Main News

മലയാളം യുകെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്

ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക് പോകുമ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ഭരണകക്ഷിയായ ബിജെപിക്ക് അത്ര ശുഭകരമല്ല. ബിജെപി അധികാരത്തിലെത്തിയാലും നേരിയ ഭൂരിപക്ഷം മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് വിലയിരുത്തല്‍. ദേശീയ രാഷ്ട്രീയത്തെ നയിക്കുന്ന രണ്ട് പ്രമുഖരുടെ സംസ്ഥാനമായ ഗുജറാത്തില്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയാല്‍ പോലും നരേന്ദ്രമോദിയേയും അമിത് ഷായെയും സംബന്ധിച്ചിടത്തോളം അത് തിരിച്ചടിയാണ്. ഗുജറാത്ത് പോലെ ചെറിയൊരു സംസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയും ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനേയും നിശ്ചയിച്ച അപ്രമാദിത്വത്തിന് ലഭിക്കുന്ന ക്ഷതമാകും ഗുജറാത്തിലെ തിരിച്ചടി.

നോട്ട് നിരോധനവും ജിഎസ്റ്റിയും സൃഷ്ടിച്ച ഭരണവിരുദ്ധ വികാരത്തിനു പുറമേ നരേന്ദ്രമോദിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയവും രാഹുല്‍ഗാന്ധിയുടെ ജാതി രാഷ്ട്രീയവും തമ്മിലുള്ള പേരായി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മാറി. ഗുജറാത്ത് കലാപത്തിനുശേഷം ഉണ്ടായ വര്‍ഗ്ഗീയ ധ്രുവീകരണത്തെ ബിജെപി അനുകൂലമാക്കി ഭരണം നിലനിര്‍ത്താന്‍ നരേന്ദ്രമോദി കാട്ടിയ മിടുക്കിനെ ജാതി കാര്‍ഡ് ഇറക്കി പരാജയപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ശ്രമം. എന്തായാലും കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പ് കാലത്ത് പതിമൂന്നോളം എംഎല്‍എമാരെ നഷ്ടപ്പെട്ട് ദയനീയാവസ്ഥയിലായിരുന്ന കോണ്‍ഗ്രസിനെ ശക്തമായ മത്സരത്തിന്റെ പാതയിലേയ്ക്ക് തിരിച്ച് കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധിക്കായി.

പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ ഗാന്ധിയുമായുള്ള നേരിട്ടുള്ള പോരാട്ടമായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ബിജെപിയുടെ ബുദ്ധികേന്ദ്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പതിച്ചു നല്‍കിയ വിഡ്ഢിയായ രാജകുമാരന്റെ ഇമേജില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് പുറത്തു കടക്കാനായി എന്നതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ മറ്റൊരു അനന്തരഫലം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കള്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇതിനുമുമ്പ് തെരഞ്ഞെുപ്പ് നടന്ന ഡല്‍ഹിയില്‍ കെജ്‌രിവാളും ബിഹാറില്‍ നികേഷ് കുമാറും ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവുമായിരുന്നു പ്രതിപക്ഷത്തെ നയിച്ചിരുന്നത്. എന്തായാലും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലം ഒരു സംസ്ഥാനത്ത് ഒതുങ്ങാതെ ദേശീയ രാഷ്ട്രീയത്തില്‍ വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനാണ് സാധ്യത.

ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെടുന്ന എന്‍ജിന്‍ തകരാര്‍ വ്യോമയാന വ്യവസായ മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വിമാനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന റോള്‍സ് റോയ്‌സ് എന്‍ജിനുകളിലാണ് തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. 200ഓളം വിമാനങ്ങള്‍ക്ക് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതായാണ് വിവരം. നിരവധി വിമാനക്കമ്പനികള്‍ക്ക് ഇതു മൂലം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. ക്രിസ്തുമസ് പുതുവത്സര സീസണില്‍ യാത്രക്കാരേറെയുള്ള സമയമായതിനാല്‍ ഈ പ്രശ്‌നം യാത്രാക്ലേശം രൂക്ഷമാക്കുമെന്ന് കരുതുന്നു.

