ലോകത്തിലെ തന്നെ മികച്ച കാർ കമ്പനികളിൽ ഒന്നായഫോർഡ് വെയിൽസിലെ ബ്രിജൻഡ് പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങുന്നു.പുറത്തുവന്നിരിക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പ്ലാന്റ് ഇന്ന് പൂട്ടാനാണ് സാധ്യത. ഇതുമൂലം 1700 ഓളം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ. ബ്രിട്ടനിലെ രണ്ടു സ്ഥലങ്ങളിലായി ഏകദേശം 1.3 മില്യൺ എൻജിനുകളാണ് ഫോർഡ് നിർമ്മിക്കുന്നത്. ഒന്ന് ബ്രിഡ്ജിലും മറ്റൊന്ന് ടാഗൻഹാമിലും. ഇതിലൊന്നാണ് അടച്ചുപൂട്ടലിന് വക്കിലെത്തി നിൽക്കുന്നത്. ഈ വിവരം ഫോർഡ് കമ്പനി തന്നെ ഇന്ന് പുറത്തുവിടുമെന്നാണ് കരുതുന്നത്. പല യൂണിയൻ നേതാക്കളുമായി ഫോർഡ് ഇന്ന് മീറ്റിംഗ് നടത്തുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏകദേശം ഏഴായിരത്തോളം പേരുടെ ജോലി നഷ്ടപ്പെടുമെന്ന് കഴിഞ്ഞ മാസം തന്നെ ഫോർഡ് അറിയിച്ചിരുന്നു. ജർമനിയിലെ കമ്പനിയിൽനിന്ന് 5000ത്തോളം ആളുകളെയാണ് പിരിച്ചുവിട്ടത്. തുടർന്നാണ് ഫോർഡിന്റെ ഈ നീക്കം. പിരിച്ചുവിടലിന്റെ കാരണം ബ്രെക്സിറ്റ് തന്നെയാണെന്നാണ് വിലയിരുത്തൽ.ഫോർഡിന്റെ ഈ തീരുമാനം ലോകമെമ്പാടുമുള്ള ഫോർഡ് കാർ നിർമാണത്തിന് ഒരു തിരിച്ചടിയാകും. ബ്രിജൻഡിൽ നിർമ്മിക്കുന്ന എൻജിൻ മറ്റു പല രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്.ഇത് ഇല്ലാതാകുമ്പോൾ കാർ നിർമ്മാണവും മന്ദഗതിയിലാവും. ഒപ്പം ജാഗ്വാർ, ലാൻഡ്റോവർ എന്നീ കമ്പനികളുടെ തിരിച്ചുവരവും ഫോർഡിനെ ക്ഷീണിപ്പിച്ചിട്ടുണ്ട്.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ജാപ്പനീസ് കാർ ഭീമന്മാരായ ഹോണ്ട സ്വിൻഡനിലെ പ്ലാന്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്. കൂടാതെ നിസാൻ കമ്പനിയും അവരുടെ പല മോഡലുകളും ബ്രിട്ടനിൽ പുറത്തിറക്കില്ല എന്ന തീരുമാനത്തിലാണ്. ഇതൊക്കെയും ബ്രിട്ടനിലെ കാർ വ്യവസായത്തിന് വൻ നഷ്ടമാണ് സമ്മാനിക്കുന്നത്.പുനർരൂപീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ തൊഴിൽ നഷ്ടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതുവഴി ഒരു നിശ്ചിത തുക ഫോർഡ് ലാഭം ഉണ്ടാക്കുന്നുണ്ട്. 2016ൽ ബ്രിജൻഡിലെ പ്ലാൻറ്റിനായി 181 മില്യൺ പൗണ്ട് നൽകാൻ തയ്യാറായെങ്കിലും പിന്നീട് അത് 100 മില്ല്യൻ പൗണ്ട് ആയിട്ട് കുറച്ചു. ബ്രിട്ടനിൽ കാർ കമ്പനി അടച്ചു പൂട്ടുന്നത് പുത്തൻ കാര്യമില്ല. 2013ൽ സതാംപ്ടണിൽ ഇതേ കാര്യം സംഭവിച്ചിട്ടുണ്ട്.
