Main News

നോ ഡീല്‍ ബ്രെക്‌സിറ്റ് തയ്യാറെടുപ്പുകളുടെ ഭാഗമായി യുകെ ഗവണ്‍മെന്റ് യൂറോടണലിന് 33 മില്യന്‍ പൗണ്ട് നല്‍കി. ഷിപ്പിംഗ് കമ്പനികള്‍ക്ക് ഫെറി കോണ്‍ട്രാക്ട് നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്. കരാറുകള്‍ക്കായി മത്സരിക്കാനുള്ള സാധ്യതയില്ലായിരുന്നുവെന്നും അതിനാല്‍ ഈ തുക നല്‍കിയതില്‍ രഹസ്യാത്മകതയുണ്ടെന്നുമാണ് യൂറോടണല്‍ അവകാശപ്പെടുന്നത്. മൂന്ന് ഫെറി കമ്പനികള്‍ക്ക് 108 മില്യന്‍ പൗണ്ടിന് ഫെറി കോണ്‍ട്രാക്ടുകള്‍ നല്‍കാനെടുത്ത ഗവണ്‍മെന്റ് തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് യൂറോടണല്‍. ഫെറി സര്‍വീസ് നടത്തിയ യാതൊരു വിധ മുന്‍പരിചയോ സ്വന്തമായി കപ്പലുകളോ ഇല്ലാത്ത സീബോണ്‍ ഫ്രൈറ്റ് എന്ന കമ്പനിക്കും ഈ കരാര്‍ ലഭിച്ചിട്ടുണ്ട്.

കമ്പനിക്ക് കരാര്‍ നല്‍കിയത് അനധികൃതമായാണെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗ്രെയിലിംഗ് രാജിവെക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് 13.8 മില്യന്‍ പൗണ്ടിന്റെ കരാര്‍ റദ്ദാക്കിയിരുന്നു. ബ്രിട്ടാനി ഫെറീസ്, ഡിഎഫ്ഡിഎസ് എന്നീ കമ്പനികള്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് കരാറുകള്‍ നല്‍കിയിരുന്നു. നോ ഡീല്‍ സാഹചര്യത്തില്‍ കെന്റ് തുറമുഖത്തേക്കുള്ള റോഡുകളില്‍ വാഹനനിര രൂപപ്പെടാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി ഡോവര്‍ തുറമുഖത്തിന് പുറത്ത് കൂടുതല്‍ സൗകര്യമൊരുക്കാനാണ് ഈ കരാറുകള്‍.

വളരെ അടിയന്തരമായി നടപ്പാക്കേണ്ടതായിരുന്നതിനാല്‍ മറ്റു കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ബിഡ് നടത്താന്‍ കഴിഞ്ഞില്ലെന്നാണ് ഡിഎഫ്ടി അവകാശപ്പെടുന്നത്. യൂറോടണല്‍ പോലെയുള്ള കമ്പനികള്‍ ബിഡില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ബ്രെക്‌സിറ്റിനു ശേഷമുള്ള ചരക്കു ഗതാഗതത്തില്‍ കാര്യമായ തടസങ്ങളൊന്നും ഉണ്ടാകാതെ നോക്കാന്‍ യൂറോടണലിന് കഴിയുമെന്ന് പിന്നീട് സര്‍ക്കാര്‍ വിലയിരുത്തി. സുരക്ഷ, താരിഫ്, അതിര്‍ത്തിയിലൂടെ യാത്രക്കാരുടെയും മറ്റും ഒഴുക്ക് എന്നിവയിലും യൂറോടണലിന് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നും വിലയിരുത്തിയതിനെയത്തുടര്‍ന്നാണ് കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ശരീരത്തില്‍ അപകടകരമായ വിധത്തില്‍ അലൂമിനിയം നിക്ഷേപിക്കുന്നുവെന്ന ആശങ്കയെത്തുടര്‍ന്ന് ശസ്ത്രക്രിയാ ഉപകരണത്തിന്റെ ഉപയോഗം നിര്‍ത്തിവെച്ച് ആശുപത്രികള്‍. എന്‍ഫ്‌ളോ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഉപകരണം ശസ്ത്രക്രിയക്കിടെ രോഗികളുടെ ശരീരത്തിലേക്ക് കുത്തിവെക്കുന്ന ദ്രവങ്ങള്‍ ശരീര താപനിലയിലേക്ക് എത്തിക്കാനാണ് ഉപയോഗിക്കുന്നത്. ഈ വിധത്തില്‍ നല്‍കുന്ന ശരീര ദ്രവങ്ങളില്‍ നടത്തിയ പരിശോധനകളില്‍ അനുവദനീയമായതിലും ഉയര്‍ന്ന നിരക്കില്‍ അലൂമിനിയത്തിന്റെ അംശം കണ്ടെത്തിയതോടെയാണ് എന്‍ഫ്‌ളോ പ്രതിക്കൂട്ടിലായത്. ഇത്രയും ഉയര്‍ന്ന അളവില്‍ അലൂമിനിയം ശരീരത്തിലെത്തിയാല്‍ മാസം തികയാതെ ജനിച്ചതുള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് മസ്തിഷ്‌ക തകരാറുകള്‍ ഉണ്ടായേക്കാം. ഈ ആശങ്ക ഉയരുന്നതിന്റെ അടിസ്ഥാനത്തില്‍ റോയല്‍ മാഞ്ചസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലും സാല്‍ഫോര്‍ഡ് റോയലും എന്‍ഫ്‌ളോയുടെ ഉപയോഗം നിര്‍ത്തി വെച്ചിരിക്കുകയാണ്.

യുകെയില്‍ നിരവധി ആശുപത്രികളില്‍ ഈ ഉപകരണം ഉപയോഗിച്ചു വരുന്നുണ്ട്. ഇത്രയും അളവില്‍ അലൂമിനിയം മനുഷ്യ ശരീരത്തില്‍ എത്തുകയെന്നത് തീര്‍ച്ചയായും ഭീതിയുളവാക്കുന്ന കാര്യമാണെന്നും ആശുപത്രികള്‍ ഈ ഉപകരണത്തിന്റെ ഉപയോഗത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും മാഞ്ചസ്റ്റിലെ വിഥിന്‍ഷോ ഹോസ്പിറ്റലില്‍ അനസ്‌തെറ്റിസ്റ്റായ മൈക്കിള്‍ ചാള്‍സ് വര്‍ത്ത് പറയുന്നു. വിഷയം ജനുവരി 2ന് ഹെല്‍ത്ത് റെഗുലേറ്ററായ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ റെഗുലേറ്ററി ഏജന്‍സിയെ (എംഎച്ച്ആര്‍എ) ധരിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് റെഗുലേറ്റര്‍ അറിയിക്കുന്നത്. ശസ്ത്രക്രിയകള്‍ക്കിടെ ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന രക്തം തിരികെ നല്‍കുന്നതിനും നിര്‍ജ്ജലീകരണം ഒഴിവാക്കുന്നതിനുമാണ് ശരീര ദ്രവങ്ങള്‍ നല്‍കുന്നത്.