എന്‍ജിനുകളുടെ ടര്‍ബൈന്‍ ബ്ലേഡുകള്‍ വിചാരിച്ചതിനേക്കാള്‍ നേരത്തേ തേഞ്ഞുതീരുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടത്. ടര്‍ബൈന്‍ ബ്ലേഡുകളുടെ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതോടെ എയര്‍ ന്യൂസിലന്‍ഡിന് അടുത്തടുത്ത ദിവസങ്ങളില്‍ തങ്ങളുടെ രണ്ട് ബോയിംഗ് 787-9 വിമാനങ്ങള്‍ നിലത്തിറക്കിയിരുന്നു. ഓക്ക്‌ലന്‍ഡില്‍ നിന്ന് ടോക്യോ, ബ്യൂണസ് അയേഴ്‌സ് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട വിമാനങ്ങളാണ് സമാനമായ പ്രശ്‌നങ്ങളേത്തുടര്‍ന്ന് തിരിച്ചിറക്കിയത്. യാത്രക്കാര്‍ അസാധാരണ ശബ്ദങ്ങള്‍ കേള്‍ക്കുകയും വിമാനത്തിന് വിറയല്‍ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മറ്റ് രണ്ട് വിമാനങ്ങള്‍ക്ക് കൂടി ഇതേ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഇത് സര്‍വീസുകള്‍ റദ്ദാക്കുന്നതിലേക്കും വിമാനങ്ങള്‍ വൈകുന്നതിലേക്കുമാണ് നയിച്ചത്. വെള്ളിയാഴ്ച മാത്രം മൂന്ന് ദീര്‍ഘദൂര വിമാനങ്ങളാണ് റദ്ദാക്കിയത്. മറ്റു ചില സര്‍വീസുകള്‍ 8 മണിക്കൂര്‍ വരെ വൈകുകയും ചെയ്തു. തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മിക്ക വിമാനക്കമ്പനികളും റോള്‍സ് റോയ്‌സ് ട്രെന്റ് 1000 എന്‍ജിന്‍ ഘടിപ്പിച്ച വിമാനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

വിമാനങ്ങളില്‍ യാത്രക്കാരെക്കുറിച്ച് പരസ്യമായി പറയാന്‍ ക്യാബിന്‍ ക്രൂവിന് ചില കോഡ് ഭാഷകള്‍ ഉണ്ടത്രേ! ഔദ്യോഗികമായി ഉപയോഗിക്കുന്നവയല്ല ഈ കോഡുകള്‍. കാണാന്‍ സൗന്ദര്യമുള്ള യാത്രക്കാരെക്കുറിച്ചും ഇഷ്ടപ്പെടാത്ത യാത്രക്കാരെക്കുറിച്ചും വിവരങ്ങള്‍ കൈമാറാന്‍ തങ്ങള്‍ ചില കോഡുകള്‍ ഉപയോഗിക്കാറുണ്ടെന്ന് മുന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ ജെയിംസ് എന്നയാളാണ് വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയന്‍ റേഡിയോ ഷോ ആയ കൈല്‍ ആന്‍ഡ് ജാക്കി ഒ യില്‍ സംസാരിക്കുന്നതിനിടെയാണ് ജെയിംസിന്റെ വെളിപ്പെടുത്തല്‍.

യാത്രക്കാരില്‍ സൗന്ദര്യമുള്ളവരെ ക്യാബിന്‍ ജിവനക്കാര്‍ നോട്ടമിടും. പിന്നീട് ഒരുമിച്ച് ഇരിക്കുമ്പോള്‍ ഇവരെക്കുറിച്ച് സംസാരിക്കും. സീറ്റ് നമ്പറുകളിലായിരിക്കും കോഡ് ഉപയോഗിക്കുക. 7എ എന്ന സീറ്റ് നമ്പര്‍ സെവന്‍ ഡേയ്‌സ് ഇന്‍ അമേരിക്ക എന്നായിരിക്കും പറയുക. സിക്‌സ് ഡേയ്‌സ് ഇന്‍ ഡെന്‍മാര്‍ക്ക് 6 ഡി ആയിരിക്കും. യാത്രക്കാരെ അത്ര ഇഷ്ടമായില്ലെങ്കില്‍ ക്യാബിന്‍ ക്രൂ പറയുന്നത് ശ്രദ്ധിച്ചാല്‍ മതിയാകും. ഇപ്പോള്‍ തിരികെ വരാം എന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് പറഞ്ഞാല്‍ അവര്‍ക്ക് നിങ്ങളെ ഇഷ്ടമായില്ലെന്നാണ് അര്‍ത്ഥമെന്ന് ജെയിംസ് പറയുന്നു.