ബ്രിജൻഡിലെ പ്ലാന്റ്, എൻജിൻ നിർമ്മാണത്തിൽ വളരെ മുന്നിട്ടു നിന്നിരുന്നു. പ്രധാനമായും ഫോർഡ്, ജാഗ്വാർ, ലാൻഡ്റോവർ എന്നിവയ്ക്കുള്ള എൻജിനുകളാണ് നിർമ്മിച്ചു കൊണ്ടിരുന്നത്. എന്നാൽ ഫോർഡിന്റെ ഈ തീരുമാനം കാർ വ്യവസായത്തെ വളർച്ചയ്ക്ക് തിരിച്ചടി തന്നെയാണ്. “ഇന്ന് ഫോർഡുമായിട്ട് ഒരു മീറ്റിംഗ് ആവശ്യപ്പെട്ടിട്ടുണ്ട് . കമ്പനി പൂട്ടുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ല, കമ്പനി അടച്ചുപൂട്ടിയാൽ ഇത് അവിടുത്തെ തൊഴിലാളികളെ ദുരിതത്തിലേക്ക് നയിക്കും.” ബ്രിട്ടനിലെ ട്രേഡ് യൂണിയനായ ജി എം ബിയിലെ ഓർഗനൈസർ ജെഫ് ബെക്ക് ഇപ്രകാരം അഭിപ്രായപ്പെട്ടു. ഇത് തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശങ്ക ഉളവാക്കുന്നതാണെന്നും കൂടാതെ ബ്രിട്ടണിലെ സമ്പദ് വ്യവസ്ഥയെ ഇത് ബാധിക്കുമെന്നും അതിനാൽ ഗവൺമെന്റ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എംപി ആയ റെബേക്ക ലോങ്ങ് ബെയ്ലി അറിയിച്ചു. 42 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബ്രിജൻഡിലെ പ്ലാന്റ് നിർത്തലാകുന്നത് ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥ താറുമാറാക്കും. ഒപ്പം ഇത് മൂലം തൊഴിൽ പ്രശ്നങ്ങൾ രൂപപ്പെടുമെന്നും ആണ് വിലയിരുത്തൽ.
കുട്ടികളിലെ അക്രമവാസനയും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ കുട്ടികൾക്ക് കത്തിയുടെ അപകടങ്ങൾ സംബന്ധിക്കുന്ന അധിക ക്ലാസുകൾ നൽകുവാൻ തീരുമാനം. മെയ് പകുതിയോടെ ആണ് ക്ലാസുകൾ ആരംഭിക്കുന്നത്. ആറു ആഴ്ചകളിൽ നീണ്ടു നിൽക്കുന്ന വേനലവധിക്ക് മുൻപ് ക്ലാസുകൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് . ഈ സമയത്ത് കുട്ടികൾ സ്വതന്ത്രരാകയാൽ അക്രമവാസനകൾക്കുള്ള സാധ്യത അധികമാണ്.

കത്തി കൈവശം വെക്കുന്നതിനെ സംബന്ധിച്ച മിഥ്യാധാരണകൾ തിരുത്തുന്നതിന് 11 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്ലാസ്സുകൾ നൽകുന്നത്. യഥാർത്ഥ ജീവിത അനുഭവങ്ങൾ വെളിപ്പെടുത്തി ആണ് ക്ലാസുകൾ നൽകുന്നത്. ഉദാഹരണമായി കത്തി കൈവശംവെച്ചതിന് പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട ഡീൻ അഷേർ എന്ന 20 വയസ്സുകാരന്റെ അനുഭവം ഉൾപ്പെടെ കുട്ടികളെ ബോധ്യപ്പെടുത്തുന്നു.

ബ്രിട്ടനിലെ ആഭ്യന്തരവകുപ്പും അധ്യാപകരും പി എസ് എച്ച് ഈ യും ചേർന്നാണ് ഈ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. 2017 മാർച്ച് മാസം മുതൽ 2018 മാർച്ച് വരെയുള്ള ഒരു വർഷത്തിനുള്ളിൽ 285 കുറ്റകൃത്യങ്ങളാണ് കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതേ തുടർന്നാണ് ഇത്തരം ക്ലാസ്സുകൾ സംഘടിപ്പിക്കാനുള്ള തീരുമാനം. അവധിക്കാലത്ത് കുട്ടികളെ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുക എന്നതാണ് ഉദ്ദേശം.
