Main News

മകനെയോ മകളെയോ ഡോക്ടറായി കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന യു.കെ മലയാളികളും. എന്നാല്‍ എ ലെവലിന് പ്രതീക്ഷിക്കുന്നത്ര മാര്‍ക്ക് ലഭിക്കാതെ വരികയോ അല്ലെങ്കില്‍ പ്രവേശന പരീക്ഷയെന്ന കടമ്പ കടക്കാന്‍ കഴിയാതെ വരുമ്പോഴോ പലര്‍ക്കും ഡോക്ടര്‍ ആവുകയെന്ന സ്വപ്‌നം ഉപേക്ഷിക്കേണ്ടിവരുന്നു. എന്നാല്‍ പ്രവേശന പരീക്ഷയില്ലാതെ തന്നെ യൂറോപ്പില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പോളണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിച്ച് ഡോക്ടറാകാന്‍ അവസരം ഒരുക്കുകയാണ് യൂറോ മെഡിസിറ്റി. എ ലെവലിന് സയന്‍സ് വിഷയങ്ങള്‍ മുഖ്യ വിഷയമായി പഠിക്കുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാവുന്നതാണ്.

യൂറോപ്പിലെ മറ്റ് യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിഭിന്നമായി ലളിതവും സുതാര്യവുമായി പ്രവേശന നടപടികള്‍ പോളണ്ടിലെ യൂണിവേഴ്‌സിറ്റികളുടെ പ്രത്യേകതയാണ്. പ്രവേശന പരീക്ഷയില്ലാതെ എ ലെവലിന്റെ പ്രെഡിക്ടഡ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഓഫര്‍ നല്‍കുന്ന ഈ യൂണിവേഴ്‌സിറ്റികളില്‍ ഇപ്പോള്‍ തന്നെ അപേക്ഷിച്ച പ്രവേശനം ഉറപ്പിക്കാവുന്നതാണ്.

അത്യാധുനിക ലാബ്, ആശുപത്രി, ലൈബ്രററി സൗകര്യങ്ങള്‍ എന്നിവയുള്ള പോളണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തുന്നവയാണ്. ജീവിത മൂല്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന പോളണ്ടെന്ന രാജ്യം സമാധാന പ്രിയരായ മലയാളി മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ ഉന്നത വിദ്യഭ്യാസത്തിന് അയക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യമാണ്. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഇവിടങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ യു.കെ, അമേരിക്ക, കാനഡ, ജര്‍മ്മനി, ഇന്ത്യ മുതലായ രാജ്യങ്ങളിലെ നിരവധി കുട്ടികള്‍ വിദ്യഭ്യാസം നേടികൊണ്ടിരിക്കുന്നു.

താല്‍പ്പര്യമുള്ള എല്ലാ കുട്ടികള്‍ക്കും താമസസൗകര്യം തുച്ഛമായ നിരക്കില്‍ നല്‍കുന്ന ഈ യൂണിവേഴ്‌സിറ്റികള്‍, അവിടെ പഠിക്കുന്ന ഏത് കുട്ടിയുടെയും മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. 24 മണിക്കൂറും സെക്യൂരിറ്റി സ്റ്റാഫ്, സിസിടിവി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റികള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഉതകുന്നവയാണ്.

പോളണ്ടിലെ പാര്‍ട്ടണര്‍ ഏജന്‍സിയുള്ള യൂറോ മെഡിസിറ്റി, പോളണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന കുട്ടികളെ അവിടുത്തെ ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാന്‍ ഏറെ സഹായിക്കുന്നു. വളരെകുറഞ്ഞ സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന യൂറോ മെഡിസിറ്റി, പ്രവേശനത്തിന്റെ പ്രാരംഭഘട്ടം മുതല്‍ കുട്ടികള്‍ പോളണ്ടില്‍ സെറ്റില്‍ ആകുന്നതുവരെ എല്ലാ സഹായവും നല്‍കുന്നു. മെഡിസിറ്റിയിലൂടെ പ്രവേശനം നേടി ലണ്ടനില്‍ നിന്നും പോളണ്ടിലെ യൂണിവേഴ്‌സിറ്റികളിലേക്ക് പോകുന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യമായ വിമാന ടിക്കറ്റും യൂറോ മെഡിസിറ്റി നല്‍കുന്നതായിരിക്കും.

പോളണ്ടില്‍ പഠിച്ച് ഡോക്ടറാകാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ എത്രയും പെട്ടന്ന് ഞങ്ങളുമായി ബന്ധപ്പെടുക. കുട്ടികളുടെ എ ലെവലിന്റെ പ്രെഡിക്ടഡ് സ്‌കോര്‍ അനുസരിച്ച് എത്രയും പെട്ടന്ന്, യൂറോപ്പിലെ മറ്റു യൂണിവേഴ്‌സിറ്റികളേക്കാളും നേരത്തെ പ്രവേശനം ഉറപ്പുവരുത്താന്‍ കഴിയുമെന്ന് അറിയിക്കുവാനും ഈയവസരം വിനിയോഗിക്കുകയാണ്.

ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പോളണ്ടില്‍ മെഡിസിന്‍ പഠിക്കുവാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് യൂറോ മെഡിസിറ്റിയിലൂടെ പ്രവേശനം നേടാമെന്ന് അറിയിച്ചുകൊള്ളുന്നു.

യൂറോ മെഡിസിറ്റിയുടെ വൈബ്‌സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. www.euromedicity.com

ഇ-മെയില്‍: [email protected]
ഫോണ്‍: 0044-7531961940
0044-1252321670
വാട്‌സാപ്പ്: 0044-7531961940

[പോളണ്ടിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ഞങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായോ അല്ലെങ്കില്‍ അവരുടെ മാതാപിതാക്കളുമായോ ആശയവിനിമയം നടത്താനുള്ള അവസരം ഞങ്ങള്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഒരുക്കി തരുന്നതായിരിക്കും]

ബ്രെക്‌സിറ്റ് ഉടമ്പടി സംബന്ധിച്ചുള്ള പാര്‍ലമെന്റ് വോട്ടെടുപ്പ് രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ച് പ്രധാനമന്ത്രി. മാര്‍ച്ച് 12ന് വോട്ടെടുപ്പ് നടത്താനാണ് പുതിയ തീരുമാനം. അറബ് ലീഗുമായുള്ള യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈജിപ്റ്റിലെ ഷരം എല്‍ ഷെയിഖില്‍ എത്തിയപ്പോളാണ് മേയ് ഈ പ്രസ്താവന നടത്തിയത്. താന്‍ അവതരിപ്പിക്കുകയും പാര്‍ലമെന്റ് തള്ളുകയും ചെയ്ത കരാര്‍ എംപിമാരെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള സമ്മര്‍ദ്ദതന്ത്രമാണ് ബ്രെക്‌സിറ്റിന് രണ്ടാഴ്ച മാത്രം മുമ്പ് ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടത്താനുള്ള നീക്കത്തിലൂടെ പ്രധാനമന്ത്രി നടത്തുന്നതെന്ന് വിലയിരുത്തലുണ്ട്. ബ്രെക്‌സിറ്റ് നീട്ടണമെന്ന വിഷയത്തിലും മാര്‍ച്ച് 12ന് വോട്ടെടുപ്പ് നടക്കും. ജേക്കബ് റീസ് മോഗിന്റെ നേതൃത്വത്തിലുള്ള കടുത്ത ബ്രെക്‌സിറ്റ് അമുകൂലികള്‍ ഇക്കാര്യത്തില്‍ എന്തു നിലപാടെടുക്കും എന്ന ചര്‍ച്ചയിലാണ്.

ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന വിഷയത്തിലാണ് രണ്ടാമത് വോട്ടെടുപ്പ് നടക്കുന്നതെന്നതിനാല്‍ പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് കരാര്‍ വോട്ടു ചെയ്ത് പരാജയപ്പെടുത്തണോ എന്ന് ഇവര്‍ ആലോചിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ആര്‍ട്ടിക്കിള്‍ 50 നീട്ടണമെന്നും ബ്രെക്‌സിറ്റ് മാറ്റിവെക്കണമെന്നും മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ട മൂന്ന് ക്യാബിനറ്റ് അംഗങ്ങളെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആവശ്യം മേയ് അംഗീകരിച്ചിട്ടില്ല. ആംബര്‍ റഡ്, ഡേവിഡ് ഗോക്ക്, ഗ്രെഗ് ക്ലാര്‍ക്ക് എന്നീ യൂറോപ്പ് അനുകൂല മന്ത്രിമാരാണ് ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന ബാക്ക്‌ബെഞ്ച് ആവശ്യത്തിന് പിന്തുണ നല്‍കിയത്. നോ ഡീല്‍ സാഹചര്യം ഒഴിവാക്കാനാണ് ഇതെന്നായിരുന്നു ഇവര്‍ വിശദീകരിച്ചത്.

എന്നാല്‍ ക്യാബിനറ്റിന്റെ കൂട്ടുത്തരവാദിത്തം നഷ്ടമായില്ലെന്ന് പറഞ്ഞാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് തെരേസ മേയ് പിന്‍മാറിയത്. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ ആശാവഹമാണെന്നും പ്രധാനമന്ത്രി അവകാശപ്പെടുന്നു. അതിനാല്‍ത്തന്നെ ഉപാധികളോടെയുള്ള ബ്രെക്‌സിറ്റ് ഉറപ്പാണെന്നാണ് മേയ് പറയുന്നത്. പാര്‍ലമെന്റ് വോട്ട് വൈകിപ്പിക്കുന്നതിലൂടെ തന്റെ കരാര്‍ എംപിമാരെക്കൊണ്ട് അംഗീകരിപ്പിക്കാമെന്നാണ് മേയ് കരുതുന്നത്. ബ്രെക്‌സിറ്റ് വൈകിപ്പിക്കാനായി രണ്ട് മുന്‍ ക്യാബിനറ്റ് മന്ത്രിമാരാണ് പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. കണ്‍സര്‍വേറ്റീവിലെ ഒലിവര്‍ ലെറ്റ്വിനും ലേബറിലെ യിവറ്റ് കൂപ്പറുമാണ് പ്രമേയം അവതരിപ്പിച്ചത്.

ജിപ്‌സികള്‍ക്കും സഞ്ചാരികള്‍ക്കും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്ഥലസൗകര്യമൊരുക്കണമെന്ന് ജനറല്‍ സിനോഡ്. ഇവരുടെ സാന്നിധ്യം ജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്നും ഇത്തരക്കാര്‍ പ്രശ്‌നക്കാരാണെന്നുമുള്ള ഉത്കണ്ഠകള്‍ നിലനില്‍ക്കെയാണ് ജനറല്‍ സിനോഡിന്റെ നിര്‍ദേശം. കൈവശമുള്ള വലിയ ഭൂസ്വത്തില്‍ നിന്ന് ഒരു ഭാഗം നാടോടികള്‍ക്ക് അനുവദിക്കണമെന്ന നിര്‍ദേശത്തിന് സിനോഡ് അംഗങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. സ്വകാര്യ ഭൂമിയില്‍ അതിക്രമിച്ചു കയറുന്നത് ക്രിമിനല്‍ കുറ്റമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത് 5 മാസത്തിനുള്ളിലാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഈ തീരുമാനം എടുത്തിരിക്കുന്നത്. എന്നാല്‍ സിനോഡിനുള്ളില്‍ ഇതിനെതിരെയും അഭിപ്രായം ഉയര്‍ന്നിരുന്നു.

തന്റെ പള്ളിയുടെ കാര്‍പാര്‍ക്കില്‍ അടുത്തിടെ എത്തിയ നാടോടികള്‍ അവിടമാകെ ഗ്ലാസ് പൊട്ടിച്ച് ഇടുകയും മലവിസര്‍ജനം നടത്തുകയും ചെയ്തതായി ചെംസ്‌ഫോര്‍ഡ് ഡയോസീസില്‍ നിന്നുള്ള മേരി ഡേളാര്‍ച്ചര്‍ പറഞ്ഞു. പ്രദേശവാസികളില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പ് തിരിച്ചറിയുകയും വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം പള്ളിയുടെ കാര്‍ പാര്‍ക്ക് നാടോടികളെക്കൊണ്ട് നിറയുകയായിരുന്നു. തങ്ങളോട് അവരെ സമീപിക്കേണ്ടെന്നാണ് പോലീസ് നിര്‍ദേശിച്ചത്. ബാങ്ക് അവധി ദിനമായിരുന്ന ഒരു വെള്ളിയാഴ്ച പള്ളിയില്‍ കുര്‍ബാന പോലും മുടങ്ങി. പള്ളിയിലേക്ക് ജനങ്ങള്‍ക്ക് എത്താന്‍ കഴിയുമായിരുന്നില്ല. സെമിത്തേരിയില്‍ ബന്ധുജനങ്ങളുടെ കല്ലറ കാണാനെത്തിയവര്‍ക്കും അതിന് സാധിച്ചില്ല. ഭീകരാന്തരീക്ഷമായിരുന്നു ആ ദിവസങ്ങളിലുണ്ടായിരുന്നതെന്നും അവര്‍ പറഞ്ഞു.

നാടോടികള്‍ മടങ്ങിയപ്പോള്‍ പ്രദേശം വൃത്തിയാക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ബ്ലാക്ക് ബാഗുകള്‍ എടുത്തു മാറ്റുന്നത് പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ മനുഷ്യ വിസര്‍ജ്യം എടുത്തു കളയുകയെന്നത് ബുദ്ധിമുട്ടായിരുന്നുവെന്ന് അവര്‍ പരാതിപ്പെട്ടു. ഇവര്‍ എതിര്‍ത്തെങ്കിലും നാടോടികള്‍ക്ക് സ്ഥലം വിട്ടു നല്‍കണമെന്ന നിര്‍ദേശത്തിന് 265 പേരുടെ വോട്ടുകള്‍ ലഭിച്ചു. നാടോടി സമൂഹങ്ങള്‍ക്ക് അനുവദിക്കാനുള്ള സ്ഥലം കണ്ടെത്തുന്നതിനായി കമ്മീഷന്‍ രൂപീകരിക്കണമെന്നും ഈ സമൂഹത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നതിനെതിരെ ഹൗസ് ഓഫ് ലോര്‍ഡ്‌സിലുള്ള ബിഷപ്പുമാര്‍ ശബ്ദമുയര്‍ത്തണമെന്നും സിനോഡ് ആവശ്യപ്പെട്ടു.

നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ഭക്ഷ്യവില കുതിച്ചുയരുമെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ്. ചെഡ്ഡാര്‍ ചീസിന്റെ വില 32 ശതമാനവും ബീഫിന്റെ വില 29 ശതമാനവും ഉയരുമെന്ന ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ചുകൊണ്ടാണ് ഗോവ് ഇക്കാര്യം സമ്മതിച്ചത്. ബിബിസിയില്‍ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് ഗോവ് വിലക്കയറ്റമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് വിശദീകരിച്ചത്. ഭക്ഷ്യവസ്തുക്കളുടെ താരിഫ് ആവശ്യപ്പെട്ട് ബിആര്‍സി ലോക വ്യാപാര സംഘടനയെ സമീപിച്ചിരുന്നു. അതിനായി സമര്‍പ്പിച്ച വിവരങ്ങളാണ് ആന്‍ഡ്രൂ മാര്‍ ചൂണ്ടിക്കാണിച്ചത്. നോ ഡീല്‍ സംഭവിച്ചാല്‍ രാജ്യത്തെ ഭക്ഷ്യവില കുതിച്ചുയരുമോ എന്ന ചോദ്യത്തിന് അതിന് സാധ്യതയുണ്ടെന്ന മറുപടിയാണ് ഗോവ് നല്‍കിയത്.

മറ്റു ഭക്ഷ്യവസ്തുക്കളുടെ വിലയിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടാകും. തക്കാളിയുടെ വില 9 ശതമാനം മുതല്‍ 18 ശതമാനം വരെ വര്‍ദ്ധിക്കും. ബീഫിന് 29 ശതമാനവും ചെഡ്ഡാര്‍ ചീസിന് 32 ശതമാനവും വരെ വില ഉയരും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരുമ്പോള്‍ നമുക്ക് ചേരുന്ന വിധത്തില്‍ താരിഫുകള്‍ സജ്ജീകരിക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം. ഉപഭോക്താക്കളെ സംരക്ഷിക്കാനും അതിനൊപ്പം വീടുകളില്‍ നടക്കുന്ന ഭക്ഷ്യോല്‍പാദന വ്യവസായത്തെ സംരക്ഷിക്കാനും ഈ നടപടി സ്വീകരിച്ചേ മതിയാകൂ എന്ന് ഗോവ് പറഞ്ഞു. വളരെ ദുര്‍ബലമെങ്കിലും പ്രധാനപ്പെട്ട ഒരു മേഖലയാണ് ഇത്. യൂറോപ്യന്‍ യൂണിയന്‍ മേഖലയ്ക്ക് പുറത്തു നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന താരിഫാണ് ഈ പ്രശ്‌നത്തിന് കാരണം. ഇത്തരമൊരു സാഹചര്യം ഈ ഗവണ്‍മെന്റിന്റെ കാലത്ത് ഉയര്‍ന്നു വരുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് ഔദ്യോഗികമായി നടപ്പിലാകുന്നത്. യൂറോപ്പില്‍ നിന്ന് ഒട്ടേറെ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്ന സമയത്താണ് ഇത് സംഭവിക്കുകയെന്നതാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. ലെറ്റിയൂസ് 90 ശതമാനവും തക്കാളി 80 ശതമാനവും പഴവര്‍ഗ്ഗങ്ങളില്‍ 70 ശതമാനവും ഇറക്കുമതി ചെയ്യുന്നത് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഉയര്‍ന്ന താരിഫും പൗണ്ടിന്റെ മൂല്യം ഇടിയുന്നതും പുതിയ പരിശോധനകളും ഇവയുടെ വില വര്‍ദ്ധിപ്പിക്കുമെന്നാണ് റീട്ടെയിലര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

കാലഹരണപ്പെട്ട പേജറുകള്‍ എന്‍എച്ച്എസില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനം. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇവ പൂര്‍ണ്ണമായും എന്‍എച്ച്എസില്‍ നിന്ന് നിരോധിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. പേഴ്‌സണല്‍ മെസേജുകള്‍ കൈമാറുന്നതിന് ആദ്യ കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന പേജറുകള്‍ 2021ഓടെ പൂര്‍ണ്ണമായും എന്‍എച്ച്എസില്‍ നിന്ന് ഇല്ലാതാകുമെന്ന് ഹാന്‍കോക്ക് വ്യക്തമാക്കി. 130,000 പേജറുകളാണ് എന്‍എച്ച്എസ് ഉപയോഗിക്കുന്നത്. ഇതിന് വര്‍ഷം 6.6 മില്യന്‍ പൗണ്ട് ചെലവാകുന്നുണ്ട്. സൗകര്യപ്രദമാണെന്നതിനാലാണ് ചില ഹെല്‍ത്ത് സര്‍വീസുകള്‍ ഇപ്പോഴും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു വരുന്നത്.

ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് തങ്ങളുടെ ജീവനക്കാര്‍ക്ക് പേജറുകളില്‍ അയക്കുന്ന സന്ദേശങ്ങള്‍ തന്നെ ഫോണിലും അയച്ചു കൊടുക്കാറുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെസേജ് ലഭിച്ചു എന്ന് ഉറപ്പു വരുത്തുന്നതിനാണ് ഇപ്രകാരം ചെയ്തിരുന്നത്. മൊബൈല്‍ ഫോണുകളാണ് ഇപ്പോള്‍ അടിയന്തര ആശയവിനിമയത്തിന് ജനങ്ങള്‍ ഉപയോഗിക്കുന്നതെന്നതിനാല്‍ പേജറുകള്‍ ചെലവേറിയതായി മാറിയിട്ടുണ്ട്. നിലവില്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ അതിശയകരമായാണ് പ്രവര്‍ത്തിക്കുന്നത്. അതിനിടയില്‍ കാലഹരണപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് അവര്‍ക്ക് കടുത്ത നിരാശയായിരിക്കും സമ്മാനിക്കുകയെന്ന് ഹാന്‍കോക്ക് പറയുന്നു.

ജോലി മികവാര്‍ന്ന രീതിയില്‍ ചെയ്യാന്‍ അവര്‍ക്ക് ഏറ്റവും മികച്ച ഉപകരണങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരാതനമായ പേജറുകളില്‍ നിന്നും ഫാക്‌സ് മെഷീനുകളില്‍ നിന്നും മോചനം നല്‍കുന്ന കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കുകയെന്നത് അടിസ്ഥാനപരമായ അവകാശമാണ്. ഇമെയിലുകളും മൊബൈല്‍ ഫോണുകളും കൂടുതല്‍ സുരക്ഷിതവും ചെലവു കുറഞ്ഞതും ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കുമിടയില്‍ വേഗത്തില്‍ ആശയവിനിമയത്തിന് സഹായിക്കുന്നതുമായ സംവിധാനങ്ങളാണ്. ഇത് രോഗികളെ പരിചരിക്കാന്‍ അവര്‍ക്ക് കൂടുതല്‍ സമയം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്ലാസ് തരികളുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പെപ്പര്‍, സോള്‍ട്ട് മില്ലുകള്‍ തിരികെ വിളിച്ച് ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലയായ ലിഡില്‍. 110 ഗ്രാം കാനിയ സോള്‍ട്ട് മില്‍, 50 ഗ്രാം കാനിയ പെപ്പര്‍ മില്‍ എന്നിവയാണ് തിരികെ വിളിച്ചിരിക്കുന്നത്. ഇവ ഔട്ട്‌ലെറ്റുകളില്‍ നിന്ന് പിന്‍വിലിക്കുകയും ചെയ്തു. അപായകരമാണെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സി ഇവ പിന്‍വലിക്കാനുള്ള നോട്ടീസ് നല്‍കിയിരുന്നു. ഇവ വാങ്ങിയവര്‍ ഉല്‍പന്നം തിരികെ നല്‍കിയാല്‍ മുഴുവന്‍ പണവും തിരികെ ലഭിക്കും. അതിനായി ബില്‍ ഹാജരാക്കേണ്ടതില്ല.

9032AA, 9032BA, 9032CA, 9032CB, 9033AB, 9033AC എന്നീ ബാച്ചുകളിലുള്ള സോള്‍ട്ട് മില്ലുകളിലാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. 02/2024 എന്ന ബാച്ചിലുള്ള പെപ്പര്‍ മില്ലുകളിലും ഗ്ലാസ് അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും 2024 വരെ ഉപയോഗിക്കാനാകുന്നവയാണ്. ഇതേക്കുറിച്ച് സംശയമുള്ളവര്‍ക്ക് ലിഡിലിന്റെ കസ്റ്റമര്‍ സര്‍വീസ് നമ്പറായ 03704441234 വിളിച്ച് വിശദാംശങ്ങള്‍ അറിയാവുന്നതാണ്.

ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായി ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന റീകോള്‍ നോട്ടീസില്‍ ലിഡില്‍ ജിബി അറിയിച്ചു. നട്ട് അലര്‍ജിയുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാത്തതിന്റെ പേരില്‍ മിസ്റ്റര്‍ ചോക്കോ ചോക്കോ, കാരമല്‍ ബാര്‍ എന്നീ ഉല്‍പന്നങ്ങള്‍ ലിഡിലിന് വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. അതിനു ശേഷം അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ മില്ലുകളും പിന്‍വലിക്കേണ്ടി വന്നിരിക്കുന്നത്.

ഐസിസില്‍ ചേരാന്‍ നാടുവിട്ട ശേഷം ഇപ്പോള്‍ തിരികെ വരാന്‍ ശ്രമിക്കുന്നവരെ വിലക്കണമെന്നാവശ്യപ്പെട്ട് ഭീമന്‍ പെറ്റീഷന്‍. അഞ്ചര ലക്ഷത്തിലേറെ ആളുകളാണ് പെറ്റീഷന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഐസിസ് വധുവായ ഷമീമ ബീഗം ബ്രിട്ടനിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ഇത് യുകെ നിഷേധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഉണ്ടായ വിവാദങ്ങള്‍ക്കിടെയാണ് ഈ പെറ്റീഷന്‍ ചര്‍ച്ചയിലേക്ക് വീണ്ടും വരുന്നത്. ഐസിസില്‍ നിന്ന് തിരിച്ചു വരുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യം പൊതുജനങ്ങളില്‍ നിന്ന് ശക്തമായി ഉയരുകയാണ്. മാര്‍ച്ച് 6നാണ് പെറ്റീഷനിലുള്ള ഒപ്പു സമാഹരണം അവസാനിക്കുന്നത്. എന്നാല്‍ പെറ്റീഷന് ലഭിച്ച വന്‍ ജനപിന്തുണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ ഇതിനോടുള്ള പ്രതികരണം അറിയിച്ചിരുന്നു.

ഒരാള്‍ക്ക് മറ്റെവിടെയും പൗരത്വമില്ലാതാകുന്ന അവസ്ഥയല്ലെങ്കില്‍ ബ്രിട്ടീഷ് പൗരത്വം എടുത്തു കളയുന്നതില്‍ ബുദ്ധിമുട്ടില്ലെന്നായിരുന്നു 2018 നവംബര്‍ 27ന് സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചത്. സിറിയിയില്‍ നിന്ന് മടങ്ങിയെത്തുന്നവരില്‍ നിന്ന് എന്തെങ്കിലും ഭീഷണിയുണ്ടാകുകയാണെങ്കില്‍ അത് കൈകാര്യം ചെയ്യുമെന്നും അത്തരക്കാര്‍ ക്രിമിനല്‍ കുറ്റത്തിന് അന്വേഷണം നേരിടുമെന്നും ഗവണ്‍മെന്റ് വ്യക്തമാക്കിയിരുന്നു. ഈ യുകെ ഗവണ്‍മെന്റ്-പാര്‍ലമെന്റ് അപ്പീലിന് കഴിഞ്ഞയാഴ്ച ഷമീമയുടെ അഭിമുഖം പുറത്തു വന്നതിനു ശേഷം വലിയ ജനപിന്തുണയാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ ഹോം പേജിലുള്ള അപ്പീല്‍ ഇപ്പോള്‍ പോപ്പുലറായി മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഐസിസില്‍ നിന്ന് തിരിച്ചെത്തുന്നവരുടെ പൗരത്വം എടുത്തു കളയുകയും അവരുടെ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചു വാങ്ങുകയും ചെയ്യുന്നതിലൂടെ തീവ്രവാദികളില്‍ നിന്നും അവരുയര്‍ത്തുന്ന ഭീഷണികളില്‍ നിന്നും രാജ്യം സുരക്ഷിതമാകുകയാണ് ചെയ്യുന്നതെന്ന് അപ്പീലിന് തുടക്കം കുറിച്ച സ്റ്റീഫന്‍ കെന്റ് എഴുതുന്നു. പോലീസിനും സുരക്ഷാ സര്‍വീസുകള്‍ക്കും ആയിരക്കണക്കിന പൗണ്ട് ലാഭിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പെറ്റീഷനില്‍ അദ്ദേഹം പറയുന്നത്.

പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് 9 പൗണ്ടാക്കി ഉയര്‍ത്താനുള്ള എന്‍എച്ച്എസ് പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. രോഗികള്‍ക്ക് അത്യാവശ്യമായ ചികിത്സ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യം ഇതു മൂലം ഉണ്ടാകുമെന്ന് ക്യാംപെയിനര്‍മാര്‍ പറയുന്നു. ഏപ്രില്‍ 1 മുതല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ഇന്നലെ പ്രഖ്യാപിച്ചു. നിലവിലുള്ള 8.80 പൗണ്ടില്‍ 20 പെന്‍സ് വര്‍ദ്ധിപ്പിച്ച് 9 പൗണ്ടാക്കുമെന്നാണ് അറിയിപ്പ്. 16 വയസില്‍ താഴെയും 60 വയസിനു മുകളിലും പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കുക. റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മരുന്നുകള്‍ക്കുള്ള ചെലവ് താങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ രോഗങ്ങള്‍ക്ക് കീഴടങ്ങുമെന്നും അനാരോഗ്യത്തിലേക്കും അനാവശ്യമായ ആശുപത്രി വാസത്തിലേക്കും നയിക്കപ്പെടുകയും ചെയ്യുമെന്നും സൊസൈറ്റി അധ്യക്ഷയായ സാന്ദ്ര ഗിഡ്‌ലി പറഞ്ഞു. തങ്ങള്‍ക്ക് താങ്ങാനാകാത്ത വിലയുള്ള മരുന്നുകള്‍ ഒഴിവാക്കണമെന്ന് രോഗികള്‍ ഫാര്‍മസിസ്റ്റുകളോട് ആവശ്യപ്പെടുന്നത് നിത്യ സംഭവമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ടില്‍ മാത്രമാണ് നിലവില്‍ പ്രിസ്‌ക്രിപ്ഷന്‍ നിരക്കുകള്‍ നല്‍കേണ്ടി വരുന്നത്. വെയില്‍സില്‍ 10 വര്‍ഷം മുമ്പ് ഇത് ഒഴിവാക്കിയിരുന്നു. 2010ല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡും 2011ല്‍ സ്‌കോട്ട്‌ലന്‍ഡും പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് വേണ്ടെന്നു വെച്ചിരുന്നു.

ഇംഗ്ലണ്ടില്‍ അണ്‍ലിമിറ്റഡ് പ്രിസ്‌ക്രിപ്ഷനുകള്‍ക്കായി ഒരു പ്രീപേയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് സംവിധാനവും നിലവിലുണ്ട്. മൂന്നു മാസത്തേക്ക് 29.10 പൗണ്ടും ഒരു വര്‍ഷത്തേക്ക് 104 പൗണ്ടുമാണ് ഇതിന്റെ നിരക്ക്. 2016-17 വര്‍ഷത്തില്‍ 554.9 മില്യന്‍ പൗണ്ടാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഇതിലൂടെ വരുമാനമുണ്ടാക്കിയത്. ഈ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ജനങ്ങളെ ശിക്ഷിക്കുകയാണെന്നാണ് 45 ഹെല്‍ത്ത് ചാരിറ്റികളെയും സംഘടനകളെയും പ്രതിനിധീകരിക്കുന്ന പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജസ് കോയാലിഷന്‍ അഭിപ്രായപ്പെടുന്നത്.

പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ ടോറി കലാപം ശക്തമാകുന്നു. മൂന്നു മാസത്തിനുള്ളില്‍ പ്രധാനമന്ത്രി സ്ഥാനമൊഴിയേണ്ടി വരുമെന്ന ആവശ്യം സ്വന്തം ക്യാബിനറ്റില്‍ നിന്ന് ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രെക്‌സിറ്റിന്റെ അടുത്ത ഘട്ടത്തില്‍ മറ്റൊരാള്‍ നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം അണിയറയില്‍ ശക്തമാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് മാസത്തില്‍ നടക്കുന്ന ലോക്കല്‍ ഇലക്ഷനു ശേഷം മേയ് പ്രധാനമന്ത്രി സ്ഥാനം ഒഴിയണമെന്ന് ക്യാബിനറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടേക്കും. അത് നിരസിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് അവരെ പുറത്താക്കാനും നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടി നേതൃസ്ഥാനമൊഴിയാം എന്ന നിബന്ധനയിലാണ് ഡിസംബറില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ മേയ് രക്ഷപ്പെട്ടത്.

പാര്‍ട്ടി നിയമം അനുസരിച്ച് ഡിസംബര്‍ വരെ മറ്റൊരു വോട്ടിനെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താനാവില്ല. എന്നാല്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ചാല്‍ പുറത്താക്കുമെന്നാണ് മന്ത്രിമാര്‍ വ്യക്തമാക്കുന്നത്. ബ്രെക്‌സിറ്റിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ആഭ്യന്തര കലാപത്തിനാണ് കളമൊരുങ്ങുന്നത്. കടുത്ത ബ്രെക്‌സിറ്റ് വാദികളും മൃദു നിലപാടുകളുള്ള എംപിമാരും തമ്മില്‍ നേരിട്ടുള്ള പോര്‍മുഖം തുറന്നു കഴിഞ്ഞു. ബ്രെക്‌സിറ്റിനെ ഒരു മത്സരമായി കാണുന്നത് അവസാനിപ്പിക്കാനും കണ്‍സര്‍വേറ്റീവ് പോരിന്റെ പശ്ചാത്തലത്തില്‍ അത് നടക്കാതെ പോകരുതെന്നും ബ്രെക്‌സിറ്റ് അനുകൂലികള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കുകയും ചെയ്തു.

കടുത്ത ബ്രെക്‌സിറ്റ് വാദികളായ യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് പോലെയുള്ള ‘ബ്രെക്‌സ്ട്രീമിസ്റ്റുകള്‍’ പ്രധാനമന്ത്രിയുടെ നീക്കങ്ങളെ നിരന്തരം തടയുന്നതിനെ വിമര്‍ശിച്ച് ആന്‍ഡ്രൂ പേഴ്‌സിയെപ്പോലെയുള്ള നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന ആവശ്യവും എംപിമാര്‍ക്കിടയില്‍ ശക്തമാണ്. അതിനായുള്ള പ്രമേയത്തിന് 25 മന്ത്രിമാരുള്‍പ്പെടെ 100ഓളം കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ പിന്തുണ നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കുടിയേറ്റക്കാര്‍ക്ക് എന്‍എച്ച്എസ് ചികിത്സ സൗജന്യമായി നല്‍കരുതെന്നും ബ്രിട്ടന്‍ ഇസ്ലാമികവത്കരിക്കപ്പെടുകയാണെന്നും വാദിച്ച വിദ്യാര്‍ത്ഥിയെ യൂണിവേഴ്‌സിറ്റി സസ്‌പെന്‍ഡ് ചെയ്തു. സെബാസ്റ്റ്യന്‍ വാല്‍ഷ് എന്ന 19 കാരനെയാണ് ക്ലാസ് ചര്‍ച്ചക്കിടെ ഈ വാദങ്ങള്‍ ഉന്നയിച്ചതിന് യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ലങ്കാഷയര്‍ സസ്‌പെന്‍ഡ് ചെയ്തത്. യുകിപ് അംഗമായ സെബാസ്റ്റ്യനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റിയുടെ നടപടി. ഹലാല്‍ മാംസം പ്രാകൃതമാണെന്നും ഈ രീതിയില്‍ മൃഗങ്ങളെ കൊല്ലുന്നത് മനുഷ്യത്വ വിരുദ്ധമാണെന്നും സെബാസ്റ്റ്യന്‍ വാദിക്കുന്നു. ഹലാല്‍ ഭക്ഷണം വിതരണം ചെയ്യുന്ന സബ് വേ, കെഎഫ്‌സി എന്നിവിടങ്ങളില്‍ നിന്ന് താന്‍ ഇനി ഭക്ഷണം കഴിക്കില്ലെന്നും ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

യൂണിവേഴ്‌സിറ്റിയുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നാണ് സെബാസ്റ്റ്യന്‍ പ്രതികരിച്ചത്. ക്ലാസിനിടയിലെ ഇടവേളയിലുണ്ടായ സംഭവമാണ് ഇതിന് ആധാരമായതെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെല്ലാവരും പുതിയ ആളുകളായിരുന്നതിനാല്‍ മറ്റൊരു ടേബിളിലെത്തി അവരുമായി സംസാരിക്കാന്‍ താന്‍ ശ്രമിച്ചു. ടേക്ക് എവേകളില്‍ നാം കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചായി സംസാരം. എന്നാല്‍ ഒരു സംവാദത്തിനായിരുന്നില്ല താന്‍ അവിടേക്ക് പോയത്. ഹലാല്‍ രീതിയില്‍ മൃഗങ്ങളെ കൊല്ലുന്നതിനാല്‍ സബ് വേ, കെഎഫ്‌സി എന്നിവിടങ്ങളില്‍ നിന്ന് താന്‍ ഭക്ഷണം കഴിക്കാറില്ലെന്ന് പറഞ്ഞു. മതത്തിന്റെ പേരില്‍ മൃഗങ്ങളെ പ്രാകൃതമായി കൊല്ലുന്നതിനോട് തനിക്ക് യോജിക്കാന്‍ കഴിയില്ല. മറ്റൊരു ചര്‍ച്ചയില്‍ എന്‍എച്ച്എസിന്റെ സ്വകാര്യവത്കരണമായിരുന്നു വിഷയം. കുടിയേറ്റക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കേണ്ടതില്ല എന്നാണ് അതില്‍ താന്‍ അഭിപ്രായം പ്രകടിപ്പിച്ചത്.

ഓരോ വിഷയത്തിലും ജനങ്ങള്‍ക്ക് പല അഭിപ്രായങ്ങളുമുണ്ടാകും. അവ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയണമെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ തന്നെ പൂര്‍ണ്ണമായും കുറ്റക്കാരനാക്കുകയായിരുന്നു യൂണിവേഴ്‌സിറ്റിയെന്ന് സെബാസ്റ്റ്യന്‍ പറയുന്നു. അതേസമയം, ഗുഡ് കോണ്‍ഡക്റ്റ് എഗ്രിമെന്റില്‍ ഒപ്പു വെക്കുകയും ഡൈവേഴ്‌സിറ്റി ട്രെയിനിംഗ് കോഴ്‌സില്‍ പങ്കെടുക്കുകയും ചെയ്താല്‍ സെപ്റ്റംബര്‍ മുതല്‍ സെബാസ്റ്റ്യന് പഠനം തുടരാമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. ഇതിന് ഒരുക്കമല്ലെന്നാണ് സെബാസ്റ്റ്യന്‍ വ്യക്തമാക്കിയത്. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്. ആ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു.

Copyright © . All rights reserved