ഭക്ഷണത്തിനായി പോകുമ്പോള്‍ യാത്രക്കാര്‍ ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് ശല്യം ചെയ്യാതിരിക്കാന്‍ ഒരു മാര്‍ഗവും ജെയിംസ് കണ്ടുപിടിച്ചിട്ടുണ്ടത്രേ. വിമാനത്തില്‍ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് നടക്കുമ്പോള്‍ ഒരു ഗ്ലൗസ് ധരിക്കുകയും ഒരു സിക്ക് ബാഗില്‍ കോക്കകോള ക്യാന്‍ മറച്ചുവെച്ച് കയ്യില്‍ പിടിക്കുകയും ചെയ്യും. കയ്യിലിരിക്കുന്ന സിക്ക് ബാഗ് കാണുമ്പോള്‍ തന്നെ യാത്രക്കാര്‍ പിന്നെ ഒന്നും ചോദിക്കില്ലെന്നാണ് ജെയിംയ് വ്യക്തമാക്കുന്നത്. ഏഴ് വര്‍ഷം ഫ്‌ളൈറ്റ് അറ്റന്‍ഡന്റായി പ്രവര്‍ത്തിച്ചയാളാണ് ജെയിംസ്.

ബിഷ്‌കെക്ക്: മഞ്ഞ് വീണുകിടന്ന നടപ്പാതയിലൂടെ നടക്കാനാകാതെ വീണു പോയ ആണ്‍കുഞ്ഞിനെ തൊഴിച്ച പിതാവ് അറസ്റ്റില്‍. രണ്ട് വയസോളം പ്രായം തോന്നിക്കുന്ന കുഞ്ഞ് നടക്കാനാകാതെ വീണപ്പോള്‍ പിതാവ് എഴുന്നേല്‍ക്കാന്‍ നിര്‍ബന്ധിക്കുകയും അതിനു കഴിയാതെ കുഞ്ഞ് വീണ്ടും കിടന്നപ്പോള്‍ പിതാവ് കുട്ടിയെ തൊഴിക്കുകയുമായിരുന്നു. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കിലാണ് സംഭവമുണ്ടായത്.

സമീപത്തെ കെട്ടിടത്തില്‍ നിന്ന് ആരോ പകര്‍ത്തിയ ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. മഞ്ഞില്‍ വീണുകിടക്കുന്ന കുട്ടി എഴുന്നേല്‍ക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ആദ്യം മുട്ടില്‍ കുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയാതെ വരുന്നതോടെ മഞ്ഞ് മൂടിക്കിടക്കുന്ന വഴിയിലേക്ക് വീഴുന്നു.