അവധിക്കാലത്ത് കുട്ടികൾ ഗ്യാങ്ങുക കളിലും മറ്റും ചെന്ന് ചേരാനുള്ള സാധ്യത അധികമാണ്. അതിനാൽ കത്തി കൈവശം വയ്ക്കുന്നത് സംബന്ധിച്ച് മിഥ്യാധാരണകളെ തിരുത്തി മറ്റ് കാര്യങ്ങളിൽ അവരെ വ്യാപൃതരാക്കി വേനലവധികൾ ചിലവഴിക്കുക എന്നതാണ് ഇത്തരം ക്ലാസുകളിലൂടെ അധ്യാപകരും ഗവൺമെന്റും ഉദ്ദേശിക്കുന്നത്.
ലണ്ടൻ: ആഗോള കാലാവസ്ഥാ വ്യതിയാനത്തിൽ മുഖ്യ കാരണക്കാര്‍ ഇന്ത്യയും ചൈനയും റഷ്യയുമാണെന്ന് അമേരിക്കൻ പ്രസിഡന്റ്. അമേരിക്കയിൽ ഏറ്റവും ശുദ്ധമായ കാലാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിൽ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്.
“അമേരിക്കയിലെ കാലാവസ്ഥ കൂടുതൽ കൂടുതൽ മെച്ചപ്പെടുകയാണെന്ന് ട്രംപ് പറഞ്ഞ്. ഇന്ത്യയിലും ചൈനയിലും റഷ്യയിലുമൊന്നും നല്ല വായുവോ, ജലമോ ഇല്ല. ചില നഗരങ്ങളിൽ ചെന്നാൽ ശ്വസിക്കാൻ പോലും കഴിയില്ല. ആ വായുവാണ് മുകളിലേക്ക് പോകുന്നത്. എന്നാൽ ഇതിന്റെയൊന്നും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇവര്‍ തയ്യാറാകുന്നുമില്ല,” ട്രംപ് പറഞ്ഞു.
ആഗോള താപനം നിയന്ത്രിക്കുന്നതിന് വേണ്ടിയുണ്ടാക്കിയ പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറുന്നതായുള്ള പ്രഖ്യാപനത്തിന് മുൻപും അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളെയാണ് കുറ്റപ്പെടുത്തിയത്. പാരീസ് ഉടമ്പടി അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ട്രംപിന്റെ അന്നത്തെ ആരോപണം.
ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പാരീസ് ഉടമ്പടിയെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.
ആറുമാസത്തിൽ കുറഞ്ഞ കാലയളവിലെ തടങ്കൽ ശിക്ഷ നിർത്തലാക്കാൻ ആലോചിക്കുന്നതായി ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൗക്ക് പറഞ്ഞു . ചെറിയ കുറ്റങ്ങളെ മറ്റുവിധത്തിൽ ശിക്ഷിക്കണമെന്നാണ് അദ്ദേഹത്തിനെ അഭിപ്രായം . വേനലോടുകൂടി ഈ കാര്യത്തിൽ കൃത്യമായ തീരുമാനമെടുത്തിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ കാലയളവിലെ തടങ്കൽ ശിക്ഷ നിർത്തലാക്കുമെന്നു ഗൗക് ഫെബ്രുവരിയിലെ പ്രഖ്യാപിച്ചിരുന്നു.