ഹൈപ്പോതെര്‍മിയ എന്ന ശരീര താപനില നഷ്ടമാകുന്ന അവസ്ഥ ഒഴിവാക്കുന്നതിനാണ് കുത്തിവെക്കുന്നതിനു മുമ്പായി ഇവയെ ശരീര താപനിലയിലേക്ക് എത്തിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ വൈയാര്‍ മെഡിക്കല്‍ ആണ് എന്‍ഫ്‌ളോയുടെ നിര്‍മാതാക്കള്‍. അമേരിക്കയിലും യൂറോപ്പിലും ഒരു ദശാബ്ദത്തിലേറെയായി ഉപയോഗിച്ചു വരുന്ന ഈ ഉപകരണം യുകെ ആശുപത്രികളില്‍ ദിവസേന ആയിരക്കണക്കിന് ശസ്ത്രക്രിയകളില്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചില ഉപകരണങ്ങളില്‍ ഹീറ്റിംഗ് എലമെന്റ് ഒരു ബയോകോംപാറ്റിബിള്‍ വസ്തിവിനാല്‍ പൊതിഞ്ഞിരിക്കും. എന്‍ഫ്‌ളോയില്‍ ദ്രവങ്ങള്‍ ലോഹഭാഗങ്ങളില്‍ നേരിട്ട് സ്പര്‍ശിക്കുന്നുണ്ട്. ഇതായിരിക്കാം ലോഹ മലിനീകരണത്തിന് കാരണമാകുന്നതെന്നാണ് നിഗമനം.

ഡബ്ലിന്‍: യഹൂദരുടെ ഏറ്റവും വലിയ കുടുംബാഘോഷമായിരുന്നു വിവാഹം. അതിനാല്‍ തന്നെ അവരുടെ ഏറ്റും വലിയ കുടുംബ വിരുന്നായിരുന്നു വിവാഹസദ്യ. ആ വിരുന്നിന്റെ കേന്ദ്രമായിരുന്ന വീഞ്ഞ്. കുടുംബാഘോഷത്തിന്റെ പ്രധാന വിഭവമായ വീഞ്ഞാണ് കാനായില്‍ തീര്‍ന്നു പോകുന്നത്. ഒരുവനും അവന്റെ കുടുംബത്തിനും സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. ഒരുവനു ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തത്തിന്റെ പ്രതീകമാണ് വീഞ്ഞു തീര്‍ന്നു പോകുന്ന കല്ല്യാണം. ക്ഷണിക്കപ്പെടാതെ ഒരു വാവാഹ വിരുന്നിന് വരുന്ന വ്യക്തി ഏറെ ഹൃദയാടുപ്പമുള്ളയാളായിരിക്കും. ഏറ്റവും അടുത്ത പ്രിയപ്പെട്ടവരെ ക്ഷണിക്കേണ്ട കാര്യമില്ല. ക്ഷണിക്കാതെ തന്നെ അവര്‍ വരും. ക്ഷണിക്കാതെ തന്നെ കല്ല്യാണ വിരുന്നിനു സന്നിഹിതയാകുന്ന പരിശുദ്ധ അമ്മയാണ് പിന്നീട് അത്ഭുതത്തിന് കാരണക്കാരിയായി മാറിയത് എന്ന് നാം തിരിച്ചറിയുക.

നമ്മുടെ ജീവിതത്തില്‍ ആഘോഷങ്ങളിലേക്കെന്നപോലെ മറ്റുള്ളവരുടെ ദുരന്തങ്ങളിലേക്കും ക്ഷണിക്കപ്പെടാതെ കടന്നുചെല്ലുവാൻ നമുക്കാവണം. ഇത്തരം ഹൃദയ ബന്ധങ്ങളെ നാം വളര്‍ത്തിയെടുക്കണം. അത് നമ്മളുടെ മക്കൾക്കും മാതൃക ആയിത്തീരുന്നു. നമ്മളുടെ സ്‌നേഹ ബന്ധങ്ങളെ അത്തരം ഉയര്‍ന്ന തലത്തിലേക്ക് വളര്‍ത്തിയെടുക്കുന്നിടത്താണ് നമ്മുടെയും മറ്റുള്ളവരുടെയും ജീവിത ദുരന്തങ്ങള്‍ അത്ഭുതങ്ങളായി മാറാനുള്ള സാധ്യത തെളിയുന്നത്.

നമ്മുടേതെന്നപോലെ തന്നെ മറ്റുള്ളവരുടെയും ജീവിതത്തിലെ പ്രതിസന്ധികളെ പറയാതെ തന്നെ തിരിച്ചറിയാന്‍ പറ്റുന്ന പ്രിയപ്പെട്ടവന്‍, പ്രിയപ്പെട്ടവള്‍ നമുക്കുണ്ടാവണം. ക്ഷണിക്കപ്പെടാതെ നമ്മുടെ ആഘോഷങ്ങളിലേക്കൊക്കെ കടന്നു വരുകയും പറയാതെ തന്നെ നിന്റെ ഹൃദയ നൊമ്പരം തിരിച്ചറിയുകയും ചെയ്യുന്ന ഹൃദയ ബന്ധങ്ങളാണ് അത്ഭുതത്തിന് വഴിമരുന്നിടുന്നത്.

ജീവിതത്തില്‍ ദുരന്തങ്ങള്‍ കയറി വരുന്നത് മിക്കപ്പോഴും അപ്രതീക്ഷിതമായാണ്.അത് രോഗമായോ അപകടങ്ങളായോ, ഉറ്റവരുടെ മരണമായോ നമ്മുടെ സ്വപ്നങ്ങളെ തട്ടി മറിച്ചിടുമ്പോള്‍ മാത്രമേ വ്യക്തിപരമായി അതിന്റെ തീവ്രത നമുക്ക് അറിയാനാവുകയുള്ളു. ജീവിതത്തിലെ ആകസ്മികമായ വെല്ലുവിളികള്‍ നേരിടാന്‍ പക്ഷേ ചിലപ്പോഴെങ്കിലും സന്മസുള്ളവരുടെ സഹായം നമ്മുക്ക് തേടേണ്ടി വന്നേക്കാം.

