മിടുക്കരായ നഴ്സുമാര്‍ക്ക് മുന്‍പില്‍ പുത്തന്‍ അവസരങ്ങളുടെ വാതില്‍ തുറന്നു ബ്രിട്ടീഷ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഐഇഎല്‍ടിഎസ് റൈറ്റിംഗ് സ്‌കോര്‍ 7 ബാന്‍ഡില്‍ നിന്നും 6.5 ആയി കുറച്ചതു പോലെ ഇപ്പോള്‍ ഒഇടി റൈറ്റിംഗ് സ്‌കോറിലും ഇളവു വരുത്തിയിരിക്കുകയാണ് എന്‍എംസി. കഴിഞ്ഞ ഒരു മാസത്തെ വിശദമായ പരിശോധനകള്‍ക്കു ശേഷമാണ് ഒഇടി സ്‌കോര്‍ കുറയ്ക്കുവാന്‍ തീരുമാനിച്ചത്. പുതിയ മാറ്റം അനുസരിച്ച് ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റി (ഒഇടി) ല്‍ എല്ലാവരും തുടര്‍ച്ചയായി തോല്‍ക്കുന്ന റൈറ്റിംഗിന് സിപ്ലസ് നേടിയാല്‍ മതിയാകും. ലിസണിംഗ്, റീഡിങ്, സ്പീക്കിംഗ് എന്നിവയ്ക്ക് നിലവിലുള്ള ബി ഗ്രേഡ് തുടരുമ്പോള്‍ റൈറ്റിംഗിന് സിപ്ലസ് മതിയാകും. പുതിയ നിയമം നിലവിൽ വന്നാൽ ഏറ്റവും കൂടുതൽ സഹായകരമാകുന്നത് കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ആയിരിക്കും .

ഈമാസം 27 മുതല്‍ സ്വീകരിക്കുന്ന ആപ്ലിക്കേഷനുകള്‍ പുതിയ മാറ്റം അനുസരിച്ചുള്ളതാവും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒഇടി എഴുതിയപ്പോള്‍ റൈറ്റിംഗിനു മാത്രം സി പ്ലസ് കിട്ടിയതുകൊണ്ട് ബ്രിട്ടനിലേക്ക് എത്താന്‍ സാധിക്കാതെ പോയവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. യുകെയില്‍ ജോലി ചെയ്യാനുള്ള നഴ്സുമാരുടെ ഇംഗ്ലീഷ് യോഗ്യതയില്‍ വെട്ടിക്കുറവ് വരുത്തുന്ന യുകെയിലെ നഴ്സിങ് റെഗുലേറ്ററി ഏജന്‍സിയായ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ എടുത്ത ചരിത്രപരമായ തീരുമാനം ആണ് ഇന്ത്യയിലും ഗള്‍ഫിലുമെല്ലാമായി കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് പുതിയ അവസരത്തിന് വഴി തുറക്കുന്നത്.

നിരവധി തവണ ഒഇടി ടെസ്റ്റ് എഴുതിയിട്ടും റൈറ്റിംഗ് മൊഡ്യൂള്‍ എന്ന കടമ്പ കടക്കാനാവാതെ നിരവധി പേരാണ് പരാജയപ്പെടുന്നത്. അനേകം മലയാളി നഴ്സുമാരാണ് നാലും അഞ്ചും തവണ ബാക്കി എല്ലാത്തിനും ബി നേടിയിട്ടും നേടിയിട്ടും റൈറ്റിങ്ങില്‍ സി പ്ലസില്‍ കുടുങ്ങി കിടക്കുന്നത്. റൈറ്റിംഗിനു മാത്രം സി പ്ലസ് ആയതുകൊണ്ട് ബ്രിട്ടനിലെ നഴ്സിംഗ് ജോലി എന്ന സ്വപ്നം ഉപേക്ഷിച്ചവര്‍ നിരവധിയാണ്.

അതുകൊണ്ട് തന്നെ എന്‍എംസിയുടെ പുതിയ തീരുമാനം ഇപ്പോള്‍ ഒഇടിയിക്ക് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മലയാളി നഴ്സുമാര്‍ക്കെങ്കിലും ഒറ്റയടിക്ക് ആശ്വാസമാകും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇവര്‍ ഒഇടി എഴുതുകയും അതില്‍ റൈറ്റിങ് സി പ്ലസും ബാക്കിയെല്ലാം ബിയും ആണെങ്കില്‍ അവര്‍ക്ക് ഇനി പരീക്ഷ എഴുതേണ്ട കാര്യമില്ല. ഈമാസം 27ന് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്ന ദിവസം തന്നെ ഇവര്‍ക്ക് ജോലി ചെയ്യാനുള്ള പ്രൊസസ് തുടങ്ങാം.