എഴുന്നേല്‍ക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്ന പിതാവ് ഇതോടെ കുട്ടിയെ തൊഴിക്കുകയും കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് നടത്തുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. കുഞ്ഞിന്റെ ഇടുപ്പിലാണ് തൊഴിയേല്‍ക്കുന്നത്. ഈ സംഭവം നടക്കുന്നതിനു മുമ്പ് കുട്ടി പിതാവിനോട് വഴക്കിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 50കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള വിമാനവാഹിനിക്കപ്പല്‍ ഇന്നലെമുതല്‍ ബ്രിട്ടിഷ് റോയല്‍ നേവിയുടെ ഭാഗമായി. 40 യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ പടുകൂറ്റന്‍ യുദ്ധക്കപ്പല്‍ ബ്രിട്ടീഷ് നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനവാഹിനിയാണ്. ഇന്നലെ പോര്‍ട്‌സ്‌മൌത്തിലെ നേവല്‍ ബേസില്‍ നടന്ന ചടങ്ങില്‍ എലിസബത്ത് രാജ്ഞിതന്നെയാണു സ്വന്തം പേരിലുള്ള വിമാനവാഹിനി രാജ്യത്തിനു സമര്‍പ്പിച്ചത്. 3.1 ബില്യണ്‍ പൗണ്ട് മുടക്കി എട്ടു വര്‍ഷംകൊണ്ടു നിര്‍മിച്ച കപ്പലിനു 280 മീറ്ററാണു നീളം. 65,000 ടണ്‍ ഭാരമുള്ള കപ്പലിന്റെ മുകള്‍പരപ്പിനു നാലേക്കറിലേറെയാണു വിസ്തൃതി.

ജനുവരി മുതല്‍ പുതിയ യുദ്ധക്കപ്പലിന്റെ കടലിലെ പരിശീലന പരിപാടികള്‍ ആരംഭിക്കും. പ്രതികൂല കാലാവസ്ഥയിലെ പ്രവര്‍ത്തനം വിലയിരുത്താന്‍ നോര്‍ത്ത് അറ്റ്‌ലാന്റിക്കിലും പിന്നീട് അടുത്ത വര്‍ഷം അവസാനത്തോടെ അമേരിക്കന്‍ നേവിയുമായുള്ള സംയുക്ത നാവിക പരിശീലനത്തിനും ഉപയോഗിക്കും. 2020ല്‍ എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി പൂര്‍ണതോതില്‍ കപ്പല്‍ പ്രവര്‍ത്തനസജ്ജമാകും. ബ്രിട്ടിഷ് നാവികസേനയുടെ ഫ്‌ലാഗ്ഷിപ്പായാകും ഇനി മുതല്‍ ‘എച്ച്എംഎസ് ക്യൂന്‍ എലിസബത്ത്’ അറിയപ്പെടുക.

ലണ്ടന്‍: വിന്റര്‍ തിരക്ക് മൂലം നിന്നു തിരിയാന്‍ സമയം കിട്ടാത്ത ആശുപത്രി ജീവനക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാനുള്ള ചുമതല ആശുപത്രി നടത്തിപ്പുകാര്‍ ഏറ്റെടുക്കണമെന്ന് അക്കാഡമി ഓഫ് മെഡിക്കല്‍ റോയല്‍ കോളേജസ്. നിലവില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അനുഭവപ്പെടുന്ന സമ്മര്‍ദ്ദം ചെറിയ തോതിലെങ്കിലും കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തിലുള്ള പ്രായോഗിക പിന്തുണ ഇവരുടെ ആത്മവീര്യം വര്‍ദ്ധിപ്പിക്കാന്‍ ഉതകുമെന്നും അക്കാഡമി വ്യക്തമാക്കി.

രോഗികളുടെ തിരക്ക് മൂലം ആഹാരം കഴിക്കാന്‍ പോലും സാധിക്കാത്ത ഡോക്ടര്‍മാര്‍ക്കോ നഴ്‌ലുമാര്‍ക്കോ ഒരു പിസ നല്‍കുന്നത് നിങ്ങള്‍ വിചാരിക്കാത്ത വിധത്തിലുള്ള ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ആശുപത്രികള്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ അക്കാഡമി വ്യക്തമാക്കി. എല്ലാ മെഡിക്കല്‍ കോളേജുകളെയും പ്രതിനിധീകരിക്കുന്ന അക്കാഡമിയുടെ നിര്‍ദേശം പക്ഷേ എന്‍എച്ച്എസ് നേതൃത്വത്തിന്റെ നയത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആശുപത്രികളില്‍ ജങ്ക് ഫുഡ് ഒഴിവാക്കണമെന്നാണ് എന്‍എച്ച്എസ് നയം.