ലൂക്കനിലെ ഹെലന്‍ സാജു ഉഴുന്നാലില്‍ എന്ന നാല്പത്തി മൂന്ന് വയസുകാരിയെ ‘സ്വര്‍ഗം’ മടക്കി വിളിച്ചത് പെട്ടന്നായിരുന്നു. അപ്രതീക്ഷിതമായ ആ വേര്‍പ്പാടുണ്ടാക്കിയ മുറിവില്‍ നിന്നും കരകയറാനുള്ള കഷ്ടപ്പാടിലാണ് സാജുവും മക്കളും ഇപ്പോള്‍. 2017 മെയ് മാസത്തിലാണ് ഹെലന് ലിവറിലെ അര്‍ബുദരോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരംഭിച്ച ചികിത്സയിലെ പുരോഗതിയുടെ അടിസ്ഥാനത്തിലും, ഡോക്ടര്‍മാര്‍ നല്‍കിയ ധൈര്യത്തിലും ഇടയ്ക്ക് ഡോണിബ്രൂക്കിലെ റോയല്‍ ഹോസ്പിറ്റലില്‍ ഡ്യൂട്ടിയ്ക്ക് തിരികെയുമെത്തി. സിക്ക് ലീവും ആനുവല്‍ ലീവുകളും കടന്ന് ‘പൂജ്യം’ ശമ്പളം രേഖപ്പെടുത്തിയെത്തിയിരുന്ന സാലറി സ്ലിപ്പുകള്‍ കുടുംബക്രമത്തിന്റെ താളം തെറ്റിച്ചു. മോര്‍ട്ട് ഗേജ് ,മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍…. എന്നിവയ്‌ക്കെല്ലാം കൂടി ഒരാള്‍ക്ക് മാത്രമുള്ള വരുമാനം തികയാതെ വന്നതോടെ കടക്കെണിയും കൂടെപ്പിറപ്പായി ഈ കുടുംബത്തിലേക്ക് കടന്നു വന്നിരിക്കുകയാണ്.

രോഗാവസ്ഥയില്‍ നിന്നും ഒരു വേള തിരിച്ചു വന്നേക്കാമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ഹെലന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും. സെന്റ് ജെയിംസസിലെ ഡോക്റ്റര്‍മാര്‍ ഒരിക്കല്‍ പോലും അപകടകരമായ ഒരു കടന്നുപോകലിനെ കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നില്ല. മക്കളെ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന ആ അമ്മയ്ക്ക് പക്ഷെ ഒരാഗ്രഹം സാധിക്കാനായില്ല. മൂത്ത മകന്‍ സച്ചിന്റെ എംബിബിഎസ് ഗ്രാജ്വേഷന്‍ ഏതൊരു അമ്മയെയും പോലെ ഹെലനും ഒരു സ്വപ്നമായിരുന്നു. അത് പൂര്‍ത്തിയാക്കാതെയാണ് ഹെലന്‍ യാത്രയാവുന്നത്. ബള്‍ഗേറിയയിലെ കോളജില്‍ നിന്നും സച്ചിന്‍ ക്രിസ്മസ് അവധിയ്ക്ക് വന്ന് മടങ്ങും മുമ്പേ അവന്റെ പ്രിയപ്പെട്ട ‘അമ്മ സ്വര്‍ഗ്ഗത്തിലെ വീട്ടിലേയ്ക്ക് മടങ്ങിപ്പോയി. ആറ് വർഷമുള്ള കോഴ്‌സിന്റെ മൂന്നാമത് സെമസ്റ്റർ മാത്രമേ ആയിട്ടുള്ളു സച്ചിൻ. അമ്മയുടെ ആഗ്രഹം പോലെ സച്ചിന്റെ പഠനം പൂര്‍ത്തിയാക്കാനും ഇനി വഴി കണ്ടെത്തണം, കടങ്ങള്‍ വീട്ടണം. ബില്ലുകളുടെ എണ്ണം കൂടുന്നതല്ലാതെ വരുമാനം വർദ്ധിക്കുന്നില്ല എന്നത് കരിനിഴലായി വീഴുന്നു ഈ കുടുംബത്തിൽ. നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ സ്‌കൂളിൽ വിടുവാനും എടുക്കുവാനും ചുറ്റുമുള്ള സഹാനുഭൂതിയുള്ള മലയാളികൾ സാജുവിനെ സഹായിക്കുമ്പോൾ ചുരുങ്ങിയ വരുമാനമുള്ള കെയറർ ജോലി തുടരുകയാണ്..

ഹെലന്റെ മരണത്തോടെ താളം തെറ്റിയ കുടുംബം… ആദ്യം മുതല്‍ ജീവിതം കരുപ്പിടിപ്പിക്കണം…. സാജു ഇത് പറയുമ്പോൾ നമ്മൾ ആ വേദന തിരിച്ചറിയണം സുഹൃത്തുക്കളെ.. നമ്മുടെ ഓരോരുത്തരുടെയും കരങ്ങൾ നീട്ടണം പ്രിയ പ്രവാസികളെ. നിങ്ങൾ നൽകുന്ന ചെറിയ ഒരു തുക പോലും ഈ കുടുംബത്തിന്റെ കണ്ണീരൊപ്പുവാൻ പ്രാപ്തമാണ്. ഒരാൾക്ക് വലിയ തുക നൽകി സഹായിക്കാൻ സാധിക്കില്ല എങ്കിലും പലരുടെ സഹായമാകുമ്പോൾ ഓർക്കുക പലതുള്ളി പെരുവെള്ളമാകുമെന്ന്.. അതെ ഈ കുടുംബത്തിലേക്ക് ഒരു തിരിയുടെ വെളിച്ചവുമായി കടന്നു ചെല്ലുവാൻ നമുക്ക് ഒന്ന് ശ്രമിക്കാം.. ഇരുളടയുന്ന ഈ കുടുംബത്തിന് വെളിച്ചമായി പ്രവാസികളായ നമ്മൾ മാറേണ്ടതുണ്ട്… കണ്ടില്ല എന്ന് വച്ച് നടന്നകാലത്തിരിക്കുക.. ഹെലൻ ഇവർക്കൊപ്പം ഉണ്ടായിരുന്നു എങ്കിൽ സഹായം ചോദിച്ചു അവർ വരുകയില്ലായിരുന്നു എന്ന് ഓർക്കുക…