ആറുമാസത്തിൽ കുറഞ്ഞ ജയിൽശിക്ഷയ്ക്ക് കാര്യമായ ഇളവ് നൽകി സാമൂഹ്യസേവനം പോലെയുള്ള ബദൽ മാർഗങ്ങൾ സ്വീകരിക്കുവാനാണ് ആലോചിക്കുന്നന്നത് . ചെറിയ കാലഘട്ടത്തിലെ തടവ് ഇല്ലാതാക്കാൻ അദ്ദേഹം പ്രധാനമായും പറയുന്ന കാരണം അത് ഉദ്ദേശിച്ച ഫലം നൽകുന്നില്ല എന്നതാണ്. അതിനേക്കാൾ പ്രായോഗികമായ ശിക്ഷരീതികളാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. സമൂഹത്തിനും പ്രതിയുടെ മാനസികാരോഗ്യത്തിനും ഒരുപോലെ ഗുണകരമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടോറി എംപി ഫിലിപ്പ് ഡേവിസ് അടങ്ങുന്ന വിമർശകർ പറയുന്നത് ജയിൽ എന്ന ചെറിയ കനത്ത പ്രഹരം ഇല്ലാതാക്കുന്നത് കുറ്റവാളികൾക്ക് നൽകുന്ന പച്ച സിഗ്നൽ ആകുമെന്നും അവർ വീണ്ടും നിയമലംഘകരാകും എന്നുമാണ്. എന്നാൽ കുറഞ്ഞ കാലയളവിൽ ശിക്ഷ വലിയ മാറ്റമൊന്നും ഉണ്ടാകുന്നില്ലെന്നാണ് ജഡ്ജിയുടെ കണ്ടെത്തൽ. കുറ്റങ്ങളുടെ എണ്ണമോ അതിന്റെ ആവൃത്തിയോ കുറയ്ക്കുന്നില്ല. കുറ്റവാളികളെ മാത്രമല്ല ഈ തീരുമാനത്തിൽ താൻ കണക്കാക്കുന്നത്, ഈ സമൂഹത്തെ മുഴുവൻ ആണ്. ഈ തീരുമാനത്തിലൂടെ സമൂഹത്തിന് ഉതകുന്ന രീതിയിൽ കുറ്റവാളികളുടെ മനസ് മാറ്റി എടുക്കുവാൻ കഴിയും എന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.
തെറ്റായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ആയിരക്കണക്കിനാളുകളാണ് റിട്ടയർമെന്റ് തുക സ്വപ്നം കണ്ടത്. ഇത്തരം പ്രചരണങ്ങൾ പരത്തുന്നത് നിർത്തിവെക്കണമെന്ന് മുൻ പെൻഷൻ മന്ത്രി സ്റ്റീവ് വെബ് ആവശ്യപെട്ടു. കൃത്യമല്ലാത്ത പ്രവചനങ്ങളുൾ മുന്പും ഡിപ്പാർമിന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻ നടത്തിയിരുന്നു . എന്നാൽ അവയെല്ലാം ഒറ്റപ്പെട്ട പിശകുകളാണ് എന്നാണ് ഡി ഡബ്ല്യൂ പി അവകാശപ്പെട്ടിരുന്നത് . ഇപ്പോഴത്തെ പെൻഷൻ മിനിസ്റ്റർ മുൻ മിനിസ്റ്റർക്ക് നൽകിയ കത്തിലൂടെയാണ് ഈ വിഷയത്തിന്റെ യഥാർത്ഥ തീവ്രത വെളിപ്പെട്ടത്. പക്ഷെ മൂന്ന് ശതമാനത്തിൽ കൂടുതൽ ആളുകളെ ഇത് സാരമായി ബാധിക്കുന്നതല്ല എന്ന് പെൻഷൻ മിനിസ്റ്റർ ഒപ്പേർമാൻ പറഞ്ഞു. 2016 ൽ ഡി ഡബ്ലിയു പി ആരംഭിച്ച ഓൺലൈൻ പരിശോധന സേവത്തിലൂടെ ആണ് തെറ്റായ പ്രവചനങ്ങൾ നടന്നിരിക്കുന്നത്. ഇപ്പോൾ ഏകദേശം ഒരു ദശലക്ഷം പ്രവചനങ്ങൾ കഴിഞ്ഞിരിക്കുന്നു. പെൻഷൻ ഡാഷ്ബോർഡ് പദ്ധതി നടപ്പാക്കാനുള്ള ഗവൺമെന്റിന്റെ കഴിവിനെ കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങൾ ഈ വെളിപ്പെടുത്തലിലൂടെ ഉയർന്നുവരും.

