ന്യൂസ് ഡെസ്ക്
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ കാര്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക് ഓടിച്ചു കയറ്റി നടത്തിയ ആകമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റില്‍ തിരക്കുള്ള ഷോപ്പിംഗ് ഏരിയയില്‍ ആണ് സംഭവം നടന്നത്. 100 കിലോമീറ്റര്‍ സ്പീഡില്‍ എത്തിയ കാര്‍ മെല്‍ബണിലെ ഫ്ളിന്‍ഡേഴ്സ് സ്ട്രീറ്റ് സ്റ്റേഷന് ഏരിയയില്‍ ആണ് കാല്‍നടക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ നിരവധി പേര് വായുവില്‍ ഉയര്‍ന്നു ഫുട്പാത്തിലും റോഡിലുമായി വീണു. കാര്‍ ഇടയ്ക്ക് ബൊല്ലാര്‍ഡിലും ഇടിച്ചു. 19 ഓളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പലരുടെയും പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. വെളുത്ത നിറമുള്ള സുസുക്കി സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ ആണ് ഷോപ്പിംഗ് ഏരിയയിലേയ്ക്ക് പാഞ്ഞു കയറിയത്.
ആക്രമണം ഉണ്ടായ ഉടന്‍ തന്നെ ഓസ്ട്രേലിയന്‍ പോലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തി. ഫയര്‍ഫോഴ്സും ആംബുലന്‍സ് സര്‍വീസുകളും അടിയന്തിരമായി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്കി ഹോസ്പിറ്റലുകളിലേയ്ക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ അടക്കം രണ്ടു പേരെ പോലീസ് സംഭവസ്ഥലത്ത് വച്ചു തന്നെ കസ്റ്റഡില്‍ എടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ ഒരാള്‍ അഫ്ഗാനിസ്ഥാന് വംശജനാണ്. മനപ്പൂര്‍വ്വം നടത്തിയ ആക്രമണമായിട്ടാണ് പോലീസ് സംഭവത്തെ കാണുന്നത്. പ്രകോപനകാരണം വ്യക്തമല്ല. ഭീകരാക്രമമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പാരീസ്: എണ്ണ, പ്രകൃതി വാതക ഖനനം 2040 മുതല്‍ പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് ഫ്രാന്‍സ്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കിക്കൊണ്ട് പാര്‍ലമെന്റ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിലുള്ള ഖനന പെര്‍മിറ്റുകള്‍ 2040ല്‍ ഇല്ലാതാകും. പുതിയവയ്ക്ക് അനുമതി നല്‍കേണ്ടതില്ലെന്നും തീരുമാനമായി. രാജ്യത്തും അതിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലും എണ്ണ ഖനനം നടത്തുന്നതും പര്യവേഷണം നടത്തുന്നതും 2040നു ശേഷം നിയമവിരുദ്ധമായിരിക്കും.
ഇത്തരമൊരു നിയമം പാസാക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇതോടെ ഫ്രാന്‍സിന് സ്വന്തമായി. എന്നാല്‍ പുതിയ നിയമത്തിന് ഫ്രാന്‍സില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം. രാജ്യത്തിന് ആവശ്യമായ ഇന്ധനത്തിന്റെ 99 ശതമാനവും ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്. തങ്ങള്‍ അവതരിപ്പിച്ച ഈ നിയമത്തിന്റെ ചുവട് പിടിച്ച് മറ്റു രാജ്യങ്ങള്‍ സമാനമായ നിയമങ്ങള്‍ നിര്‍മിക്കുമെന്ന് പ്രതീക്ഷയാണ് ഫ്രാന്‍സിനുള്ളത്.
ആഗോള താപനത്തിനെതിരായ യുദ്ധത്തില്‍ ലോകത്തെ നയിക്കാന്‍ ഫ്രാന്‍സ് മുന്‍നിരയിലുണ്ടാകുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. യുഎന്‍ കാലാവസ്ഥാ വ്യതിയാന കണ്‍വെന്‍ഷിനില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ച തുക തങ്ങള്‍ നല്‍കാമെന്നും മാക്രോണ്‍ വ്യക്തമാക്കിയിരുന്നു. 2040ല്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരത്തുകളില്‍ നിന്ന് ഇല്ലാതാക്കുന്ന പദ്ധതിക്കും ഫ്രാന്‍സ് തുടക്കം കുറിച്ചിരുന്നു.