ഹെലന്റെ വേര്‍പാടിന്റെ ദിവസങ്ങളില്‍ ഒട്ടേറെ പേര്‍ സഹായ വാഗ്ദാനവുമായി എത്തിയിരുന്നു. അയർലണ്ട് കൂടാതെ മറ്റ് വിവിധ സ്ഥലങ്ങളില്‍ നിന്നും അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ട് വിളിച്ചവര്‍ക്കൊന്നും മരണത്തിന്റെ ആഘാതത്തിൽ അന്ന് അത് നല്‍കാന്‍ സാധിച്ചില്ല. പക്ഷെ ഇപ്പോള്‍ സാജുവും കുടുംബവും അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാണ്. ഒരാൾളുടെ ജീവിത പ്രതിസന്ധികളിലേക്ക് ആണ് നാം കടന്നുചെല്ലേണ്ടത്…

ഈ കുടുംബത്തിന്റെ പ്രതിസന്ധികളെ അത്ഭുതങ്ങളായി രൂപാന്തരപ്പെടുത്തണമെങ്കില്‍ ഇപ്പോൾ ഇവർക്കാവശ്യം ഇവരുടെ ഏത് ആഘോഷത്തിലേക്കും എന്നപോലെ ക്ഷണിപെടാതെ തന്നെ കടന്നു ചെല്ലുവാൻ മാത്രം ഹൃദയമടുപ്പമുള്ള പ്രിയപ്പെട്ടവന്‍ അല്ലെങ്കിൽ പ്രിയപ്പെട്ടവൾ ആയി നമുക്ക് മാറാൻ സാധിക്കട്ടെ…  പറയാതെ തന്നെ ഇവരുടെ സങ്കടങ്ങള്‍ വായിച്ചെടുക്കാന്‍ കഴിവുള്ള ഒരു ഹൃദയം നിങ്ങൾക്ക് ഉണ്ടെങ്കിൽ കാനായിലെ വീഞ്ഞു തീരുന്ന കല്ല്യാണം മുന്തിയതരം വീഞ്ഞിന്റെ സുഭിക്ഷ സദ്യയായി മാറിയപ്പോലെ സാജുവും രണ്ട് കുട്ടികളും അടങ്ങുന്ന ഈ കുടുംബത്തിലേക്ക് വെളിച്ചം കടന്നുവരും…

സാജുവിന്റെ കുടുംബത്തെ സഹായിക്കാൻ താഴെ ചേര്‍ത്തിരിക്കുന്ന അക്കൗണ്ട് നമ്പറില്‍ സംഭാവനകള്‍ അയയ്ക്കാവുന്നതാണ്. അതോടൊപ്പം ഒരുപാട് കാര്യങ്ങൾ ഷെയർ ചെയ്യുന്ന നമ്മൾ ഈ സഹായ അപേക്ഷ ഒന്ന് ഷെയർ ചെയ്‌ത്‌ കൂടുതൽ പേരിലേക്ക് എത്തിക്കാൻ നിങ്ങൾ സഹായിക്കില്ലേ…

NAME: SAJU SCARIA
IBAN: IE94AIBK93317101743090

BANK: AIB
BRANCH :Maynooth
ACCOUNT NO : 01743090
NSC: 933171

BIC :AIBKIE2D

ADDRESS
23, EARSFORT WAY, LUCAN
CO.DUBLIN, IRLAND

സാജുവിനെ ബന്ധപ്പെടാന്‍ PHONE: 00353899627576

യുകെയില്‍ പ്രൈവറ്റ് ഡൈവോഴ്‌സുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കോടതി നടപടികള്‍ അനന്തമായി നീളുന്നതു മൂലമുള്ള കാലതാമസം ഒഴിവാക്കുന്നതിനാണ് ദമ്പതികള്‍ ഈ രീതി തെരഞ്ഞെടുക്കുന്നതെന്ന് അഭിഭാഷകര്‍ വ്യക്തമാക്കുന്നു. റിട്ടയേര്‍ഡ് ജഡ്ജിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം വിവാഹ മോചനങ്ങളില്‍ ഫിനാന്‍ഷ്യല്‍ ഡിസ്പ്യൂട്ട് റെസൊല്യൂഷന്‍ നടപടികള്‍ നടക്കുന്നത് വര്‍ദ്ധിക്കുകയാണ്. കോടതി നടപടികളേക്കാള്‍ വേഗത്തില്‍ പ്രശ്‌ന പരിഹാരത്തിന് ഈ രീതി സഹായകരമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019 ആദ്യ പാദത്തില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരിക്കുന്ന പ്രൈവറ്റ് വിവാഹ മോചനങ്ങള്‍ 2018ല്‍ നടന്ന ആകെ വിവാഹമോചനങ്ങളുടെ അത്രയും വരുമെന്ന് ഒരു മുന്‍നിര പ്രൈവറ്റ് വെല്‍ത്ത് ലീഗല്‍ കമ്പനിയുടെ പ്രതിനിധി ബൂഡില്‍ ഹാറ്റ്ഫീല്‍ഡ് പറയുന്നു.

2017ലേതിനേക്കാള്‍ 50 ശതമാനം കൂടൂതലാണ് ഈ നിരക്ക്. നീതിന്യായ സംവിധാനത്തെ ആശ്രയിക്കുമ്പോള്‍ സാമ്പത്തിക ഇടപാടുകളിലുണ്ടാകാവുന്ന വെട്ടിക്കുറയ്ക്കലുകളും മറ്റും ഒഴിവാകുമെന്നതിനാലാണ് പ്രൈവറ്റ് ഹിയറിംഗുകള്‍ വര്‍ദ്ധിക്കുന്നതെന്നാണ് ഒരു വിലയിരുത്തല്‍. അടുത്തിടെയുണ്ടായ ഐടി തകരാറുകള്‍ നിമിത്തം എച്ച്എം കോര്‍ട്ട്‌സ് ആന്‍ഡ് ട്രൈബ്യൂണല്‍ സര്‍വീസിന് നിരവധി കേസുകള്‍ വൈകിപ്പിക്കേണ്ടി വന്നിരുന്നു. പണം നല്‍കാന്‍ കഴിവുള്ളവര്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നതു പോലെയാണ് വിവാഹ മോചനക്കേസുകളുടെ കാര്യത്തിലും സംഭവിക്കുന്നതെന്ന് നിയമ വിദഗ്ദ്ധയായ അലക്‌സാന്‍ഡ്ര ഹേഴ്‌സ്റ്റ് പറഞ്ഞു.