റിട്ടയർമെന്റ് ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിനായി ആളുകൾ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാൻ നമ്മൾ പ്രോത്സാഹനം നൽകുന്നു, പുതിയ പെൻഷൻ ഡാഷ്ബോർഡ് അത്തരം ഡാറ്റകളെ ആശ്രയിച്ചിരിക്കും.”ഇപ്പോൾ റോയൽ ലണ്ടനിൽ നയത്തിന്റെ വക്താവായ മിസ്റ്റർ വെബ് ഉന്നയിച്ച ആശയമാണിത്. അതിനാൽ ആയിരക്കണക്കിന് ആളുകൾക്ക് തെറ്റായ പെൻഷൻ പ്രവചനങ്ങൾ ലഭിച്ചിട്ടുണ്ടാകാം, ചില കേസുകളിൽ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവരുടെ റിട്ടയർമെന്റ് പ്ലാനുകളെ കുറിച്ചുള്ള തീരുമാനങ്ങളെടുക്കും.ഇപ്പോൾ പ്രശ്നത്തിന്റെ ഗൗരവത്തെ കുറിച്ച് സർക്കാർ ബോധ്യമുണ്ട് , തെറ്റായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നത് അടിയന്തിരമായി നിർത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു.

വിവരങ്ങൾ തിരക്കുവാൻ ജനങ്ങളിൽ ഭൂരിഭാഗവും ഓൺലൈൻ സ്രോതസുകളെയാണ് ആശ്രയിക്കുന്നത്. ഇത് എത്രമാത്രം സുതാര്യത ഉള്ളതാണ് എന്നതാണ് ഈ അവസരത്തിൽ ഉയർന്നുവരുന്ന ചോദ്യം
ബ്രക്സിറ്റിനു ശേഷമുള്ള യുഎസ്- യുകെ വ്യാപാര ചർച്ചകളിൽ എൻ എച്ച് എസ് (നാഷണൽ ഹെൽത്ത് സർവീസ് ) ഒരു ചർച്ചാ വിഷയമായി മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ത്രിദിന ബ്രിട്ടൻ സന്ദർശനത്തിന്റെ രണ്ടാം ദിവസമാണ് വിവാദമായ ഈ പ്രസ്താവന അദ്ദേഹം നടത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മൂന്നിരട്ടിയായി വർദ്ധിപ്പിക്കാവുന്ന ഒരു “അസാധാരണ” കരാർ സാധ്യമാണ് . . വ്യാപാര ചർച്ചകളിലെല്ലാം എൻ എച്ച് എസ് വിഷയമാകും” എന്ന് അദ്ദേഹം പറഞ്ഞു. തെരേസ മേയോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ട്രംപ് വിവാദ വിഷയങ്ങളെ കുറിച്ചു പ്രസ്താവിച്ചത് . എന്നാൽ സമവായ ചർച്ചകൾ ഉള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല.

വാർത്താസമ്മേളനത്തിൽ കൂടെയുണ്ടായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ ഈ പ്രസ്താവന ആശ്ചര്യപ്പെടുത്തി. വ്യാപാര കരാറുകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സമവായത്തിലൂടെ ആണ് എത്തിച്ചേരുന്നതെന്നും ഭാവി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാം എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ തെരേസ മേയുടെ ഇത്തരത്തിലുള്ള പ്രതികരണം മൂലം ട്രംപ് പിന്നീട് തന്റെ പ്രസ്താവന തിരുത്തി. ഹെൽത്ത് സർവീസിന് ഒരു വാണിജ്യ വിഷയമായി കണ്ടിട്ടില്ല എന്നായിരുന്നു ഗുഡ്മോർണിംഗ് ബ്രിട്ടണ് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചത്.

തെരേസ മേ യോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പുകഴ്ത്താനും മറന്നില്ല. തന്നെക്കാൾ മികച്ച ഒരു നേതാവാണ് തെരേസ മേ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എൻ എച്ച് എസിനെ സംബന്ധിക്കുന്ന പ്രസ്താവനയാണ് വിവാദമായത്. ഇതിനെ തുടർന്ന് എൻ എച്ച്എസിനെ ഒരു വിൽപ്പനച്ചരക്കാക്കുക ഇല്ല എന്ന് പ്രതികരണവുമായി ബ്രിട്ടനിലെ പല പ്രമുഖരും മുന്നോട്ട് വന്നിട്ടുണ്ട്.
ബ്രിട്ടനിലെ പല പ്രമുഖ നേതാക്കളും വാർത്താ സമ്മേളനത്തിന് ശേഷം ട്രംപിനെ സന്ദർശിച്ചു. മുൻ ടോറി നേതാവ് ഡങ്കൻ സ്മിത്ത്, നിഗെൽ ഫരാജ് തുടങ്ങിയവർ ഇതിൽ പെടും. പിന്നീട് ചാൾസ് രാജകുമാരനും ഭാര്യക്കും അദ്ദേഹം വിരുന്ന് സൽക്കാരം നടത്തുകയും ചെയ്തു.
