ്ടോ ഇല്ലയോ എന്നൊന്നും ഹണ്ട് പറഞ്ഞിട്ടില്ല. ”

ഒരു പുതിയ ബ്രെക്സിറ്റ് ഡീൽ കൊണ്ടുവന്നാൽ രണ്ട് പേരിൽ ആരായാലും പിന്തുണയ്ക്കാൻ താൻ തയ്യാറാണെന്നും ഹാമ്മൻഡ് അഭിപ്രായപ്പെട്ടു. ഹാമ്മൻഡ് എപ്പോഴും നോ ഡീൽ ബ്രെക്സിറ്റിനെ വിമർശിച്ചാണ് രംഗത്തെത്തിയിട്ടുള്ളത്.കഴിഞ്ഞ ദിവസം ഓബിആറിന്റെ റിപ്പോർട്ടുകൾ വന്നപ്പോഴും ഒരു നോ ഡീൽ ബ്രെക്സിറ്റ്, ബ്രിട്ടനെ സാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കും എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഒക്ടോബർ 31ന്ന് കൊണ്ട് തന്നെ ഡീൽ പൂർത്തിയാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതിയ പ്രധാനമന്ത്രിയ്ക്ക് എതിരെ ഒരു അവിശ്വാസ വോട്ടെടുപ്പ് നടത്തുമോ എന്ന ചോദ്യത്തിന് താൻ അതിലേക്കൊന്നും കടക്കുന്നില്ല എന്നതായിരുന്നു മറുപടി. ജോൺസന്റെ കീഴിൽ ഹാമ്മൻഡ് ജോലി ചെയ്യില്ല എന്ന് പറഞ്ഞത് ആശ്ചര്യപ്പെടുത്തുന്ന കാര്യം അല്ലെങ്കിലും ലൈവ് ആയിട്ട് ഒരു ചാനൽ പരിപാടിയിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ അത് വിരൽ ചൂണ്ടുന്നത് കൺസേർവേറ്റിവ് പാർട്ടിയിലെ ടോറി അംഗങ്ങളുടെ ഇടയിലെ പ്രശ്നങ്ങളിലേക്ക് കൂടിയാണ്. അതിനാൽ വരുന്ന പ്രധാനമന്ത്രിയ്ക്ക് ബ്രെക്സിറ്റ് പ്രശ്നം പരിഹരിക്കുക എന്നത് മാത്രമല്ല, സ്വന്തം പാർട്ടിയിലെ അംഗങ്ങളെ ഒന്നിച്ചു കൊണ്ടുപോകുക എന്ന വലിയ ദൗത്യവും കൂടി നിർവഹിക്കേണ്ടതുണ്ട്.
ഒരു കരാർ ഇല്ലാതെ യൂറോപ്യൻ യൂണിയൻ വിടുന്നത് ഒരിക്കലും പ്രശ്നപരിഹാരം ആവില്ലെന്ന് പ്രതിരോധ മന്ത്രി ജോബിയസ് എൽവുഡും അറിയിച്ചു. താൻ ജോൺസന്റെ കീഴിൽ ഉണ്ടാവുമോ എന്ന കാര്യത്തിൽ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. ടോറി എംപിമാർക്ക് എന്തെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ പാർട്ടിക്കെതിരെ പോകാതെ രാജി വെയ്ക്കണമെന്ന് മുൻ ടോറി പാർട്ടി നേതാവ് ഇയാൻ ഡങ്കൻ സ്മിത്തും അഭിപ്രായപ്പെട്ടു. അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്ന് ജൂലൈ 23 ന് അറിയാൻ സാധിക്കും. അദ്ദേഹം എപ്രകാരം ബ്രെക്സിറ്റ് വിഷയം കൈകാര്യം ചെയ്യുമെന്ന് ബ്രിട്ടൻ ഉറ്റുനോക്കുകയാണ്.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അടുത്തയാഴ്ച തന്നെ ഔദ്യോഗികവസതിയായ ഡൗണിങ് സ്ട്രീറ്റിൽ നിന്നും പടിയിറങ്ങുകയാണ്. എംപി ആയി തൽക്കാലം തുടരുമെങ്കിലും, അധികകാലം ഉണ്ടാകാനിടയില്ല എന്നതാണ് ചരിത്രം തെളിയിക്കുന്നത്. മെയുടെ മുൻഗാമികളായ ഡേവിഡ് കാമറൂൺ, ഗോർഡൻ ബ്രൗൺ, ടോണി ബ്ളയർ, ജോൺ മേജർ തുടങ്ങിയവർ രാജിവെച്ചു അടുത്ത തൊട്ടടുത്ത തിരഞ്ഞെടുപ്പോടെ കൂടി സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചിരുന്നു. എന്നാൽ ബ്രെക്സിറ്റും തെരേസ മെയുടെ രാജിയും അവരെ വീണ്ടും മാധ്യമ ശ്രദ്ധയിലേക്ക് ആകർഷിച്ചിരിക്കുകയാണ് .