എന്നാല്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ അനുവദനീയമാണെന്നും പറയുന്നുണ്ട്. എന്‍എച്ച്എസ് നഴ്‌സുമാരില്‍ 25 ശതമാനത്തിലേറെപ്പേര്‍ അമിത വണ്ണമുള്ളവരാണെന്ന് ഈയാഴ്ച ആദ്യം റിപ്പോര്‍ട്ട് വന്നിരുന്നു. ഈ വിധത്തില്‍ ഭക്ഷണം നല്‍കുന്നതിന്റെ സാമ്പത്തികഭാരം എന്‍എച്ച്എസ് ഏറ്റെടുക്കണമെന്നല്ല അക്കാഡമി പറയുന്നത്. ജീവനക്കാര്‍ അമിതജോലി ചെയ്യുമ്പോള്‍ ആശുപത്രി മാനേജര്‍മാര്‍ അതിനായുള്ള ഫണ്ട് സ്വന്തം നിലക്ക് കണ്ടെത്തണമെന്നാണ് ആവശ്യം.

കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശത്ത് പ്രത്യക്ഷപ്പെട്ട വലിയ കൈകള്‍ ദൈവത്തിന്റെയാണെന്ന് സോഷ്യല്‍ മീഡിയ. അടുത്തിടെ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിലാണ് ആകാശത്ത് വലിയ കരങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി ചിത്രീകരിക്കപ്പെട്ടത്. എന്നാല്‍ കാറിനുള്ളില്‍ ഇരുന്ന് വലിയ പേമാരി ചിത്രീകരിച്ചപ്പോള്‍ വിന്‍ഡ്‌സ്‌ക്രീനില്‍ പതിഞ്ഞ കൈകളുടെ പ്രതിഫലനമാണ് ഇതെന്നതാണ് വാസ്തവം. മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ച ആളുടെ കൈകള്‍ തന്നെയാണ് അവ!

ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുളള്ള മക്കായില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കറുത്തിരുണ്ട മേഘങ്ങള്‍ ആകാശത്ത് കാണാമെങ്കിലും റോഡില്‍ സൂര്യപ്രകാശമുണ്ടായിരുന്നു. അതുകൊണ്ടാണ് ഗ്ലാസില്‍ പ്രതിഫലനമുണ്ടായത്. ഒരു ഒപ്റ്റിക്കല്‍ ഇല്യൂഷന്റെ പ്രതീതി ജനിപ്പിക്കാന്‍ വീഡിയോയ്ക്ക് കഴിഞ്ഞതും അതുകൊണ്ടുതന്നെ. റെഡ്ഡിറ്റില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയുടെ കമന്റുകളായാണ് ദൈവത്തിന്റെ കരങ്ങള്‍ പ്രത്യക്ഷപ്പെട്ടെന്ന് യൂസര്‍മാര്‍ എഴുതിയത്.

വലിയൊരു ക്യാമറയുമായി ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ എന്നായിരുന്നു ഒരാള്‍ കമന്റില്‍ ചോദിച്ചത്. ക്വീന്‍സ് ലാന്‍ഡിലെ കാലാവസ്ഥയും ചര്‍ച്ചാവിഷയമായെങ്കിലും ദൈവത്തിന്റെ കരങ്ങള്‍ക്ക് തന്നെയായിരുന്നു ചര്‍ച്ചയില്‍ മേല്‍ക്കൈ നേടാനായത്. ഭൂമിയില്‍ സന്ദര്‍ശനത്തിനായി ദൈവം എത്തിയതാണെന്ന് വരെ ചിലര്‍ പറഞ്ഞുകളഞ്ഞു.

മുസാഫര്‍പൂര്‍: കഴുത്തിലൂടെ അഞ്ച് അടി നീളമുള്ള കമ്പി കുത്തിക്കയറിയിട്ടും സ്ത്രീ അദ്ഭുതകരമായി രക്ഷപ്പെട്ടു. മുസാഫര്‍പൂരിലെ ഹന്‍സ സ്വദേശിനിയായ രാധിക ദേവിയാണ് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. വീടിന്റെ ടെറസില്‍ നിന്ന് വീണ ഇവരുടെ കഴുത്തിലൂടെ കമ്പി തുളച്ച് കയറുകയായിരുന്നു. താഴത്തെ നിലയില്‍ അറ്റകുറ്റപ്പണികള്‍ക്കായി സ്ഥാപിച്ച കമ്പിയാണ് കഴുത്തില്‍ കയറിയത്. നെഞ്ചിന്റെ മേല്‍ഭാഗത്തു കൂടി കഴുത്തില്‍ തറച്ച കമ്പി മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.