ഒരു പരിചയ സമ്പന്നനായ ഫാമിലി ലോ ജഡ്ജിന്റെയോ ബാരിസ്റ്ററിന്റെയോ മേല്‍നോട്ടത്തില്‍ വിവാഹ മോചനം സാധ്യമാകും എന്നത് വളരെ ആകര്‍ഷണീയമായ ഒന്നായി കണക്കാക്കപ്പെടുന്നു. സ്വകാര്യമായ ഇടത്തു നടക്കുന്ന ഹിയറിഗും മറ്റും പങ്കാളികളാകുന്നവരുടെ സമ്മര്‍ദ്ദം കുറയ്ക്കുമെന്നും അവര്‍ പറഞ്ഞു. പ്രവൃത്തി പരിചയത്തിന് അനുസരിച്ച് 4000 പൗണ്ട് മുതല്‍ 10,000 പൗണ്ട് വരെയാണ് പ്രൈവറ്റ് ജഡ്ജുമാരുടെ നിരക്ക്. ഇത് വിവാഹമോചനത്തിനെത്തുന്ന രണ്ടു കക്ഷികളില്‍ നിന്നും തുല്യമായി ഈടാക്കുകയാണ് പതിവ്‌

വിലപിടിപ്പുള്ള വസ്തുക്കള്‍ എന്തെങ്കിലും കളഞ്ഞുകിട്ടിയാല്‍ അത് ലോട്ടറിയായി എന്നു കരുതുന്നവരുടെ ലോകത്ത് സത്യസന്ധതയുടെ മാതൃകയായി ഒരു ക്ലീനിംഗ് തൊഴിലാളി. ബസില്‍ നിന്ന് കളഞ്ഞു കിട്ടിയ എന്‍വലപ്പില്‍ ഉണ്ടായിരുന്ന 3 ലക്ഷം പൗണ്ട് മെട്രോപോളിറ്റന്‍ പോലീസിനെ ഏല്‍പ്പിച്ചിരിക്കുകയാണ് ഈ തൊഴിലാളി. ലണ്ടന്‍ ബസുകള്‍ വൃത്തിയാക്കുന്ന കോര്‍ഡന്റ് കമ്പനിയുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താത്ത ഒരു തൊഴിലാളിയാണ് മാതൃകാപരമായ ഈ പ്രവൃത്തി ചെയ്തത്. യാത്രക്കിടയില്‍ ആരുടെയോ കയ്യില്‍ നിന്ന് താഴെവീണതായിരിക്കാം ഇതെന്നാണ് കരുതുന്നത്. വാഹനം വൃത്തിയാക്കാന്‍ എത്തിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. പണത്തിന് അവകാശവാദവുമായി ആരും എത്തിയിട്ടില്ലെന്നാണ് വിവരം.

ബസുകള്‍ വൃത്തിയാക്കുമ്പോള്‍ കോര്‍ഡന്റ് ജീവനക്കാര്‍ക്ക് സ്ഥിരമായി ലഭിക്കാറുള്ള വസ്തുക്കളെ അപേക്ഷിച്ച് ഇത് ഒരു ലോട്ടറിക്ക് സമാനമായിരുന്നു. പലപ്പോഴും ക്ലീനിംഗ് ജീവനക്കാര്‍ക്ക് ബസുകളില്‍ വളരെ മോശം സാഹചര്യങ്ങളെയാണ് നേരിടേണ്ടി വരാറുള്ളത്. സെക്‌സ് ടോയ്കളും മണ്ണുപുരണ്ട നാപ്പികളും ഉപയോഗിച്ച ടാംപോണുകളും വെപ്പു പല്ലുകളും വരെ ബസുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്താറുണ്ട്. യാത്രക്കാര്‍ ഛര്‍ദ്ദിച്ചതിന്റെ അവശിഷ്ടവും ചിലപ്പോള്‍ മനുഷ്യ വിസര്‍ജ്യം പോലും ബസുകളില്‍ നിന്ന് എടുത്തു മാറ്റേണ്ടി വന്നിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.

ബസുകള്‍ വൃത്തിയാക്കേണ്ടി വരുമ്പോള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഇത്തരം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെക്കുറിച്ച് തന്റെ ടീം വെളിപ്പെടുത്തുമ്പോള്‍ പലപ്പോഴും ഞെട്ടാറുണ്ടെന്ന് കോര്‍ഡന്റ് ബോസ് ഗയ് പാക്കന്‍ഹാം പറഞ്ഞു. എന്നാല്‍ തന്റെ ജീവനക്കാരുടെ അര്‍പ്പണ മനോഭാവത്തെക്കുറിച്ച് പറയാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജരും പരിശീലനം സിദ്ധിച്ചവരുമാണ് അവര്‍. അടുത്ത തവണ ബസില്‍ മലവിസര്‍ജനം നടത്തുന്നവരും വെപ്പു പല്ലുകള്‍ എറിയുന്നവരും ഇറങ്ങുമ്പോള്‍ തങ്ങളുടെ സ്വന്തം വസ്തുക്കള്‍ എടുക്കാന്‍ മറക്കരുതെന്ന് പാക്കന്‍ഹാം ഓര്‍മിപ്പിച്ചു.

നോ ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടാകുമെന്നും അതുമൂലം യാത്രാ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്നുമുള്ള ഭീതിയില്‍ ഹോളിഡേ കേന്ദ്രങ്ങളില്‍ വന്‍ ഡിസ്‌കൗണ്ടുകള്‍ ഒരുക്കി ഓപ്പറേറ്റര്‍മാര്‍. ബുക്കിംഗിലുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ അവസാന ശ്രമമെന്ന നിലയിലാണ് ഈ നീക്കം. ഇതോടെ ഈസ്റ്റര്‍ അവധികള്‍ക്ക് യൂറോപ്പിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വളരെ കുറഞ്ഞ തുക മാത്രമേ ചെലവാകൂവെന്ന് വ്യക്തമായി. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഹോളിഡേ കേന്ദ്രങ്ങളിലെ നിരക്കുകള്‍ 24 ശതമാനം വരെയാണ് ഓപ്പറേറ്റര്‍മാര്‍ കുറച്ചിരിക്കുന്നത്. ഇത് റെക്കോര്‍ഡാണെന്ന് വിലയിരുത്തപ്പെടുന്നു. നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അനിശ്ചിതാവസ്ഥ തുടരുകയാണ്. യാത്രാ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കയില്‍ ഹോളിഡേ യാത്രകള്‍ പലരും ഉപേക്ഷിക്കുകയാണെന്നാണ് വിവരം.