ബ്രക്സിറ്റിന്റെ കാരണഭൂതനായി ജനങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഡേവിഡ് കാമറൂൺ, രാജിക്ക് ശേഷം അധികം പൊതുശ്രദ്ധ ആകർഷിച്ചിട്ടില്ല. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം റഫറണ്ടം നടത്തുകയും, ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തന്നെ തുടരണം എന്ന് വാദിക്കുകയും ചെയ്തു. എന്നാൽ 54 ശതമാനം പേരും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരേണ്ടതില്ലെന്ന അഭിപ്രായം ആണ് രേഖപ്പെടുത്തിയത് . ഇതേതുടർന്നാണ് കാമറൂൺ രാജിവെച്ചത്. താൻറെ ബ്രക്സിറ്റിനോടുള്ള നിലപാടുകളിൽ ഖേദിക്കുന്നി ല്ലെന്ന് ഈ വർഷമാദ്യം നടത്തിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുകയാണെന്ന പ്രചരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

2010ലെ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ തോൽവിയോടുകൂടി ഡൗണിങ് സ്ട്രീറ്റിലെ വസതിയിൽ നിന്നും പടിയിറങ്ങിയ അദ്ദേഹം തുടർന്നു അഞ്ചു വർഷം എംപി ആയി . 2014 ലെ സ്കോട്ലൻഡ് സ്വാതന്ത്ര്യ റഫറൻണ്ടത്തിൽ മുൻനിര നേതാവായിരുന്നു അദ്ദേഹം. ‘സ്വാതന്ത്ര്യം വേണ്ട ‘ എന്ന ജന തീരുമാനത്തിൽ മുഖ്യ പങ്കാളിത്തം വഹിച്ച ആളായിരുന്നു അദ്ദേഹം. എന്നാൽ ഇത് ബ്രക്സിറ്റിന്റെ കാര്യത്തിൽ വിഫലമായി. യൂറോപ്യൻ യൂണിയനിൽ തന്നെ തുടരണമെന്ന് അദ്ദേഹത്തിന്റെ ആഗ്രഹവും വിഫലമായി.

ഡൗണിങ് സ്ട്രീറ്റിൽ നിന്നും അദ്ദേഹം പടിയിറങ്ങിയ ദിവസം തന്നെ അദ്ദേഹത്തെ മിഡിൽ ഈസ്റ്റിലേക്കുള്ള പ്രത്യേക പ്രതിനിധി ആയി നിയമിച്ചു. 2015 വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു. പ്രധാനമന്ത്രിപദം ഒഴിഞ്ഞ അതിനുശേഷവും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ വിദേശ ഗവൺമെന്റ്കൾക്കും, ജെപി മോർഗൻ മുതലായ ബാങ്കുക്കൾക്കും മുതൽക്കൂട്ടായി. ബ്രെക്സിറ്റിന്റെ കടുത്ത വിമർശകനായിരുന്നു അദ്ദേഹം. ഒരു രണ്ടാം റഫറണ്ടം നടത്തുന്നതിനു വേണ്ടിയും അദ്ദേഹം വാദിച്ചിരുന്നു.

പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനുശേഷം, തന്റെ സ്വകാര്യ മേഖലകളിലേക്ക് ശ്രദ്ധ ചെലുത്തിയ ഒരാളായിരുന്നു ജോൺ. സ്വന്തം ബിസിനസ്സും, ചാരിറ്റി വർക്കും, എഴുത്തും എല്ലാം അദ്ദേഹം തുടർന്നു. നിരവധി പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. എന്നാൽ ബ്രെക്സിറ് അദ്ദേഹത്തെ ജന ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബോറിസ് ജോൺസൺനെതിരെ അദ്ദേഹം കഴിഞ്ഞദിവസം ആഞ്ഞടിച്ചിരുന്നു. ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്താക്കുന്നതിനായി രണ്ടാം പാർലമെന്റ് പിരിച്ചുവിട്ടാൽ ജോൺസനെ കോടതിയിൽ നേരിടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിമാരെല്ലാം ബ്രെക്സിറ്റോടുകൂടി തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
“താൻ വീട്ടിൽ ഒറ്റയ്ക്കാണെന്നും വരുന്നോ എന്നും മാനേജർ എനിക്ക് മെസ്സേജ് അയച്ചു. ഞാൻ നമ്പർ ബ്ലോക്ക് ചെയ്തതിന് ക്യാമറ ഇല്ലാത്ത സ്റ്റോക്റൂമിൽ വച്ച് അയാൾ സ്വന്തം പാന്റ് വലിച്ചൂരി എന്നെ അപമാനിക്കാൻ ശ്രമിച്ചു ” . മക്ഡൊണാൾഡ്സിലെ വനിതാ ജീവനക്കാരി യുടെ പരാതിയിൽ ഇങ്ങനെ പറയുന്നു . സമാന രീതിയിലുള്ള ആയിരത്തിലധികം ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും ആണ് മാക് ഡൊണാൾഡ്സിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് .
ക്യാമ്പയിനേഴ്‌സ് മാധ്യമങ്ങളോട് പറയുന്നു “മാക് ഡൊണാൾഡ്സിൽ ഒരു മോശമായ തൊഴിൽ സാഹചര്യമാണ് നിലനിൽക്കുന്നത്. ചുരുങ്ങിയത് ആയിരം വനിതാ ജീവനക്കാർ എങ്കിലും അവിടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. പരാതിപ്പെട്ടാൽ കുഴപ്പക്കാരായ ജീവനക്കാരെ ശിക്ഷിക്കുന്നതിനു പകരം സ്ഥലംമാറ്റാറാണ് പതിവ്. മാനേജർമാർ മുതൽ സീനിയർ ജീവനക്കാർ വരെ അവിടെ സ്ത്രീകളോട് മോശമായി പെരുമാറുകയോ ഫോൺ നമ്പർ തേടിപ്പിടിച്ചു മെസ്സേജ് അയക്കുകയോ , വിളിച്ചു ശല്യപ്പെടുത്തുക ചെയ്യാറുണ്ടെന്ന് വ്യാപകമായി പരാതി ലഭിച്ചിട്ടുണ്ട്. മോശം ഫോട്ടോകൾക്കും സെക്സിനും പകരമായി ജോലിക്കയറ്റവും നല്ല ജോലി സമയവും അവർ ഓഫർ നൽകാറുണ്ട്.