ശ്വാസനാളത്തിന് തൊട്ടടുത്ത് കൂടി കടന്നുപോയ കമ്പി അതിന് തകരാറൊന്നും ഉണ്ടാക്കിയില്ലെന്ന് എക്‌സ്‌റേ പരിശോധനയില്‍ വ്യക്തമായി. തൂണിലെ കമ്പിയില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ താന്‍ ഇനി ജീവിക്കില്ലെന്നാണ് കരുതിയതെന്ന് രാധികാദേവി പറഞ്ഞു. അയല്‍വാസികളും ബന്ധുക്കളും കരച്ചില്‍ കേട്ടെത്തുകയും ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. വലിയ തോതില്‍ രക്തം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു രാധികാ ദേവിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഡോ.അജയ് അലോക് പറഞ്ഞു.

ആരും ശരീരത്തില്‍ നിന്ന് കമ്പി വലിച്ചൂരാന്‍ തയ്യാറാകാതിരുന്നത് ഭാഗ്യമായെന്നും ഡോക്ടര്‍ പറഞ്ഞു. അതുകൊണ്ട് കൂടുതല്‍ രക്തം നഷ്ടമായില്ല. കമ്പി പുറത്തേക്ക് നിന്ന ഭാഹങ്ങള്‍ മുറിച്ചു മാറ്റിയതിനു ശേഷം സിടി സ്‌കാന്‍ ചെയ്തു. എന്തായാലും കുത്തിക്കയറിയ കമ്പി പ്രധാനപ്പെട്ട ശരീരഭാഗങ്ങള്‍ക്കും രക്തക്കുഴലുകള്‍ക്കും തകരാറുകള്‍ ഉണ്ടാക്കാതിരുന്നതിനാലാണ് ഇവരെ രക്ഷിക്കാന്‍ സാധിച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

വെര്‍ച്വല്‍ കറന്‍സിയായ ബിറ്റ് കൊയിന്‍റെ മൂല്യത്തില്‍ വീണ്ടും വര്‍ദ്ധനവ്. പന്ത്രണ്ടായിരം പൗണ്ട് ആണ് ബിറ്റ് കൊയിന്‍റെ ഇന്നത്തെ വിപണി മൂല്യം. ഈ വര്‍ഷത്തിന്‍റെ തുടക്കം മുതലാണ്‌ ബിറ്റ് കോയിന്‍ അവിശ്വസനീയമായ രീതിയില്‍ വളര്‍ച്ച പ്രാപിച്ച് തുടങ്ങിയത്. ഈ വര്‍ഷമാദ്യം അഞ്ഞൂറ് പൗണ്ടില്‍ താഴെ ആയിരുന്നു ബിറ്റ് കോയിന് മൂല്യം ഉണ്ടായിരുന്നത്.

എന്നാല്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള വെര്‍ച്വല്‍ കറന്‍സികള്‍ക്ക് ഒരു ആസ്തിയുടെ പിന്‍ബലവുമില്ലെന്നും വെറും ഊഹക്കച്ചവടത്തിലുണ്ടാകുന്ന മൂല്യം മാത്രമാണ് അവയുടേതെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. സമീപകാലത്തുതന്നെ വലിയ ചാഞ്ചാട്ടങ്ങള്‍ ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യത്തില്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം ചാഞ്ചാട്ടങ്ങളില്‍ നിക്ഷേപകര്‍ക്ക് വലിയ നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഏതെങ്കിലും രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെയോ അല്ലെങ്കില്‍ സര്‍ക്കാരുകളുടെയുമൊന്നും നിയന്ത്രണത്തിലല്ല ഓണ്‍ലൈന്‍ കറന്‍സികളെന്നും ആര്‍.ബി.ഐ ഓര്‍മ്മിപ്പിച്ചു. ഏതാനും ദിവസങ്ങളായി ഓണ്‍ലൈന്‍ കറന്‍സി വിപണികളില്‍ ബിറ്റ്‌കോയിന്റെ വില കുതിക്കുകന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്.