കാരൂര്‍ സോമന്
രാജഭരണത്തില്‍ നമ്മള് കണ്ടത് കുതിരപ്പട, ആനപ്പട, കാലാള്‍പ്പടകളാണ്. ഇന്നത്തെ രക്തച്ചൊരിച്ചിലിനുള്ള മാര്‍ഗ്ഗങ്ങള്‍ കരസേന, നാവികസേന, വ്യോമസേനകളിലാണ്. അന്നും ഇന്നും മനുഷ്യനെ സമാധാനത്തിലേക്ക് നയിക്കാനോ അവന്റെ സുരക്ഷിതത്വം ഉറപ്പാക്കാനോ ഈ പടകളെ നയിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല. കുതിരപ്പടയുടെ കാലം കഴിഞ്ഞെങ്കിലും ലോകത്തിന്റെ പലഭാഗങ്ങളിലും മിന്നല്‍പ്പിണര്‍പോലെ പാഞ്ഞുപ്പോകുന്ന കുതിരയോട്ടങ്ങളുണ്ട്. അതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഗള്‍ഫ്-യൂറോപ്പ്- അമേരിക്ക. ഞാന്‍ സ്പെയിനിലെ കാളപ്പോര് കണ്ടതിനുശേഷം പിന്നീട് കണ്ടത് ലണ്ടന്‍ റോയല്‍ ആസ്കോട്ട് കുതിരയോട്ടമാണ്.
കണ്ണുകള്‍ക്ക് അവാച്യമായ ആഹ്ലാദവും സൗന്ദര്യവും പകരുന്ന കാഴ്ചയാണ് കുതിരയോട്ടം. രാജാക്കന്മാരുള്ള രാജ്യങ്ങളില്‍ അതൊരു വിനോദമാണ്. മുന്‍പ് രാജാക്കന്മാര് രാജ്യങ്ങളെ കീഴടക്കിയിരുന്നത് കുതിരയോട്ടത്തില്‍ കൂടിയായിരുന്നെങ്കില്‍ ഇന്നുള്ളവര്‍ കുതിരയോട്ട മത്സരത്തിലൂടെ മില്യന്‍സാണ് കീഴടക്കുന്നത്. ദുബൈയിലെ വേള്‍ഡ് കപ്പ്, എമിറേറ്റ്സ് മെല്‍ബോണ്‍കപ്പ് അതിനുദാഹരണങ്ങള്‍.
വികസിത രാജ്യങ്ങളില്‍ ധാരാളം കുതിരയോട്ട മത്സരങ്ങള്‍ കാണാറുണ്ട്. കുതിരയോട്ടങ്ങളില്‍ രാജാവോ, പ്രജയോ ആരു വിജയിച്ചാലും ലോകത്ത് ലഭിക്കുന്ന ഏറ്റവും വലിയൊരു അംഗീകാരമാണത്. അതില്‍ അഹങ്കരിക്കുന്നവരാണ് കൂടുതലും. കാറ്റിനെക്കാള്‍ വേഗതയില്‍ കുതിരക്കുളമ്പടികള്‍ മണ്ണില്‍ പൊടിപറത്തിക്കൊണ്ട് ഒരാള്‍ മറ്റൊരാളെ കീഴ്പ്പെടുത്തുന്ന മരണപ്പാച്ചിലില്‍ ദൃഷ്ടികളുറപ്പിച്ചു നോക്കുന്നവരുടെ ജിജ്ഞാസ, ഭീതി, നിശ്വാസം ആശ്വാസത്തെക്കാള്‍ അപ്പരപ്പാണുണ്ടാക്കുക. മനുഷ്യന്റെ മനസ്സ് അമ്പരപ്പിച്ചു കൊണ്ടോടുന്ന കുതിരക്കറിയില്ലല്ലോ മനുഷ്യമനസ്സിന്റെ ചാഞ്ചല്യം. വിജയശ്രീലാളിതനായി വന്ന കുതിരയെ ആരാധനയോടെയാണ് ഞാന്‍ കണ്ടത്. നൂറ്റാണ്ടുകളായി ശക്തിശാലികളായ മനുഷ്യരെപ്പോലെ കുതിരകളും നമ്മെ കീഴടക്കുന്നു.
ലണ്ടനേറ്റവുമടുത്ത് ബര്‍ക്ഷയര്‍ എന്ന സ്ഥലത്ത് നടക്കുന്ന വിശ്വപ്രസിദ്ധ കുതിരയോട്ട മത്സരമാണ് ‘റോയല്‍ ആസ്ക്കോട്ടട്ട്. ബ്രിട്ടീഷ് റോയല്‍ ഫാമിലിയുടെ കൊട്ടാരമായ വിന്‍സന്റ് കാസിലിന്റെ അടുത്താണ് ആസ്ക്കോട്ട്. രാജകുടുംബാഗങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമാണ് കുതിരയോട്ടം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാക്കുകളില്‍ ഒന്നാണ് 1711-ല്‍ തുടങ്ങിയ ആസ്ക്കോട്ട് ട്രാക്ക്.