ഫുഡ് സെക്ടറിലെ ഏറ്റവും വലിയ വ്യാപാരി വ്യവസായി സമിതി ആയ ബി എഫ് എ ഡബ്ല്യുയു വിന് യുകെയിൽ ഉടനീളം ഉള്ള ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ യൂണിയൻ നേതാവ് ഇയാൻ ഹഡ്സൺ പറയുന്നത് പരാതികൾ മറച്ചുവയ്ക്കപ്പെടുകയും പരാതിക്കാർ ഇരകൾ ആവുകയും ആണ് പതിവ് എന്നാണ്. ചിലർക്കാവട്ടെ പരാതി പിൻവലിക്കാൻ നഷ്ടപരിഹാരം നൽകാറുണ്ട്.
എന്നാൽ മാക് ഡൊണാൾഡ്‌സ് അധികൃതർ പറയുന്നത് അതിക്രമം ഉണ്ടാകുന്നപക്ഷം മാനേജറോട് പരാതിപ്പെടുകയോ എംപ്ലോയ് ഹെൽപ് ലൈനിൽ വിളിക്കുകയോ ചെയ്താൽ ഉടനടി അന്വേഷണം ഉണ്ടാകുമെന്നാണ്. എന്നാൽ പരാതിക്കാരിയെ കൂടുതൽ ഉപദ്രവിക്കുന്ന പ്രവണതയാണ് ഇവിടെ എന്നാണ് ബി എഫ് എ ഡബ്ല്യു യു പ്രതിനിധി പറയുന്നത്. സ്ത്രീകൾ പൊതുവേ പരാതിപ്പെടാനും മടിക്കുന്നുണ്ട്. കാരണം പരാതിക്കാർ കൂടുതൽ ഇരകളാവുന്നു. സീനിയർ സ്റ്റാഫുകളും മാനേജർമാരും കുറ്റക്കാർ ആവുന്നത് അവരെ കൂടുതൽ നിസ്സഹായരാക്കുകയാണ്. പരാതിപ്പെട്ടാൽ “ഉടൻ “ഒരു അന്വേഷണം ഉണ്ടാകും എന്നല്ലാതെ മറ്റു നടപടികളില്ല. അതിനുശേഷം അവർ ഒരേ സ്ഥലത്ത് ഒരുമിച്ചാണ് ജോലി ചെയ്യേണ്ടത്. അധികൃതർ ഇടപെടാറേയില്ല. പരാതിക്കാരായ വനിതകളുടെ അവസ്ഥ പരിതാപകരമാണ്. പലപ്പോഴും പരാതിക്കാരെ വിശ്വസിക്കാറു പോലും ഇല്ല.
വാൽസിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രത് എന്ന് അറിയപ്പെടുന്ന വാൽസിംഗ്ഹാമിലേക്കുള്ള സീറോ മലബാർ സഭയുടെ മൂന്നാമത് തീർഥാടനം ഭക്തിനിർഭരമായ അനുഭവങ്ങൾ വിശ്വാസികൾക്ക് നൽകി പര്യവസാനിച്ചു. പ്രതിക്കൂലമായ കാലാവസ്ഥ പ്രവചങ്ങളെ അവഗണിച്ചു വാൽസിംഗ്ഹാമിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ ആയിരുന്നു.
രാവിലെ ഒന്പത് മണിക്ക് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പതാക ഉയർത്തിയതിനോടുകൂടി തിരുനാളിന്റെ തിരുകർമ്മങ്ങൾ ആരംഭിച്ചത്. മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികൻ ആയി. അച്ചടക്കത്തിലും ചിട്ടയായ പ്രവർത്തനത്തിലും ശ്രദ്ധേയമായ തീർഥാടനത്തിൽ വിശ്വാസികളുടെ ഭക്തിനിർഭരമായ പ്രദിക്ഷണം എടുത്തു പറയേണ്ടതാണ്. ബൈബിളിലെ വേലക്കാരന്റെ ഉപമയിലെ വെള്ളക്കാരന്റെ മനോഭാവമാണ് സഭാ മക്കൾക്ക് ഇന്നിന്റെ ആവശ്യമെന്ന് കുർബാന മദ്ധ്യേയുള്ള പ്രസംഗത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ ചൂണ്ടിക്കാട്ടി.
യൂദാസിനും മറ്റ് ശിക്ഷ്യൻമ്മാർക്കും ഒരേ വിളിയാണ് ലഭിച്ചത്. എന്നാൽ യുദാസിന് ആ വിളി ഫലപ്രദമായി വിനയോഗിക്കുവാൻ സാധിച്ചില്ല. സീറോ മലബാർ സഭ ഒരു വ്യക്തിയെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്. സഭ മുൻ കാലങ്ങളിൽ പല പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. മുൻ കാലങ്ങളിൽ ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങളും സഭ അതിജീവിക്കുകയും ചെയ്‌തിട്ടുണ്ട് എന്നും പിതാവ് ചൂണ്ടിക്കാട്ടി. സഭയിലെ പ്രശ്നങ്ങളെ ചില സഭാവിരുദ്ധരും ചില മാധ്യമങ്ങളും ചേർന്ന് നുണ പ്രചാരണത്തിലൂടെ തേജോവധം ചെയ്യുന്നതിനെ പരാമർശിച്ചാണ് പിതാവ് ഇത്തരുണത്തിൽ പ്രതികരിച്ചത്.
കോൾചെസ്റ്റർ സീറോ മലബാർ കാതോലിക്കാ സമൂഹമാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത്.





സ്റ്റോക്ക് ഓൺ ട്രെൻഡ്: രണ്ട് കുട്ടികളുടെ മാതാവിന് സ്ഥാനാർബുദമാണെന്ന് കണ്ടെത്തിയതിൽ പിഴവ് സംഭവിച്ചുവെന്ന് തെളിഞ്ഞു. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സാറാ ബോയിൽ ആണ് തെറ്റായ രോഗനിർണയത്തിന് ഇരയായത്. 2016ലാണ് റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ബയോപ്സി റിപ്പോർട്ടുകൾ പ്രകാരം, സാറായ്ക്ക് ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ അവളുടെ ടിഷ്യൂ സാമ്പിളുകൾ പരിശോധിച്ചതിൽനിന്ന് കോശങ്ങൾക്ക് അർബുദം ബാധിച്ചിട്ടുണ്ടെന്ന് പാത്തോളജിസ്റ്റ് തെറ്റിദ്ധരിച്ചു. മുലയൂട്ടുന്നതിൽ പ്രശ്നം ഉണ്ടായതിനെത്തുടർന്നാണ് 28കാരിയായ സാറാ ഡോക്ടറുമാരുടെ അടുത്തെത്തിയത്. ക്യാൻസർ ഗുരുതരമാണെന്നും ഉടൻ തന്നെ ചികിത്സകൾ തുടങ്ങണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അന്നുമുതൽ സാറാ പല കീമോതെറാപ്പികൾക്ക് വിധേയയാവേണ്ടി വന്നു. കൂടാതെ മാസ്റ്റെക്ടമിക്കും വിധേയയായി. രണ്ട് സ്തനങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും സ്തനങ്ങളിൽ ഇംപ്ലാന്റുകൾ സ്ഥാപിക്കുന്നതിന് വീണ്ടും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഈ ഇംപ്ലാന്റുകൾ ഭാവിയിൽ ക്യാൻസറിന് സാധ്യതകൾ ഉണ്ടാക്കും.