ബ്രിട്ടീഷ് സൂപ്പർമാർക്കറ്റ് ശൃംഖലയായ വെയിറ്റ്റോസ് ഒരു വൻമാറ്റത്തിന് തയ്യാറെടുക്കുന്നു. പ്ലാസ്റ്റിക്ക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹാർദ്ദ കോട്ടൺ ബാഗുകൾ ഇനി വെയിറ്റ്റോസിൽ ലഭ്യമാകും. പ്ലാസ്റ്റിക് വസ്തുക്കളുടെ വിൽപന കുറയ്ക്കുക എന്നതാണ് ഉദ്ദേശം. ഇതൊരു പുതിയ വഴിത്തിരിവിന് കാരണമാകും.

ഈ മാറ്റത്തിന്റെ ആദ്യ പരീക്ഷണം ഓക്സ്ഫോർഡിൽ വെച്ച് നടക്കുകയുണ്ടായി. ഉപഭോക്താക്കളിൽ നിന്നും നല്ല റിപ്പോർട്ടുകൾ ആണ് ലഭിച്ചത്. നൂറിൽ പരം ഉൽപ്പന്നങ്ങൾ അവയുടെ പ്ലാസ്റ്റിക് പൊതിയിൽ നിന്നും പുറത്തെടുത്ത് പരിസ്ഥിതി സൗഹാർദ്ദ ബാഗുകളിലേക്ക് നീക്കം ചെയ്തു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റുക എന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. വെയിറ്റ്റോസ് തലവൻ ടോർ ഹാരിസ് ഇപ്രകാരം പറയുന്നു “ഉപഭോക്താക്കൾ ഏതുരീതിയിൽ സാധനങ്ങൾ വാങ്ങും എന്നറിയുവാൻ വേണ്ടിയാണ് ഈ ഒരു മാറ്റം കൊണ്ടുവന്നത്. ഇതൊരു സുസ്ഥിരവികസനത്തിന്റെ ഭാഗമാണ്.”

സൂപ്പർമാർക്കറ്റിലെ കവാടത്തിൽ തന്നെ സെൽഫേൻ റാപ്പുകൾക്ക് പകരം 100% പുനരുല്പാദനം നടത്താവുന്ന പേപ്പറുകളും കൂടുകളും ഉപയോഗിച്ചുവരുന്നു. ഒപ്പം വീടുകളിലേക്ക് സാധനങ്ങൾ കൊണ്ടുപോകുവാൻ അഞ്ചു പൗണ്ട് നൽകി ഒരു കാർബോർഡ് പെട്ടി ഉപഭോക്താവിനു വാങ്ങാവുന്നതാണ്. പെട്ടി, അടുത്ത തവണ തിരിച്ചേൽപ്പിക്കുമ്പോൾ ഈ തുക തിരികെ ലഭിക്കുന്നതും ആണ്. ഇത് കൂടാതെ ഉപഭോക്താക്കൾക്ക് സ്വഭവനങ്ങളിൽ നിന്നും പാത്രങ്ങൾ കൊണ്ടുവരാവുന്നതാണ്.

വെയിറ്റ്റോസിൽ കൂടുതലും വിൽക്കാൻ ശ്രമിക്കുന്നത്, പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യധാന്യങ്ങൾ എന്നിവയാണ്. ക്യാരറ്റ്, ചീര തുടങ്ങിയവ കോട്ടൺ സഞ്ചികളിലും പെട്ടെന്ന് കേടുപാട് സംഭവിക്കാവുന്ന തക്കാളി കാർഡ് ബോർഡ് പെട്ടിയിലും ആണ് ലഭിക്കുക. വൈൻ, ബിയർ, ഡിറ്റെർജന്റ് എന്നിവ പുനരുപയോഗിക്കാവുന്ന കുപ്പികളിൽ വിൽക്കുന്നു.