2006-ല്‍ പുതുക്കി പണിതതാണ് ഇപ്പോഴത്തെ ട്രാക്കും പവലിയനും. ബ്രിട്ടനില്‍ ഒരു വര്‍ഷം മൊത്തം 32 റേസ് ആണ് അരങ്ങേറുന്നത്. അതില്‍ 9 എണ്ണം ഈ ട്രാക്കില്‍ തന്നെയാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ടത് ആസ്ക്കോട്ട് ഗോള്‍ഡ് കപ്പ് എന്ന് മത്സരമാണ്.മൂന്ന് ദിവസങ്ങള്‍ ആയി ആണ് മത്സരം നടക്കുന്നത്. നാലു കിലോമീറ്റര്‍ ആണ് ഒരു ലാപ്പ്. നമ്മുടെ വള്ളംകളി പോലെ പല ഗ്രേഡില്‍ ഉള്ള കുതിരകള്‍ക്ക് വ്യത്യസ്ത മത്സരങ്ങള്‍ ഉണ്ട്. ഗോള്‍ഡ് കപ്പ്. ലോയല്‍ ഹണ്ട് കപ്പ്, ക്വീന്‍ വാസ് എന്നിവയാണ് പ്രധാന ട്രോഫികള്‍. അതിലെ തന്നെ ഏറ്റവും പ്രശസ്ത ഗോള്‍ഡ് കപ്പാണ്. 2,50,000 പൗണ്ട് ആണ് ഇതിന്റെ സമ്മാനത്തുക. ഫോര്‍മുല വണ്‍ കറോട്ട മത്സരം പോലെ മികച്ച കുതിരയ്ക്കും, മികച്ച ജോക്കിക്കും, മികച്ച പരിശീലകനും, മികച്ച ഓണര്‍ക്കും സമ്മാനം ഉണ്ട്. ഒരു മുതലാളിക്ക് ഒന്നിലധികം കുതിരകള്‍ ഉണ്ടാവാം.
ഗ്രാന്‍ഡ് സ്റ്റാന്റ്, സില്‍വര്‍ റിംഗ്, റോയര്‍ എന്ക്ലോഷര് എന്നീ മൂന്ന് പവലിയനുകള്‍ ആണ് ഉള്ളത്. സില്‍വല്‍ റിങ്ങില്‍ ആണ് ഏറ്റവും താഴ്ന്ന ടിക്കറ്റ് വില. വെറും നൂറു പൗണ്ട്. ഗ്രാന്‍ഡ് സ്റ്റാന്‍ഡില്‍ ഇരുന്നൂറു മുതല്‍ അഞ്ഞൂറ് പൗണ്ട് വരെ ഉള്ള ടിക്കറ്റ്. റോയല്‍ എന്ക്ലോഷര് എന്ന സ്റ്റാന്‍ഡില്‍ കയറാന്‍ കാശ് മാത്രം പോര, നല്ല തറവാട്ടില്‍ ജനിക്കുകയും വേണം. കാരണം രാജകുടുംബാംഗങ്ങള്‍ക്കും, വി.ഐ.പികള്‍ക്കും മാത്രം ഉള്ളതാണ് ആ ടിക്കറ്റ്.
മറ്റൊരു പ്രധാന കാര്യം ഡ്രസ്സ് കോഡ് ആണ്. റേസ് കാണാന്‍ വരുന്ന എല്ലാവരും പാലിക്കേണ്ട ഒന്നാണ് ഡ്രസ്സ് കോഡ്. പുരുഷന് ടൈയും സ്യൂട്ടും, സ്ത്രീകള്‍ സ്മാര്‍ട്ട് ഫോര്‍മല്‍സ് എന്നിവ നിര്‍ബന്ധം. ജീന്‍സ് ഷര്‍ട്ട് ധരിച്ചു വന്നാല്‍ അകത്തേക്കുള്ള പ്രവേശനം അസാധ്യം. എന്നാല്‍ ഏറ്റവും എടുത്തു പറയേണ്ട ഒന്ന് സ്ത്രീകള്‍ ധരിക്കുന്ന തൊപ്പിയാണ്. നമ്മുടെ നാട്ടില്‍ കൊച്ചമ്മമാര് കല്യാണത്തിന് സ്വര്‍ണ്ണം അണിഞ്ഞു വരുന്നപോലെ ആണ് അവര്‍ക്ക് ആ തൊപ്പി ഒരു സ്റ്റാറ്റസ് സിമ്പല്‍ ആണ്. വിവിധ ഇനം തൂവലുകള്‍ കൊണ്ട് അലങ്കരിച്ച് സുന്ദരമായ തൊപ്പികള്‍ അണിഞ്ഞു നടക്കുന്ന സുന്ദരികളുടെ ഇടയില്‍ എത്തിയാല്‍ ഏതോ ഫാഷന്‍ റാമ്പില്‍ പെട്ട് പോയ ഒരു പാവം എലിക്കുഞ്ഞിന്റെ അവസ്ഥയാകും പലര്‍ക്കും. ബ്രിട്ടനിലെ മാത്രമല്ല, യൂറോപ്പിലെ തന്നെ മള്‍ട്ടി ബില്യനയര്‍മാരാണ് കാണികളില്‍ ഭൂരിഭാഗവും. ശരിക്കും ടൈറ്റാനിക് കപ്പലില്‍ കയറിയ അനുഭൂതിയായിരിക്കും.
റേസ് കാണാന്‍ കുതിര പട്ടാളത്തിന്റെ അകമ്പടിയോടെ ഒരു രഥത്തില്‍ ആനയിക്കപ്പെടുന്ന രാജ്ഞിയുടെ വരവ് ഒരു കാണേണ്ട കാഴ്ച തന്നെയാണ്. ഇവിടെ പല കൗണ്ടറിന്റെ മുന്നിലും നീളന്‍ ക്യൂ കാണാം. എല്ലാവരുടെയും കയ്യില്‍ നോട്ടു കെട്ടുകളും കാണും. എങ്കിലും ഉറപ്പിക്കാം. അത് ഒരു ബെറ്റിംഗ് കൗണ്ടര്‍ ആയിരിക്കും. കുതിരയോട്ടം കാണുന്നതിനെക്കാള്‍ ഉപരി കുതിരപന്തയം വയ്ക്കാനാണ് ആ കോടീശ്വരന്മാര് പലരും അന്ന് ഇവിടെ വരുന്നത്. ഒരു പൗണ്ട് മുതല്‍ ഒരു മില്യണ്‍ പൗണ്ട് വരെ അവിടെ വാത് വയ്ക്കുന്ന വിദ്വാന്മാര് ഉണ്ട്. കോടികള്‍ കൊണ്ട് അമ്മാനമാടുന്നവര്‍ക്ക് ഈ ചൂതാട്ടം ഇല്ലാതെ എന്താഘോഷം.
റേസ് തുടങ്ങുന്നതിനു പത്തു മിനിറ്റ് മുന്‍പുവരെ ജയിക്കുന്ന കുതിരയുടെ പേരിലും, സമയത്തിന്റെ പേരിലും ഒക്കെ വാതു വയ്ക്കാം. ബാന്റ് മേളവും, പരമ്പരാഗത സംഗീതവും സമാപിച്ച ശേഷമാണ് റേസ് തുടങ്ങുക. ഊട്ടിയിലും മറ്റും നാം കാണുന്ന കുതിരകളുടെ ഏകദേശം ഇരട്ടി വലിപ്പം ഉണ്ട് റേസില്‍ പങ്കെടുക്കുന്ന ഓരോ കുതിരകള്‍ക്കും. റേസ് കഴിഞ്ഞു എലിസബത്ത് രാജ്ഞിയാണ് വിജയികള്‍ക്ക് സമ്മാനം നല്‍കുന്നത്
ലണ്ടന്‍: ബ്രെക്സിറ്റ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നതെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ദ്. ഹിതപരിശോധനാ ഫലത്തിന്റെ സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ച് ഐഎംഎഫ് ശരിയായ നിര്‍ണ്ണയമല്ല നടത്തിയതെന്ന ബ്രെക്സിറ്റ് അനുകൂലികളുടെ കുറ്റപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. യുകെ സമ്പദ് വ്യവസ്ഥയുടെ വാര്‍ഷിക വിശകലനത്തിനിടെ സംസാരിക്കുകയായിരുന്ന ലഗാര്‍ദ്. ഹിതപരിശോധനയ്ക്ക് മുമ്പ് ഐഎംഎഫ് നടത്തിയ പ്രവചനങ്ങള്‍ സത്യമായിരുന്നുവെന്ന് ലഗാര്‍ദ് സമര്‍ത്ഥിച്ചു.
ബ്രിട്ടീഷ് ഇക്കോണമി ഇപ്പോള്‍ നടത്തുന്ന പ്രകടനം ഒന്നര വര്‍ഷം മുമ്പ് തങ്ങള്‍ പറഞ്ഞതിനു തുല്യമാണ്. ബ്രിട്ടനില്‍ ആവശ്യത്തിന് വിദഗ്ദ്ധന്‍മാരുണ്ടെന്ന മൈക്കിള്‍ ഗോവിന്റെ പരാമര്‍ശത്തെയും അവര്‍ പരിഹസിച്ചു. നിങ്ങള്‍ വിദഗ്ദ്ധരായിട്ടും സാമ്പത്തിക വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ച് വ്യക്തമായിരുന്നില്ലേ എന്നാണ് അവര്‍ ചോദിച്ചത്. പൗണ്ടിന്റെ വിലയിടിയുകയും നാണ്യപ്പെരുപ്പം ഉയരുകയും ചെയ്തു. വേതനം കുറയുകയും നിക്ഷേപങ്ങളുടെ നിരക്ക് കുറയുകയും ചെയ്തു. തങ്ങള്‍ പ്രവചിച്ചതിലും താഴെയാണ് ഇവയെന്നാണ് ലഗാര്‍ദ് വിലയിരുത്തുന്നത്.
ബ്രെക്സിറ്റ് നടപടികളുടെ ഭാഗമായി യൂറോപ്യന്‍ യൂണിയനുമായി പ്രശ്നരഹിതമായ വ്യാപാര ചര്‍ച്ചകള്‍ തുടങ്ങാനായാലും യുകെയുടെ ജിഡിപി 2017ല്‍ 2.2 ശതമാനം മുതല്‍ 1.4 ശതമാനം വരെയും 2018ല്‍ 2.2 ശതമാനം മുതര്‍ 1.8 ശതമാനം വരെയും ഇടിയാന്‍ സാധ്യതയുണ്ടെന്ന് ഹിതപരിശോധനയ്ക്ക് മുമ്പ് ഐഎംഎഫ് പ്രവചിച്ചിരുന്നു. ഏറ്റവും പുതിയ വിലയിരുത്തല്‍ അനുസരിച്ച് 2017ല്‍ 1.6 ശതമാനവും 2018ല്‍ 1.5 ശതമാനവും വളര്‍ച്ച മാത്രമാണ് ഐഎംഎഫ് പ്രവചിക്കുന്നത്.