ആഴ്ചകള്‍ക്ക് മുന്‍പ് യൂറോപ്പ്യന്‍ സെന്‍ട്രല്‍ ബാങ്കും സമാന രീതിയിലുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയന്ത്രണങ്ങള്‍ ഇല്ലാത്ത വിപണി ആയതിനാല്‍ ഇത്രയും കൂടി നില്‍ക്കുന്ന വിലയില്‍ ബിറ്റ് കോയിന്‍ വാങ്ങുന്നവര്‍ക്ക് വന്‍ നഷ്ടം സംഭവിക്കാന്‍ സാദ്ധ്യത ഉണ്ടെന്ന മുന്നറിയിപ്പ് ഇസിബി നല്‍കിയിരുന്നു.

ബിറ്റ് കോയിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന ബിറ്റ് കോയിന്‍ എന്താണ്? നിങ്ങള്‍ക്കറിയേണ്ട അടിസ്ഥാന വിവരങ്ങള്‍ ഇവിടെ വായിക്കാം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ മണിശങ്കര്‍ അയ്യറെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. മോദിക്കെതിരായ പരാമര്‍ശത്തില്‍ കാരണം കാണിക്കല്‍ നോട്ടീസും അയ്യര്‍ക്കു നല്‍കിയിട്ടുണ്ട്

ഡല്‍ഹിയില്‍ ബി ആര്‍ അംബേദ്കറിന്റെ പേര് നല്‍കിയിട്ടുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മോദിയെ താഴ്ന്ന തരക്കാരനെന്ന് മണിശങ്കര്‍ അയ്യര്‍ വിശേഷിപ്പിച്ചത്. തുടര്‍ന്ന് പ്രസ്താവന വിവാദമായതോടെ താന്‍ ഉദ്ദേശിച്ച രീതിയിലല്ല പ്രസ്താവന വ്യാഖ്യാനം ചെയ്യപ്പെട്ടതെന്ന വാദവുമായി മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തിയിരുന്നു. ഇംഗ്ലീഷില്‍ ചിന്തിച്ച് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോഴുണ്ടായ പിഴവാണെന്നും ഹിന്ദി തന്റെ മാതൃഭാഷയല്ലെന്നും മണിശങ്കര്‍ വ്യക്തമാക്കി.

തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തിനു പിന്നാലെ മണിശങ്കര്‍ അയ്യര്‍ മാപ്പു പറയുകയും ചെയ്തു. ഇതിനും പിന്നാലെയാണ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്.

താഴ്ന്ന തരക്കാരനെന്ന് തന്നെ വിശേഷിപ്പിച്ച മണി ശങ്കര്‍ അയ്യര്‍ക്ക് ഇന്ന് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ വച്ച് മോദി മറുപടി നല്‍കിയിരുന്നു. മണി ശങ്കര്‍ അയ്യറുടെ പരാമര്‍ശത്തിന് ഗുജറാത്ത് മറുപടി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ മോദി പറഞ്ഞു. ‘ശരിയാണ്, സമൂഹത്തിലെ പാവപ്പെട്ടവരുടെ ഇടയില്‍നിന്നുള്ള വ്യക്തിയാണ് ഞാന്‍. ജീവിതത്തിലെ ഓരോ നിമിഷവും ചിലവഴിക്കുന്നത് പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ഒ ബി സി വിഭാഗത്തിനും വേണ്ടി പ്രവര്‍ത്തിക്കാനാണ്. അവര്‍ എന്തു വേണമെങ്കിലും പറയട്ടെ. നമുക്ക് നമ്മുടെ ജോലി ചെയ്യാം’,മോദി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved