ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

മാഞ്ചസ്റ്റർ : ലിയോണ ഗോഡ്ഡാർഡ് ആത്മഹത്യ ചെയ്തത് ജോലിഭാരം ഏറിയതുമൂലം.
ജോലിഭാരം ഏറുന്നതുമൂലം കുടുംബജീവിതം നയിക്കാൻ ആവുന്നില്ല എന്ന കാരണത്താലാണ് പ്രെസ്റ്റ്വിച്ച് ആശുപത്രിയിലെ നേഴ്സ് ആയിരുന്ന ലിയോണ ഗോഡ്ഡാർഡ് (35) കഴിഞ്ഞ വർഷം ഒക്ടോബറിൽ തൂങ്ങിമരിച്ചത്. നഴ്സിംഗ് മാനേജർ ആയി സ്ഥാനക്കയറ്റം ലഭിച്ച് ആറുമാസത്തിനുശേഷമാണ് ഗോഡ്ഡാർഡിനെ മാഞ്ചസ്റ്ററിലെ ലോംഗ്സൈറ്റ് ജില്ലയിലെ കുടുംബവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 12 മണിക്കൂർ നീണ്ട ജോലിയും അധിക ഉത്തരവാദിത്തങ്ങളും ആണ് അവളെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഒരു സാമൂഹിക ജീവിതം നയിക്കുന്നതിൽ ലിയോണ പരാജയപ്പെട്ടു. ഇതാണ് അവളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ജോലിയിൽ തനിക്ക് മികവ് തെളിയിക്കാൻ കഴിയുന്നില്ല എന്ന ചിന്തയും അവളെ തളർത്തിയിരുന്നു. താൻ അനുഭവിച്ച മാനസിക സമ്മർദ്ദം ഒരു കത്തിൽ എഴുതി വെച്ചിട്ടാണ് അവൾ യാത്രയായത്.

മിസ് ഗോഡ്ഡാർഡിന് ഒരു തൊഴിൽ ചികിത്സകയായി ജോലി ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നഴ്സിംഗ്,സൈക്കോളജി എന്നിവ പഠിക്കുകയും 2012 ൽ മാഞ്ചസ്റ്റർ സർവകലാശാലയിൽ അവൾ ബിരുദം നേടുകയും ചെയ്തു എന്ന് ബുധനാഴ്ച മാഞ്ചസ്റ്ററിൽ നടന്ന വിചാരണയിൽ പറഞ്ഞു. അവളുടെ ജോലി സമയം കാരണം ഒരു വീട് അന്വേഷിക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ലെന്ന് ലിയോണയുടെ കോളേജ് സുഹൃത്ത് ഡാനിയേൽ ഹിൻഡ്സ് പറഞ്ഞു. ലിയോണയുടെ ജോലി സമ്മർദ്ദത്താൽ തങ്ങളുടെ പ്രണയ ബന്ധം പോലും താറുമാറായെന്ന് കാമുകൻ പീറ്റർ ഷാഫറും പറഞ്ഞു. പ്രെസ്റ്റ്വിച്ച് ആശുപത്രിയിലെ വാർഡ് മാനേജർ ക്ലെയർ ഹിൽട്ടൺ പറഞ്ഞു: “ലിയോണ 2016 ജൂണിൽ ജോലിയിൽ പ്രവേശിച്ചു, 2018 ജൂണിൽ സീനിയർ സ്റ്റാഫ് നഴ്‌സായി സ്ഥാനക്കയറ്റം ലഭിച്ചു. അവൾ വളരെ കഴിവുള്ളവളായിരുന്നു, ഓഗസ്റ്റ് 16, 17 തീയതികളിൽ ഡ്യൂട്ടി മാനേജരായി പ്രവർത്തിച്ചു. ഇത് വളരെ വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു, അതിനുശേഷം ഞങ്ങൾ സംസാരിച്ചു. സ്വന്തം കഴിവുകളിൽ അവൾ ആത്മവിശ്വാസക്കുറവ് നേരിടുന്നുണ്ടെന്ന് എനിക്ക് തോന്നി. ” ആശുപത്രിയിയിലെ മികച്ച ഒരു ഉദ്യോഗസ്ഥയെ ആണ് നഷ്ടമായിരിക്കുന്നത്. ലിയോണയുടെ വേർപാട് ഒരു ഞെട്ടലോടെയാണ് ആശുപത്രിയിയിലെ ഏവരും സ്വീകരിച്ചത്. ജോലി ഭാരം മൂലമുള്ള സമ്മർദ്ദം ആണ് അവളെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് സഹപ്രവർത്തകർ ഒരേ സ്വരത്തിൽ പറയുന്നു.