പാം മാത്യു എന്ന ഉപഭോക്താവ് ഈ വ്യാപാര രീതിയോട് ഇപ്രകാരം പ്രതികരിച്ചു ” ഈ രീതി നല്ലതാണ്. എന്നാൽ സമയചിലവാണ്. സാധനങ്ങൾ വാങ്ങാൻ ഒരുപാട് നേരം വേണ്ടിവരും.” ക്രിസ്റ്റിൻ ജാക്‌ക്വേസ് ഈ മാറ്റത്തെ ഒരു പഴഞ്ചൻ രീതി എന്നാണ് വിശേഷിപ്പിച്ചത്. ബ്ലാക്ക് പ്ലാസ്റ്റിക് നീക്കം ചെയ്യുന്ന രീതിയോട് പരിസ്ഥിതി സംരക്ഷകർ എല്ലാം തന്നെ അനുകൂലമായി പ്രതികരിച്ചിരിക്കുകയാണ്. ഇത് പല പരിസ്ഥിതി പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ്. ഒപ്പം മറ്റു വ്യാപാരസ്ഥാപനങ്ങളും ഉദാഹരണം ആകാവുന്ന രീതിയാണ് വെയിറ്റ്റോസിന്റേത് . പ്ലാസ്റ്റിക് മാലിന്യങ്ങൾ ലോകത്തിനുതന്നെ വൻ ഭീഷണിയാവുന്ന ഈ കാലഘട്ടത്തിൽ ഇത്തരം മാറ്റങ്ങൾ ശുഭപ്രതീക്ഷയാണ് നൽകുന്നത്. പ്ലാസ്റ്റിക് വിമുക്ത സമൂഹം ആണ് ഇതുപോലെയുള്ള നല്ല മാറ്റങ്ങളിലൂടെ സാധ്യമാകുന്നത്.
ബർലിൻ∙ യൂറോപ്പിൽ പ്രായഭേദമെന്ന്യ പ്രഭാത റൊട്ടിയോടൊപ്പം ഉപയോഗിക്കുന്ന നുട്ടല്ല ക്രീമിന്റെ വിതരണം നിലച്ചതായി റിപ്പോർട്ട്. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ളതാണ് നുട്ടല്ല. ചോക്ലേറ്റും, നട്ട്സും ചേർന്ന വിവിധയിനം നുട്ടല്ല ക്രീമുകൾ മാർക്കറ്റിൽ ലഭ്യമായിരുന്നു.
നുട്ടല്ല ഫ്രാൻസിലെ കമ്പനിയാണ് ഉൽപാദിപ്പിക്കുന്നത്. ഫ്രാൻസിൽ നിന്ന് തന്നെയാണ് നുട്ടല്ലയുടെ വിതരണം യൂറോപ്യൻ രാജ്യങ്ങളിൽ നടക്കുന്നത്. ആയിരകണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന ഈ കമ്പനിയിൽ തൊഴിൽ സ്തംഭിച്ചിരിക്കുകയാണ്.
ശമ്പള വർദ്ധനയ്ക്കു വേണ്ടി തൊഴിലാളികൾ തെരുവിലിറങ്ങിയിരിക്കുകയാണ്. ശമ്പളത്തിൽ നാലര ശതമാനം വർധനവും ഓരോ തൊഴിലാളിയ്ക്ക് തൊള്ളായിരം യൂറോയുടെ ബോണസുമാണ് തൊഴിൽ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. മാനേജ്മെന്റ് കണ്ണ് തുറന്നില്ലെങ്കിൽ സമരം നീളുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.