ഇതു മൂലമാണ് ഓപ്പറേറ്റര്‍മാര്‍ നിരക്കുകള്‍ പരമാവധി കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഒരുങ്ങുന്നതെന്ന് ട്രാവല്‍സൂപ്പര്‍മാര്‍ക്കറ്റ് എന്ന പ്രൈസ് കംപാരിസണ്‍ സൈറ്റിലെ എമ്മ കൗള്‍ത്രസ്റ്റ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഈസ്റ്റര്‍ സ്‌കൂള്‍ അവധി ദിവസങ്ങളുമായി താരതമ്യം ചെയ്താല്‍ ഈ വര്‍ഷം ഉണ്ടാകാനിടയുള്ള നിരക്കുകളിലെ കുറവ് പ്രവചിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്ന് അവര്‍ പറഞ്ഞു. ഏപ്രില്‍ 8 മുതല്‍ 22 വരെയുള്ള കാലയളവില്‍ ബ്രിട്ടീഷ് ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളായ കോര്‍ഫു, മല്ലോര്‍ക ആന്‍ഡ് ഇബിസ തുടങ്ങിയ ഇടങ്ങളിലേക്ക് ഒരാഴ്ചത്തെ പാക്കേജ് എടുത്താല്‍ ഒരാള്‍ക്ക് വിമാനയാത്രയ്ക്കുള്ള ചെലവുകള്‍ ഉള്‍പ്പെടെ 100 പൗണ്ടേ ചെലവാകൂ എന്നാണ് കരുതുന്നത്. ബാര്‍ഗെയിന്‍ ചെയ്യുന്നവര്‍ക്ക് ഫൈവ് സ്റ്റാര്‍ ഡീലുകള്‍ 124 പൗണ്ടിന് പോലും ലഭ്യമാകും. ട്രാവല്‍സൂപ്പര്‍മാര്‍ക്കറ്റ് നല്‍കുന്ന ജനപ്രിയ ഇന്‍ക്ലൂസീവ് പാക്കേജില്‍ പോലും ഡിസ്‌കൗണ്ട് കൊണ്ടുവന്നിട്ടുണ്ട്.

ഏഴു രാത്രി താമസമുള്‍പ്പെടുന്ന ഗ്രീസിലേക്കുള്ള ഫോര്‍ സ്റ്റാര്‍ യാത്രയ്ക്ക് ഒരാള്‍ക്ക് ചെലവാകുക വെറും 288 പൗണ്ട് മാത്രമായിരിക്കും. ഈസ്റ്റര്‍ അവധി ദിനങ്ങള്‍ക്കു വേണ്ടി ജനുവരി 1 മുതല്‍ ഫെബ്രുവരി 21 വരെ നടന്ന ബുക്കിംഗുകളാണ് ട്രാവല്‍സൂപ്പര്‍മാര്‍ക്കറ്റ് താരതമ്യം ചെയ്തത്. 25 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിച്ച ബുക്കിംഗുകളില്‍ ഇതുവരെയില്ലാത്ത തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു. മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് ദിനത്തിലും വിമാനങ്ങള്‍ സാധാരണ രീതിയില്‍ സര്‍വീസ് നടത്തുമെന്നാണ് യുകെയും യൂറോപ്യന്‍ യൂണിയനും അറിയിക്കുന്നത്. എന്നാല്‍ ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ ബ്രിട്ടീഷ് സഞ്ചാരികള്‍ കൈവശം വെക്കുന്നത് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.

സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവേശനത്തിന് ശ്രമിക്കുന്ന 115,000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആദ്യ ചോയ്‌സ് സ്‌കൂളുകള്‍ ലഭിക്കാന്‍ ഇടയില്ലെന്ന് സൂചന. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയാണ് ഇതിന് കാരണമായി പറയുന്നത്. 606,000 കുട്ടികളാണ് സെക്കന്‍ഡറി പ്രവേശനത്തില്‍ ഇഷ്ട സ്‌കൂളുകള്‍ക്കായി അപേക്ഷ നല്‍കിയിരിക്കുന്നത്. നാഷണല്‍ ഓഫര്‍ ഡേ എന്ന പേരില്‍ അറിയപ്പെടുന്ന ദിവസമായ ഇന്നലെ ഇംഗ്ലണ്ടിലെ രക്ഷിതാക്കള്‍ക്ക് വിവരമറിയിച്ചു കൊണ്ടുള്ള കത്തുകള്‍ ലഭിച്ചു. ഇഷ്ട സ്‌കൂളുകള്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണം 2018നെ അപേക്ഷിച്ച് 23,000 കൂടുതലാണ്. ഈ രീതി കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടരുകയാണ്.

2010-11നു ശേഷം ജനന നിരക്കിലുണ്ടായ വര്‍ദ്ധനയാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാക്കിയിരിക്കുന്നതെന്നാണ് വിവരം. 2013ല്‍ സ്‌കൂളുകള്‍ക്കു വേണ്ടി 20,000 പേര്‍ അപ്പീലുകള്‍ നല്‍കിയിരുന്നു. ഈ വര്‍ഷം അപ്പീലുകളുടെ എണ്ണം 40,000 കവിഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രൈമറി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടം നല്‍കാന്‍ അധികൃതര്‍ ബുദ്ധിമുട്ടുന്ന കാഴ്ചയായിരുന്നു ഇതുവരെ നാം കണ്ടിരുന്നതെന്നും ഇപ്പോള്‍ അത് സെക്കന്‍ഡറി തലത്തിലേക്ക് മാറിയിരിക്കുകയാണെന്നും ഗുഡ് സ്‌കൂള്‍ ഗൈഡ്‌സിന്റഎ ബെര്‍നാഡെറ്റ് ജോണ്‍ പറഞ്ഞു.

അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പ്രതിസന്ധി രൂക്ഷമാകുന്ന കാഴ്ചയ്ക്കും നാം സാക്ഷ്യം വഹിക്കും. ഔട്ട്സ്റ്റാന്‍ഡിംഗ്, ഗുഡ് എന്നീ റേറ്റിംഗുകള്‍ ഉള്ള സ്‌കൂളുകളിലെ സെക്കന്‍ഡറി പ്രവേശനത്തിന് സമ്മര്‍ദ്ദം ഏറെയാണെന്ന് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സിന്റെ പ്രതിനിധി ജെഫ് ബാര്‍ട്ടന്‍ പറഞ്ഞു. അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 428,000ന്റെ വര്‍ദ്ധനവുണ്ടാകും. 2010 മുതല്‍ 825,000 പുതിയ സ്‌കൂള്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് സ്‌കൂള്‍ സ്റ്റാന്‍ഡാര്‍ഡ് മിനിസ്റ്റര്‍ നിക്ക് ഗിബ്ബ് അറിയിക്കുന്നത്.