ലണ്ടന്‍: കണ്‍സര്‍വേറ്റീസ് ഗവണ്മെന്റിന്റെ സ്റ്റേറ്റ് സെക്രട്ടറിയും പ്രധാനമന്ത്രി തെരേസ മേയുടെ അടുത്ത അനുയായിയുമായ ഡാമിയന്‍ ഗ്രീന്‍ രാജിവെച്ചു. ഗ്രീനിന്റെ ഹൗസ് ഓഫ് കോമണ്‍സ് കമ്പ്യൂട്ടറില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ കള്ളം പറഞ്ഞതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് രാജി. ക്യാബിനറ്റ് സെക്രട്ടറി സര് ജെറമി ഹെയ്വുഡ് നടത്തിയ അന്വേഷണത്തില്‍ ഗ്രീന്‍ കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍ ഗ്രീന്‍ അന്വേഷണത്തെ വഴിതെറ്റിക്കുന്ന വിധത്തില്‍ കള്ളം പറഞ്ഞുവെന്നും നല്കിയ വിവരങ്ങള്‍ തെറ്റായിരുന്നുവെന്നും ഹെയ്വുഡ് കണ്ടെത്തി.
ജൂണിലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആധികാരികത വര്‍ദ്ധിപ്പിക്കാനായി പ്രധാനമന്ത്രി തെരേസ മേയ് തന്നെയാണ് ഗ്രീനിനെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചത്. നാണക്കേടുമായി ഗ്രീന്‍ പുറത്തേക്ക് പോകുന്നത് പ്രധാനമന്ത്രിക്ക് ലഭിച്ച തിരിച്ചടിയായാണ് ഇതോടെ വിലയിരുത്തുന്നത്. നവംബറിനു ശേഷം പുറത്തേക്കു പോകുന്ന മൂന്നാമത്തെ ക്യാബിനറ്റ് അംഗവും ഇത്തരം ഒരു ആരോപണത്തില്‍ കുടുങ്ങി രാജിവെക്കുന്ന ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റുമാണ് ഗ്രീന്‍.
താന്‍ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ലെന്ന് രാജിക്കത്തില്‍ വിശദീകരിച്ച ഗ്രീന്‍ താന്‍ പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ കുറച്ചു കൂടി വ്യക്തത വരുത്തേണ്ടതായിരുന്നുവെന്ന് സമ്മതിച്ചു. 2008ലാണ് അശ്ലീല ചിത്രങ്ങള്‍ ഗ്രീനിന്റെ കമ്പ്യൂട്ടറില്‍ കണ്ടെത്തിയത്. ഇതേക്കുറിച്ച് പോലീസുമായി ഗ്രീന്‍ സംസാരിച്ചത് 2013ലാണ്. മന്ത്രിയും ജനപ്രതിനിധിയുമായ ഗ്രീന്‍ പക്ഷേ പൊതു ജീവിതത്തില്‍ പാലിക്കേണ്ട മൂല്യങ്ങല് ലംഘിച്ചുവെന്നാണ് ഹെയ് വുഡ് കണ്ടെത്തിയത്. സത്യസന്ധത എന്നതാണ് അവയില്‍ ഏറ്റവും പ്രധാമെന്നും ഹെയ് വുഡ് വ്യക്തമാക്കി.
ബ്രിട്ടണിലെ ഓരോ വീടുകളുടെയും കൗൺസിൽ ടാക്സ് അടുത്ത വർഷം 100 പൗണ്ട് വരെ കൂടാൻ സാധ്യത. കൗൺസിലുകൾക്ക് കൂടുതൽ അധികാരം നല്കി ഗവൺമെന്റ് ഉത്തരവിറക്കി. അടുത്ത വർഷം മുതൽ കൗൺസിൽ ടാക്സ് ആറ് ശതമാനം വരെ വർദ്ധിപ്പിക്കാൻ ലോക്കൽ കൗൺസിലുകൾക്ക് സ്വാതന്ത്യം നല്‍കിയാണ് ഗവൺമെന്റ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഓരോ വീടിനും 100 പൗണ്ട് വരെ വർദ്ധന ഉണ്ടാകാം. വർദ്ധനയ്ക്ക് അനുമതി തേടുന്ന ലോക്കൽ റെഫറണ്ടം ഇനിയാവശ്യമില്ല.
ലോക്കൽ ഗവൺമെന്റ് സെക്രട്ടറി സാജിദ് ജാവേദ് നിലവിൽ നിർദ്ദേശിച്ചിരിക്കുന്ന ടാക്സ് വർദ്ധനയുടെ ക്യാപ് 1.99 ശതമാനത്തിൽ നിന്ന് 2.99 ശതമാനമാക്കി ഉയർത്താൻ ലോക്കൽ കൗൺസിലുകൾക്ക് അനുമതി നല്കി. അതു കൂടാതെ സോഷ്യൽ കെയർ നല്കുന്ന കൗൺസിലുകൾക്ക് മറ്റൊരു മൂന്ന് ശതമാനം വർദ്ധനയും കൗൺസിൽ ടാക്സിൽ വരുത്തുന്നതിനും അധികാരം നല്‍കിയിട്ടുണ്ട്. അതായത് 2018 ഏപ്രിൽ മുതൽ കൗൺസിലുകൾക്ക് ടാക്സിൽ 5.99 ശതമാനം വരെ വർദ്ധന വരുത്താം. പ്രധാനമന്ത്രിയുടെ ഓഫീസ് വർദ്ധനയ്ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. അധിക ഒരു ശതമാനം വർദ്ധന നിലവിലെ നാണ്യപ്പെരുപ്പ നിരക്ക് കണക്കിലെടുത്താണ് എന്നു ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. ഗവൺമെൻറിന്റെ പുതിയ നയത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന സാമ്പത്തിക നയമാണ് ഗവൺമെന്റ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു.
പുതിയ നിർദ്ദേശം നടപ്പാക്കിക്കഴിഞ്ഞാൽ ഓരോ കൗൺസിലുകൾക്കും ലോക്കൽ റഫറണ്ടം നടത്താതെ കൗൺസിൽ ടാക്സ് സ്വമേധയാ വർദ്ധിപ്പിക്കാനാകും. ഒരു ശരാശരി ബാൻഡ് ഡി വീടിന് 1686 പൗണ്ട് അടുത്ത വർഷം മുതൽ കൗൺസിൽ ടാക്സ് കൊടുക്കേണ്ടി വരും. വർഷങ്ങളായി സെൻട്രൽ ഗവൺമെന്റ് ലോക്കൽ കൗൺസിലുകൾക്ക് കൊടുക്കേണ്ടിയിരുന്ന വിഹിതം വെട്ടിക്കുറച്ചതു മൂലം ലോക്കൽ കൗൺസിലുകൾ സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ ചെയർമാൻ ലോർഡ് പോർട്ടർ പറഞ്ഞു. 2020 ആകുമ്പോഴേയ്ക്കും ഫണ്ടിംഗ് ഗ്യാപ് 5.8 ബില്യൺ പൗണ്ടായി ഉയരുമെന്നാണ് കണക്ക്. കുട്ടികളുടെയും മുതിർന്നവരുടെയും സംരക്ഷണം, ഭവന രഹിതരുടെ സംരക്ഷണം എന്നിവയ്ക്ക് ആവശ്യമായ ഫണ്ട് ഇല്ലാതെ പല ലോക്കൽ കൗൺസിലുകളും ബുദ്ധിമുട്ടുന്നുണ്ട്.
തിരുവനന്തപുരം: മൗനിയാകാന്‍ തനിക്ക് മനസ്സില്ലെന്ന് ജേക്കബ് തോമസ്. അഴിമതിക്കെതിരെ നില്‍ക്കുന്നവരെ മൗനിയാക്കാന്‍ ശ്രമം നടക്കുന്നു. ഇപ്പോള്‍ സ്രാവുകള്‍ക്കൊപ്പം നീന്തുകയാണ്. ഇനിയും സ്രാവുകള്‍ക്കൊപ്പം തന്നെ നീന്തല്‍ തുടരും. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ പലതും നേരിടേണ്ടി വരും. സസ്പെന്‍ഷനെ കുറിച്ച് അറിവ് കിട്ടിയിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതി വിരുദ്ധ ദിവസമാണ് അഴിമതിക്കെതിരെ സംസാരിച്ചത്. അഴിമതി വിരുദ്ധ നിയമം നടപ്പിലാകുന്നുണ്ടെന്ന് ജനം കരുതുന്നുണ്ടോ എന്നും ജേക്കബ് തോമസ് ചോദിച്ചു.
സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നുള്ള പ്രസ്താവനയെ തുടര്‍ന്നാണാണ് ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇത് സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെടുത്തത്.ജേക്കബ് തോമസ് നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്കുന്ന സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് (ഐഎംജി) ഡയറകട്റാണ്.
സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ ഇതുകൊണ്ടാണ് പേടിക്കുന്നതെന്നുമാണ് ജേക്കബ് തോമസ് പറഞ്ഞത്. കേരളത്തില്‍ അഴിമതിക്കാര്‍ ഐക്യത്തിലാണെന്നും അവര്‍ക്ക് അധികാരമുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഓഖി ദുരന്തത്തില്‍എത്ര പേര് മരിച്ചുവെന്നോ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണം. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്നാണ് ജനം ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്ക്കാം. ജനങ്ങളാണ് യഥാര്‍ഥ അധികാരിയെന്നും ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു.
ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു. അഴിമതി തുടര്‍ന്നാല്‍ ദരിദ്രര്‍ ദരിദ്രരായി തുടരുകയും കയ്യേറ്റക്കാര്‍ വമ്പന്മാരായി മാറുകയും ചെയ്യും. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ടു വെട്ടിയില്ലെങ്കിലും അവരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അഴിമതിക്കാരെല്ലാം ഒന്നാണ്. സുനാമി പാക്കേജിലെ 1600 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നുവെങ്കില് ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച കാണേണ്ടിവരുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ടെന്നസി: ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് പിറന്നു. ഇരുപത്താറുകാരിയായ ടീന ഗിബ്സണ് ജന്മം നല്കിയ എമ്മ റെന്‍ എന്ന് പെണ്‍കുഞ്ഞാണ് ഈ അദ്ഭുത ശിശു. ഇത്രയും കാലം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് ജനിച്ച സംഭവം റെക്കോര്‍ഡാണെന്ന് ടെന്നസി യൂണിവേഴ്സിറ്റി പ്രെസ്റ്റണ് മെഡിക്കല്‍ ലൈബ്രറിയിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 1992ല്‍ ഭ്രൂണരൂപത്തില്‍ എമ്മയെ ശീതീകരിച്ച് സൂക്ഷിക്കുമ്പോള്‍ അവള്‍ക്ക് ജന്മം നല്കിയ ടീനയ്ക്ക് ഒരു വയസ് മാത്രമായിരുന്നു പ്രായം.
നവംബര്‍ 25നാണ് ടീനയ്ക്ക് കുഞ്ഞ് പിറന്നത്. ഇത്രയും കാലം ശീതീകരിച്ച് വെച്ചിട്ടും അവള്‍ക്ക് ഒരു കുഴപ്പവുമുണ്ടായില്ലെന്നാണ് ടീനയുടെ ഭര്‍ത്താന് ബെഞ്ചമിന്‍ പറഞ്ഞത്. ഫ്രോസണ്‍ എംബ്രിയോ ട്രാന്‍സ്ഫര്‍ രീതിയിലാണ് ടീനയുടെ ഗര്‍ഭപാത്രത്തിലേക്ക് ഭ്രൂണം മാറ്റിവെച്ചത്. ഈസ്റ്റ് ടെന്നസിയിലെ നോക്സ്വില്ലിലുള്ള നാഷണല്‍ എംബ്രിയോ ഡൊണേഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇത്. ഈ വര്‍ഷം ആദ്യമാണ് ഭ്രൂണം മാറ്റിവെക്കല്‍ നടന്നത്.
ഡോക്ടര്‍ ജെഫ്രി കീനാന് ആയിരുന്നു എംബ്രിയോ ട്രാന്‍സ്ഫര്‍ നടത്തിയത്. ഭ്രൂണങ്ങള്‍ ക്രയോപ്രിസര്‍വ് ചെയ്ത് സൂക്ഷിക്കാന്‍ ഒട്ടേറെ ദമ്പതികള്‍ക്ക് ഈ സംഭവം പ്രേരകമാകുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഭ്രൂണങ്ങളെ ദത്തെടുക്കുന്ന പദ്ധതിയിലൂടെ 700 കുട്ടികളുടെ ജനനത്തിന് എന്‍ഇഡിസി സഹായിച്ചിട്ടുണ്ട്.
ലണ്ടന്‍: കുടിയേറ്റക്കാരെ ബാധിക്കാനിടയുള്ള സര്‍ക്കാര്‍ നയത്തിനെതിരെ എംപിമാര്‍. അക്കൗണ്ട് ഉടമകളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്കുന്ന ബില്ലിനെതിരെ 60ലേറെ എംപിമാരാണ് രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബറില്‍ നിലവില്‍ വന്ന നിയമമനുസരിച്ചുള്ള ആദ്യ പരിശോധന ജനുവരിയില്‍ നടക്കാനിരിക്കെയാണ് ഹോം സെക്രട്ടറി ആംബര്‍ റൂഡിന് എംപിമാര്‍ തുറന്ന കത്തയച്ചിരിക്കുന്നത്. ഗ്രീന്‍ പാര്‍ട്ടി നേതാവ് കരോളിന് ലൂകാസ്, ലേബര്‍ എംപി ഡേവിഡ് ലാമി, മനുഷ്യാവകാശ സംഘടന ലിബര്‍ട്ടി തുടങ്ങിയവരും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും 70 ദശലക്ഷം അക്കൗണ്ടുകള്‍ പരിശോധിക്കാനുള്ള ചുമതലയാണ് ബാങ്കുകള്‍ക്കും ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും പുതിയ നിയമത്തിലൂടെ നല്‍കിയിരിക്കുന്നത്. ബ്ലാക്ക്, ഏഷ്യന്‍, ന്യൂനപക്ഷ, ഗോത്ര വിഭാഗങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും നിയമപരമായി യുകെയില്‍ താമസിക്കുന്ന കുടിയേറ്റക്കാരെപ്പോലും തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്നും കത്ത് മുന്നറിയിപ്പ് നല്കുന്നു. തികച്ചും മനുഷ്യത്വ വിരുദ്ധമെന്നാണ് നിയമത്തെ എംപിമാരും അക്കാഡമിക് സമൂഹവും ക്യാംപെയിന് ഗ്രൂപ്പുകളും വിശേഷിപ്പിക്കുന്നത്.
കുടിയേറ്റക്കാരുടെ കാര്യത്തില്‍ പരാതികള്‍ പരിഹരിക്കാന്‍ പോലും കാര്യക്ഷമത കാണിക്കാത്ത ഹോം ഓഫീസ് ഈ ഉദ്യമവുമായി ഇറങ്ങിയാല്‍ അബദ്ധങ്ങളില്‍ ചാടുമെന്നും കുടിയേറ്റക്കാര്‍ പലരും അന്യായമായി തിരികെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. വിസ കാലാവധി കഴിഞ്ഞവരുടെയും അഭയാര്‍ത്ഥികളുടെയും ഡീപോര്ട്ടേഷന് വിധിക്കപ്പെട്ട വിദേശ പൗരന്മാരുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യ വര്‍ഷത്തില്‍ത്തന്നെ നിയമ വിരുദ്ധമായി കഴിയുന്ന 6000ത്തോളെ പേരെ പിടികൂടാനാകുമെന്നാണ് ഹോം ഓഫീസ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
പോര്‍ട്ട്സ്മൗത്ത്: യുകെ റോയല്‍ നേവിയുടെ ഭാവി മുന്‍നിര യുദ്ധക്കപ്പലായി കരുതപ്പെടുന്ന, ഏറ്റവും പുതിയ വിമാനവാഹിനിക്കപ്പല്‍ എച്ച്എംഎസ് ക്വീന്‍ എലിസബെത്തില്‍ ചോര്‍ച്ച കണ്ടെത്തി. 3.1 ബില്യന്‍ പൗണ്ട് മുതല്‍മുടക്കില്‍ നിര്‍മിച്ച ഈ വിമാനവാഹിനി ഈ മാസം ആദ്യം എലിസബത്ത് രാജ്ഞിയാണ് കമ്മീഷന് ചെയ്തത്. കപ്പലിന്റെ ഒരു പ്രൊപ്പല്ലര്‍ ഷാഫ്റ്റിലാണ് ചോര്‍ച്ച കണ്ടെത്തിയതെന്നാണ് റോയല്‍ നേവി വക്താവ് അറിയിക്കുന്നത്. കടലില്‍ നടന്ന പരീക്ഷണ ഓട്ടങ്ങള്‍ക്കിടയിലാണ് ചോര്‍ച്ചയുണ്ടെന്ന് വ്യക്തമായത്.
മണിക്കൂറില്‍ 200 ലിറ്റര്‍ വെള്ളം വീതം കപ്പലിനുള്ളിലേക്ക് കയറുന്നുണ്ടെന്നാണ് കണ്ടെത്തിയതെന്ന് സണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേത്തുടര്‍ന്ന് കപ്പല്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ക്കായി പ്രവേശിപ്പിക്കുകയാണെന്നും നേവി വക്താവ് വ്യക്തമാക്കി. റോയല്‍ നേവിയുടെ പ്രധാന കപ്പലായി ഉയര്‍ത്തിക്കാടട്ടുന്ന ക്വീന്‍ എലിസബത്ത് നീറ്റിലിറക്കിയപ്പോള്‍ത്തന്നെ ചോര്‍ച്ച കണ്ടെത്തിയത് നേവിയെ ഞെട്ടിച്ചിരിക്കുകയാണ്. പ്രൊപ്പല്ലര്‍ ഷാഫ്റ്റിന്റെ സീലുകളിലൊന്നിലാണ് തകരാറുള്ളത്. പോര്ട്ട്സ്മൗത്തില് വെച്ചുതന്നെ ഈ പ്രശ്നം പരിഹരിക്കാനാണ് പദ്ധതി.
എന്നാല്‍ കപ്പലിന്റെ കടലിലുള്ള പരീക്ഷണ ഓട്ടങ്ങളെ ഈ തകരാറ് ബാധിച്ചിട്ടില്ലെന്നും വക്താവ് വെളിപ്പെടുത്തി. കമ്മീഷനിംഗിനു മുമ്പ് തന്നെ ഈ തകരാറിനെക്കുറിച്ച് അധികൃതര്‍ക്ക് അറിയാമായിരുന്നെന്നും കമ്മീഷനിംഗ് മാറ്റിവെക്കാതിരിക്കാന്‍ ഈ വിവരം മറച്ചുവെച്ചിരിക്കുകയായിരുന്നെന്നും വിവരമുണ്ട്. മറ്റു കപ്പലുകളിലും ഈ വിധത്തിലുള്ള ചോര്‍ച്ചകള്‍ സാധാരണമാണ്. അവ പെട്ടെന്നു തന്നെ പരിഹരിക്കാനും സാധിക്കും. എന്നാല്‍ പുതിയ കപ്പലില്‍ ഇത്രയും വലിയ ചോര്‍ച്ച പ്രത്യക്ഷപ്പെട്ടതാണ് നേവിയെ അമ്പരപ്പിക്കുന്നത്.