മൂന്ന് ദിവസത്തെ സന്ദർശനത്തിന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ബ്രിട്ടനിലെത്തി. തെരേസാ മേയ് നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ആഴ്ച്ച തന്നെയുള്ള ട്രംപിന്റെ ബ്രിട്ടന്‍ സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ‘ഇരു രാജ്യങ്ങളും പരസ്പരം വലിയ നിക്ഷേപകരാണെന്നും, തങ്ങളുടെ ശക്തമായ വ്യാപാരബന്ധം കൂടുതല്‍ തൊഴിലവസരങ്ങളും സമ്പത്തും മറ്റുള്ള സാധ്യതകളും സൃഷ്ടിക്കുമെന്നും തെരേസാ മേയ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായി മുന്നോട്ടുപോകുന്നതിന് ട്രംപിന്റെ സന്ദർശനം കൂടുതല്‍ സഹായകരമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ, സന്ദർശനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ലണ്ടണ്‍ നഗരത്തിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടന്റെ ദേശീയ ആരോഗ്യ പദ്ധതിയില്‍ യുഎസിന് വാണിജ്യപരമായ ഇടം നല്കണമെന്നും, ഈ കൂടിക്കാഴ്ചയില്‍തന്നെ അത് ചർച്ച ചെയ്യണമെന്നുമുള്ള ബ്രിട്ടനിലെ അമേരിക്കന്‍ അംബാസഡറായ വൂഡി ജോൺസന്റെ പ്രസ്താവന വിവാദമായി. യു.കെയിലെ 5-ജി നെറ്റ് വർക്കിന്റെ ചില ഭാഗങ്ങൾ നിർമ്മിക്കാൻ ചൈനയിലെ സാങ്കേതികവിദ്യ നിർമാതാക്കളായ ഹുവാവേയുമായി ഉണ്ടാക്കിയ കരാര്‍ അവസാനിപ്പിക്കാന്‍ ചില ടോറി (കണ്‍സർവേറ്റീവ്) നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. അതും വൂഡി ജോൺസൺ മുന്നോട്ടുവച്ച ആശയമാണ്.
ബ്രെക്സിറ്റ് കരാര്‍ നിലവില്‍ വരുന്നതിനു മുൻപ് ക്ലോറിനേറ്റഡ് ചിക്കൻ ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾ ബ്രിട്ടനിലേക്ക് കയറ്റി അയക്കാന്‍ അമേരിക്കയെ അനുവദിക്കണമെന്ന് ജോൺസൺ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ദേശീയ ആരോഗ്യ പദ്ധതിയില്‍ അമേരിക്കന്‍ സ്വകാര്യ കമ്പനികള്‍ക്കും ഇടപെടാന്‍ അവസരമൊരുക്കണം എന്നും അദ്ദേഹം പറയുന്നു.
അതേസമയം, ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ വരണമെന്ന് ട്രംപ് പറഞ്ഞിരുന്നു. തെരേസയുടെ ശത്രുപക്ഷത്തുള്ള നേതാവിനെ പരസ്യമായി പിന്തുണച്ച് അദ്ദേഹം രംഗത്തുവന്നത് അസ്വസ്ഥതകൾക്ക് ഇടയാക്കിയിട്ടുണ്ട്. യൂറോപ്പ്യന്‍ യൂണിയനുമായുള്ള ചർച്ചകളില്‍ ബ്രെക്‌സിറ്റ് പാർട്ടി നേതാവായ നൈജല്‍ ഫരാജിനെ കൂടി ഉൾപ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോകാനുള്ള പിഴ ബ്രിട്ടന്‍ അടക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ചെറിയ തുകയല്ല. ഞാനായിരുന്നെങ്കില്‍ പിഴയടക്കില്ല എന്നും ട്രംപ് പറയുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനു നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. അന്തിമഫലം പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ലഭിച്ചതിനെത്തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. നിപ്പയെ നേരിടാൻ ആരോഗ്യവകുപ്പ് പൂർണ സജ്ജമാണെന്നും ആരു ഭയപ്പെടേണ്ടേതില്ലെന്നും മന്ത്രി വ്യക്തമാക്കി.
രോഗത്തെ നേരിടാൻ ആരോഗ്യവകുപ്പിനു ധൈര്യമുണ്ട്. നിപ്പയാണെന്ന സംശയം ഉയർന്നഘട്ടത്തിൽ തന്നെ രോഗം പകരാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. എയിംസിലെ ഡോക്ടർമാരുൾപ്പെടെ ആറംഗസംഘം കൊച്ചിയിലെത്തി.
ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഓസ്ട്രേലിയൻ മരുന്ന് കേന്ദ്രസർക്കാർ ഉടൻ എത്തിക്കും. രോഗിയുമായ ബന്ധപ്പെട്ട നാല് പേർക്ക് ഇപ്പോൾ പനിയുണ്ട്. രോഗിയെ നേരത്തെ പരിചരിച്ച രണ്ടു നഴ്സുമാർക്ക് ഉൾപ്പെടെയാണിത്. ഇവരിൽ ഒരാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നും മന്ത്രി വ്യക്തമാക്കി.