ഇസ്ലാമാബാദ്: ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയ പാകിസ്ഥാന്‍ വ്യോമസേനയുടെ എഫ്-16 ഫൈറ്റര്‍ വിമാനത്തിന്റെ പൈലറ്റിനെ പാക് ജനക്കൂട്ടം തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ തകര്‍ത്ത വിമാനത്തിന്റെ പൈലറ്റിനെയാണ് പാക് ജനക്കൂട്ടം കൊലപ്പെടുത്തിയത്. ഇന്ത്യയില്‍ ആക്രമണം നടത്തി തിരികെ പോയ എഫ്-16 വിമാനത്തെ അഭിനന്ദന്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. മിഗില്‍ നിന്നേറ്റ മിസൈല്‍ ആക്രണമണത്തില്‍ എഫ്-16 തകര്‍ന്നു വീഴുകയായിരുന്നു. എഫ് 16 ല്‍ നിന്ന് പാക് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് പാകിസ്താന്‍ മണ്ണില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ പൈലറ്റാണെന്ന് കരുതി പാക് പൈലറ്റിനെ നാട്ടുകാര്‍ തല്ലിക്കൊന്നു.

ചില നേരങ്ങളില്‍ യാഥാര്‍ഥ്യം കെട്ടുകഥയേക്കാള്‍ വിചിത്രമാണെന്ന് പറഞ്ഞു കൊണ്ട് ലണ്ടനില്‍ നിന്നുള്ള അഭിഭാഷകന്‍ ഖാലിദ് ഉമര്‍ ആണ് വൈമാനികന്റെ മരണത്തെ കുറിച്ചുള്ള പോസ്റ്റിട്ടത്. പിന്നീട് പലരും ഈ പോസ്റ്റ് ഷെയര്‍ ചെയ്തു. നേരത്തെ രണ്ട് ഇന്ത്യന്‍ വിമാനം തകര്‍ത്തുവെന്നും രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്നും പാകിസ്ഥാന്‍ പറഞ്ഞിരുന്നു. ഒരാള്‍ ചികിത്സയിലാണെന്നായിരുന്നു വിശദീകരണം. എന്നാല്‍ ചികിത്സയിലുള്ള പൈലറ്റ് പാക് പൈലറ്റാണെന്ന് പിന്നീട് ബോധ്യമായതോടെ ഔദ്യോഗിക പ്രസ്താവന പിന്‍വലിച്ചു.

പാകിസ്താന്‍ വ്യോമസേനയിലെ നമ്പര്‍ 19 സ്‌ക്വാഡ്രണിലെ വൈമാനികനായ ഷഹ്സാസ് ആണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. അഭിനന്ദന്റെ ആക്രണത്തില്‍ തകര്‍ന്ന എഫ്-16ല്‍ നിന്ന് ഷഹസാസ് ഇജക്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. പാക് അധീന കാശ്മീരില്‍ പാരച്യൂട്ട് ഇറങ്ങിയതോടെ ജനക്കൂട്ടം ഷഹസാസിനെ പൊതിരെ തല്ലി. പിന്നീട് പാകിസ്ഥാന്‍ പൈലറ്റാണെന്ന് മനസിലാക്കിയ ഉടന്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഭിനന്ദനെ പോലെ തന്നെ ഷഹസാസിന്റെ പിതാവും എയര്‍ മാര്‍ഷലാണ്.

ലണ്ടന്‍: പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഹൃദയത്തിന്റെ സഹായത്തോടെ ജിവിച്ചിരുന്ന റെബേക്ക ഹെന്‍ഡേഴ്‌സണ്‍ അന്തരിച്ചു. 24 വയസായിരുന്നു. ലോകത്തിന് തന്നെ മാതൃകയായ വിദ്യാര്‍ത്ഥിനിയെന്നായിരുന്നു റെബേക്ക വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു റെബേക്ക. മോഡേണ്‍ ഇംഗ്ലീഷില്‍ ബിരുദം സ്വന്തമാക്കിയുള്ള റെബേക്ക രണ്ട് അക്കാദമിക് പേപ്പറുകള്‍ എഴുതിയിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ്‌ഷെയറിലെ ബെസ്റ്ററില്‍ താമസിക്കുന്ന റെബേക്ക ഹെന്‍ഡേഴ്‌സണ്‍ സാധാരണ വിദ്യാര്‍ത്ഥികളെ പോലെയായിരുന്നില്ല. കൈയ്യില്‍ ഹൃദയം പിടിച്ചു നടക്കുകയെന്ന് നാം പുസ്തകങ്ങളിലൊക്കെ വായിച്ചിട്ടുണ്ടാവില്ലേ? അതുപോലെയായിരുന്നു റെബേക്കയുടെ ജിവിതം. ക്യാന്‍സര്‍ വന്നിട്ടും ജീവിതത്തോട് പോരാടി.

ക്യാന്‍സറില്‍ നിന്ന് രക്ഷപ്പെടാന്‍ ഹൃദയും പൂര്‍ണമായും എടുത്തു കളയേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. പകരം പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഹൃദയം ശരീരത്തില്‍ ഘടിപ്പിച്ചു. ഹൃദയഭാഗത്ത് നിന്ന് നീളന്‍ പ്ലാസ്റ്റിക് കുഴലുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഹൃദയത്തെ പ്രവര്‍ത്തിപ്പിച്ചു. കൈയ്യില്‍ കരുതിയിരുന്ന ബാഗിലാണ് ഈ ഹൃദയം സൂക്ഷിച്ചിരുന്നത്. വളെര നാള്‍ ബാഗില്‍ ഹൃദയം കൊണ്ടുനടക്കേണ്ടി വന്നിരുന്നു. പിന്നീട് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്താമെന്ന് മനസിലായി. ഇതിനായി ഡോണറെ ലഭ്യമായതോടെ പുതിയ പ്രതീക്ഷളിലായിരുന്നു റെബേക്ക. എന്നാല്‍ ഹൃദയം മാറ്റിവെച്ചെങ്കിലും ശരീരത്തിലുണ്ടായി മറ്റു ചില പ്രശ്‌നങ്ങള്‍ റെബേക്കയുടെ ജിവനെടുക്കുകയായിരുന്നു.

ബാഗിലാക്കിയ ഹൃദയവുമായി ഒരുപാട് പേര്‍ക്ക് ആവേശവും ഊര്‍ജവും നല്‍കി അവര്‍ ജീവിച്ച വിദ്യാര്‍ത്ഥിനായായിരുന്ന അവര്‍. രോഗവസ്ഥയിലുള്ള സമയത്ത് തന്നെ രണ്ട് അക്കാഡമിക് പേപ്പറുകള്‍ റബേക്ക രചിച്ചിരുന്നു. ഈ രണ്ട് പേപ്പറുകളും ഉടന്‍ പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥിയായിട്ടുള്ള റബേക്ക ഒരുപാട് പേര്‍ക്ക് ഊര്‍ജവും അഭിമാനവുമാണെന്ന് സുഹൃത്തുക്കളും അധ്യാപകരും അഭിപ്രായപ്പെടുന്നു. ഒരു വര്‍ഷത്തോളം പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഹൃദയത്തിന്റെ സഹായത്തോടെയാണ് റബേക്ക ജീവിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും കരുത്തിയായ വനിത റെബേക്കയാണെന്ന് ഓക്‌സ്‌ഫോര്‍ഡ് അക്കാദമിക് ഡോ. ജനിന റാംരെസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പരിചയപ്പെടുന്നവര്‍ക്കെല്ലാം ജീവിതത്തോട് പ്രതീക്ഷ നല്‍കാന്‍ കഴിയുവുള്ളയാളായിരുന്നു റബേക്കയെന്നും ഡോ. ജനിന പറഞ്ഞു

ലണ്ടന്‍: ക്ലാസ്മുറിയിലെ വൈ-ഫൈ റേഡിയേഷന്‍ 12കാരിയായ വിദ്യാര്‍ത്ഥിനിക്ക് 40ഓളം രോഗങ്ങള്‍ പിടിപെടാന്‍ കാരണമായെന്ന് മാതാപിതാക്കള്‍. സോമറെസ്റ്റിനടുത്തുള്ള യോവില്‍ താമസിക്കുന്ന നെയില്‍ ബോക്‌സാലിനാണ് തന്റെ മകള്‍ക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം സ്‌കൂളിലെ വൈ-ഫൈ റേഡിയേഷനെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. വൈ-ഫൈ ഉപയോഗം സ്‌കൂള്‍ അധികൃതര്‍ തുടരുമെന്ന് പ്രഖ്യാപിച്ചതോടെ നെയില്‍ തന്റെ മകളെ ഹോം സ്‌കൂളിംഗ് രീതിയിലേക്ക് മാറ്റുകയാണുണ്ടായത്. തൊലിയിലെ ചൊറിച്ചില്‍, കണ്ണില്‍ ചൊറിയുക, മറവി, ഉത്കണ്ഠ, വ്യാകുലത, സംസാരിക്കാനുള്ള കഴിവില്ലായ്മ തുടങ്ങി നാല്‍പ്പതോളം രോഗ ലക്ഷണങ്ങള്‍ മകളില്‍ കണ്ടെത്തിയിരുന്നുവെന്ന് നെയില്‍ പറയുന്നു. എഞ്ചിനിയറായ നെയില്‍ മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൂടെയാണ് മകളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞത്.

7-ാമത്തെ വര്‍ഷം മുതല്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ഞാന്‍ ഇക്കാര്യങ്ങള്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ അവള്‍ 8-ാമത്തെ വര്‍ഷത്തിലേക്ക് മാറിയപ്പോള്‍ കാര്യങ്ങള്‍ വലിയ തോതില്‍ പ്രതിഫലിക്കാന്‍ തുടങ്ങി. ശ്രദ്ധയില്ലായ്മയില്‍ തുടങ്ങി നിരവധി മാനസിക പിരിമുറുക്കത്തിലൂടെയും അവള്‍ കടന്നുപോകുന്നതായി എനിക്ക് വ്യക്തമായി. സ്‌കൂള്‍ അധികൃതരുമായി ഇത് സംസാരിക്കുകയും ചെയ്തിരുന്നു.-നെയില്‍ പറഞ്ഞു. സ്‌കൂളിലെ ക്ലാസ് മുറികളില്‍ എല്ലാം തന്നെ വൈ-ഫൈ സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെന്ന കാര്യം ആ സമയത്താണ് ഞാന്‍ ശ്രദ്ധിക്കുന്നത്. സൂക്ഷതലത്തില്‍ വിലയിരുത്തിയപ്പോള്‍ മകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരന്‍ വൈ-ഫൈ റേഡിയേഷനാണെന്ന് ബോധ്യമാവുകയായിരുന്നു. ഇക്കാര്യം തങ്ങള്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും. വൈ-ഫൈ ഓഫ് ചെയ്യാമെന്ന് അദികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നതായി നെയില്‍ പറഞ്ഞു.

എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗം നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്ന് പിന്നീട് സ്‌കൂള്‍ അധികൃതര്‍ നെയിലിനെ അറിയിച്ചു. ക്രിസ്തുമസ് അവധിക്ക് ശേഷം സ്‌കൂളിലെത്തിയ മകള്‍ക്ക് വീണ്ടും പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയതോടെ നിലവില്‍ തുടരുന്ന സ്‌കൂള്‍ പഠനം അവസാനിപ്പിക്കാന്‍ മകളോട് നെയില്‍ ആവശ്യപ്പെടുകയും ചെയ്തു. സാധാരണ സിസ്റ്റത്തില്‍ പഠിച്ചു പരിയപ്പെട്ട നെയിലിന്റെ മകള്‍ക്ക് ആദ്യഘട്ടത്തില്‍ ഹോം സ്‌കൂളിംഗ് വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മറിച്ചായി. ശ്രദ്ധക്കുറവ്, കണ്ണിനും തൊലിയിലുമുണ്ടായിരുന്ന ചൊറിച്ചില്‍ എന്നിവയോടപ്പം മാനസികമായി അനുഭവിച്ചിരുന്ന പ്രയാസങ്ങളില്‍ നിന്നും അവള്‍ മോചിപ്പിക്കപ്പെട്ടുവെന്ന് നെയില്‍ ചൂണ്ടിക്കാണിക്കുന്നു.

Copyright © . All rights reserved