2017 ജൂലൈയിൽ മാത്രമാണ് ആശുപത്രി അധികൃതർ തങ്ങൾക്ക് സംഭവിച്ച തെറ്റ് മനസ്സിലാക്കുന്നത്. അപ്പോഴേക്കും പ്രശ്നം ഗുരുതരമായിരുന്നു. സാറാ തന്റെ ഭർത്താവ് സ്റ്റീവനോടും മക്കളായ ടെഡി, ലൂയിസ് എന്നിവരോടുമൊപ്പമാണ് കഴിയുന്നത്. സാറാ പറഞ്ഞു ” കഴിഞ്ഞ മൂന്ന് വർഷം ഞങ്ങൾക്ക് വളരെ പ്രയാസമേറിയതായിരുന്നു. ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല. പിന്നീട് സർജറിയും കീമോയും എല്ലാം കഴിഞ്ഞശേഷം ക്യാൻസർ ഇല്ല എന്ന് പറഞ്ഞത് ഞങ്ങളെ ശരിക്കും തകർത്തുകളഞ്ഞു. ഇംപ്ലാന്റുകൾ മൂലം ഭാവിയിൽ ക്യാൻസർ ഉണ്ടാകുമോ എന്നും കീമോതെറാപ്പിയുടെ അനന്തരഫലങ്ങൾ ഉണ്ടാകുമോ എന്നും പേടിയുണ്ട്. ” ക്യാൻസർ ചികിത്സകൾക്കിടയിൽ ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും ഈ വർഷം സാറാ തന്റെ രണ്ടാമത്തെ മകന് ജന്മം നൽകി. എന്നാൽ ചികിത്സ കാരണം തനിക്ക് മുലയൂട്ടാൻ കഴിയുന്നില്ലെന്ന് അവൾ പറഞ്ഞു. ” ഞങ്ങൾക്ക് പല ഉത്തരങ്ങൾ കിട്ടാനുണ്ട്. ഈ അശ്രദ്ധ കാരണം മറ്റാർക്കും ഇതുപോലെ സംഭവിക്കരുത്.” സാറാ കൂട്ടിച്ചേർത്തു.

സാറയുടെ വക്കീൽ ആയ സാറാ ഷാർപ്പിൾസ് ഇപ്രകാരം പറഞ്ഞു ” ഇത് ശരിക്കും ഞെട്ടിപ്പിക്കുന്ന ഒരു കേസാണ്. ഒരു യുവ അമ്മ കഠിനമായ ചികിത്സാ കാലഘട്ടം നേരിട്ടിട്ടുണ്ട്. എൻഎച്ച്എസ് ട്രസ്റ്റിന് ഉണ്ടായ പിഴവ് അവർ സമ്മതിച്ചു. എന്നാൽ ഇത്തരം സംഭവങ്ങൾ തുടർന്ന് ഉണ്ടാവാതിരിക്കുവാൻ വേണ്ട നടപടികൾ എൻഎച്ച്എസ് സ്വീകരിച്ചോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.” യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഓഫ് നോർത്ത് മിഡ്‌ലാൻഡ്‌സ് എൻഎച്ച്എസ് ട്രസ്റ്റിലെ ഒരു വക്താവ് പറഞ്ഞു ” ഇതൊരു അപൂർവമായ കേസാണ്. സാറാ ഇതിലൂടെ അനുഭവിച്ച ബുദ്ധിമുട്ട് ഞങ്ങൾക്ക് മനസ്സിലാകും. ഇതൊരു മനുഷ്യ പിശക് ആയിരുന്നു. ഇനിയുള്ള എല്ലാ അർബുദരോഗ നിർണയ റിപ്പോർട്ടുകളും രണ്ടാമതൊരാൾ കൂടി പരിശോധിക്കും. ” തന്നെ ചികിത്സിച്ച ക്ലിനിക്കൽ ടീമും ആയി സാറാ നിരന്തരം ബന്ധപ്പെടുന്നുണ്ട്. സാറയ്ക്ക് ഉണ്ടാവുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്യുവാൻ അവർ എപ്പോഴും തയ്യാറാണ്.